ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ മൂന്ന് ശതമാനമായി താഴ്ന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഡിസംബറിൽ ഇത് 3.4 ആയിരുന്നു. പെട്രോൾ വില കുറവ്, മാംസം, ബ്രെഡ്, ധാന്യവർഗങ്ങൾ എന്നിവയുടെ വിലയിടിവ്, വിമാനയാത്രാ നിരക്കിലെ കുറവ് എന്നിവയാണ് നിരക്ക് താഴാൻ പ്രധാന കാരണം. എന്നാൽ ഹോട്ടൽ താമസച്ചെലവും ഭക്ഷണവിലയും വർധിച്ചത് പണപ്പെരുപ്പം കുറയുന്നതിനെ ഭാഗികമായി ബാധിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പണപ്പെരുപ്പം കുറയുന്നു എന്നത് വില കുറയുന്നു എന്നർത്ഥമല്ല എന്നും വിലകൾ ഇപ്പോഴും ഉയരുകയാണ് എന്നും സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. പക്ഷേ വില ഉയരുന്നതിന്റെ വേഗം കുറയുകയാണ് എന്നതാണ് യാഥാർത്ഥ്യം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പണപ്പെരുപ്പം 2 ശതമാനത്തിൽ നിലനിർത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം. നിലവിൽ ഇത് ലക്ഷ്യത്തിന് മുകളിലാണെങ്കിലും അടുത്ത മാസങ്ങളിൽ രണ്ട് ശതമാനത്തോട് അടുത്തുവരുമെന്ന് ബാങ്ക് പ്രവചിക്കുന്നു. മാർച്ചിൽ പലിശനിരക്കിൽ കുറവ് വരുത്താനുള്ള സാധ്യത വർധിച്ചതായും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥ ഇപ്പോഴും സമ്മർദത്തിലാണെന്ന ആശങ്കയുണ്ട്.

പണപ്പെരുപ്പം കുറയുന്നത് സർക്കാരിൻ്റെ ബജറ്റ് തീരുമാനങ്ങളുടെ ഫലമാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി; ലഭ്യമായ ബില്ലിൽ 150 പൗണ്ട് ഇളവും റെയിൽകൂലി, മരുന്ന് എന്നിവ നിലനിർത്തിയതാണ് ഇതിന് കാരണമെന്ന് അവകാശപ്പെട്ടു. “ജീവിതച്ചെലവ് കുറയ്ക്കുക എന്നതാണ് എൻ്റെ പ്രധാന പരിഗണന” എന്ന് കെയർ സ്റ്റാർമർ പ്രതികരിച്ചു. എന്നാൽ ലേബർ സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളാണ് കുടുംബങ്ങളെ ബാധിച്ചതെന്ന് പ്രതിപക്ഷത്തിൻ്റെ ധനകാര്യ വക്താവ് Mel Stride വിമർശിച്ചു. പണപ്പെരുപ്പ കുറവിൻ്റെ വാർത്ത പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങൾക്ക് അതിൻ്റെ ഗുണഫലം ഉടൻ അനുഭവപ്പെടുന്നില്ലെന്നാണ് വ്യാപാരികളും സംരംഭകരും പറയുന്നത്.











Leave a Reply