രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കുടിയേറ്റ ജനതയെക്കുറിച്ച് നല്ല അഭിപ്രായം സൂക്ഷിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ കുടിയേറ്റ ജനതയ്ക്ക് അനിവാര്യമായ പങ്കുണ്ടെന്നും സാമ്പത്തിക മേഖലയ്ക്ക് കുടിയേറ്റക്കാര്‍ ഗുണം ചെയ്യുന്നുവെന്നുമാണ് സര്‍വ്വേയില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2017 ന്റെ പകുതിയോടെ ആരംഭിച്ച സര്‍വ്വേ ഏതാണ്ട് അമ്പതിനായിരത്തിലധികം പേരില്‍ നിന്ന് വിവരം ശേഖരണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 47 ശതമാനം ആളുകള്‍ കുടിയേറ്റക്കാര്‍ യു.കെയുടെ സാമ്പത്തിക ചുറ്റുപാടിന് ഗുണം ചെയ്യുന്നതായി വ്യക്തമാക്കുന്നു.

കൂടാതെ 43 ശതമാനം ആളുകള്‍ കുടിയേറ്റക്കാര്‍ യു.കയുടെ സാംസ്‌കാരിക രംഗത്ത് ഗുണപ്രദമാണെന്നും പ്രതികരിച്ചു. കുടിയേറ്റ ജനതയെപ്പറ്റി ഇത്തരമൊരു പോസീറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയ സര്‍വ്വേ ആദ്യമായിട്ടാണ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആളുകളുടെ അഭിപ്രായത്തിന് സമാന പ്രതികരണമാണ് സ്‌കോട്ട്‌ലണ്ടിലെയും ജനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 46 ശതമാനം പേര്‍ കുടിയേറ്റ ജനത സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നതായി വ്യക്തമാക്കിയപ്പോള്‍ 43 ശതമാനം പേര്‍ കുടിയേറ്റക്കാരുടെ സാംസ്‌കാരികമായ സംഭാവനകള്‍ രാജ്യത്തിന് ഗുണം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചു. സാംസ്‌കാരികവും സാമൂഹികവുമായി രാജ്യത്തിന് സംഭാവന നല്‍കുന്ന കുടിയേറ്റ ജനതയോട് വളരെ പോസിറ്റീവ് മനോഭാവമാണ് എല്ലാവരും സൂക്ഷിക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു.

അതേസമയം ഇംഗ്ലീഷ് എന്ന സ്വത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേഫലം വിപരീത പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍ എന്ന ഏകീകൃത സ്വത്വത്തില്‍ വിഭിന്നമായി ഇംഗ്ലീഷ് എന്ന് സ്വയം അഭിസംഭോദന ചെയ്യുന്നവരാണ് വിപരീത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 43 ശതമാനം പേരും കുടിയേറ്റ ജനത സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നില്ലെന്നും വിപരീത ഫലമാണ് അവരുണ്ടാക്കുന്നതെന്നും പ്രതികരിച്ചു. 32 ശതമാനം പേര്‍ ശതമാനം പേര്‍ കുടിയേറ്റക്കാരുടെ സാംസ്‌കാരികമായ ഇടപെടല്‍ രാജ്യത്തിന് ദോഷമാണെന്നും വാദിക്കുന്നു.