ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രയേലും ഇറാനും തമ്മിലുള്ള പോരാട്ടം തീവ്രമാകുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലേയ്ക്ക് കൂടുതൽ RAF ജെറ്റുകൾ അയക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ടൈഫൂണുകളും എയർ-ടു-എയർ ഇന്ധനം നിറയ്ക്കുന്നവയും ഉൾപ്പെടെയുള്ള സൈനിക വിമാനങ്ങൾ മേഖലയിലുടനീളമുള്ള അടിയന്തിര സഹായത്തിനായി അയച്ചതായി സർ കെയർ സ്റ്റാർമർ പറഞ്ഞു. സംഘർഷം ലഘൂകരിക്കുന്നതിനായി സഖ്യകക്ഷികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലേയ്ക്ക് പോകുന്ന അവസരത്തിലാണ് പ്രധാനമന്ത്രി ഈ പരാമർശം നടത്തിയത്. സംഘർഷത്തിൽ ഇസ്രയേലിനെ പ്രതിരോധിക്കാൻ യുകെ പങ്കാളിയാകുമോ എന്ന വിഷയത്തിൽ കൂടുതലായൊന്നും അദ്ദേഹം പ്രതികരിച്ചില്ല. എന്നാൽ ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് യുകെയ്ക്ക് ദീർഘകാലമായി ആശങ്കകൾ ഉണ്ടെന്നും ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമഗതാഗതം താറുമാറായത് യുകെ മലയാളികളുടെ യാത്രയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ലണ്ടനിലേയ്ക്കും തിരിച്ചുമുള്ള ഒട്ടേറെ വിമാന സർവീസുകൾ ആണ് വഴിതിരിച്ച് വിടുകയോ പുറപ്പെട്ട സ്ഥലത്തേയ്ക്ക് തന്നെ തിരിച്ചയക്കുകയോ ചെയ്തത്. നിലവിൽ ഇറാന്റെ വ്യോമാതിർത്തി പൂർണ്ണമായും ശൂന്യമാണ്. കഴിഞ്ഞ ദിവസം മാത്രം എയർ ഇന്ത്യ 11 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഇതിൽ അഞ്ചു വിമാനങ്ങൾ പുറപ്പെട്ടിടത്തേക്കു തന്നെ മടക്കിയയച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
Leave a Reply