ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മലയാളികൾ ഉൾപ്പടെയുള്ള 70,000 ത്തിലധികം ഡ്രൈവർമാർക്ക് ഇന്ന് മുതൽ മിനിമം വേതനം അടക്കമുള്ള ജീവനക്കാരുടെ അവകാശങ്ങൾ യൂബർ നൽകും. സുപ്രീം കോടതി വിധിയെ തുടർന്നാണ് ഇത്. 2016 ൽ രണ്ട് മുൻ യൂബർ ഡ്രൈവർമാരുടെ നേതൃത്വത്തിലുള്ള കേസിൽ, ജീവനക്കാർക്ക് ശമ്പളമുള്ള അവധിദിനങ്ങൾക്ക് അർഹതയുണ്ടെന്ന് എം‌പ്ലോയ്‌മെന്റ് ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഇതിനെതിരായി യൂബർ ഫെബ്രുവരിയിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഫലം കണ്ടില്ല. കൂടുതൽ എം‌പ്ലോയ്‌മെന്റ് ട്രൈബ്യൂണൽ ഹിയറിംഗിൽ വിധി നടപ്പാക്കാൻ മാസങ്ങൾ എടുക്കുമെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ ഡ്രൈവർമാരുമായി കൂടിയാലോചിക്കുമെന്ന് യൂബർ പറഞ്ഞു. ഡ്രൈവർമാർക്ക് അവധിക്കാലം അനുവദിക്കുമെന്നും പെൻഷൻ പദ്ധതിയിൽ ചേരാമെന്നും മിനിമം വേതനത്തിൽ കുറയാതെ ലഭിക്കുമെന്നും ചൊവ്വാഴ്ച യൂബർ പറഞ്ഞു.

ഒരു ട്രിപ്പ്‌ റിക്വസ്റ്റ് സ്വീകരിച്ചുകഴിഞ്ഞാൽ 25 വയസ്സോ അതിൽ കൂടുതലോ ഉള്ള ഡ്രൈവർമാർക്ക് മണിക്കൂറിൽ 8.72 പൗണ്ട് ലഭിക്കുമെന്നും യൂബർ വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ പ്രഖ്യാപനം ഗിഗ് എക്കണോമിയിൽ ഉള്ളവർക്ക് കൂടുതൽ ആശ്വാസം പകരുന്ന ഒന്നാണ്. ഇവിടെ ദശലക്ഷക്കണക്കിന് ആളുകൾ ഒന്നോ അതിലധികമോ കമ്പനികൾക്കായി ജോലി ചെയ്യുന്നവരാണ്.

യൂറോപ്യൻ യൂണിയൻ റെഗുലേറ്റർമാർ ഗിഗ് എക്കണോമി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പുതിയ നിയമങ്ങൾ പരിഗണിക്കുന്നതിനിടയിൽ 2020 ൽ ഫ്രാൻസിലെ പരമോന്നത കോടതി യൂബർ ഡ്രൈവറെ ഒരു ജീവനക്കാരനായി കണക്കാക്കാനുള്ള അവകാശം അംഗീകരിക്കുകയുണ്ടായി. ബ്രിട്ടനിൽ, തൊഴിലാളികളായി (workers) കണക്കാക്കുന്ന ആളുകൾക്ക് ജീവനക്കാരെക്കാൾ (employees) കുറഞ്ഞ അവകാശങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ജീവനക്കാർക്ക് സിക്ക് പേയും മറ്റു അവധികളും ഉറപ്പാക്കുന്നുണ്ട്.