ന്യൂഡൽഹി: കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു, “കത്തോലിക്കർ മതപരിവർത്തനം നടത്തുന്നവർ അല്ല, അറിവ് പ്രചരിപ്പിക്കുന്നവരാണ്.” ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ . ഡി 52-ൽ ക്രൈസ്തവമതം ഇന്ത്യയിൽ ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പുരോഗതിക്കായി അവർ നൽകിയ സേവനം വിലമതിക്കാനാകാത്തതാണെന്നും റിജിജു കൂട്ടിച്ചേർത്തു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവരുടെ പങ്ക് രാജ്യത്തിന്‍റെ വളർച്ചയിൽ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ അച്ചടക്കവും കേന്ദ്രീകൃത സംവിധാനവും അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയതായി റിജിജു പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തപ്പോൾ സഭയുടെ കൃത്യതയും സംഘടനാ മികവും വ്യക്തമായി കാണാനായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യ മതനിരപേക്ഷതയെ ആസ്പദമാക്കി നിലകൊള്ളുന്ന രാജ്യമാണ്. എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതാണെന്ന് റിജിജു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും “സബ് കാ സാത്ത്, സബ് കാ വികാസ്” എന്ന മുദ്രാവാക്യത്തിലൂടെ സർക്കാർ ഐക്യവും വികസനവും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ സഹമന്ത്രി ജോർജ് കുര്യൻ, വത്തിക്കാന്റെ പ്രതിനിധി, കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി കെ.വി. തോമസ് എന്നിവരും പങ്കെടുത്തു.











Leave a Reply