അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുമ്പോള്‍ ഇന്ത്യയ്ക്കും അഭിമാനിക്കാം. വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഉള്‍പ്പെടെ ഇന്ത്യന്‍ വേരുകളുള്ള 20 പേരാണ് ഇത്തവണ വിവിധ ചുമതലകളിലേക്ക് എത്തുന്നത്. ഇതില്‍ പതിമൂന്നു പേരും സ്ത്രീകളാണ്.

തിരഞ്ഞെടുപ്പിന് മുന്‍പ് ഡെലാവെറില്‍ ജോ ബൈഡന്‍ നടത്തിയ പ്രസംഗമാണിത്. ട്രംപിന്‍റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ നിലപാടാണ് ബൈഡന്‍റേത്. ബൈഡനും കമലാഹാരിസിനുമൊപ്പം ഇന്ത്യന്‍ വംശജരായ 20 പേരാണ് ഇത്തവണ സുപ്രധാനമായ ചുമതലകളിലേക്കെത്തുന്നത്. ഭരണമേല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇത്രയധികം ഇന്ത്യന്‍ വംശജരെ പ്രസിഡന്‍റ് നോമിനേറ്റ് ചെയ്യുന്നതും ഇതാദ്യം. അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യക്കാരെന്ന് കൂടി ഓര്‍ക്കണം. പ്രധാനപ്പെട്ട വകുപ്പുകളിലെ ഇന്ത്യന്‍ സാന്നിധ്യം ഇന്ത്യയ്ക്ക് പലഘട്ടത്തിലും സഹായകമായിത്തീരും.

നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തരുണ്‍ ഛബ്ര, സുമോന്ന ഗുഹ എന്നിവര്‍‌ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ എത്തിക്കഴിഞ്ഞു. വൈറ്റ് ഹൗസ് ഓഫിസ് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് നീരാ ടണ്ഠന്‍ ആണ്. ഡോ. വിവേക് മൂര്‍ത്തിയാണ് യുഎസ് സര്‍ജന്‍ ജനറല്‍, സബ്രിന സിങ് വൈറ്റ് ഹൈസ് ഡപ്യൂട്ടി സെക്രട്ടറിയാകും. മലയാളിയായ ശാന്തികളത്തില്‍ ഡെമോക്രസി ആന്‍റ് ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്ററായി നോമിനേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് മാത്രമ്ല്ല വിവിധ സംസ്കാരങ്ങളുടെ കൂടി സമ്മേളനനാണ് ബൈഡന്‍റെ ഭരണസംഘം.

അതോടൊപ്പം സത്യപ്രതിജ്ഞ ആഘോഷമാക്കി തമിഴ്നാട്ടിലെ ഒരു ഗ്രാമം. വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന കമല ഹാരിസിന്റെ മുത്തച്ഛന്റെ ഗ്രാമമായ തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്ര പുരത്ത് രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും തുടങ്ങി.

ഗ്രാമത്തിന്റെ പേരക്കുട്ടിയുടെ പുതിയ ദൗത്യത്തില്‍ വിഘ്നങ്ങളൊഴിവാക്കാനാണു തുളസേന്ദ്ര പുരത്തിന്റെ പൂജ.കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ മുത്തച്ഛന്റെ ഗ്രാമമായ തുളസേന്ദ്ര പുരം ആഘോഷത്തിലാണ്. നാടുമുഴുക്കെ കമലയെ സിങ്കപെണ്ണായി വാഴ്ത്തുന്ന ഫ്ലക്സുകളാണ്. ഗ്രാമത്തിലെത്തുന്നവര്‍ക്കെല്ലാം പരമ്പരാഗത പലഹാരമായ മുറുക്കു വിതരണം ചെയ്താണു സന്തോഷം പങ്കിടുന്നത്.

കുഗ്രാമമായ തുളസേന്ദ്രപുരത്തു പിറന്ന ഒരാള്‍ ലോകം നിയന്ത്രിക്കാന്‍ പോകുന്നതിന്റെ സന്തോഷമാണ് എങ്ങും. മുത്തച്ഛന് പി.വി.ഗോപാലന്‍റെ പങ്കാളിത്തതില്‍ പണിത ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കമല തൊഴാനെത്തുന്ന പ്രതീക്ഷയിലാണ് ഗ്രാമം .