യു.പിലെ ആഗ്രഹിയില്‍ വനിതാ ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് കൃത്യം നടത്തിയത്.

കൊലപാതകം നടക്കുമ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ നിഷയുടെ എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. കൊലപാതകിയുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കു പരുക്കേറ്റു. നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറഞ്ഞ പ്രതിയെ പൊലിസ് പിടികൂടി.

കേബിള്‍ ടി.വി ടെക്‌നീഷ്യനാണെന്ന് പറഞ്ഞാണ് പ്രതി വീട്ടില്‍ കയറിയതെന്നും കവര്‍ച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലിസ് നിഗമനം. നിഷയെ കൊലപ്പെടുത്തുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്ത ശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടില്‍ തങ്ങിയതായും പൊലിസ് പറഞ്ഞു.

ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നെന്നും യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു.