അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയ 119 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരിച്ചയച്ചു. ഇവരുമായി പുറപ്പെട്ട വിമാനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി അമൃത്സറില്‍ ലാന്‍ഡ് ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എസ് സന്ദര്‍ശനത്തിനിടയിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇത് രണ്ടാം തവണയാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക പുറത്താക്കുന്നത്.

പഞ്ചാബ് സ്വദേശികളായ 67 പേര്‍, ഹരിയാനക്കാരായ 33 പേര്‍, ഗുജറാത്തില്‍ നിന്നുളള എട്ട് പേര്‍, മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങില്‍ നിന്ന് രണ്ട് പേര്‍ വീതം, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളള ഓരോ പൗരന്‍മാരുമാണ് നാളെ ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ഇവരെ എത്തിക്കുന്നത് സൈനിക വിമാനത്തിലാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്ക ആദ്യഘട്ടത്തില്‍ തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം സി 17 കഴിഞ്ഞ ആഴ്ചയാണ് അമൃത്സറിലെ ശ്രീ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. പഞ്ചാബ് സ്വദേശികളായ 29 പേര്‍, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 32 പേര്‍ വീതം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതം, ചണ്ഡീഗഢില്‍ നിന്ന് രണ്ട് പേരുമാണ് അന്ന് എത്തിയത്.

ഇവരെ വിമാനത്തില്‍ എത്തിച്ചതിന്റെ വീഡിയോകളും ചിത്രങ്ങളും കടുത്ത വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. സൈനിക വിമാനത്തില്‍ കൈവിലങ്ങ് വച്ചാണ് തിരിച്ചെത്തിച്ചതെന്ന് അമേരിക്കയില്‍ നിന്ന് ആദ്യഘട്ടത്തില്‍ എത്തിയവര്‍ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുള്‍പ്പെടെ വിലങ്ങ് വെച്ചെന്നും സീറ്റില്‍ നിന്ന് ചലിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നാണ് തിരിച്ചെത്തിയവര്‍ പറഞ്ഞത്.