ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഹെയർഫോർഡ്ഷയറിൽ വെച്ച് നടന്ന ഒരു കാർ അപകടത്തിൽ എൻഎച്ച്എസിൽ മാനസികാരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു നേഴ്സിന് ഗുരുതര പരക്കേറ്റ സംഭവത്തിൽ യുഎസ് പൗരനെ യു കെയ്ക്ക് കൈമാറാനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഐസക് കാൾഡെറോൺ എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച് യുഎസിലെ ടെക്സസ്സിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. 2023 ജൂലൈയിൽ യു കെ യിലെ ഷക്ക്നാളിനു സമീപത്ത് വെച്ച് നടന്ന അപകടത്തിൽ ഇരയായത് എൻഎച്ച്എസ്സിൽ ജോലി ചെയ്യുന്ന അമ്പത്തിയാറുകാരിയായ എലിസബത്ത് ഡോണോഹോ എന്ന നേഴ്സ് ആയിരുന്നു. സംഭവത്തിൽ പ്രതിയായ ഐസക്കിനും വൈദ്യ പരിശോധന ആവശ്യമായതിനാൽ സംഭവസ്ഥലത്ത് വച്ച് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നില്ലെന്ന് പോലീസ് അധികൃതർ അറിയിച്ചു. എന്നാൽ പിന്നീട് യുകെ കോടതിയിൽ വച്ച് നടന്ന വിചാരണയ്ക്ക് മുൻപ് തന്നെ ഐസക് തിരികെ യുഎസിൽ എത്തുകയായിരുന്നു. വോർസെസ്റ്റർഷെയറിലെ മാൽവേണിൽ നിന്നുള്ള എലിസബത്ത് ഡോണോഹോയ്ക്ക് അപകടത്തിൽ രണ്ട് കണങ്കാലുകളും സ്റ്റെർനവും വലതു കൈയും ഉൾപ്പെടെ ഒന്നിലധികം ഒടിവുകൾ സംഭവിച്ചിരുന്നു.

വരുന്ന തിങ്കളാഴ്ച യുഎസിൽ വച്ച് നടക്കുന്ന കോടതി വിചാരണയിൽ പ്രതിയെ യുകെയ്ക്ക് കൈമാറാനുള്ള സാധ്യത ഏറെയാണെന്ന് പോലീസ് അധികൃതരും സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് കൈമാറൽ പ്രക്രിയ ഇത്രയും സമയമെടുത്തതെന്ന് തങ്ങൾക്ക് അറിയില്ലെന്നും, പക്ഷേ അത് ഇപ്പോൾ നടക്കുന്നതിൽ സന്തോഷം ഉണ്ടെന്നും, കൂടാതെ നീതിന്യായ വ്യവസ്ഥയെ നേരിടാൻ കാൽഡെറോണിനെ ഉടൻ തന്നെ യുകെയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും എലിസബത്തിന്റെ വക്താവ് റാഡ് സെയ്ഗർ പ്രസ് അസോസിയേഷൻ (പിഎ) വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. കാൾഡെറോൺ രഹസ്യ സേവനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നുണ്ടെന്നും, ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിനു കീഴിൽ വരാവുന്ന കാര്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും പോലീസ് അധികൃതർ മുൻപ് വ്യക്തമാക്കിയിരുന്നു. ടെക്സസിനെ കോടതിയിൽ നടക്കുന്ന വിചാരണയ്ക്ക് ശേഷമാവും കൈമാറൽ പ്രക്രിയകൾ ആരംഭിക്കുന്നത്. വ്യക്തിഗത കേസുകളിൽ അഭിപ്രായം പറയില്ലെന്നത് ദീർഘകാലമായുള്ള സർക്കാരിന്റെ നായമായതിനാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഹോം ഓഫീസ് അറിയിച്ചു.