ലണ്ടന്‍: ലോക ഓഹരി വിപണിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് വന്‍ തകര്‍ച്ച. ആഗോള വിപണിയില്‍ ഇന്നലെ മാത്രം നഷ്ടമായത് 4 ട്രില്യന്‍ ഡോളറാണ്. ഇടപാടുകാര്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചതോടെയാണ് ഇത്രയും തുക നഷ്ടം വന്നത്. അമേരിക്കന്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സ് 500 പോയിന്റുകളാണ് ഇടിഞ്ഞത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ത്തന്നെ നഷ്ടം രേഖപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ വിപണിയില്‍ 3.5 ശതമാനം ഇടിവും ഇതോടെ രേഖപ്പെടുത്തി. ഏഷ്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. ജാപ്പനീസ് വിപണി 4.7 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

2015 സമ്മറിലുണ്ടായതിനേക്കാള്‍ മോശം അവസ്ഥയിലായിരുന്നു ഹോങ്കോങ് വിപണി. സിഡ്‌നി, സിംഗപ്പൂര്‍ വിപണികളും മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി. എഫ്റ്റിഎസ്ഇ 2.6 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയില്‍ ഇടിവ് തുടരുകയാണ്. ഡൗ ജോണ്‍സ് തിങ്കളാഴ്ച 1175 പോയിന്റ് ഇടിഞ്ഞിരുന്നു. തുടക്കത്തിലുണ്ടായ നഷ്ടത്തിനു ശേഷം നൂറോളം പോയിന്റുകള്‍ അമേരിക്കന്‍ വിപണി തിരിച്ചു പിടിച്ചിരുന്നു. 567 പോയിന്റ് ഇടിഞ്ഞതിനു ശേഷമാണ് വിപണി നേരിയ തോതിലുള്ള തിരിച്ചുവരവ് നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഓഹരിയുടമകള്‍ വന്‍തോതില്‍ വില്‍പന ആരംഭിച്ചത്. ഈ വര്‍ഷം നാണ്യപ്പെരുപ്പനിരക്ക് ഉയരുമെന്ന അഭ്യൂഹങ്ങള്‍ മൂലമാണ് ഈ ട്രെന്‍ഡ് എന്നാണ് കരുതുന്നത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന വാര്‍ത്തകളും ഈ അസാധാരണ സാഹചര്യം സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തല്‍.