ന്യൂസ് ഡെസ്ക്, മലയാളം യുകെ

മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ യുകെയിൽ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം യുകെയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഏറ്റവും കൂടിയ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ചെറുതും വലുതുമായി 191,623 മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളാണ് കഴിഞ്ഞ വർഷം മാത്രം പോലീസും ബോർഡർ ഫോഴ്സും ചേർന്ന് രാജ്യത്ത് രജിസ്റ്റർ ചെയ്തത്.

വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ വെളിച്ചത്തിൽ മയക്കുമരുന്നുകൾക്ക് അടിമകളാകുന്നവരെ പുനരധിവസിപ്പിക്കാനും ചികിത്സിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും അപകടകാരിയായ മയക്കു മരുന്നായ കൊക്കെയ്ൻ ഉപയോഗിക്കുന്നവരുടെ ചികിത്സയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ മാർഗ്ഗങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ആരംഭിക്കുന്നതായുള്ള വാർത്തകൾ വളരെ ആശ്വാസത്തോടെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ധർ നോക്കി കാണുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകൾക്ക് ആസക്തി ജനിപ്പിക്കുന്ന സാഹചര്യം സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടക്കാനുള്ള മാർഗങ്ങൾ ആണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകർ വികസിപ്പിച്ചത്.

വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെയറബിൾ ടെക്‌നോളജി എന്നിവയിലൂടെ മയക്കു മരുന്നിന് അടിമകളായവർക്ക് മോചനം ലഭിക്കാനുള്ള പദ്ധതിക്കായി 12 മില്യൺ പൗണ്ട് ആണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടനിലുടനീളം, ഓരോ വർഷവും മയക്കുമരുന്ന് അമിതമായി കഴിക്കുന്നത് ഏകദേശം 5,000 ജീവൻ ആണ് അപഹരിക്കുന്നത് . ഇത്തരം പദ്ധതികൾ സജീവമാകുന്നത് മദ്യവും മയക്കുമരുന്നും മൂലം കൂടുതൽ ആളുകൾ ആശുപത്രികളിൽ പ്രവേശിക്കുന്നത് തടയുന്നതിന് സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.