ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ വടവാതൂര്‍ സ്വദേശിയില്‍നിന്ന്‌ ഒരുകോടി രൂപയിലധികം തട്ടിയ പ്രതി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നു പിടിയിലായി. വിശാഖപട്ടണത്തെ ഗാന്ധിനഗര്‍ സ്വദേശിയായ നാഗേശ്വര റാവുവിന്റെ മകന്‍ രമേഷ് വെല്ലംകുള (33) ആണ് കോട്ടയം സൈബര്‍ പോലീസിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ബിസിനസിലൂടെ ലാഭമുണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് 1.64 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

ഏപ്രില്‍ 28 മുതല്‍ മെയ് 20 വരെയുള്ള കാലവളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെറിയ തുക നിക്ഷേപിപ്പിച്ച്, ട്രേഡിങ്ങിലൂടെ ലഭിച്ചതാണ് എന്നുപറഞ്ഞ് ചെറിയ ലാഭം കൊടുത്താണ് ഇയാള്‍ വിശ്വാസം ആര്‍ജിച്ചത്. ശേഷം, വലിയ തുകയുടെ ട്രേഡിങ്ങിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് പല പ്രാവശ്യമായി, പല അക്കൗണ്ടുകളില്‍ നിന്നായി 1,64,00,141 രൂപ കൈക്കലാക്കുകയായിരുന്നു.

NUVAMA WEALTH എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച്, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകള്‍ ഉപയോഗിച്ചാണ് സംശയം തോന്നാത്ത രീതിയില്‍ തട്ടിപ്പുകാര്‍ വിശ്വാസ്യത ഉറപ്പുവരുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണ്‍ലൈനില്‍ ഷെയര്‍ ട്രേഡിങ്ങിനെക്കുറിച്ച് സെര്‍ച്ച് ചെയ്ത യുവാവിന്, വാട്‌സാപ്പില്‍ കങ്കണ ശര്‍മ എന്ന പേരില്‍ ‘ഷെയര്‍ ട്രേഡിങ്ങില്‍ താല്പര്യമുണ്ടോ ഞങ്ങള്‍ സഹായിക്കാം’ എന്ന മെസേജ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവ്, NUVAMA WEALTH-നെ കുറിച്ചും അവിടുത്തെ ജീവനക്കാരെക്കുറിച്ചും അന്വേഷിച്ചു. ഇങ്ങനെ ഒരു സ്ഥാപനം നിലവിലുണ്ടെന്നും കങ്കണ ശര്‍മ എന്ന വ്യക്തി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു.

തട്ടിപ്പുകാര്‍ വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് തട്ടിപ്പുകാര്‍ തയ്യാറാക്കിയ വ്യാജകമ്പനിയുടെ സൈറ്റിലാണ്. തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്ത് ട്രേഡിങ് നടത്തിയ യുവാവിന്, നിക്ഷേപിച്ച തുകയേക്കാള്‍ വലിയ തുക ലാഭമായി തന്റെ അക്കൗണ്ടില്‍ വന്നതായി ബോധ്യപ്പെട്ടു. ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്നും പണം നഷ്ടപ്പെടുകയായിരുന്നു എന്നും യുവാവിന് ബോധ്യമായത്.

ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് വി.ആര്‍., ഗ്രേഡ് എസ്‌ഐ സുരേഷ്‌കുമാര്‍ വി.എന്‍., സീനിയര്‍ സിപിഓ ശ്രീജിത്ത് കെ.വി., സിപിഓ സജിത് കുമാര്‍ ആര്‍., സിപിഓ രാഹുല്‍മോന്‍ കെ.സി. എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ വിശാഖപട്ടണത്തുനിന്നു പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.