അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗോ ബാക്ക് മോദി മുദ്രാവാക്യമുയര്‍ത്തി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍.

ഗോ ബാക്ക് മോദി, സേവ് കശ്മീര്‍, സ്റ്റാന്റ് വിത്ത് കശ്മീര്‍ എന്നീ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.

ദക്ഷിണേഷ്യയിലെ ചരിത്രവും സമകാലികവുമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന വ്യക്തിയായ പീറ്റര്‍ ഫ്രീഡ്രിക്കും പ്രതിഷേധത്തിനൊപ്പം നിലകൊണ്ടു. മനുഷ്യരാശിക്കെതിരായ മോദിയുടെ കുറ്റകൃത്യങ്ങളില്‍ അമേരിക്കയും പങ്കാളികളാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹൗഡിമോദി റാലിയേയും അദ്ദേഹം വിമര്‍ശിച്ചു. മോദിയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്ത് കൈവീശുന്നവരും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുകയാണ്. അതില്‍ നിന്നും അവര്‍ക്ക് കൈകഴുകാനാവില്ല. – അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെ കുറിച്ചും വൈറ്റ് മേധാവിത്വത്തെ കുറിച്ചും അദ്ദേഹം തുടര്‍ന്ന് സംസാരിച്ചു.

ആര്‍എസ്എസ്, വൈറ്റ് മേധാവിത്വവുമായി ബന്ധപ്പെട്ടും നാസി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുമുള്ള ലേഖനങ്ങളഉം അദ്ദേഹം 16 സിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കൈമാറി. ഹൗഡി മോദി’ എന്ന് പറയുന്നതിനുപകരം ആളുകള്‍ ‘Adios Modi ( മോദിക്ക് വിട) എന്ന് പറയണമെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെയും കശ്മീര്‍ സ്വദേശിയും കൗണ്‍സില്‍ അംഗവുമായ യുവതിയും രംഗത്തെത്തി.

കഴിഞ്ഞ നാല്‍പ്പത് ദിവസമായി തന്റെ പിതാവുമായി സംസാരിക്കാനോ അദ്ദേഹത്തിന്റെ വിവരം അറിയാനോ തനിക്ക് സാധിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. കൗണ്‍സിലിലെ ചില അംഗങ്ങള്‍ ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടി ആസിഫയെ അനുസ്മരിച്ചും സംസാരിച്ചു.

ഡൊണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ ഹൂസ്റ്റണില്‍ നടക്കുന്ന ഒരു മെഗാ പരിപാടിയാണ് ഹൗഡി മോദി. സെപ്റ്റംബര്‍ 22- നാണ് പരിപാടി. ഒരു യു.എസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്ന ആദ്യപരിപാടിയാണ് ഇത്.

ജി 20, ജി 7 ഉച്ചകോടികള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കു ശേഷം ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള തുടര്‍ച്ചയായ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.

ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 22- ന് നടക്കുന്ന ”ഹൗഡി,മോദി! ഷെയര്‍ഡ് ഡ്രീംസ്, ബ്രൈറ്റ് ഫ്യൂച്ചേഴ്സ്” പരിപാടിയില്‍ പങ്കെടുക്കാന്‍ യു. എസിലുടനീളമുള്ള 50,000 ത്തിലധികം ഇന്ത്യന്‍-അമേരിക്കക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന സൗഹൃദപരമായ അഭിവാദ്യമാണ് ‘ഹൗഡി ‘,’ നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു? ‘എന്നതിന്റെ ചുരുക്കമാണ് ഇത്.