ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വെയ്ൽസ് ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ലോകകപ്പ് കളിച്ചിട്ടുള്ളത്. അത് 1958ലാണ്. അന്ന് അവർ ക്വാർട്ടർ ഫൈനലിൽ എത്തി. പിന്നീട് 64 വർഷത്തിന് ശേഷം ഖത്തറിൽ ലോകകപ്പ് കളിക്കുകയാണ് വെയിൽസ്. അതു കൊണ്ട് തന്നെ തിരിച്ചുവരവ് ഗംഭീരമാക്കാൻ തന്നെയാകും ബെയിലും സംഘവും ശ്രമിക്കുന്നത്. മികച്ച കളിക്കാർ അടങ്ങിയ ഒരു ടീമാണ് വെയിൽസ്. ടോട്ടൻഹം, റയൽ മാഡ്രിഡ്‌ എന്നി ടീമുകൾക്കും ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ലോസ് അഞ്ചൽസിന് വേണ്ടി കളിക്കുന്ന അവരുടെ സൂപ്പർ താരം ബെയിൽ, റംസി, ഡാനിൽ ജെയിംസ്, നിക്കോ വില്യംസ്, അമ്പുഡു പ്രീമിയർ ലീഗ് ക്ലബുകളിൽ കളിക്കുന്ന ഗോൾ കീപ്പർമാരായ ഹെന്നേസി, വാർഡ് എന്നിവർ ഡിഫൻഡർ ബെൻ ഡേവിസ് എന്നിവരെല്ലാം മികച്ച താരങ്ങൾ. 2016 യൂറോ കപ്പിൽ സെമി വരെ എത്തി എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. 2020 യൂറോയിൽ പ്രീ ക്വാർട്ടർ വരെ എത്തി. ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക എന്നിവർക്കൊപ്പം കളിക്കുന്ന ഇവർ ഇറാൻ, അമേരിക്ക എന്നീ ടീമുകളെ തോൽപ്പിച്ചു സുഖമായി ഗ്രൂപ്പ്‌ റൗണ്ട് കടക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകാരും കളിക്കാരും എങ്കിലും അമേരിക്കയുമായി ഇന്നലെ സമനില വഴങ്ങി.

ആദ്യമത്സരം ആവേശസമനില

ആദ്യ പകുതിയില്‍ വെയില്‍സിന്റെ സൂപ്പര്‍ താരങ്ങളായ ബെയ്‌ലിനും റാംസേക്കുമെല്ലാം നിശബ്ദരായപ്പോള്‍ യുഎസ്എ തങ്ങളുടെ വേഗം കൊണ്ട് ആധിപത്യം പുലര്‍ത്തി. 9ാം മിനിറ്റില്‍ ഓണ്‍ ഗോള്‍ എന്ന ഭീഷണിക്ക് മുന്‍പിലേക്കും വെയില്‍സ് എത്തി. യുഎസ്എയുടെ തിമോത്തി വിയയുടെ ക്രോസില്‍ വെയില്‍സിന്റെ ജോ റോഡന്റെ ഹെഡ്ഡര്‍ വരികയായിരുന്നു. വെയില്‍സ് ഗോളി വെയ്ന്‍ ഹെന്നെസെയാണ് ഇവിടെ രക്ഷകനായത്.

പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് വെയില്‍സ് ആദ്യ പകുതി കളിച്ചത്. എന്നാല്‍ 36ാം മിനിറ്റില്‍ വെയില്‍സിന് ഗോള്‍ വഴങ്ങേണ്ടി വന്നു. യുഎസ്എയുടെ ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ പാസില്‍ നിന്ന് തിമോത്തി വിയയുടെ ഫിനിഷ്. എന്നാല്‍ രണ്ടാം പകുതിയില്‍ വെയില്‍സ് ആക്രമിച്ചിറങ്ങിയതോടെ യുഎസ്എ പതറി.

ബന്‍ ഡേവിസിന്റെ ഹെഡ്ഡര്‍ അത്ഭുതകരമായാണ് വെയില്‍സ് ഗോളി തടുത്തിട്ടത്. 80ാം മിനിറ്റില്‍ വെയില്‍സിന്റെ ആക്രമണ നീക്കങ്ങള്‍ ഫലം കണ്ടു. ബെയ്‌ലിനെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. യുഎസ്എയുടെ ടിം റീം ആണ് ബെയ്‌ലിനെ വീഴ്ത്തിയത്. ബെയ്‌ലിന് പിഴയ്ക്കാതിരുന്നതോടെ വെയില്‍സ് 1-1ന്റെ സമനിലയിലേക്ക് എത്തി.

മിശിഹായും കൂട്ടരും ഇന്നിറങ്ങും

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന ഇന്ന് സൗദി അറേബ്യയെ നേരി‌ടുന്നു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് ഫുട്ബാളിന്റെ മിശിഹയുടെ രംഗപ്രവേശത്തിന് കാത്തിരിക്കുകയാണ് ആരാധക ലോകം. തന്റെ അഞ്ചാമത്തെയും ഏറെക്കുറെ അവസാനത്തേതുമായ ലോകകപ്പിനായി മെസി ബൂട്ട് കെട്ടി ഇറങ്ങുന്നു. മെസിയുടെ ഒറ്റയാൻ മുന്നേറ്റങ്ങളെ മാത്രം ആശ്രയിക്കാതെ മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ ലയണൽ സ്കലോണിയെന്ന യുവ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ തോൽവിയറിയാതെ 36 മത്സരങ്ങൾ പൂർത്തിയാക്കിയാണ് അർജന്റീന ലോകകപ്പിനെത്തിയിരിക്കുന്നത്. മെസിക്കൊപ്പം പൗളോ ഡൈബാല, ലൗതാരോ മാർട്ടിനെസ്, യൂലിയാൻ അൽവാരസ്, യൊവാക്വിൻ കോറിയ, എൻജൽ ഡി മരിയ, റോഡ്രിഗോ, എൻസോ, അലക്സിസ്, പാപു ഗോമസ്, ലിയാൻഡ്രോ, ഗ്വെയ്ഡോ തുടങ്ങിയവരുമുണ്ടാകും.