ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസിലെ പ്രസവ യൂണിറ്റുകളെ കുറിച്ചുള്ള പരാതികൾ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. മെറ്റേണിറ്റി സർവീസുകൾ കാര്യക്ഷമല്ലെന്നും അനാവശ്യമായ ഫണ്ട് ചിലവഴിക്കൽ നടക്കുന്നുണ്ടെന്നും ഉള്ള പരാതികൾ വ്യാപകമായി ഉയർന്നുവന്നിരുന്നു. എല്ലാ വിഷയങ്ങളെ കുറിച്ചും സമൂലമായ ഒരു അന്വേഷണത്തിനാണ് സർക്കാർ തലത്തിൽ തീരുമാനം കൈകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച നടന്ന റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (RCOG) വാർഷിക സമ്മേളനത്തിൽ സംസാരിച്ച അവസരത്തിലാണ് അദ്ദേഹം സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്.
രാജ്യത്തെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച 10 സേവനങ്ങളുടെയും മുഴുവൻ പ്രസവ സംവിധാനത്തിൻെറയും അന്വേഷണം അടിയന്തിരമായി പരിശോധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെറ്റായ ചികിത്സയുടെ പേരിൽ നൽകിയ പിഴ തുകയേക്കാൾ കുറവായിട്ടുള്ളതാണ് അന്വേഷണത്തിന് ചിലവഴിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. എൻഎച്ച്‌എസ് ട്രസ്റ്റുകളിലുടനീളമുള്ള ജീവനക്കാരുടെയും പ്രത്യേക ഉപകരണങ്ങളുടെയും അഭാവം പോലുള്ള പ്രസവ സുരക്ഷയിലെ പരാജയങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെയാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്. കറുത്ത വർഗക്കാരായ സ്ത്രീകൾ ഗർഭാവസ്ഥയിലോ ജനനത്തിനു തൊട്ടുപിന്നാലെയോ വെളുത്ത വംശജരായ സ്ത്രീകളെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത മൂന്നിരട്ടി വരെ കൂടുതലാണെന്ന വസ്തുത പോലുള്ള പ്രസവ പരിചരണത്തിലെ വംശീയ അസമത്വങ്ങളെ കുറിച്ചും അന്വേഷണം പരിശോധിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെ പല ആശുപത്രികളിലും മെറ്റേണിറ്റി വിഭാഗങ്ങൾ തരംതാഴ്ത്തലിന് വിധേയമായിരുന്നു. പല ആശുപത്രികളിലെയും പ്രസവ ശുശ്രൂഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അപകടത്തിന് കാരണമാകുമെന്നത് തിരിച്ചറിഞ്ഞ് ഹെൽത്ത് കെയർ റെഗുലേറ്റർ ആണ് ഈ നടപടി സ്വീകരിച്ചത്. ലീഡ്സിലെ രണ്ട് ആശുപത്രികളിലെ മെറ്റേണിറ്റി സർവീസുകളെ നല്ലത് എന്ന വിഭാഗത്തിൽനിന്ന് അപര്യാപ്തം എന്ന നിലയിലേയ്ക്ക് തരംതാഴ്ത്തിയിരുന്നു . പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കാണിച്ച് ഇംഗ്ലണ്ടിന്റെ റെഗുലേറ്റർ ഇപ്പോൾ പല ട്രസ്റ്റുകൾക്കും മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
Leave a Reply