ഒളിച്ചോടാന്‍ നേരം കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ കാമുകന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് നാലു വയസ്സുള്ള മകനെ അടിച്ചുകൊന്ന് യുവതി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ കുന്തഖാലി വില്ലേജിലാണ് ക്രൂരമായ സംഭവം ഉണ്ടായത്.

മഫൂസ എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. മഫൂസ എന്ന യുവതി അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് വിസമ്മതിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊല്ലാന്‍ മഫൂസ തീരുമാനിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ മൃതദേഹം പ്രദേശവാസികളാണ് കണ്ടെടുത്തത്. ക്രൂരമായി മര്‍ദ്ദനമേറ്റതിനാല്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. നേരത്തേയും കുട്ടിയെ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മാവന്‍ അബു സിദ്ധീഖി പറയുന്നു.

കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ബറൈയ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മസൂദ് ഹസന്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മഫൂസയും അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖും ഒളിവിലാണ്.