ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡിൻെറ തേരോട്ടം തുടരുകയാണ്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഡിസംബർ 30 – ന് ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലധികമായത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. എന്നിരുന്നാലും ലഭ്യമായ കണക്കുകൾ പ്രകാരം കോവിഡിൻെറ മറ്റ് ജനിതക വക ഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ അത്രമാത്രം ഗുരുതരമല്ലെന്നുള്ള വിലയിരുത്തലാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.

പക്ഷേ ഒമിക്രോണിൻെറ വ്യാപന ഭീഷണി കടുത്തതാകയാൽ കൂടുതൽ ആൾക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഡെൽറ്റ, ആൽഫ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ കേസുകളുടെ എണ്ണം ഉയരുന്നത് വളരെ വേഗത്തിലാണ്.

മറ്റ് വകഭേദങ്ങൾ പിടിപെട്ടതിന് ശേഷം രണ്ടു ദിവസത്തിലും രണ്ട് ആഴ്ചയ്ക്കും ശേഷവുമാണ് രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. പക്ഷേ ഒമിക്രോണിൻെറ ഇൻകുബേഷൻ കാലയളവ് രണ്ടു മുതൽ അഞ്ചു ദിവസം വരെയാണ്. വൈറസ് ബാധിച്ച രോഗിയിൽനിന്ന് അവർ ലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപ് തന്നെ മറ്റുള്ളവരിലേയ്ക്ക് വൈറസ് പടർന്നു പിടിക്കാൻ തുടങ്ങിയിരിക്കും. അതായത് രോഗി ഒറ്റപ്പെടലിന് വിധേയമാകുന്നതിനു മുൻപ് തന്നെ പലർക്കും രോഗംപകർന്ന് നൽകിയിരിക്കും . ക്ഷീണം, ശരീരവേദന തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് മുതലായവയാണ് ഒമിക്രോണിൻെറ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ലാറ്റെറൽ ഫ്ലോ ടെസ്റ്റ് നടത്തുകയും പോസിറ്റീവ് ആണെങ്കിൽ ഒറ്റപ്പെടൽ വിധേയമാകുകയും ചെയ്യണം .