ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മങ്കി പോക്സിനെ ആഗോള പകർച്ചവ്യാധിയുടെ ഗണത്തിൽ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടന. കുരങ്ങു പനിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ രണ്ടാമത്തെ യോഗത്തിലാണ് നടപടി കൈക്കൊണ്ടത്. 75 രാജ്യങ്ങളിലായി 1600 -ലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 70 ശതമാനം രോഗികളും ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്.

ആഗോളതലത്തിൽ പൊതുജനാരോഗ്യത്തിന് അപകടകാരിയാണ് മങ്കിപോക്സ് എന്ന് ലോകാരോഗ്യ സംഘടനയുടെ വാർത്താക്കുറുപ്പിൽ വ്യക്തമാക്കി. നിലവിൽ ലോകമെങ്ങും മങ്കിപോക്സ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ധരുടെ ഇടയിൽ ഉടലെടുത്തിരിക്കുന്നത്. 2020 ജനുവരി 30 -ന് കോവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് വെറും 82 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെനിന്നാണ് ലോകത്തെ കീഴടക്കിയ വൈറസ് ഭീകരനായി കോവിഡ് പടർന്നു പിടിച്ചത്. സമാനമായ രീതിയിൽ മങ്കിപോക്സ് ലോകമെങ്ങും പടർന്നു പിടിച്ചേക്കാമെന്നുള്ള ആശങ്കയാണ് ലോകാരോഗ്യ സംഘടനയുടെ നടപടിക്ക് ആധാരമായി ചൂണ്ടിക്കാണിക്കുന്നത്.