ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത് യുകെയുടെ സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ഇതിനു പുറമെയാണ് ഇടിത്തീ പോലെ കോവിഡ് മഹാമാരിയും റഷ്യ- ഉക്രൈൻ സംഘർഷവും പശ്ചിമേഷ്യയിലെ യുദ്ധവും യുകെയെ സാമ്പത്തികമായി പ്രശ്നങ്ങളിലേയ്ക്ക് തള്ളിവിട്ടത്. റഷ്യ ഉക്രെയിൻ യുദ്ധത്തിനോടുള്ള അമേരിക്കയുടെ സമീപനം യുകെയെ കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് തള്ളി വിട്ടേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ഉക്രെയ്നിലെ സമാധാനം സംരക്ഷിക്കാൻ വർഷങ്ങളോളം യുകെ സൈനികരെ വിന്യസിക്കേണ്ടിവരുമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോർഡ് സെഡ്‌വിൽ മുന്നറിയിപ്പ് നൽകിയത് സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉക്രെയിനു നൽകുന്ന സാമ്പത്തിക സഹായം വർഷങ്ങളോളം രാജ്യത്തിൻറെ വളർച്ചയ്ക്ക് വിലങ്ങു തടിയായേക്കും. യുകെയുടെ നേതൃത്വത്തിൽ 20 രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ് ഉക്രെയിന് സൈനിക സാമ്പത്തിക സഹായങ്ങൾ നൽകാൻ രൂപപ്പെട്ടിരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നതെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഈ ഗ്രൂപ്പിൽ യൂറോപ്യൻ, കോമൺവെൽത്ത് രാജ്യങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
കഴിഞ്ഞദിവസം ഉക്രെയിന് 1.6 ബില്യൺ പൗണ്ടിന്റെ മിസൈൽ കരാർ നൽകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു . റഷ്യ ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും കാനഡയും ഉക്രെയിന് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 17 യൂറോപ്യൻ നേതാക്കളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉക്രെയ്നിന് സമാധാനം ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പങ്കെടുത്തിരുന്നു.
Leave a Reply