ലണ്ടന്‍: 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയര്‍ ബോയിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് പള്ളി വികാരിക്ക് ശിക്ഷ. സിറില്‍ ആഷ്ടണ്‍ റോവ് എന്ന 78 കാരനായ മുന്‍ വികാരിക്കാണ് ശിക്ഷ ലഭിച്ചത്. നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് ബോണ്‍മൗത്ത് ക്രൗണ്‍ കോടതി നല്‍കിയത്. 1979നും 81നുമിടയില്‍ കൊയര്‍ബോയ് ആയിരുന്നയാളാണ് പരാതിക്കാരന്‍. ആ സമയത്ത് 11 വയസുണ്ടായിരുന്ന ഇയാളെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി.
മോട്ടോര്‍ ന്യൂറോണ്‍ രോഗിയായിരുന്ന ഇര വിധി വന്ന ദിവസം മരിച്ചു. കോടതി പ്രഖ്യാപിച്ച ശിക്ഷാവിധിയേക്കുറിച്ച് അറിയാതെയാണ് ഈ 47കാരന്‍ മരിച്ചത്. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ കണ്‍പോളകളുടെ ചലനം സംസാരമായി മാറ്റുന്ന ഐ ട്രാക്കിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ മൊഴി കോടതി എടുത്തത്. വികാരിയായിരുന്ന റോവ് തന്നെ പള്ളിയുടെ കവാടം അടച്ചതിനു ശേഷം പീഡിപ്പിക്കുകയും പിന്നീട് ക്ഷമാപണം നടത്തുകയും ഒരു പൗണ്ട് നല്‍കുകയും ചെയ്തതായി ഇര മൊഴി നല്‍കിയിരുന്നു.

സ്റ്റോക്ക് ന്യൂവിംഗ്ടണിലെ സെന്റ് മത്യാസ് ചര്‍ച്ചില്‍ വെച്ച് ഇരുപതോളം തവണ താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് മൊഴി. തന്റെ കുടുംബാംഗങ്ങളോട് പീഡനത്തേക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയതിനു ശേഷം 2015ലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2016ല്‍ റോവിനെ ചോദ്യം ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷവും പീഡനമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇരയായയാള്‍ കര കയറിയിരുന്നില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.