ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എലിസബത്ത് രാഞ്ജിയുടെ വേർപാടിൽ വികാര നിർഭരമായ മുഹൂർത്തങ്ങളാണ് അരങ്ങേറുന്നത്. രാജ്ഞിയുടെ ശവപ്പെട്ടി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുമ്പോൾ അതിനരികിൽ വില്യം രാജകുമാരനും ഹാരി രാജകുമാരനും ഒരുമിച്ചു നിന്നു. ഇത് ഐക്യത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് ഏറെ പേരും അഭിപ്രായപ്പെട്ടു.

ചാൾസ് രാജാവിനും മറ്റ് രാജകുടുംബാംഗങ്ങൾക്കും ഒപ്പം, അവർ വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്ക് പോയി. 25 വർഷം മുമ്പ് അമ്മ ഡയാനയുടെ ശവസംസ്‌കാരച്ചടങ്ങിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഉണർത്തുന്നതാണ് ശവപ്പെട്ടിക്ക് പിന്നിൽ സഹോദരങ്ങൾ ഒരുമിച്ച് നടന്ന ഈ ദൃശ്യങ്ങൾ. മൂന്ന് മാസം മുമ്പ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കിടെ എല്ലാവരും ഒരുമിച്ചു നിന്ന ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിക്ക് താഴെകൂടിയാണ് രാജ്ഞിയുടെ ശവപ്പെട്ടി കടന്നുപോയത്..

നിരവധിപേർ അകമ്പടി സേവിച്ചു. കടന്നുപോകുമ്പോൾ വഴിയിൽ തടിച്ചുകൂടിയ ആളുകളിൽ നിന്ന് കരഘോഷങ്ങളും കണ്ണീരും ഉണ്ടായിരുന്നു. രാജ്ഞിയുടെ മക്കളായ ചാൾസ് രാജാവ്, ആനി രാജകുമാരി, എഡ്വേർഡ് രാജകുമാരൻ എന്നിവർ സൈനിക യൂണിഫോമിൽ ശവപ്പെട്ടിക്ക് പിന്നിൽ കാൽനടയായി വന്നു. ആൻഡ്രൂ രാജകുമാരനും ഒപ്പമുണ്ടായിരുന്നു.

ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാരച്ചടങ്ങിൽ നിന്ന് വ്യത്യസ്തമായി ഈ സമയം സഹോദരങ്ങളെല്ലാം അരികിലുണ്ടായിരുന്നതും യാത്രയയപ്പിന്റെ മാറ്റ് കൂട്ടി. ഇവർക്കിടയിൽ പലതരത്തിലുള്ള ഭിന്നതകൾ നിലനിൽക്കുന്നുണ്ട് എന്ന ഊഹാപോഹങ്ങൾ പൊതുമധ്യത്തിൽ നിൽക്കുമ്പോൾ തന്നെ ഈ ഒത്തുകൂടൽ ഐക്യത്തിന്റെ സന്ദേശമാണ് നൽകുന്നത്.