തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെയും ശാലിനിയുടെയും വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. യുുവതിയെ അറസ്റ്റ് ചെയ്തെങ്കിലും കൗണ്‍സിലിങ് നല്‍കി വിട്ടയച്ചു.

അജിത്ത് കാരണം ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതിയുടെ ആത്മഹത്യാശ്രമം. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഫര്‍സാനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫര്‍സാന ജോലി ചെയ്യുന്ന ആശുപത്രിയില്‍ അജിത്തും ശാലിനിയും എത്തിയിരുന്നു.

അപ്പോള്‍ ഇരുവര്‍ക്കും ഒപ്പം നിന്ന് ഫര്‍സാന വീഡിയോ എടുത്തിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നലെയാണ് യുവതിയെ ജോലിയില്‍ നിന്നും അധികൃതര്‍ പുറത്താക്കിയത്. ജോലി നഷ്ടമായതോടെ ഫര്‍സാന ശാലിനിയെ കണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടില്‍ എത്തുകയായിരുന്നു. യുവതിയെ അനുനയിപ്പിച്ച് വിടാന്‍ ശ്രമിച്ചെങ്കിലും തിരികെ പോകാതെ കരയുകയായിരുന്നു. പിന്നീട് ആത്മഹത്യ ശ്രമവും നടത്തി.