ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് സംശയം. ഇവരുടെ സഹോദരി ഭര്‍ത്താവിനെ കാണാനില്ല. ചേര്‍ത്തലയ്ക്കടുത്ത് കടക്കരപ്പള്ളിയിലാണ് സംഭവം. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കടക്കരപ്പള്ളി പത്താം വാര്‍ഡില്‍ തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ 25 വയസുള്ള ഹരികൃഷ്ണയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം ആശുപത്രിയിലെ നഴ്‌സായിരുന്നു. സഹോദരി നീതു താമസിക്കുന്ന അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. നീതുവിന്റെ ഭര്‍ത്താവ് ഉണ്ണി എന്ന് വിളിക്കുന്ന രതീഷിനെ കാണാനില്ല.

എറണാകുളം മെഡിക്കല്‍ സെന്ററിലെ നഴ്‌സായ നീതുവിന് വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു. വണ്ടാനത്ത് നിന്നെത്തിയ ഹരികൃഷ്ണയുമായി രതീഷ് രാത്രി വീട്ടില്‍ എത്തിയിരുന്നുവെന്നാണ് സൂചന. രാവിലെ തങ്കി കവലയില്‍ സൈക്കിള്‍ വച്ച ശേഷം ബസിലാണ് വണ്ടാനത്തേയ്ക്ക് പോയത്. തിരികെ ഇവിടെ എത്തി സൈക്കിള്‍ എടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിനെ കാണാതാവുകയും ചെയ്തു.

കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാരും പോലീസും നടത്തിയ അന്വഷത്തിലാണ് മൃതദേഹം കണ്ടത്തിയത്. പട്ടണക്കാട് പോലീസ് അന്വേഷണം തുടങ്ങി.

ബലപ്രയോഗം നടന്നതായി സൂചനയുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേണം നടത്തി. ഫോറന്‍സിക് വിദഗ്്ധരും ഡോഗ് സ്്ക്വാഡും തെളിവുകള്‍ ശേഖരിച്ചു. മന്ത്രി പി പ്രസാദ്, മുന്‍ മന്ത്രി പി തിലോത്തമന്‍ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.