കൊച്ചി വൈറ്റില ഫ്ളൈഓവറിന് താഴെ റെയിൽപാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ പൊന്നുരുന്നി സ്വദേശി ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിയിലെ മുൻ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവം കൊലപാതകമാണെന്ന സംശയം ശക്തമാണെന്ന് പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെയാണ് അമൃത എക്സ്പ്രസ് ലോക്കോപൈലറ്റ് പാളത്തിന് സമീപം യുവതി കിടക്കുന്നത് കണ്ടത്. വിവരം ലഭിച്ചതോടെ മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ യുവതി മരിച്ചതായി സ്ഥിരീകരിച്ചു. ട്രെയിനിൽ നിന്ന് വീണതല്ലെന്നും സമീപത്ത് രക്തക്കറയും പിടിവലിയുടെ ലക്ഷണങ്ങളും കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
മൃതദേഹത്തിന് സമീപം കണ്ടെത്തിയ മൊബൈൽഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിയായ സുധ ബേബിയാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് സ്ഥലത്തെത്തുന്നതും പിന്നീട് ഷാജി മാത്രമാണ് മടങ്ങുന്നതും സിസിടിവിയിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. മൃതദേഹം പാളത്തിന് സമീപം ഉപേക്ഷിച്ച് ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന സംശയവും അന്വേഷണ സംഘം ഉയർത്തുന്നു.











Leave a Reply