മരിച്ചുപോയ തന്റെ പിതാവിനെ പുനർജനിപ്പിക്കുന്നതിനായി നരബലിക്ക് ശ്രമിച്ച യുവതി പിടിയിൽ. സൗത്ത് ഡൽഹിയിലെ കൈലാഷ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുവന്നാണ് ബലി കൊടുക്കാൻ ഒരുക്കങ്ങൾ നടത്തിയത്. പോലീസിന്റെ സമയോചിത ഇടപെടലിലൂടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചത്.

25കാരിയായ ശ്വേതയാണ് അറസ്റ്റിലായത്. മരിച്ചുപോയ സ്വന്തം അച്ഛനെ നരബലിയിലൂടെ തിരികെ കൊണ്ടുവരാനാകുമെന്ന് യുവതി അന്ധമായി വിശ്വസിച്ചിരുന്നു. തുടർന്ന് ആഭിചാര കൊല നടത്താൻ വേണ്ടി ഒരു ദിവസം മുൻപ് കുട്ടിയെ തട്ടിക്കൊണ്ടുപോരുകയായിരുന്നു. ശേഷം, പോലീസ് നടത്തിയ ഊർജിതമായ അന്വേഷണമാണ് യുവതിയെ കുടുക്കിയത്.

ആശുപത്രിയിൽ വെച്ച് സന്നദ്ധ സംഘടന പ്രവർത്തകയാണെന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിന്റെ കുടുംബവുമായി അടുത്തത്. തുടർന്ന് കുഞ്ഞിനെ പരിശോധിക്കണമെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ യുവതിയോടൊപ്പം പോയി. അതേ ദിവസമാണ് കുഞ്ഞിനെ കാണാതായത്. പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.