ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിൽ കെയർ സംവിധാനത്തിൽ വളർന്നു പിന്നീട് അതിൽ നിന്ന് പുറത്തേക്ക് കടക്കുന്ന കുട്ടികളും യുവാക്കളുമാണ് ‘കെയർ ലീവേഴ്സ്’ എന്ന് അറിയപ്പെടുന്നത്. ഫോസ്റ്റെർ കെയർ, റെസിഡൻഷ്യൽ ഹോമുകൾ അല്ലെങ്കിൽ ലോക്കൽ അതോറിറ്റികളുടെ സംരക്ഷണത്തിൽ കഴിഞ്ഞ ശേഷം സ്വതന്ത്ര ജീവിതത്തിലേക്ക് കടക്കുന്ന ഇവർക്ക് 25 വയസ്സ് വരെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25-ാം പിറന്നാൾ വരെ സൗജന്യ മരുന്നുകൾ (പ്രിസ്ക്രിപ്ഷൻ), ദന്തചികിത്സ, കണ്ണുപരിശോധനയും കണ്ണട സേവനങ്ങളും ലഭ്യമാകും. ആരോഗ്യ–സാമൂഹ്യ പരിചരണ വകുപ്പ് (DHSC) പ്രഖ്യാപിച്ച ഈ നടപടി, കെയർ ലീവേഴ്സ് നേരിടുന്ന ഗുരുതരമായ ആരോഗ്യ അസമത്വങ്ങൾ കുറയ്ക്കുക ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2025-ൽ 17 മുതൽ 21 വയസ് വരെ ഏകദേശം 53,230 കെയർ ലീവേഴ്സും, 22 മുതൽ 25 വയസ് വരെ 44,430 പേരുമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്.

ആരോഗ്യ രംഗത്തേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനായി എൻഎച്ച്എസിൽ കെയർ ലീവേഴ്സിനായി ശമ്പളമുള്ള ഇന്റേൺഷിപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. കൂടാതെ എൻഎച്ച്എസ് ജോലികൾക്കായി ‘ഗ്യാരണ്ടീഡ് ഇന്റർവ്യൂ’ പദ്ധതിയും നടപ്പാക്കും. ഇതിൻ്റെ ഭാഗമായി ജോലിക്ക് അപേക്ഷിക്കുമ്പോൾ കെയർ ലീവർ ആണെന്ന് വ്യക്തമാക്കാനുള്ള പ്രത്യേക ഓപ്ഷൻ ഉൾപ്പെടുത്തും. ജോലി വിവരണത്തിൽ പറയുന്ന അടിസ്ഥാന യോഗ്യതകൾ നിറവേറ്റുന്നവർക്ക് മറ്റ് ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളോടൊപ്പം നിർബന്ധമായും ഇന്റർവ്യൂവിന് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വൈകല്യമുള്ളവർക്കുള്ള നിലവിലെ എൻഎച്ച്എസ് ഇന്റർവ്യൂ നയങ്ങളുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കെയറിലുണ്ടായിരുന്ന കുട്ടികൾ നേരിടുന്ന തുടർച്ചയായ വെല്ലുവിളികൾ വലിയ സാമൂഹിക പ്രശ്നമാണന്ന് ആരോഗ്യ–സാമൂഹ്യപരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. കെയറിലുണ്ടായിരുന്നവർക്ക് അകാലമരണം സംഭവിക്കാനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. മുൻ കുട്ടികളുടെ സാമൂഹ്യപരിചരണ ഉപദേഷ്ടാവായ ജോശ് മക്അലിസ്റ്ററുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട്, കെയർ ലീവേഴ്സിന്റെ ആവശ്യങ്ങൾ നിയമപരമായി പരിഗണിക്കുന്നതിന് പുതിയ കുട്ടികളുടെ ക്ഷേമ–വിദ്യാഭ്യാസ ബില്ലും സർക്കാർ കൊണ്ടുവരും. താമസം, മാനസികാരോഗ്യം, തൊഴിൽ എന്നിവയിൽ ശക്തമായ പിന്തുണ ഉറപ്പാക്കുന്നതിലൂടെ കെയർ ലീവേഴ്സിന് കൂടുതൽ സമത്വപരമായ ജീവിതാവസരങ്ങൾ ഒരുക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.











Leave a Reply