പത്തനംതിട്ട: പിണങ്ങിയ യുവതിയെ വീണ്ടും പ്രീതിപ്പെടുത്താൻ സിനിമയെ വെല്ലുന്ന പദ്ധതി ആസൂത്രണം ചെയ്ത യുവാവും സുഹൃത്തും ഒടുവിൽ വധശ്രമക്കേസിൽ അറസ്റ്റിലായി. കാറിടിച്ച് യുവതിയെ വീഴ്ത്തിയ ശേഷം രക്ഷകനായി എത്തുകയായിരുന്നു പദ്ധതി. സത്യം പുറത്തായതോടെ ഇരുവരെയും പോലീസ് പിടികൂടി.
കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം പയ്യനാമൺ താഴത്തുപറമ്പിൽ അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. രഞ്ജിത്തും യുവതിയും പ്രണയത്തിലായിരുന്നുവെന്നും പിണക്കം മാറാൻ സുഹൃത്ത് അജാസിന്റെ സഹായത്തോടെ കൃത്രിമ അപകടം ഒരുക്കിയതാണെന്നും പോലീസ് പറഞ്ഞു. ഡിസംബർ 23-ന് വൈകിട്ട് 5.30-ന് അടൂരിൽ നിന്ന് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ വാഴമുട്ടം ഈസ്റ്റിൽ വെച്ച് അജാസ് കാറിടിച്ച് വീഴ്ത്തി.
തുടർന്ന് മറ്റൊരു കാറിലെത്തിയ രഞ്ജിത്ത് രക്ഷകനായി അഭിനയിച്ച് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ മൊഴിയിൽ രജിസ്റ്റർ ചെയ്ത വാഹനാപകടക്കേസിന്റെ അന്വേഷണത്തിൽ സംശയം തോന്നിയതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നാടകീയ പദ്ധതി പുറത്തായത്. യുവതിക്ക് കൈക്ക് പരിക്കുകളും ശരീരമുറിവുകളും ഉണ്ടായതായി പോലീസ് അറിയിച്ചു.











Leave a Reply