ലണ്ടന്‍: ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളില്‍ മൂന്നിലൊന്നും പതിനാറു വയസിനു താഴെ പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ട്. പീഡനങ്ങള്‍ക്കിരയാകുന്നവരേക്കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. പോലീസ് രേഖകലാണ് പുറത്തു വന്നത്. കഴിഞ്ഞ മാര്‍ച്ച് വരെയുളള ഒരു കൊല്ലക്കാലം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പതിമൂന്ന് സേനകളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണിവ. ബലാല്‍സംഗത്തിനിരയാകുന്നവരില്‍ മുപ്പത് ശതമാനവും പതിനാറ് വയസില്‍ താഴെയുളളവരാണ്. ഇരുപത്തഞ്ച് ശതമാനം പതിനാലോ അതില്‍ താഴെയോ പ്രായമുളളവരാണ്. ഒമ്പത് ശതമാനം ഒമ്പത് വയസില്‍ താഴെയുളളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും പതിനഞ്ചിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുളളവരാണ്. മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന പകുതി പെണ്‍കുട്ടികളും പതിനാറ് വയസില്‍ താഴെയുളളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് വലിയ മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ സാറാ ഗ്രീന്‍ പ്രതികരിച്ചു.

ഇത് സര്‍ക്കാരിനുളള മുന്നറിയിപ്പാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ദ്ധിച്ച് വരുന്ന ഈ അതിക്രമങ്ങള്‍ക്കെതിരെ നാം എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ചെറിയ കുട്ടികളെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ ആകുന്നുവെന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ ചെറിയ പെണ്‍കുട്ടികളെ തന്നെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ കുട്ടികളായാല്‍ വളരെയെളുപ്പം തങ്ങള്‍ക്ക് രക്ഷപ്പെടാമെന്നും കുറ്റ വാളികള്‍ കരുതുന്നു.

കഴിഞ്ഞ മാര്‍ച്ച് വരെ പൊലീസിന് ലഭിച്ച പരാതി പ്രകാരം രാജ്യത്ത് 88,106 ലൈംഗിക കുറ്റകൃത്യങ്ങളുണ്ടായി. 2002ല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും കൂടിയ കണക്കാണിത്. ഇരകളില്‍ പലരും പരാതി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്നതിന് തെളിവാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും കഴിയുന്ന വിധത്തിലേക്ക് സേനകളെ സജ്ജമാക്കേണ്ടിയിരിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.