ഹോട്ടലുകളിലെ മെനുവിൽ ഭക്ഷ്യവസ്തുക്കളുടെ അലർജി വിവരങ്ങൾ മുഴുവനായി രേഖപ്പെടുത്തണമെന്ന ആവശ്യം തള്ളി ഹോട്ടലുടമകൾ. ഇത് വീണ്ടും അധികച്ചെലവ് വരുത്തിവയ്ക്കുമെന്ന കാരണമാണ് അവർ പറയുന്നത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും ബർഗർ കഴിച്ച്‌ അനാഫൈലാറ്റിക് ഷോക്ക് മൂലം മരണപ്പെട്ട ഓവൻ കാരെ എന്ന യുവാവിൻെറ കുടുംബാംഗങ്ങളുടെ ആവശ്യമാണ് ഹോട്ടലുടമകൾ നിരാകരിച്ചത്. പാൽ ഉത്പന്നങ്ങളോട് അലർജിയുള്ള ഓവനെ, ഹോട്ടലിലെ സ്റ്റാഫുകൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് മെനുവിൽ ഭക്ഷ്യവസ്തുക്കളിൽ അലർജി ഉണ്ടാവാൻ സാധ്യതയുള്ളവയുടെ ലിസ്റ്റ് പ്രദർശിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയത്. എന്നാൽ ഇത് ഒട്ടനവധി ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും ബാധിക്കുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കൈറ്റ് നിക്കോളസ് അറിയിച്ചു. ചെറിയതോതിലുള്ള റെസ്റ്റോറന്റുകളെയാണ് ഇത് സാരമായി ബാധിക്കുക എന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റാഫുകളുടെ ട്രെയിനിങ് ആണ് ഇതിന് ഏറ്റവും ആവശ്യം എന്ന് അവർ പറഞ്ഞു.

മെനുവിൽ രേഖപ്പെടുത്തപ്പെടുന്ന വിവരങ്ങൾ ശരിയാകണമെന്നില്ല എന്നും കൈറ്റ് പറഞ്ഞു. ഇത് വീണ്ടും കസ്റ്റമേഴ്സിനെ അപകടത്തിലേക്ക് നയിക്കും. എന്നാൽ സർവീസ് സ്റ്റാഫുകളെ മാത്രം വിശ്വസിക്കുന്നത് അപകടം ആണെന്നാണ് ഓവന്റെ കുടുംബാംഗങ്ങളുടെ അഭിപ്രായം. ആവശ്യമായ നിയമ നിർമ്മാണം ആണ് വേണ്ടത് എന്നാണ് അവർ പറയുന്നത്. തിരക്കേറിയ ഒരു റെസ്റ്റോറന്റിൽ കസ്റ്റമറും സ്റ്റാഫും തമ്മിലുള്ള ആശയവിനിമയം അസാധ്യമാണ് എന്ന് അവർ പറഞ്ഞു.

എന്നാൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ചെറിയ കോഫി ഷോപ്പുകൾക്കും , സാൻഡ് വിച്ച് ഷോപ്പുകൾക്കും ബുദ്ധിമുട്ടുളവാക്കും എന്നതിനാലാണ് അതിനെ എതിർക്കുന്നത് എന്ന് കൈറ്റ് പറഞ്ഞു. ഓരോ വർഷവും ഭക്ഷ്യവസ്തുക്കളുടെ അലർജി മൂലം മരണപ്പെടുന്നവരുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ ഇതിനെ തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.