അദ്ധ്യായം – 24
മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍

ആ വാക്കുകള്‍ മനസ്സിന് ഒരു നവോന്മേഷം നല്കി. എന്നെയും കുട്ടി പഴ്‌സണല്‍ മാനേജരും ഡെപ്പ്യൂട്ടി സൂപ്രണ്ടുമായ വിജയ് ഉമ്മന്റെ മുറിയിലെത്തി പരിചയപ്പെടുത്തിയിട്ട് മടങ്ങിപ്പോയി. കണ്ണട ധരിച്ച വിജയ് പ്രസന്നഭാവത്തോടെ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു, കുറേ ചോദ്യങ്ങള്‍ ചോദിച്ചു. തികച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളപ്പറ്റിയുളള ചോദ്യങ്ങള്‍. സ്വന്തം തൊഴിലില്‍ ആത്മാര്‍ത്ഥത കാണിക്കുക, മറ്റുളളവരുടെ ഹൃദയങ്ങളില്‍ ജീവിക്കാന്‍ കഴിയുക തുടങ്ങിയ വാക്കുകള്‍ എന്റെ ഹൃദയത്തിലും ഒരു സ്പന്ദനമുണര്‍ത്തി. ഇദ്ദേഹം പേരു കൊണ്ട് മലയാളിയെങ്കിലും നമ്മുടെ സാംസ്‌കാരിക പൈതൃകം ഇദ്ദേഹവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കേരളത്തിനു പുറത്തെന്ന് ഞാന്‍ മനസ്സിലാക്കി.
മുമ്പ് വന്ന മുടന്തുള്ള ആള്‍ ഇദ്ദേഹത്തെ ചില പേപ്പറുകള്‍ ഏല്‍പിച്ചു. അദ്ദേഹം അതു വായിക്കുന്നത് ഞാന്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്നു. അതില്‍ ഒപ്പു വച്ചിട്ട് എന്റെ പേര്‍ക്കു നീട്ടിയിട്ടു പറഞ്ഞു. ഇതു നിങ്ങളെ നിയമിച്ചു കൊണ്ടുളള കത്താണ്. മറ്റുളളതൊക്കെ ഇദ്ദേഹം പറയും. എനിക്ക് വിജയാശംസകള്‍ നേര്‍ന്നിട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് പുറത്തേക്ക് വേഗത്തില്‍ നടന്നു. ഞാന്‍ അകത്തേ മുറിയിലേക്കു നടന്നു. ഓഫിസില്‍ നിന്നുളള നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിട്ട് അവരുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് നന്ദി പറഞ്ഞു പുറത്തിറങ്ങി.

ആശുപത്രിക്കടുത്തുള്ള പടുത്തുയര്‍ത്തിയിരിക്കുന്ന മെഡിക്കല്‍ കോളജ് ബ്രട്ടീഷുകാരുടെ ഭരണ കാലത്ത് തീര്‍ത്തതാണ്. പ്രകൃതി പോലെ ആ കെട്ടിടങ്ങളും സുന്ദരമായി കാണപ്പെട്ടു. ഗുരുദാസ്പൂരിലേക്ക് ലുധിയാനയില്‍ നിന്നുളള ബസ്സ് യാത്രക്കിടയില്‍ പച്ചപ്പോടെ കിടക്കുന്ന നെല്ല്, ഗോതമ്പ് പാടങ്ങള്‍, കരിമ്പിന്‍ തോട്ടങ്ങള്‍, വാഴക്കൂട്ടങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കണ്ണുകള്‍ക്കു വിരുന്നു നല്‍കുന്ന കാഴ്ച്ചകളായിരുന്നു. എനിക്കറിയാത്ത ഏതോ തോടുകളില്‍ താറാവിന്‍ കൂട്ടങ്ങളെ കണ്ടു. സമൃദ്ധമായ പാടങ്ങള്‍ കണ്ടപ്പേള്‍ പഞ്ചാബികള്‍ കഠിനാദ്ധ്വാനികള്‍ ആണ് എന്നു മനസ്സിലാക്കി. കരിമ്പിന്‍ പാഠങ്ങള്‍ കാണുമ്പോഴൊക്കെ ചെറുപ്പത്തില്‍ കരിമ്പൊടിച്ചതും, ലോറിയില്‍ കരിമ്പ് നിറച്ചു പോകുമ്പോള്‍ അതിന്റെ പിറകെയോടി കരിമ്പ് വലിച്ചെടുത്തതും ശര്‍ക്കരയും, കരിപ്പെട്ടിയുമൊക്കെ മനസ്സില്‍ തെളിഞ്ഞുവന്നു. പെങ്ങളുടെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചിട്ട് ഞാന്‍ പോയത് ഫാദര്‍ ഗിടോയുടെ അടുക്കലാണ്. മലയാളത്തനിമയുളള ആ പുരോഹിതന്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. എന്റെ തൊഴില്‍ അപേക്ഷയില്‍ ഫാ. ഗിടോയുടെ പേരാണ് കൊടുക്കാറുളളത്. കാരണം പഞ്ചാബില്‍ മറ്റാരേയും എനിക്കറിയില്ല. പട്ടാളക്കാരുടെ വിവരങ്ങള്‍ കൊടുക്കാനും പറ്റില്ല. എന്റെ പുതിയ ജോലി വിവരമറിഞ്ഞ് എന്നെ അഭിനന്ദിക്കുന്നതിനൊപ്പം പറഞ്ഞത് ബറ്റാലയിലെ ബാറിംഗ് യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിന്റെ പി. എ.യായി ഒരു മാസം കഴിഞ്ഞ് എടുക്കുമെന്നാണ്.

സത്യസന്ധനും, ഭക്തനുമായ ആ പുരോഹിതന്‍ ഞാനറിയാതെ എന്നെ പിന്‍തുടരുകയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഇംഗ്ലീഷിലുളള അദ്ദേഹത്തിന്റെ പ്രസംഗം ആരേയും ആകര്‍ഷിക്കുന്ന, മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാത്തതായിരുന്നു. മറ്റൊന്ന് വിദേശ രാജ്യങ്ങളില്‍ പഠിച്ചിട്ടും കേരളത്തില്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം മലയാള ഭാഷയോടും സാഹിത്യത്തോടും കാട്ടുന്ന അടങ്ങാത്ത ആവേശമാണ്. മുമ്പ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലെ അലമാരയില്‍ നിന്ന് എനിക്കും ആശാന്റെ വീണപൂവും എം. പി. പോളിന്റെ ചെറുകഥാ പ്രസ്ഥാനവും വായിക്കാന്‍ തന്നിരുന്നു. ഞാനതു വായിച്ചിട്ട് മടക്കിക്കൊടുക്കുകയും ചെയ്തു. അന്ന് തന്നെ ഡല്‍ഹിക്ക് എന്റെ രാജിക്കത്ത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റാന്‍ഡിലെ പോസ്റ്റ് ബോക്‌സിലിട്ടു. ഞാനും ഫാദര്‍ ഗിടോയും ബാറിംഗ് കോളജിലേക്ക് അവിടെ നടക്കുന്ന ഷേക്‌സ്പിയറുടെ നാടകം കാണാന്‍ ബസ്സില്‍ യാത്ര തിരിച്ചു. ഗുരുദാസ്പുരില്‍ നിന്ന് ദാരിവാളിലെത്തിയപ്പോള്‍ ഫാദര്‍ പറഞ്ഞു, സിലോണ്‍ പെന്തക്കോസ്തിന്റെ പ്രധാന കേന്ദമാണിത്. പലരുടേയും രോഗങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറുന്നു എന്നാണ് കേട്ടിട്ടുളളത്. ബറ്റാല കഴിഞ്ഞല്‍ പ്രധാന സ്ഥലം അമൃത്‌സര്‍ ആണ്. ബറ്റാലയില്‍ ബസ്സിലിറങ്ങി ഞങ്ങള്‍ കോളജിലേക്ക് നടന്നു. ഇതിനു മുമ്പ് ഞാനും ഫാദര്‍ തിമോത്തിയും കൂടി പ്രായാധിക്യത്തില്‍ കഴിയുന്ന ഒരു കത്തോലിക്ക പുരോഹിതനെ ഇതിനടുത്ത് കാണാന്‍ വന്നിട്ടുണ്ട്. ആ പുരോഹിതനായിരുന്നു കേരളത്തില്‍ നിന്ന് ആദ്യമായി ഇവിടെ വന്നത്. ഞങ്ങള്‍ കോളജില്‍ എത്തി. മനോഹരങ്ങളായ പുരാതന കെട്ടിടങ്ങള്‍, പല ഭാഗങ്ങളിലും ഉദ്യാനങ്ങള്‍, ചെറുതും വലിതുമായ വൃക്ഷങ്ങള്‍, ആ ശീതളച്ഛായയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ധാരാളമായിരിപ്പുണ്ട്. അവരൊക്കെ ഗൗരവമായി എന്തോ ഒക്കെ ചര്‍ച്ച ചെയ്യുന്നു. ചിലര്‍ വായിക്കുന്നു. വൃക്ഷക്കൊമ്പുകളില്‍ കാറ്റ് താളമേളമിട്ടകലുന്നു.

ഈ കോളജ് ആരാണ് നടത്തുന്നതെന്ന് ഞാന്‍ ഫാദറിനോട് ചോദിച്ചു. ഇതു നടത്തുന്നത് സി. എം.ഐ അമേരിക്ക-കാനഡയിലുളള മെതോസിസ്റ്റ്, പ്രസ്ബ്‌റ്റേരിയന്‍ ചര്‍ച്ചുകളാണ്. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക കരസ്ഥമാക്കിയ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബാറിംഗ് എന്നു പേരുളള വിദേശ മിഷിനറി സ്‌കൂളായി ആരംഭിച്ചതാണ് ഇന്നത്തെ കോളജ്. ബ്രട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളെപ്പോലെ കണ്ടപ്പോഴും അവരുടെ കാലത്ത് മിഷിനറിമാര്‍ ധാരാളം നന്മകള്‍ ഇന്ത്യയിലെങ്ങും ചെയ്തത് ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിച്ച എന്റെ മനസ്സിലേക്ക് ഓടിയെത്തി. കേരളത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂളായ സി. എം. എസ് കോളജ്-സ്‌കൂള്‍, ബെന്‍ജമിന്‍ ബെയ്‌ലി സ്ഥാപിച്ച സി.എം.എസ് പ്രസ്സ്, ആദ്യ മലയാള ഗ്രാമര്‍ എഴുതിയ ജര്‍മ്മന്‍കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് അങ്ങനെ എത്രയോ പേര്‍.
ഞങ്ങള്‍ നടന്നു ചെന്നത് കോളജിന്റെ ക്വാര്‍ട്ടേഴ്‌സിലേക്കാണ്. പൗരാണികത ഓര്‍മിപ്പിച്ചാണ് അവിടുത്തെ വീടുകളും. ഒരാള്‍ പുറത്തേക്കു വന്നു. അത് അവിടെ പഠിപ്പിക്കുന്ന പ്രഫസര്‍ കുര്യാക്കോസ്സാണ്. മലയാളത്തില്‍ ഫാദറിനോട് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇവിടേയും മലയാളിയുണ്ടോ?. നാടകകൃത്തെന്ന് എന്നെ പരിചയപ്പെടുത്തി. പ്രൊഫ. കുര്യാക്കോസ് കലാ-സാഹിത്യ വിഭാഗത്തിന്റെ കണ്‍വീനറാണ്. അതിനാല്‍ കോളജില്‍ എന്തു നടന്നാലും ഫാദര്‍ ഗിടോയെ അറിയിക്കാറുണ്ട്. ഫാദര്‍ ഇവിടെ പ്രസംഗിക്കാനും വന്നിട്ടുണ്ടെന്ന് പ്രൊഫസര്‍ പറഞ്ഞു. ഇവിടെ മലയാളികള്‍ ഇനിയുമുണ്ടോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരാള്‍ കൂടി അദ്ധ്യാപകനായിട്ടുണ്ടെന്ന് മറുപടി കിട്ടി. കേരളത്തിനു പുറത്തുളള മലയാളികള്‍ പരസ്പരം സ്‌നേഹവുമുളളവരെന്ന് റാഞ്ചിയില്‍ വച്ചുതന്നെ ഞാന്‍ കണ്ടതാണ്. അവിടുന്ന് കാപ്പി കുടിച്ച് ഞങ്ങള്‍ ഒന്നിച്ച് തീയേറ്റര്‍ ഹാളിലെത്തി.
ഹാള്‍ നിറയെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. ആദ്യമായിട്ടാണ് ഞാനൊരു ഇംഗ്ലീഷ് നാടകം കാണുന്നത് വില്യം ഷേക്‌സ്പിയറുടെ ഒഥല്ലോ. എല്ലാവരും അഗാധമായ താല്‍പര്യത്തിലാണ്. പഞ്ചാബി നാടകങ്ങളും അരങ്ങേറുമായിരിക്കുമെന്ന് എനിക്കു തോന്നി. സ്വന്തം മാതൃഭാഷയെ സംരക്ഷിക്കാതെ മറ്റൊരു ഭാഷയെ സംരക്ഷിക്കാന്‍ ദേശസ്‌നേഹികള്‍ ശ്രമിക്കില്ല. പ്രൊഫസര്‍ അടുത്തില്ലാത്തതിനാല്‍ അതൊന്നു ചോദിക്കാന്‍ കഴിഞ്ഞില്ല.

നാടകം കണ്ടിട്ട് സന്ധ്യക്കു തന്നെ ഞങ്ങള്‍ ഗുരുദാസ്പുരില്‍ മടങ്ങിയെത്തി. ഞാന്‍ പെങ്ങള്‍ക്കൊപ്പം താമസ്സിച്ചു. ആ രാത്രിയില്‍ തന്നെ പെങ്ങളില്‍ നിന്ന് ഒരു ഇന്‍ലന്‍ഡ് വാങ്ങി ഓമനയ്ക്ക് എഴുതി. പുതിയ അഡ്രസ്സ് സി.എം.സിയുടേത് അയച്ചു തരാം. പഴയ അഡ്രസ്സില്‍ എഴുതരുത്. അടുത്ത ദിവസം രാവിലെ ഗുരുദാസ്പുര്‍ ബസ്സ് സ്റ്റോപ്പിലുളള പോസ്റ്റ് ബോക്‌സില്‍ കത്ത് ഇട്ടിട്ട് അമൃത്‌സറിലേക്ക് ബസ്സില്‍ കയറി.
അമൃത്‌സറില്‍ ബസ്സിറങ്ങി സൈക്കിള്‍ റിക്ഷയിലാണ് ഗോള്‍ഡന്‍ ടെമ്പിളിലേക്ക് പോയത്. അവിടെയും സെക്യൂരിറ്റിയുണ്ട്. അതിനുളളിലായപ്പോള്‍ ഏതോ പുണ്യവീഥിയിലൂടെ നടക്കുന്ന അനുഭവം. സര്‍ദാരുടെ വിവിധ നിറത്തിലുളള വസ്ത്രധാരണവും, തൊപ്പി പോലെ മുടികെട്ടിയ തലയും എന്നില്‍ കൗതുകമുണര്‍ത്തി. പഞ്ചാബിന്റെ മാത്രമല്ല ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുളളവര്‍ അവിടെ വരുന്നുണ്ട്. അതിനുളളിലെ നീന്തല്‍ക്കുളം പോലെ വിസ്തൃതിയില്‍ കിടക്കുന്ന വെളളത്തില്‍ ആരും കുളിക്കുന്നതായി കണ്ടില്ല. സര്‍ദാറിന് അതൊരു പുണ്യതീര്‍ത്ഥമാണ്. അതിനുളളിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നു.

അതിന്റെ ഒരു ഭാഗത്ത് നീണ്ട വെളളത്താടിയുളള പൂജാരികള്‍ കുഞ്ചിരോമങ്ങള്‍ പോലുളള സുന്ദരമായ വിശറികള്‍ വീശികൊണ്ട് ഭക്തഗീതങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അവിടെ നിന്നു പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലും മനുഷ്യമനസ്സിന് കുളിര്‍മ പകരുന്നതാണ്. അവരുടെ ഗുരുപൂജയുടെ പൂമണം അതു തെളിയിക്കുന്നു. ഞാന്‍ അവിടെ നിന്നു മടങ്ങുമ്പോള്‍ ആ സ്തുതിഗീതങ്ങള്‍ എന്റെ കാതുകളെ തഴുകിക്കൊണ്ടിരുന്നു. തുടര്‍ന്നുളള ദിവസങ്ങളില്‍ ലുധിയാനയില്‍ ഒരു വാടകമുറി കണ്ടെത്താനുളള ശ്രമത്തിലായിരുന്നു. ഞാന്‍ ജലന്തറില്‍ പരിചയപ്പെട്ട തോമസ് എനിക്കു സഹായിയായി വന്നു. തോമസ്സിന് ഞാനാണ് മദ്രാസ് ഫൈനാന്‍സ് കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത്. ഞാനീ സ്ഥാപനത്തിലെ ഒരു ഉപദേശകനായിരുന്നു. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ഇടപെട്ടിരുന്നു. ഈ കമ്പനിയുടെ ബ്രാഞ്ചുകള്‍ പഞ്ചാബ്, ഹരിയാന, ജമ്മു എത്തിവിങ്ങളിലുണ്ട്. ഇതിന്റെ ജനറല്‍ മാനേജര്‍ കോഴിക്കോട്ടുകാരനായ കൃഷ്ണകുമാര്‍, ഫൈനാന്‍സ് മാനേജരായ പട്ടാമ്പിക്കാരന്‍ സുരേന്ദ്രന്‍ ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. അതിനാല്‍ പലര്‍ക്കും ജോലി വാങ്ങിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു തിങ്കളാഴ്ച്ച സി.എം.സിയില്‍ ജനറല്‍ സൂപ്രണ്ടിന്റെ പി.എ യായി തൊഴിലില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്നവരാണ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട്, ജനറല്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ഈ രണ്ടു സ്ഥാപനങ്ങളുടേയും ദൈനം ദിന കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്നത് ജനറല്‍ സൂപ്രണ്ടിനാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ പര്‍ച്ചേയ്‌സ്, സ്റ്റോര്‍, മെയ്ന്റനന്‍സ്, സെക്യൂരിറ്റി, കേറ്ററിംഗ്, സാനിറ്റേഷന്‍ അങ്ങനെ പല വകുപ്പുകളുണ്ട്. ഞാന്‍ ഓഫിസ്സില്‍ ചെല്ലുമ്പോള്‍ ജി. എമ്മിന്റെ പി.എ ആയിരുന്നത് ചങ്ങനാശേരിക്കാരന്‍ ചാക്കോയായിരുന്നു. ജി.എസ്.ഒ. ബാബു പോള്‍ ജേക്കബ്, മലയാളിയാണ്. ഇദ്ദേഹത്തിന് ഫാര്‍മസ്സിയിലും ഡോക്ടറേറ്റുളളതിനാല്‍ ഫാര്‍മസ്സിയുടെ തലവന്‍ കൂടിയാണ്. ചാക്കോ ജോലിയില്‍ നിന്നു വിരമിക്കുന്നതിനാലാണ് ആ സ്ഥാനത്തേക്ക് ഒരാളെ പെട്ടെന്നവര്‍ കണ്ടെത്തിയത്. ചാക്കോ കാനഡയില്‍ ജോലിചെയ്യുന്ന ഭാര്യയുടെ അടുത്തേക്കു പോകുന്നു. അദ്ദേഹത്തിനൊപ്പം കുറച്ചു ദിവസമിരുന്ന് ജോലികളുടെ സ്വഭാവം മനസ്സിലാക്കി.

പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുളള അനുഭവമുണ്ടായിരുന്നതിനാല്‍ ജോലികള്‍ അത്ര ക്ലേശകരമായി തോന്നിയില്ല. ഇതു പോലുളള ഓഫിസ്സുകളില്‍ ജോലി ചെയ്യാന്‍ കുറച്ചു കൂടി മനോധൈര്യം ആവശ്യമുളളതായി തോന്നി. എനിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടി. മറ്റെങ്ങും കാണാത്ത പ്രത്യേകത ഞാനിവിടെ കണ്ടത് എല്ലാ വകുപ്പിലേയും തൊഴിലാളികള്‍ ഓഫിസിനു മുന്നിലെ വരാന്തയില്‍ ജോലിക്കു കയറുന്നതിനു മുമ്പ് ഒന്നിക്കും. അത് പ്രാര്‍ത്ഥിക്കാനാണ്. എല്ലാ മതക്കാരുമുണ്ട്. പത്തു മിനിറ്റ് പ്രാര്‍ത്ഥനയ്ക്കായി മാറ്റി വയ്ക്കും. മിക്ക ദിവസവും പ്രാര്‍ത്ഥിക്കുന്നതും അതിനു നേതൃത്വം കൊടുക്കുന്നതും പര്‍ച്ചെയിസ് വിഭാഗത്തിന്റെ തലവനായ സര്‍ദാര്‍ ജസ്വന്ത് സിംഗാണ്. അദ്ദേഹത്തിന്റെ കീഴിലും പല ഉപ വകുപ്പുകളുണ്ട്. ഒരു ക്രിസ്തീയ സ്ഥാപനത്തില്‍ സര്‍ദാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് ഒരു മതത്തിനു വേണ്ടിയല്ല; മനുഷ്യ നന്മക്കു വേണ്ടിയാണ്. എല്ലാവരും ഈശ്വരന് വിധേയമായി പ്രാര്‍ത്ഥിക്കണം, അന്ധമായ പ്രത്യയശാസ്ത്രങ്ങളില്‍ ആരും അകപ്പെടരുത്, ആരിലും വെറുപ്പും പകയും ഉണ്ടാകുന്ന അവസരമുണ്ടാക്കരുത്, ആരോടും മാന്യമായി പെരുമാറണം തുടങ്ങി മനുഷ്യന് പ്രതീക്ഷകള്‍ നല്കുന്ന പ്രാര്‍ത്ഥനയായിരുന്നു.

ഇതര മതസ്ഥരായ സ്ത്രീപുരുഷന്മാരൊക്കെ പ്രാര്‍ത്ഥിച്ചത് ഹൃദയസ്പര്‍ശിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സ്‌നേഹവും കാരുണ്യവും നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷമാണ് മുഖ്യമായിട്ടും കണ്ടത്. മലയാളികളായിട്ടുളളവര്‍ അവിടെ ജോലി ചെയ്യുന്നു, ഡോക്ടേഴ്‌സ്, നഴ്‌സസ് വിദ്യാര്‍ത്ഥികളും സര്‍ജിക്കല്‍ വകുപ്പ് തലവനായ ബ്രിട്ടീഷുകാര്‍ ഡോ. എഫ്.സി. എന്‍ഗല്‍സ്സിന്റെ അസിസ്റ്റന്റായി ഒപ്പം നടക്കുന്ന ഡോ. വര്‍ഗ്ഗീസ്, കുട്ടികളുടെ വിഭാഗത്തിലെ ഡോ. തോമസ്സ,് മെഡിക്കല്‍ വിഭാഗത്തിലെ ഡോ. മേരി, അനസ്തീഷ്യ വിഭാഗത്തിന്റെ ബ്രട്ടീഷുകാരനായ തലവന്‍ ഡോ. പ്രയറിന്റെ കീഴിലെ ജയരാജ് തുടങ്ങി ധാരാളം പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അവിടെ ജോലി തുടങ്ങിയ നാള്‍ മുതല്‍ ശനി- ഞായര്‍ ദിനങ്ങളില്‍ പഞ്ചാബികളുടെ സാമൂഹികസേവന സംഘടനയായ കര്‍മ്മയോഗിയിലും ക്രസ്തീയ സേവനങ്ങളിലും പ്രവര്‍ത്തിച്ചു. രാവിലെ എട്ടു മണിക്ക് ജോലിക്കു പോയാല്‍ മടങ്ങുന്നത് രാത്രി ഒന്‍പതരയ്ക്കു ശേഷമാണ്.

ഞാന്‍ പാര്‍ട്ട് ടൈം ചെയ്യുന്ന സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് പെയിന്റ് ഓഫിസ്, ഭാരത് മെക്കനിക്കല്‍ എന്‍ജിനീയറിംഗ് കമ്പനി, ഇത് സി.എം.സിക്കടുത്താണ്. അവിടുത്തെ മന്ത്രിയായ യോഗിന്ദര്‍ പാള്‍ പാണ്ഡയുടെ കമ്പനിയാണ് ഭാരത് മെക്കാനിക്കല്‍. പലപ്പോഴും ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമായിരുന്നു മറ്റുളളവര്‍ എട്ടുമണിക്കൂറിലധികം ജോലി ചെയ്യുമ്പോള്‍ ഞാനെന്തിനു പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്യണം.

ചെറുപ്പം മുതലേ കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്നു. അതെനിക്ക് ഗുണം ചെയ്യുന്നു. യ്യൗവനകാലമെന്നാല്‍ ഒരു വിളക്കിലെ തിരിനാളം പോലെയാണ്. അതിങ്ങനെ കത്തിക്കൊണ്ടിരിക്കും. സിനിമയ്ക്കു പോലും ഞാന്‍ സമയം കളഞ്ഞിട്ടില്ല. എല്ലാ യൗവ്വനക്കാരിലും ധാരാളം നന്മ-തിന്മകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതില്‍ പ്രാധാന്യമര്‍ഹിക്കുന്നത് നന്മ തന്നെയാണ്. ആ നന്മയെ തെരഞ്ഞെടുത്താല്‍ ചുറ്റുപാടുമുളള അശരണരും ആവശ്യക്കാരുമായ പലരെയും സഹായിക്കാന്‍ കഴിയും. അതിനാവശ്യം ത്യാഗമാണ്, ഇച്ഛാശക്തിയാണ്. ശമ്പളം കിട്ടിയ നാള്‍ മുതല്‍ ഇപ്പോള്‍ കിട്ടുന്ന 900 രൂപയില്‍ നിന്നു വരെ നാട്ടില്‍നിന്ന് വരുന്ന ആവശ്യക്കാരുടെ സാമ്പത്തിക ഭാരം ഞാന്‍ കുറച്ചുകൊടുക്കാറുണ്ട്. മണിയോര്‍ഡര്‍ കിട്ടിയെന്നുളള മറുപടി വരുമ്പോള്‍അതില്‍ കാണുന്ന ആവരുടെ നിര്‍വ്യാജമായ സ്‌നേഹം എന്നെ കൂടുതല്‍ കര്‍മ്മനിരതനാക്കുകയാണ് ചെയ്തിട്ടുളളത്. എനിക്ക് ഇതിനൊക്കെ പിന്‍തുണ തരുന്നത് ഓമനയാണ്. വീട്ടുകാരെ ഞാനിതൊന്നും അറിയിക്കാറില്ല. അത്രമാത്രം കടപ്പാടുകളൊന്നും എനിക്ക് അവരോടില്ല. അഥവാ അറിയിച്ചാലും അതിലവര്‍ എന്നെപ്പോലെ ആനന്ദം കാണുകയുമില്ല. കിട്ടുന്നതിന്റെ വിഹിതം അവര്‍ക്ക് അയയ്ക്കാറുണ്ട്.

സി.എം.സിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എന്നില്‍ സാഹിത്യത്തിന്റെ മൊട്ടുകള്‍ വിടര്‍ന്നു കൊണ്ടിരുന്നു. ആയിടയ്ക്ക് മലയാള മനോരമയില്‍ എന്റെ ഒരു ലേഖനം വന്നു. സി.എം.സിയില്‍ ജോലിയുളള സഖറിയയാണ് നാട്ടില്‍ അവധിക്കു പോയി വന്നപ്പോള്‍ ആ പേജ് മാത്രം കൊണ്ടുവന്നു കാണിച്ചത്. ആ ലേഖനം കന്യാസ്ത്രീകള്‍ വിളനിലങ്ങളിള്‍ ഇറങ്ങുന്നതു സംബന്ധിച്ചായിരുന്നു. സഖറിയ വെറുമൊരു സഹൃദയന്‍ മാത്രമല്ല, റാഞ്ചിയില്‍ കണ്ടതു പോലെ ഭാഷയ്ക്കായി എന്തും ചെയ്യാന്‍ മനസ്സുളളവനാണ്. ഇദ്ദേഹം ലുധിയാന മലയാളി അസ്സോസ്സിയേഷന്റെ ഭാരവാഹിയാണ്. നല്ലൊരു സംഘാടകന്‍ കൂടിയായ സഖറിയ എന്നെയും അസ്സോസ്സിയേഷനില്‍ അംഗമാക്കി. അവിടെ നടക്കുന്ന കലാ സാഹിത്യ ചര്‍ച്ചകളിലും പരിപാടികളിലും മറ്റും പങ്കാളിയാക്കി. ആ കൂട്ടത്തില്‍ എന്നയവര്‍ അസ്സോസ്സിയേഷന്‍ ട്രഷറര്‍ ആയി തിരഞ്ഞെടുത്തു. പ്രസിഡന്റ് സി.എം.സിയില്‍ അക്കൗണ്ടന്റായ മാത്യവും സെക്രട്ടറി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ രവീന്ദ്രനും ആയിരുന്നു എന്നാണ് ഓര്‍മ്മ.
1978-ല്‍ മലയാളി അസ്സോസ്സിയേഷന്റെ വാര്‍ഷികത്തില്‍ എന്റെ നാടകം കാര്‍മേഘം അവതരിപ്പിച്ചു.അതില്‍ ഞാനും അഭിനയിച്ചു. ഇതു കേരളത്തില്‍ റേഡിയോ നാടകമായി വന്നത് കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് അവതരിപ്പിച്ചത്. എടുത്ത ഫോട്ടോയില്‍ എന്നോടൊപ്പം അഭിനയിക്കുന്നത് സി.എം.സിയില്‍ കാന്റീന്‍ നടത്തുന്ന പൊറിഞ്ചു എന്നു വിളിപ്പേരുളള ആളാണ്. നീണ്ട നാളുകളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അതിന്റെ കാരണം ഇയാള്‍ക്ക അഭിനയത്തോട് ഭയങ്കര കമ്പമാണ്. പലരില്‍ നിന്നും പലിശയ്ക്കു പണം മേടിച്ചാണ് കാന്റീന്‍ നടത്തുന്നത് ഞാനൊരിക്കല്‍ പറഞ്ഞു, താന്‍ പണം പലിശക്ക് എടുക്കേണ്ട, ഞാന്‍ കുറച്ചു കാശു തരാം പലിശയൊന്നും വേണ്ട. തന്നത് തിരിച്ചു തന്നാല്‍ മതി. അതു പൊറിഞ്ചുവിന് ആശ്വാസമായി. എന്റെ ഒപ്പം അഭിനയിക്കുന്ന പൊറിഞ്ചുവിന്റെ പ്രയാസങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു, സുഹൃത്തുക്കളായാല്‍ പ്രയാസങ്ങളില്‍ സഹായിക്കേണ്ടവരല്ലെ.

സ്വന്തം നാടകം ലുധിയാന മലയാളി അസോസിയേഷന്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ കാരൂര്‍ സോമന്‍ അഭിനയിക്കുന്ന ചിത്രം

ആഴ്ചകള്‍ കഴിഞ്ഞ് ഈ ഉറ്റസുഹൃത്ത് കുടുംബത്തോടെ ഒളിച്ചോടി എന്ന വാര്‍ത്തയാണു കേട്ടത്.എന്റെ മനസ്സിന്റെ നൊമ്പരം എന്റെ അഞ്ഞൂറു രൂപ കൊണ്ടുപോയതിനേക്കാള്‍ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാന്‍ ഇയാള്‍ സ്വന്തം ആത്മാഭിമാനം കുരുതി കൊടുത്തതിലായിരുന്നു. കോളജ് ഹോസ്പിറ്റലിനടുത്തുളള മറ്റു മലയാളികളോടും പണം വാങ്ങിയതായി പിന്നീട് അറിഞ്ഞു. മറ്റൊരു സംഭവം നാടകത്തിന്റെ റിഹേഴ്‌സല്‍ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു. സഖറിയയ്‌യിക്ക് ഒപ്പം ജോലി ചെയ്യുന്ന ജോസ് ഓടിക്കിതച്ച് വന്നു പറഞ്ഞു ഒരു മലയാളി സ്ത്രീ ഗുരുതരാവസ്ഥയിലാണ്. അവര്‍ക്ക് രക്തം ധാരാളമായി ആവശ്യമുണ്ട്. പറ്റുമെങ്കില്‍ സഹായിക്ക് അവര്‍ ജലന്ദറില്‍ നിന്നു വന്നതാണ്. അതു കേട്ടയുടനെ ഞാനും സഖറിയയും രക്തം കൊടുത്തു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാനൊരാള്‍ക്ക് രക്തം കൊടുക്കുന്നത്. അത് ആത്മ സംതൃപ്തി നല്‍കിയ കാര്യമായിരുന്നു.

അന്ന് ഡോക്ടറുടെ ഭാഗത്തു നിന്ന് രക്തം കൊടുത്താല്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നുളള വിശദീകരണം കേട്ടപ്പോള്‍ എന്റെ വിളറിയ മുഖം പ്രകാശിച്ചു. അതിനു ശേഷം പലവട്ടം ഞാന്‍ രക്തം ദാനം ചെയ്തു. ആശുപത്രിയിലുളള ചില വദ്വാന്മാര്‍ എന്നെ അറിയിക്കാതെ രോഗികളുടെ ബന്ധുക്കളെ എന്റെ അടുക്കല്‍ പറഞ്ഞു വിടും. എന്നാല്‍ വാതോരാതെ വാചകമടിക്കുന്ന ഈ വിദ്വാന്മാര്‍ ഒരു തുളളി രക്തം കൊടുക്കുകയുമില്ല. ശരീരത്തിലുളള രക്തം, മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുക എന്നത് മനുഷ്യനെ സംബന്ധിച്ച് മഹനീയ സേവനമെന്ന് മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അവിടെ ജോലി ചെയ്യ്തുകൊണ്ടിരിക്കേ ഒരു ദിവസം ഉച്ചകഴിഞ്ഞ് മദര്‍ തെരേസ അവിടുത്തെ ചാപ്പലില്‍ വന്നിരുന്നു. മദറിനെ ചാപ്പലിലേക്ക് കൊണ്ടുവന്നത് ആശുപത്രിയുടെ ഡയറക്ടര്‍ ഡോ.കെ.എന്‍. നമ്പൂതിരിയാണ്. ഡോ.നമ്പൂതിരി മതം മാറിയ ക്രിസ്ത്യാനിയും, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റുളളവരേപ്പോലെ വളരെ മുന്നിലുമാണ്. അവിടുത്തെ ന്യൂറോ സര്‍ജിക്കല്‍ വിഭാഗത്തിന്റെ തലവന്‍ കൂടിയാണ്. പല പ്രാവശ്യം ചാപ്പലില്‍ ബൈബിള്‍ പ്രസംഗം അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ട്. മദര്‍ തെരേസയുടെ പ്രസംഗത്തില്‍ നിഴലിച്ചു നിന്നത് നിരാശ്രയരും നിരാലംബരുമായ പാവങ്ങള്‍ക്കായി നിസ്തുലമായ സേവനങ്ങള്‍ ചെയ്യണം എന്നായിരുന്നു. അന്ധകാരം മാറി ഒരു പുതിയ യുഗം നടപ്പില്‍ വരുത്തുവാന്‍ ആദ്യം ചെയ്യേണ്ടത് പാവങ്ങളോടുളള പ്രതിബദ്ധതയാണ്. അത് നിര്‍വ്വഹിക്കേണ്ടത് പുണ്യകര്‍മ്മങ്ങളിലൂടെയാണ്. അനീതിക്കും അസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവന്‍ അനാഥരായ മനുഷ്യര്‍ അടിമകളായി കഴിയുന്നത് മറക്കരുത്. അവശ വിഭാഗങ്ങളുടെ വാത്സല്യഭാജനമായ മദര്‍ തെരേസയുടെ വാക്കുകള്‍ ചാപ്പലിനുളളില്‍ തടിച്ചുകൂടി വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര വിഭാഗങ്ങളിലുളളവര്‍ തുടങ്ങിയവര്‍ക്കും മനോധൈര്യം പകരുന്നതായിരുന്നു. ആശുപത്രികളിലെ ഏതാനം രോഗികളെ കണ്ട് ആശ്വസിപ്പിച്ചാണു മദര്‍ മടങ്ങിയത്. ആ സന്ദര്‍ശന വേളയില്‍ ഞാന്‍ പിറകിലുണ്ടായിരുന്നു.