ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസ്സിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ജീവനക്കാരല്ലാത്ത ഒരു വ്യക്തി സെൻറ് ആൻറണീസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ പ്രവേശിക്കുകയും ഒരു രോഗിയെ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്തതിനുശേഷം വളരെ പ്രധാനപ്പെട്ട ചില രേഖകളുമായി മുങ്ങിയതിന്റെ വാർത്തയാണ് യുകെയിലെ ആരോഗ്യമേഖലയ്ക്ക് നാണക്കേടായി പുറത്ത് വന്നത്.


സിസിടിവി ക്യാമറകൾ സ്വിച്ച് ഓഫ് ആയിരുന്നു. ഇത് മന:പ്പൂർവ്വമായി സംഭവിച്ചതാണോ എന്നതിനെ കുറിച്ച് അന്വേഷണം നടന്നു വരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ കടന്നു കയറിയ വ്യക്തിയെ തിരിച്ചറിയാനും നഷ്ടപ്പെട്ട ഫയലുകൾ വീണ്ടെടുക്കാനും പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് (ഐസിഒ) പറഞ്ഞു. 2023 ഫെബ്രുവരിയിൽ ഫൈഫിലെ സെൻറ് ആൻഡ്രൂസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ വച്ചായിരുന്നു സംഭവം.

ഏജൻസി വഴി നിയമിക്കപ്പെട്ട ജീവനക്കാരിയാണ് എന്നാണ് ആദ്യം വ്യാജ നേഴ്സിനെ കുറിച്ച് മറ്റുള്ളവർ ധരിച്ചത്. 14 പേരുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ രേഖകളുമായാണ് ഇവർ കടന്നുകളഞ്ഞത്. നിലവിൽ ഇവരുടെ ലക്ഷ്യം എന്തായിരുന്നു എന്നതിനെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. തിരിച്ചറിയൽ പരിശോധനകളുടെയും ഔപചാരിക നടപടിക്രമങ്ങളുടെയും അഭാവം മൂലമാണ് വ്യാജ നേഴ്സിന് വാർഡിലേയ്ക്ക് പ്രവേശിക്കാൻ കഴിഞ്ഞതെന്ന് ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് പറഞ്ഞു. സ്വകാര്യ ചികിത്സാ വിവരങ്ങൾ അടങ്ങുന്ന രേഖകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലേയ്ക്ക് നയിച്ച സംഭവത്തെ തുടർന്ന് എൻഎച്ച് എസ് ഫൈഫിനെ ഐ സി ഒ കടുത്ത രീതിയിൽ ശ്വാസിച്ചിട്ടുണ്ട്.