കൊല്ലം: പത്തനാപുരം ഗാന്ധി ഭവനില്‍ ഡോ. പുനലൂര്‍ സോമരാജന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാഹിത്യ സെമിനാര്‍ വിളക്ക്‌തെളിയിച്ചുകൊണ്ട് ഡോ. ചേരാവള്ളി ശശി നിര്‍വഹിച്ചു. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ആത്മകഥ ‘കഥാകാരന്റ കനല്‍ വഴികള്‍’ നടന്‍ ടി.പി.മാധവന് നല്‍കി ചേരാവള്ളി ശശി പ്രകാശനം ചെയ്തു. കൊടും ശൈത്യത്തിലിരിന്നു നമ്മുടെ മാതൃഭാഷയുടെ അഭിവ്യദ്ധിക്കായി കഷ്ടപ്പെടുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. പുനലൂര്‍ സോമരാജന്‍ ഓര്‍മിപ്പിച്ചു.

സാഹിത്യ സെമിനാറില്‍ ‘സ്വദേശ-വിദേശ സാഹിത്യം’ എന്ന വിഷയത്തില്‍ ഡോ. ചേരാവള്ളി ശശിയും കാരൂര്‍ സോമനും അവരുടെ ആശങ്കങ്ങള്‍ പങ്കുവെച്ചു. ജാതിയും മതവും രാഷ്ട്രിയവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുപോലെ ഇന്ന് എഴുത്തുകാരെ ഭിന്നിപ്പിക്ക മാത്രമല്ല സ്വാന്തം പേര് നിലനിര്‍ത്താന്‍ എന്തും വിവാദമാക്കുകയും അര്‍ഹതയില്ലാത്തവര്‍ അരങ്ങു വാഴുകയം ചെയുന്ന ഒരു കാലത്തിലൂടെയാണ് സാഹിത്യ രംഗം സഞ്ചരിക്കുന്നത്. സ്‌കൂള്‍ പഠന കാലത്തു തന്നെ ഞാനും കാരൂര്‍ സോമനും മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യൂവസാഹിത്യ സഖ്യത്തിന്റ അംഗങ്ങളും പല വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹം സജീവമായി സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മാത്രവുമല്ല മാതൃ ഭാഷക്കായ് ഇത്രമാത്രം ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ എഴുതുന്നവര്‍ ചുരുക്കമെന്നും ഡോ.ചേരാവള്ളി ശശി അഭിപ്രായപ്പെട്ടു.

പ്രസാധകക്കുറുപ്പില്‍ എഴുതിയതുപോലെ ‘കഥാകാരന്റെ കനല്‍ വഴികള്‍’ എന്ന ആത്മ കഥയില്‍ അനുഭവജ്ഞാനത്തിന്റ കറുപ്പും വെളുപ്പും നിറഞ്ഞ ധാരാളം പാഠങ്ങളുണ്ട്. വിശപ്പും, അപമാനവും, കണ്ണീരും സഹിച്ച ബാല്യം, പോലീസിനെതിരെ നാടകമെഴുതിയതിനു നക്‌സല്‍ ആയി മുദ്രകുത്തപ്പെട്ട് പോലിസെന്റ് തല്ലു വാങ്ങി നാടുവിടേണ്ടി വന്ന കൗമാരം, ചുവടുറപ്പിക്കും മുന്‍പേ മറ്റുള്ളവരെ രക്ഷിക്കാനും, സ്വാന്തം കിഡ്‌നി ദാനമായി നല്‍കി സഹായിക്കാനുള്ള ഹൃതയ വിശാലത, ആര്‍ക്കുവേണ്ടിയോ അടിപിടി കുടി തെരുവുഗുണ്ടയായത്, പ്രണയത്തിന്റ പ്രണയസാഫല്യമെല്ലാം ഈ കൃതിയില്‍ വായിക്കാം. മാവേലിക്കര താമരക്കുളം ചാരുംമൂട്ടില്‍ നിന്നും ഒളിച്ചോടിയ കാരൂര്‍ സോമന്റെ ജീവിതഗന്ധിയായ കഥ അവസാനിക്കുന്നത് ലണ്ടനിലാണ്.

 

വിദേശ രാജ്യങ്ങളില്‍ എഴുത്തുകാരുടെ എണ്ണം എങ്ങനെ കൂടിയാലും മലയാള ഭാഷയെ അവര്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട്. അതില്‍ വിദേശ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. വിദേശത്തുള്ള ചില സംഘടനകള്‍ അക്ഷരം സ്പുടതയോടു വായിക്കാനാറിയാത്തവരെ എഴുത്തുകാരായി സല്‍ക്കരിച്ചു വളര്‍ത്തുന്നതുപോലെ കേരളത്തിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓരം ചാരി നിന്ന് ഭാഷക്ക് ഒരു സംഭാവനയും നല്‍കാത്തവരെ ഹാരമണിയിക്കുന്ന പ്രവണത വളരുന്നുണ്ട്. എന്റെ മുപ്പതിലധികം പുസ്തകങ്ങള്‍ പുറത്തു വന്നതിന് ശേഷമാണ് ഞാന്‍ ചില പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാന്‍ തുടങ്ങിയത്. ഇന്ന് കയ്യിലിരിക്കുന്ന കാശുകൊടുത്തു എന്തോ ഒക്കെ എഴുതി ഒന്നോ ഒന്നിലധികമോ പുസ്തകരൂപത്തിലാക്കിയാല്‍ ഈ രാഷ്ട്രീയ -സാംസ്‌കാരിക സംഘടന അവരെ എഴുത്തുകാരായി വാഴ്ത്തി പാടുന്ന കാഴ്ചയും കേരളത്തിലുണ്ട്.. അവരുടെ യോഗ്യത പാര്‍ട്ടിയുടെ അംഗ്വത്തമുണ്ടായിരിക്കണം എന്നതാണ്. അംഗ്വത്തമില്ലാത്ത പ്രതിഭാശാലികള്‍ പടിക്ക് പുറത്തു നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് ഇന്നുള്ളത്. ഈ ജീര്‍ണ്ണിച്ച സംസ്‌കാരം മാറണം. ഒരു സാഹിത്യകാരനെ, കവിയെ മലയാളത്തനിമയുള്ള മലയാളി തിരിച്ചറിയുന്നത് എഴുത്തു ലോകത്തെ അവരുടെ സംഭാവനകള്‍ മാനിച്ചും, കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വഴിയും, പ്രസാധകര്‍ വഴിയുമാണ്. കേരളത്തിലെ ബുദ്ധിമാന്മാരായ സാഹിത്യകാരന്മാര്‍ക്ക്, കവികള്‍ക്ക് അതിബുദ്ധിമാന്മാരായ ഈ കൂട്ടരെ കണ്ടിട്ട് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ലെന്ന് കാരൂര്‍ സോമന്‍ കുറ്റപ്പെടുത്തി.

സി.ശിശുപാലന്‍, ഈ.കെ.മനോജ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗാന്ധി ഭവനിലെ ഭക്തിസാന്ദ്രമായ സംഗീത വിരുന്ന് അവിടുത്തെ ദുര്‍ബല മനസ്സുകള്‍ക്ക് മാത്രമല്ല സദസ്സില്‍ ഇരുന്നവര്‍ക്കും ആത്മാവിലെരിയുന്ന ഒരു സ്വാന്തനമായി, പ്രകാശവര്‍ഷമായി അനുഭവപ്പെട്ടു. ലീലമ്മ നന്ദി പ്രകാശിപ്പിച്ചു.