ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ഇന്നലെ അധികാരമേറ്റു. എതിർ സ്ഥാനാർഥിയായ ജെറമി ഹണ്ടിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് തെരേസ മേയുടെ പിൻഗാമിയായി ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. തെരേസ മേയുടെ പതനത്തിന് കാരണം ബ്രെക്സിറ്റ്‌ എന്ന വിഷയം ആയിരുന്നു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്നെയാണ് ബോറിസ് ജോൺസൺ ആദ്യമായി നേരിടുന്ന വലിയ വെല്ലുവിളി. ഒക്ടോബർ 31 കൊണ്ട് തന്നെ യൂറോപ്യൻ യൂണിയൻ വിടും എന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. എന്നാൽ ഇനി യാതൊരു വിധത്തിലുള്ള വിട്ടുവീഴചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. അതിനാൽ ജോൺസന്റെ മുമ്പിൽ അവശേഷിക്കുന്നത് ഇനി വെറും 99 ദിനങ്ങൾ. ബ്രെക്സിറ്റ്‌ എന്ന വലിയ പ്രശ്നം കാരണം മറ്റ് പല കാര്യങ്ങൾക്കും മേയുടെ ഭരണകാലത്തു വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയിട്ടുണ്ട്. ഇത് യുകെയുടെ ഭാവിയെതന്നെ ബാധിച്ചു. എന്നാൽ ബോറിസ് ജോൺസൺ തന്റെ ഭരണത്തിന്റെ ആരംഭകാലത്തിൽ ബ്രെക്സിറ്റ്‌ കൂടാതെ ശ്രദ്ധ ചെലുത്തേണ്ട അനേകം വിഷയങ്ങൾ ഉണ്ട്.

അതിൽ പ്രധാനമായ ഒന്ന് ബ്രിട്ടനിലെ സ്കൂളുകൾക്കുള്ള ഫണ്ടിംഗ് ആണ്. മേയുടെ ഭരണനാളുകളിൽ സ്കൂൾ ഫണ്ടിംഗ് തൃപ്തികരമായിരുന്നില്ല.എന്നാൽ ഇത് ബോറിസ് ജോൺസൺ കാര്യമായി ആലോചിക്കേണ്ട വിഷയം തന്നെയാണ്. വിദ്യാർത്ഥികൾക്കുള്ള ഫണ്ടിംഗ് ഒരു വർഷത്തിൽ £5000 ആയി ഉയർത്തുമെന്ന് ജോൺസൺ വാഗ്ദാനം നൽകിയിരുന്നു. അങ്ങനെയെങ്കിൽ എകദേശം 50 മില്യൺ പൗണ്ട് ഇതിനായി വേണ്ടിവരും. ബ്രെക്സിറ്റ്‌ പ്രശ്നം പരിഹരിച്ച ശേഷം ആയിരിക്കും ഇതൊക്കെയും ചെയ്യുന്നത്. യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. കൂടാതെ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് £7500 ലേക്ക് കുറയ്ക്കുമോ എന്നതും ഒരു ചോദ്യമായി നിലകൊള്ളുന്നു. അതിനാൽ ഫീസ് കുറച്ചു വിദ്യാർത്ഥികളുടെ കടം ബോറിസ് ജോൺസൺ ഇല്ലാതാക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു. പക്ഷേ പണം കണ്ടെത്തുക എന്നതാണ് ശ്രമകരമായ ജോലി. എൻഎച്ച്എസ് അവരുടെ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. സാമൂഹിക പരിപാലനത്തിനും വൃദ്ധരെയും വികലാംഗരെയും പിന്തുണയ്ക്കുന്നതിനായും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ധാരാളം പണം ആവശ്യമായി വരും. എന്നാൽ ഇതിന് എവിടെനിന്ന് പണം കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ബ്രെക്സിറ്റിനു ശേഷം മാത്രം സാമൂഹിക പരിപാലനം ശ്രദ്ധിച്ചാൽ അത് പ്രയാസമാകും. പ്രായമായവരും രോഗികളും ഒരു പിന്തുണയും ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനു മുമ്പുള്ള നേതാക്കളും ഈ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും അത് വെറും വാക്കുകളിൽ മാത്രം ഒതുങ്ങി. 40 വയസിനു മുകളിൽ ഉള്ളവർ അവരുടെ വാർധക്യസഹജമായ പരിചരണത്തിനായി ഒരു അധിക നികുതി അടയ്ക്കണം എന്ന ആശയത്തെ ജോൺസൺ പിന്തുണച്ചിട്ടുണ്ട്.

കഴിഞ്ഞ 20 വർഷമായി ആഭ്യന്തരഭരണകാര്യാലയത്തിന്, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ആധുനിക മൈഗ്രേഷൻ സംവിധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കുടിയേറ്റം മൂലധനത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു എന്ന് ലണ്ടൻ മേയർ ആയിരുന്ന സമയത്ത് അദ്ദേഹം പറയുകയുണ്ടായി. നിയമവിരുദ്ധമായി യുകെയിൽ എത്തിയ കുടിയേറ്റക്കാർക്ക് പലതവണ അദ്ദേഹം പൊതുമാപ്പ് നൽകിയിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ പൗരാവകാശം സുരക്ഷിതമാക്കണം എന്ന ആവശ്യവും ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ആഭ്യന്തരഭരണ കാര്യാലയത്തിന് അധികം പ്രയത്നിക്കേണ്ടി വരും.  നോർത്തേൺ പവർഹൗസ് റെയിൽ എന്നറിയപ്പെടുന്ന മറ്റൊരു പദ്ധതിക്കും ജോൺസൺ തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര ജനമനസ്സുകളികൾ പതിപ്പിക്കുവാൻ ജോൺസൺ പ്രയത്നിക്കേണ്ടതുണ്ട്.