ബ്രിട്ടീഷ് സ്ഥാനപതിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ ഇറാനെ ബ്രിട്ടന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടനിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. സ്ഥാനപതിയുടെ അറസ്റ്റ് വിയന്ന കരാറിന്റെ കടുത്ത ലംഘനമാണിതെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വക്താവ് പറഞ്ഞു.

ടെഹ്‌റാനിലെ അമിര്‍കബിര്‍ യൂണിവേഴ്‌സിറ്റിക്കു സമീപം ശനിയാഴ്ച വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തെന്നാരോപിച്ചാണ് ബ്രിട്ടീഷ് സ്ഥാനപതി റോബര്‍ട്ട് മക്കെയറിനെ ഇറാന്‍ അറസ്റ്റ് ചെയ്തത്.

യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തില്‍ ബ്രിട്ടീഷ് സ്ഥാനപതി റോബ് മക്കെയര്‍ പങ്കെടുത്തെന്നാണ് ആരോപണം. കൊല്ലപ്പെട്ട ബ്രിട്ടിഷുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അവിടെ നിന്നു മടങ്ങവേയാണ് റോബിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അദ്ദേഹത്തെ അല്പസമയത്തിനകം വിട്ടയച്ചിരുന്നു.