തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റ് പ്രതികളുടെ മൊഴികളും ഇതിനെ പിന്തുണയ്ക്കുന്നതായാണ് വിവരം.
ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എസ്ഐടി ഓഫിസിലേക്ക് വിളിപ്പിച്ച രാജീവിനെ, ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എസ്ഐടിയുടെ നീക്കം. നേരത്തെ ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചു. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പിഎംഎൽഎ വകുപ്പുകൾ പ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുക. കേന്ദ്ര ഏജൻസിയുടെ അന്വേഷണം കൂടി ആരംഭിച്ചതോടെ കേസ് കൂടുതൽ ഗൗരവമേറിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
തിരുവനന്തപുരം: എകെ ബാലന്റെ വിവാദ പ്രസ്താവനയെ തുടർന്ന് സിപിഎമ്മിനകത്ത് ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയൻ ബാലന്റെ നിലപാട് പൂർണ്ണമായി ന്യായീകരിച്ചപ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ബാലന്റെ പരാമർശം അസംബന്ധമാണെന്ന് തുറന്നടിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് എംവി ഗോവിന്ദൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും എകെ ബാലനെതിരെ കടുത്ത വിമർശനം ഉയർന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബാലൻ സംസാരിക്കുമ്പോൾ പാർട്ടിക്ക് വോട്ട് നഷ്ടപ്പെടുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചുമതലയില്ലാത്ത നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നത് ഒഴിവാക്കണമെന്നും, തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം അബദ്ധ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ഇതോടൊപ്പം കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയർന്നു.
അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എകെ ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പിന്തുണച്ചു. വർഗീയത പ്രചരിപ്പിക്കുന്നവരെ എതിർക്കേണ്ടതിന്റെ ആവശ്യകതയാണ് ബാലൻ ചൂണ്ടിക്കാട്ടിയതെന്നും, കേരളത്തിന്റെ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവനയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കണ്ണൂർ: പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ഹൈക്കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത മാലമോഷണ കേസിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശം.
തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018-ൽ നടന്ന മാലമോഷണ കേസിൽ പ്രതിയായി ചുമത്തപ്പെട്ട താജുദ്ദീൻ 54 ദിവസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി വത്സരാജാണ് യഥാർത്ഥ മോഷ്ടാവെന്ന് വ്യക്തമായത്.
കേസിൽ കുറ്റവിമുക്തനായി പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ താജുദ്ദീൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അന്യായമായ അറസ്റ്റും തടങ്കലും വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും മാനത്തെയും ബാധിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി, നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിൽ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെ സസ്പെൻഡ് ചെയ്തു. വെല്ലിംഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വെരിഫിക്കേഷനെന്ന പേരിൽ യുവതിയെ വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറുകയും കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് കൊച്ചി ഹാർബർ പൊലീസ് വിജേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി എതിർത്തിട്ടും കാറിലേക്ക് ബലമായി കയറ്റാൻ ശ്രമിച്ചെന്നും, സ്ഥലത്ത് വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഇന്നലെയാണ് യുവതി ഹാർബർ പൊലീസിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
പരാതി ഗൗരവമായി പരിഗണിച്ച ഡിസിപിയാണ് വിജേഷിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച് സസ്പെൻഷൻ ഉത്തരവിട്ടത്. ഇയാളുടെ പേരിൽ മുമ്പും പരാതികൾ ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നു. കേസിൽ തുടർ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന.
പൂഞ്ഞാർ: പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്കൂളിലെ 31 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ നിന്നാകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചഭക്ഷണം കഴിച്ച ശേഷം വൈകുന്നേരത്തോടെയാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
സ്കൂൾവിട്ട സമയത്ത് ചില കുട്ടികൾക്ക് ഛർദ്ദിയും തളർച്ചയും ഉണ്ടായി. തുടർന്ന് സ്കൂൾ അധികൃതർ കുട്ടികളെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ നിന്ന് കൂടുതൽ പരിശോധനയ്ക്കായി കുട്ടികളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലെത്തിയശേഷം ഛർദ്ദി അനുഭവപ്പെട്ട മറ്റ് കുട്ടികളും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
ബുധനാഴ്ച ഉച്ചയ്ക്ക് ചോറിനൊപ്പം പയറും മോരുമാണ് കുട്ടികൾക്ക് നൽകിയിരുന്നത്. സ്കൂളിൽ ആകെ 53 കുട്ടികളാണുള്ളത്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന് പാലാ ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് അറിയിച്ചു.
കൊച്ചി: വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ.കെ. ബാലന് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്ന ബാലന്റെ പ്രസ്താവനയാണ് നോട്ടീസിന് ആധാരം.
പ്രസ്താവന ഏഴ് ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ബാലന്റെ പരാമർശം സംഘടനയുടെ പ്രതിച്ഛായക്ക് ഗുരുതരമായ ക്ഷതം ഉണ്ടാക്കിയതായും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ബാലന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറും ശക്തമായി പ്രതികരിച്ചു. സിപിഎം വർഗീയ വിഭജനത്തിനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാലൻ അഭിനവ ഗീബൽസ് ആകരുതെന്ന് ജമാഅത്തെ ഇസ്ലാമി അമീർ പ്രതികരിച്ചു. ബാലന്റെ പരാമർശം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും, ബാലൻ കേരള ജനതയോട് മാപ്പ് പറയണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
പത്തനംതിട്ട: പിണങ്ങിയ യുവതിയെ വീണ്ടും പ്രീതിപ്പെടുത്താൻ സിനിമയെ വെല്ലുന്ന പദ്ധതി ആസൂത്രണം ചെയ്ത യുവാവും സുഹൃത്തും ഒടുവിൽ വധശ്രമക്കേസിൽ അറസ്റ്റിലായി. കാറിടിച്ച് യുവതിയെ വീഴ്ത്തിയ ശേഷം രക്ഷകനായി എത്തുകയായിരുന്നു പദ്ധതി. സത്യം പുറത്തായതോടെ ഇരുവരെയും പോലീസ് പിടികൂടി.
കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം പയ്യനാമൺ താഴത്തുപറമ്പിൽ അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. രഞ്ജിത്തും യുവതിയും പ്രണയത്തിലായിരുന്നുവെന്നും പിണക്കം മാറാൻ സുഹൃത്ത് അജാസിന്റെ സഹായത്തോടെ കൃത്രിമ അപകടം ഒരുക്കിയതാണെന്നും പോലീസ് പറഞ്ഞു. ഡിസംബർ 23-ന് വൈകിട്ട് 5.30-ന് അടൂരിൽ നിന്ന് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ വാഴമുട്ടം ഈസ്റ്റിൽ വെച്ച് അജാസ് കാറിടിച്ച് വീഴ്ത്തി.
തുടർന്ന് മറ്റൊരു കാറിലെത്തിയ രഞ്ജിത്ത് രക്ഷകനായി അഭിനയിച്ച് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ മൊഴിയിൽ രജിസ്റ്റർ ചെയ്ത വാഹനാപകടക്കേസിന്റെ അന്വേഷണത്തിൽ സംശയം തോന്നിയതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നാടകീയ പദ്ധതി പുറത്തായത്. യുവതിക്ക് കൈക്ക് പരിക്കുകളും ശരീരമുറിവുകളും ഉണ്ടായതായി പോലീസ് അറിയിച്ചു.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചതിന് ശേഷം കൊച്ചി ഇ.ഡി യൂണിറ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഫയൽ ചെയ്ത് അന്വേഷണം ആരംഭിക്കും.
പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതായിരിക്കും ആദ്യ നടപടി. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നേരത്തെ ചോദ്യം ചെയ്ത എല്ലാവരിൽ നിന്നും ഇ.ഡി വീണ്ടും മൊഴിയെടുക്കും. കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനയെ തുടർന്ന് ഒക്ടോബറിൽ തന്നെ ഇ.ഡി പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരുന്നു.
വിജിലൻസ് കോടതിയിൽ നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുക. മുൻ ദേവസ്വം മന്ത്രിമാരും ബോർഡ് അംഗങ്ങളും ഉൾപ്പെടെ നിരവധി പേരെ ഇ.ഡി ചോദ്യം ചെയ്യും.
കൊച്ചി: താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്ന് കേസിലെ അതിജീവിതയുടെ ഭർത്താവ് ആരോപിച്ചു. കുടുംബപ്രശ്നത്തിൽ ഇടപെടാമെന്ന പേരിൽ എത്തിയ രാഹുൽ തന്റെ കുടുംബജീവിതം തകർത്തുവെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഇതുവരെ തുടർനടപടി ഉണ്ടായില്ലെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ എംഎൽഎ സ്ഥാനമാണ് കോൺഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും യുവാവ് ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് എത്തിയതെന്ന രാഹുലിന്റെ കോടതിവാദം ചോദ്യം ചെയ്ത അദ്ദേഹം, അങ്ങനെ ആയിരുന്നെങ്കിൽ തന്നെയും വിളിച്ചു ചേർത്ത് സംസാരിക്കേണ്ടതല്ലേയെന്നു ചോദിച്ചു. രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും, തെറ്റ് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട യുവാവ്, ഒരു എംഎൽഎയ്ക്ക് പ്രത്യേക പരിഗണനയുണ്ടോയെന്നും ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും, തന്റെ അസാന്നിധ്യം അവസരമാക്കി ഭാര്യയെ വശീകരിച്ചതിലൂടെ വലിയ മാനനഷ്ടം സംഭവിച്ചെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം, ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയി കളമശ്ശേരി ഞാലകം കണ്വെന്ഷന് സെന്ററില്‍ ആറുമണി മുതല്‍ രാത്രി പത്ത് വരെ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് ആലുവയിലെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം.
നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച അദ്ദേഹം 2001, 2006 മട്ടാഞ്ചേരി മണ്ഡലത്തെയും 2011, 2016 കളമശ്ശേരി മണ്ഡലത്തെയും നിയമസഭയില്‍ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരിയുടെ അവസാന എംഎല്‍എയും കളമശ്ശേരിയുടെ ആദ്യ എംഎല്‍എയുമെന്ന അപൂര്‍വ്വ നേട്ടവും അദ്ദേഹത്തിനാണ്. 2005–06 കാലത്ത് വ്യവസായ–സാമൂഹ്യക്ഷേമ മന്ത്രിയായും 2011–16 കാലത്ത് പൊതുമരാമത്ത് മന്ത്രിയായും സേവനമനുഷ്ഠിച്ചു. നിലവില്‍ ഐയുഎംഎല്‍ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു.
മുസ്ലിം ലീഗിനെ മലബാറില്‍ നിന്ന് മധ്യകേരളത്തിലേക്ക് ശക്തമായി വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. സാധാരണക്കാര്‍ക്ക് എപ്പോഴും സമീപിക്കാവുന്ന രാഷ്ട്രീയനേതാവെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടത്. പാണക്കാട് കുടുംബത്തിന്റെ വിശ്വസ്തനായി യുഡിഎഫ് മന്ത്രിസഭകളില്‍ പ്രവര്‍ത്തിച്ച ഇബ്രാഹിംകുഞ്ഞിന്റെ കാലഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ ശ്രദ്ധേയമായ മാറ്റങ്ങളും വികസനപ്രവര്‍ത്തനങ്ങളും നടപ്പായി. രാഷ്ട്രീയ–സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന ജനകീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.