Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഹൃദ്രോ​ഗിയായ വേണു മരിച്ച സംഭവത്തിൽ രൂ​ക്ഷവിമർശനവുമായി ഡ‍ോക്ടർ ഹാരിസ് ചിറയ്ക്കൽ. വേണുവിനെ തറയിൽ കിട‌ത്തിയ ന‌ടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോ​ഗിയെ കിടത്തുന്നതെന്ന് ഡോക്ടർ ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കി‌ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. വേണുവിന്‍റെ മരണം നിര്‍ഭാഗ്യകരമെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 1986 ലെ അവസ്ഥ തന്നെയാണ് ഇപ്പോഴും. എണ്ണം തികയ്ക്കാൻ ഡോക്ടര്‍മാരെ അടിക്കടി മാറ്റുന്നു. അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേ സമയം, വേണുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തള്ളി ചികിത്സ രേഖ പുറത്തുവന്നിരുന്നു. വേണുവിന്റെ ക്രിയാറ്റിൻ നിലയിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന ആശുപത്രി അധികൃതരുടെ വാദമാണ് പൊളിഞ്ഞത്. ക്രിയാറ്റിൻ അളവിൽ പ്രശ്നമില്ലെന്ന് രക്ത പരിശോധനയിൽ വ്യക്തമാണ്. വേണുവിന്റെ ആരോഗ്യസ്ഥിതി വിശദീരിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ഭാര്യ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വേണുവിന്റെ മരണത്തിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞതാണിത്. എന്നാൽ ചികിത്സ രേഖകൾ തെളിയിക്കുന്നത് ഈ വാദം തെറ്റെന്ന്. 0.7 മുതൽ 1.4 മില്ലിഗ്രാം പെർ ഡെസിലിറ്റർ ആണ് സാധാരണ വേണ്ട ക്രിയാറ്റിൻ നില. രണ്ടാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ വേണുവിന്റെ രക്ത പരിശോധന നടത്തിയിരുന്നു. 1.55 മില്ലിഗ്രാം പെർ ഡെസിലിറ്റർ ആയിരുന്നു ക്രിയാറ്റിൻ നില.

നേരിയ കൂടുതൽ. ഇത് ആൻജിയോഗ്രാമിന് തടസ്സമല്ലെന്നാണ് ഹൃദ്രോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ക്രിയാറ്റിൻ നിലയിൽ പ്രശ്നമുണ്ടെന്നോ ആൻജിയോഗ്രാം ചെയ്യാൻ മറ്റെന്തങ്കിലും തടസ്സമുണ്ടെന്നോ രോഗിയോടോ ബന്ധുക്കളോടോ ആശുപത്രി അധികൃതർ പറഞ്ഞതുമില്ല. വേണുവിന്റെ മരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യമന്ത്രിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ.

ചിറക്കര ∙ വിജയോത്സവം 2025 എന്ന പേരിൽ ചിറക്കര ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ഈ മാസം 5-ാം തീയതി ഉച്ചയ്ക്ക് ശേഷം കാവേരി പാർക്കിലെ ആഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബഹു. എം.പി. എൻ. കെ. പ്രേമചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു.

വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ പേര് നേടിയവർ, ഹരിത കർമ്മസേന അംഗങ്ങൾ, അങ്കണവാടി അധ്യാപകർ തുടങ്ങി നിരവധി പേർക്ക് ചടങ്ങിൽ ആദരവ് ലഭിച്ചു. സമൂഹത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവരെ പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു ആദരവു ചടങ്ങ്.

ചടങ്ങിൽ ആദരിക്കപ്പെട്ടവരിൽ മഹാകവി സി. കേശവപിള്ളയുടെ പൗത്രനും കവിയുമായ ശ്രീ അരുൾ എൻ.എസ്. ദേവ്, കവയിത്രി പത്മ, മലയാളം യുകെ ഡോട്ട് കോമിലെ എഴുത്തുകാരിയും ഐ.എച്ച്.ആർ.ഡി മുട്ടട റീജിയണൽ സെൻറർ മേധാവിയുമായ ഡോ. ഐഷ വി. എന്നിവരും ഉൾപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയിലെ അംഗങ്ങളും പ്രാദേശിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പഞ്ചാത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുശീലാദേവി , വിവിധ മേഖലകളിലെ പൗര പ്രമുഖർ എന്നിവർ ആശംസകൾ അറിയിച്ചു.

തിരുവനന്തപുരം ∙ സർക്കാർ അവഗണനയ്‌ക്കെതിരെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നവംബർ 13-ന് സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് അറിയിച്ചു. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിലും നിന്ന് ഡോക്ടർമാർ പിന്മാറും. സമാധാനപരമായ സമരങ്ങൾ നടത്തി വന്നിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിക്കാതിരുന്നതിനെതിരെ സംഘടന കഠിനമായ പ്രതിഷേധം രേഖപ്പെടുത്തി.

സമാധാനപരമായി സമരം തുടർന്നിട്ടും സർക്കാർ സമീപനത്തിൽ മാറ്റമുണ്ടായില്ലെന്ന് കെ.ജി.എം.സി.ടി.എ ആരോപിച്ചു. ജനാധിപത്യ മര്യാദകൾ ലംഘിച്ച് അവഹേളനപരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും ഇത് മെഡിക്കൽ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും സംഘടന വ്യക്തമാക്കി. രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടുപോയതെന്നും, എന്നാൽ സർക്കാരിന്റെ അവഗണന തുടരുന്നതിനാൽ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കേണ്ടി വന്നതാണെന്നും അവർ പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി നടത്തിയ ഒ.പി. ബഹിഷ്‌കരണ സമയത്ത് രോഗികൾക്ക് താൽക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുവെന്നും പ്രശ്നപരിഹാരത്തിനോ സമരത്തിനോടുള്ള ഇടപെടലിനോ സർക്കാർ മുന്നോട്ട് വന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. സമരം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി.

മമ്മൂട്ടി അഭിനയിച്ച ‘ഭ്രമയുഗം’ അന്താരാഷ്ട്ര തലത്തിലേക്ക് വലിയ ചുവടുവെക്കുകയാണ്. ലോസ് ഏഞ്ചൽസിലെ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ മലയാള സിനിമ. 2026 ഫെബ്രുവരി 12-നാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

അക്കാദമി മ്യൂസിയത്തിലെ “Where the Forest Meets the Sea” എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏക ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ‘ഭ്രമയുഗത്തിന്’ സ്വന്തമായി. കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത ഈ ചിത്രം, പ്രേക്ഷകരുടെയും വിമർശകരുടെയും അഭിനന്ദനം നേടിയിരുന്നു.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി.യാണ് നിർമ്മിച്ചത്. മമ്മൂട്ടിയുടെ ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കേരളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനമായി ‘ഭ്രമയുഗം’ ലോക സിനിമാ മാപ്പിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.

വർക്കല ട്രെയിൻ ആക്രമണത്തിൽ പ്രതിയെ കീഴ്പ്പെടുത്തിയ ധീരനെ കണ്ടെത്താനായി റെയിൽവേ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ ചുവന്ന വസ്ത്രം ധരിച്ച ഒരാൾ പെൺകുട്ടിയെ രക്ഷിച്ച് പ്രതിയെ കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ സുരക്ഷിതമായി ട്രെയിനിലേക്ക് തിരിച്ചയച്ച ഇയാളെ ആദരിക്കുകയും പാരിതോഷികം നൽകുകയും ചെയ്യാനാണ് റെയിൽവേ പൊലീസിന്റെ തീരുമാനം.

തീവണ്ടിയിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിലെ പ്രതി സുരേഷ് കുമാറിനെ സാക്ഷികൾക്കു മുന്നിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനൊരുങ്ങുകയാണ് അന്വേഷണം. ജയിലിൽ വെച്ചായിരിക്കും തിരിച്ചറിയൽ പരേഡ് നടക്കുക. ശ്രീക്കുട്ടിയുടെ സുഹൃത്തായ അർച്ചന സിസിടിവി ദൃശ്യങ്ങൾ കണ്ട് നേരത്തേ തന്നെ പ്രതിയെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

സംഭവസമയത്ത് പാലോട് സ്വദേശിയായ ശ്രീക്കുട്ടിയും സുഹൃത്തും തീവണ്ടിക്കുള്ളിൽ പ്രതിയുമായി തർക്കിക്കുന്നതായാണ് ദൃശ്യങ്ങൾ കാണിക്കുന്നത്. പുകവലിച്ചതിനെ കുറിച്ച് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് തർക്കം ആക്രമണത്തിലേക്ക് വഴിമാറിയത്. കോട്ടയത്തുനിന്ന് മദ്യപിച്ച അവസ്ഥയിൽ കയറിയ സുരേഷ് കുമാറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അക്രമത്തിൽ പങ്കാളിയല്ലെന്ന് പൊലീസ് വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ 2019-ൽ നടുറോഡിൽ നടന്ന ഭീകര കൊലപാതക കേസിൽ പ്രതി അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് അഡീഷണൽ ജില്ലാ കോടതി–1 ശിക്ഷ പ്രഖ്യാപിച്ചു. അയിരൂർ സ്വദേശിനിയായ കവിതയെ ക്രൂരമായി കുത്തി പരുക്കേൽപ്പിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയാണ് അജിൻ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി. ഇരുവരും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ സഹപാഠികളായിരുന്നു, പ്രണയാഭ്യർഥന നിരസിച്ചതാണ് അജിന് കൊലപാതകത്തിന് പിന്നിലെ പ്രേരകമെന്നു തെളിഞ്ഞു.

സംഭവ ദിനത്തിൽ മൂന്ന് കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ കരുതിയെത്തിയ അജിൻ, ബസിറങ്ങി നടന്നുവന്ന കവിതയെ ചിലങ്ക ജംക്‌ഷനിൽ തടഞ്ഞു കുത്തി വീഴ്ത്തിയശേഷം തീ കൊളുത്തുകയായിരുന്നു. മുഖത്തും കഴുത്തിനും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒമ്പത് ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ അവൾ മരിച്ചു. പ്രതി കൂടുതൽ പെട്രോൾ കരുതിയിരുന്നത് സ്വയം ജീവനൊടുക്കാനായിരുന്നുവെന്ന് പൊലീസ് മൊഴിയിൽ വെളിപ്പെടുത്തി.

പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ എടിഎം, പെട്രോൾ പമ്പ് ദൃശ്യങ്ങളും പ്രധാന തെളിവുകളായി കോടതിയിൽ അവതരിപ്പിച്ചു. കത്തിയിലെ ചോരപ്പാടുകൾ, ദൃക്സാക്ഷികളുടെ മൊഴികൾ, കവിതയുടെ മരണമൊഴി എന്നിവയും കേസിന്റെ തീർപ്പിൽ നിർണായകമായി. ഹരിശങ്കർ പ്രസാദ് പ്രോസിക്യൂട്ടറായി പ്രവർത്തിച്ച കേസിൽ നീതി വൈകാതെ ലഭിച്ചതോടെ നഗരമൊട്ടാകെ ഒരിക്കൽ നടുങ്ങിയിരുന്ന സംഭവം വീണ്ടും ഓർമയായി.

തിരുവനന്തപുരം നഗരസഭയിൽ തുടർഭരണം ഉറപ്പാക്കാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ്. ഈ തവണ പരിചയസമ്പന്നരെയും യുവത്വത്തെയും ഉൾപ്പെടുത്തി സ്ഥാനാർഥിപ്പട്ടിക ഒരുക്കുകയാണ് സിപിഎം. ബിജെപിയുടെ ശക്തമായ വെല്ലുവിളിയോടൊപ്പം മുൻ എംഎൽഎ ശബരീനാഥനെ മുൻനിരയിൽ നിന്ന് ഇറക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനെയും എൽഡിഎഫ് ഗൗരവത്തോടെ കാണുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടാനുള്ള സാധ്യതയും സിപിഎം വിലയിരുത്തുന്നു.

മേയർ സീറ്റ് ഇത്തവണ പൊതുവിഭാഗത്തിനാണ്. നിലവിലെ മേയർ ആര്യ രാജേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത്തവണ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന. പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ പ്രശസ്തയായ ആര്യയ്ക്കുള്ള ജനസ്വീകാര്യതയും പാർട്ടി കണക്കിലെടുക്കുന്നുണ്ട്. സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പാർട്ടി ആര്യയെ നിയമസഭയിലേക്ക് പരിഗണിക്കുന്നുവെന്നതാണ്.

പുതിയ മേയർ സ്ഥാനാർഥിയാകാനുള്ള സാധ്യതയുള്ളവരിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ എസ്.പി. ദീപക്ക് മുൻനിരയിൽ ഉള്ളതായി വിവരം. കൂടാതെ എസ്.എ. സുന്ദർ, ആർ.പി. ശിവജി, ചാല ഏരിയ സെക്രട്ടറി എസ്. ജയിൽ കുമാർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മുൻ എംപിയായ എ. സമ്പത്തിന്റെ പേരും മേയർ സ്ഥാനത്തേക്ക് ഉന്നയിക്കപ്പെടുന്നുണ്ട്. പരിചയസമ്പന്നരായ ഈ നേതാക്കളെ മുൻനിറുത്തി എൽഡിഎഫ് തുടർ ഭരണം ഉറപ്പാക്കാൻ ശ്രമിക്കുന്നതായാണ് സൂചന.

തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. മൂന്നാം പ്രതിയായി അദ്ദേഹത്തിന്റെ പേര് ചേർത്തതായാണ് വിവരം. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്കിനെ കുറിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിൽ നിർണായകമായ സൂചനകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിശേഷ അന്വേഷണ സംഘം തയ്യാറാക്കിയ രണ്ടാമത്തെ റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. സ്വർണം പൊതിഞ്ഞ കട്ടിലപ്പാളി ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയതടക്കം നിരവധി നിർണായക കാര്യങ്ങൾ അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തെ വാസുവിനെ സംഘം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ള നടന്നതിന് മാസങ്ങൾക്കുശേഷം അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.

ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെ പ്രധാന ജോലികളും പൂർത്തിയായ ശേഷം ബാക്കി വന്ന സ്വർണം സഹായം ആവശ്യമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കാമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9-നാണ് ആ ഇമെയിൽ ലഭിച്ചതെന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു.

മൂവാറ്റുപുഴ ∙ കൈക്കുഞ്ഞുമായി ബസിൽ സഞ്ചരിച്ച ഗർഭിണിയെ അപമാനിച്ചതിനെ തുടർന്ന് ഭർത്താവിനെ ക്രൂരമായി മർദിച്ച സംഭവം മൂവാറ്റുപുഴയിൽ നടന്നു. മംഗലത്ത്‌നട പുന്നത്തട്ടേൽ സനു ജനാർദനൻ (32) മുഖത്തും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റു. സനു മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ചൊവ്വാഴ്ച വൈകുന്നേരം മൂവാറ്റുപുഴ കച്ചേരിത്താഴത്ത് വച്ചാണ്.

എറണാകുളം-മൂവാറ്റുപുഴ റൂട്ടിലുള്ള ‘സെന്റ് തോമസ്’ ബസിലാണ് സംഭവം നടന്നത്. ബസിൽ തിരക്കായതിനാൽ സനുവും ഗർഭിണിയായ ഭാര്യയും കുഞ്ഞും വേർപിരിഞ്ഞിരിക്കുകയായിരുന്നു. ഈ അവസരത്തിൽ ഒരു യുവാവ് ഭാര്യയോട് അസഭ്യമായി പെരുമാറിയതിനെ തുടർന്ന് സനു ചോദ്യം ചെയ്തു. അതിൽ പ്രകോപിതനായ അക്രമി കൈയിലുണ്ടായ ആയുധം ഉപയോഗിച്ച് സനുവിനെ മുഖത്തടിച്ച് രക്തമൊഴുക്കി മർദിച്ചു.

തുടർന്ന് യാത്രക്കാർ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതി കച്ചേരിത്താഴം പാലം കഴിഞ്ഞ് ചാടി രക്ഷപ്പെട്ടു. ബസുകാർ വിഷയത്തിൽ ഇടപെടാതിരുന്നതിൽ യാത്രക്കാർ പ്രതിഷേധിച്ചതായാണ്‌ വിവരം. പൊലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പ്രതിയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്. സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു തുടങ്ങി.

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ബാലമുരുകന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം നടന്നത്. തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്ന പ്രതിയെ തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.

തമിഴ്‌നാട് പോലീസിന് ആവശ്യമായ ഒരു കേസിനായി ഇയാളെ അവിടെത്തിച്ചിരുന്നു. തിരിച്ച് വിയ്യൂരില്‍ എത്തിക്കുന്നതിനിടെ ജയിലിനടുത്ത് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ആ സമയത്ത് പോലീസിനെ വെട്ടിച്ച് ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബാലമുരുകനെ കണ്ടെത്തുന്നതിനായി തൃശൂര്‍ നഗരത്തില്‍ വ്യാപകമായ പരിശോധന പോലീസ് നടത്തുകയാണ്.

RECENT POSTS
Copyright © . All rights reserved