Kerala

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ആറുപേര്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കേസില്‍ ശിക്ഷയില്‍ കുറവുണ്ടോ എന്ന് പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നത് നേരത്തേതന്നെ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണ് പരമാവധി ശിക്ഷ ലഭിക്കാതിരുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നത് കേരള പൊതുസമൂഹത്തിന്റെ ആഗ്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.സി. വിഷ്ണുനാഥും പ്രതികരിച്ചു. കൂടുതല്‍ ശിക്ഷ ലഭിക്കണമായിരുന്നു. നീചമായ പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും വിഷ്ണുനാഥ് പറഞ്ഞു.

കേസില്‍ ഇപ്പോഴും നീതി അകലെയാണെന്ന് ജെബി മേത്തറും പ്രതികരിച്ചു. ജീവപര്യന്തം നല്‍കേണ്ടിയിരുന്നതാണ്. പ്രോസിക്യൂഷന്‍ അതിനായുള്ള പോരാട്ടം നീതിപീഠത്തിന് മുന്നില്‍ നടത്തണം. പ്രോസിക്യൂഷന്റെ പരാജയമാണ് ശിക്ഷയുടെ അളവ് കുറയാന്‍ കാരണമെന്നും ജെബി പറഞ്ഞു.

കേസില്‍ ഒന്നുമുതല്‍ ആറുവരെ പ്രതികളായ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വി.പി. വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ക്ക് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ച പിഴത്തുകയില്‍നിന്ന് അഞ്ചുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി. എട്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്.

കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കം വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന്‍ എന്നിവര്‍ നയിക്കുന്ന ശങ്ക ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ഉച്ചയ്ക്ക് 12-ന് ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെ പതാക ഉയരും. മോണിക്ക ഡി മിറാന്‍ഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകര്‍ഷണങ്ങളാണ്.

നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്‌പെയ്സസും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25-ലധികം രാജ്യങ്ങളില്‍നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെബിഎഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി., കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെബിഎഫ് ട്രസ്റ്റ് അംഗങ്ങളായ ബോണി തോമസ്, മറിയം റാം തുടങ്ങിയവര്‍ പറഞ്ഞു. മാര്‍ച്ച് 31-നാണ് സമാപനം.

വേദികള്‍ വര്‍ധിച്ചതിനാല്‍ ബിനാലെ പൂര്‍ണമായി കണ്ടുതീര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഡോ. വേണു വി. പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിച്ച്, മികച്ച സംഘാടനത്തോടെയാണ് ഇത്തവണ ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപങ്കാളിത്തംകൊണ്ടാണ് കൊച്ചി ബിനാലെ ‘പീപ്പിള്‍സ് ബിനാലെ’ എന്ന് അറിയപ്പെടുന്നതെന്ന് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

കൊച്ചി മുസിരിസ് ആറാം എഡിഷന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ കലയുടെ വൈവിധ്യമുള്ള അനുഭവങ്ങളാണ്. അത് ഏതെങ്കിലും കലയുടെ കള്ളിയില്‍ ഒതുക്കാവുന്നതല്ല. വെള്ളിയാഴ്ച മുതല്‍ 110 ദിവസം അതു തുടരും. ഉദ്ഘാടന വാരത്തില്‍ വിവിധ വേദികളിലായി മെഹ്ഫില്‍-ഇ-സമ, ദ എഫ്16സ്, നഞ്ചിയമ്മ ആന്‍ഡ് ടീം എന്നിവരുടെ പരിപാടികള്‍ നടക്കും.

യുവകേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളിക്കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടന്‍ കലാവിരുന്നും ഉണ്ടായിരിക്കും.

ഇന്‍വിറ്റേഷന്‍സ്, സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഇടം തുടങ്ങിയ വിഭാഗങ്ങള്‍ ഡിസംബര്‍ 13-ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെയുണ്ട്. ഇത്തവണ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസിലും ബിനാലെ വേദിയുണ്ട്. വാട്ടര്‍മെട്രോ, ഫെറി, റോഡ് മാര്‍ഗങ്ങളില്‍ ഇവിടെ എത്താം.

ഗ്ലോബല്‍ സൗത്തില്‍നിന്നുള്ള സാംസ്‌കാരിക ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന കലാകാരരെയും കൂട്ടായ്മകളെയും അംഗീകരിക്കുന്നതിനായി 2022-ല്‍ ആരംഭിച്ച ‘ഇന്‍വിറ്റേഷന്‍സ് പ്രോഗ്രാം’ ഇത്തവണ ഏഴ് വേദികളിലായി വിപുലമായി നടക്കും. ആലീസ് യാര്‍ഡ് (ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ), അല്‍കാസി കളക്ഷന്‍ ഓഫ് ഫോട്ടോഗ്രഫിയുമായി സഹകരിച്ച് അല്‍കാസി തിയേറ്റര്‍ ആര്‍ക്കൈവ്‌സ് (ഇന്ത്യ), ബിയെനാല്‍ ദാസ് ആമസോണിയാസ് (ബ്രസീല്‍), കോണ്‍ഫ്‌ലിക്‌റ്റോറിയം (ഇന്ത്യ), ദാര്‍ യൂസഫ് നസ്രി ജാസിര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് റിസര്‍ച്ച് (പലസ്തീന്‍), ഗെട്ടോ ബിനാലെ (ഹെയ്തി), ഖോജ് ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ (ഇന്ത്യ), മ്യൂസിയോ ഡി ആര്‍ട്ടെ കണ്ടംപറാനിയോ ഡി പാനമ (പാനമ), നെയ്റോബി കണ്ടംപററി ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (കെനിയ), പാക്കറ്റ് (ശ്രീലങ്ക), റുവാങ്റൂപ/ഒകെവീഡിയോ (ജക്കാര്‍ത്ത) തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുക്കും.

ഇന്ത്യയിലെ 175-ലധികം കലാസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി കലാകാരരുടെ പ്രോജക്ടുകളുള്ള ‘സ്റ്റുഡന്റ്‌സ് ബിനാലെ’ മട്ടാഞ്ചേരിയിലെ വികെഎല്‍ വെയര്‍ഹൗസിലാണ്.

അങ്ക ആര്‍ട്ട് കളക്ടീവ്, അശോക് വിഷ്, ചിനാര്‍ ഷാ, ഗാബ, ഖുര്‍ഷിദ് അഹമ്മദ്, സല്‍മാന്‍ ബഷീര്‍ ബാബ, സവ്യസാചി അഞ്ജു പ്രബീര്‍, സെക്യുലര്‍ ആര്‍ട്ട് കളക്ടീവ്, ശീതള്‍ സി.പി., സുധീഷ് കോട്ടമ്പ്രം, സുകന്യ ദേബ് എന്നിവരടങ്ങുന്ന ഏഴ് ക്യൂറേറ്റര്‍മാരും കൂട്ടായ്മകളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനന്‍ എന്നിവര്‍ ക്യൂറേറ്റ് ചെയ്യുന്ന ‘ഇടം’ പ്രദര്‍ശനം മട്ടാഞ്ചേരി ബസാര്‍ റോഡിലെ മൂന്ന് വേദികളിലായി നടക്കും. കേരളത്തില്‍നിന്നും വിദേശത്തുനിന്നുമുള്ള 36 കലാകാരരും കൂട്ടായ്മകളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. അന്തരിച്ച വിവാന്‍ സുന്ദരത്തിന്റെ ‘സിക്‌സ് സ്റ്റേഷന്‍സ് ഓഫ് എ ലൈഫ് പര്‍സ്യൂഡ്’ എന്ന ഫോട്ടോഗ്രഫി അധിഷ്ഠിത ഇന്‍സ്റ്റലേഷന്‍ മട്ടാഞ്ചേരിയിലെ ക്യൂബ് ആര്‍ട്ട് സ്‌പെയ്സില്‍ പ്രദര്‍ശിപ്പിക്കും.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചു. സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരുടെ കുറ്റം കോടതിയിൽ വ്യക്തമായി തെളിഞ്ഞിരുന്നു. കേസിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സുനിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം.

20-ാം വയസ്സിൽ തന്നെ കുറ്റലോകത്ത് കാലെടുത്ത് വച്ച സുനി, ലഹരി കേസുകൾ മുതൽ കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ നിരവധിക്കുറ്റങ്ങളിൽ ഉൾപ്പെട്ടയാളാണ്. പലതവണ പോലീസ് പിടിയിലായിട്ടും വധശിക്ഷപോലെ ആവർത്തിച്ചാണ് ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്. സ്ഥിരം കുറ്റവാളിയെന്ന ഈ പശ്ചാത്തലവും ശിക്ഷ നിശ്ചയത്തിൽ നിർണായകമായി.

തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയതാണ് കേസിന്റെ ആക്കം കൂട്ടിയത്. കാറിനുള്ളിലെ ക്രൂരതയ്ക്ക് ശേഷം എറണാകുളത്തുള്ള ഫ്ലാറ്റിൽ കൊണ്ടുപോയി ലഹരി കുത്തിവെക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പീഡനത്തിന് ശ്രമിച്ചുവെന്നുമാണ് തെളിവുകൾ. സംഭവം നടന്ന ഒരാഴ്ചയ്ക്കകം സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ അന്വേഷണം പ്രതികളുടെ പങ്ക് വ്യക്തമായ രീതിയിൽ പുറത്തുകൊണ്ടുവരികയും ചെയ്തു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുക.

ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.

കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കും. കുറ്റവിമുക്തനാക്കിയതിനാൽ കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപടക്കമുള്ളവർ കോടതിയിൽ ഹാജരാകേണ്ട. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് 20 വർഷം കഠിനതടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ശിക്ഷ പ്രഖ്യാപിച്ചശേഷമേ വിധിപ്പകർപ്പ് ലഭിക്കൂ. ദിലീപടക്കമുള്ളവരെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കിയെന്നത് ഉത്തരവ് പുറത്തുവന്നാലെ വ്യക്തമാകൂ. ഉത്തരവ് പുറത്തുവന്നാലുടൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് വിവരം. കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾ നിലവിൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യ ലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ്(29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.

ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീടിൻ്റെ ലെയ്ത്ത് വർക്കുമായി എത്തിയതായിരുന്നു ഉപകാരാറുകാരനായ ബിബിനും ബിനീഷും. വീടിൻ്റെ ഗൃഹപ്രവേശം വെള്ളിയാഴ്ചയാണ്. ഇതിൻ്റെ സൽക്കാര ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം.

കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിബിൻ മരിച്ചു. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വ്യാഴാഴ്ച ഏഴുജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ ആറുമണി വരെയുള്ള കണക്കുകള്‍പ്രകാരം 74.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമകണക്കല്ല.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വൈകീട്ട് ആറുമണിവരെയുള്ള കണക്കനുസരിച്ച് തൃശ്ശൂരിൽ 71.14 ശതമാനവും പാലക്കാട് 74.89 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറത്ത് 76.11 ശതമാനവും കോഴിക്കോട് 75.73 ശതമാനവും വോട്ട് രേഖപ്പെടുത്തി. വയനാട് 76.26 ശതമാനവും കണ്ണൂരിൽ 74.64 ശതമാനവും കാസർകോട് 73.02 ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

വൈകിട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ഇവര്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് കൈമാറും. ക്യൂവിലെ അവസാനയാള്‍ക്ക് വരെ ഇത്തരത്തില്‍ സ്ലിപ്പ് നല്‍കും. തുടര്‍ന്ന് ഇവരും വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമേ പോളിങ് അവസാനിപ്പിക്കുകയുള്ളൂ. പലയിടങ്ങളിലും ആറുമണിക്ക് ശേഷവും ഒട്ടേറെപേര്‍ വോട്ട് ചെയ്യാനായി വരിനില്‍ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പോളിങ് പൂര്‍ത്തിയാകാന്‍ വൈകും.

താനൂരില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്. താനാളൂര്‍ ഏഴാംവാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കാറ്ററിംഗ് സ്ഥാപന ഉടമയാണ്. എന്‍. അഹമ്മദ് കുട്ടി – ആമിന ദമ്പതിമാരുടെ മകനാണ്. ഭാര്യ: സുമയ്യ. മകന്‍: സിയാദ്. സഹോദരങ്ങള്‍: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായില്‍.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.

രണ്ടാം ഘട്ടത്തിൽ 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് ജനവിധി നടക്കുന്നത്. ആകെ 1.53 കോടിയിലധികം വോട്ടർമാർ ഈ ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 80.90 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 18,274 പോളിങ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്.

വിവിധ രാഷ്ട്രീയ മുന്നണികളുടെയും സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും ഉൾപ്പെടെ 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഈ ജില്ലകളിൽ കഴിഞ്ഞ ഒരു മാസക്കാലം നീണ്ടുനിന്ന തീവ്രമായ പ്രചാരണത്തിന് ചൊവ്വാഴ്ചയാണ് കൊട്ടിക്കലാശമായത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രാദേശിക വികസനവും കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങളും കോട്ടങ്ങളുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 13-നാണ് ഇരുഘട്ടങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ ഇന്ന് (ഡിസംബർ 11) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്നു. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്.

പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. കരിങ്കലത്താണിയിൽ നിന്നും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായ വാഹന പരിശോധന കഴിഞ്ഞ് മണ്ണാർക്കാടേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇലക്ഷൻ ഡ്യൂട്ടിക്ക് സ്പെഷ്യലായി എടുത്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. പകടത്തിനിടയാക്കിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട ശേഷം സമീപത്തുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഓരോ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. വിവാഹാഭ്യർത്ഥന നടത്തി ഔട്ട് ഹൗസിൽ ക്രൂരമായി ആക്രമിച്ചതാണെന്ന് യുവതി നൽകിയ പരാതിയും, ശബ്ദരേഖകളും ചാറ്റുകളും ഉൾപ്പെടെ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും കോടതി പരിഗണിച്ചു. കേസിൽ പിന്തുടർന്ന് ശല്യപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകളും പൊലീസ് കൂട്ടിച്ചേർത്തിരിക്കുന്നതായി അറിയപ്പെട്ടു.

അതേസമയം, അതിജീവിതയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. അന്വേഷണവുമായി വേണ്ട രീതിയിൽ സഹകരിക്കാത്തതും കുറ്റത്തിന്റെ ഗൗരവവും കോടതിയുടെ നിലപാടിനെ ബാധിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിക്കാമെന്ന പ്രതിഭാഗ വാദം കോടതി സ്വീകരിച്ചില്ല.

Copyright © . All rights reserved