Kerala

തമിഴ്‌നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങൾ തീരപ്രദേശത്ത് വിൽപ്പനയ്ക്കെത്തിക്കുന്നുവെന്ന് കണ്ടെത്തി. തമിഴ് നാട്ടിലെ സീ ഫുഡ് എക്‌സ്‌പോർട്ടിങ് കമ്പനികളിൽനിന്ന് എത്തിക്കുന്ന മീനിന്റെ ഭാഗങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് പൂവാർ മത്സ്യഭവൻ അധികൃതർ മുന്നറിയിപ്പു നൽകി.

കഴിഞ്ഞ 29-ന് തീരപ്രദേശങ്ങളിൽ ചെമ്പല്ലിവിഭാഗത്തിലെ മീൻ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മത്സ്യഭാഗങ്ങളിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ സീ ഫുഡ് കമ്പനിയിൽ വേസ്റ്റ് ഡിസ്‌പോസലിനു കൊടുക്കുന്ന മീനിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങിൽ എത്തിച്ച് വിൽപ്പന നടത്തുന്നതെന്ന് പൂവാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു. തമിഴ്‌നാട്ടിൽനിന്ന് തീരദേശത്ത് വിൽപ്പനയ്ക്ക് എത്തിച്ച ചെമ്പല്ലിവിഭാഗം മീനിന്റെ മുള്ളും തലയും വാങ്ങി കഴിച്ച് 40-ൽ അധികംപേർ വിഷബാധയേറ്റ് ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്.

തീവ്രവാദ സംഘടനയിലേക്ക് ചേർക്കാൻ അമ്മ പ്രേരിപ്പിച്ചുവെന്ന് മകന്‍റെ മൊഴിയിൽ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തു. വിദേശത്തായിരുന്നപ്പോള്‍ തീവ്രവാദ സംഘടനയായ ഐ.എസിന്‍റെ വീഡിയോകള്‍ നിരന്തരമായി കാണിച്ചിരുന്നുവെന്നും സിറിയയിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നുമാണ് മകൻ നൽകിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെഞ്ഞാറമൂട് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തത്. എന്നാൽ, മൊഴിയിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. മകനും മുൻഭർത്താവിനുമെതിരെയാണ് അമ്മയുടെ മൊഴി. ഇളയകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് മറയ്ക്കാനാണ് വ്യാജ പരാതി നൽകിയതെന്നാണ് അമ്മ പറയുന്നത്.

ഇളയ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുകയും പോണ്‍ വീഡിയോ കാണുകയും ചെയ്യുന്ന മകനെ നേരത്തെ വിദേശത്തുനിന്നും നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. നാട്ടിലേക്ക് മടക്കി അയച്ചിന്‍റെ ദേഷ്യവും പരാതിക്ക് പിന്നിലുണ്ടെന്ന് അമ്മ ആരോപിക്കുന്നു. ആദ്യ ഭർത്താവിന്‍റെ ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടിയുടെ മൊഴിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസും- സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡില്‍ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസിന്‍റെ നിഗമനം.

വീടിന് പുറകിലുള്ള ഷെഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് മെസേജ് അടച്ച സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ, ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെയാണ് ആനന്ദിന്‍റെ കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്‍റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിന്‍റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.

*ബൗഗൈൻവില്ല സിനിമയുടെ ദേശീയ പുരസ്കാര അപേക്ഷ സമർപ്പിക്കാനാകാത്തതിനെ കുറിച്ച് അമൽ നീരദ് പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ കേന്ദ്ര വിവരപ്രക്ഷേപണ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ദേശീയ പുരസ്കാര പോർട്ടൽ അവസാന ഘട്ടത്തിൽ തകരാറിലായതിനെ തുടർന്ന് ഫീസ് അടയ്ക്കാനാകാതെ അപേക്ഷ സമയത്ത് സമർപ്പിക്കാനായില്ലെന്നാണ് ഹർജിക്കാരുടെ പരാതി.

അപേക്ഷ അവസാന തീയതി ഒക്ടോബർ 31 ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമയം നീട്ടണമെന്നാവശ്യപ്പെട്ടാണ് നിർമ്മാണ സ്ഥാപനം അതേ ദിവസം തന്നെ അധികാരികൾക്ക് പരാതി നൽകിയിരുന്നത്. ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ ഏഴ് പുരസ്കാരങ്ങൾ ലഭിക്കുകയും വിമർശക പ്രശംസ നേടുകയും ചെയ്തതായും, ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടപ്പെടുന്നത് കലാകാരന്മാർക്കും ടീമിനും വലിയ നഷ്ടമാണെന്നും ഹർജിയിൽ വ്യക്തമാക്കി.

പോർട്ടൽ ഒക്ടോബർ 10 മുതൽ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും പ്രക്രിയയെ കുറിച്ച് വ്യാപകമായി പ്രചാരണം നടന്നുവെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പരാതി സമയബന്ധിതമായി നൽകിയതിനാൽ അത് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. വിവരപ്രക്ഷേപണ മന്ത്രാലയത്തിലെ സെക്രട്ടറി ഹർജിക്കാരന്റെ അപേക്ഷ പരിശോധിച്ച് വിധി ലഭിച്ച പത്ത് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് കോടതി നിർദേശിച്ച് ഹർജി തീർപ്പാക്കി.

തൃശൂരിലെ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഫിലോക്കാലിയ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രശസ്ത ദമ്പതികളായ മരിയോ ജോസഫിന്റെയും ജിജി മരിയോ ജോസഫിന്റെയും കുടുംബ തർക്കമാണ് ഇപ്പോൾ വലിയ ചര്‍ച്ചയായിരിക്കുന്നത്. ധ്യാനം, കൗൺസിലിംഗ്, മോട്ടിവേഷൻ ക്ലാസ് എന്നിവയിലൂടെ സമൂഹത്തിൽ വലിയ സ്വാധീനം നേടിയ ഇവരിൽ, ഭാര്യയെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് മരിയോയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. ഒക്ടോബർ 25-നുണ്ടായ തർക്കത്തിനിടെ ഭർത്താവ് തലയ്ക്കടിക്കുകയും ഫോൺ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ജിജി നൽകിയ പരാതി. 1.60 ലക്ഷം രൂപ വിലവായിരുന്ന ഫോണിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കാനാണ് ഇത് ചെയ്തതെന്നാരോപണവുമുണ്ട്.

മരിയോയും ജിജിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ തർക്കങ്ങൾ സ്ഥാപനം നടത്തിപ്പിലെയും പണമിടപാടുകളിലെയും അഭിപ്രായ ഭിന്നതകളിലുമാണ് കേന്ദ്രീകരിക്കുന്നത്. ഫൗണ്ടേഷനെ കമ്പനിയാക്കാനുള്ള നീക്കങ്ങൾ, ട്രസ്റ്റിലെ അധികാര പ്രശ്നങ്ങൾ, മരിയോയുടെ സ്വതന്ത്ര തീരുമാനങ്ങൾ എന്നിവയാണ് കുടുംബത്തിൽ വലിയ ഭിന്നത സൃഷ്ടിച്ചത്. ജിജി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ തന്നെ ഒഴിവാക്കി കമ്പനി മുന്നോട്ട് നയിക്കുന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞതോടെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായി.

കൊല്ലത്തുകാരനായ സുലൈമാൻ രണ്ടു പതിറ്റാണ്ട് മുമ്പ് അസുഖത്തിലായിരുന്ന സമയത്ത് മതപരമായ മാറ്റം അനുഭവിച്ചെന്നാണ് പറയപ്പെടുന്നത്. പിന്നീട് പോട്ടയിലെത്തിയ അദ്ദേഹം “മരിയോ ജോസഫ്” എന്ന പേരിൽ സുവിശേഷ പ്രവർത്തനത്തിൽ പ്രവേശിച്ചു. അതിനിടെയാണ് ജിജിയെ പരിചയപ്പെട്ടത്, പിന്നീട് അവരുടെ ബന്ധം വിവാഹത്തിലേക്കും എത്തി. ഇരുവരും ചേർന്ന് സുവിശേഷപ്രവർത്തനങ്ങളിലും പ്രഭാഷണങ്ങളിലും സജീവമായി പ്രവർത്തിച്ചു.

എന്നാൽ ഒരു ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതോടെ അവർ പുതിയ വഴികൾ തേടി. ഇതോടെയാണ് മരിയോ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മോട്ടിവേഷൻ സ്പീക്കറായി പ്രവർത്തനം ആരംഭിച്ചത്. ജിജിക്കും അതിലൂടെ നല്ലൊരു ജോലി ലഭിച്ചു, ഇതോടെ കുടുംബത്തിന്റെ വരുമാനം മെച്ചപ്പെട്ടു. പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരിൽ ബോബിയുമായുള്ള ബന്ധം തകരുകയും ചെയ്തു. തുടർന്ന് ദമ്പതികൾ ചേർന്ന് പുതിയൊരു ചാരിറ്റി സ്ഥാപനം രൂപവത്കരിച്ചു. ഈ ശ്രമത്തിന്റെ ഫലമായാണ് പിന്നീട് ഫിലോക്കാലിയ ഫൗണ്ടേഷൻ ആരംഭിച്ചത്.

അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന എരമല്ലൂരിൽ ടോൾ പ്ലാസവരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.

ഗർഡർ ഉയർത്തിയ സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു എന്നും, ഗർഡർ ഏകദേശം ഉറപ്പിച്ചു എന്ന് ഉറപ്പായ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടതെന്നും നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇത്രയും വലിയ ഗർഡർ ഫിറ്റ് ചെയ്യുന്ന സമയത്ത് അപകടസാധ്യത മുന്നിൽ കണ്ട് ഗതാഗത നിയന്ത്രണം തുടരേണ്ടതായിരുന്നില്ലേയെന്നാണ് ചോദ്യം ഉയരുന്നത്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.

രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. അപകടം നടന്ന് മൂന്നുമണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. പോലീസും ഫയർഫോഴ്സും ഒരു മണിക്കൂറിനുള്ളിൽ സ്ഥലത്ത് എത്തിയിരുന്നെങ്കിലും, വലിയ ഭാരമുള്ള ഗർഡർ മാറ്റാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. ഗർഡർ ഉറപ്പിക്കുന്ന സമയത്ത് താഴേക്ക് പതിക്കുന്നത് ഇത് ആദ്യമായല്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണ സമയത്തും ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നു. ദേശീയപാത അതോറിറ്റിയുടെയോ നിർമ്മാണ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഗുരുതരമായ ഒരു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ഹൈവേ നിർമ്മാണത്തിനിടെ ഭീമാകാരമായ ഗർഡറുകൾ താഴേക്ക് പതിച്ച് പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നാണ് ഡ്രൈവർ മരിച്ചത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്കാണ് ഗർഡറുകൾ പതിച്ചത്.

സ്ഥലത്ത് നിർമാണ സാമഗ്രികൾ കൂടികിടന്നതിനാൽ വാഹനത്തിന് മേൽ പതിച്ച കോൺക്രീറ്റ് ഗർഡറുകൾ ഉയർത്തി മാറ്റാൻ സാധിച്ചില്ല. നിർമാണ സാമഗ്രികൾ നീക്കി രാവിലെ 6:30നാണ് ഗർഡറുകൾ ഉയർത്തിമാറ്റി ഗർഡറിനടിയിൽപ്പെട്ട പിക് അപ് വാനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറുടെ മൃതദേഹം എടുത്തത്. തൂണുകൾക്ക് മുകളിലെ ചിറക് വിരിച്ചിരിക്കുന്ന പിയർ ക്യാപ്പിന് മുകളിലുള്ള ബീയറിങ്ങിലാണ് ഗർഡറുകൾ സ്‌ഥാപിക്കുന്നത്. സാധാരണ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് കോൺക്രീറ്റ് ഗർഡറുകൾ സ്‌ഥാപിക്കുന്നത്. എന്നാൽ ഇവിടെ ടോൾപ്ലാസ വരുന്നയിടമായതിനാൽ ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ കഴിയില്ല. ഇതോടെ രണ്ട് ക്രെയ്‌നുകൾ ഉപയോഗിച്ചാണ് 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ സ്‌ഥാപിക്കുന്നത്. തൂണുകൾക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികൾക്ക് മുകളിൽ ഗർഡറുകൾ കയറ്റി ഇവിടെ നിന്നു ബീയറിങ്ങിനു മുകളിലേക്ക് ഉയർത്തിമാറ്റുന്നതിനിടെ രണ്ടു തൂണുകളിൽ ഒരു ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായതോടെ കോൺക്രീറ്റ് ഗർഡറുകൾ ചരിയുകയും താഴേക്കു പതിക്കുകയുമായിരുന്നു. വീഴ്‌ച സമയത്ത് സമീപത്ത് ഉണ്ടായിരുന്നു ഗർഡറുകളിൽ തട്ടിയതാണ് സമീപത്തുണ്ടായിരുന്ന ഗർഡറും വീഴാൻ കാരണം.

പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോ​ഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്.

ഒടുവിൽ സിപിഐയുടെ സമ്മർദത്തിന് വഴങ്ങിയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ 29 നായിരുന്നു കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. മന്ത്രി സഭ തീരുമാനം എടുത്തിട്ടും വിദ്യാഭ്യാസ വകുപ്പ് കത്ത് ബോധ പൂർവ്വം വൈകിപ്പിച്ചു. കത്തയക്കാൻ വൈകുന്നതിൽ ഇന്നും സിപിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് കത്തയച്ചത്. ഇതിനിടെ തടഞ്ഞു വെച്ച എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേരള സർക്കാർ തീരുമാനം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചതെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പിഎം ശ്രീ സംബന്ധിച്ച് കേരള സർക്കാർ എടുത്ത നിലപാട് അറിയിച്ചിരുന്നതായി ശിവൻകുട്ടി പറഞ്ഞിരുന്നു. രേഖാമൂലമായിരുന്നില്ല അറിയിച്ചതെന്നും വാക്കാൽ പറഞ്ഞതാണെന്നുമാണ് അറിയിച്ചത്. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ച ശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് ശിവൻകുട്ടി പറഞ്ഞത്.

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. 2019-ൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ പ്രതിയാക്കിയത്. വാസുവാണ് കേസിലെ മൂന്നാം പ്രതി. കമ്മീഷണറായിരുന്ന കാലത്ത് സ്വർണം പൂശലിനിടെ ബാക്കി വന്ന സ്വർണം സംബന്ധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നതാണ് പ്രധാനമായ ആരോപണം.

2019 മാർച്ച് 19-ന് കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്താൻ വാസു നിർദേശം നൽകിയിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. അതേ മാസം 31-ന് അദ്ദേഹം കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറി. പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായും വാസു സേവനം അനുഷ്ഠിച്ചു. സ്വർണം പൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റി അയച്ച വിവാദ ഇമെയിൽ സന്ദേശം വാസുവിന് ലഭിച്ചിരുന്നുവെന്നും, അതിൽ ബാക്കിയുള്ള സ്വർണ്ണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാമെന്നായിരുന്നു പരാമർശമെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഇമെയിൽ ലഭിച്ചിട്ടും കാര്യത്തിൽ അന്വേഷണം ആരംഭിക്കാതിരുന്നതും നടപടി സ്വീകരിക്കാതിരുന്നതുമാണ് വാസുവിനെതിരായ ആരോപണം ശക്തിപ്പെടുത്തിയത്. അറസ്റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാസുവിനെ എസ്.ഐ.ടി നേരത്തെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘം സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: കോവളം ബീച്ചിൽ വീണ്ടും തെരുവുനായ ആക്രമണം. രാവിലെ ഹവ്വാ ബീച്ചിലൂടെ നടക്കാനിറങ്ങിയ ഹോട്ടലുടമ റോബിന് (കണ്ണൂർ) വലതു കാലിൽ കൂട്ടമായി വന്ന തെരുവുനായകൾ കടിക്കുകയായിരുന്നു. രക്ഷപ്പെടാനായി കടലിലേക്ക് ചാടിയെങ്കിലും നായ്ക്കൾ കടലിനുള്ളിലും പിന്തുടർന്ന് കടിച്ചു. പരിക്കേറ്റ റോബിൻ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് രണ്ടു ദിവസം മുമ്പ് റഷ്യൻ പൗരയായ പൗളിന (32) ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിൽ വന്നപ്പോൾ തെരുവുനായ ആക്രമിച്ചിരുന്നു.

തുടർച്ചയായ ഈ സംഭവങ്ങൾ പ്രാദേശികരിൽ ആശങ്ക വർധിപ്പിക്കുകയാണ്. നാട്ടുകാർ ബീച്ചിലെ സഞ്ചാരികൾക്കും നാട്ടുകാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകൂടത്തോട് പ്രതികരിച്ചു. ഹോട്ടൽ, ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ ഭീതിയുണ്ടായി. വിദേശ സഞ്ചാരികളെ ബാധിക്കുന്ന ഇത്തരം ആക്രമണങ്ങൾ കോവളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന മുന്നറിയിപ്പുകളും ഉയരുന്നു.

സുപ്രീംകോടതി അടുത്തിടെ നൽകിയ വിധിപ്രകാരം, തെരുവുനായ നിയന്ത്രണത്തിൽ ബാലൻസ്ഡ് സമീപനമാണ് സ്വീകരിക്കേണ്ടത് എന്നതിനെ തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം നായ്ക്കളെ പിടികൂടി പേട്ടയിലെ എബിസി കേന്ദ്രത്തിലേക്ക് മാറ്റി തുടങ്ങി. ഇവയെ 10 ദിവസം നിരീക്ഷിച്ച് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകും. കോടതി നിർദേശിച്ച രീതിയിൽ സംരക്ഷണവും നിയന്ത്രണവും ഒരുപോലെ പാലിക്കുമെന്നാണ് അധികൃതരുടെ നിലപാട്.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോ‍ട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിര്‍ദേശ പത്രിക നൽകാം.

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും ജാതി മതത്തിന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാൻ ജില്ലാ തല സമിതിയെ നിയോഗിക്കും. മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. പ്രശ്നബാധിത ബൂത്തുകളിൽ അധിക സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെടുപ്പിന് വെബ് കാസ്റ്റിങ് നടത്തും. പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഒരോ ജില്ലകളിലു നിരീക്ഷകരെ വെക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കും. ഹരിത ചട്ടം പാലിച്ചായിരിക്കണം പ്രചാരണം നടത്തേണ്ടത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ എൽഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ള 87 നഗരസഭകളിൽ 44 നഗരസഭകളിൽ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.

RECENT POSTS
Copyright © . All rights reserved