Kerala

ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഉടമകളുടെ സംയുക്ത സമര സമിതി വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക, ബസ് ഉടമകളില്‍ നിന്നും അനധികൃതമായി പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളിലൊന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും അനുകൂല സമീപനം ഇല്ലാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

നാളെ സൂചനാ പണിമുടക്ക് നടത്തും. ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ചർച്ചയായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ വരവ്.ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള വീഡിയോയാണ് പുതിയ വ്‌ളോഗില്‍ പങ്കുവെച്ചത്. ജനനറിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പിതാവ് അശ്വിന്‍ പേരെഴുതുന്നതടക്കം വീഡിയോയില്‍ കാണാം.

51 മിനിട്ടുള്ള വീഡിയോ ആണ് ദിയ പങ്കുവച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപേര്‍ ദിയക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു.നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് ജനന റിപ്പോർട്ടിൽ പേര് നൽകിയിരിക്കുന്നത്. കുഞ്ഞിവെ വീട്ടിൽ വിളിക്കുന്ന പേര് ഓമിയെന്നാണെന്നും സിന്ധു കൃഷ്ണ വീഡിയോയിൽ പറയുന്നു. അമ്മ കണ്ടുപിടിക്കുന്ന പേരാണ് കുഞ്ഞിന് ഇടുകയെന്ന് നേരത്തെ ദിയ വീഡിയോയിലൂടെ അറിയിച്ചിരുന്നു. നിരവധി ഓപ്ഷനായി ഉണ്ടെന്നും അതിലൊന്ന് കുഞ്ഞിനിടുമെന്നും സിന്ധുവും നേരത്തെ പറഞ്ഞിരുന്നു.

‘എന്നപ്പോലെ ഇരിക്കുന്നു, അതാണ് എനിക്ക് തോന്നിയത്. എന്നെപ്പോലെ ഇരിക്കുന്ന ഒരു ചെക്കന്‍. അശ്വിന്റെ സെയിം ഹെയര്‍ ആയിരുന്നു. കണ്ട ഉടനേ ഞാന്‍ പറഞ്ഞു, അശ്വിന്റെ പോലത്തെ ബ്ലാക്ക് തിക്ക് ഹെയര്‍’, കുഞ്ഞിനെക്കുറിച്ച് ദിയ പറഞ്ഞു.

‘ഒരുരക്ഷയുമില്ല. ഓസി ഇത്രയും അടിപൊളിയായി പുഷ് ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പുള്ളിക്കാരി നാലേ നാല് പുഷ് ചെയ്ത് ടക് എന്ന് ഇറങ്ങി വന്നു. വല്ലാത്ത ഫീല്‍ തന്നെ. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഞാന്‍ ഓസിയെ കല്യാണം കഴിച്ചത് തന്നെയാണ്. അത് കഴിഞ്ഞാണ് ഇത്. അച്ഛന്‍ എന്ന നിലയില്‍ എന്റെ ആദ്യദിവസമാണ്. ഓസി ജനിച്ച ദിവസത്തെ ആദ്യത്തെ, അച്ഛന്‍ എടുത്തു നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നു. അതുപോലെ തന്നെയാണ് കുട്ടിയെ കാണാന്‍’, എന്നായിരുന്നു അശ്വിന്റെ പ്രതികരണം

സിപിഎം പ്രവർത്തകർ ഒരുക്കിയ സുരക്ഷയിൽ പ്രാദേശിക പോലീസ് സ്റ്റേഷനെ മുൻകൂട്ടി അറിയിക്കാതെ മന്ത്രി വീണാ ജോർജ്, കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ഡി.ബിന്ദുവിന്റെ വീട്ടിലെത്തി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ വീട്ടിൽ ഞായറാഴ്ച രാവിലെ ഏഴുമണിയോടെ എത്തിയ മന്ത്രി, 20 മിനിറ്റോളം അവിടെ ചെലവഴിച്ചു.

ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി, ഭർത്താവ് വിശ്രുതൻ, മക്കളായ നവനീത്, നവമി എന്നിവരെയും ബന്ധുക്കളെയും നേരിൽകണ്ട് ആശ്വസിപ്പിച്ചു. അത്യന്തം ദുഃഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുമാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ പൂർണമായും കുടുംബത്തോടൊപ്പം ഉണ്ടാകും. കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും പരിഗണിക്കും. മന്ത്രിസഭയോഗത്തിനുശേഷം മുഖ്യമന്ത്രി സഹായം പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും കുടുംബത്തോടൊപ്പം നിന്നതിൽ നന്ദിയുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു.

സാങ്കേതിക കാരണങ്ങൾകൊണ്ടാണ് നേരത്തേ വരാതിരുന്നതെന്ന് മന്ത്രി തങ്ങളെ അറിയിച്ചു. അത് മനസ്സിലാക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകാമെന്നാണ് പറഞ്ഞിരുന്നത്. അവിടെ ജോലിചെയ്യാൻ മകന് ബുദ്ധിമുട്ടുണ്ടെന്നകാര്യം മന്ത്രിയോട് പറഞ്ഞു. മകൻ ബിടെക് സിവിൽ എൻജിനിയറിങ് കഴിഞ്ഞു. അവന് സ്ഥിരമായി ജോലിനൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മന്ത്രിയോടൊപ്പം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.സുനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശെൽവരാജ്, കെ.പി. പ്രശാന്ത്, ഏരിയ സെക്രട്ടറി ഡോ.സി.എം.കുസുമൻ, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.രോഹിത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു.

പത്തനംതിട്ടയിലെ വീട്ടിൽനിന്ന് ഞായറാഴ്ച അതിരാവിലെ ഔദ്യോഗികവാഹനത്തിൽ മന്ത്രി വീണാ ജോർജ് തലയോലപ്പറമ്പിലെ സുഹൃത്തിന്റെ വീട്ടിലെത്തി. തുടർന്ന് പോലീസ് വാഹനം ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ വാഹനം പ്രതിയെയുംകൊണ്ട് വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. മുൻകൂട്ടി അറിയിക്കാഞ്ഞതുകൊണ്ട് അവർക്ക് വാഹനം സജ്ജമാക്കാൻ കഴിഞ്ഞില്ല.

കടുത്തുരുത്തി പോലീസിന്റെ സഹായം തേടിയെങ്കിലും വൈകുമെന്ന കാരണത്താൽ സുഹൃത്തിന്റെ വാഹനത്തിൽ പാർട്ടിനേതാക്കളോടൊപ്പം മന്ത്രി ബിന്ദുവിന്റെ വീട്ടിലേക്കുപോയി. തിരികെ എത്തിയപ്പോൾ സമീപത്തുള്ള പോലീസ് സ്‌റ്റേഷനിൽനിന്നുള്ള വാഹനങ്ങൾ അകമ്പടിക്കായി എത്തി. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ പോലീസ് അകമ്പടിയോടെ പത്തനംതിട്ടയിലേക്ക് മടങ്ങി.

സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന എഫ് 35 യുദ്ധവിമാനം തകരാർ പരിഹരിക്കുന്നതിന് ഹാങ്ങറിലേയ്ക്ക് മാറ്റി. അറ്റകുറ്റപ്പണിക്കായി ബ്രിട്ടണില്‍നിന്നുള്ള സംഘം എത്തിയതിനു പിന്നാലെയാണ് വിമാനം ഹാങ്ങറിലേക്ക് കെട്ടിവലിച്ച് നീക്കിയത്. സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കിമാറ്റി കാർഗോ വിമാനത്തിൽ തിരികെ കൊണ്ടുപോകുമെന്നാണ് വിവരം.

വിമാനത്തിന്റെ കേടുപാടുകൾ പരിശോധിക്കാനായി ബ്രിട്ടണിൽ നിന്നുള്ള സംഘം ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്. അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്. 17 പേരാണ് സംഘത്തിലുള്ളത്. എയർ ഇന്ത്യയുടെ മെയിന്റനൻസ് ഹാൻഡിലിലായിരുന്നു എഫ് 35 ഇത്രയും ദിവസം ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ തന്നെ ഹാങ്ങറിലേക്കാണ് വിമാനം ഇപ്പോൾ കെട്ടിവലിച്ചെത്തിയത്.

ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ അധികൃതര്‍ നേരത്തതന്നെ അനുമതി നല്‍കിയിരുന്നു. വിദഗ്ധസംഘം എത്തിയശേഷം വിമാനം നീക്കാമെന്നായിരുന്നു യുകെയുടെ നിലപാട്. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന.

അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ജൂണ്‍ 14-നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. തുടർന്ന് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയും ഇവിടെത്തന്നെ തുടരുകയുമായിരുന്നു.

ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി അമ്മു (26) വിനെയാണ് ഇരിഞ്ഞാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. വയോധികയെ വീട്ടിലെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഓട്ടോ വിളിച്ച് കയറ്റി കൊണ്ടുപോയി യാത്രയ്ക്കിടെ മാല കവരുകയായിരുന്നു

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എത്തിയശേഷം മുരിയാടുള്ള വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നിന്നിരുന്ന വിയ്യത്ത് തങ്കമണി എന്ന വയോധികയെയാണ് യുവതി കബളിപ്പിച്ച് ഓട്ടോയില്‍ കയറ്റിയത്. തങ്കമണിയെ യുവതി ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട ശേഷമാണ് തട്ടിപ്പ് നടത്തിയത്.

ഓട്ടോയില്‍നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെയാണ് തങ്കമണി മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടേമുക്കാല്‍ പവന്‍ തൂക്കമുള്ളതായിരുന്നു മാല. തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ കോഴിക്കോട് നിന്നും മറ്റൊരു കേസില്‍ പിടിക്കപ്പെട്ട അമ്മുവിനെ തിരിച്ചറിയുകയും ഇരിങ്ങാലക്കുടയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അമ്മു തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജന്‍.എം.എസ്, ജൂനിയര്‍ എസ്.ഐ. സഹദ്, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ മുരളീകൃഷ്ണന്‍, ഹബീബ്.എം.എ, ടെസ്‌നി ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയുടെ ഫീല്‍ഡ് സര്‍വേ ആരംഭിച്ചു.

മണിമല വില്ലേജില്‍ മുക്കടയ്ക്കു സമീപമാണ് ഇപ്പോൾ സര്‍വേ തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ഒക്ടോബറിനു മുന്‍പ് സര്‍വേ പൂർത്തിയാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഒരു റവന്യൂ സര്‍വേയറും അഞ്ച് താത്കാലിക സർവേയരുമാരുടെ നേതൃത്വത്തിലാണ് സർവേ പുരോഗമിക്കുന്നത്. സർവേ പൂർത്തിയായതിനു ശേഷം ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് നല്ലവില നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങും. സ്ഥലം, കെട്ടിടം, മരങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകമായി തുക നിശ്ചയിച്ചാണ് നഷ്ടപരിഹാരം നല്‍കുക.

കൂടാതെ, ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍വേ നടത്തുന്നതിന് കോടതി തടസമില്ലെന്നും അടുത്ത മാസം എസ്റ്റേറ്റിലെ സര്‍വേ തുടങ്ങുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.

ജില്ലാ പോലീസ് തുടങ്ങിയ ഓപ്പറേഷന്‍ ലാസ്റ്റ്‌ബെല്‍ പ്രത്യേകപരിശോധനയുടെ രണ്ടാംദിവസം വിവിധ സ്റ്റേഷന്‍ പരിധിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത് 143 വാഹനങ്ങള്‍. 28 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 22 കേസുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് രക്ഷിതാവിനെതിരേയാണ്. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിച്ചതിനുമായി ആറ് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തു.

കോട്ടയ്ക്കല്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഒതുക്കുങ്ങല്‍ സ്‌കൂള്‍ പരിസരത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ചെത്തിയ ബൈക്ക് പോലീസിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞു. അന്വേഷണത്തില്‍ ബൈക്ക് ഓടിച്ച വിദ്യാര്‍ഥിയേയും വാഹനവും കണ്ടെത്തി കേസെടുത്തു.

സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായാണ് ജില്ലാ പോലീസ് പരിശോധന തുടങ്ങിയത്. ഇതുവരെ 343 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും 58 രക്ഷിതാക്കളും 20 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 78 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന വരുംദിവസങ്ങളിലും തുടരും.

ലൈസന്‍സില്ലാതെയും അപകടകരമായ രീതിയിലും ഇരുചക്രവാഹനങ്ങളുമായി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തുന്നത് തടയാന്‍ പെരിന്തല്‍മണ്ണ പോലീസ് രണ്ടു ദിവസമായി നടത്തിയ പരിശോധനയില്‍ മാത്രം 40 ബൈക്കുകള്‍ പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയില്‍ മുഴുവന്‍ നടന്ന പരിശോധനയുടെ ഭാഗമായാണ് പെരിന്തല്‍മണ്ണയിലും പരിശോധന നടത്തിയത്.

15 മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ ഓടിച്ചുവന്ന അഞ്ച് ബൈക്കുകള്‍ പിടികൂടി. ഇതിന് രക്ഷിതാക്കള്‍ക്കെതിരേ കേസെടുത്ത് വിദ്യാര്‍ഥിക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് നല്‍കി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് 30,000 രൂപ വരെയാണ് ഓരോരുത്തര്‍ക്കും പിഴയിട്ടത്. ബാക്കിയുള്ളവര്‍ 18 വയസ്സ് തികഞ്ഞവരാണ്. ഇവര്‍ക്ക് ലൈസന്‍സില്ലാത്തതിന് പിഴ ചുമത്തി. വീട്ടുകാര്‍ അറിയാതെയും മറ്റും ഇരുചക്രവാഹനങ്ങളുമായി എത്തുന്നവരും ഇതിലുണ്ട്.

ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളെ വളിച്ചുവരുത്തി പോലീസ് ബോധവത്കരണം നടത്തി. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ പെരിന്തല്‍മണ്ണ, താഴേക്കോട്, ആനമങ്ങാട്, അങ്ങാടിപ്പുറം, പരിയാപുരം തുടങ്ങി വിവിധ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തി. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായായിരുന്നു പരിശോധന.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി വി.എന്‍.വാസവനും ജില്ലാ കളക്ടര്‍ അടക്കമുള്ളവരും സന്ദര്‍ശനം നടത്തി. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായം ബിന്ദുവിന്റെ അമ്മയ്ക്ക് കൈമാറി. ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണത്തില്‍ അറിയിച്ചിരുന്നു.

മെഡിക്കല്‍ കോളേജിന്റെ എച്ച്ഡിഎസ് ഫണ്ടില്‍നിന്നുള്ള 50000 രൂപയാണ് അടിയന്തരമായി കൈമാറിയയെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാരിന്റെ ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

‘നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് കുടുംബം മുന്നോട്ട് വെച്ച പ്രധാന കാര്യങ്ങളിലൊന്ന്. അത് പൂര്‍ണ്ണമായും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കും. മകന് താത്കാലി ജോലി നല്‍കാനും തീരുമാനിച്ചു. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കുടുംബം മുന്നോട്ട് വെച്ച മറ്റു രണ്ട് കാര്യങ്ങള്‍ സാമ്പത്തിക ധനസഹായമാണ്. താത്കാലിക ധനസഹായം ഇപ്പോള്‍ നല്‍കി. വലിയ ധനസഹായം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കും’ മന്ത്രി വാസവന്‍ അറിയിച്ചു.

തകര്‍ന്ന കെട്ടിടത്തില്‍നിന്ന് രണ്ടേകാല്‍ മണിക്കൂറിന് ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വന്ന വീഴ്ചയില്‍ ആരോഗ്യമന്ത്രിക്കും വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികളുണ്ടാകുന്നത്.

മന്ത്രി വി.എന്‍.വാസവനൊപ്പം ജില്ലാ കളക്ടറും കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും അപകടം നടന്ന ഉടനെ ജെസിബി കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി വാസവന്‍ പറഞ്ഞു. അപകടം നടന്ന ഉടനെ ബിന്ദു മരിച്ചിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് തിരിക്കും. ദുബൈ വഴി അമേരിക്കയിലേക്ക് പോകും. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോർട്ട്.

നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ പൊതുജനാരോഗ്യരംഗത്തെ നിരവധി പ്രശ്നങ്ങള്‍ ഉയർന്നുവന്നിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിക്കുകകൂടി ചെയ്തതോടെ വിവാദം കത്തിപ്പടർന്നു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരത്തില്‍ വിവാദം കത്തിനില്‍ക്കെയാണ് മുഖ്യമന്ത്രി ചികിത്സ തേടി യുഎസിലേക്ക് പോകുന്നത്.

ആദ്യ ശമ്പളം അമ്മയ്ക്ക് നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചേതനയറ്റ ശരീരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനെ ആശ്വസിപ്പിക്കാന്‍ കണ്ടുനിന്നവര്‍ക്ക് വാക്കുകളില്ലായിരുന്നു.

നവനീതിന് കഴിഞ്ഞ മാസമാണ് എറണാകുളത്ത് ജോലി ലഭിച്ചത്. ആദ്യ ശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാല്‍ അത് അമ്മയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അപകടത്തില്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.

കുടുംബസ്വത്തായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മാണം പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.

ആന്ധ്രയില്‍ അപ്പോളോ നഴ്സിങ് കോളജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നവമി. ന്യൂറോ പ്രശ്നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് നവമി മെഡിക്കല്‍ കോളജില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിന് വേണ്ടിയാണ് തകര്‍ന്ന് വീണ പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്ക് ബിന്ദു എത്തിയതെന്നാണ് വിവരം. തകര്‍ന്ന് വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.

അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണ് ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Copyright © . All rights reserved