Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കീലെസ് കാറുകൾ മിനുറ്റുകൾക്കുള്ളിൽ മോഷ്ടിക്കാനാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈൻ വഴി യുകെയിൽ വിൽക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. വീടിന് അകത്ത് വെച്ചിരിക്കുന്ന കീയുടെ സിഗ്നൽ പിടിച്ച് കാറിന്റെ ലോക്ക് തുറക്കാൻ കഴിയുന്ന ഈ ഉപകരണങ്ങൾ ക്രിമിനൽ സംഘങ്ങൾ തമ്മിൽ വാടകയ്ക്ക് കൈമാറ്റം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട് . ചില ഉപകരണങ്ങൾ ശക്തമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

വുൾവർഹാംപ്ടണിൽ താമസിക്കുന്ന അബി ബ്രൂക്സ്-മൊറിസിന്റെ കാർ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ട് മിനിറ്റ് കൊണ്ടാണ് മോഷണം പോയത്. അവർ ഉറങ്ങിക്കിടക്കുമ്പോൾ മോഷണം നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ ഡോർബെൽ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നാലെ കാർ കണ്ടെത്തിയെങ്കിലും വാഹനത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

ഇത്തരത്തിലുള്ള മോഷണങ്ങൾ നിയന്ത്രിക്കാനായി പാർലമെന്റിൽ കൊണ്ടുവരുന്ന പുതിയ നിയമപ്രകാരം, കാർ മോഷണത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും പങ്കിടുന്നതും കുറ്റകരമാകും. കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവിന് സാധ്യത ഉണ്ടാകും. രാജ്യത്തെ വാഹനമോഷണങ്ങളുടെ വലിയൊരു പങ്കും ഇപ്പോൾ കീലെസ് കാറുകളാണ് . അതുകൊണ്ട് തന്നെ ഇത്തരം നിയമങ്ങൾ അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ ശൈത്യകാലത്ത് പതിനൊന്ന് വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന തരത്തിലുള്ള കടുത്ത ഫ്ലൂ വ്യാപനത്തിന് തയ്യാറെടുക്കുകയാണ് യുകെയിലെ ആശുപത്രികളെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ചെറുപ്പക്കാരിൽ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ജനിതക മാറ്റം സംഭവിച്ച പുതിയ എച്ച്3എൻ2 ഫ്ലൂ വകഭേദമാണ് ഭീഷണി ഉയർത്തുന്നത്. ഓസ്‌ട്രേലിയയിലെ ചരിത്രത്തിലെ ഏറ്റവും മോശം ഫ്ലൂ സീസണിന് കാരണമായ വകഭേദത്തിന്റെ ജനിതക വകഭേദമാണ് . കൂടാതെ യുകെയിൽ സാധാരണത്തേക്കാൾ ഒരു മാസത്തിലധികം മുമ്പ് സീസൺ ആരംഭിക്കാൻ കാരണമായിട്ടുണ്ട്. കുട്ടികളിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പക്ഷേ മുതിർന്നവരിലേക്കും വ്യാപനം ഉയരുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

ഫ്ലൂ വ്യാപനം മൂലം ആശുപത്രിവാസം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എൻഎച്ച്എസ് അടിയന്തിര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. സ്റ്റാഫിനും സമൂഹത്തിനുമിടയിൽ വാക്സിനേഷൻ ശക്തിപ്പെടുത്തുക, അടിയന്തിര സേവനങ്ങൾ വിപുലീകരിക്കുക, ആശുപത്രി പ്രവേശനം കുറയ്ക്കാൻ കമ്മ്യൂണിറ്റി ചികിത്സ ശക്തമാക്കുക തുടങ്ങിയ നടപടികളാണ് പ്രധാനമായും നടപ്പാക്കുന്നത്. റെസിഡന്റ് ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആശുപത്രികൾ കൺസൾട്ടന്റുമാരെ അധിക ഷിഫ്റ്റുകളിലേക്ക് നിയോഗിക്കുകയും ചില ചികിത്സകൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വകഭേദത്തിന് സാധാരണത്തെ അപേക്ഷിച്ച് വേഗത്തിലുള്ള വ്യാപനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നിലവിലുള്ള ഫ്ലൂ വാക്സിനുകൾ ഈ മ്യൂട്ടേഷൻ നേരിടുന്നതിൽ ഫലപ്രാപ്തി കുറവാണെങ്കിലും ഗുരുതര രോഗലക്ഷണങ്ങൾ തടയുന്നതിൽ കാര്യക്ഷമത ഉണ്ടെന്നാണ് യുകെഎച്ച്എസ്എയുടെ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് . കുട്ടികളിൽ 70–75%യും മുതിർന്നവരിൽ 30–40%യും വാക്സിൻ സംരക്ഷണം നൽകുന്നതായാണ് വിലയിരുത്തൽ. അതേസമയം, മുതിർന്നവരും ദീർഘകാല രോഗമുള്ളവരും ഗർഭിണികളും ചെറുപ്പക്കാർക്കും ഈ സീസൺ ഏറ്റവും വലിയ അപകട സാധ്യതയുള്ളതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തവണ യുകെയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ ഫ്ലൂ സീസൺ ആവാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്ന സാഹചര്യത്തിൽ, അർഹരായ എല്ലാവരും ഉടൻ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആശുപത്രികളിൽ സ്റ്റാഫ് കുറവ് അതിരൂക്ഷമായതോടെ, രോഗാവസ്ഥയിലായിട്ടും ജോലി ചെയ്യേണ്ടിവരുന്ന നേഴ്‌സുമാരുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് നടത്തിയ പഠനത്തിൽ പങ്കെടുത്ത 20,000-ത്തിലധികം നഴ്‌സുമാരിൽ 66% പേർക്ക് അസുഖമുണ്ടായിരുന്നെങ്കിലും ഡ്യൂട്ടിക്ക് വരേണ്ടിവന്നതായി കണ്ടെത്തി. 2017-ലെ 49% എന്ന നിലയിൽ നിന്ന് ഇത് വളരെ കൂടുതലാണ് . സമ്മർദം, തിരക്ക്, കൂടുതൽ രോഗികൾ എന്നിവ കാരണം സ്വന്തം ആരോഗ്യനില അവഗണിക്കേണ്ടി വരുന്നതായി മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാർ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങൾ സഹിച്ചാണ് പലരും ജോലി തുടരുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 65% പേർക്ക് സമ്മർദ്ദമാണ് പ്രധാന രോഗകാരണമെന്ന് വ്യക്തമാക്കി. പ്രതിവാരമായി കുറഞ്ഞത് ഒരിക്കൽ എങ്കിലും കരാറിൽ നിശ്ചയിച്ച ജോലിസമയം കവിഞ്ഞ് ജോലി ചെയ്യേണ്ടി വരുന്നവരാണ് മിക്കവരും . അവരിൽ പകുതിയോളം പേർക്ക് അതിന് പ്രതിഫലവും ലഭിക്കുന്നില്ല. രോഗികളുടെ എണ്ണക്കൂടുതലും സ്റ്റാഫ് കുറവും ആണ് രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്നതിന്റെ പ്രധാന കാരണം .ഇവിടെയും മലയാളി നേഴ്‌സുമാരുടെ സ്ഥിതി വ്യത്യസ്തമല്ല.


സ്വന്തം ആരോഗ്യസ്ഥിതി മോശമെങ്കിലും സഹപ്രവർത്തകർക്ക് അധികഭാരം വരാതിരിക്കാൻ ഡ്യൂട്ടി ഒഴിവാക്കാതെ വരുന്നവരും ഉണ്ട്. എൻഎച്ച്എസും ആരോഗ്യ വകുപ്പ് അധികൃതരും നേഴ്‌സുമാരുടെ ക്ഷേമം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തണമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി നിക്കോള റേഞ്ചർ പറഞ്ഞു. എന്നാൽ അതു യാഥാർത്ഥ്യമാകാൻ കൂടുതൽ നേഴ്‌സുമാരെ കൂടി നിയമിക്കേണ്ടതുണ്ടെന്നാണ് സംഘടനയുടെ നിലപാട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റേച്ചൽ റീവ്സ് അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം യുകെയിലെ പ്രോപ്പർട്ടി വിപണിയെ ബാധിച്ചതായി റൈറ്റ്മൂവ് പുറത്തിറക്കിയ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ പുതിയ വിൽപ്പനക്കാർ ശരാശരി ചോദിക്കുന്ന വില 1.8% (ഏകദേശം £6,500) കുറഞ്ഞു. ഇതോടെ യുകെയിലെ ഒരു വീട് വിൽപ്പനയ്ക്കു വെക്കുമ്പോൾ ശരാശരി വില £364,833 ആയി. പ്രോപ്പർട്ടി നികുതികളിൽ മാറ്റങ്ങൾ വരാമെന്ന് കരുതുന്ന ജനങ്ങൾ ഇടപാടുകൾ മാറ്റിവെക്കുന്നത് വിപണി മന്ദഗതിയിലാക്കാനുള്ള കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷമായി നവംബറിൽ സാധാരണയായി വിലയിൽ ചെറിയ കുറവ് ഉണ്ടാകുമെങ്കിലും ഇത്തവണത്തെ ഇടിവ് 2012-ന് ശേഷമുള്ള ഏറ്റവും വലിയതാണെന്ന് റൈറ്റ്മൂവ് പറയുന്നു. വിപണിയിൽ ഉള്ള വീടുകളിൽ 34% എണ്ണം വില കുറയ്ക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉയർന്ന വിലയുള്ള വീടുകൾക്ക് ബജറ്റിൽ പുതിയ നികുതി മാറ്റങ്ങൾ വരുമെന്ന അഭ്യൂഹം കൂടുതൽ തിരിച്ചടിയായി. “ഈ വർഷം ക്രിസ്മസിന് മുമ്പേ തന്നെ ഇടപാടുകളിൽ വലിയ ഇടിവ് വന്നിരിക്കുകയാണെന്നും വാങ്ങുന്നവർ പലരും ബജറ്റിനായി കാത്തിരിക്കുകയാണെന്നും റൈറ്റ്മൂവ് വിദഗ്ധ കോളിൻ ബാബ്‌കോക്ക് വ്യക്തമാക്കി.

ഹൗസിംഗ് മാർക്കറ്റിന്റെ ഭാവി കനത്ത വെല്ലുവിളികളോടെയാണ് മുൻപോട്ടു പോകുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . ഇ വൈ ഐറ്റം ക്ലബ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, യുകെയിലെ മോർട്ട്ഗേജ് ലെൻഡിങ് വളർച്ച അടുത്ത വർഷം 3.2%-ൽ നിന്ന് 2.8%-ലേക്ക് കുറഞ്ഞേക്കും. വരുമാനത്തിൽ സമ്മർദ്ദവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഈ മേഖലയെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ 2026-ലെ ഈ മന്ദഗതി താൽക്കാലികമായിരിക്കാമെന്നും പിന്നീട് വളർച്ച പുനരാരംഭിക്കാനിടെയുണ്ടെന്ന അഭിപ്രായവും ചിലർക്കുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊൽചെസ്റ്ററിലെ നേഴ്‌സ് എല്ല ഡൻജി തന്റെ ആശുപത്രി ജോലി ഉപേക്ഷിച്ച് പൂർണ്ണ സമയ വാൻ ജീവിതത്തിലേക്ക് മാറിയതായുള്ള വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. . കോവിഡ് കാലത്ത് ഇൻറൻസീവ് കെയറിൽ ജോലി ചെയ്തിരുന്ന അവൾക്ക് സമ്മർദ്ദവും മാനസിക ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഇതാണ് അവളെ ജീവിതത്തിൽ വലിയൊരു മാറ്റം തേടാൻ പ്രേരിപ്പിച്ചത്. 2022-ൽ £13,000 ചെലവിട്ട് ഒരു ഐവേക്കോ വാൻ സ്വന്തമാക്കി. അവൾ അതിനെ ഇരട്ട കിടപ്പുമുറി, അടുക്കള, ഷവർ, പോപ്പ്-അപ്പ് ടോയ്ലറ്റ് എന്നിവയുള്ള ചെറിയ ഒരു വീടാക്കി മാറ്റി. ഇതുവരെ പിസ (ഇറ്റലി) വരെ ഉൾപ്പെടെ 14 രാജ്യങ്ങളിലൂടെ അവൾ സഞ്ചരിച്ചിട്ടുണ്ട്.

അവളുടെ യാത്രയിൽ എല്ലായ്പ്പോഴും ഒപ്പം ഉണ്ടാകുന്നത് ബോണി എന്ന പ്രിയപ്പെട്ട ബെർനിഡൂഡിൽ നായയാണ്. ഭാഗിക സമയ പബ് ജോലികൾ, വെയർഹൗസ് ജോലികൾ, കൂടാതെ യൂട്യൂബ് ചാനൽ വഴി ലഭിക്കുന്ന വരുമാനമാണ് അവളുടെ പ്രധാന ജീവിതച്ചെലവുകൾ നിറവേറ്റുന്നത്. ഭാവിയിൽ ബിസിനസ് തുടങ്ങാനുള്ള ശ്രമത്തിലാണ് അവൾ. “എനിക്ക് ഏറ്റവും വലിയ ആനന്ദം നൽകുന്നത് ഓരോ ദിവസവും എനിക്ക് എന്ത് ചെയ്യണമെന്ന് ഞാൻ തന്നെ തീരുമാനിക്കാമെന്ന സ്വാതന്ത്ര്യമാണ്” എന്ന് അവൾ പറയുന്നു. കുടുംബവും ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകി.

വാൻ ജീവിതം ഇപ്പോൾ യുകെയിലെ പലർക്കും ഒരു സാധാരണ ആവാസ മാർഗമാവുകയാണ്. ബ്രിസ്റ്റോളിൽ മാത്രം 2019 മുതൽ 300% ഉയർച്ചയിലേക്കാണ് വാനുകളിൽ താമസിക്കുന്നവരുടെ എണ്ണം വളർന്നത്. വീട്ടുവാടകകൾ ഉയരുന്നതും ജീവിതച്ചെലവ് നിയന്ത്രിക്കാനാകാത്തതും പലരെയും ചക്രങ്ങളിൽ സഞ്ചരിക്കുന്ന വീടുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു. ലണ്ടനും എസ്സക്സും ഉൾപ്പെടുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന ചില വാൻ ബിസിനസുകൾക്ക് വാൻ വാടകയ്ക്കല്ല, വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് തന്നെ “ഓരോ ആഴ്ചയും പതിനായിരക്കണക്കിന് കോൾ” ലഭിക്കുന്നുണ്ടെന്ന് പറയുന്നു. കടമില്ലാത്ത ജീവിതം, കുറച്ച് ചെലവിൽ സ്വതന്ത്രമായ യാത്ര എന്നിവയൊക്കെയാണ് ഈ പുതു ജീവിതശൈലിയിലേക്ക് വലിയ തോതിൽ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ ഒളിപ്പിച്ച മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസിന്റെ പിടിയിലായി. സെപ്റ്റംബറിൽ നടന്ന പ്രധാനമന്ത്രിയുടെ ചോദ്യോത്തര സമയത്ത് അശ്ലീല ശബ്‌ദങ്ങൾ കേൾപ്പിച്ച് സമ്മേളനം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫോൺ ഒളിപ്പിച്ചുവെന്നാണ് ഇവരെ കുറിച്ച് പോലീസ് പറയുന്നത് . മുൻനിര ബെഞ്ചിന് സമീപം നടത്തിയ പതിവ് പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും സെപ്റ്റംബർ 5-ന് മുപ്പത് വയസ്സുള്ള ഒരാളെയും സെപ്റ്റംബർ 30-ന് അറുപത് വയസ്സുള്ള മറ്റൊരാളെയും പൊതുസ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവം സുരക്ഷാ വീഴ്ചയെന്ന നിലയിൽ പാർലമെന്റ് വളരെ ഗൗരവത്തോടെ കാണുകയാണ്.

ഫോൺ കണ്ടെത്തിയതിനെ തുടർന്ന് കോമൺസിലും ലോഡ്സ് ചാമ്പറിലും സുരക്ഷ ശക്തമാക്കി. ഓഡിയോ, ഗൈഡഡ് ടൂറുകൾ റദ്ദാക്കി സന്ദർശക പ്രവേശനം കുറച്ചു. സംഭവസമയത്ത് വേതനവും അവധിയും സംബന്ധിച്ച പ്രശ്നങ്ങൾ ഉയർത്തി പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ സമരത്തിലായിരുന്നു. സമരം നടന്നതിനാൽ പാർലമെന്റിലേക്കുള്ള പൊതുജന പ്രവേശനം നിരോധിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ അഭയം ലഭിക്കുന്നവർക്ക് ഇനി സ്ഥിരതാമസത്തിന് അപേക്ഷിക്കുവാൻ 20 വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന പുതിയ നയം നടപ്പാക്കാനൊരുങ്ങുകയാണെന്ന റിപോർട്ടുകൾ പുറത്ത് വന്നു . ആഭ്യന്തരകാര്യ മന്ത്രി ഷബാന മഹ്മൂദ് ആണ് ഇതിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയിച്ചത് . ചെറിയ ബോട്ട് യാത്രകളിലൂടെ എത്തുന്നവർ കുറയുകയും അഭയാർത്ഥി അപേക്ഷകൾ നിയന്ത്രണ വിധേയമാകുകയും ചെയ്യുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് . നിലവിൽ അഞ്ച് വർഷത്തേക്ക് ലഭിക്കുന്ന അഭയാർത്ഥി പദവി 2.5 വർഷമായി കുറയ്ക്കുകയും ഓരോ കാലാവധിയുടെയും അവസാനം അവലോകനം നടത്തുകയും ചെയ്യും.

വീണ്ടും പരിശോധിക്കുമ്പോൾ ജന്മദേശത്തെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയാൽ, അഭയാർത്ഥികൾ തിരികെ പോകണമെന്ന് സർക്കാർ നിർദ്ദേശിക്കും. സ്ഥിരതാമസം നേടാൻ നിലവിൽ വേണ്ടത് അഞ്ച് വർഷമാണെങ്കിലും, അത് 20 വർഷം വരെ ഉയർത്താനാണ് നിർദേശം. അനധികൃത കുടിയേറ്റം രാജ്യത്തെ വിഭജിക്കുന്നുവെന്നും ഇത് നിയന്ത്രിക്കുന്നത് സർക്കാർ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു .

എന്നാൽ ഈ നീക്കത്തിന് ലേബർ എംപിമാരിൽ ചിലരുടെ എതിർപ്പുണ്ടാകുമെന്നാണ് സൂചന. ലിബറൽ ഡെമോക്രാറ്റുകൾ പുതിയ മാർഗങ്ങൾ പരിശോധിക്കുന്നത് വേണ്ട കാര്യമാണെന്ന് പറഞ്ഞു. അതേസമയം, റിഫ്യൂജീ കൗൺസിൽ ഈ നയത്തെ കടുത്തതും അനാവശ്യവുമെന്നുമാണ് വിലയിരുത്തുന്നത് . യുദ്ധം, പീഡനങ്ങൾ എന്നിവയിൽ നിന്ന് രക്ഷപ്പെടുന്നവരെ ഇത് കഠിനമായി ബാധിക്കുമെന്ന് സംഘടന അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദക്ഷിണ വെയിൽസിൽ 17-കാരിയായ ലെയ്‌ൻ വില്യംസ് കൊല്ലപ്പെട്ട സംഭവത്തിൽ 18-കാരനായ ക്യാമറൺ ചെങിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ സെഫ്ൻ ഫോറെസ്റ്റിലെ ഒരു വീട്ടിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക് സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ്, ഉൾപ്പെടെ ആയുധ സജ്ജരായ ഉദ്യോഗസ്ഥർ, സ്ഥലത്തെത്തിയിരുന്നു . എന്നാൽ പെൺകുട്ടിയെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

38 വയസ്സുള്ള മറ്റൊരു സ്ത്രീക്ക് ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അന്വേഷണം തുടരുകയാണെന്ന് ഗ്വെന്റ് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പങ്കുവെയ്ക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കൊലപാതകത്തെ കുറിച്ചും അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോം ക്ലോഡിയയുടെ സംഹാര താണ്ഡവം വെസ്റ്റ് മിഡ്‌ലാൻഡ്സിലുടനീളം ജന ജീവിതത്തെ കാര്യമായി ബാധിച്ചു. നിരന്തരമായി പെയ്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ റോഡുകൾ പൂർണ്ണമായും മുങ്ങി, ചില സ്ഥലങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ബസ് സർവീസുകൾ തടസ്സപ്പെട്ടു.സ്ട്രാറ്റ്‌ഫോർഡും ഹാൾ ഗ്രീനും പോലുള്ള മേഖലകളിൽ വെള്ളത്തിന്റെ ഉയരം നാല് അടി വരെ എത്തി. പല പരിപാടികളും സുരക്ഷാ പ്രശ്നങ്ങൾ കാരണം അവസാന നിമിഷത്തിൽ റദ്ദാക്കേണ്ടിവന്നു. കാലാവസ്ഥാ വകുപ്പ് നൽകിയ യെല്ലോ മുന്നറിയിപ്പ് തുടരുന്നതിനാൽ ആളുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഹെറിഫോർഡ്ഷെയറിലെ എവിയാസ് ഹാരോൾഡ് ഗ്രാമം ഏറ്റവും ഗുരുതരമായി വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലൊന്നാണ്. ഗ്രാമത്തിലൂടെ ഒഴുകിയ വെള്ളം “നദിപോലെ” ആയിരുന്നു എന്നും ഗ്രാമത്തിലെ ഫയർ സ്റ്റേഷൻ അറിയിച്ചു. വീടുകളും സ്ഥാപനങ്ങളും വൻ നാശനഷ്ടങ്ങൾ അനുഭവിക്കുകയും കടകളിലെ സാധനങ്ങൾ വെള്ളത്തിൽ കേടാകുകയും ചെയ്തു. മുഴുവൻ രാത്രി അഗ്നിശമനസേന പ്രവർത്തിച്ചതിനുശേഷം ശനിയാഴ്ച സ്ഥിതി കുറച്ചെങ്കിലും മെച്ചപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ചില സ്ഥാപനങ്ങൾ ജനങ്ങളുടെ സഹായത്തോടെ വേഗത്തിൽ ശുചീകരണം ആരംഭിച്ചു.

വുസ്‌റ്റർഷെയർ, വോർവിക്ഷെയർ എന്നീ പ്രദേശങ്ങളിലും വെള്ളപ്പൊക്കവും മരങ്ങൾ കടപുഴകിയത് മൂലം പല വഴികളും അടച്ചിടേണ്ടി വന്നു. കെന്നിൽവർത്ത് ഫോർഡിൽ വെള്ളം നാല് അടി വരെ ഉയർന്നതോടെ പോലീസ് യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ലിമിംഗ്ടൺ സ്പായിൽ രണ്ട് കാറുകൾ വെള്ളത്തിൽ കുടുങ്ങി. രക്ഷാപ്രവർത്തകർ ഇടപെട്ടാണ് ആളുകളെ രക്ഷപെടുത്തിയത് . ചില ഭാഗങ്ങളിൽ ട്രെയിൻ പാളങ്ങളിൽ മരങ്ങൾ വീണതും വൈദ്യുതി ലൈനുകൾ തകരാറിലായതും കാരണം ട്രെയിൻ സർവീസുകൾ പൂർണമായും താളം തെറ്റി. പല സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്, മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പൊതു ആരോഗ്യ രംഗത്ത് മരുന്നുകളും ചികിത്സോപകരണങ്ങളും കൂടുതൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന പുതിയ ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വം മലയാളിക്ക് . ഈ സുപ്രധാന ചുമതലയിലേക്ക് മലയാളിയായ ഡോ. ജേക്കബ് ജോർജിനെ ആണ് നിയമിച്ചിരിക്കുന്നത്. ബ്രിട്ടന്റെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ (MHRA) പ്രഥമ ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക് ഓഫീസർ സ്ഥാനം ഇദ്ദേഹം ഏറ്റെടുക്കും.

ഡോ. ജോർജ് ജനുവരി 5ന് പുതിയ ചുമതല ഏറ്റെടുക്കും എന്നാണ് അറിയാൻ സാധിച്ചത് . എംഎച്ചആർഎ ആസ്ഥാനമായ ലണ്ടനിലും ഗവേഷണ കേന്ദ്രമായ ഹെർട്ട്ഫഡ്ഷയറിലും ആയിരിക്കും പ്രധാന പ്രവർത്തന മേഖല. നിലവിൽ സ്കോട്ട് ലാൻഡിലെ ഡണ്ടീ സർവകലാശാലയിൽ ഹൃദ്രോഗ വിദഗ്ധനായാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.

ഇടയാറന്മുള ആലക്കോട്ട് ജോർജ് ഉമ്മന്റെയും അയിരൂർ ചെറുകര സൂസിയുടെയും മകനായ ഡോ. ജോർജ് മലേഷ്യയിലാണ് ജനിച്ചത്. ഷെഫീൽഡും ഡണ്ടീയും ഇദ്ദേഹത്തിന്റെ മെഡിക്കൽ പഠനകേന്ദ്രങ്ങളായിരുന്നു. യുദ്ധം മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ട യൂക്രെയിൻ വിദ്യാർത്ഥികൾക്ക് സഹായമായിരിക്കാനായി അവിടെ പോയി പഠിപ്പിച്ചതിന് അദ്ദേഹം അടുത്തിടെ യു‌ക്രെയിൻ സർക്കാരിന്റെ ബഹുമതിയും നേടിയിരുന്നു .

RECENT POSTS
Copyright © . All rights reserved