ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടി നിർണായക വിജയം നേടി. ലേബർ സ്ഥാനാർഥിയായ ബെവ് ക്രെയ്ഗ് ആദ്യ മുൻഗണനാ വോട്ടെടുപ്പിൽ തന്നെ വ്യക്തമായ ലീഡ് നേടിയിരുന്നു. റീഫോം യു.കെ. സ്ഥാനാർഥിയെ വലിയ ഭൂരിപക്ഷത്തിൽ പിന്തള്ളിയാണ് അവർ വിജയത്തിലെത്തിയത്. കഴിഞ്ഞ മാസങ്ങളിലായി ദേശീയതലത്തിൽ ലേബർ പാർട്ടി നേരിട്ട വെല്ലുവിളികൾക്കിടയിൽ ലഭിച്ച ഈ വിജയം പാർട്ടിക്ക് വലിയ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

മുൻ മേയറായ ആൻഡി ബേൺഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മാഞ്ചസ്റ്റർ സിറ്റി കൗൺസിൽ നേതാവെന്ന നിലയിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായി രംഗത്തെത്തിയ ബെവ് ക്രെയ്ഗിന് നഗരപ്രദേശങ്ങളിലെയും തൊഴിലാളിവർഗ വോട്ടർമാരിലെയും ശക്തമായ പിന്തുണ ലഭിച്ചു. ഓൾഡ്ഹാം, ടെയിംസൈഡ്, സാൽഫോർഡ് ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ ലേബർ വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചു. മേയ് മാസത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ചില തിരിച്ചടികൾ നേരിട്ടിരുന്നെങ്കിലും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഫലം പാർട്ടിയുടെ സംഘടനാ ശക്തി ഇപ്പോഴും നിലനിൽക്കുന്നതിന്റെ തെളിവാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഏകദേശം 25 മാത്രമായിരുന്നു. മേയർ പദവി നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന പോളിംഗ് നിരക്കുകളിൽ ഒന്നാണിത്. വോട്ടെടുപ്പിൽ പങ്കാളിത്തം കുറഞ്ഞിരുന്നെങ്കിലും ലേബറിന്റെ വ്യക്തമായ വിജയം പ്രധാന രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ സർക്കാരിനോടുള്ള പിന്തുണയുടെ സൂചനയായും ഈ ഫലം കാണപ്പെടുന്നു. അടുത്ത കാലത്ത് ബ്രിട്ടനിലെ മറ്റ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ഈ വിജയത്തിന്റെ പ്രതിഫലനം ഉണ്ടാകുമോയെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സഫോൾക്ക് പ്രദേശത്ത് പടരുന്ന വൻ കാട്ടുതീ കൂടുതൽ വ്യാപിച്ചതോടെ അധികൃതർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സൈസ്വെൽ ബി ആണവനിലയത്തിൽ നിന്ന് ഏതാനും മൈൽ അകലെയുണ്ടായ തീപിടിത്തം 150 ഹെക്ടറിലധികം പ്രദേശത്തേക്ക് വ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ നിയന്ത്രണത്തെ ദുഷ്കരമാക്കുന്ന സാഹചര്യത്തിൽ അഗ്നിശമനസേനയുടെ പ്രവർത്തനം തുടരുകയാണ്. തീ പൂർണമായി അണയ്ക്കാൻ ഇനിയും 36 മണിക്കൂർ വരെ വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

തീപിടിത്തത്തെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി അഗ്നിശമന സേനാംഗങ്ങളും ഫയർ എൻജിനുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തീ ബാധിച്ച പ്രദേശത്തിന്റെ വിസ്തൃതി ലണ്ടനിലെ ഹൈഡ് പാർക്കിനേക്കാൾ വലുതാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സഫോൾക്കിലെ സമീപഗ്രാമങ്ങളിലെ താമസക്കാർ ഇത്രയും വലിയ കാട്ടുതീ മുമ്പ് കണ്ടിട്ടില്ലെന്ന് പ്രതികരിച്ചു.

ആണവനിലയത്തിന് നേരിട്ട് ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സൈസ്വെൽ ബി ‘ഹൈ അലർട്ട്’ നിലയിലാണ്. വിവിധ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാണെന്നും റിയാക്ടറിന്റെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യമില്ലെന്നും വിദഗ്ധർ അറിയിച്ചു. അതേസമയം, കാലാവസ്ഥാ വ്യതിയാനവും അതിതീവ്ര ചൂടും യൂറോപ്പിൽ കാട്ടുതീകളുടെ വ്യാപനം വർധിപ്പിക്കുകയാണെന്ന മുന്നറിയിപ്പും ശക്തമാകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വേനലവധിക്കാലത്ത് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായി 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മാസം മുഴുവൻ ഭൂരിഭാഗം പ്രാദേശിക ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ആരംഭിച്ചു. സർക്കാരിന്റെ ‘ഗ്രേറ്റ് ബ്രിട്ബ്രിട്ടീഷ് സമ്മർ സേവിങ്സ്’ പദ്ധതിയുടെ ഭാഗമായാണ് നടപടി. സാധാരണയായി ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളുടെ ബസ് നിരക്ക് ഒന്നു മുതൽ രണ്ട് പൗണ്ട് വരെയാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരത്തേ തന്നെ സൗജന്യ യാത്രാ സൗകര്യം നിലവിലുണ്ട്.

സൗജന്യ ബസ് യാത്രയിലൂടെ കുടുംബങ്ങൾക്ക് അവധിക്കാല വിനോദയാത്രകൾ കൂടുതൽ എളുപ്പമാകുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. യോർക്ക് ഡൺജൻ, വിൻഡ്സർ കാസിൽ, ലെസ്റ്ററിലെ നാഷണൽ സ്പേസ് സെന്റർ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുട്ടികൾക്ക് അധിക ചെലവില്ലാതെ യാത്ര ചെയ്യാനാകും. കുട്ടികളുടെ ഭക്ഷണങ്ങൾ, സിനിമ -തിയറ്റർ ടിക്കറ്റുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള കുടുംബ വിനോദ കേന്ദ്രങ്ങളിലെ പ്രവേശന നിരക്കുകൾക്കും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബങ്ങൾക്ക് ജീവിതച്ചെലവിലെ സമ്മർദത്തിൽനിന്ന് ആശ്വാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ പറഞ്ഞു. വേനലവധിക്കാലത്ത് കുടുംബങ്ങൾ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കുന്ന നടപടികളാണിതെന്നും അവർ വ്യക്തമാക്കി. അതേസമയം, അടുത്ത വർഷം മുതൽ എല്ലാ യാത്രക്കാർക്കും ബസ് നിരക്കിലെ പരമാവധി പരിധി വീണ്ടും രണ്ട് പൗണ്ടായി കുറയ്ക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഈ പരിധി മൂന്ന് പൗണ്ടാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ചൈന നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന വമ്പൻ എംബസി സമുച്ചയത്തിനെതിരായ നിയമപോരാട്ടത്തിൽ എതിർപ്പ് ഉന്നയിച്ചവർക്ക് തിരിച്ചടി. പദ്ധതിക്ക് ബ്രിട്ടീഷ് സർക്കാർ നൽകിയ അനുമതി ചോദ്യം ചെയ്ത് പ്രാദേശിക താമസക്കാരും ചില സംഘടനകളും നൽകിയ ഹർജി ലണ്ടൻ ഹൈക്കോടതി തള്ളിക്കളഞ്ഞു. ഇതോടെ വർഷങ്ങളായി വിവാദമായിരുന്ന ‘സൂപ്പർ എംബസി’ പദ്ധതിക്ക് മുന്നോട്ടുപോകാനുള്ള വഴി കൂടുതൽ തെളിഞ്ഞിരിക്കുകയാണ്. ചൈനയുടെ നയതന്ത്ര സാന്നിധ്യം ബ്രിട്ടനിൽ ഗണ്യമായി വർധിപ്പിക്കുന്ന പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലണ്ടനിലെ ചരിത്രപ്രാധാന്യമുള്ള റോയൽ മിന്റ് കോർട്ട് പ്രദേശത്താണ് പുതിയ എംബസി സമുച്ചയം നിർമിക്കാൻ ചൈന ഉദ്ദേശിക്കുന്നത്. നിലവിലെ ചൈനീസ് എംബസിയേക്കാൾ പലമടങ്ങ് വലുപ്പമുള്ള ഈ സമുച്ചയം യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് നയതന്ത്ര കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഭീഷണികൾ, ചാരപ്രവർത്തന സാധ്യത, വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം, പ്രദേശത്തെ ഗതാഗത – പൊതുജന ബുദ്ധിമുട്ടുകൾ തുടങ്ങിയ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് എതിർപ്പുകാർ കോടതിയെ സമീപിച്ചത്. എന്നാൽ പദ്ധതിക്ക് അനുമതി നൽകുന്നതിനുമുമ്പ് ബന്ധപ്പെട്ട വകുപ്പുകളും സുരക്ഷാ ഏജൻസികളും വിഷയങ്ങൾ വിശദമായി പരിശോധിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ബ്രിട്ടീഷ് സർക്കാർ 2026 ജനുവരിയിലാണ് പദ്ധതിക്ക് അന്തിമ അനുമതി നൽകിയത്. ചൈനയുമായുള്ള നയതന്ത്ര-വാണിജ്യ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഈ പദ്ധതി ശ്രദ്ധേയമായ ഒന്നായിരുന്നുവെങ്കിലും ദേശീയ സുരക്ഷ സംബന്ധിച്ച ചർച്ചകളും ഒരുപോലെ ശക്തമായിരുന്നു. ഹൈക്കോടതി വിധിയോടെ പദ്ധതിക്കെതിരായ പ്രധാന നിയമതടസം നീങ്ങിയെങ്കിലും, തീരുമാനം ചോദ്യം ചെയ്ത് അപ്പീൽ നൽകാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് എതിർപ്പുകാർ അറിയിച്ചു. അതേസമയം, പുതിയ എംബസി പദ്ധതി യുകെ-ചൈന ബന്ധങ്ങളുടെ ഭാവിദിശയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കടുത്ത ചൂടും നീണ്ടുനിൽക്കുന്ന വരൾച്ചയും മൂലം ബ്രിട്ടന്റെ വിവിധ ഭാഗങ്ങൾ കാട്ടുതീ ഭീഷണി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സഫോക്കിലെ ഡൺവിച്ച് ഹീത്തിൽ ബുധനാഴ്ച വൈകിട്ട് 5.30ഓടെ ആരംഭിച്ച വൻ തീപിടിത്തം അതിവേഗം പടരുന്നതിനിടെ ഏകദേശം 2.5 മൈൽ അകലെയുള്ള സൈസ്വെൽ ബി ആണവനിലയത്തിന്റെ ദിശയിലേക്കും വ്യാപിച്ചു. എന്നാൽ നിലവിൽ ആണവനിലയത്തിന് നേരിട്ടുള്ള ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തെ തുടർന്ന് ക്ലിഫ് ഹൗസ് ഹോളിഡേ പാർക്കിലെ 200ഓളം കാരവനുകളിലുള്ള വിനോദസഞ്ചാരികളെ രാത്രി തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവത്തെ “മേജർ ഇൻസിഡന്റ്” ആയി പ്രഖ്യാപിച്ച സഫോക്ക് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് 90ഓളം അഗ്നിരക്ഷാ സേനാംഗങ്ങളെ രംഗത്തിറക്കിയിട്ടുണ്ട്.

അതേസമയം, കിഴക്കൻ ലണ്ടനിലെ റോമ്ഫോർഡിൽ 30 ഏക്കറിലധികം പുല്ലുമേടുകൾ കത്തിനശിച്ചു. റെയ്ൻഹാമിലെ മറ്റൊരു വലിയ തീപിടിത്തം നിയന്ത്രിക്കാനും നൂറോളം അഗ്നിരക്ഷാസേനാംഗങ്ങളെ വിന്യസിച്ചു. രാജ്യത്തിന്റെ തെക്കൻ, കിഴക്കൻ മേഖലകളിൽ മഴയുടെ കടുത്ത കുറവും ഉയർന്ന താപനിലയും കാരണം കാട്ടുതീകൾ അതിവേഗം പടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ 43 ദിവസമായി കാര്യമായ മഴ ലഭിച്ചിട്ടില്ല.

ഇംഗ്ലണ്ടിന്റെ ഏകദേശം പകുതിഭാഗവും നിലവിൽ വരൾച്ചയുടെ പിടിയിലാണെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച ചിലയിടങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസിലെത്തി. ഇതേ തുടർന്ന് ലണ്ടൻ, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള മേഖലകളിൽ ആംബർ ഹീറ്റ്-ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ ഇംഗ്ലണ്ടും വെയിൽസും ചേർന്ന് 706 കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 200-ലധികം തീപിടിത്തങ്ങൾക്ക് അഗ്നിരക്ഷാസേന പ്രതികരിച്ചതായും നാഷണൽ ഫയർ ചീഫ്സ് കൗൺസിൽ അറിയിച്ചു. ബ്രിട്ടന്റെ പല ഭാഗങ്ങളും ഗുരുതരമായ കാട്ടുതീ ഭീഷണിയിലാണെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ എൺപത് വർഷത്തോളം താമസിച്ച ദമ്പതികൾ ബ്രെക്സിറ്റിന് ശേഷമുള്ള പുതിയ കുടിയേറ്റ നിയമങ്ങളുടെ പിടിയിൽപ്പെട്ട് പോളണ്ടിലെ ക്രാക്കോവിൽ കുടുങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടനിലെത്തിയ മരിയ ക്രൂപ (85), ചെസ്ലാവ് ക്രൂപ (92) ദമ്പതികൾ കുടുംബാംഗങ്ങളെ കാണാൻ പോളണ്ടിൽ പോയപ്പോഴാണ് മടങ്ങിവരുന്നതിൽ തടസം നേരിട്ടത്. യുകെയിൽ സ്ഥിരതാമസത്തിനുള്ള രേഖകളോ പുതിയ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോ (ETA) ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.

1947–48 കാലഘട്ടത്തിൽ അഭയാർഥി കുടുംബങ്ങളോടൊപ്പം ബ്രിട്ടനിലെത്തിയ ഇവർ ജീവിതകാലം മുഴുവൻ അവിടെയാണ് കഴിഞ്ഞത്. എന്നാൽ ബ്രെക്സിറ്റിന് ശേഷം നിലവിൽ വന്ന നിയമങ്ങളെക്കുറിച്ച് അറിയാതിരുന്നതിനാൽ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലായി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ചെസ്ലാവിന് ഈ സാഹചര്യം വലിയ മാനസിക സമ്മർദമുണ്ടാക്കിയതായി മരിയ പറഞ്ഞു.

പിന്നീട് ആവശ്യമായ നടപടികൾ പൂർത്തിയാക്കി ദമ്പതികൾക്ക് യുകെയിലേക്ക് മടങ്ങാനായി. സംഭവത്തെ തുടർന്ന്, വർഷങ്ങളായി ബ്രിട്ടനിൽ താമസിക്കുന്ന പ്രായമായ യൂറോപ്യൻ പൗരന്മാർക്കിടയിൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട രേഖാപ്രശ്നങ്ങൾ വ്യാപകമാണെന്ന് സഹായസംഘടനകൾ ചൂണ്ടിക്കാട്ടി. യാത്രയ്ക്ക് മുമ്പ് കുടിയേറ്റ പദവി പരിശോധിക്കുകയും ആവശ്യമായ രേഖകൾ പുതുക്കുകയും ചെയ്യണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫിഫ ലോകകപ്പും വനിതാ ലോകകപ്പും ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ നിയന്ത്രിക്കുന്ന പുതിയ സ്ഥാപനത്തിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരി നൽകാനുള്ള പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതിക്കെതിരെ യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനായ യെഫ (UEFA) ശക്തമായി രംഗത്തെത്തി. അടിയന്തിര യോഗത്തിന് ശേഷം ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള 55 അംഗരാജ്യങ്ങളും ഏകകണ്ഠമായി പദ്ധതിയെ തള്ളുകയും, നിർദേശം പിൻവലിക്കാത്ത പക്ഷം ലോകകപ്പടക്കമുള്ള എല്ലാ ഫിഫ മത്സരങ്ങളും ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ലോകകപ്പ് ഒരു നിക്ഷേപ ഉൽപ്പന്നമല്ലെന്നും തലമുറകളായി കളിക്കാരും ദേശീയ ടീമുകളും ആരാധകരും ചേർന്ന് സൃഷ്ടിച്ച ഫുട്ബോളിന്റെ ഏറ്റവും വലിയ പൈതൃകമാണെന്നും യെഫ പ്രസ്താവനയിൽ വ്യക്തമാക്കി. സ്വകാര്യ നിക്ഷേപകർക്ക് ഉടമസ്ഥാവകാശം ലഭിച്ചാൽ മത്സരക്രമം, ടൂർണമെന്റ് ഫോർമാറ്റുകൾ, ഫുട്ബോളിന്റെ ഭാവി സംബന്ധിച്ച തീരുമാനങ്ങൾ എന്നിവ കായിക താൽപര്യത്തിനല്ല, ഓഹരിയുടമകളുടെ ലാഭത്തിനായിരിക്കും രൂപപ്പെടുകയെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ഇത്തരമൊരു നിർണായക പദ്ധതി ഫുട്ബോൾ സംഘടനകളുമായി യാതൊരു ഗൗരവമായ ചർച്ചയും നടത്താതെയാണ് ഫിഫ മുന്നോട്ടുവച്ചതെന്നും യെഫ ആരോപിച്ചു.

ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ (FA), സ്കോട് ലൻഡ്, വെയിൽസ് തുടങ്ങിയ ദേശീയ സംഘടനകളും യെഫയുടെ നിലപാടിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, പദ്ധതിയുടെ നടപടിക്രമങ്ങളിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോൺകകാഫും (CONCACAF) നിർദേശം തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ ആഗോള ഫുട്ബോളിന്റെ വികസനത്തിന് കൂടുതൽ നിക്ഷേപം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് ഇൻഫാന്റിനോയുടെ വിശദീകരണം. യെഫയുടെ പ്രതിഷേധം മൂലം ഫിഫയും യൂറോപ്യൻ ഫുട്ബോളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലെത്തിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യോഗ്യതയില്ലാത്തവർ “നേഴ്സ്” എന്ന പദവി ഉപയോഗിക്കുന്നത് തടയാൻ ബ്രിട്ടീഷ് സർക്കാർ തെളിവെടുപ്പും പൊതുജനാഭിപ്രായ ശേഖരണവും ആരംഭിച്ചു. നേഴ്സ് എന്ന പദവി ദുരുപയോഗം ചെയ്യുന്നത് രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും അതിനാൽ യോഗ്യതയുള്ളവർക്ക് മാത്രമായി ആ പദവി പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളാണ് പരിഗണിക്കുന്നതെന്നും സർക്കാർ അറിയിച്ചു. ഇതിനായി ഏത് ആരോഗ്യവിഭാഗക്കാർക്ക് “നേഴ്സ്” എന്ന പേര് ഉപയോഗിക്കാമെന്ന് പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി.

ഫുട്ബോൾ പരിശീലകൻ സ്റ്റീവ് ബ്രൂസിന്റെ നാലുമാസം പ്രായമായ പേരക്കുട്ടി മാഡിസൺ ബ്രൂസ് സ്മിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസാണ് വിഷയത്തെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കിയത്. കുഞ്ഞിനെ പരിചരിക്കാൻ നിയമിച്ചിരുന്ന നേഴ്സിന് അടിസ്ഥാന പ്രഥമശുശ്രൂഷ പരിശീലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കമിഴ്ന്നുകിടത്തി ഉറക്കാൻ നൽകിയ നിർദേശമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. “നേഴ്സ്” എന്ന പദം ഉപയോഗിച്ചതിലൂടെ ആവശ്യമായ വൈദഗ്ധ്യവും മെഡിക്കൽ അറിവും ഉണ്ടെന്ന തെറ്റായ ധാരണ മാതാപിതാക്കൾക്ക് ഉണ്ടായതായി കൊറോണർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

രോഗികൾക്ക് തങ്ങളെ പരിചരിക്കുന്നത് യഥാർഥത്തിൽ യോഗ്യതയുള്ള നേഴ്സാണോയെന്ന് സംശയിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് ആരോഗ്യ മന്ത്രി ബാരോണസ് ഗില്ലിയൻ മെറൺ പറഞ്ഞു. നേഴ്സിംഗ് ഒരു ഉയർന്ന വൈദഗ്ധ്യമുള്ളതും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതുമായ തൊഴിൽ മേഖലയാണെന്നും “നേഴ്സ്” എന്ന പദവിക്ക് നിയമപരമായ സംരക്ഷണം നൽകേണ്ടത് അനിവാര്യമാണെന്നും റോയൽ കോളജ് ഓഫ് നേഴ്സിംഗും പ്രതികരിച്ചു. പൊതുജനാഭിപ്രായ ശേഖരണം സെപ്റ്റംബർ അവസാനം വരെ തുടരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാൺപൂർ: സൈബർ സെക്യൂരിറ്റി കോഴ്സിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഐ.ഐ.ടി. കാൺപൂറിന്റെയും ഐ.ഐ.ടി. മദ്രാസിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി ആരോപിക്കപ്പെടുന്ന വിദ്യാർഥിക്ക് രണ്ടാം അവസരം നൽകാൻ ഐ.ഐ.ടി. കാൺപൂർ ആലോചിക്കുന്നു. വിദ്യാർഥിയുടെ സാങ്കേതിക മികവ് വിലയിരുത്തി പ്രവേശന സാധ്യത പരിശോധിക്കാനാണ് സ്ഥാപനത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

പുതുതായി ആരംഭിച്ച ബാച്ചിലർ ഓഫ് സൈബർ സെക്യൂരിറ്റി (B.Cyber) കോഴ്സിലേക്കുള്ള പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്നാണ് വിദ്യാർഥി വെബ്സൈറ്റുകളിൽ അതിക്രമിച്ച് കയറിയതെന്ന് പറയപ്പെടുന്നു. തന്റെ കഴിവ് തെളിയിക്കാനും ന്യായമായ അവസരം ലഭിക്കാനുമാണ് നടപടി സ്വീകരിച്ചതെന്നാണ് വിദ്യാർഥിയുടെ വാദം. സംഭവത്തെ തുടർന്ന് നിയമനടപടികൾക്ക് പകരം വിദ്യാർഥിയുടെ കഴിവുകൾ പരിശോധിക്കുന്ന സമീപനമാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ ഈ തീരുമാനത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. നിയമവിരുദ്ധമായി വെബ്സൈറ്റ് ഹാക്ക് ചെയ്ത നടപടിക്ക് ശേഷം പ്രവേശനാവസരം നൽകുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. പ്രവേശനം നേടാനോ പരാതികൾ പരിഹരിക്കാനോ അനൈതിക മാർഗങ്ങൾ സ്വീകരിച്ചാലും അംഗീകാരം ലഭിക്കാമെന്ന ധാരണ ഇത്തരം തീരുമാനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം സൈബർ സുരക്ഷാ മേഖലയിലെ അസാധാരണ കഴിവുകളെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള ശ്രമമായാണ് മറ്റൊരു വിഭാഗം ഇതിനെ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ എൻ.എച്ച്.എസ് ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ (A&E) ചികിത്സയ്ക്കായി എത്തുന്ന വയോധികരും ദുർബല ആരോഗ്യസ്ഥിതിയിലുള്ള രോഗികളും 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ട സാഹചര്യം വ്യാപകമാണെന്ന് പുതിയ പഠന റിപ്പോർട്ട്. നഫീൽഡ് ട്രസ്റ്റ് നടത്തിയ വിശകലനമനുസരിച്ച് 2025-ൽ എ&ഇയിൽ എത്തിയ 80 വയസിന് മുകളിലുള്ള രോഗികളിൽ 43 ശതമാനത്തിനും ആശുപത്രി വാർഡിൽ പ്രവേശനം ലഭിക്കാൻ 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നു. 21 മുതൽ 30 വയസുവരെയുള്ളവരിൽ ഇത് 19 ശതമാനമായിരുന്നു.

കോവിഡ് മഹാമാരി കഴിഞ്ഞുള്ള കാലത്ത് എ&ഇ വിഭാഗങ്ങളിലെ ദീർഘനേര കാത്തിരിപ്പുകൾ പതിവായതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാർഡുകളിൽ കിടക്കകളുടെ ലഭ്യതക്കുറവും സങ്കീർണ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളുടെ വർധനയും പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നാണ് വിലയിരുത്തൽ. നിരവധി രോഗികൾ കാത്തിരിപ്പുമുറികളിലോ ഇടനാഴികളിലോ ട്രോളികളിലോ മണിക്കൂറുകളോ ദിവസങ്ങളോ കഴിയേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ദീർഘനേര എ&ഇ കാത്തിരിപ്പുകൾ വർഷംതോറും ആയിരക്കണക്കിന് ഒഴിവാക്കാനാകുമായിരുന്ന മരണങ്ങൾക്ക് കാരണമാകുന്നുവെന്ന് റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിൻ മുന്നറിയിപ്പ് നൽകി. അതേസമയം അടിയന്തിര ചികിത്സാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അധിക കിടക്കകൾ ഒരുക്കാനും ആശുപത്രിക്ക് പുറത്തുള്ള പരിചരണ സൗകര്യങ്ങൾ വിപുലീകരിക്കാനും സർക്കാർ 450 മില്യൺ പൗണ്ടിന്റെ നിക്ഷേപ പദ്ധതി നടപ്പാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സാമൂഹിക പരിചരണ മേഖലയിലെ പരിഷ്കാരങ്ങളും ആശുപത്രികളിലെ സമ്മർദം കുറയ്ക്കാൻ നിർണായകമാണെന്നും സർക്കാർ വ്യക്തമാക്കി.