ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റാഫോർഡ്ഷെയറിലെ Leek നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള ഗ്രേഡ് II പട്ടികയിലുള്ള ‘ബിഗ് മിൽ’ കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . മിൽ സ്ട്രീറ്റിലെ ആറുനില കെട്ടിടത്തിന്റെ പല ഭാഗങ്ങളും തീയിൽ തകർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ആറു ഫയർഫോഴ്സ് യൂണിറ്റുകളും എയർയൽ ലാഡറും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ് . സമീപ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പ്രദേശവാസികൾ അപകട സ്ഥലത്തേക്ക് വരരുതെന്ന മുന്നറിയിപ്പ് അധികൃതർ നൽകുകയും ചെയ്തു.

1857-ൽ നിർമ്മിതമായ ഈ മിൽ ഒരിക്കൽ വസ്ത്ര വ്യവസായത്തിനായി പ്രശസ്തമായിരുന്ന പ്രദേശത്തിന്റെ പ്രധാന അടയാളമായിരുന്നു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന കെട്ടിടത്തിൽ 34 ഫ്ലാറ്റുകൾ നിർമ്മിക്കാൻ അനുമതിയുണ്ടായിരുന്നുവെങ്കിലും നിലവിൽ ആരും താമസിച്ചിരുന്നില്ല. തീപിടിത്തത്തെ തുടർന്ന് ആകാശം ഓറഞ്ച് നിറത്തിലായി മാറുകയും പുക ആറ് മൈൽ ദൂരത്തോളം കാണപ്പെടുകയും ചെയ്തതായി സാക്ഷികൾ പറയുന്നു. സമീപമുള്ള A523 റോഡും ഇരുവശങ്ങളിലും അടച്ചിട്ടിരിക്കുകയാണ്.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും, കെട്ടിടത്തിന്റെ നാശം ചരിത്ര പ്രേമികളിൽ ആശങ്ക ഉളവാക്കി. ഈ മിൽ പട്ടണത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്നും ഇത്തരം ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രാദേശിക ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഫയർഫോഴ്സ് അധികൃതർ ആളുകൾ വാഹനങ്ങളുമായി സ്ഥലത്തേക്ക് എത്താതിരിക്കാൻ അഭ്യർത്ഥിക്കുകയും വീടുകളുടെ വാതിലുകളും ജനാലകളും അടച്ചുവെക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദിവസത്തിൽ പരമാവധി ഒരു മണിക്കൂർ മാത്രമേ സ്ക്രീൻ സമയം അനുവദിക്കാവൂ എന്നും രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾ സ്ക്രീൻ ഒറ്റയ്ക്ക് കാണരുതെന്നുമുള്ള പുതിയ സർക്കാർ മാർഗനിർദ്ദേശം പുറത്തുവന്നു . വേഗതയേറിയ വീഡിയോകൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട് . സ്ക്രീൻ ഒഴിവാക്കി കഥ വായിക്കലും ലളിതമായ കളികളും ഉൾപ്പെടുത്തുന്ന രീതികളും മാതാപിതാക്കൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

പുതിയ നിർദേശങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയതെന്നും, കൂടുതൽ പഠനങ്ങൾ വരുന്നതിനനുസരിച്ച് അവ പുതുക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി Bridget Phillipson വ്യക്തമാക്കി. കുട്ടികൾ ഒറ്റയ്ക്ക് നീണ്ട സമയം സ്ക്രീൻ ഉപയോഗിക്കുന്നത് അവരുടെ ഉറക്കം, ശാരീരിക പ്രവർത്തനം എന്നിവയെ ബാധിക്കാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സ്ക്രീൻ സമയം മുഴുവനും ഒരുപോലെ അല്ല; മുതിർന്നവരോടൊപ്പം കാണുമ്പോൾ ബൗദ്ധിക വികസനത്തിന് ഗുണകരമാണെന്നും വിദഗ്ധർ പറയുന്നു.

ഇന്നത്തെ കുട്ടികളുടെ ഉള്ളടക്കങ്ങൾ മുൻകാലത്തേക്കാൾ വളരെ വേഗതയേറിയതും ആവേശകരവുമാണെന്ന് ഗവേഷകർ വിലയിരുത്തുന്നു. ചില പഠനങ്ങൾ പ്രകാരം വേഗതയേറിയ വീഡിയോകൾ കുട്ടികളുടെ മസ്തിഷ്കത്തിന് പിന്തുടരാൻ ബുദ്ധിമുട്ടുണ്ടാക്കി “ഫൈറ്റ് ഓർ ഫ്ലൈറ്റ്” പ്രതികരണം ഉണർത്താൻ ഇടയാക്കാം. ഇതോടെ വികാര നിയന്ത്രണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതയും ഉയരുന്നുവെന്നാണ് മുന്നറിയിപ്പ്. കുട്ടികൾ വേഗതയേറിയ വീഡിയോകൾ കാണുമ്പോൾ അവരുടെ മസ്തിഷ്കം അതിനെ “സമ്മർദ്ദം” ആയി കാണക്കാക്കും. . അതുകൊണ്ട് തന്നെ “ഫൈറ്റ് ഓർ ഫ്ലൈറ്റ്” പ്രതികരണം സജീവമാകുകയും, അതുവഴി കുട്ടികളുടെ ശ്രദ്ധ, പെരുമാറ്റം, വികാരനിയന്ത്രണം എന്നിവയെ ബാധിക്കുന്നതിലേയ്ക്കും നയിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂനീറ്റൺ: യുകെയിലെ ന്യൂനീറ്റണിൽ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അഫ്ഗാൻ അഭയാർത്ഥിയായ യുവാവിന് കോടതി തടവ് ശിക്ഷ വിധിച്ചു. മുലാഖിൽ എന്ന പ്രതിക്ക് വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി . കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാല് വർഷവും അശ്ലീല ദൃശ്യങ്ങൾ പകർത്തിയതിന് രണ്ട് വർഷവും ശിക്ഷ നൽകിയെങ്കിലും ആകെ നാല് വർഷം തടവാണ് അനുഭവിക്കേണ്ടത്. ശിക്ഷാനന്തരമായി ഇയാളെ നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കേസിലെ ഗുരുതര സാഹചര്യങ്ങൾ പരിഗണിച്ചാണ് ശിക്ഷ കർശനമാക്കിയതെന്ന് ജഡ്ജി വ്യക്തമാക്കി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയത്, തുടർന്ന് നടത്തിയ പീഡനം, ഇരയ്ക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ആഘാതം എന്നിവ ശിക്ഷ വർധിപ്പിക്കാൻ കാരണമായതായി കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉയർന്ന ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി. കൂടാതെ ഇയാൾക്കെതിരെ അനിശ്ചിതകാലത്തേക്ക് സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡറും ഇരയുമായി യാതൊരു ബന്ധവും പുലർത്തരുതെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട് .
അതേസമയം, പ്രതിയുടെ പ്രായം, മുൻ കുറ്റചരിത്രമില്ലായ്മ, കുറ്റസമ്മതം എന്നിവയും കോടതി പരിഗണിച്ചു. 22-ാം വയസ്സിൽ താലിബാൻ ഭീഷണിയെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയം തേടിയാണ് ഇയാൾ യുകെയിൽ എത്തിയത്. കേസിൽ സഹപ്രതിയായ മുഹമ്മദ് കബീർക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ഒഴിവാക്കി.
റോബിൻ തോമസ് , ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സോളിഹള്ളിൽ നടന്ന കർണാടക സംഗീത സന്ധ്യയിൽ ഭരതനാട്യത്തിന്റെ ലയഭാവസൗന്ദര്യം ആവാഹിച്ച് അപർണ പവിത്രൻ നടത്തിയ നൃത്തം ശ്രദ്ധേയമായി. സംഗീതവും നൃത്തവും കൈകോർത്ത ഈ അവതരണം സായാഹ്നത്തിന് ദൃശ്യശ്രാവ്യ മിഴിവേകി.
പിആർഎസ് ഫൗണ്ടേഷന്റെ ഏർലി കരിയർ പ്രൊമോട്ടർ ഫണ്ട് പിന്തുണയോടെ സംഘടിപ്പിച്ച കച്ചേരി പരമ്പരയുടെ ഭാഗമായാണ് 2026 മാർച്ച് 21-ന് പരിപാടി അരങ്ങേറിയത്. മുംബൈയിൽ നിന്നുള്ള പ്രശസ്ത ഗായകൻ ശ്രീധർ ചാരി മുഖ്യാതിഥിയായി പങ്കെടുത്ത വേദിയിൽ, സംഗീതത്തിനൊപ്പമുള്ള നൃത്താവതരണത്തെ പ്രേക്ഷകർ പൂർണ്ണമനസോടെയാണ് ഏറ്റെടുത്തത്.
‘ഗണേശ കവിത്വം’ ആസ്പദമാക്കിയായിരുന്നു അപർണയുടെ അവതരണം. താളബോധവും ഭാവപ്രകടനവും കൃത്യതയോടെ ചേർന്നുനിന്ന നൃത്തം സ്വാഭാവികമായ ഒഴുക്കോടെ ആണ് അവതരിപ്പിക്കപ്പെട്ടത്.

വേഗതയേറിയ ഭാഗങ്ങളിലും കൈമുദ്രകളിലും ശരീരചലനങ്ങളിലുമുണ്ടായ കൃത്യത, അപർണയുടെ ദീർഘകാല പരിശീലനത്തിന്റെ തെളിവായി. അനാവശ്യ നാടകീയത ഒഴിവാക്കി, ഭരതനാട്യത്തിന്റെ ശാസ്ത്രീയ സുതാര്യത സംയമനത്തോടെ നിലനിർത്താൻ കലാകാരിക്ക് കഴിഞ്ഞു.
തന്റെ ശിഷ്യയായ ശ്രീപാർവ്വതിയോടൊപ്പം വേദി പങ്കിട്ടത് അവതരണത്തിന് കൂടുതൽ ആഴം നൽകി. ഇരുവരുടെയും താളപ്പൊരുത്തവും ഏകോപനവും ഗുരുശിഷ്യബന്ധത്തിന്റെ നൈർമ്മല്യം സദസ്സിൽ വ്യക്തമായി അനുഭവപ്പെട്ടു.
സാധാരണയായി ക്ലാസിക്കൽ അവതരണങ്ങളിൽ അപൂർവമായി കാണുന്ന രീതിയിൽ, ഓരോ ഘട്ടത്തിലും പ്രേക്ഷകർ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. താളത്തിലും ഭാവത്തിലും വരുന്ന സൂക്ഷ്മമാറ്റങ്ങൾ ലളിതമായി പ്രേക്ഷകരിലേക്ക് എത്തിച്ചതാണ് ഈ സ്വീകാര്യതയ്ക്ക് പ്രധാന കാരണം.

നൃത്താവതരണത്തിന് ശേഷം സംസാരിച്ച ശ്രീധർ ചാരി കലാകാരികളുടെ ഊർജ്ജസ്വലതയെക്കുറിച്ചും സമർപ്പണത്തെകുറിച്ചും പ്രശംസിച്ചു സംസാരിച്ചു. . ദീക്ഷ (Deekshaa CIC) ഡയറക്ടർ ആരതി അരുൺ, അപർണയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട്, വരാനിരിക്കുന്ന ‘സമർപ്പണ 2026’ ഉത്സവത്തിൽ അവരുടെ പങ്കാളിത്തവും പ്രഖ്യാപിച്ചു.
ഈ അവതരണത്തിലൂടെ യുകെയിലെ ശാസ്ത്രീയ കലാരംഗത്ത് ഉയർന്ന് വരുന്ന അപർണ പവിത്രൻ . യുകെ മലയാളികളുടെ ആകെ അഭിമാനമായി മാറിയിരിക്കുകയാണ്. ബ്രിസ്റ്റളിൽ ‘നർത്തകി ഡാൻസ് അക്കാദമി’ സ്ഥാപകയായ അവരുടെ കീഴിൽ ഒട്ടേറെ പേരാണ് നാട്യകലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സിംഗിൾ-യൂസ് ഇ-സിഗരറ്റ് പ്രാബല്യത്തിൽ വന്നിട്ടും വാപ് മാലിന്യ പ്രശ്നം ഗുരുതരമായി തുടരുന്നതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു. റീസൈക്ലിംഗ് ക്യാമ്പയിൻ ഗ്രൂപ്പായ മെറ്റീരിയൽ ഫോക്കസ് നടത്തിയ പഠനത്തിൽ 2025-ൽ ഓരോ ആഴ്ചയും ഏകദേശം 6.3 മില്യൺ വാപുകളും പോഡുകളും ഉപേക്ഷിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തിയത് . കഴിഞ്ഞ വർഷത്തേക്കാൾ 23% അളവിൽ കുറവുണ്ടായെങ്കിലും മാലിന്യത്തിന്റെ തോത് ഇപ്പോഴും ഉയർന്ന നിലയിലാണന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . ജൂൺ 1 മുതൽ സിംഗിൾ-യൂസ് വാപുകളുടെ വിൽപ്പന നിരോധിച്ചതോടെ വാങ്ങൽ നിരക്കിലും 31% ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു.

എന്നാൽ ഉപേക്ഷിക്കുന്ന വാപുകളിൽ അടങ്ങിയിരിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് . ഉപേക്ഷിക്കപ്പെട്ട ഇത്തരം മാലിന്യങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം ദിവസവും ഒരു തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നതായി മാലിന്യസംസ്കരണ കമ്പനിയായ വീയോലിയ അറിയിച്ചു. പ്രതിമാസം 2 ലക്ഷത്തിലധികം തെറ്റായി റീസൈക്ലിംഗിലേക്ക് വരുന്ന വാപുകൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . കഴിഞ്ഞ നാല് വർഷത്തിനിടെ 1 ബില്യണിലധികം വാപുകൾ ഉപേക്ഷിക്കപ്പെട്ടതായും പഠനം പറയുന്നു. ഉപയോക്താക്കളിൽ 47% പേർക്ക് വാപുകൾ റീസൈക്കിൾ ചെയ്യാമെന്നറിയില്ലെന്നതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

റീചാർജബിൾ മോഡലുകളിലേക്ക് വിപണി മാറിയിട്ടും പ്രതിവാരം ഏകദേശം 2.2 മില്യൺ സിംഗിൾ-യൂസ് വാപുകൾ ഇപ്പോഴും വിൽക്കപ്പെടുന്നുണ്ട്. വാപ് മാലിന്യങ്ങൾ മൂലം ബിൻ ലോറിയിലും റീസൈക്ലിംഗ് കേന്ദ്രങ്ങളിലും തീപിടിത്തങ്ങൾ വർധിച്ച് വാർഷികമായി £1 ബില്യൺ വരെ നഷ്ടമുണ്ടാകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാപ് വിൽപ്പന കേന്ദ്രങ്ങളിൽ നിർബന്ധിത റീസൈക്ലിംഗ് സൗകര്യങ്ങളും പൊതുജന ബോധവൽക്കരണവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റാഫോർഡ്ഷെയറിലെ റോയൽ സ്റ്റോക്ക് ആശുപത്രിക്ക് പുറത്ത് രോഗിയുമായി പാർക്ക് ചെയ്തിരുന്ന ആംബുലൻസ് മോഷണം പോയി . ബുധനാഴ്ച രാത്രിക്കാണ് സംഭവം ഉണ്ടായതെന്ന് സ്റ്റാഫോർഡ്ഷയർ പോലീസ് അറിയിച്ചു. രോഗിയോടൊപ്പം ഒരു പാരാമെഡിക്കും മറ്റൊരാളും ഉണ്ടായിരുന്നു. രോഗി ഉൾപ്പെടെയുള്ളവരുമായി മോഷ്ടാവ് വാഹനം ഓടിച്ചു കൊണ്ടുപോകുകയായിരുന്നു.

പോലീസ് പിന്തുടർന്നതിനെ തുടർന്ന് ലിവർപൂൾ റോഡും ലണ്ടൻ റോഡും ചേരുന്ന ജംഗ്ഷനിലുള്ള എസ്സോ പെട്രോൾ സ്റ്റേഷൻ പെട്രോൾ പമ്പിന് സമീപം വാഹനം നിർത്തി അക്രമി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു . ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് നായയുടെ സഹായത്തോടെയാണ് ലണ്ടൻ റോഡിനടുത്തുള്ള ചതുപ്പുനിലത്തിൽ നടത്തിയ തെരച്ചിലിൽ, പിടികൂടുകയായിരുന്നു.

സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നിന്നുള്ള 31കാരനെ കിഡ്നാപ്പ്, വാഹനമോഷണം, മദ്യപിച്ച് വാഹനമോടിക്കൽ, പരിശോധനയ്ക്കായി സാമ്പിൾ നൽകാൻ വിസമ്മതിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതായി സ്റ്റാഫോർഡ്ഷയർ പോലീസ് വ്യക്തമാക്കി. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ 8 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്സ് ഉപയോഗത്തിൽ സുരക്ഷാ ആശങ്കകൾ ഉയരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്ലാറ്റ്ഫോമിലെ പ്രായപരിശോധന അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ മതിയായതല്ലെന്ന് റോബ്ലോക്സിന് വേണ്ടി ഗെയിമുകൾ നിർമ്മിക്കുന്ന പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഒരു സ്വതന്ത്ര ഡെവലപ്പർ പറഞ്ഞു. കുട്ടികൾ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ 24 മണിക്കൂറും നിരീക്ഷണം അനിവാര്യമാണ്; അതിന് സാധിക്കില്ലെങ്കിൽ അവർ റോബ്ലോക്സ് ഉപയോഗിക്കരുത്” എന്നും അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലോകമെമ്പാടും ദിനംപ്രതി 80 മില്യൺ ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമിൽ 40% പേർ 13 വയസ്സിന് താഴെയാണെന്നതാണ് ആശങ്ക കൂട്ടുന്നത്.

ഉപയോക്താക്കൾക്ക് സ്വന്തം ഗെയിമുകൾ സൃഷ്ടിക്കാനും മറ്റുള്ളവരുമായി സംവദിക്കാനും കഴിയുന്നതിനാൽ, ചില ഗെയിമുകൾ വഴി കുട്ടികൾ ഹിംസാത്മകമായതോ അനുചിതമായതായോ ആയ ഉള്ളടക്കങ്ങൾക്ക് ഇരയാകുന്നതായി വിമർശനം നേരെത്തെ ഉയർന്നു വന്നിരുന്നു . ചിലർ അന്യരുമായി ബന്ധപ്പെടാൻ പ്രേരിപ്പിക്കപ്പെടുന്നതും പ്ലാറ്റ്ഫോമിന് പുറത്തേക്ക് സംഭാഷണം മാറ്റുന്നതും ശ്രദ്ധയിൽപ്പെട്ടതായുമുള്ള റിപ്പോർട്ടുകൾ ഉണ്ട് . ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഏകദേശം 30% മാത്രമേ നടപടി കാണുന്നുള്ളൂ . എന്നാൽ സുരക്ഷ മുൻഗണനയാണെന്നും, ഹാനികരമായ ഉള്ളടക്കവും ആശയവിനിമയവും തടയാൻ ശക്തമായ ഫിൽറ്ററുകളും നിരീക്ഷണ സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ആണ് റോബ്ലോക്സ് ഈ വിഷയത്തിൽ പ്രതികരിച്ചത് .

കുട്ടികളുടെ സുരക്ഷയെ ചൂണ്ടിക്കാട്ടി റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ പ്ലാറ്റ്ഫോം നിരോധിച്ചിരിക്കുകയാണ്. ഇൻഡോനേഷ്യയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് ഇത് വിലക്കാനും തീരുമാനിച്ചിട്ടുണ്ട് . അതേസമയം, യുകെ സർക്കാർ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കുന്നതിനായി സോഷ്യൽ മീഡിയ നിരോധനം, സമയ നിയന്ത്രണം തുടങ്ങിയ നടപടികൾ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. റോബ്ലോക്സ് ഈ നിയന്ത്രണ പരിധിയിൽ വരുമോയെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ഗ്ലോസസ്റ്റർഷെയറിലെ പിൽനിങ്ങിൽ എൻഎച്ച്എസ് ഡോക്ടർ ഹമാസിനെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചതായി ആരോപിച്ച് പൊലീസ് കേസെടുത്തു. 31 കാരിയായ ബ്രിട്ടീഷ്-പാലസ്തീൻ വംശജയായ ഡോ. റഹ്മെ അലയ്ദ്വാനെയാണ് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപ് നടത്തിയ അറസ്റ്റിനെ തുടർന്ന് നൽകിയിരുന്ന ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് ഇവരെ വീണ്ടും പിടികൂടിയത്. ഇവരെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

2025 ജൂലൈ 23 മുതൽ ഡിസംബർ 31 വരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ടാണ് നാല് കേസുകൾ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹമാസിന് പിന്തുണ നൽകാൻ പ്രേരിപ്പിച്ചതിന് പുറമേ ലഖുലേഖകൾ (spelling correct ) പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തതായും ആരോപണം ഉണ്ട്. കൂടാതെ ഭീഷണിപരമായോ അപമാനകരമായോ ഉള്ള വാക്കുകൾ ഉപയോഗിച്ച് വംശീയ വൈരാഗ്യം ഉണർത്താൻ ശ്രമിച്ചതായും, അത്തരം വിദ്വേഷം ഉണ്ടാകുമെന്ന് അറിയാവുന്ന സാഹചര്യത്തിലും അശ്രദ്ധയായി പെരുമാറിയതായും പൊലീസ് പറയുന്നു.

പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പൊതു നടപടി ക്രമം സംബന്ധിച്ച 1986 ലെ നിയമം ലംഘിച്ചതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് . കേസ് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സോളാർ എനർജിക്കായുള്ള ആവശ്യം വൻതോതിൽ ഉയർന്നതായി Octopus Energy അറിയിച്ചു. ഈ മാസം മാത്രം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സോളാർ പാനൽ വിൽപ്പന 54% ആണ് വർധിച്ചത് . സാധാരണയായി ഉപയോഗിച്ചിരുന്ന 10 പാനലുകൾക്ക് പകരം 12 പാനലുകൾ ഉൾപ്പെടുത്തിയ വലിയ സിസ്റ്റങ്ങളാണ് കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത്. ഹീറ്റ് പമ്പുകളുടെ വിൽപ്പന 50% മുകളിൽ വർധിച്ചപ്പോൾ ഇലക്ട്രിക് വാഹന ചാർജർ സംവിധാനങ്ങളുടെ ആവശ്യവും 20% ഉയർന്നു.

ഇതോടൊപ്പം ഹരിത വൈദ്യുതി വിതരണക്കാരനായ Good Energy കഴിഞ്ഞ മൂന്ന് മാസത്തിനിടെ സോളാർ പാനലുകളിലേക്കുള്ള താൽപ്പര്യം ഇരട്ടിയായതായി വ്യക്തമാക്കി. യുദ്ധങ്ങളും ആഗോള ഇന്ധന വിപണിയും കുടുംബങ്ങളെ ബാധിക്കുന്ന സാഹചര്യത്തിൽ വീടുകൾ തന്നെ സ്വന്തം വൈദ്യുതി നിലയങ്ങളാകാനുള്ള ശ്രമമാണ് ശക്തമാകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സോളാർ, സ്റ്റോറേജ്, ഹീറ്റ് പമ്പ് എന്നിവയിലൂടെ ദീർഘകാല വൈദ്യുതി ചെലവ് കുറയ്ക്കാനും ഊർജ്ജസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, പ്ലഗ്-ഇൻ സോളാർ കിറ്റുകൾക്ക് അനുമതി നൽകുകയും 2028 മുതൽ പുതിയ വീടുകളിൽ സോളാർ പാനലുകൾ നിർബന്ധമാക്കാനുമുള്ള നീക്കങ്ങൾ യുകെ സർക്കാർ ആരംഭിച്ചിട്ടുണ്ട്. Electrify Britain പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം സോളാർ സംവിധാനങ്ങളും ഹീറ്റ് പമ്പുകളും ഉപയോഗിക്കുന്ന വീടുകൾക്ക് ഇന്ധനവില വർധനയുടെ ആഘാതം വളരെ കുറഞ്ഞിരിക്കും. 2035ഓടെ ഗ്യാസ്, എണ്ണവില 30% ഉയർന്നാലും ഇത്തരം വീടുകളിൽ വൈദ്യുതി ബിൽ വെറും 1.7% മാത്രമേ വർധിക്കൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭവന വായ്പ പലിശനിരക്കുകൾ കുത്തനെ ഉയർന്നു. അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണികളിൽ ഉണ്ടായ അനിശ്ചിതത്വവും ഊർജവിലകളുടെ കുതിച്ചുചാട്ടവുമാണ് ഈ വർധനയ്ക്ക് കാരണമായത്. ഇതോടെ ഭവന വായ്പാ ചിലവുകൾ കുത്തനെ ഉയരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

രണ്ട് വർഷ ഫിക്സഡ് റേറ്റ് ശരാശരി 4.83%ൽ നിന്ന് 5.56% ആയി ഉയർന്നപ്പോൾ, അഞ്ച് വർഷ ഫിക്സഡ് റേറ്റ് 4.95%ൽ നിന്ന് 5.54% ആയി ആണ് വർധിച്ചത് . ഈ സാഹചര്യത്തിൽ പുതിയ ഭവന വായ്പ എടുക്കുന്നവർക്ക് വർഷത്തിൽ ഏകദേശം £788 അധിക ചെലവ് വരുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . പലിശനിരക്കുകൾ ഉയർന്നതോടെ വായ്പദാതാക്കൾ 1,500ൽ കൂടുതൽ (ഏകദേശം 20%) മോർട്ട്ഗേജ് ഉൽപ്പന്നങ്ങൾ പിൻവലിക്കുകയും പുതിയ നിരക്കുകൾക്ക് അനുസരിച്ച് പുനർനിർണ്ണയം നടത്തുകയും ചെയ്തു.

സ്വാപ്പ് നിരക്കുകളിൽ ഉണ്ടായ കുത്തനെ വർധനയാണ് ഈ മാറ്റത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഏകദേശം 1 ശതമാനം വരെ സ്വാപ്പ് നിരക്കുകൾ ഉയർന്നതായി റിപ്പോർട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നതും ഹോർമുസ് കടലിടുക്ക് മേഖലയിൽ വിതരണ തടസ്സ സാധ്യതയും വിപണിയിൽ കടുത്ത ആശങ്ക ആണ് ഉയർത്തിയത് . ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാർച്ച് 19ന് അടിസ്ഥാന പലിശനിരക്ക് 3.75% ആയി നിലനിർത്തിയെങ്കിലും, ഊർജവില മൂലമുള്ള പണപ്പെരുപ്പം തുടർന്നാൽ വീണ്ടും വർധനയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു . അടുത്ത ആറുമാസത്തിനുള്ളിൽ വായ്പ പുതുക്കേണ്ടവർ ഉടൻ തന്നെ നിരക്ക് ലോക്ക് ചെയ്യുകയും വിപണി മാറ്റങ്ങൾ കണക്കിലെടുത്ത് വിദഗ്ധ ഉപദേശം തേടുകയും ചെയ്യണമെന്നാണ് സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നത്.