Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ വീടുകളുടെ വിലയിൽ 2023ന് ശേഷം ആദ്യമായി വാർഷിക ഇടിവ് രേഖപ്പെടുത്തി. ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ, വർധിച്ച ജീവിതച്ചെലവ്, ആഗോള രാഷ്ട്രീയ അനിശ്ചിതത്വം എന്നിവ ഭവന വിപണിയെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. ലോയ്ഡ്സ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ വീടുകളുടെ ശരാശരി വില 0.4 ശതമാനം കുറഞ്ഞ് 2,98,468 പൗണ്ടായി. ജൂലൈയെ അപേക്ഷിച്ച് 685 പൗണ്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഭവന വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണം ഉയർന്ന വായ്പാ ചെലവും പലിശനിരക്കിലെ അനിശ്ചിതത്വവുമാണ്. ഓഗസ്റ്റ് അവസാനം രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ ശരാശരി പലിശനിരക്ക് 5.6 ശതമാനവും അഞ്ച് വർഷത്തെ നിരക്ക് 5.66 ശതമാനവുമായിരുന്നു. വർഷത്തിന്റെ തുടക്കത്തിൽ ഇവ രണ്ടും അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു. വീടുകളുടെ വില കുറയ്ക്കാൻ വിൽപ്പനക്കാർ വലിയ തോതിൽ തയ്യാറാകാത്തതും വാങ്ങുന്നവർ പലിശനിരക്കിലെ സാഹചര്യം കൂടുതൽ വ്യക്തമാകുന്നതുവരെ കാത്തിരിക്കുന്നതും വിപണിയിലെ ഇടപാടുകൾ കുറയാൻ കാരണമായി.

പ്രദേശങ്ങൾ തിരിച്ചുനോക്കുമ്പോൾ യുകെയിൽ വീടുകളുടെ വിലയിടിവിൽ മുന്നിൽ സൗത്ത് ഈസ്റ്റാണ്. ഇവിടെ വില 1.6 ശതമാനം കുറഞ്ഞ് ശരാശരി 3,81,729 പൗണ്ടായി. ഗ്രേറ്റർ ലണ്ടനിൽ 1.5 ശതമാനം ഇടിഞ്ഞ് ശരാശരി 5,34,177 പൗണ്ടിലെത്തി. അതേസമയം വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 2.7 ശതമാനവും വടക്കുപടിഞ്ഞാറൻ മേഖലയിൽ രണ്ട് ശതമാനവും വില ഉയർന്നു. വടക്കൻ അയർലൻഡിലാണ് ഏറ്റവും ഉയർന്ന വാർഷിക വളർച്ച രേഖപ്പെടുത്തിയത്—6.9 ശതമാനം. സ്കോട്ട് ലൻഡിൽ 3.5 ശതമാനവും വെയിൽസിൽ 0.6 ശതമാനവും വില വർധിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനലിൽ ഒറ്റ ഡിങ്കി ബോട്ടിൽ അപകടകരമായ യാത്ര നടത്തിയ 140 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. യു.കെയിലേക്കുള്ള ചെറുബോട്ട് കടന്നുവരവുകൾ തുടരുന്നതിനിടെയാണ് വലിയ സംഘത്തെ അധികൃതർ രക്ഷപ്പെടുത്തിയത്. 2026 ഓഗസ്റ്റ് 28 വരെ 16,513 പേരാണ് ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യു.കെയിലെത്തിയത്. 2021 മുതൽ രേഖപ്പെടുത്തിയ കണക്കുകളിൽ ഈ തീയതി വരെയുള്ള അഞ്ചാമത്തെ ഉയർന്ന നിരക്കാണിത്. 2025ൽ ആകെ 41,472 പേരാണ് ചെറുബോട്ടുകളിൽ യു.കെയിലെത്തിയത്.

യു.കെയിലെത്തുന്നവരുടെ രാജ്യാന്തര പശ്ചാത്തലത്തിലും വലിയ മാറ്റങ്ങളുണ്ട്. 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം എറിത്രിയയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ—5,875 പേർ. സുഡാനിൽനിന്ന് 4,191 പേരും അഫ്ഗാനിസ്ഥാനിൽനിന്ന് 4,042 പേരും സൊമാലിയയിൽനിന്ന് 3,901 പേരും ഇറാനിൽനിന്ന് 3,657 പേരും ചെറുബോട്ടുകളിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അഭയാർഥിത്വം, സുരക്ഷാ പ്രശ്നങ്ങൾ, മറ്റ് സാഹചര്യങ്ങൾ എന്നിവയെ തുടർന്ന് നിരവധി പേർ അപകടകരമായ കടൽമാർഗം തിരഞ്ഞെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

ചെറുബോട്ടുകളിലൂടെയുള്ള വരവിന് പുറമെ, അനുമതിയില്ലാതെ യു.കെയിൽ തുടരുന്നവർക്ക് മറ്റ് വഴികളുമുണ്ട്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതിരിക്കുക, ആവശ്യമായ അനുമതിയില്ലാതെ തുടരുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ചെറുബോട്ട് വരവുകൾ നിയന്ത്രിക്കുന്നത് യു.കെ. സർക്കാരിന്റെ പ്രധാന കുടിയേറ്റ നയ വെല്ലുവിളികളിലൊന്നായി തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എ & ഇ വിഭാഗത്തിലെ ജീവനക്കാരിൽ 75 ശതമാനത്തോളം പേർക്ക് ആക്രമണസ്വഭാവമുള്ള പെരുമാറ്റം നേരിടേണ്ടിവരുന്നതായുള്ള സർവേ റിപ്പോർട്ട് പുറത്തുവന്നു . റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിൻ (RCEM) നടത്തിയ പഠനത്തിൽ 2,000ത്തിലധികം ജീവനക്കാരാണ് പങ്കെടുത്തത്. 73 ശതമാനം പേർ ദിവസേനയോ ആഴ്ചതോറുമോ അക്രമവും അധിക്ഷേപവും നേരിടുന്നതായി പറഞ്ഞു. 96 ശതമാനം പേർ രോഗികളിൽനിന്നോ പൊതുജനങ്ങളിൽനിന്നോ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപം അനുഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. വംശീയത, ലിംഗവിവേചനം, സ്വവർഗവിരുദ്ധ അധിക്ഷേപം ഉൾപ്പെടെയുള്ള വിവേചനം 63 ശതമാനം പേർ നേരിട്ടതായും സർവേയിൽ കണ്ടെത്തി.

ജീവനക്കാരുടെ കുറവും ആശുപത്രികളിലെ തിരക്കും നീണ്ട കാത്തിരിപ്പ് സമയവുമാണ് സ്ഥിതി രൂക്ഷമാക്കുന്നതെന്ന് RCEM ചൂണ്ടിക്കാട്ടി. തിരക്ക് കാരണം ക്ലിനിക്കൽ സൗകര്യങ്ങൾക്ക് പുറത്തുള്ള ഇടനാഴികളിൽ പോലും രോഗികൾക്ക് ചികിത്സ നൽകേണ്ടിവരുന്നതും സംഘർഷങ്ങൾക്ക് കാരണമാകുന്നു. സർവേയിൽ പങ്കെടുത്ത ഒരു ഡോക്ടർ വംശീയ അധിക്ഷേപം ഉൾപ്പെടെയുള്ള കടുത്ത വാക്കേറ്റങ്ങൾ നേരിടേണ്ടിവരുന്നതായി പറഞ്ഞു. മറ്റൊരു മുതിർന്ന എമർജൻസി ഡോക്ടർ രോഗി മുഖത്ത് ചവിട്ടിയ സംഭവവും വിവരിച്ചു. എ & ഇ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ തങ്ങൾക്ക് എപ്പോഴും സുരക്ഷിതത്വം തോന്നുന്നുവെന്ന് പറഞ്ഞത് വെറും നാല് ശതമാനം ജീവനക്കാർ മാത്രമാണ്.

സ്ഥിതി തുടർന്നാൽ ആരോഗ്യപ്രവർത്തകരുടെ മാനസികാരോഗ്യത്തിലും എൻഎച്ച്എസിന്റെ ഭാവി ജീവനക്കാരിലും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ആർ സി ഇ എം മുന്നറിയിപ്പ് നൽകി. സർവേയിൽ 75 ശതമാനം പേർ ഹ്രസ്വകാല സമ്മർദവും ഉത്കണ്ഠയും അനുഭവിക്കുന്നതായി പറഞ്ഞു; 40 ശതമാനം പേർ ബേൺഔട്ടും 28 ശതമാനം പേർ ദീർഘകാല സമ്മർദമോ ഉത്കണ്ഠയോ നേരിടുന്നതായും വ്യക്തമാക്കി. എൻ എച്ച് എസ് ജീവനക്കാർക്കെതിരായ അക്രമവും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിലെ കോബ്ഹാമിൽ കാറിടിച്ച് രണ്ട് സൈക്കിൾ യാത്രികർക്ക് ദാരുണാന്ത്യം. 60 വയസ്സിനടുത്ത പ്രായമുള്ള പുരുഷനും 50 വയസ്സിനടുത്ത പ്രായമുള്ള സ്ത്രീയുമാണ് മരിച്ചത്. മൂന്നാമത്തെ സൈക്കിൾ യാത്രികന് നിസാര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 7.47ഓടെയാണ് സോൾ സ്ട്രീറ്റിൽ അപകടമുണ്ടായത്. മീഫാമിലേക്ക് പോകുകയായിരുന്ന വെള്ള നിറത്തിലുള്ള ഫോർഡ് ഫോക്കസ് നിയന്ത്രണം വിട്ട് മൂന്ന് സൈക്കിൾ യാത്രികരിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അടിയന്തിര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല. ഇവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി കെന്റ് പൊലീസ് അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട് 20, 21 വയസ്സുള്ള രണ്ട് യുവാക്കളെ അപകടകരമായ ഡ്രൈവിങിലൂടെ മരണത്തിന് കാരണമായെന്ന സംശയത്തിൽ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന സംശയത്തിൽ 19 വയസ്സുള്ള യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ദൃക്സാക്ഷികളായവരും ഡാഷ്‌കാം ദൃശ്യങ്ങളോ സിസിടിവി ദൃശ്യങ്ങളോ ഉള്ളവരും അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിൽ (JLR) വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ടുകൾക്കിടെ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് കമ്പനിയുടെ മേധാവികളുമായും യൂണിയൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. ആയിരക്കണക്കിന് ജോലികൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി ഇതുവരെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 4,000 വരെ ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്നാണ് ദി ടൈംസ് റിപ്പോർട്ട്. സൈബർ ആക്രമണത്തെ തുടർന്ന് മാസത്തിലേറെ ഉൽപാദനം നിലച്ചതും താരിഫ് സമ്മർദവും വിൽപ്പനയിലെ ഇടിവുമാണ് പ്രതിസന്ധിക്ക് കാരണമായത്.

സ്വമേധയാ വിരമിക്കൽ പദ്ധതി (voluntary redundancy) ആരംഭിച്ചതായി JLR സ്ഥിരീകരിച്ചു. പ്രധാനമായും ഓഫിസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് ബാധിക്കുകയെന്നാണ് സൂചന. നിർബന്ധിത പിരിച്ചുവിടലുകളുടെ സാധ്യതയും കമ്പനി തള്ളിക്കളഞ്ഞിട്ടില്ല. ജോലി നഷ്ടപ്പെടുന്നത് പരമാവധി കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുമെന്ന് റെയ്നോൾഡ്സ് പറഞ്ഞു. അതേസമയം കമ്പനിക്ക് നേരിട്ട് സാമ്പത്തിക രക്ഷാപാക്കേജ് നൽകില്ലെന്നും, എന്നാൽ ഭാവിയിലെ ദീർഘകാല നിക്ഷേപങ്ങൾക്ക് പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. JLR-ന്റെ ആസ്ഥാനവും പ്രധാന പ്രവർത്തന കേന്ദ്രങ്ങളും വെസ്റ്റ് മിഡ്‌ലാൻഡ്സിലെ കോവൻട്രിയിലാണ്.

യുകെയിൽ ഏകദേശം 30,000 പേരാണ് JLR-ൽ ജോലി ചെയ്യുന്നത്, വിദേശ പ്ലാന്റുകളിൽ 10,000ത്തോളം ജീവനക്കാരുമുണ്ട്. 2025 സെപ്റ്റംബറിലെ സൈബർ ആക്രമണത്തെ തുടർന്ന് കമ്പനിയുടെ മുഴുവൻ ഉൽപാദനവും ആഴ്ചകളോളം നിലച്ചിരുന്നു. ഇതോടെ ആകെ ഉൽപാദനത്തിൽ 27% ഇടിവുണ്ടാകുകയും ഏകദേശം 1.9 ബില്യൺ പൗണ്ടിന്റെ നഷ്ടം നേരിടുകയും ചെയ്തു. പ്രതിസന്ധി മറികടക്കുന്നതിനായി വരും വർഷങ്ങളിൽ 1.7 ബില്യൺ പൗണ്ട് ചെലവ് കുറയ്ക്കാനുള്ള പദ്ധതിയും JLR നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സൗത്തെൻഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്ന പരാതിയെ തുടർന്ന് 2 ലക്ഷം പൗണ്ടിലേറെ വിലമതിക്കുന്ന ലംബോർഗിനി ഹുറാക്കാൻ സൂപ്പർകാർ എസെക്സ് പൊലീസ് പിടിച്ചെടുത്തു. അനുവദിച്ച വേഗപരിധിയുടെ ഇരട്ടിയിലധികം വേഗത്തിൽ വാഹനം സഞ്ചരിച്ചതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

സാമൂഹിക അസ്വസ്ഥതയും റോഡ് അപകടസാധ്യതയും സൃഷ്ടിക്കുന്ന ഡ്രൈവിങ് നിയന്ത്രിക്കാൻ ഈ വർഷം ശക്തിപ്പെടുത്തിയ നിയമപ്രകാരം പൊലീസ് വാഹനം ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുമ്പ് സമാന സംഭവങ്ങളിൽ ആദ്യം മുന്നറിയിപ്പ് നൽകുകയും 12 മാസത്തിനുള്ളിൽ വീണ്ടും നിയമലംഘനം നടത്തിയാൽ മാത്രമേ വാഹനം പിടിച്ചെടുക്കാനാകുമായിരുന്നുള്ളു.

പൊതുസ്ഥലങ്ങളിൽ ഡ്രിഫ്റ്റിങ് നടത്തൽ, വീൽസ്പിൻ, അനധികൃത റേസിങ്, അമിത ശബ്ദത്തോടെ വാഹനമോടിക്കൽ തുടങ്ങിയ പ്രവൃത്തികൾ വാഹനങ്ങൾ പിടിച്ചെടുക്കാൻ കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ലണ്ടനിൽ സാമൂഹിക അസ്വസ്ഥത സൃഷ്ടിച്ച ഡ്രൈവിങിനെതിരായ പ്രത്യേക നടപടിയുടെ ഭാഗമായി ഫെറാരി, ലംബോർഗിനി, ബെന്റ്ലി ഉൾപ്പെടെ 60 ലക്ഷം പൗണ്ടിലേറെ വിലമതിക്കുന്ന 72 ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ പാഡിങ്ടൺ റെയിൽവേ മേഖലയ്ക്ക് സമീപം ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ ശനിയാഴ്ച വ്യാപകമായി തടസപ്പെട്ടു. വൈദ്യുതി വിതരണ ശൃംഖല തകരാറിലായതിനെ തുടർന്ന് പാഡിങ്ടണിനും ഹീത്രൂവിനും ഇടയിലുള്ള എല്ലാ റെയിൽപാതകളും താൽക്കാലികമായി അടച്ചതായി നാഷണൽ റെയിൽ അറിയിച്ചു.

ഉച്ചകഴിഞ്ഞ് നാലുമണിയോടെ നോർത്ത് കെൻസിങ്ടണിലെ സ്ക്രബ്സ് ലെയ്ൻ സമീപത്തെ പുല്ലുമേടിലാണ് തീപിടിത്തമുണ്ടായത്. ആറു ഫയർ എഞ്ചിനുകളും 40 അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ എലിസബത്ത് ലൈൻ ട്രെയിനിൽ കുടുങ്ങിയിരുന്ന ഏകദേശം 380 യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് പാഡിങ്ടണിനും ഹീത്രൂ ടെർമിനൽ 4, 5-നും ഇടയിലുള്ള എലിസബത്ത് ലൈൻ സർവീസുകൾ നിർത്തിവച്ചു. റീഡിംഗിലേക്കുള്ള സർവീസുകളും റദ്ദാക്കി. യാത്രക്കാർക്ക് പിക്കഡിലി ലൈൻ ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചെങ്കിലും അവിടെയും വൈകല്യങ്ങൾ അനുഭവപ്പെട്ടു. ഹീത്രൂ വിമാനത്താവളം യാത്രക്കാർക്ക് അധിക സമയം മുൻകൂട്ടി കണക്കാക്കി യാത്ര ക്രമീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള അത്യുഷ്ണ വായു ഉയർന്ന മർദ മേഖലയ്ക്കുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് രൂപംകൊണ്ട ‘ഹീറ്റ് ഡോം’ പ്രതിഭാസം കാരണം യൂറോപ്പിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറ്റലി ഉൾപ്പെടെയുള്ള ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.

സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ അതിശക്തമായ ചൂടിനുള്ള മുന്നറിയിപ്പ് നിലവിലുണ്ട്. മെഡിറ്ററേനിയൻ മേഖലകളിലും അസാധാരണമായ ചൂട് അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ. അതേസമയം ബ്രിട്ടൻ ഉൾപ്പെടെയുള്ള വടക്കൻ യൂറോപ്യൻ മേഖലകളിൽ ചൂട് താരതമ്യേന കുറവായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച 28 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെങ്കിലും അടുത്ത ദിവസങ്ങളിൽ അത് കുറഞ്ഞ് സാധാരണ നിലയിലാകുമെന്നാണ് പ്രവചനം. സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ഹീത്രോയിൽ മലയാളിയായ വെറ്ററിനറി ഡോക്ടർ ബെറിൻ വർഗീസ് അകാലത്തിൽ വിടവാങ്ങി . രാവിലെ വിളിച്ചുണർത്താൻ ഭാര്യ എത്തിയപ്പോഴാണ് ബെറിനെ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നു സ്ഥിരീകരിച്ചത്. ഭാര്യയും അഞ്ചുവയസ്സുകാരിയായ ഏക മകളും മാതാപിതാക്കൾക്കുമൊപ്പമാണ് ബെറിൻ ഹീത്രോയിൽ താമസിച്ചിരുന്നത്.

പത്തനംതിട്ട ചിറ്റാർ സ്വദേശിയായ ബെറിൻ നാട്ടിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്നു. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ താമസമാക്കിയത്. ബെറിന്റെ സഹോദരൻ നോർവിച്ചിലും സഹോദരി അയർലൻഡിലുമാണ് താമസം. ഏതാനും ദിവസം മുൻപാണ് മാതാപിതാക്കൾ അയർലൻഡിലുള്ള മകളുടെ അടുത്തേക്ക് പോയത്. മകന്റെ മരണവാർത്തയറിഞ്ഞതോടെ മാതാപിതാക്കൾ തിരികെ ഹീത്രോയിലെത്തിയിട്ടുണ്ട് . കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .

ബെറിൻ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റോയൽ മെയിൽ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന 50-കാരനായ അംജദ് അലി കഞ്ചാവ് നിറച്ച പാർസലുകൾ തട്ടിയെടുത്ത് വൻതോതിൽ അനധികൃത ലാഭം നേടിയ കേസിൽ 6 വർഷവും 9 മാസവും തടവിന് ശിക്ഷിക്കപ്പെട്ടു. ബെർക്ക്‌ഷെയറിലെ സ്ലൗവിൽ താമസിക്കുന്ന അലി, സംശയാസ്പദമായ പാർസലുകളുടെ ലേബലുകൾ മാറ്റി സ്വന്തം വീട്ടിലടക്കമുള്ള വിലാസങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയത്.

2024 മുതൽ 2025 വരെ തുടർന്ന പ്രവർത്തനങ്ങളെ തുടർന്ന് തേംസ് വാലി പൊലീസ് നടത്തിയ റെയ്ഡിൽ അലിയുടെ സ്റ്റോറേജ് ലോക്കറിൽ നിന്ന് 11.85 ലക്ഷം പൗണ്ടും വീട്ടിൽ നിന്ന് 42,290 പൗണ്ടും പിടിച്ചെടുത്തു. ആകെ 12 ലക്ഷത്തിലധികം പൗണ്ട് (ഏകദേശം 14 കോടി രൂപ) കഞ്ചാവ് വിൽപ്പനയിൽ നിന്നുള്ള വരുമാനമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തേംസ് വാലി പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പിടിത്തമാണിതെന്നും അധികൃതർ അറിയിച്ചു.

റോയൽ മെയിലിൽ ജോലി ചെയ്തിരുന്ന പദവി ദുരുപയോഗം ചെയ്ത് എക്‌സ്-റേ പരിശോധനയ്ക്ക് മുമ്പ് കഞ്ചാവ് അടങ്ങിയതായി സംശയിച്ച പാർസലുകൾ തിരിച്ചറിഞ്ഞ് തട്ടിയെടുക്കുകയായിരുന്നു അലിയെന്ന് പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് വിതരണം, പാർസൽ മോഷണം, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശംവെക്കൽ, ആയുധം സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾ സമ്മതിച്ചിരുന്നു. പിടിച്ചെടുത്ത തുക കുറ്റകൃത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും സമൂഹ വികസന പദ്ധതികൾക്കും വിനിയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved