ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പലിശനിരക്ക് 3.75% നിലയിൽ തുടർന്നേക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം പുറത്തുവന്നു . നിലവിലെ അനിശ്ചിത സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരക്ക് മാറ്റുന്നതിൽ നിന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിട്ടുനിൽക്കാനാണ് സാധ്യത. മധ്യപൂർവദേശത്ത് ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ലോക സാമ്പത്തികരംഗത്തും യുകെയിലെ ജീവിതച്ചെലവിലും ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്താൻ കൂടുതൽ സമയം ആവശ്യമായതിനാലാണിത്.

വിലക്കയറ്റം നിയന്ത്രിക്കാൻ ബാങ്ക് ഉപയോഗിക്കുന്ന പ്രധാന മാർഗമാണ് അടിസ്ഥാന പലിശനിരക്ക്. ഇപ്പോൾ പണപ്പെരുപ്പം 2% ലക്ഷ്യത്തെക്കാൾ ഉയർന്ന് 3.3% നിലവാരത്തിലാണുള്ളത്. എന്നിരുന്നാലും ഉടൻ തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ സൂക്ഷ്മ സമീപനം സ്വീകരിക്കാനാണ് നിരക്കുകൾ നിശ്ചയിക്കുന്ന സമിതി തയ്യാറെടുക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇറാൻ സംഘർഷത്തിന്റെ പ്രതിഫലനങ്ങൾ ഇപ്പോഴും ശക്തമാണെന്നും ഭാവിയിലെ അനിശ്ചിതത്വം തുടരുകയാണെന്നും ആണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത് .

ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യം ആരംഭിക്കുന്നതിന് മുമ്പ് ഈ വർഷം തന്നെ വിലക്കയറ്റവും പലിശനിരക്കുകളും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം വായ്പയെടുത്തവർക്കും നിക്ഷേപകർക്കും വലിയ സ്വാധീനം ചെലുത്തി. പുതിയ ഫിക്സഡ് മോർട്ട്ഗേജ് എടുക്കുന്ന വീടുടമകൾക്ക് ചെലവ് ഉയർന്നിരിക്കുകയാണ്. രണ്ട് വർഷ ഫിക്സഡ് വായ്പയുടെ ശരാശരി പലിശ 4.83%ൽ നിന്ന് 5.90% വരെ ഉയർന്ന ശേഷം ഇപ്പോൾ 5.81% ആയി കുറച്ചുകൂടി താഴ്ന്നിട്ടുണ്ട്. ചില വായ്പദാതാക്കൾ നിരക്കുകൾ കുറച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്ചകളിൽ വീണ്ടും ഉയർച്ച ഉണ്ടാകാമെന്ന ആശങ്ക തുടരുന്നു. വായ്പക്കാർക്ക് ഫിക്സഡ് മോർട്ട്ഗേജ് പലിശ സാധാരണയായി രണ്ട് അല്ലെങ്കിൽ അഞ്ച് വർഷം വരെ മാറാതെ തുടരും. ഈ കാലയളവ് കഴിഞ്ഞാൽ പുതിയ കരാർ തിരഞ്ഞെടുക്കേണ്ടിവരും. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങൾക്ക് അനുയോജ്യമായ നിരക്ക് വേഗത്തിൽ ഉറപ്പാക്കുകയും പിന്നീട് കുറഞ്ഞ നിരക്കിലേക്ക് മാറാൻ ശ്രമിക്കണമെന്നും ആണ് വിദഗ്ധർ നിർദ്ദേശിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ മരുന്നുകളുടെ ലഭ്യത കുറവുമൂലമുള്ള പ്രതിസന്ധി ഗുരുതരമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിരവധിപേരാണ് മരുന്നിന്റെ ലഭ്യത കുറവുമൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി അറിയിച്ചിരിക്കുന്നത്. അപസ്മാര ബാധിതയായ 29 കാരിയായ ക്ലോയ് ഹേയ്വാർഡ് മരുന്ന് ലഭിക്കാതെ വിഷമിക്കുന്നതായി വ്യക്തമാക്കി. ഈ മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ അവൾക്ക് വീണ്ടും രോഗം വന്നതായും അപകടത്തിൽ പെട്ട് പരിക്കേറ്റതായും പറഞ്ഞു . ഹൃദ്രോഗം, സ്ട്രോക്ക്, ബൈപോളർ ഡിസോർഡർ, ADHD തുടങ്ങിയ അസുഖങ്ങളുള്ളവർക്കും ആവശ്യമായ മരുന്നുകൾ ലഭ്യമാകാത്ത അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്.

മരുന്നുകളുടെ ആഗോള വില വർധനയും യുകെയിലെ ഫണ്ടിംഗ് സംവിധാനത്തിലെ സങ്കീർണ്ണതയും പ്രശ്നം വഷളാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എൻഎച്ച്എസ് നിശ്ചയിച്ച നിരക്കിൽ മരുന്നുകൾ നൽകേണ്ട ഫാർമസികൾക്ക് വിപണിവില ഉയർന്നാൽ നഷ്ടത്തിൽ മരുന്ന് വിതരണം ചെയ്യേണ്ടിവരുന്നതും പ്രതിസന്ധിക്ക് കാരണമാണ് . ഏപ്രിലിൽ 210 മരുന്നുകൾ ആണ് ‘പ്രൈസ് കൺസെഷൻ’ പട്ടികയിൽ ഉൾപ്പെട്ടത്. ഇതോടെ ഫാർമസികൾ സ്റ്റോക്ക് കുറച്ച് സൂക്ഷിക്കുന്ന പ്രവണത വർധിക്കുകയും രോഗികൾക്ക് മരുന്ന് കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.

2017 മുതൽ ഇംഗ്ലണ്ടിൽ ഏകദേശം 1500 ഹൈസ്റ്റ്രീറ്റ് ഫാർമസികൾ അടഞ്ഞതായി ആണ് കണക്കുകൾ കാണിക്കുന്നത് . പാർക്കിൻസൺ ബാധിതർ ഉൾപ്പെടെയുള്ള ദീർഘകാല രോഗികൾക്ക് മരുന്നില്ലായ്മ ഭീതിജനകമായി മാറിയിരിക്കുകയാണ്. നിർമ്മാണച്ചെലവും ഗതാഗതച്ചെലവും ഉയർന്നതും യുകെയിൽ മരുന്നുകൾക്ക് കുറഞ്ഞ വില ലഭിക്കുന്നതും വിതരണത്തെ ബാധിക്കുന്നുണ്ട് . നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ആശുപത്രികളിൽ നടപ്പിലാക്കിയ ‘മാർത്താസ് റൂൾ’ 2024 മുതൽ 500-ലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നു. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക തോന്നുന്നപ്പോൾ രോഗികളും ബന്ധുക്കളും മെഡിക്കൽ സ്റ്റാഫും നേരിട്ട് വിളിച്ച് രണ്ടാമത്തെ മെഡിക്കൽ അഭിപ്രായം ആവശ്യപ്പെടാൻ സാധിക്കുന്നതാണ് ഈ സംവിധാനം. ഇതിലൂടെ രോഗികളുടെ നില വേഗത്തിൽ പുനഃപരിശോധിച്ച് ആവശ്യമായാൽ ചികിത്സയുടെ നിലവാരം ഉയർത്തുന്നതിനും അടിയന്തിര പരിചരണത്തിലേക്ക് മാറ്റുന്നതിനും സഹായകമാകും . ആരോഗ്യസുരക്ഷയിൽ വലിയ മുന്നേറ്റമായി ആണ് ഇത് വിലയിരുത്തപ്പെടുന്നത് .

2024 സെപ്റ്റംബർ മുതൽ 2026 ഫെബ്രുവരി വരെ 18 മാസത്തിനിടെ 12,301 കോളുകളാണ് ഹെല്പ് ലൈനിലേയ്ക്ക് ലഭിച്ചത്. ഇതിൽ ഏകദേശം മൂന്നിൽ ഒന്ന് (4,047) കേസുകളിൽ രോഗികളുടെ ആരോഗ്യനില വഷളാകുന്നതായി തിരിച്ചറിയുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു . ഇതിന്റെ അടിസ്ഥാനത്തിൽ 524 പേരെ തീവ്രപരിചരണ വിഭാഗങ്ങളിലേക്കോ ഹൈ-ഡിപെൻഡൻസി യൂണിറ്റുകളിലേക്കോ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റിയിരുന്നു . കോളുകളുടെ ഭൂരിഭാഗവും രോഗികളും അവരുടെ പരിചാരകരുമാണ് നടത്തിയതെന്നും, ഏകദേശം ആയിരത്തോളം മെഡിക്കൽ സ്റ്റാഫും ഈ സംവിധാനത്തെ ഉപയോഗിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇത് ആശുപത്രികളിലെ ആശയവിനിമയത്തിനും രോഗികളുടെ സുരക്ഷയ്ക്കും കൂടുതൽ ശക്തി പകരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2021ൽ 13 -ാം വയസ്സിൽ മരണപ്പെട്ട മാർത്ത മിൽസ് എന്ന കുട്ടിയുടെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. അവളുടെ ആരോഗ്യനില മോശമാകുന്നതിനെക്കുറിച്ചുള്ള കുടുംബത്തിന്റെ മുന്നറിയിപ്പുകൾ ആശുപത്രി അധികൃതർ അവഗണിച്ചതാണ് മരണത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി. മാതാപിതാക്കൾ നടത്തിയ നീണ്ട പ്രചാരണത്തിനൊടുവിലാണ് രോഗികൾക്ക് കൂടുതൽ അവകാശം നൽകുന്ന ഈ സംവിധാനം നിലവിൽ വന്നത്. ആശുപത്രികളിലെ അധികാരഘടന, ആശയവിനിമയ കുറവ്, ഡോക്ടർമാരെ ചോദ്യം ചെയ്യാൻ മടിക്കുന്ന സംസ്കാരം എന്നിവ മാറ്റാൻ മാർത്താസ് റൂൾ സഹായിക്കുന്നതായി ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ വാഹന നികുതി (Vehicle Excise Duty – VED) നിരക്കുകൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു . ഇതോടെ വാഹന ഉടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . CO₂ പുറന്തള്ളൽ 151–170 g/km ഉള്ള കാറുകൾക്ക് ആദ്യ വർഷം മാത്രം £1,410 വരെ നികുതി അടയ്ക്കേണ്ടിവരും എന്ന് ചാൻസലർ റേച്ചൽ റീവ്സ് സ്ഥിരീകരിച്ചിരുന്നു . മലിനീകരണം കൂടുതലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വർധനവിന്റെ പ്രധാന ലക്ഷ്യം. “സ്റ്റാൻഡേർഡ് പെർഫോർമൻസ്” വിഭാഗത്തിൽപ്പെടുന്ന ചില ജനപ്രിയ മോഡലുകൾ പോലും ഈ ഉയർന്ന നികുതി നിരക്കിൽ ഉൾപ്പെടുന്നതോടെ, സാധാരണ കുടുംബങ്ങൾക്കും ഈ തീരുമാനം സാമ്പത്തികമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നത് .

2017 ഏപ്രിൽ 1ന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ കാറുകൾക്കും ആദ്യ വർഷ നികുതി CO₂ പുറന്തള്ളലിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. സീറോ എമിഷൻ വാഹനങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കായ £10 മാത്രമാണുള്ളത്. എന്നാൽ ഉയർന്ന മലിനീകരണമുള്ള വാഹനങ്ങൾക്ക് ഇത് £5,000 ക്ക് മുകളിലേക്കും ഉയരും . 51–90 g/km പുറന്തള്ളൽ ഉള്ള സാധാരണ പെട്രോൾ, ഡീസൽ കാറുകൾ കൂടുതലും £135 മുതൽ £280 വരെ നികുതി നൽകേണ്ടിവരും. എന്നാൽ ആദ്യ വർഷത്തിന് ശേഷം എല്ലാ കാറുകളും ഏകീകൃതമായ £200 എന്ന സ്റ്റാൻഡേർഡ് നിരക്കിലേക്ക് മാറും. ഇതോടൊപ്പം, വിലക്കയറ്റം പരിഗണിച്ച് ഈ നിരക്കുകൾ വീണ്ടും ഉയരുമെന്ന സൂചനയുമുണ്ട് . അതായത് വാഹന ഉടമകൾക്ക് ദീർഘകാല ചെലവ് കൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ഇതിനിടെ, CO₂ അളക്കുന്നതിനുള്ള പരിശോധനാ രീതിയിൽ വന്ന മാറ്റവും നികുതി വർധനയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ടെസ്റ്റിംഗ് നടത്തുന്നതിനാൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ കാർബൺ പുറന്തള്ളൽ മുൻകാലത്തേക്കാൾ ഉയർന്നതായി ആണ് രേഖപ്പെടുത്തപ്പെടുന്നത് . ഇതിന്റെ ഫലമായി മുമ്പ് കുറഞ്ഞ നികുതി ബാൻഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ ഇപ്പോൾ ഉയർന്ന നിരക്കിലേക്കു മാറാൻ സാധ്യതയുണ്ട്. എന്നാൽ 2025 ജനുവരി മുതൽ 2028 ഏപ്രിൽ വരെ കമ്പനി കാർ ആയി വാങ്ങുന്ന PHEV വാഹനങ്ങൾക്ക് സർക്കാർ താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ ടെസ്റ്റിംഗ് മൂലം ഉണ്ടാകുന്ന അധിക നികുതി ഭാരം ഒഴിവാക്കാനും ‘ബിനിഫിറ്റ് ഇൻ കൈൻഡ്’ നികുതി വർധനയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് ഈ നടപടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെഷയറിലെ ക്രൂവിൽ പ്രവർത്തിക്കുന്ന ഒരു മതസംഘടനയുമായി ബന്ധപ്പെട്ട് അടിമത്തം, ലൈംഗിക പീഡനം, നിർബന്ധിത വിവാഹം തുടങ്ങിയ ഗുരുതര ആരോപണൾ പുറത്തുവന്നു . ഇതിന്റെ പശ്ചാത്തലത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 500-ലധികം ഉദ്യോഗസ്ഥർ പങ്കെടുത്ത റെയ്ഡുകൾ മൂന്ന് സ്ഥലങ്ങളിൽ നടന്നതായാണ് അറിയാൻ സാധിച്ചത്. ഗുരുതര ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ മാസം ആരംഭിച്ചതായി ചെഷയർ പൊലീസ് അറിയിച്ചു. “അഹ്മദി റിലീജൻ ഓഫ് പീസ് ആൻഡ് ലൈറ്റ് (Arpol)” എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘം ഷിയാ ഇസ്ലാം അനുയായികൾ ആരംഭിച്ചതാണെങ്കിലും അവരുടെ വിശ്വാസങ്ങളെ ഷിയാ മതവിഭാഗം തള്ളിക്കളഞ്ഞതായും റിപ്പോർട്ടുണ്ട്.

2023-ൽ ആണ് ഈ വിഭാഗത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ആദ്യമായി പുറത്തുവന്നത്. സംഘത്തിലെ തന്നെ അംഗമായിരുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. ക്രൂവിലെ കേന്ദ്രത്തിൽ ഏകദേശം 150 പേർ അംഗങ്ങളായി നിലവിലുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരിൽ ആറുപേർ പുരുഷന്മാരും മൂന്നുപേർ സ്ത്രീകളുമാണ്; അമേരിക്കൻ, മെക്സിക്കൻ, ഇറ്റാലിയൻ, സ്പാനിഷ്, ബ്രിട്ടീഷ് പൗരന്മാരും ഇവരിൽ ഉൾപ്പെടുന്നു.

അതേസമയം, അറസ്റ്റ് ചെയ്തവർ സംഘാംഗങ്ങളാണെങ്കിലും മതത്തെയോ വിശ്വാസത്തെയോ ലക്ഷ്യമിട്ട് അന്വേഷണം നടത്തുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ നിയമ ലംഘനവുമായി ബന്ധപ്പെട്ട് വേറെയും 13 പേരെ സംശയത്തെ തുടർന്ന് പിടികൂടിയിട്ടുണ്ടെങ്കിലും, ആ കേസുകൾ നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ടതല്ലെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജനനത്തേക്കാൾ മരണസംഖ്യ ഉയരുന്നതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു . മാനവവിഭവശേഷിയിൽ രാജ്യത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ് റിപ്പോർട്ടിൽ ഉള്ളത് . ഈ നില തുടരുകയാണെങ്കിൽ ജനസംഖ്യാവർധന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിയാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) കണക്കുകൾ പ്രകാരം 2034ഓടെ രാജ്യത്തിന്റെ മൊത്തം ജനസംഖ്യ ഏകദേശം 71 മില്യണായി ചുരുങ്ങുമെന്നാണ് പ്രവചനം.

2024 മുതൽ 2034 വരെയുള്ള കാലയളവിൽ ഏകദേശം 6.4 മില്യൺ കുട്ടികൾ ജനിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതേ കാലയളവിൽ 6.9 മില്യൺ പേർ മരിക്കുമെന്നാണ് പ്രവചനം, അതായത് ജനനത്തെക്കാൾ മരണസംഖ്യ കൂടുതലാകും. കുടിയേറ്റ കണക്കുകൾ പ്രകാരം 7.3 മില്യൺ പേർ രാജ്യത്തേക്ക് എത്തുമ്പോൾ 5.1 മില്യൺ പേർ സ്ഥിരതാമസം മാറി പുറത്തേക്കു പോകും. ഇതെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് ഒഎൻഎസിന്റെ പത്തുവർഷ ജനസംഖ്യാ പ്രവചനം.

ജനസംഖ്യയുടെ ഘടനയിൽ വൻ മാറ്റങ്ങളാണ് മുന്നിൽ കാണുന്നത്. കുട്ടികളും യുവാക്കളും കുറയുകയും മുതിർന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന പ്രവണത സർക്കാർ ആശങ്കയോടെ നിരീക്ഷിക്കുന്നു. പെൻഷൻ, ആരോഗ്യസംരക്ഷണം, സോഷ്യൽ കെയർ മേഖലകളിലെ ചെലവ് ഉയരുകയും തൊഴിൽശക്തിയുടെ ലഭ്യത കുറയുകയും ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സമ്മർദമുണ്ടാക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് ലണ്ടനിൽ രണ്ട് യഹൂദർക്ക് കുത്തേറ്റ സംഭവം ഭീകരാക്രമണമായി പൊലീസ് പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ഏകദേശം 11.16ഓടെ ഹൈഫീൽഡ് അവന്യൂ പ്രദേശത്താണ് സംഭവം നടന്നത്. 76-ഉം 34-ഉം വയസ്സുള്ള രണ്ടുപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സമീപവാസികളും സന്നദ്ധപ്രവർത്തകരും അടിയന്തിരമായി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് പൊലീസ് വൻ സുരക്ഷാ വലയം സൃഷ്ടിക്കുകയും പ്രദേശത്ത് വ്യാപക പരിശോധന നടത്തുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് 45കാരനായ ഒരാളെ കൊലപാതകശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പിടികൂടാൻ പൊലീസ് ടേസർ ഉപയോഗിച്ചുവെന്നാണ് വിവരം. ആക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കും ഇയാൾ ഭീഷണിയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാൾക്ക് മുമ്പ് തന്നെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഉണ്ടായിരുന്നുവെന്ന് മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഭീകരവിരുദ്ധ വിഭാഗം അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണോ എന്നതടക്കമുള്ള വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ അടിയന്തിര കോബ്ര യോഗം ചേർന്നു. യഹൂദ സമൂഹത്തെതിരായ ആക്രമണങ്ങൾ അടുത്തിടെ വർധിച്ച സാഹചര്യത്തിലാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. മതസ്ഥാപനങ്ങൾക്കും യഹൂദ കേന്ദ്രങ്ങൾക്കും നേരെയുണ്ടായ മുൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ജോയൽ സോവിച്ചൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെയും തെരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകനത്തിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ പ്രകാരം യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായി സൂചന. നിലവിലെ കണക്കുകൾ പ്രകാരം യുഡിഎഫിന് 89 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫ് 49 സീറ്റുകളിലേക്ക് ചുരുങ്ങുമ്പോൾ എൻഡിഎയ്ക്ക് 2 സീറ്റുകൾ നേടാനാകും എന്നാണ് വിലയിരുത്തൽ. ഭൂരിപക്ഷത്തിനാവശ്യമായ 71 സീറ്റുകൾക്കുമുകളിൽ 18 സീറ്റിന്റെ ലീഡോടെയാണ് യുഡിഎഫ് മുന്നേറുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മലബാർ മേഖലയിലാണ് യുഡിഎഫിന് വലിയ മുന്നേറ്റം ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്. മലപ്പുറത്ത് 16ൽ 15 സീറ്റുകൾ നേടി ഏകപക്ഷീയ മുന്നേറ്റം കൈവരിച്ചപ്പോൾ കോഴിക്കോട് 13ൽ 9 സീറ്റുകളും വയനാട്ടിലെ മുഴുവൻ 3 സീറ്റുകളും യുഡിഎഫ് സ്വന്തമാക്കിയതായി വിലയിരുത്തപ്പെടുന്നു. കാസർകോട് 3 സീറ്റും കണ്ണൂരിൽ 4 സീറ്റും യുഡിഎഫ് നേടുമെന്നാണ് പ്രവചനം, എങ്കിലും കണ്ണൂരിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
മധ്യകേരളത്തിലും യുഡിഎഫിന് ശക്തമായ നിലപാടാണ് രൂപപ്പെട്ടത്. എറണാകുളം ജില്ലയിൽ 14ൽ 13 സീറ്റുകൾ നേടി വൻ മുന്നേറ്റം കൈവരിച്ചപ്പോൾ ഇടുക്കിയിൽ മുഴുവൻ 5 സീറ്റുകളും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് പ്രവചനം. കോട്ടയത്ത് 9ൽ 7 സീറ്റുകളും പാലക്കാട്, തൃശൂർ ജില്ലകളിൽ എൽഡിഎഫ് മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും യുഡിഎഫ് ശക്തമായ മത്സരം തുടരുന്നതായും വിലയിരുത്തപ്പെടുന്നു.
തെക്കൻ കേരളത്തിൽ മത്സരങ്ങൾ കടുപ്പമായിരുന്നുവെങ്കിലും യുഡിഎഫിന് മുൻതൂക്കം ലഭിക്കുന്നതായി പ്രവചനങ്ങൾ പറയുന്നു. ആലപ്പുഴയിൽ 5-4 എന്ന നിലയിൽ യുഡിഎഫ് മുന്നിലാണ്. പത്തനംതിട്ടയിൽ 4 സീറ്റും കൊല്ലത്ത് 6 സീറ്റും യുഡിഎഫ് നേടുമെന്നാണ് കണക്കുകൾ. തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് 7 സീറ്റുകളുമായി മുന്നിൽ നിൽക്കുമ്പോൾ യുഡിഎഫിന് 5 സീറ്റും എൻഡിഎയ്ക്ക് 2 സീറ്റും ലഭിക്കാമെന്നാണ് പ്രവചനം.
മികച്ച തരത്തിലുള്ള തരംഗം രൂപപ്പെട്ടാൽ യുഡിഎഫിന്റെ സീറ്റ് എണ്ണം 89ൽ നിന്ന് 101 വരെ ഉയരാനിടയുണ്ടെന്നും, അതേസമയം എൽഡിഎഫ് 38 മുതൽ 49 വരെ സീറ്റുകളിൽ ഒതുങ്ങാനിടയുണ്ടെന്നും എക്സിറ്റ് പോൾ വിലയിരുത്തുന്നു. എൻഡിഎയ്ക്ക് 1 മുതൽ 3 വരെ സീറ്റുകൾ ലഭിക്കാമെന്ന സാധ്യതയും ചൂണ്ടിക്കാണിക്കുന്നു.
മൂന്നക്കം കടക്കാൻ യുഡിഎഫിന് കണ്ണൂർ, തൃശൂർ പോലുള്ള എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ കൂടുതൽ മുന്നേറ്റം നേടേണ്ടതുണ്ടെന്നും, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ അധിക നേട്ടം കൈവരിക്കേണ്ടതുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു.
സംസ്ഥാനത്ത് ഭരണത്തിലേക്ക് യുഡിഎഫ് തിരിച്ചെത്താൻ സാധ്യത ശക്തമാണെന്നും, അവസാന ഫലം നിർണയിക്കുന്നത് വോട്ടെണ്ണലിനിടയിലെ ചെറിയ വ്യത്യാസങ്ങളായിരിക്കുമെന്നും എക്സിറ്റ് പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ സാധാരണയായി മൂന്ന് ഗർഭം അലസൽ സംഭവിച്ച ശേഷമാണ് പ്രത്യേക ചികിത്സ ലഭിക്കുന്നത്. എന്നാൽ ബർമിംഗ്ഹാമിലെ ഒരു പുതിയ ആരോഗ്യ പരീക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു ഗർഭം അലസൽ സംഭവിച്ച ഉടൻ തന്നെ പരിശോധനകളും ചികിത്സയും ആരംഭിക്കുകയാണെങ്കിൽ ആയിരക്കണക്കിന് ഗർഭം അലസൽ ഒഴിവാക്കാനാകുമെന്ന ഗുണകരമായ കണ്ടെത്തൽ പുറത്തുവന്നു . ഈ പദ്ധതിയിൽ പങ്കെടുത്ത സ്ത്രീകൾക്ക് പ്രൊജസ്റ്ററോൺ ഹോർമോൺ, ആസ്പിരിൻ എന്നിവ നൽകുകയും, ജീവിതശൈലി മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്തതതിലൂടെയാണ് ഇത് സാധ്യമായത് . ഇതിലൂടെ ഗർഭസ്ഥ ശിശുവിന്റെ ജീവൻ ആരോഗ്യകരമായി മുന്നോട്ട് പോകാനുള്ള സാധ്യത വർധിച്ചതായി കണ്ടെത്തി.

പഠനത്തിൽ പങ്കെടുത്ത 203 സ്ത്രീകളിൽ ഒരുഭാഗം സാധാരണ എൻഎച്ച്എസ് പരിചരണത്തിലായിരുന്നപ്പോൾ, മറ്റൊരു വിഭാഗത്തിന് പുതിയ മാതൃകയിൽ പരിചരണം നൽകി. പുതിയ രീതിയിൽ, ആദ്യ ഗർഭം അലസലിന് ശേഷം തന്നെ വിദഗ്ധ നേഴ്സിന്റെ കൗൺസിലിംഗ് ലഭിക്കുകയും, രണ്ടാമത്തെ ഗർഭം അലസലിന് ശേഷം രക്തക്ഷയം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ പരിശോധിക്കുകയും ചെയ്തു. പഠനത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ഏകദേശം 20% പേർക്ക് ചികിത്സിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതും ശ്രദ്ധേയമാണ്. ഇതുവഴി ഗർഭം അലസലുകളുടെ നിരക്ക് കുറയുകയും, സ്ത്രീകൾക്ക് കൂടുതൽ മാനസിക പിന്തുണ ലഭിക്കുകയും ചെയ്തു.

മൂന്ന് ഗർഭം അലസൽ വരെ കാത്തിരിക്കേണ്ട നിലവിലെ സംവിധാനം “അംഗീകരിക്കാനാകാത്തതാണെന്ന്” ആണ് വിദഗ്ധർ പറയുന്നത്, . ഈ പുതിയ മാതൃക എൻഎച്ച്എസ് മുഴുവൻ നടപ്പാക്കിയാൽ വർഷംതോറും ഏകദേശം 10,000 ഗർഭം അലസൽ വരെ ഒഴിവാക്കാനാകുമെന്ന് അവർ കണക്കാക്കുന്നു. ഇതിനൊപ്പം, സ്ത്രീകൾക്ക് നേരത്തേ സഹായം ലഭിക്കുന്നതിലൂടെ ആത്മവിശ്വാസവും മാനസിക പിന്തുണയും വർധിക്കും. സർക്കാർ ഇതിന്റെ വ്യാപകമായ നടപ്പാക്കൽ പരിഗണിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലും അയർലണ്ടിലുമായി പ്രവർത്തിച്ചിരുന്ന ക്ലെയേഴ്സ് എന്ന ആക്സസറീസ് റീട്ടെയിൽ ശൃംഖലയിലെ എല്ലാ സ്റ്റാൻഡ്എലോൺ സ്റ്റോറുകളും അടച്ചുപൂട്ടുകയാണന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു വർഷത്തിനിടെ രണ്ടുതവണ അഡ്മിനിസ്ട്രേഷനിലായതിനെ തുടർന്നാണ് 154 സ്റ്റോറുകൾ പൂട്ടിയതും 1,300 ലധികം ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതുമെന്നാണ് അഡ്മിനിസ്ട്രേറ്റർമാരായ ക്രോൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ 350 സ്റ്റോറുകൾ തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ആഭരണങ്ങളും ബ്രേസ്ലെറ്റുകളും യുവാക്കളെ ആകർഷിക്കുന്ന മറ്റ് സേവനങ്ങളും കൊണ്ട് യുവാക്കൾക്കിടയിൽ ഏറെ പ്രസിദ്ധമായിരുന്ന ബ്രാൻഡിന് കുറഞ്ഞ വിലയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളായ ഷെയിൻ, ടെമു എന്നിവയുമായി മത്സരിക്കാൻ കഴിയാതെ വന്നതായും വിലയിരുത്തപ്പെടുന്നു. ഉപഭോക്തൃ അഭിരുചിയിൽ വന്ന മാറ്റങ്ങളും ഹൈസ്ട്രീറ്റ് വ്യാപാര മേഖലയിലെ പൊതുവായ ഇടിവും കമ്പനിക്ക് തിരിച്ചടിയായതായി സൂചനകളുണ്ട്.

ക്രിസ്മസ് സീസണിലെ വിൽപ്പന വളരെ കുറഞ്ഞത് കമ്പനിയെ ദുർബല നിലയിലാക്കിയതായും അതാണ് അഡ്മിനിസ്ട്രേഷനിലേക്ക് നയിച്ചതെന്നും ഉടമസ്ഥരായ മൊഡെല്ല ക്യാപിറ്റൽ അറിയിച്ചു. നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻസ് പോലുള്ള തൊഴിൽ ചെലവുകൾ ഉയർന്നതും സർക്കാരിന്റെ നയങ്ങളും വ്യാപാര സാഹചര്യം കൂടുതൽ ബുദ്ധിമുട്ടാക്കിയതായും ഹൈസ്ട്രീറ്റ് മേഖലയിലെ വെല്ലുവിളികൾ ഇപ്പോഴും ശക്തമാണെന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.