ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുറഞ്ഞ വേതനം മണിക്കൂറിന് £12.71 ആയി ഉയർത്തിയ സർക്കാർ തീരുമാനത്തിനെതിരെ ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവരുടെ ഇടയിൽ അസംതൃപ്തി വളരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തൊഴിലാളികൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്ന നടപടിയാണെങ്കിലും, വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നതായി വ്യവസായികൾ മുന്നറിയിപ്പ് നൽകി . പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ചെലവുകൾ നിയന്ത്രിക്കാൻ പ്രയാസപ്പെടുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകുന്നത് തനിക്ക് എപ്പോഴും സന്തോഷമാണെങ്കിലും നിലവിലെ ചെലവുകൂടിയ സാഹചര്യത്തിൽ അത് തുടരാൻ കഴിയുമോ എന്ന ആശങ്കയുണ്ട് എന്ന് സൗത്താംപ്ടണിൽ പ്രവർത്തിക്കുന്ന നാല് കോഫി ഷോപ്പുകളുടെ ശൃംഖലയായ മെറ്റ്രിക്സിന്റെ മാനേജിംഗ് ഡയറക്ടർ സ്പെൻസർ ബൗമാൻ പറഞ്ഞു. കുറഞ്ഞ വേതന വർധനയ്ക്കൊപ്പം ബിസിനസ് റേറ്റുകൾ, നാഷണൽ ഇൻഷുറൻസ് സംഭാവന, സ്റ്റാറ്റ്യൂട്ടറി സിക്ക് പേ എന്നിവയിലുണ്ടായ വർധനയും സ്ഥാപനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് എനർജി ചെലവുകളും വർധിക്കുമെന്നതിനാൽ, ഭാവി കൂടുതൽ അനിശ്ചിതമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ സാഹചര്യത്തിൽ കുറഞ്ഞ ജീവനക്കാരോടെയാണ് ഷിഫ്റ്റുകൾ നടത്തുന്നതെന്നും, അതിലും കുറയ്ക്കാൻ കഴിയില്ലെന്നും പലരും അഭിപ്രായപ്പെട്ടു. വരുമാനവും ഉപഭോക്താക്കളുടെ എണ്ണവും ഉയർന്നിട്ടും, മൊത്തത്തിലുള്ള ചെലവുകൾ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് ബിസിനസ് മുന്നേറുന്നത്. ഈ പ്രവണത തുടർന്നാൽ ചില ശാഖകൾ അടയ്ക്കേണ്ടിവരുമെന്നതാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ വർഷം 21 വയസ്സിന് മുകളിലുള്ളവർക്ക് 6.7%യും 18 മുതൽ 20 വയസ്സ് വരെയുള്ളവർക്ക് 16.3%യും കുറഞ്ഞ വേതന വർധന നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പുതിയ വർധന. തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് സംഭാവനയും ഉയർന്നതോടെ ചെലവുകൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ഇതോടെ ചെറുകിട ബിസിനസുകൾക്ക് നിലനിൽപ്പു തന്നെ വെല്ലുവിളിയാകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയായാണ് സർക്കാർ ഈ വർധനയെ കാണുന്നത്. എന്നാൽ, വരുമാനം വർധിച്ചിട്ടും ചെലവുകൾ അതിവേഗം ഉയരുന്നത് മൂലം പല സ്ഥാപനങ്ങളും സാമ്പത്തികമായി സമ്മർദ്ദത്തിലാകുന്നുവെന്നത് വ്യവസായ രംഗത്തെ പ്രധാന ആശങ്കയായി മാറിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെർബി നഗരമധ്യത്തിൽ കാൽനട യാത്രികരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിയുടെ പേര് പോലീസ് വെളിപ്പെടുത്തി. 36 വയസുകാരനായ സന്ധു പൊന്നച്ചനാണ് സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത് . ഇന്ത്യയിൽ നിന്നുള്ളയാളായ പ്രതി മലയാളിയാണെന്ന അനൗദ്യോഗിക വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല .

ആശ്രിത വിസയിൽ യുകെയിലെത്തിയ ഇയാൾ പങ്കാളിയുമായി വേർപിരിഞ്ഞ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് . ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ ഭീകരവാദ സാധ്യത പരിശോധിച്ചെങ്കിലും, നിലവിൽ അത് ഭീകരാക്രമണമെന്ന നിലയിൽ കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രി ഫ്രയർ ഗേറ്റ് പ്രദേശത്താണ് സംഭവം നടന്നത്. കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . ഗുരുതരമായി പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആറു കേസുകളും , അപകടകരമായ ഡ്രൈവിംഗ്, ആയുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവം ഡെർബിയിലും പരിസര പ്രദേശങ്ങളിലും ആശങ്കയും ഞെട്ടലും ഉണ്ടാക്കിയിരുന്നു . പരിക്കേറ്റവരുടെ നില ഗുരുതരമായിരുന്നാലും ജീവൻ അപകടത്തിലല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോണിലെ വിഡിയോകൾ, ഡാഷ്കാം രേഖകൾ എന്നിവ കൈവശമുള്ളവർ സമീപിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം തുടരുന്നതിനാൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ ബ്രിട്ടീഷ് സൈനികരെയും പ്രതിരോധ സംവിധാനങ്ങളെയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലിഅറിയിച്ചു. സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് അധിക യുദ്ധ സംവിധാനങ്ങൾ അയയ്ക്കും. ഖത്തറിലെ ടൈഫൂൺ യുദ്ധവിമാനങ്ങളുടെ വിന്യാസവും കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട് . ഇതോടെ ഗൾഫ് മേഖലയിലും സൈപ്രസിലും പ്രവർത്തിക്കുന്ന യുകെ സൈനികരുടെ എണ്ണം ഏകദേശം 1000 ആയി ഉയരും. ഇറാന്റെ ആക്രമണ ഭീഷണി വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഹീലി വ്യക്തമാക്കി.

എന്നാൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്ന നിലപാട് യുകെ സർക്കാർ ആവർത്തിച്ചു. പ്രധാനമന്ത്രി കെയർ സ്റ്റാർമർ, “ഇത് നമ്മുടെ യുദ്ധമല്ല” എന്ന് വ്യക്തമാക്കി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുകെയുടെ നിലപാടിനെ വിമർശിച്ച് വീണ്ടും രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനം ലഭ്യമാക്കുന്നതിൽ പ്രശ്നമുണ്ടെങ്കിൽ മറ്റു രാജ്യങ്ങൾ സ്വയം നടപടി സ്വീകരിക്കണമെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, യുകെ മിനിസ്ട്രി ഓഫ് ഡിഫെൻസ് വിവിധ രാജ്യങ്ങളിലേക്ക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. സൗദിയിൽ ‘സ്കൈ സേബർ’, ബഹ്റൈനിൽ ലഘു മിസൈൽ ലോഞ്ചർ, കുവൈറ്റിൽ ‘റാപിഡ് സെൻട്രി’ എന്നിവ ഇതിനകം എത്തിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഹീലി പറഞ്ഞു. ഇതിനിടെ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷികൾ സർക്കാർ നിലപാട് വിമർശിച്ച് രംഗത്തെത്തി. ചിലർ കൂടുതൽ സുതാര്യത ആവശ്യപ്പെട്ടു. മറ്റുചിലർ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് യുകെ പിന്തുണ നൽകുന്നത് നിർത്തണമെന്നാണ് ആവശ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഹോട്ടല്‍, പബ്, റെസ്റ്റോറന്റ് മേഖലകള്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള പുതിയ സര്‍വേ റിപ്പോർട്ട് പുറത്തുവന്നു . സര്‍ക്കാരിന്റെ നികുതി വര്‍ധനയും കുറഞ്ഞ വേതന വര്‍ധനയും കാരണം ചെലവുകള്‍ കുത്തനെ ഉയര്‍ന്നതോടെ, 64% സ്ഥാപനങ്ങള്‍ ജീവനക്കാരെ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് . നിരവധി യുകെ മലയാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത് . കൂടാതെ 42% സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം കുറയ്ക്കാനും, ഏഴില്‍ ഒരു സ്ഥാപനം പൂര്‍ണമായും അടയ്ക്കേണ്ടി വരുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത് . ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ബിസിനസ് റേറ്റുകളും ഉയര്‍ന്ന വേതന ചെലവുകളും പ്രാബല്യത്തില്‍ വന്നതോടെ മേഖലയ്ക്ക് വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നത്.

ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനകള്‍ ചേര്‍ന്ന് നല്കിയ പ്രതികരണത്തില്‍, ഈ മേഖലയിലെ നികുതി ഭാരം ഏറ്റവും കൂടുതലാണെന്നും അത് സ്ഥാപനങ്ങളെ “ശ്വാസംമുട്ടിക്കുന്ന” നിലയിലാണെന്നും ആരോപിച്ചു. ദേശീയ വേതനവും മിനിമം വേതനവും ഉയര്‍ന്നതോടെ മാത്രം ഏകദേശം £1.4 ബില്യണ്‍ അധിക ചെലവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത് . ബിസിനസ് റേറ്റുകളിലെ മാറ്റം മൂലം ഇംഗ്ലണ്ടിലെ ശരാശരി ഹോട്ടലിന് 30% വരെ (ഏകദേശം £28,900) അധിക ചെലവും, റെസ്റ്റോറന്റുകള്‍ക്ക് 15% (ഏകദേശം £1,800) വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട് . സര്‍ക്കാര്‍ പബുകള്‍ക്കും ലൈവ് മ്യൂസിക് വേദികള്‍ക്കുമായി £80 മില്യണ്‍ സഹായം പ്രഖ്യാപിച്ചെങ്കിലും, അതിന് മേഖലയിലെ ആശങ്കകള്‍ പൂര്‍ണമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതിനു പുറമെ, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലം ഊര്‍ജ ചെലവ് കൂടാനുള്ള സാധ്യതയും ബിസിനസുകളെ ആശങ്കപ്പെടുത്തുന്നു. തൊഴില്‍ ചെലവ്, സപ്ലൈ ചെയിന്‍ പ്രശ്നങ്ങള്‍, ഊര്‍ജ ചെലവ് എന്നിവയാണ് അടുത്ത വര്‍ഷങ്ങളില്‍ പ്രധാന വെല്ലുവിളികളായി കണക്കാക്കുന്നത്. അതേസമയം, ജി7 രാജ്യങ്ങളില്‍ സ്വകാര്യ നിക്ഷേപ നിരക്കില്‍ യുകെയുടെ സ്ഥാനം പരിതാപകരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു . ബിസിനസ് മേധാവികളുടെ ആത്മവിശ്വാസം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കും (-76) ഇടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്ന ആശങ്കയാണ് ഈ രംഗത്തെ വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റർ ബാങ്ക് ഹോളിഡേയെ മുന്നിൽക്കണ്ട് ബ്രിട്ടനിലെ റോഡുകളിൽ വലിയ രീതിയിൽ തിരക്ക് വർധിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നു . ഏകദേശം 2.1 കോടി യാത്രകൾ ഈ ദീർഘവാരാന്ത്യത്തിൽ നടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ദശലക്ഷത്തിലധികം യാത്രകൾ കൂടുതലാണിത്. ട്രാഫിക് നിരീക്ഷണ സ്ഥാപനമായ ഇൻറിക്സും വാഹനസംഘടനയായ ആർഎസിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിനു പിന്നാലെ ഓരോ വർഷവും യാത്രകൾ സ്ഥിരമായി വർധിച്ചുവരുന്നതും ഈ വർഷം റെക്കോർഡ് നിലയിലെത്താൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. റോഡുകളിൽ ദീർഘനേരം നീളുന്ന ഗതാഗതക്കുരുക്കുകൾ പ്രതീക്ഷിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട് .

വിദേശയാത്രകൾക്ക് പകരം രാജ്യത്തിനകത്ത് തന്നെ യാത്ര ചെയ്യാൻ ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്നതാണ് ഈ വർധനവിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. ഏകദേശം 1.25 കോടി പേർ ഈസ്റ്റർ സമയത്ത് ബ്രിട്ടനിൽ തന്നെ രാത്രി താമസത്തോടെ യാത്രകൾ ആസൂത്രണം ചെയ്തപ്പോൾ, വിദേശത്തേക്ക് പോകുന്നവർ 74 ലക്ഷം മാത്രമാണ്. ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയും ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങളും ഇതിന് പിന്നിലുണ്ട്. ഇന്ധനവില ഉയർന്നിട്ടും യാത്രാ പദ്ധതികളിൽ വലിയ മാറ്റമില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷത്തേക്കാൾ 19 ലക്ഷം പേർ അധികമായി ആഭ്യന്തര യാത്രകൾ പദ്ധതിയിട്ടതായും വിസിറ്റ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു.

ഗുഡ് ഫ്രൈഡേ ദിവസം ട്രാഫിക് ഏറ്റവും തിരക്കേറിയതാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ തന്നെ തിരക്ക് ഉയരുമെന്നും സ്കൂളുകൾ അവധിയാകുന്നതും ജോലി ചെയ്യുന്നവരുടെ ദീർഘവാരാന്ത്യ യാത്രകളും ഇതിന് കാരണമാകുമെന്ന് അധികൃതർ പറയുന്നു. റോഡുകളിൽ സ്ഥിരമായി ഉയർന്ന ട്രാഫിക് നിലകൾ തുടരുമെന്നും യാത്രയ്ക്ക് മുമ്പ് സമയം കണക്കാക്കി പദ്ധതിയിടണമെന്നും നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട് . അതേസമയം, ഏകദേശം 51 ലക്ഷം പേർ ഇപ്പോഴും യാത്രാപദ്ധതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. കാലാവസ്ഥയിലെ അനിശ്ചിതത്വവും സാമ്പത്തിക പ്രശ്നങ്ങളും ഇവരുടെ തീരുമാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണ്ണ ശ്രീവാസ്തവയെ ഗുരുതരമായ പ്രഫഷണൽ പിഴവുകൾ ചൂണ്ടിക്കാട്ടി ജോലിയിൽ നിന്ന് പുറത്താക്കി. കിഴക്കൻ യോർക്ക്ഷെയറിലെ ഹൾ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട കേസിൽ, ഇവരുടെ ലൈസൻസ് ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് കൗൺസിൽ റദ്ദാക്കുകയും മെഡിക്കൽ രജിസ്റ്ററിൽ നിന്ന് സ്ഥിരമായി നീക്കം ചെയ്യാനും ഉത്തരവിടുകയും ചെയ്തു. ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് അശാസ്ത്രീയ ‘ഒറ്റമൂലി’ ചികിത്സകൾ നിർദേശിച്ചതാണ് നടപടിക്ക് കാരണം.

കീമോതെറാപ്പി പോലുള്ള ശാസ്ത്രീയ ചികിത്സകൾ അനാവശ്യമാണെന്ന് പ്രചരിപ്പിച്ച്, പകരം പച്ചക്കറി ജ്യൂസുകളും പ്രത്യേക ഭക്ഷണക്രമങ്ങളും ഉപയോഗിച്ച് ക്യാൻസർ ഭേദമാക്കാമെന്ന് അപർണ്ണ രോഗികളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ക്യാൻസർ കോശങ്ങളെ “പട്ടിണിക്കിട്ട് കൊല്ലാം” എന്ന അവകാശവാദം ഉൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ഡയറ്റ് പ്ലാനുകൾ നൽകി, ഗുരുതരാവസ്ഥയിലുള്ള രോഗികളോട് പോലും ചികിത്സ ഒഴിവാക്കാൻ നിർദേശിച്ചതായി ട്രിബ്യൂണൽ വിലയിരുത്തി. ഔദ്യോഗിക പദവി ഉപയോഗിച്ച് രോഗികളുടെ വിശ്വാസം നേടിയ ശേഷം, സോഷ്യൽ മീഡിയ വഴിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതും ഗുരുതരമായ കുറ്റമായി കണക്കാക്കി.
2020 മുതൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും, ആദ്യഘട്ടത്തിൽ സസ്പെൻഷൻ നൽകിയിട്ടും തെറ്റായ പ്രചാരണം തുടർന്നതോടെ കർശന നടപടി സ്വീകരിക്കേണ്ടിവന്നുവെന്നും അധികൃതർ വ്യക്തമാക്കി. രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഈ പ്രവൃത്തികൾ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുമ്പോൾ അംഗീകൃത മെഡിക്കൽ വിദഗ്ധരുടെ നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും, സോഷ്യൽ മീഡിയയിലെ വ്യാജ ചികിത്സാ വാഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്നും എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡോക്ടർമാരുടെ സമര മുന്നറിയിപ്പിനെതിരെ കടുത്ത നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്തുവന്നു . ഏപ്രിൽ 7 മുതൽ ആറുദിവസം നീണ്ടുനിൽക്കുന്ന സമരത്തിൽ നിന്ന് പിന്മാറാൻ 48 മണിക്കൂർ സമയം ആണ് ഡോക്ടർമാർക്ക് അനുവദിച്ചിരിക്കുന്നത് . 2023 മുതൽ തുടർന്നു കൊണ്ടിരിക്കുന്ന വേതന തർക്കത്തിന്റെ ഭാഗമായി ഇത് 15-ാമത്തെ സമരമാണ് ഡോക്ടർമാർ പ്രഖ്യാപിക്കുന്നത് . ഈ സമരം ഈസ്റ്റർ അവധിക്ക് പിന്നാലെ നടക്കുന്നതും ആരോഗ്യ സേവനങ്ങൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. സർക്കാർ നൽകിയ ഓഫർ നിരസിച്ച സാഹചര്യത്തിൽ, സമരം തുടരുകയാണെങ്കിൽ പുതിയ നിയമനങ്ങളും അവസരങ്ങളും പിൻവലിക്കുമെന്ന് സ്റ്റാർമർ മുന്നറിയിപ്പ് നൽകി.

സർക്കാർ മുന്നോട്ടുവച്ച “ചരിത്രപരമായ” കരാറിൽ 3.5% അധിക ശമ്പള വർധനയും, മൂന്നു വർഷംകൊണ്ട് മൊത്തം 35% വരെ ശമ്പള വർധനയും ഉൾപ്പെടുന്നു. കൂടാതെ ശമ്പള പുരോഗതി മെച്ചപ്പെടുത്തൽ, കൂടുതൽ പരിചയം നേടുന്ന ഡോക്ടർമാർക്ക് മികച്ച പ്രതിഫലം, റോയൽ കോളേജ് പരീക്ഷാ ഫീസ് തിരിച്ചടവ്, അടുത്ത മൂന്ന് വർഷത്തിൽ 4,500 അധിക സ്പെഷ്യാലിറ്റി ട്രെയിനിംഗ് അവസരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സമരവും എൻഎച്ച്എസിന് ഏകദേശം £250 മില്യൺ വരെ അധിക ചെലവ് ഉണ്ടാക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ രോഗികളുടെ ശസ്ത്രക്രിയകളും പരിശോധനകളും വൈകാൻ ഇടയാകുമെന്നും, വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ്റെ റെസിഡന്റ് ഡോക്ടർസ് കമ്മിറ്റിയുടെ നിലപാട് വ്യത്യസ്തമാണ്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വിലക്കയറ്റം വീണ്ടും ഉയരുമെന്ന പ്രവചനങ്ങൾ നിലനിൽക്കുന്നതിനാൽ, ഈ കരാർ അംഗീകരിച്ചാൽ ഡോക്ടർമാരുടെ യഥാർത്ഥ വരുമാനം കുറയാൻ സാധ്യതയുണ്ടെന്ന് അവർ പറയുന്നു. ഇതിനകം തന്നെ പല ഡോക്ടർമാരും വിദേശ രാജ്യങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിൽ, കുറഞ്ഞ ശമ്പള വർധന തുടരുകയാണെങ്കിൽ എൻഎച്ച്എസിൽ സ്റ്റാഫ് ക്ഷാമം രൂക്ഷമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, പ്രശ്നപരിഹാരത്തിനായി സർക്കാരുമായി ചർച്ചകൾ തുടരാൻ തങ്ങൾ തയ്യാറാണെന്നും, നല്ലൊരു കരാർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മിറ്റിയുടെ നേതാക്കൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഡെർബി നഗരത്തിൽ ശനിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഇന്ത്യക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇയാൾ മലയാളിയാണെന്ന അനൗദ്യോഗിക വിവരങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . ആശ്രിത വിസയിൽ യുകെയിലെത്തിയ ഇയാൾ പങ്കാളിയുമായി വേർപിരിഞ്ഞ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാല്‍ ഇയാളുടെ വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച് പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഐടി മേഖലയിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നതെന്നാ ണ് അറിയാൻ സാധിച്ചത് . ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദ സാധ്യതയുൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി കൗണ്ടർ-ടെററിസം ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും, ഇത് ഭീകരാക്രമണമെന്ന നിലയിൽ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

പ്രതിക്കെതിരെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ്, ഗുരുതര പരിക്ക് ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരക്കേറിയ സമയത്ത് വിനോദ കേന്ദ്രമായ ഡെർബിയിൽ ഉണ്ടായ ഈ സംഭവം വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട മൊബൈൽ ദൃശ്യങ്ങൾ, സിസിടിവി, ഡാഷ്കാം തെളിവുകൾ എന്നിവ കൈവശമുള്ളവർ പൊലീസിനെ സമീപിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താതെ വിവരങ്ങൾ നൽകുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 9.30ഓടെ ഫ്രയർ ഗേറ്റ് പ്രദേശത്ത് കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ കാൽനടക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടത്തിലല്ലെന്ന് പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാരപ്രവർത്തനം ആരോപിച്ച് ഒരു ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യ രാജ്യത്തുനിന്ന് പുറത്താക്കാൻ നിർദ്ദേശം നൽകി. റഷ്യൻ ഫെഡറൽ സുരക്ഷാ സേവനമായ എഫ്എസ്ബി (FSB)യുടെ ആരോപണപ്രകാരം, രാജ്യത്തേക്ക് പ്രവേശിക്കാൻ അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയതും അനൗപചാരിക സാമ്പത്തിക കൂടിക്കാഴ്ചകളിൽ സങ്കീർണ്ണ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതുമാണ് നടപടി സ്വീകരിക്കാൻ കാരണമായത്. ഉദ്യോഗസ്ഥന്റെ അംഗീകാരം റദ്ദാക്കി, രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ സംഘർഷം വർധിക്കുന്നതിനിടെയാണ് ഈ നടപടി.

നടപടി “പൂർണ്ണമായും അസംബന്ധം” ആണെന്നാണ് യുകെ വിദേശകാര്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത് . ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ റഷ്യ തെറ്റായ നടപടികൾ സ്വീകരിക്കുകയാണെന്ന് ബ്രിട്ടൻ ആരോപിച്ചു. ബ്രിട്ടീഷ് എംബസി സ്റ്റാഫിനെയും അവരുടെ കുടുംബങ്ങളെയും ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്നും യുകെ വ്യക്തമാക്കി. ഇത്തരം നടപടികൾ ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാക്കുമെന്ന ആശങ്കയും ബ്രിട്ടൻ പ്രകടിപ്പിച്ചു.

അതേസമയം, പ്രവേശനാനുമതി നേടുന്നതിനിടെ ഉദ്യോഗസ്ഥൻ ഉദ്ദേശപൂർവ്വം തെറ്റായ വിവരങ്ങൾ നൽകിയെന്നും രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ ലക്ഷണങ്ങൾ കണ്ടെത്തിയെന്നും റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് റഷ്യൻ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻപ് പാശ്ചാത്യ രാജ്യങ്ങളുമായി ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങളും പുറത്താക്കലുകളും ആവർത്തിക്കപ്പെടുന്ന സാഹചര്യവും ശ്രദ്ധേയമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ പാർക്കിങ്ങിൽ പിഴ ഈടാക്കുന്നതിലെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി ഏകീകൃത ഡിജിറ്റൽ സംവിധാനമായ നാഷണൽ പാർക്കിംഗ് പ്ലാറ്റ്ഫോം (എൻപിപി) കൂടുതൽ കൗൺസിലുകൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി. വിവിധ പാർക്കിംഗ് ഇടങ്ങളിൽ പണം അടയ്ക്കാൻ ഓരോ തവണയും വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രധാന പാർക്കിംഗ് ആപ്പുകളിൽ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുന്ന രീതിയാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ഇപ്പോൾ വരെ ഇംഗ്ലണ്ടിലെ 15 പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ മാത്രമാണ് എൻപിപിയിൽ ചേരുന്നത്. എന്നാൽ ഇത് കൂടുതൽ വ്യാപിപ്പിക്കാൻ സർക്കാർ സ്റ്റാറ്റ്യൂട്ടറി ഗൈഡൻസ് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഇത് നിയമമല്ലെങ്കിലും, കൗൺസിലുകൾ പാലിക്കേണ്ട ഔദ്യോഗിക നിർദേശമായതിനാൽ അവഗണിച്ചാൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ 10 കൗൺസിലുകളിൽ ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം രാജ്യവ്യാപകമായി നടപ്പാക്കിയിരുന്നു.

ഇതിനോടകം തന്നെ 10 മില്യണിലധികം പണമിടപാടുകൾ എൻപിപി വഴി നടന്നതായി സർക്കാർ വ്യക്തമാക്കി. ലളിതവും സൗകര്യപ്രദവുമായ പണമടയ്ക്കൽ സംവിധാനം ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. പിഴവഴികളിലെ ആശയക്കുഴപ്പം കുറച്ച് ‘അന്യായ പിഴകൾ’ ഒഴിവാക്കാൻ ഈ സംവിധാനം സഹായകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് .