Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നാല് കുടിയേറ്റക്കാർ മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി . ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ബോട്ട് നിയന്ത്രിച്ചെന്ന കുറ്റം ചുമത്തി സുഡാൻ സ്വദേശിയായ 27കാരൻ അൽനൂർ മുഹമ്മദ് അലിയാണ് പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. ഫ്രാൻസിലെ കലെയ്‌സിന് സമീപമുള്ള സെന്റ് എറ്റിയൻ ഓ മോൺ തീരത്തുനിന്ന് ‘വാട്ടർ ടാക്സി’യിൽ കയറുന്നതിനിടെ അപകടമുണ്ടായതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഫോക്സ്റ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ പ്രതി കുറ്റം നിഷേധിച്ചു . ഇയാളെ മേയ് 11ന് കാന്തർബറി ക്രൗൺ കോടതിയിൽ വീണ്ടും ഹാജരാക്കുന്നതിനായി കസ്റ്റഡിയിൽ തുടരാൻ ഉത്തരവിട്ടിരിക്കുകയാണ്.

മരണപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബോട്ട് യാത്ര ആരംഭിച്ചതിന് പിന്നിലുള്ള സാഹചര്യങ്ങൾ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിനിടെ 38 പേരെ ഫ്രഞ്ച് തീരത്തേക്ക് തിരികെ കൊണ്ടുവന്നപ്പോൾ, 74 പേർ യുകെയിലേക്ക് കടന്നതായി നാഷണൽ ക്രൈം ഏജൻസി (NCA) അറിയിച്ചു. യാത്ര ചെയ്തവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ ഏകദേശം 7.30ഓടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പാസ്-ദെ-കലെയിലെ ബുലോൺ-സ്യൂർ-മേർ തെക്കുഭാഗത്താണ് സംഭവം നടന്നത്. മരിച്ച നാല് പേരും കടലിലേക്ക് വളരെ അകലെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് സർക്കാർ പ്രതിനിധി ഫ്രാൻസ്വാ-ക്സാവിയർ ലോച്ച് വ്യക്തമാക്കി. മനുഷ്യക്കടത്ത് ശ്രമങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സംഭവം കൂടുതൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സറി സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ശനിയാഴ്ച പുലർച്ചെ നൈറ്റ് ക്ലബ് വിട്ടിറങ്ങിയ ഇരുപത് വയസ്സുള്ള യുവതിയെ പിന്തുടർന്ന സംഘം എപ്സം മെത്തഡിസ്റ്റ് ചർച്ചിന് സമീപത്ത് വെച്ചാണ് ആക്രമിച്ചതെന്നാണ് അധികൃതർ അറിയിച്ചത്.

സംഭവം അതീവ വേദനാജനകമാണെന്നും, ഇരയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഐൻ മാത്യൂസ് വ്യക്തമാക്കി. പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും, വ്യാപകമായ അന്വേഷണ നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

സംഭവസമയത്ത് ആ പ്രദേശത്ത് ഉണ്ടായിരുന്നവരിൽ ആരെങ്കിലും യുവതിയെ കണ്ടിട്ടുണ്ടോ, അവരുമായി സംസാരിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരങ്ങൾ പങ്കുവെക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസ്സെക്സിലെ ലീഡൻ റോഡിംഗിൽ വീടിനുള്ളിൽ നടന്ന നായയുടെ ആക്രമണത്തിൽ മരിച്ച 19 കാരിയായ യുവതിയുടെ ജെയ്മി-ലീയ ബിസ്കോ എന്ന പേരുകാരിയാണെന്ന് പോലീസ് വെളിപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.45ഓടെ അടിയന്തിര സേവന വിഭാഗം സ്ഥലത്തെത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു . രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു എന്ന് എസ്സെക്സ് പൊലീസ് അറിയിച്ചു. മൃതദേഹത്തിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്താനിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഡൻമോവിൽ നിന്നുള്ള 37 കാരനായ ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം വളർത്തുന്ന നായയെയാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ലർച്ചർ വർഗത്തിൽപ്പെട്ട നായയാണെന്ന് കരുതുന്നുവെങ്കിലും കൃത്യമായ ഇനം സ്ഥിരീകരിക്കാൻ പരിശോധനകൾ തുടരുകയാണ്.

അടുത്തടുത്ത ദിവസങ്ങളിൽ യുകെയിൽ നായയുടെ ആക്രമണത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പൊതുജനങ്ങളിൽ കടുത്ത ആശങ്ക ആണ് ഉയർത്തുന്നത് . ഏതാനും ദിവസം മുൻപ് റെഡ്കാറിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് സമാനമായ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും സമൂഹത്തെ നടുക്കിയിരുന്നു. പുതിയ സംഭവവികാസങ്ങൾ നായകളുടെ നിയന്ത്രണം, ഉടമകളുടെ ഉത്തരവാദിത്വം, പൊതുസുരക്ഷ എന്നിവ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന മേഖലയായ ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു കൈമാറാനുള്ള നടപടികൾ യുകെ താൽക്കാലികമായി നീട്ടിവച്ചു. ഡൊണൾഡ് ട്രംപ് ഉയർത്തിയ എതിർപ്പാണ് തീരുമാനം വൈകാൻ കാരണമായത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറും മൊറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാംയും തമ്മിൽ കഴിഞ്ഞ മേയിൽ ഒപ്പുവച്ച കരാർ മേയ് 13ന് പാർലമെന്റിൽ പരിഗണിക്കാനിരിക്കെ ഉണ്ടായ മാറ്റം രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.

ആദ്യഘട്ടത്തിൽ കൈമാറ്റത്തെ പിന്തുണച്ചിരുന്ന ട്രംപ് പിന്നീട് നിലപാട് മാറ്റുകയും ഇത് ‘ഭീമമായ പിഴവ്’ ആകുമെന്ന് വിമർശിക്കുകയും ആയിരുന്നു . ഇതോടെ കരാറിനുള്ള യുഎസ് പിന്തുണ പിൻവലിക്കപ്പെട്ടു. കൈമാറ്റ കരാറിൽ യുകെ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെങ്കിലും, യുഎസ് പിന്തുണയോടെ മാത്രം നടപടി മുന്നോട്ടുകൊണ്ടുപോകുകയുള്ളുവെന്ന് ലണ്ടൻ വ്യക്തമാക്കിയിട്ടുണ്ട്.


ഏകദേശം 60 ദ്വീപുകൾ ചേർന്നതാണ് ഷാഗോസ് ദ്വീപുസമൂഹം. ഇതിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർസ്യയിൽ യുകെ–യുഎസ് സംയുക്ത സൈനിക താവളമുണ്ട്. കരാർ പ്രകാരം ഈ ദ്വീപ് 99 വർഷത്തേക്ക് ബ്രിട്ടന്റെ നിയന്ത്രണത്തിൽ തുടരുമെന്നാണ് നിബന്ധന. 1814 മുതൽ ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഈ പ്രദേശം 1965ൽ മൊറീഷ്യസിൽ നിന്ന് വേർതിരിച്ചാണ് ‘ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി’ ആയി നിലനിർത്തിയത്. 2019ൽ അന്താരാഷ്ട്ര നീതിന്യായ കോടതി ദ്വീപുകൾ മൊറീഷ്യസിനു തിരികെ നൽകണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും നടപ്പിലായിരുന്നില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പാലസ്തീൻ ആക്ഷൻ സംഘടനയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ തയാറാകില്ലെന്ന നിലപാട് മുൻപ് സ്വീകരിച്ചിരുന്ന മെട്രോപൊളിറ്റൻ പൊലീസ്, മാർച്ചിൽ അതിൽ മാറ്റം വരുത്തിയിരുന്നു. സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് അവർ വ്യക്തമാക്കി. ശനിയാഴ്ച നടന്ന പ്രതിഷേധത്തിന് മുന്നോടിയായി “ക്രിമിനൽ കുറ്റങ്ങൾ” ചുമത്തിയായിരിക്കും അറസ്റ്റ് എന്ന മുന്നറിയിപ്പും സേന നൽകി. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ നിയമപരമായ പ്രത്യാഘാതങ്ങൾ പരിഗണിക്കണമെന്നും പൊലീസ് പറഞ്ഞു.

“നിരോധിത സംഘടനയ്ക്ക് പിന്തുണ പ്രകടിപ്പിക്കുന്നത് ടെററിസം ആക്ട് പ്രകാരം കുറ്റകരമാണ്. നിയമലംഘനം സംഭവിച്ചാൽ നടപടി സ്വീകരിക്കാൻ മടിയില്ല,” എന്ന് ലണ്ടനിലെ പൊലീസ് നടപടികൾക്ക് നേതൃത്വം നൽകുന്ന കമാൻഡർ ക്ലെയർ സ്മാർട്ട് അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പാണ് പൊലീസ് നൽകിയിരിക്കുന്നത്.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത ചിലർ അറസ്റ്റ് ഭീഷണി അവഗണിച്ച് മുന്നോട്ടുപോകാൻ തയ്യാറാണെന്ന് വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രമുഖ സംഗീതസംഘമായ മാസ്സിവ് അറ്റാക്കിന്റെ സ്ഥാപകാംഗമായ റോബർട്ട് ഡെൽ നജയും ഉൾപ്പെടുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, “പ്രതിഷേധക്കാരെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത് അസംബന്ധമാണ്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അറസ്റ്റ് ചെയ്താൽ കോടതിയിൽ അതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിൽ കഴിഞ്ഞ മാസം മാരകമായി മെനിഞ്ചൈറ്റിസ് ബി പടർന്ന് പിടിച്ചതിനെ തുടർന്ന് ആദ്യ ഡോസ് സ്വീകരിച്ച ഏകദേശം 12,000 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ എൻഎച്ച്എസ് . രോഗം പിടിപെട്ടതിനെ തുടർന്ന് രണ്ട് പേർ മരിച്ചിരുന്നു . 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പേർക്ക് മെനിഞ്ചൈറ്റിസ് പടർന്നത് ആരോഗ്യ മേഖലയിൽ ആശങ്ക ഉയർത്തിയിരുന്നു. രോഗബാധയ്ക്ക് സാധ്യതയുണ്ടായിരുന്ന സർവകലാശാല വിദ്യാർത്ഥികളും സ്കൂൾ കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് അടിയന്തിര വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തിൽ തന്നെ വ്യാപനം നിയന്ത്രിക്കാൻ അധികൃതർ തീവ്രമായ നിരീക്ഷണവും കോൺടാക്ട് ട്രേസിംഗും ശക്തമാക്കി.

കാൻറ്റർബറി, ഫേവർഷം, ആഷ്ഫോർഡ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ച് അടുത്ത ആഴ്ച മുതൽ രണ്ടാം ഡോസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത് . വിവിധ കേന്ദ്രങ്ങളിലായി ക്ലിനിക്കുകളും ഹെൽത്ത് ഹബ്ബുകളും പ്രവർത്തിപ്പിച്ച് കൂടുതൽ ആളുകൾക്ക് വേഗത്തിൽ സേവനം നൽകാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. യോഗ്യരായവർക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സമയം നിശ്ചയിച്ച് വാക്സിൻ സ്വീകരിക്കാൻ കഴിയും. സർവകലാശാല ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളും മെനിഞ്ചൈറ്റിസ് പകർച്ചയുമായി ബന്ധപ്പെട്ട നൈറ്റ് ക്ലബ്ബിൽ പങ്കെടുത്തവരെയും മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ നേരിട്ടുള്ള സന്ദേശങ്ങളും ഇമെയിൽ അറിയിപ്പുകളും വഴി ആളുകളെ വാക്സിനേഷൻ സംബന്ധിച്ച് ബോധവൽക്കരിക്കുന്നതും തുടരുകയാണ്.

വാക്സിൻ ആദ്യ ഡോസിന് ശേഷം കുറഞ്ഞത് നാല് ആഴ്ചയ്ക്കു ശേഷമാണ് രണ്ടാം ഡോസ് നൽകേണ്ടത്, എന്നാൽ ആവശ്യമെങ്കിൽ വൈകിയെങ്കിലും സ്വീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൂർണ്ണമായ പ്രതിരോധം ലഭിക്കാൻ രണ്ട് ഡോസുകളും നിർബന്ധമാണെന്നും ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ മെനിഞ്ചൈറ്റിസ് പകർച്ചയെ കുറിച്ച് “അസാധാരണമായ സാഹചര്യം” എന്നാണ് വിശേഷിപ്പിച്ചത്. കൂടുതൽ വിവരങ്ങളും ബുക്കിംഗ് മാർഗ്ഗനിർദേശങ്ങളും തിങ്കളാഴ്ച മുതൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസ്സെക്സിലെ ഡൻമോവിന് സമീപമുള്ള ലീഡൻ റോഡിൽ 19 കാരിയായ യുവതി നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി വീടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 37 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നായയെ പോലീസ് പിടിച്ചെടുത്ത് സ്ഥലത്ത് സുരക്ഷ ഉറപ്പാക്കി. ഈ സംഭവം പ്രാദേശിക സമൂഹത്തെ നടുക്കിയതായി പോലീസ് പ്രതികരിച്ചു.

അതേസമയം, റെഡ്കാർ പട്ടണത്തിലെ ഡോർമൻസ്റ്റൗണിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് ദിവസം മുൻപാണ്. കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് വീട്ടിലെത്തിയ പോലീസ് 45 കാരനായ നായയുടെ ഉടമയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തിനിടെ ഒരു നായയെ തെരുവിലും മറ്റൊന്നിനെ വീട്ടിനുള്ളിലും വെടിവെച്ച് കൊന്നതായി അധികൃതർ അറിയിച്ചു.

അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു പേർ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 31 കാരിയായ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു . ആക്രമണം നടത്തിയ നായകൾ നിരോധിത വർഗത്തിൽപ്പെട്ടതല്ലെന്ന് പോലീസ് വ്യക്തമാക്കി. തുടർച്ചയായ ഈ രണ്ട് മരണങ്ങൾ യുകെയിൽ നായകളുടെ നിയന്ത്രണവും പൊതുസുരക്ഷയും സംബന്ധിച്ച ആശങ്കകൾ ശക്തമാക്കുന്നുണ്ട്. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാറ്റ്ഫോർഡ് ∙ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് ഇൽഡ എസ്റ്റീവ്സ് നൽകിയ പരാതിയിൽ, “ആന്റി” എന്ന് വിളിച്ച സംഭവത്തിൽ ട്രൈബ്യൂണൽ നിർണായക വിധി പുറപ്പെടുവിച്ചു. സഹപ്രവർത്തകനായ സ്റ്റാഫ് നേഴ്‌സ് ചാൾസ് ഒപ്പോങ് ആവർത്തിച്ച് ഈ വിളിപ്പേര് ഉപയോഗിച്ചതാണ് കേസിന് ആധാരം. വാട്ട്ഫോർഡ് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ ജഡ്ജി ജോർജ്ജ് അല്ലിയറ്റ് അധ്യക്ഷനായ ബെഞ്ച്, പ്രായവും ലിംഗവും അടിസ്ഥാനമാക്കിയുള്ള ഹരാസ്‌മെന്റ് സംഭവിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്ന് ബന്ധപ്പെട്ട സ്ഥാപനമായ വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റ് £1,425.15 നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

2023 ജൂൺ മുതൽ സെപ്റ്റംബർ വരെ നടന്ന സംഭവങ്ങളാണ് കേസിൽ പരിഗണിച്ചത്. “ആന്റി” എന്ന് വിളിക്കരുതെന്നും പകരം സ്വന്തം പേര് വിളിക്കണമെന്നുമുള്ള ആവശ്യം ഇൽഡ പലതവണ ഉന്നയിച്ചിട്ടും, അത് അവഗണിച്ചുകൊണ്ട് വിളിപ്പേര് തുടർന്നുവെന്നാണ് ട്രൈബ്യൂണലിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത് . കൂടാതെ പ്രായം കൂടിയ മറ്റൊരു സഹപ്രവർത്തകനുമായി ചേർത്തുള്ള പരാമർശങ്ങളും രണ്ടുതവണ നടത്തിയതായി അവർ വെളിപ്പെടുത്തി. ഓഫീസ്, കോറിഡോർ, ഡ്യൂട്ടി കൈമാറ്റ സമയങ്ങൾ തുടങ്ങിയ വിവിധ സാഹചര്യങ്ങളിൽ ഈ പരാമർശങ്ങൾ ആവർത്തിച്ചതിലൂടെ തനിക്കു മാനസിക സമ്മർദ്ദവും അപമാനബോധവും ഉണ്ടാക്കിയതായി അവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ഘാനിയൻ സംസ്കാരത്തിൽ “ആന്റി” ഒരു ബഹുമാനപദമാണെങ്കിലും, അത് വ്യക്തിയുടെ ഇച്ഛയ്ക്കെതിരെ ഉപയോഗിക്കുമ്പോൾ അപമാനകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാമെന്നതാണ് മൂന്നു ജഡ്ജിമാരടങ്ങിയ ബെഞ്ച് വിലയിരുത്തിയത്, . “തമാശയായി നടത്തിയെങ്കിലും അത് അപമാനിക്കാനുള്ള ശ്രമമായിരുന്നു” എന്നാണ് വിധിയിൽ പരാമർശിക്കുന്നത്. പരാതിക്കാരി അത് അപമാനകരമായി അനുഭവിച്ചതും, സാഹചര്യങ്ങൾ അതിന് വഴിവെച്ചതുമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. അതിനാൽ ഈ പരാമർശങ്ങൾ ഹരാസ്‌മെന്റായി കണക്കാക്കാവുന്നതാണെന്നും വിധിയിൽ വ്യക്തമാക്കി. എന്നാൽ വംശീയ വിവേചനം, പ്രതികാര നടപടി, വേതനവുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞു. കേസ് രഹസ്യമായി സൂക്ഷിക്കണമെന്ന അപേക്ഷ പൊതുതാൽപര്യം മുൻനിർത്തി നിരസിച്ചതായും ട്രൈബ്യൂണൽ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വൻ മുതൽ മുടക്കുള്ള ഓപ്പൺ എഐയുടെ ഡേറ്റാ സെന്റർ പദ്ധതിയായ “സ്റ്റാർഗേറ്റ് യുകെ” താൽക്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഉയർന്ന വൈദ്യുതി ചെലവും കർശനമായ നിയന്ത്രണങ്ങളുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കി. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ വൻ ഡേറ്റാ സെന്റർ സ്ഥാപിക്കുകയും ആയിരക്കണക്കിന് ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ വികസനത്തിനായി ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്.

ഈ പദ്ധതിയിൽ എൻവിഡിയയും എൻസ്കെയിലും പങ്കാളികളായിരുന്നു. യുകെയെ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർപവർ” ആക്കാനുള്ള ലക്ഷ്യത്തോടെ പ്രഖ്യാപിച്ച 31 ബില്യൺ പൗണ്ടിന്റെ സാങ്കേതിക നിക്ഷേപ പാക്കേജിന്റെ ഭാഗമായിരുന്നു സ്റ്റാർഗേറ്റ് യുകെ. എന്നാൽ “ദീർഘകാല അടിസ്ഥാന സൗകര്യ നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ പദ്ധതി മുന്നോട്ടു കൊണ്ടുപോകൂ” എന്ന് ഓപ്പൺഎഐ വക്താവ് വ്യക്തമാക്കി.

യുകെയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുബന്ധ പദ്ധതികൾക്ക് ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്ന് കമ്പനി വീണ്ടും ആവർത്തിച്ചു. ലണ്ടനിലാണ് ഓപ്പൺഎഐയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ സ്വതന്ത്ര കംപ്യൂട്ടിംഗ് ശേഷി ശക്തിപ്പെടുത്തുകയും ആഭ്യന്തര കൃത്രിമ ബുദ്ധി വികസനത്തിന് വേഗം കൂട്ടുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഊർജച്ചെലവും നിയന്ത്രണങ്ങളും അനുകൂലമായ സാഹചര്യത്തിലായാൽ മാത്രമേ പദ്ധതി വീണ്ടും പരിഗണിക്കയുള്ളുവെന്ന് കമ്പനി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗൾഫ് സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ഇറാൻ സംഘർഷം രൂക്ഷമായതിലുള്ള അതൃപ്തി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രകടിപ്പിച്ചു. “ഒരു തലമുറയെ ബാധിക്കുന്ന സംഭവമാണിതെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത് . മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക–ഇറാൻ യുദ്ധവിരാമം ഇപ്പോഴും “ദുർബലവും അനിശ്ചിതത്വമുള്ളതുമാണ്” എന്ന് വിലയിരുത്തിയ സ്റ്റാർമർ, സ്ഥിരത കൈവരിക്കാൻ മേഖലാ സഹകരണം നിർണായകമാണെന്നും വ്യക്തമാക്കി. പ്രധാന എണ്ണ-വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് പ്രശ്നപരിഹാരത്തിന്റെ കേന്ദ്രഘടകമാകണമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷം ശക്തമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പൽഗതാഗതം താറുമാറായിരുന്നു . ഇതോടെ എണ്ണ, വാതകം, വളം എന്നിവയുടെ ആഗോള വിതരണ ശൃംഖലയിൽ ഗുരുതരമായ തടസമുണ്ടായി. ഇതിന്റെ പ്രതിഫലമായി യുകെയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇന്ധനവിലയും ഭക്ഷ്യവിലയും കുത്തനെ ഉയർന്നു. രാജ്യത്തെ കുടുംബങ്ങൾ ദിനംപ്രതി ചെലവുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, “പുടിൻ ആയാലും ട്രംപ് ആയാലും അവരുടെ തീരുമാനങ്ങളാൽ സാധാരണ ജനങ്ങളുടെ ബില്ലുകൾ ഉയരുന്നത് അസ്വീകാര്യമാണെന്ന്” സ്റ്റാർമർ പ്രതികരിച്ചു. രാജ്യത്തെ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകാതിരിക്കാൻ സർക്കാർ നടപടികൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ ഉക്രൈൻ അധിനിവേശം ഊർജ്ജവിലയിൽ വൻ വർധനവിന് കാരണമായിരുന്നു. ഇതേ തുടർന്ന് മുൻ കൺസർവേറ്റീവ് സർക്കാർ സഹായപദ്ധതികൾ നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അതേ രീതിയിൽ വ്യാപക സഹായം നൽകുന്നതിന് പകരം ഏറ്റവും പ്രശ്ന ബാധിതരായ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സഹായപദ്ധതികളായിരിക്കും പരിഗണിക്കുകയെന്ന് സ്റ്റാർമർ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പ്രായോഗിക മാർഗങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില നിയന്ത്രിക്കുകയും ആഗോള വിപണിയിൽ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ് എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

RECENT POSTS
Copyright © . All rights reserved