ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡോക്ടർമാരുടെ സമര മുന്നറിയിപ്പിനെതിരെ കടുത്ത നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്തുവന്നു . ഏപ്രിൽ 7 മുതൽ ആറുദിവസം നീണ്ടുനിൽക്കുന്ന സമരത്തിൽ നിന്ന് പിന്മാറാൻ 48 മണിക്കൂർ സമയം ആണ് ഡോക്ടർമാർക്ക് അനുവദിച്ചിരിക്കുന്നത് . 2023 മുതൽ തുടർന്നു കൊണ്ടിരിക്കുന്ന വേതന തർക്കത്തിന്റെ ഭാഗമായി ഇത് 15-ാമത്തെ സമരമാണ് ഡോക്ടർമാർ പ്രഖ്യാപിക്കുന്നത് . ഈ സമരം ഈസ്റ്റർ അവധിക്ക് പിന്നാലെ നടക്കുന്നതും ആരോഗ്യ സേവനങ്ങൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. സർക്കാർ നൽകിയ ഓഫർ നിരസിച്ച സാഹചര്യത്തിൽ, സമരം തുടരുകയാണെങ്കിൽ പുതിയ നിയമനങ്ങളും അവസരങ്ങളും പിൻവലിക്കുമെന്ന് സ്റ്റാർമർ മുന്നറിയിപ്പ് നൽകി.

സർക്കാർ മുന്നോട്ടുവച്ച “ചരിത്രപരമായ” കരാറിൽ 3.5% അധിക ശമ്പള വർധനയും, മൂന്നു വർഷംകൊണ്ട് മൊത്തം 35% വരെ ശമ്പള വർധനയും ഉൾപ്പെടുന്നു. കൂടാതെ ശമ്പള പുരോഗതി മെച്ചപ്പെടുത്തൽ, കൂടുതൽ പരിചയം നേടുന്ന ഡോക്ടർമാർക്ക് മികച്ച പ്രതിഫലം, റോയൽ കോളേജ് പരീക്ഷാ ഫീസ് തിരിച്ചടവ്, അടുത്ത മൂന്ന് വർഷത്തിൽ 4,500 അധിക സ്പെഷ്യാലിറ്റി ട്രെയിനിംഗ് അവസരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സമരവും എൻഎച്ച്എസിന് ഏകദേശം £250 മില്യൺ വരെ അധിക ചെലവ് ഉണ്ടാക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ രോഗികളുടെ ശസ്ത്രക്രിയകളും പരിശോധനകളും വൈകാൻ ഇടയാകുമെന്നും, വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ്റെ റെസിഡന്റ് ഡോക്ടർസ് കമ്മിറ്റിയുടെ നിലപാട് വ്യത്യസ്തമാണ്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വിലക്കയറ്റം വീണ്ടും ഉയരുമെന്ന പ്രവചനങ്ങൾ നിലനിൽക്കുന്നതിനാൽ, ഈ കരാർ അംഗീകരിച്ചാൽ ഡോക്ടർമാരുടെ യഥാർത്ഥ വരുമാനം കുറയാൻ സാധ്യതയുണ്ടെന്ന് അവർ പറയുന്നു. ഇതിനകം തന്നെ പല ഡോക്ടർമാരും വിദേശ രാജ്യങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിൽ, കുറഞ്ഞ ശമ്പള വർധന തുടരുകയാണെങ്കിൽ എൻഎച്ച്എസിൽ സ്റ്റാഫ് ക്ഷാമം രൂക്ഷമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, പ്രശ്നപരിഹാരത്തിനായി സർക്കാരുമായി ചർച്ചകൾ തുടരാൻ തങ്ങൾ തയ്യാറാണെന്നും, നല്ലൊരു കരാർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മിറ്റിയുടെ നേതാക്കൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഡെർബി നഗരത്തിൽ ശനിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഇന്ത്യക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇയാൾ മലയാളിയാണെന്ന അനൗദ്യോഗിക വിവരങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . ആശ്രിത വിസയിൽ യുകെയിലെത്തിയ ഇയാൾ പങ്കാളിയുമായി വേർപിരിഞ്ഞ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാല് ഇയാളുടെ വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച് പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഐടി മേഖലയിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നതെന്നാ ണ് അറിയാൻ സാധിച്ചത് . ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദ സാധ്യതയുൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി കൗണ്ടർ-ടെററിസം ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും, ഇത് ഭീകരാക്രമണമെന്ന നിലയിൽ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

പ്രതിക്കെതിരെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ്, ഗുരുതര പരിക്ക് ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരക്കേറിയ സമയത്ത് വിനോദ കേന്ദ്രമായ ഡെർബിയിൽ ഉണ്ടായ ഈ സംഭവം വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട മൊബൈൽ ദൃശ്യങ്ങൾ, സിസിടിവി, ഡാഷ്കാം തെളിവുകൾ എന്നിവ കൈവശമുള്ളവർ പൊലീസിനെ സമീപിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താതെ വിവരങ്ങൾ നൽകുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 9.30ഓടെ ഫ്രയർ ഗേറ്റ് പ്രദേശത്ത് കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ കാൽനടക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടത്തിലല്ലെന്ന് പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാരപ്രവർത്തനം ആരോപിച്ച് ഒരു ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യ രാജ്യത്തുനിന്ന് പുറത്താക്കാൻ നിർദ്ദേശം നൽകി. റഷ്യൻ ഫെഡറൽ സുരക്ഷാ സേവനമായ എഫ്എസ്ബി (FSB)യുടെ ആരോപണപ്രകാരം, രാജ്യത്തേക്ക് പ്രവേശിക്കാൻ അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയതും അനൗപചാരിക സാമ്പത്തിക കൂടിക്കാഴ്ചകളിൽ സങ്കീർണ്ണ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതുമാണ് നടപടി സ്വീകരിക്കാൻ കാരണമായത്. ഉദ്യോഗസ്ഥന്റെ അംഗീകാരം റദ്ദാക്കി, രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ സംഘർഷം വർധിക്കുന്നതിനിടെയാണ് ഈ നടപടി.

നടപടി “പൂർണ്ണമായും അസംബന്ധം” ആണെന്നാണ് യുകെ വിദേശകാര്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത് . ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ റഷ്യ തെറ്റായ നടപടികൾ സ്വീകരിക്കുകയാണെന്ന് ബ്രിട്ടൻ ആരോപിച്ചു. ബ്രിട്ടീഷ് എംബസി സ്റ്റാഫിനെയും അവരുടെ കുടുംബങ്ങളെയും ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്നും യുകെ വ്യക്തമാക്കി. ഇത്തരം നടപടികൾ ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാക്കുമെന്ന ആശങ്കയും ബ്രിട്ടൻ പ്രകടിപ്പിച്ചു.

അതേസമയം, പ്രവേശനാനുമതി നേടുന്നതിനിടെ ഉദ്യോഗസ്ഥൻ ഉദ്ദേശപൂർവ്വം തെറ്റായ വിവരങ്ങൾ നൽകിയെന്നും രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ ലക്ഷണങ്ങൾ കണ്ടെത്തിയെന്നും റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് റഷ്യൻ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻപ് പാശ്ചാത്യ രാജ്യങ്ങളുമായി ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങളും പുറത്താക്കലുകളും ആവർത്തിക്കപ്പെടുന്ന സാഹചര്യവും ശ്രദ്ധേയമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ പാർക്കിങ്ങിൽ പിഴ ഈടാക്കുന്നതിലെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി ഏകീകൃത ഡിജിറ്റൽ സംവിധാനമായ നാഷണൽ പാർക്കിംഗ് പ്ലാറ്റ്ഫോം (എൻപിപി) കൂടുതൽ കൗൺസിലുകൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി. വിവിധ പാർക്കിംഗ് ഇടങ്ങളിൽ പണം അടയ്ക്കാൻ ഓരോ തവണയും വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രധാന പാർക്കിംഗ് ആപ്പുകളിൽ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുന്ന രീതിയാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ഇപ്പോൾ വരെ ഇംഗ്ലണ്ടിലെ 15 പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ മാത്രമാണ് എൻപിപിയിൽ ചേരുന്നത്. എന്നാൽ ഇത് കൂടുതൽ വ്യാപിപ്പിക്കാൻ സർക്കാർ സ്റ്റാറ്റ്യൂട്ടറി ഗൈഡൻസ് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഇത് നിയമമല്ലെങ്കിലും, കൗൺസിലുകൾ പാലിക്കേണ്ട ഔദ്യോഗിക നിർദേശമായതിനാൽ അവഗണിച്ചാൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ 10 കൗൺസിലുകളിൽ ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം രാജ്യവ്യാപകമായി നടപ്പാക്കിയിരുന്നു.

ഇതിനോടകം തന്നെ 10 മില്യണിലധികം പണമിടപാടുകൾ എൻപിപി വഴി നടന്നതായി സർക്കാർ വ്യക്തമാക്കി. ലളിതവും സൗകര്യപ്രദവുമായ പണമടയ്ക്കൽ സംവിധാനം ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. പിഴവഴികളിലെ ആശയക്കുഴപ്പം കുറച്ച് ‘അന്യായ പിഴകൾ’ ഒഴിവാക്കാൻ ഈ സംവിധാനം സഹായകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഡർബി നഗരമധ്യത്തിലെ ഫ്രയർ ഗേറ്റ് മേഖലയിൽ കാൽനടക്കാരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിൽ ഭീകരവിരുദ്ധ വിഭാഗം അന്വേഷണം ഏറ്റെടുത്തു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിന്റെ ഉദ്ദേശം വ്യക്തമല്ലെങ്കിലും എല്ലാ സാധ്യതകളും തുറന്ന മനസ്സോടെ പരിശോധിക്കുകയാണെന്ന് ഡർബിഷയർ പൊലീസ് അറിയിച്ചു. ഇതുപോലുള്ള സംഭവങ്ങളിൽ സാധാരണ നടപടിയായാണ് കൗണ്ടർ ടെററിസം വിഭാഗം ഉൾപ്പെടുന്നതെന്നും, ഇപ്പോൾ സംഭവത്തെ ഭീകരാക്രമണമെന്ന രീതിയിൽ കാണുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ത്യൻ വംശജനും നിരവധി വർഷങ്ങളായി ബ്രിട്ടനിൽ താമസിക്കുന്ന 36 കാരനായ ഡർബി സ്വദേശിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിംഗ്, ഗുരുതരമായ ശാരീരിക പരിക്ക് ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. സംഭവം നടന്നതിന് പിന്നാലെ ഏതാനും നിമിഷങ്ങൾക്കകം പൊലീസ് സ്ഥലത്തെത്തി, ഏഴ് മിനിറ്റിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തതായി അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും സാക്ഷികളുടെ വിവരങ്ങളും അന്വേഷണത്തിന് നിർണായകമാണെന്നും പൊലീസ് അറിയിച്ചു.

നഗരത്തെ നടുക്കിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് തുടരുന്നത്. ഫ്രയർ ഗേറ്റ് ഭാഗം താൽക്കാലികമായി അടച്ചിടുകയും പിന്നീട് തുറക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടത്തിലല്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.30ഓടെ കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ കാൽനടക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ഇതിനിടെ പ്രതി മലയാളിയാണെന്ന രീതിയിലുള്ള വാർത്തകൾ ചില മാധ്യമങ്ങളിൽ വന്നത് യുകെ മലയാളി സമൂഹത്തിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാൽ ഈ നിഗമനത്തിലേക്ക് എത്താൻ ആയിട്ടുള്ള വിവരങ്ങൾ ഒന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടിയന്തിര വിഭാഗമായ A&E കാത്തിരിപ്പ് സമയം, ക്യാൻസർ ചികിത്സ എന്നിവയിൽ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കാൻ എൻഎച്ച്എസ് പരാജയപ്പെടാൻ സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മാർച്ച് 31-നുള്ളിൽ കൈവരിക്കേണ്ട ഇടക്കാല ലക്ഷ്യങ്ങളിൽ പുരോഗതി കുറഞ്ഞതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് . 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിക്കേണ്ട ലക്ഷ്യം 92% ആണെങ്കിലും ജനുവരിയിൽ നേടാനായത് 61.5% മാത്രമാണ്; 150 ട്രസ്റ്റുകളിൽ 52 എണ്ണം മാത്രമാണ് 65% നിലവാരം കൈവരിച്ചത്. A&E വിഭാഗത്തിൽ നാല് മണിക്കൂറിനുള്ളിൽ ചികിത്സ നൽകേണ്ട 78% ലക്ഷ്യത്തിന് പകരം ഫെബ്രുവരിയിൽ 74.1% മാത്രമാണ് കൈവരിച്ചത്.

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് 2029ഓടെ കാത്തിരിപ്പ് സമയങ്ങൾ കുറയ്ക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും നിലവിലെ കണക്ക് ആശങ്ക ഉയർത്തുന്നതാണ്. എൻഎച്ച്എസിനെ പുനരുജ്ജീവിപ്പിക്കുക” എന്ന വാഗ്ദാനം സർക്കാർ “ നൽകിയ പശ്ചാത്തലത്തിൽ ഈ പരാജയം രാഷ്ട്രീയമായും സമ്മർദ്ദം വർധിപ്പിക്കും. 999 കോളുകൾക്കുള്ള ആംബുലൻസ് പ്രതികരണ സമയവും ലക്ഷ്യത്തിലെത്തിയിട്ടില്ല; ശരാശരി 30 മിനിറ്റ് ലക്ഷ്യത്തിന് പകരം 30 മിനിറ്റ് 25 സെക്കൻഡാണ് രേഖപ്പെടുത്തിയത്. എന്നാൽ GP അപോയിന്റ്മെന്റുകളിലെ രോഗി സംതൃപ്തിയിൽ ചെറിയ പുരോഗതി ഉണ്ടെന്നത് മാത്രം ആശ്വാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അതേസമയം, പരിശോധനകൾക്കുള്ള കാത്തിരിപ്പും കുത്തനെ ഉയരുകയാണ്. ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 1.8 മില്യണായി ഉയർന്നത് കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്. 13 ആഴ്ചയ്ക്ക് മുകളിൽ കാത്തിരിക്കേണ്ടിവരുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. അധിക ധനസഹായവും “എലക്ടീവ് സ്പ്രിന്റ്” പോലുള്ള നടപടികളും ഉണ്ടായിട്ടും ആവശ്യത്തിന് പുരോഗതി കൈവരിക്കാത്തത് മൂലം ചികിത്സാ സംവിധാനത്തിലെ സമ്മർദ്ദം തുടരുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഡർബി നഗരമധ്യത്തിൽ ശനിയാഴ്ച രാത്രി നടന്ന കാർ അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം രാത്രി 9.30ഓടെ ഫ്രയർ ഗേറ്റ് പ്രദേശത്ത് ഒരു കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ കാൽനടക്കാരുടെ ഇടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടത്തിലല്ലെന്ന് ഡർബിഷയർ പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇന്ത്യക്കാരനായ 30-വയസ് പ്രായമുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിംഗ്, ഗുരുതരമായ ശാരീരിക പരിക്ക് ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവത്തിന്റെ ഉദ്ദേശ്യം എന്താണെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തുറന്ന മനസ്സോടെ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഓൺലൈനിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരുദ്ധമായി ആരും മരണപ്പെട്ടിട്ടില്ലെന്നും പൊതുജനങ്ങൾക്ക് ഭീഷണിയുള്ള സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. . ഫ്രയർ ഗേറ്റ് പ്രദേശം കർസൺ സ്ട്രീറ്റ് മുതൽ ഫോഡ് സ്ട്രീറ്റ് വരെ അടച്ചിട്ടിരിക്കുകയാണ്.

സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നതു. സമീപത്തുണ്ടായിരുന്നവർ ഭീതിയോടെ സംഭവവിവരങ്ങൾ പങ്കുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഡർബി സിറ്റി കൗൺസിൽ നേതാവ് നദിൻ പീറ്റ്ഫീൽഡ് സംഭവം ഭീകരമാണെന്ന് പ്രതികരിച്ചു. പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ അറിയിച്ച അവർ അടിയന്തിര സേവനങ്ങളുടെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ചു. ഡർബി നോർത്ത് എംപി കാതറിന് ആറ്റ്കിൻസൺ പാർലമെന്റിൽ ഇത്തരം സംഭവങ്ങൾ ചർച്ച ചെയ്യുമെന്നും കാറുകൾ ആയുധമായി ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ആഭ്യന്തര സെക്രട്ടറി വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിന്റെ സ്കാൻ സേവനങ്ങളിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും അപകടത്തിലാക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് നടത്തിയ സർവേ പ്രകാരം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലാൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അൾട്രാസൗണ്ട് വിഭാഗങ്ങളിൽ സോണോഗ്രാഫർമാരുടെ ഗുരുതര കുറവ് ഉണ്ട്. ഇംഗ്ലണ്ടിൽ 1,821 സോണോഗ്രാഫർമാർ ഉള്ളപ്പോൾ ഒഴിവുകളുടെ നിരക്ക് 2019ലെ 12%ൽ നിന്ന് 24% ആയി . സൗത്ത് ഈസ്റ്റിൽ 38%യും നോർത്ത് വെസ്റ്റിൽ 30%യും ഒഴിവുകളാണുള്ളത്.

കുറഞ്ഞ ശമ്പളം, പരിമിതമായ കരിയർ വളർച്ച, സ്വകാര്യ മേഖലയിലെ മികച്ച അവസരങ്ങൾ തുടങ്ങിയവ കാരണം സോണോഗ്രാഫർമാർ എൻഎച്ച്എസ് വിടാൻ ആലോചിക്കുന്നതായി സംഘടന വ്യക്തമാക്കി. അതേസമയം അൾട്രാസൗണ്ട് പരിശോധനകളുടെ ആവശ്യകത വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പുതിയ സോണോഗ്രാഫർമാരെ പരിശീലിപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ നിലവിലെ കുറവ് ഉടൻ നികത്താൻ സാധിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭാവിയിൽ ആരോഗ്യ സേവനങ്ങൾക്ക് ആവശ്യമായ ജീവനക്കാരെ എങ്ങനെ എത്തിക്കും എന്നതിനെ കുറിച്ചുള്ള എൻഎച്ച്എസ് വർക്ക്ഫോഴ്സ് പദ്ധതി വൈകുന്നതും പ്രശ്നം രൂക്ഷമാക്കുന്നുവെന്ന് അധികൃതർ വിമർശിച്ചു. പുതിയ സ്കാനർ സംവിധാനങ്ങളും കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളും ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ പ്രൊഫഷണലുകളെ ഉറപ്പാക്കണം എന്നതാണ് വിദഗ്ധരുടെ ആവശ്യം. ഡയഗ്നോസ്റ്റിക് സേവനങ്ങളിൽ സമ്മർദ്ദം കുറയ്ക്കാൻ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുകയും സേവന സമയം വർധിപ്പിക്കുകയും ചെയ്തതായാണ് സർക്കാർ വൃത്തങ്ങൾ ഈ വിഷയത്തിൽ പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്സിൽ യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ 05:55-ന് ഓസ്റ്റോർപ്പിലെ കെനെർലൈ അവന്യൂവിൽ ആണ് ബോധരഹിതയായ നിലയിൽ യുവതിയെ കണ്ടെത്തിയത് . വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് വെസ്റ്റ് യോർക്ക്ഷയർ പൊലീസ് പറഞ്ഞു.

18 വയസ്സുള്ള രണ്ട് യുവതികൾ, 20 വയസ്സുള്ള ഒരു യുവാവ്, 17 വയസ്സുള്ള ആൺകുട്ടി എന്നിവരെ കൊലപാതക സംശയത്തിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലമായ കെനെർലൈ അവന്യൂ കടുത്ത പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്.

ഒരു യുവതിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ട അത്യന്തം സങ്കീർണ്ണമായ കേസാണ് ഇതെന്നും വ്യാപകമായ പരിശോധനകൾ നടത്തിയിട്ടും ഇതുവരെ യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മരുന്നുകളുടെ ക്ഷാമം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള യുദ്ധം തുടരുകയാണെങ്കിൽ പെയിൻകില്ലറുകൾ മുതൽ ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ വരെയുള്ളവയുടെ ലഭ്യതയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞതും വിമാന സർവീസുകൾ കുറച്ചതും വിതരണ ശൃംഖലയെ ഗുരുതരമായി ബാധിച്ചു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ജനറിക് മരുന്നുകളും ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രിഡിയന്റ്സും എത്തിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

സാധാരണയായി 6 മുതൽ 8 ആഴ്ച വരെ സ്റ്റോക്ക് സൂക്ഷിക്കുന്ന മരുന്ന് വിതരണക്കാർ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ് . എൻഎച്ച്എസിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ഏകദേശം 85% ജനറിക് വിഭാഗത്തിൽപ്പെടുന്നതും അവയിൽ വലിയൊരു വിഹിതം ഇന്ത്യയിൽ നിന്ന് എത്തുന്നതുമാണെന്നത് സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമാക്കുന്നുണ്ട് . വിമാന ചരക്ക് ചെലവ് ഇരട്ടിയായതോടെ ചില മരുന്നുകൾ വിതരണം ചെയ്യുന്നത് നഷ്ടകരമാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതോടെ ജിപി ക്ലിനിക്കുകൾക്കും ഫാർമസികൾക്കും ലഭിക്കുന്ന മരുന്നുകളുടെ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത് .

കപ്പലുകൾ ഗുഡ് ഹോപ്പ് തീരം ചുറ്റി സഞ്ചരിക്കേണ്ടതായതോടെ യാത്രയ്ക്ക് ഏകദേശം 14 ദിവസം അധികമായി വേണ്ടിവരുന്നുണ്ട് . എണ്ണ-വാതക വില വർധനവ് മരുന്നുകളുടെ നിർമ്മാണത്തിനാവശ്യമായ രാസവസ്തുക്കളുടെ ചെലവും ഉയർത്തിയിട്ടുണ്ട്. ഇതിന്റെ മൊത്തത്തിലുള്ള ആഘാതം ഒടുവിൽ രോഗികൾക്കും പൊതുജനാരോഗ്യ സംവിധാനങ്ങൾക്കും ബാധകമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.