Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടന്റെ ഭാവി രാജാവാകാൻ സാധ്യതയുള്ള ജോർജ് രാജകുമാരൻ ഈറ്റൺ കോളജിൽ ചൊവ്വാഴ്ച പഠനം ആരംഭിക്കും. 13കാരനായ ജോർജിന്റെ വിദ്യാഭ്യാസത്തിലെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നത്. പിതാവ് വില്യം രാജകുമാരനും അദ്ദേഹത്തിന്റെ സഹോദരൻ ഹാരിയും പഠിച്ച പ്രമുഖ സ്വകാര്യ സ്കൂളാണ് ഈറ്റൺ. നേരത്തെ ബെർക്‌ഷെയറിലെ ലാംബ്രൂക്ക് സ്കൂളിലായിരുന്നു ജോർജ് പഠിച്ചിരുന്നത്.

2023ൽ മാതാപിതാക്കളായ വില്യമിനും കെയ്റ്റിനുമൊപ്പം ജോർജ് ഈറ്റൺ സന്ദർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രാജകുടുംബം ജോർജിനായി പരിഗണിക്കുന്ന സ്കൂളുകളിൽ ഈറ്റണും ഉൾപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹം ശക്തമായത്. 1995ൽ വില്യം ഈറ്റണിൽ പഠനം ആരംഭിച്ചപ്പോൾ മാതാപിതാക്കളായ ചാൾസും ഡയാനയും സഹോദരൻ ഹാരിയും ഒപ്പമുണ്ടായിരുന്നു. സ്കൂളിന്റെ പരമ്പരാഗത പ്രവേശന രജിസ്റ്ററിൽ വില്യം ഒപ്പിടുന്ന ചിത്രവും അന്ന് പുറത്തുവന്നിരുന്നു.

ടോം ഹിഡിൽസ്റ്റൺ, ഹ്യൂ ലോറി, എഡ്ഡി റെഡ്മെയ്ൻ തുടങ്ങിയ പ്രമുഖരും മുൻ പ്രധാനമന്ത്രിമാരും എഴുത്തുകാരായ ജോർജ് ഓർവെൽ, ഇയാൻ ഫ്ലെമിങ്, സാഹസികനായ ബിയർ ഗ്രിൽസ് തുടങ്ങിയവരും ഈറ്റണിലെ മുൻ വിദ്യാർഥികളാണ്. അതേസമയം, ജോർജിന്റെ മുത്തച്ഛനായ രാജാവ് ചാൾസ് ഗോർഡൺസ്റ്റൗൺ സ്കൂളിലാണ് പഠിച്ചത്. സ്കൂളിലെ അനുഭവത്തെ ഒരിക്കൽ അദ്ദേഹം “ജയിൽശിക്ഷ”യോട് ഉപമിച്ചിരുന്നെങ്കിലും സ്വയം അച്ചടക്കവും ഉത്തരവാദിത്തബോധവും അവിടെനിന്ന് ലഭിച്ചതായി പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രിൻസ് ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും ഇനി രാജകുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധികളായി പ്രവർത്തിക്കാനാകില്ലെന്ന് വ്യക്തമാക്കി ചാൾസ് രാജാവ്. ഹാരിയുടെയും മേഗന്റെയും നിലവിലെ പദവി സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാനായി ബക്കിങ്ഹാം പാലസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക കത്ത് അയച്ചു. രാജാവിന്റെ നിർദേശപ്രകാരം ലോർഡ് ചേംബർലെയ്ൻ അയച്ച കത്ത് ഹാരിയുടെ സംഘത്തിനും സർക്കാർ വകുപ്പുകൾക്കും സൈനിക ഉദ്യോഗസ്ഥർക്കും ലോർഡ് ലെഫ്റ്റനന്റുമാർക്കും കൈമാറിയെന്നാണ് പാലസ് വൃത്തങ്ങൾ പറയുന്നത്.

ഹാരിയും മേഗനും കഴിഞ്ഞ മാസം മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും ഒപ്പം കൂട്ടി കാലിഫോർണിയയിൽനിന്ന് ബ്രിട്ടനിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ രാജകുടുംബത്തിലെ ‘വർക്കിങ് റോയൽ’ പദവി ഇവർക്ക് ലഭിക്കില്ലെന്നും ‘ഹിസ് റോയൽ ഹൈനെസ്’, ‘ഹെർ റോയൽ ഹൈനെസ്’ എന്നീ പദവികൾ ഉപയോഗിക്കാനാകില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇരുവരും ഇപ്പോഴും സ്വകാര്യ പൗരന്മാരായാണ് കണക്കാക്കപ്പെടുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബ്രിട്ടനിലെത്തിയതിന് പിന്നാലെ ഹാരി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായുള്ള സൂചനകളും പുറത്തുവന്നു. ലണ്ടനിലെ ഒരു ടിവി, പോഡ്കാസ്റ്റ് സ്റ്റുഡിയോയിൽ ഹാരി എത്തിയതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭാവിയിൽ ഹാരിയും മേഗനും പങ്കെടുക്കുന്ന പരിപാടികൾ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായിരിക്കില്ലെന്നും സ്വകാര്യ വ്യക്തികൾ എന്ന നിലയിലായിരിക്കും ഇത്തരം പരിപാടികളിൽ പങ്കെടുക്കുകയെന്നും രാജാവിന്റെ കത്ത് വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ബോസ്റ്റണിൽ നാലാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം മലയാളി യുവതി മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനി ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്. പ്രസവത്തെ തുടർന്ന് ആരോഗ്യനില തൃപ്തികരമായിരുന്ന ചിഞ്ചുവിനെ ജൂലൈ 8 -ന് വൈകിട്ട് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ 12.20ന് മരണം സംഭവിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

നാലു വർഷം മുൻപ് നേഴ്സായി ജോലി ലഭിച്ചതിനെ തുടർന്നാണ് ചിഞ്ചു ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിലെത്തിയത്. പിന്നീട് ഭർത്താവ് എമിൽ ജോസും രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞും യുകെയിലാണ് ജനിച്ചത്. ഒരു വർഷം മുൻപ് ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ച കുടുംബം നാലാമത്തെ കുഞ്ഞിന്റെ വരവോടെ സന്തോഷത്തിലായിരുന്നു. ജൂലൈ 7ന് ഉച്ചയ്ക്ക് 1.30ഓടെ ചിഞ്ചു ആരോഗ്യവതിയായ പെൺകുഞ്ഞിന് സാധാരണ പ്രസവത്തിലൂടെ ജന്മം നൽകിയിരുന്നു. എമിലിനും ചിഞ്ചുവിനും എട്ടും ആറും മൂന്നും വയസ്സുള്ള മൂന്ന് മക്കളും നവജാത പെൺകുഞ്ഞുമാണുള്ളത്. പ്രസവശുശ്രൂഷയ്ക്കായി ഏതാനും മാസങ്ങൾക്ക് മുൻപ് യുകെയിലെത്തിയ ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും മകളുടെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ്.

ബോസ്റ്റൺ മേഖലയിലെ സിറോ-മലബാർ സഭയുടെ മാർ യൗസേപ്പ് പ്രൊപ്പോസ്ഡ് മിഷൻ ചർച്ചിലെ സജീവ അംഗങ്ങളായിരുന്നു എമിലും കുടുംബവും. ചിഞ്ചുവിന്റെ വേർപാട് ബോസ്റ്റണിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. എമിലിനും നാല് മക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സഭാംഗങ്ങളും മലയാളി സമൂഹവും കൈകോർക്കുകയാണ്. കുഞ്ഞിന്റെ വരവോടെ സന്തോഷത്തിലായിരുന്ന കുടുംബത്തെ മണിക്കൂറുകൾക്കകം ദുരന്തം തേടിയെത്തിയത് യുകെയിലെ മലയാളി സമൂഹത്തിനാകെ തീരാനഷ്ടമായി.

ചിഞ്ചുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എസെക്സിലെ കോൾചെസ്റ്റർ ആശുപത്രിയിൽ നേഴ്‌സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം തീക്കോയി സ്വദേശിനി ജസ്റ്റിൻ ജോർജ് (58) ലണ്ടനിൽ നിര്യാതയായി. ദീർഘകാലമായി യു കെയിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചിരുന്ന ജസ്റ്റിൻ മലയാളി സമൂഹത്തിനിടയിലും സുപരിചിതയായിരുന്നു.

പൊതുരംഗത്തും സാമുദായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജസ്റ്റിൻ, ക്ലാക്ടണിലെ സീറോ-മലബാർ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ദീർഘകാലം സേവനം അനുഷ്ഠിച്ചു. സൗമ്യമായ ഇടപെടലുകളിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും നിരവധി പേരുടെ പ്രിയങ്കരിയായി മാറിയിരുന്നു.

ജസ്റ്റിന്റെ വിയോഗവാർത്ത യു കെയിലെ മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജസ്റ്റിൻ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ വീടുകളുടെ വിലയിൽ 2023ന് ശേഷം ആദ്യമായി വാർഷിക ഇടിവ് രേഖപ്പെടുത്തി. ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ, വർധിച്ച ജീവിതച്ചെലവ്, ആഗോള രാഷ്ട്രീയ അനിശ്ചിതത്വം എന്നിവ ഭവന വിപണിയെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. ലോയ്ഡ്സ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ വീടുകളുടെ ശരാശരി വില 0.4 ശതമാനം കുറഞ്ഞ് 2,98,468 പൗണ്ടായി. ജൂലൈയെ അപേക്ഷിച്ച് 685 പൗണ്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഭവന വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണം ഉയർന്ന വായ്പാ ചെലവും പലിശനിരക്കിലെ അനിശ്ചിതത്വവുമാണ്. ഓഗസ്റ്റ് അവസാനം രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ ശരാശരി പലിശനിരക്ക് 5.6 ശതമാനവും അഞ്ച് വർഷത്തെ നിരക്ക് 5.66 ശതമാനവുമായിരുന്നു. വർഷത്തിന്റെ തുടക്കത്തിൽ ഇവ രണ്ടും അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു. വീടുകളുടെ വില കുറയ്ക്കാൻ വിൽപ്പനക്കാർ വലിയ തോതിൽ തയ്യാറാകാത്തതും വാങ്ങുന്നവർ പലിശനിരക്കിലെ സാഹചര്യം കൂടുതൽ വ്യക്തമാകുന്നതുവരെ കാത്തിരിക്കുന്നതും വിപണിയിലെ ഇടപാടുകൾ കുറയാൻ കാരണമായി.

പ്രദേശങ്ങൾ തിരിച്ചുനോക്കുമ്പോൾ യുകെയിൽ വീടുകളുടെ വിലയിടിവിൽ മുന്നിൽ സൗത്ത് ഈസ്റ്റാണ്. ഇവിടെ വില 1.6 ശതമാനം കുറഞ്ഞ് ശരാശരി 3,81,729 പൗണ്ടായി. ഗ്രേറ്റർ ലണ്ടനിൽ 1.5 ശതമാനം ഇടിഞ്ഞ് ശരാശരി 5,34,177 പൗണ്ടിലെത്തി. അതേസമയം വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 2.7 ശതമാനവും വടക്കുപടിഞ്ഞാറൻ മേഖലയിൽ രണ്ട് ശതമാനവും വില ഉയർന്നു. വടക്കൻ അയർലൻഡിലാണ് ഏറ്റവും ഉയർന്ന വാർഷിക വളർച്ച രേഖപ്പെടുത്തിയത്—6.9 ശതമാനം. സ്കോട്ട് ലൻഡിൽ 3.5 ശതമാനവും വെയിൽസിൽ 0.6 ശതമാനവും വില വർധിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനലിൽ ഒറ്റ ഡിങ്കി ബോട്ടിൽ അപകടകരമായ യാത്ര നടത്തിയ 140 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. യു.കെയിലേക്കുള്ള ചെറുബോട്ട് കടന്നുവരവുകൾ തുടരുന്നതിനിടെയാണ് വലിയ സംഘത്തെ അധികൃതർ രക്ഷപ്പെടുത്തിയത്. 2026 ഓഗസ്റ്റ് 28 വരെ 16,513 പേരാണ് ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യു.കെയിലെത്തിയത്. 2021 മുതൽ രേഖപ്പെടുത്തിയ കണക്കുകളിൽ ഈ തീയതി വരെയുള്ള അഞ്ചാമത്തെ ഉയർന്ന നിരക്കാണിത്. 2025ൽ ആകെ 41,472 പേരാണ് ചെറുബോട്ടുകളിൽ യു.കെയിലെത്തിയത്.

യു.കെയിലെത്തുന്നവരുടെ രാജ്യാന്തര പശ്ചാത്തലത്തിലും വലിയ മാറ്റങ്ങളുണ്ട്. 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം എറിത്രിയയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ—5,875 പേർ. സുഡാനിൽനിന്ന് 4,191 പേരും അഫ്ഗാനിസ്ഥാനിൽനിന്ന് 4,042 പേരും സൊമാലിയയിൽനിന്ന് 3,901 പേരും ഇറാനിൽനിന്ന് 3,657 പേരും ചെറുബോട്ടുകളിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അഭയാർഥിത്വം, സുരക്ഷാ പ്രശ്നങ്ങൾ, മറ്റ് സാഹചര്യങ്ങൾ എന്നിവയെ തുടർന്ന് നിരവധി പേർ അപകടകരമായ കടൽമാർഗം തിരഞ്ഞെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

ചെറുബോട്ടുകളിലൂടെയുള്ള വരവിന് പുറമെ, അനുമതിയില്ലാതെ യു.കെയിൽ തുടരുന്നവർക്ക് മറ്റ് വഴികളുമുണ്ട്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതിരിക്കുക, ആവശ്യമായ അനുമതിയില്ലാതെ തുടരുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ചെറുബോട്ട് വരവുകൾ നിയന്ത്രിക്കുന്നത് യു.കെ. സർക്കാരിന്റെ പ്രധാന കുടിയേറ്റ നയ വെല്ലുവിളികളിലൊന്നായി തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എ & ഇ വിഭാഗത്തിലെ ജീവനക്കാരിൽ 75 ശതമാനത്തോളം പേർക്ക് ആക്രമണസ്വഭാവമുള്ള പെരുമാറ്റം നേരിടേണ്ടിവരുന്നതായുള്ള സർവേ റിപ്പോർട്ട് പുറത്തുവന്നു . റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിൻ (RCEM) നടത്തിയ പഠനത്തിൽ 2,000ത്തിലധികം ജീവനക്കാരാണ് പങ്കെടുത്തത്. 73 ശതമാനം പേർ ദിവസേനയോ ആഴ്ചതോറുമോ അക്രമവും അധിക്ഷേപവും നേരിടുന്നതായി പറഞ്ഞു. 96 ശതമാനം പേർ രോഗികളിൽനിന്നോ പൊതുജനങ്ങളിൽനിന്നോ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപം അനുഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. വംശീയത, ലിംഗവിവേചനം, സ്വവർഗവിരുദ്ധ അധിക്ഷേപം ഉൾപ്പെടെയുള്ള വിവേചനം 63 ശതമാനം പേർ നേരിട്ടതായും സർവേയിൽ കണ്ടെത്തി.

ജീവനക്കാരുടെ കുറവും ആശുപത്രികളിലെ തിരക്കും നീണ്ട കാത്തിരിപ്പ് സമയവുമാണ് സ്ഥിതി രൂക്ഷമാക്കുന്നതെന്ന് RCEM ചൂണ്ടിക്കാട്ടി. തിരക്ക് കാരണം ക്ലിനിക്കൽ സൗകര്യങ്ങൾക്ക് പുറത്തുള്ള ഇടനാഴികളിൽ പോലും രോഗികൾക്ക് ചികിത്സ നൽകേണ്ടിവരുന്നതും സംഘർഷങ്ങൾക്ക് കാരണമാകുന്നു. സർവേയിൽ പങ്കെടുത്ത ഒരു ഡോക്ടർ വംശീയ അധിക്ഷേപം ഉൾപ്പെടെയുള്ള കടുത്ത വാക്കേറ്റങ്ങൾ നേരിടേണ്ടിവരുന്നതായി പറഞ്ഞു. മറ്റൊരു മുതിർന്ന എമർജൻസി ഡോക്ടർ രോഗി മുഖത്ത് ചവിട്ടിയ സംഭവവും വിവരിച്ചു. എ & ഇ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ തങ്ങൾക്ക് എപ്പോഴും സുരക്ഷിതത്വം തോന്നുന്നുവെന്ന് പറഞ്ഞത് വെറും നാല് ശതമാനം ജീവനക്കാർ മാത്രമാണ്.

സ്ഥിതി തുടർന്നാൽ ആരോഗ്യപ്രവർത്തകരുടെ മാനസികാരോഗ്യത്തിലും എൻഎച്ച്എസിന്റെ ഭാവി ജീവനക്കാരിലും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ആർ സി ഇ എം മുന്നറിയിപ്പ് നൽകി. സർവേയിൽ 75 ശതമാനം പേർ ഹ്രസ്വകാല സമ്മർദവും ഉത്കണ്ഠയും അനുഭവിക്കുന്നതായി പറഞ്ഞു; 40 ശതമാനം പേർ ബേൺഔട്ടും 28 ശതമാനം പേർ ദീർഘകാല സമ്മർദമോ ഉത്കണ്ഠയോ നേരിടുന്നതായും വ്യക്തമാക്കി. എൻ എച്ച് എസ് ജീവനക്കാർക്കെതിരായ അക്രമവും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിലെ കോബ്ഹാമിൽ കാറിടിച്ച് രണ്ട് സൈക്കിൾ യാത്രികർക്ക് ദാരുണാന്ത്യം. 60 വയസ്സിനടുത്ത പ്രായമുള്ള പുരുഷനും 50 വയസ്സിനടുത്ത പ്രായമുള്ള സ്ത്രീയുമാണ് മരിച്ചത്. മൂന്നാമത്തെ സൈക്കിൾ യാത്രികന് നിസാര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 7.47ഓടെയാണ് സോൾ സ്ട്രീറ്റിൽ അപകടമുണ്ടായത്. മീഫാമിലേക്ക് പോകുകയായിരുന്ന വെള്ള നിറത്തിലുള്ള ഫോർഡ് ഫോക്കസ് നിയന്ത്രണം വിട്ട് മൂന്ന് സൈക്കിൾ യാത്രികരിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അടിയന്തിര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല. ഇവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി കെന്റ് പൊലീസ് അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട് 20, 21 വയസ്സുള്ള രണ്ട് യുവാക്കളെ അപകടകരമായ ഡ്രൈവിങിലൂടെ മരണത്തിന് കാരണമായെന്ന സംശയത്തിൽ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന സംശയത്തിൽ 19 വയസ്സുള്ള യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ദൃക്സാക്ഷികളായവരും ഡാഷ്‌കാം ദൃശ്യങ്ങളോ സിസിടിവി ദൃശ്യങ്ങളോ ഉള്ളവരും അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിൽ (JLR) വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ടുകൾക്കിടെ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് കമ്പനിയുടെ മേധാവികളുമായും യൂണിയൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. ആയിരക്കണക്കിന് ജോലികൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി ഇതുവരെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 4,000 വരെ ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്നാണ് ദി ടൈംസ് റിപ്പോർട്ട്. സൈബർ ആക്രമണത്തെ തുടർന്ന് മാസത്തിലേറെ ഉൽപാദനം നിലച്ചതും താരിഫ് സമ്മർദവും വിൽപ്പനയിലെ ഇടിവുമാണ് പ്രതിസന്ധിക്ക് കാരണമായത്.

സ്വമേധയാ വിരമിക്കൽ പദ്ധതി (voluntary redundancy) ആരംഭിച്ചതായി JLR സ്ഥിരീകരിച്ചു. പ്രധാനമായും ഓഫിസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് ബാധിക്കുകയെന്നാണ് സൂചന. നിർബന്ധിത പിരിച്ചുവിടലുകളുടെ സാധ്യതയും കമ്പനി തള്ളിക്കളഞ്ഞിട്ടില്ല. ജോലി നഷ്ടപ്പെടുന്നത് പരമാവധി കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുമെന്ന് റെയ്നോൾഡ്സ് പറഞ്ഞു. അതേസമയം കമ്പനിക്ക് നേരിട്ട് സാമ്പത്തിക രക്ഷാപാക്കേജ് നൽകില്ലെന്നും, എന്നാൽ ഭാവിയിലെ ദീർഘകാല നിക്ഷേപങ്ങൾക്ക് പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. JLR-ന്റെ ആസ്ഥാനവും പ്രധാന പ്രവർത്തന കേന്ദ്രങ്ങളും വെസ്റ്റ് മിഡ്‌ലാൻഡ്സിലെ കോവൻട്രിയിലാണ്.

യുകെയിൽ ഏകദേശം 30,000 പേരാണ് JLR-ൽ ജോലി ചെയ്യുന്നത്, വിദേശ പ്ലാന്റുകളിൽ 10,000ത്തോളം ജീവനക്കാരുമുണ്ട്. 2025 സെപ്റ്റംബറിലെ സൈബർ ആക്രമണത്തെ തുടർന്ന് കമ്പനിയുടെ മുഴുവൻ ഉൽപാദനവും ആഴ്ചകളോളം നിലച്ചിരുന്നു. ഇതോടെ ആകെ ഉൽപാദനത്തിൽ 27% ഇടിവുണ്ടാകുകയും ഏകദേശം 1.9 ബില്യൺ പൗണ്ടിന്റെ നഷ്ടം നേരിടുകയും ചെയ്തു. പ്രതിസന്ധി മറികടക്കുന്നതിനായി വരും വർഷങ്ങളിൽ 1.7 ബില്യൺ പൗണ്ട് ചെലവ് കുറയ്ക്കാനുള്ള പദ്ധതിയും JLR നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സൗത്തെൻഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്ന പരാതിയെ തുടർന്ന് 2 ലക്ഷം പൗണ്ടിലേറെ വിലമതിക്കുന്ന ലംബോർഗിനി ഹുറാക്കാൻ സൂപ്പർകാർ എസെക്സ് പൊലീസ് പിടിച്ചെടുത്തു. അനുവദിച്ച വേഗപരിധിയുടെ ഇരട്ടിയിലധികം വേഗത്തിൽ വാഹനം സഞ്ചരിച്ചതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

സാമൂഹിക അസ്വസ്ഥതയും റോഡ് അപകടസാധ്യതയും സൃഷ്ടിക്കുന്ന ഡ്രൈവിങ് നിയന്ത്രിക്കാൻ ഈ വർഷം ശക്തിപ്പെടുത്തിയ നിയമപ്രകാരം പൊലീസ് വാഹനം ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുമ്പ് സമാന സംഭവങ്ങളിൽ ആദ്യം മുന്നറിയിപ്പ് നൽകുകയും 12 മാസത്തിനുള്ളിൽ വീണ്ടും നിയമലംഘനം നടത്തിയാൽ മാത്രമേ വാഹനം പിടിച്ചെടുക്കാനാകുമായിരുന്നുള്ളു.

പൊതുസ്ഥലങ്ങളിൽ ഡ്രിഫ്റ്റിങ് നടത്തൽ, വീൽസ്പിൻ, അനധികൃത റേസിങ്, അമിത ശബ്ദത്തോടെ വാഹനമോടിക്കൽ തുടങ്ങിയ പ്രവൃത്തികൾ വാഹനങ്ങൾ പിടിച്ചെടുക്കാൻ കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ലണ്ടനിൽ സാമൂഹിക അസ്വസ്ഥത സൃഷ്ടിച്ച ഡ്രൈവിങിനെതിരായ പ്രത്യേക നടപടിയുടെ ഭാഗമായി ഫെറാരി, ലംബോർഗിനി, ബെന്റ്ലി ഉൾപ്പെടെ 60 ലക്ഷം പൗണ്ടിലേറെ വിലമതിക്കുന്ന 72 ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു.

Copyright © . All rights reserved