ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നുള്ള വിപുലമായ വിവരങ്ങൾ ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങൾ, റെയിൽവേ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാനസൗകര്യങ്ങളെ പ്രതിഷേധക്കാരിൽ നിന്നും വിദേശശക്തികളിൽ നിന്നുമുള്ള ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ കൃത്രിമബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കാൻ യുകെയും യുക്രെയ്നും ധാരണയിലെത്തി. യുക്രെയ്നിലെ ‘അവഞ്ചേഴ്സ്’ കൃത്രിമബുദ്ധി ലാബിൽ നിന്നുള്ള നാല് വർഷത്തെ യുദ്ധവിവരശേഖരം ഉപയോഗിച്ച് യുകെ പ്രതിരോധ കേന്ദ്രത്തിൽ പദ്ധതി ആദ്യം പരീക്ഷിക്കും. മണ്ണിനടിയിൽ സ്ഥാപിക്കുന്ന ഫൈബർ-ഓപ്റ്റിക് കേബിളുകളിലെ കൃത്രിമബുദ്ധി അധിഷ്ഠിത സെൻസറുകൾ വഴി ആളുകളുടെയും വാഹനങ്ങളുടെയും ചലനങ്ങൾ തിരിച്ചറിഞ്ഞ് ഭീഷണികൾ കണ്ടെത്തുകയാണ് ലക്ഷ്യം.
ഡ്രോൺ വിവരങ്ങൾ, ആക്രമണ ദൗത്യങ്ങളുടെ ദൃശ്യങ്ങൾ, വിമാനങ്ങളുടെ പ്രവർത്തന വിവരങ്ങൾ, നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ റഷ്യൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ കൃത്രിമബുദ്ധി മാതൃകകൾക്ക് പരിശീലനത്തിനായി ഉപയോഗിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ സ്വകാര്യ കമ്പനികൾക്കും സുരക്ഷിത പ്ലാറ്റ്ഫോമിലൂടെ ഈ വിവരങ്ങൾ ലഭ്യമാക്കും. ബ്രിട്ടീഷ് കൃത്രിമബുദ്ധി കമ്പനികളായ സിന്റേല, മൈൻഡ് ഫൗണ്ട്രി, സ്കൈറൽ എന്നിവയുമായി പൈലറ്റ് പദ്ധതികൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഭാവിയിൽ വിമാനത്താവളങ്ങൾ, ജയിലുകൾ, റെയിൽവേ, വൈദ്യുതി ശൃംഖല തുടങ്ങിയ മേഖലകളിലേക്കും സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, വിപുലമായ സൈനിക വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലഭ്യമാക്കുന്നത് സ്വകാര്യതാ പ്രവർത്തകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഫൈബർ-ഓപ്റ്റിക് സെൻസറുകൾ ഉപയോഗിച്ച് ചലനങ്ങൾ കണ്ടെത്തുന്ന സാങ്കേതികവിദ്യ പുതിയതല്ലെന്നും യുക്രെയ്ൻ ഡേറ്റ ഇതിന്റെ ശേഷി എത്രത്തോളം മെച്ചപ്പെടുത്തുമെന്ന് വ്യക്തമല്ലെന്നും യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ പ്രൊഫസർ സ്റ്റീവൻ മർഡോക്ക് പറഞ്ഞു. എന്നാൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ഭാവിയിലെ ഭീഷണികളെക്കുറിച്ചുള്ള യുക്രെയ്നിന്റെ യഥാർഥ യുദ്ധാനുഭവവും വിവരങ്ങളും പാശ്ചാത്യ രാജ്യങ്ങൾക്ക് ഏറെ വിലപ്പെട്ടതാകാമെന്നാണ് വിലയിരുത്തൽ. ഡ്രോണുകൾ, റോബോട്ടിക്സ്, സ്വയം പ്രവർത്തിക്കുന്ന ആയുധ സംവിധാനങ്ങൾ എന്നിവയ്ക്കായി പുതിയ കൃത്രിമബുദ്ധി ചിപ്പുകൾ വികസിപ്പിക്കുന്നതും സഹകരണത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എ66ൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം, തോക്ക് കൈവശം വയ്ക്കൽ, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ സംശയിക്കുന്നത്. 19നും 61നും ഇടയിൽ പ്രായമുള്ള ഒൻപത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്. മിഡിൽസ്ബറോയ്ക്ക് സമീപം എ66ൽ വെള്ളിയാഴ്ച രാത്രി തെറ്റായ ദിശയിൽ സഞ്ചരിച്ച ഫോക്സ്വാഗൺ പസാറ്റ് പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പസാറ്റിലുണ്ടായിരുന്ന 17നും 23നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കളും പൊലീസ് ഉദ്യോഗസ്ഥരായ മാത്യു ബ്ലേഡ്സും ടോം ക്ലോവും സംഭവസ്ഥലത്തുവച്ച് മരിച്ചു.

അപകടത്തിന് മുൻപുള്ള മണിക്കൂറുകളിൽ നടന്ന ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചാണ് പൊലീസ് വ്യാപക അന്വേഷണം നടത്തുന്നത്. സംഘടിത കുറ്റകൃത്യങ്ങളുമായി മരിച്ച അഞ്ച് യുവാക്കൾക്ക് ബന്ധമുണ്ടായിരുന്നെന്ന സംശയവും പൊലീസ് ഉയർത്തിയിട്ടുണ്ട്. മരിച്ചവരിൽ നാലുപേർക്ക് മുൻകാല കുറ്റകൃത്യങ്ങളിൽ ശിക്ഷ ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട ഫോക്സ്വാഗൺ യാത്രക്കാരുമായി ബന്ധമുണ്ടെന്ന് കരുതുന്ന വോൾവോ എക്സ്സി60യും പൊലീസ് കണ്ടെത്തി. ഡർഹം, നോർത്തുംബ്രിയ, നോർത്ത് യോർക്ക്ഷയർ പൊലീസ് സേനകളുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപകടത്തിന് പിന്നാലെ അപകടകരമായ രീതിയിൽ അതിവേഗം വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ വ്യാപക ആശങ്ക ഉയർന്നിട്ടുണ്ട്. ടിക്ടോക്കിനായി വെള്ളിയാഴ്ച രാത്രിയിലെയും ശനിയാഴ്ച പുലർച്ചെയിലെയും സംഭവങ്ങൾ ചിത്രീകരിച്ചതിന് നിലവിൽ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും, ഇത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ സാങ്കേതിക കമ്പനികളും ഓൺലൈൻ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ ഓഫ്കോമും കൂടുതൽ നടപടിയെടുക്കണമെന്ന് സാംസ്കാരിക സെക്രട്ടറി ലിസ നാൻഡി ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കായി അഞ്ചുലക്ഷം പൗണ്ടിലധികം ഇതിനകം സമാഹരിച്ചിട്ടുണ്ട്. അപകടസ്ഥലത്തിന് സമീപം നിരവധി പേർ പുഷ്പാഞ്ജലികളും അർപ്പിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ക്രോളിക്കു സമീപമുള്ള കാൾഡൈൻ ബിസിനസ് പാർക്കിലെ ഒരു കാർ പാർക്കിംഗിൽ ഉണ്ടായ വൻ തീപിടിത്തവുമായി ബന്ധപ്പെട്ട് 67-കാരനെ അഗ്നിബാധ സൃഷ്ടിച്ചെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗാറ്റ്വിക് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്താണ് ശനിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഏകദേശം 140 വാഹനങ്ങൾ നശിച്ചതായി അധികൃതർ അറിയിച്ചു.

രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച തീപിടിത്തം സമീപത്തെ വൈദ്യുതി ലൈനുകളെയും വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചു. ഇതിനെ തുടർന്ന് 2,000-ലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. എട്ട് ഫയർ എഞ്ചിനുകളും പ്രത്യേക ജലവാഹനങ്ങളും ഉൾപ്പെടെ വലിയ സന്നാഹം വിന്യസിച്ചാണ് അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടിത്തത്തിൽ രണ്ട് വാഹന റിക്കവറി സ്ഥാപനങ്ങൾക്കും ഒരു ബാംഗർ റേസിംഗ് ടീമിനും കനത്ത നാശനഷ്ടമുണ്ടായി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സസെക്സ് പൊലീസ് അറിയിച്ചു. ബാധിതരായ വാഹന ഉടമകൾ ബന്ധപ്പെട്ട പാർക്കിംഗ് ഓപ്പറേറ്റർമാരെ നേരിട്ട് സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സർവകലാശാലാ പഠനം പൂർത്തിയാക്കി തൊഴിൽ വിപണിയിലേക്ക് എത്തുന്നവർക്കുള്ള ജോലി അവസരങ്ങൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . റിക്രൂട്ട്മെന്റ് വെബ്സൈറ്റായ അഡ്സുനയുടെ കണക്കുകൾ പ്രകാരം ജൂലൈയിൽ ഗ്രാജുവേറ്റുകൾക്കായി പരസ്യം ചെയ്ത ഒഴിവുകൾ 8,383 മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45 ശതമാനത്തിന്റെ ഇടിവാണിത്. 2017ൽ 55,000ത്തിലധികം ഗ്രാജുവേറ്റ് തസ്തികകൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ കനത്ത തിരിച്ചടി.

സെപ്റ്റംബറിൽ 2,62,820 പേർ സർവകലാശാലകളിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തൊഴിൽ വിപണിയിലെ ഈ പ്രതിസന്ധി. ആരോഗ്യസംരക്ഷണം, നേഴ്സിങ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലും ഒഴിവുകൾ കുറഞ്ഞതായി അഡ്സുന ചൂണ്ടിക്കാട്ടുന്നു. ദേശീയ ഇൻഷുറൻസ് സംഭാവനകളും മിനിമം വേതനവും ഉയർന്നതോടെ കമ്പനികൾ നിയമനം വെട്ടിക്കുറച്ചത് ആണ് പ്രധാന കാരണം. ഇതിനു പുറമെ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് പകരം ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളിലേക്ക് നിക്ഷേപം മാറ്റുന്നതും തൊഴിൽ അവസരങ്ങളെ ബാധിക്കുന്നുണ്ട്.

എന്നാൽ അധ്യാപനം, യാത്രാ മേഖല, വ്യാപാരം, നിർമാണം എന്നിവയിൽ ഗ്രാജുവേറ്റുകൾക്കുള്ള അവസരങ്ങൾ വർധിച്ചിട്ടുണ്ട്. നിർമാണ മേഖലയ്ക്കൊപ്പം മാനുഫാക്ചറിങ് രംഗത്തും പുതിയ ഒഴിവുകൾ ഉയരുന്നത് പ്രതീക്ഷ നൽകുന്ന സൂചനയാണെങ്കിലും, മറ്റു മേഖലകളിലെ സാഹചര്യം മൂന്ന് മാസം മുമ്പത്തേക്കാൾ മോശമായതായി അഡ്സുന സഹസ്ഥാപകൻ ആൻഡ്രൂ ഹണ്ടർ പറഞ്ഞു. തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഈ പ്രവണത യുവാക്കൾക്കിടയിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കയും നിരാശയും വർധിപ്പിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ശുഭപ്രതീക്ഷ നൽകുന്ന പുതിയ റിപ്പോർട്ട് പുറത്തു വന്നു. രാജ്യത്തെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതിലേക്കാൾ ശക്തമായി വളരുകയാണെന്നാണ് റെസല്യൂഷൻ ഫൗണ്ടേഷന്റെ പഠനം കാണിക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം നീണ്ടുനിന്ന സാമ്പത്തിക മന്ദതയിൽ നിന്ന് ബ്രിട്ടൻ പതുക്കെ കരകയറുന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

തൊഴിലാളികളുടെ എണ്ണത്തെയും തൊഴിൽ മേഖലയിലെ ഘടനയെയും സംബന്ധിച്ച ഔദ്യോഗിക കണക്കുകളേക്കാൾ കൃത്യമായ വിലയിരുത്തലാണ് തങ്ങൾ നടത്തിയതെന്ന് തിങ്ക് ടാങ്ക് പറയുന്നു. ഉൽപ്പാദനക്ഷമതയിലെ പുതിയ മുന്നേറ്റം ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിലെ കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള തൊഴിലുകൾ ഇല്ലാതായതിന്റെ ഫലമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച മാത്രമാണ് ഇതിന് കാരണമെന്ന വാദവും ഡേറ്റ പിന്തുണയ്ക്കുന്നില്ല.
അതേസമയം, 2026ന്റെ ആദ്യ പകുതിയിൽ G7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളർന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി യുകെ മാറിയതായി ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു. വളർച്ചയും ഉപഭോക്തൃ ആത്മവിശ്വാസവും പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ടതാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതോടെ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ ദീർഘകാലത്തെ മന്ദഗതിയിൽ നിന്ന് പുറത്തുകടക്കുന്നതിന്റെ സൂചനകൾ ശക്തമാകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകളിൽ ഭൂരിഭാഗവും വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് റിപ്പോർട്ട്. ജാമി ഒലിവർ സ്ഥാപിച്ച ഭക്ഷ്യചാരിറ്റി ‘ബൈറ്റ് ബാക്ക്’ 391 സർക്കാർ സ്കൂളുകളിലെ ഭക്ഷണ മെനുകൾ പരിശോധിച്ചതിൽ നാലിൽ മൂന്ന് സ്കൂളുകളിലും കുറഞ്ഞത് ഒരു ചട്ടലംഘനമെങ്കിലും കണ്ടെത്തി. ചിപ്സ്, ബർഗർ, ഹാഷ് ബ്രൗൺ തുടങ്ങിയ കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ അനുവദനീയമായതിലധികം തവണ നൽകുന്നതാണ് പ്രധാന കണ്ടെത്തൽ.

206 സ്കൂളുകളിൽ (53 ശതമാനം) ചിപ്സ്, ഓറിയോസ്, ചോക്ലേറ്റ് ബാറുകൾ, പേസ്ട്രികൾ തുടങ്ങിയ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ ലഘുഭക്ഷണമായി വിൽക്കുന്നതായി കണ്ടെത്തി. 224 സ്കൂളുകളിൽ (57 ശതമാനം) ബർഗർ, നഗറ്റ്സ്, സോസേജ് തുടങ്ങിയ മാംസവിഭവങ്ങൾ ആഴ്ചയിൽ അനുവദിച്ചിരിക്കുന്ന രണ്ട് തവണയേക്കാൾ കൂടുതലായി നൽകി. ഹാഷ് ബ്രൗൺ 144 സ്കൂളുകളിലും (37 ശതമാനം) അനുവദനീയമായതിലധികം തവണ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. 123 സ്കൂളുകൾ (31 ശതമാനം) ഡെസേർട്ടുകളിലും ബേക്കറി വിഭവങ്ങളിലും നിരോധിച്ചിട്ടുള്ള ചോക്ലേറ്റ് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണരീതികൾ ആശങ്കാജനകമാണെന്ന് ആരോഗ്യപ്രവർത്തകരും ഭക്ഷണരംഗത്തെ പ്രവർത്തകരും ചൂണ്ടിക്കാട്ടി. അതേസമയം, കിറ്റ്കാറ്റ്, ഹരിബോ, മാൽട്ടീസേഴ്സ് തുടങ്ങിയ മിഠായികൾ നേരിട്ട് വിൽക്കുന്നതിനുള്ള നിരോധനം ലംഘിച്ച സ്കൂളുകൾ എട്ട് മാത്രമാണ്. നിരോധിത പഞ്ചസാര പാനീയങ്ങൾ വച്ചുള്ളത് മൂന്ന് സ്കൂളുകളിലും മാത്രം കണ്ടെത്തി. അടുത്ത അധ്യയനവർഷം മുതൽ സൗജന്യ സ്കൂൾ ഭക്ഷണത്തിന്റെ പരിധി വിപുലീകരിക്കുന്നതിനൊപ്പം ഭക്ഷണച്ചട്ടങ്ങൾ ശക്തമാക്കാനും നിയമലംഘനങ്ങൾ തടയാൻ കർശനമായ പരിശോധനാ സംവിധാനവും ഓരോ സ്കൂളും ഭക്ഷണനയവും മെനുവും ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരാനാണ് സർക്കാർ നീക്കം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൗൻജാരോയുടെ നിർമാതാക്കളായ എലി ലില്ലി വികസിപ്പിച്ച പുതിയ ഭാരം കുറയ്ക്കൽ ഗുളികയായ ‘ഫൗണ്ടായോ’ (ഓർഫോർഗ്ലിപ്രോൺ) ബ്രിട്ടനിൽ ഇന്ന് മുതൽ ലഭ്യമാകും. ദിവസത്തിൽ ഒരുതവണ കഴിക്കാവുന്ന ഗുളികയ്ക്ക് രണ്ടാഴ്ച മുമ്പാണ് ബ്രിട്ടീഷ് റെഗുലേറ്റർമാർ അനുമതി നൽകിയത്. നിലവിൽ സ്വകാര്യ പ്രിസ്ക്രിപ്ഷൻ വഴിയാണ് മരുന്ന് ലഭിക്കുക. അമിതവണ്ണമോ അമിതഭാരത്തോടൊപ്പം ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർക്ക് ഓൺലൈൻ, ഹൈസ്ട്രീറ്റ് ഫാർമസികൾ വഴി വിലയിരുത്തലിന് അപേക്ഷിക്കാം.

ഏറ്റവും കുറഞ്ഞ 0.8 മില്ലിഗ്രാം ഡോസിന് ആദ്യ മാസത്തിൽ ഏകദേശം 64 പൗണ്ടും ഉയർന്ന 17.2 മില്ലിഗ്രാം ഡോസിന് 169 പൗണ്ടുമാണ് ചെലവ്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 72 ആഴ്ചയ്ക്കിടെ ശരീരഭാരത്തിൽ ശരാശരി 12 ശതമാനം കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൗൻജാരോയിലൂടെ റിപ്പോർട്ട് ചെയ്ത 20 ശതമാനം വരെ ഭാരക്കുറവിനെ അപേക്ഷിച്ച് ഇത് കുറവാണ്. ഭക്ഷണത്തിനോ പാനീയത്തിനോ ഒപ്പം കഴിക്കണമെന്ന നിബന്ധനയില്ലെന്നതും ദിവസത്തിലെ ഏത് സമയത്തും ഉപയോഗിക്കാമെന്നതുമാണ് പുതിയ ഗുളികയുടെ പ്രധാന പ്രത്യേകത.

എൻഎച്ച്എസിൽ മരുന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യസേവന നിരീക്ഷണ ഏജൻസിയായ NICE-യുമായി ചർച്ചകൾ നടക്കുകയാണെന്ന് എലി ലില്ലി അറിയിച്ചു. അതേസമയം, എതിരാളിയായ നോവോ നോർഡിസ്കിന്റെ ‘വെഗോവി’ ഗുളിക ജൂണിൽ ബ്രിട്ടനിൽ പുറത്തിറക്കിയിരുന്നു. പുതിയ രോഗികൾക്കായി ബൂട്ട്സ് ഓൺലൈൻ ഡോക്ടർ സേവനം നൽകുന്ന പ്രിസ്ക്രിപ്ഷനുകളിൽ 47 ശതമാനവും നിലവിൽ വെഗോവി ഗുളികയ്ക്കാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ഡേവിഡ് ഗ്വിൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ റീസൈക്ലിങ് കേന്ദ്രങ്ങളിൽ തെറ്റായി ഉപേക്ഷിക്കുന്ന ലിഥിയം ബാറ്ററികൾ മൂലമുള്ള തീപിടിത്തം ആഴ്ചയിൽ പത്തിലധികം സംഭവിക്കുന്നതായുള്ള കണക്കുകൾ പുറത്തുവന്നു . വേസ്റ്റ് മാനേജ്മെന്റ് കമ്പനികളുടെ സംഘടനയായ എൻവയോൺമെന്റ് സർവീസസ് അസോസിയേഷൻ (ESA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 1,518 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കുറഞ്ഞത് 541 എണ്ണവും ലിഥിയം-അയൺ ബാറ്ററികളുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. ബിൻ ലോറികളിലും 216 ബാറ്ററി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്മാർട്ട്ഫോണുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഇലക്ട്രിക് ടൂത്ത്ബ്രഷുകൾ, പവർ ബാങ്കുകൾ, ഇ-സ്കൂട്ടറുകൾ, പ്രത്യേകിച്ച് വേപ്പുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളാണ് അപകടത്തിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. റീസൈക്ലിങ് കേന്ദ്രങ്ങളിൽ മാലിന്യത്തിനൊപ്പം ബാറ്ററികൾ എത്തുകയും അവ യന്ത്രങ്ങളിൽ കുടുങ്ങുകയോ തകരുകയോ ചെയ്യുമ്പോൾ തീപിടിത്തത്തിന് സാധ്യതയേറുകയും ചെയ്യുന്നു. ബാറ്ററിയുടെ അകത്തെ സെപ്പറേറ്റർ തകരുമ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായി താപനില കുത്തനെ ഉയരുന്നതാണ് തീപിടിത്തത്തിലേക്ക് നയിക്കുന്നത്. വേപ്പ് ബാറ്ററി പേപ്പറിനും കാർഡ്ബോർഡിനുമൊപ്പം കുത്തിപ്പരിശോധിച്ച പരീക്ഷണത്തിൽ 750 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയതായും ESA വ്യക്തമാക്കി.

ബാറ്ററി തീപിടിത്തങ്ങൾ മൂലമുള്ള വാർഷിക നഷ്ടം 2021ലെ 150 മില്യൺ പൗണ്ടിൽ നിന്ന് ഇപ്പോൾ 1 ബില്യൺ പൗണ്ടായി ഉയർന്നെന്നാണ് ESAയുടെ കണക്ക്. തീ അണയ്ക്കാൻ വൻതോതിൽ അഗ്നിരക്ഷാ സേനയും വിഭവങ്ങളും ആവശ്യമായി വരുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു. ഉപയോഗിച്ച വേപ്പുകൾ സുരക്ഷിതമായി തിരിച്ചേൽപ്പിക്കാൻ ഓരോ വേപ്പിനും 5 പൗണ്ട് ഡെപ്പോസിറ്റ് ഏർപ്പെടുത്തണമെന്നാണ് ESAയുടെ ആവശ്യം. മാലിന്യത്തിനൊപ്പം ഒളിച്ചെത്തുന്ന ഒരു ബാറ്ററി പോലും വലിയ തീപിടിത്തത്തിന് കാരണമാകാമെന്നും തൊഴിലാളികളുടെയും നിർണായക അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക്-ഓൺ-ട്രെന്റിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വൈകിട്ട് ആറിന് ശേഷം ഒറ്റയ്ക്ക് ബസിൽ യാത്ര ചെയ്യുന്നതിന് താൽക്കാലിക വിലക്ക്. കുട്ടികളുമായി ബന്ധപ്പെട്ട സാമൂഹികവിരുദ്ധ പെരുമാറ്റം വർധിച്ചതിനെ തുടർന്നാണ് നടപടി. സ്റ്റാഫോർഡ്ഷയർ പൊലീസുമായും സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഗതാഗത വകുപ്പിന്റെ അനുമതിയോടെയാണ് വെള്ളിയാഴ്ച മുതൽ നിയന്ത്രണം നിലവിൽ വന്നത്. ഹാൻലി ബസ് സ്റ്റേഷനിലേക്കും അവിടെനിന്നുമുള്ള യാത്രകൾക്കും നിയന്ത്രണം ബാധകമാണ്. മുതിർന്ന ഒരാൾ കൂടെയുണ്ടെങ്കിൽ കുട്ടികൾക്ക് യാത്ര ചെയ്യാം.

പോട്ടറീസ് മേഖലയിലെ ആകെ 32 ബസ് സർവീസുകളെയാണ് നിയന്ത്രണം ബാധിച്ചിരിക്കുന്നത്. ബസ് സ്റ്റേഷനിലും സർവീസുകളിലും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതായി ഫസ്റ്റ് ബസ് അധികൃതർ അറിയിച്ചു. അതേസമയം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെങ്കിൽ ഡ്രൈവർമാർക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും നിയന്ത്രണം ദിവസേന അവലോകനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ അഞ്ച് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് മിക്ക ബസ് സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതി ഓഗസ്റ്റ് അവസാനം വരെ തുടരുന്നതിനിടെയാണ് നിയന്ത്രണം. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ബസ് യാത്രയിൽ വലിയ വർധനയുണ്ടായതായി ഫസ്റ്റ് ബസ് അധികൃതർ പറഞ്ഞു. യാത്രക്കാർ ബസിലും ബസ് സ്റ്റേഷനിലും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആവശ്യപ്പെട്ടു. സാഹചര്യം മെച്ചപ്പെട്ടാൽ നിയന്ത്രണം എത്രയും വേഗം പിൻവലിക്കാനാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാരി രാജകുമാരനും മേഗൻ മാർക്കിളും ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നതോടെ രാജകുടുംബവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ക്വീൻ കമീല നിർണായക പങ്ക് വഹിക്കുമെന്ന് റിപ്പോർട്ട്. ഹാരിയെയും കുടുംബത്തെയും വീണ്ടും രാജകുടുംബത്തിന്റെ ഭാഗമാക്കുന്നതിൽ കമീലയുടെ ശാന്തമായ ഇടപെടലുകൾ ചാൾസ് രാജാവിന്റെ നിലപാടിൽ മാറ്റമുണ്ടാക്കിയതായാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കൊച്ചുമക്കളായ ആർച്ചിയുമായും ലിലിബറ്റുമായും കൂടുതൽ അടുപ്പമുള്ള ബന്ധം പുലർത്താൻ ചാൾസ് ആഗ്രഹിക്കുന്നതായും സൂചനയുണ്ട്.

അടുത്തിടെ ഹൈഗ്രോവിൽ ചാൾസ് രാജാവും ഹാരി-മേഗൻ ദമ്പതികളും മക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലും കമീല പങ്കെടുത്തിരുന്നു. ഈ മാസം തന്നെ കാലിഫോർണിയയിൽനിന്ന് ബ്രിട്ടനിലേക്ക് താമസം മാറ്റാൻ പദ്ധതിയിടുന്നതായി ഹാരി-മേഗൻ ദമ്പതികൾ അറിയിച്ചിരുന്നു. കുട്ടികൾക്കായി സ്കൂളുകളും തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. കുടുംബത്തിലെ ഐക്യത്തിന് പ്രാധാന്യം നൽകുന്ന കമീല, രാജാവിന്റെ ആരോഗ്യപ്രശ്നങ്ങളിലൂടെയും കുടുംബത്തിലെ പ്രതിസന്ധികളിലൂടെയും അദ്ദേഹത്തിന് വലിയ പിന്തുണയായിരുന്നുവെന്നും രാജകുടുംബ വൃത്തങ്ങൾ പറയുന്നു.

അതേസമയം, ഹാരി-മേഗൻ ദമ്പതികളുടെ മടങ്ങിവരവിനെ വെയിൽസ് രാജകുമാരൻ വില്യമും കാതറിനും അത്ര അനുകൂലമായി കാണുന്നില്ലെന്നാണ് റിപ്പോർട്ട്. 2020ൽ രാജകുടുംബത്തിന്റെ മുൻനിര ചുമതലകളിൽനിന്ന് പിന്മാറിയതിന് പിന്നാലെ ഹാരിയും മേഗനും നടത്തിയ ആരോപണങ്ങൾ ഇരുവരെയും വേദനിപ്പിച്ചെന്നും അതിനാൽ അവരോട് ക്ഷമിക്കാൻ കഴിയില്ലെന്നുമാണ് അടുത്ത വൃത്തങ്ങളുടെ നിലപാട്. ഹാരിയും കുടുംബവും ബ്രിട്ടനിൽ എവിടെ താമസിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോറ്റ്സ്വോൾഡ്സ് പ്രദേശമാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.