ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി കിയർ സ്റ്റാർമർക്കെതിരെ ലേബർ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച രാത്രി വരെ 22 ലേബർ എംപിമാർ സ്റ്റാർമർ രാജിവെക്കുകയോ പിന്മാറ്റത്തിനുള്ള സമയക്രമം പ്രഖ്യാപിക്കുകയോ വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. പാർട്ടിയുടെ സ്വകാര്യ ചർച്ചകളിലും സ്റ്റാർമറിനെതിരെ വിമർശനം ഉയരുന്നതായാണ് റിപ്പോർട്ട്.

സ്റ്റാർമറുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. 2019ലെ പരാജയത്തിന് ശേഷം പാർട്ടിക്കായി വൻ ഭൂരിപക്ഷ വിജയം സ്റ്റാർമർ കൈവരിച്ചുവെന്നാണ് സ്ട്രീറ്റിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം മുൻ ഗതാഗത സെക്രട്ടറി ലൂയിസ് ഹൈഗ് ഇപ്പോൾ നേതൃത്വ പോരാട്ടത്തിനുള്ള സമയമല്ലെന്ന് വ്യക്തമാക്കി. എന്നാൽ സ്റ്റാർമർ തന്റെ സമീപനം മാറ്റിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ കഴിയില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

ലേബറിന്റെ ‘സോഫ്റ്റ് ലെഫ്റ്റ്’ വിഭാഗത്തിൽ സ്വാധീനമുള്ള ശബ്ദമായ ലൂയിസ് ഹൈഗ് ആൻഡി ബേൺഹാം അനുകൂലികളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. സ്റ്റാർമറുടെ പ്രധാന വെല്ലുവിളിക്കാരനായി ബേൺഹാമിനെ ചില എംപിമാർ കാണുന്നുവെന്നാണ് വിലയിരുത്തൽ. ഇതിനിടെ തിരഞ്ഞെടുപ്പ് തിരിച്ചടി “കടുത്ത മുന്നറിയിപ്പ്” ആണെന്ന് സമ്മതിച്ച സ്റ്റാർമർ, രാജിവെച്ച് രാജ്യത്തെ അരാജകതയിലേക്ക് തള്ളിക്കളയില്ലെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആഘാതം കുറഞ്ഞതിന് ശേഷം അടുത്ത ആഴ്ച മുതൽ ഭരണത്തിന് പുതിയ ദിശ നൽകാനുള്ള നീക്കങ്ങൾ സ്റ്റാർമർ ആരംഭിക്കുമെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിങ്ഹാം: 14 വർഷമായി അധികാരത്തിലിരുന്ന ലേബർ പാർട്ടിക്ക് ബർമിങ്ഹാം സിറ്റി കൗൺസിലിൽ കനത്ത തിരിച്ചടി. പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനാകാത്ത അവസ്ഥയാണ് രൂപപ്പെട്ടത്. 101 സീറ്റുകളിൽ 99 സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ റീഫോം പാർട്ടിക്ക് 22 സീറ്റും ഗ്രീൻസിന് 19 സീറ്റും ലഭിച്ചു. ലേബർ 17 സീറ്റിലേക്കാണ് ചുരുങ്ങിയത്. കൺസർവേറ്റീവുകൾക്ക് 16 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾക്ക് 12 സീറ്റും സ്വതന്ത്രർക്ക് 13 സീറ്റും ലഭിച്ചതോടെ കൗൺസിൽ ആറ് വിഭാഗങ്ങളായി തിരിഞ്ഞ നിലയിലാണ്. 2023ൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കൗൺസിലിൽ പുതിയ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

നഗരത്തിൽ മാസങ്ങളായി തുടരുന്ന മാലിന്യ ശേഖരണ തൊഴിലാളികളുടെ സമരവും ലേബറിനെതിരായ ജനവികാരത്തിന് കാരണമായതായാണ് വിലയിരുത്തൽ. തെരുവുകളിൽ മാലിന്യക്കൂമ്പാരം നിറഞ്ഞ സാഹചര്യത്തിൽ ഭരണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ബർമിങ്ഹാം കൗൺസിൽ നേതാവായിരുന്ന ജോൺ കോട്ടൺ സ്വന്തം സീറ്റിൽ പോലും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ സന്ദേശം ഗൗരവത്തോടെ കാണണമെന്നും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൗൺസിലിന്റെയും യൂണൈറ്റ് യൂണിയന്റെയും മധ്യസ്ഥതയിൽ മാലിന്യ സമരം അവസാനിപ്പിക്കാൻ ധാരണയായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് അത് വീണ്ടും വൈകാനാണ് സാധ്യത.

ഗാസ യുദ്ധവുമായി ബന്ധപ്പെട്ട വികാരങ്ങൾ പ്രയോജനപ്പെടുത്തി മുസ്ലിം സ്വതന്ത്ര സ്ഥാനാർഥികൾ നടത്തിയ ശക്തമായ പ്രചാരണവും ലേബറിന് തിരിച്ചടിയായി. രാഷ്ട്രീയ പ്രവർത്തകനായ അഖ്മദ് യാക്കൂബിന്റെയും വ്യവസായി ഷക്കീൽ അഫ്സറിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച സ്വതന്ത്ര കൂട്ടായ്മ മുസ്ലിം ഭൂരിപക്ഷ വാർഡുകളിൽ നിരവധി സീറ്റുകൾ നേടി. 19കാരനായ മൻസൂർ അഹമ്മദ് ഉൾപ്പെടെ നിരവധി യുവ സ്ഥാനാർഥികൾ വിജയിച്ചു. അതേസമയം 1999ൽ ബ്രിട്ടീഷ് കോൺസുലേറ്റ് ആക്രമണ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട ഷാഹിദ് ബട്ട് സ്പാർക്ഹിൽ വാർഡിൽ പരാജയപ്പെട്ടു. ലേബറെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി മുന്നേറിയെന്നായിരുന്നു അഖ്മദ് യാക്കൂബിന്റെ പ്രതികരണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളിൽ അധികാരത്തിലുള്ള ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വർഷങ്ങളായി ലേബറിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെട്ട ഹാരിങേ, ന്യൂഹാം, ബ്രെന്റ്, ബാർനെറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. നിരവധി വാർഡുകളിൽ ലേബർ വോട്ടുകൾ ഗ്രീൻ പാർട്ടിയിലേക്കും സ്വതന്ത്ര സ്ഥാനാർഥികളിലേക്കും മാറിയതായാണ് വിലയിരുത്തൽ. ലണ്ടൻ മേയർ സർ സാദിഖ് ഖാൻ ഫലങ്ങളെ അതീവ നിരാശാജനകം” എന്ന് വിശേഷിപ്പിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ അടിസ്ഥാനപരമായ പിഴവുകളും പുരോഗമന മൂല്യങ്ങൾ ശക്തമായി ഉയർത്തിക്കാട്ടാനാകാത്തതും മൂലം ജനങ്ങളിൽ എത്തിക്കാനായില്ലെന്ന് അദ്ദേഹം സമ്മതിച്ചു.

വടക്കൻ ലണ്ടനിലെ ഹാരിങേയിൽ ലേബർ പാർട്ടിക്ക് 30 സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ ഗ്രീൻ പാർട്ടി 28 സീറ്റുകൾ നേടി ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം അകലെയെത്തി. ന്യൂഹാമിൽ ലേബർ പാർട്ടിക്ക് 38 സീറ്റുകൾ നഷ്ടപ്പെട്ടതോടെ സ്വതന്ത്രരും ഗ്രീൻ പാർട്ടിയും വലിയ മുന്നേറ്റം നടത്തി. ബ്രെന്റിലും ബാർനെറ്റിലും ലേബറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോൾ ക്യാംഡൻ കൗൺസിൽ മാത്രം പാർട്ടി നിലനിർത്തി. എന്നാൽ അവിടെയും 17 സീറ്റുകൾ നഷ്ടമായി. ലണ്ടനിലുടനീളം ഗ്രീൻ പാർട്ടിയുടെ വളർച്ചയാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റമായി വിലയിരുത്തപ്പെടുന്നത്.

അതേസമയം ക്രോയ്ഡൺ മേയർ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സ്ഥാനാർഥി ജേസൺ പെറി ചെറിയ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിച്ചു. ബെക്സ്ലി കൗൺസിലും കൺസർവേറ്റീവുകൾ നിലനിർത്തി. കെമി ബാഡെനോക്ക് റീഫോം യുകെയെ വിമർശിച്ച് “കൗൺസിൽ പിടിക്കാൻ അവർ മുഴുവൻ ശക്തിയും ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടു” എന്ന് പ്രതികരിച്ചു. എന്നാൽ ഹൗൺസ്ലോയിൽ റീഫോം യുകെ ആദ്യമായി എട്ട് സീറ്റുകൾ നേടിയതും ലണ്ടൻ രാഷ്ട്രീയത്തിൽ പുതിയ ശക്തിസമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭാവി ബ്രിട്ടീഷ് രാജാവായേക്കുന്ന പ്രിൻസ് ജോർജിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിർണായക തീരുമാനത്തിനൊരുങ്ങുകയാണ് പ്രിൻസ് വില്യവും കാതറിൻ പ്രിൻസസ് ഓഫ് വെയിൽസും എന്ന റിപോർട്ടുകൾ പുറത്തുവന്നു . അടുത്ത അധ്യയന വർഷത്തിൽ ജോർജ് രാജകുമാരൻ ഏത് സെക്കൻഡറി സ്കൂളിൽ പഠിക്കണമെന്ന കാര്യത്തിൽ ഇരുവരും ആലോചന നടത്തുന്നതിനിടെയാണ് ഇംഗ്ലണ്ടിലെ നോർത്ത് നോർതാംപ്ടൺഷെയറിലുള്ള ഓണ്ടിൽ സ്കൂൾ അവർ സന്ദർശിച്ചതായി ഉള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. 1556-ൽ സ്ഥാപിതമായ ഈ പ്രശസ്ത ബോർഡിംഗ് സ്കൂൾ ബ്രിട്ടനിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നാണ്. വാർഷിക ഫീസ് ബോർഡിംഗ് വിദ്യാർത്ഥികൾക്ക് ഏകദേശം 45,000 പൗണ്ടും ഡേ സ്കോളർമാർക്ക് 22,000 പൗണ്ടും വരും.

ഇപ്പോൾ ജോർജും സഹോദരങ്ങളായ ഷാർലറ്റും ലൂയിസും ബെർക്ഷെയറിലെ ലാംബ്രൂക്ക് സ്കൂളിലാണ് പഠിക്കുന്നത്. എന്നാൽ 12 വയസുകാരനായ ജോർജ് ഈ വർഷം സെക്കൻഡറി വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനാൽ പുതിയ സ്കൂൾ തിരഞ്ഞെടുക്കേണ്ട ഘട്ടമാണ് കുടുംബത്തിന് മുന്നിലുള്ളത്. പാരമ്പര്യ മൂല്യങ്ങൾക്കൊപ്പം പരിസ്ഥിതി ബോധവും വിദ്യാർത്ഥികളുടെ മാനസിക പരിപാലനത്തിനും പ്രാധാന്യം നൽകുന്ന സ്ഥാപനമായാണ് ഓണ്ടിൽ സ്കൂൾ അറിയപ്പെടുന്നത്. കായിക-സംഗീത പഠനത്തിനും ഈ സ്ഥാപനം പ്രശസ്തമാണ്. ലാറ്റിൻ, പ്രാചീന ഗ്രീക്ക്, ചൈനീസ് ഭാഷകൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞൻ റിച്ചാർഡ് ഡോക്കിൻസ്, സംഗീതജ്ഞൻ ബ്രൂസ് ഡിക്കിൻസൺ തുടങ്ങിയവരാണ് ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികൾ.

അതേസമയം, ജോർജിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മറ്റ് പ്രമുഖ സ്കൂളുകളുടെയും പേരുകൾ ഉയരുന്നുണ്ട്. പിതാവായ വില്യം പഠിച്ച ഈറ്റൺ കോളേജും മാതാവ് കേറ്റ് പഠിച്ച മാർൽബറോ കോളേജും സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നു. കുടുംബത്തിലെ മൂന്ന് കുട്ടികളെയും ഒരേ സ്കൂളിൽ പഠിപ്പിക്കണമെന്ന നിലപാട് കേറ്റ് മുമ്പ് വ്യക്തമാക്കിയിരുന്നു. രാജകുടുംബ നിരീക്ഷകരുടെ വിലയിരുത്തലുപ്രകാരം അന്തിമ തീരുമാനം അടുത്ത മാസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും സ്കോട്ട് ലൻഡിലും വെയിൽസിലും നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ റീഫോം യുകെയുടെ മുന്നേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുകയാണ് . ബ്രെൻ്റ്വുഡിലെ ഹട്ടൺ സൗത്ത് വാർഡിൽ ഫിലിപ്പ നിക്കൾസൺ വിജയിച്ചതോടെ ആദ്യ ഫലങ്ങളിൽ തന്നെ റീഫോം ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. ചോർലിയിലെ ചോർലി ഈസ്റ്റ് വാർഡിലും മാർട്ടിൻ ടോപ്പ് ലേബറിനെ പിന്തള്ളി വിജയിച്ചു. സാൽഫോർഡ് സിറ്റി കൗൺസിലിലെ വാക്ക്ഡൻ നോർത്ത് വാർഡും ലേബറിൽ നിന്ന് റീഫോം പിടിച്ചെടുത്തു.

ആദ്യ ഫല സൂചനകൾ പ്രകാരം റീഫോം യുകെ ശരാശരി 28 ശതമാനം വോട്ട് നേടുമെന്ന്
പ്രശസ്ത തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ ജോൺ കർട്ടിസ് അഭിപ്രായപ്പെട്ടു . അതേസമയം 2022നെ അപേക്ഷിച്ച് ലേബറിന്റെ വോട്ടു ശതമാനത്തിൽ കനത്ത ഇടിവുണ്ടായതായും പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ തിരിച്ചടി ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീൻ പാർട്ടിയും മത്സരിക്കുന്നിടങ്ങളിലെല്ലാം വോട്ടുശതമാനം ഉയർത്തുന്നുണ്ടെങ്കിലും പ്രധാന പോരാട്ടം റീഫോമും പരമ്പരാഗത കക്ഷികളുമായാണ് നടക്കുന്നതെന്ന് വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥികൾക്കെതിരായ ഭീഷണിയും അധിക്ഷേപവും വർധിച്ചതും ഇത്തവണ വലിയ ആശങ്കയുണ്ടാക്കിയിരുന്നു . ലേബർ നേതാക്കളും ഗ്രീൻ പാർട്ടി പ്രതിനിധികളും നിരവധി സ്ഥാനാർഥികൾക്ക് വധഭീഷണിയും അതിക്രമങ്ങളും ഉണ്ടായതായി ആരോപിച്ചു. ഇതിനിടെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ മാറ്റണമെന്ന അഭ്യൂഹങ്ങൾ തള്ളി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. ബ്രിട്ടീഷ് ജനങ്ങൾക്ക് ആവശ്യം നേതൃത്വമാറ്റമല്ല, വാഗ്ദാനങ്ങൾ നടപ്പാക്കലാണെന്നും അദ്ദേഹം പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആൻഡ്രൂ മൗണ്ട്ബാറ്റൻ – വിൻഡ്സറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച വൈകിട്ട് വുൾഫെർട്ടൺ മേഖലയിൽ സംശയാസ്പദമായി പെരുമാറുന്ന ഒരാളിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിന് സമീപത്തുനിന്ന് 39കാരനായ അലക്സ് ജെൻകിൻസണെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതും കസ്റ്റഡിയിൽ രക്തസാമ്പിൾ നൽകാൻ വിസമ്മതിച്ചതുമുൾപ്പെടെ രണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

നടക്കാനിറങ്ങിയപ്പോൾ മുഖം മൂടിയ ഒരാൾ ആൻഡ്രൂവിനെ ഭീഷണിപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം വാഹനത്തിലേക്ക് ഓടിക്കയറിയതായും റിപ്പോർട്ടിലുണ്ട്. സഫോകിലെ സ്റ്റൗമാർക്കറ്റിൽ താമസിക്കുന്ന അലക്സ് ജെൻകിൻസൺ വെള്ളിയാഴ്ച നോർവിച്ചിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇയാളെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയ ആൻഡ്രൂ മൗണ്ട്ബാറ്റൻ – വിൻഡ്സർ അടുത്തിടെയാണ് വിൻഡ്സറിലെ റോയൽ ലോഡ്ജ് വിട്ട് സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ മാർഷ് ഫാമിലേക്ക് താമസം മാറിയത്. എപ്സ്റ്റീൻ വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷം രാജാവ് അദ്ദേഹത്തിന്റെ പ്രിൻസ് പദവിയും ഡ്യൂക്ക് ബഹുമതിയും പിൻവലിച്ചിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ആൻഡ്രൂവിന്റെ നിലപാട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകൾ ചരിത്രനേട്ടത്തിനരികിൽ. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നീ മൂന്ന് പ്രധാന യൂറോപ്യൻ ടൂർണമെന്റുകളുടെയും ഫൈനലുകളിൽ ഇംഗ്ലീഷ് ക്ലബുകൾ ഇടംപിടിച്ചത് ഇതാദ്യമായാണ്. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗിൽ ചെൽസി കിരീടം നേടിയതും യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടനം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതുമുണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗിൽ ആഴ്സനൽ സെമിയിൽ പുറത്തായതോടെ സമ്പൂർണ നേട്ടം നഷ്ടമായിരുന്നു.

ഇംഗ്ലീഷ് ക്ലബുകളുടെ യൂറോപ്യൻ ആധിപത്യം ഇതിന് മുൻപും ശ്രദ്ധേയമായിരുന്നു. 2021ൽ മുഴുവൻ ഇംഗ്ലീഷ് ക്ലബുകൾ തമ്മിലായിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കൈ ഹവെർട്സിന്റെ ഗോളിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കിരീടം നേടി. അതേ വർഷം യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. 2019ൽ ലിവർപൂൾ ടോട്ടനം ഹോട്സ്പറിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ ചെൽസി യൂറോപ്പ ലീഗിൽ ആഴ്സനലിനെ കീഴടക്കി കിരീടം സ്വന്തമാക്കിയതും ഇംഗ്ലീഷ് ക്ലബുകളുടെ കരുത്ത് തെളിയിച്ചിരുന്നു.

1984ലാണ് ഇംഗ്ലീഷ് ക്ലബുകൾ ഒരേ സീസണിൽ രണ്ട് പ്രധാന യൂറോപ്യൻ കിരീടങ്ങൾ അവസാനമായി സ്വന്തമാക്കിയത്. അന്ന് ലിവർപൂൾ റോമയെ തോൽപ്പിച്ച് യൂറോപ്യൻ കപ്പ് നേടിയപ്പോൾ ടോട്ടനം ആൻഡർലെക്റ്റിനെ മറികടന്ന് യുവേഫ കപ്പ് കിരീടവും നേടി. 1981ലും ലിവർപൂൾ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് യൂറോപ്യൻ കിരീടം നേടിയപ്പോൾ ബോബി റോബ്സന്റെ നേതൃത്വത്തിലുള്ള ഇപ്സ്വിച്ച് ടൗൺ യുവേഫ കപ്പ് സ്വന്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അർജന്റീനയിൽ നിന്ന് ഒരു മാസം മുമ്പ് യാത്രതിരിച്ച എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിൽ ഹാൻറാവൈറസ് വ്യാപനം സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമായി. കപ്പലിൽ ഉണ്ടായിരുന്ന ബ്രിട്ടനിലേക്ക് മടങ്ങിയ യാത്രക്കാരോട് 45 ദിവസം വരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇതിനിടെ മൂന്ന് പേർ മരിച്ചതും നിരവധി രാജ്യങ്ങളിൽ വ്യാപക കോൺടാക്ട് ട്രേസിംഗ് പുരോഗമിക്കുന്നതും സ്ഥിതിഗതികൾ ഗുരുതരമാക്കി. രോഗബാധയേറ്റ 56കാരനായ ബ്രിട്ടീഷ് പൗരൻ മാർട്ടിൻ ആൻസ്റ്റിയെ നെതർലൻഡ്സിലെ ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും അധികൃതർ അറിയിച്ചു.

സെന്റ് ഹെലേനയിൽ ഏപ്രിൽ 24ന് കപ്പലിൽ നിന്ന് ഇറങ്ങിയ രണ്ട് ബ്രിട്ടീഷ് യാത്രക്കാർ നിലവിൽ യുകെയിൽ സ്വയം നിരീക്ഷണത്തിലാണ്. ഇവർക്കിപ്പോൾ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും രോഗബാധയുള്ളവരുമായി സമ്പർക്കം ഉണ്ടായിരിക്കാമെന്ന ആശങ്കയിലാണ് ആരോഗ്യവിഭാഗം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം കപ്പലിലുണ്ടായിരുന്ന എട്ട് പേർക്കാണ് ഇതുവരെ ഹാൻറാവൈറസ് ബാധ സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്തത്. അതിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചതാണ്. നെതർലൻഡ്സ്, ജർമനി, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും പരിശോധനയും നിരീക്ഷണവും വ്യാപിപ്പിച്ചിട്ടുണ്ട്.

എലികളിൽ നിന്നാണ് സാധാരണ ഹാൻറാവൈറസ് പകരാറുള്ളത്. എന്നാൽ ഈ കേസിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അടുത്ത സമ്പർക്കത്തിലൂടെ രോഗം പകരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആൻഡീസ് വിഭാഗത്തിലുള്ള വൈറസാണ് കണ്ടെത്തിയതെന്നും അപൂർവമായി ഇത് മനുഷ്യരിലേക്കും പകരുന്നുവെന്നുമാണ് റിപ്പോർട്ട്. ഒരാഴ്ച മുതൽ ആറ് ആഴ്ചവരെ രോഗലക്ഷണങ്ങൾ പ്രകടമാകാൻ സമയമെടുക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ 150ഓളം യാത്രക്കാരും ജീവനക്കാരും കപ്പലിൽ കർശന നിരീക്ഷണത്തിലാണ്. കപ്പൽ മേയ് 9ന് സ്പെയിനിലെ ടെനെറിഫിൽ എത്തിച്ചേരും. അവിടെ എല്ലാവർക്കും ആരോഗ്യ പരിശോധന നടത്തി സ്വദേശങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 2024ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ ജനവിധിക്കായി ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തും . പ്രാദേശിക ഭരണകൂടങ്ങൾ, മേയർമാർ, ദേശീയ പാർലമെന്റുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകളാണ് വിവിധ മേഖലകളിൽ നടക്കുന്നത്. രാവിലെ 7 മുതൽ രാത്രി 10 വരെ വോട്ടെടുപ്പ് നടക്കും. ഫലങ്ങൾ വെള്ളിയാഴ്ച വാരാന്ത്യത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ സർക്കാരിന്റെ ജനപിന്തുണ അളക്കാനുള്ള നിർണായക പരീക്ഷണമായും തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട് .

സ്കോട്ട് ലൻഡിൽ അധികാരത്തിലുള്ള സ്കോട്ടിഷ് നാഷണൽ പാർട്ടി സർക്കാരിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ ആവേശം ഉയർന്നിരിക്കുകയാണ്. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള പ്രധാന മേഖലകളുടെ നിയന്ത്രണം തീരുമാനിക്കുന്ന സ്കോട്ടിഷ് പാർലമെന്റിലേക്കുള്ള എല്ലാ 129 അംഗങ്ങളെയും ഈ തെരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞടുക്കും. ഇൻഡിപെൻഡൻസ് മൂവ്മെന്റിന് ജനങ്ങൾ നൽകുന്ന പിന്തുണ എത്രത്തോളമാണെന്നതും ഫലം വ്യക്തമാക്കുമെന്നാണ് നിരീക്ഷണം.

അതേസമയം, വെയിൽസിൽ 1999 മുതൽ തുടർച്ചയായി അധികാരത്തിലുള്ള ലേബർ പാർട്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. വിപുലീകരിച്ച സെനഡ് പാർലമെന്റിലെ 92 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിൽ നിരവധി കൗൺസിലുകളിലേക്കും മേയർ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാജ്യത്തെ രാഷ്ട്രീയ പ്രവണതകളെ ആകെ സ്വാധീനിക്കുന്ന ജനവിധിയായാണ് ഇതിനെ കാണുന്നത്.

ഇതിനിടെ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളായി നിരവധി യുകെ മലയാളികളും ഇത്തവണ ജനവിധി തേടുന്നുണ്ട്. യുകെയിലെ മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക കൗൺസിലുകളിലേക്ക് മലയാളി സമൂഹത്തിൽ നിന്നുള്ള സ്ഥാനാർഥികൾ സജീവ പ്രചാരണം നടത്തിയിരുന്നു. ആരോഗ്യരംഗം, വിദ്യാഭ്യാസം, കുടിയേറ്റ നയം തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തിയാണ് പലരും വോട്ടർമാരെ സമീപിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് പാർസൽ വിതരണം ആരംഭിച്ച് ആമസോൺ. ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹാമിലെ ഡാർലിങ്ടണിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനം തുടങ്ങിയത്. 2.2 കിലോയിൽ താഴെ ഭാരം വരുന്ന ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ബാറ്ററികൾ, കേബിളുകൾ തുടങ്ങിയ സാധനങ്ങൾ ആമസോണിന്റെ ഫുൽഫിൽമെന്റ് സെന്ററിൽ നിന്ന് 12 കിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോണുകൾ വഴി എത്തിക്കും. നിലവിൽ രണ്ട് മണിക്കൂറിനുള്ളിലാണ് ഡെലിവറി നടക്കുന്നത്. അമേരിക്കയിൽ ശരാശരി 36 മിനിറ്റിനുള്ളിൽ സേവനം ലഭ്യമാകുന്നുവെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്. ദിവസത്തിൽ 100 വരെ പാർസലുകൾ എത്തിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി.

ഡാർലിങ്ടണിലെ കർഷകനായ റോബ് ഷീൽഡ് തന്റെ ഫാമിലെ എയർബിഎൻബി വീടാണ് ആദ്യ പരീക്ഷണങ്ങൾക്ക് നൽകിയത്. ചോക്ലേറ്റ് മുതൽ ടേപ്പ് മെഷർ വരെ നിരവധി സാധനങ്ങൾ ഡ്രോൺ വഴി വാങ്ങിയ അനുഭവം അദ്ദേഹം പങ്കുവച്ചു. വീടിന്റെ മുൻവശത്തെ തോട്ടത്തിലേക്ക് ഏകദേശം 12 അടി ഉയരത്തിൽ നിന്ന് ചെരുപ്പുപെട്ടിയുടെ വലിപ്പമുള്ള പാർസലുകളാണ് ഡ്രോൺ ഇറക്കിവിടുന്നത്. ജിപിഎസ് സാങ്കേതിക വിദ്യയും സെൻസറുകളും ഉപയോഗിക്കുന്ന ഡ്രോണുകൾ വാഷിംഗ് ലൈൻ, ട്രാംപോളിൻ, ആളുകൾ, മറ്റ് വിമാനങ്ങൾ തുടങ്ങിയ തടസ്സങ്ങൾ ഒഴിവാക്കി സ്വയം പറക്കാൻ കഴിവുള്ളവയാണെന്ന് ആമസോൺ അറിയിച്ചു. എന്നാൽ നഗരങ്ങളിലെ ഉയരം കൂടിയ ഫ്ലാറ്റുകളിലും തിരക്കേറിയ മേഖലകളിലും ഇത്തരം സേവനങ്ങൾ നടപ്പാക്കുന്നത് ഇപ്പോഴും വെല്ലുവിളിയാണെന്ന് റീഡിങ് സർവകലാശാലയിലെ ഗവേഷക ഡോ. അന്ന ജാക്ക്മാൻ വിലയിരുത്തി.

ഡ്രോൺ ഡെലിവറി വ്യാപകമാകുന്നത് ഭാവിയിൽ പരമ്പരാഗത ഡെലിവറി ജോലികളെയും തൊഴിൽ മേഖലകളെയും ബാധിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഡ്രൈവർമാരുടെയും കൊറിയർ ജീവനക്കാരുടെയും ആവശ്യകത കുറയാൻ സാധ്യതയുണ്ടെങ്കിലും ഡ്രോൺ ഓപ്പറേഷൻ, എയർ ട്രാഫിക് നിരീക്ഷണം, സോഫ്റ്റ്വെയർ നിയന്ത്രണം, സാങ്കേതിക പരിപാലനം തുടങ്ങിയ പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ആമസോൺ ഡ്രോൺ സേവനം നടത്തുന്നുണ്ട്. ഈ വർഷാവസാനം വരെ പരീക്ഷണത്തിന് യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വ്യാപകമാകുന്നത് ജനങ്ങളുടെ പ്രതികരണത്തെയും സുരക്ഷാ വിലയിരുത്തലുകളെയും ആശ്രയിച്ചായിരിക്കും.