ന്യൂസ് ഡെസ്ക്, മലയാളം യുകെ
2027-ലെ റഗ്ബി വേൾഡ് കപ്പിന്റെ ഡ്രോയിൽ ഇംഗ്ലണ്ടും വെയിൽസും ഒരേ ഗ്രൂപ്പിലായി. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിലെ പൂൾ F -ൽ ഇവരോടൊപ്പം ടോംഗയും 1991-ന് ശേഷം ആദ്യമായി യോഗ്യത നേടിയ സിംബാബ്വേയും ഉൾപ്പെടുന്നു. 2015ലും ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടും വെയിൽസും ഏറ്റുമുട്ടിയിരുന്നു; ആ മത്സരത്തിലെ വെയിൽസിന്റെ വിജയം ഇംഗ്ലണ്ടിന്റെ പുറത്താകാലിന് കാരണമായിരുന്നു.

അയർലൻഡും സ്കോ ട്ട്ലൻഡും ഫ്രാൻസിൽ നടന്ന 2023 ലോകകപ്പിലെ പോലെ തന്നെ വീണ്ടും ഒരേ ഗ്രൂപ്പിലാണ്, ഇവരോടൊപ്പം ഉറുഗ്വേയും പോർച്ചുഗലും പൂൾ D യിലുണ്ട്. റാങ്കിംഗുകൾ അനുസരിച്ച് ഗ്രൂപ്പുകൾ മുന്നോട്ടുപോയാൽ, ഇംഗ്ലണ്ട്, അയർലൻഡ് എന്നിവരെ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഫ്രാൻസ് എന്നിവരിൽ നിന്ന് ഫൈനൽ വരെ ഒഴിവാക്കാനാകും. ആതിഥേയരായ ഓസ്ട്രേലിയയും ന്യൂസിലാൻഡും പൂൾ A-യിൽ ആണ് കളിക്കുന്നത് . കളികളുടെ പൂർണ്ണ രൂപം ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും.

വെയിൽസിന്റെ ഇപ്പോഴത്തെ പ്രകടനങ്ങൾ മോശമാണെങ്കിലും, ടോംഗയും സിംബാബ്വേയുമുള്ള ഗ്രൂപ്പിൽ നിന്ന് കുറഞ്ഞത് രണ്ടാമതായി മുന്നേറാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തുന്നത് . പൂൾ F-ലെ രണ്ടാമതുകാരൻ, അർജന്റീന, ഫിജി, കാനഡ, സ്പെയിൻ എന്നിവരുള്ള പൂൾ C -യിലെ രണ്ടാമതുകാരനെ പ്രീ–ക്വാർട്ടറിൽ നേരിടേണ്ടിവരും. 24 ടീമുകളോടെ ആദ്യമായി നടക്കുന്ന ലോകകപ്പിൽ 16 ടീമുകൾ നോക്ഔട്ട് ഘട്ടത്തിലെത്തും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
13 മുതല് 17 വയസ് വരെയുള്ള 11,000 കൗമാരക്കാരെ ഉൾപ്പെടുത്തി ഇംഗ്ലണ്ടിലും വെയിൽസിലും നടത്തിയ സർവേയിൽ പ്രണയബന്ധത്തിലായിരുന്നവരിൽ നാല് പേരിൽ രണ്ടുപേർ മാനസികമോ ശാരീരികമോ ആയ പീഡനം അനുഭവിച്ചതായി കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ബന്ധത്തിലായിരുന്ന കൗമാരക്കാരിൽ 39 ശതമാനം പേരും നിയന്ത്രണം, സമ്മർദ്ദം, ഭീഷണി എന്നിവ നേരിട്ടതായാണ് പഠന റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. യൂത്ത് എൻഡോവ്മെന്റ് ഫണ്ടാണ് പഠനത്തിന് നേതൃത്വം നൽകിയത്. മൊബൈൽ, സോഷ്യൽ മീഡിയ പരിശോധിക്കൽ, ലൊക്കേഷൻ നിരീക്ഷിക്കൽ, ശരീരത്തെ പറ്റിയുള്ള വിമർശനം, ലൈംഗിക സമ്മർദ്ദം, എതിർപ്പ് പ്രകടിപ്പിക്കാന് ഭയം എന്നിവ ആണ് പ്രധാനമായ പീഡനത്തിന്റെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.

പീഡനം നേരിട്ടവരിൽ മൂന്നിൽ രണ്ടുപേർക്കും ഈ അനുഭവങ്ങൾ അവരുടെ ദൈനംദിനജീവിതത്തെ ബാധിച്ചെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ആശങ്ക, ആത്മവിശ്വാസക്കുറവ്, ഉറക്കമില്ലായ്മ, ഭക്ഷണ രുചിയില്ലായ്മ, പഠനത്തിൽ ശ്രദ്ധയില്ലായ്മ എന്നിവ പ്രധാനമായിരുന്നു. സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധം ദുർബലമായതായും, 22 ശതമാനം പേർ സ്കൂളിലേക്കോ കോളേജിലേക്കോ പോകുന്നത് ഒഴിവാക്കിയതായും കണ്ടെത്തി. പെൺകുട്ടികൾക്ക് സമ്മർദ്ദം, ഭയം, ബന്ധം വിടാനാകാത്ത അവസ്ഥ തുടങ്ങിയവ കൂടുതലായി നേരിടേണ്ടി വന്നപ്പോൾ കുട്ടികളിൽ പലർക്കും അവരുടെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ച സംഭവങ്ങൾ കൂടുതലായിരുന്നു.

സർവേ ഫലങ്ങൾ പൊതുവെ ഈ രംഗത്തെ ബോധവത്കരണത്തിന്റെ ആവശ്യകതയെ വീണ്ടും ഉയർത്തിക്കാട്ടുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൗമാരക്കാർക്ക് ആരോഗ്യകരമായ ബന്ധത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിന് സ്കൂളുകൾ ആവശ്യമായ പരിശീലനവും പിന്തുണയും നൽകണം എന്നാണ് പഠനം നടത്തിയവർ അഭിപ്രായപെട്ടത് . വീട്ടിൽ മാതാപിതാക്കൾ പോലും കുട്ടികൾ ഇത്തരം അനുഭവങ്ങൾ നേരിടുന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള സംഭാഷണം സജീവമാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പൊലീസ് സേനയിൽ 25 ശതമാനവും ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായുള്ള അടിസ്ഥാന മാർഗരേഖകളും നയങ്ങളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന് സാറ എവർഡ് കേസിനെ തുടർന്ന് തയ്യാറാക്കിയ ലേഡി എലിഷ് ആൻജിയോലിനിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കി . 2021ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വേൻ കൗസൻസ് യുവതിയെ തട്ടിക്കൊണ്ട് പോകുകയും ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന് നാല് വർഷങ്ങൾക്ക് ശേഷവും, സ്ത്രീകൾക്കെതിരെ ലൈംഗിക പ്രേരിത ആക്രമണങ്ങളെ തടയുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പൊതു സ്ഥലങ്ങളിലെ ഇത്തരം ആക്രമണങ്ങളുടെ ഡേറ്റാ ശേഖരണത്തിൽ വലിയ കുറവുണ്ടെന്നും, അത് ഇല്ലാതെ കുറ്റകൃത്യങ്ങളുടെ മാതൃകകൾ കണ്ടെത്താനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

2024ൽ പ്രസിദ്ധീകരിച്ച ആദ്യഘട്ട റിപ്പോർട്ട് പൊലീസിന് എല്ലാ തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ഇന്ഡിസന്റ് എക്സ്പോഷർ പോലുള്ള ‘നോൺ-കോൺടാക്റ്റ്’ കുറ്റങ്ങൾ വരെ അന്വേഷിക്കാൻ പ്രത്യേക നയം ഒരുക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട് . എന്നാൽ ഈ വർഷം സെപ്റ്റംബർ വരെയും 26 ശതമാനം പൊലീസ് സേനകൾക്കും ഈ നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദേശീയ പൊലീസ് മേധാവികളുടെ കൗൺസിൽ നയരേഖകൾ തയ്യാറാക്കിയെങ്കിലും പല സേനകളും നിലവിലെ നയങ്ങൾ അവലോകനം ചെയ്യുന്ന ഘട്ടത്തിലാണ്. ഇതോടെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം യാഥാർത്ഥ്യത്തിൽ ഒരു ദേശീയ മുൻഗണനയായി പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്ക റിപ്പോർട്ടിൽ ഉയർന്നിട്ടുണ്ട്.

പൊതു സ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങൾ മുൻകൂട്ടി തടയുന്നതിനും വ്യക്തമായ നിരവധി മാർഗനിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടു വെക്കുന്നുണ്ട് . പ്രോജക്ട് വിജിലന്റ്, ഓപ്പറേഷൻ സോട്ടീരിയ തുടങ്ങിയ മാതൃകാപരമായ പദ്ധതികളെ രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്നും ശുപാർശയുണ്ട്. തെയിംസ് വാലി പൊലീസ് ആരംഭിച്ച പ്രോജക്ട് വിജിലന്റ്, രാത്രികാലങ്ങളിൽ സ്ത്രീകളെ ലക്ഷ്യമിടുന്ന അക്രമികളുടെ പെരുമാറ്റം മുൻകൂട്ടി കണ്ടെത്തി തടയുന്നതിന് രൂപപ്പെടുത്തിയ പദ്ധതിയാണ്. ഓപ്പറേഷൻ സോട്ടീരിയ, ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക കേസുകളുടെ അന്വേഷണം പ്രതികരണവും മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പുനഃസംഘടനാപദ്ധതിയാണ്. സാറ എവർഡിന്റെയും 2022ൽ ലണ്ടനിൽ കൊല്ലപ്പെട്ട സാറ അലീനയുടെയും കുടുംബങ്ങൾ ഈ അന്വേഷണ റിപ്പോർട്ട് മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഭയമില്ലാതെ ജീവിക്കാൻ സർക്കാരും പൊലീസും അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ചൈന സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ‘മെഗാ എംബസി’ പദ്ധതിക്ക് സുരക്ഷാ പ്രതിസന്ധികളുണ്ടെന്ന വിമർശനങ്ങൾക്കിടയിലും ഇത് യുകെയ്ക്ക് നേട്ടങ്ങൾ നേടിക്കൊടുക്കാമെന്ന നിലപാട് നമ്പർ 10 സ്വീകരിച്ചിരുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ലണ്ടനിൽ ഏഴ് സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ചൈനയുടെ ഓഫീസ് സമുച്ചയങ്ങളെ ഒന്നടങ്കം ഒരിടത്തേക്ക് കൊണ്ടുവരുന്നത് സുരക്ഷാസംബന്ധമായ നിരീക്ഷണം എളുപ്പമാക്കുമെന്നതാണ് സർക്കാരിന്റെ വാദം. മൂന്നു തവണ മാറ്റിവെച്ച എംബസിയെ കുറിച്ചുള്ള അന്തിമ തീരുമാനം ഇനി പുതുവർഷത്തിലെ ഉണ്ടാകുകയുള്ളൂ.

ഹോം സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും ദേശീയസുരക്ഷാ ആശങ്കകൾ പരിഹരിച്ചുവെന്ന് ഉറപ്പു നൽകിയതോടെയാണ് അംഗീകാര സാധ്യത കൂട്ടുന്നത്. അംഗീകാരം ലഭിച്ചാൽ, യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് എംബസിയാകും ഇത്; 200 ജീവനക്കാർക്കുള്ള സൗകര്യങ്ങൾ, വൻ ഓഫീസ് മേഖല, ബേസ്മെന്റ് എന്നിവയോടെയായിരിക്കും നിർമ്മാണം. റോയൽ മിന്റ് കോർട്ടിലെ ഈ സ്ഥലം ലണ്ടന്റെ അത്യന്തം ഗൗരവമുള്ള ഡേറ്റാ കൈമാറ്റത്തിനുള്ള ഫൈബർ-ഓപ്റ്റിക് ലൈനുകൾക്ക് സമീപമാണെന്നതിനാലും ആശങ്കകൾ ഉയർന്നിരുന്നു. ബ്ലൂപ്രിന്റ്സിലെ ചില ഭാഗങ്ങൾ “സുരക്ഷാ കാരണങ്ങളാൽ” മാറ്റിയതും വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

ചൈനീസ് എംബസിയെ കുറിച്ച് ലേബർ സർക്കാർ തുറന്ന നിലപാട് സ്വീകരിച്ചുവെന്ന് പ്രതികരിച്ച പ്രതിപക്ഷം, ദേശീയസുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നതായി ആരോപിക്കുന്നു. ചൈനീസ് സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും, സുരക്ഷാ ഏജൻസികൾക്കുപോലും സ്വകാര്യമായി അവരുടെ ആശങ്കകൾ അറിയിക്കാൻ അവസരം നൽകിയില്ലെന്നും കൺസർവേറ്റീവ് നേതാക്കൾ ആരോപിച്ചു. അതേസമയം, പരസ്പര ഗുണകരമായ സഹകരണം വളർത്താനായി തയ്യാറാക്കിയ പദ്ധതിയാണിതെന്ന നിലപാട് ചൈനീസ് എംബസി ആവർത്തിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം നഗരത്തിൽ അടുത്തിടെ നടന്ന കത്തി ആക്രമണങ്ങൾ സുരക്ഷയെ കുറിച്ചുള്ള വലിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. ബുൾറിങ്കിന് സമീപം ബസ് കാത്തു നിന്നിരുന്ന കേറ്റി ഫോക്സിന്റെ കൊലപാതകവും പിന്നാലെ 19 കാരനായ യാസിൻ അൽമയുടെ ഹാൻഡ്സ്വർത്തിലെ കുത്തേറ്റുള്ള മരണവും അക്ഷരാർത്ഥത്തിൽ നഗര വാസികളെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആയിരുന്നു. ഒരു മാസത്തിനുള്ളിൽ നഗര മധ്യത്തിൽ നാല് കുത്തേറ്റ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തതോടെ പോലീസ് ശക്തമായ നിരീക്ഷണവും ഇടപെടലുകളും നടത്താൻ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോസൽസ്–ഈസ്റ്റ് ഹാൻഡ്സ്വർത്ത്, ആസ്റ്റൺ എന്നിവയാണ് 2,000-ത്തിലധികം ക്രൂരമായ, ലൈംഗിക സ്വഭാവമുള്ള കേസുകൾ റിപ്പോർട്ട് ചെയ്ത നഗരപ്രദേശങ്ങൾ. അക്കോക്സ് ഗ്രീൻ, സ്റ്റോക്ക്ലാൻഡ് ഗ്രീൻ, സൗത്ത് യാർഡ്ലി, സ്പാർക്ബ്രൂക്ക് തുടങ്ങിയ മേഖലകളും ഉയർന്ന കുറ്റനിരക്കുള്ള പ്രദേശങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കൊലപാതകം മുതൽ കവർച്ച, ലൈംഗിക അതിക്രമം, ഗാർഹിക പീഡനം വരെ ഉൾപ്പെടുന്ന ഗൗരവമായ കേസുകളാണ് ഇവിടെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എന്നാൽ സമീപകാല ആക്രമണങ്ങൾക്കിടയിലും നഗരം സുരക്ഷിതമാണെന്ന് പോലീസ് ഉറപ്പുനൽകുന്നു. കെയ്റ്റി ഫോക്സ് കേസിൽ പോലീസ് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേർന്നതായും, ഇത്തരത്തിലുള്ള സംഭവങ്ങൾ ഏത് നഗരത്തിലും സംഭവിക്കാവുന്നതാണെന്നും ഓപ്പറേഷൻ ഫിയർലെസിന്റെ ഡിസിഐ ജോൺ ആസ്ക്യു വ്യക്തമാക്കി. യുവാക്കൾക്കിടയിൽ കത്തി കരുതൽ ‘സാധാരണമാണെന്ന’ തെറ്റായ ധാരണ മാറ്റാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബജറ്റിലെ സുപ്രധാന വിവരങ്ങൾ നേരത്തെ പുറത്തുവന്ന സംഭവത്തെ തുടർന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (OBR) അധ്യക്ഷൻ റിച്ചാർഡ് ഹ്യൂസ് രാജിവച്ചു. ഇത് സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവുകളിലൊന്നാണെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ചുള്ള ഉത്തരവാദിത്വം പൂർണ്ണമായി ഏറ്റെടുക്കുന്നതായി ഹ്യൂസ് രാജിക്കത്തിൽ വ്യക്തമാക്കി.

ബജറ്റിലെ നിർണായക വിവരങ്ങളായ വരുമാന നികുതിയും നാഷണൽ ഇൻഷുറൻസും മൂന്നു വർഷത്തേക്ക് ഫ്രീസ് ചെയ്യുന്നത് ഉൾപ്പെടെ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപനത്തിന് മുൻപേ പുറത്തായതോടെ സർക്കാരിന് വലിയ വിമർശനം ആണ് നേരിടേണ്ടി വന്നത് . ഈ പിഴവ് ഒ ബി ആറിൻ്റെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തിയതായും റിപ്പോർട്ട് പറയുന്നു. ഹ്യൂസിന്റെ രാജിയോട് പ്രതികരിച്ച റേച്ചൽ റീവ്സ്, അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ സേവനത്തിന് നന്ദി അറിയിച്ചു.

ഒ ബി ആറിന്റെ പ്രസിദ്ധീകരണ സംവിധാനത്തിലുള്ള സാങ്കേതിക വീഴ്ചകളാണ് റിപ്പോർട്ട് നേരത്തെ പുറത്തുവരാൻ കാരണമായതെന്ന് കണ്ടെത്തി. സുരക്ഷയിലെ പിഴവുകൾ കാരണം ആണ് വിവരങ്ങൾ പുറത്തയത് . എന്നാൽ ഏതെങ്കിലും വിദേശ ശക്തികളുടേയോ സൈബർ ആക്രമണങ്ങളുടേയോ പങ്കില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഏകദേശം നാല് മില്ല്യൺ കുട്ടികളെ കുടുംബത്തിനുള്ളിലെ സാമ്പത്തിക അസ്ഥിരത നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നതായി സർവൈവിംഗ് എക്കണോമിക് എബ്യൂസ് (SEA) പുറത്തിറക്കിയ ഏറ്റവും പുതിയ പഠനത്തിൽ കണ്ടെത്തി . മാതാക്കളിൽ നിന്ന് പോക്കറ്റ് മണിയും പിറന്നാൾ പണവും വരെ കവർന്നെടുക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ, കുടുംബത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം പൂർണമായി നിയന്ത്രിക്കുന്ന രീതികളാണ് ഉള്ളെതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള മാതാക്കളിൽ 27 ശതമാനം പേർ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള സാമ്പത്തിക പീഡനത്തിൽപ്പെട്ടിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനം തടയൽ, അവകാശം നിഷേധിക്കൽ, സാമ്പത്തിക സഹായങ്ങൾ അറ്റുപോകുക തുടങ്ങിയ പ്രവണതകൾ കുട്ടികളുടെ ദിനചര്യക്കും ശാരീരിക-മാനസിക സുരക്ഷയ്ക്കും നേരിട്ട് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് എസ് ഇ എ മുന്നറിയിപ്പ് നൽകുന്നത്.

പഠനത്തിൽ പങ്കെടുത്ത നിരവധി അമ്മമാർ മുൻ പങ്കാളികൾ ചൈൽഡ് ബെനിഫിറ്റുകളും മെയിന്റനൻസ് തുകയും നിഷേധിച്ച് കുട്ടികളുടെ ആവശ്യങ്ങൾ നിരാകരിക്കുന്നതായി വെളിപ്പെടുത്തി. മുൻ പങ്കാളികളുടെ സാമ്പത്തിക ഉപദ്രവം നേരിടേണ്ടി വന്നവരിൽ മൂന്നിൽ ഒരാൾക്ക് ചൈൽഡ് സപ്പോർട്ട് തുക ലഭിക്കാതെയോ ഇടയ്ക്കിടെ മാത്രമേ ലഭിക്കുകയോ ചെയ്തിരുന്നുള്ളുവെന്ന് എസ് ഇ എ പറയുന്നു. നേരിട്ട് കുട്ടിയുടെ പിറന്നാൾ പണവും സമ്മാനത്തിനുള്ള തുകയും കൈവശപ്പെടുത്തുന്നതു മുതൽ, ആവശ്യമായ ഭക്ഷണവും വസ്ത്രവും പോലും വാങ്ങാൻ തടസ്സമുണ്ടാക്കുന്നതുവരെയുള്ള സംഭവങ്ങൾ റിപ്പോർട്ടിലുണ്ട് . ക്രിസ്മസിന് മുമ്പ് മെയിന്റനൻസ് തുക നിർത്തി കുട്ടികളെയും അമ്മയെയും സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ സംഭവങ്ങൾ വരെ പഠനം ഉദ്ധരിക്കുന്നു.

“സാമ്പത്തിക പീഡനം ഒരു ഗുരുതരമായ കുറ്റമാണെന്നും ദിവസേന അനവധി കുട്ടികളെ അത് ദോഷകരമായി ബാധിക്കുന്നു,” എന്നും എസ് ഇ എയുടെ ചീഫ് എക്സിക്യൂട്ടീവ് സാം സ്മെതേഴ്സ് പറഞ്ഞു. കുട്ടികളുടെ പോക്കറ്റ് മണി വരെ കവർന്നെടുക്കാനും മാതാക്കളെ മനപൂർവം സർക്കാരിന്റെ സഹായങ്ങളിൽ നിന്ന് അകറ്റാനുമുള്ള അവസരങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പീഡനത്തെ ചെറുക്കാൻ സർക്കാർ ഉടൻ തന്നെ നീണ്ടുനിൽക്കുന്ന ‘വയലൻസ് എഗൈൻസ്റ്റ് വുമൺ ആൻഡ് ഗേൾസ്’ നയം പുറത്തുവിടണമെന്നും ചൈൽഡ് മെയിൻറനൻസ് പോലുള്ള സംവിധാനങ്ങളിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്നും എസ് ഇ എ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐഎസ്) പുതിയ നേതാവായ അബ്ദുൽ ഖാദിർ മുമീൻ വർഷങ്ങളോളം ബ്രിട്ടനിലെ പള്ളികളിൽ പ്രഭാഷണം നടത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഇത് രാജ്യത്തെ സുരക്ഷാ വൃത്തങ്ങളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ് . സ്വീഡനിൽ നിന്ന് അഭയാർത്ഥിയായി എത്തിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ ഇയാൾ, പരമ്പരാഗത മതപഠനത്തിന്റെ പേരിൽ വിവിധ പള്ളികളിൽ സജീവമായി പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് അദ്ദേഹം പ്രാദേശിക പിന്തുണയും സ്വാധീനവും രൂപപ്പെടുത്തിയെടുത്തതെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഈ കാലയളവിൽ അദ്ദേഹം നിരീക്ഷണത്തിലോ സംശയവലയത്തിലോ പെട്ടിട്ടില്ലെന്നത് ബ്രിട്ടീഷ് സുരക്ഷാ സംവിധാനത്തിന് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഭീകര സംഘടനയുടെ മേൽപട്ടികയിലേക്ക് ഉയര്ന്ന അദ്ദേഹത്തിന്റെ പശ്ചാത്തലം ഇപ്പോൾ ബ്രിട്ടീഷ്, യൂറോപ്യൻ ഇന്റലിജൻസ് ഏജൻസികൾ ചേർന്ന് പുനഃപരിശോധിക്കുകയാണ്. ബ്രിട്ടനിൽ താമസിച്ചിരുന്ന വർഷങ്ങളിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുമായി ബന്ധമുണ്ടായിരുന്നുവോ, അല്ലെങ്കിൽ രഹസ്യ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്നതടക്കം വ്യാപകമായ പരിശോധനകൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ കടുത്ത മതവാദങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും ശക്തമാണ്. മുൻപ് അറസ്റ്റിലാകുകയോ ചോദ്യം ചെയ്യപ്പെടാത്തതോ ആയ ഈ വ്യക്തി പടിഞ്ഞാറൻ യൂറോപ്പിലെ രഹസ്യവലയങ്ങൾ ഉപയോഗിച്ച് ഐഎസ് നേതൃനിരയിലെത്തിയതായാണ് സൂചന.

‘ബ്രിട്ടനിൽ നിന്ന് രാജ്യാന്തര ഭീകര വലയത്തിന്റെ തലവനായി ഒരാൾ ഉയർന്നതിൽ നിരവധി രാഷ്ട്രീയ, സുരക്ഷാ വിദഗ്ധർ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നു. കുടിയേറ്റ പരിശോധനാ സംവിധാനത്തിലെ വീഴ്ചകളും ഭീകരവാദ നിരീക്ഷണത്തിലെ പാളിച്ചകളും ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അഭയാർത്ഥി പട്ടികകളിലെ ഉയർന്ന അപകടസാധ്യതയുള്ളവരെ തിരിച്ചറിയുന്നതിൽ ഭരണകൂടത്തിന് പിഴ സംഭവിച്ചതായി പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ എംപി ട്യൂലിപ്പ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിൽ നടന്ന അഴിമതി വിചാരണയിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു . ഡാക്കയിലെ ഡിപ്ലോമാറ്റിക് സോണിൽ കുടുംബാംഗങ്ങൾക്ക് അനധികൃതമായി ഭൂമി കരസ്ഥമാക്കാൻ മുൻ പ്രധാനമന്ത്രി കൂടിയായ അമ്മാവി ഷെയ്ഖ് ഹസീനയുടെ സ്വാധീനം ഉപയോഗിച്ചെന്നായിരുന്നു ഇവർക്കെതിരായ ആരോപണം. കഴിഞ്ഞ വർഷം അധികാരത്തിൽ നിന്ന് പുറത്തായ ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു.

വിചാരണ പ്രക്രിയ മുഴുവൻ “തെറ്റായതും രാഷ്ട്രീയ പ്രതികാരത്തിന്റെ ഫലവുമാണ്” എന്ന് സിദ്ദിഖ് ശിക്ഷ പുറത്ത് വന്നതിനെ തുടർന്ന് പ്രതികരിച്ചു. ബ്രിട്ടനിൽ മന്ത്രിപദം രാജിവെക്കേണ്ടിവന്ന ഇവർ, കേസിലെ ആരോപണങ്ങൾ ആരംഭം മുതൽ തന്നെ വ്യാജമാണെന്നും, ബംഗ്ലാദേശിലെ രാഷ്ട്രീയം’ തനിക്കു തടസ്സമാകില്ലെന്നും വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ എതിക്സ് ഉപദേഷ്ടാവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ തെറ്റുകൾ കണ്ടെത്താനായിരുന്നില്ലെങ്കിലും, ഇത്തരം സംഭവങ്ങൾ സിദ്ദിഖിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ, നിരോധിതമായ അവാമി ലീഗും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അഴിമതി വിരുദ്ധ കമ്മീഷന്റെ നടപടികളെ കടുത്ത വാക്കുകളിൽ വിമർശിച്ചു. പാർട്ടിക്കെതിരായ ലക്ഷ്യമിട്ട ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അവരുടെ ആരോപണം. വിചാരണ നീതിപൂർണ്ണമല്ലെന്നും, സിദ്ദിഖിന് നീതി ലഭിക്കുന്നില്ലെന്നും ബ്രിട്ടനിലെ പ്രമുഖ അഭിഭാഷകരും മുൻ മന്ത്രിമാരും തുറന്ന കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളം ക്യാൻസർ, ഹൃദ്രോഗം പോലുള്ള ജീവന് ഭീഷണിയായ രോഗങ്ങൾക്ക് ആവശ്യമായ നിർണായക പരിശോധനകൾ മാസങ്ങളോളം വൈകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്സ് നടത്തിയ വിശകലനത്തിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ തുറന്നുകാട്ടുന്ന കണക്കുകൾ ചർച്ചയായിരിക്കുന്നത് . 3.86 ലക്ഷം പേർക്കാണ് സെപ്റ്റംബർ മാസത്തിൽ മാത്രം ആറാഴ്ചയ്ക്ക് മീതെ കാത്തിരിക്കേണ്ടിവന്നത്. ഇതോടെ രോഗനിർണയവും തുടർചികിത്സയും വൈകി രോഗികളുടെ ആരോഗ്യനില വഷളാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ആരോഗ്യ വിഭാഗങ്ങളിലുടനീളം ലക്ഷ്യം നിശ്ചയിച്ച ആറാഴ്ച സമയപരിധി പാലിക്കാത്ത ട്രസ്റ്റുകളുടെ എണ്ണം 46 ശതമാനമാണ്. റേഡിയോളജിസ്റ്റുകളുടെയും മറ്റ് പരിശീലനം ലഭിച്ച വിദഗ്ധരുടെയും ക്ഷാമമാണ് പരിശോധന റിപ്പോർട്ടിംഗിലും നിരീക്ഷണങ്ങളിലും കൂടുതൽ താമസം ഉണ്ടാക്കുന്നതെന്ന് റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്സ് വ്യക്തമാക്കുന്നു. നീണ്ട കാത്തിരുപ്പു സമയം രോഗികൾക്ക് വേദനയും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രത്യേകിച്ച് ക്യാൻസർ പരിശോധനയിൽ ഉണ്ടായേക്കാവുന്ന താമസം ഗുരുതരമാണെന്നും വിദഗ്ധർ പറയുന്നു.

സർക്കാർ പരിശോധന വൈകിപ്പിക്കലുകൾ കുറയ്ക്കാൻ ആരോഗ്യവകുപ്പിന്റെ പുതുക്കിയ പദ്ധതികൾ നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും, പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഫിസ്കൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ചികിത്സാ കാത്തിരിപ്പുകൾ കുറയ്ക്കാനുള്ള സർക്കാരിന്റെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാകുമോ എന്ന ആശങ്ക ഉയർത്തുന്നത്. ആരോഗ്യവകുപ്പ് ക്യാൻസർ പരിചരണം മെച്ചപ്പെടുത്താൻ പുതിയ ദേശീയ ക്യാൻസർ പ്ലാൻ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.