Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻ‌എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളിൽ ഉണ്ടായ “ആവർത്തിച്ച പിഴവുകളെ” കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 56 കുഞ്ഞുങ്ങളുടെയും രണ്ട് മാതാക്കളുടെയും മരണങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന ബിബിസി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.

ലീഡ്സ് ജനറൽ ഇൻഫർമറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോർട്ടിൽ ഉൾപ്പെട്ട 70-തിലധികം കുടുംബങ്ങൾ അവരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചു. ഫിയോണ വിൻസർ-റാം, ഡാൻ റാം എന്നിവർക്ക് 2020-ൽ ജനിച്ച മകൾ അല്യോണയുടെ മരണം ഗൗരവമായ ശുശ്രൂഷ പിഴവുകൾ മൂലമായിരുന്നു. 2024 ജനുവരിയിൽ അമർജിത് കൗർ, മൻദീപ് സിംഗ് മഥാരൂ ദമ്പതികളുടെ മകൾ അസീസ്, അതേ ആശുപത്രിയിൽ മരിച്ചു. ഇവർ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു.

ലീഡ്സ് അന്വേഷണത്തിന്റെ ചുമതലയ്ക്ക് ഷ്രൂസ്ബറി, ടൽഫോർഡ് അന്വേഷണങ്ങൾ നയിച്ച മിഡ്‌വൈഫ് ഡോണ ഒക്കൻഡനെ നിയോഗിക്കണമെന്ന ആവശ്യം മുന്നോട്ട് വരുന്നുണ്ട്. അതേസമയം, കെയർ ക്വാളിറ്റി കമ്മീഷൻ (CQC) കഴിഞ്ഞ ജൂണിൽ ലീഡ്സ് ട്രസ്റ്റിന്റെ പ്രസവശുശ്രൂഷാ യൂണിറ്റുകളെ “ഗുഡ്” എന്ന വിലയിരുത്തലിൽ നിന്ന് “ഇൻഅഡിക്വേറ്റ്” ആയി താഴ്ത്തിയിരുന്നു. ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബ്രെൻഡൻ ബ്രൗൺ, ദു:ഖിതരായ കുടുംബങ്ങളോട് ക്ഷമാപണം നടത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ഇന്ത്യൻ വോട്ടർമാരിൽ നൈജൽ ഫാരേജ് നയിക്കുന്ന റീഫോം യുകെയ്ക്കുള്ള പിന്തുണ മൂന്ന് ഇരട്ടിയായി വർധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോർഡ് അധ്യാപകരുടെ സംഘമായ 1928 ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തി. ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാരുടെയിടയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4 ശതമാനമായിരുന്ന റീഫോം പാർട്ടിയ്ക്കുള്ള പിന്തുണ ഇപ്പോൾ 13 ശതമാനമായി ഉയർന്നിട്ടുണ്ട്.

റീഫോം യുകെയോടുള്ള പിന്തുണ ബ്രിട്ടീഷ് ഇന്ത്യൻ സമൂഹത്തിൽ ഇനിയും ദേശീയ ശരാശരിയേക്കാൾ കുറവാണെങ്കിലും, വളർച്ചാ നിരക്ക് ദേശീയ തലത്തിലെ ശരാശരിയെക്കാൾ വേഗത്തിൽ വർധിച്ചിരിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. യുകെയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ ഇന്ത്യൻ വംശജർ രാജ്യത്തിന്റെ ഏകദേശം 3 ശതമാനം ജനസംഖ്യയാണ്. ഇതിനുമുമ്പ് ദശകങ്ങളോളം ലേബർ പാർട്ടിയോടുള്ള അടുപ്പം നിലനിർത്തിയിരുന്ന ഇന്ത്യൻ വോട്ടർമാർ, ഇപ്പോൾ സമൂഹത്തിന്റെ സാമൂഹ്യ-ആർഥിക പുരോഗതിയോടൊപ്പം മറ്റു ബ്രിട്ടീഷ് ജനങ്ങളുമായി സാമ്യമുള്ള നയപ്രാധാന്യങ്ങൾ സ്വീകരിക്കുകയാണ്. ഹിന്ദു വോട്ടർമാരിലെ സാമൂഹിക പരമ്പരാഗതതയും ദേശീയതയും ഇവരെ വലതുപക്ഷത്തിലേക്ക് നീങ്ങാൻ കാരണമായി ഗവേഷകർ പറയുന്നു.

2021-ൽ കാർനെജി എൻഡൗമെന്റ് ഫോർ ഇന്റർനാഷണൽ പീസ് നടത്തിയ പഠനത്തിൽ, ജെറമി കോർബിൻെറ കാലത്ത് കശ്മീർ സ്വാതന്ത്ര്യത്തിന് ലേബർ പാർട്ടി നൽകിയ പിന്തുണയാണ് ബ്രിട്ടീഷ് ഇന്ത്യൻ വോട്ടർമാരെ അകറ്റിയതെന്ന് കണ്ടെത്തിയിരുന്നു. പുതിയ സർവേ പ്രകാരം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വോട്ടർമാരിൽ 48 ശതമാനം പേർ ലേബർ പാർട്ടിക്കും 21 ശതമാനം പേർ കൺസർവേറ്റീവിനും 4 ശതമാനം പേർ റീഫോമിനും വോട്ട് ചെയ്തിരുന്നു. ഇപ്പോൾ ലേബറിന് 35 ശതമാനം, കൺസർവേറ്റീവിന് 18 ശതമാനം മാത്രമാണ് പിന്തുണ. നയപ്രാധാന്യങ്ങളിൽ ഉണ്ടായ മാറ്റമാണ് ഈ മാറ്റത്തിന് പിന്നിൽ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റോഡ് സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ അധികാരികൾ നീക്കം തുടങ്ങി. പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമ പ്രകാരം നിശ്ചിത പരിധിയെക്കാൾ 1 mph മാത്രം അധികമായാലും വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ കഴിയുമെന്ന് നിയമത്തിൽ പറയുന്നുണ്ട് . ഇതോടെ ചെറിയ നിയമലംഘനങ്ങൾക്ക് പോലും വിട്ടുവീഴ്ചയില്ലാത്തതായിരിക്കും സ്പീഡ് ക്യാമറ നിരീക്ഷണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ട്രാഫിക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം, എന്നാൽ നിരവധി ഡ്രൈവർ അനുകൂല സംഘടനകൾ ഇത് അനീതിയാണെന്ന പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ബ്രിട്ടനിലെ ചില പോലീസ് ഫോഴ്സുകൾ വേഗപരിധിയിൽ 10% വരെ ‘ലീ വേ’ (അൽപം ഇളവ്) അനുവദിക്കാറുണ്ട്. ഉദാഹരണത്തിന്, 30 mph പരിധിയുള്ള പ്രദേശങ്ങളിൽ 33 mph വരെ ഓടിച്ചാൽ സാധാരണയായി പിഴ ലഭിക്കാറില്ല. എന്നാൽ ഈ ഇളവ് ഒഴിവാക്കി സീറോ ടോളറൻസ് നയം ആവിഷ്കരിച്ചിരിക്കുകയാണ്. സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ചില മേഖലകളിൽ ഇതിനകം തന്നെ ഈ രീതിയിലുള്ള കർശന നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നു.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ബ്രിട്ടന്റെ ഈ നീക്കം ഏറ്റവും കർശനമായവയിൽ പെടുന്നു. ജർമ്മനിയിൽ ചില ഭാഗങ്ങളിൽ വേഗപരിധി തന്നെ ഇല്ലാത്തപ്പോൾ, ഫ്രാൻസിലും ഇറ്റലിയിലും 5 km/h വരെ ഇളവുണ്ട്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സ്പീഡ് പരിധി ലംഘനത്തിന് 3–5 mph വരെ സഹിഷ്ണുത ലഭിക്കും. എന്നാൽ ബ്രിട്ടീഷ് ട്രാഫിക് അതോറിറ്റികൾ പറയുന്നത്, വേഗതയിൽ “അൽപം മാത്രം” എന്നത് പോലും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നതാണ്. അതിനാൽ സുരക്ഷയ്ക്ക് വേഗം കുറയ്ക്കുക, ജീവിതം രക്ഷിക്കുക എന്ന സന്ദേശം തന്നെയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പിലെ മൂന്ന് പ്രമുഖ ബ്രാൻഡുകൾ നിർമ്മിച്ച കുഞ്ഞുങ്ങളുടെ പാവകളിൽ മനുഷ്യാരോഗ്യത്തിന് ഹാനികരമായ ‘ബിസ്‌ഫിനോൾ എ’ (ബിപിഎ) എന്ന രാസപദാർത്ഥം കണ്ടെത്തിയതായി ചെക്ക് റിപ്പബ്ലിക്കിലെ ഉപഭോക്തൃസംഘടനയായ ഡി ടെസ്റ്റ് റിപ്പോർട്ട് ചെയ്തു. ഡച്ച് കമ്പനി ഫിലിപ്സ്, സ്വിറ്റ്സർലൻഡിലെ കുരാപ്രോക്സ് , ഫ്രഞ്ച് കളിപ്പാട്ട നിർമ്മാതാക്കളായ സോഫി ലാ ജിറാഫ് എന്നിവയുടെ ഡമ്മികളിലാണ് പരിശോധനയിൽ ബിപിഎ കണ്ടെത്തിയത്. ബിപിഎ, പ്ലാസ്റ്റിക് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന സിന്തറ്റിക് രാസപദാർത്ഥമാണ്.

ബിപിഎ, ഇത് സ്ത്രീഹോർമോണായ ഈസ്റ്റ്രജന്റെ സ്വഭാവം അനുകരിക്കുന്നതിനാൽ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ, പ്രജനനപ്രശ്‌നങ്ങൾ, കുട്ടികളിലെ പൂർവ്വവയോപ്രാപ്തി, ക്യാൻസർ, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഡി ടെസ്റ്റ് നടത്തിയ പരിശോധനയിൽ ചെക്ക് റിപ്പബ്ലിക്, സ്ലോവേനിയ, ഹംഗറി എന്നിവിടങ്ങളിൽ നിന്നായി 21 ഡമ്മികൾ വാങ്ങിയാണ് പരിശോധന നടത്തിയത്. ഇതിൽ ഏറ്റവും കൂടുതലായ 19 മൈക്രോഗ്രാം/കിലോ അളവാണ് കുരാപ്രോക്സ് ബേബി ഗ്രോ വിത്ത് ലൗ സുതാര്യത്തിൽ കണ്ടെത്തിയത്. യൂറോപ്യൻ യൂണിയൻെറ 10µg എന്ന പരിധി മറികടന്നാണ് ഈ അളവ്.

കുറാഡൻ (കുറാപ്രോക്സ് നിർമ്മാതാക്കൾ) പരിശോധനാഫലം സ്ഥിരീകരിച്ച ശേഷം ബാധിച്ച ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിക്കുകയും ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാനുള്ള നടപടിയും ആരംഭിച്ചു. അതേസമയം ഡെക്ര നടത്തിയ പരിശോധനകളിൽ അവരുടെ ഉൽപ്പന്നങ്ങളിൽ ബിപിഎ കണ്ടെത്തിയില്ലെന്നും എല്ലാ ഡമ്മികളും ബിപിഎ – രഹിതമാണെന്നും വ്യക്തമാക്കി ഫിലിപ്‌സ് രംഗത്ത് വന്നിരുന്നു. ഇയു നിയമപ്രകാരം കുഞ്ഞുങ്ങളുടെ കുപ്പികളിൽ ബിപിഎ പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും ഡമ്മികളിൽ സംബന്ധിച്ച നിയമങ്ങൾക്ക് വ്യക്തതയില്ല. അതേസമയം കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന പാവകളിൽ ബിപിഎ അനുവദിക്കുന്നത് യുക്തിപരമല്ലെന്നും കർശനമായ നിയന്ത്രണങ്ങൾ വേണമെന്നും ചെക്ക് പരിസ്ഥിതി സംഘടനയുടെ വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ആഡംബര വസതികളിൽ നികുതി വർധിപ്പിക്കുന്നതിനായി പുതിയ കൗൺസിൽ ടാക്‌സ് ബാൻഡുകൾ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. പുതിയ ബാൻഡുകൾ കൊണ്ടുവരുന്നത് വഴി പ്രാദേശിക ഭരണകൂടങ്ങൾക്ക് അധിക ധനസഹായം ലഭിക്കുകയും, ട്രഷറിയിൽ നിന്ന് ഗ്രാന്റുകൾ ആവശ്യപ്പെടേണ്ട സാഹചര്യം കുറയുകയും ചെയ്യും.

ഉയർന്ന മൂല്യമുള്ള വീടുകൾക്കായി പുതിയ കൗൺസിൽ ടാക്‌സ് ബാൻഡ് അവതരിപ്പിക്കുന്നത് ഇതുവരെ മുന്നോട്ടുവന്നിട്ടുള്ള നികുതി പരിഷ്കാര ആശയങ്ങളിൽ ഏറ്റവും നീതിപൂർണ്ണമായ നടപടി ആയിരിക്കുമെന്ന് എസ്റ്റേറ്റ് ഏജൻസി ഹാംപ്ടൺസിലെ ലീഡ് അനലിസ്റ്റ് ഡേവിഡ് ഫെൽ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന കൗൺസിൽ ടാക്‌സ് തലമായ ബാൻഡ് എച്ച് ഇപ്പോൾ 1991-ൽ £3,20,001-ൽ കൂടുതൽ മൂല്യമുണ്ടായിരുന്ന വീടുകൾക്കാണ് ബാധകമാകുന്നത്. ഇതിൽ നാല് ബെഡ്റൂം ഉള്ള പുതിയ വീടുകൾ മുതൽ ലക്ഷങ്ങൾ വിലവരുന്ന മേഗാ മാൻഷനുകൾ വരെ ഉൾപ്പെടുന്നുണ്ട്.

നേഷൻ വൈഡിൻെറ കണക്കുകൾ പ്രകാരം 1991-ൽ £4,24,000 മൂല്യമുണ്ടായിരുന്ന സ്വത്ത് വകകൾക്ക് ഇന്ന് ശരാശരിയായി £2.1 മില്യൺ (ഏകദേശം ₹22 കോടി) വിലവരും. ലണ്ടനിൽ ഇതിന്റെ മൂല്യം 2025-ൽ £3 മില്യൺ കടക്കുമെന്നാണ് കണക്കാക്കുന്നത്. ലണ്ടനിലെ സമ്പന്ന പ്രദേശങ്ങളായ കെൻസിങ്ടണും ചെൽസിയും പോലുള്ള സ്ഥലങ്ങളിൽ വീടുകളുടെ ശരാശരി വില ഇപ്പോൾ £1.8 മില്യൺ ആണ്. ബ്രിട്ടനിലെ സാമ്പത്തികമായി ശക്തരായ വിഭാഗം ബജറ്റിൽ കൂടുതൽ സംഭാവന ചെയ്യേണ്ടിവരുമെന്ന് നേരത്തെ ധനമന്ത്രി റേച്ചൽ റീവ്സ് പറഞ്ഞിരുന്നു. എന്നാൽ കൗൺസിൽ ടാക്‌സ് വർധനവുകൾ പ്രോപ്പർട്ടി വിപണിയിലെ നിലവിലുള്ള മന്ദഗതിയെ കൂടി വഷളാക്കുമെന്ന് വിദഗ്ദർ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടൻ: ഗ്രീൻ എനർജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 400,000 പുതിയ ജോലികൾ ഉണ്ടാക്കാനാണ് പദ്ധതിയെന്ന് എനർജി സെക്രട്ടറി എഡ് മിലിബാൻഡ് അറിയിച്ചു. ഫോസിൽ ഇന്ധന മേഖലയിൽ നിന്ന് മാറി വരുന്ന തൊഴിലാളികൾക്കും, തൊഴിൽരഹിതർക്കും, മുൻസൈനികർക്കും, തടവുകാർക്കും ഈ പദ്ധതിയിൽ പ്രത്യേക പരിശീലനവും അവസരങ്ങളും നൽകും.

പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, വെൽഡർമാർ തുടങ്ങിയവർക്കാണ് ഏറ്റവും കൂടുതൽ ആവശ്യകതയുണ്ടാകുക. 2030ഓടെ മാത്രം 8,000 മുതൽ 10,000 വരെ അധിക പ്ലംബർമാരെ ആവശ്യമുണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. കാർപെന്റർമാർക്കും വെൽഡർമാർക്കും ആയിരക്കണക്കിന് പുതിയ അവസരങ്ങൾ ലഭിക്കും. ഗ്രീൻ എനർജി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ശരാശരി £50,000 വരെ ശമ്പളമാണ് ലഭിക്കുക എന്നതും മിലിബാൻഡ് പറഞ്ഞു.

വിവിധ തൊഴിലാളി യൂണിയനുകൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. തൊഴിലാളികൾക്ക് നല്ല ശമ്പളവും സ്ഥിരതയുള്ള ജോലികളും ഉറപ്പാക്കണം എന്ന് യൂണൈറ്റ് ജനറൽ സെക്രട്ടറി ഷാരൺ ഗ്രഹാം പറഞ്ഞു. സർക്കാർ പുതിയ സാങ്കേതിക വിദ്യാ കോളജുകളും, പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് കൂടുതൽ പേർക്ക് തൊഴിലും അവസരങ്ങളും സൃഷ്ടിക്കുന്നതിന് ഉപകാരപ്പെടും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ എല്ലാ പൗരന്മാരുടെയും വ്യക്തിഗത വിവരങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ഡേറ്റകളും ചൈനീസ് ഹാക്കർമാർ മോഷ്ടിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു . പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളായ ‘ദി ടൈംസും’ ‘ദി സൺഡേ ടൈംസും’ ചേർന്നാണ് ഈ വെളിപ്പെടുത്തൽ നടത്തിയത് . വർഷങ്ങളായി നടപ്പിലാക്കിയ പദ്ധതിപ്രകാരം ആണ് ലക്ഷക്കണക്കിന് പൗരന്മാരുടെ ബാങ്ക് വിവരങ്ങൾ, ആരോഗ്യ രേഖകൾ, ജോലി വിവരങ്ങൾ, തെരഞ്ഞെടുപ്പ് ഡേറ്റാ തുടങ്ങി അനവധി രഹസ്യ വിവരങ്ങൾ സൈബർ ആക്രമണത്തിലൂടെ ചോർത്തിയതായി ആണ് കണ്ടെത്തിയിരിക്കുന്നത്.

ദേശീയ സുരക്ഷാ ഏജൻസികൾ ഈ സംഭവത്തിന്റെ വ്യാപ്തി പരിശോധിച്ചുവരുകയാണ് . ‘സ്നോ ഫ്ലെക്ക്’ എന്ന ഡേറ്റാ പ്ലാറ്റ്ഫോം വഴി ഹാക്കർമാർക്ക് വിപുലമായ സർക്കാർ സംവിധാനങ്ങളിലേക്ക് കയറി ചെല്ലാനായതായാണ് സൂചന. പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ ഓഫീസ് അടക്കമുള്ള ഉന്നത തലങ്ങളിൽ നടത്തിയ അടിയന്തിര യോഗങ്ങൾ ഈ വിഷയത്തെ ദേശീയ സുരക്ഷാ ഭീഷണിയായി വിലയിരുത്തിയതായി റിപ്പോർട്ട് പറയുന്നു. ഇപ്പോൾ ഡേറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട സാങ്കേതിക തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

ചൈന ഈ വിവരങ്ങൾ ഉടൻ തന്നെ ഉപയോഗിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും, ഭാവിയിൽ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ അല്ലെങ്കിൽ സൈബർ യുദ്ധ തന്ത്രങ്ങൾക്ക് ആധാരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് . ഇത് സാധാരണമായ ഡേറ്റാ മോഷണമല്ല, മറിച്ച് ഭാവിയിലേക്കുള്ള രഹസ്യായുധം സമാഹരിക്കുന്ന നീക്കമാണെന്നാണ് വിലയിരുത്തപെടുന്നത് . ബ്രിട്ടൻ സർക്കാർ ഇതിനെതിരെ ശക്തമായ നടപടികൾ ആലോചിക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വില്യം ഷേക്‌സ്പിയറിന്റെ മകൾ താമസിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള വീടായ “ഹാൾസ് ക്രോഫ്റ്റിന് ഒരു കാറിടിച്ച് നാശനഷ്ടം സംഭവിച്ചു. സ്റ്റ്രാറ്റ്ഫോർഡ്-അപ്പൺ-ആവോണിലെ ഈ 17-ാം നൂറ്റാണ്ടിലെ കെട്ടിടം, ഷേക്‌സ്പിയറിന്റെ മകൾ സുശാനയും ഭർത്താവായ ജോൺ ഹാളും താമസിച്ചിരുന്നതാണ്. വെള്ളിയാഴ്ച രാവിലെ ഒരു കാർ പിറകോട്ട് പോകുന്നതിനിടെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഭാഗ്യവശാൽ, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഷേക്‌സ്പിയർ ബർത്ത്‌പ്ലേസ് ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

സംരക്ഷണപദ്ധതി നടപ്പിലാക്കിക്കൊണ്ടിരുന്ന ഈ പൈതൃക കെട്ടിടം ഇനി വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ പരിശോധനയ്ക്കും പുതുക്കി പണിയലിനും വിധേയമാക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. 1613-ൽ നിർമ്മിതമായ ഈ കെട്ടിടം ഏറെക്കാലം സമ്പന്നരും പ്രൊഫഷണലുമായ വ്യക്തികളുടെ വസതിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇത് ഒരു ചെറിയ സ്കൂളായും ഉപയോഗിച്ചിരുന്നു.

1949-ൽ ആണ് ഷേക്‌സ്പിയർ ബർത്ത്‌പ്ലേസ് ട്രസ്റ്റ് ഈ കെട്ടിടം സ്വന്തമാക്കിയത്. പ്രധാനപ്പെട്ട പുനർനിർമ്മാണങ്ങൾ നടത്തി 1951-ൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരുന്നു. ഇത്തരമൊരു സംഭവമൊരിക്കലും ആവർത്തിക്കരുതെന്ന് ഉറപ്പാക്കണമെന്നും . നമ്മുടെ പൈതൃക സമ്പത്ത് എത്രത്തോളം അമൂല്യമാണെന്നും ഇത്തരം അപകടങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതായും ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു. സംരക്ഷണച്ചെലവുകൾ ഉയരുകയും വിദഗ്‌ദ്ധ തൊഴിലാളികളുടെ അഭാവം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം കൂടുതൽ വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാർമാർദൻ ഷെയറിലെ അമാൻഫോർഡിലുള്ള യ്സ്ഗോൾ ഡിഫ്രിൻ ആമൻ (Ysgol Dyffryn Aman) സ്കൂളിൽ നടന്ന ഭാഗിക ലോക്ഡൗൺ സംഭവത്തിൽ കൊലപാതക ഭീഷണി മുഴക്കിയെന്ന സംശയത്തിൽ 4 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. സ്‌കൂളിലെ മറ്റൊരു വിദ്യാർഥിക്കെതിരെയായിരുന്നു ഭീഷണിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇതേ സ്കൂളിൽ ഏപ്രിലിൽ നടന്ന ആക്രമണത്തിൽ രണ്ട് അധ്യാപകരെയും ഒരു വിദ്യാർത്ഥിയെയും കുത്തിയ കേസിൽ 14 വയസ്സുകാരിയായ പെൺകുട്ടിക്ക് 15 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പുതിയ ഭീഷണി ഉണ്ടായതിന് പിന്നാലെതന്നെ സ്‌കൂൾ അധികൃതർ പോലീസുമായി ബന്ധപ്പെട്ടിരുന്നു. സ്‌കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും പ്രതിയെ കണ്ടെത്താനും പോലീസ് വേഗത്തിൽ പ്രവർത്തിച്ചെന്ന് ചീഫ് ഇൻസ്‌പെക്ടർ മൈക്ക് ലെവെല്ലിൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പ്രദേശത്ത് കൂടുതൽ പോലീസ് പട്രോളിങ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ മുൻ നിർത്തി സ്കൂൾ കുറച്ച് നാൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ പോലീസ് നടപടി പൂർത്തിയായതോടെ അവസ്ഥ സാധാരണയായി. പ്രതിയെ അറസ്റ്റ് ചെയ്‌തതിനാൽ സ്‌കൂളിൻെറ പ്രവർത്തനം പഴയ രീതിയിൽ ആകുമെന്ന് കൗണ്ടി കൗൺസിൽ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യോർക്ക് ഡ്യൂക്ക് അടക്കമുള്ള എല്ലാ ബഹുമതികളും പദവികളും ഒഴിഞ്ഞതായി ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിൻസ് ആൻഡ്രൂ വ്യക്തിപരമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻയുമായുള്ള ബന്ധത്തെച്ചൊല്ലി നീണ്ട നാളുകളായി നിലനിൽക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചാൾസ് രാജാവും പ്രിൻസ് ഓഫ് വെയിൽസും അടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ആലോചനയ്ക്കുശേഷമാണ് പദവി ഒഴിയാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ആൻഡ്രൂ വ്യക്തമാക്കി. രാജകുടുംബത്തിന്റെയും രാജ്യത്തിന്റെയും താൽപര്യം മുൻനിർത്തിയാണ് ഈ തീരുമാനമെന്നും തനിക്കെതിരായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

എലിസബത്ത് രാജ്ഞി നൽകിയ യോർക്ക് ഡ്യൂക്ക് പദവിയാണ് ആൻഡ്രൂ ഇപ്പോൾ ഒഴിയുന്നത്. ഇതോടെ അദ്ദേഹത്തിന്റെ മുൻഭാര്യ സാറ ഫെർഗസണിനും ‘ഡച്ചസ് ഓഫ് യോർക്ക്’ എന്ന ബഹുമതി നഷ്ടപ്പെടും. എന്നാൽ അവരുടെ മക്കളായ ബിയാട്രിസ്, യൂജീനീ എന്നിവർ പ്രിൻസസ് പദവിയിൽ തുടരും. ആൻഡ്രൂവിന് ഇപ്പോഴും ‘പ്രിൻസ്’ എന്ന പദവി നിലനിൽക്കും. പക്ഷേ ഇനി ഔദ്യോഗികമായ രാജകീയ ചുമതലകളിൽ തുടരാൻ സാധിക്കില്ല . വിൻഡ്സറിലെ സ്വകാര്യ വസതിയായ റോയൽ ലോഡ്ജിലാണ് അദ്ദേഹം തുടരാൻ സാധ്യതയുള്ളത്.

വിർജീനിയ ഗിയൂഫ്രെ എന്ന യുവതിയുടെ പരാതിയിലൂടെയാണ് ആൻഡ്രൂനെതിരായ ആരോപണങ്ങൾ ശക്തമായത്. തനിക്കു വെറും 17 വയസുള്ളപ്പോൾ ആൻഡ്രൂ തനിക്കെതിരെ ലൈംഗിക പീഡനം നടത്തിയെന്ന് ഗിയൂഫ്രെ ആരോപിച്ചിരുന്നു. 2022-ൽ കേസ് കോടതിക്ക് പുറത്തു തീർപ്പാക്കിയെങ്കിലും ആൻഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഗിയൂഫ്രെയുടെ ആത്മഹത്യയ്ക്കുശേഷം പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളും വിഷയത്തെ വീണ്ടും വാർത്തകളിൽ എത്തിച്ചു. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ വിർജീനിയയുടെ നീണ്ട പോരാട്ടത്തിന് ഒരു സ്വാഭാവിക നീതിയാണ് എന്നാണ് അവളുടെ സഹോദരൻ സ്കൈ റോബർട്ട്സ് പ്രതികരിച്ചത് .

RECENT POSTS
Copyright © . All rights reserved