Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിൽ (JLR) വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ടുകൾക്കിടെ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് കമ്പനിയുടെ മേധാവികളുമായും യൂണിയൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. ആയിരക്കണക്കിന് ജോലികൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി ഇതുവരെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 4,000 വരെ ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്നാണ് ദി ടൈംസ് റിപ്പോർട്ട്. സൈബർ ആക്രമണത്തെ തുടർന്ന് മാസത്തിലേറെ ഉൽപാദനം നിലച്ചതും താരിഫ് സമ്മർദവും വിൽപ്പനയിലെ ഇടിവുമാണ് പ്രതിസന്ധിക്ക് കാരണമായത്.

സ്വമേധയാ വിരമിക്കൽ പദ്ധതി (voluntary redundancy) ആരംഭിച്ചതായി JLR സ്ഥിരീകരിച്ചു. പ്രധാനമായും ഓഫിസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് ബാധിക്കുകയെന്നാണ് സൂചന. നിർബന്ധിത പിരിച്ചുവിടലുകളുടെ സാധ്യതയും കമ്പനി തള്ളിക്കളഞ്ഞിട്ടില്ല. ജോലി നഷ്ടപ്പെടുന്നത് പരമാവധി കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുമെന്ന് റെയ്നോൾഡ്സ് പറഞ്ഞു. അതേസമയം കമ്പനിക്ക് നേരിട്ട് സാമ്പത്തിക രക്ഷാപാക്കേജ് നൽകില്ലെന്നും, എന്നാൽ ഭാവിയിലെ ദീർഘകാല നിക്ഷേപങ്ങൾക്ക് പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. JLR-ന്റെ ആസ്ഥാനവും പ്രധാന പ്രവർത്തന കേന്ദ്രങ്ങളും വെസ്റ്റ് മിഡ്‌ലാൻഡ്സിലെ കോവൻട്രിയിലാണ്.

യുകെയിൽ ഏകദേശം 30,000 പേരാണ് JLR-ൽ ജോലി ചെയ്യുന്നത്, വിദേശ പ്ലാന്റുകളിൽ 10,000ത്തോളം ജീവനക്കാരുമുണ്ട്. 2025 സെപ്റ്റംബറിലെ സൈബർ ആക്രമണത്തെ തുടർന്ന് കമ്പനിയുടെ മുഴുവൻ ഉൽപാദനവും ആഴ്ചകളോളം നിലച്ചിരുന്നു. ഇതോടെ ആകെ ഉൽപാദനത്തിൽ 27% ഇടിവുണ്ടാകുകയും ഏകദേശം 1.9 ബില്യൺ പൗണ്ടിന്റെ നഷ്ടം നേരിടുകയും ചെയ്തു. പ്രതിസന്ധി മറികടക്കുന്നതിനായി വരും വർഷങ്ങളിൽ 1.7 ബില്യൺ പൗണ്ട് ചെലവ് കുറയ്ക്കാനുള്ള പദ്ധതിയും JLR നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സൗത്തെൻഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്ന പരാതിയെ തുടർന്ന് 2 ലക്ഷം പൗണ്ടിലേറെ വിലമതിക്കുന്ന ലംബോർഗിനി ഹുറാക്കാൻ സൂപ്പർകാർ എസെക്സ് പൊലീസ് പിടിച്ചെടുത്തു. അനുവദിച്ച വേഗപരിധിയുടെ ഇരട്ടിയിലധികം വേഗത്തിൽ വാഹനം സഞ്ചരിച്ചതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

സാമൂഹിക അസ്വസ്ഥതയും റോഡ് അപകടസാധ്യതയും സൃഷ്ടിക്കുന്ന ഡ്രൈവിങ് നിയന്ത്രിക്കാൻ ഈ വർഷം ശക്തിപ്പെടുത്തിയ നിയമപ്രകാരം പൊലീസ് വാഹനം ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുമ്പ് സമാന സംഭവങ്ങളിൽ ആദ്യം മുന്നറിയിപ്പ് നൽകുകയും 12 മാസത്തിനുള്ളിൽ വീണ്ടും നിയമലംഘനം നടത്തിയാൽ മാത്രമേ വാഹനം പിടിച്ചെടുക്കാനാകുമായിരുന്നുള്ളു.

പൊതുസ്ഥലങ്ങളിൽ ഡ്രിഫ്റ്റിങ് നടത്തൽ, വീൽസ്പിൻ, അനധികൃത റേസിങ്, അമിത ശബ്ദത്തോടെ വാഹനമോടിക്കൽ തുടങ്ങിയ പ്രവൃത്തികൾ വാഹനങ്ങൾ പിടിച്ചെടുക്കാൻ കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ലണ്ടനിൽ സാമൂഹിക അസ്വസ്ഥത സൃഷ്ടിച്ച ഡ്രൈവിങിനെതിരായ പ്രത്യേക നടപടിയുടെ ഭാഗമായി ഫെറാരി, ലംബോർഗിനി, ബെന്റ്ലി ഉൾപ്പെടെ 60 ലക്ഷം പൗണ്ടിലേറെ വിലമതിക്കുന്ന 72 ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ പാഡിങ്ടൺ റെയിൽവേ മേഖലയ്ക്ക് സമീപം ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ ശനിയാഴ്ച വ്യാപകമായി തടസപ്പെട്ടു. വൈദ്യുതി വിതരണ ശൃംഖല തകരാറിലായതിനെ തുടർന്ന് പാഡിങ്ടണിനും ഹീത്രൂവിനും ഇടയിലുള്ള എല്ലാ റെയിൽപാതകളും താൽക്കാലികമായി അടച്ചതായി നാഷണൽ റെയിൽ അറിയിച്ചു.

ഉച്ചകഴിഞ്ഞ് നാലുമണിയോടെ നോർത്ത് കെൻസിങ്ടണിലെ സ്ക്രബ്സ് ലെയ്ൻ സമീപത്തെ പുല്ലുമേടിലാണ് തീപിടിത്തമുണ്ടായത്. ആറു ഫയർ എഞ്ചിനുകളും 40 അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ എലിസബത്ത് ലൈൻ ട്രെയിനിൽ കുടുങ്ങിയിരുന്ന ഏകദേശം 380 യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് പാഡിങ്ടണിനും ഹീത്രൂ ടെർമിനൽ 4, 5-നും ഇടയിലുള്ള എലിസബത്ത് ലൈൻ സർവീസുകൾ നിർത്തിവച്ചു. റീഡിംഗിലേക്കുള്ള സർവീസുകളും റദ്ദാക്കി. യാത്രക്കാർക്ക് പിക്കഡിലി ലൈൻ ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചെങ്കിലും അവിടെയും വൈകല്യങ്ങൾ അനുഭവപ്പെട്ടു. ഹീത്രൂ വിമാനത്താവളം യാത്രക്കാർക്ക് അധിക സമയം മുൻകൂട്ടി കണക്കാക്കി യാത്ര ക്രമീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള അത്യുഷ്ണ വായു ഉയർന്ന മർദ മേഖലയ്ക്കുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് രൂപംകൊണ്ട ‘ഹീറ്റ് ഡോം’ പ്രതിഭാസം കാരണം യൂറോപ്പിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറ്റലി ഉൾപ്പെടെയുള്ള ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.

സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ അതിശക്തമായ ചൂടിനുള്ള മുന്നറിയിപ്പ് നിലവിലുണ്ട്. മെഡിറ്ററേനിയൻ മേഖലകളിലും അസാധാരണമായ ചൂട് അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ. അതേസമയം ബ്രിട്ടൻ ഉൾപ്പെടെയുള്ള വടക്കൻ യൂറോപ്യൻ മേഖലകളിൽ ചൂട് താരതമ്യേന കുറവായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച 28 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെങ്കിലും അടുത്ത ദിവസങ്ങളിൽ അത് കുറഞ്ഞ് സാധാരണ നിലയിലാകുമെന്നാണ് പ്രവചനം. സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ഹീത്രോയിൽ മലയാളിയായ വെറ്ററിനറി ഡോക്ടർ ബെറിൻ വർഗീസ് അകാലത്തിൽ വിടവാങ്ങി . രാവിലെ വിളിച്ചുണർത്താൻ ഭാര്യ എത്തിയപ്പോഴാണ് ബെറിനെ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നു സ്ഥിരീകരിച്ചത്. ഭാര്യയും അഞ്ചുവയസ്സുകാരിയായ ഏക മകളും മാതാപിതാക്കൾക്കുമൊപ്പമാണ് ബെറിൻ ഹീത്രോയിൽ താമസിച്ചിരുന്നത്.

പത്തനംതിട്ട ചിറ്റാർ സ്വദേശിയായ ബെറിൻ നാട്ടിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്നു. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ താമസമാക്കിയത്. ബെറിന്റെ സഹോദരൻ നോർവിച്ചിലും സഹോദരി അയർലൻഡിലുമാണ് താമസം. ഏതാനും ദിവസം മുൻപാണ് മാതാപിതാക്കൾ അയർലൻഡിലുള്ള മകളുടെ അടുത്തേക്ക് പോയത്. മകന്റെ മരണവാർത്തയറിഞ്ഞതോടെ മാതാപിതാക്കൾ തിരികെ ഹീത്രോയിലെത്തിയിട്ടുണ്ട് . കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .

ബെറിൻ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റോയൽ മെയിൽ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന 50-കാരനായ അംജദ് അലി കഞ്ചാവ് നിറച്ച പാർസലുകൾ തട്ടിയെടുത്ത് വൻതോതിൽ അനധികൃത ലാഭം നേടിയ കേസിൽ 6 വർഷവും 9 മാസവും തടവിന് ശിക്ഷിക്കപ്പെട്ടു. ബെർക്ക്‌ഷെയറിലെ സ്ലൗവിൽ താമസിക്കുന്ന അലി, സംശയാസ്പദമായ പാർസലുകളുടെ ലേബലുകൾ മാറ്റി സ്വന്തം വീട്ടിലടക്കമുള്ള വിലാസങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയത്.

2024 മുതൽ 2025 വരെ തുടർന്ന പ്രവർത്തനങ്ങളെ തുടർന്ന് തേംസ് വാലി പൊലീസ് നടത്തിയ റെയ്ഡിൽ അലിയുടെ സ്റ്റോറേജ് ലോക്കറിൽ നിന്ന് 11.85 ലക്ഷം പൗണ്ടും വീട്ടിൽ നിന്ന് 42,290 പൗണ്ടും പിടിച്ചെടുത്തു. ആകെ 12 ലക്ഷത്തിലധികം പൗണ്ട് (ഏകദേശം 14 കോടി രൂപ) കഞ്ചാവ് വിൽപ്പനയിൽ നിന്നുള്ള വരുമാനമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തേംസ് വാലി പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പിടിത്തമാണിതെന്നും അധികൃതർ അറിയിച്ചു.

റോയൽ മെയിലിൽ ജോലി ചെയ്തിരുന്ന പദവി ദുരുപയോഗം ചെയ്ത് എക്‌സ്-റേ പരിശോധനയ്ക്ക് മുമ്പ് കഞ്ചാവ് അടങ്ങിയതായി സംശയിച്ച പാർസലുകൾ തിരിച്ചറിഞ്ഞ് തട്ടിയെടുക്കുകയായിരുന്നു അലിയെന്ന് പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് വിതരണം, പാർസൽ മോഷണം, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശംവെക്കൽ, ആയുധം സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾ സമ്മതിച്ചിരുന്നു. പിടിച്ചെടുത്ത തുക കുറ്റകൃത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും സമൂഹ വികസന പദ്ധതികൾക്കും വിനിയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ലിവർപൂളിലെ സ്റ്റാൻലി പാർക്കിലെ വെയ്സ്റ്റ് ബിന്നിലെ സഞ്ചിക്കുള്ളിൽ വയോധികയുടെ മൃതദേഹം സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഏകദേശം 70 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം ഓഗസ്റ്റ് 28-നാണ് പാർക്കിലെ മതിൽചുറ്റിയ ഭാഗത്ത് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മെഴ്‌സിസൈഡ് പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഫോറൻസിക് പരിശോധനകളും ഡിഎൻഎ പരിശോധനകളും നടത്തിയെങ്കിലും ദേശീയ ഡാറ്റാബേസുകളുമായി പൊരുത്തം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച 40-ലധികം പേരുകളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ചെറുകായയുള്ള, സ്ട്രോബെറി – ബ്ലോണ്ട് നിറത്തിലുള്ള മുടിയുള്ള സ്ത്രീ പിങ്ക് നിറത്തിലുള്ള ടി-ഷർട്ടാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാർക്കിലോ സമീപപ്രദേശങ്ങളിലോ സംശയാസ്പദമായ എന്തെങ്കിലും കണ്ടവർ വിവരങ്ങൾ കൈമാറണമെന്ന് അധികൃതർ അഭ്യർഥിച്ചു. കേസിലെ ഓരോ സൂചനയും നിർണായകമാകാമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റീഫോം യുകെ പാർട്ടിയെ ചുറ്റിപ്പറ്റിയ വിദേശ ഫണ്ടിങ് വിവാദം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പാർട്ടിയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജെയിംസ് ഓർ, ഡാൻ ജൂക്സ് എന്നിവർ സ്ഥാനമൊഴിഞ്ഞതായി പാർട്ടി അറിയിച്ചു. വിദേശ കമ്പനിയുടെ സഹായത്തോടെ പാർട്ടിക്കായി സർവേകൾ നടത്താൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

ചാനൽ 4 ന്യൂസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ആരോപണങ്ങൾ ഉയർന്നത്. അമേരിക്കൻ ധനസഹായകരായി വേഷമിട്ട അണ്ടർകവർ റിപ്പോർട്ടർമാരുമായി നടത്തിയ സംഭാഷണങ്ങളിൽ, ബ്രിട്ടനിലെ രാഷ്ട്രീയ സംഭാവനാ നിയമങ്ങൾ മറികടക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന് റീഫോം യുകെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ബന്ധപ്പെട്ടവർ അന്വേഷണഫലം വരുംവരെ പദവികളിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു.

അതേസമയം, പാർട്ടി നേതാവ് നൈജൽ ഫാരേജ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. നിയമവിരുദ്ധമായ യാതൊരു സംഭാവനയും സ്വീകരിച്ചിട്ടില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ കുടുക്കൽ ശ്രമമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മറ്റ് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ ഭക്ഷ്യവിതരണ ശൃംഖല സൈബർ ആക്രമണങ്ങൾ, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ, യുദ്ധസാഹചര്യങ്ങൾ എന്നിവ മൂലം കൂടുതൽ അപകടസാധ്യത നേരിടുന്നതായി നാഷണൽ ഓഡിറ്റ് ഓഫീസ് (എൻഎഒ) റിപ്പോർട്ട്. ഇത്തരം “വിപത്തുസമാന” സംഭവങ്ങൾ ഉണ്ടായാൽ സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ ശൂന്യമാകാൻ വരെ സാധ്യതയുണ്ടെന്നും സർക്കാർ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഭക്ഷ്യവിതരണ സംവിധാനത്തിന്റെ പൂർണ തകരാർ ഉണ്ടാക്കുന്ന തരത്തിലുള്ള വലിയ പ്രതിസന്ധി നേരിടാൻ പരിസ്ഥിതി, ഭക്ഷ്യകാര്യ, ഗ്രാമവികസന വകുപ്പ് (ഡെഫ്ര) മതിയായ രീതിയിൽ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തിര പ്രവർത്തന പദ്ധതികളിൽ ആവശ്യമായ വ്യക്തതയില്ലെന്നും അവ ബിസിനസ് സ്ഥാപനങ്ങളുമായി പങ്കുവച്ചിട്ടില്ലെന്നും സ്വതന്ത്രമായി വിലയിരുത്തിയിട്ടില്ലെന്നും എൻഎഒ കണ്ടെത്തി.

2022-ൽ ഉക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ വിതരണ തടസ്സങ്ങൾ കാരണം ചില ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിട്ടതും സൂപ്പർമാർക്കറ്റുകളിൽ ഷെൽഫുകൾ ശൂന്യമായതും റിപ്പോർട്ട് ഓർമിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷ ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ എൻഎഒ, ഭാവിയിലെ പ്രതിസന്ധികളെ നേരിടാൻ കൂടുതൽ ശക്തമായ തയ്യാറെടുപ്പുകളും നിയമപരമായ സംവിധാനങ്ങളും അടിയന്തിരമായി രൂപപ്പെടുത്തണമെന്ന് ശുപാർശ ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ജിപിമാരിൽ ഏകദേശം 40 ശതമാനം ഉപയോഗിക്കുന്ന ‘ആംബിയന്റ് എഐ സ്‌ക്രൈബ്’ സംവിധാനങ്ങൾ രോഗികളുമായുള്ള സംഭാഷണം കേട്ട് മെഡിക്കൽ കുറിപ്പുകളും കത്തുകളും തയ്യാറാക്കുന്നതിനാണ് ഉപയോഗിക്കുന്നത് . എഡിൻബറ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇവ ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനും രോഗികളുമായുള്ള സംഭാഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നതായി കണ്ടെത്തിയെങ്കിലും, രോഗിയുടെ മുഖഭാവം, ആംഗ്യങ്ങൾ, വൈകാരികാവസ്ഥ തുടങ്ങിയ പ്രധാന സൂചനകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. എഐ ഉപയോഗിച്ച് സംഭാഷണം റെക്കോർഡ് ചെയ്യുന്നുവെന്നറിയുമ്പോൾ ലഹരി ഉപയോഗം, ഗാർഹിക പീഡനം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാൻ ചില രോഗികൾ മടിക്കാനും സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

എഐ കുറിപ്പുകളെ അമിതമായി ആശ്രയിക്കുന്നത് ഡോക്ടർമാരുടെ ഓർമശക്തിയെയും പ്രൊഫഷണൽ കഴിവുകളുടെ വികാസത്തെയും ബാധിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി. രോഗികളുമായി സംസാരിക്കുന്നതിനിടെ ഡോക്ടർമാർ സ്വയം കുറിപ്പെടുക്കുന്നത് അവരുടെ ചിന്തയും വിലയിരുത്തലും ശക്തിപ്പെടുത്തുന്ന പ്രക്രിയയാണ്. എഐ ഉപയോഗിച്ചതിന് ശേഷം സ്വന്തം കുറിപ്പുകൾ പോലും തിരിച്ചറിയാതിരുന്ന ഡോക്ടർമാരുടെ അനുഭവങ്ങളും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, യുകെയിലെ ചില ആരോഗ്യകേന്ദ്രങ്ങളിൽ എഐ ട്രാൻസ്‌ക്രിപ്ഷൻ സംവിധാനങ്ങൾ ഉപയോഗിച്ചതിലൂടെ രോഗികളുടെ കത്തുകൾ തയ്യാറാക്കുന്നതിലെ വലിയ വെയ്റ്റിംഗ് ലിസ്റ്റ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും റിപ്പോർട്ടുണ്ട്.

രോഗിയുടെ ശബ്ദവും അനുഭവങ്ങളും എഐ സാങ്കേതികവിദ്യയുടെ സംഗ്രഹങ്ങളിൽ നഷ്ടപ്പെടാതിരിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. വിവിധ ആരോഗ്യസംവിധാനങ്ങളിലും ദീർഘകാലാടിസ്ഥാനത്തിലും ഇത്തരം ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവ ഉയർത്തുന്ന പുതിയ അപകടസാധ്യതകൾ എന്തൊക്കെയാണെന്നും കൂടുതൽ പഠനം ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. പേപ്പർ ജോലികൾ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഡോക്ടർമാർ എഐ സ്‌ക്രൈബുകളെ ആവേശത്തോടെ സ്വീകരിക്കുന്നുണ്ടെങ്കിലും രോഗികളുടെ അനുഭവങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് എഡിൻബറ സർവകലാശാലയിലെ ഡോ. ലൂക്കസ് സ്യൂറൻ അഭിപ്രായപ്പെട്ടത് . ഇത് ആരോഗ്യ- സാമൂഹിക പരിചരണ മേഖലയിൽ നേരത്തേ തന്നെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Copyright © . All rights reserved