ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് രാജകുടുംബാംഗമായ പീറ്റർ ഫിലിപ്സുമായുള്ള വിവാഹത്തിന് പിന്നാലെ എൻഎച്ച്എസ് നേഴ്സായ ഹാരിയറ്റ് സ്പെർലിങിന്റെ വ്യക്തിജീവിതവും ജീവിതയാത്രയും വീണ്ടും ചർച്ചയാകുകയാണ്. “ഞാനും എന്റെ മകളും മാത്രം ചേർന്നൊരു ദ്വീപ് പോലെയായിരുന്നു ഞങ്ങളുടെ ജീവിതം” എന്ന് മുമ്പ് പങ്കുവെച്ച ഹാരിയറ്റിന്റെ വാക്കുകൾ മാതൃത്വത്തിന്റെ വെല്ലുവിളികളിലൂടെ കടന്നുപോയ ഒരു സ്ത്രീയുടെ അനുഭവമായി ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ പത്ത് വർഷമായി മകളോടൊപ്പമാണ് ഹാരിയറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. മകളുമായുള്ള ആ ചെറിയ ലോകത്തിലേക്ക് മറ്റൊരാൾ എത്തുമെന്നത് ഒരുകാലത്ത് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നുവെന്ന് ഹാരിയറ്റ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ മുൻ വിവാഹത്തിൽ നിന്ന് രണ്ട് മക്കളുള്ള പീറ്റർ ഫിലിപ്സുമായി വിവാഹിതയായതോടെ രണ്ട് കുടുംബങ്ങൾ ഒന്നിക്കുന്ന പുതിയ അധ്യായമാണ് ആരംഭിച്ചിരിക്കുന്നത്.

വിവാഹശേഷം ഇനി മിസിസ് ഫിലിപ്സ് എന്നറിയപ്പെടുന്ന ഹാരിയറ്റ്, ആരോഗ്യരംഗത്ത് സേവനം ചെയ്യുന്ന എൻഎച്ച്എസ് നേഴ്സിൽ നിന്ന് രാജകുടുംബവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന വ്യക്തികളിലൊരാളായി മാറിയിരിക്കുകയാണ്. രാജകീയ വിവാഹത്തിന്റെ ഭംഗിക്കപ്പുറം, സാധാരണ ജീവിതത്തിൽ നിന്ന് രാജകുടുംബത്തിലേക്ക് എത്തിച്ചേർന്ന ഹാരിയറ്റിന്റെ വ്യക്തിപരമായ യാത്രയാണ് ഇപ്പോൾ ബ്രിട്ടനിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. എൻഎച്ച്എസിൽ ശിശുരോഗ നേഴ്സായി ജോലി ചെയ്യുന്ന ഹാരിയറ്റ്, ആരോഗ്യരംഗത്തെ സേവനം തുടരുന്നതിനൊപ്പം വ്യക്തിജീവിതത്തിലും പുതിയ അധ്യായത്തിലേക്കാണ് കടന്നിരിക്കുന്നത്. രാജകുടുംബവുമായി ബന്ധം വന്നിട്ടും പ്രൊഫഷണൽ ജീവിതം തുടരാനാണ് ഹാരിയറ്റിന്റെ നിലപാടെന്നാണ് റിപ്പോർട്ടുകൾ
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് രാജകുടുംബത്തിൽ വീണ്ടും വിവാഹാഘോഷം; രാജാവിന്റെ അനന്തരവൻ പീറ്റർ ഫിലിപ്സ് വിവാഹിതനായി. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സായ ഹാരിയറ്റ് സ്പെർലിങിനൊപ്പമാണ് പീറ്റർ ഫിലിപ്സ് പുതിയ ജീവിതത്തിലേക്ക് കടന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് രാജകുടുംബത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായി മാറി.

വിവാഹച്ചടങ്ങിനായി പള്ളിക്കു ചുറ്റും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രത്യേക ഭാഗങ്ങൾ സജ്ജമാക്കിയപ്പോൾ റോഡ് നിയന്ത്രണങ്ങളും നടപ്പാക്കി. മഴ പെയ്തിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാജകുടുംബാംഗങ്ങളെ കാണാൻ നിരവധി പേർ സ്ഥലത്ത് ഒത്തുകൂടി. ചടങ്ങിൽ എത്തിയവരെ വരവേൽക്കുന്നതിനിടെ ‘ഹിപ് ഹിപ് ഹുറേ’ മുദ്രാവാക്യങ്ങളും ഉയർന്നു.

2024ൽ പ്രണയത്തിലായ ഇരുവരുടെയും വിവാഹനിശ്ചയം 2025 ഓഗസ്റ്റിലായിരുന്നു പ്രഖ്യാപിച്ചത്. പീറ്റർ ഫിലിപ്സിന്റെ മുൻഭാര്യ ഓട്ടം കെല്ലിയുമായി വേർപിരിഞ്ഞതിന് വർഷങ്ങൾക്കുശേഷമാണ് പുതിയ ബന്ധം പൊതുജനശ്രദ്ധ നേടിയത്. വിവാഹദിനം തന്നെ പ്രശസ്തമായ എപ്സം ഡർബി റേസിംഗ് മത്സരദിനമായതിനാൽ ചടങ്ങിന് പിന്നാലെ രാജാവും രാജ്ഞിയും റേസ്കോഴ്സിലേക്ക് തിരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാനഡയിലെ റെസ്റ്റോറന്റ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ കുറ്റസമ്മതം നടത്തി. ഭക്ഷണബിൽ അടച്ചില്ലെന്ന തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ റെസ്റ്റോറന്റ് ഉടമയായ ഷരീഫ് റഹ്മാൻ കൊല്ലപ്പെട്ട സംഭവമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കുടുംബത്തെയും സുഹൃത്തുക്കളെയും ഞെട്ടിച്ച സംഭവം കാനഡയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

2023 ഓഗസ്റ്റിൽ കാനഡയിലെ ഓവൻ സൗണ്ടിൽ നടന്ന സംഭവത്തിൽ 25-കാരനായ റോബർട്ട് എവൻസ് ജൂനിയർ മന്സ്ലോട്ടർ കുറ്റം സമ്മതിച്ചു. ഇയാളുടെ പിതാവായ റോബർട്ട് ബസ്ബി എവൻസ് (49), അമ്മാവനായ ബാരി എവൻസ് (56) എന്നിവർ കുറ്റകൃത്യത്തിന് സഹായം നൽകിയതായി സമ്മതിക്കുകയും കോടതിയിൽ ഹാജരാകുകയും ചെയ്തു. കഴിഞ്ഞ വർഷം സ്കോട് ലൻഡിൽ നിന്ന് കാനഡയിലേക്ക് കൈമാറപ്പെട്ട മൂന്നുപേരും മാഞ്ചസ്റ്ററുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവദിവസം 150 ഡോളർ വിലവരുന്ന ഭക്ഷണബിൽ അടച്ചില്ലെന്ന തർക്കമാണ് തെരുവിലുണ്ടായ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. റെസ്റ്റോറന്റിന് പുറത്തുവെച്ചുണ്ടായ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു മകന്റെ പിതാവായ ഷരീഫ് റഹ്മാൻ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. പ്രധാനപ്രതിക്കുള്ള ശിക്ഷ അടുത്ത മാസം വിധിക്കാനിരിക്കെ, മറ്റ് രണ്ടുപേരെയും കാനഡൻ അതിർത്തി ഏജൻസിയുടെ കസ്റ്റഡിയിൽ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോമില്ല്യൺസ് ലോട്ടറിയിൽ കോടികൾ നേടിയ വ്യക്തി സംശയാസ്പദമായ ഹിറ്റ്-ആൻഡ്-റൺ അപകടത്തിൽ മരിച്ചു. എസെക്സിൽ സൈക്കിൾ യാത്രയ്ക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ആന്റണി കാന്റിയാണ് ദിവസങ്ങൾക്കുശേഷം ആശുപത്രിയിൽ മരിച്ചത്.

മേയ് 21-ന് രാവിലെ ടിപ്ട്രീയിൽ സൈക്കിളും കാറും തമ്മിലുണ്ടായ കൂട്ടിയിടിയിലാണ് 30 വയസ്സുള്ള ആന്റണി കാന്റിക്ക് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. സംഭവത്തിന് പിന്നാലെ 18-കാരനായ യുവാവിനെ അപകടകരമായ ഡ്രൈവിംഗ്, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കൽ, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തുടരുകയാണ്.

2020ലെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഹൃദയാഘാതം വന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കാൻ സിപിആർ നൽകിയ വ്യക്തിയെന്ന നിലയിലും ആന്റണി കാന്റി ശ്രദ്ധ നേടിയിരുന്നു. അതേ വർഷം തന്നെ പങ്കാളിയായ കേറ്റി സുള്ളിവനൊപ്പമാണ് ഇയാൾ ഒരു മില്യൺ പൗണ്ടിന്റെ യൂറോമില്ല്യൺസ് സമ്മാനം നേടിയത്. വലിയ സമ്മാനം നേടിയ ശേഷവും ജോലി ഉപേക്ഷിക്കില്ലെന്ന് പറഞ്ഞിരുന്ന കാന്റിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾക്കായി സിസിടിവി, ഡാഷ്ക്യാം ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ അന്വേഷിക്കുകയാണ് പൊലീസ്.
ലണ്ടൻ: കുടുംബസമേതം നടത്തിയ വിനോദയാത്രയ്ക്കിടെ സാധാരണയായി വീടുകളിലും ഉദ്യാനങ്ങളിലുമെല്ലാം കാണപ്പെടുന്ന റോഡോഡെൻഡ്രോൺ ചെടിയുടെ പൂവ് കടിച്ചുതിന്നതിനെ തുടർന്ന് ഒരു വയസുകാരിക്ക് വിഷബാധയേറ്റ സംഭവം ആശങ്കയുണർത്തി. ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിലുള്ള അറ്റിംഗ്ഹാം പാർക്കിലെ സന്ദർശനത്തിനിടെ ഡെയ്സി ഹാളിന്റെ മകൾ വിന്നിയാണ് പൂവ് വായിലിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡെയ്സി ഇന്റർനെറ്റിൽ പരിശോധന നടത്തിയപ്പോഴാണ് ചെടി മനുഷ്യർക്കും മൃഗങ്ങൾക്കും വിഷാംശമുള്ളതാണെന്ന് മനസ്സിലായത്.

ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾക്ക് ഡോക്ടർമാർ ആക്റ്റിവേറ്റഡ് ചാർക്കോൾ നൽകി ചികിത്സ ആരംഭിച്ചു. വിഷാംശം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയാനാണ് ഈ ചികിത്സ നൽകിയത്. ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ആറു മണിക്കൂർ നിരീക്ഷണത്തിലിരുത്തിയ കുഞ്ഞിനെ പിന്നീട് വീട്ടിലേക്ക് വിട്ടു. തുടർന്ന് 24 മണിക്കൂർ കൂടി ആരോഗ്യനില നിരീക്ഷിച്ച ശേഷമാണ് പൂർണമായും അപകടമില്ലെന്ന് ഉറപ്പാക്കിയത്.
റോഡോഡെൻഡ്രോൺ ചെടികളിൽ അടങ്ങിയിരിക്കുന്ന ‘ഗ്രേയനോട്ടോക്സിൻ’ എന്ന വിഷപദാർഥം ഛർദി, തലകറക്കം, കാഴ്ച മങ്ങുക തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ പൂക്കളോ ഇലകളോ വായിലിടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അവഗണിക്കാതെ ഉടൻ പരിശോധിക്കുകയും ആവശ്യമായാൽ വൈദ്യസഹായം തേടുകയും വേണമെന്ന് ഡെയ്സി ഹാൾ മാതാപിതാക്കളോട് അഭ്യർഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അൻപതിൽ അധികം തരത്തിലുള്ള ക്യാൻസറുകൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഉയർത്തിയിരുന്ന ഗല്ലേരി (Galleri) രക്തപരിശോധന പ്രധാന ലക്ഷ്യം കൈവരിക്കാനാകാതെ പോയതായി ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ സമ്മേളനമായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ASCO) യോഗത്തിൽ അവതരിപ്പിച്ച പഠനഫലങ്ങൾ വ്യക്തമാക്കി. ബ്രിട്ടനിലെ എൻഎച്ച്എസ് നടത്തിയ പരീക്ഷണത്തിൽ 1.42 ലക്ഷം പേരെ ഉൾപ്പെടുത്തി പരിശോധന നടത്തിയെങ്കിലും, വൈകിയ ഘട്ടങ്ങളിലെ (സ്റ്റേജ് 3, 4) ക്യാൻസർ രോഗനിർണയങ്ങൾ ഗണ്യമായി കുറയ്ക്കാൻ പരിശോധനയ്ക്ക് സാധിച്ചില്ല. ഗല്ലേരി ഒരു മൾട്ടി-ക്യാൻസർ ഏർലി ഡിറ്റക്ഷൻ (MCED) രക്തപരിശോധനയാണ്. ഇത് ഒരു പ്രത്യേക ക്യാൻസറിനല്ല, ഒരേസമയം 50-ലധികം ക്യാൻസർ രോഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ടെസ്റ്റാണ്.

50 മുതൽ 77 വയസ്സ് വരെയുള്ള ലക്ഷണങ്ങളില്ലാത്ത 1,42,942 പേരെ ഉൾപ്പെടുത്തിയ പഠനത്തിൽ പകുതിപ്പേർക്ക് ഗല്ലേരി പരിശോധനയും മറ്റുള്ളവർക്ക് സാധാരണ ക്യാൻസർ സ്ക്രീനിംഗും മാത്രമാണ് നൽകിയിരുന്നത്. മൂന്ന് വർഷം നീണ്ട പഠനത്തിന്റെ പ്രധാന വിലയിരുത്തൽ മാനദണ്ഡമായിരുന്ന പുരോഗമിച്ച ഘട്ടത്തിലെ ക്യാൻസർ കേസുകളുടെ കുറവ് കണ്ടെത്താനായില്ലെന്ന് ഗവേഷകർ അറിയിച്ചു. ഇതോടെ പരീക്ഷണം പ്രധാന ലക്ഷ്യത്തിൽ പരാജയപ്പെട്ടുവെന്ന വിലയിരുത്തലാണ് വിദഗ്ധരിൽ നിന്ന് ഉയരുന്നത്.

അതേസമയം, സ്റ്റേജ് 4 ക്യാൻസർ കേസുകളിൽ 14 ശതമാനം കുറവ് രേഖപ്പെടുത്തിയതിനെ ഗല്ലേരി പരിശോധനയുടെ അനുകൂല സൂചനയായി ഗ്രെയിൽ കമ്പനി ചൂണ്ടിക്കാട്ടി. എന്നാൽ മരണനിരക്കിൽ കുറവ് വരുത്തുന്നുവെന്നതിന് നിലവിൽ തെളിവുകളില്ലെന്നും, പൊതുജനതലത്തിൽ ഈ പരിശോധന നടപ്പാക്കുന്നതിന് മുമ്പ് കൂടുതൽ പഠനഫലങ്ങൾ ആവശ്യമാണ് എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പരീക്ഷണത്തിന്റെ വിശദമായ ഡേറ്റാ പരിശോധിച്ചശേഷം ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് എൻഎച്ച്എസ് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സിൽ ഒരു വയസ്സുകാരനായ മകനെ വിഷം നൽകി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുടുംബ കോടതി കുട്ടിയെ മാതാവിൽ നിന്ന് മാറ്റി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് 36-കാരിയായ എമ്മ ബാർനെറ്റ് മകൻ ഓക്ലിയെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.

2024 നവംബർ 8-ന് കുടുംബ കോടതിയുടെ ഓൺലൈൻ വിചാരണ നടക്കുന്നതിനിടെ, മുൻകൂട്ടി ശേഖരിച്ചിരുന്ന മരുന്നുകൾ ജ്യൂസിലും പാലിലും കലർത്തി കുഞ്ഞിന് നൽകിയെന്നാണ് പ്രോസിക്യൂഷൻ വാദം. തുടർന്ന് കുഞ്ഞുമായി വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന എമ്മയെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ നടത്തി. രാത്രി പോലീസ് വീട്ടിലെത്തിയപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടെങ്കിലും പിന്നീട് “ഞാൻ അവനെ കൊന്നു” എന്ന് എമ്മ സമ്മതിച്ചതായി കോടതി വ്യക്തമാക്കി.

14 മാസം പ്രായമായ ഓക്ലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിന്നീട് മരണത്തിന് കീഴടങ്ങി. “പൂർണമായും അമ്മയെ ആശ്രയിച്ചിരുന്ന നിസ്സഹാനായ കുഞ്ഞിനെ മനഃപൂർവം കൊലപ്പെടുത്തിയ ഗുരുതര കുറ്റമാണ് ഇത്” എന്ന് ജഡ്ജി നിരീക്ഷിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന എമ്മയുടെ അഞ്ച് മക്കളെ നേരത്തേ തന്നെ സംരക്ഷണ സംവിധാനങ്ങളുടെ കീഴിലാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: എ-ലെവൽ ഗണിതശാസ്ത്ര പരീക്ഷയിലെ ഒരു ചോദ്യപേപ്പർ പരീക്ഷാദിവസം തന്നെ വിദ്യാർഥികൾക്ക് ലഭ്യമായതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ബ്രിട്ടിഷ് പരീക്ഷാ നിയന്ത്രണ അതോറിറ്റി. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതര വീഴ്ചയാണിതെന്ന വിലയിരുത്തലിലാണ് അധികൃതർ. ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുൻപ് പുറത്തായെന്ന പരാതിയെ തുടർന്നാണ് നടപടി.

സംഭവത്തെ തുടർന്ന് പരീക്ഷ നടത്തിയ ആർഎസ്എ (RSA) പരീക്ഷാ ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. ചോദ്യപേപ്പർ കൈകാര്യം ചെയ്ത നടപടിക്രമങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും വീഴ്ചയുണ്ടായോയെന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പരീക്ഷാ നിയന്ത്രണ ഏജൻസി വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ ആശങ്ക അറിയിച്ച അധ്യാപകരും രക്ഷിതാക്കളും പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കാൻ വ്യക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമായാൽ മാർക്ക് നിർണയ രീതിയിലോ മറ്റ് നടപടികളിലോ മാറ്റം വരുത്തുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, 14 വയസ്സുകാരിയെ ഓൺലൈനിലൂടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യൻ യുവാവിനെ നേരിട്ട് ചോദ്യം ചെയ്യുന്ന തിന്റെ ദൃശങ്ങൾ പുറത്തുവന്നു . 27കാരനായ പ്രവ്ന ഭട്ട് എന്നയാളാണെന്നാണ് വീഡിയോയിൽ പറയുന്നത്. ചോദ്യം ചെയ്യലിനിടെ യുവാവ് മാപ്പ് പറയുകയും ‘ഇത് ആദ്യമായാണ്, ഇനി ആവർത്തിക്കില്ല, ഒരു അവസരം കൂടി തരൂ’ എന്ന് അപേക്ഷിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
മൂന്ന് വർഷം മുൻപ് വിദ്യാർഥി വിസയിൽ ബ്രിട്ടനിലെത്തിയ ഭട്ട്, പഠനം പൂർത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വിസയിൽ തുടരുകയായിരുന്നു. പെൺകുട്ടിയുടേതെന്ന പേരിലുള്ള അക്കൗണ്ടിലേക്ക് സന്ദേശങ്ങൾ അയച്ചതായി യുവാവ് സമ്മതിക്കുന്നതായും, ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ പണം ആവശ്യപ്പെട്ടുവെന്നുമാണ് ആരോപണം. എന്നാൽ പുറത്തുവന്ന സന്ദേശങ്ങളുടെയും ആരോപണങ്ങളുടെയും ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
വീഡിയോയിൽ പലവട്ടം പോലീസിനെ അറിയിക്കരുതെന്ന് യുവാവ് അഭ്യർഥിക്കുന്നതും കാണാം. സംഭവത്തിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടോയെന്നും ബ്രിട്ടീഷ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. വീഡിയോ വൈറലായതോടെ ബ്രിട്ടനിൽ ഇത്തരത്തിലുള്ള ഓപ്പറേഷനുകളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിംഗ്ഹാമിൽ ഇന്ത്യൻ വിദ്യാർത്ഥിനിയായ അനിഷ ചക്രവർത്തി (28) റോഡപകടത്തിൽ മരിച്ചത് ഇന്ത്യൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. റെസ്റ്റോറന്റിലെ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മെയ് 30 പുലർച്ചെ ഡാർട്ട്മൗത്ത് മിഡിൽവേയിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ അനിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റിൽ യുകെയിൽ തുടരുകയായിരുന്ന അനിഷ മാർക്കറ്റിങ് മേഖലയിൽ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് യുകെയിലെത്തി സ്വപ്നങ്ങൾ പിന്തുടർന്ന യുവതിയുടെ അപ്രതീക്ഷിത വേർപാട് സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും നടുക്കിയതായി റെസ്റ്റോറന്റ് മാനേജർ ഷെഫാലി കരുൾക്കർ പറഞ്ഞു. എപ്പോഴും ചിരിച്ച മുഖവും വലിയ സ്വപ്നങ്ങളുമായിരുന്ന അനിഷയുടെ നഷ്ടം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അപകടവുമായി ബന്ധപ്പെട്ട് അപകടകരമായ ഡ്രൈവിംഗും മയക്കുമരുന്ന് ഉപയോഗവും വഴി മരണത്തിന് കാരണമായെന്ന സംശയത്തിൽ 22 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. അതേസമയം അനിഷയുടെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാരച്ചെലവുകൾക്കുമായി ക്രൗഡ് ഫണ്ടിങ് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഡാഷ്ക്യാം ദൃശ്യങ്ങളോ ഉള്ളവർ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യർഥിച്ചു.