ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫിഫ ലോകകപ്പ് 2026 ആവേശം കൊടുമുടിയിലെത്തിക്കൊണ്ടിരിക്കെ, ഹോമെക്സ് ലീഗലും മലയാളം യുകെയും സംയുക്തമായി സംഘടിപ്പിക്കുന്ന “Predict & Win FIFA World Cup 2026” പ്രവചന മത്സരത്തിന് യുകെ മലയാളി ഫുട്ബോൾ പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ “ഇനി വെറും 10 ദിവസം മാത്രം ” ശേഷിക്കെ, ഇതുവരെ എൻട്രി സമർപ്പിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. 2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുക.
ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച് ആകർഷക സമ്മാനങ്ങൾ നേടാനുള്ള ഈ അവസരം യുകെയിലെ മലയാളി ഫുട്ബോൾ ആരാധകർക്കായി പ്രത്യേകമായി ഒരുക്കിയിരിക്കുന്നതാണ്. ലളിതമായ രജിസ്ട്രേഷൻ നടപടികളിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രവചനം സമർപ്പിക്കാനാകും.

യുകെയിലെ പ്രമുഖ പ്രോപ്പർട്ടി-ലീഗൽ സർവീസ് സ്ഥാപനമായ ഹോമെക്സ് ലീഗൽ മലയാളം യുകെയുമായി സഹകരിച്ച് ഫിഫ ലോകകപ്പ് 2026-നെ ആസ്പദമാക്കി പ്രവചന മത്സരം ആണ് സംഘടിപ്പിച്ചിരിക്കുന്നത് . “Predict & Win FIFA World Cup 2026” എന്ന പേരിൽ നടക്കുന്ന മത്സരത്തിലൂടെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാനാകും.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://www.homexlegal.co.uk/](http://www.homexlegal.co.uk/)
2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാനമായി ഗ്രാൻഡ് പ്രൈസ് വിന്നർ അവാർഡും, രണ്ടാം സമ്മാനമായി സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും, മൂന്നാം സമ്മാനമായി ഹോമെക്സ് ലീഗൽ എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ലോകകപ്പ് ആവേശം കൂടുതൽ സജീവമാക്കുകയും മലയാളി ഫുട്ബോൾ പ്രേമികളെ ഒരുമിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹോമെക്സ് ലീഗലും മലയാളം യുകെയും ഈ സംരംഭം അവതരിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹോമെക്സ് ലീഗലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ പ്രവചനം സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.
യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ- കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെ ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്.

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്തുവകകളുടെ പ്രോപ്പർട്ടി മാനേജ്മെന്റ്, എസ്റ്റേറ്റ് മാനേജ്മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.
ഫുട്ബോൾ പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഹോമെക്സ് ലീഗലിന്റെ ആകർഷക സമ്മാനങ്ങൾ സ്വന്തമാക്കാൻ ഇനി സമയം വളരെ കുറവാണ്. അവസരം നഷ്ടപ്പെടുത്താതെ നിങ്ങളുടെ പ്രവചനം ഇന്ന് തന്നെ സമർപ്പിക്കൂ.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
[http://www.homexlegal.co.uk/](http://www.homexlegal.co.uk/)
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുടുംബസമേതമുള്ള ബ്രിട്ടനിലേക്കുള്ള സന്ദർശനം റദ്ദാക്കേണ്ടി വരാമെന്ന് ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിൻസ് ഹാരി വെളിപ്പെടുത്തി. ഭാര്യ മെഗൻ മാർക്കിളും മക്കളും ഒപ്പമുള്ള യാത്രയ്ക്കായി ആവശ്യപ്പെട്ട പോലീസ് സുരക്ഷാ അനുവദിക്കാത്തതാണ് ഇതിന് കാരണം. നാല് വർഷത്തിനുശേഷം മുഴുവൻ കുടുംബവും ഒരുമിച്ച് ബ്രിട്ടൻ സന്ദർശിക്കാനായിരുന്നു ഹാരിയുടെ പദ്ധതി.

മക്കളെ മുത്തച്ഛനായ ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമനെ കാണിക്കാനും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുമാണ് സന്ദർശനം ലക്ഷ്യമിട്ടിരുന്നതെന്ന് ഹാരി പറഞ്ഞു. എന്നാൽ സർക്കാർ ചെലവിൽ പോലീസ് സുരക്ഷ നൽകാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യാത്രയുടെ സുരക്ഷയെ കുറിച്ച് ആശങ്ക നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ പരിരക്ഷ സംബന്ധിച്ച് ഹാരി നടത്തിയ നിയമപോരാട്ടവും നേരത്തെ പരാജയപ്പെട്ടിരുന്നു. അപകടസാധ്യത വിലയിരുത്തിയ ശേഷമാണ് നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ മതിയെന്ന നിലപാട് അധികൃതർ സ്വീകരിച്ചത്. പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ കുടുംബസമേതമുള്ള ബ്രിട്ടൻ സന്ദർശനം അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസ്, ആരോഗ്യരംഗത്ത് കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 5.05 ലക്ഷം ഡോക്ടർമാർക്കും നേഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും മൈക്രോസോഫ്റ്റ് 365 കോപൈലറ്റ് ലഭ്യമാക്കാൻ തീരുമാനിച്ചു. ആരോഗ്യരംഗത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ എഐ വിന്യാസങ്ങളിലൊന്നായാണ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്.

മുൻപ് 90 എൻഎച്ച്എസ് സ്ഥാപനങ്ങളിലായി 30,000 ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണ പദ്ധതിയിൽ കോപൈലറ്റ് ഉപയോഗിച്ചവർക്ക് പ്രതിദിനം ശരാശരി 43 മിനിറ്റ് ഭരണപരമായ ജോലിസമയം ലാഭിക്കാനായതായി കണ്ടെത്തി. ഇതുവഴി രോഗി പരിചരണത്തിനും ചികിത്സാ സേവനങ്ങൾക്കും കൂടുതൽ സമയം കണ്ടെത്താൻ കഴിയുമെന്നാണ് എൻഎച്ച്എസ് വിലയിരുത്തുന്നത്.

ആദ്യ ആറുമാസത്തിനുള്ളിൽ രണ്ട് ലക്ഷം ജീവനക്കാരെയും ഒരു വർഷത്തിനുള്ളിൽ 5.05 ലക്ഷം ജീവനക്കാരെയും പദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. വിപുലമായ പരിശീലന പരിപാടിയോടെയാണ് പദ്ധതി നടപ്പാക്കുക. ഭരണച്ചെലവ് കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും രോഗികൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാക്കാനും എഐ സഹായിക്കുമെന്നാണ് എൻഎച്ച്എസും മൈക്രോസോഫ്റ്റും വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഭയാർഥികളെ പാർപ്പിക്കുന്നതിനായി മൂന്ന് മുൻ സൈനിക താവളങ്ങൾ കൂടി ഉപയോഗിക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ഓക്സ്ഫോർഡ്ഷയറിലെ ബൈസ്റ്റർ, സഫോക്കിലെ ആർഎഎഫ് ബാർനം, നോർത്ത് യോർക്ക്ഷയറിലെ ആർഎഎഫ് ലിന്റൺ-ഓൺ-ഔസ് എന്നീ കേന്ദ്രങ്ങളിൽ 3,750 വരെ അഭയാർഥികളെ പാർപ്പിക്കാനാണ് പദ്ധതി. അഭയാർഥി ഹോട്ടലുകളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

എന്നാൽ പദ്ധതി മനുഷ്യാവകാശ സംഘടനകളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും ശക്തമായ എതിർപ്പിന് ഇടയാക്കി. സൈനിക താവളങ്ങൾ പലപ്പോഴും ഒറ്റപ്പെട്ട പ്രദേശങ്ങളിലായതിനാൽ ആരോഗ്യ, വിദ്യാഭ്യാസ, നിയമസഹായ സേവനങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുമെന്നും ഹോട്ടലുകളേക്കാൾ ചെലവ് കൂടാനിടയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ചില കേന്ദ്രങ്ങൾക്കെതിരെ മുമ്പും ശക്തമായ ജനവിരോധം ഉയർന്നിരുന്നു.

ഇതിനിടെ, വിദേശ കെയർ വർക്കർമാർക്കുള്ള സ്ഥിരതാമസ വ്യവസ്ഥകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റ മന്ത്രി മൈക്ക് ടാപ്പ് നടത്തിയ പരസ്യ പ്രസ്താവനയും സർക്കാരിനുള്ളിൽ ഭിന്നത സൃഷ്ടിച്ചു. പുതിയ കുടിയേറ്റ-അഭയാർഥി നിയമഭേദഗതികൾ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, കുടിയേറ്റ നയം ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ തെക്കൻ മേഖലകളിൽ ശക്തമായ ഇടിമിന്നൽ മഴ പെയ്തതിനെ തുടർന്ന് ലണ്ടനിലെ ഹീത്രോ, ഗാറ്റ്വിക് വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ വ്യാപകമായി തടസപ്പെട്ടു. നൂറുകണക്കിന് വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയതും നിരവധി സർവീസുകൾ റദ്ദാക്കിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

ഉഷ്ണ തരംഗത്തിന് പിന്നാലെയെത്തിയ മോശം കാലാവസ്ഥ കാരണം വ്യോമഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നതായി അധികൃതർ അറിയിച്ചു. ചില യാത്രക്കാർ ദീർഘസമയം വിമാനങ്ങളിൽ തന്നെ കുടുങ്ങിക്കിടന്നതായി പരാതിപ്പെട്ടു. ഹീത്രോയ്ക്കും ഗാറ്റ്വിക്കിനും പുറമെ ബ്രിട്ടനിലെ മറ്റു വിമാനത്താവളങ്ങളിലെയും സർവീസുകൾക്ക് തിരിച്ചടി നേരിട്ടു.

കാലാവസ്ഥ അനുകൂലമാകുന്നതുവരെ കൂടുതൽ വൈകലുകളും റദ്ദാക്കലുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാർ വിമാനങ്ങളുടെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട എയർലൈനുകളിൽ നിന്ന് മുൻകൂട്ടി പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലാകെ അതിശക്തമായ ഉഷ്ണതരംഗം തുടരുന്നതിനിടെ ജർമ്മനിയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്ന മുന്നറിയിപ്പ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും അതീവ ചൂട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ 41.3 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഹംഗറി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും കടുത്ത ചൂടിന്റെ പിടിയിലാണ്.

ഇംഗ്ലണ്ടിന്റെ കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളിൽ അതിതീവ്ര ചൂട് മുന്നറിയിപ്പ് തുടരുകയാണ്. ലണ്ടനിൽ താപനില 32 ഡിഗ്രി സെൽഷ്യസിന് സമീപമെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിൽ 36.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയുടെ റെക്കോർഡ് വീണ്ടും പിന്നിട്ടിരുന്നു. ചൂട് കാരണം എയർ കണ്ടീഷൻ സൗകര്യമുള്ള ഹോട്ടലുകളിലേക്കുള്ള ബുക്കിംഗുകളും വർധിച്ചിട്ടുണ്ട്.

ചൂട് ആരോഗ്യ മേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. സ്പെയിനിൽ ഒരാഴ്ചയ്ക്കിടെ 300-ലധികം ചൂട് സംബന്ധമായ മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. യൂറോപ്പിലെ നൂറുകണക്കിന് നഗരങ്ങൾ ചരിത്രത്തിലെ ഉയർന്ന താപനിലകൾ രേഖപ്പെടുത്തുകയോ അതിലേക്ക് അടുക്കുകയോ ചെയ്യുന്നുവെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണ് ഈ അതിരൂക്ഷമായ ഉഷ്ണതരംഗത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകപ്രശസ്ത കപ്പലായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്ത 100-ലേറെ വസ്തുക്കൾ ലേലം ചെയ്യാനുള്ള പദ്ധതിക്കെതിരെ അമേരിക്കൻ സർക്കാർ രംഗത്ത്. വ്യക്തിഗത വസ്തുക്കൾ, നാണയങ്ങൾ, അടുക്കള ഉപകരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള ശേഖരം ലേലത്തിന് വയ്ക്കാനാണ് രക്ഷാപ്രവർത്തന അവകാശമുള്ള RMS Titanic Inc. പദ്ധതിയിടുന്നത്. എന്നാൽ ഇവ പൊതുജന പ്രദർശനത്തിനായി മാത്രം സൂക്ഷിക്കണമെന്ന മുൻകരാറുകൾ ലംഘിക്കുന്ന നടപടിയാണിതെന്ന് അധികൃതർ വാദിക്കുന്നു.

ടൈറ്റാനിക് ദുരന്തസ്ഥലത്തിന്റെ മേൽനോട്ട ചുമതലയുള്ള അമേരിക്കൻ ദേശീയ സമുദ്ര-വാതാവരണ ഏജൻസിയായ NOAA, ലേലം നിയമപരമായ ബാധ്യതകൾക്ക് വിരുദ്ധമാണെന്ന് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വെങ്കലത്തിൽ നിർമിച്ച ഒരു ചെറു പ്രതിമ, സ്വർണക്കഷണങ്ങൾ കോർത്ത മാല, ഹൃദയാകൃതിയിലുള്ള ലോക്കറ്റ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളും ലേല പട്ടികയിലുണ്ട്. ലേലത്തിന് മുമ്പ് ഇവ ലോകത്തെ നാല് നഗരങ്ങളിൽ പ്രദർശിപ്പിക്കാനും കമ്പനി ആലോചിക്കുന്നതായി കോടതി രേഖകളിൽ പറയുന്നു.

1987 മുതൽ ടൈറ്റാനിക്കിൽ നിന്ന് ആയിരക്കണക്കിന് വസ്തുക്കൾ വീണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം ഒരുമിച്ച് സംരക്ഷിക്കണമെന്നതാണ് അമേരിക്കൻ സർക്കാരിന്റെ നിലപാട്. ടൈറ്റാനിക് ഒരു ചരിത്രസ്മാരകവും 1,500-ലേറെ പേരുടെ ശവകുടീരവുമാണെന്നും അതിലെ വസ്തുക്കൾ സ്വകാര്യ ശേഖരക്കാരുടെ കൈകളിലേക്ക് പോകുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും സംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ലേലം അനുവദിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇനി കോടതിയാണ് എടുക്കുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ നോർത്ത് സോമർസെറ്റിലെ വെസ്റ്റൺ-സൂപ്പർ – മെയറിൽ ഒൻപത് വയസുകാരിയായ ആരിയ തോർപ്പിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 16-കാരനായ ബാലനെ കോടതി കുറ്റവിമുക്തനാക്കി. കൊലപാതകത്തിനും നരഹത്യയ്ക്കുമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നെങ്കിലും, സംഭവം മനഃപൂർവമല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും ജൂറി വിലയിരുത്തി. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

2025 ഡിസംബറിൽ വീട്ടിലുണ്ടായ സംഭവത്തിലാണ് ആരിയയ്ക്ക് നെഞ്ചിൽ മാരകമായി കുത്തേറ്റത്. അടുക്കളയിൽ നിന്ന് കത്തി എടുത്ത് ആരിയയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഫെൻസിങ് കളിക്കുന്നതുപോലെ മുന്നോട്ട് ആഞ്ഞുവീശിയപ്പോൾ അബദ്ധത്തിൽ കുത്തേറ്റതാണെന്ന് പ്രതി കോടതിയിൽ മൊഴിനൽകി. കുത്തേറ്റതിന് ശേഷം ഭയന്നുപോയ താൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും പിന്നീട് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ കുട്ടികളോട് ഇത് ഒരു അപകടമായിരുന്നുവെന്ന് പറഞ്ഞതായും കോടതി കേട്ടു.
കുത്തേറ്റതിന് പിന്നാലെ ആരിയ അതിവേഗം മരിച്ചുവെന്നാണ് മെഡിക്കൽ തെളിവുകൾ. സംഭവശേഷം പ്രതി സഹായം തേടുകയോ ആംബുലൻസ് വിളിക്കുകയോ ചെയ്തിരുന്നില്ല. ഏഴ് ദിവസത്തെ വിചാരണയ്ക്കും മൂന്ന് ദിവസത്തെ ചർച്ചകൾക്കും ശേഷം ജൂറി ഏകകണ്ഠമായാണ് ഇയാളെ കുറ്റവിമുക്തനായുള്ള വിധി പ്രഖ്യാപിച്ചത്. ആരിയയെ എല്ലാവർക്കും പ്രിയപ്പെട്ട കുട്ടിയെന്നാണ് കുടുംബം അനുസ്മരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ തിരക്കേറിയ വെസ്റ്റ് എൻഡിലും സോഹോ മേഖലയിലും ഈ വർഷം ക്രിസ്മസോടെ സ്ഥിരം ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) ക്യാമറകൾ സ്ഥാപിക്കാൻ മെട്രോപൊളിറ്റൻ പോലീസ് തീരുമാനിച്ചു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ 2027-ൽ ലണ്ടനിലെ മറ്റ് ആറു മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. കുറ്റകൃത്യങ്ങളിൽ പ്രതികളായവരെയും തിരയപ്പെടുന്നവരെയും വേഗത്തിൽ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നാണ് പോലീസിന്റെ വാദം.

ക്രോയ്ഡണിൽ നടത്തിയ പരീക്ഷണ പദ്ധതിയിലൂടെ 170-ലധികം അറസ്റ്റുകൾ നടന്നതായും 2024 മുതൽ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ 2,000-ത്തിലേറെ പേരെ അറസ്റ്റ് ചെയ്തതായും മെട്രോപൊളിറ്റൻ പോലീസ് കമ്മിഷണർ സർ മാർക്ക് റൗളി വ്യക്തമാക്കി. ക്യാമറകൾ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റിന് തീരുമാനമെടുക്കുന്നത് മനുഷ്യ ഉദ്യോഗസ്ഥരാണെന്നും, കുറ്റാന്വേഷണത്തിലും പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും സംവിധാനത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പദ്ധതിക്കെതിരെ സ്വകാര്യതാ പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. ആയിരക്കണക്കിന് നിരപരാധികളായ ആളുകളെ നിരീക്ഷണ വലയത്തിലാക്കുന്ന “ഡിജിറ്റൽ പോലീസ് തിരിച്ചറിയൽ പരേഡ്” ആണിതെന്ന് വിമർശകർ ആരോപിച്ചു. സാങ്കേതികവിദ്യയിൽ വംശീയ പക്ഷപാതത്തിനും തെറ്റായ തിരിച്ചറിയലിനും സാധ്യതയുണ്ടെന്നും, ലണ്ടനിൽ വ്യാപകമായ നിരീക്ഷണ സംസ്കാരത്തിലേക്ക് ഇത് വഴിവെക്കുമെന്ന ആശങ്കയും അവർ ഉയർത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ രണ്ട് നേഴ്സറികളിലായി 21 കുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച കേസിൽ എട്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന റോക്സാന ലെക്കയ്ക്ക് വെറും 14 മാസം മാത്രം ശിക്ഷ അനുഭവിച്ച ശേഷം ജയിൽമോചനം ലഭിച്ചതിൽ വ്യാപക പ്രതിഷേധം. പോളണ്ട് സ്വദേശിനിയായ ലെക്കയെ വിദേശ കുറ്റവാളികൾക്കുള്ള യുകെയിലെ എർലി റിമൂവൽ പദ്ധതിയുടെ ഭാഗമായി നാടുകടത്തുകയായിരുന്നു. ഇതോടെ ശിക്ഷയുടെ വലിയൊരു ഭാഗം അനുഭവിക്കാതെ തന്നെ അവർ സ്വതന്ത്രയായെന്നാണ് റിപ്പോർട്ടുകൾ.

2023-24 കാലയളവിൽ ട്വിക്കൻഹാമിലെയും ഹൗൺസ്ലോയിലെയും നേഴ്സറികളിൽ ജോലി ചെയ്തിരുന്ന ലെക്ക കുഞ്ഞുങ്ങളെ അടിക്കുക, നുള്ളുക, ചവിട്ടുക, കരയുന്ന കുട്ടികളുടെ വായ മൂടുക തുടങ്ങിയ ക്രൂരതകൾ നടത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 18 മാസം മുതൽ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് അവർ ലക്ഷ്യമിട്ടത്. കോടതിയിൽ തെളിവുകൾ പരിശോധിച്ച ജഡ്ജി ലെക്കയുടെ പ്രവൃത്തികളെ “സാഡിസ്റ്റിക്” എന്നും “അനാവശ്യമായ ക്രൂരത” എന്നും വിശേഷിപ്പിച്ചിരുന്നു.

എന്നാൽ നാടുകടത്തൽ നടപടികളിലെ രേഖാപരമായ പിഴവിനെ തുടർന്ന് പോളണ്ടിൽ എത്തിയപ്പോൾ അവരെ തടങ്കലിലാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അവരുടെ താമസസ്ഥലം വ്യക്തമല്ല. കുട്ടികളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണിതെന്നും, ഇത്തരമൊരു കുറ്റകൃത്യം നടത്തിയ ഒരാൾ വീണ്ടും കുട്ടികളുമായി ബന്ധപ്പെട്ട ജോലികളിൽ പ്രവേശിക്കുമോയെന്ന ആശങ്ക മാതാപിതാക്കളും ബാലാവകാശ പ്രവർത്തകരും ഉയർത്തുന്നുണ്ട്.