ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും ഉഷ്ണതരംഗത്തിനും വരൾച്ചയ്ക്കും പിന്നാലെ കനത്ത മഴയും ഇടിമിന്നലും വെള്ളപ്പൊക്കവും. നിരവധി വീടുകൾക്ക് വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായി. 12 മണിക്കൂറിനിടെ ചില പ്രദേശങ്ങളിൽ 75 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തെത്തി. ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും വെയിൽസും കടുത്ത വരൾച്ച നേരിടുന്നതിനിടെയാണ് കാലാവസ്ഥയിലെ ഈ അപ്രതീക്ഷിത മാറ്റം.

മിഡ്ലാൻഡ്സ്, യോർക്ഷയർ, തെക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി പരിസ്ഥിതി ഏജൻസി 40 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകി. ബർമിംഗ്ഹാമിലെ ടെയിം നദി കരകവിഞ്ഞതിനെ തുടർന്ന് റോഡുകളിൽ വെള്ളം കയറി. വെസ്റ്റ് മിഡ്ലാൻഡ്സ് ഫയർ സർവീസിന് 32 വീടുകളിൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുകയും ഏഴ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിക്കുകയും ചെയ്തു. സ്റ്റാഫോർഡ്ഷയറിൽ 12 മണിക്കൂറിനിടെ 60 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ദീർഘകാല വരൾച്ചയ്ക്ക് പിന്നാലെയുണ്ടായ കനത്ത മഴ വീടുകളിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ബർമിംഗ്ഹാമിൽ താമസിക്കുന്ന റയാൻ ഗുഡ്വിന്റെ വീടിന്റെ കൺസർവേറ്ററിയിൽ മൂന്നടി വരെ വെള്ളം കയറി; വൈദ്യുതി ബന്ധവും നിലച്ചു. മാസങ്ങളായി വരണ്ട കാലാവസ്ഥയായതിനാൽ ഇലകൾ ഡ്രെയിനുകളിൽ അടിഞ്ഞുകൂടിയതും വെള്ളക്കെട്ട് രൂക്ഷമാക്കിയതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ബ്രിട്ടനിൽ അതിതീവ്ര ചൂട്, വരൾച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ വ്യതിയാനങ്ങൾ വർധിക്കുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
1980കളുടെ അവസാനം ലണ്ടനിലെ ആൺകുട്ടികൾക്കായുള്ള സ്കൂളിൽ രണ്ട് കൗമാര വിദ്യാർഥികളെ അശ്ലീലമായി ആക്രമിച്ച കേസിൽ രസതന്ത്ര അധ്യാപിക കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. വടക്കൻ ലണ്ടനിലെ ക്രൈസ്റ്റ്സ് കോളജ് സ്കൂളിൽ അധ്യാപികയായിരുന്ന സാലി-ആൻ ബോവൻ 14നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളെയാണ് പീഡിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഹെമൽ ഹെംപ്സ്റ്റെഡിൽ നിന്നുള്ള 65കാരിയായ ബോവനെതിരെ ഏഴ് കുറ്റങ്ങളിലാണ് ഹാരോ ക്രൗൺ കോടതി ഭൂരിപക്ഷ വിധിയിലൂടെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.

കേസിലെ പ്രധാന പരാതിക്കാരൻ അധ്യാപികയുമായി മാസങ്ങളോളം ലൈംഗിക ബന്ധത്തിലായിരുന്നെന്നും ഏകദേശം 20 മുതൽ 30 തവണ വരെ ലൈംഗിക ബന്ധമുണ്ടായെന്നും കോടതിയിൽ മൊഴി നൽകി. അധ്യാപിക തങ്ങളുടെ ബന്ധം രഹസ്യമാക്കി വയ്ക്കണമെന്ന് നിർദേശിച്ചിരുന്നതിനാൽ വർഷങ്ങളോളം ആരോടും ഇക്കാര്യം പറഞ്ഞില്ലെന്നും, സംഭവങ്ങൾ തന്റെ വിദ്യാഭ്യാസത്തെ തന്നെ തകർത്തുവെന്നും ഇയാൾ പറഞ്ഞു. മറ്റൊരു മുൻ വിദ്യാർഥിയും ബോവൻ ക്ലാസിൽ വിദ്യാർഥികളോട് ലൈംഗിക വിഷയങ്ങൾ സംസാരിക്കുകയും അധ്യാപികയെന്നതിലുപരി സുഹൃത്തിനെപ്പോലെ പെരുമാറുകയും ചെയ്തിരുന്നതായി കോടതിയിൽ മൊഴി നൽകി.
എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് ബോവൻ കോടതിയിൽ നിഷേധിച്ചു. വിദ്യാർഥികളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും താൻ അവരോട് സൗഹൃദപരമായി മാത്രമാണ് പെരുമാറിയതെന്നും അവർ പറഞ്ഞു. കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ബോവന് നവംബർ 20ന് നടക്കുന്ന ശിക്ഷാവിധി വരെ ജാമ്യം അനുവദിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നേപ്പാൾ–ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിൽ 33 ബ്രിട്ടീഷ് പൗരന്മാരെ കാണാതായതിൽ ദുഃഖം രേഖപ്പെടുത്തി ചാൾസ് രാജാവും കാമില രാജ്ഞിയും. 13 വയസ്സുകാരിയും 14 വയസ്സുകാരനും ഉൾപ്പെടെയുള്ളവരാണ് കാണാതായവരിലുള്ളത്. ദുരന്തത്തിൽ ഇതുവരെ 392 പേർ മരിക്കുകയും 1,300ലേറെ പേരെ കാണാതാകുകയും ചെയ്തതായി നേപ്പാൾ അധികൃതർ അറിയിച്ചു. ദുരന്തത്തിൽപ്പെട്ടവരുടെയും പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായി രാജാവ് പറഞ്ഞു.

നേപ്പാളിന് സഹായമായി ബ്രിട്ടൻ 50 ലക്ഷം പൗണ്ട് നൽകുമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം അറിയിച്ചു. സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ ജാഗ്രത പാലിക്കാനും പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ പിന്തുടരാനും ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് നിർദേശിച്ചു. സ്ലോവിൽ നിന്നുള്ള ലീന ബെക്ടർ ഉൾപ്പെടെ നിരവധി ബ്രിട്ടീഷ് പൗരന്മാരെ കാണാതായിട്ടുണ്ട്. ഈസ്റ്റ് സസക്സിൽ താമസിക്കുന്ന നേപ്പാൾ സ്വദേശിയായ പ്രമോദ് പുഡേൽ കുടുംബാംഗങ്ങളെ തേടി നേപ്പാളിലേക്ക് തിരിച്ചു. എസക്സിലെ നേഴ്സ് രാജേന്ദ്ര പുഡാസൈനിയുടെ ബന്ധുക്കളെയും പ്രളയത്തിൽ കാണാതായതായി റിപ്പോർട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെയാണ് നേപ്പാളിലെ റാസുവ മേഖലയിൽ ദുരന്തമുണ്ടായത്. ആദ്യം ഭൂചലനമാണ് പ്രളയത്തിന് കാരണമെന്നാണ് കരുതിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനയിൽ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും അവശിഷ്ടപ്രവാഹവുമാണ് ഭൂചലനത്തിന് കാരണമായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. കൈലാഷ് മാനസരോവർ തീർഥാടനത്തിനെത്തിയ നിരവധി ബ്രിട്ടീഷ് പൗരന്മാരെയും കാണാതായിട്ടുണ്ട്. പ്രദേശത്ത് വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഹിമാനി തകർന്നുണ്ടായ മഹാപ്രളയത്തിൽ കാണാതായവരുടെ എണ്ണം 1,400 കടന്നതായി അധികൃതർ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 350 പിന്നിട്ടതായാണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ കണ്ടെത്താനുള്ള തിരച്ചിൽ രക്ഷാസംഘങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കാണാതായവരിൽ 33 ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി.

മൗണ്ട് കൈലാഷ് തീർഥാടന യാത്രയ്ക്കും ട്രെക്കിങ് സംഘങ്ങൾക്കുമൊപ്പമെത്തിയ വിദേശികളാണ് കൂടുതലായും ദുരന്തത്തിൽപ്പെട്ടത്. ഇന്ത്യയിൽ നിന്നുള്ള 178 പേരും അമേരിക്കയിൽ നിന്നുള്ള 65 പേരും ഉൾപ്പെടെ 33 രാജ്യങ്ങളിലെ 500-ലേറെ വിദേശികളെക്കുറിച്ച് ഇതുവരെ വിവരമില്ലെന്നാണ് റിപ്പോർട്ട്. ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

റോഡുകളും പാലങ്ങളും വ്യാപകമായി തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കൂടുതൽ വെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ചില മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേപ്പാളിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങൾ സഹായവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആൻഡി ബേൺഹാം 10,000 തൊഴിൽപരിചയ അവസരങ്ങൾ ഒരുക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സെയിൻസ്ബറീസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിലോ തൊഴിൽ മേഖലയിലോ പരിശീലനത്തിലോ ഉൾപ്പെട്ടിട്ടില്ലാത്ത (NEET) യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 14 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കൾക്ക് ഒക്ടോബർ മുതൽ തൊഴിൽപരിചയവും നൈപുണ്യ വികസന പരിശീലനവും ലഭ്യമാക്കും. തൊഴിൽപരിചയം നേടാനുള്ള അവസരങ്ങൾക്കൊപ്പം സിവി (CV) തയ്യാറാക്കൽ, അഭിമുഖ പരിശീലനം, തൊഴിൽമേഖലയെക്കുറിച്ചുള്ള അവബോധം എന്നിവയും പദ്ധതിയുടെ ഭാഗമാകും. യുവാക്കൾക്ക് തൊഴിൽലോകത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന് ഇത് സഹായകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

യുവജന തൊഴിലില്ലായ്മ രാജ്യത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്നും കൂടുതൽ സ്ഥാപനങ്ങൾ ഇത്തരം അവസരങ്ങൾ സൃഷ്ടിക്കാൻ മുന്നോട്ടുവരണമെന്നും ബേൺഹാം ആഹ്വാനം ചെയ്തു. യുവാക്കൾക്ക് തൊഴിൽപരിചയവും പരിശീലനവും നൽകുന്നതിലൂടെ തൊഴിൽവിപണിയിലേക്ക് കൂടുതൽ പേരെ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ബിസിനസ് സ്ഥാപനങ്ങൾ ഈ നീക്കത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ നാഷണൽ ഹോസ്പിറ്റൽ ഫോർ ന്യൂറോളജി ആൻഡ് ന്യൂറോസർജറിയിൽ (NHNN) എഐ (കൃത്രിമ ബുദ്ധി) സഹായത്തോടെ മസ്തിഷ്ക ട്യൂമർ നീക്കം ചെയ്യുന്ന ലോകത്തിലെ ആദ്യ വിജയകരമായ ശസ്ത്രക്രിയ നടത്തി. 48-കാരനായ റീസ് ഹിബർട്ടിന്റെ കാഴ്ചശക്തി സംരക്ഷിക്കാൻ സഹായിച്ച ഈ ശസ്ത്രക്രിയ മേയ് മാസത്തിലാണ് നടന്നത്. രോഗിയുടെ ആരോഗ്യനില പൂർണമായും മെച്ചപ്പെട്ടതിനെത്തുടർന്നാണ് വിവരം ഇപ്പോൾ പുറത്തുവിട്ടത്.

ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ പൂർണ നിയന്ത്രണം നിലനിർത്തിയിരുന്നെങ്കിലും എഐ സംവിധാനം തത്സമയ ക്യാമറ ദൃശ്യങ്ങൾ വിശകലനം ചെയ്ത് പ്രധാന രക്തക്കുഴലുകൾ, നാഡികൾ തുടങ്ങിയ നിർണായക ഭാഗങ്ങൾ തിരിച്ചറിയാൻ സഹായിച്ചു. ഹിബർട്ടിന്റെ പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ 11 മില്ലിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുന്നതിനിടയിൽ കാഴ്ച നിയന്ത്രിക്കുന്ന നാഡികൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഈ സാങ്കേതികവിദ്യ നിർണായക പങ്കുവഹിച്ചു. ഒരു മില്ലിമീറ്ററിന്റെ പിഴവ് പോലും അന്ധതയ്ക്കോ സ്ട്രോക്കിനോ മരണത്തിനോ കാരണമാകാവുന്ന ശസ്ത്രക്രിയയാണിതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.

2024-ൽ രോഗനിർണയം നടത്തിയ ഹിബർട്ടിന് ഹോർമോൺ അസന്തുലിതാവസ്ഥയും കാഴ്ചപ്രശ്നങ്ങളും രൂക്ഷമായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഒരാഴ്ചയ്ക്കുള്ളിൽ കണ്ണടയോ സഹായോപകരണങ്ങളോ ഇല്ലാതെ നടക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൾ ജോലിയിൽ തിരിച്ചെത്തിയ ഹിബർട്ട്, ചുറ്റുപാടുകളെ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നുവെന്ന് പറഞ്ഞു. നൂറുകണക്കിന് ശസ്ത്രക്രിയാ ദൃശ്യങ്ങൾ പഠിച്ചാണ് എഐ സംവിധാനം വികസിപ്പിച്ചതെന്നും സങ്കീർണമായ ശസ്ത്രക്രിയകളിൽ ഇത് ഡോക്ടർമാർക്ക് കൂടുതൽ സുരക്ഷിതമായ സഹായമാകുമെന്നും ഗവേഷകർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നേപ്പാൾ–ടിബറ്റ് അതിർത്തി പ്രദേശത്തെ ഭീകര പ്രളയത്തിൽ 160 പേർ മരിച്ചു. പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 844 പേരെ കാണാതായി. ബ്രിട്ടനിൽ നിന്നുള്ള 33 പേരുൾപ്പെടെ നൂറുകണക്കിന് വിദേശ സഞ്ചാരികളെയും നാട്ടുകാരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. മഞ്ഞും പാറകളും ഇടിഞ്ഞു വീണതിനെ തുടർന്നുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

റസുവ ജില്ലയിലെയും ഭോടെകോശി നദീതട പ്രദേശങ്ങളിലെയും നിരവധി ഗ്രാമങ്ങൾ പ്രളയജലത്തിലും ചെളിയിലും മുങ്ങി. വീടുകൾ, പാലങ്ങൾ, റോഡുകൾ, ജലവൈദ്യുത പദ്ധതികൾ എന്നിവ ഒലിച്ചുപോയതായി അധികൃതർ അറിയിച്ചു. ദുരന്തത്തിന്റെ വ്യാപ്തി ‘സിനിമയിലെ രംഗങ്ങളെപ്പോലെ’ ആയിരുന്നുവെന്നാണ് രക്ഷപ്പെട്ടവരുടെ വിവരണം. കനത്ത നാശനഷ്ടം മൂലം രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരിക്കുകയാണ്.

നേപ്പാൾ സൈന്യവും രക്ഷാസംഘങ്ങളും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തിരച്ചിൽ രക്ഷാസംഘങ്ങളും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ഇന്ത്യ, ചൈന, ഐക്യരാഷ്ട്രസഭ അടക്കമുള്ള രാജ്യങ്ങളും സംഘടനകളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇനിയും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.
ബിൻസു ജോൺ, ചീഫ് എഡിറ്റർ
കാലം മാറുന്നു. ജീവിതരീതികൾ മാറുന്നു. നാടുകൾ മാറുന്നു. എന്നാൽ ഓണം മലയാളിയുടെ മനസ്സിൽ തെളിയിക്കുന്ന ഒരുമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും നന്മയുടെയും തിരിനാളങ്ങൾ ഇന്നും അതേപോലെ നിലനിൽക്കുന്നു. ലോകത്തിന്റെ ഏതു കോണിലായാലും ഒരു മലയാളിയുടെ മനസ്സിൽ ഓണമെത്തുമ്പോൾ ആദ്യം തെളിയുന്നത് സ്വന്തം നാടിന്റെ ഓർമ്മകളാണ്. പൂക്കളവും പൂക്കാലവും, ഓണപ്പാട്ടും ഓണക്കളികളും, വിരുന്നു വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും, വാഴയിലയിലെ സദ്യയും അതിനൊപ്പമുള്ള കളിചിരികളുമെല്ലാം ഗൃഹാതുരതയുടെ ഓരോ അധ്യായങ്ങളാണ്. നാട്ടിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ജീവിക്കുമ്പോഴും ഈ ഓർമ്മകളെ ചേർത്തുപിടിച്ചാണ് ലോകത്തിലെവിടെയുമുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നത്.
ഇതാണ് ഓണത്തിന്റെ ഏറ്റവും വലിയ സൗന്ദര്യവും . അത് ഒരു ആഘോഷങ്ങൾക്കപ്പുറം നമ്മൾ എവിടെ നിന്നാണ് വന്നതെന്നും നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ വേരുകൾ എത്ര ആഴത്തിലാണെന്നും ഓർമ്മിപ്പിക്കുന്ന ഒരു കാലമാണ് ഓണം . ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം മനുഷ്യരെ ഒരുമിച്ചിരുത്തുന്ന ഒരു സാംസ്കാരിക അനുഭവം .
ഓണം ആഘോഷിക്കുന്നതിനൊപ്പം നമ്മുടെ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും ഈ അവസരത്തിൽ കൂടുതൽ പ്രസക്തമാണ്. അതുകൊണ്ടുതന്നെ മലയാളം യുകെയെ സംബന്ധിച്ചിടത്തോളം ഓണക്കാലം കേവലം ആഘോഷത്തിന്റെ കാലം മാത്രമല്ല. വായനയുടെയും സാഹിത്യത്തിന്റെയും സർഗാത്മകതയുടെയും ഉത്സവകാലം കൂടിയാണ്. മുൻ വർഷങ്ങൾക്ക് സമാനമായി തുടർച്ചയായ 8 വർഷവും മലയാളം യുകെ ന്യൂസിൽ നിന്ന് അത്തം മുതൽ ഇന്ന് തിരുവോണം വരെ സാഹിത്യ വിഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു . പ്രശസ്ത സാഹിത്യകാരൻ തേക്കിൻകാട് ജോസഫ് , പ്രശസ്ത സിനിമാ സംവിധായകനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനും നാഷണൽ അവാർഡ് ജേതാവുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് , ബാബുരാജ് കളമ്പൂർ എന്നിവർ ഉൾപ്പെടെയുള്ള 50 ഓളം മുനിര എഴുത്തുകാരുടെ രചനകൾ ഈ ഓണക്കാലത്ത് മലയാളം യുകെയുടെ പ്രിയ വായനക്കാർക്കായി ഒരുക്കാൻ സാധിച്ചു. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , വൈജ്ഞാനിക സാഹിത്യ മേഖലയിലെ മുൻനിര എഴുത്തുകാരനായ ഡോ. ജോസഫ് സ്കറിയ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് .
കഴിഞ്ഞ വർഷം മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരങ്ങളായ അനുജ കെ. എഴുതിയ ‘ശർക്കരവരട്ടി’യും റ്റിജി തോമസിന്റെ ‘അവ്യക്തയുടെ സന്ദേശങ്ങളും’ പ്രിയ വായനക്കാർ ഏറ്റെടുത്തതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു.
ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ വളർച്ച അതിനെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന വായനക്കാരുടെ സ്നേഹത്തിലൂടെയാണ്. മലയാളം യുകെയുടെ ഓരോ ചുവടിലും ഈ സ്നേഹവും പിന്തുണയും ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്ത് ഞങ്ങളുടെ പ്രിയ വായനക്കാരോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാനാവാത്തതാണ്.
ഈ ഓണം ഓരോ വീടുകളിലും സന്തോഷം നിറയ്ക്കട്ടെ. അകന്നുപോയ ബന്ധങ്ങളെ വീണ്ടും അടുപ്പിക്കട്ടെ. മറന്നുപോയ സൗഹൃദങ്ങൾക്ക് പുതിയ നിറം പകരട്ടെ. പ്രയാസങ്ങൾക്കിടയിലും പ്രതീക്ഷ കൈവിടാതിരിക്കാനുള്ള കരുത്ത് പകരട്ടെ. നമ്മുടെ സമൂഹത്തിൽ കൂടുതൽ സ്നേഹവും കരുതലും സഹവർത്തിത്വവും വളരട്ടെ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. നാളിതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി. ഇനിയും ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന സ്നേഹപൂർവ്വമായ അഭ്യർത്ഥനയോടെ…
സ്നേഹപൂർവ്വം,
ബിൻസു ജോൺ
ചീഫ് എഡിറ്റർ
മലയാളം യുകെ



തേക്കിൻകാട് ജോസഫ്
ഓണം മലയാളിയുടെ ഗൃഹാതുര സ്മരണകളിൽ ഹരിത ഭംഗി ചാർത്തുന്ന ഉത്സവമാണ്. വയലും കുന്നും മലയും ചെറിയ അരുവിയും പറമ്പു നിറയെ മരക്കൂട്ടങ്ങളും തെങ്ങും പ്ലാവും മാവും ആഞ്ഞിലിയും മറ്റു ഫലവൃക്ഷങ്ങളും നിറഞ്ഞ തനി ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പു മുറ്റിയ ഒരു ഗ്രാമത്തിലാണ് ബാല്യകാലം ചെലവഴിച്ചത്. അവിടെ തിങ്ങിപ്പാർക്കുന്ന
തനി കർഷക കുടുംബങ്ങൾ . അവർക്കിടയിൽ പകയില്ല.കള്ളവും ചതിയുമില്ല. വഴക്കില്ല. വക്കാണമല്ല. അവർക്ക് അതിനൊട്ടു നേരവുമില്ല. അവർ അദ്ധ്വാനശീലമുള്ളവരാണ്.
അതിരാവിലെ കന്നിനെ തെളിച്ച് കലപ്പയുമായി പാടത്തിറങ്ങും. പൊന്നാര്യൻ വിളയുന്ന പുഞ്ചപ്പാടങ്ങൾ . എങ്ങും കാളയും കലപ്പയുമായി സ്വന്തം പാടത്ത് ചേറിലിറങ്ങി പണി ചെയ്യുന്നവർ.
കുട്ടികളെ സ്കൂളിലയക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ. ഓണക്കാലത്തും ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങളിലും തെങ്ങുകയറ്റക്കാർക്കും കൊല്ലപ്പണിക്കാരനും വേലനും വെളുത്തേടനും ക്ഷുരകനും സമൃദ്ധമായി നെല്ലും തേങ്ങയും പച്ചക്കറികളും വാഴക്കുലയും നൽകുന്നവർ. അതുകൊണ്ട് അവർക്ക് സമൃദ്ധമായി ഓണ സദ്യയും മററു പെരുന്നാളാഘോഷങ്ങളും നടത്താൻ കഴിയുന്നു. അതൊരു കാലം.
മഹാബലി ചക്രവർത്തിയുടെ സദ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന ഒരു ചെറിയ ഗ്രാമം. അത്തരമൊരു പ്രശാന്തമായ ഗ്രാമത്തിൽ പിറന്ന് ബാല്യം ചെലവഴിക്കാനും നിലത്തെഴുത്തു മുതൽ ഹൈസ്ക്കുൾ തലം വരെ പഠിക്കാനും കഴിഞ്ഞത് മഹാഭാഗ്യം .
മഹാബലിയുടെ സദ് ഭരണത്തിന്റെ കഥ ഇവിടെ വിവരിക്കുന്നില്ല.
അത് ഏറെ കേട്ടു പഴകിയതാണ്. പക്ഷേ സമ്പൽ സമൃദ്ധവും സമത്വ സുന്ദരവും സത്യാ തിഷ്ഠിതവും സർവൈശ്വര്യ നിർഭരവുമായ ഒരു ഭരണ കാലഘട്ടത്തെക്കുറിച്ച് നമുക്കു സ്വപ്നം കാണാമല്ലോ. കാപട്യവും കരിഞ്ചന്തയും വഞ്ചനയും അഴിമതിയും അതിക്രമവും കൊല്ലും കൊലയും മാനഭംഗവും ഇല്ലാത്തനന്മകൾ മാത്രംനൂറു മേനി വിളയുന്ന ഒരു സ്വപ്ന സാമ്രാജ്യം. അത് നമ്മൾ സ്വപ്നം കാണുന്നത് ആരും തടയില്ലല്ലോ. ആരേയും അവമതിക്കാതെ പരസ്പരം ബഹുമാനിക്കാനും വിലമതിക്കാനും സന്മനസ്സും സന്നദ്ധതയുമുള്ള സാധാരണ മനുഷ്യർ. തന്റെ പ്രജകളുടെ സുഖത്തിലും സുരക്ഷയിലും സദാ ജാഗരൂകനായ ഒരു ചക്രവർത്തി . ജനാധിപത്യത്തിൽ അത്തരമൊരു ജനാധിപതി നമുക്കു ലഭിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
പുരാണങ്ങളിലെ ദേവഗണങ്ങൾ നന്മയുടെ പ്രതീകമാണ്. അസുരന്മാർ തിന്മ ചെയ്യുന്നവരും. അതുകൊണ്ട് സ്വർഗലോകത്ത് ദേവാസുര യുദ്ധങ്ങൾ സാധാരണമാണ്. എപ്പോഴും നന്മ ജയിക്കാനാണ് നാം ആഗ്രഹിക്കുക. ഇവിടെ ഒരു വൈരുധ്യം നമുക്കു ദർശിക്കാനാകും. അത് നാം വാഴ്ത്തുന്ന മഹാബലി അസുര ചക്രവർത്തിയാണ്. തിന്മകൾക്കിടയിൽ ഒരു നന്മ മരം.
ഇന്ന് ലോകം മാനവരാശിയെ ഭീതിയുടെയും അരക്ഷിതത്വത്തിന്റെയും മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്. യുദ്ധക്കൊതിയ ന്മാരുംസാമ്രാജ്യശക്തിക ളും നിരപരാധികളായ സാധു മനുഷ്യരുടെ ജീവനു വിലയിടുകയാണ്. അവിടെയാണ് ഓണം പോലെയുള്ള ഒത്തൊരുമയുടെ സന്ദേശം വിതറുന്ന ഉത്സവങ്ങൾ നമുക്കു ആഘോഷദിനങ്ങൾ സമ്മാനിക്കുന്നത്.
ചിങ്ങമാസത്തിലെ ഓണനിലാവിന്റെ ഒളി ഇന്നും മാഞ്ഞിട്ടില്ല. ഏകാന്തതയും നിശബ്ദതയും മുറ്റിയ ഈറൻ രാവുകളിൽ ഹരിതാഭമായ മരക്കൂട്ടങ്ങളിൽ മഞ്ഞണിഞ്ഞ ഇലത്തുമ്പുകളിൽ നിലാവൊളി പൂക്കുന്നത് ഞാനിന്നും കാണുന്നു. ആകാശവിതാനത്തിലെ അനേക ലക്ഷം നക്ഷത്രജാലങ്ങൾക്കിടയിൽ വെൺമേഘങ്ങൾ താലപ്പൊലിയെടുത്തു നില്ക്കുമ്പോൾ അവയ്ക്കു നടുവിൽ ചന്ദ്രക്കല നറുനിലാവ് തൂ വുന്നതും എന്റെ ദൃശ്യ വിരുന്നിലുണ്ട്. ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം.
അതിരാവിലെ എണീറ്റ് കുന്നിൻപുറത്തെ വേലി പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന കോളാമ്പിപൂക്കളും കൊങ്ങിണി പൂക്കളും തുമ്പയും മുല്ലയും മുക്കൂറ്റിയും ചെമ്പരത്തിയും രാജമല്ലിയും ജമന്തിയും കൃഷ്ണകിരീടവും കലർത്തിയുള്ള ഓണപ്പൂക്കളം ഒരുക്കിത്തീർക്കുമ്പോൾ തന്നെ പൊൻവെയിൽകതിരുകൾക്ക് ചൂടു വർധിച്ചിരിക്കും.എപ്പോഴും തണലിന്റെ ശീതളിമ നല്കുന്ന ചക്കരേച്ചി മാവിന്റെ ചാഞ്ഞു കിടക്കുന്ന ശിഖരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കയറി ആടിയും പാടിയും നന്നേ ക്ഷീണിച്ചാണ് അമ്മ ഒരുക്കിയ ഓണസദ്യ ഉണ്ണാൻ ഓടിയെത്തുന്നത്.
പിന്നീട് നടുത്തളത്തിൽ പായ് വിരിച്ച് ഞങ്ങൾ എട്ടു മക്കളും നിരയായി ഇരിക്കും.
പട്ടു പോലെയുള്ള തൂശനിലകളിൽ വി ളമ്പുന്ന ചമ്പാവരി ചോറും പരിപ്പും നെയ്യും അവിയലുംസാമ്പാറും തോരൻ കറികളും പലതരം അച്ചാറുകളും പച്ചടി, കിച്ചടി തുടങ്ങി വയും പപ്പടവും കണ്ണൻ പഴവും നാലുകൂട്ടം പായസവും ചേർന്നുള്ള ഓണസദ്യയുടെ രുചി ഇന്നും നാവിലുണ്ട്.
ഗ്രാമങ്ങളിലെ ബാല്യങ്ങൾക്ക് ഓണക്കോടി അന്യമായിരുന്ന അന്നാ ളിലും ഞങ്ങൾക്ക് പുതിയ ഷർട്ടും നിക്കറും ചെരിപ്പും കിട്ടിയിരുന്നു. അവ ധരിച്ച് ഉച്ച കഴിഞ്ഞ്
വയൽ പൂക്കൾ കാവൽ നില്ക്കുന്ന വെളിമ്പറമ്പിൽ ചേട്ടന്മാർ വാശിയോടെ നടത്തുന്ന നാടൻ പന്തുകളി കാണാൻ പോകും. കളിക്കു കൂട്ടിയില്ലെങ്കിലും അതിരു വിട്ടു പോകുന്ന പന്ത് തിരഞ്ഞു കണ്ടുപിടിക്കേണ്ട ചുമതല കിട്ടും. അത് സന്തോഷത്തോടെ ചെയ്യുമ്പോഴാകും തൊട്ടടുത്തുള്ള നാലമ്പലത്തിൽ നിന്നും കടന്നുവരുന്ന തെയ്യക്കോലങ്ങൾ കൗതുക കാഴ്ചയാകുന്നത്.
അമ്പലനടയിൽ പോയാൽ ഇടക്ക കൊട്ടുന്നതും കരക്കാരുടെ മത്സരിച്ചുള്ള ചെണ്ടമേളവും കാണാം. വീട്ടിലറിയാതെ അവയും ആസ്വദിച്ച് തിരിയെ എത്തുമ്പോൾ അമ്മ ഉച്ചയൂണിന്റെ ബാക്കിയായ പാലടയും ഉപ്പേരിയും നല്കി ശാസിക്കും. എവ്ടെയായിരുന്നു , നീ എന്ന്.ഉത്തരം പറയാതെ അമ്മയ്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അകത്തേക്കു പോകും.
ഇന്ന് ഓണനാളുകളിൽ ആ അമ്മമനസ്സിന്റെ നിറമുള്ള ഓർമകൾ പൊന്നോണം പോലെ എന്നിലേക്ക് ഞാനറിയാതെ പടരും.



പ്രൊഫ. കവിയൂർ ശിവപ്രസാദ്
1944 -ൽ പുറത്തിറങ്ങിയ ഒരു പ്രസിദ്ധ നാടകമാണ് നോ എക്സിറ്റ് (No Exit ) . അക്കാലത്ത് യൂറോപ്പിൽ മാത്രമല്ല ലോകത്തിൻറെ ഇതര സ്ഥലങ്ങളിലും ഈ നാടകം വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ നാടകത്തിൻറെ രചന നിർവഹിച്ചത് ഴാങ്ങ് പോൾ സാർത്ര് (Jean Paul Sartre) എന്ന ദാർശനിക സാഹിത്യകാരനാണ്. നോവലുകൾ, നാടകങ്ങൾ, ദാർശനിക ലേഖനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. നോ എക്സിറ്റ് എന്ന നാടകത്തിൽ ജോസഫ് ഗാർഡിൻ (Joseph Garden ) എന്ന കഥാപാത്രം പറയുന്ന ഒരു സംഭാഷണം “Hell is the other people” അതായത് ‘മറ്റുള്ളവൻ നരകമാണ്’ ഈ സംഭാഷണം അന്നത്തെ സമൂഹത്തിൽ നടുക്കം സൃഷ്ടിച്ചു. അന്നത്തെ മാത്രമല്ല ഇന്നത്തെ സമൂഹത്തിലും നടുക്കം സൃഷ്ടിക്കുന്നതാണ്. അത്യന്തിക വിശകലനത്തിൽ കാരണമോ അകാരണമോ ആയ അവസ്ഥയിലും അന്തർലീനമായ വികാരം വിദ്വേഷമാണ്.
നമുക്ക് നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യത്തിൽ നാം ഇടപെടുന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. പല കാര്യങ്ങളിലും നാം പക്ഷം പിടിക്കുകയും “തമ്മിൽതല്ല് ” നടത്തുന്നതും ചെയ്യുന്നത് ഇത്തരം വിദ്വേഷ പ്രകടനത്തിന്റെ ഭാഗമാണ്. തെക്കേ അമേരിക്കയിലുള്ള അർജൻറീനയും ബ്രസീലും തമ്മിലുള്ള പന്തു കളിയിൽ പരസ്പരം പക്ഷം പിടിച്ച് എത്രയോ കിലോമീറ്ററുകൾക്കിപ്പുറത്തുള്ള കൊച്ചു കേരളത്തിൽ ‘അടിയും കത്തിക്കുത്തും’ വരെ നടക്കാറുണ്ട്. ഇതൊക്കെ മനുഷ്യൻറെ ഉള്ളിൽ കിടക്കുന്ന വിദ്വേഷ ചോതനയുടെ ബഹിർസ്ഫുരണമാണ്. ഒരു റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിനായി ക്യൂ നിൽക്കുമ്പോൾ യാതൊരു പരിചയവും ഇല്ലാത്ത ചിലപ്പോൾ നന്മയുടെ മൂർത്തരൂപവുമായ ആൾ ആണെങ്കിൽ പോലും നമുക്ക് അപരിചിതനാണെങ്കിൽ അയാൾ ശത്രുവായി നമ്മൾക്ക് തോന്നും, അയാൾ നരകമാണ്. ഇത് മനുഷ്യസഹജമായ ഒരു വികാരമാണ്. (എന്നാൽ ചിലപ്പോൾ ഇതിന് വ്യത്യസ്തമായ ചില തലങ്ങളുമുണ്ട്. നമ്മുടെ തൊട്ടു മുമ്പിൽ നിൽക്കുന്ന ആൾ സുന്ദരിയായ ഒരു സിനിമാനടി / നടൻ ആണെങ്കിൽ ഈ ക്യൂ പെട്ടെന്ന് തീരല്ലെ എന്ന് ആഗ്രഹിക്കും.) ഇത്തരം വൈവിധ്യത എല്ലാ സമൂഹത്തിലും എല്ലാ വ്യക്തിയിലും നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് സാമാന്യ നിരീക്ഷണം ഉണ്ട് എങ്കിൽ മനസ്സിലാക്കാവുന്നതാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന നാട് ഫിൻലാൻഡ് ആണ് (സ്കോർ 7.76) ആ ക്രമം താഴെ ചേർക്കുന്നു (ഐസ് ലാൻഡ് (7.7 4), ഡെന്മാർക്ക് ( 7.5 4 ) , കോസ്റ്ററിക്ക (7. 44), സ്വീഡൻ (7.26), നോർവേ ( 7.24 ) എന്നീ പ്രകാരമാണ് 1965 -ൽ ജീവിച്ചിരുന്നഹാഡ്ലി കാൻട്രിൽ എന്ന മന:ശാസ്ത്രജ്ഞൻ സംതൃപ്തിയുടെ അളവുകോൽ ഉണ്ടാക്കിയെടുത്തത്. 0 മുതൽ 10 വരെയാണ് സ്കോർ കണക്കാക്കി വച്ചത്. കാൻട്രിൽ ലാഡർ സർവ്വേ എന്നാണ് ഈ പഠനത്തിന് പേര് നൽകിയിരിക്കുന്നത്. 147 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സർവ്വേയിൽ ഇന്ത്യയുടെ സ്ഥാനം 112 -മത് ആണ്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപു തന്നെ പരസ്പര സ്നേഹത്തിൻ്റെയും സംതൃപ്തിയുടേയും ഒരു രാജ്യം കേരളത്തിലുണ്ടായിരുന്നു എന്ന സങ്കൽപ്പമാണ് ‘ഓണം’ ആഘോഷിക്കുമ്പോൾ സ്മരിക്കേണ്ടത്. സത്യമോ അസത്യമോ എന്തുമാകട്ടെ അത്തരം ഒരു ചിന്താധാര അന്നു നില നിന്നിരുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പരസ്പരം സ്നേഹിക്കുക പരസ്പരം സഹായിക്കുക എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ജീവിതം പ്രസക്തമാണ്.
ഭാരതത്തിൽ ബുദ്ധനും മഹാവീരനും ശേഷമാണ് ‘ഹിംസ’ പാപമായി കരുതിയത്. പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ജൈന ബുദ്ധ സംസ്കാരങ്ങളിലൂടെയാണ് ഹിംസയും അക്രമവും വെടിഞ്ഞ് സൗമ്യതയുടേയും സ്നേഹത്തിൻ്റേയും പാരമ്പര്യം ലോകമെമ്പാടും വ്യാപരിക്കുവാൻ തുടങ്ങിയത്. ഈ തത്വം മറ്റൊരു തലത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ സ്വാധീനം ചെലുത്തിയത് യേശുക്രിസ്തുവിന്റെ വചനങ്ങളിലൂടെയാണ്. ബുദ്ധ പാരമ്പര്യം ചൈനയിലും ജപ്പാനിലും മറ്റു പൂർവ്വ ദേശങ്ങളിലും വ്യാപിക്കുകയും കുറെ പേരെങ്കിലും മാനസാന്തരപ്പെട്ട് അധർമ്മ ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മോചിതരായ ആനന്ദം ഉൾക്കൊള്ളുന്നവരായി മാറി. ഒരുപക്ഷേ ഭഗവദ് ഗീതയിലെ രണ്ടാം അധ്യായം – സംഖ്യയോഗം 62, 63 ശ്ലോകങ്ങളിൽ പറയുന്ന വിഷയങ്ങളെപ്പറ്റി നോക്കാം
ധ്യായതോ വിഷയാൻ പുംസഃ
സംഗസ്തേഷൂപജായതേ ।
സംഗാത് സഞ്ജായതേ കാമഃ
കാമാത് ക്രോധോഽഭിജായതേ ॥ (62)
ക്രോധാദ്ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതിവിഭ്രമഃ ।
സ്മൃതിഭ്രംശാത് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി ॥ (63)
ഒരു വസ്തുവിനെ തന്നെ വിചാരിച്ചു കൊണ്ടിരിക്കുന്നു. ഭൗതിക വസ്തുവിനെപ്പറ്റി വിചാരിച്ചു കൊണ്ടിരുന്നാൽ അതിൽ താല്പര്യം ഉണ്ടാകുന്നു. ആ ബന്ധത്തിൽ നിന്ന് കാമം (ആഗ്രഹം) ഉണ്ടാകുന്നു. കാമത്തിൽ നിന്നും ക്രോധം ജനിക്കുന്നു. ക്രോധത്തിൽ നിന്നു മോഹവും മോഹത്തിൽ നിന്ന് ഓർമ്മക്കേടും ഓർമ്മയില്ലായ്മയിൽ നിന്ന് ബുദ്ധി നാശവും, ബുദ്ധി നാശത്തിൽ അവൻ നശിക്കുകയും ചെയ്യുന്നു. മനുഷ്യമനസ്സിലെ സ്വാർത്ഥമായ ആഗ്രഹങ്ങൾ ദുരന്തങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കാം.
ബുദ്ധ ചിന്തയുടെ ശുദ്ധീകൃത ഭാവം സെൻ ബുദ്ധിസത്തിൽ കാണാവുന്നതാണ്. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു കഥ പറയേണ്ടിയിരിക്കുന്നു . ഒരു കർഷകന് രണ്ടുമക്കൾ ഉണ്ടായിരുന്നു. മൂത്തവൻ അവിവാഹിതനും ഇളയവൻ വിവാഹിതനും കുടുംബസ്ഥനുമാണ്. കൊയ്ത്ത് കഴിഞ്ഞ് ധാന്യങ്ങൾ ഇരുവരും പങ്കുവെച്ച് അറകളിൽ സമാഹരിച്ചു. മൂത്തവൻ ഓർത്തു ഞാൻ വിവാഹിതനല്ല എനിക്ക് ഇത്രയും സമ്പത്തിന്റെയും ധാന്യത്തിന്റെയും ആവശ്യമില്ല. കുറേ എടുത്ത് അനുജനു കൊടുക്കാം. അവനല്ലേ ഭാര്യയും മക്കളും ഉള്ളത്. അവന് ചെലവ് കൂടുതൽ വേണ്ടി വരുമല്ലോ? അതിനാൽ തനിക്കുള്ള ധാന്യങ്ങൾ കുറെ കൂടുതൽ അനുജന് നൽകാം എന്ന് വിചാരിച്ച് ചാക്കിനുള്ളിലാക്കി ആരും കാണാതെ അനുജന്റെ അറയിൽ നിക്ഷേപിക്കാം എന്ന് കരുതി രാത്രിയിൽ അയാൾ അപ്രകാരം ചെയ്തു. ഇതേസമയം തന്നെ അനുജൻ ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. എനിക്കാണെങ്കിൽ ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടല്ലോ? ജേഷ്ഠനാണെങ്കിൽ ആരുമില്ലല്ലോ, അതിനാൽ ജ്യേഷ്ഠന് കുറച്ച് ധാന്യങ്ങൾ കൂടുതൽ കൊടുക്കാം എന്നു കരുതി തൻറെ അറയിൽ സംഭരിച്ച ധാന്യം ചാക്കു കെട്ടുകളിലാക്കി ആരും കാണാതെ ജേഷ്ഠന്റെ അറയിൽ നിക്ഷേപിച്ചു. ഒരുനാൾ രാത്രി അപ്രതീക്ഷിതമായി ഇരുവരും ധാന്യ കെട്ടുകളുമായി കണ്ടുമുട്ടുകയാണ്. ചാക്കുകെട്ടുകൾ താഴെയിട്ട് അവർ പരസ്പരം ആലിംഗനം ചെയ്തു. ആ സ്ഥലം പരസ്പര സ്നേഹത്തിൻറെ തിരിച്ചറിവിൻറെ പ്രതീകമായി ഒരു ക്ഷേത്ര സമുച്ചയം (പഗോഡ)യിലൂടെ സെൻ ബുദ്ധിസ്റ്റുകൾ ആദരിച്ചു. ഏറ്റവും പുണ്യം നിറഞ്ഞ സ്ഥലമായി കണക്കാക്കി. ഇതാണ് ‘ഓണം’ മഹാബലി വിഭാവനം ചെയ്തതും പ്രവർത്തിയിൽ കൊണ്ടുവന്നു എന്ന് നാം കരുതപ്പെടുന്ന ഓണത്തിൻറെ നാട്. ഓണം ഒരു ആഘോഷം എന്നതിലുപരി ഒരു ജീവിതചര്യയായി മാറി. പ്രജാസ്നേഹമുള്ള രാജാവിനെ നിരാകരിച്ചതും ആണ്ടിലൊരിക്കൽ പ്രജകളെ കാണാൻ അനുവാദം കൊടുത്ത് ആഘോഷമാക്കിയതും കല്പിത കഥ എന്നതിലുപരി ഒരു ‘വിഷ് ഫുൾ’ (wish full) ചിന്തയായി സുമനസ്സുകൾ കാണുന്നു. അതെ നമുക്ക് ഒരുമിച്ച് കൂടി പരസ്പരം കൈകോർത്ത് നാം ഒന്നാണ് എന്ന വിചാരം ഉൾക്കൊണ്ട് ഒരുമിച്ച് ഓണം ആഘോഷിക്കാം.
പ്രൊഫ. കവിയൂർ ശിവപ്രസാദ്
എട്ട് സിനിമകളുടെ സംവിധായകൻ, എണ്പതിലധികം ഷോട്ട് ഫിലിമുകള്, നിരവധി ഡോക്യുമെന്ററികള്, ടി.വി സീരിയലുകള്, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്മ്മയുടെ തീരങ്ങളില് എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്ത്തനത്തില്നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന് പ്രൊഫ ശിവപ്രസാദിനായി. 1990ല് പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്ക്കാറിന്റെ അവാര്ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല് ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല് പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില് 2002ല് ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല് പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല് ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.


