Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്താംപ്ടൺ: സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. രാവിലെ 5.30 ഓടെ തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഹാംപ്‌ഷയർ & ഐൽ ഓഫ് വൈറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആശുപത്രിയിൽ എത്തിയത്. തീ ഇപ്പോൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടുത്തം ബാധിച്ച വാർഡുകളിലെ രോഗികളെ സുരക്ഷിത മേഖലയിലേയ്ക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

ആശുപത്രിയുടെ ചുറ്റുമുള്ള പ്രധാന റോഡുകൾ അടിയന്തിര സേവന വിഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് നടത്താനിരുന്ന എല്ലാ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയിട്ടുണ്ട്. സന്ദർശകരോട് ആശുപത്രിയിൽ എത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജോലി ആവശ്യത്തിന് എത്തുന്ന ജീവനക്കാർക്കായി ആശുപത്രി പരിസരത്ത് പാർക്കിങ് സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

ഇതിനിടെ എമർജൻസി ഡിപ്പാർട്ട്മെന്റ് ജീവന്‍ അപകടം ഉണ്ടാകുന്ന ഗുരുതര അവസ്ഥകളല്ലാത്ത രോഗികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തിര ചികിത്സ ആവശ്യമായവർ RSH അല്ലെങ്കിൽ ലിമിങ്ടൺ ഉർജന്റ് ട്രീറ്റ്‌മെന്റ് സെന്ററുകൾ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി സനേ തകൈചിയുമായി ടോക്യോയിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ അവരെ യുകെയിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് ക്ഷണിച്ചു. ബ്രിട്ടനും ജപ്പാനും തമ്മിലുള്ള ബന്ധം അനേകം പതിറ്റാണ്ടുകളിലെ ഏറ്റവും ശക്തമായ ഘട്ടത്തിൽ എത്തിയതായി സ്റ്റാർമർ പറഞ്ഞു. വ്യാപാരം, സുരക്ഷ, പ്രതിരോധ സഹകരണം എന്നിവ ശക്തിപ്പെടുത്താനും ഇൻഡോ-പസഫിക് മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. നിർണായക മേഖലകളിൽ വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യ-പസഫിക് മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം, ചൈന–തായ്‌വാൻ വിഷയവുമായി ബന്ധപ്പെട്ട പുതിയ ആശങ്കകൾ എന്നിവ ചർച്ചയിൽ ഉയർന്നു. ലോകമെമ്പാടുമുള്ള അസ്ഥിരതയെ ശക്തിയോടെയും വ്യക്തതയോടെയും നേരിടണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിൽ ജപ്പാന്റെ നിലപാടിനെ സ്റ്റാർമർ പ്രശംസിച്ചു. സ്റ്റാർമർ ഈ വർഷം അവസാനം ചെക്കേഴ്സിലെ തന്റെ ഗ്രാമവസതിയിൽ തകൈചിയെ സ്വീകരിക്കുമെന്നും അറിയിച്ചു.

കിഴക്കൻ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാർമർ ചൈനയുമായും ചർച്ച നടത്തി. ചൈനയിലേക്കുള്ള വിസയില്ലാ യാത്ര ബ്രിട്ടീഷ് പൗരന്മാർക്ക് അനുവദിക്കുക, വിസ്കിക്കുള്ള തീരുവ കുറയ്ക്കുക, £2.2 ബില്യൺ മൂല്യമുള്ള കയറ്റുമതി കരാറുകൾ ഉറപ്പാക്കുക എന്നിവ ഈ യാത്രയിലെ നേട്ടങ്ങളാണ്. അതേസമയം ബ്രിട്ടൻ ജപ്പാനും മറ്റ് സഖ്യരാജ്യങ്ങളുമായുള്ള സുരക്ഷാ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നതായും ഈ സന്ദർശനം വ്യക്തമാക്കുന്നതായി നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും പൂർണമായും മൊബൈൽ ഫോൺ വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ അധ്യാപകർക്ക് കർശനമായ നിർദേശം നൽകി. സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും, സ്കൂളിൽ വരുന്ന ദിവസം മുഴുവനും വിദ്യാർത്ഥികൾക്ക് ഫോൺ ഉപയോഗം അനുവദിക്കരുതെന്നും അവർ വ്യക്തമാക്കി.

സ്കൂളുകളിലേക്ക് അവർ അയച്ച കത്തിൽ, ക്ലാസ് സമയങ്ങളിൽ മാത്രമല്ല ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തു പോലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ഫിലിപ്സൺ ചൂണ്ടിക്കാട്ടി. കണക്കുകൂട്ടലുകൾക്കോ പഠനാവശ്യമായ വിവരശേഖരണത്തിനോ പോലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

സ്കൂളുകളിൽ മൊബൈൽ ഫോൺ നയങ്ങൾ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഓഫ്സ്റ്റെഡ് (Ofsted) പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. കൂടാതെ, വിദ്യാർത്ഥികളുടെ മുന്നിൽ അധ്യാപകരും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. വിദ്യാർത്ഥികളുടെ ശ്രദ്ധയും പഠന ശേക്ഷിയും മെച്ചപ്പെടുത്തുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസുമായി ഉള്ള ‘വൺ ഇൻ–വൺ ഔട്ട്’ കരാർ പ്രകാരം ഇതുവരെ 281 കുടിയേറ്റക്കാരെ യുകെ ഫ്രാൻസിലേക്ക് തിരിച്ചയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോം സെക്രട്ടറി ശബാന മഹ്മൂദ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചാനൽ കടന്ന് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് നടപടികൾ.

അതേസമയം ഈ പദ്ധതിയിലൂടെ അംഗീകൃത മാർഗം വഴി ഫ്രാൻസിൽ നിന്ന് 350 പേർ യുകെയിലേക്ക് എത്തിയതായും മഹ്മൂദ് വ്യക്തമാക്കി. തിരിച്ചയച്ചവരും എത്തിയവരുമായുള്ള കണക്കുകളിൽ ഉണ്ടായ വ്യത്യാസത്തിന് നടപടിക്രമങ്ങളിലെ സങ്കീർണതകളാണ് കാരണം എന്ന് ഹോം ഓഫീസ് വിശദീകരിച്ചു.

ഇത് കാരണം യുകെയിൽ നിന്ന് കുടിയേറ്റക്കാരെ കൊണ്ടുപോകേണ്ട ഒരു വിമാനം ഫ്രാൻസിലേക്ക് പോകാൻ കഴിയാതിരുന്നുവെന്നും അധികൃതർ അറിയിച്ചു. എന്നാൽ, തുടർന്ന് നടക്കുന്ന വിമാന സർവീസുകൾ വഴി കണക്കുകളിൽ തുല്യത പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഹോം ഓഫീസ് കൂട്ടിച്ചേർത്തു. കുടിയേറ്റ നിയന്ത്രണത്തിൽ ഫ്രാൻസുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ രേഖകളെ തുടർന്ന് പ്രിൻസ് ആൻഡ്രൂവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു സ്ത്രീയുടെ മേൽ പ്രിൻസ് ആൻഡ്രൂ മുട്ടുകുത്തി നിൽക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തുവന്ന രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മുഖം മറച്ചിരിക്കുന്ന സ്ത്രീ പൂർണ്ണമായും വസ്ത്രധാരിണിയാണ്. ചിത്രങ്ങൾക്ക് യാതൊരു പശ്ചാത്തല വിവരവും നൽകിയിട്ടില്ലെന്ന് മാത്രമല്ല എവിടെ, എപ്പോൾ എടുത്തതാണെന്നതും വ്യക്തമല്ല. ഈ ചിത്രങ്ങൾ ആൻഡ്രുവിനെതിരായ പഴയ ആരോപണങ്ങൾക്ക് വീണ്ടും ഊർജം പകരുന്നതാണ് . എന്നാൽ ആൻഡ്രൂ എല്ലാ ആരോപണങ്ങളും വീണ്ടും നിഷേധിച്ചിട്ടുണ്ട്.

പുതിയ രേഖകളിൽ എപ്സ്റ്റീനും “ദ ഡ്യൂക്ക്” എന്ന അക്കൗണ്ടും തമ്മിലുള്ള 2010-ലെ ഇമെയിലുകളും ഉൾപ്പെട്ടിട്ടുണ്ട്. 26 വയസ്സുള്ള ഒരു റഷ്യൻ യുവതിയുമായി ആൻഡ്രുവിനെ പരിചയപ്പെടുത്താൻ എപ്സ്റ്റീൻ ശ്രമിച്ചതായി ഈ സന്ദേശങ്ങളിൽ സൂചനയുണ്ട്. ബക്കിംഗ്ഹാം പാലസിൽ സ്വകാര്യതയോടെ അത്താഴം കഴിക്കാമെന്ന പരാമർശവും കാണാം. ഇതെല്ലാം ഏതെങ്കിലും രീതിയിൽ തെറ്റായ പ്രവർത്തനം ആണെന്ന് തെളിയിക്കുന്നില്ലെന്ന പരാമർശവും രേഖകളിൽ ഉണ്ട് . അന്വേഷണം സംബന്ധിച്ച് ആൻഡ്രുവിനെ ചോദ്യം ചെയ്യണമെന്ന് 2020-ൽ യുഎസ് അധികൃതർ ആവശ്യപ്പെട്ട കത്തും പുറത്തു വന്നിട്ടുണ്ട്. എന്നാൽ നിയമപ്രകാരം കുറ്റം ചുമത്താൻ തെളിവില്ലെന്നും അതിൽ പറയുന്നു.

ഇതോടൊപ്പം, ആൻഡ്രുവിന്റെ മുൻ ഭാര്യ സാറാ ഫെർഗ്യൂസണും എപ്സ്റ്റീനുമായി ഇമെയിൽ ബന്ധം പുലർത്തിയിരുന്നുവെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. 2009-ലെ ഇമെയിലുകളിൽ, എപ്സ്റ്റീനിനെ അടുത്ത സുഹൃത്തായി വിശേഷിപ്പിക്കുന്ന വാക്കുകളുണ്ട്. ഇവയിലും കുറ്റകൃത്യ സൂചനകളില്ല. 2,000-ത്തിലധികം വീഡിയോകളും 1.8 ലക്ഷം ചിത്രങ്ങളും ഉൾപ്പെടുന്ന ഈ രേഖകൾ ഏറെ ഭാഗം മറച്ചുവെച്ച നിലയിലാണ്. എപ്സ്റ്റീൻ ബന്ധം കാരണം വർഷങ്ങളായി വിവാദത്തിലായ ആൻഡ്രൂ വീണ്ടും ശക്തമായ പൊതുസമ്മർദ്ദം നേരിടുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

27 കാരിയായ റിയാനൺ വൈറ്റിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് വിധിച്ചു. സുഡാൻ സ്വദേശിയായ ഡെങ് മജെക്കിന് കുറഞ്ഞത് 29 വർഷം തടവ് അനുഭവിക്കണമെന്ന് കോവൻട്രി ക്രൗൺ കോടതി വിധിച്ചു. 2024 ഒക്ടോബർ 20ന് ജോലി കഴിഞ്ഞ് ബസ്‌കോട്ട് സ്റ്റേഡിയം റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന റിയാനണിനെ 90 സെക്കൻഡ് നീണ്ട ആക്രമണത്തിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഇയാൾ 23 തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മൂന്ന് ദിവസം കഴിഞ്ഞ് ആശുപത്രിയിൽ മരിച്ചു.

“നീ ഒരിക്കലും പുറംലോകം കാണരുത്” എന്ന് കേസിൽ ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ റിയാനണിന്റെ അമ്മ സിയോഭൻ വൈറ്റ് വികാരാധീനയായി പറഞ്ഞത് കോടതിയിൽ അതി വൈകാരിക നിമിഷങ്ങൾ ആണ് സമ്മാനിച്ചത് . തന്റെ മകളുടെ മരണം കുടുംബത്തിന് തന്നെ ഒരു ജീവപര്യന്ത ശിക്ഷയായി മാറിയെന്ന് അവർ പറഞ്ഞു . ആക്രമണത്തിന് ശേഷം മജെക് സിസിടിവിയിൽ ചിരിക്കുന്നതും നൃത്തം ചെയ്യുന്നതും കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് റിയാനണിന്റെ ഫോൺ എടുത്ത് ഓഫ് ചെയ്ത് നദിയിൽ എറിഞ്ഞ ശേഷമാണ് ഇയാൾ ഹോട്ടലിലേക്ക് മടങ്ങിയത്. ആക്രമണത്തിന് പി ന്നിലെ കാരണം പോലീസിന് കണ്ടെത്താനായിട്ടില്ല.

മജെക് ചെറിയ ബോട്ടിൽ യുകെയിലെത്തി മൂന്ന് മാസത്തിനകം അഭയം തേടിയയാളാണെന്ന് കോടതി രേഖപ്പെടുത്തി. ഇയാളുടെ വയസ്സിനെക്കുറിച്ച് തർക്കമുണ്ടായിരുന്നെങ്കിലും നടത്തിയ വിലയിരുത്തലിൽ 25–28 വയസ്സിനിടയിലാണെന്ന് കോടതി വ്യക്തമാക്കി. വിധിക്കുശേഷം കോടതി പരിസരത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളും അരങ്ങേറി. മരിച്ച റിയാനണിന്റെ സഹോദരിയാണ് അവളുടെ മകനെ വളർത്തുന്നുന്നത് . അമ്മയുടെ മരണം കുട്ടിയോട് വിശദീകരിക്കേണ്ടി വന്ന വേദന വിവരിക്കാനാകാത്തത് ആണെന്ന് അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ കാർ, വാൻ, ട്രക്ക്, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിർമ്മാണം കഴിഞ്ഞ വർഷം 1952ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ 7,64,715 വാഹനങ്ങൾ മാത്രമാണ് നിർമ്മിച്ചത്. ഇത് 2024നേക്കാൾ 15.5 ശതമാനം കുറവാണ്. നിർമ്മിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും കാറുകളാണ്. 2016ൽ 17 ലക്ഷം കാറുകൾ നിർമ്മിച്ചിരുന്ന രാജ്യത്ത് ഇപ്പോഴത്തെ ഇടിവ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വ്യവസായം നേരിടുന്നത് ഏറ്റവും കഠിനമായ വെല്ലുവിളികൾ ആണെന്ന് SMMT ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹോവ്സ് പറഞ്ഞു. ജാഗ്വാർ ലാൻഡ് റോവറിന് നേരെയുണ്ടായ സൈബർ ആക്രമണവും ലൂട്ടണിലെ ഫാക്ടറി അടച്ചുപൂട്ടലും ഉത്പാദനത്തെ സാരമായി ബാധിച്ചു. ഇതോടൊപ്പം ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കോവിഡ് കാലത്തെ ആഘാതം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, സ്വിൻഡണിലെ ഹോണ്ട ഫാക്ടറി അടച്ചത് തുടങ്ങിയ കാര്യങ്ങളും വ്യവസായത്തിന് തിരിച്ചടിയായി.

ഈ വർഷം പുതിയ ഇലക്ട്രിക് വാഹന മോഡലുകൾ വിപണിയിലെത്തുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 2027ഓടെ കാർ, വാൻ ഉത്പാദനം വീണ്ടും ഉയരാമെന്നുമാണ് SMMTയുടെ വിലയിരുത്തൽ. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നയ നിർദേശങ്ങൾ ബ്രിട്ടൻ വാഹന വ്യവസായത്തിന് വലിയ ഭീഷണിയാണെന്നും ഹോവ്സ് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പബ്ബുകൾക്കും സംഗീത വേദികൾക്കും ബിസിനസ് റേറ്റിൽ ഇളവ് നൽകുന്ന പിന്തുണാ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ ബിസിനസ് റേറ്റ് ബില്ലിൽ 15 ശതമാനം ഇളവ് ലഭിക്കുവാൻ തുടങ്ങും. കൂടാതെ രണ്ട് വർഷത്തേക്ക് റേറ്റ് വർധന ഉണ്ടാകില്ല എന്നും സർക്കാർ അറിയിച്ചു. നവംബറിൽ അവതരിപ്പിച്ച ബജറ്റിനെതിരായി ഈ മേഖലയിൽ നിന്നും ഉണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഈ തീരുമാനം.

മൂന്ന് വർഷത്തെ ഈ പാക്കേജിന്റെ മൂല്യം 2026–27ൽ ഒരു ശരാശരി പബ്ബിന് £1,650 ആയിരിക്കും എന്ന് ട്രഷറി മന്ത്രി ഡാൻ ടോംലിൻസൺ പറഞ്ഞു. ബജറ്റിനെ തുടർന്ന് വലിയ വർധന നേരിടേണ്ടി വന്നതോടെ ആയിരത്തിലധികം പബ്ബുകൾ ലേബർ എംപിമാരെ പ്രവേശിപ്പിക്കുന്നത് വരെ വിലക്കിയിരുന്നു. 2010 മുതൽ ഏകദേശം 7,000 പബ്ബുകൾ അടച്ചുപൂട്ടിയതായി ചൂണ്ടിക്കാട്ടിയ ടോംലിൻസൺ, പബ്ബുകൾ സമൂഹങ്ങളുടെ “അടിത്തറ” ആണെന്നും കൂടുതൽ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

പാക്കേജിന് ആദ്യ വർഷം £80 മില്യൺ ചെലവ് വരുമെന്നും തുടർന്ന് വരുന്ന വർഷങ്ങളുടെ ചെലവ് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (OBR) വിലയിരുത്തുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, ഹോട്ടലുകളും റസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള മേഖലകളും അപകടത്തിലാണെന്ന് യുകെ ഹോസ്പിറ്റാലിറ്റി മുന്നറിയിപ്പ് നൽകി. സഹായം വിപുലീകരിക്കണമെന്ന ആവശ്യം നേരത്തെതന്നെ ശക്തമായിരുന്നു. പബ്ബുകളെ വിലയിരുത്തുന്ന വാലുവേഷൻ ഓഫീസ് ഏജൻസി (VOA)യുടെ നടപടികൾ പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈഫ്‌ടൈം ഐഎസ്എ പദ്ധതിക്ക് പകരം ആരംഭിക്കുന്ന പുതിയ സേവിംഗ്സ് പദ്ധതിയുടെ രൂപരേഖ HMRC സ്ഥിരീകരിച്ചു. 2028 ഏപ്രിൽ മുതൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ആദ്യമായി വീട് വാങ്ങുന്നവർക്ക്‌ വേണ്ടി മാത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ LISAയിൽ ഉള്ള റിട്ടയർമെന്റ് സമയത്തുള്ള അനൂകൂല്യം ലഭിക്കാനുള്ള അവസരം ഇതിൽ ഉൾപ്പെടില്ല. LISAയെ അപേക്ഷിച്ച് വീട് വാങ്ങൽ എന്ന ഏക ലക്ഷ്യത്തിലേക്ക് പദ്ധതി കേന്ദ്രീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പുതിയ പദ്ധതിയിൽ, സർക്കാർ നൽകുന്ന 25 ശതമാനം ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാക്കും. ഇതോടെ നിലവിലെ LISAയിൽ ഉള്ളതുപോലെ അർഹതയില്ലാത്ത ആവശ്യങ്ങൾക്ക് പണം പിൻവലിക്കുമ്പോൾ ഏർപ്പെടുത്തുന്ന 25% പിഴ ചാർജ് ഒഴിവാക്കും . സാഹചര്യങ്ങൾ മാറിയാൽ നിക്ഷേപകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുമോ എന്ന കാര്യം പിന്നീട് പരിഗണിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അതേസമയം പുതിയ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് LISA തുറക്കുന്നവർക്കും ‘നിലവിൽ LISA ഉള്ളവർക്കും പഴയ നിയമങ്ങൾ തുടരും . അതായത്, 60 വയസിന് ശേഷം വിരമിക്കൽ ആവശ്യത്തിനായി പണം ഉപയോഗിക്കാനുള്ള അവസരവും മാസം തോറുമുള്ള ബോണസും ഇവർക്ക് ലഭ്യമാകും. ഫസ്റ്റ്–ടൈം ബയേഴ്സിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ 2026 തുടക്കത്തിൽ ഈ പുതിയ പദ്ധതിയുടെ നടപ്പാക്കലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് സംബന്ധിച്ച തീരുമാനം ഫെബ്രുവരി 5-ന് പ്രഖ്യാപിക്കും . എന്നാൽ നിലവിലെ 3.75 ശതമാനം അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ തുടരാനുള്ള സാധ്യത ആണ് മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത് . 2025 ഡിസംബറിൽ 0.25 ശതമാനം പലിശ ബാങ്ക് കുറച്ചിരുന്നു. . റോയിറ്റേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധർ ഭൂരിഭാഗവും ഫെബ്രുവരിയിൽ പലിശനിരക്ക് നിലനിർത്തുമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. സമീപകാലത്ത് പണപ്പെരുപ്പം അല്പം ഉയർന്നതും സാമ്പത്തിക വളർച്ച കുറഞ്ഞതുമാണ് ജാഗ്രത പാലിക്കാൻ ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

പണപ്പെരുപ്പം 2022-ലെ സ്ഥിതിയിൽ നിന്നു കുറഞ്ഞെങ്കിലും ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തിനു മുകളിൽ തുടരുകയാണ്. 2025 ഡിസംബറിൽ പണപ്പെരുപ്പം 3.4 ശതമാനമായി ഉയർന്നത് വിലവർധന സമ്മർദം ഇപ്പോഴും നിലനിൽക്കുന്നതായി സൂചിപ്പിക്കുന്നു. നവംബറിലെ പണപ്പെരുപ്പം 3.2 ശതമാനമായിരുന്നു. ക്രമാനുസൃതമായി കുറവ് വരുത്തുക എന്ന നയമാണ് നിലവിൽ ബാങ്ക് പിന്തുടരുന്നത് . . അതിനാൽ വിലവർധന സമ്മർദം നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ പലിശനിരക്ക് കുറയ്ക്കലുകൾക്ക് ബാങ്ക് ധൃതിപിടിക്കില്ലെന്നാണ് സൂചന.

സാമ്പത്തിക വിദഗ്ദ്ധരും ബാങ്കിംഗ് സ്ഥാപനങ്ങളും പലിശനിരക്കിൽ കുറവ് വരുത്തുന്നത് അടുത്ത മാർച്ച് അല്ലെങ്കിൽ ജൂണിലെ ഉണ്ടാകുകയുള്ളൂ എന്നാണ് പ്രവചിക്കുന്നത് . യു ബി എസ് , ഡോയ്ച്ചെ ബാങ്ക് തുടങ്ങിയവയുടെ കണക്കുകൂട്ടൽ പ്രകാരം 2026 അവസാനത്തോടെ പലിശനിരക്ക് 3 മുതൽ 3.25 ശതമാനം വരെ എത്താനാണ് സാധ്യത. സാമ്പത്തിക സ്ഥിതിഗതികളും പണപ്പെരുപ്പ പ്രവണതകളും ആശ്രയിച്ചാകും ബാങ്കിന്റെ ഭാവി തീരുമാനങ്ങൾ. വീടുവായ്പയും നിക്ഷേപ പലിശയും ഉൾപ്പെടെയുള്ള മേഖലകളിൽ ഈ തീരുമാനങ്ങൾ വലിയ സ്വാധീനം ചെലുത്തും.

RECENT POSTS
Copyright © . All rights reserved