Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ ഒളിപ്പിച്ച മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസിന്റെ പിടിയിലായി. സെപ്റ്റംബറിൽ നടന്ന പ്രധാനമന്ത്രിയുടെ ചോദ്യോത്തര സമയത്ത് അശ്ലീല ശബ്‌ദങ്ങൾ കേൾപ്പിച്ച് സമ്മേളനം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫോൺ ഒളിപ്പിച്ചുവെന്നാണ് ഇവരെ കുറിച്ച് പോലീസ് പറയുന്നത് . മുൻനിര ബെഞ്ചിന് സമീപം നടത്തിയ പതിവ് പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും സെപ്റ്റംബർ 5-ന് മുപ്പത് വയസ്സുള്ള ഒരാളെയും സെപ്റ്റംബർ 30-ന് അറുപത് വയസ്സുള്ള മറ്റൊരാളെയും പൊതുസ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവം സുരക്ഷാ വീഴ്ചയെന്ന നിലയിൽ പാർലമെന്റ് വളരെ ഗൗരവത്തോടെ കാണുകയാണ്.

ഫോൺ കണ്ടെത്തിയതിനെ തുടർന്ന് കോമൺസിലും ലോഡ്സ് ചാമ്പറിലും സുരക്ഷ ശക്തമാക്കി. ഓഡിയോ, ഗൈഡഡ് ടൂറുകൾ റദ്ദാക്കി സന്ദർശക പ്രവേശനം കുറച്ചു. സംഭവസമയത്ത് വേതനവും അവധിയും സംബന്ധിച്ച പ്രശ്നങ്ങൾ ഉയർത്തി പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ സമരത്തിലായിരുന്നു. സമരം നടന്നതിനാൽ പാർലമെന്റിലേക്കുള്ള പൊതുജന പ്രവേശനം നിരോധിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ അഭയം ലഭിക്കുന്നവർക്ക് ഇനി സ്ഥിരതാമസത്തിന് അപേക്ഷിക്കുവാൻ 20 വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന പുതിയ നയം നടപ്പാക്കാനൊരുങ്ങുകയാണെന്ന റിപോർട്ടുകൾ പുറത്ത് വന്നു . ആഭ്യന്തരകാര്യ മന്ത്രി ഷബാന മഹ്മൂദ് ആണ് ഇതിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയിച്ചത് . ചെറിയ ബോട്ട് യാത്രകളിലൂടെ എത്തുന്നവർ കുറയുകയും അഭയാർത്ഥി അപേക്ഷകൾ നിയന്ത്രണ വിധേയമാകുകയും ചെയ്യുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് . നിലവിൽ അഞ്ച് വർഷത്തേക്ക് ലഭിക്കുന്ന അഭയാർത്ഥി പദവി 2.5 വർഷമായി കുറയ്ക്കുകയും ഓരോ കാലാവധിയുടെയും അവസാനം അവലോകനം നടത്തുകയും ചെയ്യും.

വീണ്ടും പരിശോധിക്കുമ്പോൾ ജന്മദേശത്തെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയാൽ, അഭയാർത്ഥികൾ തിരികെ പോകണമെന്ന് സർക്കാർ നിർദ്ദേശിക്കും. സ്ഥിരതാമസം നേടാൻ നിലവിൽ വേണ്ടത് അഞ്ച് വർഷമാണെങ്കിലും, അത് 20 വർഷം വരെ ഉയർത്താനാണ് നിർദേശം. അനധികൃത കുടിയേറ്റം രാജ്യത്തെ വിഭജിക്കുന്നുവെന്നും ഇത് നിയന്ത്രിക്കുന്നത് സർക്കാർ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു .

എന്നാൽ ഈ നീക്കത്തിന് ലേബർ എംപിമാരിൽ ചിലരുടെ എതിർപ്പുണ്ടാകുമെന്നാണ് സൂചന. ലിബറൽ ഡെമോക്രാറ്റുകൾ പുതിയ മാർഗങ്ങൾ പരിശോധിക്കുന്നത് വേണ്ട കാര്യമാണെന്ന് പറഞ്ഞു. അതേസമയം, റിഫ്യൂജീ കൗൺസിൽ ഈ നയത്തെ കടുത്തതും അനാവശ്യവുമെന്നുമാണ് വിലയിരുത്തുന്നത് . യുദ്ധം, പീഡനങ്ങൾ എന്നിവയിൽ നിന്ന് രക്ഷപ്പെടുന്നവരെ ഇത് കഠിനമായി ബാധിക്കുമെന്ന് സംഘടന അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദക്ഷിണ വെയിൽസിൽ 17-കാരിയായ ലെയ്‌ൻ വില്യംസ് കൊല്ലപ്പെട്ട സംഭവത്തിൽ 18-കാരനായ ക്യാമറൺ ചെങിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ സെഫ്ൻ ഫോറെസ്റ്റിലെ ഒരു വീട്ടിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക് സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ്, ഉൾപ്പെടെ ആയുധ സജ്ജരായ ഉദ്യോഗസ്ഥർ, സ്ഥലത്തെത്തിയിരുന്നു . എന്നാൽ പെൺകുട്ടിയെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

38 വയസ്സുള്ള മറ്റൊരു സ്ത്രീക്ക് ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അന്വേഷണം തുടരുകയാണെന്ന് ഗ്വെന്റ് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പങ്കുവെയ്ക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കൊലപാതകത്തെ കുറിച്ചും അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോം ക്ലോഡിയയുടെ സംഹാര താണ്ഡവം വെസ്റ്റ് മിഡ്‌ലാൻഡ്സിലുടനീളം ജന ജീവിതത്തെ കാര്യമായി ബാധിച്ചു. നിരന്തരമായി പെയ്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ റോഡുകൾ പൂർണ്ണമായും മുങ്ങി, ചില സ്ഥലങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ബസ് സർവീസുകൾ തടസ്സപ്പെട്ടു.സ്ട്രാറ്റ്‌ഫോർഡും ഹാൾ ഗ്രീനും പോലുള്ള മേഖലകളിൽ വെള്ളത്തിന്റെ ഉയരം നാല് അടി വരെ എത്തി. പല പരിപാടികളും സുരക്ഷാ പ്രശ്നങ്ങൾ കാരണം അവസാന നിമിഷത്തിൽ റദ്ദാക്കേണ്ടിവന്നു. കാലാവസ്ഥാ വകുപ്പ് നൽകിയ യെല്ലോ മുന്നറിയിപ്പ് തുടരുന്നതിനാൽ ആളുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഹെറിഫോർഡ്ഷെയറിലെ എവിയാസ് ഹാരോൾഡ് ഗ്രാമം ഏറ്റവും ഗുരുതരമായി വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലൊന്നാണ്. ഗ്രാമത്തിലൂടെ ഒഴുകിയ വെള്ളം “നദിപോലെ” ആയിരുന്നു എന്നും ഗ്രാമത്തിലെ ഫയർ സ്റ്റേഷൻ അറിയിച്ചു. വീടുകളും സ്ഥാപനങ്ങളും വൻ നാശനഷ്ടങ്ങൾ അനുഭവിക്കുകയും കടകളിലെ സാധനങ്ങൾ വെള്ളത്തിൽ കേടാകുകയും ചെയ്തു. മുഴുവൻ രാത്രി അഗ്നിശമനസേന പ്രവർത്തിച്ചതിനുശേഷം ശനിയാഴ്ച സ്ഥിതി കുറച്ചെങ്കിലും മെച്ചപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ചില സ്ഥാപനങ്ങൾ ജനങ്ങളുടെ സഹായത്തോടെ വേഗത്തിൽ ശുചീകരണം ആരംഭിച്ചു.

വുസ്‌റ്റർഷെയർ, വോർവിക്ഷെയർ എന്നീ പ്രദേശങ്ങളിലും വെള്ളപ്പൊക്കവും മരങ്ങൾ കടപുഴകിയത് മൂലം പല വഴികളും അടച്ചിടേണ്ടി വന്നു. കെന്നിൽവർത്ത് ഫോർഡിൽ വെള്ളം നാല് അടി വരെ ഉയർന്നതോടെ പോലീസ് യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ലിമിംഗ്ടൺ സ്പായിൽ രണ്ട് കാറുകൾ വെള്ളത്തിൽ കുടുങ്ങി. രക്ഷാപ്രവർത്തകർ ഇടപെട്ടാണ് ആളുകളെ രക്ഷപെടുത്തിയത് . ചില ഭാഗങ്ങളിൽ ട്രെയിൻ പാളങ്ങളിൽ മരങ്ങൾ വീണതും വൈദ്യുതി ലൈനുകൾ തകരാറിലായതും കാരണം ട്രെയിൻ സർവീസുകൾ പൂർണമായും താളം തെറ്റി. പല സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്, മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പൊതു ആരോഗ്യ രംഗത്ത് മരുന്നുകളും ചികിത്സോപകരണങ്ങളും കൂടുതൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന പുതിയ ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വം മലയാളിക്ക് . ഈ സുപ്രധാന ചുമതലയിലേക്ക് മലയാളിയായ ഡോ. ജേക്കബ് ജോർജിനെ ആണ് നിയമിച്ചിരിക്കുന്നത്. ബ്രിട്ടന്റെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ (MHRA) പ്രഥമ ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക് ഓഫീസർ സ്ഥാനം ഇദ്ദേഹം ഏറ്റെടുക്കും.

ഡോ. ജോർജ് ജനുവരി 5ന് പുതിയ ചുമതല ഏറ്റെടുക്കും എന്നാണ് അറിയാൻ സാധിച്ചത് . എംഎച്ചആർഎ ആസ്ഥാനമായ ലണ്ടനിലും ഗവേഷണ കേന്ദ്രമായ ഹെർട്ട്ഫഡ്ഷയറിലും ആയിരിക്കും പ്രധാന പ്രവർത്തന മേഖല. നിലവിൽ സ്കോട്ട് ലാൻഡിലെ ഡണ്ടീ സർവകലാശാലയിൽ ഹൃദ്രോഗ വിദഗ്ധനായാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.

ഇടയാറന്മുള ആലക്കോട്ട് ജോർജ് ഉമ്മന്റെയും അയിരൂർ ചെറുകര സൂസിയുടെയും മകനായ ഡോ. ജോർജ് മലേഷ്യയിലാണ് ജനിച്ചത്. ഷെഫീൽഡും ഡണ്ടീയും ഇദ്ദേഹത്തിന്റെ മെഡിക്കൽ പഠനകേന്ദ്രങ്ങളായിരുന്നു. യുദ്ധം മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ട യൂക്രെയിൻ വിദ്യാർത്ഥികൾക്ക് സഹായമായിരിക്കാനായി അവിടെ പോയി പഠിപ്പിച്ചതിന് അദ്ദേഹം അടുത്തിടെ യു‌ക്രെയിൻ സർക്കാരിന്റെ ബഹുമതിയും നേടിയിരുന്നു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീസ്റ്റർഷയർ ∙ ഇംഗ്ലണ്ടിലെ സ്റ്റാതേൺ ലോഡ്ജിലെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ മിഠായി നൽകി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 76 വയസ്സുള്ള ജോൺ റൂബൻ കുറ്റം സമ്മതിച്ചു. റൂബൻ 13 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ 17 കുറ്റങ്ങളാണ് ലീസ്റ്റർ ക്രൗൺ കോടതിയിൽ സമ്മതിച്ചത്. എങ്കിലും മറ്റൊരു ബാലനുമായി ബന്ധപ്പെട്ട ഒരു ഗുരുതര ലൈംഗിക കുറ്റം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ ഈ കേസിൽ വാദം തുടരണമോ എന്നതിൽ തീരുമാനമെടുക്കാൻ രണ്ട് ആഴ്ച സമയം ചോദിച്ചിട്ടുണ്ട്.

27 വർഷത്തിലധികമായി റൂബൻ ഈ വേനൽക്കാല ക്യാമ്പ് നടത്തിവരികയായിരുന്നു. കുട്ടികൾ ഉറങ്ങാൻ തയ്യാറാകുന്ന സമയത്ത് മുറികളിലേക്കു ചെന്നു “സ്വീറ്റ് ഗെയിം” എന്ന പേരിൽ വേഗത്തിൽ മിഠായി കഴിക്കുവാൻ നിർബന്ധിക്കാറുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മിഠായിലാണ് മയക്കുമരുന്ന് കലർത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. വർഷങ്ങളായി ക്യാമ്പിൽ കുട്ടികൾ അസുഖ ബാധിതരായിരുന്നത് ആവേശം മൂലമാണെന്ന് റൂബൻ വിശദീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. എങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ വളർത്തുമകൻ സംശയം തോന്നി സാധനങ്ങൾ പരിശോധിച്ചപ്പോൾ ബേബി ഓയിൽ, വാസ്ലിൻ, സിറിഞ്ച് തുടങ്ങിയ വസ്തുക്കളും കണ്ടെത്തുകയായിരുന്നു.

സംഭവ രാത്രിയിലും കുട്ടികൾക്ക് മിഠായി നൽകിയിരുന്നു. അടുത്ത ദിവസം അസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടികളെ കണ്ട റൂബന്റെ വളർത്തുമകൻ വീണ്ടും പൊലീസിനെ വിളിച്ചു. തുടർന്ന് എത്തിയ പൊലീസാണ് സമീപത്തെ പബ്ബിൽ ഭക്ഷണം കഴിക്കുന്നതിനിടെ റൂബനെ അറസ്റ്റ് ചെയ്തത്. എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അഞ്ച് പേർ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റൂബന്റെ ഉപകരണങ്ങളിൽ നിന്ന് 50-ൽ കൂടുതൽ ‘കാറ്റഗറി A’ ഉൾപ്പെടെയുള്ള അശ്ലീല ബാല വീഡിയോകളും കണ്ടെത്തി. “ഇത് അതീവ ദുഷ്കരമായ കുറ്റന്വേഷണം ആയിരുന്നുവെന്നാണ് ” ലീസ്റ്റർഷയർ പൊലീസിന്റെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ഹോൾഡൻ പറഞ്ഞത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ശക്തമായ മഴ സൃഷ്ടിച്ച സ്റ്റോം ക്ലൗഡിയയുടെ പ്രഭാവം ശനിയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യത ഉയർന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ നിരവധി പ്രദേശങ്ങൾക്ക് മെറ്റ് ഓഫീസ് യെല്ലോ റെയിൻ വാർണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയുടെയും പ്രളയസാധ്യതയുടെയും പശ്ചാത്തലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് യാത്രാ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടത്.

ആഴ്ചാന്ത്യം കഴിഞ്ഞാൽ താപനില മൈനസിലേക്ക് താഴാനാണ് സാധ്യത. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള കാലയളവിൽ വടക്കൻ ഇംഗ്ലണ്ടും മിഡ്‌ലാൻഡ്സും ഉൾപ്പെടെ തണുപ്പ് കടുത്തേക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട് . ചില മേഖലകളിൽ ഒരു മാസത്തേക്ക് ലഭിക്കേണ്ട മഴ രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കാമെന്ന് മെറ്റ് ഓഫീസ് ചീഫ് മെറ്റീരോളജിസ്റ്റ് മാത്ത്യൂ ലെഹ്നർട്ട് പറഞ്ഞു. വെസ്റ്റ് മിഡ്ലാൻഡ്സിലെ ബ്യൂഡ്ലിയിൽ വെള്ളപ്പൊക്ക പ്രതിരോധനടപടികൾ തുടങ്ങിയത് കൂടാതെ ശ്രൂസ്ബറിയിലും അടിയന്തിര സഹായ സന്നാഹങ്ങൾ ഒരുക്കുകയാണ്.

 

സ്റ്റോം ക്ലൗഡിയയുടെ പ്രഭാവം യാത്രാസൗകര്യങ്ങളെയും പരിപാടികളെയും ഗുരുതരമായി ബാധിച്ചു. ലണ്ടൻ പാഡിങ്ടൺ–ബ്രിസ്റ്റൾ–സ്വാൻസി റൂട്ടുകൾ ഉൾപ്പെടെ നിരവധി റെയിൽ പാതകളിൽ വെള്ളം കയറിയതോടെ അടച്ചിട്ടിരിക്കുകയാണ്. ട്രെയിൻ സർവീസുകളിൽ താമസവും റദ്ദാക്കലും ഉണ്ടാകുമെന്ന് നാഷണൽ റെയിൽ മുന്നറിയിപ്പ് നൽകി. അപകടസാധ്യത കൂടുതലായതിനാൽ യാത്ര ഒഴിവാക്കണമെന്ന് എ.എയും ആർ.എ.സിയും ഉപദേശിച്ചു. മാഞ്ചസ്റ്ററിലെ ലാപ്‌ലാൻഡ് യു കെ ഉൾപ്പെടെ ചില ഇവന്റുകൾ മരങ്ങൾ വീണതിനെ തുടർന്ന് റദ്ദാക്കിയിട്ടുണ്ട്. അടുത്ത വർഷം വരൾച്ച ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും ആവശ്യത്തിന് ശീതകാല മഴ ലഭിക്കണമെന്നുമാണ് പരിസ്ഥിതി ഏജൻസിയുടെ മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ ശമ്പളവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഞ്ച് ദിവസത്തെ സമരം ആരംഭിച്ചു . വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിച്ച സമരം 2023 മാർച്ചിനു ശേഷമുള്ള പതിമൂന്നാമത്തേതാണ്. സമരം തുടരുകയാണെങ്കിൽ എൻഎച്ച്എസിന് ജീവനക്കാരെ കുറയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യസ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂലൈയിലെ സമരം എൻഎച്ച്എസിന് 300 മില്യൺ പൗണ്ട് അധിക ചിലവ് വരുത്തിയതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് .

ദീർഘമായ കാത്തിരിപ്പു പട്ടിക കുറയ്ക്കാനുള്ള ശ്രമങ്ങൾക്കും സമരം തിരിച്ചടി സൃഷ്ടിക്കുന്നതായി എൻഎച്ച്എസ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ സമരം നടന്നപ്പോൾ 54,000-ത്തിലധികം പരിശോധനകളും നിയമനങ്ങളും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ടി വന്നു. ഇതോടെ രോഗികൾക്ക് ചികിത്സ കിട്ടാൻ കൂടുതൽ സമയം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഫ്ലൂ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഈ സമരങ്ങൾ ശീതകാലത്ത് ആരോഗ്യ സേവനങ്ങൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ശമ്പള വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ആരോഗ്യ സെക്രട്ടറി വെസ് സ്‌ട്രൈറ്റിങ് ആവർത്തിച്ചു. മൂന്ന് വർഷത്തിനിടെ ഡോക്ടർമാർക്ക് ഏകദേശം 30% വർധന ലഭിച്ചു എന്നതാണ് സർക്കാർ വാദം. എന്നാൽ യഥാർത്ഥ വരുമാന നഷ്ടം പരിഹരിക്കാൻ 26% വർധന വേണമെന്ന് ബിഎംഎ ആവർത്തിക്കുന്നു. അതേസമയം, അടിയന്തിര സേവനങ്ങൾക്ക് ബാധ്യതയുണ്ടാകുന്നില്ലെങ്കിൽ സമരത്തിൽ നിന്നു ഡോക്ടർമാർ പിന്മാറില്ലെന്ന നിലപാടും സംഘടന വ്യക്തമാക്കി. എൻഎച്ച്എസിൻ്റെ മുൻകൂട്ടിയുള്ള അറിയിപ്പ് രോഗികൾക്ക് ലഭിച്ചില്ലെങ്കിൽ നിശ്ചയിച്ചിരിക്കുന്ന ചികിത്സക്ക് ഹാജരാകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ വംശജയായ ഹർഷിത ബ്രെല്ലയുടെ (24) കൊലപാതകത്തിന് ഒരു വർഷം പിന്നിടുമ്പോഴും പ്രതിയായ ഭർത്താവ് പങ്കജ് ലമ്പയെ പിടികൂടാനാകാത്തതിൽ കുടുംബം വിമർശനവുമായി മുന്നോട്ട് വന്നു . യുകെയിൽ വെച്ചാണ് ഹർഷിത ബ്രെല്ല കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം നവംബർ 14 – ന് ലണ്ടനിലെ ഇൽഫോർഡിൽ ഒരു കാറിന്റെ ബൂട്ടിൽ നിന്നാണ് ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. യുകെയും ഇന്ത്യയും അന്വേഷണത്തിൽ ഗൗരവതരമായ നീക്കങ്ങൾ കാണിച്ചില്ലെന്നാണ് ഡൽഹിയിൽ താമസിക്കുന്ന അവളുടെ കുടുംബം ആരോപിക്കുന്നത്.

കൊലപാതകത്തിന് ദിവസങ്ങൾ മുമ്പ് ഭർത്താവിനെതിരെ ഹർഷിത നൽകിയ ഗാർഹിക പീഡന പരാതിയിൽ യുകെ പൊലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം. നോർത്താംപ്റ്റൺഷയർ പോലീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ ഇൻഡിപ്പെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC) അന്വേഷണം പൂർത്തിയാക്കി. ഹർഷിതയെ ലൈംഗികമായും മാനസികമായും സാമൂഹികമായും പീഡിപ്പിച്ചുവെന്ന വിവരങ്ങൾ അവൾ എഴുതി വെച്ച കുറിപ്പിൽ വ്യക്തമാണ്. ഇന്ത്യൻ വംശജയായ ഹർഷിതയോടുള്ള സുരക്ഷാ വീഴ്ച വിദേശ വിദ്യാർത്ഥികളും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിയെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കുടുംബം ആരോപിക്കുന്നു.

പ്രതി പങ്കജ് ലമ്പ ഇന്ത്യയിലേക്ക് ഒളിച്ചു രക്ഷപ്പെട്ടതായാണ് യുകെ പോലീസിന്റെ നിഗമനം. ഗുരുഗ്രാമിൽ ഇയാളെ കണ്ടതായി കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ ഇന്ത്യൻ അധികൃതരും ഗൗരവമായി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു . ഡൽഹി പൊലീസ് ബന്ധുക്കളെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. “മകൾക്കുള്ള നീതി ലഭിക്കുന്നതുവരെ ഞങ്ങൾക്ക് സമാധാനം ഇല്ലെന്നും പോരാട്ടം തുടരുമെന്നും ഹർഷിതയുടെ മാതാവ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ സ്റ്റോം ക്ലോഡിയാർ എത്തിയതിനെ തുടർന്ന് ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ പല പ്രദേശങ്ങളിലും അതിശക്തമായ മഴയും വെള്ളപ്പൊക്ക ഭീഷണിയും ഉയർന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് വെയിൽസ്, മിഡ്‌ലാൻഡ്സ്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് തുടങ്ങിയ മേഖലകളിൽ ആംബർ മുന്നറിയിപ്പ് നൽകി . ചില പ്രദേശങ്ങളിൽ ഒരു ദിവസം കൊണ്ടുതന്നെ ഒരു മാസം ലഭിക്കേണ്ടതോളം മഴ ലഭിക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . 30 മുതൽ 150 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം .

കനത്ത മഴയോടൊപ്പം യാത്രാ തടസങ്ങൾ , വൈദ്യുതി മുടക്കങ്ങൾ, റോഡുകളിലും നദീതടങ്ങളിലും വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കംബർയയിലെ കേശ്വിക്ക് ക്യാമ്പ്‌സൈറ്റ് പ്രദേശത്തും കാർലൈൽ നഗരത്തിലൂടെ ഒഴുകുന്ന ഈഡൻ നദീതീരത്തും അടക്കം മൂന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. അപകടകരമായ കാലാവസ്ഥയിൽ യാത്ര ഒഴിവാക്കണമെന്നും ചെറിയ വെള്ളക്കെട്ടിലൂടെയും വാഹനം ഡ്രൈവ് ചെയ്യാൻ ശ്രമിക്കരുതെന്നും എഎ ദുരന്തനിവാരണ വിഭാഗം ജനങ്ങളോട് മുന്നറിയിപ്പ് നൽകി.

യുകെയുടെ വടക്കൻ ഭാഗങ്ങളിൽ വാരാന്ത്യത്തോടെ തണുപ്പ് ശക്തമാകുകയും രാത്രിയിൽ മഞ്ഞു വീഴ്ച രൂപപ്പെട്ടേക്കുകയും ചെയ്യും. തെക്കൻ ഇംഗ്ലണ്ടിൽ മഴ തുടർന്നേക്കാമെങ്കിലും അടുത്ത ആഴ്ചയുടെ തുടക്കത്തോടെ രാജ്യവ്യാപകമായി കാലാവസ്ഥ വരണ്ടതും തണുത്തതുമായ രീതിയിലേയ്ക്കാണ് മാറുന്നത്. സ്കോട്ട് ലൻഡിന്റെയും ഇംഗ്ലണ്ടിന്റെ കിഴക്കൻ പ്രദേശങ്ങളുടെയും ഉയർന്ന പ്രദേശങ്ങളിൽ സീസണിലെ ആദ്യ ഹിമപാതത്തിനും സാധ്യതയുണ്ട്. Meanwhile, സ്പെയ്‌നും പോർച്ചുഗലും കനത്ത നാശനഷ്ടങ്ങൾ നേരിടുകയാണ്; പോർച്ചുഗലിൽ ഒരു വയോധിക ദമ്പതിയെ വെള്ളപ്പൊക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി നിരന്തരം തടസ്സപ്പെടുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved