Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും രണ്ടാമത്തെ സ്റ്റേറ്റ് സന്ദർശനത്തിനായി യുകെയിൽ എത്തി. ലണ്ടൻ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ എയർഫോഴ്‌സ് വൺ വിമാനത്തിൽ നിന്ന് ഇറങ്ങിയ ട്രംപിനെ ചാൾസ് രാജാവിന്റെ പ്രതിനിധിയായ വിസ്കൗണ്ട് ഹെൻറി ഹുഡ്, വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പർ എന്നിവർ സ്വീകരിച്ചു. പിന്നീട് ട്രംപും ഭാര്യയും മാരീൻ വൺ ഹെലികോപ്റ്ററിൽ ലണ്ടനിലെ റെജന്റ്സ് പാർക്കിലെ യു.എസ്. അംബാസഡറുടെ ഔദ്യോഗിക വസതിയായ വിൻഫീൽഡ് ഹൗസിലേക്ക് പോയി.

രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച ട്രംപ് ചാൾസ് രാജാവിനെ വിൻഡ്സർ കൊട്ടാരത്തിൽ കാണും. തുടർന്ന് വ്യാഴാഴ്ച അദ്ദേഹം പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറെ ചേക്കേഴ്സ് കൺട്രി റസിഡൻസിൽ സന്ദർശിക്കും. സ്റ്റേറ്റ് ബാൻക്വെറ്റിനും വിവിധ ഔദ്യോഗിക സ്വീകരണങ്ങൾക്കും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ പങ്കെടുക്കും. 2019-ൽ നടന്ന ആദ്യ സ്റ്റേറ്റ് സന്ദർശനത്തിൽ സുരക്ഷാ പ്രശ്നങ്ങൾ മൂലം പൊതുചടങ്ങുകൾ പരിമിതപ്പെടുത്തപ്പെട്ടിരുന്നു. ഇത്തവണയും ട്രംപിന്റെ സുരക്ഷയ്ക്ക് പ്രത്യേക മുൻഗണന നൽകുന്നതിനാൽ പൊതു പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്.

സന്ദർശനത്തെ തുടർന്ന് വിൻഡ്സറിലെയും ലണ്ടനിലെയും നിരവധി പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും ശക്തമായ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ട്രംപ്–ജെഫ്രി എപ്സ്റ്റീൻ ചിത്രങ്ങൾ വിൻഡ്സർ കൊട്ടാര ഭിത്തികളിൽ പ്രൊജക്ട് ചെയ്ത സംഭവവും ശ്രദ്ധ നേടിയിട്ടുണ്ട്. യുഎസ് – യുകെ വ്യാപാര ഉടമ്പടിയിലെ സ്റ്റീൽ കയറ്റുമതി തീരുവകൾ സംബന്ധിച്ച ചർച്ചകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ ബ്രിട്ടനുമായുള്ള കരാറുകൾ പുനഃപരിശോധിക്കാമെന്ന സൂചനകൾ ട്രംപ് നൽകിയിട്ടുണ്ട് . ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു യുഎസ് പ്രസിഡൻ്റ് രണ്ടാമതും ബ്രിട്ടൻ സന്ദർശിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ കറുത്തവരും വംശീയ ന്യൂന പക്ഷത്തു നിന്നുമുള്ള സ്ത്രീകൾക്ക് ഇപ്പോഴും മാതൃത്വ പരിചരണത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു എന്ന് ബ്രിട്ടീഷ് എംപിമാരുടെ ആരോഗ്യ-സാമൂഹികകാര്യ സമിതി റിപ്പോർട്ട് വ്യക്തമാക്കി. വെള്ളക്കാരുമായി താരതമ്യം ചെയ്യുമ്പോൾ കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾ പ്രസവ സമയത്ത് മരണപ്പെടാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും അവരുടെ കുഞ്ഞുങ്ങൾക്ക് സ്റ്റിൽബർത്ത് സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് നേതൃത്വത്തിലെ വീഴ്ച, ഉത്തരവാദിത്തത്തിന്റെ അഭാവം, ഡേറ്റാ ശേഖരണത്തിലെ അപാകതകൾ എന്നിവയും, കൂടാതെ സ്ത്രീകളുടെ ആശങ്കകൾ ഗൗരവമായി കാണാതിരുന്ന വർഗീയ സമീപനങ്ങളും ഇതിന് കാരണമാണെന്ന് കണ്ടെത്തി. കറുത്ത വർഗക്കാരായ സ്ത്രീകൾക്ക് സുരക്ഷിതമായ മാതൃത്വപരിചരണം നൽകാൻ അവരെ മനസിലാക്കുന്ന ബഹുമാനിക്കുന്ന ആരോഗ്യപ്രവർത്തകരാണ് ആവശ്യം എന്ന് ബർമിംഗ്ഹാം എർഡിങ്ടൺ എംപി പൗലെറ്റ് ഹാമിൽട്ടൺ അഭിപ്രായപ്പെട്ടു. നിലവിൽ പുറത്തുവന്ന വിവരങ്ങൾ ആരോഗ്യമേഖലയുടെ പ്രവർത്തങ്ങൾക്ക് വഴിത്തിരിവാകണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്.

എൻ എച്ച് എസ് മാതൃത്വ വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും നിർബന്ധമായും സംസ്കാരപരമായ പരിശീലനം നൽകണം എന്നതുമാണ് പ്രതിവിധിയായി കമ്മിറ്റി നിർദേശിച്ച നടപടി ക്രമങ്ങളിൽ പ്രധാനപെട്ടത് . കൃത്യമായ വിവര ശേഖരണം ഉറപ്പാക്കണം എന്ന നിർദ്ദേശവും നൽകപ്പെട്ടിട്ടുണ്ട് . കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ അനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് മാറ്റം വരേണ്ടത്, അത് സംഭവിക്കുമ്പോൾ എല്ലാ സ്ത്രീകൾക്കും ഗുണകരമാകുമെന്ന് ഫൈവ് എക്സ് മോർ ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ടിനൂക്ക് ആവേ കൂട്ടിച്ചേർത്തു. റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സും അടിയന്തര നടപടി ആവശ്യമാണെന്ന് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അധിനിവേശ വെസ്റ്റ് ബാങ്കിലേക്കുള്ള പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യാത്ര ചെയ്ത ബ്രിട്ടീഷ് എംപിമാരായ സൈമൺ ഓഫർ, പീറ്റർ പ്രിൻസ്‌ലി എന്നിവർക്ക് ഇസ്രായേലിൽ പ്രവേശനം നിഷേധിച്ചതോടെ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. പാർലമെന്ററി സംഘത്തിന്റെ ഭാഗമായാണ് അധിനിവേശിത വെസ്റ്റ് ബാങ്ക് സന്ദർശിക്കാൻ അവർ ശ്രമിച്ചത്. ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെയും ഇസ്രായേൽ – പാലസ്തീൻ മനുഷ്യാവകാശ സംഘടനകളെയും കാണുക എന്നതായിരുന്നു ഇവരുടെ സന്ദർശനത്തിന്റെ ലക്ഷ്യം. എന്നാൽ ഇസ്രായേൽ അധികൃതരുടെ നടപടി മനുഷ്യാവകാശ പ്രശ്നങ്ങളെ നേരിട്ട് കാണുന്നതിന് തടസ്സമായി.

ഓഫർ (സ്ട്രൗഡ് എംപി, ഹെൽത്ത് അൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ചെയർമാൻ) മുമ്പ് ഒരു ഫുൾ-ടൈം ജിപി ആയിരുന്നു. ബറി സെന്റ് എഡ്മുണ്ട്സ് & സ്റ്റോ മാർക്കറ്റ് എംപി ആയ പ്രിൻസ്‌ലി 30 വർഷത്തെ എൻഎച്ച്എസ് സർജൻ അനുഭവ സമ്പത്തുള്ള ആളാണ് . കഴിഞ്ഞ ഏപ്രിലിലും ലേബർ എംപിമാരായ യുവാൻ യാങ്, അബ്തിസാം മുഹമ്മദ് എന്നിവർക്ക് സമാന അനുഭവം നേരിടേണ്ടി വന്നിരുന്നു. അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന അന്ന് ഡേവിഡ് ലാമ്മി നടപടിയെ അംഗീകരിക്കാനാകാത്തതും അപകടകരവും എന്നായിരുന്നു വിശേഷിപ്പിച്ചത് .


അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം കനത്ത തോതിൽ തുടരുകയാണ്. അന്താരാഷ്ട്ര വിമർശനങ്ങളും യുഎൻ കമ്മീഷൻ റിപ്പോർട്ടുകളും അവഗണിച്ച് ടാങ്കുകളും സ്ഫോടകവസ്തുക്കൾ നിറച്ച വിദൂരനിയന്ത്രിത വാഹനങ്ങളും വിന്യസിക്കപ്പെട്ടു. ഭീകര കേന്ദ്രങ്ങളെ അടിച്ചമർത്തും എന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി കാറ്റ്സ് പ്രഖ്യാപിച്ചു. ശത്രുവിനെ പരാജയപ്പെടുത്തുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. എന്നാൽ തടവുകാരുടെ മോചനത്തെ പറ്റി പരാമർശം ഒഴിവാക്കിയതോടെ കുടുംബങ്ങളും പിന്തുണക്കുന്നവരും പ്രതിഷേധവുമായി തെരുവിലെത്തി. 2024 ഒക്ടോബറിൽ ഹമാസ് ആക്രമണത്തിനിടെ ആയിരത്തിലധികം ആളുകൾ പിടിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധം ശക്തമായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗൂഗിള്‍ ഉടമസ്ഥരായ ആല്‍ഫബെറ്റ് ബ്രിട്ടനില്‍ 5 ബില്യണ്‍ പൗണ്ട് (ഏകദേശം 6.8 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൃത്രിമബുദ്ധി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളും ശാസ്ത്രീയ ഗവേഷണവും വികസിപ്പിക്കാനാണ് ഈ വമ്പന്‍ തുക വിനിയോഗിക്കുന്നത്. ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച അമേരിക്കന്‍ ടെക് കമ്പനികളുടെ നിക്ഷേപ പരമ്പരയിലെ ആദ്യപ്രഖ്യാപനമാണ് ഇത് . യുകെയില്‍ ശാസ്ത്ര പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും അനവധി സാധ്യതകളാണ് തുറന്നു കിടക്കുന്നത് എന്ന് ഗൂഗിളിന്റെ പ്രസിഡന്റ് റൂത്ത് പോറാത്ത് വ്യക്തമാക്കി.

ഹര്‍ട്‌ഫോര്‍ഷെയറിലെ വാള്‍ത്താം ക്രോസില്‍ 735 മില്യണ്‍ പൗണ്ട് ചെലവില്‍ നിര്‍മ്മിച്ച പുതിയ ഡേറ്റാ സെന്റര്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. 5 ബില്യണ്‍ പൗണ്ടിന്റെ ഭാഗമായുള്ള നിക്ഷേപം ഈ ഡേറ്റാ സെന്ററിന്റെ വികസനത്തിനും ശേഷി വര്‍ധനയ്ക്കുമായി വിനിയോഗിക്കും. കൂടാതെ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഡീപ്‌മൈന്‍ഡ് ഗവേഷണ സ്ഥാപനത്തിനും സാമ്പത്തിക സഹായം ലഭിക്കും. നോബല്‍ ജേതാവ് ഡെമിസ് ഹസാബിസ് നേതൃത്വം നല്‍കുന്ന ഡീപ്‌മൈന്‍ഡ്, കൃത്രിമബുദ്ധി ഉപയോഗിച്ച് മെഡിസിന്‍, ശാസ്ത്രീയ ഗവേഷണം തുടങ്ങി നിരവധി മേഖലകളില്‍ പുതിയ വഴിത്താരകള്‍ തുറന്നിട്ടുണ്ട്.

പരിസ്ഥിതിയോട് സൗഹൃദപരമായി പ്രവര്‍ത്തിക്കാനാണ് ഗൂഗിള്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. ജലത്തിന് പകരം എയര്‍-കൂളിങ് സംവിധാനം ഉപയോഗിക്കുന്ന ഡേറ്റാ സെന്ററുകളില്‍ നിന്നുള്ള ചൂട് പ്രാദേശിക സ്കൂളുകളുടെയും വീടുകളുടെയും ഹീറ്റിങ്ങിന് നല്‍കും. ഷെല്ലുമായി കരാറിലൂടെ 95 ശതമാനം കാര്‍ബണ്‍-ഫ്രീ ഊര്‍ജം ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. തൊഴില്‍ മേഖലയിലെ ഭാവിയെ കുറിച്ച് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുകയും, AI ചില മേഖലകളില്‍ കാര്യക്ഷമത വര്‍ധിപ്പിച്ചാലും പുതിയ വ്യവസായങ്ങളും തൊഴില്‍ അവസരങ്ങളും ഉയര്‍ന്നു വരുമെന്നും വ്യക്തമാക്കി. മനുഷ്യരെ ഒഴിവാക്കുന്നതിന് പകരം സഹായിക്കുന്ന രീതിയിൽ AI പ്രവര്‍ത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന “യുണൈറ്റ് ദി കിംഗ്ഡം” റാലിയിൽ 1 ലക്ഷംത്തിലധികം ആളുകൾ പങ്കെടുത്തതും തുടർ സംഭവങ്ങളും യുകെയിലേയ്ക്ക് കുടിയേറിയ മലയാളികൾക്ക് കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുന്നത് . വലതുപക്ഷ നേതാവ് ടോമി റോബിൻസൺ നേതൃത്വം നൽകിയ ഈ പ്രതിഷേധം ആദ്യം പൊതു പരിപാടിയായി പ്രഖ്യാപിച്ചെങ്കിലും ഉടൻ തന്നെ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളിലേക്കും സംഘർഷത്തിലേക്കും വഴിമാറി. പോലീസ് 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെങ്കിലും കുപ്പികൾ എറിയുകയും കടുത്ത സംഘർഷം ഉടലെടുക്കുകയും ചെയ്തതിനെ തുടർന്ന് കലാപനിയന്ത്രണ വിഭാഗത്തിന്റെ ഇടപെടൽ വേണ്ടിവന്നു .

പ്രതിഷേധത്തിൽ ടെസ്ല ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് വീഡിയോ സന്ദേശം നൽകി. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ തകർക്കുകയാണെന്ന അദ്ദേഹത്തിന്റെ പ്രതികരണം എരിതീയിൽ എണ്ണയൊഴിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതത് . ഇതിനിടെ, വെസ്റ്റ് മിഡ്ലാൻഡ്സിലെ ഓൾഡ്‌ബറിയിൽ നിന്റെ നാട്ടിലേക്ക് പോ എന്ന് പറഞ്ഞ് സിഖ് യുവതിയെ ബലാൽസംഗം ചെയ്ത സംഭവവും വംശീയ അധിക്ഷേപവും കടുത്ത ആശങ്ക ആണ് വിവിധ കുടിയേറ്റ സമൂഹങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഇത്തരം സംഭവങ്ങൾ ബ്രിട്ടനിലെ ഇന്ത്യക്കാരെ കടുത്ത സുരക്ഷാ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . ഞങ്ങൾ നിയമാനുസൃത കുടിയേറ്റക്കാരാണെങ്കിലും കടുത്ത ആശങ്കയിലും പേടിയിലുമാണെന്നാണ് ലണ്ടനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യുവതി രാഷി പറഞ്ഞത് . 2021-ലെ സെൻസസ് പ്രകാരം ബ്രിട്ടനിൽ 19–20 ലക്ഷം ഇന്ത്യക്കാർ ജീവിക്കുന്നുണ്ടെന്നും, 2023-ൽ മാത്രം 2.5 ലക്ഷം പേർ തൊഴിൽ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തിയതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ബ്രിട്ടീഷ് സർക്കാർ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ഹോട്ടലുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു. കൂടാതെ, നിയമവിരുദ്ധമായി ഭക്ഷണ ഡെലിവറി ജോലികളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനായി ഡെലിവറൂ, ജസ്റ്റ് ഈറ്റ്, ഉബർ ഈറ്റ്സ് തുടങ്ങിയ കമ്പനികളുമായി ചേർന്ന് വിവരങ്ങൾ പങ്കിടുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ആശുപത്രിയിൽ 2023 സെപ്റ്റംബർ 16-ന് ശസ്ത്രക്രിയയ്ക്കിടയിൽ ഡോക്ടർ നേഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട ഡോ. സുഹൈൽ അൻജുമിന് (44) വീണ്ടും ജോലി ചെയ്യാൻ മെഡിക്കൽ ട്രൈബ്യൂണൽ അനുമതി നൽകി. രോഗി ജനറൽ അനസ്തീഷ്യയിൽ കഴിയുമ്പോൾ അദ്ദേഹം പുറത്തേക്കു പോയെങ്കിലും മറ്റൊരു ഓപ്പറേറ്റിംഗ് തിയേറ്ററിൽ പ്രവേശിച്ച് നേഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഒരു സഹപ്രവർത്തക അപ്രതീക്ഷിതമായി ഇത് കണ്ടതാണ് സംഭവം പുറം ലോകത്ത് അറിയാൻ കാരണമായത് .

വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന് 2024 ഫെബ്രുവരിയിൽ അൻജുമിനെ ആശുപത്രി പുറത്താക്കിയിരുന്നു. പിന്നീട് പാകിസ്താനിലേക്ക് കുടുംബത്തോടൊപ്പം മാറി അവിടെ ഡോക്ടറായി ജോലി ചെയ്തിരുന്ന അദ്ദേഹം ബ്രിട്ടനിൽ തിരിച്ചെത്തി കരിയർ തുടരണമെന്ന് ട്രൈബ്യൂണലിനോട് അപേ ക്ഷിക്കുകയിരുന്നു . ഇത് ഒരിക്കൽ മാത്രം സംഭവിച്ച ഗുരുതരമായ തെറ്റായിരുന്നുവെന്നും വളരെ ലജ്ജാകരമായ പ്രവൃത്തിയാണ് താൻ ചെയ്തതെന്നും അദ്ദേഹം മാപ്പപേക്ഷയിൽ പറഞ്ഞു.

രോഗിക്ക് പ്രശ്നങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും, സഹപ്രവർത്തകരുടെയും രോഗിയുടെയും ക്ഷേമത്തേക്കാൾ സ്വന്തം താത്പര്യങ്ങൾ മുൻനിർത്തിയ പ്രവൃത്തിയായിരുന്നു ഇതെന്നാണ് ട്രൈബ്യൂണൽ അധ്യക്ഷ റിബേക്ക മില്ലർ പറഞ്ഞത്‌ . എന്നിരുന്നാലും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഡോക്ടർ ആവർത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും വിധി വ്യക്തമാക്കുന്നു. ഡോക്ടറുടെ രജിസ്ട്രേഷനിൽ നേരിട്ട് ശിക്ഷ നൽകില്ലെങ്കിലും തുടർ നടപടികളുടെ കാര്യം തീരുമാനിക്കാൻ മാഞ്ചസ്റ്ററിൽ വീണ്ടും ട്രൈബ്യൂണൽ യോഗം ചേരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടാക്കിയ കേസിൽ കോൺസ്റ്റൻസ് മാർട്ടൻ (38), മാർക്ക് ഗോർഡൻ (51) ദമ്പതികളെ 14 വർഷത്തെ തടവിന് ശിക്ഷിച്ചു. 2023 ജനുവരിയിൽ പുതുതായി ജനിച്ച മകൾ വിക്ടോറിയയുമായി അവർ സാമൂഹ്യ സേവന വകുപ്പിനെ അറിയിക്കാതെ 53 ദിവസം ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ മാറി താമസിക്കുകയായിരുന്നു . ഈ കാലയളവിൽ കുഞ്ഞിനെ തണുത്ത കാലാവസ്ഥയിൽ പാർപ്പിച്ചതിനെ തുടർന്ന് ഹൈപ്പോതെർമിയ ബാധിച്ച് മരണമടഞ്ഞുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.

കുഞ്ഞിന്റെ സംരക്ഷണത്തിനോ ക്ഷേമത്തിനോ മാതാപിതാക്കൾ പരിഗണന നൽകിയില്ലെന്നും സംഭവത്തിൽ യാതൊരു പാശ്ചാത്താപവും കാണിച്ചിട്ടില്ലെന്നും ജഡ്ജി മാർക്ക് ലൂക്രാഫ്റ്റ് കെ.സി. വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ബ്രൈറ്റണിൽ ഒരു ഷോപ്പിങ് ബാഗിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. വിചാരണക്കാലത്ത് ഇരുവരും പലപ്പോഴും വിചാരണ നീളാൻ കാരണമാവുന്ന രീതിയിൽ രോഗം, അസ്വസ്ഥത, ക്ഷീണം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടുകയും കോടതിയെ അലട്ടുന്ന പെരുമാറ്റം കാണിക്കുകയും ചെയ്തതായി ജഡ്ജി ചൂണ്ടിക്കാട്ടി.

മാർട്ടനും ഗോർഡനും മുൻ വിചാരണയിൽ കുഞ്ഞിന്റെ ജനനം മറച്ചുവെച്ചത്, മരണം റിപ്പോർട്ട് ചെയ്യാതിരുന്നത്, കുട്ടിയോട് ക്രൂരത കാണിച്ചത് എന്നിവയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് മാസങ്ങളോളം നീണ്ടുനിന്ന തുടർ വിചാരണയിൽ കൊലപാതക കുറ്റവും തെളിഞ്ഞു. ഗോർഡന്റെ മുൻപ് ഉണ്ടായിരുന്ന യുഎസിലെ ബലാത്സംഗ ശിക്ഷയും (14-ആം വയസിൽ) രണ്ടാമത്തെ വിചാരണയിലാണ് വെളിപ്പെട്ടത്. ഇരുവരും ഇപ്പോൾ തടവിൽ കഴിയുകയാണ് . മാർട്ടന്റെ അഭിഭാഷകർ ശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ സ്ഥാനപതി പീറ്റർ മാൻഡൽസണെ പുറത്താക്കിയ സംഭവം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കത്തി പടരുകയാണ് . ഇതോടെ ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ സർ കീർ സ്റ്റാർമറിന്റെ നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഈ മെയിൽ വിവാദം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മാൻഡൽസണെ പുറത്താക്കിയത്. പക്ഷേ, ഈ നീക്കം പാർട്ടിക്കുള്ളിൽ തന്നെ സ്റ്റാർമറിന്റെ കസേര ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.

പാർട്ടി എംപിമാരുടെ വിമർശനങ്ങൾ വിഴുപ്പലക്കലുകളിലേയ്ക്ക് മാറി കഴിഞ്ഞു . ഇടതുപക്ഷ നേതാവായ റിച്ചാർഡ് ബർഗൺ വരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ലേബർ മോശം പ്രകടനം കാഴ്ചവെച്ചാൽ സ്റ്റാർമറുടെ രാജി അനിവാര്യമാകും എന്ന് വ്യക്തമാക്കി. കൂടാതെ ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചല റെയ്‌നറുടെ രാജിക്കു പിന്നാലെ വന്ന മാൻഡൽസൺ വിവാദം, സർക്കാരിനുള്ളിലെ പ്രവർത്തന രീതിയെ കുറിച്ചും എംപിമാർക്ക് ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.

സംഭവം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രധാന പ്രതീക്ഷ വരുന്ന ലേബർ പാർട്ടി കോൺഫറൻസും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുകെ സന്ദർശനവുമാണ്. എന്നാൽ പ്രതിപക്ഷ കൺസർവേറ്റിവുകളും വലതുപക്ഷ നേതാക്കളും സ്റ്റാർമറുടെ വിധിനിർണ്ണയ ശേഷിയെ ചോദ്യം ചെയ്യുന്നതിനൊപ്പം മാൻഡൽസൺ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കുടിയേറ്റ വിരുദ്ധ റാലികളുൾപ്പെടെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ കടുത്ത അങ്കലാപ്പിലാണ് എന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് മിഡ്‌ലാൻഡ്സിലെ ഓൾഡ്ബറിയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ സിഖ് വനിത നേരിട്ട ഭീകര ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നിങ്ങൾക്ക് ഈ രാജ്യത്ത് സ്ഥാനമില്ലെന്നും പുറത്തേക്ക് പോകൂ എന്നും പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം നടന്നതെന്ന് സിഖ് ഫെഡറേഷൻ (യുകെ) ആരോപിച്ചിരുന്നു . ബലാത്സംഗത്തിന് പുറമെ വംശീയമായ ആക്രമണത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരയായ യുവതി 20 വയസ് കഴിഞ്ഞ ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 30 വയസ് പ്രായമുള്ള ഒരാളെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ് . യുവതിക്ക് തുടർച്ചയായി മെഡിക്കൽ സഹായവും കൗൺസിലിംഗും ലഭ്യമാക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവം നടന്ന ദിവസം രാവിലെ 8 മുതൽ 8.30 വരെയാണ് ആക്രമണം നടന്നത്. സിഖ് ഫെഡറേഷൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ ഇര സമൂഹത്തോടും കുടുംബത്തോടും നന്ദി രേഖപ്പെടുത്തി. “കുടുംബം എന്റെ കരുത്താണ്, സമൂഹവും ഉറച്ചു നിന്നു. പൊലീസ് കുറ്റക്കാരെ പിടികൂടുമെന്ന് ഞാൻ വിശ്വസിക്കുന്നു, മറ്റാർക്കും ഇത്തരമൊരു ദുരന്തം നേരിടേണ്ടി വരരുത് എന്നും അവൾ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണ തനിക്ക് മുന്നോട്ട് പോകാൻ കരുത്തേകുന്നതായി യുവതി കൂട്ടിച്ചേർത്തു.

നിലവിലെ അറസ്റ്റ് അന്വേഷണത്തിലെ പ്രധാന പുരോഗതിയാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് ചീഫ് സൂപ്രണ്ട് കിം മാഡിൽ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് തിരയുകയാണെന്ന് നേരത്തെ സൂചന നൽകിയിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്തെ എംപിമാർ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. ഇത് ഭീകര സംഭവമാണന്നും സമൂഹത്തിൽ വിദ്വേഷത്തിനും സ്ത്രീ വിരോധത്തിനും സ്ഥാനമില്ലന്നും വെസ്റ്റ് ബ്രോമ്വിച്ചിലെ എംപി സാറാ കൂംബ്സ് പറഞ്ഞു. സ്മെത്‌വിക്കിലെ എംപി ഗുരിന്ദർ സിംഗ് ജോസൻ സംഭവം വർഗീയ പ്രേരിതമായ ക്രൂരമായ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി. സുരക്ഷിതവും ബഹുമാനിക്കപ്പെട്ടതുമായ ജീവിതം നമ്മുടെ അവകാശമാണ് എന്നാണ് ബർമിംഗ്ഹാം എഡ്ജ്ബാസ്റ്റൺ എംപി പ്രീത് കൗർ ഗിൽ സംഭവത്തോട് പ്രതികരിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസമായ റിക്കി ഹാറ്റൺ (46) -നെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ ഹൈഡിലെ ജി ക്രോസ് പ്രദേശത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോക്ക്‌പോർട്ടിൽ ജനിച്ച അദ്ദേഹം ദ ഹിറ്റ്‌മാൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാവിലെ 6.45ഓടെ സമീപവാസിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും സംശയകരമായ സാഹചര്യം ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മരണകാരണം അറിവായിട്ടില്ല . പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ലോക ബോക്സിംഗ് രംഗത്ത് അപൂർവ്വ കരുത്തോടെ പേര് നേടിയ ഹാറ്റൺ തന്റെ ആക്രമണ ശൈലിയെ തുടർന്നാണ് “ദ ഹിറ്റ്‌മാൻ” എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. നിരവധി ലോക കിരീടങ്ങളും യുകെ കിരീടങ്ങളും നേടിയ അദ്ദേഹം 2015-ൽ റിംഗ് മാസികയുടെ ഫൈറ്റർ ഓഫ് ദ ഇയർ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ റിങ്ങിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ഡിസംബറിൽ നടക്കുന്ന മത്സരത്തിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്.

ഹാറ്റൺ തന്റെ ജീവിതത്തിലെ ഇരുണ്ട കാലങ്ങളെയും വെല്ലുവിളികളെയും തുറന്ന് സമ്മതിച്ചിട്ടുള്ള ഒരാളായിരുന്നു. ഡിപ്രഷൻ, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാശ്രമങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും പിന്നീട് സഹായം തേടി കുടുംബബന്ധങ്ങൾ പുതുക്കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ അകാലമരണം ലോക ബോക്സിംഗ് ലോകത്ത് വലിയൊരു ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്. റിങ്ങിനകത്തും പുറത്തും അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നാണ് മരണത്തെ തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പലരും അഭിപ്രായപ്പെട്ടത് .

RECENT POSTS
Copyright © . All rights reserved