Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ശുഭപ്രതീക്ഷ നൽകുന്ന പുതിയ റിപ്പോർട്ട് പുറത്തു വന്നു. രാജ്യത്തെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതിലേക്കാൾ ശക്തമായി വളരുകയാണെന്നാണ് റെസല്യൂഷൻ ഫൗണ്ടേഷന്റെ പഠനം കാണിക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം നീണ്ടുനിന്ന സാമ്പത്തിക മന്ദതയിൽ നിന്ന് ബ്രിട്ടൻ പതുക്കെ കരകയറുന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

തൊഴിലാളികളുടെ എണ്ണത്തെയും തൊഴിൽ മേഖലയിലെ ഘടനയെയും സംബന്ധിച്ച ഔദ്യോഗിക കണക്കുകളേക്കാൾ കൃത്യമായ വിലയിരുത്തലാണ് തങ്ങൾ നടത്തിയതെന്ന് തിങ്ക് ടാങ്ക് പറയുന്നു. ഉൽപ്പാദനക്ഷമതയിലെ പുതിയ മുന്നേറ്റം ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിലെ കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള തൊഴിലുകൾ ഇല്ലാതായതിന്റെ ഫലമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച മാത്രമാണ് ഇതിന് കാരണമെന്ന വാദവും ഡേറ്റ പിന്തുണയ്ക്കുന്നില്ല.

അതേസമയം, 2026ന്റെ ആദ്യ പകുതിയിൽ G7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളർന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി യുകെ മാറിയതായി ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു. വളർച്ചയും ഉപഭോക്തൃ ആത്മവിശ്വാസവും പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ടതാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതോടെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ ദീർഘകാലത്തെ മന്ദഗതിയിൽ നിന്ന് പുറത്തുകടക്കുന്നതിന്റെ സൂചനകൾ ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സെക്കൻഡറി സ്‌കൂളുകളിൽ ഭൂരിഭാഗവും വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് റിപ്പോർട്ട്. ജാമി ഒലിവർ സ്ഥാപിച്ച ഭക്ഷ്യചാരിറ്റി ‘ബൈറ്റ് ബാക്ക്’ 391 സർക്കാർ സ്‌കൂളുകളിലെ ഭക്ഷണ മെനുകൾ പരിശോധിച്ചതിൽ നാലിൽ മൂന്ന് സ്‌കൂളുകളിലും കുറഞ്ഞത് ഒരു ചട്ടലംഘനമെങ്കിലും കണ്ടെത്തി. ചിപ്‌സ്, ബർഗർ, ഹാഷ് ബ്രൗൺ തുടങ്ങിയ കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ അനുവദനീയമായതിലധികം തവണ നൽകുന്നതാണ് പ്രധാന കണ്ടെത്തൽ.

206 സ്‌കൂളുകളിൽ (53 ശതമാനം) ചിപ്‌സ്, ഓറിയോസ്, ചോക്ലേറ്റ് ബാറുകൾ, പേസ്ട്രികൾ തുടങ്ങിയ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ ലഘുഭക്ഷണമായി വിൽക്കുന്നതായി കണ്ടെത്തി. 224 സ്‌കൂളുകളിൽ (57 ശതമാനം) ബർഗർ, നഗറ്റ്‌സ്, സോസേജ് തുടങ്ങിയ മാംസവിഭവങ്ങൾ ആഴ്ചയിൽ അനുവദിച്ചിരിക്കുന്ന രണ്ട് തവണയേക്കാൾ കൂടുതലായി നൽകി. ഹാഷ് ബ്രൗൺ 144 സ്‌കൂളുകളിലും (37 ശതമാനം) അനുവദനീയമായതിലധികം തവണ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. 123 സ്‌കൂളുകൾ (31 ശതമാനം) ഡെസേർട്ടുകളിലും ബേക്കറി വിഭവങ്ങളിലും നിരോധിച്ചിട്ടുള്ള ചോക്ലേറ്റ് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണരീതികൾ ആശങ്കാജനകമാണെന്ന് ആരോഗ്യപ്രവർത്തകരും ഭക്ഷണരംഗത്തെ പ്രവർത്തകരും ചൂണ്ടിക്കാട്ടി. അതേസമയം, കിറ്റ്‌കാറ്റ്, ഹരിബോ, മാൽട്ടീസേഴ്‌സ് തുടങ്ങിയ മിഠായികൾ നേരിട്ട് വിൽക്കുന്നതിനുള്ള നിരോധനം ലംഘിച്ച സ്‌കൂളുകൾ എട്ട് മാത്രമാണ്. നിരോധിത പഞ്ചസാര പാനീയങ്ങൾ വച്ചുള്ളത് മൂന്ന് സ്‌കൂളുകളിലും മാത്രം കണ്ടെത്തി. അടുത്ത അധ്യയനവർഷം മുതൽ സൗജന്യ സ്‌കൂൾ ഭക്ഷണത്തിന്റെ പരിധി വിപുലീകരിക്കുന്നതിനൊപ്പം ഭക്ഷണച്ചട്ടങ്ങൾ ശക്തമാക്കാനും നിയമലംഘനങ്ങൾ തടയാൻ കർശനമായ പരിശോധനാ സംവിധാനവും ഓരോ സ്‌കൂളും ഭക്ഷണനയവും മെനുവും ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരാനാണ് സർക്കാർ നീക്കം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൗൻജാരോയുടെ നിർമാതാക്കളായ എലി ലില്ലി വികസിപ്പിച്ച പുതിയ ഭാരം കുറയ്ക്കൽ ഗുളികയായ ‘ഫൗണ്ടായോ’ (ഓർഫോർഗ്ലിപ്രോൺ) ബ്രിട്ടനിൽ ഇന്ന് മുതൽ ലഭ്യമാകും. ദിവസത്തിൽ ഒരുതവണ കഴിക്കാവുന്ന ഗുളികയ്ക്ക് രണ്ടാഴ്ച മുമ്പാണ് ബ്രിട്ടീഷ് റെഗുലേറ്റർമാർ അനുമതി നൽകിയത്. നിലവിൽ സ്വകാര്യ പ്രിസ്‌ക്രിപ്ഷൻ വഴിയാണ് മരുന്ന് ലഭിക്കുക. അമിതവണ്ണമോ അമിതഭാരത്തോടൊപ്പം ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവർക്ക് ഓൺലൈൻ, ഹൈസ്ട്രീറ്റ് ഫാർമസികൾ വഴി വിലയിരുത്തലിന് അപേക്ഷിക്കാം.

ഏറ്റവും കുറഞ്ഞ 0.8 മില്ലിഗ്രാം ഡോസിന് ആദ്യ മാസത്തിൽ ഏകദേശം 64 പൗണ്ടും ഉയർന്ന 17.2 മില്ലിഗ്രാം ഡോസിന് 169 പൗണ്ടുമാണ് ചെലവ്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 72 ആഴ്ചയ്ക്കിടെ ശരീരഭാരത്തിൽ ശരാശരി 12 ശതമാനം കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൗൻജാരോയിലൂടെ റിപ്പോർട്ട് ചെയ്ത 20 ശതമാനം വരെ ഭാരക്കുറവിനെ അപേക്ഷിച്ച് ഇത് കുറവാണ്. ഭക്ഷണത്തിനോ പാനീയത്തിനോ ഒപ്പം കഴിക്കണമെന്ന നിബന്ധനയില്ലെന്നതും ദിവസത്തിലെ ഏത് സമയത്തും ഉപയോഗിക്കാമെന്നതുമാണ് പുതിയ ഗുളികയുടെ പ്രധാന പ്രത്യേകത.

എൻഎച്ച്എസിൽ മരുന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യസേവന നിരീക്ഷണ ഏജൻസിയായ NICE-യുമായി ചർച്ചകൾ നടക്കുകയാണെന്ന് എലി ലില്ലി അറിയിച്ചു. അതേസമയം, എതിരാളിയായ നോവോ നോർഡിസ്കിന്റെ ‘വെഗോവി’ ഗുളിക ജൂണിൽ ബ്രിട്ടനിൽ പുറത്തിറക്കിയിരുന്നു. പുതിയ രോഗികൾക്കായി ബൂട്ട്സ് ഓൺലൈൻ ഡോക്ടർ സേവനം നൽകുന്ന പ്രിസ്‌ക്രിപ്ഷനുകളിൽ 47 ശതമാനവും നിലവിൽ വെഗോവി ഗുളികയ്ക്കാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ഡേവിഡ് ഗ്വിൻ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റീസൈക്ലിങ് കേന്ദ്രങ്ങളിൽ തെറ്റായി ഉപേക്ഷിക്കുന്ന ലിഥിയം ബാറ്ററികൾ മൂലമുള്ള തീപിടിത്തം ആഴ്ചയിൽ പത്തിലധികം സംഭവിക്കുന്നതായുള്ള കണക്കുകൾ പുറത്തുവന്നു . വേസ്റ്റ് മാനേജ്മെന്റ് കമ്പനികളുടെ സംഘടനയായ എൻവയോൺമെന്റ് സർവീസസ് അസോസിയേഷൻ (ESA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 1,518 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കുറഞ്ഞത് 541 എണ്ണവും ലിഥിയം-അയൺ ബാറ്ററികളുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. ബിൻ ലോറികളിലും 216 ബാറ്ററി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു.


സ്മാർട്ട്ഫോണുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഇലക്ട്രിക് ടൂത്ത്‌ബ്രഷുകൾ, പവർ ബാങ്കുകൾ, ഇ-സ്കൂട്ടറുകൾ, പ്രത്യേകിച്ച് വേപ്പുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളാണ് അപകടത്തിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. റീസൈക്ലിങ് കേന്ദ്രങ്ങളിൽ മാലിന്യത്തിനൊപ്പം ബാറ്ററികൾ എത്തുകയും അവ യന്ത്രങ്ങളിൽ കുടുങ്ങുകയോ തകരുകയോ ചെയ്യുമ്പോൾ തീപിടിത്തത്തിന് സാധ്യതയേറുകയും ചെയ്യുന്നു. ബാറ്ററിയുടെ അകത്തെ സെപ്പറേറ്റർ തകരുമ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായി താപനില കുത്തനെ ഉയരുന്നതാണ് തീപിടിത്തത്തിലേക്ക് നയിക്കുന്നത്. വേപ്പ് ബാറ്ററി പേപ്പറിനും കാർഡ്ബോർഡിനുമൊപ്പം കുത്തിപ്പരിശോധിച്ച പരീക്ഷണത്തിൽ 750 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയതായും ESA വ്യക്തമാക്കി.


ബാറ്ററി തീപിടിത്തങ്ങൾ മൂലമുള്ള വാർഷിക നഷ്ടം 2021ലെ 150 മില്യൺ പൗണ്ടിൽ നിന്ന് ഇപ്പോൾ 1 ബില്യൺ പൗണ്ടായി ഉയർന്നെന്നാണ് ESAയുടെ കണക്ക്. തീ അണയ്ക്കാൻ വൻതോതിൽ അഗ്നിരക്ഷാ സേനയും വിഭവങ്ങളും ആവശ്യമായി വരുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു. ഉപയോഗിച്ച വേപ്പുകൾ സുരക്ഷിതമായി തിരിച്ചേൽപ്പിക്കാൻ ഓരോ വേപ്പിനും 5 പൗണ്ട് ഡെപ്പോസിറ്റ് ഏർപ്പെടുത്തണമെന്നാണ് ESAയുടെ ആവശ്യം. മാലിന്യത്തിനൊപ്പം ഒളിച്ചെത്തുന്ന ഒരു ബാറ്ററി പോലും വലിയ തീപിടിത്തത്തിന് കാരണമാകാമെന്നും തൊഴിലാളികളുടെയും നിർണായക അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക്-ഓൺ-ട്രെന്റിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വൈകിട്ട് ആറിന് ശേഷം ഒറ്റയ്ക്ക് ബസിൽ യാത്ര ചെയ്യുന്നതിന് താൽക്കാലിക വിലക്ക്. കുട്ടികളുമായി ബന്ധപ്പെട്ട സാമൂഹികവിരുദ്ധ പെരുമാറ്റം വർധിച്ചതിനെ തുടർന്നാണ് നടപടി. സ്റ്റാഫോർഡ്ഷയർ പൊലീസുമായും സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഗതാഗത വകുപ്പിന്റെ അനുമതിയോടെയാണ് വെള്ളിയാഴ്ച മുതൽ നിയന്ത്രണം നിലവിൽ വന്നത്. ഹാൻലി ബസ് സ്റ്റേഷനിലേക്കും അവിടെനിന്നുമുള്ള യാത്രകൾക്കും നിയന്ത്രണം ബാധകമാണ്. മുതിർന്ന ഒരാൾ കൂടെയുണ്ടെങ്കിൽ കുട്ടികൾക്ക് യാത്ര ചെയ്യാം.

പോട്ടറീസ് മേഖലയിലെ ആകെ 32 ബസ് സർവീസുകളെയാണ് നിയന്ത്രണം ബാധിച്ചിരിക്കുന്നത്. ബസ് സ്റ്റേഷനിലും സർവീസുകളിലും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതായി ഫസ്റ്റ് ബസ് അധികൃതർ അറിയിച്ചു. അതേസമയം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെങ്കിൽ ഡ്രൈവർമാർക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും നിയന്ത്രണം ദിവസേന അവലോകനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ അഞ്ച് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് മിക്ക ബസ് സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതി ഓഗസ്റ്റ് അവസാനം വരെ തുടരുന്നതിനിടെയാണ് നിയന്ത്രണം. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ബസ് യാത്രയിൽ വലിയ വർധനയുണ്ടായതായി ഫസ്റ്റ് ബസ് അധികൃതർ പറഞ്ഞു. യാത്രക്കാർ ബസിലും ബസ് സ്റ്റേഷനിലും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആവശ്യപ്പെട്ടു. സാഹചര്യം മെച്ചപ്പെട്ടാൽ നിയന്ത്രണം എത്രയും വേഗം പിൻവലിക്കാനാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാരി രാജകുമാരനും മേഗൻ മാർക്കിളും ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നതോടെ രാജകുടുംബവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ക്വീൻ കമീല നിർണായക പങ്ക് വഹിക്കുമെന്ന് റിപ്പോർട്ട്. ഹാരിയെയും കുടുംബത്തെയും വീണ്ടും രാജകുടുംബത്തിന്റെ ഭാഗമാക്കുന്നതിൽ കമീലയുടെ ശാന്തമായ ഇടപെടലുകൾ ചാൾസ് രാജാവിന്റെ നിലപാടിൽ മാറ്റമുണ്ടാക്കിയതായാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കൊച്ചുമക്കളായ ആർച്ചിയുമായും ലിലിബറ്റുമായും കൂടുതൽ അടുപ്പമുള്ള ബന്ധം പുലർത്താൻ ചാൾസ് ആഗ്രഹിക്കുന്നതായും സൂചനയുണ്ട്.

അടുത്തിടെ ഹൈഗ്രോവിൽ ചാൾസ് രാജാവും ഹാരി-മേഗൻ ദമ്പതികളും മക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലും കമീല പങ്കെടുത്തിരുന്നു. ഈ മാസം തന്നെ കാലിഫോർണിയയിൽനിന്ന് ബ്രിട്ടനിലേക്ക് താമസം മാറ്റാൻ പദ്ധതിയിടുന്നതായി ഹാരി-മേഗൻ ദമ്പതികൾ അറിയിച്ചിരുന്നു. കുട്ടികൾക്കായി സ്കൂളുകളും തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. കുടുംബത്തിലെ ഐക്യത്തിന് പ്രാധാന്യം നൽകുന്ന കമീല, രാജാവിന്റെ ആരോഗ്യപ്രശ്നങ്ങളിലൂടെയും കുടുംബത്തിലെ പ്രതിസന്ധികളിലൂടെയും അദ്ദേഹത്തിന് വലിയ പിന്തുണയായിരുന്നുവെന്നും രാജകുടുംബ വൃത്തങ്ങൾ പറയുന്നു.

അതേസമയം, ഹാരി-മേഗൻ ദമ്പതികളുടെ മടങ്ങിവരവിനെ വെയിൽസ് രാജകുമാരൻ വില്യമും കാതറിനും അത്ര അനുകൂലമായി കാണുന്നില്ലെന്നാണ് റിപ്പോർട്ട്. 2020ൽ രാജകുടുംബത്തിന്റെ മുൻനിര ചുമതലകളിൽനിന്ന് പിന്മാറിയതിന് പിന്നാലെ ഹാരിയും മേഗനും നടത്തിയ ആരോപണങ്ങൾ ഇരുവരെയും വേദനിപ്പിച്ചെന്നും അതിനാൽ അവരോട് ക്ഷമിക്കാൻ കഴിയില്ലെന്നുമാണ് അടുത്ത വൃത്തങ്ങളുടെ നിലപാട്. ഹാരിയും കുടുംബവും ബ്രിട്ടനിൽ എവിടെ താമസിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോറ്റ്സ്വോൾഡ്സ് പ്രദേശമാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ മലയാളി നേഴ്‌സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഓഗസ്റ്റ് 21ന് രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് അന്നേദിവസം ജോലിക്ക് പോകേണ്ടിയിരുന്ന ഷൈമിയെ വീട്ടിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായിരുന്ന ഷൈമി പാചകവുമായി ബന്ധപ്പെട്ട വിഡിയോകളും മറ്റു ജീവിതാനുഭവങ്ങളും പങ്കുവെച്ചിരുന്നു. സൗഹൃദപരമായ ഇടപെടലുകളിലൂടെയും പാചക വിഡിയോകളിലൂടെയും ശ്രദ്ധ നേടിയിരുന്ന ഷൈമിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും.

കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകനാണ് ജോയൽ. പഠനത്തിനായി യുകെയിലെത്തിയ ജോയലും ഷൈമിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും സഹോദരന്മാരും യുകെയിലുണ്ട്. 2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കൽ ഐപിസി എബനേസർ സഭാംഗമായിരുന്നു.

ഷൈമിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തുടർനടപടികൾ പൂർത്തിയായ ശേഷമേ ലഭ്യമാകൂ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ഷൈമിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിഡിൽസ്ബറോയ്ക്ക് സമീപം എ66 പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3.39ഓടെ സൗത്ത് ബാങ്കിലാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ സഞ്ചരിച്ച പൊലീസ് വാഹനവും വോക്‌സ്‌വാഗൺ പാസാറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. പാസാറ്റ് എ66 തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്ന് ക്ലീവ്ലൻഡ് പൊലീസ് അറിയിച്ചു.

അപകടത്തിൽ ഇരു വാഹനങ്ങളിലുമുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. മരിച്ചവരിൽ പാസാറ്റിൽ യാത്ര ചെയ്തിരുന്ന അഞ്ച് ആളുകളും ഉൾപ്പെടുന്നു. സംഭവത്തിൽ പൊലീസ് വാച്ച് ഡോഗായ ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പൊലീസ് കണ്ടക്ട് (IOPC) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായ ഒരു വാഹനം പൊലീസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിന്തുടരൽ ആരംഭിച്ചിരുന്നുവെന്നാണ് ഐ ഒ പി സി യുടെ പ്രാഥമിക വിവരം. അപകടത്തിന്റെ പൂർണ സാഹചര്യങ്ങൾ അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.

അപകടത്തെ തുടർന്ന് എ66 ൻ്റെ ഇരുദിശകളിലുമുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. സംഭവസ്ഥലത്ത് വൻ പൊലീസ്, അഗ്നിരക്ഷാ, ആംബുലൻസ് സേനകൾ എത്തി. 14 ആംബുലൻസ് സംവിധാനങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചതെന്ന് നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ക്ലീവ്ലൻഡ് പൊലീസ് പ്രത്യേക പിന്തുണ നൽകുന്നുണ്ട്. അപകടത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് അഭ്യർഥിച്ചു.

യുകെയിൽ സർവകലാശാല പഠനത്തിനായി വീട്ടിൽ തന്നെ താമസിക്കാൻ തീരുമാനിക്കുന്ന വിദ്യാർഥികളുടെ എണ്ണം ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സർവകലാശാല പ്രവേശനത്തിനായി അപേക്ഷ അംഗീകരിക്കപ്പെട്ട 81,000ത്തിലേറെ 18 വയസ്സുകാരാണ് ഇത്തവണ വീട്ടിൽ നിന്ന് തന്നെ പഠിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ഈ വിഭാഗത്തിലെ വിദ്യാർഥികളുടെ മൂന്നിലൊന്നിലേറെയാണ്. 2017ൽ അഞ്ചിൽ ഒരാൾ മാത്രമായിരുന്നു വീട്ടിൽ താമസിച്ച് പഠിക്കാൻ തീരുമാനിച്ചിരുന്നത്. സ്കോട്ട് ലൻഡിൽ 48 ശതമാനം വിദ്യാർഥികളും വീട്ടിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചപ്പോൾ വെയിൽസിൽ ഇത് 20 ശതമാനമാണ്.

ജീവിതച്ചെലവും വിദ്യാർഥി താമസസൗകര്യങ്ങളുടെ ഉയർന്ന വാടകയുമാണ് തീരുമാനത്തിന് പ്രധാന കാരണം. സെന്റ് ഹെലൻസിൽ നിന്നുള്ള ബിയാട്രിസും അമേലിയയും സെപ്റ്റംബറിൽ സർവകലാശാല പഠനം ആരംഭിക്കുമ്പോഴും വീട്ടിൽ തന്നെ താമസിക്കാനാണ് തീരുമാനം. മാഞ്ചസ്റ്റർ സർവകലാശാലയിൽ ഗണിതശാസ്ത്രം പഠിക്കുന്ന ബിയാട്രിസിന് ട്രെയിനിൽ ഏകദേശം 50 മിനിറ്റ് യാത്ര ചെയ്യേണ്ടിവരും . ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിൽ പഠിക്കാനൊരുങ്ങുന്ന അമേലിയ കണ്ടെത്തിയ താമസസൗകര്യത്തിന് ആഴ്ചയിൽ 300 മുതൽ 400 പൗണ്ട് വരെയാണ് വാടക. താമസച്ചെലവ് ‘വളരെ കൂടുതലും അസഹനീയവുമാണ്’ എന്നാണ് മറ്റൊരു വിദ്യാർഥിയായ ജെസിക്കയുടെ പ്രതികരണം. വീട്ടിൽ താമസിക്കുന്നതിലൂടെ വാടക ലാഭിക്കാമെങ്കിലും യാത്രയ്ക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നതിൽ വിദ്യാർഥികൾക്ക് ആശങ്കയുണ്ട്.

മൂന്ന് വർഷത്തെ ബിരുദ പഠനകാലത്ത് ട്യൂഷൻ ഫീസ് ഒഴികെ കുറഞ്ഞ സാമൂഹിക ജീവിത നിലവാരം നിലനിർത്താൻ ഒരു വിദ്യാർഥിക്ക് ഏകദേശം 61,000 പൗണ്ട് ആവശ്യമായി വരുമെന്ന് ഹയർ എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ കണക്കാക്കിയിരുന്നു. വിദ്യാർഥി താമസസൗകര്യങ്ങളുടെ വാടകയ്ക്കൊപ്പം മറ്റ് ജീവിതച്ചെലവുകളും ഉയർന്നതോടെ പലരും പഠനത്തോടൊപ്പം ജോലി ചെയ്യേണ്ട സ്ഥിതിയിലാണ്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ ഓൺലൈൻ പഠനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . വീട്ടിൽ നിന്ന് പഠിക്കുന്നതിലൂടെ താമസം മാറുന്നതിനുള്ള ചെലവും ഉയർന്ന വാടകയും ഒഴിവാക്കാനാകുമെന്ന് ഓപ്പൺ യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർവകലാശാല ക്യാംപസിലെ ജീവിതം വിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിനും സാമൂഹിക അനുഭവങ്ങൾക്കും പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.

ബർമിങ്ഹാമിലെ സ്പാർക്ക്ബ്രുക്ക് മേഖലയിലെ വിവാഹവേദിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. ബുധനാഴ്ച രാത്രി 8.30ഓടെ ഹൈഗേറ്റ് റോഡിലെ റോയൽ ഷാലിമാർ വേദിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൽ അതിഥികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോൾ ലംബോർഗിനിയും മക്‌ലാരനും ഉൾപ്പെടെ രണ്ട് കാറുകൾക്ക് തീപിടിച്ചു.

മൂന്ന് പെട്രോൾ ബോംബുകൾ ആണ് വേദിയുടെ പ്രവേശന ഭാഗത്തേക്കും കാറുകൾക്ക് നേരെയും എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കറുത്ത വസ്ത്രം ധരിച്ച മൂന്ന് പേർ സംഭവത്തിന് പിന്നാലെ വെള്ള നിറത്തിലുള്ള ഫോക്സ്‌വാഗൺ ഗോൾഫിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വെസ്റ്റ് മിഡ്‌ലാൻഡ്സ് ഫയർ സർവീസ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വിവാഹവേദിയിലെ അതിഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയതെന്ന് റോയൽ ഷാലിമാർ അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ദൃക്സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ആക്രമണത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിന്റെ വെബ്സൈറ്റ് വഴിയോ 101 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അഭ്യർഥിച്ചു.

RECENT POSTS
Copyright © . All rights reserved