ലണ്ടൻ: സസെക്സിലെ ഡച്ചസ് മേഗൻ മാർക്കിളിന്റെ മൊബൈൽ ഫോൺ നമ്പർ സ്കൂൾ രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് ചോർന്നതായി റിപ്പോർട്ട്. മക്കളായ ആർച്ചിയും ലിലിബറ്റും ബ്രിട്ടനിലെ സ്കൂളിൽ പഠനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മേഗനെ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ചേർത്തതെന്നാണ് വിവരം. ‘ഇയർ 3’ എന്ന ഗ്രൂപ്പിലെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിക്കുന്നതായും റിപ്പോർട്ടുണ്ട്.

ദി സൺ ആണ് മേഗന്റെ ഫോൺ നമ്പർ ചോർന്ന വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. വിവരങ്ങൾ പുറത്തുവന്നതിൽ സസെക്സുമായി അടുത്ത വൃത്തങ്ങൾ നിരാശ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ മേഗന്റെ വക്താവിന്റെ പ്രതികരണം തേടിയെങ്കിലും ലഭിച്ചിട്ടില്ല. അതേസമയം, സുരക്ഷാ ആശങ്കകളെ തുടർന്ന് നേരത്തെ തിരഞ്ഞെടുത്ത സ്കൂളിൽനിന്ന് ആർച്ചിയെയും ലിലിബറ്റിനെയും രണ്ട് ദിവസത്തിനകം മാറ്റിയതിന് പിന്നാലെയാണ് പുതിയ സ്കൂളിൽ കുട്ടികൾ പഠനം ആരംഭിച്ചത്. പുതിയ സ്കൂളിലെ രക്ഷിതാക്കൾക്ക് കുട്ടികൾ എത്തുന്നതിനെക്കുറിച്ച് 24 മണിക്കൂർ മുമ്പാണ് അറിയിപ്പ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.

സ്കൂളിലേക്കുള്ള യാത്രയിൽ തിരക്കേറിയ സമയത്ത് 30 മിനിറ്റ് യാത്ര ഒരു മണിക്കൂറായി നീണ്ടതും ഹാരിയുടെയും മേഗന്റെയും സുരക്ഷാ വാഹനങ്ങൾക്ക് വാഹനവ്യൂഹമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടായതുമാണ് ആശങ്കയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സ്കൂളിൽ ആർച്ചിയും ലിലിബറ്റും രണ്ട് സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് എത്തിയതെന്നും പറയുന്നു. ഇതിനിടെ, ബ്രിട്ടനിൽ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സുരക്ഷ ആവശ്യപ്പെടാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ഹാരി ആവശ്യപ്പെട്ട പുനഃപരിശോധനയ്ക്ക് ആഭ്യന്തര മന്ത്രാലയം നടപടിയാരംഭിച്ചിട്ടുണ്ട്. 2020ൽ രാജകീയ ചുമതലകളിൽനിന്ന് പിന്മാറിയതിന് പിന്നാലെ ബ്രിട്ടനിലെ സുരക്ഷാ അവകാശം നഷ്ടപ്പെട്ട ഹാരി താൻ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ജൂതരെയും മുസ്ലിംകളെയും വിഷം നൽകി കൊല്ലുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും കുടിയേറ്റക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത ഇംഗ്ലണ്ടിലെ തീവ്ര വലതുപക്ഷ പ്രവർത്തകന് അഞ്ച് വർഷവും മൂന്ന് മാസവും തടവുശിക്ഷ. സ്റ്റാഫോർഡിൽ നിന്നുള്ള നാലു കുട്ടികളുടെ പിതാവായ ഇവാൻ ജെന്നിങ്സ് (46) ആണ് ലെസ്റ്റർ ക്രൗൺ കോടതിയിൽ ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്ക്ക് പുറമെ അഞ്ച് വർഷം നീണ്ട ലൈസൻസ് വ്യവസ്ഥയും കോടതി ഏർപ്പെടുത്തി.
2024 ഓഗസ്റ്റ് 15 മുതൽ നവംബർ 14 വരെ ടെലഗ്രാമിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽ കൊലപാതകത്തിന് ആഹ്വാനം ചെയ്തതിനും ഭീകരവാദ പ്രസിദ്ധീകരണം പ്രചരിപ്പിച്ചതിനും ജെന്നിങ്സ് കുറ്റം സമ്മതിച്ചിരുന്നു. നോർവേയിലെ കൂട്ടക്കൊലയാളിയായ ആൻഡേഴ്സ് ബ്രീവിക്കിന്റെ മാനിഫെസ്റ്റോയും ഇയാൾ പ്രചരിപ്പിച്ചു. ടെലഗ്രാമിലെ കുറഞ്ഞത് ഏഴ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽ ഇയാൾ സജീവമായിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ബോട്ടുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും ഇയാൾ ചർച്ച നടത്തിയിരുന്നു.
മാഞ്ചസ്റ്ററിൽ പാകിസ്ഥാൻ സ്വാതന്ത്ര്യദിനാഘോഷം നടന്ന പരിപാടിയെ ലക്ഷ്യമാക്കി “പ്രവർത്തനം തുടങ്ങണം” എന്ന തരത്തിലുള്ള സന്ദേശങ്ങളും ജെന്നിങ്സ് പങ്കുവച്ചിരുന്നു. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച് പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 51 പേരെ പരാമർശിച്ച് “കൂടുതൽ വലിയ ആഘാതം” വേണമെന്നും ഇയാൾ പറഞ്ഞതായി കോടതി കണ്ടെത്തി. ജൂതർക്കോ മുസ്ലിംകൾക്കോ ഭക്ഷണത്തിൽ വിഷം കലർത്തുന്നതിനെക്കുറിച്ചും ഇയാൾ ഉൾപ്പെട്ട ചെറിയ ഗ്രൂപ്പിൽ ചർച്ച നടന്നിരുന്നു. ജെന്നിങ്സിന് “ആഴത്തിൽ വേരൂന്നിയ വെറുപ്പും വംശീയ ചിന്താഗതിയും” ഉണ്ടായിരുന്നെന്ന് ശിക്ഷ വിധിച്ച ജഡ്ജി ലോക്ക്ഹാർട്ട് കെ.സി. പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സഫോക്കിൽ കാണാതായ മൂന്നുവയസ്സുകാരൻ നോഹ വുഡ്സിനായി നടത്തിയ തിരച്ചിലിനിടെ സമീപത്തെ കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ബ്രാന്തത്തിലെ കളിസ്ഥലത്ത് ബന്ധുവിൽനിന്ന് വേർപെട്ടതിനെ തുടർന്നാണ് നോഹയെ കാണാതായത്. നോഹയുടെ മൃതദേഹമാണെന്ന് ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും കുടുംബത്തെ വിവരം അറിയിച്ചതായി സഫോക്ക് പൊലീസ് അറിയിച്ചു. മരണം ദുരൂഹമാണെങ്കിലും സംശയാസ്പദമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നോഹ സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു. ഭാഗികമായി കേൾവിക്കുറവും ഉണ്ടായിരുന്നു. കുട്ടിയെ കണ്ടെത്താൻ പൊലീസ്, ഹെലികോപ്റ്റർ, മുങ്ങൽ വിദഗ്ധർ എന്നിവർക്കൊപ്പം 1,300-ലേറെ നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. ബർമിങ്ഹാം, ഹാംപ്ഷയർ എന്നിവിടങ്ങളിൽനിന്നുപോലും ആളുകൾ സഹായിക്കാനെത്തി. ബ്രാന്തം ലെഷർ സെന്ററും വില്ലേജ് ഹാളും കേന്ദ്രീകരിച്ചായിരുന്നു സന്നദ്ധ പ്രവർത്തകരുടെ തിരച്ചിൽ. നോഹ പ്രതികരിക്കില്ലെന്നതിനാൽ വിളിച്ചുപറഞ്ഞ് തിരയരുതെന്നും അധികൃതർ നിർദേശിച്ചിരുന്നു.

കളിസ്ഥലത്തിന് ഏകദേശം 320 മീറ്റർ അകലെയുള്ള ഡികോയ് പോണ്ടിലാണ് മെട്രോപൊളിറ്റൻ പൊലീസ് സംഘത്തിലെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയത്. കിഴക്കൻ ബെർഗോൾട്ടിലേക്കും മാനിങ്ട്രീയിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. നോഹയെ കാണാതായതറിഞ്ഞ് വലിയ ജനപിന്തുണയാണ് ലഭിച്ചതെന്ന് സഫോക്ക് പൊലീസ് സൂപ്രണ്ട് ടോം പിയേഴ്സ് പറഞ്ഞു. ഈ സമയത്ത് കുടുംബത്തിന് ആവശ്യമായ സ്വകാര്യത നൽകണമെന്ന് അഭ്യർഥിച്ച പൊലീസ്, കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ പണപ്പെരുപ്പം വീണ്ടും 3 ശതമാനം കടന്നു. ഉപഭോക്തൃ വില സൂചിക (CPI) പ്രകാരമുള്ള പണപ്പെരുപ്പം ജൂലൈയിലെ 2.9 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 3.1 ശതമാനമായി ഉയർന്നു. മോട്ടോർ ഇന്ധനവിലയിൽ 23 ശതമാനം വർധനയുണ്ടായതാണ് പ്രധാന കാരണം. പെട്രോൾ വില ലീറ്ററിന് 9.1 പെൻസ് ഉയർന്ന് 161.3 പെൻസിലെത്തി. ഡീസൽ വില 14.2 പെൻസ് വർധിച്ച് 181.8 പെൻസായി.

മധ്യപൂർവദേശത്തെ യുദ്ധസാഹചര്യവും എണ്ണവിലയിലെ കുതിപ്പും ബ്രിട്ടീഷ് കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സമ്മർദം സൃഷ്ടിക്കുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിന് മുകളിലെത്തി. വിമാനനിരക്കിലും ഓഗസ്റ്റിൽ 6.2 ശതമാനം വർധനയുണ്ടായി. അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂക്ഷ്മമായി നിരീക്ഷിക്കുന്ന സേവനമേഖലയിലെ പണപ്പെരുപ്പം 3.4 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയും ഭക്ഷണവും ഊർജവും ഒഴിവാക്കിയുള്ള അടിസ്ഥാന പണപ്പെരുപ്പം 2.6 ശതമാനത്തിൽ തുടരുകയും ചെയ്തു.

പണപ്പെരുപ്പം ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തിൽനിന്ന് അകന്നതോടെ പലിശനിരക്കിനെക്കുറിച്ചുള്ള സമ്മർദം വർധിച്ചിട്ടുണ്ട്. നിലവിലെ 3.75 ശതമാനം പലിശനിരക്ക് വ്യാഴാഴ്ചത്തെ യോഗത്തിൽ മാറ്റമില്ലാതെ തുടരാനാണ് വിപണി പ്രതീക്ഷിക്കുന്നത്. അതേസമയം, വേതനവർധന മന്ദഗതിയിലാകുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്ത സാഹചര്യത്തിൽ അടിസ്ഥാന പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലുമുണ്ട്. മധ്യപൂർവദേശത്തെ സംഘർഷം കൂടുതൽ രൂക്ഷമായാൽ ബ്രിട്ടനിലെ പണപ്പെരുപ്പം നാലുശതമാനത്തോട് അടുക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പ്രതിദിനം ശരാശരി 1,500 പേർ ജോലി ഉപേക്ഷിച്ച് ബന്ധുക്കളെ നോക്കുന്നതിനായി മുഴുവൻ സമയ പരിചാരകരാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രായമായവരെയും രോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നതിനായി പത്ത് ലക്ഷത്തിലധികം പേർ തൊഴിൽ മേഖലയിൽനിന്ന് പിന്മാറിയെന്നാണ് കെയേഴ്സ് യുകെയുടെ പഠനം വ്യക്തമാക്കുന്നത്. സംസ്ഥാന പിന്തുണയോടെയുള്ള സാമൂഹിക പരിചരണ സേവനങ്ങളുടെ ലഭ്യത കുറയുന്നതും ജനസംഖ്യയുടെ പ്രായഘടനയിലുണ്ടാകുന്ന മാറ്റവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് വിലയിരുത്തൽ.

ജോലിയും പരിചരണ ചുമതലകളും ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരുന്ന 67 ലക്ഷം പേരാണ് യുകെയിലുള്ളത്. ഇവരിൽ 22 ശതമാനം പേർ പരിചരണ ചുമതലകൾ നിറവേറ്റുന്നതിനായി ജോലി സമയം കുറച്ചപ്പോൾ, 34 ശതമാനം പേർ ആഴ്ചയിൽ എട്ട് മണിക്കൂറിൽ താഴെ മാത്രമാണ് ജോലി ചെയ്യുന്നത്. പത്തിലൊരാൾ വീതം സ്ഥാനക്കയറ്റം നിരസിക്കുകയോ കുറഞ്ഞ ശമ്പളമുള്ള ജോലികളിലേക്ക് മാറുകയോ ചെയ്തതായും റിപ്പോർട്ട് പറയുന്നു. പരിചരണത്തിനായി ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇരട്ടിയായതോടെ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 37 ബില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാകുന്നതായും പഠനം കണക്കാക്കുന്നു.

58കാരിയായ മിഡ്വൈഫ് ജാക്വി ഹിൽട്ടന്റെ അനുഭവവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 86കാരിയായ അമ്മ വിന്നിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് രണ്ട് വർഷം മുൻപ് 30 വർഷത്തെ എൻഎച്ച്എസ് ജോലി ഉപേക്ഷിച്ച് അമ്മയെ പരിചരിക്കാൻ ഹിൽട്ടൺ ലണ്ടനിൽനിന്ന് ലീഡ്സിലേക്ക് താമസം മാറ്റുകയായിരുന്നു. ജോലി ഉപേക്ഷിച്ചതിൽ ഖേദമില്ലെങ്കിലും സാമ്പത്തികമായി പിന്നോക്കം പോയെന്നും പെൻഷൻ കുറയുമെന്നും അവർ പറയുന്നു. പരിചരണ ചുമതലയുള്ളവർക്ക് ജോലി തുടരാൻ സഹായിക്കുന്നതിനായി വർഷത്തിൽ 10 ദിവസത്തെ ശമ്പളത്തോടെയുള്ള കെയറേഴ്സ് ലീവ് ഉൾപ്പെടെയുള്ള ശക്തമായ തൊഴിൽ അവകാശങ്ങൾ വേണമെന്നാണ് കെയേഴ്സ് യുകെയുടെ ആവശ്യം. മുതിർന്നവരുടെ സാമൂഹിക പരിചരണ സംവിധാനത്തെക്കുറിച്ചുള്ള ലൂയിസ് കേസിയുടെ സ്വതന്ത്ര അവലോകനത്തിലും പരിചരിക്കുന്നവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നേഴ്സുമാരുടെ സംഘടനയായ മൈഗ്രന്റ് നേഴ്സസ് അയർലൻഡ് (എം.എൻ.ഐ.) യുടെ രണ്ടാം ദേശീയ സമ്മേളനം സെപ്റ്റംബർ 19ന് ഡബ്ലിനിലെ ഐ.എൻ.എം.ഒ. ആസ്ഥാനമായ റിച്ച്മണ്ട് എജുക്കേഷൻ ആൻഡ് ഇവന്റ് സെന്ററിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് സമ്മേളനം. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നേഴ്സുമാർക്ക് പരസ്പരം പരിചയപ്പെടാനും അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനും നേഴ്സിങ് സമൂഹത്തിന്റെയും ആരോഗ്യ മേഖലയുടെയും ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനും സമ്മേളനം വേദിയാകും.
സമ്മേളനത്തിൽ അയർലൻഡ് ആരോഗ്യ വകുപ്പ് മന്ത്രി ജെന്നിഫർ കാരോൾ മക്നീൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.എൻ.എം.ഒ. ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധയും റോയൽ കോളേജ് ഓഫ് നേഴ്സിങ് യു.കെ. പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യനും അതിഥികളായി പങ്കെടുക്കും. എം.എൻ.ഐ.യുടെ സംഘടനാപരമായ സുപ്രധാന വിഷയങ്ങൾക്കൊപ്പം അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നേഴ്സുമാർ നേരിടുന്ന തൊഴിൽപരമായ വെല്ലുവിളികൾ, ആരോഗ്യ മേഖലയിലെ മാറ്റങ്ങൾ, നേഴ്സിങ് സമൂഹത്തിന്റെ ഭാവി എന്നിവയും സമ്മേളനത്തിൽ ചർച്ചയാകും.
പുതിയ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നതിനാൽ അംഗങ്ങളുടെ സജീവ പങ്കാളിത്തം നിർണായകമാണെന്ന് സംഘാടകർ അറിയിച്ചു. സമ്മേളനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണം. പങ്കെടുക്കുന്നവരുടെ എണ്ണം അന്തിമമാക്കി ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനാണ് മുൻകൂർ രജിസ്ട്രേഷൻ നിർദേശിച്ചിരിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങളും മൈഗ്രന്റ് നേഴ്സസ് അയർലൻഡ് വെബ്സൈറ്റായ [www.migrantnurses.ie] ) വഴിയും ഹാപ്പിഡോട്ട്സ് പ്ലാറ്റ്ഫോമിലൂടെയും ( https://happydots.ie/nurses-conference) ലഭ്യമാണെന്ന് എം.എൻ.ഐ. കമ്മിറ്റി അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതിപ്രകാരം ഫ്രാൻസിലേക്ക് തിരിച്ചയക്കുന്ന ഓരോ വ്യക്തിക്കും ശരാശരി 56,000 പൗണ്ട് ചെലവാകുന്നതായി ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് എംപിമാരെ അറിയിച്ചു. നികുതിദായകരുടെ പണം പദ്ധതിക്കായി ചെലവഴിക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് ഹോം അഫയേഴ്സ് സെലക്ട് കമ്മിറ്റി ചോദ്യം ചെയ്തപ്പോഴാണ് മന്ത്രി കണക്ക് വ്യക്തമാക്കിയത്. 2025 ഓഗസ്റ്റിൽ പദ്ധതി ആരംഭിച്ചതിന് ശേഷം ഏകദേശം 1,400 പേരെ ഫ്രാൻസിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ഇവരിൽ ചിലർ പിന്നീട് ലോറിയിലും ചെറുബോട്ടുകളിലുമായി വീണ്ടും ബ്രിട്ടനിലെത്തിയതായും റിപ്പോർട്ടുണ്ട്.

ചെലവ് കൂടുതലാണെങ്കിലും ബ്രിട്ടനിൽ ഒരാളെ ഒരു വർഷം ഹോട്ടലിൽ താമസിപ്പിക്കുന്നതിനുള്ള ചെലവിനേക്കാൾ കുറവോ ഏതാണ്ട് തുല്യമോ ആണെന്നാണ് മഹ്മൂദിന്റെ വിശദീകരണം. ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതിയുടെ ഭാഗമായി ചെറുബോട്ടുകളിൽ ബ്രിട്ടനിലെത്തുന്ന ഒരാളെ ഫ്രാൻസിലേക്ക് തിരിച്ചയയ്ക്കുകയും പകരം നിയമപരമായ മാർഗത്തിലൂടെ അഭയം തേടുന്ന ഒരാളെ ബ്രിട്ടനിലേക്ക് സ്വീകരിക്കുകയും ചെയ്യുന്നു. പദ്ധതി ഒക്ടോബർ വരെ നീട്ടിയിട്ടുണ്ടെങ്കിലും അതിനുശേഷം തുടരുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

പദ്ധതി വലിയ തോതിൽ നടപ്പാക്കുന്നതിന് തടസ്സങ്ങളുണ്ടെന്നും തിരിച്ചയയ്ക്കൽ നടപടികൾ വർധിപ്പിക്കാൻ തടങ്കൽ കേന്ദ്രങ്ങളിലെ സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് ഒക്ടോബർ ഒന്നിന് ശേഷം ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി തുടരേണ്ടതില്ലെന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതി പകരം യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള വിപുലമായ തിരിച്ചയയ്ക്കൽ കരാറിന്റെ ഭാഗമാക്കണമെന്നാണ് ഫ്രാൻസിന്റെ ആവശ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ സംസ്ഥാന പെൻഷൻ തുക അടുത്ത ഏപ്രിലിൽ പ്രതിവർഷം 488 പൗണ്ട് വരെ ഉയർന്നേക്കുമെന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . ശരാശരി വേതന വളർച്ച, പണപ്പെരുപ്പം, 2.5 ശതമാനം എന്നിവയിൽ ഏറ്റവും ഉയർന്ന നിരക്ക് അടിസ്ഥാനമാക്കുന്ന ‘ട്രിപ്പിൾ ലോക്ക്’ സംവിധാനപ്രകാരം 3.9 ശതമാനം വർധനയാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ഇതോടെ 2016 ഏപ്രിലിന് ശേഷം പെൻഷൻ പ്രായത്തിലെത്തിയവർക്കുള്ള ഫ്ലാറ്റ്-റേറ്റ് സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ 250.70 പൗണ്ടായും വർഷത്തിൽ 13,036.40 പൗണ്ടായും ഉയരും.

മേയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ബോണസ് ഉൾപ്പെടെയുള്ള ശരാശരി വേതന വളർച്ച 3.9 ശതമാനമായി കുറഞ്ഞെങ്കിലും, നിലവിലെ 2.9 ശതമാനം പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്നതാണ്. സെപ്റ്റംബർ മാസത്തെ പണപ്പെരുപ്പ കണക്ക് പുറത്തുവന്ന ശേഷമേ അടുത്ത വർഷത്തെ പെൻഷൻ വർധന ഔദ്യോഗികമായി സ്ഥിരീകരിക്കൂ. 2016ന് മുമ്പ് പെൻഷൻ പ്രായത്തിലെത്തിയവർക്ക് ലഭിക്കുന്ന പഴയ അടിസ്ഥാന പെൻഷൻ ആഴ്ചയിൽ 192.10 പൗണ്ടായും വർഷത്തിൽ 9,989.20 പൗണ്ടായും ഉയരുമെന്നാണ് കണക്ക്.

ഏകദേശം 13 ദശലക്ഷം പേരാണ് യുകെയിൽ സംസ്ഥാന പെൻഷൻ സ്വീകരിക്കുന്നത്. വർധന 3.9 ശതമാനമായാൽ പുതിയ നിരക്ക് 12,570 പൗണ്ടിന്റെ വ്യക്തിഗത നികുതിയിളവ് പരിധി മറികടക്കും. അതോടെ സംസ്ഥാന പെൻഷൻ മാത്രം ആശ്രയിക്കുന്നവർക്കും വരുമാന നികുതി ബാധകമാകാനുള്ള സാഹചര്യമുണ്ടാകും. അതേസമയം, പെൻഷൻ വർധന തൊഴിലാളികളുടെ വരുമാന വളർച്ചയെക്കാൾ വേഗത്തിലാകുന്നത് ദീർഘകാല സാമ്പത്തിക സമ്മർദം സൃഷ്ടിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ സസെക്സ് ഡ്യൂക്ക് ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സർക്കാർ ചെലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനം. രാജകുടുംബാംഗങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സുരക്ഷാ ചുമതലയുള്ള റാവെക് സമിതിയാണ് ഹാരിക്കും മേഗനും മക്കൾക്കും നേരിടുന്ന സുരക്ഷാ ഭീഷണികൾ വിലയിരുത്തുക. ഇവരുടെ സ്ഥിരം യാത്രാമാർഗങ്ങളും കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന വഴികളും പരിശോധനയുടെ ഭാഗമാകും.

സുരക്ഷാ ആശങ്കകളെ തുടർന്ന് മക്കളായ ആർച്ചി (7), ലിലിബെറ്റ് (5) എന്നിവർ പഠിച്ചുതുടങ്ങിയ സ്കൂൾ ദിവസങ്ങൾക്കുള്ളിൽ തന്നെ മാറ്റിയതായും റിപ്പോർട്ടുണ്ട്. പഴയ സ്കൂളിലേക്കുള്ള യാത്രാമാർഗത്തിലെ ദൂരവും കനത്ത ഗതാഗതക്കുരുക്കും സുരക്ഷിതമായ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. എന്നാൽ സ്കൂളിലെ അധ്യാപകരും ജീവനക്കാരും നൽകിയ മികച്ച പരിചരണത്തിൽ കുടുംബത്തിന് പൂർണ സംതൃപ്തിയുണ്ടായിരുന്നുവെന്നും സ്കൂൾ മാറ്റിയത് അതിന്റെ പ്രതിഫലനമായി കാണരുതെന്നും ഹാരിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

അമേരിക്കയിൽ താമസിക്കുമ്പോൾ ബ്രിട്ടനിലെത്തുന്ന സമയത്തെ പോലീസ് സുരക്ഷ സംബന്ധിച്ച് ഹാരി നിയമപോരാട്ടം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ കുടുംബം ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയതോടെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതിനാലാണ് സുരക്ഷാ പുനഃപരിശോധന നടക്കുന്നത്. ഹാരിയുടെ സുരക്ഷ സംബന്ധിച്ച് വേനൽക്കാലത്ത് നേരത്തെ തന്നെ വിലയിരുത്തൽ നടത്തിയിരുന്നു. എന്നാൽ മേഗന് ഇത് 2020ൽ ഇരുവരും രാജകീയ ചുമതലകൾ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മാറിയതിനുശേഷമുള്ള ആദ്യ സുരക്ഷാ പുനഃപരിശോധനയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പിതാവ് റോയിയുടെ നിര്യാണത്തെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടത്താനിരുന്ന ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. തിങ്കളാഴ്ച ഡൗണിങ് സ്ട്രീറ്റിൽ വ്യവസായ പ്രമുഖരുടെ യോഗത്തിന് നേതൃത്വം നൽകേണ്ടിയിരുന്ന ബേൺഹാം, ചൊവ്വാഴ്ച ബ്രൈറ്റണിൽ നടക്കുന്ന ട്രേഡ് യൂണിയൻ കോൺഗ്രസിലും സംസാരിക്കാനിരുന്നതായിരുന്നു.

അൽഷിമേഴ്സ് രോഗബാധിതനായിരുന്ന പിതാവിന്റെ ആരോഗ്യനിലയെക്കുറിച്ച് ജൂലൈയിൽ ബേൺഹാം തുറന്നുപറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ മുതിർന്നവർക്കുള്ള സാമൂഹിക പരിചരണ സംവിധാനത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങൾക്ക് പിതാവിന്റെ അവസ്ഥ വലിയ സ്വാധീനം ചെലുത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ താൻ പ്രധാനമന്ത്രിയായ വിവരം പോലും പിതാവിന് അറിയില്ലായിരുന്നുവെന്നും ബേൺഹാം വെളിപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രിയായി ഡൗണിങ് സ്ട്രീറ്റിലെത്തിയപ്പോൾ പിതാവിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് ഏറെ വേദനാജനകമായിരുന്നുവെന്ന് ബേൺഹാം നേരത്തെ പറഞ്ഞിരുന്നു. പിതാവിന്റെ നേട്ടമായാണ് ആ നിമിഷത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൗണിങ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിചരണകേന്ദ്രത്തിലെ ജീവനക്കാർ പിതാവിനെ കാണിച്ചിരുന്നുവെന്നും അത് തനിക്ക് ഏറെ സന്തോഷം നൽകിയെന്നും ബേൺഹാം പറഞ്ഞിരുന്നു.