Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ മാതാപിതാക്കൾക്ക് പിഴ ചുമത്തുന്നതും ക്ഷേമാനുകൂല്യങ്ങൾ തടയുന്നതും, അത്യപൂർവ സാഹചര്യങ്ങളിൽ തടവുശിക്ഷ നൽകുന്നതും ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുന്നതായി യുവജന നീതിന്യായ മന്ത്രി ജെയ്ക് റിച്ചാർഡ്സ് പറഞ്ഞു. കുട്ടികളുടെ പെരുമാറ്റം തിരുത്തുന്നതിനുള്ള നടപടികളിൽ മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള ‘പാരന്റിങ് ഓർഡറുകൾ’ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിർദേശങ്ങൾ. കൗൺസലിങ് ഉൾപ്പെടെയുള്ള പരിപാടികളിൽ മാതാപിതാക്കളെ നിർബന്ധമായി പങ്കെടുപ്പിക്കാനും ഉത്തരവ് ലംഘിച്ചാൽ പരമാവധി 1,000 പൗണ്ട് വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. അതേസമയം, മാതാപിതാക്കളെ തടവിലാക്കുന്നത് “അത്യപൂർവമായ സാഹചര്യങ്ങളിൽ” മാത്രമായിരിക്കുമെന്നും അന്തിമ തീരുമാനം ജഡ്ജിമാർക്കായിരിക്കുമെന്നും റിച്ചാർഡ്സ് പറഞ്ഞു.

എന്നാൽ നിർദേശത്തിനെതിരെ ക്രിമിനൽ നീതിന്യായ മേഖലയിലെ വിദഗ്ധർ രംഗത്തെത്തി. പാരന്റിങ് ഓർഡറുകൾ ഫലപ്രദമല്ലെന്നതിന് തെളിവുകളുണ്ടെന്നും പിഴ വർധിപ്പിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും ഡർഹാം സർവകലാശാലയിലെ നിക്കി റട്ടർ അഭിപ്രായപ്പെട്ടു. സർക്കാർ കണക്കുകൾ പ്രകാരം 2009-10ൽ 1,000ലധികം പാരന്റിങ് ഓർഡറുകൾ നൽകിയിരുന്നെങ്കിൽ 2022-23ൽ ഇത് 33 ആയി കുറഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ 40ലേറെ പൊലീസ് സേനകളുടെ ക്രിമിനൽ രേഖകൾ, ഇരകളുടെ മൊഴികൾ, ആഭ്യന്തര ഇ-മെയിലുകൾ ഉൾപ്പെടെയുള്ള അതീവ രഹസ്യ വിവരങ്ങൾ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ സൂക്ഷിക്കുന്നത് സുരക്ഷാ ഭീഷണിയാകാമെന്ന് റിപ്പോർട്ട്. മൈക്രോസോഫ്റ്റ് അസ്യൂർ പ്ലാറ്റ്‌ഫോമിലേക്ക് പൊലീസ് വിവരങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട 2017ലെ സുരക്ഷാ വിലയിരുത്തലിലാണ് വിദേശ ശക്തികൾക്കും യുഎസ് സർക്കാരിനും വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്. ചില വിവരങ്ങൾ ‘ഔദ്യോഗികം’ എന്ന സുരക്ഷാ വിഭാഗത്തിനും മുകളിലുള്ളതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് വിവരങ്ങൾ എവിടെ സൂക്ഷിക്കപ്പെടുന്നുവെന്നോ പ്രോസസ് ചെയ്യപ്പെടുന്നുവെന്നോ പൂർണമായി ഉറപ്പാക്കാനാകില്ലെന്നും മൈക്രോസോഫ്റ്റിന്റെ ആഗോള ക്ലൗഡ് സംവിധാനത്തിലൂടെ വിവരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറപ്പെടാമെന്നും 2017ലെ രേഖയിൽ വ്യക്തമാക്കിയിരുന്നു. യുഎസ് സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിക്കാനുള്ള സാധ്യതയും രേഖ ചൂണ്ടിക്കാട്ടി. എന്നാൽ ബ്രിട്ടീഷ് പൊലീസ് അധികൃതർ പറയുന്നത് യുകെയിലെ ഡേറ്റാ സാധാരണയായി യുകെ ഡേറ്റാ സെന്ററുകളിലാണ് സൂക്ഷിക്കുന്നതെന്നും മൈക്രോസോഫ്റ്റുമായി ഉണ്ടാക്കിയ കരാർ പ്രകാരം ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിയില്ലാതെ യുഎസ് സർക്കാരുമായി വിവരങ്ങൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമാണ്. മൈക്രോസോഫ്റ്റും ഉപഭോക്തൃ വിവരങ്ങൾ വിദേശ സർക്കാരുകൾക്ക് സ്വമേധയാ കൈമാറില്ലെന്ന് വ്യക്തമാക്കി.

എന്നാൽ ക്ലൗഡ് സുരക്ഷാ വിദഗ്ധരും നിയമ വിദഗ്ധരും ഈ ഉറപ്പുകൾ മാത്രം മതിയാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യുഎസ് കമ്പനികൾക്ക് വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന ഡേറ്റയിലേക്കും ചില സാഹചര്യങ്ങളിൽ യുഎസ് നിയമപ്രകാരം പ്രവേശനം ആവശ്യപ്പെടാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ എല്ലാ പൊലീസ് സേനകളും പൂർണമായോ ഭാഗികമായോ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആശ്രിതത്വം വലിയ സുരക്ഷാ പ്രശ്നമാണെന്നും റിപ്പോർട്ട് പറയുന്നു. വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് പോലും നിലവിലെ സംവിധാനങ്ങളിലൂടെ എല്ലായ്പ്പോഴും തിരിച്ചറിയാനാകില്ലെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

165 കുടിയേറ്റക്കാരുമായി ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടന്ന 19കാരന് രണ്ട് വർഷവും മൂന്ന് മാസവും തടവുശിക്ഷ. ദക്ഷിണ സുഡാൻ സ്വദേശിയായ ചാൻ മാത്തോക് അറ്റക്, ജൂലൈ 23ന് നടന്ന കടൽയാത്രയിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയെന്ന് സമ്മതിച്ചിരുന്നു. കാന്റർബറി ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശ പൗരനായതിനാൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തലിന് അറ്റക് വിധേയനായേക്കാമെന്നും കോടതി വ്യക്തമാക്കി.

14 വയസ്സുകാരൻ ഉൾപ്പെടെ 31 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ട് എൻജിനുകളുണ്ടായിരുന്നെങ്കിലും ഒരെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഏകദേശം 24 മണിക്കൂർ കടലിൽ കഴിഞ്ഞ ബോട്ടിൽ ഭക്ഷണവും കുടിവെള്ളവും മരുന്നുകളും പരിമിതമായിരുന്നു. ജീവൻരക്ഷാ ജാക്കറ്റുകളുടെ നിലവാരം മോശമായിരുന്നെന്നും ഇന്ധന ടിന്നുകൾക്ക് സമീപം ബാറ്ററികൾ ഉണ്ടായിരുന്നതിനാൽ തീപിടിത്ത സാധ്യത കൂടുതലായിരുന്നെന്നും നാഷണൽ ക്രൈം ഏജൻസി അറിയിച്ചു.

ബോട്ടിന്റെ നിയന്ത്രണം തനിക്കായിരുന്നില്ലെന്നാണ് അറ്റക് ആദ്യം പറഞ്ഞത്. എന്നാൽ 90 മിനിറ്റ് ദൈർഘ്യമുള്ള വ്യോമദൃശ്യങ്ങളിൽ ഒരു എൻജിൻ ഉപയോഗിച്ച് അറ്റക് ബോട്ട് ഓടിച്ചിരുന്നതായി കണ്ടെത്തി. പിടിയിലാകുന്നതിന് മുൻപ് തിരിച്ചറിയാതിരിക്കാൻ എൻജിനിൽനിന്ന് മാറി ജാക്കറ്റ് അഴിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു. ഇത്തരം യാത്രയ്ക്ക് അറ്റക്കിന് പരിശീലനമോ പരിചയമോ ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, ബോട്ടിന്റെ അമിതമായ തിരക്കിനും സുരക്ഷാ സംവിധാനങ്ങളുടെ കുറവിനും അറ്റക്കിന് ഉത്തരവാദിത്തമില്ലെന്ന് പ്രതിഭാഗം വാദിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽ ഭീകരവാദക്കുറ്റങ്ങൾ ആരോപിച്ച് 2017ൽ അറസ്റ്റിലായ ബ്രിട്ടീഷ് സിഖ് പൗരൻ ജഗ്‌താർ സിങ് ജോഹലിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിന് ധനസഹായം നൽകിയെന്നാരോപിച്ചാണ് സ്കോട്‌ ലൻഡ് സ്വദേശിയായ ജോഹലിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബിൽ പദ്ധതിയിട്ട കൊലപാതകങ്ങളുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. കേസിന്റെ വിചാരണ പലതവണ മാറ്റിവച്ചിരുന്നു. സമാനമായ ഗൂഢാലോചനക്കുറ്റങ്ങൾ കഴിഞ്ഞ വർഷം പഞ്ചാബിലെ കോടതി തള്ളുകയും ചെയ്തിരുന്നു.

2017ൽ വിവാഹത്തിനായി ഇന്ത്യയിലെത്തിയ ജോഹലിനെ വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം ജലന്ധറിൽനിന്നാണ് ഒരു സംഘം പിടിച്ചുകൊണ്ടുപോയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കാറിൽനിന്ന് പിടിച്ചിറക്കി മുഖത്ത് കറുത്ത തുണിയിട്ട ശേഷം അജ്ഞാത വാഹനത്തിൽ കൊണ്ടുപോയെന്നും അഭിഭാഷകനെ കാണാൻ അനുവദിച്ചില്ലെന്നും ജോഹൽ ആരോപിച്ചിരുന്നു. കുറ്റസമ്മതം നടത്താൻ തന്നെ പീഡിപ്പിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. കേസിലെ തെളിവുകൾ കോടതിയിൽ പരിശോധിക്കുമ്പോഴെല്ലാം ആരോപണങ്ങൾ തെളിയിക്കാനാകുന്നില്ലെന്നാണ് ജോഹലിന്റെ കുടുംബത്തിന്റെയും അഭിഭാഷകരുടെയും നിലപാട്.

ജാമ്യം ലഭിച്ചെങ്കിലും നടപടികൾ പൂർത്തിയാകുന്നതുവരെ ജോഹൽ കസ്റ്റഡിയിൽ തുടരും. ജാമ്യവ്യവസ്ഥകളും കെട്ടിവയ്ക്കേണ്ട തുകയും കോടതി നിശ്ചയിക്കാനുണ്ട്. സഹോദരൻ ഗുര്‍പ്രീത് സിങ് ജോഹൽ ജാമ്യവിധിയെ സ്വാഗതം ചെയ്തെങ്കിലും ജഗ്‌താർ സിങ് യഥാർഥത്തിൽ സ്വതന്ത്രനാകുന്നത് കുടുംബത്തിനൊപ്പം സ്കോട്‌ ലൻഡിലെത്തുമ്പോഴായിരിക്കുമെന്ന് പ്രതികരിച്ചു. ഒൻപത് വർഷത്തെ തടങ്കൽ അവസാനിപ്പിക്കാൻ നടപടി വേഗത്തിലാക്കണമെന്നും കസ്റ്റഡിയിലെ പീഡനാരോപണങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ 20 സ്ത്രീകളുടെ സ്തനങ്ങൾ അനാവശ്യമായി നീക്കം ചെയ്തതായി എൻഎച്ച്എസ് ട്രസ്റ്റ് സമ്മതിച്ചു. സ്തനാർബുദ ചികിത്സയിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സർജൻമാർ, റേഡിയോളജിസ്റ്റുകൾ, പാത്തോളജിസ്റ്റുകൾ, ക്യാൻസർ വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി സംഘത്തിൽ (എംഡിടി) രോഗികളുടെ ചികിത്സാ പദ്ധതി വിശദമായി പരിശോധിക്കേണ്ടതാണ്. എന്നാൽ ട്രസ്റ്റിന്റെ ബ്രെസ്റ്റ് യൂണിറ്റ് ഇത്തരം യോഗങ്ങളിൽ വേണ്ടത്ര പങ്കെടുത്തിരുന്നില്ലെന്ന് റോയൽ കോളജ് ഓഫ് സർജൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

വ്യക്തിഗത സർജൻമാരുടെ അഭിപ്രായങ്ങൾ മതിയായ പരിശോധനയില്ലാതെ അംഗീകരിച്ചാണ് ചില രോഗികളിൽ തീരുമാനങ്ങൾ എടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. മാർഗനിർദേശങ്ങൾ പാലിക്കാത്ത പഴയ രീതികൾ, ആവർത്തിച്ചുള്ള ശസ്ത്രക്രിയകളുടെ ഉയർന്ന നിരക്ക്, മാസ്റ്റെക്ടമിക്ക് പിന്നാലെ ഉടൻ ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ നടത്തുന്നതിലെ കുറവ് തുടങ്ങിയ വീഴ്ചകളും ഇത് കൂടാതെ കണ്ടെത്തി. യോഗ്യതയില്ലാത്ത താൽക്കാലിക കൺസൾട്ടന്റുമാർ രോഗികളെ ചികിത്സിച്ചിരിക്കാമെന്നും അന്വേഷണത്തിൽ സൂചനയുണ്ട്. ആവശ്യമായ രോഗനിർണയ ഉപകരണങ്ങൾ ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ഡോക്ടർ ഭട്ടി പലതവണ ആശങ്ക ഉന്നയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ ഡർഹം പൊലീസ്, നാഷണൽ ക്രൈം ഏജൻസി എന്നിവ നടത്തുന്ന അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നതായി കൗണ്ടി ഡർഹം ആൻഡ് ഡാർലിങ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറുന്നുണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി. എന്നാൽ അനാവശ്യമായി സ്തനങ്ങൾ നീക്കം ചെയ്ത സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ നഷ്ടം ഇനി പരിഹരിക്കാനാകില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്തനാർബുദ ചികിത്സയിൽ കർശനമായ മാർഗനിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്നും, രാജ്യത്തിന്റെ ഏത് ഭാഗത്തായാലും രോഗികൾക്ക് ഒരേ നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കണമെന്നും ഉള്ള അഭിപ്രായം ശക്തമാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തെറ്റായ കൈകളിലെത്തുന്നത് മനുഷ്യരാശിക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് ചാൾസ് രാജാവ് മുന്നറിയിപ്പ് നൽകി. സമൂഹത്തിന് ഗുണകരമായ രീതിയിൽ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സ്കോട്ട് ലൻഡിലെ ഡംഫ്രീസ് ഹൗസിൽ സംഘടിപ്പിച്ച ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എൻവിഡിയ, ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ എഐ കമ്പനികളുടെ പ്രതിനിധികളും ബ്രിട്ടന്റെ എഐ മന്ത്രി കനിഷ്ക നാരായണനും മാർപാപ്പയുടെ ഉപദേശകനും യോഗത്തിൽ പങ്കെടുത്തു.

എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നവർ തന്നെ ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് ചാൾസ് രാജാവ് പറഞ്ഞു. സാങ്കേതികവിദ്യയുടെ വികസനം മാത്രമല്ല, അത് മനുഷ്യർക്കും സമൂഹത്തിനും പ്രകൃതിക്കും ഗുണകരമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എഐ സുരക്ഷയ്ക്കാണ് ഏറ്റവും പ്രധാന്യം നൽകേണ്ടതെന്നും സുരക്ഷ ഉറപ്പാക്കാനാകാത്ത ഉൽപന്നം പുറത്തിറക്കാതെ കൂടുതൽ സാങ്കേതിക വികസനം നടത്തണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഗൂഗിൾ ഡീപ്‌മൈൻഡിന്റെ സഹസ്ഥാപകൻ സർ ഡെമിസ് ഹസാബിസ് മനുഷ്യനേക്കാൾ മികച്ച രീതിയിൽ വിവിധ ജോലികൾ ചെയ്യാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തിയേക്കാമെന്ന് പറഞ്ഞു. ഇതിന്റെ സ്വാധീനം വ്യാവസായിക വിപ്ലവത്തിന്റേതിനേക്കാൾ പത്തിരട്ടിയാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഐയുടെ അപകടസാധ്യതകളെക്കുറിച്ച് ലോകമെമ്പാടും ചർച്ചകൾ ശക്തമാകുന്നതിനിടെ, സുരക്ഷ ഉറപ്പാക്കാൻ കമ്പനികളും സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഓപ്പൺഎഐ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സാറാ ഫ്രിയറും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒസാമ ബിൻ ലാദനെ പുകഴ്ത്തിയ മുസ്‌ലിം പുരോഹിതൻ ഹാഫിസ് മുഹമ്മദ് താഹിർ മെഹ്മൂദ് അഷ്റഫിക്ക് നൽകിയ പുരസ്കാരം കാന്റർബറി ആർച്ച് ബിഷപ്പ് ഡെയിം സാറാ മുള്ളലി പിൻവലിച്ചു. മതസൗഹാർദത്തിനും സഹകരണത്തിനുമുള്ള ഹ്യൂബർട്ട് വാൾട്ടർ പുരസ്കാരമാണ് കഴിഞ്ഞ ആഴ്ച അഷ്റഫിക്ക് സമ്മാനിച്ചത്. 9/11 ആക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

2007ലെ പ്രസ്താവനകളിലാണ് അഷ്റഫി ബിൻ ലാദനെ പുകഴ്ത്തിയത്. റഷ്യക്കാർക്കും അമേരിക്കക്കാർക്കും ബ്രിട്ടീഷുകാർക്കുമെതിരെ ഇസ്‌ലാമിനുവേണ്ടി പോരാടിയ വ്യക്തിയെന്നാണ് അന്ന് ബിൻ ലാദനെ വിശേഷിപ്പിച്ചത്. ബിൻ ലാദന് ‘സൈഫുല്ല’ (ദൈവത്തിന്റെ വാൾ) എന്ന വിശേഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ തന്റെ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തതാണെന്നും തനിക്കെതിരെ അന്യായമായ പ്രചാരണം നടന്നെന്നും അഷ്റഫി പ്രതികരിച്ചു.

പാകിസ്ഥാനിലെ മതസൗഹാർദ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്ന് ലാംബത്ത് പാലസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2012ൽ മതനിന്ദ ആരോപിച്ച് കേസെടുത്ത ക്രിസ്ത്യൻ പെൺകുട്ടി റിംഷാ മസീഹിന്റെ കേസിൽ അഷ്റഫി ഇടപെട്ടതും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. എന്നാൽ പാകിസ്ഥാനിലെ മതനിന്ദാ നിയമങ്ങളെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. ഈ നിയമങ്ങൾ മതന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് വിമർശിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ ഏഴ് വർഷത്തോളമായി കാണാതായ ഹാംപ്‌ഷയർ സ്വദേശിനി ജോവാൻ ഷീന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓഗസ്റ്റിൽ കാട്ടുതീ ഉണ്ടായ പ്രദേശത്ത് ഓഗസ്റ്റ് 12നാണ് അസ്ഥികൾ കണ്ടെത്തിയത്. വിപുലമായ ഫോറൻസിക് പരിശോധനയ്ക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷമാണ് തിരിച്ചറിഞ്ഞത്.

44കാരിയായ ജോവാൻ മൂന്ന് കുട്ടികളുടെ അമ്മയാണ്. 2019 ഡിസംബറിൽ അവസാനമായി കണ്ട ജോവാനെ 2020 ഫെബ്രുവരിയിലാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത്. ഫെയർഹാമിൽ നിന്ന് ജന്മനാടായ സതാംപ്ടണിലേക്ക് യാത്ര തിരിച്ച ശേഷമാണ് ഇവരെ കാണാതായത്. സംഭവത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ആദ്യം കൊലപാതക അന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞതോടെ അന്വേഷണം ഹാംപ്‌ഷയർ ആൻഡ് ഐൽ ഓഫ് വൈറ്റ് പൊലീസ് ഏറ്റെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് സതാംപ്ടൺ സ്വദേശിയായ 56കാരനെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ജോവാന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജോവാൻ ഫേൽതാമിൽ എത്തിപ്പെട്ടതിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് ക്രൈംസ്റ്റോപ്പേഴ്സ് വഴി രഹസ്യമായി വിവരം കൈമാറാം. അന്വേഷണത്തെ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3.75 ശതമാനത്തിൽ നിലനിർത്തി. പണപ്പെരുപ്പം വീണ്ടും ഉയരുന്നതിനിടെയാണ് നിരക്ക് മാറ്റേണ്ടതില്ലെന്ന് ബാങ്ക് തീരുമാനിച്ചത്. മധ്യപൂർവദേശത്തെ സംഘർഷം ആഗോള ഊർജവില ഉയർത്തുന്നതാണ് ബാങ്കിന്റെ പ്രധാന ആശങ്ക.

ഓഗസ്റ്റിൽ ബ്രിട്ടനിലെ പണപ്പെരുപ്പം 3.1 ശതമാനമായി ഉയർന്നിരുന്നു. ഇന്ധനവിലയിലെ വർധനയാണ് പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ പണപ്പെരുപ്പം അടുത്ത വർഷം ആദ്യം നാലു ശതമാനത്തോളം ഉയരാമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. യുദ്ധവും ഊർജവില വർധനയും തുടരുകയാണെങ്കിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഭാവിയിൽ പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.

അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് സർക്കാർ ബോണ്ടുകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിലും മാറ്റം പ്രഖ്യാപിച്ചു. വിപണിയിലെ അസ്ഥിരത ഒഴിവാക്കുന്നതിനായി ഏകദേശം 146 ബില്യൺ പൗണ്ടിന്റെ സർക്കാർ ബോണ്ടുകൾ ട്രഷറിയിലേക്ക് തിരിച്ചുവിൽക്കാനുള്ള പദ്ധതിയാണ് മുന്നോട്ടുവച്ചത്. പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലും യുദ്ധവും ഊർജവിലയും സൃഷ്ടിക്കുന്ന പണപ്പെരുപ്പ സമ്മർദം ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി തുടരുകയാണ്.

ലണ്ടൻ: സസെക്സിലെ ഡച്ചസ് മേഗൻ മാർക്കിളിന്റെ മൊബൈൽ ഫോൺ നമ്പർ സ്കൂൾ രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് ചോർന്നതായി റിപ്പോർട്ട്. മക്കളായ ആർച്ചിയും ലിലിബറ്റും ബ്രിട്ടനിലെ സ്കൂളിൽ പഠനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മേഗനെ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ചേർത്തതെന്നാണ് വിവരം. ‘ഇയർ 3’ എന്ന ഗ്രൂപ്പിലെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിക്കുന്നതായും റിപ്പോർട്ടുണ്ട്.

ദി സൺ ആണ് മേഗന്റെ ഫോൺ നമ്പർ ചോർന്ന വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. വിവരങ്ങൾ പുറത്തുവന്നതിൽ സസെക്സുമായി അടുത്ത വൃത്തങ്ങൾ നിരാശ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ മേഗന്റെ വക്താവിന്റെ പ്രതികരണം തേടിയെങ്കിലും ലഭിച്ചിട്ടില്ല. അതേസമയം, സുരക്ഷാ ആശങ്കകളെ തുടർന്ന് നേരത്തെ തിരഞ്ഞെടുത്ത സ്കൂളിൽനിന്ന് ആർച്ചിയെയും ലിലിബറ്റിനെയും രണ്ട് ദിവസത്തിനകം മാറ്റിയതിന് പിന്നാലെയാണ് പുതിയ സ്കൂളിൽ കുട്ടികൾ പഠനം ആരംഭിച്ചത്. പുതിയ സ്കൂളിലെ രക്ഷിതാക്കൾക്ക് കുട്ടികൾ എത്തുന്നതിനെക്കുറിച്ച് 24 മണിക്കൂർ മുമ്പാണ് അറിയിപ്പ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.

സ്കൂളിലേക്കുള്ള യാത്രയിൽ തിരക്കേറിയ സമയത്ത് 30 മിനിറ്റ് യാത്ര ഒരു മണിക്കൂറായി നീണ്ടതും ഹാരിയുടെയും മേഗന്റെയും സുരക്ഷാ വാഹനങ്ങൾക്ക് വാഹനവ്യൂഹമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടായതുമാണ് ആശങ്കയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സ്കൂളിൽ ആർച്ചിയും ലിലിബറ്റും രണ്ട് സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് എത്തിയതെന്നും പറയുന്നു. ഇതിനിടെ, ബ്രിട്ടനിൽ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സുരക്ഷ ആവശ്യപ്പെടാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ഹാരി ആവശ്യപ്പെട്ട പുനഃപരിശോധനയ്ക്ക് ആഭ്യന്തര മന്ത്രാലയം നടപടിയാരംഭിച്ചിട്ടുണ്ട്. 2020ൽ രാജകീയ ചുമതലകളിൽനിന്ന് പിന്മാറിയതിന് പിന്നാലെ ബ്രിട്ടനിലെ സുരക്ഷാ അവകാശം നഷ്ടപ്പെട്ട ഹാരി താൻ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു.

Copyright © . All rights reserved