Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന ആരോപണത്തിൽ റിഫോം യുകെയ്ക്കെതിരെ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു . വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചോയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ ഇതേ പാർട്ടിയുടെ സംഭാവനകളുമായി ബന്ധപ്പെട്ട് മെട്രോ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ പരാതികളും പരിശോധിക്കുക.

ചാനൽ 4 ന്യൂസിൽ സെപ്റ്റംബർ 3ന് സംപ്രേഷണം ചെയ്ത റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസിന് നിരവധി പരാതികൾ ലഭിച്ചത്. വെർബാറ്റിം നടത്തിയ ഒളിക്യാമറാ അന്വേഷണത്തിൽ വിദേശ സംഭാവന നൽകാൻ താൽപര്യമുള്ളയാളെന്ന വ്യാജേന റിപ്പോർട്ടർമാർ റിഫോം യുകെയുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നിയമത്തിലെ നിയന്ത്രണങ്ങൾ മറികടക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് നിഗൽ ഫരാജിന്റെ അടുത്ത അനുയായികളായ ഡാൻ ജൂക്സ്, ജെയിംസ് ഓർ എന്നിവർ ചർച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇരുവരും രാജിവച്ചിരുന്നു.

ചാനൽ 4 റിപ്പോർട്ടിന് പിന്നാലെ ലഭിച്ച വിവരങ്ങളിൽ അന്വേഷണത്തിന് ആവശ്യമായ കുറ്റകൃത്യങ്ങളുടെ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംശയാസ്പദമായ സംഭാവനകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച പൊലീസ്, തിരഞ്ഞെടുപ്പ് കമ്മീഷനുമായും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായും സഹകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുട്ടികൾ മൊബൈൽ ഫോണുകളിൽ നഗ്നചിത്രങ്ങൾ പകർത്തുന്നതും പങ്കുവയ്ക്കുന്നതും തടയാൻ ടെക് കമ്പനികളെ നിർബന്ധിക്കുന്ന പുതിയ നിയമം കൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാർ. കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്നചിത്രങ്ങളിലേക്കുള്ള പ്രവേശനം തടയാൻ ആപ്പിളിനും ഗൂഗിളിനും നേരത്തെ മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ കമ്പനികൾ മുന്നോട്ടുവച്ച നിലവിലെ നടപടികൾ പ്രതിസന്ധിയുടെ വ്യാപ്തിക്ക് അനുസരിച്ചുള്ളതല്ലെന്ന് കൾച്ചർ സെക്രട്ടറി ലിസ നാൻഡി എംപിമാരെ അറിയിച്ചു. ഉടൻ നിയമനിർമാണം നടത്താനാണ് സർക്കാരിന്റെ നീക്കം.

കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ മാത്രമല്ല, അവർ ഉപയോഗിക്കുന്ന ആപ്പുകളിലും നഗ്നചിത്രങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് പുതിയ നിയമത്തിലെ നിർദേശം. കുട്ടികളെ ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, നഗ്നചിത്രങ്ങൾ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ഫോണുകളിൽനിന്ന് നഗ്നചിത്രങ്ങൾ പകർത്തുന്നതും പങ്കുവയ്ക്കുന്നതും തടയുന്നത് ലൈംഗിക ഭീഷണിക്കേസുകൾ കുറയ്ക്കുന്നതിൽ നിർണായക ചുവടുവയ്പ്പാകുമെന്ന് ബ്രിട്ടീഷ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നടപടികൾ നിയമമാക്കുന്നതിൽ ഇനിയും കാലതാമസം ഉണ്ടാകരുതെന്ന് എൻഎസ്പിസിസി ഉൾപ്പെടെയുള്ള സംഘടനകളും ആവശ്യപ്പെട്ടു.

കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളെ പിന്തുണയ്ക്കുന്നതായി ആപ്പിളും ഗൂഗിളും അറിയിച്ചു. 2021ൽ തന്നെ കുട്ടികൾ നഗ്നചിത്രങ്ങൾ കാണുന്നതും പങ്കുവയ്ക്കുന്നതും തടയാൻ ‘കമ്യൂണിക്കേഷൻ സേഫ്റ്റി’ സംവിധാനം അവതരിപ്പിച്ചിട്ടുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കി. അതേസമയം, പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതിന് ഉപയോക്താവ് കുട്ടിയാണോ മുതിർന്നയാളാണോ എന്ന് തിരിച്ചറിയേണ്ടിവരുന്നത് സ്വകാര്യതാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഓൺലൈൻ അവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഓരോ മുതിർന്നയാളെയും ഡിജിറ്റൽ ഐഡി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സ്വകാര്യ ചിത്രങ്ങൾ സ്വതവേ സ്കാൻ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഓപ്പൺ റൈറ്റ്സ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ പുതിയ നിയമം നിരീക്ഷണ സംവിധാനമായി മാറില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: മദ്യപിച്ച് ലൈസൻസില്ലാതെ പങ്കാളിയുടെ കാറിൽ 240 കിലോമീറ്ററോളം (150 മൈൽ) വാഹനമോടിച്ച അന്ധന് ബ്രിട്ടനിൽ സസ്‌പെൻഡഡ് തടവുശിക്ഷ. ഹഡേഴ്സ്ഫീൽഡ് സ്വദേശിയായ ആന്റണി ഹാൾ (50) ആണ് രാത്രിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെട്ടത്. ജൂൺ 29ന് പുലർച്ചെ 1.45ഓടെ എം6 മോട്ടോർവേയിൽ കാൾലൈലിന് സമീപം വോക്‌സ്‌ഹാൾ മെറിവ കാർ ലെയിനുകൾക്കിടയിലൂടെ വെട്ടിത്തിരിഞ്ഞും ഹാർഡ് ഷോൾഡറിലേക്ക് കയറിയും ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി കാഴ്ച നഷ്ടപ്പെട്ട ഹാൾ, തനിക്ക് ചില ലൈറ്റുകൾ മാത്രമേ കാണാനാകൂവെന്നും മോട്ടോർവേയിൽ ഒരു ചരക്ക് ലോറിയുടെ ലൈറ്റുകൾ പിന്തുടർന്നാണ് വാഹനമോടിച്ചതെന്നും പൊലീസിനോട് പറഞ്ഞു. താനും പങ്കാളിയും ചേർന്ന് നാല് കുപ്പി വൈൻ കുടിച്ചിരുന്നതായും ഇയാൾ സമ്മതിച്ചു. റോഡരികിൽ നടത്തിയ പരിശോധനയിൽ 100 മില്ലിലീറ്റർ ശ്വാസത്തിൽ 50 മൈക്രോഗ്രാം ആൽക്കഹോൾ കണ്ടെത്തി. പിന്നീട് പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലും 46 മൈക്രോഗ്രാം രേഖപ്പെടുത്തി. ഇംഗ്ലണ്ടിലും വെയിൽസിലും അനുവദനീയമായ പരിധി 35 മൈക്രോഗ്രാമാണ്. അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിങ് ലൈസൻസും ഇൻഷുറൻസുമില്ലാതെ വാഹനമോടിക്കൽ, ഉടമയുടെ അനുമതിയില്ലാതെ കാർ എടുത്തത് എന്നീ കുറ്റങ്ങളാണ് ഹാൾ സമ്മതിച്ചത്.

യാത്രയ്ക്കിടെ സ്കോട്‌ ലൻഡിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും സ്വന്തം വീടും ബന്ധവും സാമ്പത്തിക പ്രശ്നങ്ങളും ഉപേക്ഷിച്ച് എത്രയും ദൂരം പോകാനാണ് ശ്രമിച്ചതെന്നും ഹാൾ പൊലീസിനോട് പറഞ്ഞു. ഇന്ധനം നിറയ്ക്കുന്നതിനായി വഴിയിൽ എവിടെയോ നിർത്തിയപ്പോൾ പമ്പ് ജീവനക്കാരനാണ് കാറിൽ ഇന്ധനം നിറച്ചതെന്നും കോടതിയെ അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. മുൻപ് ക്രിമിനൽ കേസുകളൊന്നുമില്ലാത്ത ഹാൾ ഗുരുതരമായ വ്യക്തിപരമായ പ്രതിസന്ധിയിലായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷക അഡെൽ ഗ്രഹാം കോടതിയിൽ പറഞ്ഞു. പ്രതിസന്ധിക്കിടെ എടുത്ത മോശം തീരുമാനമായിരുന്നു സംഭവമെന്നും അവർ വാദിച്ചു.

ഹാളിന് 36 ആഴ്ചത്തെ തടവുശിക്ഷയാണ് കിർക്ലീസ് മജിസ്‌ട്രേറ്റ്സ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷ 18 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കസ്റ്റഡി ശിക്ഷ നൽകേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും മുൻകാല നല്ല പെരുമാറ്റവും വ്യക്തിപരമായ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് തടവ് സസ്‌പെൻഡ് ചെയ്തതെന്ന് മജിസ്‌ട്രേറ്റ് ട്രേസി മക്‌എർലൈൻ-ബേൺസ് വ്യക്തമാക്കി. 90 ദിവസം മദ്യപിക്കരുതെന്നും പുനരധിവാസ പരിപാടികളിൽ പങ്കെടുക്കണമെന്നും കോടതി നിർദേശിച്ചു. ലൈസൻസ് ഇല്ലായിരുന്നെങ്കിലും 12 മാസത്തേക്ക് വാഹനമോടിക്കുന്നതിൽ വിലക്കേർപ്പെടുത്തി. കൂടാതെ 272 പൗണ്ട് കോടതി ചെലവും അടയ്ക്കണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലുടനീളം വിമാന സർവീസുകൾ താളംതെറ്റി. ചൊവ്വാഴ്ച നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ ബുധനാഴ്ചയും സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പതിനായിരക്കണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധി ബാധിച്ചത്. ഫ്ലൈറ്റ് റഡാർ24യുടെ കണക്കനുസരിച്ച് ആയിരത്തോളം വിമാനങ്ങൾ വരെ റദ്ദാക്കിയിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ സേവനദാതാക്കളായ നാറ്റ്സിന്റെ (NATS) ഫ്ലൈറ്റ് ഡേറ്റാ പ്രോസസിങ് സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്.

ഹീത്രോ, ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ, ബർമിങ്ങാം വിമാനത്താവളങ്ങളെയാണ് തകരാർ ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഈസിജെറ്റ് 200 വിമാനങ്ങളും ബ്രിട്ടീഷ് എയർവേയ്സ് നൂറിലേറെ വിമാനങ്ങളും റദ്ദാക്കി. വിമാനങ്ങൾ പുറപ്പെടുന്നത് തടസ്സപ്പെട്ടതോടെ ചില വിമാനത്താവളങ്ങളിൽ ലാൻഡിങ്ങിനുള്ള സൗകര്യവും പരിമിതമായി. ഹീത്രോയിലേക്ക് എത്തിയ 13 വിമാനങ്ങൾ യുകെയിലെയും യൂറോപ്പിലെയും മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അയർലൻഡിലെയും സ്കോട്‌ ലൻഡിലെയും വിമാനത്താവളങ്ങളിലും സർവീസുകൾക്ക് തടസ്സമുണ്ടായി. യാത്രക്കാർ വിമാനസ്ഥിതി എയർലൈനുകളുമായി പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്നും അധികൃതർ നിർദേശിച്ചു.

പ്രശ്നം പരിഹരിച്ചാലും സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. വിമാനങ്ങളുടെ വലിയ ബാക്ക്‌ലോഗ് രൂപപ്പെട്ടതാണ് കാരണം. റയനെയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നാറ്റ്സിന്റെ പ്രവർത്തനങ്ങളിൽ വിമർശനം ഉന്നയിച്ചു. 65,000ലേറെ യാത്രക്കാർക്ക് എട്ട് മണിക്കൂർ വരെ വൈകൽ നേരിട്ടതായി റയനെയർ അറിയിച്ചു. സംഭവത്തിൽ പൂർണ അന്വേഷണം നടത്തുമെന്ന് നാറ്റ്സ് മേധാവി മാർട്ടിൻ റോൾഫ് വ്യക്തമാക്കി. വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്ന സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും സംഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടന്റെ ഭാവി രാജാവാകാൻ സാധ്യതയുള്ള ജോർജ് രാജകുമാരൻ ഈറ്റൺ കോളജിൽ ചൊവ്വാഴ്ച പഠനം ആരംഭിക്കും. 13കാരനായ ജോർജിന്റെ വിദ്യാഭ്യാസത്തിലെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നത്. പിതാവ് വില്യം രാജകുമാരനും അദ്ദേഹത്തിന്റെ സഹോദരൻ ഹാരിയും പഠിച്ച പ്രമുഖ സ്വകാര്യ സ്കൂളാണ് ഈറ്റൺ. നേരത്തെ ബെർക്‌ഷെയറിലെ ലാംബ്രൂക്ക് സ്കൂളിലായിരുന്നു ജോർജ് പഠിച്ചിരുന്നത്.

2023ൽ മാതാപിതാക്കളായ വില്യമിനും കെയ്റ്റിനുമൊപ്പം ജോർജ് ഈറ്റൺ സന്ദർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രാജകുടുംബം ജോർജിനായി പരിഗണിക്കുന്ന സ്കൂളുകളിൽ ഈറ്റണും ഉൾപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹം ശക്തമായത്. 1995ൽ വില്യം ഈറ്റണിൽ പഠനം ആരംഭിച്ചപ്പോൾ മാതാപിതാക്കളായ ചാൾസും ഡയാനയും സഹോദരൻ ഹാരിയും ഒപ്പമുണ്ടായിരുന്നു. സ്കൂളിന്റെ പരമ്പരാഗത പ്രവേശന രജിസ്റ്ററിൽ വില്യം ഒപ്പിടുന്ന ചിത്രവും അന്ന് പുറത്തുവന്നിരുന്നു.

ടോം ഹിഡിൽസ്റ്റൺ, ഹ്യൂ ലോറി, എഡ്ഡി റെഡ്മെയ്ൻ തുടങ്ങിയ പ്രമുഖരും മുൻ പ്രധാനമന്ത്രിമാരും എഴുത്തുകാരായ ജോർജ് ഓർവെൽ, ഇയാൻ ഫ്ലെമിങ്, സാഹസികനായ ബിയർ ഗ്രിൽസ് തുടങ്ങിയവരും ഈറ്റണിലെ മുൻ വിദ്യാർഥികളാണ്. അതേസമയം, ജോർജിന്റെ മുത്തച്ഛനായ രാജാവ് ചാൾസ് ഗോർഡൺസ്റ്റൗൺ സ്കൂളിലാണ് പഠിച്ചത്. സ്കൂളിലെ അനുഭവത്തെ ഒരിക്കൽ അദ്ദേഹം “ജയിൽശിക്ഷ”യോട് ഉപമിച്ചിരുന്നെങ്കിലും സ്വയം അച്ചടക്കവും ഉത്തരവാദിത്തബോധവും അവിടെനിന്ന് ലഭിച്ചതായി പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രിൻസ് ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും ഇനി രാജകുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധികളായി പ്രവർത്തിക്കാനാകില്ലെന്ന് വ്യക്തമാക്കി ചാൾസ് രാജാവ്. ഹാരിയുടെയും മേഗന്റെയും നിലവിലെ പദവി സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാനായി ബക്കിങ്ഹാം പാലസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക കത്ത് അയച്ചു. രാജാവിന്റെ നിർദേശപ്രകാരം ലോർഡ് ചേംബർലെയ്ൻ അയച്ച കത്ത് ഹാരിയുടെ സംഘത്തിനും സർക്കാർ വകുപ്പുകൾക്കും സൈനിക ഉദ്യോഗസ്ഥർക്കും ലോർഡ് ലെഫ്റ്റനന്റുമാർക്കും കൈമാറിയെന്നാണ് പാലസ് വൃത്തങ്ങൾ പറയുന്നത്.

ഹാരിയും മേഗനും കഴിഞ്ഞ മാസം മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും ഒപ്പം കൂട്ടി കാലിഫോർണിയയിൽനിന്ന് ബ്രിട്ടനിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ രാജകുടുംബത്തിലെ ‘വർക്കിങ് റോയൽ’ പദവി ഇവർക്ക് ലഭിക്കില്ലെന്നും ‘ഹിസ് റോയൽ ഹൈനെസ്’, ‘ഹെർ റോയൽ ഹൈനെസ്’ എന്നീ പദവികൾ ഉപയോഗിക്കാനാകില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇരുവരും ഇപ്പോഴും സ്വകാര്യ പൗരന്മാരായാണ് കണക്കാക്കപ്പെടുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബ്രിട്ടനിലെത്തിയതിന് പിന്നാലെ ഹാരി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായുള്ള സൂചനകളും പുറത്തുവന്നു. ലണ്ടനിലെ ഒരു ടിവി, പോഡ്കാസ്റ്റ് സ്റ്റുഡിയോയിൽ ഹാരി എത്തിയതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭാവിയിൽ ഹാരിയും മേഗനും പങ്കെടുക്കുന്ന പരിപാടികൾ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായിരിക്കില്ലെന്നും സ്വകാര്യ വ്യക്തികൾ എന്ന നിലയിലായിരിക്കും ഇത്തരം പരിപാടികളിൽ പങ്കെടുക്കുകയെന്നും രാജാവിന്റെ കത്ത് വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ബോസ്റ്റണിൽ നാലാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം മലയാളി യുവതി മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനി ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്. പ്രസവത്തെ തുടർന്ന് ആരോഗ്യനില തൃപ്തികരമായിരുന്ന ചിഞ്ചുവിനെ ജൂലൈ 8 -ന് വൈകിട്ട് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ 12.20ന് മരണം സംഭവിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

നാലു വർഷം മുൻപ് നേഴ്സായി ജോലി ലഭിച്ചതിനെ തുടർന്നാണ് ചിഞ്ചു ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിലെത്തിയത്. പിന്നീട് ഭർത്താവ് എമിൽ ജോസും രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞും യുകെയിലാണ് ജനിച്ചത്. ഒരു വർഷം മുൻപ് ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ച കുടുംബം നാലാമത്തെ കുഞ്ഞിന്റെ വരവോടെ സന്തോഷത്തിലായിരുന്നു. ജൂലൈ 7ന് ഉച്ചയ്ക്ക് 1.30ഓടെ ചിഞ്ചു ആരോഗ്യവതിയായ പെൺകുഞ്ഞിന് സാധാരണ പ്രസവത്തിലൂടെ ജന്മം നൽകിയിരുന്നു. എമിലിനും ചിഞ്ചുവിനും എട്ടും ആറും മൂന്നും വയസ്സുള്ള മൂന്ന് മക്കളും നവജാത പെൺകുഞ്ഞുമാണുള്ളത്. പ്രസവശുശ്രൂഷയ്ക്കായി ഏതാനും മാസങ്ങൾക്ക് മുൻപ് യുകെയിലെത്തിയ ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും മകളുടെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ്.

ബോസ്റ്റൺ മേഖലയിലെ സിറോ-മലബാർ സഭയുടെ മാർ യൗസേപ്പ് പ്രൊപ്പോസ്ഡ് മിഷൻ ചർച്ചിലെ സജീവ അംഗങ്ങളായിരുന്നു എമിലും കുടുംബവും. ചിഞ്ചുവിന്റെ വേർപാട് ബോസ്റ്റണിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. എമിലിനും നാല് മക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സഭാംഗങ്ങളും മലയാളി സമൂഹവും കൈകോർക്കുകയാണ്. കുഞ്ഞിന്റെ വരവോടെ സന്തോഷത്തിലായിരുന്ന കുടുംബത്തെ മണിക്കൂറുകൾക്കകം ദുരന്തം തേടിയെത്തിയത് യുകെയിലെ മലയാളി സമൂഹത്തിനാകെ തീരാനഷ്ടമായി.

ചിഞ്ചുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എസെക്സിലെ കോൾചെസ്റ്റർ ആശുപത്രിയിൽ നേഴ്‌സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം തീക്കോയി സ്വദേശിനി ജസ്റ്റിൻ ജോർജ് (58) ലണ്ടനിൽ നിര്യാതയായി. ദീർഘകാലമായി യു കെയിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചിരുന്ന ജസ്റ്റിൻ മലയാളി സമൂഹത്തിനിടയിലും സുപരിചിതയായിരുന്നു.

പൊതുരംഗത്തും സാമുദായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജസ്റ്റിൻ, ക്ലാക്ടണിലെ സീറോ-മലബാർ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ദീർഘകാലം സേവനം അനുഷ്ഠിച്ചു. സൗമ്യമായ ഇടപെടലുകളിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും നിരവധി പേരുടെ പ്രിയങ്കരിയായി മാറിയിരുന്നു.

ജസ്റ്റിന്റെ വിയോഗവാർത്ത യു കെയിലെ മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജസ്റ്റിൻ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ വീടുകളുടെ വിലയിൽ 2023ന് ശേഷം ആദ്യമായി വാർഷിക ഇടിവ് രേഖപ്പെടുത്തി. ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ, വർധിച്ച ജീവിതച്ചെലവ്, ആഗോള രാഷ്ട്രീയ അനിശ്ചിതത്വം എന്നിവ ഭവന വിപണിയെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. ലോയ്ഡ്സ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ വീടുകളുടെ ശരാശരി വില 0.4 ശതമാനം കുറഞ്ഞ് 2,98,468 പൗണ്ടായി. ജൂലൈയെ അപേക്ഷിച്ച് 685 പൗണ്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഭവന വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണം ഉയർന്ന വായ്പാ ചെലവും പലിശനിരക്കിലെ അനിശ്ചിതത്വവുമാണ്. ഓഗസ്റ്റ് അവസാനം രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ ശരാശരി പലിശനിരക്ക് 5.6 ശതമാനവും അഞ്ച് വർഷത്തെ നിരക്ക് 5.66 ശതമാനവുമായിരുന്നു. വർഷത്തിന്റെ തുടക്കത്തിൽ ഇവ രണ്ടും അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു. വീടുകളുടെ വില കുറയ്ക്കാൻ വിൽപ്പനക്കാർ വലിയ തോതിൽ തയ്യാറാകാത്തതും വാങ്ങുന്നവർ പലിശനിരക്കിലെ സാഹചര്യം കൂടുതൽ വ്യക്തമാകുന്നതുവരെ കാത്തിരിക്കുന്നതും വിപണിയിലെ ഇടപാടുകൾ കുറയാൻ കാരണമായി.

പ്രദേശങ്ങൾ തിരിച്ചുനോക്കുമ്പോൾ യുകെയിൽ വീടുകളുടെ വിലയിടിവിൽ മുന്നിൽ സൗത്ത് ഈസ്റ്റാണ്. ഇവിടെ വില 1.6 ശതമാനം കുറഞ്ഞ് ശരാശരി 3,81,729 പൗണ്ടായി. ഗ്രേറ്റർ ലണ്ടനിൽ 1.5 ശതമാനം ഇടിഞ്ഞ് ശരാശരി 5,34,177 പൗണ്ടിലെത്തി. അതേസമയം വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 2.7 ശതമാനവും വടക്കുപടിഞ്ഞാറൻ മേഖലയിൽ രണ്ട് ശതമാനവും വില ഉയർന്നു. വടക്കൻ അയർലൻഡിലാണ് ഏറ്റവും ഉയർന്ന വാർഷിക വളർച്ച രേഖപ്പെടുത്തിയത്—6.9 ശതമാനം. സ്കോട്ട് ലൻഡിൽ 3.5 ശതമാനവും വെയിൽസിൽ 0.6 ശതമാനവും വില വർധിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനലിൽ ഒറ്റ ഡിങ്കി ബോട്ടിൽ അപകടകരമായ യാത്ര നടത്തിയ 140 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. യു.കെയിലേക്കുള്ള ചെറുബോട്ട് കടന്നുവരവുകൾ തുടരുന്നതിനിടെയാണ് വലിയ സംഘത്തെ അധികൃതർ രക്ഷപ്പെടുത്തിയത്. 2026 ഓഗസ്റ്റ് 28 വരെ 16,513 പേരാണ് ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യു.കെയിലെത്തിയത്. 2021 മുതൽ രേഖപ്പെടുത്തിയ കണക്കുകളിൽ ഈ തീയതി വരെയുള്ള അഞ്ചാമത്തെ ഉയർന്ന നിരക്കാണിത്. 2025ൽ ആകെ 41,472 പേരാണ് ചെറുബോട്ടുകളിൽ യു.കെയിലെത്തിയത്.

യു.കെയിലെത്തുന്നവരുടെ രാജ്യാന്തര പശ്ചാത്തലത്തിലും വലിയ മാറ്റങ്ങളുണ്ട്. 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം എറിത്രിയയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ—5,875 പേർ. സുഡാനിൽനിന്ന് 4,191 പേരും അഫ്ഗാനിസ്ഥാനിൽനിന്ന് 4,042 പേരും സൊമാലിയയിൽനിന്ന് 3,901 പേരും ഇറാനിൽനിന്ന് 3,657 പേരും ചെറുബോട്ടുകളിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അഭയാർഥിത്വം, സുരക്ഷാ പ്രശ്നങ്ങൾ, മറ്റ് സാഹചര്യങ്ങൾ എന്നിവയെ തുടർന്ന് നിരവധി പേർ അപകടകരമായ കടൽമാർഗം തിരഞ്ഞെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

ചെറുബോട്ടുകളിലൂടെയുള്ള വരവിന് പുറമെ, അനുമതിയില്ലാതെ യു.കെയിൽ തുടരുന്നവർക്ക് മറ്റ് വഴികളുമുണ്ട്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതിരിക്കുക, ആവശ്യമായ അനുമതിയില്ലാതെ തുടരുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ചെറുബോട്ട് വരവുകൾ നിയന്ത്രിക്കുന്നത് യു.കെ. സർക്കാരിന്റെ പ്രധാന കുടിയേറ്റ നയ വെല്ലുവിളികളിലൊന്നായി തുടരുകയാണ്.

RECENT POSTS
Copyright © . All rights reserved