Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, 14 വയസ്സുകാരിയെ ഓൺലൈനിലൂടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യൻ യുവാവിനെ നേരിട്ട് ചോദ്യം ചെയ്യുന്ന തിന്റെ ദൃശങ്ങൾ പുറത്തുവന്നു . 27കാരനായ പ്രവ്ന ഭട്ട് എന്നയാളാണെന്നാണ് വീഡിയോയിൽ പറയുന്നത്. ചോദ്യം ചെയ്യലിനിടെ യുവാവ് മാപ്പ് പറയുകയും ‘ഇത് ആദ്യമായാണ്, ഇനി ആവർത്തിക്കില്ല, ഒരു അവസരം കൂടി തരൂ’ എന്ന് അപേക്ഷിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

മൂന്ന് വർഷം മുൻപ് വിദ്യാർഥി വിസയിൽ ബ്രിട്ടനിലെത്തിയ ഭട്ട്, പഠനം പൂർത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വിസയിൽ തുടരുകയായിരുന്നു. പെൺകുട്ടിയുടേതെന്ന പേരിലുള്ള അക്കൗണ്ടിലേക്ക് സന്ദേശങ്ങൾ അയച്ചതായി യുവാവ് സമ്മതിക്കുന്നതായും, ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ പണം ആവശ്യപ്പെട്ടുവെന്നുമാണ് ആരോപണം. എന്നാൽ പുറത്തുവന്ന സന്ദേശങ്ങളുടെയും ആരോപണങ്ങളുടെയും ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വീഡിയോയിൽ പലവട്ടം പോലീസിനെ അറിയിക്കരുതെന്ന് യുവാവ് അഭ്യർഥിക്കുന്നതും കാണാം. സംഭവത്തിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടോയെന്നും ബ്രിട്ടീഷ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. വീഡിയോ വൈറലായതോടെ ബ്രിട്ടനിൽ ഇത്തരത്തിലുള്ള ഓപ്പറേഷനുകളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബിർമിംഗ്ഹാമിൽ ഇന്ത്യൻ വിദ്യാർത്ഥിനിയായ അനിഷ ചക്രവർത്തി (28) റോഡപകടത്തിൽ മരിച്ചത് ഇന്ത്യൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. റെസ്റ്റോറന്റിലെ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മെയ് 30 പുലർച്ചെ ഡാർട്ട്മൗത്ത് മിഡിൽവേയിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ അനിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റിൽ യുകെയിൽ തുടരുകയായിരുന്ന അനിഷ മാർക്കറ്റിങ് മേഖലയിൽ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് യുകെയിലെത്തി സ്വപ്നങ്ങൾ പിന്തുടർന്ന യുവതിയുടെ അപ്രതീക്ഷിത വേർപാട് സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും നടുക്കിയതായി റെസ്റ്റോറന്റ് മാനേജർ ഷെഫാലി കരുൾക്കർ പറഞ്ഞു. എപ്പോഴും ചിരിച്ച മുഖവും വലിയ സ്വപ്നങ്ങളുമായിരുന്ന അനിഷയുടെ നഷ്ടം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അപകടവുമായി ബന്ധപ്പെട്ട് അപകടകരമായ ഡ്രൈവിംഗും മയക്കുമരുന്ന് ഉപയോഗവും വഴി മരണത്തിന് കാരണമായെന്ന സംശയത്തിൽ 22 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. അതേസമയം അനിഷയുടെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാരച്ചെലവുകൾക്കുമായി ക്രൗഡ് ഫണ്ടിങ് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് റോയൽ നേവിയുടെ പരിശീലന പറക്കലിനിടെ തകർന്ന ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മൂന്ന് വ്യോമസേനാംഗങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. അപകടത്തിൽ മരിച്ചത് ലെഫ്റ്റനന്റ് കമാൻഡർ ക്രിസ് ഗെയ്‌സൺ (42), ലെഫ്റ്റനന്റ് ലിലി-മേ ഫിഷർ (31), പെറ്റി ഓഫീസർ ഓവൻ ഗ്രീൻ (24) എന്നിവരാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ബുധനാഴ്ച പുലർച്ചെ ഡെവണിലെ ഒകെഹാംപ്ടൺ സമീപം പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്നായിരുന്നു അപകടം. അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഇവർ എല്ലാവരും സോമർസെറ്റിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

വനിതാ റോയൽ നേവി കമാൻഡോയായിരുന്ന ലിലി-മേ ഫിഷർ ഈ മാസം പൈലറ്റ് വിങ്‌സ് നേടാനിരിക്കെയാണ് മരണം സംഭവിച്ചത്. 2019ൽ നേവിയിൽ ചേർന്ന ഫിഷർ അതീവ സാഹസിക സ്വഭാവവും കഴിവും നിറഞ്ഞ വ്യക്തിയായിരുന്നു എന്ന് കുടുംബം പ്രതികരിച്ചു. അതേസമയം, പരിചയസമ്പന്നനായ ഹെലികോപ്റ്റർ പൈലറ്റും പരിശീലകനുമായിരുന്ന ക്രിസ് ഗെയ്‌സൺ നിരവധി സൈനിക ദൗത്യങ്ങളിൽ പങ്കെടുത്തിരുന്നു. വിവിധ സൈനിക വിഭാഗങ്ങളിലെ ഹെലികോപ്റ്റർ പൈലറ്റുമാർക്ക് പരിശീലനം നൽകിയിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ഇരുവരുടെയും നഷ്ടം റോയൽ നേവിക്ക് വലിയ തിരിച്ചടിയാണെന്നാണ് സൈനിക നേതൃത്വം വ്യക്തമാക്കുന്നത്.

2022ൽ റോയൽ നേവിയിൽ ചേർന്ന ഓവൻ ഗ്രീൻ അടുത്തിടെ എയർക്രൂമാൻ വിങ്‌സ് നേടിയിരുന്നു. മൂന്ന് പേരുടെയും മരണത്തിൽ ആഴത്തിലുള്ള ദുഃഖത്തിലാണെന്ന് പ്രതിരോധ മന്ത്രാലയവും സൈനിക ഉദ്യോഗസ്ഥരും പ്രതികരിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ ഉറപ്പാക്കുമെന്നും സൈനിക അധികാരികൾ അറിയിച്ചു. അപകടസ്ഥലത്തിന് സമീപം നിരവധി പേർ പൂക്കൾ അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നതും തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചില സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിരോധിക്കണമെന്ന് മുൻ ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ആവശ്യപ്പെട്ടു . സാമൂഹികമാധ്യമങ്ങളെ പുകയില ഉൽപന്നങ്ങളോട് ഉപമിച്ച അദ്ദേഹം, അവ കുട്ടികളുടെ ആരോഗ്യത്തിനും മാനസിക വളർച്ചയ്ക്കും ഗുരുതര ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് അവരുടെ ബാല്യം തിരിച്ചുനൽകേണ്ട സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹികമാധ്യമങ്ങൾക്ക് പ്രായപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പൊതുചർച്ച അവസാനഘട്ടത്തിലാണുള്ളത്. 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന് പുറമേ, ലൈവ് സ്ട്രീമിങ്, ലൊക്കേഷൻ ഷെയറിങ്, അനന്തമായി സ്ക്രോൾ ചെയ്യാവുന്ന ഫീഡുകൾ തുടങ്ങിയ സവിശേഷതകൾക്കും നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണനയിലുണ്ട്. വ്യക്തിഗത താൽപര്യങ്ങൾ അടിസ്ഥാനമാക്കി ഉള്ളടക്കം നിർദേശിക്കുന്ന അൽഗോരിതങ്ങൾക്കും സ്ക്രീൻ ഉപയോഗ സമയപരിധിക്കുമുള്ള നിർദേശങ്ങളും ചർച്ചയിലാണ്.

സാമൂഹികമാധ്യമ ഉപയോഗം കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, സ്വയം ഉപദ്രവം, ഓൺലൈൻ പീഡനം തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്രായപരിധി മാത്രം മതിയാകില്ലെന്നും, കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ, പ്രൊഫൈലിങ്, ആകർഷകമായ ഡിസൈൻ തന്ത്രങ്ങൾ എന്നിവയ്ക്കും നിയന്ത്രണം വേണമെന്നും വിവിധ ബാലാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ അന്തിമ തീരുമാനം വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എൻഎച്ച്എസിലെ ജീവനക്കാർ പലസ്തീൻ അനുകൂല ബാഡ്ജുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ ചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കണമെന്ന് പുതിയ റിപ്പോർട്ട് ശുപാർശ ചെയ്തു. രോഗികൾക്കും ജീവനക്കാർക്കും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് നിർദേശം. റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായും അംഗീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. ആരോഗ്യ മേഖലയിലെ വിവേചനവും വിദ്വേഷവും തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യഹൂദ സമൂഹത്തിനെതിരായ വിദ്വേഷ സംഭവങ്ങൾ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട സംഘടനകൾ പ്രതികരിച്ചു. ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടാതെ എല്ലാ രാഷ്ട്രീയ ചിഹ്നങ്ങൾക്കും ഒരുപോലെ നിയന്ത്രണം ബാധകമാക്കണമെന്നാണ് അവരുടെ ആവശ്യം. ചില എൻഎച്ച്എസ് ട്രസ്റ്റുകൾ നിലവിൽ തന്നെ ഇത്തരം ചിഹ്നങ്ങൾ ധരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ വിശ്വാസവും ആരോഗ്യ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ലണ്ടനിലെ ഒരു എൻഎച്ച്എസ് ട്രസ്റ്റിന്റെ വസ്ത്രധാരണ നയം തങ്ങളുടെ പലസ്തീൻ അനുകൂല നിലപാടുകളെ അടിസ്ഥാനമാക്കി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് ഡോക്ടർമാരും ഒരു നേഴ്സും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്ന് ഗാസയിൽ ആരംഭിച്ച യുദ്ധത്തിനും ശേഷം ആരോഗ്യ മേഖലയിലെ യഹൂദവിരുദ്ധ സംഭവങ്ങൾ വർധിച്ചതായി വിദഗ്ധർ പറയുന്നു. പൊതുസേവന സ്ഥാപനങ്ങൾ മതത്തിന്റെയോ വംശീയതയുടെയോ പേരിലുള്ള വിവേചനത്തെ ശക്തമായി നേരിടേണ്ടതുണ്ടെന്ന് യഹൂദ സംഘടനകളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എൻഎച്ച്എസ് എല്ലാ വിഭാഗം ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ സുരക്ഷിതവും സ്വാഗതാർഹവുമായ ഇടമായി തുടരണമെന്നും അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ ഡെവൺ കൗണ്ടിയിൽ പരിശീലന പറക്കലിനിടെ തകർന്നുവീണ റോയൽ നേവി ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചു. ഒക്ഹാംപ്ടണിന് സമീപമുള്ള സോർട്ടൺ ഡൗൺ പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. മെർലിൻ എം.കെ.4 ഹെലികോപ്റ്ററാണ് പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൊതുജനങ്ങളുടെ പ്രവേശനം താൽക്കാലികമായി നിരോധിക്കുകയും ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി റോയൽ നേവി അറിയിച്ചു. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ തൽക്കാലം പുറത്തുവിടില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തെ തുടർന്ന് പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിക്ക് ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് നേവി വക്താവ് അറിയിച്ചു. അപകടത്തിൽ ഹെലികോപ്റ്ററിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നു.

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറും പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയും അനുശോചനമറിയിച്ചു. റോയൽ നേവിക്കും രാജ്യത്തിനും വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് നേവി മേധാവി ജനറൽ സർ ഗ്വിൻ ജെൻകിൻസ് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശീലന ദൗത്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് മെർലിൻ എം.കെ.4. അപകടവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജിപിമാർക്ക് അമിത ജോലിഭാരം നേരിടേണ്ടിവരുന്നതിനാൽ വയോജനങ്ങൾക്ക് ആവശ്യമായ പരിചരണം നൽകാൻ കഴിയുന്നില്ലെന്നുള്ള ബ്രിട്ടീഷ് പാർലമെന്ററി സമിതി റിപ്പോർട്ട് പുറത്തുവന്നു . 65 വയസിന് മുകളിലുള്ളവരിൽ പരിക്കുകളെ തുടർന്നുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വീഴ്ച. ഇതുമൂലം ആയിരക്കണക്കിന് ഹിപ് അസ്ഥി ഒടിവുകളും ആരോഗ്യരംഗത്തിന് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിയമപ്രകാരം മിതമായതോ ഗുരുതരമായതോ ആയ ശാരീരിക അവശതയുള്ള വയോജനങ്ങളെ കണ്ടെത്തുകയും വിലയിരുത്തുകയും പിന്തുണ നൽകുകയും ചെയ്യേണ്ട ഉത്തരവാദിത്തം ജിപിമാർക്കുണ്ട്. എന്നാൽ 2024-25 കാലയളവിൽ ഇത്തരം രോഗികളിൽ വെറും 17 ശതമാനം പേരെ മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്. ഗുരുതര അവശതയുള്ളവരിൽ 18 ശതമാനം പേർക്കു മാത്രമാണ് വീഴ്ചാ സാധ്യത വിലയിരുത്തിയത്. ഇതിൽ തന്നെ മരുന്നുകളുടെ അവലോകനം നടത്തിയതാകട്ടെ 16 ശതമാനത്തിൽ താഴെയുള്ള രോഗികൾക്കാണ് .

ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതടക്കമുള്ള പുതിയ ഉത്തരവാദിത്തങ്ങൾ ജിപിമാരുടെ മേൽ അധികഭാരം സൃഷ്ടിച്ചുവെന്നാണ് സമിതിയുടെ വിലയിരുത്തൽ. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ഇതു തിരിച്ചടിയായതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീഴ്ച ഒഴിവാക്കുന്നതിനും അവശത നേരത്തെ കണ്ടെത്തുന്നതിനുമായി ഫാർമസിസ്റ്റുമാരുൾപ്പെടെയുള്ള മറ്റ് ആരോഗ്യപ്രവർത്തകരെ കൂടുതൽ ഉപയോഗപ്പെടുത്തുന്ന കാര്യവും എൻഎച്ച്എസ് പരിഗണിച്ചുവരികയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹെൻറി നൊവാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വൻ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത് . സംഭവത്തെ ഉപയോഗപ്പെടുത്തി സമൂഹത്തിൽ ഭിന്നിപ്പും അസംതൃപ്തിയും വളർത്താൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ, റീഫോം യു.കെ നേതാവ് നൈജൽ ഫരാജിനെതിരെ ആരോപിച്ചു. പാർലമെന്റിലെ ചോദ്യോത്തര വേളയിലും വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രാജ്യത്തെ പോലീസ് സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിത്തിരിവായിട്ടുണ്ട് .

കഴിഞ്ഞ ഡിസംബറിൽ സൗത്താംപ്ടണിൽ നടന്ന ആക്രമണത്തിൽ ഹെൻറി നൊവാക്ക് കൊല്ലപ്പെട്ട കേസിൽ 23-കാരനായ വിക്രം ഡിഗ്വയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ആക്രമണത്തിന് ശേഷം പ്രതി താൻ വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പോലീസിനോട് തെറ്റായ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഗുരുതരമായി പരിക്കേറ്റുകിടന്ന നൊവാക്കിനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പുറത്തുവിട്ട ബോഡിക്യാം ദൃശ്യങ്ങളിൽ കൈവിലങ്ങ് അണിയിച്ച നിലയിൽ “എനിക്ക് ശ്വാസം കിട്ടുന്നില്ല” എന്ന് നൊവാക്ക് പറയുന്നതും കാണാം.

സംഭവം രണ്ടുതരത്തിലുള്ള പോലീസ് നടപടിയുടെ ഉദാഹരണമാണെന്ന് ഫരാജ് ആരോപിച്ചു. എന്നാൽ ഈ ആരോപണം സ്റ്റാർമർ ശക്തമായി തള്ളിക്കളഞ്ഞു. ഇത്തരം ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാതെ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ നടപടികൾ സംബന്ധിച്ച് സ്വതന്ത്ര പോലീസ് ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) അന്വേഷണം നടത്തിവരികയാണ്. അന്വേഷണഫലം പുറത്തുവരുന്നതുവരെ നിഗമനങ്ങളിൽ എത്തരുതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെവോണിലെ ഒക്ഹാംപ്ടണിന് സമീപം സോർട്ടൺ ഡൗൺ മേഖലയിൽ റോയൽ നേവിയുടെ ഹെലികോപ്റ്റർ തകർന്നുവീണു . ബുധനാഴ്ച പുലർച്ചെ 3.45 ഓടെ അപകടം നടന്നതിനെ തുടർന്ന് അടിയന്തിര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു . സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുരന്താവസ്ഥ പ്രഖ്യാപിച്ചതായി ഡെവൺ ആൻഡ് കോർൺവാൾ പൊലീസ് ചീഫ് കോൺസ്റ്റബിൾ ജെയിംസ് വോൺ അറിയിച്ചു.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയൽ നേവി അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത് ഉചിതമല്ലെന്നും നേവി വക്താവ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പാർലമെന്റിൽ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇത് അതീവ ആശങ്കാജനകമായ സമയമാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ ഡാർട്ട്മൂർ മേഖല റോയൽ നേവിയുടെ ഹെലികോപ്റ്റർ പരിശീലനങ്ങൾക്ക് സുപരിചിതമായ പ്രദേശമാണ്. യിയോവിൽട്ടൺ, കൾഡ്രോസ് എന്നീ നാവിക വ്യോമതാവളങ്ങൾക്കിടയിലുള്ള ഈ മേഖലയിൽ പതിവായി സൈനിക ഹെലികോപ്റ്റർ പരിശീലനങ്ങൾ നടക്കാറുണ്ട്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ യിയോവിൽട്ടൺ നാവിക വ്യോമതാവളവുമായി ബന്ധമുള്ളതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അപകടത്തെ തുടർന്ന് സമീപ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ സൗത്താംപ്ടണിൽ വിദ്യാർഥിയായിരുന്ന 18-കാരൻ ഹെൻറി നൊവാക്കിന്റെ കൊലപാതകവും അതിനുശേഷമുള്ള പൊലീസ് നടപടികളും രാജ്യവ്യാപക വിവാദത്തിന് വഴിവച്ചു. 23-കാരനായ വിക്‌റം ഡിഗ്വ കത്തി കൊണ്ട് കുത്തി ഹെൻറിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് പൊലീസിൻ്റെ ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവന്നത്. കുത്തേറ്റതായി ഹെൻറി ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് അദ്ദേഹത്തെ കൈവിലങ്ങ് അണിയിക്കുകയും “എനിക്ക് ശ്വാസംമുട്ടുന്നു” എന്ന് പലതവണ പറഞ്ഞിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നുമാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

സംഭവസ്ഥലത്ത് ഡിഗ്വ താനാണ് വംശീയ ആക്രമണത്തിന് ഇരയായതെന്ന് പൊലീസിനോട് പറഞ്ഞതിനെ തുടർന്നാണ് ഹെൻറിയെ സംശയത്തിന്റെ നിഴലിൽ കണ്ടതെന്നാണ് ആരോപണം. പുറത്തുവന്ന ദൃശ്യങ്ങൾ “ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതാണ്” എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. വംശീയത സംബന്ധിച്ച ആരോപണങ്ങൾ പൊലീസ് തീരുമാനങ്ങളെ എത്രത്തോളം സ്വാധീനിച്ചുവെന്നത് അന്വേഷിക്കപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് നടപടികൾ പരിശോധിച്ച് സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ ഹെൻറിക്ക് നീതി ആവശ്യപ്പെട്ട് സൗത്താംപ്ടണിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ പ്രതിയുടെ കുടുംബം താമസിക്കുന്ന പ്രദേശത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. എന്നാൽ മകന്റെ മരണം കൂടുതൽ വിദ്വേഷത്തിനോ സാമൂഹിക വിഭജനത്തിനോ കാരണമാക്കരുതെന്ന് ഹെൻറിയുടെ കുടുംബം അഭ്യർഥിച്ചു. ഇത് മതത്തിന്റെയോ വംശീയതയുടെയോ വിഷയമല്ല, മറിച്ച് ഒരു കൊലപാതകക്കേസാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി. സംഭവത്തിന്റെ മറവിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

RECENT POSTS
Copyright © . All rights reserved