ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് നടത്തിയ കടുത്ത വിമർശനങ്ങൾക്ക് തക്ക മറുപടി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്ത് വന്നത് രാഷ്രീയ രംഗത്ത് വൻ ചർച്ചകൾക്കാണ് വഴിവെച്ചത് . രാജ്യത്തിന്റെ മികച്ച ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് താൻ പ്രവർത്തിക്കുന്നതെന്നും അതിൽ നിന്ന് ഒരിക്കലും വഴിതിരിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവെ, ഫെബ്രുവരി അവസാനം ആരംഭിച്ച ഇറാൻ യുദ്ധത്തിൽ ബ്രിട്ടനെ ഉൾപ്പെടുത്താതിരിക്കാനുള്ള തീരുമാനം തികച്ചും ആലോചിച്ചെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക സ്ഥിരത, ജനങ്ങളുടെ സുരക്ഷിതത്വം എന്നിവ കണക്കിലെടുത്താണ് ഈ നിലപാട് സ്വീകരിച്ചതെന്നും, ആ തീരുമാനം ഇന്നും ശരിയാണെന്ന് വിശ്വസിക്കുന്നതായും സ്റ്റാർമർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ഉണ്ടായാലും, ബ്രിട്ടന്റെ സ്വതന്ത്ര നയനിർണ്ണയം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയ്ക്ക് കൂടുതൽ പിന്തുണ നൽകേണ്ടതായിരുന്നു ബ്രിട്ടനും മറ്റ് സഖ്യരാജ്യങ്ങളും എന്നാണ് ബിബിസിയോട് സംസാരിച്ച ട്രംപ് അഭിപ്രായപ്പെട്ടത്. ഇറാൻ വിഷയത്തിൽ ശക്തമായ നിലപാട് എടുക്കുന്നതിൽ ബ്രിട്ടൻ പിന്നോട്ടുപോയതായും, ഇത് സഖ്യബന്ധങ്ങളെ ബാധിക്കാമെന്നും ട്രംപ് പരാമർശിച്ചു. കൂടാതെ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുകയും, ഊർജ്ജോൽപ്പാദനം വർധിപ്പിക്കാൻ നോർത്ത് സീ കൂടുതൽ തുറക്കുകയും ചെയ്താൽ മാത്രമേ സ്റ്റാർമർക്ക് രാഷ്ട്രീയമായി തിരിച്ചുവരാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ നയങ്ങളുമായി മുന്നോട്ടുപോയാൽ സ്റ്റാർമറുടെ രാഷ്ട്രീയ ഭാവി അനിശ്ചിതമാകുമെന്നും, അടുത്ത തിരഞ്ഞെടുപ്പുകളിൽ അത് തിരിച്ചടിയാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ബ്രിട്ടീഷ് ജനങ്ങളുടെ താൽപര്യങ്ങൾക്കായി സേവനം ചെയ്യാനാണ് താൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് ട്രംപിന്റെ പരാമർശങ്ങൾക്ക് മറുപടിയായി സ്റ്റാർമർ വ്യക്തമാക്കി. അവരുടെ നന്മ കണക്കിലെടുത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുകയാണ് എന്റെ കടമ.” ഇറാൻ യുദ്ധത്തിലേക്കോ ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിലേക്കോ ബ്രിട്ടനെ വലിച്ചിഴക്കില്ലെന്ന തന്റെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഇത്തരം സംഘർഷങ്ങളിൽ ഇടപെടുന്നത് രാജ്യത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ സൂക്ഷ്മമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തുന്നതിനൊപ്പം രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് തന്റെ മുൻഗണനയെന്നും, ആരുടെ വിമർശനവും തന്റെ തീരുമാനങ്ങളെ ബാധിക്കില്ലെന്നും സ്റ്റാർമർ വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ എപ്സനിൽ ഒരു പള്ളിക്ക് സമീപം നടന്നുവെന്നാരോപിച്ച ബലാത്സംഗ കേസിലെ അന്വേഷണം അവസാനിപ്പിക്കാൻ സറി പൊലീസ് തീരുമാനിച്ചു. സമഗ്രമായ അന്വേഷണത്തിന് ശേഷം കുറ്റകൃത്യം നടന്നിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഏപ്രിൽ 11-ന് പുലർച്ചെയോടെ എപ്സം നഗരത്തിലെ ലാബിറിൻത്ത് നൈറ്റ്‌ക്ലബ്ബിൽ നിന്നിറങ്ങിയ ശേഷം ഒരു യുവതി ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ, രാത്രി പുറത്തുപോയതിനിടെ സംഭവിച്ച മാനസിക അസ്വാസ്ഥ്യം മൂലം യുവതി ആശയക്കുഴപ്പത്തിൽ തെറ്റായ വിവരം നൽകിയതാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ആദ്യഘട്ടത്തിൽ സാക്ഷികളെ കണ്ടെത്താനും സംശയാസ്പദരായ ആളുകളെ തിരിച്ചറിയാനും പൊലീസ് പൊതുജനങ്ങളോട് വിവരങ്ങൾ അഭ്യർഥിച്ചിരുന്നു. എന്നാൽ ലഭ്യമായ വിവരണങ്ങൾ വ്യക്തതയില്ലാത്തതും പരിമിതവുമായതിനാൽ സംശയിക്കുന്നവരെ കുറിച്ച് വിശദാംശങ്ങൾ പുറത്തുവിടാൻ കഴിഞ്ഞില്ലെന്നും ഇത് സമൂഹത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയതായും പൊലീസ് സമ്മതിച്ചു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ വ്യാപക പരിശോധന, വീടുതോറും അന്വേഷണം, സാക്ഷികളുടെ മൊഴിയെടുപ്പ്, ഫോറൻസിക് പരിശോധനകൾ എന്നിവ ഉൾപ്പെടെ വിപുലമായ അന്വേഷണമാണ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതും അതിനാൽ തന്നെ സമഗ്ര അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ സമയം അനുവദിക്കേണ്ടതുണ്ടെന്നുമാണ് സംഭവത്തിൽ പൊലീസ് നൽകിയ വിശദീകരണം.

സംഭവത്തെ തുടർന്ന് നഗരത്തിൽ ശക്തമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുട്ടകളും ബിയർ കുപ്പികളും എറിഞ്ഞ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. പൊലീസ് വാഹനത്തിന് മുകളിൽ കയറാൻ ശ്രമിച്ച ഒരാളും സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു. ഈ സംഭവങ്ങളെ “ലജ്ജാകരമായത്” എന്ന് പോലീസ് ആൻഡ് ക്രൈം കമ്മീഷണർ ലിസ ടൗൺസെൻഡ് പറഞ്ഞു. നിയമാനുസൃതമായ പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെങ്കിലും, അതിന്റെ പരിധി ലംഘിച്ച പെരുമാറ്റം സഹിക്കാനാവില്ലെന്നും അവർ പറഞ്ഞു. പുറത്തു നിന്നെത്തിയ ചിലർ അക്രമം പ്രേരിപ്പിച്ചതായും, പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ അതിൽ നിന്ന് അകന്നു നിൽക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഹെൽമറ്റ് ധരിച്ച് ഷീൽഡുകളുമായി നിലകൊണ്ട പൊലീസിന് നേരെ വസ്തുക്കൾ എറിഞ്ഞതും വലിയ ജനക്കൂട്ടം നഗരമധ്യത്തിൽ ഒത്തുകൂടിയതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, കാണാമായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഹൈസ്റ്റ്രീറ്റ് മിനി മാർട്ടുകളിൽ കൊക്കെയ്ൻ, കഞ്ചാവ്, ലാഫിംഗ് ഗ്യാസ്, പ്രിസ്ക്രിപ്ഷൻ ഗുളികകൾ എന്നിവ പരസ്യമായി വിൽക്കുന്നതായി ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിൽ വെളിപ്പെട്ടു. വെസ്റ്റ് മിഡ്‌ലാൻഡ്സിലെ നാല് സമീപ പട്ടണങ്ങളിലായി നടത്തിയ രഹസ്യ ക്യാമറ ചിത്രീകരണത്തിൽ, കടകളിൽ എത്തിയ അന്വേഷകർക്ക് ഈ ലഹരിവസ്തുക്കൾ വളരെ എളുപ്പത്തിൽ ലഭിച്ചതാണ് സംഭവം പുറത്തുവരാൻ സഹായിച്ചത് . ഇത് വളരെ ഞെട്ടിക്കുന്നതാണ് എന്നാണ് നിയമസംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. അതേസമയം സമീപ നഗരങ്ങളിലെ സാധാരണ വ്യാപാരികൾ ഗുണ്ടാസംഘങ്ങളുടെ ഭീഷണിയും കത്തി-തോക്ക് ആക്രമണങ്ങളും നേരിടുന്നതായി പരാതിപ്പെട്ടു.

രാജ്യമൊട്ടാകെ ഇത്തരത്തിലുള്ള കടമുറികൾ സംഘടിത കുറ്റകൃത്യ സംഘങ്ങൾ കൈവശപ്പെടുത്തി ലഹരിവസ്തുക്കളുടെ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നുവെന്ന് നാഷണൽ ക്രൈം ഏജൻസിയും ചാർട്ടേഡ് ട്രേഡിംഗ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ടും മുന്നറിയിപ്പ് നൽകി . ഡെവോണിലെ ബിഡിഫോർഡ് മുതൽ നോർഫോക്കിലെ ഗ്രേറ്റ് യാർമൗത്ത്, നോർത്ത് അയർലണ്ടിലെ ബെൽഫാസ്റ്റ് വരെ നടത്തിയ പരിശോധനയിൽ 70-ലധികം കടകളിലും അനുബന്ധ സ്ഥലങ്ങളിലും ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ അടക്കമുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ലേബർ പാർട്ടി എംപി ലിയം ബേൺ രംഗത്തെത്തി. സമൂഹത്തെ കാർന്നു തിന്നുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ ഇത്തരം ക്യാൻസർ നീക്കം ചെയ്തില്ലെങ്കിൽ വളരെ ഗരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഈ വിഷയത്തിൽ അദ്ദേഹം പ്രീതികരിച്ചത് . അതേസമയം, പൊലീസ്, എൻസിഎ, ട്രേഡിംഗ് സ്റ്റാൻഡേഡ്സ് എന്നിവരുമായി ചേർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അനധികൃത ലഹരി വിൽപ്പന, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ പരാതികൾ ലഭിക്കുന്നതോടെ കർശനമായി ഇടപെടുമെന്നും വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊച്ചി സ്വദേശി യു.കെയിൽ മരിച്ചതിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട ഹർജി കേരള ഹൈക്കോടതി പരിഗണിക്കാൻ വിസമ്മതിച്ചു. ഒസിഐ (Overseas Citizen of India) കാർഡ് ഇല്ലാത്തതിനാലാണ് ഹർജി തള്ളിയതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ജോൺസൺ ജോണും അടങ്ങിയ ബെഞ്ച്, മരിച്ചയാൾ ഇന്ത്യൻ വംശജനായ (PIO) വ്യക്തിയാണെങ്കിലും ഒസിഐ കാർഡ് കൈവശമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമക്രമങ്ങൾ പ്രകാരം ഇത്തരത്തിലുള്ള വിഷയങ്ങളിൽ ആവശ്യമായ രേഖകളും പൗരത്വ നിലയും നിർണായകമാണെന്നും കോടതി നിരീക്ഷിച്ചു.

മരിച്ചയാളുടെ പിതാവാണ് ഹർജി സമർപ്പിച്ചത്. യു.കെ.യിൽ ജോലി ചെയ്തിരുന്ന മകൻ അടുത്തിടെ മരിച്ചുവെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ കോടതിയുടെ ഇടപെടൽ ആവശ്യമാണ് എന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ആവശ്യമായ ഒസിഐ രേഖകളില്ലാത്ത സാഹചര്യത്തിൽ ഹർജി പരിഗണിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് നയതന്ത്ര മാർഗങ്ങളിലൂടെയോ ഭരണനടപടികളിലൂടെയോ പരിഹാരം തേടേണ്ടതാണെന്നും കോടതി നിർദ്ദേശിച്ചു. തുടർന്ന് ഹർജി തള്ളുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുത്തനെ ഉയർന്നതോടെ ബ്രിട്ടനിലെ വിലക്കയറ്റം വീണ്ടും വർധിച്ചു. മാർച്ച് മാസം അവസാനിച്ച വർഷത്തിൽ പണപ്പെരുപ്പ നിരക്ക് 3.3 ശതമാനമായി ഉയർന്നതായിയുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . ഫെബ്രുവരിയിൽ ഇത് 3 ശതമാനമായിരുന്നു. പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർധനയാണ് ഇതിന് പ്രധാന കാരണം. വിമാന ടിക്കറ്റുകളും ഭക്ഷ്യവിലയും കൂടിയതും വിലക്കയറ്റം ഉയരാൻ കാരണമായി.

മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം ഊർജോത്പാദനത്തെയും ഗതാഗതത്തെയും കാര്യമായി ബാധിച്ചു . ഇതോടെ ഹോൾസെയിൽ എനർജി വിലകൾ കുതിച്ചുയർന്നു. മാർച്ചിൽ മാത്രം ഇന്ധനവിലയിൽ 8.7 ശതമാനം വർധന രേഖപ്പെടുത്തി. വർഷാന്ത്യ കണക്കിൽ ഇത് 4.9 ശതമാനമാണ്. ഭക്ഷ്യവിലയും 3.7 ശതമാനമായി ഉയർന്നു. ചോക്ലേറ്റ്, മാംസം, മീൻ, പാനീയങ്ങൾ എന്നിവയാണ് പ്രധാനമായി വില കൂടിയത്. എന്നാൽ വസ്ത്രവില കുറവായി എന്നത് ചെറിയ ആശ്വാസമായി.

ഈ വർഷം പണപ്പെരുപ്പം 3.5 മുതൽ 4 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാന ലക്ഷ്യത്തെക്കാൾ കൂടുതലാണ്. ഇന്ധനച്ചെലവ് കൂടുന്നതോടെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും ചെലവഴിക്കാനുള്ള ശേഷി കുറയുകയും സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. വർഷാവസാനത്തോടെ ഭക്ഷ്യവില 10 ശതമാനം വരെ ഉയർന്നേക്കാമെന്നും വ്യവസായ സംഘടനകൾ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സർവകലാശാലകൾ സ്വതന്ത്ര അഭിപ്രായപ്രകടനം സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. പുതിയ പരാതിനിർവഹണ സംവിധാനത്തിന്റെ ഭാഗമായി, നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 500,000 പൗണ്ട് വരെ പിഴയോ, അല്ലെങ്കിൽ സ്ഥാപനത്തിന്റെ മൊത്തം വരുമാനത്തിന്റെ 2 ശതമാനം വരെയോ പിഴ ചുമത്താം. ഗുരുതരമായ സാഹചര്യങ്ങളിൽ സർക്കാർ ധനസഹായം പോലും പിൻവലിക്കപ്പെടാം. പുതിയ അക്കാദമിക് വർഷം മുതൽ ഓഫീസ് ഫോർ സ്റ്റുഡന്റ്സ് (ഒ.എഫ്.എസ്) ഈ സംവിധാനം നടപ്പിലാക്കും.

സർവകലാശാല ജീവനക്കാർക്കും വിദ്യാർത്ഥികളല്ലാത്തവർക്കും പോലും നേരിട്ട് പരാതിപ്പെടാൻ സാധിക്കുന്നതാണ് ഈ പദ്ധതി. പരാതികൾ പരിശോധിക്കുന്ന ഒ.എഫ്.എസ്, ആവശ്യമായാൽ സർവകലാശാലകൾക്ക് തീരുമാനങ്ങൾ പുനഃപരിശോധിക്കാനും നഷ്ടപരിഹാരം നൽകാനും നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും നിർദ്ദേശം നൽകും. ചില കേസുകളിൽ ലിംഗപരമായോ മതപരമായോ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപകരെയും പ്രഭാഷകരെയും തടയുന്നതും പീഡിപ്പിക്കുന്നതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഹയർ എജ്യുക്കേഷൻ (ഫ്രീഡം ഓഫ് സ്പീച്ച്) ആക്ട് പ്രകാരം സർവകലാശാലകൾ അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. ക്യാമ്പസുകളിൽ ഭയമില്ലാതെ ആശയങ്ങൾ പങ്കിടാൻ അവസരം ഒരുക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. ബുള്ളിയിംഗും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ രഹസ്യകരാറുകൾ ഉപയോഗിക്കുന്നത് നിയമം വിലക്കുന്നു. സർവകലാശാലകളിൽ ഭീതിയുടെ സംസ്കാരം ഇല്ലാതാക്കാനും ആരോഗ്യകരമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സൺ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പുകവലി നിയന്ത്രണത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കി “ടൊബാക്കോ ആൻഡ് വെയ്പ്സ് ബിൽ” പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചു. 2009 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് ജീവിതകാലം മുഴുവൻ സിഗരറ്റ് വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തുക എന്നതാണ് നിയമത്തിന്റെ മുഖ്യവിശേഷത. ഇതിലൂടെ ഭാവിയിൽ പുതിയ തലമുറയിൽ പുകവലി പതിവ് തന്നെ ഇല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ ദീർഘകാല ലക്ഷ്യം. നിയമം പ്രാബല്യത്തിൽ വരാൻ രാജകീയ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

പുകവലി ബ്രിട്ടനിൽ തടയാനാകുന്ന മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി തുടരുന്നതിനാൽ ആരോഗ്യരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. പുതിയ നിയമ പ്രകാരം വെയ്പിംഗ് ഉപയോഗത്തിലും കർശന നിയന്ത്രണങ്ങൾ വരും. കുട്ടികളുള്ള വാഹനങ്ങൾ, കളിസ്ഥലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ വെയ്പിംഗ് നിരോധിക്കപ്പെടും. അതേസമയം പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നതിനായി ആശുപത്രികളുടെ പുറത്ത് ചില സാഹചര്യങ്ങളിൽ വെയ്പിംഗ് അനുവദിക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നു.

പബ്ബുകളുടെ പുറംമേഖലകൾ, കടൽത്തീരങ്ങൾ, മറ്റു തുറന്ന ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവയിൽ ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്നതും നിയമത്തിന്റെ ഭാഗമാണ്. വീടുകളിൽ പുകവലിക്കാനും വെയ്പിംഗിനും വിലക്കില്ല. ആരോഗ്യസംരക്ഷണ സംവിധാനത്തിനുള്ള സമ്മർദ്ദം കുറയ്ക്കാനും ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താനും ഈ നിയമം സഹായിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നു. വ്യാപാര മേഖലയിൽ ചില ആശങ്കകൾ ഉയർന്നിട്ടുണ്ടെങ്കിലും, ജനാരോഗ്യം മുൻനിർത്തിയുള്ള നിർണായക ഇടപെടലാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ – അമേരിക്ക – ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതോടെ യുകെയിൽ പെട്രോൾ മോഷണങ്ങൾ വൻ തോതിൽ വർധിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ വർഷത്തേക്കാൾ 62% അധികമായി പണം അടയ്ക്കാതെ ഇന്ധനം നിറച്ച് പോകുന്ന സംഭവങ്ങൾ വർദ്ധിച്ചതായി ആണ് കണക്കുകൾ കാണിക്കുന്നത് . ഒരു സാധാരണ കുടുംബം കാറിൽ പെട്രോൾ നിറയ്ക്കുന്നതിനുള്ള ചെലവ് £14 വരെ കൂടിയപ്പോൾ ഡീസലിന് £27 വരെ ആണ് വർധിച്ചത് . ഇതോടെ പലരും മോഷണത്തിലേക്ക് വഴിമാറുന്നുവെന്നാണ് വിലയിരുത്തൽ.

ദക്ഷിണ ഇംഗ്ലണ്ടിലെ അഞ്ച് പമ്പുകൾ നടത്തുന്ന ഒരു വ്യാപാരി ആഴ്ചയിൽ ഓരോ പമ്പിലും അഞ്ചോളം മോഷണങ്ങൾ നടക്കുന്നതായി വ്യക്തമാക്കി. മുൻപ് ഇത് ഒന്നോ രണ്ടോ മാത്രമായിരുന്നു. ഓരോ സംഭവത്തിലും £15 മുതൽ £150 വരെ നഷ്ടമുണ്ടാകുന്നുവെന്നും, ആകെ ആഴ്ചയിൽ ഏകദേശം £2,000 നഷ്ടമുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. Pay My Fuel എന്ന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം ശരാശരി ഒരു പമ്പിൽ മോഷണസംഖ്യ 2.1ൽ നിന്ന് 3.4 ആയി ഉയർന്നിട്ടുണ്ട്. മോഷണത്തിന്റെ ശരാശരി മൂല്യം £56ൽ നിന്ന് £67 ആയി വർധിച്ചു.

ഇന്ധനമോഷണങ്ങളുടെ വർധനവ് പമ്പ് ഉടമകൾക്കും ജീവനക്കാർക്കും വലിയ സാമ്പത്തിക-മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് സംഘടനകൾ പറയുന്നു. വിലക്കയറ്റം മൂലം ചിലർ നിർബന്ധിതരായി ഇത്തരത്തിലേക്ക് നീങ്ങുമ്പോൾ, പല സംഭവങ്ങളും ആസൂത്രിതമായ കുറ്റകൃത്യങ്ങളാണെന്നും വിലയിരുത്തുന്നു. നഷ്ടം പരിഹരിക്കാൻ പമ്പുകൾ ഇന്ധനവില കൂടി ഉയർത്തേണ്ട സാഹചര്യം ആണ് നിലവിലുള്ളത്. മോഷണവും ജീവനക്കാർ ക്കെതിരായ അതിക്രമവും കർശനമായി നേരിടുമെന്ന് സർക്കാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ സാമ്പത്തിക മാന്ദ്യഭീഷണി ശക്തമാകുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി 2027 മധ്യത്തോടെ ഏകദേശം 2.5 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെടാനിടയുണ്ടെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുത് . അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ അനിശ്ചിതത്വം ബിസിനസ് വിശ്വാസത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ധനകാര്യമന്ത്രി റേച്ചൽ റീവ്സ് ബാങ്ക് മേധാവികളുമായി അടിയന്തിര ചർച്ച നടത്തി സാഹചര്യം നിയന്ത്രിക്കാൻ ശ്രമം തുടങ്ങി.

ഇറാന്റെ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലും പ്രദേശത്തെ ആക്രമണങ്ങളും എണ്ണ–വാതകവില കുത്തനെ ഉയരാൻ കാരണമായതോടെ, കോവിഡ് കാലത്തിന് ശേഷം ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണുണ്ടാകുകയെന്ന് EY ഐറ്റം ക്ലബ് വ്യക്തമാക്കി. ഇതിന്റെ ഫലമായി ഈ വർഷത്തെ രണ്ടാം പാദ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കുറയാനും മാന്ദ്യത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. 2025-ലെ 1.4% വളർച്ച 0.7% ആയി ചുരുങ്ങുകയും തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയരുകയും ചെയ്യും.

അതേസമയം, ഡെലോയിറ്റ് റിപ്പോർട്ട് പ്രകാരം ബ്രിട്ടീഷ് കമ്പനികളിലെ ധനകാര്യ മേധാവികൾ ചെലവുകൾ കുറയ്ക്കാനും നിയമനങ്ങൾ നിയന്ത്രിക്കാനും തുടങ്ങിക്കഴിഞ്ഞു. ഉയർന്ന ഊർജ്ജവില, വിലക്കയറ്റം, പലിശനിരക്ക് വർധന, സൈബർ ആക്രമണ സാധ്യത എന്നിവയാണ് പ്രധാന ആശങ്കകൾ. ചെലവ് നിയന്ത്രണവും പണശേഖരണം വർധിപ്പിക്കലും മുൻഗണനയായി മാറിയതോടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും തൊഴിൽ അവസരങ്ങളും കൂടുതൽ സമ്മർദത്തിലാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിൽ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ കൂടുതൽ കർശനമായ നിയമനടപടികൾക്ക് സർക്കാർ നീക്കം തുടങ്ങി. കുട്ടികളുടെ ക്ഷേമവും പഠനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ജാക്കി സ്മിത്ത് അറിയിച്ചതനുസരിച്ച്, കുട്ടികളുടെ മെച്ചപ്പെട്ട പെരുമാറ്റവും സ്കൂൾ വിദ്യാഭ്യാസ സംവിധാനവും ശക്തിപ്പെടുത്തുന്നതിനാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി ഹൗസ് ഓഫ് ലോഡ്സിൽ വ്യക്തമാക്കി. ബില്ലിൽ ഭേദഗതി കൊണ്ടുവന്ന് സ്കൂളുകൾക്ക് മൊബൈൽ ഫോൺ നിയന്ത്രണത്തിൽ വ്യക്തമായ നിയമബാധ്യത സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് . ഇതിനോടകം തന്നെ പല സ്കൂളുകളും ഫോൺ നിയന്ത്രണ നയം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, നിയമത്തിന്റെ അഭാവം കാരണം ഏകീകൃതമായ നടപടിക്രമം ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. പുതിയ നീക്കത്തോടെ എല്ലാ സ്കൂളുകളും ഒരേ രീതിയിൽ കർശനമായ സമീപനം സ്വീകരിക്കേണ്ട സാഹചര്യം രൂപപ്പെടും.

വിദ്യാർത്ഥികൾക്ക് പഠന സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കാനും, സോഷ്യൽ മീഡിയ ഉപയോഗം മൂലമുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാനും, സൈബർ ബുള്ളിയിംഗ് പോലുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കാനുമാണ് ഈ മാർഗ്ഗനിർദേശങ്ങൾ ലക്ഷ്യമിടുന്നത്. മുഴുവൻ സ്കൂൾ സമയവും ‘ഫോൺ-ഫ്രീ’ അന്തരീക്ഷം ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ നേരത്തെ സ്കൂളുകൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ നിയമം വന്നാൽ ഈ നിർദ്ദേശങ്ങൾ നിർബന്ധമായും സ്കൂളുകൾ പാലിക്കേണ്ടതായി വരും. കൂടാതെ സ്കൂളുകൾക്ക് സ്വന്തം രീതിയിൽ കർശനമായ നിയന്ത്രണ മാർഗങ്ങൾ രൂപീകരിക്കാനും സ്വാതന്ത്ര്യമുണ്ടാകും.

അതേസമയം ഈ തീരുമാനത്തെ തുടർന്ന് രാഷ്ട്രീയരംഗത്ത് വ്യാപകമായ പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട് . കൺസർവേറ്റീവ് പാർട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട് സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും വൈകിയതിനെ വിമർശിക്കുകയും ചെയ്തു. മുൻപ് തന്നെ ഇത്തരമൊരു നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, ഇപ്പോൾ സർക്കാർ അതേ നിലപാട് സ്വീകരിച്ചതായും അവർ പറഞ്ഞു. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഗുണകരമായ ഒരു നടപടിയാണിതെന്നും ആണ് വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നത് . അടുത്ത ദിവസങ്ങളിൽ പാർലമെന്റിൽ ഭേദഗതി അവതരിപ്പിക്കപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അതിനു ശേഷം നിയമം നടപ്പാക്കൽ നടപടികൾക്ക് തുടക്കമാകുമെന്നാണ് സൂചന.