Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ മെക്സ്ബറോയിൽ റിവർ ഡോണിൽ വീണു കാണാതായ 11 വയസ്സുകാരൻ മക്കെൻസി സ്വിഫ്റ്റിനായുള്ള തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി ഫെറി ബോട്ട് ലെയ്ന് സമീപം നദിയിലേക്ക് ഇറങ്ങിയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. പൊലീസ്, അണ്ടർവാട്ടർ സെർച്ച് ടീം , മൗണ്ടൻ റെസ്ക്യൂ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ച ശേഷം ഒരു മൃതദേഹം കണ്ടെത്തിയതായി സൗത്ത് യോർക്ക്ഷെയർ പൊലീസ് അറിയിച്ചു. ഔപചാരിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും മക്കെൻസിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർക്കു പ്രത്യേക പിന്തുണ നൽകിവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഡോൺകാസ്റ്റർ ജില്ലാ കമാൻഡർ ചീഫ് സൂപ്രണ്ട് പീറ്റ് തോർപ്, കുട്ടിയെ നഷ്ടപ്പെടുന്നത് ഏതൊരു മാതാപിതാവിനും സഹിക്കാനാവാത്ത ദുരന്തമാണെന്ന് പറഞ്ഞു. അടുത്തിടെ അനുഭവപ്പെടുന്ന കടുത്ത ചൂടിനിടെ തുറസ്സായ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ട് ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം ഇതോടെ 16 ആയി. മക്കെൻസിയുടെ മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്കൂൾ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ അണ്ടർഗ്രൗണ്ട് (ട്യൂബ്) ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്കുകൾ നിശ്ചയിച്ച പ്രകാരം ഇന്ന് ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നടക്കും. നാല് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് (RMT) യൂണിയൻ അംഗങ്ങളാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരം ഒഴിവാക്കുന്നതിനായി നടത്തിയ അവസാനഘട്ട ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചതോടെയാണ് പണിമുടക്ക് ഉറപ്പായത്.

തൊഴിലാളികളുടെ ജോലിസമയം വർധിക്കാനും ഡ്രൈവർമാരുടെ വിശ്രമ സമയം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കകൾക്ക് ആവശ്യമായ ഉറപ്പുകൾ നൽകുന്നതിൽ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (TfL) പരാജയപ്പെട്ടുവെന്ന് ആർ എം റ്റി യൂണിയൻ ആരോപിച്ചു. അതേസമയം, സമരനടപടി നിരാശാജനകമാണെങ്കിലും ട്യൂബ് സർവീസുകളുടെ പകുതിയെങ്കിലും നടത്താൻ ശ്രമിക്കുമെന്ന് ടി എഫ് എൽ അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മുതൽ സമരം ആരംഭിച്ചു . ഇതുമൂലം സർവീസുകളിൽ വലിയ തടസ്സം നേരിടും. സർക്കിൾ, പിക്കഡിലി ലൈനുകൾ പൂർണ്ണമായും നിർത്തിവയ്ക്കുകയും മെട്രോപൊളിറ്റൻ, സെൻട്രൽ ലൈനുകളുടെ ചില ഭാഗങ്ങളിൽ സർവീസ് തടസ്സപ്പെടുകയും ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ബസുകൾ, ഓവർഗ്രൗണ്ട്, എലിസബത്ത് ലൈൻ, ഡി എൽ ആർ, ട്രാം സർവീസുകൾ തുടരുമെങ്കിലും സാധാരണയേക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (UCL) ൻ്റെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ പഠനത്തിൽ ലക്ഷക്കണക്കിന് സ്തനാർബുദ രോഗികൾക്ക് കീമോതെറാപ്പി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നൽകുന്നു. രോഗികൾക്ക് ക്യാൻസർ വീണ്ടും വരാനുള്ള സാധ്യത കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന പ്രത്യേക ഡി.എൻ.എ പരിശോധനയുടെ സഹായത്തോടെയാണ് ഈ കണ്ടെത്തൽ. ഇതിലൂടെ ചികിത്സയിൽ നിന്ന് യഥാർത്ഥത്തിൽ പ്രയോജനം ലഭിക്കുന്നവരെയും ലഭിക്കാത്തവരെയും തിരിച്ചറിയാൻ സാധിക്കും.

യുകെ ഉൾപ്പെടെ ആറു രാജ്യങ്ങളിലായി 4,000-ത്തിലധികം പുതുതായി രോഗനിർണയം നടത്തിയ സ്ത്രീകളെ പഠനത്തിൽ ഉൾപ്പെടുത്തിരുന്നു . ‘പ്രോസിഗ്ന’ എന്ന ജീൻ പരിശോധന ഉപയോഗിച്ച് ക്യാൻസറിന്റെ വളർച്ചയുമായി ബന്ധപ്പെട്ട 50 ജീനുകളുടെ പ്രവർത്തനം വിലയിരുത്തി ആണ് പഠനം നടത്തിയത് . പരിശോധനയിൽ കുറഞ്ഞ അപകടസാധ്യതയുള്ളതായി കണ്ടെത്തപ്പെട്ട രണ്ടിൽ മൂന്നിലധികം രോഗികൾക്ക് കീമോതെറാപ്പി നൽകാതെ ഹോർമോൺ ചികിത്സ മാത്രം നൽകിയപ്പോഴും അവരുടെ അഞ്ച് വർഷത്തെ അതിജീവനനിരക്ക് 93.7 ശതമാനമായിരുന്നു. കീമോതെറാപ്പി ലഭിച്ചവരിൽ ഇത് 94.9 ശതമാനമായിരുന്നു.

ക്ഷീണം, ഛർദ്ദി, മുടികൊഴിച്ചിൽ, പ്രതിരോധശേഷി കുറയുക, വന്ധ്യതാ പ്രശ്നങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന കീമോതെറാപ്പി പലർക്കും വലിയ ബുദ്ധിമുട്ടാണ്. പുതിയ കണ്ടെത്തൽ വ്യാപകമായി നടപ്പിലാക്കിയാൽ അനാവശ്യ കീമോതെറാപ്പി ഒഴിവാക്കി രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ചികിത്സാചെലവ് കുറയ്ക്കാനും കഴിയുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കൻ ഇറാഖിൽ നടന്ന സൈനിക പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ ബ്രിട്ടീഷ് സൈന്യത്തിലെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ് അപകടം നടന്നത്. സൈനികന്റെ മരണവിവരം പ്രതിരോധ സെക്രട്ടറി ജോൺ ഹീലി തിങ്കളാഴ്ച പാർലമെന്റിന്റെ അധോസഭയിൽ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

വലിയ ദുഃഖത്തോടെയാണ് ഈ വിവരം സഭയെ അറിയിക്കുന്നതെന്നും വടക്കൻ ഇറാഖിൽ ഇന്നലെ നടന്ന പരിശീലന അപകടത്തിലാണ് ബ്രിട്ടീഷ് സൈന്യത്തിലെ ഒരു അംഗം മരിച്ചത് എന്നും ജോൺ ഹീലി പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ച സൈനികന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് സ്വകാര്യത മാനിക്കണമെന്ന് കുടുംബം അഭ്യർഥിച്ചതായും പ്രതിരോധ സെക്രട്ടറി അറിയിച്ചു. ഈ ദുഃഖകരമായ വേളയിൽ സൈനികന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും കൂടെയാണു രാജ്യത്തിന്റെ പ്രാർഥനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഈ വർഷം ആദ്യമായി വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് പലിശനിരക്കുകൾ ഉയർന്നതും ഭവനവായ്പ ചെലവ് വർധിച്ചതുമാണ് വിപണിയെ ബാധിച്ചതെന്ന് നാഷൻവൈഡ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി . മേയിൽ ശരാശരി വീടുവില മുൻമാസത്തേക്കാൾ 0.6 ശതമാനം കുറഞ്ഞ് £278,024 ആയി. വാർഷിക അടിസ്ഥാനത്തിൽ വിലയിൽ 1.7 ശതമാനം വർധനയുണ്ടെങ്കിലും ഏപ്രിലിലെ 3 ശതമാന വളർച്ചയെ അപേക്ഷിച്ച് ഇത് ഗണ്യമായ മന്ദഗതിയെയാണ് സൂചിപ്പിക്കുന്നത്.

വായ്പാ പലിശ ഉയർന്നതോടെ ഭവനവാങ്ങൽ താൽപര്യം കുറയുന്നതായാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത് . ഈ സമയത്ത് വിപണിയിൽ വില വർധിക്കേണ്ട സാഹചര്യത്തിൻ്റെ ആവശ്യകത കുറഞ്ഞുവരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വായ്പാ ചെലവ് കുടുംബങ്ങളുടെ ചെലവിടൽ ശേഷിയെ ബാധിക്കുമെന്നും ഇതിന്റെ പ്രതിഫലം വീടുവിലകളിൽ കൂടുതൽ പ്രകടമാകാമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ഈ വർഷം വീടുവിലയിൽ 2 ശതമാനം വരെ ഇടിവുണ്ടാകാമെന്ന് സാവിൽസ് പ്രവചിച്ചിട്ടുണ്ട്.

അതേസമയം, നിലവിലെ സാഹചര്യം ദീർഘകാല പ്രതിസന്ധിയാകണമെന്നില്ലെന്നാണ് നാഷൻവൈഡിന്റെ വിലയിരുത്തൽ. സ്ഥിരനിരക്കിലുള്ള ഭവനവായ്പകളുടെ അടിസ്ഥാനമായ സ്വാപ്പ് നിരക്കുകൾ 2023ലെ ഉയർന്ന നിലകളേക്കാൾ താഴെയാണെന്നും അതിനാൽ വീടുവാങ്ങാനുള്ള ശേഷിയിൽ വലിയ ആഘാതമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഊർജവിലകൾ സാധാരണ നിലയിലാകുകയും സാമ്പത്തിക അനിശ്ചിതത്വം കുറയുകയും ചെയ്താൽ ഭവനവിപണിയിലെ നിലവിലെ മന്ദത താൽക്കാലികമായിരിക്കാമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ കെയർ വർക്കറായി ജോലി ചെയ്യാനെത്തിയ മലയാളി യുവാവിന് ഒരു വർഷക്കാലം ജോലി നൽകാതിരുന്ന സംഭവത്തിൽ തൊഴിലുടമയ്‌ക്കെതിരെ ചരിത്രപരമായ വിധി വന്നു . കേരളത്തിൽ നിന്നുള്ള ഷാബിൻ ഷാജിക്ക് ഏകദേശം 30,000 പൗണ്ട് (ഏകദേശം 34 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ തൊഴിൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ജോലി ചെയ്യാൻ തയ്യാറായിരുന്നിട്ടും ഒരു ദിവസത്തെ ജോലി പോലും നൽകാതിരുന്നത് നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തി.

2023-ൽ കെയർ വർക്കർ വിസയിൽ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡിലെത്തിയ ഷാബിൻ, ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കാർ വാങ്ങുകയും പരിശീലനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ സ്പോൺസർ ചെയ്തിരുന്ന കെയർ കമ്പനി ഒരു ഷിഫ്റ്റ് പോലും നൽകിയില്ല. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനും വിസ വ്യവസ്ഥകൾ തടസ്സമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹത്തിന് ഭക്ഷണത്തിനും ജീവിക്കാൻ പോലും ചാരിറ്റി സംഘടനകളെയും ഫുഡ് ബാങ്കുകളെയും ആശ്രയിക്കേണ്ടിവന്നു. ഒടുവിൽ മറ്റൊരു തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ലഭിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

കേസിൽ ഷാബിന്റെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ കുടിശ്ശിക വേതനം, അവധിവേതനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ 28,843 പൗണ്ടും അധിക ചെലവായി 8,700 പൗണ്ടും നൽകാൻ കമ്പനിയോട് നിർദേശിച്ചു. കമ്പനിയുടെ സ്പോൺസർഷിപ്പ് ലൈസൻസ് 2024-ൽ റദ്ദാക്കിയതായും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. യുകെയിലേക്ക് വലിയ തുക ചെലവഴിച്ച് എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിന്റെ ഗുരുതര ഉദാഹരണമാണ് ഈ കേസെന്ന് തൊഴിലാളി അവകാശ പ്രവർത്തകർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തോർണ്ടൺ ക്ലീവ്‌ലീസിലെ റോസാൾ ബീച്ചിൽ കടലിൽ മുങ്ങിയ സ്വന്തം വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ അറുപത് വയസ്സുള്ള സ്ത്രീ മരിച്ചു. അതേ പ്രായത്തിലുള്ള ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല .

നായ കടലിൽ കുടുങ്ങിയതിനെ തുടർന്ന് ഇരുവരും വെള്ളത്തിലിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. രാത്രി 8.30ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ്‌ഗാർഡ് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും കരയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ദുരൂഹതയില്ലെന്ന് ലങ്കാഷയർ പൊലീസ് അറിയിച്ചു. അതേസമയം, കടലിൽ കുടുങ്ങിയ നായയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സ്കോട്ട് ലൻഡിന്റെ മുൻ പ്രഥമമന്ത്രി നിക്കോള സ്റ്റർജൻ മുൻ ഭർത്താവ് പീറ്റർ മറെലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിനെക്കുറിച്ച് സംസാരിക്കവെ വികാരാധീനയായി. സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി.) ഫണ്ടിൽ നിന്ന് 4 ലക്ഷം പൗണ്ടിലേറെ തുക തട്ടിയെടുത്തതായി മറെൽ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് സ്റ്റർജന്റെ പ്രതികരണം. താൻ ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും മറ്റൊരാളുടെ കുറ്റത്തിന് മാപ്പ് പറയില്ലെന്നും അവർ പറഞ്ഞു.

ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ, മറെൽ സമ്മാനിച്ച ഒരു നെക്ലേസിനെക്കുറിച്ച് പരാമർശിക്കവെയാണ് സ്റ്റർജൻ കണ്ണീരടക്കാൻ പാടുപെട്ടത്. ഭർത്താവിന്റെ സമ്മാനമാണെന്ന് കരുതി ഏറെ ഇഷ്ടത്തോടെ ഉപയോഗിച്ചിരുന്ന ആ നെക്ലേസ് പാർട്ടിയുടെ പണം ഉപയോഗിച്ചാണ് വാങ്ങിയതെന്ന് പിന്നീട് മനസ്സിലായതായി അവർ പറഞ്ഞു. ഈ വിവരം തനിക്ക് വലിയ വേദനയും ആശയക്കുഴപ്പവും ഉണ്ടാക്കിയെന്നും അതിൽ നിന്ന് പൂർണമായി മുക്തയാകാൻ കഴിയുമോയെന്ന് പോലും അറിയില്ലെന്നും സ്റ്റർജൻ വ്യക്തമാക്കി.

ഭർത്താവിന്റെ പ്രവൃത്തികൾ വ്യക്തിപരമായ വഞ്ചന മാത്രമല്ല, പൊതുജീവിതത്തിലും തന്നെ കടുത്ത വിമർശനങ്ങൾക്കും സംശയങ്ങൾക്കും വിധേയയാക്കിയെന്ന് സ്റ്റർജൻ പറഞ്ഞു. അതേസമയം, എസ്.എൻ.പി.യുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൂർണ സുതാര്യത ഉറപ്പാക്കുന്നതിനായി പൊതുഅന്വേഷണം നടത്തണമെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി മന്ത്രി പാറ്റ് മക്ഫാഡൻ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്താംപ്ടണിൽ 20 വയസ്സുള്ള യുവാവിനെ കിർപാൻ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ സിഖ് സമൂഹം അനാവശ്യമായി അപകീർത്തിപ്പെടുത്തപ്പെടുകയാണെന്ന ആശങ്കയുമായി സമൂഹനേതാക്കൾ രംഗത്ത്. കേസും അതിനെ ചുറ്റിപ്പറ്റിയുള്ള വ്യാപകമായ ചർച്ചകളും സിഖ് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സംശയത്തിന്റെ നിഴലിലാക്കിയതായി സിഖ് സമൂഹനേതാവ് ബൽജീത് സിങ് പറഞ്ഞു. ഒരു വ്യക്തിയുടെ പ്രവൃത്തിയെ മുഴുവൻ സിഖ് സമൂഹത്തോടും മതത്തോടും ബന്ധപ്പെടുത്തി കാണുന്നത് തെറ്റാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന് പിന്നാലെ സിഖ് മതവിശ്വാസികളുടെ വിശുദ്ധ ചിഹ്നങ്ങളിലൊന്നായ ‘കിർപാൻ’ സംബന്ധിച്ച നിയമങ്ങളും ചർച്ചാവിഷയമായി. സിഖ് മതത്തിൽ വിശുദ്ധ പ്രാധാന്യമുള്ള ചെറിയ വളഞ്ഞ കത്തിയാണ് കിർപാൻ. ബ്രിട്ടനിലെ നിലവിലെ നിയമപ്രകാരം മതാചാരത്തിന്റെ ഭാഗമായി വിശ്വാസികൾക്ക് കിർപാൻ ശരീരത്തോട് ചേർത്ത് ധരിക്കാൻ അനുമതിയുണ്ട്. എന്നാൽ അത് ആക്രമണോദ്ദേശ്യത്തോടെ പുറത്തെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ചില രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും കിർപാനുമായി ബന്ധപ്പെട്ട നിയമപരമായ ഇളവുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്.

1988 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 139-ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് മൂർച്ചയുള്ള വസ്തു കൈവശം വച്ചെന്ന കുറ്റം ചുമത്തപ്പെട്ടാൽ, അത് മതപരമായ ആവശ്യത്തിനായിരുന്നുവെന്ന് തെളിയിക്കാൻ പ്രതിക്ക് അവസരമുണ്ട്. സിഖ് മതവിശ്വാസികൾക്ക് മാത്രമല്ല, ദേശീയ വേഷത്തിന്റെ ഭാഗമായി ഇത്തരം വസ്തുക്കൾ ധരിക്കുന്നവർക്കും ഈ വ്യവസ്ഥ ബാധകമാണ്. ഉദാഹരണമായി, സ്കോട്ടിഷ് ഹൈലാൻഡ് വേഷത്തിന്റെ ഭാഗമായ ‘സ്ഗിയാൻ ഡുബ്’ എന്ന ചെറിയ കത്തിയും നിയമപരമായ ഈ ഇളവിന്റെ പരിധിയിൽപ്പെടുന്നു.

അതേസമയം, മതപരമായോ സാംസ്കാരികമായോ ആയ കാരണങ്ങളാൽ കൈവശം വയ്ക്കുന്ന വസ്തു അക്രമപ്രവർത്തനത്തിൽ ഉപയോഗിക്കപ്പെടുകയാണെങ്കിൽ അത് ആക്രമണായുധമായി കണക്കാക്കുമെന്ന് നിയമം വ്യക്തമാക്കുന്നു. കേസിലെ വിധിക്ക് പിന്നാലെ യുകെ സിഖ് ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, കിർപാൻ ധരിക്കുന്ന വിശ്വാസികൾ അതിനോടൊപ്പമുള്ള വലിയ ഉത്തരവാദിത്തം തിരിച്ചറിയണമെന്നും, മതപരമായ ആവശ്യങ്ങൾക്കായി മാത്രമുള്ള പരിമിതമായ നിയമപരിരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഓർമിപ്പിച്ചു. ഒരാളുടെ കുറ്റകൃത്യത്തിന്റെ പേരിൽ മുഴുവൻ സിഖ് സമൂഹത്തെയും മതത്തെയും കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഓക്കസ് (AUKUS) സഖ്യം സമുദ്രാതിർത്തികളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കടലിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകളും മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം പ്രതിരോധ ശേഷിയും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ സാങ്കേതികവിദ്യ 2027ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

സിംഗപ്പൂരിൽ നടന്ന സുരക്ഷാ ഉച്ചകോടിക്കിടെ മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ആകെ ചെലവ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബ്രിട്ടൻ 150 ദശലക്ഷം പൗണ്ട് (ഏകദേശം 201 ദശലക്ഷം ഡോളർ) നിക്ഷേപിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. ഓക്കസ് പദ്ധതികൾ മന്ദഗതിയിലാണെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

2021ൽ രൂപീകരിച്ച ഓക്കസ് സഖ്യം ആണവ അന്തർവാഹിനികളുടെ വികസനവും സൈനിക സാങ്കേതികവിദ്യ പങ്കുവെക്കലും ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന നാവിക സാന്നിധ്യത്തെ പ്രതിരോധിക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. സമുദ്രാതിർത്തി നിരീക്ഷണം, രഹസ്യാന്വേഷണം, ലോജിസ്റ്റിക്‌സ് പിന്തുണ, ആവശ്യമായ സാഹചര്യങ്ങളിൽ ആക്രമണ ദൗത്യങ്ങൾ എന്നിവയ്ക്കും പുതിയ ആളില്ലാ അണ്ടർവാട്ടർ വാഹനങ്ങൾ ഉപയോഗിക്കാനാകുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Copyright © . All rights reserved