ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കഴിഞ്ഞ ശൈത്യകാലത്ത് ബ്രിട്ടനിൽ വ്യാപകമായ ‘സൂപ്പർ-കെ’ ഫ്ലൂ വകഭേദത്തെ നേരിടാൻ പരിഷ്കരിച്ച വാക്സിൻ എത്തി. സ്കൂൾ കുട്ടികൾക്കും ഗർഭിണികൾക്കുമാണ് സെപ്റ്റംബർ മുതൽ സൗജന്യ വാക്സിൻ നൽകുന്നത്. കഴിഞ്ഞ വർഷം പതിവിലും ഒരു മാസത്തിലേറെ നേരത്തെ ഫ്ലൂ വ്യാപിച്ചതും പുതിയ വകഭേദം പടർന്നതും എൻഎച്ച്എസ് സേവനങ്ങൾക്ക് വലിയ സമ്മർദമുണ്ടാക്കിയിരുന്നു.

ഈ വർഷം ഫ്ലൂ സീസൺ എപ്പോൾ ശക്തമാകുമെന്നോ വ്യാപനം എത്രത്തോളം രൂക്ഷമാകുമെന്നോ വ്യക്തമായിട്ടില്ല. ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷത്തേക്കാൾ കേസുകൾ കുറഞ്ഞെങ്കിലും ന്യൂസീലൻഡിൽ രോഗബാധ ഉയർന്നത് ബ്രിട്ടനിലെ ആരോഗ്യവിദഗ്ധരും നിരീക്ഷിക്കുന്നുണ്ട്. കുട്ടികൾക്കും ഗർഭിണികൾക്കും പുറമെ 65 വയസ്സിന് മുകളിലുള്ളവർ, ദീർഘകാല രോഗങ്ങളുള്ളവർ, കെയർ ഹോമുകളിൽ കഴിയുന്നവർ തുടങ്ങിയ അർഹരായ വിഭാഗങ്ങൾക്കും സൗജന്യ ഫ്ലൂ വാക്സിൻ ലഭിക്കും.

എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വേനൽക്കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാൽ ശീതകാലത്തേക്കുള്ള തയ്യാറെടുപ്പുകൾ നേരത്തേ ആരംഭിച്ചെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ഡോ. അമൻഡ ഡോയൽ പറഞ്ഞു. ഫ്ലൂ കുട്ടികളെയും ഗർഭിണികളെയും ഗുരുതരമായി ബാധിച്ച് ആശുപത്രിവാസത്തിന് ഇടയാക്കാമെന്നും, വാക്സിൻ സ്വീകരിക്കാൻ അർഹരായവർ അത് എടുക്കുന്നത് പ്രധാനമാണെന്നും അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ 2026 ലെ വേനൽക്കാലം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വേനലായി മാറുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം തകർന്ന റെക്കോർഡാണ് ഒരു വർഷത്തിനകം വീണ്ടും മറികടക്കാൻ പോകുന്നത്. 2000 ത്തിനുശേഷമാണ് യുകെയിലെ ഏറ്റവും ചൂടേറിയ അഞ്ച് വേനലുകളും രേഖപ്പെടുത്തിയിരിക്കുന്നത്. 2025ൽ മുൻ റെക്കോർഡ് 0.34 ഡിഗ്രി സെൽഷ്യസ് വ്യത്യാസത്തിലാണ് തകർന്നത്.

കാലാവസ്ഥാ വ്യതിയാനമാണ് ചൂട് റെക്കോർഡുകൾ ഇത്ര വേഗത്തിൽ മാറുന്നതിന് പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായ യൂറോപ്പിന്റെ പടിഞ്ഞാറൻ അറ്റത്താണ് യുകെ സ്ഥിതി ചെയ്യുന്നത്. സമുദ്രത്തേക്കാൾ കര വേഗത്തിൽ ചൂടാകുന്നതും ആർട്ടിക് മേഖലയുടെ അതിവേഗ ചൂടുപിടിത്തവും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന തീവ്രമായ ഉഷ്ണതരംഗങ്ങളും ബ്രിട്ടനിലെ വേനൽച്ചൂട് വർധിക്കാൻ കാരണമാകുന്നു.

എല്ലാ വർഷവും യുകെയിൽ ചൂടിന്റെ റെക്കോർഡ് തകരുമെന്ന് ഇതിന് അർഥമില്ലെന്നും വിദഗ്ധർ പറയുന്നു. തണുപ്പേറിയ വേനലുകളും ചൂടേറിയ വേനലുകളും തുടർന്നും ഉണ്ടാകും. എന്നാൽ ഒരിക്കൽ അപൂർവമായിരുന്ന അതിതീവ്ര ചൂട് ഇപ്പോൾ കൂടുതൽ വേഗത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന സ്ഥിതിയിലേക്കാണ് മാറുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വരും വർഷങ്ങളിൽ ഇത്തരം ചൂടേറിയ വേനലുകൾ എത്രത്തോളം പതിവാകുമെന്നും താപനില എത്രമാത്രം ഉയരുമെന്നുമാണ് ഇനി ഉയരുന്ന പ്രധാന ആശങ്ക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മ്യൂണിക്: സാധാരണ ഇസിജി പരിശോധനയിൽനിന്ന് ഹൃദ്രോഗസാധ്യത രണ്ട് സെക്കൻഡിൽ കണ്ടെത്താൻ കഴിയുന്ന എഐ സംവിധാനം വികസിപ്പിച്ച് ഡോക്ടർമാർ. മനുഷ്യനേത്രങ്ങൾക്ക് തിരിച്ചറിയാനാകാത്ത വിവരങ്ങൾകൂടി ഇസിജിയിൽനിന്ന് ശേഖരിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ഹൃദയസ്തംഭനത്തിനും ഹൃദയവാൽവ് രോഗങ്ങൾക്കും സാധ്യതയുള്ളവരെ വേഗത്തിൽ തിരിച്ചറിയാൻ ഇത് സഹായിക്കും. ജർമനിയിലെ മ്യൂണിക്കിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ വാർഷിക സമ്മേളനത്തിലാണ് പഠനഫലങ്ങൾ അവതരിപ്പിച്ചത്.

അമേരിക്കയിൽ 67,000 പേരെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണത്തിൽ ഹൃദയസ്തംഭനം ഉണ്ടായിരുന്നവരിൽ 81 ശതമാനം വരെയും ഹൃദയവാൽവ് രോഗമുള്ളവരിൽ 90 ശതമാനം വരെയും എഐ സംവിധാനത്തിന് തിരിച്ചറിയാനായി. നിലവിലെ ഇസിജി പരിശോധന ഹൃദയമിടിപ്പിലെയും വൈദ്യുത പ്രവർത്തനത്തിലെയും വ്യതിയാനങ്ങൾ കണ്ടെത്താൻ സഹായിക്കുമെങ്കിലും ഹൃദയസ്തംഭനമോ വാൽവ് രോഗമോ സ്ഥിരീകരിക്കാൻ സാധാരണയായി എക്കോകാർഡിയോഗ്രാം ആവശ്യമാണ്. ഇത്തരം സ്കാനുകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമുള്ളതിനാൽ, എഐ വഴി ഉയർന്ന അപകടസാധ്യതയുള്ളവരെ നേരത്തെ കണ്ടെത്തി അടിയന്തിരമായി എക്കോ പരിശോധനയ്ക്ക് വിധേയരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഹൃദ്രോഗം സംശയിക്കാത്ത കാരണങ്ങളാൽ ആശുപത്രിയിലെത്തുന്നവരുടെ ഇസിജിയിലും ഈ എഐ സംവിധാനം ഉപയോഗിക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു. ആശുപത്രിയിൽ നടത്തുന്ന എല്ലാ ഇസിജികളും പരിശോധിച്ച് ഉയർന്ന അപകടസാധ്യതയുള്ളവരെ കണ്ടെത്തിയാൽ രോഗനിർണയവും ചികിത്സയും നേരത്തെയാക്കാൻ കഴിയും. എന്നാൽ എഐയ്ക്ക് ഒറ്റയ്ക്ക് രോഗം സ്ഥിരീകരിക്കാനോ പൂർണമായി ഒഴിവാക്കാനോ കഴിയില്ലെന്നും വിദഗ്ധർ വ്യക്തമാക്കി. ഭാവിയിൽ ആരോഗ്യപ്രവർത്തകർക്ക് ഉപയോഗിക്കാവുന്ന കൈയിൽ കൊണ്ടുനടക്കാവുന്ന എഐ അധിഷ്ഠിത ഇസിജി ഉപകരണങ്ങൾ വികസിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഗവേഷകർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മണ്ണിൽ അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ബ്രിട്ടന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഉയർന്നുവരുന്ന ഭീഷണിയാണെന്ന് ശാസ്ത്രജ്ഞരും എംപിമാരും പരിസ്ഥിതി പ്രവർത്തകരും. മലിനീകരണം കുറയ്ക്കാൻ നിയമപരമായി ബാധകമായ ലക്ഷ്യങ്ങൾ നിശ്ചയിക്കണമെന്നും മൈക്രോപ്ലാസ്റ്റിക് പുറത്തുവിടുന്നതിന്റെ ഉറവിടങ്ങളിൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂറോപ്പിലെ ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണമുള്ള കാർഷിക മണ്ണിൽ ചിലത് ബ്രിട്ടനിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജലശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള മലിനജലക്കുഴമ്പ് വളമായി ആവർത്തിച്ച് ഉപയോഗിക്കുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്.

പാക്കേജിങ് വസ്തുക്കൾ, സിന്തറ്റിക് വസ്ത്രങ്ങൾ, പെയിന്റുകൾ, സൗന്ദര്യവർധക വസ്തുക്കൾ, വാഹനങ്ങളുടെ ടയറുകൾ തുടങ്ങിയവയുടെ തകർച്ചയിലൂടെയാണ് പ്രധാനമായും മൈക്രോപ്ലാസ്റ്റിക് കണങ്ങൾ രൂപപ്പെടുന്നത്. മണ്ണിന്റെ ഘടനയെയും ജലസംഭരണശേഷിയെയും ബാധിക്കുന്ന ഇവ മണ്ണിലെ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സമൂഹത്തിലും മാറ്റമുണ്ടാക്കും. മൈക്രോപ്ലാസ്റ്റിക് ഭക്ഷിക്കുന്ന മണ്ണിരകളിലും ശാരീരിക മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മണ്ണ് നിർജീവ വസ്തുവല്ലെന്നും വിളകളെ വളർത്തുന്ന സങ്കീർണമായ ജീവവ്യവസ്ഥയാണെന്നും പോർട്സ്മൗത്ത് സർവകലാശാലയിലെ പ്രൊഫ. ക്രെസിഡ ബോയർ പറഞ്ഞു.

മൈക്രോപ്ലാസ്റ്റിക് കണങ്ങൾ പരിസ്ഥിതിയിൽനിന്നുള്ള ബാക്ടീരിയ, ഭാരലോഹങ്ങൾ, വൈറസ് കണങ്ങൾ, മറ്റ് രാസവസ്തുക്കൾ എന്നിവയെ ആഗിരണം ചെയ്ത് അവയുടെ വാഹകരാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മൈക്രോപ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന 16,000ത്തിലേറെ രാസവസ്തുക്കളിൽ ഏകദേശം 4,000 എണ്ണം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലിനീകരണം കുറയ്ക്കാൻ നിയമപരമായ ലക്ഷ്യങ്ങൾ, പ്രധാന ഉറവിടങ്ങൾക്ക് നിയന്ത്രണം, നിർമാതാക്കളുടെ ഉത്തരവാദിത്തം, മലിനജല-മണ്ണ് സംരക്ഷണം, ദേശീയതല നിരീക്ഷണ സംവിധാനം എന്നിവ ഉൾപ്പെടെ അഞ്ച് നിർദേശങ്ങളാണ് റിപ്പോർട്ട് മുന്നോട്ടുവച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ ദേശീയ ആരോഗ്യസേവനമായ എൻഎച്ച്എസ് (NHS) ഹൃദയരോഗങ്ങളും സ്ട്രോക്കും മൂലമുള്ള മരണങ്ങൾ കുറയ്ക്കുന്നതിനായി ഫാർമസികളിൽ സൗജന്യ കൊളസ്ട്രോൾ പരിശോധന ആരംഭിക്കുന്നു. 40 മുതൽ 84 വയസ്സ് വരെയുള്ളവർക്ക് ഫാർമസികളിൽ നേരിട്ടെത്തി ഏഴ് മിനിറ്റിനുള്ളിൽ പരിശോധന നടത്താം. കഴിഞ്ഞ ഒരു വർഷത്തിനിടെ രക്തപരിശോധന നടത്തിയിട്ടില്ലാത്തവർക്കും ഗർഭിണികളല്ലാത്തവർക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

വിരലിന്റെ അഗ്രഭാഗത്ത് ചെറിയ സൂചി ഉപയോഗിച്ച് രക്തസാമ്പിൾ ശേഖരിച്ച് ഉടൻതന്നെ പരിശോധനാഫലം ലഭ്യമാക്കും. ഫാർമസിസ്റ്റ് രോഗിയുടെ കൊളസ്ട്രോൾ നില വിലയിരുത്തി ജീവിതശൈലി മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകുകയും ആവശ്യമെങ്കിൽ സ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ നിർദേശിക്കുകയും ചെയ്യും. രക്തസമ്മർദ പരിശോധനയും ഇതോടൊപ്പം നടത്തും. പരിശോധനാഫലത്തിന്റെ പകർപ്പ് ഇ-മെയിൽ മുഖേന രോഗിക്ക് ലഭിക്കും.

വടക്കൻ ലണ്ടനിൽ നടത്തിയ പരീക്ഷണാടിസ്ഥാന പദ്ധതിയുടെ വിജയത്തെ തുടർന്നാണ് രാജ്യവ്യാപക വ്യാപനം. 2,493 പേരെ പരിശോധിച്ചപ്പോൾ ഏകദേശം 19 ശതമാനം പേർക്ക് അടുത്ത പത്ത് വർഷത്തിനുള്ളിൽ ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യത കണ്ടെത്തിയിരുന്നു. ഇവരിൽ പലർക്കും ചികിത്സയും പ്രതിരോധ നടപടികളും ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഈ ശരത്കാലം മുതൽ ഇംഗ്ലണ്ടിലെ നൂറോളം എൻഎച്ച്എസ് ഫാർമസികളിൽ പരിശോധന ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എക്സിറ്റർ: ബുഡാപെസ്റ്റിൽ നടന്ന 31-ാമത് വേൾഡ് അസോസിയേഷൻ ഓഫ് കിക്ക്ബോക്സിങ് ഓർഗനൈസേഷൻ (WAKO) ഹംഗേറിയൻ കിക്ക്ബോക്സിങ് വേൾഡ് കപ്പിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് മലയാളി ബാലൻ ജോഷുവ ആന്റണി നടുവിലവീട്ടിൽ വെള്ളിമെഡൽ നേടി. 11 വയസ്സുകാരനായ ജോഷുവ 32 കിലോഗ്രാം വിഭാഗത്തിലാണ് രണ്ടാം സ്ഥാനം നേടിയത്. ഓഗസ്റ്റ് 27 മുതൽ 30 വരെ നടന്ന ടൂർണമെന്റിൽ 47 രാജ്യങ്ങളിൽനിന്നായി 3600 താരങ്ങൾ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത ഏക മലയാളി ബാലനും ജോഷുവയായിരുന്നു.

ജോഷുവ ആന്റണി എക്സിറ്ററിൽ താമസിക്കുന്ന ജോസഫിന്റെയും ജിൻസി ആന്റണിയുടെയും മകനാണ്. ബെൻസൺ ആന്റണിയാണ് സഹോദരൻ. യുകെയിലെ വിവിധ സംഘടനകൾ സംഘടിപ്പിച്ച കിക്ക്ബോക്സിങ് മത്സരങ്ങളിൽ ഇതിനകം നിരവധി സ്വർണമെഡലുകളും വെള്ളിമെഡലുകളും ജോഷുവ നേടിയിട്ടുണ്ട്. 2025 സെപ്റ്റംബറിൽ ടൈഗർസ്റ്റൈൽ കരാട്ടെ ക്ലബ്ബിലാണ് കിക്ക്ബോക്സിങ് പരിശീലനം ആരംഭിച്ചത്. 2025 നവംബറിൽ പ്ലൈമൗത്തിൽ നടന്ന ഇന്റർക്ലബ് ടൂർണമെന്റിൽ വെങ്കലമെഡൽ നേടിയാണ് മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഹംഗേറിയൻ ലോകകപ്പിലെ വെള്ളിമെഡൽ നേട്ടത്തോടെ രാജ്യാന്തര കിക്ക്ബോക്സിങ് വേദിയിലും ജോഷുവ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് . എറണാകുളം പച്ചാളം സ്വദേശികളാണ് ജോഷുവയുടെ കുടുംബം. ഗ്രേറ്റ് ബ്രിട്ടനിൽനിന്ന് മത്സരിച്ച് അന്താരാഷ്ട്ര വേദിയിൽ നേട്ടം കൈവരിച്ച ജോഷുവയുടെ പ്രകടനം യുകെയിലെ മലയാളി സമൂഹത്തിനും അഭിമാനമായി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
നേപ്പാൾ-ചൈന അതിർത്തിയിൽ ഹിമാനി തകർന്നുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് ചൈനയിൽ 261 വിദേശ പൗരന്മാരെ കാണാതായതായി അധികൃതർ. 23 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കാണാതായവരിൽ ഉള്ളത്. ഇതിൽ 15 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. നേപ്പാളിലും ടിബറ്റിലുമായി കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം ഇതോടെ 48 ആയി. ടിബറ്റ് മേഖലയിൽ കാണാതായവരിൽ 104 നേപ്പാളികൾ, 49 ഇന്ത്യക്കാർ, 33 ലാത്വിയക്കാർ, 18 യുഎസ് പൗരന്മാർ എന്നിവരുമുണ്ട്.

ബുധനാഴ്ച ഹിമാലയത്തിലുണ്ടായ വൻ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ പ്രളയമാണ് നേപ്പാൾ-ചൈന അതിർത്തിയിലെ ഗ്യിറോങ് തുറമുഖമേഖലയിൽ വ്യാപക നാശം വിതച്ചത്. നേപ്പാളിൽ മാത്രം 794 പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു; 2,742 പേർക്ക് പരുക്കേറ്റു. ചൈനീസ് അധികൃതർ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൈനീസ് കണക്കുകളെക്കാൾ ഉയർന്ന കണക്കാണ് പുറത്തുവിട്ടത്. കുറഞ്ഞത് 85 യുഎസ് പൗരന്മാരെ കാണാതായിട്ടുണ്ടെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം.

പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ചൈന 2,100-ലേറെ രക്ഷാപ്രവർത്തകരെ വിന്യസിക്കുകയും 22 കോടി യുവാൻ ദുരിതാശ്വാസത്തിനായി അനുവദിക്കുകയും ചെയ്തു. ബ്രിട്ടൻ നേപ്പാളിന് 50 ലക്ഷം പൗണ്ട് സഹായം പ്രഖ്യാപിക്കുകയും ദ്രുത വിന്യാസ സംഘത്തെ കാഠ്മണ്ഡുവിലേക്ക് അയയ്ക്കുകയും ചെയ്തു. പ്രളയബാധിത ബ്രിട്ടീഷ് പൗരന്മാരെയും കുടുംബങ്ങളെയും സഹായിക്കാൻ നേപ്പാൾ, ചൈനീസ് അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുകയാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ ഓഫീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഓൺലൈൻ തട്ടിപ്പിലൂടെ സംസ്ഥാനത്ത് 106 പേരിൽനിന്നായി 1.25 കോടി രൂപ തട്ടിയെടുത്തതായി പരാതി. ‘പുസ്തകം വായിച്ച് പണം നേടാം’ എന്ന വാഗ്ദാനം നൽകി എൻടിഎൽ ടാസ്ക് ആപ്പ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വാട്സാപ് വഴി ആപ്പിന്റെ ലിങ്ക് അയച്ചുനൽകി ആളുകളെ പദ്ധതിയിൽ ചേർക്കുകയായിരുന്നു. അംഗത്വത്തിനായി 1,800 രൂപ മുതൽ ലക്ഷങ്ങൾ വരെ പലരും നിക്ഷേപിച്ചു. ഇ-ബുക്കുകൾ വായിച്ച് ടാസ്ക് പൂർത്തിയാക്കിയാൽ 25 രൂപ ലഭിക്കുമെന്നും കൂടുതൽ പേരെ ചേർത്താൽ കമ്മീഷൻ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

ആദ്യഘട്ടത്തിൽ ചിലർക്ക് പണം ലഭിച്ചതോടെ പദ്ധതിയിൽ വിശ്വാസം വർധിപ്പിക്കാനായെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ പിന്നീട് പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച മാത്രമേ പണം പിൻവലിക്കാനാകൂ എന്നായിരുന്നു വ്യവസ്ഥ. പിന്നീട് പണം ലഭിക്കാതാവുകയും ആപ്പ് പ്രവർത്തനരഹിതമാവുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതൽ പേർ ഇരയായതെന്നാണ് വിവരം. മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിലും സമാന പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം തൊളിക്കോട് സ്വദേശി സനോഫർ ഉൾപ്പെടെ ആറ് പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.
തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുകെ കമ്പനിയുടെ പേര് ഉപയോഗിച്ചാണ് പദ്ധതിക്ക് വിശ്വാസ്യത സൃഷ്ടിച്ചതെന്നും തട്ടിപ്പിന്റെ ബന്ധങ്ങൾ യുകെയിലേക്കും നീളുന്നുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു. വിതുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സൈബർ സെല്ലിന് കൈമാറി. സമാനമായ ടാസ്ക് അധിഷ്ഠിത ഓൺലൈൻ തട്ടിപ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൈബർ സെൽ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജർമനിയിലെ തെക്കൻ സംസ്ഥാനമായ ബവേറിയയിലെ റോസൻഹൈം റെയിൽവേ സ്റ്റേഷനിൽ ബ്രിട്ടീഷ് യുവതി കുത്തേറ്റു മരിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് 31കാരിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബവേറിയൻ പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 27കാരനായ ജർമൻ സ്വദേശിയെ പൊലീസ് സ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഇയാൾ ഫ്യൂർസ്റ്റൻഫെൽഡ്ബ്രുക്ക് ജില്ലയിൽ നിന്നുള്ളയാളാണെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം എന്താണെന്നോ യുവതിയും പ്രതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നോയെന്നോ വ്യക്തമല്ല. സംഭവത്തിന്റെ പശ്ചാത്തലവും ആക്രമണത്തിന്റെ ലക്ഷ്യവും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് മുമ്പ് റെയിൽവേ സ്റ്റേഷനിൽ വാക്കുതർക്കമോ ശാരീരിക ഏറ്റുമുട്ടലോ കണ്ടവരുണ്ടെങ്കിൽ പൊലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു.

ഓസ്ട്രിയയിലെ വിയന്ന, സാൽസ്ബർഗ്, ഇൻസ്ബ്രുക്ക് തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ പ്രധാന റെയിൽ ഹബ്ബാണ് റോസൻഹൈം. പ്രദേശത്ത് ഒക്ടോബർഫെസ്റ്റിന് സമാനമായ ‘റോസൻഹൈമർ ഹെർബ്സ്റ്റ്ഫെസ്റ്റ്’ നടക്കുന്നതിനിടെയാണ് സംഭവം. യുവതി ബവേറിയയിൽ എത്തിയതിന്റെ കാരണമെന്തെന്നും സംഭവസമയത്ത് അവർ സ്റ്റേഷനിൽ ഉണ്ടായിരുന്നതെന്തിനെന്നും നിലവിൽ വ്യക്തമല്ല. പ്രതിയെ ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് ജർമൻ വാർത്താ ഏജൻസിയായ ഡി.പി.എ റിപ്പോർട്ട് ചെയ്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രസീലിൽ നിന്നുള്ള മാംസ ഇറക്കുമതിക്ക് അടിയന്തിര വിലക്ക് ഏർപ്പെടുത്തണമെന്ന് ബ്രിട്ടനിലെ പ്രമുഖ കർഷക സംഘടനകളും മൃഗാരോഗ്യ വിദഗ്ധരും സർക്കാരിനോട് ആവശ്യപ്പെട്ടു. കന്നുകാലി–കോഴി വളർത്തലിൽ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തുടരുന്നതായും യൂറോപ്യൻ യൂണിയന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതായി തെളിയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ലെന്നുമാണ് ആശങ്ക. ഇതേ കാരണത്താൽ അടുത്ത ആഴ്ച മുതൽ ബ്രസീലിയൻ ബീഫിനും ചിക്കനും യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്താനിരിക്കുകയാണ്.

കൃഷിയിടങ്ങളിലെ ആന്റിബയോട്ടിക് ദുരുപയോഗം മനുഷ്യരിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ‘സൂപ്പർബഗ്’ രോഗാണുക്കളുടെ വ്യാപനത്തിന് പ്രധാന കാരണങ്ങളിലൊന്നാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബ്രസീലിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും മനുഷ്യചികിത്സയിൽ അത്യന്തം നിർണായകമായ ആന്റിബയോട്ടിക്കുകൾ വെറ്ററിനറി ഡോക്ടറുടെ നിർദേശമില്ലാതെ ലഭ്യമാകുന്നുവെന്നും അവയുടെ ഉപയോഗത്തിൽ മതിയായ മേൽനോട്ടമില്ലെന്നും മുൻ അന്വേഷണങ്ങൾ കണ്ടെത്തിയിരുന്നു.

ബ്രെക്സിറ്റിന് ശേഷം ബ്രസീലിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി വർധിച്ച സാഹചര്യത്തിൽ യൂറോപ്യൻ വിപണി അടയുന്നതോടെ കൂടുതൽ മാംസം ബ്രിട്ടനിലേക്ക് ഒഴുകിയെത്തുമെന്ന ആശങ്കയും കർഷകർ ഉയർത്തുന്നു. ബ്രിട്ടീഷ് കർഷകർ ആന്റിബയോട്ടിക് ഉപയോഗം കുറച്ച് ഉയർന്ന ഉൽപ്പാദന നിലവാരം പാലിക്കുന്നുണ്ടെന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കും അതേ മാനദണ്ഡങ്ങൾ ബാധകമാക്കണമെന്നും ദേശീയ കർഷക യൂണിയൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ബ്രസീലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.