ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ ആദ്യ ‘സൂപ്പർ യൂണിവേഴ്സിറ്റി’ എന്ന വിശേഷണത്തോടെ ഗ്രീൻവിച്ച് സർവകലാശാലയും കെന്റ് സർവകലാശാലയും ലയിച്ച് രൂപംകൊള്ളുന്ന ലണ്ടൻ ആൻഡ് സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റി ഗ്രൂപ്പ് (LASEUG) സെപ്റ്റംബർ 7 മുതൽ പ്രവർത്തനം ആരംഭിക്കും. 50,000ത്തിലധികം വിദ്യാർഥികളെയും ലണ്ടൻ, മെഡ്വേ, കെന്റ് എന്നിവിടങ്ങളിലായി വ്യാപിച്ച നാല് ക്യാമ്പസുകളെയും ഉൾക്കൊള്ളുന്ന ഈ കൂട്ടായ്മ രാജ്യത്തെ മൂന്നാമത്തെ വലിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി മാറും.

ലയനം നടപ്പിലാകുന്നെങ്കിലും ഗ്രീൻവിച്ചും കെന്റും തങ്ങളുടെ പേരുകളും ബ്രാൻഡ് തിരിച്ചറിവും നിലനിർത്തും. വിദ്യാർഥികൾ നിലവിലെ സർവകലാശാലകളുടെ പേരിൽ തന്നെ പഠനം പൂർത്തിയാക്കി ബിരുദം നേടും. എന്നാൽ ജീവനക്കാർ പുതിയ ഗ്രൂപ്പിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക. ഗ്രീൻവിച്ച് വൈസ് ചാൻസലർ പ്രൊഫ. ജെയ്ൻ ഹാരിങ്ടൺ പുതിയ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനവും വഹിക്കും.

യുകെയിലെ സർവകലാശാലകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ ചരിത്രപരമായ ലയനം നടക്കുന്നത്. ഉയർന്ന ചെലവും കുറഞ്ഞ വരുമാനവും മൂലം നിരവധി സ്ഥാപനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി സംയുക്ത പദ്ധതികളിൽ സഹകരിച്ചുവരുന്ന ഗ്രീൻവിച്ചും കെന്റും ഈ പുതിയ മാതൃകയിലൂടെ സാമ്പത്തിക സ്ഥിരതയും വിദ്യാഭ്യാസ രംഗത്തെ മത്സരശേഷിയും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭാവി ലയനങ്ങൾക്ക് ഈ സൂപ്പർ യൂണിവേഴ്സിറ്റി മാതൃക വഴികാട്ടിയാകുമെന്നാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഥീന: സ്യൂട്ട്കേസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്കോട്ടിഷ് യുവതി എലിസബത്ത്-ജെയ്ൻ റോസിന്റെ കേസിൽ നിർണായക വഴിത്തിരിവ്. 38-കാരിയുടെ മരണവുമായി ബന്ധപ്പെട്ട് 26-കാരനായ അഫ്ഗാൻ സ്വദേശിയെ ഗ്രീക്ക് പൊലീസ് അറസ്റ്റ് ചെയ്തു. അഥീനയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ ജൂലൈ 18-നാണ് റോസിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.

അറസ്റ്റിലായ യുവാവ് റോസ് താമസിച്ചിരുന്ന കെട്ടിടത്തിൽ ക്ലീനറായി ജോലി ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിച്ചെന്നും മൃതദേഹം ആദ്യം മറ്റൊരു ബാഗിലാക്കി മാറ്റിയശേഷം സ്യൂട്ട്കേസിൽ ഉപേക്ഷിച്ചെന്നും പൊലീസ് സംശയിക്കുന്നു. ശ്വാസംമുട്ടിച്ചാകാം കൊലപാതകം നടത്തിയതെന്നാണ് നിലവിലെ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടത്തിന്റെ അന്തിമഫലം കാത്തിരിക്കുകയാണ് അധികൃതർ.

മരണശേഷവും റോസിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശങ്ങളും സാമൂഹികമാധ്യമ പോസ്റ്റുകളും വഴി യുവതി ജീവനോടെയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് വിലയിരുത്തൽ. കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്കോട്ട് ലൻഡ് പൊലീസിന്റെയും മറ്റ് അന്തർദേശീയ ഏജൻസികളുടെയും സഹകരണത്തോടെ അന്വേഷണം തുടരുകയാണെന്ന് ഗ്രീക്ക് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും തുടരുന്ന കടുത്ത വരൾച്ചയും ചൂടും ബ്രിട്ടന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ രംഗത്ത്. മഴയുടെ കടുത്ത കുറവും 30 ഡിഗ്രി സെൽഷ്യസിന് മുകളിലെ താപനിലയും ഗോതമ്പ്, ബാർലി ഉൾപ്പെടെയുള്ള പ്രധാന വിളകളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ വിളകൾ സാധാരണ ഉയരത്തിന്റെ പകുതിപോലും എത്തിയിട്ടില്ലെന്നും ഈ വർഷത്തെ വിളവെടുപ്പ് ചരിത്രത്തിലെ ഏറ്റവും നേരത്തേതായി മാറുകയാണെന്നും കർഷകർ പറയുന്നു.

നാഷണൽ ഫാർമേഴ്സ് യൂണിയൻ (NFU) ഉൾപ്പെടെയുള്ള സംഘടനകൾ പല ഫാമുകളിലും ധാന്യവിളവിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി വ്യക്തമാക്കി. പച്ചക്കറി കൃഷിയെയും ജലക്ഷാമം ബാധിച്ചതോടെ ആഭ്യന്തര ഉൽപാദനം കുറയുകയും ചില ഭക്ഷ്യവസ്തുക്കൾക്ക് ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. തുടർച്ചയായ വരൾച്ച മൂലം മൊത്തവില ഉയരുന്നതിന്റെയും സൂപ്പർമാർക്കറ്റുകളിൽ ചില ഉൽപന്നങ്ങളുടെ ലഭ്യത കുറയുന്നതിന്റെയും സാധ്യതകളും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാമത്തെ വലിയ വരൾച്ചയാണ് ബ്രിട്ടൻ നേരിടുന്നത്. ഏകദേശം 2.3 കോടി ആളുകൾ നിലവിൽ ജല ഉപയോഗ നിയന്ത്രണങ്ങളുടെ പരിധിയിലാണെന്നും കാട്ടുതീ സംഭവങ്ങളും വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ജലസംഭരണ സംവിധാനങ്ങൾക്കും കാലാവസ്ഥാ മാറ്റത്തെ നേരിടാൻ കഴിയുന്ന കൃഷിരീതികൾക്കും സർക്കാർ കൂടുതൽ പിന്തുണ നൽകണമെന്നാണ് കർഷകരുടെ ആവശ്യം. അല്ലാത്തപക്ഷം രാജ്യത്തെ ഭക്ഷ്യോൽപാദന മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ കംബ്രിയയിൽ നടന്ന കെൻഡൽ കോളിംഗ് സംഗീതോത്സവത്തിനിടെ 17 വയസ്സുകാരി ആരോഗ്യപ്രശ്നത്തെ തുടർന്ന് മരിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ്, പാരാമെഡിക്കൽ സംഘം എന്നിവർ അടിയന്തിര ചികിത്സയും സി.പി.ആറും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ കുടുംബത്തിന് പിന്തുണ നൽകുകയാണെന്നും പൊലീസ് വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പുലർച്ചെ രണ്ട് മണിയോടെ ‘കോളിംഗ് ഔട്ട്’ ടെന്റിനും ‘ബിഗ് വീൽ’ മേഖലയ്ക്കും സമീപം ഉണ്ടായിരുന്നവരിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ട്.

40,000ത്തിലധികം പേർ പങ്കെടുത്ത സംഗീതോത്സവത്തിൽ വുൾഫ് ആലിസ്, പ്രൈമൽ സ്ക്രീം, ബിഫി ക്ലൈറോ, സിസർ സിസ്റ്റേഴ്സ് തുടങ്ങിയ പ്രമുഖ ബാൻഡുകൾ പരിപാടികൾ അവതരിപ്പിച്ചിരുന്നു. യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ട ഉടൻ സുരക്ഷാ, മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി സഹായം നൽകിയിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ അവർ അന്വേഷണത്തിന് എല്ലാ സഹകരണവും നൽകുമെന്നും വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയിലായ ബ്രിട്ടനിലെ വാട്ടർ കമ്പനികളെ ലാഭേച്ഛയില്ലാത്ത സഹകരണ സ്ഥാപനങ്ങളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടിയിലെ എംപിമാരും പ്രാദേശിക മേയർമാരും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്വകാര്യവത്കരണവും പൂർണ ദേശീയവത്കരണവും ഒഴിവാക്കിയുള്ള മാർഗ്ഗം നിലയിലാണ് ഈ മാതൃക മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളുടെ നിയന്ത്രണത്തിലുള്ള സംവിധാനമാകുന്നതിനൊപ്പം സർക്കാരിന് അധിക കടബാധ്യത ഉണ്ടാകാതിരിക്കുമെന്നും അവർ വാദിക്കുന്നു.

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ജലവിതരണ സ്ഥാപനമായ ടെംസ് വാട്ടർ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിർദേശം ശക്തമായി ഉയർന്നത്. കമ്പനി തകർച്ചയിലേക്കു നീങ്ങിയാൽ പ്രത്യേക ഭരണ സംവിധാനത്തിന് (SAR) കീഴിൽ കൊണ്ടുവന്ന് പിന്നീട് സഹകരണ സ്ഥാപനമാക്കി മാറ്റണമെന്നാണ് ശുപാർശ. അങ്ങനെ വന്നാൽ കമ്പനികളുടെ നിയന്ത്രണം പ്രാദേശിക സമൂഹങ്ങൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ ലഭിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ജലമലിനീകരണവും മലിനജല ഒഴുക്കും ബില്ലുകളുടെ വർധനവും സംബന്ധിച്ച് വർഷങ്ങളായി ജനരോഷം ഉയരുന്ന സാഹചര്യത്തിൽ, ഓഹരിയുടമകൾക്കും കടം നൽകിയവർക്കുമാണ് പരാജയത്തിന്റെ സാമ്പത്തിക ഭാരം വഹിക്കേണ്ടതെന്നും നികുതിദായകർക്ക് അധികഭാരം വരരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികൾക്ക് ലാഭവിഹിതവും ഉയർന്ന ഉദ്യോഗസ്ഥരുടെ ബോണസും നിയന്ത്രിക്കുന്നതടക്കമുള്ള കർശന നടപടികളും നിർദേശത്തിലുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഡ്രിഡ്: മൊറോക്കോയുടെ അതിർത്തിയിലുള്ള സ്പാനിഷ് എൻക്ലേവായ സെയൂട്ടയിൽ വൻ കുടിയേറ്റ പ്രതിസന്ധി. ഒരു ദിവസത്തിനിടെ 60,000-ത്തോളം പേർ നഗരത്തിലേക്ക് കടന്നെത്തിയതോടെയാണ് സ്ഥിതി ഗുരുതരമായത്. കടൽ നീന്തിക്കടന്നും അതിർത്തിവേലികൾ മറികടന്നും എത്തിയവരിൽ ഭൂരിഭാഗവും യുവാക്കളാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്പാനിഷ് സുരക്ഷാസേന വ്യാപക നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

മൊറോക്കോയിലെ ഫെസ് സ്വദേശിയായ 26-കാരൻ മുഹമ്മദ് മൂൻസെസെഫ് ഉൾപ്പെടെ നിരവധി പേർ യൂറോപ്പിൽ മികച്ച ജീവിതം തേടിയാണ് അപകടകരമായ യാത്ര നടത്തിയതെന്ന് പറയുന്നു. 40 മിനിറ്റിലധികം സമയം ബാഗുമായി കടലിൽ നീന്തിയാണ് താൻ സെയൂട്ടയിലെത്തിയതെന്ന് മുഹമ്മദ് പറഞ്ഞു. ബ്രിട്ടനിലെത്തണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. അതേസമയം, അതിർത്തി കടക്കാനുള്ള ശ്രമങ്ങൾക്കിടെ ഉണ്ടായ തിരക്കിലും അപകടങ്ങളിലും ഇതുവരെ 67 പേർ മരിച്ചതായി സ്പാനിഷ് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് സ്പെയിനും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ കുടിയേറ്റ നയത്തെച്ചൊല്ലി തർക്കം ശക്തമായിട്ടുണ്ട്. ഫ്രാൻസ് അതിർത്തി നിരീക്ഷണം വർധിപ്പിക്കുകയും ഇറ്റലി സ്പെയിനുമായുള്ള ചില അതിർത്തി ഇളവുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. സെയൂട്ടയിലേക്ക് കൂടുതൽ ആളുകൾ കടക്കുന്നത് തടയാൻ കടലിൽ പ്രത്യേക തടസ്സഭിത്തി നിർമിക്കുന്നതടക്കമുള്ള നടപടികളും സ്പാനിഷ് സർക്കാർ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ പാർക്കുകളും പൊതുസ്ഥലങ്ങളും ആയിരക്കണക്കിന് കുടിയേറ്റക്കാരാൽ നിറഞ്ഞതോടെ മനുഷ്യാവകാശ സംഘടനകൾ മാനുഷിക പ്രതിസന്ധിയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി ഏയ്ഞ്ചൽ ജെറോം (28) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. യുവപ്രായത്തിൽ തന്നെ വിദേശത്ത് സേവനം അനുഷ്ഠിച്ചിരുന്ന ഏയ്ഞ്ചലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
കുടുംബജീവിതം ആരംഭിച്ച് അധികം വൈകാതെയാണ് ഈ ദുരന്തം സംഭവിച്ചത്. ഭർത്താവിനും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ് ഏയ്ഞ്ചൽ യുകെയിൽ താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
പ്രിയപ്പെട്ട അമ്മയെയും ഭാര്യയെയും നഷ്ടപ്പെട്ട വേദനയിലാണ് കുടുംബം. പൊതുദർശനവും സംസ്കാരച്ചടങ്ങുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഏയ്ഞ്ചലിന്റെ വേർപാട് യുകെയിലെ പ്രാദേശിക മലയാളി സമൂഹത്തിനിടയിൽ വലിയ വേദനയാണ് ഉളവാക്കിയിരിക്കുന്നത്.
ഏയ്ഞ്ചൽ ജെറോമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രാജാവ് ചാൾസ് ഹാരി രാജകുമാരനെ വീണ്ടും കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന സൂചനകൾ പുറത്തു വരുന്നതിനിടെ, സഹോദരനായ വില്യം രാജകുമാരന്റെ നിലപാട് അത്ര അനുകൂലമല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വർഷങ്ങളായി ഹാരി, ഭാര്യ മേഗൻ മാർക്കൽ, രാജകുടുംബം എന്നിവർക്കിടയിൽ നിലനിന്നിരുന്ന അകൽച്ചയ്ക്കുശേഷം, ജൂലൈ 10-ന് ഇരുവരും ചാൾസ് രാജാവിനെ ഹൈഗ്രോവ് വസതിയിൽ സന്ദർശിച്ചിരുന്നു. മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും രാജാവ് നേരിൽ കാണുന്നത് 2022-ന് ശേഷമുള്ള ആദ്യ അവസരമായിരുന്നു ഇത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയുടെ വിവരങ്ങളോ ചിത്രങ്ങളോ പുറത്തുവിടരുതെന്ന ധാരണ ഇരുപക്ഷത്തിനുമിടയിൽ ഉണ്ടായിരുന്നതായും ബക്കിംഗ്ഹാം കൊട്ടാരം കൂടിക്കാഴ്ച സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹാരി ഇതുവരെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഹാരിയുടെ ബ്രിട്ടൻ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ വിഷയം വീണ്ടും വൻ ചർച്ചാ വിഷയം ആയിരുന്നു. ഭാര്യയെയും മക്കളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ആവശ്യമായ സുരക്ഷ ലഭിക്കുന്നില്ലെന്ന നിലപാടാണ് ഹാരി ഏറെക്കാലമായി സ്വീകരിച്ചിരുന്നത്. സർക്കാർ ചെലവിൽ പൊലീസ് സുരക്ഷ അനുവദിക്കണമെന്ന ആവശ്യവുമായി അദ്ദേഹം നൽകിയ നിയമപോരാട്ടവും വിജയിച്ചിരുന്നില്ല. ഈ സന്ദർശനത്തിന് മുമ്പ് സ്വകാര്യ സുരക്ഷാ സംഘം ഭീഷണികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുകയും വീണ്ടും പൊലീസ് സുരക്ഷ ആവശ്യപ്പെടുകയും ചെയ്തെങ്കിലും സർക്കാർ നിലപാടിൽ മാറ്റമുണ്ടായില്ല. എന്നിരുന്നാലും, ഈ സന്ദർശനത്തിനിടെ യാതൊരു സുരക്ഷാ പ്രശ്നവും ഉണ്ടായില്ലെന്നത് ഹാരിയുടെ വാദത്തെ ചോദ്യം ചെയ്യുന്നതായും ചില രാജകുടുംബ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

രാജാവ് ചാൾസുമായുള്ള കൂടിക്കാഴ്ച പ്രധാനമായും കുടുംബസംഗമമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കുക എന്നതായിരുന്നു ചാൾസിന്റെ പ്രധാന ലക്ഷ്യം. ആർച്ചിക്കും ലിലിബെറ്റിനും തന്റെ ബാല്യകാല ഓർമ്മകൾ ഹാരി പങ്കുവെച്ചതായും ഹൈഗ്രോവ് തോട്ടങ്ങളും മരവീടും സ്വിമ്മിങ് പൂളും കുട്ടികൾക്ക് കാണിച്ചുകൊടുത്തതായും റിപ്പോർട്ടുകളുണ്ട്. പിതാവും മകനും തമ്മിൽ ഔദ്യോഗിക വിഷയങ്ങളേക്കാൾ കുടുംബകാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും വിലയിരുത്തപ്പെടുന്നു. ഈ കൂടിക്കാഴ്ചയിലൂടെ രാജകുടുംബവുമായി കൂടുതൽ അടുക്കാനാണ് ഹാരിയുടെയും മേഗന്റെയും ശ്രമമെന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാതെ, വിദേശത്ത് സ്വന്തം ജീവിതവും വരുമാനവും തുടരുന്നതിനൊപ്പം ബ്രിട്ടനിൽ ചില ഔദ്യോഗികവും ജീവകാരുണ്യപരവുമായ ചുമതലകൾ വഹിക്കാനുള്ള ‘ഹാഫ്-ഇൻ, ഹാഫ്-ഔട്ട്’ മാതൃകയോടുള്ള താൽപര്യം ദമ്പതികൾക്കുണ്ടെന്നാണ് സൂചന. എന്നാൽ അന്തരിച്ച എലിസബത്ത് രാജ്ഞി നേരത്തേ തന്നെ അത്തരം സംവിധാനത്തിന് അനുമതി നിഷേധിച്ചിരുന്നു.

ഹാരിയുടെ തിരിച്ചുവരവിനോട് വില്യം രാജകുമാരൻ ഇപ്പോഴും കടുത്ത നിലപാടിലാണ് എന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ചാൾസ് മകനുമായി ബന്ധം മെച്ചപ്പെടുത്താൻ തയ്യാറാണെങ്കിലും വില്യമിനും ഭാര്യ കേറ്റിനും ഹാരിയെയും മേഗനെയും കാണാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിൽ രാജാവാകുന്ന വില്യം രാജകുടുംബത്തിന്റെ പ്രവർത്തനം കൂടുതൽ ചുരുക്കാൻ ആഗ്രഹിക്കുന്നതിനാൽ ഹാരിക്കും മേഗനും വീണ്ടും സജീവ രാജകുടുംബാംഗങ്ങളാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതേസമയം, കുടുംബവുമായുള്ള അകൽച്ച അവസാനിപ്പിക്കണമെന്ന ആഗ്രഹം ഹാരിക്ക് ഇപ്പോഴും ഉണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടി നിർണായക വിജയം നേടി. ലേബർ സ്ഥാനാർഥിയായ ബെവ് ക്രെയ്ഗ് ആദ്യ മുൻഗണനാ വോട്ടെടുപ്പിൽ തന്നെ വ്യക്തമായ ലീഡ് നേടിയിരുന്നു. റീഫോം യു.കെ. സ്ഥാനാർഥിയെ വലിയ ഭൂരിപക്ഷത്തിൽ പിന്തള്ളിയാണ് അവർ വിജയത്തിലെത്തിയത്. കഴിഞ്ഞ മാസങ്ങളിലായി ദേശീയതലത്തിൽ ലേബർ പാർട്ടി നേരിട്ട വെല്ലുവിളികൾക്കിടയിൽ ലഭിച്ച ഈ വിജയം പാർട്ടിക്ക് വലിയ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

മുൻ മേയറായ ആൻഡി ബേൺഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മാഞ്ചസ്റ്റർ സിറ്റി കൗൺസിൽ നേതാവെന്ന നിലയിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായി രംഗത്തെത്തിയ ബെവ് ക്രെയ്ഗിന് നഗരപ്രദേശങ്ങളിലെയും തൊഴിലാളിവർഗ വോട്ടർമാരിലെയും ശക്തമായ പിന്തുണ ലഭിച്ചു. ഓൾഡ്ഹാം, ടെയിംസൈഡ്, സാൽഫോർഡ് ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ ലേബർ വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചു. മേയ് മാസത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ചില തിരിച്ചടികൾ നേരിട്ടിരുന്നെങ്കിലും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഫലം പാർട്ടിയുടെ സംഘടനാ ശക്തി ഇപ്പോഴും നിലനിൽക്കുന്നതിന്റെ തെളിവാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഏകദേശം 25 മാത്രമായിരുന്നു. മേയർ പദവി നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന പോളിംഗ് നിരക്കുകളിൽ ഒന്നാണിത്. വോട്ടെടുപ്പിൽ പങ്കാളിത്തം കുറഞ്ഞിരുന്നെങ്കിലും ലേബറിന്റെ വ്യക്തമായ വിജയം പ്രധാന രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ സർക്കാരിനോടുള്ള പിന്തുണയുടെ സൂചനയായും ഈ ഫലം കാണപ്പെടുന്നു. അടുത്ത കാലത്ത് ബ്രിട്ടനിലെ മറ്റ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ഈ വിജയത്തിന്റെ പ്രതിഫലനം ഉണ്ടാകുമോയെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സഫോൾക്ക് പ്രദേശത്ത് പടരുന്ന വൻ കാട്ടുതീ കൂടുതൽ വ്യാപിച്ചതോടെ അധികൃതർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സൈസ്വെൽ ബി ആണവനിലയത്തിൽ നിന്ന് ഏതാനും മൈൽ അകലെയുണ്ടായ തീപിടിത്തം 150 ഹെക്ടറിലധികം പ്രദേശത്തേക്ക് വ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ നിയന്ത്രണത്തെ ദുഷ്കരമാക്കുന്ന സാഹചര്യത്തിൽ അഗ്നിശമനസേനയുടെ പ്രവർത്തനം തുടരുകയാണ്. തീ പൂർണമായി അണയ്ക്കാൻ ഇനിയും 36 മണിക്കൂർ വരെ വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

തീപിടിത്തത്തെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി അഗ്നിശമന സേനാംഗങ്ങളും ഫയർ എൻജിനുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തീ ബാധിച്ച പ്രദേശത്തിന്റെ വിസ്തൃതി ലണ്ടനിലെ ഹൈഡ് പാർക്കിനേക്കാൾ വലുതാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സഫോൾക്കിലെ സമീപഗ്രാമങ്ങളിലെ താമസക്കാർ ഇത്രയും വലിയ കാട്ടുതീ മുമ്പ് കണ്ടിട്ടില്ലെന്ന് പ്രതികരിച്ചു.

ആണവനിലയത്തിന് നേരിട്ട് ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സൈസ്വെൽ ബി ‘ഹൈ അലർട്ട്’ നിലയിലാണ്. വിവിധ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാണെന്നും റിയാക്ടറിന്റെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യമില്ലെന്നും വിദഗ്ധർ അറിയിച്ചു. അതേസമയം, കാലാവസ്ഥാ വ്യതിയാനവും അതിതീവ്ര ചൂടും യൂറോപ്പിൽ കാട്ടുതീകളുടെ വ്യാപനം വർധിപ്പിക്കുകയാണെന്ന മുന്നറിയിപ്പും ശക്തമാകുകയാണ്.