ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.

പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും.

അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് ഒക്ടോബർ 28ന് അവതരിപ്പിക്കുമെന്ന് ചാൻസലർ ജോൺ ഹീലി പ്രഖ്യാപിച്ചു. വെസ്റ്റ്മിൻസ്റ്ററിൽ കേന്ദ്രീകരിച്ചിരിക്കുന്ന സാമ്പത്തിക അധികാരവും വിഭവങ്ങളും രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്ന ബജറ്റായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ അച്ചടക്കവും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്ന നടപടികൾ ബജറ്റിലുണ്ടാകുമെന്നും ഹീലി വ്യക്തമാക്കി.

അടുത്തിടെ റേച്ചൽ റീവ്സിന് പകരമാണ് ജോൺ ഹീലി ചാൻസലറായി ചുമതലയേറ്റത്. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഗാർഹിക വൈദ്യുതി ബില്ലുകളിലെ വാറ്റ് ഒഴിവാക്കുകയും ഇംഗ്ലണ്ടിൽ £2 ബസ് യാത്രാനിരക്ക് പരിധി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. പബ്ബുകൾക്കും ചെറുകിട സംഗീത വേദികൾക്കുമുള്ള ബിസിനസ് നികുതി 20 ശതമാനം കുറയ്ക്കുന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പൊതുസേവന മേഖലകളുടെ ധനസമാഹരണം, ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കൽ, പ്രതിരോധ മേഖലയിലെ അധിക നിക്ഷേപം എന്നിവ പുതിയ ചാൻസലറുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്. രാജ്യത്തിന്റെ പ്രതിരോധ ചെലവ് വർധിപ്പിക്കുന്ന പദ്ധതിക്കായി അധികമായി 5 ബില്യൺ പൗണ്ട് കണ്ടെത്തേണ്ടതുണ്ടെന്നും വിലയിരുത്തപ്പെടുന്നു. വരുമാനനികുതി, വാറ്റ്, നാഷണൽ ഇൻഷുറൻസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന ലേബറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായും പ്രധാനമന്ത്രി ബേൺഹാം ആവർത്തിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും കാട്ടുതീ വ്യാപകമാകുന്ന സാഹചര്യത്തിൽ ഡിസ്പോസബിൾ ബാർബിക്യൂകളുടെ ഉപയോഗവും വിൽപ്പനയും താൽക്കാലികമായി നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കർഷക സംഘടനകളും ഭൂവുടമകളും അഗ്നിരക്ഷാസേനയും മുന്നോട്ടുവച്ച ആവശ്യത്തിന് ലിബറൽ ഡെമോക്രാറ്റുകളും ലേബർ പാർട്ടിയിലെ നിരവധി എംപിമാരും പിന്തുണ പ്രഖ്യാപിച്ചു. കടുത്ത വരൾച്ചയും ചൂടും മൂലം എളുപ്പത്തിൽ തീപിടിക്കുന്ന അവസ്ഥയിലാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഒരു ചെറിയ തീപ്പൊരിപോലും കൃഷിയിടങ്ങളും വിളവുകളും കന്നുകാലികളും യന്ത്രസാമഗ്രികളും നിമിഷങ്ങൾക്കകം നശിപ്പിക്കാമെന്ന് നാഷണൽ ഫാർമേഴ്സ് യൂണിയൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ ടോംപ്കിൻസ് മുന്നറിയിപ്പ് നൽകി. പ്രധാന സൂപ്പർമാർക്കറ്റുകളിൽ പലതും ഇതിനകം ഇത്തരം ബാർബിക്യൂകളുടെ വിൽപ്പന നിർത്തിയെങ്കിലും ചെറുകിട കടകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇവ ഇപ്പോഴും ലഭ്യമാണ്. പ്രാദേശിക ഭരണകൂടങ്ങൾ പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ, ക്യാമ്പ്ഫയർ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം യുകെയിലെ എല്ലാ മേഖലകളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 20,000 ഹെക്ടറിലേറെ ഭൂവിഭാഗം തീയിൽ നശിച്ചതായും കണക്കാക്കപ്പെടുന്നു. സഫോക്കിലെ തീപിടിത്തം സൈസ്വെൽ ബി ആണവനിലയത്തിന് സമീപം വരെ എത്തിയിരുന്നു. അതേസമയം ഡിസ്പോസബിൾ ബാർബിക്യൂകൾക്ക് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്താൻ നിലവിൽ പദ്ധതിയില്ലെന്ന് ബ്രിട്ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ പ്രാദേശിക കൗൺസിലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ (പുത്തൻകാവിൽ) ലെസ്ലി കെ. ജോൺ (39) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ലെസ്ലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് വർഷം മുൻപാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം ലെസ്ലി യുകെയിലേക്ക് കുടിയേറിയത്. വെംബ്ലിയിൽ താമസിച്ചിരുന്ന അദ്ദേഹം കെല്ലി കമ്മ്യൂണിക്കേഷൻസിന്റെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കെ. കോശി–ഹിൽഡാ കോശി ദമ്പതികളുടെ മകനാണ്. അപ്രതീക്ഷിത മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
നിലവിൽ മൃതദേഹം ഹാരോയിലെ നോർത്ത്വിക് പാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുകെയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.
ലെസ്ലി കെ. ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ‘ക്ലോഡ്’ ഉപയോഗവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ 14,000 പൗണ്ടിലധികം നഷ്ടപ്പെട്ടതായി ബ്രിട്ടനിലെ മെട്രോ ബാങ്ക് ഉപഭോക്താവ് വെളിപ്പെടുത്തി. സസ്സെക്സിലെ വ്യവസായി സോളി റട്ടറുടെ അക്കൗണ്ടിൽ നിന്ന് £14,244 അനധികൃതമായി പിന്വലിക്കപ്പെട്ടതായാണ് പരാതി. തട്ടിപ്പുകാർ ക്ലോഡ് ഉപയോഗത്തിനുള്ള ക്രെഡിറ്റുകൾ വാങ്ങുന്നതിനായി അദ്ദേഹത്തിന്റെ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

സംശയാസ്പദമായ ഇടപാടിനെക്കുറിച്ച് ബാങ്ക് സന്ദേശം അയച്ചപ്പോൾ അത് താൻ അംഗീകരിച്ചതല്ലെന്ന് റട്ടർ മറുപടി നൽകിയെങ്കിലും, പിന്നാലെ £90 മുതൽ £200 വരെ മൂല്യമുള്ള നിരവധി ഇടപാടുകൾ കൂടി നടന്നതായി അദ്ദേഹം ആരോപിച്ചു. ബാങ്ക് കാർഡ് പിന്നീട് ബ്ലോക്ക് ചെയ്തെങ്കിലും അതിനുമുമ്പ് വലിയ തുക നഷ്ടമായിരുന്നു. ഗാർഡിയൻ പത്രത്തിന്റെ ഇടപെടലിനെ തുടർന്ന് ബാങ്ക് താൽക്കാലികമായി തുക തിരിച്ചുനൽകുകയും ചാർജ്ബാക്ക് നടപടികൾ ആരംഭിക്കുകയും ചെയ്തു.

ക്ലോഡ് വികസിപ്പിക്കുന്ന ആൻത്രോപിക്, തട്ടിപ്പിന് പിന്നിൽ ഏകോപിതമായ ഒരു സംഘമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കാർഡ് വിവരങ്ങൾ അവരുടെ സംവിധാനങ്ങളിൽ നിന്നാണ് ചോർന്നതെന്നതിന് തെളിവില്ലെന്നും കമ്പനി അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ട് നിരോധിച്ചതായും, അനധികൃതമായി പണം ഈടാക്കിയിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾ പരാതിപ്പെട്ടാൽ തുക മടക്കി നൽകുമെന്നും ആൻത്രോപിക് വ്യക്തമാക്കി. സംഭവത്തിൽ മെട്രോ ബാങ്ക് ഉപഭോക്താവിനോട് ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരമായി £300 വാഗ്ദാനം ചെയ്യുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന റേഡിയോഗ്രാഫർമാർക്കെതിരെ രോഗികളിൽ നിന്നുള്ള വംശീയ അധിക്ഷേപങ്ങൾ കഴിഞ്ഞ 18 മാസത്തിനിടെ ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത ജീവനക്കാർ വംശീയ അധിക്ഷേപങ്ങൾ, വിദേശവിരുദ്ധ പരാമർശങ്ങൾ, ചികിത്സ നൽകുന്നതിൽ നിന്നുള്ള വിവേചനം എന്നിവ നേരിടേണ്ടി വന്നതായി വ്യക്തമാക്കി.

കറുത്ത വർഗക്കാരായോ ഏഷ്യൻ വംശജരായോ ഉള്ള ആരോഗ്യപ്രവർത്തകരിൽ നിന്ന് ചികിത്സ സ്വീകരിക്കാൻ ചില രോഗികൾ വിസമ്മതിച്ചതായും, തലമൂടി ധരിക്കുന്നവരെയും വിദേശ ഉച്ചാരണമുള്ളവരെയും പരിഹസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചില ജീവനക്കാരെ വിദേശികൾ എന്ന് അധിക്ഷേപിക്കുകയും അവരുടെ യോഗ്യത ചോദ്യം ചെയ്യുകയും ചെയ്ത സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ എൻഎച്ച്എസ് അധികൃതർ വർണവെറിയോട് ഒരു ഒത്തു തീർപ്പുമില്ലാത്ത നയമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി. ആരോഗ്യരംഗം വൈവിധ്യമാർന്ന ജീവനക്കാരുടെ സേവനത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ജീവനക്കാർക്കെതിരായ വംശീയ അതിക്രമങ്ങൾ തടയാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിലെ അതിരൂക്ഷമായ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കാനിരുന്ന നേരത്തേയുള്ള മോചന പദ്ധതിയിൽ നിന്ന് ബലാത്സംഗം, ഗുരുതര ശിശുലൈംഗിക പീഡനം, ഗ്രൂമിങ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ടവരെ ഒഴിവാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ആരംഭിക്കാനിരുന്ന പദ്ധതി ഒരു മാസം മാറ്റി ഒക്ടോബറിലേക്കാണ് നീട്ടിയത്.

ജയിലുകളിലെ സ്ഥലക്ഷാമം പരിഹരിക്കാൻ ആയിരക്കണക്കിന് തടവുകാരെ ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇരകളുടെ കുടുംബങ്ങൾ, എംപിമാർ, ജയിലുദ്യോഗസ്ഥർ എന്നിവരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ നിലപാട് പുനഃപരിശോധിക്കുകയായിരുന്നു. അതേസമയം, ചില കൊലപാതകക്കേസുകളിലും ഗാർഹിക പീഡനക്കേസുകളിലും ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവ് ലഭിക്കുമെന്നത് വിവാദമായി തുടരുന്നു.
ഗാർഹിക പീഡനക്കേസുകളിലെ പ്രതികളെ ഒഴിവാക്കാത്തത് ഇരകളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ഇരകളുടെ അവകാശ പ്രവർത്തകരും പൊലീസ് സംഘടനകളും മുന്നറിയിപ്പ് നൽകി. ജയിലുകളുടെ ശേഷി തീരുന്ന സാഹചര്യത്തിൽ പൊതുസുരക്ഷയും ക്രിമിനൽ നീതിന്യായ സംവിധാനവും സംരക്ഷിക്കാൻ പ്രയാസകരമായ തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ഉപയോക്താക്കളുടെ എൻക്രിപ്റ്റ് ചെയ്ത ഐക്ലൗഡ് ഡേറ്റയിലേക്കുള്ള പ്രത്യേക പ്രവേശനം അനുവദിക്കണമെന്ന സർക്കാർ ആവശ്യത്തിനെതിരെ ടെക് ഭീമനായ ആപ്പിൾ വീണ്ടും നിയമപോരാട്ടം ആരംഭിച്ചു. ബ്രിട്ടന്റെ അന്വേഷണ അധികാര ട്രൈബ്യൂണലിൽ (IPT) നൽകിയ ഹർജിയിലൂടെ, സർക്കാർ പുറപ്പെടുവിച്ച നോട്ടീസിനെ ചോദ്യം ചെയ്തിരിക്കുകയാണ് കമ്പനി.

തീവ്രവാദം, ശിശുപീഡനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ കമ്പനികളെ നിർബന്ധിതരാക്കുന്നതാണ് ബ്രിട്ടന്റെ അന്വേഷണ അധികാര നിയമം. ഇതിന്റെ അടിസ്ഥാനത്തിൽ, എൻക്രിപ്റ്റ് ചെയ്ത ഐക്ലൗഡ് ഡേറ്റയിലേക്ക് പ്രവേശനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരം സംവിധാനം ഉപയോക്താക്കളുടെ സ്വകാര്യതയും ഡേറ്റാ സുരക്ഷയും അപകടത്തിലാക്കുമെന്ന് ആപ്പിൾ വാദിക്കുന്നു.

നേരത്തേ സമാനമായ ആവശ്യം ഉയർന്നതിനെ തുടർന്ന് 2025-ൽ ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ആപ്പിൾ അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ സേവനം പിൻവലിച്ചിരുന്നു. പുതിയ നിയമനടപടിയെ സ്വകാര്യതാ അവകാശ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ദേശീയ സുരക്ഷയ്ക്കും നിയമാന്വേഷണങ്ങൾക്കും ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരം അധികാരങ്ങൾ ഉപയോഗിക്കുന്നതെന്നാണ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മരിച്ച അമ്മയുടെ മൃതദേഹം ഏകദേശം മൂന്ന് വർഷത്തോളം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ച് അവരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ കേസിൽ 60-കാരന് ബ്രിട്ടനിൽ ജയിൽശിക്ഷ. വെയിൽസിലെ പോർത്ത്കോൾ സ്വദേശിയായ ക്രിസ്റ്റഫർ ഫിലിപ്സിനെയാണ് കോടതി രണ്ട് വർഷവും നാല് മാസവും തടവിന് ശിക്ഷിച്ചത്.

2023-ൽ 89-ാം വയസ്സിൽ മരിച്ച അമ്മ സിൽവിയ ഫിലിപ്സിന്റെ മൃതദേഹം വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ചെസ്റ്റ് ഫ്രീസറിലായിരുന്നു ഇയാൾ സൂക്ഷിച്ചിരുന്നത്. അമ്മയുടെ മരണം അധികൃതരെ അറിയിക്കാതെ അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പണവും സർക്കാർ ആനുകൂല്യങ്ങളും ഉൾപ്പെടെ £78,000-ത്തിലധികം തുക ഇയാൾ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ഡോക്ടർമാർക്ക് സിൽവിയയെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയെ നഷ്ടപ്പെടുത്താൻ മനസ്സൊന്നുമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് മൃതദേഹം സൂക്ഷിച്ചതെന്നുമാണ് ക്രിസ്റ്റഫർ പോലീസിനോട് പറഞ്ഞത്. നിയമാനുസൃത സംസ്കാരം തടസ്സപ്പെടുത്തലും തട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ ആദ്യ ‘സൂപ്പർ യൂണിവേഴ്സിറ്റി’ എന്ന വിശേഷണത്തോടെ ഗ്രീൻവിച്ച് സർവകലാശാലയും കെന്റ് സർവകലാശാലയും ലയിച്ച് രൂപംകൊള്ളുന്ന ലണ്ടൻ ആൻഡ് സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റി ഗ്രൂപ്പ് (LASEUG) സെപ്റ്റംബർ 7 മുതൽ പ്രവർത്തനം ആരംഭിക്കും. 50,000ത്തിലധികം വിദ്യാർഥികളെയും ലണ്ടൻ, മെഡ്വേ, കെന്റ് എന്നിവിടങ്ങളിലായി വ്യാപിച്ച നാല് ക്യാമ്പസുകളെയും ഉൾക്കൊള്ളുന്ന ഈ കൂട്ടായ്മ രാജ്യത്തെ മൂന്നാമത്തെ വലിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി മാറും.

ലയനം നടപ്പിലാകുന്നെങ്കിലും ഗ്രീൻവിച്ചും കെന്റും തങ്ങളുടെ പേരുകളും ബ്രാൻഡ് തിരിച്ചറിവും നിലനിർത്തും. വിദ്യാർഥികൾ നിലവിലെ സർവകലാശാലകളുടെ പേരിൽ തന്നെ പഠനം പൂർത്തിയാക്കി ബിരുദം നേടും. എന്നാൽ ജീവനക്കാർ പുതിയ ഗ്രൂപ്പിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക. ഗ്രീൻവിച്ച് വൈസ് ചാൻസലർ പ്രൊഫ. ജെയ്ൻ ഹാരിങ്ടൺ പുതിയ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനവും വഹിക്കും.

യുകെയിലെ സർവകലാശാലകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ ചരിത്രപരമായ ലയനം നടക്കുന്നത്. ഉയർന്ന ചെലവും കുറഞ്ഞ വരുമാനവും മൂലം നിരവധി സ്ഥാപനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി സംയുക്ത പദ്ധതികളിൽ സഹകരിച്ചുവരുന്ന ഗ്രീൻവിച്ചും കെന്റും ഈ പുതിയ മാതൃകയിലൂടെ സാമ്പത്തിക സ്ഥിരതയും വിദ്യാഭ്യാസ രംഗത്തെ മത്സരശേഷിയും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭാവി ലയനങ്ങൾക്ക് ഈ സൂപ്പർ യൂണിവേഴ്സിറ്റി മാതൃക വഴികാട്ടിയാകുമെന്നാണ് വിലയിരുത്തൽ.