ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ രണ്ട് നേഴ്സറികളിലായി 21 കുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച കേസിൽ എട്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന റോക്സാന ലെക്കയ്ക്ക് വെറും 14 മാസം മാത്രം ശിക്ഷ അനുഭവിച്ച ശേഷം ജയിൽമോചനം ലഭിച്ചതിൽ വ്യാപക പ്രതിഷേധം. പോളണ്ട് സ്വദേശിനിയായ ലെക്കയെ വിദേശ കുറ്റവാളികൾക്കുള്ള യുകെയിലെ എർലി റിമൂവൽ പദ്ധതിയുടെ ഭാഗമായി നാടുകടത്തുകയായിരുന്നു. ഇതോടെ ശിക്ഷയുടെ വലിയൊരു ഭാഗം അനുഭവിക്കാതെ തന്നെ അവർ സ്വതന്ത്രയായെന്നാണ് റിപ്പോർട്ടുകൾ.

2023-24 കാലയളവിൽ ട്വിക്കൻഹാമിലെയും ഹൗൺസ്ലോയിലെയും നേഴ്സറികളിൽ ജോലി ചെയ്തിരുന്ന ലെക്ക കുഞ്ഞുങ്ങളെ അടിക്കുക, നുള്ളുക, ചവിട്ടുക, കരയുന്ന കുട്ടികളുടെ വായ മൂടുക തുടങ്ങിയ ക്രൂരതകൾ നടത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 18 മാസം മുതൽ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് അവർ ലക്ഷ്യമിട്ടത്. കോടതിയിൽ തെളിവുകൾ പരിശോധിച്ച ജഡ്ജി ലെക്കയുടെ പ്രവൃത്തികളെ “സാഡിസ്റ്റിക്” എന്നും “അനാവശ്യമായ ക്രൂരത” എന്നും വിശേഷിപ്പിച്ചിരുന്നു.

എന്നാൽ നാടുകടത്തൽ നടപടികളിലെ രേഖാപരമായ പിഴവിനെ തുടർന്ന് പോളണ്ടിൽ എത്തിയപ്പോൾ അവരെ തടങ്കലിലാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അവരുടെ താമസസ്ഥലം വ്യക്തമല്ല. കുട്ടികളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണിതെന്നും, ഇത്തരമൊരു കുറ്റകൃത്യം നടത്തിയ ഒരാൾ വീണ്ടും കുട്ടികളുമായി ബന്ധപ്പെട്ട ജോലികളിൽ പ്രവേശിക്കുമോയെന്ന ആശങ്ക മാതാപിതാക്കളും ബാലാവകാശ പ്രവർത്തകരും ഉയർത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
369 ദശലക്ഷം പൗണ്ട് ചെലവിൽ നടക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വൻ നവീകരണ പ്രവർത്തനങ്ങൾ അടുത്ത വർഷം പൂർത്തിയാകുമ്പോഴും രാജാവ് ചാൾസും രാജ്ഞി കമില്ലയും അവിടെ സ്ഥിരതാമസമാക്കില്ലെന്ന് രാജകുടുംബത്തിൻ്റെ ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കി. 1837 മുതൽ രാജകുടുംബത്തിന്റെ ഔദ്യോഗിക ലണ്ടൻ വസതിയായിരുന്ന കൊട്ടാരം രാജഭരണത്തിന്റെ ഭരണകാര്യ കേന്ദ്രമായി തുടരുമെങ്കിലും, ക്ലാരൻസ് ഹൗസാണ് രാജാവിന്റെ ഔദ്യോഗിക വസതിയായി നിലനിൽക്കുക. പൊതുജനങ്ങൾക്ക് കൂടുതൽ പ്രവേശനം അനുവദിക്കാനാണ് ഈ തീരുമാനമെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു.

പഴകിയ വൈദ്യുത കേബിളുകൾ, ലീഡ് പൈപ്പുകൾ, ബോയിലറുകൾ എന്നിവ മാറ്റിസ്ഥാപിക്കുന്ന 10 വർഷത്തെ നവീകരണ പദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാകും. എഴുപതുകളുടെ അവസാനത്തിലായ രാജാവും രാജ്ഞിയും വീണ്ടും താമസം മാറ്റുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ സ്ഥിരതാമസമാക്കിയാൽ സുരക്ഷാ നിയന്ത്രണങ്ങൾ വർധിക്കുകയും സന്ദർശകർക്കുള്ള പ്രവേശനം കുറയുകയും ചെയ്യുമെന്ന ആശങ്കയും പരിഗണിച്ചിട്ടുണ്ട്. അതേസമയം, കൊട്ടാരത്തിൽ രാജവിരുന്നുകൾ, ഉദ്യാനസമ്മേളനങ്ങൾ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ചകൾ തുടങ്ങിയ ഔദ്യോഗിക പരിപാടികൾ തുടരും.

വാർഷിക കണക്കുകൾ പ്രകാരം നികുതി വിവരങ്ങൾ പരസ്യമാക്കിയ ആദ്യ ബ്രിട്ടീഷ് രാജാവായി ചാൾസ് മാറി. 2024-25 സാമ്പത്തിക വർഷത്തിൽ 12.9 ദശലക്ഷം പൗണ്ടും മുൻവർഷം 11.7 ദശലക്ഷം പൗണ്ടും നികുതിയായി അടച്ചതായി രേഖകളിൽ പറയുന്നു. ബക്കിംഗ്ഹാം കൊട്ടാര നവീകരണത്തിനായി വർധിപ്പിച്ചിരുന്ന സോവറിൻ ഗ്രാന്റ് 2027-28ൽ 137.9 ദശലക്ഷം പൗണ്ടിൽ നിന്ന് 99.9 ദശലക്ഷം പൗണ്ടായി കുറയുമെങ്കിലും, രാജകൊട്ടാരങ്ങളുടെ അറ്റകുറ്റപ്പണികൾ, സൈബർ സുരക്ഷ ശക്തിപ്പെടുത്തൽ, ഊർജക്ഷമ സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്കായി ഫണ്ട് തുടരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലുടനീളം അതിശക്തമായ ഉഷ്ണതരംഗം തുടരുന്നതിനിടെ പല രാജ്യങ്ങളും റെക്കോർഡ് താപനിലകൾ രേഖപ്പെടുത്തി. 35 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂട് 10 കോടിയിലധികം ആളുകളെ ബാധിക്കുമെന്നാണ് കണക്ക്. നെതർലൻഡ്സ് ചരിത്രത്തിലാദ്യമായി റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ സ്വിറ്റ്സർലൻഡിൽ ജൂണിലെ ഏറ്റവും ഉയർന്ന താപനിലയും രേഖപ്പെടുത്തി.

ഫ്രാൻസിൽ നദികളിലെ ജലത്തിന്റെ താപനില അമിതമായി ഉയരുന്നത് തടയാൻ രണ്ട് ആണവ റിയാക്ടറുകൾ താൽക്കാലികമായി അടച്ചു. രാജ്യത്തെ ആയിരക്കണക്കിന് സ്കൂളുകൾ അടച്ചതോടൊപ്പം പല ക്ലാസ് മുറികളിലും താപനില 40 ഡിഗ്രി വരെ ഉയർന്നതായി റിപ്പോർട്ടുണ്ട്. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേർ ചൂടുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചപ്പോൾ സ്പെയിനിലും മറ്റ് രാജ്യങ്ങളിലും ചൂട് മൂലമുള്ള മരണങ്ങൾ വർധിക്കുന്നതായി അധികൃതർ അറിയിച്ചു.

അതിശക്തമായ ചൂട് ആരോഗ്യ സംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. ചില ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നതായും വൈദ്യുതിയും ഐടി സംവിധാനങ്ങളും തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ പ്രത്യാഘാതമാണ് ഇപ്പോഴത്തെ ഉഷ്ണതരംഗമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുമ്പോൾ, കൂടുതൽ ശക്തമായ കാലാവസ്ഥാ പ്രതിരോധ നടപടികൾ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിന് സമീപമുള്ള ടിന്റ്വിസിൽ മൂർ പ്രദേശത്ത് ഉണ്ടായ വൻ കാട്ടുതീ 24 മണിക്കൂറിലേറെയായി നിയന്ത്രണവിധേയമാകാതെ തുടരുന്നു. 500 ചതുരശ്ര മീറ്ററിലധികം വരുന്ന മൂർലാൻഡും വനഭൂമിയും തീയിൽ നശിച്ചതായി അധികൃതർ അറിയിച്ചു. കനത്ത പുക സമീപ ഗ്രാമങ്ങളായ ടിന്റ്വിസിൽ, ഹോളിങ്വർത്ത്, വൂളി ബ്രിഡ്ജ് എന്നിവിടങ്ങളിൽ ബാധിച്ചതോടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ആറ് അഗ്നിശമന യൂണിറ്റുകളും പ്രത്യേക മൂർലാൻഡ് സംഘങ്ങളും വെള്ളം വഹിക്കുന്ന ഹെലികോപ്റ്ററും ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പ്രധാന പാതയായ എ628 വുഡ്ഹെഡ് പാസ് ഇരുദിശയിലുമായി അടച്ചു. സമീപ പ്രദേശങ്ങളിലെ താമസക്കാരോട് വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടാനും തീപിടിത്ത മേഖലയിൽ നിന്ന് അകന്നുനിൽക്കാനും അധികൃതർ നിർദേശിച്ചു.

കടുത്ത ചൂടും അതിവരണ്ട കാലാവസ്ഥയും കാട്ടുതീയുടെ വ്യാപനം ശക്തമാക്കിയെന്നാണ് വിലയിരുത്തൽ. ചെറിയ തീപ്പൊരി പോലും വലിയ ദുരന്തത്തിന് കാരണമാകാമെന്ന് മുന്നറിയിപ്പ് നൽകിയ അധികൃതർ ക്യാമ്പ് ഫയർ, ബാർബിക്യു, കത്തുന്ന സിഗരറ്റ് കുറ്റി എന്നിവ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈപ്രസിലെ ലാർണാകയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ജെറ്റ്2 വിമാനയാത്രയ്ക്കിടെ അസ്വസ്ഥനായ യുവാവ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുപ്പതുകളിലുള്ള യുവാവ് യാത്രയ്ക്കിടെ മറ്റ് യാത്രക്കാരോടും ജീവനക്കാരോടും ആക്രമണാത്മകമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് അന്വേഷണം നടക്കുന്നത്.

വിമാനം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ പോലീസ് വിമാനത്തിൽ കയറി യുവാവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. യാത്രക്കാരിൽ ചിലർ ചേർന്ന് ഇയാളെ നിയന്ത്രണവിധേയനാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് അടിയന്തിര ചികിത്സ നൽകിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

പോലീസിന്റെ ഇടപെടലിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നതിനാൽ കേസ് സ്വതന്ത്ര മേൽനോട്ട ഏജൻസിക്ക് കൈമാറി. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിങ്ഹാം എൻ എച്ച് എസ് ട്രസ്റ്റിന്റെ പ്രസവ സേവനങ്ങളിൽ സംഭവിച്ച ഗുരുതര പാളിച്ചകൾ പുറത്ത് വന്നു. പുറത്തുവന്ന റിപ്പോർട്ടിലെ വിവരങ്ങൾ ബ്രിട്ടനിൽ വലിയ രാഷ്ട്രീയ–ആരോഗ്യ വിവാദമായി മാറുമെന്നാണ് സൂചന. ഡോണ ഒക്കൻഡൻ നേതൃത്വം നൽകിയ അന്വേഷണത്തിലാണ് 2012 മുതൽ 2025 വരെ നടന്ന ആയിരക്കണക്കിന് കേസുകൾ പരിശോധിച്ചത്. റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തലുകൾ ഇപ്പോൾ രാജ്യത്ത് പുതിയ പബ്ലിക് ഇൻക്വയറി ആവശ്യപ്പെടുന്ന തരത്തിൽ കടുത്ത പ്രതികരണങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം 2,500 -ലധികം കുടുംബങ്ങളുടെ അനുഭവങ്ങൾ പരിശോധിക്കപ്പെട്ടപ്പോൾ 520-ഓളം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒഴിവാക്കാവുന്ന ഗുരുതര ഹാനി അല്ലെങ്കിൽ മരണം സംഭവിച്ചതായി കണ്ടെത്തി. ഇതിൽ സ്റ്റിൽബർത്ത്, നവജാത ശിശുമരണം, അമ്മമാരുടെ മരണം എന്നിവയും ഉൾപ്പെടുന്നു. രോഗികളുടെ പരാതികൾ അവഗണിക്കപ്പെടുക, പ്രസവ സമയത്ത് ശരിയായ നിരീക്ഷണം ലഭിക്കാതിരിക്കുക, അടിയന്തിര സാഹചര്യം തിരിച്ചറിയുന്നതിൽ വൈകൽ എന്നിവയാണ് പ്രധാന പാളിച്ചകൾ. സ്റ്റാഫ് കുറവ്, ദുഷ്പരിചരണ സംസ്കാരം, നേതൃത്വത്തിലെ വീഴ്ചകൾ എന്നിവയും ഗുരുതര പ്രശ്നങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, ആശുപത്രികളിൽ മോശമായ ജോലി സംസ്കാരം, ബുള്ളിയിംഗ്, ജാതിവിവേചനം, രോഗികളുടെ വേദനയും ആശങ്കകളും അവഗണിക്കൽ തുടങ്ങിയ കാര്യങ്ങൾ വ്യാപകമായിരുന്നുവെന്നും അന്വേഷണത്തിൽ പറയുന്നു. ചില കേസുകളിൽ മാതാപിതാക്കളുടെ മുന്നറിയിപ്പുകൾ പോലും ഗൗരവമായി എടുത്തില്ലെന്നും, അതിനാൽ ചികിത്സാ വൈകല്യങ്ങൾ ജീവഹാനിക്ക് കാരണമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുടുംബങ്ങൾ ഇപ്പോൾ യുകെയിൽ ദേശീയതല പബ്ലിക് ഇൻക്വയറി ആവശ്യപ്പെടുകയാണ്. ആരോഗ്യ വകുപ്പ് ഈ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി രാജ്യവ്യാപക പരിഷ്കാരങ്ങൾ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വിലക്കിയ ഓസ്ട്രേലിയയിൽ, അഞ്ച് പേരിൽ നാല് പേരും ഇപ്പോഴും വിവിധ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതായി പുതിയ പഠനം. 2025 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന നിയമം കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം കാര്യമായി കുറച്ചില്ലെന്നാണ് കണ്ടെത്തൽ.
ന്യൂകാസിൽ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പങ്കെടുത്ത കൗമാരക്കാരിൽ 80 ശതമാനത്തിലധികം പേർ ടിക്ടോക്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോഴും സജീവമാണന്ന് കണ്ടെത്തി. വ്യാജ ജനനത്തീയതികളും മറ്റ് സാങ്കേതിക മാർഗങ്ങളും ഉപയോഗിച്ചാണ് പലരും നിയന്ത്രണങ്ങൾ മറികടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നതെങ്കിലും, വിലക്കുകൾ മാത്രം മതിയാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശക്തമായ പ്രായപരിശോധന സംവിധാനങ്ങളും ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണവും ഒരുമിച്ച് നടപ്പാക്കേണ്ടതുണ്ടെന്നും അവർ പറയുന്നു.

അതേസമയം, ഓസ്ട്രേലിയൻ മാതൃകയെ അടിസ്ഥാനമാക്കി കൂടുതൽ കർശനമായ നിയമനിർമാണത്തിനാണ് യുകെ ഒരുങ്ങുന്നത്. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം അപരിചിതരുമായി ബന്ധപ്പെടൽ, ലൈവ് സ്ട്രീമിങ്, ചില എഐ ചാറ്റ്ബോട്ട് സേവനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം. ഓസ്ട്രേലിയയിലെ അനുഭവം പഠിച്ച ശേഷമാണ് യുകെ കൂടുതൽ ശക്തമായ പ്രായപരിശോധന സംവിധാനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ബെഡ്ഫോർഡിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ട്രെയിൻ അപകടത്തിന് മുൻപ് ഡ്രൈവർ റെഡ് സിഗ്നൽ മറികടന്നതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപകടത്തിൽ 60-കാരനായ ട്രെയിൻ ഡ്രൈവർ ഷോൺ ബർട്ടൺ മരിക്കുകയും നൂറിലധികം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ ഇടക്കാല റിപ്പോർട്ട് പ്രകാരം, കോർബിയിൽ നിന്ന് ലണ്ടനിലേക്ക് പോയ ട്രെയിൻ ആദ്യം യെല്ലോ സിഗ്നൽ കടന്നുപോയ ശേഷം മുന്നിലുണ്ടായിരുന്ന റെഡ് സിഗ്നലിൽ നിർത്തിയില്ല. അപകടത്തിന് ഒമ്പത് സെക്കൻഡ് മുൻപ് മാത്രമാണ് ബ്രേക്ക് പ്രയോഗിച്ചതെന്നും ട്രെയിന്റെ വേഗം മണിക്കൂറിൽ 76 മൈലിൽ നിന്ന് 49 മൈലായി കുറഞ്ഞ ശേഷമാണ് മുന്നിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഇടിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുന്നിലുണ്ടായിരുന്ന നോട്ടിങ്ഹാമിൽ നിന്നുള്ള ട്രെയിൻ അതിന്റെ ഓട്ടോമാറ്റിക് വാർണിംഗ് സിസ്റ്റത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് അപ്രതീക്ഷിതമായി നിർത്തേണ്ടിവന്നതായും അന്വേഷണത്തിൽ കണ്ടെത്തി. റെഡ് സിഗ്നൽ മറികടക്കുമ്പോൾ ട്രെയിൻ സ്വയം നിർത്താൻ സഹായിക്കുന്ന ട്രെയിൻ പ്രൊട്ടക്ഷൻ ആൻഡ് വാർണിംഗ് സിസ്റ്റം (TPWS) അപകടസ്ഥലത്ത് സ്ഥാപിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ലിവിങ്സ്റ്റണിൽ താമസിച്ചിരുന്ന മലയാളിയായ ലിൻഡ മേരി ബാബു അന്തരിച്ചു. മൂന്നുവർഷമായി ക്യാൻസറിനെതിരെ ധീരമായി പോരാടിയിരുന്ന ലിൻഡ ജൂൺ 23-നാണ് അന്തരിച്ചത്. അസുഖബാധിതയായിരുന്ന കാലത്തും അചഞ്ചലമായ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലിൻഡയുടെ വിയോഗം സ്കോട്ട് ലൻഡിലെ മലയാളി സമൂഹത്തെ ആകെ ദുഃഖത്തിലാഴ്ത്തി.
എഡിൻബറോയിലെ സെന്റ് അൽഫോൻസ – സെന്റ് ആന്റണി സീറോ-മലബാർ മിഷനിലെ സജീവ അംഗമായിരുന്ന ലിൻഡ മത-സാംസ്കാരിക പ്രവർത്തനങ്ങളിലെ നേതൃത്വപങ്ക് കൊണ്ടും സേവന മനോഭാവം കൊണ്ടും ശ്രദ്ധേയയായിരുന്നു. മരിക്കുന്നതിനു മുമ്പ് മിഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ രോഗീലേപന കൂദാശ നൽകിയിരുന്നു. പോൾ മാത്യു (ബാലു) ആണ് ഭർത്താവ്. മൂന്നുവയസ്സുകാരനായ ആർച്ചർ ആണ് ഏക മകൻ .
ദീർഘകാല രോഗാവസ്ഥയിലായിരുന്നിട്ടും മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ലിൻഡയുടെ സമർപ്പണവും പോരാട്ടവീര്യവും നിരവധി പേർക്ക് പ്രചോദനമായിരുന്നുവെന്ന് സമൂഹാംഗങ്ങൾ അനുസ്മരിച്ചു. സെന്റ് അൽഫോൻസ പ്രയർ ഗ്രൂപ്പും സുഹൃത്തുക്കളും കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. സംസ്കാര ചടങ്ങുകളുടെയും അനുസ്മരണ ശുശ്രൂഷകളുടെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ലിൻഡ മേരി ബാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന നിർണായക പോയിന്റ് സ്വന്തമാക്കി. ക്രൊയേഷ്യക്കെതിരായ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായെത്തിയ ഇംഗ്ലണ്ടിന് ഘാനയുടെ കർശന പ്രതിരോധം ഭേദിക്കാനായില്ല. സമനിലയോടെ ഗ്രൂപ്പിലെ യോഗ്യതാ സാധ്യതകൾ അവസാന മത്സരങ്ങളിലേക്ക് നീണ്ടു.

പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ടിന് മേൽക്കൈ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ടീം പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും നേടാനായില്ല. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ താരങ്ങളിലൂടെ ഇംഗ്ലണ്ട് സമ്മർദം വർധിപ്പിച്ചെങ്കിലും നിക്കോ ഒറൈലിയുടെ ശ്രമം ക്രോസ്ബാറിൽ തട്ടി മടങ്ങുകയും ഹാരി കെയ്ന് ലഭിച്ച മികച്ച അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.

കാർലോസ് ക്വിറോസിന്റെ നേതൃത്വത്തിൽ ഘാന പ്രതിരോധത്തിന് മുൻതൂക്കം നൽകിയ തന്ത്രമാണ് വിജയകരമായി നടപ്പാക്കിയത്. പനാമയ്ക്കെതിരായ വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിൽ നിന്ന് ഒരു പോയിന്റ് കൂടി നേടിയ ഘാന അവസാന മത്സരത്തിന് മുമ്പ് ശക്തമായ നിലയിലായി. തോമസ് ടുഹേലിന്റെ ഇംഗ്ലണ്ടിന് സമനില നിരാശയായെങ്കിലും നോക്കൗട്ട് പ്രതീക്ഷകൾ ഇപ്പോഴും നിലനിൽക്കുന്നു.