ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കത്തോലിക്കാ വിശ്വാസി പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ രാഷ്ട്രീയ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമായി. ലേബർ നേതാവും പുതിയ പ്രധാനമന്ത്രിയുമായ ആൻഡി ബേൺഹാമിന്റെ നിയമനം ചരിത്രപരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അമേരിക്കയിൽ കാണുന്ന തരത്തിലുള്ള മതാധിഷ്ഠിത രാഷ്ട്രീയ ധ്രുവീകരണമോ സാംസ്കാരിക പോരാട്ടങ്ങളോ ബ്രിട്ടനിൽ രൂപപ്പെടാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന ബേൺഹാം സാമൂഹിക നീതി, ദാരിദ്ര്യ നിർമാർജനം, അഭയാർഥി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ബ്രിട്ടനിലെ പൊതുജീവിതത്തിൽ മതത്തിന്റെ സ്വാധീനം നിലനിൽക്കുന്നുണ്ടെങ്കിലും അത് അമേരിക്കയിലെ പോലെ കടുത്ത രാഷ്ട്രീയ വിഭജനത്തിന് കാരണമാകാറില്ല. ഗർഭച്ഛിദ്രം, ലിംഗസ്വത്വം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ മതസംഘടനകൾ ശക്തമായ സ്വാധീനം ചെലുത്തുമ്പോൾ ബ്രിട്ടനിൽ സാഹചര്യം വ്യത്യസ്തമാണ്. കത്തോലിക്കാ സാമൂഹിക മൂല്യങ്ങൾ തന്റെ രാഷ്ട്രീയ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ബേൺഹാം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മതവിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള സമീപനം അദ്ദേഹത്തിനില്ലെന്നാണ് വിലയിരുത്തൽ. ദയ, കരുണ, സാമൂഹിക ഉത്തരവാദിത്വം, പിന്നാക്കവിഭാഗങ്ങളുടെ സംരക്ഷണം തുടങ്ങിയ കത്തോലിക്കാ മൂല്യങ്ങളാണ് അദ്ദേഹത്തിന്റെ പൊതുനയങ്ങളിൽ കൂടുതൽ പ്രതിഫലിക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഒരു കത്തോലിക്കാ പ്രധാനമന്ത്രിയുടെ വരവോടെ ബ്രിട്ടന്റെ ഭരണഘടനാപരവും മതപരവുമായ ചില ചരിത്ര ചർച്ചകളും വീണ്ടും സജീവമായിട്ടുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക നടപടിക്രമങ്ങളിൽ ഇപ്പോഴും പഴയ നിയമങ്ങളുടെ സ്വാധീനം നിലനിൽക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, വിവിധ മതങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന ആധുനിക ബ്രിട്ടീഷ് സമൂഹത്തിൽ ബേൺഹാമിന്റെ മതവിശ്വാസം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കില്ലെന്നാണ് പൊതുവായ വിലയിരുത്തൽ. മതത്തെക്കാൾ ഭരണപരമായ കഴിവിനും ജനക്ഷേമ നയങ്ങൾക്കുമാകും ബ്രിട്ടീഷ് ജനത കൂടുതൽ പ്രാധാന്യം നൽകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

അതേസമയം, കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന ആൻഡി ബേൺഹാമിന്റെ നിലപാടുകൾ ചില സാമൂഹിക വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. ബ്രിട്ടനിൽ വർഷങ്ങളായി ചർച്ചയാകുന്ന ദയാവധ ബില്ലിനോട് അദ്ദേഹം അനുകൂല സമീപനം പ്രകടിപ്പിച്ചിട്ടുള്ളതായി പ്രചാരണ സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജീവന്റെ അന്തിമഘട്ടത്തിൽ കടുത്ത വേദന അനുഭവിക്കുന്ന രോഗികൾക്ക് മാന്യമായ തിരഞ്ഞെടുപ്പ് നൽകണമെന്ന വാദത്തെ പിന്തുണയ്ക്കുന്നവരാണ് ബില്ലിന്റെ അനുകൂലികൾ. അതേസമയം, കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള മതസംഘടനകൾ ബില്ലിനെ ശക്തമായി എതിർക്കുന്നുമുണ്ട്. നിലവിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും
അതീവ ഗുരുതരാവസ്ഥയിലുള്ള ചില പ്രത്യേക വിഭാഗത്തിലുള്ള രോഗികൾക്കായുള്ള ദയാവധ ബിൽ പാർലമെന്റിലെ തുടർ നടപടികൾ കാത്തിരിക്കുകയാണ്. ബില്ലിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾക്കിടയിൽ പ്രധാനമന്ത്രിയായ ബേൺഹാം സ്വീകരിക്കുന്ന നിലപാട് നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ കോളജ് വിദ്യാർഥിയായ ഹെൻറി നൊവാക്കിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ വംശജനും സിഖ് മതവിശ്വാസിയുമായ വിക്രം സിങ് ദിഗ്വ (23) അതീവ സുരക്ഷാ ജയിലിൽ കടുത്ത ഭീതിയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകക്കേസിൽ രാജ്യവ്യാപക ശ്രദ്ധ ലഭിക്കുകയും പിന്നീട് വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിൽ മറ്റ് തടവുകാരുടെ ആക്രമണത്തിന് ഇരയാകുമോയെന്ന ആശങ്കയിലാണ് ഇയാളെന്നാണ് റിപ്പോർട്ട്. അപകടകാരികളായ കുറ്റവാളികൾ കഴിയുന്ന എച്ച്എംപി ഫ്രാങ്ക്ലൻഡ് ജയിലിന് മോൺസ്റ്റർ മാൻഷൻ എന്ന വിളിപ്പേരുമുണ്ട്.

2025 ഡിസംബറിൽ സൗത്താംപ്ടണിൽ നടന്ന സംഭവത്തിലാണ് 18 വയസ്സുകാരനായ ഹെൻറി നൊവാക്ക് കൊല്ലപ്പെട്ടത്. ഇന്ത്യൻ വംശജനായ ദിഗ്വ ഹെൻറിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം താൻ വംശീയ ആക്രമണത്തിന് ഇരയായതാണെന്ന് പൊലീസിനോട് തെറ്റായ ആരോപണം ഉന്നയിച്ചെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പിന്നീട് പുറത്തുവന്ന തെളിവുകളും കോടതിവിധിയും ഇയാളെ കുറ്റക്കാരനായി കണ്ടെത്തി. കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും കുറഞ്ഞത് 21 വർഷമെങ്കിലും തടവിൽ കഴിയണമെന്ന് നിർദേശിക്കുകയും ചെയ്തു. കേസിൽ ഉപയോഗിച്ച ആയുധം ഒളിപ്പിക്കാൻ സഹായിച്ചതിന് ദിഗ്വയുടെ മാതാവ് കിരൺ കൗറിനും ശിക്ഷ ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ ബ്രിട്ടനിൽ വ്യാപക ചർച്ചകളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. പൊലീസ് നടപടി, വംശീയ ആരോപണങ്ങൾ, മതപരമായ ആചാരങ്ങളുടെ പേരിൽ കൈവശം വച്ചിരുന്ന ആയുധങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളും ദേശീയതലത്തിൽ വിവാദമായി. ഇതിനിടെ തന്റെ ശിക്ഷയ്ക്കും കുറ്റവിമുക്തതയ്ക്കുമായി ദിഗ്വ നിയമനടപടികൾ തുടരുകയാണ്. ജയിലിനുള്ളിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇയാളെ പ്രത്യേക നിരീക്ഷണത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാരിസ്: ഫ്രാൻസിന്റെ വടക്കൻ തീരപ്രദേശമായ ബെർക്ക് – സർ – മേറിൽ കുടിയേറ്റക്കാരുടെ സംഘങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ ഒരു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. അനധികൃതമായി യൂറോപ്പിലേക്ക് എത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ തമ്മിലുണ്ടായ തർക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയതെന്നാണ് പ്രാഥമിക നിഗമനം. കുത്തേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് ആയുധസാമഗ്രികളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലർ പിന്നീട് ഇംഗ്ലീഷ് ചാനൽ കടക്കാൻ ഉപയോഗിക്കുന്ന ചെറുബോട്ടുകളിൽ കയറി ബ്രിട്ടനിലേക്ക് കടന്നിരിക്കാമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ തീരപ്രദേശം. കൊലപാതകത്തിന് പിന്നാലെ സംശയത്തിൻ്റെ നിഴലിലുള്ള ചിലർ പ്രദേശം വിട്ടതായി സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ഫ്രഞ്ച് സുരക്ഷാ ഏജൻസികളും ബ്രിട്ടീഷ് അധികൃതരും ചേർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

സംഭവം പുറത്തുവന്നതോടെ യൂറോപ്പിലെ കുടിയേറ്റ പ്രതിസന്ധിയും അതിർത്തി സുരക്ഷയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറി. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിൽ ഫ്രാൻസും ബ്രിട്ടനും കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ചു. കൊലപാതകക്കേസിലെ പ്രതികൾ രാജ്യാതിർത്തി കടന്നിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇരുരാജ്യങ്ങളും അടുത്ത സഹകരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കുടിയേറ്റക്കാരിൽ ഭൂരിഭാഗവും യുദ്ധം, ദാരിദ്ര്യം, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണെന്നും വിഷയത്തെ മനുഷ്യാവകാശപരമായ കാഴ്ചപ്പാടിൽ കാണേണ്ടതുണ്ടെന്നും ചില സംഘടനകൾ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബറ: സ്കോട്ട് ലൻഡിലെ പ്രശസ്തമായ കെയർൻഗോംസ് (Cairngorms) നാഷണൽ പാർക്കിൽ ദിവസങ്ങളായി തുടരുന്ന കാട്ടുതീ സമീപ ഗ്രാമങ്ങളിലേക്ക് പടർന്നതിനെത്തുടർന്ന് മേഖലയിൽ വൻ ഒഴിപ്പിക്കൽ. കഴിഞ്ഞ 11 ദിവസമായി അണയ്ക്കാനാവാതെ പുകയുന്ന തീ, ശക്തമായ കാറ്റിൽ ഗതിമാറിയെത്തി ബ്രിഡ്ജ് ഗ്രാമത്തിലേക്ക് അടുത്തതോടെയാണ് അധികൃതർ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചത്.

ഗ്രാമവാസികളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമായതോടെ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അഞ്ഞൂറിലധികം അഗ്നിശമനസേനാ അംഗങ്ങളാണ് ഹെലികോപ്റ്ററുകളും മറ്റ് ആധുനിക സജ്ജീകരണങ്ങളുമായി പ്രദേശത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.

എന്നാൽ കാറ്റിന്റെ വേഗത വർദ്ധിക്കുന്നത് തീ പടരുന്നതിന്റെ വേഗത കൂട്ടുന്നത് തിരിച്ചടിയാവുന്നുണ്ട്.
ഏകദേശം ആറ് ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച കാട്ടുതീയുടെ പുക 97 കിലോമീറ്റർ അകലെയുള്ള അബർഡീനിൽ വരെ അനുഭവപ്പെടുന്നുണ്ട്. അടുത്തുള്ള മറ്റ് പ്രദേശവാസികളോട് വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമീപകാലത്ത് സ്കോട്ട് ലൻഡ് കണ്ട ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളിലൊന്നാണിത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വയനാട് സുൽത്താൻബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കൽ (39) നോട്ടിങ്ങാമിൽ അന്തരിച്ചു. ഏകദേശം ഒരു വർഷം മുൻപാണ് അദ്ദേഹത്തിന് ക്യാൻസർ സ്ഥിരീകരിച്ചത്. ദീർഘകാല ചികിത്സകൾക്കും ആറുമാസം മുൻപ് വിജയകരമായി പൂർത്തിയാക്കിയ ബോൺമാരോ ട്രാൻസ്പ്ലാന്റേഷനും പിന്നാലെ ആരോഗ്യനില മെച്ചപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും. എന്നാൽ രണ്ടാഴ്ച മുൻപ് ഉണ്ടായ ഗുരുതര ഇൻഫെക്ഷൻ ആരോഗ്യനില വീണ്ടും വഷളാക്കുകയും നോട്ടിങ്ങാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
അഞ്ച് വർഷം മുൻപാണ് മനോജും ഭാര്യ ലിപികയും യുകെയിലെത്തിയത്. നോട്ടിങ്ങാമിൽ കുടുംബമായി താമസിച്ചിരുന്ന ഇവരുടെ ജീവിതത്തിന്റെ സന്തോഷമായിരുന്നു മൂന്നുവയസ്സുകാരിയായ ഏകമകൾ സിയോണ. ക്യാൻസറിനെ ആത്മവിശ്വാസത്തോടെ നേരിട്ട് ചികിത്സകൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കുമെന്ന പ്രതീക്ഷകൾക്കിടെയായിരുന്നു അപ്രതീക്ഷിതമായ വേർപാട്. അച്ഛന്റെ സ്നേഹവും കരുതലും ഏറ്റവും ആവശ്യമായ പ്രായത്തിൽ സിയോണയെ തനിച്ചാക്കി മനോജ് യാത്രയായത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയാകെയും ദുഃഖത്തിലാഴ്ത്തി.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തുന്നതിനുള്ള നടപടികൾ സിറോ മലബാർ സഭയുടെ നോട്ടിങ്ങാം സെന്റ് ജോൺ മിഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സുൽത്താൻബത്തേരി ഇരുളം സെന്റ് സെബാസ്റ്റ്യൻസ് ആർ.സി. ചർച്ച് ഇടവകാംഗമായ മനോജിന്റെ യുകെയിലെ പൊതുദർശനവും നാട്ടിലെ സംസ്കാര ചടങ്ങുകളുടെയും തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ: ലിപിക (നേഴ്സ്, ക്വീൻസ് മെഡിക്കൽ സെന്റർ, നോട്ടിങ്ങാം). മകൾ: സിയോണ. മാതാപിതാക്കൾ: ജോസ് കാവുങ്കൽ, ഓമന ജോസ്. സഹോദരൻ: ഉല്ലാസ് കാവുങ്കൽ.
മനോജ് കാവുങ്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്ക് പുതിയ കുടിയേറ്റ നിയമങ്ങളിൽ നിന്ന് ഇളവ് നൽകുന്നത് ബ്രിട്ടീഷ് സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. യുകെയിലെ കെയർ മേഖലയിലാകെ നിരവധി വിദേശ തൊഴിലാളികളാണ് സേവനം അനുഷ്ഠിക്കുന്നത്. ഇവരിൽ ഗണ്യമായൊരു വിഭാഗം മലയാളികളുമാണ്. വയോജന പരിചരണ കേന്ദ്രങ്ങൾ, നേഴ്സിങ് ഹോമുകൾ, ഹോം കെയർ സേവനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് പുതിയ നീക്കം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. കെയർ മേഖലയിലെ തൊഴിലാളി ക്ഷാമവും സേവനരംഗം നേരിടുന്ന പ്രതിസന്ധിയും കണക്കിലെടുത്താണ് നിലവിൽ രാജ്യത്ത് ജോലി ചെയ്യുന്നവരെ പുതിയ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നത്.

പ്രധാനമന്ത്രി ആൻഡി ബേൺഹാം സാമൂഹിക പരിചരണ മേഖലയെ സർക്കാർ മുൻഗണനാ വിഷയമായി കാണുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അൽഷിമേഴ്സ് രോഗബാധിതനായ തന്റെ പിതാവിന്റെ അനുഭവങ്ങൾ പരാമർശിച്ചുകൊണ്ട് കെയർ സംവിധാനത്തിൽ അടിയന്തിര പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദേശീയ പരിചരണ സേവനം രൂപീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ നിർദേശപ്രകാരം സ്ഥിരതാമസത്തിനുള്ള (ILR) യോഗ്യത നേടാൻ കൂടുതൽ വർഷങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുമെങ്കിലും, കെയർ മേഖലയിലുള്ളവർക്ക് പ്രത്യേക ഇളവ് അനുവദിക്കുന്ന കാര്യമാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

യുകെയിലെ ആരോഗ്യ-പരിചരണ മേഖലകളിൽ കഴിഞ്ഞ വർഷങ്ങളിലായി വലിയ തോതിൽ മലയാളികൾ കുടിയേറിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി നേഴ്സുമാരും കെയർ വർക്കർമാരും കുടുംബസമേതം യുകെയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പുതിയ കുടിയേറ്റനിയമങ്ങൾ നടപ്പായാൽ കെയർ മേഖലയിലെ നിയമനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക തൊഴിലുടമകളും തൊഴിലാളി സംഘടനകളും ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിൽ രാജ്യത്തുള്ള കെയർ തൊഴിലാളികളെ പുതിയ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡബ്ലിൻ: അയർലൻഡ് – യുകെ അതിർത്തിക്ക് സമീപം സൈനിക നിലവാരത്തിലുള്ള സ്ഫോടകവസ്തു പിടിച്ചെടുത്ത സംഭവത്തിൽ 25 -കാരിയായ നിയമ വിദ്യാർഥിനിക്കെതിരെ കേസ്. കൗണ്ടി കിൽഡെയറിലെ ക്ലെയ്ൻ സ്വദേശിനിയായ ഐസൊബെല്ല പെറി സള്ളിവനെ സ്ഫോടകവസ്തുക്കൾ കൈവശം വച്ചെന്ന കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയതായി അയർലൻഡ് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരാൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ വ്യക്തമാക്കി.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. കൗണ്ടി മോനഹാനിലെ കാരിക്ക്മാക്രോസിന് സമീപം ദേശീയപാതയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്ഫോടകവസ്തു അത്യന്തം സങ്കീർണമായ രീതിയിൽ നിർമ്മിച്ചതാണെന്നും അതിൽ ഡിറ്റണേറ്റർ, പവർ യൂണിറ്റ്, സെംടെക്സ് വിഭാഗത്തിൽപ്പെടുന്ന സൈനിക നിലവാരത്തിലുള്ള സ്ഫോടകവസ്തുക്കൾ ഉൾപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ബോംബ് ഉത്തര അയർലൻഡിൽ ആക്രമണത്തിനായി ഉപയോഗിക്കാനായിരുന്നു സാധ്യതയെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനം. 1998ലെ ഗുഡ് ഫ്രൈഡേ സമാധാന കരാറിനെ എതിർക്കുന്ന വിഘടനവാദ റിപ്പബ്ലിക്കൻ വിഭാഗങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പിടിച്ചെടുത്ത സ്ഫോടകവസ്തുവിന് വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ ശേഷിയുണ്ടായിരുന്നുവെന്ന് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി പറഞ്ഞു. കേസിൽ പ്രതിയായ വിദ്യാർഥിനിയെ തിങ്കളാഴ്ച നടക്കുന്ന ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ സ്വിന്റൺ ബാരക്സിൽ മദ്യലഹരിയിലായിരുന്ന രണ്ട് സൈനികർ 15 ടൺ ഭാരമുള്ള ‘ബുൾഡോഗ്’ കവചവാഹനം അനുമതിയില്ലാതെ എടുത്ത് ക്യാമ്പ് പ്രദേശത്ത് അപകടകരമായി ഓടിച്ച സംഭവത്തിൽ വൻ നാശനഷ്ടം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഈ സംഭവം സൈനിക കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക ചർച്ചകൾക്ക് വഴിവെച്ചു. ഭാരമേറിയ സൈനിക വാഹനം നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ നിരവധി പേരെ ഞെട്ടിച്ചിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, സൈനികർ രാത്രി മദ്യപിച്ചശേഷം ഏകദേശം ഒരു മണിയോടെയാണ് കവചവാഹനം കൈവശപ്പെടുത്തിയത്. തുടർന്ന് ക്യാമ്പിനുള്ളിലെ റോഡുകളിലൂടെ വാഹനം അതിവേഗത്തിൽ ഓടിക്കുകയും വഴിയരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകൾക്ക് ഗുരുതര നാശനഷ്ടമുണ്ടായതായും മറ്റു ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവസമയത്ത് പ്രദേശത്ത് ആളുകൾ കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായതായാണ് വിലയിരുത്തൽ. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സൈനികരുടെ അച്ചടക്കലംഘനത്തെ വിമർശിച്ച് നിരവധി പ്രതികരണങ്ങളും ഉയർന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ രണ്ട് സൈനികരെയും റോയൽ മിലിറ്ററി പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. സൈനിക സ്വത്തുക്കളുടെ ദുരുപയോഗം, അപകടകരമായ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. സൈനികരിൽ നിന്ന് ഉയർന്ന നിലവാരത്തിലുള്ള ഉത്തരവാദിത്തപരമായ പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബ്രിട്ടീഷ് സൈന്യം വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശാസന നടപടികൾ ഉൾപ്പെടെ സ്വീകരിക്കാനിടയുണ്ടെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾക്ക് ബ്രിട്ടനിലെ താവളങ്ങൾ ഉപയോഗിക്കുന്നതായി ആരോപിച്ച്, അത്തരം കേന്ദ്രങ്ങൾ ഇറാന്റെ സേനയുടെ ലക്ഷ്യങ്ങൾ ആണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ആർഎഎഫ് ഫെയർഫോർഡ് താവളത്തിൽനിന്ന് അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാനെതിരെ ദൗത്യങ്ങൾ നടത്തിയെന്നാണ് ഐആർജിസിയുടെ ആരോപണം.

ഇതിന് പിന്നാലെ, രാജ്യത്തെ ഏത് തരത്തിലുള്ള ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ ബ്രിട്ടീഷ് സായുധസേന പൂർണസജ്ജമാണെന്ന് ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചു. നാവികസേന, കരസേന, വ്യോമസേന എന്നിവയുടെ സംയുക്ത പ്രതിരോധ സംവിധാനങ്ങളിലൂടെ രാജ്യസുരക്ഷ ഉറപ്പാക്കുമെന്നും നാറ്റോ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സർക്കാർ വക്താവ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് വിശാലമായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക തുടർച്ചയായി 12-ാം ദിവസവും ഇറാനെതിരെ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ ഭീഷണി ഉയർന്നത്. അതേസമയം, ഇറാനെതിരെ “വിപുലമായ ആക്രമണം” നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനയായി യെമനിലെ ഹൂത്തി വിമതർ ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ സാമ്പത്തിക നയനിർണയത്തിൽ പ്രാദേശിക മേയർമാർക്ക് നിർണായക പങ്ക് നൽകുന്ന പദ്ധതിയുമായി പ്രധാനമന്ത്രി ആൻഡി ബേൺഹാം. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് അധികാരം കൂടുതൽ കൈമാറുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ‘നമ്പർ 10 നോർത്ത്’ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടാൻ ഗോർഡൻ ബ്രൗൺ 2008ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപീകരിച്ച നാഷനൽ ഇക്കണോമിക് കൗൺസിൽ (എൻഇസി) വീണ്ടും സജീവമാക്കുകയും ചെയ്തു.

മാഞ്ചസ്റ്ററിൽ നിന്ന് ആഴ്ചതോറും സർക്കാർ പ്രവർത്തനങ്ങൾ നയിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കുകയാണ് ബേൺഹാം. പ്രാദേശിക മേയർമാരെയും മുതിർന്ന മന്ത്രിമാരെയും ഉൾപ്പെടുത്തി വെള്ളിയാഴ്ച എൻഇസിയുടെ ആദ്യ യോഗം നടക്കും. തീരുമാനങ്ങൾ ലണ്ടനിൽ മാത്രം കേന്ദ്രീകരിക്കാതെ പ്രാദേശിക നേതാക്കളുടെ പങ്കാളിത്തത്തോടെ എടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അധികാരം പങ്കിടുമ്പോൾ സർക്കാരിന് ഒന്നും നഷ്ടപ്പെടില്ലെന്നും ബേൺഹാം അഭിപ്രായപ്പെട്ടു.

മാഞ്ചസ്റ്ററിലെ ഹെറോൺ ഹൗസിൽ താൽക്കാലിക ആസ്ഥാനമൊരുക്കുന്ന ‘നമ്പർ 10 നോർത്ത്’ പദ്ധതിയിലൂടെ ഭവനനിർമാണം, ഗതാഗത വികസനം, വ്യവസായ പുനരുജ്ജീവനം തുടങ്ങിയ മേഖലകളിൽ ഏകോപിത പ്രവർത്തനം ലക്ഷ്യമിടുന്നു. ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ ഉൾപ്പെടെയുള്ള മന്ത്രിമാരും ചില ദിവസങ്ങളിൽ ഇവിടെ നിന്ന് പ്രവർത്തിക്കും. രാജ്യത്തെ എല്ലാ മേഖലകളിലും സമാന ജീവിതനിലവാരം ഉറപ്പാക്കുകയും സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ ബ്രിട്ടന്റെ എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുകയുമാണ് ദീർഘകാല ലക്ഷ്യമെന്ന് ബേൺഹാം വ്യക്തമാക്കി.