ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ നോർത്ത് യോർക്ക്ഷയറിലുള്ള ആർമി ഫൗണ്ടേഷൻ കോളജിൽ (AFC) പഠിച്ച നാല് മുൻ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമവും പീഡനവും നേരിട്ടതായി ബിബിസിയോട് വെളിപ്പെടുത്തി. 17-ാം വയസ്സിൽ സഹപരിശീലനത്തിൽ ഉണ്ടായിരുന്ന സൈനികരിൽ നിന്ന് മണിക്കൂറുകളോളം കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് ഒരാൾ ആരോപിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോളജിൽ പഠിച്ചിരുന്ന സമയത്താണ് ഈ സംഭവങ്ങളുണ്ടായതെന്നും സ്ത്രീകൾ ആദ്യമായാണ് പരസ്യമായി പ്രതികരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ കോളജിനെതിരെ 16 പരാതികൾ നോർത്ത് യോർക്ക്ഷയർ പൊലീസിന് ലഭിച്ചതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . 2018 മുതൽ 2025 ജൂൺ വരെ അനുചിതമായ ലൈംഗിക പെരുമാറ്റവുമായി ബന്ധപ്പെട്ട് 176 പരാതികൾ രേഖപ്പെടുത്തിയതായും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പരാതികളിൽ ചിലത് സ്ഥിരം ജീവനക്കാർക്കെതിരെയും ഭൂരിഭാഗവും ജൂനിയർ സൈനികർക്കെതിരെയുമാണ്. സംഭവങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് സൈന്യത്തിൽ സ്ഥാനമില്ലെന്നും ബ്രിട്ടീഷ് സൈന്യം പ്രതികരിച്ചു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോളജിന്റെ സുരക്ഷാ സംവിധാനത്തെയും സംസ്കാരത്തെയും കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിരോധ സമിതി അംഗമായ ലേബർ എംപി എമ്മ ലുവെൽ ആവശ്യപ്പെട്ടു. വനിതാ പരിശീലിതർക്കെതിരായ ലൈംഗിക അതിക്രമവും സ്ത്രീ വിരുദ്ധ സമീപനവും സൈനിക പരിശീലന കേന്ദ്രങ്ങളിൽ ഇപ്പോഴും ആശങ്കാജനകമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതേസമയം പരാതികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതായും സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം ഉറപ്പാക്കാൻ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ കടുത്ത ചൂട് പതിവാകുന്ന സാഹചര്യത്തിൽ, ശൈത്യകാല സമ്മർദങ്ങൾ നേരിടുന്നതുപോലെ വേനൽക്കാല ചൂടിനെയും നേരിടാൻ എൻഎച്ച്എസ് തയ്യാറെടുപ്പ് നടത്തണമെന്ന് ആരോഗ്യ സെക്രട്ടറി യെവെറ്റ് കൂപ്പർ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ആശുപത്രികളിലെ രോഗി തിരക്കും ഗണ്യമായി വർധിക്കുന്നതായി അവർ വ്യക്തമാക്കി.

ഈ വർഷം മെയ്, ജൂൺ മാസങ്ങളിലായി ഇംഗ്ലണ്ടിൽ മാത്രം 2,877 ചൂട് സംബന്ധമായ അധിക മരണങ്ങൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. പല ആശുപത്രികളിലും അടിയന്തിര വിഭാഗങ്ങളിൽ രോഗികളുടെ എണ്ണം റെക്കോർഡ് നിലയിലെത്തിയതോടെ ചികിത്സാ സംവിധാനങ്ങൾക്ക് വലിയ സമ്മർദം നേരിടേണ്ടി വന്നിട്ടുണ്ട്. ഉയർന്ന താപനില ആശുപത്രി കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവർത്തനത്തെയും ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.

ആശുപത്രികളിൽ കൂടുതൽ താപനില നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും കെട്ടിടങ്ങളുടെ കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കുന്നതുമുൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നതായി കൂപ്പർ പറഞ്ഞു. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള ദുര്ബല വിഭാഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേക ബോധവത്കരണ പദ്ധതികളും നടപ്പാക്കും. വരും വർഷങ്ങളിൽ ചൂട് കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾക്കിടെ ആരോഗ്യരംഗം പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കോപ്പിയടി ആരോപണവും അക്കാദമിക് നേട്ടങ്ങൾ സംബന്ധിച്ച വിവാദങ്ങളും ഉയർന്നതിനെ തുടർന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ സാമൂഹ്യശാസ്ത്ര പ്രൊഫസറായ ജേസൺ ആർഡേ സ്ഥാനമൊഴിഞ്ഞു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. 2023-ൽ കേംബ്രിഡ്ജിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്ത വർഗക്കാരനായ പ്രൊഫസറെന്ന നിലയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ആർഡേ.

ഡോക്ടറൽ പ്രബന്ധത്തിലും മറ്റ് ഗവേഷണപ്രബന്ധങ്ങളിലും മറ്റുള്ളവരുടെ രചനകൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന ആരോപണങ്ങളാണ് പ്രധാനമായും ഉയർന്നത്. കൂടാതെ വിവിധ സർവകലാശാലകളുമായുള്ള അക്കാദമിക് ബന്ധങ്ങളും ബഹുമതി പദവികളും സംബന്ധിച്ച അവകാശവാദങ്ങളിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ആർഡേ, മുമ്പ് നടന്ന അന്വേഷണങ്ങളിൽ അക്കാദമിക് ക്രമക്കേട് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് നിലപാട് സ്വീകരിച്ചത്.
തുടർച്ചയായ ആരോപണങ്ങളും പൊതുവിമർശനങ്ങളും കുടുംബത്തെയും വ്യക്തിജീവിതത്തെയും ഗുരുതരമായി ബാധിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് ആർഡേ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, രാജി ആരോപണങ്ങൾ അംഗീകരിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേംബ്രിഡ്ജ് സർവകലാശാലയും ജീസസ് കോളജും വിഷയത്തിൽ പ്രത്യേക അന്വേഷണങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വിനോദസഞ്ചാരികളുടെ തിരക്കേറിയ കേന്ദ്രമായ ലണ്ടനിലെ കോവന്റ് ഗാർഡനിൽ നാല് പുരുഷന്മാർക്ക് കുത്തേറ്റ സംഭവത്തിൽ 47-കാരിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ എൻഡൽ സ്ട്രീറ്റിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെ ട്രോമാ സെന്ററിലേക്ക് മാറ്റി.

34, 39, 42, 52 വയസുള്ള പുരുഷന്മാർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടുപേരെ ചികിത്സയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചപ്പോൾ മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്രിക പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാരണങ്ങൾ പരിശോധിച്ചുവരുകയാണെന്നും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ആയുധം കൈവശം വച്ചതിനും ആക്രമണം നടത്തിയതിനുമുള്ള സംശയത്തെ തുടർന്നാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.

പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും.

അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് ഒക്ടോബർ 28ന് അവതരിപ്പിക്കുമെന്ന് ചാൻസലർ ജോൺ ഹീലി പ്രഖ്യാപിച്ചു. വെസ്റ്റ്മിൻസ്റ്ററിൽ കേന്ദ്രീകരിച്ചിരിക്കുന്ന സാമ്പത്തിക അധികാരവും വിഭവങ്ങളും രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്ന ബജറ്റായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ അച്ചടക്കവും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്ന നടപടികൾ ബജറ്റിലുണ്ടാകുമെന്നും ഹീലി വ്യക്തമാക്കി.

അടുത്തിടെ റേച്ചൽ റീവ്സിന് പകരമാണ് ജോൺ ഹീലി ചാൻസലറായി ചുമതലയേറ്റത്. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഗാർഹിക വൈദ്യുതി ബില്ലുകളിലെ വാറ്റ് ഒഴിവാക്കുകയും ഇംഗ്ലണ്ടിൽ £2 ബസ് യാത്രാനിരക്ക് പരിധി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. പബ്ബുകൾക്കും ചെറുകിട സംഗീത വേദികൾക്കുമുള്ള ബിസിനസ് നികുതി 20 ശതമാനം കുറയ്ക്കുന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പൊതുസേവന മേഖലകളുടെ ധനസമാഹരണം, ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കൽ, പ്രതിരോധ മേഖലയിലെ അധിക നിക്ഷേപം എന്നിവ പുതിയ ചാൻസലറുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്. രാജ്യത്തിന്റെ പ്രതിരോധ ചെലവ് വർധിപ്പിക്കുന്ന പദ്ധതിക്കായി അധികമായി 5 ബില്യൺ പൗണ്ട് കണ്ടെത്തേണ്ടതുണ്ടെന്നും വിലയിരുത്തപ്പെടുന്നു. വരുമാനനികുതി, വാറ്റ്, നാഷണൽ ഇൻഷുറൻസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന ലേബറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായും പ്രധാനമന്ത്രി ബേൺഹാം ആവർത്തിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും കാട്ടുതീ വ്യാപകമാകുന്ന സാഹചര്യത്തിൽ ഡിസ്പോസബിൾ ബാർബിക്യൂകളുടെ ഉപയോഗവും വിൽപ്പനയും താൽക്കാലികമായി നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കർഷക സംഘടനകളും ഭൂവുടമകളും അഗ്നിരക്ഷാസേനയും മുന്നോട്ടുവച്ച ആവശ്യത്തിന് ലിബറൽ ഡെമോക്രാറ്റുകളും ലേബർ പാർട്ടിയിലെ നിരവധി എംപിമാരും പിന്തുണ പ്രഖ്യാപിച്ചു. കടുത്ത വരൾച്ചയും ചൂടും മൂലം എളുപ്പത്തിൽ തീപിടിക്കുന്ന അവസ്ഥയിലാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഒരു ചെറിയ തീപ്പൊരിപോലും കൃഷിയിടങ്ങളും വിളവുകളും കന്നുകാലികളും യന്ത്രസാമഗ്രികളും നിമിഷങ്ങൾക്കകം നശിപ്പിക്കാമെന്ന് നാഷണൽ ഫാർമേഴ്സ് യൂണിയൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ ടോംപ്കിൻസ് മുന്നറിയിപ്പ് നൽകി. പ്രധാന സൂപ്പർമാർക്കറ്റുകളിൽ പലതും ഇതിനകം ഇത്തരം ബാർബിക്യൂകളുടെ വിൽപ്പന നിർത്തിയെങ്കിലും ചെറുകിട കടകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇവ ഇപ്പോഴും ലഭ്യമാണ്. പ്രാദേശിക ഭരണകൂടങ്ങൾ പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ, ക്യാമ്പ്ഫയർ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം യുകെയിലെ എല്ലാ മേഖലകളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 20,000 ഹെക്ടറിലേറെ ഭൂവിഭാഗം തീയിൽ നശിച്ചതായും കണക്കാക്കപ്പെടുന്നു. സഫോക്കിലെ തീപിടിത്തം സൈസ്വെൽ ബി ആണവനിലയത്തിന് സമീപം വരെ എത്തിയിരുന്നു. അതേസമയം ഡിസ്പോസബിൾ ബാർബിക്യൂകൾക്ക് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്താൻ നിലവിൽ പദ്ധതിയില്ലെന്ന് ബ്രിട്ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ പ്രാദേശിക കൗൺസിലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ (പുത്തൻകാവിൽ) ലെസ്ലി കെ. ജോൺ (39) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ലെസ്ലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് വർഷം മുൻപാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം ലെസ്ലി യുകെയിലേക്ക് കുടിയേറിയത്. വെംബ്ലിയിൽ താമസിച്ചിരുന്ന അദ്ദേഹം കെല്ലി കമ്മ്യൂണിക്കേഷൻസിന്റെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കെ. കോശി–ഹിൽഡാ കോശി ദമ്പതികളുടെ മകനാണ്. അപ്രതീക്ഷിത മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
നിലവിൽ മൃതദേഹം ഹാരോയിലെ നോർത്ത്വിക് പാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുകെയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.
ലെസ്ലി കെ. ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ‘ക്ലോഡ്’ ഉപയോഗവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ 14,000 പൗണ്ടിലധികം നഷ്ടപ്പെട്ടതായി ബ്രിട്ടനിലെ മെട്രോ ബാങ്ക് ഉപഭോക്താവ് വെളിപ്പെടുത്തി. സസ്സെക്സിലെ വ്യവസായി സോളി റട്ടറുടെ അക്കൗണ്ടിൽ നിന്ന് £14,244 അനധികൃതമായി പിന്വലിക്കപ്പെട്ടതായാണ് പരാതി. തട്ടിപ്പുകാർ ക്ലോഡ് ഉപയോഗത്തിനുള്ള ക്രെഡിറ്റുകൾ വാങ്ങുന്നതിനായി അദ്ദേഹത്തിന്റെ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

സംശയാസ്പദമായ ഇടപാടിനെക്കുറിച്ച് ബാങ്ക് സന്ദേശം അയച്ചപ്പോൾ അത് താൻ അംഗീകരിച്ചതല്ലെന്ന് റട്ടർ മറുപടി നൽകിയെങ്കിലും, പിന്നാലെ £90 മുതൽ £200 വരെ മൂല്യമുള്ള നിരവധി ഇടപാടുകൾ കൂടി നടന്നതായി അദ്ദേഹം ആരോപിച്ചു. ബാങ്ക് കാർഡ് പിന്നീട് ബ്ലോക്ക് ചെയ്തെങ്കിലും അതിനുമുമ്പ് വലിയ തുക നഷ്ടമായിരുന്നു. ഗാർഡിയൻ പത്രത്തിന്റെ ഇടപെടലിനെ തുടർന്ന് ബാങ്ക് താൽക്കാലികമായി തുക തിരിച്ചുനൽകുകയും ചാർജ്ബാക്ക് നടപടികൾ ആരംഭിക്കുകയും ചെയ്തു.

ക്ലോഡ് വികസിപ്പിക്കുന്ന ആൻത്രോപിക്, തട്ടിപ്പിന് പിന്നിൽ ഏകോപിതമായ ഒരു സംഘമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കാർഡ് വിവരങ്ങൾ അവരുടെ സംവിധാനങ്ങളിൽ നിന്നാണ് ചോർന്നതെന്നതിന് തെളിവില്ലെന്നും കമ്പനി അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ട് നിരോധിച്ചതായും, അനധികൃതമായി പണം ഈടാക്കിയിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾ പരാതിപ്പെട്ടാൽ തുക മടക്കി നൽകുമെന്നും ആൻത്രോപിക് വ്യക്തമാക്കി. സംഭവത്തിൽ മെട്രോ ബാങ്ക് ഉപഭോക്താവിനോട് ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരമായി £300 വാഗ്ദാനം ചെയ്യുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന റേഡിയോഗ്രാഫർമാർക്കെതിരെ രോഗികളിൽ നിന്നുള്ള വംശീയ അധിക്ഷേപങ്ങൾ കഴിഞ്ഞ 18 മാസത്തിനിടെ ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത ജീവനക്കാർ വംശീയ അധിക്ഷേപങ്ങൾ, വിദേശവിരുദ്ധ പരാമർശങ്ങൾ, ചികിത്സ നൽകുന്നതിൽ നിന്നുള്ള വിവേചനം എന്നിവ നേരിടേണ്ടി വന്നതായി വ്യക്തമാക്കി.

കറുത്ത വർഗക്കാരായോ ഏഷ്യൻ വംശജരായോ ഉള്ള ആരോഗ്യപ്രവർത്തകരിൽ നിന്ന് ചികിത്സ സ്വീകരിക്കാൻ ചില രോഗികൾ വിസമ്മതിച്ചതായും, തലമൂടി ധരിക്കുന്നവരെയും വിദേശ ഉച്ചാരണമുള്ളവരെയും പരിഹസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചില ജീവനക്കാരെ വിദേശികൾ എന്ന് അധിക്ഷേപിക്കുകയും അവരുടെ യോഗ്യത ചോദ്യം ചെയ്യുകയും ചെയ്ത സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ എൻഎച്ച്എസ് അധികൃതർ വർണവെറിയോട് ഒരു ഒത്തു തീർപ്പുമില്ലാത്ത നയമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി. ആരോഗ്യരംഗം വൈവിധ്യമാർന്ന ജീവനക്കാരുടെ സേവനത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ജീവനക്കാർക്കെതിരായ വംശീയ അതിക്രമങ്ങൾ തടയാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.