Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ലോകത്തിലെ പ്രമുഖ പുകയില കമ്പനികളിലൊന്നായ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ 9,000 തൊഴിലുകൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ 47,000 ജീവനക്കാരുള്ള കമ്പനിയുടെ ജീവനക്കാരുടെ ഏകദേശം അഞ്ചിലൊന്നിനെ ബാധിക്കുന്ന നടപടിയാണിത്. 5,500 തസ്തികകൾ നേരിട്ട് ഒഴിവാക്കുകയും 3,500 ജോലികൾ പുറം ഏജൻസികൾക്ക് കൈമാറുകയും ചെയ്യും. കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പുനഃസംഘടന.

2028 ഓടെ പ്രതിവർഷം 60 കോടി പൗണ്ട് ലാഭം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഗോള കൺസൾട്ടിങ് സ്ഥാപനമായ അക്സെഞ്ചർ ഉൾപ്പെടെയുള്ള പങ്കാളികളുമായി ചേർന്ന് കൃത്രിമ ബുദ്ധി അധിഷ്ഠിത സംവിധാനങ്ങൾ നടപ്പാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. കൂടുതൽ ചടുലവും ചെലവുകുറഞ്ഞതും സാങ്കേതികവിദ്യ കേന്ദ്രീകൃതവുമായ സ്ഥാപനമാക്കി കമ്പനിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് തദേയു മരോക്കോ അറിയിച്ചു. ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത സിഗരറ്റുകളുടെ ആവശ്യകത ലോകമെമ്പാടും കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ഇതോടൊപ്പം ‘വ്യൂസ്’ എന്ന വേപ്പ് ഉൽപ്പന്നവും ‘വെലോ’ എന്ന നിക്കോട്ടിൻ പൗച്ചും ഉൾപ്പെടെയുള്ള പുകരഹിത ഉൽപ്പന്നങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിപണിയിലെ കടുത്ത മത്സരം, നിയന്ത്രണ വെല്ലുവിളികൾ, ചില രാജ്യങ്ങളിലെ അനധികൃത പുകയില വ്യാപനം എന്നിവ കമ്പനിക്ക് സമ്മർദമുണ്ടാക്കുന്നുണ്ടെങ്കിലും പുകരഹിത ഉൽപ്പന്ന വിഭാഗത്തിൽ ശക്തമായ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ നിന്ന് നാടുകടത്തപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാർ വീണ്ടും രാജ്യത്തേക്ക് മടങ്ങിയെത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു . 2021 മുതൽ 2025 വരെ നാടുകടത്തപ്പെട്ടവരിൽ ഏകദേശം 4,300 പേരെ പിന്നീട് വീണ്ടും ബ്രിട്ടനിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഈ കാലയളവിൽ 4,614 തവണ അനധികൃത തിരിച്ചുവരവ് രേഖപ്പെടുത്തിയതായും 723 പേരെങ്കിലും ഒന്നിലധികം തവണ നാടുകടത്തപ്പെട്ട ശേഷം വീണ്ടും രാജ്യത്ത് പ്രവേശിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

വീണ്ടും എത്തിയവരിൽ ഏറ്റവും കൂടുതൽ പേർ അൽബേനിയൻ പൗരന്മാരാണ്. റൊമാനിയ, അഫ്ഗാനിസ്ഥാൻ, ലിത്വാനിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവരും പട്ടികയിലുണ്ട്. തിരിച്ചറിയൽ സംവിധാനങ്ങളിലെ പരിമിതികൾ കാരണം യഥാർഥ എണ്ണം ഇതിലും കൂടുതലാകാമെന്നാണ് വിലയിരുത്തൽ. നിർബന്ധിത നാടുകടത്തലിന് ഒരാൾക്ക് ശരാശരി 48,800 പൗണ്ട് വരെ ചെലവാകുമ്പോൾ സ്വമേധയാ മടങ്ങുന്നവർക്ക് 4,300 പൗണ്ടാണ് ചെലവെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി കെയർ സ്റ്റാർമർ അധികാരത്തിലെത്തിയതിന് ശേഷം 76,000 ലേറെ അനധികൃത കുടിയേറ്റക്കാർ ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസുമായി നടപ്പാക്കിയ ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി ഫലപ്രദമാണോയെന്ന ചോദ്യവും ഇതോടെ ശക്തമായിട്ടുണ്ട്. അതേസമയം, 2024 ജൂലൈ മുതൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികൾ 41 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും അനധികൃത പുനഃപ്രവേശനം തടയാൻ കർശന നടപടികൾ തുടരുകയാണെന്നും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലങ്കാഷെയറിലെ എം65 മോട്ടോർവേയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 17കാരിയായ ഡെമി-ലീ ഡേവീസ് കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ച യുവാവിന് കോടതി അഞ്ച് വർഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ചു. 2024 ഒക്ടോബറിലുണ്ടായ അപകടസമയത്ത് 19കാരനായ ലിയോൺ കാലഹാൻ മണിക്കൂറിൽ 113 മൈൽ (ഏകദേശം 182 കിലോമീറ്റർ) വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അപകടകരമായ രീതിയിൽ വാഹനം തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. റോഡരികിലെ ബാരിയറിൽ ഇടിച്ച വാഹനം പലതവണ മറിയുകയും പിൻസീറ്റിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഡെമി-ലീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

അപകടത്തിൻ്റെ ഉത്തരവാദിത്തം സമ്മതിച്ച കാലഹാനെ കോടതി ശിക്ഷിക്കുമ്പോൾ, യുവതിയുടെ ഭാവി ഒരു നിമിഷത്തെ അശ്രദ്ധ മൂലം ഇല്ലാതായെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇയാൾക്ക് ഒൻപത് വർഷത്തിലധികം കാലത്തേക്ക് വാഹനമോടിക്കുന്നതിനും വിലക്കേർപ്പെടുത്തി. മകളുടെ മരണം കുടുംബത്തിന് ജീവിതകാലം മുഴുവൻ നീളുന്ന ദുഃഖശിക്ഷയാണെന്ന് ഡെമി-ലിയുടെ മാതാവ് കോടതിയിൽ പറഞ്ഞു.

ലണ്ടൻ്റെ പടിഞ്ഞാറൻ മേഖലയായ ഈലിങ് ബ്രോഡ്‌വേയിൽ ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന വാഹനാപകടത്തിൽ നിരവധി കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 2.30ഓടെ ഒരു കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് അഞ്ച് പേർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റവരിൽ രണ്ടുപേർക്ക് സംഭവസ്ഥലത്തുവച്ചുതന്നെ ചികിത്സ നൽകിയപ്പോൾ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും പരിക്കുകൾ ഗുരുതരമോ ജീവന് ഭീഷണിയുണ്ടാക്കുന്നതോ അല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിന് പിന്നാലെ കാർ ഓടിച്ചയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപ പ്രദേശമായ ഗ്രേഞ്ച് പാർക്കിൽ നിന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

സംഭവത്തെ തുടർന്ന് ആംബുലൻസ്, എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തിരസേവന വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഭീകരവാദ വിരുദ്ധ വിഭാഗവും തുടക്കത്തിൽ അന്വേഷണത്തിൽ പങ്കെടുത്തെങ്കിലും നിലവിൽ സംഭവം ഭീകരാക്രമണമായി കണക്കാക്കുന്നില്ലെന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ദൃശ്യങ്ങൾ അല്ലെങ്കിൽ വിവരങ്ങൾ കൈവശമുള്ളവർ മുന്നോട്ടു വരണമെന്നും പൊലീസ് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫിഫ ലോകകപ്പ് 2026 ആവേശം കൊടുമുടിയിലെത്തിക്കൊണ്ടിരിക്കെ, ഹോമെക്സ് ലീഗലും മലയാളം യുകെയും സംയുക്തമായി സംഘടിപ്പിക്കുന്ന “Predict & Win FIFA World Cup 2026” പ്രവചന മത്സരത്തിന് യുകെ മലയാളി ഫുട്ബോൾ പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ “ഇനി വെറും 10 ദിവസം മാത്രം ” ശേഷിക്കെ, ഇതുവരെ എൻട്രി സമർപ്പിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. 2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുക.

ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച് ആകർഷക സമ്മാനങ്ങൾ നേടാനുള്ള ഈ അവസരം യുകെയിലെ മലയാളി ഫുട്ബോൾ ആരാധകർക്കായി പ്രത്യേകമായി ഒരുക്കിയിരിക്കുന്നതാണ്. ലളിതമായ രജിസ്ട്രേഷൻ നടപടികളിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രവചനം സമർപ്പിക്കാനാകും.

യുകെയിലെ പ്രമുഖ പ്രോപ്പർട്ടി-ലീഗൽ സർവീസ് സ്ഥാപനമായ ഹോമെക്സ് ലീഗൽ മലയാളം യുകെയുമായി സഹകരിച്ച് ഫിഫ ലോകകപ്പ് 2026-നെ ആസ്പദമാക്കി പ്രവചന മത്സരം ആണ് സംഘടിപ്പിച്ചിരിക്കുന്നത് . “Predict & Win FIFA World Cup 2026” എന്ന പേരിൽ നടക്കുന്ന മത്സരത്തിലൂടെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാനാകും.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/

2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാനമായി ഗ്രാൻഡ് പ്രൈസ് വിന്നർ അവാർഡും, രണ്ടാം സമ്മാനമായി സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും, മൂന്നാം സമ്മാനമായി ഹോമെക്സ് ലീഗൽ എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ലോകകപ്പ് ആവേശം കൂടുതൽ സജീവമാക്കുകയും മലയാളി ഫുട്ബോൾ പ്രേമികളെ ഒരുമിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹോമെക്സ് ലീഗലും മലയാളം യുകെയും ഈ സംരംഭം അവതരിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹോമെക്സ് ലീഗലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ പ്രവചനം സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ- കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെ ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്.

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.

ഫുട്ബോൾ പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഹോമെക്സ് ലീഗലിന്റെ ആകർഷക സമ്മാനങ്ങൾ സ്വന്തമാക്കാൻ ഇനി സമയം വളരെ കുറവാണ്. അവസരം നഷ്ടപ്പെടുത്താതെ നിങ്ങളുടെ പ്രവചനം ഇന്ന് തന്നെ സമർപ്പിക്കൂ.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുടുംബസമേതമുള്ള ബ്രിട്ടനിലേക്കുള്ള സന്ദർശനം റദ്ദാക്കേണ്ടി വരാമെന്ന് ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിൻസ് ഹാരി വെളിപ്പെടുത്തി. ഭാര്യ മെഗൻ മാർക്കിളും മക്കളും ഒപ്പമുള്ള യാത്രയ്ക്കായി ആവശ്യപ്പെട്ട പോലീസ് സുരക്ഷാ അനുവദിക്കാത്തതാണ് ഇതിന് കാരണം. നാല് വർഷത്തിനുശേഷം മുഴുവൻ കുടുംബവും ഒരുമിച്ച് ബ്രിട്ടൻ സന്ദർശിക്കാനായിരുന്നു ഹാരിയുടെ പദ്ധതി.

മക്കളെ മുത്തച്ഛനായ ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമനെ കാണിക്കാനും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുമാണ് സന്ദർശനം ലക്ഷ്യമിട്ടിരുന്നതെന്ന് ഹാരി പറഞ്ഞു. എന്നാൽ സർക്കാർ ചെലവിൽ പോലീസ് സുരക്ഷ നൽകാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യാത്രയുടെ സുരക്ഷയെ കുറിച്ച് ആശങ്ക നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ പരിരക്ഷ സംബന്ധിച്ച് ഹാരി നടത്തിയ നിയമപോരാട്ടവും നേരത്തെ പരാജയപ്പെട്ടിരുന്നു. അപകടസാധ്യത വിലയിരുത്തിയ ശേഷമാണ് നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ മതിയെന്ന നിലപാട് അധികൃതർ സ്വീകരിച്ചത്. പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ കുടുംബസമേതമുള്ള ബ്രിട്ടൻ സന്ദർശനം അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസ്, ആരോഗ്യരംഗത്ത് കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 5.05 ലക്ഷം ഡോക്ടർമാർക്കും നേഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും മൈക്രോസോഫ്റ്റ് 365 കോപൈലറ്റ് ലഭ്യമാക്കാൻ തീരുമാനിച്ചു. ആരോഗ്യരംഗത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ എഐ വിന്യാസങ്ങളിലൊന്നായാണ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്.

മുൻപ് 90 എൻഎച്ച്എസ് സ്ഥാപനങ്ങളിലായി 30,000 ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണ പദ്ധതിയിൽ കോപൈലറ്റ് ഉപയോഗിച്ചവർക്ക് പ്രതിദിനം ശരാശരി 43 മിനിറ്റ് ഭരണപരമായ ജോലിസമയം ലാഭിക്കാനായതായി കണ്ടെത്തി. ഇതുവഴി രോഗി പരിചരണത്തിനും ചികിത്സാ സേവനങ്ങൾക്കും കൂടുതൽ സമയം കണ്ടെത്താൻ കഴിയുമെന്നാണ് എൻഎച്ച്എസ് വിലയിരുത്തുന്നത്.

ആദ്യ ആറുമാസത്തിനുള്ളിൽ രണ്ട് ലക്ഷം ജീവനക്കാരെയും ഒരു വർഷത്തിനുള്ളിൽ 5.05 ലക്ഷം ജീവനക്കാരെയും പദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. വിപുലമായ പരിശീലന പരിപാടിയോടെയാണ് പദ്ധതി നടപ്പാക്കുക. ഭരണച്ചെലവ് കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും രോഗികൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാക്കാനും എഐ സഹായിക്കുമെന്നാണ് എൻഎച്ച്എസും മൈക്രോസോഫ്റ്റും വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഭയാർഥികളെ പാർപ്പിക്കുന്നതിനായി മൂന്ന് മുൻ സൈനിക താവളങ്ങൾ കൂടി ഉപയോഗിക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ഓക്സ്ഫോർഡ്ഷയറിലെ ബൈസ്റ്റർ, സഫോക്കിലെ ആർഎഎഫ് ബാർനം, നോർത്ത് യോർക്ക്ഷയറിലെ ആർഎഎഫ് ലിന്റൺ-ഓൺ-ഔസ് എന്നീ കേന്ദ്രങ്ങളിൽ 3,750 വരെ അഭയാർഥികളെ പാർപ്പിക്കാനാണ് പദ്ധതി. അഭയാർഥി ഹോട്ടലുകളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

എന്നാൽ പദ്ധതി മനുഷ്യാവകാശ സംഘടനകളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും ശക്തമായ എതിർപ്പിന് ഇടയാക്കി. സൈനിക താവളങ്ങൾ പലപ്പോഴും ഒറ്റപ്പെട്ട പ്രദേശങ്ങളിലായതിനാൽ ആരോഗ്യ, വിദ്യാഭ്യാസ, നിയമസഹായ സേവനങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുമെന്നും ഹോട്ടലുകളേക്കാൾ ചെലവ് കൂടാനിടയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ചില കേന്ദ്രങ്ങൾക്കെതിരെ മുമ്പും ശക്തമായ ജനവിരോധം ഉയർന്നിരുന്നു.

ഇതിനിടെ, വിദേശ കെയർ വർക്കർമാർക്കുള്ള സ്ഥിരതാമസ വ്യവസ്ഥകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റ മന്ത്രി മൈക്ക് ടാപ്പ് നടത്തിയ പരസ്യ പ്രസ്താവനയും സർക്കാരിനുള്ളിൽ ഭിന്നത സൃഷ്ടിച്ചു. പുതിയ കുടിയേറ്റ-അഭയാർഥി നിയമഭേദഗതികൾ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, കുടിയേറ്റ നയം ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ തെക്കൻ മേഖലകളിൽ ശക്തമായ ഇടിമിന്നൽ മഴ പെയ്തതിനെ തുടർന്ന് ലണ്ടനിലെ ഹീത്രോ, ഗാറ്റ്‌വിക് വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ വ്യാപകമായി തടസപ്പെട്ടു. നൂറുകണക്കിന് വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയതും നിരവധി സർവീസുകൾ റദ്ദാക്കിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

ഉഷ്ണ തരംഗത്തിന് പിന്നാലെയെത്തിയ മോശം കാലാവസ്ഥ കാരണം വ്യോമഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നതായി അധികൃതർ അറിയിച്ചു. ചില യാത്രക്കാർ ദീർഘസമയം വിമാനങ്ങളിൽ തന്നെ കുടുങ്ങിക്കിടന്നതായി പരാതിപ്പെട്ടു. ഹീത്രോയ്ക്കും ഗാറ്റ്‌വിക്കിനും പുറമെ ബ്രിട്ടനിലെ മറ്റു വിമാനത്താവളങ്ങളിലെയും സർവീസുകൾക്ക് തിരിച്ചടി നേരിട്ടു.

കാലാവസ്ഥ അനുകൂലമാകുന്നതുവരെ കൂടുതൽ വൈകലുകളും റദ്ദാക്കലുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാർ വിമാനങ്ങളുടെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട എയർലൈനുകളിൽ നിന്ന് മുൻകൂട്ടി പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പിലാകെ അതിശക്തമായ ഉഷ്ണതരംഗം തുടരുന്നതിനിടെ ജർമ്മനിയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്ന മുന്നറിയിപ്പ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും അതീവ ചൂട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ 41.3 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഹംഗറി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും കടുത്ത ചൂടിന്റെ പിടിയിലാണ്.

ഇംഗ്ലണ്ടിന്റെ കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളിൽ അതിതീവ്ര ചൂട് മുന്നറിയിപ്പ് തുടരുകയാണ്. ലണ്ടനിൽ താപനില 32 ഡിഗ്രി സെൽഷ്യസിന് സമീപമെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിൽ 36.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയുടെ റെക്കോർഡ് വീണ്ടും പിന്നിട്ടിരുന്നു. ചൂട് കാരണം എയർ കണ്ടീഷൻ സൗകര്യമുള്ള ഹോട്ടലുകളിലേക്കുള്ള ബുക്കിംഗുകളും വർധിച്ചിട്ടുണ്ട്.

ചൂട് ആരോഗ്യ മേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. സ്പെയിനിൽ ഒരാഴ്ചയ്ക്കിടെ 300-ലധികം ചൂട് സംബന്ധമായ മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. യൂറോപ്പിലെ നൂറുകണക്കിന് നഗരങ്ങൾ ചരിത്രത്തിലെ ഉയർന്ന താപനിലകൾ രേഖപ്പെടുത്തുകയോ അതിലേക്ക് അടുക്കുകയോ ചെയ്യുന്നുവെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണ് ഈ അതിരൂക്ഷമായ ഉഷ്ണതരംഗത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved