Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്ക് കുടിയേറുന്ന മലയാളി കുടുംബങ്ങൾക്കിടയിൽ ഗാർഹിക പീഡനവും കുടുംബ തർക്കങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ചെറിയ വാക്കുതർക്കങ്ങളിൽ നിന്ന് തുടങ്ങി പൊലീസ് കേസുകളിലേക്കും ജയിൽശിക്ഷയിലേക്കും വരെ കാര്യങ്ങൾ എത്തുന്ന സംഭവങ്ങൾ നിരവധിയാണ്. യുകെയിലെ കർശന നിയമങ്ങളും കുടുംബബന്ധങ്ങളിലെ മാറ്റങ്ങളും പലർക്കും വലിയ തിരിച്ചടിയാകുന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സംഘർഷം കുട്ടികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക സമ്മർദം, ഏകാന്തത, ജോലി തിരക്ക്, സാമൂഹികമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന പുതിയ ബന്ധങ്ങൾ എന്നിവ കുടുംബങ്ങളിൽ അകലം സൃഷ്ടിക്കുന്ന പ്രധാന കാരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ നിന്ന് യുകെയിലെത്തുന്ന പല ദമ്പതികൾക്കും ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്തതും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളും പരമ്പരാഗത ചിന്താഗതിയിൽ തുടരുന്ന പുരുഷന്മാരും തമ്മിലുള്ള ഈഗോ പ്രശ്നങ്ങളും പല കുടുംബങ്ങളെയും തകർച്ചയിലേക്കു നയിക്കുന്നതായി കൗൺസിലർമാർ പറയുന്നു.

യുകെയിലെ നിയമപ്രകാരം ശാരീരിക ആക്രമണം മാത്രമല്ല, മാനസിക പീഡനവും സാമ്പത്തിക നിയന്ത്രണവും കുറ്റകരമാണ്. പങ്കാളിയുടെ ഫോൺ പരിശോധിക്കൽ, പണം നിയന്ത്രിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ പോലും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരും. പ്രശ്നങ്ങൾ രൂക്ഷമാകുന്നതിന് മുമ്പ് പ്രൊഫഷണൽ കൗൺസിലിങ് തേടുകയും യുകെ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ബോധവൽക്കരണം നേടുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വൈകിയെത്തിയ വസന്തകാല ചൂട് ശക്തമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മെയ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തിന് മുന്നോടിയായി ചില ഭാഗങ്ങളിൽ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട അസാധാരണ തണുപ്പിന് പിന്നാലെയാണ് ചൂട് വർധിക്കുന്നത്.

ആഴ്ചയുടെ തുടക്കത്തിൽ മഴയും മേഘാവൃത കാലാവസ്ഥയും അനുഭവപ്പെട്ടെങ്കിലും ബുധനാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് റിപ്പോർട്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നും തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 28 ഡിഗ്രി വരെ ചൂട് ഉയരാമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാകുമിതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, യുകെയിൽ ഔദ്യോഗികമായി ‘ഹീറ്റ്‌വേവ്’ പ്രഖ്യാപിക്കപ്പെടാൻ തുടർച്ചയായി മൂന്ന് ദിവസം നിശ്ചിത താപനിലയ്ക്ക് മുകളിലായിരിക്കണം. ചില പ്രദേശങ്ങളിൽ ഈ മാനദണ്ഡം പാലിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും വാരാന്ത്യത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സ്കോട്ട് ലൻഡ്, വെയിൽസ്, പടിഞ്ഞാറൻ ഇംഗ്ലണ്ട് മേഖലകളിൽ ശനിയാഴ്ച മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ കമ്പനികൾ ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വം കാരണം പുതിയ നിക്ഷേപങ്ങളും നിയമനങ്ങളും താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് വ്യവസായ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഊർജവിലയും ഇന്ധനച്ചെലവും ഉയർന്നതോടെ കമ്പനികൾ പുതിയ പദ്ധതികളിൽ നിന്ന് ചെലവ് നിയന്ത്രണത്തിലേക്ക് മാറുകയാണെന്ന് സർവേകൾ സൂചിപ്പിക്കുന്നു. അക്കൗണ്ടൻസി സ്ഥാപനമായ ബിഡിഒയുടെ പഠനത്തിൽ പകുതിയിലധികം ഇടത്തരം കമ്പനികൾ ഇന്ധനച്ചെലവും വിതരണ ശൃംഖല പ്രശ്നങ്ങളും ഏറ്റവും വലിയ വെല്ലുവിളികളാണെന്ന് വ്യക്തമാക്കി.

തൊഴിൽ മേഖലയിലും പ്രതിസന്ധിയുടെ സൂചനകൾ ശക്തമാണ്. റിക്രൂട്ട്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് കോൺഫെഡറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിലിൽ യുകെയിലെ ജോലി ഒഴിവുകൾ 7.7 ശതമാനം കുറഞ്ഞ് 7.11 ലക്ഷം ആയി. പൈലറ്റുമാർ, ട്രാവൽ ഏജന്റുമാർ, ട്രെയിൻ ഡ്രൈവർമാർ തുടങ്ങിയ മേഖലകളിലാണ് ഇടിവ് കൂടുതൽ രേഖപ്പെടുത്തിയത്. അതേസമയം നാനിമാർ, സെയിൽസ് എക്സിക്യൂട്ടീവുകൾ, കൊറിയർ സേവനങ്ങൾ എന്നിവയിൽ നിയമന ആവശ്യകത വർധിച്ചതായും റിപ്പോർട്ട് പറയുന്നു.

ഇതിനിടെ ചില കമ്പനികൾ വിദേശ വിതരണ ശൃംഖലകളിലുള്ള ആശ്രയം കുറയ്ക്കാൻ യുകെയിലെ തന്നെ വിതരണക്കാരെ മുൻഗണന നൽകാൻ ആലോചിക്കുന്നതായും ബിഡിഒ വ്യക്തമാക്കി. ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വം വർധിക്കുന്ന സാഹചര്യത്തിൽ ഉൽപ്പാദനം നാട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് നിർമ്മാണ മേഖലയ്ക്ക് ചില നേട്ടങ്ങൾ നൽകാമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോട്ടിങ്ങാമിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോൾ വർഗീസ് (41) ആണ് മരിച്ചത്. നോട്ടിങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിലെ ജീവനക്കാരനായിരുന്നു അജയ്. നൈറ്റ് ഷിഫ്റ്റിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ദുരന്തം.

ജോലി സ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ട അജയ് പാർക്കിങ്ങിലേക്ക് എത്തുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില മോശമാണെന്ന് മനസ്സിലാക്കിയ സഹപ്രവർത്തകർ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കാൻ ഭാര്യയെ ജോലി സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. പിന്നാലെ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജയുടെ അപ്രതീക്ഷിത വിയോഗം യുകെയിലെ മലയാളി സമൂഹത്തെയും നാട്ടിലെ ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അജയ് എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു . പൊതു ദർശനത്തെക്കുറിച്ചും സംസ്കാരച്ചടങ്ങുകളെ കുറിച്ചുമുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

അജയ് പോൾ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ അണ്ടർഗ്രൗണ്ടിൽ വീണ്ടും പണിമുടക്ക് ഭീഷണി ശക്തമാകുന്നു. ആഴ്ചയിൽ നാല് ദിവസത്തെ ജോലി ക്രമീകരണത്തിനെതിരെ ആർഎംടി യൂണിയൻ രംഗത്തെത്തിയതോടെയാണ് ചൊവ്വാഴ്ച മുതൽ 24 മണിക്കൂർ നീളുന്ന സമരം ആരംഭിക്കുന്നത്. അഞ്ച് ദിവസത്തെ ജോലിയെ നാല് ദിവസത്തിലേക്ക് ചുരുക്കിയതല്ലാതെ മറ്റൊരു പ്രയോജനവും ഇല്ലെന്നാണ് യൂണിയൻ മുന്നോട്ട് വെക്കുന്ന പ്രധാന വിമർശനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സമരം വ്യാഴാഴ്ച വീണ്ടും ആവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സമരത്തെ തുടർന്ന് ലണ്ടനിലെ പ്രധാന ട്യൂബ് സർവീസുകൾക്ക് കടുത്ത തിരിച്ചടിയുണ്ടാകും. സർകിൾ, പിക്കഡിലി ലൈനുകളിൽ പൂർണ സർവീസും നിർത്തി വയ്ക്കും. സെൻട്രൽ, മെട്രോപൊളിറ്റൻ ലൈനുകളിലും ഭാഗിക സർവീസ് മാത്രമേ ഉണ്ടായിരിക്കൂ. യാത്രക്കാർക്ക് വെള്ളിയാഴ്ച വരെയും ഗതാഗത തടസം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . അതേസമയം, എല്ലാ ഡ്രൈവർമാരും സമരത്തിൽ പങ്കെടുക്കില്ലെന്നും ചിലർ പതിവുപോലെ ജോലിക്കെത്തുമെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, അസ്ലെഫ് യൂണിയൻ പുതിയ നാല് ദിവസത്തെ ജോലി ക്രമീകരണത്തെ പിന്തുണച്ചിരിക്കുകയാണ്. ചെറിയ ചില ജോലി വ്യവസ്ഥാ മാറ്റങ്ങൾക്ക് പകരമായി വർഷത്തിൽ 35 അധിക അവധി ദിവസങ്ങൾ ലഭിക്കുമെന്നാണ് യൂണിയന്റെ വിശദീകരണം. തൊഴിലാളികൾക്ക് കൂടുതൽ വിശ്രമവും വ്യക്തിജീവിതത്തിനുള്ള സമയവും ഉറപ്പാക്കുന്ന കരാറാണിതെന്ന് അസ്ലെഫ് നേതൃത്വം പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ലേബർ പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി കീർ സ്റ്റാർമർ വീണ്ടും നേതൃ സ്ഥാനത്തേയ്ക്ക് മത്സരിക്കുമോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് സംസ്കാര സെക്രട്ടറി ലിസ നാൻഡി. സ്റ്റാർമർ പോരാട്ട മനോഭാവമുള്ള നേതാവാണെന്നും അദ്ദേഹത്തെ എഴുതി തള്ളാനാകില്ലെന്നും നാൻഡി പറഞ്ഞു. ഇതോടെ സ്റ്റാർമർ വീണ്ടും നേതൃസ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത് . പാർട്ടിയിലെ നിരവധി എംപിമാർ രാജി ആവശ്യപ്പെട്ടും മന്ത്രിമാർ പടിയിറങ്ങിയും ചെയ്ത സാഹചര്യത്തിലും സ്റ്റാർമർ പിന്മാറില്ലെന്ന സൂചനയാണ് അവർ നൽകിയത്.

അതേസമയം, ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം വീണ്ടും പാർലമെന്റിലേക്കെത്തണമെന്ന് നാൻഡി തുറന്നുപറഞ്ഞു. മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ബേൺഹാം മത്സരിക്കാനുള്ള നീക്കങ്ങൾക്ക് ലേബർ ദേശീയ നിർവാഹക സമിതി അനുമതി നൽകിയതോടെ, അദ്ദേഹം വിജയിച്ചാൽ നേതൃമത്സരത്തിനിറങ്ങുമെന്ന വിലയിരുത്തലും ശക്തമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബറിന് തിരിച്ചടി നേരിട്ട പ്രദേശങ്ങളിൽ പോലും ബേൺഹാമിന് വ്യക്തിപരമായ സ്വാധീനമുണ്ടെന്നും, അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാർട്ടിക്ക് നിർണായകമാകാമെന്നും നാൻഡി പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായുള്ള ബന്ധവും ലേബറിനുള്ളിലെ പുതിയ ചർച്ചയായി മാറിയിട്ടുണ്ട്. മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബ്രിട്ടൻ ഭാവിയിൽ വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരേണ്ട സാഹചര്യമുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ 2016-ലെ ബ്രെക്സിറ്റ് ജനഹിതപരിശോധനയിൽ ‘റിമെയ്ൻ’ പക്ഷത്തെ പിന്തുണച്ചിരുന്ന നാൻഡി, രാജ്യത്തെ വ്യവസായ തകർച്ചയും ജീവിതനിലവാര ഇടിവും യൂറോപ്യൻ യൂണിയനിൽ തിരിച്ചുചേരുന്നതിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്ന് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ ഉറങ്ങിയതായും സുരക്ഷാ പോസ്റ്റുകൾ ഒഴിഞ്ഞതായും ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. രാജകുടുംബാംഗങ്ങൾ പതിവായി താമസിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന വിൻഡ്സർ കാസിലിലെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന മെട്രോപൊളിറ്റൻ പൊലീസിന്റെ റോയൽറ്റി ആൻഡ് സ്പെഷലിസ്റ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അന്വേഷണ വിധേയരായത്. 30ഓളം ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ഡ്യൂട്ടിക്കിടെ ഉറങ്ങുക, സുരക്ഷാ സ്ഥാനങ്ങൾ ആളില്ലാതെ വിടുക തുടങ്ങിയ ഗുരുതര വീഴ്ചകളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് മെട്രോപൊളിറ്റൻ പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് അടിയന്തിര അന്വേഷണം ആരംഭിച്ചത്. വിഷയം ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്റ്റിനെയും അറിയിച്ചതായും പൊലീസിന്റെ വിശദീകരണത്തിൽ പറയുന്നു. അന്വേഷണത്തിനിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലയിലേക്ക് മാറ്റണോ എന്നതും പരിശോധിക്കുന്നുണ്ട്.

രാജകുടുംബത്തെ സംഭവവികാസങ്ങൾ അറിയിച്ചതായി പൊലീസ് അറിയിച്ചു. സുരക്ഷാ ചുമതലയിൽ ഇത്തരം പെരുമാറ്റം പ്രതീക്ഷിക്കുന്ന നിലവാരത്തിനു താഴെയാണെന്നും പ്രത്യേകിച്ച് മുൻനിര സുരക്ഷാ ഡ്യൂട്ടികളിൽ വീഴ്ച ഗൗരവമായി കാണുന്നുവെന്നുമാണ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രതികരണം. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ബക്കിങ്ഹാം പാലസ് തയ്യാറായില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ടിഷ് പ്രീമിയർഷിപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഗ്ലാസ്ഗോ നഗരത്തിൽ ആഘോഷത്തിനിറങ്ങിയ സെൽറ്റിക് ആരാധകർ അഴിഞ്ഞാടിയതോടെ കടുത്ത ക്രമസമാധാന പ്രശ്നങ്ങളാണ് രൂപപ്പെട്ടത് . ട്രോംഗേറ്റിൽ മൂവായിരത്തോളം ആരാധകർ ഒത്തുകൂടിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ കുപ്പികളും മറ്റ് വസ്തുക്കളും എറിഞ്ഞു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായും 14 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ആഘോഷം ആദ്യം ആവേശകരമായിരുന്നെങ്കിലും വൈകിട്ടോടെ നിയന്ത്രണം വിട്ടതായാണ് റിപ്പോർട്ട്. മെഡിക്കൽ അടിയന്തിരാവസ്ഥയിൽ സഹായത്തിനെത്തിയ പൊലീസിനു നേരെ ആക്രമണമുണ്ടായതോടെ കലാപനിയന്ത്രണ സേനയെ വിന്യസിച്ച് ജനക്കൂട്ടത്തെ പിരിച്ചു വിടുകയായിരുന്നു . റോഡുകളിലും ബസ് സ്റ്റോപ്പുകളിലും വ്യാപക നാശനഷ്ടമുണ്ടായതായും നിരവധി പേർ ഭീതിയെ തുടർന്ന് പ്രദേശം വിട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ പൊലീസ്, സുരക്ഷിതമായ ആഘോഷങ്ങൾക്ക് സെൽറ്റിക് ക്ലബ് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മത്സരശേഷം ആരാധകർ മൈതാനത്തേക്ക് ഇരച്ചുകയറിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. എതിർ ടീമായ ഹാർട്സ് താരങ്ങൾക്കും സ്റ്റാഫിനും ഭീഷണി നേരിട്ടതായി ക്ലബ് ആരോപിച്ചു. അന്വേഷണത്തിന് പൂർണ സഹകരണം വാഗ്ദാനം ചെയ്ത സെൽറ്റിക്, ആരാധകരുടെ പെരുമാറ്റത്തിൽ ഖേദവും പ്രകടിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ധന മോഷണം തുടര്‍ച്ചയായതോടെ നാട്ടുകാരുടെ സഹായത്തോടെ കള്ളന്മാരെ കുടുക്കിയ സംഭവമാണ് ബ്രിട്ടനിലെ ഗ്വിനെത്തില്‍ ശ്രദ്ധേയമായത്. ട്രാവ്സ്ഫിനിഡ് പ്രദേശത്തെ പെട്രോള്‍ പമ്പ് ഉടമയായ ജൂഡിത്ത് ട്രോട്ടന്റെ സ്ഥാപനത്തില്‍നിന്ന് ആറാഴ്ചയ്ക്കിടെ മൂന്ന് തവണ ഇന്ധനം മോഷണം പോയിരുന്നു. ഫേസ്ബുക്കില്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംശയാസ്പദരായ ദമ്പതികളെ കണ്ടെത്തി പൊലീസിന് വിവരം നല്‍കുകയായിരുന്നു.

പോർത്ത്‌മഡോഗ് കടല്‍ത്തീരത്തിന് സമീപം ഇവരെ വീണ്ടും കണ്ട നാട്ടുകാര്‍ പൊലീസെത്തുംവരെ നിരീക്ഷിച്ചു. പിന്നീട് കുറ്റം സമ്മതിച്ച ദമ്പതികള്‍ പണം അടച്ചതായും ജൂഡിത്ത് പറഞ്ഞു. ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇത്തരം മോഷണങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് പമ്പുടമകളുടെ പരാതി. ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇത്തരം നഷ്ടം വലിയ തിരിച്ചടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെയാണ് മോഷണസംഭവങ്ങളും കൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 62 ശതമാനം വരെ ഇന്ധനമോഷണം വര്‍ധിച്ചതായാണ് കണക്ക്. വ്യാജ നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ചും മുഖം മറച്ചും എത്തുന്ന സംഘങ്ങളെ കണ്ടെത്താന്‍ പൊലീസ് പെട്രോള്‍ പമ്പുകളുമായി ചേര്‍ന്ന് പ്രത്യേക നിരീക്ഷണവും പരിശീലനവും ശക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിനായിരങ്ങൾ അണിനിരന്ന രണ്ട് വൻ പ്രതിഷേധ റാലികൾ കടുത്ത സുരക്ഷാ വലയത്തിനിടെ ലണ്ടനിൽ ശനിയാഴ്ച നടന്നു. തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസൺ നയിച്ച ‘യുണൈറ്റ് ദ കിംഗ്ഡം’ റാലിയും, പലസ്തീൻ അനുകൂലികളുടെ ‘നഖ്ബ ദിന’ പ്രതിഷേധവുമാണ് നഗരമധ്യത്തിൽ നേർക്കുനേർ എത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് 4,000ത്തിലേറെ പൊലീസുകാരെ വിന്യസിച്ച മെട്രോപൊളിറ്റൻ പൊലീസ് ഡ്രോണുകളും കുതിരസേനയും ഉൾപ്പെടെ വൻ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയത്.

ബ്രിട്ടീഷ് പതാകകളും “മേക്ക് ഇംഗ്ലണ്ട് ഗ്രേറ്റ് അഗെയിൻ” തൊപ്പികളും അണിഞ്ഞെത്തിയ പ്രതിഷേധക്കാർ പ്രധാനമന്ത്രികെയർ സ്റ്റാർമർക്കെതിരെ മുദ്രാവാക്യം മുഴക്കിയപ്പോൾ, മറുവശത്ത് പലസ്തീൻ അനുകൂലികൾ “ഫ്രീ പലസ്തീൻ”, “സ്മാഷ് ദ ഫാർ റൈറ്റ്” തുടങ്ങിയ ബാനറുകളുമായാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. മുൻ ലേബർ നേതാവ് ജെറമി കോർബിൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റാലിയിൽ തീവ്ര വലതുപക്ഷത്തെ ചെറുക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

പ്രതിഷേധങ്ങൾ വലിയ അക്രമങ്ങളില്ലാതെ അവസാനിച്ചെങ്കിലും വിവിധ സംഭവങ്ങളിലായി 43 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകി. ബ്രിട്ടന്റെ ആത്മാവിനായുള്ള പോരാട്ടമാണിതെന്ന് പ്രതികരിച്ച സ്റ്റാർമർ, വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിക്കുന്നവരെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി.

Copyright © . All rights reserved