ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക്-ഓൺ-ട്രെന്റിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വൈകിട്ട് ആറിന് ശേഷം ഒറ്റയ്ക്ക് ബസിൽ യാത്ര ചെയ്യുന്നതിന് താൽക്കാലിക വിലക്ക്. കുട്ടികളുമായി ബന്ധപ്പെട്ട സാമൂഹികവിരുദ്ധ പെരുമാറ്റം വർധിച്ചതിനെ തുടർന്നാണ് നടപടി. സ്റ്റാഫോർഡ്ഷയർ പൊലീസുമായും സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഗതാഗത വകുപ്പിന്റെ അനുമതിയോടെയാണ് വെള്ളിയാഴ്ച മുതൽ നിയന്ത്രണം നിലവിൽ വന്നത്. ഹാൻലി ബസ് സ്റ്റേഷനിലേക്കും അവിടെനിന്നുമുള്ള യാത്രകൾക്കും നിയന്ത്രണം ബാധകമാണ്. മുതിർന്ന ഒരാൾ കൂടെയുണ്ടെങ്കിൽ കുട്ടികൾക്ക് യാത്ര ചെയ്യാം.

പോട്ടറീസ് മേഖലയിലെ ആകെ 32 ബസ് സർവീസുകളെയാണ് നിയന്ത്രണം ബാധിച്ചിരിക്കുന്നത്. ബസ് സ്റ്റേഷനിലും സർവീസുകളിലും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതായി ഫസ്റ്റ് ബസ് അധികൃതർ അറിയിച്ചു. അതേസമയം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെങ്കിൽ ഡ്രൈവർമാർക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും നിയന്ത്രണം ദിവസേന അവലോകനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ അഞ്ച് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് മിക്ക ബസ് സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതി ഓഗസ്റ്റ് അവസാനം വരെ തുടരുന്നതിനിടെയാണ് നിയന്ത്രണം. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ബസ് യാത്രയിൽ വലിയ വർധനയുണ്ടായതായി ഫസ്റ്റ് ബസ് അധികൃതർ പറഞ്ഞു. യാത്രക്കാർ ബസിലും ബസ് സ്റ്റേഷനിലും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആവശ്യപ്പെട്ടു. സാഹചര്യം മെച്ചപ്പെട്ടാൽ നിയന്ത്രണം എത്രയും വേഗം പിൻവലിക്കാനാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാരി രാജകുമാരനും മേഗൻ മാർക്കിളും ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നതോടെ രാജകുടുംബവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ക്വീൻ കമീല നിർണായക പങ്ക് വഹിക്കുമെന്ന് റിപ്പോർട്ട്. ഹാരിയെയും കുടുംബത്തെയും വീണ്ടും രാജകുടുംബത്തിന്റെ ഭാഗമാക്കുന്നതിൽ കമീലയുടെ ശാന്തമായ ഇടപെടലുകൾ ചാൾസ് രാജാവിന്റെ നിലപാടിൽ മാറ്റമുണ്ടാക്കിയതായാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കൊച്ചുമക്കളായ ആർച്ചിയുമായും ലിലിബറ്റുമായും കൂടുതൽ അടുപ്പമുള്ള ബന്ധം പുലർത്താൻ ചാൾസ് ആഗ്രഹിക്കുന്നതായും സൂചനയുണ്ട്.

അടുത്തിടെ ഹൈഗ്രോവിൽ ചാൾസ് രാജാവും ഹാരി-മേഗൻ ദമ്പതികളും മക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലും കമീല പങ്കെടുത്തിരുന്നു. ഈ മാസം തന്നെ കാലിഫോർണിയയിൽനിന്ന് ബ്രിട്ടനിലേക്ക് താമസം മാറ്റാൻ പദ്ധതിയിടുന്നതായി ഹാരി-മേഗൻ ദമ്പതികൾ അറിയിച്ചിരുന്നു. കുട്ടികൾക്കായി സ്കൂളുകളും തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. കുടുംബത്തിലെ ഐക്യത്തിന് പ്രാധാന്യം നൽകുന്ന കമീല, രാജാവിന്റെ ആരോഗ്യപ്രശ്നങ്ങളിലൂടെയും കുടുംബത്തിലെ പ്രതിസന്ധികളിലൂടെയും അദ്ദേഹത്തിന് വലിയ പിന്തുണയായിരുന്നുവെന്നും രാജകുടുംബ വൃത്തങ്ങൾ പറയുന്നു.

അതേസമയം, ഹാരി-മേഗൻ ദമ്പതികളുടെ മടങ്ങിവരവിനെ വെയിൽസ് രാജകുമാരൻ വില്യമും കാതറിനും അത്ര അനുകൂലമായി കാണുന്നില്ലെന്നാണ് റിപ്പോർട്ട്. 2020ൽ രാജകുടുംബത്തിന്റെ മുൻനിര ചുമതലകളിൽനിന്ന് പിന്മാറിയതിന് പിന്നാലെ ഹാരിയും മേഗനും നടത്തിയ ആരോപണങ്ങൾ ഇരുവരെയും വേദനിപ്പിച്ചെന്നും അതിനാൽ അവരോട് ക്ഷമിക്കാൻ കഴിയില്ലെന്നുമാണ് അടുത്ത വൃത്തങ്ങളുടെ നിലപാട്. ഹാരിയും കുടുംബവും ബ്രിട്ടനിൽ എവിടെ താമസിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോറ്റ്സ്വോൾഡ്സ് പ്രദേശമാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ മലയാളി നേഴ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഓഗസ്റ്റ് 21ന് രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് അന്നേദിവസം ജോലിക്ക് പോകേണ്ടിയിരുന്ന ഷൈമിയെ വീട്ടിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായിരുന്ന ഷൈമി പാചകവുമായി ബന്ധപ്പെട്ട വിഡിയോകളും മറ്റു ജീവിതാനുഭവങ്ങളും പങ്കുവെച്ചിരുന്നു. സൗഹൃദപരമായ ഇടപെടലുകളിലൂടെയും പാചക വിഡിയോകളിലൂടെയും ശ്രദ്ധ നേടിയിരുന്ന ഷൈമിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും.
കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകനാണ് ജോയൽ. പഠനത്തിനായി യുകെയിലെത്തിയ ജോയലും ഷൈമിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും സഹോദരന്മാരും യുകെയിലുണ്ട്. 2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കൽ ഐപിസി എബനേസർ സഭാംഗമായിരുന്നു.
ഷൈമിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തുടർനടപടികൾ പൂർത്തിയായ ശേഷമേ ലഭ്യമാകൂ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഷൈമിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽസ്ബറോയ്ക്ക് സമീപം എ66 പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3.39ഓടെ സൗത്ത് ബാങ്കിലാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ സഞ്ചരിച്ച പൊലീസ് വാഹനവും വോക്സ്വാഗൺ പാസാറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. പാസാറ്റ് എ66 തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്ന് ക്ലീവ്ലൻഡ് പൊലീസ് അറിയിച്ചു.

അപകടത്തിൽ ഇരു വാഹനങ്ങളിലുമുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. മരിച്ചവരിൽ പാസാറ്റിൽ യാത്ര ചെയ്തിരുന്ന അഞ്ച് ആളുകളും ഉൾപ്പെടുന്നു. സംഭവത്തിൽ പൊലീസ് വാച്ച് ഡോഗായ ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പൊലീസ് കണ്ടക്ട് (IOPC) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായ ഒരു വാഹനം പൊലീസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിന്തുടരൽ ആരംഭിച്ചിരുന്നുവെന്നാണ് ഐ ഒ പി സി യുടെ പ്രാഥമിക വിവരം. അപകടത്തിന്റെ പൂർണ സാഹചര്യങ്ങൾ അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.

അപകടത്തെ തുടർന്ന് എ66 ൻ്റെ ഇരുദിശകളിലുമുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. സംഭവസ്ഥലത്ത് വൻ പൊലീസ്, അഗ്നിരക്ഷാ, ആംബുലൻസ് സേനകൾ എത്തി. 14 ആംബുലൻസ് സംവിധാനങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചതെന്ന് നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ക്ലീവ്ലൻഡ് പൊലീസ് പ്രത്യേക പിന്തുണ നൽകുന്നുണ്ട്. അപകടത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് അഭ്യർഥിച്ചു.
യുകെയിൽ സർവകലാശാല പഠനത്തിനായി വീട്ടിൽ തന്നെ താമസിക്കാൻ തീരുമാനിക്കുന്ന വിദ്യാർഥികളുടെ എണ്ണം ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സർവകലാശാല പ്രവേശനത്തിനായി അപേക്ഷ അംഗീകരിക്കപ്പെട്ട 81,000ത്തിലേറെ 18 വയസ്സുകാരാണ് ഇത്തവണ വീട്ടിൽ നിന്ന് തന്നെ പഠിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ഈ വിഭാഗത്തിലെ വിദ്യാർഥികളുടെ മൂന്നിലൊന്നിലേറെയാണ്. 2017ൽ അഞ്ചിൽ ഒരാൾ മാത്രമായിരുന്നു വീട്ടിൽ താമസിച്ച് പഠിക്കാൻ തീരുമാനിച്ചിരുന്നത്. സ്കോട്ട് ലൻഡിൽ 48 ശതമാനം വിദ്യാർഥികളും വീട്ടിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചപ്പോൾ വെയിൽസിൽ ഇത് 20 ശതമാനമാണ്.

ജീവിതച്ചെലവും വിദ്യാർഥി താമസസൗകര്യങ്ങളുടെ ഉയർന്ന വാടകയുമാണ് തീരുമാനത്തിന് പ്രധാന കാരണം. സെന്റ് ഹെലൻസിൽ നിന്നുള്ള ബിയാട്രിസും അമേലിയയും സെപ്റ്റംബറിൽ സർവകലാശാല പഠനം ആരംഭിക്കുമ്പോഴും വീട്ടിൽ തന്നെ താമസിക്കാനാണ് തീരുമാനം. മാഞ്ചസ്റ്റർ സർവകലാശാലയിൽ ഗണിതശാസ്ത്രം പഠിക്കുന്ന ബിയാട്രിസിന് ട്രെയിനിൽ ഏകദേശം 50 മിനിറ്റ് യാത്ര ചെയ്യേണ്ടിവരും . ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിൽ പഠിക്കാനൊരുങ്ങുന്ന അമേലിയ കണ്ടെത്തിയ താമസസൗകര്യത്തിന് ആഴ്ചയിൽ 300 മുതൽ 400 പൗണ്ട് വരെയാണ് വാടക. താമസച്ചെലവ് ‘വളരെ കൂടുതലും അസഹനീയവുമാണ്’ എന്നാണ് മറ്റൊരു വിദ്യാർഥിയായ ജെസിക്കയുടെ പ്രതികരണം. വീട്ടിൽ താമസിക്കുന്നതിലൂടെ വാടക ലാഭിക്കാമെങ്കിലും യാത്രയ്ക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നതിൽ വിദ്യാർഥികൾക്ക് ആശങ്കയുണ്ട്.

മൂന്ന് വർഷത്തെ ബിരുദ പഠനകാലത്ത് ട്യൂഷൻ ഫീസ് ഒഴികെ കുറഞ്ഞ സാമൂഹിക ജീവിത നിലവാരം നിലനിർത്താൻ ഒരു വിദ്യാർഥിക്ക് ഏകദേശം 61,000 പൗണ്ട് ആവശ്യമായി വരുമെന്ന് ഹയർ എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ കണക്കാക്കിയിരുന്നു. വിദ്യാർഥി താമസസൗകര്യങ്ങളുടെ വാടകയ്ക്കൊപ്പം മറ്റ് ജീവിതച്ചെലവുകളും ഉയർന്നതോടെ പലരും പഠനത്തോടൊപ്പം ജോലി ചെയ്യേണ്ട സ്ഥിതിയിലാണ്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ ഓൺലൈൻ പഠനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . വീട്ടിൽ നിന്ന് പഠിക്കുന്നതിലൂടെ താമസം മാറുന്നതിനുള്ള ചെലവും ഉയർന്ന വാടകയും ഒഴിവാക്കാനാകുമെന്ന് ഓപ്പൺ യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർവകലാശാല ക്യാംപസിലെ ജീവിതം വിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിനും സാമൂഹിക അനുഭവങ്ങൾക്കും പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.
ബർമിങ്ഹാമിലെ സ്പാർക്ക്ബ്രുക്ക് മേഖലയിലെ വിവാഹവേദിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. ബുധനാഴ്ച രാത്രി 8.30ഓടെ ഹൈഗേറ്റ് റോഡിലെ റോയൽ ഷാലിമാർ വേദിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൽ അതിഥികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോൾ ലംബോർഗിനിയും മക്ലാരനും ഉൾപ്പെടെ രണ്ട് കാറുകൾക്ക് തീപിടിച്ചു.

മൂന്ന് പെട്രോൾ ബോംബുകൾ ആണ് വേദിയുടെ പ്രവേശന ഭാഗത്തേക്കും കാറുകൾക്ക് നേരെയും എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കറുത്ത വസ്ത്രം ധരിച്ച മൂന്ന് പേർ സംഭവത്തിന് പിന്നാലെ വെള്ള നിറത്തിലുള്ള ഫോക്സ്വാഗൺ ഗോൾഫിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വെസ്റ്റ് മിഡ്ലാൻഡ്സ് ഫയർ സർവീസ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വിവാഹവേദിയിലെ അതിഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയതെന്ന് റോയൽ ഷാലിമാർ അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ദൃക്സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ആക്രമണത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിന്റെ വെബ്സൈറ്റ് വഴിയോ 101 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് അഭ്യർഥിച്ചു.
പ്രൈവസി കേസ് പരാജയപ്പെട്ടതിനെ തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിൻസ് ഹാരി ഉൾപ്പെടെ ഏഴുപേർക്ക് ഡെയ്ലി മെയിൽ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സിന് 3.45 കോടി പൗണ്ട് വരെ നിയമച്ചെലവ് നൽകേണ്ടിവന്നേക്കും. ഹൈക്കോടതി ജഡ്ജി മിസ്റ്റർ ജസ്റ്റിസ് നിക്ലിൻ ഈ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഹാരി, സർ എൽട്ടൺ ജോൺ, ഡേവിഡ് ഫർണിഷ്, മുൻ ലിബറൽ ഡെമോക്രാറ്റ് ഡെപ്യൂട്ടി നേതാവ് സർ സൈമൺ ഹ്യൂസ്, ബാരനസ് ഡോറീൻ ലോറൻസ്, നടിമാരായ സാഡി ഫ്രോസ്റ്റും ലിസ് ഹർലിയും ഉൾപ്പെടെയാണ് കേസിലെ ഏഴ് ഹർജിക്കാർ. അടുത്ത വെള്ളിയാഴ്ചയ്ക്കകം 95.4 ലക്ഷം പൗണ്ട് ഇടക്കാല നിയമച്ചെലവായി പ്രസാധകർക്ക് നൽകണം.

അനധികൃതമായി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചെന്നായിരുന്നു ഹാരിയും സംഘവും അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. എന്നാൽ ജൂലൈ 7ന് ജസ്റ്റിസ് നിക്ലിൻ ഈ അവകാശവാദങ്ങൾ തള്ളുകയായിരുന്നു. കേസ് അവതരിപ്പിച്ച രീതി ‘ യുക്തിരഹിതമായിരുന്നു എന്ന് വിമർശിച്ച കോടതി തെറ്റായ പ്രവർത്തനങ്ങളും ക്രിമിനൽ സ്വഭാവമുള്ള ആരോപണങ്ങളും തെളിവില്ലെങ്കിൽ പിൻവലിക്കേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി. അതേസമയം, പ്രസാധകർ ആവശ്യപ്പെട്ട 3.45 കോടി പൗണ്ട് മുഴുവൻ അനുവദിക്കണമെന്നല്ല കോടതി പറഞ്ഞത്. തുക വളരെ കൂടുതലാണെന്നും ചെലവുകൾ യുക്തിസഹമാണോ എന്ന കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ജഡ്ജി വ്യക്തമാക്കി. കേസിൽ പരാജയപ്പെട്ട ഏഴുപേർക്ക് ഒക്ടോബർ 2 വരെ വിധിക്കെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്.

കേസിനായി നേരത്തെ 1.62 കോടി പൗണ്ട് വരെയുള്ള നിയമച്ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഇവർക്കുണ്ടായിരുന്നു. എന്നാൽ പ്രസാധകർ കേസ് പ്രതിരോധിക്കാൻ ഏകദേശം 3.45 കോടി പൗണ്ട് ചെലവഴിച്ചതായി കോടതിയെ അറിയിച്ചു. ഇതോടെ ഇൻഷുറൻസ് പരിധിക്ക് മുകളിലുള്ള ഏകദേശം 1.8 കോടി പൗണ്ടിന്റെ അധിക തുക ഹാരിയും മറ്റ് ഹർജിക്കാരും വഹിക്കേണ്ട സാഹചര്യമുണ്ടാകാം. വിധിയിൽ നിരാശയുണ്ടെന്ന് സർ സൈമൺ ഹ്യൂസ് പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ മാസം വിധിക്ക് പിന്നാലെ പ്രിൻസ് ഹാരിയും ബാരനസ് ലോറൻസും കോടതിയിൽ നിന്ന് തങ്ങൾക്ക് നീതിയും ഉത്തരവാദിത്തവും ലഭിച്ചില്ലെന്നും വിധി ‘പൂർണമായും തെറ്റായ വിലയിരുത്തലാണെന്നും’ ആരോപിച്ചിരുന്നു. ഇനി അപ്പീൽ നടപടികളും നിയമച്ചെലവ് സംബന്ധിച്ച വിശദമായ വാദങ്ങളും കേസിൽ നിർണായകമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ റിപ്പോർട്ട് ചെയ്ത സാൽമൊണെല്ല വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾ, ചെറിയ കുട്ടികൾ, വയോജനങ്ങൾ, രോഗപ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പാകം കുറവുള്ള മുട്ടയും മുട്ട ചേർത്തുണ്ടാക്കുന്ന ചില ഭക്ഷണങ്ങളും ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി. മയോണൈസ്, സൂഫ്ലേ, ഹോളണ്ടൈസ് സോസ് തുടങ്ങിയ പാകം ചെയ്യാത്ത മുട്ട അടങ്ങിയ വിഭവങ്ങൾ ഭക്ഷണശാലകളിൽ നിന്ന് കഴിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 200-ലേറെ പേർക്ക് സാൽമൊണെല്ല സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രോഗബാധിതരിൽ വലിയൊരു വിഭാഗം ആശുപത്രിവാസം ആവശ്യമായ നിലയിലായതായും ഒരാൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. യുകെയിലേക്ക് ഇറക്കുമതി ചെയ്ത മുട്ടകളുമായി രോഗവ്യാപനത്തിന് ബന്ധമുണ്ടോയെന്ന് ആരോഗ്യ അധികൃതർ അന്വേഷിച്ചുവരികയാണ്.

അതേസമയം, യുകെയിൽ ഉൽപ്പാദിപ്പിക്കുന്ന മുട്ടകൾ പൊതുവേ സുരക്ഷിതമാണെന്ന് വിദഗ്ധർ വ്യക്തമാക്കി. സാൽമൊണെല്ലയ്ക്കെതിരെ കോഴികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനാൽ ബ്രിട്ടീഷ് മുട്ടകളുമായി രോഗവ്യാപനത്തിന് ഇതുവരെ ബന്ധം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ മുട്ട പൂർണമായും വേവിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്യൂക്ക്-ഡച്ചസ് ഓഫ് സസെക്സ് ഹാരി രാജകുമാരനും മേഗനും ഈ മാസം അമേരിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ, ഇവർക്കുള്ള പൊതുജനങ്ങളുടെ ചെലവിലുള്ള സുരക്ഷ വീണ്ടും ചർച്ചയാകുന്നു. ലണ്ടന് പുറത്തുള്ള സ്വകാര്യ വസതിയിലേക്ക് മാറാനാണ് ഇരുവരുടെയും തീരുമാനം. മക്കളായ ആർച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും സെപ്റ്റംബറിൽ ബ്രിട്ടനിലെ സ്കൂളിൽ പഠനം ആരംഭിക്കും. 2020ൽ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറി അമേരിക്കയിലേക്ക് താമസം മാറിയതിനെ തുടർന്ന് ഹാരിയുടെയും കുടുംബത്തിന്റെയും ബ്രിട്ടനിലെ സുരക്ഷ കുറച്ചിരുന്നു.

ബ്രിട്ടനിൽ സ്ഥിരതാമസമാക്കാനുള്ള പുതിയ തീരുമാനം വന്നതോടെ ഹാരിയുടെയും മേഗന്റെയും സുരക്ഷാ ക്രമീകരണങ്ങൾ റിവാക് (Ravec) വീണ്ടും പരിശോധിക്കും. ഹോം ഓഫീസിന്റെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര സമിതിയാണ് റിവാക്. നേരത്തെ ബ്രിട്ടനിലെത്തുന്നത് അപൂർവമായ സന്ദർശനങ്ങളായിരിക്കുമെന്ന വിലയിരുത്തലിലായിരുന്നു സുരക്ഷ ഓരോ സന്ദർശനത്തിനും പ്രത്യേകം തീരുമാനിച്ചിരുന്നത്. എന്നാൽ സ്ഥിരമായി ബ്രിട്ടനിൽ കഴിയുന്ന സാഹചര്യത്തിൽ സുരക്ഷാ ആവശ്യങ്ങൾ പുനഃപരിശോധിക്കേണ്ടിവരും. ഹാരിക്ക് ആവശ്യപ്പെടുന്ന നിലവാരത്തിലുള്ള നികുതിപ്പണത്തിൽ നിന്നുള്ള സുരക്ഷ ലഭിച്ചില്ലെങ്കിൽ, അധിക സുരക്ഷാ ചെലവ് സ്വന്തം നിലയിൽ വഹിക്കേണ്ടിവരാനും സാധ്യതയുണ്ട്.

രാജകുടുംബവുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ഹാരിയുടെ ആഗ്രഹവും മടങ്ങിവരവിന് പ്രധാന കാരണമാണെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ ഹാരിയും മേഗനും മക്കളുമൊത്ത് ഗ്ലോസ്റ്റർഷെയറിലെ ഹൈഗ്രോവിൽ ചാൾസ് രാജാവിനെ സന്ദർശിച്ചിരുന്നു. നാല് വർഷത്തിലേറെ കാലത്തിന് ശേഷമാണ് രാജാവിന് കൊച്ചുമക്കളെ നേരിൽ കാണാൻ കഴിഞ്ഞത്. അടുത്ത വർഷം ബർമിംഗ്ഹാമിൽ നടക്കുന്ന ഇൻവിക്ടസ് ഗെയിംസും ഹാരിയുടെ ബ്രിട്ടനിലെ സാന്നിധ്യം വർധിപ്പിക്കും. അതേസമയം, കാലിഫോർണിയയിലെ വീട് നിലനിർത്തുന്ന ദമ്പതികൾ കുടുംബബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം ബ്രിട്ടനിലും അമേരിക്കയിലും തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാന മേഖലയിൽ 1,200ലേറെ പുതിയ കുടിയേറ്റ വീടുകൾ നിർമിക്കാനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങൾ രംഗത്തെത്തി. പദ്ധതി ‘അസ്വീകാര്യ’മാണെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയ രാജ്യങ്ങൾ തീരുമാനം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്.

കിഴക്കൻ ജറുസലേമിനും മാലെ അദുമിം കുടിയേറ്റത്തിനുമിടയിലുള്ള ഏകദേശം 12 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അംഗീകരിച്ച 3,401 വീടുകളിൽ 1,234 എണ്ണത്തിനുള്ള ടെൻഡറാണ് ഇസ്രയേൽ ഭവന മന്ത്രാലയം ഇപ്പോൾ പുറത്തിറക്കിയത്. വെസ്റ്റ് ബാങ്കിനെ വടക്കും തെക്കും ആയി വിഭജിക്കുകയും കിഴക്കൻ ജറുസലേമിനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഭാവിയിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള സാധ്യതയ്ക്ക് പദ്ധതി വലിയ തിരിച്ചടിയാകുമെന്ന് പലസ്തീൻ അനുകൂലികളും ഇസ്രയേലിലെ സമാധാന സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.

വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ അക്രമവും പലസ്തീൻ സമ്പദ്വ്യവസ്ഥയ്ക്കുള്ള നിയന്ത്രണങ്ങളും ശക്തമായിരിക്കുന്ന സമയത്താണ് പുതിയ നീക്കമെന്നതും പാശ്ചാത്യ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. പദ്ധതി തുടർന്നാൽ ഒരു പലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാകുമെന്ന് യുഎൻ സെക്രട്ടറി ജനറലും മുന്നറിയിപ്പ് നൽകി. അതേസമയം, 1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ഇസ്രയേൽ ഏകദേശം 160 കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവയിൽ ഏകദേശം ഏഴ് ലക്ഷം ജൂതർ താമസിക്കുന്നുണ്ടെന്നും ഉള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.