Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോര്‍ത്താംപ്ടൺ നഗരത്തിലെ തെരുവോര കേബിള്‍ ബോക്സുകള്‍ ഇന്ന് നിറങ്ങളാലെല്ലാം നിറഞ്ഞ കലാസൃഷ്ടികളായി മാറിയിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന ഈ ബോക്സുകള്‍ക്ക് പുതുജീവൻ നൽകിയിരിക്കുന്നത് കോട്ടയം സ്വദേശിനിയായ യുവകലാകാരി ഹെൽന മെറിൻ ജോസഫാണ്. വെസ്റ്റ് നോര്‍ത്താംപ്ടൺഷെയർ കൗൺസിൽ സംഘടിപ്പിച്ച മത്സരത്തിലൂടെ ശ്രദ്ധേയയായ ഹെൽന, മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി അധികൃതരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി.

ചങ്ങനാശ്ശേരി സ്വദേശിയായ ഹെൽന, രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ബി.എഫ്.എയും സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ നിന്നും എം.എഫ്.എയും ഒന്നാം റാങ്കോടെ നേടിയ കഴിവുറ്റ കലാകാരിയാണ്. കുടുംബപരമായ കലാപാരമ്പര്യവും നിരവധി പുരസ്‌കാരങ്ങളും അവളുടെ കലാജീവിതത്തിന് ശക്തി പകരുന്നുണ്ട്. യുകെയിലെത്തിയ ശേഷം ലണ്ടൻ ആർട്ട് ഫെയർ മത്സരത്തില്‍ റണ്ണറപ്പ് നേടുകയും നഗര സൗന്ദര്യവത്കരണ പദ്ധതികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു വരികയായിരുന്നു.

ആദ്യകാലത്ത് തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ ഇന്ന് സ്കൂളുകളിൽ ആർട്ട് എജ്യുക്കേറ്ററായി ജോലി ചെയ്യുകയും ഓൺലൈൻ വഴി ചിത്രകല പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് ഹെൽന. യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ഹെൽന, കലയുടെ വഴിയിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായി മുന്നേറുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജർമനിയിൽ നിന്നുള്ള 5,000 സൈനികരെ പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഈ തീരുമാനം എടുത്തത് ജർമൻ ചാൻസലർ ഫ്രിഡ്രിച്ച് മെർസ് നടത്തിയ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക “അപമാനിക്കപ്പെടുകയാണ്” എന്ന മെർസിന്റെ പരാമർശം ട്രംപിനെ അസ്വസ്ഥനാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ സൈനിക പിൻവലിക്കൽ പൂർത്തിയാക്കുമെന്നാണ് പെന്റഗൺ വ്യക്തമാക്കിയത്. യൂറോപ്പിലെ സൈനിക വിന്യാസം പുനഃപരിശോധിച്ചതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ യഥാർത്ഥത്തിൽ യൂറോപ്യൻ സഖ്യരാജ്യങ്ങൾ ഇറാൻ യുദ്ധത്തിൽ മതിയായ പിന്തുണ നൽകിയില്ലെന്ന ട്രംപിന്റെ നിലപാടും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ ജർമനിയിൽ 30,000-ത്തിലധികം അമേരിക്കൻ സൈനികർ തുടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ഇത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇറാൻ യുദ്ധത്തെ ചുറ്റിപ്പറ്റിയ തർക്കം നാറ്റോ കൂട്ടുകെട്ടിനുള്ളിലും ഭിന്നതകൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. യൂറോപ്പിലെ അമേരിക്കൻ സാന്നിധ്യം കുറയുന്നത് ആഗോള സുരക്ഷാ സമവാക്യങ്ങൾക്കു തന്നെ ബാധകമാകാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2023 ജൂലൈയിൽ ദക്ഷിണ-പടിഞ്ഞാറൻ ലണ്ടനിലെ വിമ്പിൾഡണിലെ ഒരു സ്കൂൾ പരിസരത്ത് കാർ ഇടിച്ച് എട്ട് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ക്ലെയർ ഫ്രീമാന്റിൽ എന്ന 48 കാരിക്കെതിരെ അപകടകരമായ ഡ്രൈവിങ്ങിലൂടെ മരണത്തിന് കാരണമായതിന് രണ്ട് കുറ്റങ്ങളും ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഏഴ് കുറ്റങ്ങളും ചുമത്തിയതായി അധികൃതർ അറിയിച്ചു. നൂരിയ സജ്ജാദ്, സെലീന ലാവു എന്നീ കുട്ടികൾ സ്കൂളിലെ പരിപാടിക്കിടെ കാർ ഇടിച്ചു കയറിയതിനെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഡ്രൈവർക്ക് അപസ്മാരം ബാധിച്ചതിനാൽ കേസ് എടുക്കേണ്ടതില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് തീരുമാനിച്ചിരുന്നെങ്കിലും, കുടുംബങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അന്വേഷണം വീണ്ടും നടത്തുകയായിരുന്നു . പുതിയ തെളിവുകൾ ശേഖരിച്ചതിനു പിന്നാലെ ഇപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെ ആദ്യം കൈകാര്യം ചെയ്ത രീതിയിൽ പിഴവുണ്ടായതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിക്കുകയും മാപ്പു പറയുകയും ചെയ്തു, കൂടാതെ ഗുരുതര അപകടങ്ങൾ അന്വേഷിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

മകളുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന ആവശ്യം തുടക്കം മുതൽ ഉന്നയിച്ചിരുന്ന കുടുംബങ്ങൾ, ഇപ്പോഴത്തെ നടപടി നീതിയിലേക്കുള്ള ഒരു മുന്നേറ്റമാണെന്ന് പ്രതികരിച്ചു. പ്രതി കുറ്റങ്ങൾ നിഷേധിക്കുമെന്ന് അവരുടെ അഭിഭാഷകർ വ്യക്തമാക്കി. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കാനിരിക്കെ, സംഭവത്തിൽ പോലീസിന്റെ ആദ്യ അന്വേഷണത്തിൽ ഉണ്ടായ പിഴവുകളെ കുറിച്ച് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്റ്റ് അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് യഹൂദന്മാരെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 45 കാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കി . എസ്സാ സുലൈമാൻ എന്ന പ്രതി ഷ്ലോയിം റാൻഡ് (34), മോശെ ഷൈൻ (76) എന്നി പേരുകാരായ രണ്ടുപേരെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു . ഇരുവരും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ ഭീകരാക്രമണമായി മെട്രോപൊളിറ്റൻ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ ദിവസം തന്നെ തെക്കൻ ലണ്ടനിലെ സൗത്ത്‌വർക്ക് പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഇസ്മയിൽ ഹുസൈൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതായും സുലൈമാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 20 വർഷമായി പരിചയമുള്ള വ്യക്തിയെയാണ് ഇയാൾ ആക്രമിച്ചതെന്ന് അന്വേഷണത്തിൽ പറയുന്നു. കൂടാതെ ഗോൾഡേഴ്സ് ഗ്രീനിൽ പൊതു സ്ഥലത്ത് കത്തി കൈവശം വെച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച കോടതിയിൽ ഹാജരായ സുലൈമാൻ പോലീസ് നൽകിയ ചാര നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കണ്ണിന് ചുറ്റും പരിക്കുകളുടെ ലക്ഷണങ്ങളും കണ്ടതായി റിപ്പോർട്ടുണ്ട്. പേര്, ജനനതീയതി എന്നിവ സ്ഥിരീകരിച്ചെങ്കിലും കുറ്റസമ്മതം ഇയാൾ നടത്തിയില്ല. മാനസികാരോഗ്യ രോഗികൾക്കുള്ള പിന്തുണയുള്ള താമസസ്ഥലവുമായി ബന്ധപ്പെട്ട വിലാസമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിയമപരമായ നിയന്ത്രണങ്ങളുണ്ട് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പലിശനിരക്ക് 3.75% നിലയിൽ തുടർന്നേക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം പുറത്തുവന്നു . നിലവിലെ അനിശ്ചിത സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരക്ക് മാറ്റുന്നതിൽ നിന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിട്ടുനിൽക്കാനാണ് സാധ്യത. മധ്യപൂർവദേശത്ത് ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ലോക സാമ്പത്തികരംഗത്തും യുകെയിലെ ജീവിതച്ചെലവിലും ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്താൻ കൂടുതൽ സമയം ആവശ്യമായതിനാലാണിത്.

വിലക്കയറ്റം നിയന്ത്രിക്കാൻ ബാങ്ക് ഉപയോഗിക്കുന്ന പ്രധാന മാർഗമാണ് അടിസ്ഥാന പലിശനിരക്ക്. ഇപ്പോൾ പണപ്പെരുപ്പം 2% ലക്ഷ്യത്തെക്കാൾ ഉയർന്ന് 3.3% നിലവാരത്തിലാണുള്ളത്. എന്നിരുന്നാലും ഉടൻ തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ സൂക്ഷ്മ സമീപനം സ്വീകരിക്കാനാണ് നിരക്കുകൾ നിശ്ചയിക്കുന്ന സമിതി തയ്യാറെടുക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇറാൻ സംഘർഷത്തിന്റെ പ്രതിഫലനങ്ങൾ ഇപ്പോഴും ശക്തമാണെന്നും ഭാവിയിലെ അനിശ്ചിതത്വം തുടരുകയാണെന്നും ആണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത് .

ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യം ആരംഭിക്കുന്നതിന് മുമ്പ് ഈ വർഷം തന്നെ വിലക്കയറ്റവും പലിശനിരക്കുകളും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം വായ്പയെടുത്തവർക്കും നിക്ഷേപകർക്കും വലിയ സ്വാധീനം ചെലുത്തി. പുതിയ ഫിക്സഡ് മോർട്ട്ഗേജ് എടുക്കുന്ന വീടുടമകൾക്ക് ചെലവ് ഉയർന്നിരിക്കുകയാണ്. രണ്ട് വർഷ ഫിക്സഡ് വായ്പയുടെ ശരാശരി പലിശ 4.83%ൽ നിന്ന് 5.90% വരെ ഉയർന്ന ശേഷം ഇപ്പോൾ 5.81% ആയി കുറച്ചുകൂടി താഴ്ന്നിട്ടുണ്ട്. ചില വായ്പദാതാക്കൾ നിരക്കുകൾ കുറച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്ചകളിൽ വീണ്ടും ഉയർച്ച ഉണ്ടാകാമെന്ന ആശങ്ക തുടരുന്നു. വായ്പക്കാർക്ക് ഫിക്സഡ് മോർട്ട്ഗേജ് പലിശ സാധാരണയായി രണ്ട് അല്ലെങ്കിൽ അഞ്ച് വർഷം വരെ മാറാതെ തുടരും. ഈ കാലയളവ് കഴിഞ്ഞാൽ പുതിയ കരാർ തിരഞ്ഞെടുക്കേണ്ടിവരും. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങൾക്ക് അനുയോജ്യമായ നിരക്ക് വേഗത്തിൽ ഉറപ്പാക്കുകയും പിന്നീട് കുറഞ്ഞ നിരക്കിലേക്ക് മാറാൻ ശ്രമിക്കണമെന്നും ആണ് വിദഗ്ധർ നിർദ്ദേശിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ മരുന്നുകളുടെ ലഭ്യത കുറവുമൂലമുള്ള പ്രതിസന്ധി ഗുരുതരമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിരവധിപേരാണ് മരുന്നിന്റെ ലഭ്യത കുറവുമൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി അറിയിച്ചിരിക്കുന്നത്. അപസ്മാര ബാധിതയായ 29 കാരിയായ ക്ലോയ് ഹേയ്വാർഡ് മരുന്ന് ലഭിക്കാതെ വിഷമിക്കുന്നതായി വ്യക്തമാക്കി. ഈ മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ അവൾക്ക് വീണ്ടും രോഗം വന്നതായും അപകടത്തിൽ പെട്ട് പരിക്കേറ്റതായും പറഞ്ഞു . ഹൃദ്രോഗം, സ്‌ട്രോക്ക്, ബൈപോളർ ഡിസോർഡർ, ADHD തുടങ്ങിയ അസുഖങ്ങളുള്ളവർക്കും ആവശ്യമായ മരുന്നുകൾ ലഭ്യമാകാത്ത അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്.

മരുന്നുകളുടെ ആഗോള വില വർധനയും യുകെയിലെ ഫണ്ടിംഗ് സംവിധാനത്തിലെ സങ്കീർണ്ണതയും പ്രശ്നം വഷളാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എൻഎച്ച്എസ് നിശ്ചയിച്ച നിരക്കിൽ മരുന്നുകൾ നൽകേണ്ട ഫാർമസികൾക്ക് വിപണിവില ഉയർന്നാൽ നഷ്ടത്തിൽ മരുന്ന് വിതരണം ചെയ്യേണ്ടിവരുന്നതും പ്രതിസന്ധിക്ക് കാരണമാണ് . ഏപ്രിലിൽ 210 മരുന്നുകൾ ആണ് ‘പ്രൈസ് കൺസെഷൻ’ പട്ടികയിൽ ഉൾപ്പെട്ടത്. ഇതോടെ ഫാർമസികൾ സ്റ്റോക്ക് കുറച്ച് സൂക്ഷിക്കുന്ന പ്രവണത വർധിക്കുകയും രോഗികൾക്ക് മരുന്ന് കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.

2017 മുതൽ ഇംഗ്ലണ്ടിൽ ഏകദേശം 1500 ഹൈസ്റ്റ്രീറ്റ് ഫാർമസികൾ അടഞ്ഞതായി ആണ് കണക്കുകൾ കാണിക്കുന്നത് . പാർക്കിൻസൺ ബാധിതർ ഉൾപ്പെടെയുള്ള ദീർഘകാല രോഗികൾക്ക് മരുന്നില്ലായ്മ ഭീതിജനകമായി മാറിയിരിക്കുകയാണ്. നിർമ്മാണച്ചെലവും ഗതാഗതച്ചെലവും ഉയർന്നതും യുകെയിൽ മരുന്നുകൾക്ക് കുറഞ്ഞ വില ലഭിക്കുന്നതും വിതരണത്തെ ബാധിക്കുന്നുണ്ട് . നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആശുപത്രികളിൽ നടപ്പിലാക്കിയ ‘മാർത്താസ് റൂൾ’ 2024 മുതൽ 500-ലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നു. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക തോന്നുന്നപ്പോൾ രോഗികളും ബന്ധുക്കളും മെഡിക്കൽ സ്റ്റാഫും നേരിട്ട് വിളിച്ച് രണ്ടാമത്തെ മെഡിക്കൽ അഭിപ്രായം ആവശ്യപ്പെടാൻ സാധിക്കുന്നതാണ് ഈ സംവിധാനം. ഇതിലൂടെ രോഗികളുടെ നില വേഗത്തിൽ പുനഃപരിശോധിച്ച് ആവശ്യമായാൽ ചികിത്സയുടെ നിലവാരം ഉയർത്തുന്നതിനും അടിയന്തിര പരിചരണത്തിലേക്ക് മാറ്റുന്നതിനും സഹായകമാകും . ആരോഗ്യസുരക്ഷയിൽ വലിയ മുന്നേറ്റമായി ആണ് ഇത് വിലയിരുത്തപ്പെടുന്നത് .

2024 സെപ്റ്റംബർ മുതൽ 2026 ഫെബ്രുവരി വരെ 18 മാസത്തിനിടെ 12,301 കോളുകളാണ് ഹെല്പ് ലൈനിലേയ്ക്ക് ലഭിച്ചത്. ഇതിൽ ഏകദേശം മൂന്നിൽ ഒന്ന് (4,047) കേസുകളിൽ രോഗികളുടെ ആരോഗ്യനില വഷളാകുന്നതായി തിരിച്ചറിയുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു . ഇതിന്റെ അടിസ്ഥാനത്തിൽ 524 പേരെ തീവ്രപരിചരണ വിഭാഗങ്ങളിലേക്കോ ഹൈ-ഡിപെൻഡൻസി യൂണിറ്റുകളിലേക്കോ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റിയിരുന്നു . കോളുകളുടെ ഭൂരിഭാഗവും രോഗികളും അവരുടെ പരിചാരകരുമാണ് നടത്തിയതെന്നും, ഏകദേശം ആയിരത്തോളം മെഡിക്കൽ സ്റ്റാഫും ഈ സംവിധാനത്തെ ഉപയോഗിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇത് ആശുപത്രികളിലെ ആശയവിനിമയത്തിനും രോഗികളുടെ സുരക്ഷയ്ക്കും കൂടുതൽ ശക്തി പകരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2021ൽ 13 -ാം വയസ്സിൽ മരണപ്പെട്ട മാർത്ത മിൽസ് എന്ന കുട്ടിയുടെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. അവളുടെ ആരോഗ്യനില മോശമാകുന്നതിനെക്കുറിച്ചുള്ള കുടുംബത്തിന്റെ മുന്നറിയിപ്പുകൾ ആശുപത്രി അധികൃതർ അവഗണിച്ചതാണ് മരണത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി. മാതാപിതാക്കൾ നടത്തിയ നീണ്ട പ്രചാരണത്തിനൊടുവിലാണ് രോഗികൾക്ക് കൂടുതൽ അവകാശം നൽകുന്ന ഈ സംവിധാനം നിലവിൽ വന്നത്. ആശുപത്രികളിലെ അധികാരഘടന, ആശയവിനിമയ കുറവ്, ഡോക്ടർമാരെ ചോദ്യം ചെയ്യാൻ മടിക്കുന്ന സംസ്കാരം എന്നിവ മാറ്റാൻ മാർത്താസ് റൂൾ സഹായിക്കുന്നതായി ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ വാഹന നികുതി (Vehicle Excise Duty – VED) നിരക്കുകൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു . ഇതോടെ വാഹന ഉടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . CO₂ പുറന്തള്ളൽ 151–170 g/km ഉള്ള കാറുകൾക്ക് ആദ്യ വർഷം മാത്രം £1,410 വരെ നികുതി അടയ്ക്കേണ്ടിവരും എന്ന് ചാൻസലർ റേച്ചൽ റീവ്സ് സ്ഥിരീകരിച്ചിരുന്നു . മലിനീകരണം കൂടുതലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വർധനവിന്റെ പ്രധാന ലക്ഷ്യം. “സ്റ്റാൻഡേർഡ് പെർഫോർമൻസ്” വിഭാഗത്തിൽപ്പെടുന്ന ചില ജനപ്രിയ മോഡലുകൾ പോലും ഈ ഉയർന്ന നികുതി നിരക്കിൽ ഉൾപ്പെടുന്നതോടെ, സാധാരണ കുടുംബങ്ങൾക്കും ഈ തീരുമാനം സാമ്പത്തികമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നത് .

2017 ഏപ്രിൽ 1ന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ കാറുകൾക്കും ആദ്യ വർഷ നികുതി CO₂ പുറന്തള്ളലിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. സീറോ എമിഷൻ വാഹനങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കായ £10 മാത്രമാണുള്ളത്. എന്നാൽ ഉയർന്ന മലിനീകരണമുള്ള വാഹനങ്ങൾക്ക് ഇത് £5,000 ക്ക് മുകളിലേക്കും ഉയരും . 51–90 g/km പുറന്തള്ളൽ ഉള്ള സാധാരണ പെട്രോൾ, ഡീസൽ കാറുകൾ കൂടുതലും £135 മുതൽ £280 വരെ നികുതി നൽകേണ്ടിവരും. എന്നാൽ ആദ്യ വർഷത്തിന് ശേഷം എല്ലാ കാറുകളും ഏകീകൃതമായ £200 എന്ന സ്റ്റാൻഡേർഡ് നിരക്കിലേക്ക് മാറും. ഇതോടൊപ്പം, വിലക്കയറ്റം പരിഗണിച്ച് ഈ നിരക്കുകൾ വീണ്ടും ഉയരുമെന്ന സൂചനയുമുണ്ട് . അതായത് വാഹന ഉടമകൾക്ക് ദീർഘകാല ചെലവ് കൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ഇതിനിടെ, CO₂ അളക്കുന്നതിനുള്ള പരിശോധനാ രീതിയിൽ വന്ന മാറ്റവും നികുതി വർധനയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ടെസ്റ്റിംഗ് നടത്തുന്നതിനാൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ കാർബൺ പുറന്തള്ളൽ മുൻകാലത്തേക്കാൾ ഉയർന്നതായി ആണ് രേഖപ്പെടുത്തപ്പെടുന്നത് . ഇതിന്റെ ഫലമായി മുമ്പ് കുറഞ്ഞ നികുതി ബാൻഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ ഇപ്പോൾ ഉയർന്ന നിരക്കിലേക്കു മാറാൻ സാധ്യതയുണ്ട്. എന്നാൽ 2025 ജനുവരി മുതൽ 2028 ഏപ്രിൽ വരെ കമ്പനി കാർ ആയി വാങ്ങുന്ന PHEV വാഹനങ്ങൾക്ക് സർക്കാർ താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ ടെസ്റ്റിംഗ് മൂലം ഉണ്ടാകുന്ന അധിക നികുതി ഭാരം ഒഴിവാക്കാനും ‘ബിനിഫിറ്റ് ഇൻ കൈൻഡ്’ നികുതി വർധനയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് ഈ നടപടി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെഷയറിലെ ക്രൂവിൽ പ്രവർത്തിക്കുന്ന ഒരു മതസംഘടനയുമായി ബന്ധപ്പെട്ട് അടിമത്തം, ലൈംഗിക പീഡനം, നിർബന്ധിത വിവാഹം തുടങ്ങിയ ഗുരുതര ആരോപണൾ പുറത്തുവന്നു . ഇതിന്റെ പശ്ചാത്തലത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 500-ലധികം ഉദ്യോഗസ്ഥർ പങ്കെടുത്ത റെയ്ഡുകൾ മൂന്ന് സ്ഥലങ്ങളിൽ നടന്നതായാണ് അറിയാൻ സാധിച്ചത്. ഗുരുതര ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ മാസം ആരംഭിച്ചതായി ചെഷയർ പൊലീസ് അറിയിച്ചു. “അഹ്മദി റിലീജൻ ഓഫ് പീസ് ആൻഡ് ലൈറ്റ് (Arpol)” എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘം ഷിയാ ഇസ്ലാം അനുയായികൾ ആരംഭിച്ചതാണെങ്കിലും അവരുടെ വിശ്വാസങ്ങളെ ഷിയാ മതവിഭാഗം തള്ളിക്കളഞ്ഞതായും റിപ്പോർട്ടുണ്ട്.

2023-ൽ ആണ് ഈ വിഭാഗത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ആദ്യമായി പുറത്തുവന്നത്. സംഘത്തിലെ തന്നെ അംഗമായിരുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. ക്രൂവിലെ കേന്ദ്രത്തിൽ ഏകദേശം 150 പേർ അംഗങ്ങളായി നിലവിലുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരിൽ ആറുപേർ പുരുഷന്മാരും മൂന്നുപേർ സ്ത്രീകളുമാണ്; അമേരിക്കൻ, മെക്സിക്കൻ, ഇറ്റാലിയൻ, സ്പാനിഷ്, ബ്രിട്ടീഷ് പൗരന്മാരും ഇവരിൽ ഉൾപ്പെടുന്നു.

അതേസമയം, അറസ്റ്റ് ചെയ്തവർ സംഘാംഗങ്ങളാണെങ്കിലും മതത്തെയോ വിശ്വാസത്തെയോ ലക്ഷ്യമിട്ട് അന്വേഷണം നടത്തുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ നിയമ ലംഘനവുമായി ബന്ധപ്പെട്ട് വേറെയും 13 പേരെ സംശയത്തെ തുടർന്ന് പിടികൂടിയിട്ടുണ്ടെങ്കിലും, ആ കേസുകൾ നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ടതല്ലെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ജനനത്തേക്കാൾ മരണസംഖ്യ ഉയരുന്നതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു . മാനവവിഭവശേഷിയിൽ രാജ്യത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ് റിപ്പോർട്ടിൽ ഉള്ളത് . ഈ നില തുടരുകയാണെങ്കിൽ ജനസംഖ്യാവർധന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിയാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) കണക്കുകൾ പ്രകാരം 2034ഓടെ രാജ്യത്തിന്റെ മൊത്തം ജനസംഖ്യ ഏകദേശം 71 മില്യണായി ചുരുങ്ങുമെന്നാണ് പ്രവചനം.

2024 മുതൽ 2034 വരെയുള്ള കാലയളവിൽ ഏകദേശം 6.4 മില്യൺ കുട്ടികൾ ജനിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതേ കാലയളവിൽ 6.9 മില്യൺ പേർ മരിക്കുമെന്നാണ് പ്രവചനം, അതായത് ജനനത്തെക്കാൾ മരണസംഖ്യ കൂടുതലാകും. കുടിയേറ്റ കണക്കുകൾ പ്രകാരം 7.3 മില്യൺ പേർ രാജ്യത്തേക്ക് എത്തുമ്പോൾ 5.1 മില്യൺ പേർ സ്ഥിരതാമസം മാറി പുറത്തേക്കു പോകും. ഇതെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് ഒഎൻഎസിന്റെ പത്തുവർഷ ജനസംഖ്യാ പ്രവചനം.

ജനസംഖ്യയുടെ ഘടനയിൽ വൻ മാറ്റങ്ങളാണ് മുന്നിൽ കാണുന്നത്. കുട്ടികളും യുവാക്കളും കുറയുകയും മുതിർന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന പ്രവണത സർക്കാർ ആശങ്കയോടെ നിരീക്ഷിക്കുന്നു. പെൻഷൻ, ആരോഗ്യസംരക്ഷണം, സോഷ്യൽ കെയർ മേഖലകളിലെ ചെലവ് ഉയരുകയും തൊഴിൽശക്തിയുടെ ലഭ്യത കുറയുകയും ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സമ്മർദമുണ്ടാക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

RECENT POSTS
Copyright © . All rights reserved