ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്‍: യൂറോപിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രോ എയർപോർട്ട് വിപുലീകരണ പദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . മൂന്നാമത്തെ റണ്‍വേയും പുതിയ ടെര്‍മിനലും നിര്‍മിക്കുന്നതില്‍ മറ്റ് സ്വകാര്യ കമ്പനികള്‍ക്കും അവസരം നല്‍കണമെന്ന് ബ്രിട്ടീഷ് വ്യോമയാന നിയന്ത്രണ ഏജന്‍സിയായ സിവിൽ ഏവിയേഷൻ അതോറിറ്റി നിര്‍ദേശിച്ചതോടെയാണ് ഇത് സാധ്യമായത് . മത്സരാടിസ്ഥാനത്തില്‍ നിര്‍മ്മാണ ചുമതല നല്കിയാല് ചെലവ് കുറയ്ക്കാനും പദ്ധതിയുടെ കാര്യക്ഷമത ഉയര്‍ത്താനും കഴിയുമെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ ഹീത്രോ വികസനത്തിന്റെ മുഴുവന്‍ നിയന്ത്രണവും വിമാനത്താവള അധികൃതര്‍ക്കാണ്. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം മറ്റ് കമ്പനികള്‍ക്കും ടെര്‍മിനല്‍ രൂപകല്പന, നിര്‍മ്മാണം, നടത്തിപ്പ് എന്നിവയില്‍ പങ്കാളികളാകാം. അമേരിക്കയിലെ ജോൺ എഫ്. കെന്നഡി ഇൻ്റർനാഷണൽ എയർപോർട്ട് മാതൃകയില്‍ വ്യത്യസ്ത കമ്പനികള്‍ ടെര്‍മിനലുകള്‍ നടത്തുന്നതും പരിഗണനയിലുണ്ട്. ഇതോടെ വിമാനക്കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും അധിക ചെലവ് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഈ നീക്കം വികസന പദ്ധതിയെ വൈകിപ്പിക്കുമെന്നും നിക്ഷേപത്തെ ബാധിക്കാമെന്നും ഹീത്രോ അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിമാനത്താവള വികസന ചെലവ് £30 ബില്യണില്‍ ഒതുക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായി സുരീന്ദർ അറോറ നേതൃത്വം നല്കുന്ന അറോറ ഗ്രൂപ്പ് കുറഞ്ഞ ചെലവിലുള്ള ബദല്‍ പദ്ധതി മുന്നോട്ടുവെച്ചിരിക്കുകയാണ്. 2035ഓടെ മൂന്നാം റണ്‍വേ പ്രവര്‍ത്തന സജ്ജമാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ലക്ഷ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്‍: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെതിരെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേര്നം പാര്‍ലമെന്റിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നതായും തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനായി മത്സരിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മേക്കര്‍ഫീല്‍ഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബേര്ണത്തിന്റെ നീക്കം. ഇതിനായി നിലവിലെ എം.പി ജോഷ് സൈമണ്‍സ് രാജിവെക്കാന്‍ തയ്യാറായതും ശ്രദ്ധേയമായി.

ലേബര്‍ നേതൃത്വ തെരഞ്ഞെടുപ്പ് നടന്നാല്‍ താനും മത്സരിക്കുമെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ ദിശയില്ലെന്ന വിമര്‍ശനവുമായി സ്ട്രീറ്റിങ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. ലേബര്‍ ഉപനേതാവ് ലൂസി പവലും ബേര്ണത്തിന്റെ പാര്‍ലമെന്റ് തിരിച്ചുവരവിനെ തുറന്നു പിന്തുണച്ചു. ബേര്ണത്തെ മത്സരത്തില്‍നിന്ന് തടയാന്‍ ശ്രമിക്കില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ സൂചനകളുണ്ട്.

ഇതിനിടെ, ലേബര്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാണെന്ന് യോര്‍ക്ക് ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക് മേയര്‍ ഡേവിഡ് സ്കൈത്ത് പ്രതികരിച്ചു. ജനങ്ങളുമായി പാര്‍ട്ടിക്ക് ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു . അതേസമയം, റീഫോം യു.കെ പാര്‍ട്ടി മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ശക്തമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. സ്റ്റാര്‍മറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം ശക്തമാകുന്നതിനിടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവിനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്‍: ബ്രിട്ടനിലെ സൗത്ത്പോര്‍ട്ട് നഗരത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന കത്തി ആക്രമണത്തില്‍ പരിക്കേറ്റവരുടെ മെഡിക്കല്‍ രേഖകള്‍ അനുമതിയില്ലാതെ ആശുപത്രി ജീവനക്കാര്‍ പരിശോധിച്ചതായി ഗുരുതര വെളിപ്പെടുത്തല്‍ പുറത്തുവന്നു . എന്‍.എച്ച്.എസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലിവര്‍പൂള്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയിന്റ്രീ ആശുപത്രിയിലെ 48 ജീവനക്കാരാണ് രോഗികളുടെ വിവരങ്ങള്‍ അനാവശ്യമായി പരിശോധിച്ചതെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. 2024 ജൂലൈയില്‍ കുട്ടികളുടെ ഡാന്‍സ് ക്ലാസില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപിക ലിയാന് ലൂക്കസ് ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ലിയാന് ലൂക്കസ് സ്വകാര്യത ലംഘിക്കപ്പെട്ടതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. “എന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ സമയത്ത് വിശ്വാസം വഞ്ചിക്കപ്പെട്ടു” എന്നാണ് അവര്‍ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ രണ്ടു വര്‍ഷത്തോളം വിവരം മറച്ചുവച്ചതായും അവര്‍ ആരോപിച്ചു. വിവരാവകാശ കമ്മിഷനെ 2024ല്‍ തന്നെ വിവരം അറിയിച്ചിരുന്നുവെങ്കിലും തന്നെ ഇപ്പോള്‍ മാത്രമാണ് അറിയിച്ചതെന്ന് ലൂക്കസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പങ്കുണ്ടായ ജീവനക്കാര്‍ക്കെതിരെ ശാസന നടപടികള്‍ സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആരെയും പിരിച്ചുവിട്ടില്ല. രോഗികളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് വിവരം ഉടന്‍ അറിയിക്കാതിരുന്നതെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളും നിയമ വിദഗ്ധരും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി കൂടുതല്‍ കര്‍ശന നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ അപൂർവ മസിൽ ക്ഷയരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച നൂറുകണക്കിന് കുട്ടികൾക്ക് ഇനി എൻഎച്ച്എസ് വഴി ജീവൻ രക്ഷാ മരുന്നുകൾ സ്ഥിരമായി ലഭ്യമാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (NICE) നുസിനെർസൻ (Spinraza), റിസ്ഡിപ്ലാം (Evrysdi) എന്നീ രണ്ട് മരുന്നുകൾക്കും അന്തിമ അനുമതി നൽകി. ഇതോടെ ഇംഗ്ലണ്ട്, വെയിൽസ്, ഉത്തര അയർലൻഡ് എന്നിവിടങ്ങളിലെ രോഗികൾക്ക് ആവശ്യാനുസരണം ചികിത്സ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ചികിത്സ ലഭിക്കാതെ പോയാൽ കുട്ടികൾക്ക് നടക്കാനും ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും വരെ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഗുരുതര രോഗമാണിത്. SMA ടൈപ്പ്-1 ബാധിച്ച കുട്ടികൾ പലപ്പോഴും രണ്ട് വർഷത്തിനുള്ളിൽ മരിക്കാറുണ്ടെന്നതാണ് ആശങ്ക.

എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ സ്പെഷ്യലൈസ്ഡ് സർവീസസ് മെഡിക്കൽ ഡയറക്ടർ പ്രൊഫ. ജെയിംസ് പാൽമർ, പുതിയ ചികിത്സാരീതി കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതായി പറഞ്ഞു. കെന്റിലെ റാംസ്ഗേറ്റിൽ നിന്നുള്ള ഒൻപത് വയസുകാരൻ എസ്ര തോർമന്റെ ജീവിതം നുസിനെർസൻ മരുന്ന് മാറ്റിമറിച്ചുവെന്നാണ് അമ്മ പോർഷ്യ തോർമൻ പറയുന്നത്. അഞ്ച് മാസം പ്രായത്തിൽ ചികിത്സ ആരംഭിച്ചതിനാൽ മകൻ ഇന്നും ജീവനോടെയുണ്ടെന്നും സാധാരണ സ്കൂളിൽ പഠിക്കാനാകുന്നതായും അവർ പറഞ്ഞു. മുമ്പ് ചെറിയ പനി വന്നാലും ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നെങ്കിലും ഇപ്പോൾ വീട്ടിൽ തന്നെ പരിചരിക്കാനാകുന്നുവെന്നും അമ്മ വ്യക്തമാക്കി.

ബ്രിട്ടനിൽ പ്രതിവർഷം ഏകദേശം 70 കുഞ്ഞുങ്ങൾ SMAയോടെ ജനിക്കുന്നുണ്ടെന്നാണ് കണക്ക്. ഗായിക ജെസി നെൽസൺ തന്റെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് രോഗമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ വിഷയം കൂടുതൽ ശ്രദ്ധ നേടിയിരുന്നു. എല്ലാ നവജാത ശിശുക്കൾക്കും ഹീൽ-പ്രിക് പരിശോധനയിലൂടെ SMA സ്ക്രീനിംഗ് നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാണ്. എൻഎച്ച്എസ് ഒക്ടോബർ മുതൽ നവജാത ശിശുക്കളിൽ പ്രത്യേക പരിശോധനാ പദ്ധതി ആരംഭിക്കാനും ആലോചിക്കുന്നു. മരുന്നുകളുടെ നിർമാതാക്കളായ ബയോഗൻ, റോഷ് ഫാർമസ്യൂട്ടിക്കൽസ് കമ്പനികളുമായി വിലകരാർ ഒപ്പുവെച്ചതോടെയാണ് ചികിത്സ സ്ഥിരമായി എൻഎച്ച്എസിൽ ലഭ്യമാക്കാനുള്ള വഴി തുറന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിങ്ഹാമിലെ എഡ്രിങ്ടൺ മേഖലയിൽ ഒൻപത് വയസുകാരിയെ എക്സ്എൽ ബുള്ളി നായ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവ മംഗൻജെ എന്ന കുട്ടിക്കാണ് ആക്രമണത്തിൽ കൈക്കും കാലിനും ആഴത്തിലുള്ള മുറിവേറ്റത്. അമ്മയോടൊപ്പം കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവയ്ക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു.

സംഭവസമയത്ത് നായ കുട്ടിയുടെ മേൽ ചാടി ആക്രമിക്കുകയായിരുന്നു എന്ന് അമ്മ അലീഷ്യ പറഞ്ഞു. സമീപവാസികൾ ചേർന്ന് നായയെ അടിച്ചോടിച്ച ശേഷമാണ് കുട്ടിയെ രക്ഷിക്കാനായത്. രക്തം വാർന്ന നിലയിൽ കിടന്ന ഇവയെ അടിയന്തിരമായി ബിർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. 11 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടി ഇപ്പോഴും മാനസിക ആഘാതത്തിൽ കഴിയുന്നതായും കുടുംബം അറിയിച്ചു.

സംഭവത്തിന് ആറുമാസങ്ങൾക്കുശേഷമാണ് 33 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടകാരിയായ നായയെ നിയന്ത്രണത്തിലാക്കാതിരുന്നതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് . ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടതായി വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് അറിയിച്ചു. 2023 ഡിസംബർ മുതൽ യുകെയിൽ എക്സ്എൽ ബുള്ളി ഇന നായകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളിൽ മുഖാവരണം ഇല്ലാതെ ഇത്തരം നായകളെ വളർത്തുന്നത് നിയമവിരുദ്ധമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരായ സമ്മർദ്ദം ശക്തമാകുന്നതിനിടെ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം വീണ്ടും പാർലമെന്റിലേക്ക് മടങ്ങാൻ നീക്കം തുടങ്ങി. ആരോഗ്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെസ് സ്ട്രീറ്റിംഗ് രാജിവച്ചതിന് പിന്നാലെയാണ് ലേബർ പാർട്ടിക്കുള്ളിലെ നേതൃത്വചർച്ചകൾ വീണ്ടും സജീവമായത്. ലേബർ എംപി ജോഷ് സൈമൺസ് രാജിവച്ച് ബേൺഹാമിന് മത്സരിക്കാൻ വഴി ഒരുക്കാമെന്ന് പ്രഖ്യാപിച്ചു.

മേക്കർഫീൽഡ് മണ്ഡലത്തിൽ ലേബർ സ്ഥാനാർഥിയായി മത്സരിക്കാനാണ് ബേൺഹാമിന്റെ തീരുമാനം. രാജ്യത്തിന് ആവശ്യമായ മാറ്റം കൊണ്ടുവരാൻ താൻ പാർലമെന്റിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ലേബർ പാർട്ടിയുടെ സമീപകാല തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് സർക്കാരിന്റെ ജനപ്രീതി കുറവാണ് കാരണമെന്ന് ആരോപിച്ചാണ് സ്ട്രീറ്റിംഗ് മന്ത്രിസഭയിൽ നിന്ന് പിന്മാറിയത്. രാജ്യത്തെ പ്രതിസന്ധികൾക്ക് നിലവിലെ നേതൃത്വത്തിന് വ്യക്തമായ പരിഹാരമില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇതിനിടെ മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ നികുതി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചതായി അറിയിച്ചു. ലേബർ നേതൃത്വ മത്സരമുണ്ടായാൽ പങ്കെടുക്കുന്നത് തള്ളിക്കളയുന്നില്ലെങ്കിലും താൻ മത്സര രംഗത്ത് ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഉറപ്പ് പറയാൻ അവർ തയാറായില്ല . ലേബർ പാർട്ടിയിൽ നേതൃത്വ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ 81 എംപിമാരുടെ പിന്തുണ ആവശ്യമാണ്. സ്റ്റാർമറിനെതിരെ ഇതുവരെ ഔദ്യോഗിക വെല്ലുവിളി ഉയർന്നിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിലെ അസ്വസ്ഥത തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ ബെർക്ഷെയറിലെ റീഡിങിൽ മെനിഞ്ചൈറ്റിസ് ബാധയെ തുടർന്ന് ഒരു കോളജ് വിദ്യാർത്ഥി മരിച്ചു. രണ്ടുപേർ ചികിത്സയിൽ കഴിയുന്നതായി യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) അറിയിച്ചു. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്ക് മുൻകരുതൽ നടപടിയുടെ ഭാഗമായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്.

മരിച്ച വിദ്യാർത്ഥി ഓക്സ്ഫോർഡ്ഷയറിലെ ഹെൻലി-ഓൺ – തെയിംസിലുള്ള ഹെൻലി കോളജിലെ വിദ്യാർത്ഥിയാണെന്ന് അധികൃതർ വ്യക്തമാക്കി. രോഗബാധ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൈമാറി വരുകയാണെന്നും പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണി കുറവാണെന്നും യു.കെ.എച്ച്എസ്എ അറിയിച്ചു. സ്ഥിരീകരിച്ച കേസുകളിൽ ഒന്ന് മെനിഞ്ചൈറ്റിസ് ബി (മെൻബി) ആണെന്നും കൂടുതൽ പരിശോധനാഫലങ്ങൾ കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഹെൻലി-ഓൺ- തെയിംസിലെ ഹാർട്ട് സർജറി ജിപി ക്ലിനിക്, രോഗബാധിത വിദ്യാർഥിയുമായി അടുത്ത ബന്ധമുള്ളവരെ യു.കെ.എച്ച്എസ്എ നേരിട്ട് ബന്ധപ്പെടുകയാണെന്ന് അറിയിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് അറിയിപ്പ് ലഭിക്കാത്തവർക്ക് പ്രത്യേക ചികിത്സ ആവശ്യമില്ലെന്നും വിദ്യാർഥികൾക്കും ജീവനക്കാർക്കും പതിവുപോലെ കോളജിൽ എത്താമെന്നും അധികൃതർ പറഞ്ഞു. സ്ഥിരീകരിച്ച കേസുകൾ വളരെ കുറവായതിനാൽ അടിയന്തിര വാക്സിനേഷൻ പദ്ധതി നിലവിൽ പരിഗണിക്കുന്നില്ലെന്നും അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ കുട്ടികളെ ലക്ഷ്യമിട്ട് ഓൺലൈനിലൂടെ നടക്കുന്ന ലൈംഗിക ബ്ലാക്ക്മെയിൽ ശ്രമങ്ങൾ കുത്തനെ വർധിച്ചതായി എൻഎസ്പിസിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ചൈൽഡ്ലൈൻ സേവനത്തിലേക്ക് ഓൺലൈൻ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടെത്തിയ പരാതികൾ 36 ശതമാനം ഉയർന്നതായും ഇതിൽ ഭൂരിഭാഗവും ‘സെക്സ്റ്റോർഷൻ’ കേസുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. നഗ്നചിത്രങ്ങൾ കൈക്കലാക്കി പണം ആവശ്യപ്പെടുന്നതും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങൾ അശ്ലീല രൂപത്തിലാക്കുന്നതുമാണ് പ്രധാന രീതികൾ.

2025 മാർച്ച് 31 വരെ ലഭിച്ച 2,444 കൗൺസിലിങ് സെഷനുകളിൽ 1,043 എണ്ണത്തിലും ബ്ലാക്ക്മെയിൽ ഭീഷണികൾ പരാമർശിക്കപ്പെട്ടതായി എൻഎസ്പിസിസി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവർ വ്യാജ തിരിച്ചറിയലിൽ കുട്ടികളെ വലയിലാക്കി സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായും ചാരിറ്റി സംഘടന മുന്നറിയിപ്പ് നൽകി. സ്കൂളുകളുടെ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് പോലും അപകടകരമാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയ നിയന്ത്രണങ്ങളിൽ കൂടുതൽ കർശന നടപടി വേണമെന്ന് ബ്രിട്ടീഷ് എംപിമാരും ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നിർദേശങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഓൺലൈൻ സേഫ്റ്റി ആക്ട് കൂടുതൽ ശക്തമാക്കണമെന്നും അപകടകരമായ ആപ്പുകളിലെ അടിമത്ത സ്വഭാവമുള്ള ഫീച്ചറുകൾ നിയന്ത്രിക്കണമെന്നും എൻഎസ്പിസിസി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമായതോടെ കോൺഗ്രസിന് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി മന്ത്രിസഭാ രൂപീകരണമാണ്. സമുദായ-ഘടകകക്ഷി സമവാക്യങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മന്ത്രിസ്ഥാനങ്ങൾ വിഭജിക്കേണ്ടതും യുവതലമുറയ്ക്കും വനിതകൾക്കും പ്രാതിനിധ്യം ഉറപ്പാക്കേണ്ടതും നേതൃത്വത്തിന് കടുത്ത പരീക്ഷണമായി മാറും. അതേസമയം സീനിയോറിറ്റിയും സംഘടനാ ബാലൻസും ഒരുപോലെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാർട്ടിയെ സമ്മർദത്തിലാക്കുന്നുണ്ട്.
മന്ത്രിസഭാ രൂപീകരണത്തിൽ ഏറ്റവും വലിയ പ്രതിസന്ധി രമേശ് ചെന്നിത്തലയുടെ നിലപാടാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലവട്ടം പരിഗണിക്കപ്പെട്ടിരുന്ന അദ്ദേഹത്തെ എങ്ങനെ അനുനയിപ്പിക്കുമെന്നതാണ് ഹൈക്കമാൻഡിന്റെ തലവേദന. സ്പീക്കർ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുവെന്ന സൂചനകൾ ഉണ്ടെങ്കിലും സീനിയോറിറ്റി കണക്കിലെടുത്ത് അദ്ദേഹം അതിന് തയ്യാറാകാൻ സാധ്യത കുറവാണെന്നാണ് നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഹൈക്കമാൻഡിനോട് വിയോജിപ്പ് അറിയിച്ച ചെന്നിത്തല നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിലേക്കില്ലെന്ന നിലപാടും സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാന വകുപ്പുകളോ ക്യാബിനറ്റ് റാങ്കോടെയുള്ള പദവികളോ നൽകി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള സാധ്യതയും നേതൃത്വത്തിൽ ചർച്ചയിലുണ്ട്.
മന്ത്രിസഭയിൽ സമുദായ ബാലൻസിങ് ഉറപ്പാക്കുന്നതും കോൺഗ്രസിന് നിർണായകമാകും. നായർ, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി പാലിക്കേണ്ട സാഹചര്യമാണുള്ളത്. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർ മന്ത്രിസഭയിലെത്തിയാൽ നായർ പ്രാതിനിധ്യം കൂടുതലാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. കൊല്ലത്തുനിന്ന് ബിന്ദുകൃഷ്ണയ്ക്ക് മന്ത്രിസാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം കെ.സി. വേണുഗോപാൽ-ചെന്നിത്തല വിഭാഗങ്ങളുടെ അവകാശവാദങ്ങളും മന്ത്രിസഭാ ചർച്ചകളെ സങ്കീർണ്ണമാക്കുന്നു. ആകെ 21 അംഗ മന്ത്രിസഭയിൽ 10 മുതൽ 11 പേർ വരെ ഘടകകക്ഷികളിൽ നിന്നായിരിക്കുമെന്നാണ് സൂചന. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം കൂടാതെ ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സി.പി ജോൺ എന്നിവരും മന്ത്രിസഭയിലെത്താൻ സാധ്യതയുള്ളവരിൽപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച രേഖപ്പെടുത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു. ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്വ്യവസ്ഥ 0.6 ശതമാനം വളർച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. സേവനമേഖലയിലെ ശക്തമായ മുന്നേറ്റമാണ് വളർച്ചയ്ക്ക് പ്രധാന കാരണമായത്. ഉൽപാദന, നിർമാണ മേഖലകളും വളർച്ചയിൽ പങ്കുവഹിച്ചു.

ഇറാനുമായുള്ള യുദ്ധസാഹചര്യം രൂക്ഷമായ മാർച്ചിൽ പോലും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ 0.3 ശതമാനം വളർച്ച നേടി. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിനെക്കാൾ ഉയർന്ന വളർച്ചയാണിതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഹോൾസെയിൽ, റീട്ടെയിൽ വ്യാപാര മേഖലകളിൽ ഉണ്ടായ മുന്നേറ്റമാണ് സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിച്ചതെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് അറിയിച്ചു. ഉൽപാദന മേഖല 0.3 ശതമാനവും നിർമ്മാണ മേഖല 1.5 ശതമാനവും വളർച്ച കൈവരിച്ചു.

സമ്പദ്വ്യവസ്ഥയുടെ ഈ മുന്നേറ്റം സർക്കാരിന്റെ സാമ്പത്തിക പദ്ധതികൾ ഫലം കാണുന്നതിന്റെ സൂചനയാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് പ്രതികരിച്ചു. എന്നാൽ ലേബർ പാർട്ടി സർക്കാരിന്റെ നയങ്ങളും ആഭ്യന്തര രാഷ്ട്രീയ അനിശ്ചിതത്വവും ബ്രിട്ടന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാകുന്നുണ്ട്. വരും മാസങ്ങളിൽ വളർച്ച മന്ദഗതിയിലാകാമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നുണ്ട്.