Main News

ലണ്ടൻ: കുടുംബസമേതം നടത്തിയ വിനോദയാത്രയ്ക്കിടെ സാധാരണയായി വീടുകളിലും ഉദ്യാനങ്ങളിലുമെല്ലാം കാണപ്പെടുന്ന റോഡോഡെൻഡ്രോൺ ചെടിയുടെ പൂവ് കടിച്ചുതിന്നതിനെ തുടർന്ന് ഒരു വയസുകാരിക്ക് വിഷബാധയേറ്റ സംഭവം ആശങ്കയുണർത്തി. ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിലുള്ള അറ്റിംഗ്ഹാം പാർക്കിലെ സന്ദർശനത്തിനിടെ ഡെയ്‌സി ഹാളിന്റെ മകൾ വിന്നിയാണ് പൂവ് വായിലിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡെയ്‌സി ഇന്റർനെറ്റിൽ പരിശോധന നടത്തിയപ്പോഴാണ് ചെടി മനുഷ്യർക്കും മൃഗങ്ങൾക്കും വിഷാംശമുള്ളതാണെന്ന് മനസ്സിലായത്.

ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾക്ക് ഡോക്ടർമാർ ആക്റ്റിവേറ്റഡ് ചാർക്കോൾ നൽകി ചികിത്സ ആരംഭിച്ചു. വിഷാംശം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയാനാണ് ഈ ചികിത്സ നൽകിയത്. ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ആറു മണിക്കൂർ നിരീക്ഷണത്തിലിരുത്തിയ കുഞ്ഞിനെ പിന്നീട് വീട്ടിലേക്ക് വിട്ടു. തുടർന്ന് 24 മണിക്കൂർ കൂടി ആരോഗ്യനില നിരീക്ഷിച്ച ശേഷമാണ് പൂർണമായും അപകടമില്ലെന്ന് ഉറപ്പാക്കിയത്.

റോഡോഡെൻഡ്രോൺ ചെടികളിൽ അടങ്ങിയിരിക്കുന്ന ‘ഗ്രേയനോട്ടോക്സിൻ’ എന്ന വിഷപദാർഥം ഛർദി, തലകറക്കം, കാഴ്ച മങ്ങുക തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ പൂക്കളോ ഇലകളോ വായിലിടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അവഗണിക്കാതെ ഉടൻ പരിശോധിക്കുകയും ആവശ്യമായാൽ വൈദ്യസഹായം തേടുകയും വേണമെന്ന് ഡെയ്‌സി ഹാൾ മാതാപിതാക്കളോട് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അൻപതിൽ അധികം തരത്തിലുള്ള ക്യാൻസറുകൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഉയർത്തിയിരുന്ന ഗല്ലേരി (Galleri) രക്തപരിശോധന പ്രധാന ലക്ഷ്യം കൈവരിക്കാനാകാതെ പോയതായി ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ സമ്മേളനമായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ASCO) യോഗത്തിൽ അവതരിപ്പിച്ച പഠനഫലങ്ങൾ വ്യക്തമാക്കി. ബ്രിട്ടനിലെ എൻഎച്ച്എസ് നടത്തിയ പരീക്ഷണത്തിൽ 1.42 ലക്ഷം പേരെ ഉൾപ്പെടുത്തി പരിശോധന നടത്തിയെങ്കിലും, വൈകിയ ഘട്ടങ്ങളിലെ (സ്റ്റേജ് 3, 4) ക്യാൻസർ രോഗനിർണയങ്ങൾ ഗണ്യമായി കുറയ്ക്കാൻ പരിശോധനയ്ക്ക് സാധിച്ചില്ല. ഗല്ലേരി ഒരു മൾട്ടി-ക്യാൻസർ ഏർലി ഡിറ്റക്ഷൻ (MCED) രക്തപരിശോധനയാണ്. ഇത് ഒരു പ്രത്യേക ക്യാൻസറിനല്ല, ഒരേസമയം 50-ലധികം ക്യാൻസർ രോഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ടെസ്റ്റാണ്.

50 മുതൽ 77 വയസ്സ് വരെയുള്ള ലക്ഷണങ്ങളില്ലാത്ത 1,42,942 പേരെ ഉൾപ്പെടുത്തിയ പഠനത്തിൽ പകുതിപ്പേർക്ക് ഗല്ലേരി പരിശോധനയും മറ്റുള്ളവർക്ക് സാധാരണ ക്യാൻസർ സ്ക്രീനിംഗും മാത്രമാണ് നൽകിയിരുന്നത്. മൂന്ന് വർഷം നീണ്ട പഠനത്തിന്റെ പ്രധാന വിലയിരുത്തൽ മാനദണ്ഡമായിരുന്ന പുരോഗമിച്ച ഘട്ടത്തിലെ ക്യാൻസർ കേസുകളുടെ കുറവ് കണ്ടെത്താനായില്ലെന്ന് ഗവേഷകർ അറിയിച്ചു. ഇതോടെ പരീക്ഷണം പ്രധാന ലക്ഷ്യത്തിൽ പരാജയപ്പെട്ടുവെന്ന വിലയിരുത്തലാണ് വിദഗ്ധരിൽ നിന്ന് ഉയരുന്നത്.

അതേസമയം, സ്റ്റേജ് 4 ക്യാൻസർ കേസുകളിൽ 14 ശതമാനം കുറവ് രേഖപ്പെടുത്തിയതിനെ ഗല്ലേരി പരിശോധനയുടെ അനുകൂല സൂചനയായി ഗ്രെയിൽ കമ്പനി ചൂണ്ടിക്കാട്ടി. എന്നാൽ മരണനിരക്കിൽ കുറവ് വരുത്തുന്നുവെന്നതിന് നിലവിൽ തെളിവുകളില്ലെന്നും, പൊതുജനതലത്തിൽ ഈ പരിശോധന നടപ്പാക്കുന്നതിന് മുമ്പ് കൂടുതൽ പഠനഫലങ്ങൾ ആവശ്യമാണ് എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പരീക്ഷണത്തിന്റെ വിശദമായ ഡേറ്റാ പരിശോധിച്ചശേഷം ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് എൻഎച്ച്എസ് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസെക്സിൽ ഒരു വയസ്സുകാരനായ മകനെ വിഷം നൽകി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുടുംബ കോടതി കുട്ടിയെ മാതാവിൽ നിന്ന് മാറ്റി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് 36-കാരിയായ എമ്മ ബാർനെറ്റ് മകൻ ഓക്‌ലിയെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.

2024 നവംബർ 8-ന് കുടുംബ കോടതിയുടെ ഓൺലൈൻ വിചാരണ നടക്കുന്നതിനിടെ, മുൻകൂട്ടി ശേഖരിച്ചിരുന്ന മരുന്നുകൾ ജ്യൂസിലും പാലിലും കലർത്തി കുഞ്ഞിന് നൽകിയെന്നാണ് പ്രോസിക്യൂഷൻ വാദം. തുടർന്ന് കുഞ്ഞുമായി വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന എമ്മയെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ നടത്തി. രാത്രി പോലീസ് വീട്ടിലെത്തിയപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടെങ്കിലും പിന്നീട് “ഞാൻ അവനെ കൊന്നു” എന്ന് എമ്മ സമ്മതിച്ചതായി കോടതി വ്യക്തമാക്കി.

14 മാസം പ്രായമായ ഓക്‌ലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിന്നീട് മരണത്തിന് കീഴടങ്ങി. “പൂർണമായും അമ്മയെ ആശ്രയിച്ചിരുന്ന നിസ്സഹാനായ കുഞ്ഞിനെ മനഃപൂർവം കൊലപ്പെടുത്തിയ ഗുരുതര കുറ്റമാണ് ഇത്” എന്ന് ജഡ്ജി നിരീക്ഷിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന എമ്മയുടെ അഞ്ച് മക്കളെ നേരത്തേ തന്നെ സംരക്ഷണ സംവിധാനങ്ങളുടെ കീഴിലാക്കിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എ-ലെവൽ ഗണിതശാസ്ത്ര പരീക്ഷയിലെ ഒരു ചോദ്യപേപ്പർ പരീക്ഷാദിവസം തന്നെ വിദ്യാർഥികൾക്ക് ലഭ്യമായതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ബ്രിട്ടിഷ് പരീക്ഷാ നിയന്ത്രണ അതോറിറ്റി. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതര വീഴ്ചയാണിതെന്ന വിലയിരുത്തലിലാണ് അധികൃതർ. ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുൻപ് പുറത്തായെന്ന പരാതിയെ തുടർന്നാണ് നടപടി.

സംഭവത്തെ തുടർന്ന് പരീക്ഷ നടത്തിയ ആർഎസ്എ (RSA) പരീക്ഷാ ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. ചോദ്യപേപ്പർ കൈകാര്യം ചെയ്ത നടപടിക്രമങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും വീഴ്ചയുണ്ടായോയെന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പരീക്ഷാ നിയന്ത്രണ ഏജൻസി വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ ആശങ്ക അറിയിച്ച അധ്യാപകരും രക്ഷിതാക്കളും പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കാൻ വ്യക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമായാൽ മാർക്ക് നിർണയ രീതിയിലോ മറ്റ് നടപടികളിലോ മാറ്റം വരുത്തുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, 14 വയസ്സുകാരിയെ ഓൺലൈനിലൂടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യൻ യുവാവിനെ നേരിട്ട് ചോദ്യം ചെയ്യുന്ന തിന്റെ ദൃശങ്ങൾ പുറത്തുവന്നു . 27കാരനായ പ്രവ്ന ഭട്ട് എന്നയാളാണെന്നാണ് വീഡിയോയിൽ പറയുന്നത്. ചോദ്യം ചെയ്യലിനിടെ യുവാവ് മാപ്പ് പറയുകയും ‘ഇത് ആദ്യമായാണ്, ഇനി ആവർത്തിക്കില്ല, ഒരു അവസരം കൂടി തരൂ’ എന്ന് അപേക്ഷിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

മൂന്ന് വർഷം മുൻപ് വിദ്യാർഥി വിസയിൽ ബ്രിട്ടനിലെത്തിയ ഭട്ട്, പഠനം പൂർത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വിസയിൽ തുടരുകയായിരുന്നു. പെൺകുട്ടിയുടേതെന്ന പേരിലുള്ള അക്കൗണ്ടിലേക്ക് സന്ദേശങ്ങൾ അയച്ചതായി യുവാവ് സമ്മതിക്കുന്നതായും, ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ പണം ആവശ്യപ്പെട്ടുവെന്നുമാണ് ആരോപണം. എന്നാൽ പുറത്തുവന്ന സന്ദേശങ്ങളുടെയും ആരോപണങ്ങളുടെയും ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വീഡിയോയിൽ പലവട്ടം പോലീസിനെ അറിയിക്കരുതെന്ന് യുവാവ് അഭ്യർഥിക്കുന്നതും കാണാം. സംഭവത്തിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടോയെന്നും ബ്രിട്ടീഷ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. വീഡിയോ വൈറലായതോടെ ബ്രിട്ടനിൽ ഇത്തരത്തിലുള്ള ഓപ്പറേഷനുകളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബിർമിംഗ്ഹാമിൽ ഇന്ത്യൻ വിദ്യാർത്ഥിനിയായ അനിഷ ചക്രവർത്തി (28) റോഡപകടത്തിൽ മരിച്ചത് ഇന്ത്യൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. റെസ്റ്റോറന്റിലെ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മെയ് 30 പുലർച്ചെ ഡാർട്ട്മൗത്ത് മിഡിൽവേയിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ അനിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റിൽ യുകെയിൽ തുടരുകയായിരുന്ന അനിഷ മാർക്കറ്റിങ് മേഖലയിൽ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് യുകെയിലെത്തി സ്വപ്നങ്ങൾ പിന്തുടർന്ന യുവതിയുടെ അപ്രതീക്ഷിത വേർപാട് സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും നടുക്കിയതായി റെസ്റ്റോറന്റ് മാനേജർ ഷെഫാലി കരുൾക്കർ പറഞ്ഞു. എപ്പോഴും ചിരിച്ച മുഖവും വലിയ സ്വപ്നങ്ങളുമായിരുന്ന അനിഷയുടെ നഷ്ടം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അപകടവുമായി ബന്ധപ്പെട്ട് അപകടകരമായ ഡ്രൈവിംഗും മയക്കുമരുന്ന് ഉപയോഗവും വഴി മരണത്തിന് കാരണമായെന്ന സംശയത്തിൽ 22 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. അതേസമയം അനിഷയുടെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാരച്ചെലവുകൾക്കുമായി ക്രൗഡ് ഫണ്ടിങ് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് റോയൽ നേവിയുടെ പരിശീലന പറക്കലിനിടെ തകർന്ന ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മൂന്ന് വ്യോമസേനാംഗങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. അപകടത്തിൽ മരിച്ചത് ലെഫ്റ്റനന്റ് കമാൻഡർ ക്രിസ് ഗെയ്‌സൺ (42), ലെഫ്റ്റനന്റ് ലിലി-മേ ഫിഷർ (31), പെറ്റി ഓഫീസർ ഓവൻ ഗ്രീൻ (24) എന്നിവരാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ബുധനാഴ്ച പുലർച്ചെ ഡെവണിലെ ഒകെഹാംപ്ടൺ സമീപം പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്നായിരുന്നു അപകടം. അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഇവർ എല്ലാവരും സോമർസെറ്റിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

വനിതാ റോയൽ നേവി കമാൻഡോയായിരുന്ന ലിലി-മേ ഫിഷർ ഈ മാസം പൈലറ്റ് വിങ്‌സ് നേടാനിരിക്കെയാണ് മരണം സംഭവിച്ചത്. 2019ൽ നേവിയിൽ ചേർന്ന ഫിഷർ അതീവ സാഹസിക സ്വഭാവവും കഴിവും നിറഞ്ഞ വ്യക്തിയായിരുന്നു എന്ന് കുടുംബം പ്രതികരിച്ചു. അതേസമയം, പരിചയസമ്പന്നനായ ഹെലികോപ്റ്റർ പൈലറ്റും പരിശീലകനുമായിരുന്ന ക്രിസ് ഗെയ്‌സൺ നിരവധി സൈനിക ദൗത്യങ്ങളിൽ പങ്കെടുത്തിരുന്നു. വിവിധ സൈനിക വിഭാഗങ്ങളിലെ ഹെലികോപ്റ്റർ പൈലറ്റുമാർക്ക് പരിശീലനം നൽകിയിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ഇരുവരുടെയും നഷ്ടം റോയൽ നേവിക്ക് വലിയ തിരിച്ചടിയാണെന്നാണ് സൈനിക നേതൃത്വം വ്യക്തമാക്കുന്നത്.

2022ൽ റോയൽ നേവിയിൽ ചേർന്ന ഓവൻ ഗ്രീൻ അടുത്തിടെ എയർക്രൂമാൻ വിങ്‌സ് നേടിയിരുന്നു. മൂന്ന് പേരുടെയും മരണത്തിൽ ആഴത്തിലുള്ള ദുഃഖത്തിലാണെന്ന് പ്രതിരോധ മന്ത്രാലയവും സൈനിക ഉദ്യോഗസ്ഥരും പ്രതികരിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ ഉറപ്പാക്കുമെന്നും സൈനിക അധികാരികൾ അറിയിച്ചു. അപകടസ്ഥലത്തിന് സമീപം നിരവധി പേർ പൂക്കൾ അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നതും തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചില സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിരോധിക്കണമെന്ന് മുൻ ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ആവശ്യപ്പെട്ടു . സാമൂഹികമാധ്യമങ്ങളെ പുകയില ഉൽപന്നങ്ങളോട് ഉപമിച്ച അദ്ദേഹം, അവ കുട്ടികളുടെ ആരോഗ്യത്തിനും മാനസിക വളർച്ചയ്ക്കും ഗുരുതര ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് അവരുടെ ബാല്യം തിരിച്ചുനൽകേണ്ട സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹികമാധ്യമങ്ങൾക്ക് പ്രായപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പൊതുചർച്ച അവസാനഘട്ടത്തിലാണുള്ളത്. 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന് പുറമേ, ലൈവ് സ്ട്രീമിങ്, ലൊക്കേഷൻ ഷെയറിങ്, അനന്തമായി സ്ക്രോൾ ചെയ്യാവുന്ന ഫീഡുകൾ തുടങ്ങിയ സവിശേഷതകൾക്കും നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണനയിലുണ്ട്. വ്യക്തിഗത താൽപര്യങ്ങൾ അടിസ്ഥാനമാക്കി ഉള്ളടക്കം നിർദേശിക്കുന്ന അൽഗോരിതങ്ങൾക്കും സ്ക്രീൻ ഉപയോഗ സമയപരിധിക്കുമുള്ള നിർദേശങ്ങളും ചർച്ചയിലാണ്.

സാമൂഹികമാധ്യമ ഉപയോഗം കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, സ്വയം ഉപദ്രവം, ഓൺലൈൻ പീഡനം തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്രായപരിധി മാത്രം മതിയാകില്ലെന്നും, കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ, പ്രൊഫൈലിങ്, ആകർഷകമായ ഡിസൈൻ തന്ത്രങ്ങൾ എന്നിവയ്ക്കും നിയന്ത്രണം വേണമെന്നും വിവിധ ബാലാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ അന്തിമ തീരുമാനം വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എൻഎച്ച്എസിലെ ജീവനക്കാർ പലസ്തീൻ അനുകൂല ബാഡ്ജുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ ചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കണമെന്ന് പുതിയ റിപ്പോർട്ട് ശുപാർശ ചെയ്തു. രോഗികൾക്കും ജീവനക്കാർക്കും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് നിർദേശം. റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായും അംഗീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. ആരോഗ്യ മേഖലയിലെ വിവേചനവും വിദ്വേഷവും തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യഹൂദ സമൂഹത്തിനെതിരായ വിദ്വേഷ സംഭവങ്ങൾ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട സംഘടനകൾ പ്രതികരിച്ചു. ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടാതെ എല്ലാ രാഷ്ട്രീയ ചിഹ്നങ്ങൾക്കും ഒരുപോലെ നിയന്ത്രണം ബാധകമാക്കണമെന്നാണ് അവരുടെ ആവശ്യം. ചില എൻഎച്ച്എസ് ട്രസ്റ്റുകൾ നിലവിൽ തന്നെ ഇത്തരം ചിഹ്നങ്ങൾ ധരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ വിശ്വാസവും ആരോഗ്യ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ലണ്ടനിലെ ഒരു എൻഎച്ച്എസ് ട്രസ്റ്റിന്റെ വസ്ത്രധാരണ നയം തങ്ങളുടെ പലസ്തീൻ അനുകൂല നിലപാടുകളെ അടിസ്ഥാനമാക്കി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് ഡോക്ടർമാരും ഒരു നേഴ്സും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്ന് ഗാസയിൽ ആരംഭിച്ച യുദ്ധത്തിനും ശേഷം ആരോഗ്യ മേഖലയിലെ യഹൂദവിരുദ്ധ സംഭവങ്ങൾ വർധിച്ചതായി വിദഗ്ധർ പറയുന്നു. പൊതുസേവന സ്ഥാപനങ്ങൾ മതത്തിന്റെയോ വംശീയതയുടെയോ പേരിലുള്ള വിവേചനത്തെ ശക്തമായി നേരിടേണ്ടതുണ്ടെന്ന് യഹൂദ സംഘടനകളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എൻഎച്ച്എസ് എല്ലാ വിഭാഗം ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ സുരക്ഷിതവും സ്വാഗതാർഹവുമായ ഇടമായി തുടരണമെന്നും അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ ഡെവൺ കൗണ്ടിയിൽ പരിശീലന പറക്കലിനിടെ തകർന്നുവീണ റോയൽ നേവി ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചു. ഒക്ഹാംപ്ടണിന് സമീപമുള്ള സോർട്ടൺ ഡൗൺ പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. മെർലിൻ എം.കെ.4 ഹെലികോപ്റ്ററാണ് പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൊതുജനങ്ങളുടെ പ്രവേശനം താൽക്കാലികമായി നിരോധിക്കുകയും ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി റോയൽ നേവി അറിയിച്ചു. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ തൽക്കാലം പുറത്തുവിടില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തെ തുടർന്ന് പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിക്ക് ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് നേവി വക്താവ് അറിയിച്ചു. അപകടത്തിൽ ഹെലികോപ്റ്ററിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നു.

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറും പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയും അനുശോചനമറിയിച്ചു. റോയൽ നേവിക്കും രാജ്യത്തിനും വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് നേവി മേധാവി ജനറൽ സർ ഗ്വിൻ ജെൻകിൻസ് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശീലന ദൗത്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് മെർലിൻ എം.കെ.4. അപകടവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

RECENT POSTS
Copyright © . All rights reserved