ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈറ്റാനിക്ക് ദുരന്തത്തിൽ മരിച്ച സമ്പന്നനായ യാത്രക്കാരൻ ഐസിഡോർ സ്ട്രോസ് ഉപയോഗിച്ചിരുന്ന 18 കാരറ്റ് സ്വർണ്ണ പോക്കറ്റ് വാച്ച് ലേലത്തിൽ £1.78 മില്യൺ(ഏകദേശം ₹19 കോടി) എന്ന റെക്കോർഡ് വിലയ്ക്ക് വിറ്റു. ടൈറ്റാനിക്ക് കപ്പൽ 1912 ഏപ്രിൽ 14-ന് മഞ്ഞുപാളിയിൽ തട്ടിയാണ് മുങ്ങിയത്. അപ്പോൾ തന്നെ ഈ വാച്ചും 2:20 – ന് രാവിലെ നിലച്ചിരുന്നു . സ്ട്രോസിന്റെ മൃതശരീരത്തിൽ നിന്നാണ് അത് ദിവസങ്ങൾക്കുശേഷം കണ്ടെത്തിയത്.

സ്ട്രോസ് മാസീസ് ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ സഹ ഉടമയായിരുന്നു. കപ്പൽ മുങ്ങുന്ന രാത്രിയിൽ ഭാര്യയായ ഐഡ സ്ട്രോസ് ഭർത്താവിനെ കൂടാതെ ലൈഫ് ബോട്ടിൽ കയറാൻ വിസമ്മതിക്കുകയായിരുന്നു. ഐഡയുടെ ശരീരം കണ്ടെത്താനായില്ലെങ്കിലും, ഐസിഡോറിന്റെ വാച്ച് കുടുംബം തലമുറകളായി സൂക്ഷിച്ചു. പിന്നീട് അദ്ദേഹത്തിൻറെ വംശജനായ കെനനത്ത് ഹോളിസ്റ്റർ സ്ട്രോസ് അത് പുനരുദ്ധരിക്കുകയും ചെയ്തു.

ടൈറ്റാനിക്കുമായി ബന്ധപ്പെട്ട ലേലത്തിൽ മൊത്തം £3 മില്യൺ വിലവരുന്ന വസ്തുവകകൾ ആണ് വിറ്റു പോയത് . ഇതിൽ ഐഡ എഴുതിയ കത്ത് £100,000-ക്കും, യാത്രക്കാരുടെ പട്ടിക £104,000-ക്കും ലേലത്തിൽ പോയി . സ്ട്രോസ് ദമ്പതികളുടെ അതുല്യമായ സ്നേഹകഥയും ടൈറ്റാനിക്ക് സംബന്ധിച്ച ലോകത്തിന്റെ തുടർച്ചായ ആകർഷണവും തന്നെയാണ് ഈ റെക്കോർഡ് വിലയ്ക്കു കാരണം എന്നാണ് ലേലം നടത്തിയവർ പറയുന്നത്.

ടൈറ്റാനിക്കിലെ ഈ യഥാർത്ഥ സ്നേഹകഥ സിനിമയിലും ഇടം നേടിയിരുന്നു . വെള്ളം കയറി നിറയുന്ന ക്യാബിനിൽ കിടക്കയിൽ ചേർന്ന് കിടക്കുന്ന വയോധിക ദമ്പതികളുടെ ദൃശ്യങ്ങൾ ഐസിഡോർ–ഐഡ സ്ട്രോസ് ദമ്പതികളെ ആസ്പദമാക്കിയതാണെന്നു സംവിധായകൻ പറഞ്ഞിരുന്നു . ചിത്രത്തിലെ ഏറ്റവും ഹൃദയഹാരിയായ ദൃശ്യങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ജെയിംസ് കാമറൂൺ തന്നെ പിന്നീട് നൽകിയ അഭിമുഖങ്ങളിൽ, ഈ ദമ്പതികളുടെ അവസാന നിമിഷങ്ങളെ ബഹുമാനത്തോടെ അവതരിപ്പിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയതായും വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചെങ്കിലും എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്വാസകരമായി മാറുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പുതിയ മാറ്റങ്ങളിൽ നേഴ്സുമാർക്കും ഡോക്ടർമാർക്കും 5 വർഷത്തിനുള്ളിൽ ILR ലഭിക്കുന്ന ഇളവ് തുടരുന്നതാണ് ഇതിന് പ്രധാന കാരണം. അതിനാൽ യുകെയിലെ മലയാളി ആരോഗ്യപ്രവർത്തകരിൽ ഭൂരിപക്ഷത്തിനും ഈ പരിഷ്കരണം വലിയ ആഘാതമൊന്നും സൃഷ്ടിക്കില്ല. യുകെയിലെ ആരോഗ്യരംഗത്ത് മലയാളികളുടെ ശക്തമായ സാന്നിധ്യം കണക്കിലെടുത്താൽ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
എന്നാൽ, പുതിയ നിയമങ്ങളിൽ കെയർ മേഖലയിലെ നേഴ്സുമാരെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കെയർ ജോലി ചെയ്ത് പിന്നീട് എൻഎച്ച്എസിൽ നിയമനത്തിനായി ശ്രമിക്കുന്നവരാണ് കെയർ മേഖലയിലെ മലയാളികളിൽ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം കെയർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികൾക്ക് ഈ നിയമങ്ങൾ അനുകൂലമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
യുകെ ആഭ്യന്തരമന്ത്രി ശബാന മഹ്മൂദ് പ്രഖ്യാപിച്ച പുതുക്കിയ കുടിയേറ്റ നയപ്രകാരം ഇതിനകം സെറ്റിൽഡ് സ്റ്റാറ്റസ് നേടിയവർക്ക് പുതിയ നിയമങ്ങൾ ബാധകമല്ല. ഉയർന്ന വരുമാനക്കാരായ പ്രൊഫഷണലുകൾക്കും സംരംഭകർക്കും 3 വർഷത്തിനുള്ളിൽ ഫാസ്റ്റ്-ട്രാക്ക് സെറ്റിൽമെന്റ് ലഭ്യമാകുമെന്നതും മറ്റൊരു ഗുണകരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.
അനധികൃതമായി എത്തുന്നവർക്ക് സ്ഥിരതാമസത്തിന് 30 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും . ഹൈ സ്കില്‍ഡ് ജോലികളിലുള്ളവര്‍ക്ക് 10 വര്‍ഷത്തിന് ശേഷം പിആറിന് അപേക്ഷിക്കാം. പക്ഷേ, അവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടാകരുത്, മൂന്ന് വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചിരിക്കണം, നികുതി കുടിശ്ശികയോ വിസ സംബന്ധമായ പണം കുടിശ്ശികയോ ഉണ്ടാകരുത് തുടങ്ങിയ നിബന്ധനകൾ കൂട്ടിച്ചേർത്തിട്ടുണ്ട് . ഇംഗ്ലീഷ് ഭാഷാ പരീക്ഷയും ലൈഫ് ഇന്‍ ദി യു.കെ പരീക്ഷയും പാസാകണം. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്കും പൊതുസേവന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും കാത്തിരിപ്പ് സമയം കുറയും.
മൊത്തത്തില്‍ രാജ്യത്തിന് സംഭാവന ചെയ്യുന്നവര്‍ക്കും ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍, കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്ത് ആശ്രിതരെ കൊണ്ടുവരുന്നവര്‍ എന്നിവരുടെ കാത്തിരിപ്പ് സമയം കൂടും. പുതിയ നിയമം യുകെയിലെ ഇമിഗ്രേഷന്‍ സിസ്റ്റം കൃത്യമായി പുനഃസംഘടിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ പറയുന്നു, പക്ഷേ വിവിധ സംഘടനകള്‍ ഇത് കുടിയേറ്റക്കാർക്കെതിരെയുള്ള കടുത്ത തീരുമാനമാണെന്ന് വിമര്‍ശിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ആഴ്ച സമർപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് കാർ ഗ്രാൻ്റ് പദ്ധതിക്ക് സർക്കാർ £1.3 ബില്യൺ അധികമായി അനുവദിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈയിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം 35,000 പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതായി സർക്കാർ പറയുന്നു. എന്നാൽ ഈ ഇളവ് പൂർണ്ണമായും പുതിയതായി ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നവരെ ആകർഷിക്കുമെന്ന് ഉറപ്പില്ലെന്ന അഭിപ്രായവും ശക്തമാണ് .

£3,750 വരെ വിലക്കുറവ് നൽകുന്ന ഈ പദ്ധതിയോടൊപ്പം, രാജ്യത്ത് കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ £200 മില്യൺ കൂടി പ്രഖ്യാപിക്കാനാണ് സാധ്യത. ഇപ്പോള്‍ 44,000-ഓളം സ്ഥലങ്ങളിൽ 87,000-ലധികം ചാർജിംഗ് പോയിന്റുകൾ ആണ് ഉള്ളത് . വീട്ടുവളപ്പില്ലാത്തവർക്ക് വഴിയോര ചാർജിംഗ് സൗകര്യം ലഭ്യമാക്കാൻ നിയമാനുമതികളിൽ ഇളവ് നൽകുന്നതിനെ കുറിച്ചുള്ള സമാലോചനയും ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നു.

അതേസമയം, ഇലക്ട്രിക് വാഹനങ്ങൾക്ക് 2028 മുതൽ മൈലിന് നികുതി ഈടാക്കുന്ന പുതിയ സംവിധാനവും പഠനത്തിലുണ്ടെന്നാണ് സൂചന. പെട്രോൾ–ഡീസൽ വാഹനങ്ങൾക്ക് ഇന്ധനനികുതി ഉള്ളപ്പോള്‍ ഇ.വി. വാഹനങ്ങൾക്കും ഒരു നികുതി രീതി വേണമെന്നതാണ് സർക്കാർ നിലപാടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിൻഡൺ മോർഡൺ മേഖലയിൽ വെള്ളിയാഴ്ച രാത്രി 50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. ബൈഡൻ ക്ലോസിലെ വീട്ടിൽ ഉണ്ടായ കലഹത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി 7 മണിയോടെ എത്തിയ പൊലീസ് ശ്വാസം കിട്ടാതെ കിടന്ന സ്ത്രീയെ പരിശോധിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

സംഭവവുമായി ബന്ധപ്പെട്ട് 13 വയസ്സുള്ള ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി വിൽഷയർ പൊലീസ് അറിയിച്ചു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. സ്ത്രീയുടെ മരണം ഗൗരവമായ വിഷയമാണെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡാരൻ അംബ്രോസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് സാന്നിധ്യം വർധിക്കുമെന്നും ആളുകൾ അനാവശ്യ അനുമാനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സർപ്രൈസ് പിറന്നാൾ സമ്മാനമായി മാതാപിതാക്കൾ വാങ്ങിയ കാർ കുറച്ച് ദിവസങ്ങൾ ടാക്സ് അടയ്ക്കാതെ പോയത് കാരണം 18 -കാരിക്കെതിരെ ക്രിമിനൽ കേസ് ചുമത്തി പിഴ ഈടാക്കി . ദക്ഷിണ വെയിൽസിലെ പോർത്തിൽ ആണ് കുറച്ച് ദിവസങ്ങൾ വെറും £1.67 ടാക്സ് അടയ്ക്കാതിരുന്നത് മൂലം പെൺകുട്ടി കേസിൽ കുടുങ്ങിയത്. കാർ സ്വന്തം പേരിൽ എത്തിയെന്ന കാര്യം പോലും അറിയാതെ ഇരിക്കുമ്പോഴാണ് തെറ്റ് നടന്നതെന്ന് യുവതി കോടതിയിൽ വിശദീകരിച്ചെങ്കിലും, സിംഗിൾ ജസ്റ്റിസ് പ്രോസീജർ വഴി കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ശിക്ഷ വിധിക്കുകയായിരുന്നു.

മാതാപിതാക്കൾ മകൾ ഡ്രൈവിങ് ടെസ്റ്റ് പാസാകുമോ എന്നറിയാത്തതിനാൽ 20 പൗണ്ടിന്റെ വാർഷിക ടാക്സ് അടയ്ക്കുന്നത് താമസിപ്പിച്ചതായിരുന്നു കുരുക്കായത് . ഏപ്രിൽ–മേയ് മാസങ്ങളിൽ കാർ ടാക്സേഷൻ വ്യവസ്ഥ പാലിക്കാത്തത് കൊണ്ടാണ് കേസ് ചുമത്തിയത്. സംഭവം നടന്ന സമയത്ത് കാർ സ്വന്തമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവതി കത്തിൽ പറഞ്ഞു. പക്ഷേ £1.67 അടയ്ക്കാനും ആറുമാസത്തെ കണ്ടീഷണൽ ഡിസ്ചാർജും കോടതി വിധിച്ചു.

കുറഞ്ഞ തുകയിലുള്ള ഇത്തരം കേസുകളിൽ മാനുഷിക പരിഗണന നൽകാത്തത് അനീതിയാണെന്നാണ് കേസിനെ കുറിച്ച് നിരവധിപേർ അഭിപ്രായപ്പെട്ടത്. പ്രതികളുടെ വിശദീകരണ കത്തുകൾ പലപ്പോഴും പ്രോസിക്യൂഷൻ കാണാതിരിക്കുകയും, പൊതു താൽപര്യം പരിശോധിക്കാതെ മജിസ്ട്രേറ്റുമാർ കേസുകൾ തീർപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. സമാനമായ മറ്റൊരു കേസും ഈ വർഷം പുറത്തുവന്നതോടെ സർക്കാർ പരിഷ്കരണങ്ങൾക്കായി നിർദ്ദേശം തേടിയെങ്കിലും ആറു മാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ അൻപത് വർഷത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റ നിയമ മാറ്റങ്ങൾ ആഭ്യന്തര മന്ത്രി ശബാന മഹ്മൂദ് പ്രഖ്യാപിച്ചു . പുതിയ രീതിയനുസരിച്ച്, ഇനി കുടിയേറ്റക്കാർക്ക് ഇൻഡെഫിനിറ്റ് ലീവ് ടു റിമെയിൻ (ഐ.എൽ.ആർ.) ലഭിച്ചതുകൊണ്ടു മാത്രം സർക്കാർ ആനുകൂല്യങ്ങളോ മറ്റ് സൗകര്യങ്ങളോ ലഭിക്കില്ല. അവർ ബ്രിട്ടീഷ് പൗരത്വം നേടിയാലാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. 2026 മുതൽ 2030 വരെ ഏകദേശം 1.6 ദശലക്ഷം പേർക്ക് സെറ്റിൽഡ് സ്റ്റാറ്റസ് ലഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ, അവരുടെ അവകാശങ്ങളിലും നിബന്ധനകളിലും വൻ മാറ്റങ്ങൾ വരും. 2023-ൽ ബ്രിട്ടനിലെത്തിയവരിൽ ഇന്ത്യൻ വംശജരാണ് ഏറ്റവും കൂടുതലായതിനാൽ ഈ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ കൂടുതലായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2021 മുതൽ എത്തിച്ചേർന്ന ഏകദേശം രണ്ട് ദശലക്ഷം കുടിയേറ്റക്കാർക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് . ഇവർ ഇനി സ്ഥിരതാമസം നേടാൻ 10 വർഷം കാത്തിരിക്കണം. 2022 മുതൽ 2024 വരെ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിസയിൽ എത്തിയ 6 ലക്ഷത്തിലധികം താഴ്ന്ന വരുമാനക്കാർക്കും അവരുടെ ആശ്രിതർക്കും 15 വർഷം വരെ കാത്തിരിപ്പ് ആവശ്യമായി വരും. സർക്കാർ ആനുകൂല്യങ്ങൾ പലതവണ ഉപയോഗിച്ച് വർക്ക് 20 വർഷവും, വിസാ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി തുടരുന്നവർ ക്ക് 30 വർഷം വരെയും കാത്തിരിക്കേണ്ടി വരും. എന്നാൽ ഇതിനകം സെറ്റിൽഡ് സ്റ്റാറ്റസ് നേടിയവർക്ക് പുതിയ നിയമങ്ങൾ ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .

എന്നാൽ എൻഎച്ച്എസ് (NHS) ൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും 5 വർഷത്തിനുള്ളിൽ സ്ഥിരതാമസം നേടാൻ ഇളവ് തുടരുമെന്നത് മലയാളികൾക്ക് അനുഗ്രഹമാകും. മലയാളികളിൽ വലിയൊരു വിഭാഗം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഈ തീരുമാനം അവർക്ക് വലിയ ആശ്വാസമാണ്. പക്ഷെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി മലയാളിക്ക് ഈ അനൂകൂല്യം ലഭിക്കുകയില്ലെന്നത് കനത്ത തിരിച്ചടിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന ചെയ്യുന്ന ഉയർന്ന വരുമാനക്കാരായ വിദഗ്ധർക്കും സംരംഭകർക്കും 3 വർഷത്തിനുള്ളിൽ തന്നെ ഫാസ്റ്റ്-ട്രാക്ക് സെറ്റിൽമെന്റ് ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. “ബ്രിട്ടനിൽ സ്ഥിരമായി പാർക്കുന്നത് ഒരവകാശമല്ല; അത് ലഭിക്കേണ്ട ഒരു അവസരമാണ്,” എന്നാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് ശബാന മഹ്മൂദ് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് വർഷം മുമ്പ് ക്രിസ്മസ് ദിനത്തിൽ വാഹനമിടിച്ച് യുവതി മരിച്ച സംഭവത്തിൽ അലക്ഷ്യമായി ഡ്രൈവിംഗിന് മേഴ്സിസൈഡ് പോലീസ് ഓഫീസർ സ്കോട്ട് തോമ്സൺ (32) മേൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അടിയന്തിര സേവനത്തിനായി പോകവേ അദ്ദേഹം ഓടിച്ച പെട്രോളിംഗ് കാർ യുവതിയെ ഇടിച്ചതായിരുന്നു അപകടത്തിന് കാരണമെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു .

2022 ഡിസംബർ 24-ന് ലിവർപൂളിലെ ഷീൽ റോഡിലൂടെ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കെയർ ജോലിക്കാരിയായ റേച്ചൽ മൂർനെ (22) പോലീസ് വാഹനം ഇടിക്കുകയായിരുന്നു. ഡർബിയിൽ ജനിച്ച മൂർ ലിവർപൂളിൽ വിദ്യാർത്ഥിനിയായിരുന്നു. സംഭവം നടന്ന സ്ഥലത്തുവച്ച് തന്നെ അവർക്ക് മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു .

അപകടത്തിന് ശേഷം മേഴ്സിസൈഡ് പോലീസ് കേസ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC)ന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണവും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായി നടത്തിയ ആലോചനയും കഴിഞ്ഞ് തോമ്സണെതിരെ കുറ്റം ചുമത്തി. അദ്ദേഹം തിങ്കളാഴ്ച മാഞ്ചസ്റ്റർ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രോസ്കൺട്രി റെയിൽ തൊഴിലാളികൾ ഡിസംബറിൽ പ്രഖ്യാപിച്ച പണിമുടക്ക് ക്രിസ്മസ് യാത്രകൾക്ക് ഗുരുതരമായ തടസ്സമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ശമ്പള വർധനയും ജീവനക്കാരുടെ കുറവും പരിഹരിക്കാത്തതിനെ തുടർന്ന് ഡിസംബർ 6, 13, 20, 27 തീയതികളിൽ പണിമുടക്കുമെന്ന് ആർ എം റ്റി യൂണിയൻ അറിയിച്ചു. ഈ സമയത്ത് വലിയ തോതിൽ യാത്രക്കാർ ട്രെയിൻ ആശ്രയിക്കുന്നതിനാൽ സർവീസുകൾ നിലയ്ക്കുന്നത് യാത്രാ ക്രമീകരണങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

കമ്പനിയുടെ പുതിയ നിർദ്ദേശം ജീവനക്കാരുടെ ആവശ്യങ്ങൾക്കു പരിഹാരം നൽകുന്നതല്ലെന്നും മുൻപുള്ളതിനേക്കാൾ മോശമായ ഓഫറാണെന്നും ആർ എം റ്റി ജനറൽ സെക്രട്ടറി എഡി ഡെംപ്സി ആരോപിച്ചു. സ്റ്റാഫ് കുറവ് കാരണം പല സർവീസുകളും സമ്മർദ്ദത്തിലാണ്, ജോലി സാഹചര്യം കൂടുതൽ പ്രയാസകരമാണെന്നും ജീവനക്കാർ പറയുന്നു. കമ്പനി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതും ശമ്പളത്തിൽ നീതിയില്ലായ്മ തുടരുന്നതുമാണ് പണിമുടക്കിന് കാരണമെന്ന് യൂണിയൻ വ്യക്തമാക്കി.

മാഞ്ചസ്റ്റർ, ലീഡ്സ്, ഷെഫീൽഡ്, കാർഡിഫ്, എഡിൻബറോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ദൈനംദിന സർവീസുകൾ നടത്തുന്ന ക്രോസ്കൺട്രി റെയിൽ പ്രവർത്തനം ക്രിസ്മസ് കാലത്ത് മണിക്കൂറുകളോളം വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉപഭോക്താക്കളെ ബാധിക്കുന്ന സാഹചര്യം നിരാശാജനകമാണെന്ന് കമ്പനി പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ചർച്ചകൾക്ക് എപ്പോഴും തയ്യാറാണെന്നും ക്രിസ്മസ് യാത്രകൾ തടസ്സപ്പെടാതിരിക്കാൻ ശ്രമിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലാൻഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പുതിയ വർഷത്തിന്റെ തുടക്കത്തിൽ വൈദ്യുതി – വാതക നിരക്ക് വർധനവ് നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 0.2% മാത്രമുള്ള വർധനയാണെങ്കിലും കടുത്ത ശൈത്യകാലത്തിൽ ഇത് ഉപഭോക്താക്കൾക്ക് കനത്ത ആശങ്ക സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിന്റെ നയവും പ്രവർത്തന ചെലവുകളും ആണ് ഈ മാറ്റത്തിന് പ്രധാന കാരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

വൈദ്യുതി യൂണിറ്റ് നിരക്കിലാണ് ഏറ്റവും കൂടുതൽ വർധന. ഉപയോഗം കൂടുതലുള്ളവർക്ക് ബിൽ വർധന കൂടുതലായിരിക്കും. സ്ഥിരചാർജുകളും 2–3% വരെ ഉയരുന്നതിനാൽ ഉപഭോക്താക്കൾക്ക് ചെലവ് കുറയ്ക്കാൻ ഫിക്സഡ് താരിഫുകൾ തെരഞ്ഞെടുക്കാനാണ് വിദഗ്ധർ നൽകുന്ന നിർദേശം. അതേസമയം പല കുടുംബങ്ങളുടെയും കടബാധ്യത ഇത് കൂട്ടുമെന്ന വിമർശനം ശക്തമാണ്.

ഏപ്രിൽ മുതൽ വലുതായൊരു നിരക്ക് വർധനവിന് സാധ്യതയുണ്ടെന്നാണ് കൺസൽട്ടൻസി സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. നെറ്റ് സീറോ പദ്ധതികളും വൈദ്യുതി–വാതക ശൃംഖലയുടെ പരിപാലന ചെലവുകളും ഇതിന് കാരണമാകുമെന്ന് അവർ പറയുന്നു. അതേസമയം, വാറ്റ് നീക്കം ചെയ്യുന്നതു പോലുള്ള നടപടികളിലൂടെ സർക്കാർ അധിക സഹായം നൽകിയേക്കാം എന്ന സൂചനയും പുറത്തു വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യൻ ഐ.ടി. മേഖലയിലെ മുൻനിര കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), ബ്രിട്ടനിലെ പൊതുജനാരോഗ്യ ശൃംഖലയായ എൻഎച്ച്എസ് സപ്ലൈ ചെയിനിനൊപ്പം അഞ്ചുവർഷത്തെ സർവീസ് കരാറിൽ എത്തി. ആരോഗ്യ മേഖലയിലെ സാങ്കേതിക സംവിധാനങ്ങളെ പുതുക്കിപ്പണിയുകയും, ക്ലൗഡ്, എ.ഐ. ഉൾപ്പെടുന്ന ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ മാറ്റം ആരോഗ്യ സേവനങ്ങൾ കൂടുതൽ വേഗതയോടെയും കൃത്യതയോടെയും പ്രവർത്തിക്കാൻ സഹായിക്കുമെന്ന് കരാറിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

എൻഎച്ച്എസ് സപ്ലൈ ചെയിനിന്റെ വൈദ്യസാധനങ്ങളുടെ വാങ്ങൽ, സംഭരണം, വിതരണം എന്നിവ കൈകാര്യം ചെയ്യുന്ന നിലവിലെ സിസ്റ്റങ്ങൾ കാലഹരണ പെട്ടതിനാൽ കൂടുതൽ സ്മാർട്ട് പ്ലാറ്റ്ഫോമുകൾ സജ്ജമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. റിയൽ-ടൈം ഡാറ്റ ഉപയോഗിച്ച് ആവശ്യമായ സാധനങ്ങൾ ശരിയായ സമയത്ത് ആശുപത്രികളിൽ എത്തിക്കുന്നതും, പിശകുകൾ കുറയ്ക്കുന്നതും, വിതരണ ശൃംഖലയെ കാര്യക്ഷമമാക്കുന്നതുമാണ് പുതിയ സംവിധാനങ്ങളുടെ ലക്ഷ്യം. ഇതിലൂടെ രോഗികളിലേക്ക് നേരിട്ട് എത്തിച്ചേരുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയരുമെന്നതാണ് എൻ എച്ച് എസ് അധികൃതരുടെ പ്രതീക്ഷ.

ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു ഇന്ത്യൻ കമ്പനിയെന്ന നിലയിൽ ടി.സി.എസ് എടുത്തിട്ടുള്ള ഈ കരാർ കമ്പനിക്ക് വൻ നേട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത് . ആരോഗ്യ രംഗത്തെ ഡിജിറ്റൽ മാറ്റത്തിൽ ഇന്ത്യയുടെ സാങ്കേതിക മികവ് ശക്തമായി പ്രത്യക്ഷപ്പെടുന്ന ഉദാഹരണമാണിതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ബ്രിട്ടന്റെ ആരോഗ്യ സേവന രംഗത്തെ നീണ്ടുനിൽക്കുന്ന വെല്ലുവിളികൾ മാറ്റാൻ ഈ സംരംഭം സഹായിക്കുമെന്നാണ് വ്യാപകമായ വിലയിരുത്തൽ.