Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വർഷങ്ങളോളം ഭർത്താവ് ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ബ്രിട്ടനിലെ ഡെവൺ സ്വദേശിനി സോയി വാട്ട്സ് (43) വെളിപ്പെടുത്തി. 17-ാം വയസുമുതൽ പരിചയമുണ്ടായിരുന്ന ഭർത്താവുമായി 18 വർഷം ബന്ധത്തിലായിരുന്ന സോയിക്ക് അറിയാതെയാണ് രാത്രിയിൽ ചായയിൽ ഉറക്കഗുളിക കലർത്തി നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അബോധാവസ്ഥയിലായിരുന്ന സമയത്ത് പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങളും വിഡിയോകളും പകർത്തുകയും ചെയ്തിരുന്നു.

2011 മുതൽ 2016 വരെ ആറുവർഷം നീണ്ടുനിന്ന കുറ്റകൃത്യങ്ങൾക്കാണ് സോയിയുടെ മുൻഭർത്താവിനെ 2022-ൽ 11 വർഷം തടവിന് ശിക്ഷിച്ചത്. ബലാത്സംഗം, ലൈംഗിക അതിക്രമം, ലൈംഗിക പ്രവർത്തനങ്ങൾക്കായി മരുന്ന് നൽകി അബോധാവസ്ഥയിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. ഒരു ദിവസം ദേവാലയത്തിൽ നിന്ന് വീട്ടിലെത്തിയശേഷം ഭർത്താവ് തന്നെയാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് സോയി പറഞ്ഞു.

സമാന അനുഭവം നേരിട്ട അമാൻഡ സ്റ്റാൻഹോപ്പിനൊപ്പം ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമങ്ങൾക്കും അബോധാവസ്ഥയിലുള്ള സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളുടെ ഓൺലൈൻ പ്രചാരണത്തിനുമെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സോയി അറിയിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പലപ്പോഴും കുടുംബത്തിനകത്ത് തന്നെ നടക്കുന്നതിനാൽ ഇരകൾക്ക് അത് തിരിച്ചറിയാനും പരാതിപ്പെടാനും വർഷങ്ങൾ എടുക്കാറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടുതൽ ഇരകൾ ഭയമില്ലാതെ മുന്നോട്ടുവരണമെന്നും ഇത്തരം കേസുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിയമനടപടികളും പൊതുബോധവത്കരണവും ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ: 30 മൈൽ വേഗപരിധിയുള്ള റോഡിൽ മണിക്കൂറിൽ 139 മൈൽ വരെ അതിവേഗത്തിൽ കാർ ഓടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചുകൊന്ന കേസിൽ രണ്ട് യുവാക്കൾക്ക് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു. ഉവൈസ് ഹുസൈൻ (20), ഉസ്മോൻ മഹ്മൂദ് (23) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. മാർച്ച് 9-ന് പുലർച്ചെ മാഞ്ചസ്റ്ററിലെ ഗ്രീൻ എൻഡ് റോഡിലും കിങ്സ്വേയിലും നടന്ന അപകടത്തിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന സിൽവെസ്റ്റർ അബയോമി (50) കൊല്ലപ്പെട്ടിരുന്നു.

അപകടത്തിന് മുൻപ് ഇരുവരും ലഹരി ഉളവാക്കുന്ന രീതിയിൽ നൈട്രസ് ഓക്സൈഡ് വാതകം ഉപയോഗിക്കുകയും ചുവപ്പ് സിഗ്നലുകൾ മറികടന്ന് വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ പായുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . ഇതിന്റെ ദൃശ്യങ്ങൾ അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അബയോമിയെ ഇടിച്ച ശേഷം ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും വാഹനം മോഷണം പോയതായി അറിയിക്കാൻ ആലോചിച്ചതായും തെളിവുകൾ വ്യക്തമാക്കുന്നു.

മരണത്തിന് കാരണമായ അപകടകരമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ സമ്മതിച്ച ഹുസൈന് 11 വർഷവും എട്ട് മാസവും തടവുശിക്ഷയും, കുറ്റകൃത്യത്തിൽ സഹായവും പ്രേരണയും നൽകിയതായി സമ്മതിച്ച മഹ്മൂദിന് 12 വർഷവും ഒൻപത് മാസവും തടവുശിക്ഷയും കോടതി വിധിച്ചു. റോഡ് സുരക്ഷയെ പൂർണമായി അവഗണിച്ച പ്രതികളുടെ പെരുമാറ്റം അതീവ ഗുരുതരമാണെന്നും, ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ഈ സംഭവം സമൂഹത്തിന് മുന്നറിയിപ്പാണെന്നും ജഡ്ജി നിരീക്ഷിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ഒരു ഇറാനിയൻ മാധ്യമപ്രവർത്തകനെ നിരീക്ഷിച്ചെന്നാരോപിച്ച് ഗ്രീക്ക് പൗരനെ അറസ്റ്റ് ചെയ്തു. ജോർജിയയിൽ ജനിച്ച് ജർമനിയിൽ താമസിക്കുന്ന ഇയോനിസ് ഐഡിനിഡിസ് (46) എന്നയാളാണ് ലണ്ടനിലെ കോടതിയിൽ ഹാജരാക്കപ്പെട്ടത്. ഇറാന്റെ താൽപര്യങ്ങൾക്കായി വിദേശ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പേർഷ്യൻ ഭാഷാ വാർത്താ ചാനലായ ഇറാൻ ഇന്റർനാഷണലിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനെ ലക്ഷ്യമിട്ട് ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ട് തവണ ഇയാൾ ബ്രിട്ടനിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . രണ്ടാം സന്ദർശനത്തിനിടെ രഹസ്യ ക്യാമറ ഒരു മരത്തിൽ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെന്നാണ് ആരോപണം. മാധ്യമപ്രവർത്തകന്റെ താമസസ്ഥലവും വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളും ഇയാൾ ചിത്രീകരിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം വിദേശത്തുള്ള വ്യക്തികളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറാനിയൻ സർക്കാരിന്റെ വിമർശകരായി അറിയപ്പെടുന്ന ഇറാൻ ഇന്റർനാഷണൽ ജീവനക്കാർ നേരത്തെയും ഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുറ്റം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാത്ത ഐഡിനിഡിസിനെ ജൂൺ 19 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: മൊബൈൽ ഫോൺ ട്രാക്കിങ്, രഹസ്യ സ്പൈവെയർ, സ്മാർട്ട് ഉപകരണങ്ങളുടെ ദുരുപയോഗം എന്നിവ ഉൾപ്പെടുന്ന ടെക്‌നോളജി അധിഷ്ഠിത ഗാർഹിക പീഡന ഭീഷണി നിലവിലെ ബ്രിട്ടീഷ് ഗാർഹിക പീഡന നിയമം പൂർണമായി അംഗീകരിക്കുന്നില്ലെന്ന് ഹൗസ് ഓഫ് ലോർഡ്സ് സമിതിയെ വിദഗ്ധർ അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് പങ്കാളിയെ നിരീക്ഷിക്കുക, പിന്തുടരുക, നിയന്ത്രിക്കുക, മാനസികമായി പീഡിപ്പിക്കുക തുടങ്ങിയ പ്രവണതകൾ ഗാർഹിക പീഡന കേസുകളിൽ ഇപ്പോൾ വളരെ സാധാരണമാണെന്ന് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ജെൻഡർ ആൻഡ് ടെക് റിസർച്ച് ലാബ് വ്യക്തമാക്കി.

ആപ്പിൾ എയർടാഗുകൾ കുട്ടികളുടെ വസ്ത്രങ്ങളിലോ സാധനങ്ങളിലോ ഒളിപ്പിച്ച് അഭയകേന്ദ്രങ്ങളിലെ സ്ത്രീകളെ കണ്ടെത്താൻ ശ്രമിക്കുന്ന സംഭവങ്ങൾ വർധിച്ചതായും വിദഗ്ധർ പറഞ്ഞു. സ്മാർട്ട് ഫ്രിഡ്ജുകൾ ഉപയോഗിച്ച് ഭക്ഷണം നിരസിക്കുക , സ്മാർട്ട് സ്പീക്കറുകൾ വഴി വീട്ടിൽ ഭീതിജനകമായ ശബ്ദങ്ങൾ പ്ലേ ചെയ്യൽ തുടങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നിയമത്തിൽ ടെക് അധിഷ്ഠിത പീഡനം .പ്രത്യേകമായി പരാമർശിക്കാത്തതിനാൽ ഇത്തരം കേസുകൾ പലപ്പോഴും നിയമപരമായ സംരക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുപോകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

യുവാക്കളിൽ ഇത്തരം പെരുമാറ്റങ്ങൾ ‘സാധാരണ ബന്ധത്തിന്റെ ഭാഗം’ എന്ന നിലയിൽ സ്വീകാര്യമാകുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പങ്കാളിയുടെ ഫോൺ പാസ്‌വേഡുകൾ കൈവശം വയ്ക്കുക, ലൊക്കേഷൻ നിരന്തരം ട്രാക്ക് ചെയ്യുക തുടങ്ങിയവ ഇപ്പോൾ പലർക്കും സ്വാഭാവികമായി തോന്നുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നാൽ അതിരുവിട്ട നിരീക്ഷണവും നിയന്ത്രണവും പീഡനബന്ധങ്ങളിൽ ഗുരുതര അപകടമായി മാറുന്നുവെന്നും അവർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഫാർമസി സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ പുതിയ പദ്ധതിയുമായി രംഗത്ത്. ഈ വർഷം ശരത്കാലം മുതൽ കൂടുതൽ ഫാർമസിസ്റ്റുകൾക്ക് മരുന്നുകൾ നിർദേശിക്കാനുള്ള അധികാരം നൽകും. നിലവിൽ തൊണ്ടവേദന, ചെവിവേദന, സൈനസൈറ്റിസ്, ഷിംഗിൾസ്, മൂത്രാശയ അണുബാധ തുടങ്ങിയ ഏഴ് അസുഖങ്ങൾക്ക് ‘ഫാർമസി ഫസ്റ്റ്’ പദ്ധതിയിലൂടെ മരുന്ന് നൽകുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇനി അഞ്ച് സാധാരണ രോഗങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

പുതിയ പദ്ധതിക്കായി സർക്കാർ 340 മില്യൺ പൗണ്ടിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ജിപി സർജറികളിലെയും ആശുപത്രികളിലെയും തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. രോഗികൾക്ക് സമീപ ഫാർമസികളിൽ തന്നെ പരിശോധനയും ചികിത്സയും ലഭ്യമാകുന്നതിനാൽ ആരോഗ്യ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫൻ കിന്നോക്ക് വ്യക്തമാക്കി.

അതേസമയം, പുതിയ ധനസഹായം സ്വാഗതം ചെയ്ത ദേശീയ ഫാർമസി അസോസിയേഷൻ, ഉയർന്ന ബിസിനസ് നിരക്കുകളും തൊഴിലുടമ ചെലവുകളും മരുന്ന് വില വർധനയും പരിഹരിക്കാൻ ഇത് മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി. 2024ൽ ആരംഭിച്ച ‘ഫാർമസി ഫസ്റ്റ്’ പദ്ധതിയുടെ ഭാഗമായി 2025 മാർച്ച് മുതൽ 2026 ഫെബ്രുവരി വരെ 33 ലക്ഷത്തിലധികം കൺസൾട്ടേഷനുകൾ നടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ കടുത്ത ചൂട് തുടരുന്നതിനിടെ വെള്ളത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം ഉയരുകയാണ്. കെന്റിലും ഓക്സ്ഫോർഡിലും രണ്ടു കൗമാരക്കാർ കൂടി മരിച്ചതോടെ ചൂടുകാലത്ത് ജലാശങ്ങളിൽ ഉള്ള മുങ്ങിമരണങ്ങളുടെ എണ്ണം 11 ആയി. കെന്റിലെ സ്വാൻസ്‌കോംബിലുള്ള ഒരു കുളത്തിൽ നിന്ന് 15കാരന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ, ഓക്സ്ഫോർഡിലെ തേംസ് നദിയിൽപ്പെട്ട 14കാരനായ ബാൾട്ടസാർ എൽ’ക്വിയും മരിച്ചു.

ബുധനാഴ്ച വൈകിട്ടോടെയാണ് ഇരു സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്. സ്വാൻസ്‌കോംബിൽ നീന്തുന്നതിനിടെ അപകടം നടന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു . അതേസമയം, ഓക്സ്ഫോർഡിലെ ഡോണിങ്ടൺ പാലത്തിനടുത്ത് നദിയിൽ മുങ്ങിയ ബാൾട്ടസാറിനെ രക്ഷിക്കാൻ അടിയന്തിരസേന ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയില്ലെന്ന് തേംസ് വാലി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ലിങ്കൺ, ഹാലിഫാക്സ്, റോതർഹാം, വാർവിക്‌ഷയർ, ചെഷയർ, ഫാർൻബറോ, ലാങ്കാഷയർ തുടങ്ങിയ പ്രദേശങ്ങളിലുമുള്ള അപകടങ്ങളിൽ നിരവധി യുവാക്കളാണ് മുങ്ങി മരിച്ചത്. കോർണ്വാളിൽ 60 വയസ്സുള്ള ഒരാളും വെയിൽസിൽ 70 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചവരിൽപ്പെടുന്നു. ചിലരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മറ്റുചിലരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബര്‍മിങ്ഹാം സിറ്റി കൗണ്‍സിലില്‍ നടന്ന മേയര്‍ സ്ഥാനാരോഹണ ചടങ്ങിനെ ചുറ്റിപ്പറ്റി ഭാഷാ വിവാദം ശക്തമാകുന്നു. ചടങ്ങിനിടെ ഖുര്‍ആനില്‍നിന്ന് ഒരു വാക്യം അറബിയില്‍ പാരായണം ചെയ്തതിനെ തുടര്‍ന്ന്, കൗണ്‍സില്‍ യോഗങ്ങളില്‍ ഇംഗ്ലീഷ് മാത്രം ഉപയോഗിക്കണമെന്ന ആവശ്യവുമായി റീഫോം യു.കെ. കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. പുതിയ ലോര്‍ഡ് മേയര്‍ സാക്കര്‍ ചൗധ്രിക്കയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ മാത്രമേ ഔദ്യോഗിക നടപടികള്‍ നടക്കാവൂവെന്നായിരുന്നു അവരുടെ നിലപാട്.

റീഫോം യു.കെ.യുടെ ആവശ്യം പുറത്തുവന്നതോടെ രാഷ്ട്രീയ രംഗത്ത് കടുത്ത വിമർശനങ്ങളാണ് ഉയര്‍ന്നത്. ലേബര്‍ കൗണ്‍സിലര്‍ മജീദ് മഹ്മൂദ് ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തെ വിഭജന രാഷ്ട്രീയം എന്നാണ് വിശേഷിപ്പിച്ചത് . ബര്‍മിങ്ഹാമിന്റെ ബഹുസ്വരതയാണ് നഗരത്തിന്റെ ശക്തിയെന്നും വിവിധ മതവിശ്വാസങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പൊതു വേദികളില്‍ ഇടം നല്‍കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അറബിയില്‍ വായിച്ച വാക്യത്തിന്റെ അര്‍ഥം പിന്നീട് ഇംഗ്ലീഷില്‍ വിശദീകരിച്ചതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പ്രാര്‍ഥന നടത്തിയ ഇമാം മുഹമ്മദ് അബ്ദാലി, ഖുര്‍ആന്‍ വാക്യം മനുഷ്യര്‍ തമ്മിലുള്ള ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി. മതമോ വംശമോ നോക്കാതെ സമൂഹം ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് അതിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രാര്‍ഥനയുടെ ചെറിയ ഭാഗം മാത്രം ഉള്‍പ്പെടുത്തിയ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദം കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ശമ്പള വര്‍ധനയും കൂടുതൽ നല്ല ജോലി സാഹചര്യങ്ങളും ആവശ്യപ്പെട്ട് വീണ്ടും നാല് ദിവസത്തെ സമരത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ജൂണ്‍ 15 മുതല്‍ 19 വരെ നടക്കുന്ന സമരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ നടത്തുന്ന പതിനാറാമത്തെ സമരമായിരിക്കും. ശമ്പളത്തിന്റെ യഥാര്‍ഥ മൂല്യം 2008 ന് ശേഷം 26 ശതമാനം വരെ കുറഞ്ഞുവെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ആരോപണം.

സമരം മൂലം ആയിരക്കണക്കിന് ശസ്ത്രക്രിയകളും പരിശോധനകളും മാറ്റിവെക്കേണ്ടി വരുമെന്ന് ദേശീയ ആരോഗ്യ സേവന വിഭാഗമായ എന്‍എച്ച്എസ് അറിയിച്ചു. സമരം നിയന്ത്രിക്കാന്‍ മാത്രം പ്രതിദിനം ഏകദേശം 50 ദശലക്ഷം പൗണ്ട് ചെലവാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ക്ക് 33.4 ശതമാനം ശമ്പള വര്‍ധന നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും ആരോഗ്യ സെക്രട്ടറി ജെയിംസ് മറെ പ്രതികരിച്ചു.

അതേസമയം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ ആരോപണം. പുതിയ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് സംഘടന പറയുന്നത്. സമരം രോഗികള്‍ക്കും ആശുപത്രി സംവിധാനങ്ങള്‍ക്കും കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെ മലയാളി സമൂഹത്തെ വീണ്ടും ദുഃഖത്തിലാഴ്ത്തി രണ്ടു അപ്രതീക്ഷിത മരണങ്ങൾ കൂടി. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന സിസിലി കൃഷ്ണ (41) യോഗ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരണമടഞ്ഞപ്പോൾ, ലിറ്റിൽഹാംപ്ടണിൽ അർബുദ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി വിന്നി എം. കോശിയും വിടവാങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി യുകെ മലയാളികൾക്കിടയിൽ തുടർച്ചയായി സംഭവിക്കുന്ന അകാല മരണങ്ങൾ സമൂഹത്തെ നടുക്കിയിരിക്കുകയാണ്.

ഈസ്റ്റ് ഹാമിലെ ആരോഗ്യ സംരക്ഷണ വകുപ്പിൽ ജോലി ചെയ്തിരുന്ന സിസിലി കൃഷ്ണ യോഗ പരിശീലനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്നവർ സിപിആർ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് സിസിലിയുടെ രണ്ടു സഹോദരങ്ങളും നേരത്തെ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിസിലിയുടെ ആരോഗ്യനില എൻഎച്ച്എസ് നിരീക്ഷണത്തിലായിരുന്നു. മരുന്നുകളും ആരോഗ്യസംരക്ഷണ ജീവിതശൈലികളും കൃത്യമായി പിന്തുടർന്നിരുന്ന സമയത്താണ് അപ്രതീക്ഷിത വിയോഗം.

കൊല്ലം സ്വദേശികളായ ശിവദാസൻ–മീനാക്ഷി ദമ്പതികളുടെ മകളാണ് സിസിലി. വർഷങ്ങളായി കുടുംബം യുകെയിൽ സ്ഥിരതാമസക്കാരായിരുന്നു. ഭർത്താവ് അശോക്. മക്കൾ: റയോൻ, റീസ്. സിസിലിയുടെ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തി.

അതേസമയം, ലിറ്റിൽഹാംപ്ടണിൽ താമസിച്ചിരുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി വിന്നി എം. കോശി (52) അർബുദ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പത്ത് വർഷത്തിലേറെയായി യുകെയിൽ താമസിച്ചു വരികയായിരുന്നു. കോട്ടയത്തെ ആദ്യകാല ബസ് ഉടമകളിലൊരാളായ ചാമ്പ്യൻ മോട്ടോഴ്‌സ് ഉടമ എം.എ. കോശിയുടെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ സിനി. മകൾ നവീന. സഹോദരി വിൻസി എബ്രഹാം. കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി ഇടവകാംഗമായ വിന്നിയുടെ സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

സിസിലി കൃഷ്ണയുടെയും വിന്നി എം. കോശിയുടെയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ സ്വന്തം ക്ലീൻ എയർ സോൺ നിയമം ലംഘിച്ചതിന് ഏകദേശം £4.7 ലക്ഷം പിഴയായി അടച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു . 2021ല്‍ പദ്ധതി ആരംഭിച്ചതിന് ശേഷം കൗണ്‍സിലിന്റെ വാഹനങ്ങള്‍ 3,262 തവണ നിയമലംഘനം നടത്തിയതായും ഇതില്‍ കൂടുതലും മാലിന്യ സംസ്കരണ വിഭാഗത്തിന്റെ വാഹനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനാണ് പദ്ധതി നടപ്പിലാക്കിയതെങ്കിലും കൗണ്‍സിലിന്റെ സ്വന്തം വാഹനങ്ങള്‍ തന്നെ മാനദണ്ഡം പാലിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ആണ് ഇടയാക്കിയിരിക്കുന്നത് .

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം കൗണ്‍സില്‍ ഇത്തരത്തില്‍ സ്വന്തം ഫണ്ടില്‍ നിന്നു തന്നെ പിഴ അടയ്ക്കുന്നത് കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത് . ഭക്ഷ്യ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് പോലും മലിനീകരണ നിയന്ത്രണ ചാര്‍ജ് വലിയ ബാധ്യതയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചില സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദിവസേന പിഴ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഭക്ഷ്യവിതരണ പ്രവര്‍ത്തനങ്ങള്‍ കുറയുകയും ചെയ്തതായി അവർ ആരോപിച്ചു. എന്നാല്‍ കൗൺസിലിന്റെ നടപടി മൂലം നഗരത്തിലെ വായു മലിനീകരണത്തിന്റെ അളവ് 7 മുതല്‍ 8 ശതമാനം വരെ കുറഞ്ഞതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൗണ്‍സിലിന്റെ വിശദീകരണ പ്രകാരം ഇപ്പോള്‍ 1,170 വാഹനങ്ങളില്‍ 142 എണ്ണം മാത്രമാണ് മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്. പഴയ വാഹനങ്ങള്‍ മാറ്റി പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വാഹനങ്ങളുടെ ഇന്ധന ഉപയോഗം, വേഗത, എഞ്ചിന്‍ പ്രവര്‍ത്തന സമയം എന്നിവ നിരീക്ഷിക്കുന്ന പുതിയ പരിസ്ഥിതി സൗഹൃദ ഡ്രൈവിംഗ് പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം.

RECENT POSTS
Copyright © . All rights reserved