യുകെയിൽ സർവകലാശാല പഠനത്തിനായി വീട്ടിൽ തന്നെ താമസിക്കാൻ തീരുമാനിക്കുന്ന വിദ്യാർഥികളുടെ എണ്ണം ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സർവകലാശാല പ്രവേശനത്തിനായി അപേക്ഷ അംഗീകരിക്കപ്പെട്ട 81,000ത്തിലേറെ 18 വയസ്സുകാരാണ് ഇത്തവണ വീട്ടിൽ നിന്ന് തന്നെ പഠിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ഈ വിഭാഗത്തിലെ വിദ്യാർഥികളുടെ മൂന്നിലൊന്നിലേറെയാണ്. 2017ൽ അഞ്ചിൽ ഒരാൾ മാത്രമായിരുന്നു വീട്ടിൽ താമസിച്ച് പഠിക്കാൻ തീരുമാനിച്ചിരുന്നത്. സ്കോട്ട് ലൻഡിൽ 48 ശതമാനം വിദ്യാർഥികളും വീട്ടിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചപ്പോൾ വെയിൽസിൽ ഇത് 20 ശതമാനമാണ്.

ജീവിതച്ചെലവും വിദ്യാർഥി താമസസൗകര്യങ്ങളുടെ ഉയർന്ന വാടകയുമാണ് തീരുമാനത്തിന് പ്രധാന കാരണം. സെന്റ് ഹെലൻസിൽ നിന്നുള്ള ബിയാട്രിസും അമേലിയയും സെപ്റ്റംബറിൽ സർവകലാശാല പഠനം ആരംഭിക്കുമ്പോഴും വീട്ടിൽ തന്നെ താമസിക്കാനാണ് തീരുമാനം. മാഞ്ചസ്റ്റർ സർവകലാശാലയിൽ ഗണിതശാസ്ത്രം പഠിക്കുന്ന ബിയാട്രിസിന് ട്രെയിനിൽ ഏകദേശം 50 മിനിറ്റ് യാത്ര ചെയ്യേണ്ടിവരും . ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിൽ പഠിക്കാനൊരുങ്ങുന്ന അമേലിയ കണ്ടെത്തിയ താമസസൗകര്യത്തിന് ആഴ്ചയിൽ 300 മുതൽ 400 പൗണ്ട് വരെയാണ് വാടക. താമസച്ചെലവ് ‘വളരെ കൂടുതലും അസഹനീയവുമാണ്’ എന്നാണ് മറ്റൊരു വിദ്യാർഥിയായ ജെസിക്കയുടെ പ്രതികരണം. വീട്ടിൽ താമസിക്കുന്നതിലൂടെ വാടക ലാഭിക്കാമെങ്കിലും യാത്രയ്ക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നതിൽ വിദ്യാർഥികൾക്ക് ആശങ്കയുണ്ട്.

മൂന്ന് വർഷത്തെ ബിരുദ പഠനകാലത്ത് ട്യൂഷൻ ഫീസ് ഒഴികെ കുറഞ്ഞ സാമൂഹിക ജീവിത നിലവാരം നിലനിർത്താൻ ഒരു വിദ്യാർഥിക്ക് ഏകദേശം 61,000 പൗണ്ട് ആവശ്യമായി വരുമെന്ന് ഹയർ എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ കണക്കാക്കിയിരുന്നു. വിദ്യാർഥി താമസസൗകര്യങ്ങളുടെ വാടകയ്ക്കൊപ്പം മറ്റ് ജീവിതച്ചെലവുകളും ഉയർന്നതോടെ പലരും പഠനത്തോടൊപ്പം ജോലി ചെയ്യേണ്ട സ്ഥിതിയിലാണ്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ ഓൺലൈൻ പഠനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . വീട്ടിൽ നിന്ന് പഠിക്കുന്നതിലൂടെ താമസം മാറുന്നതിനുള്ള ചെലവും ഉയർന്ന വാടകയും ഒഴിവാക്കാനാകുമെന്ന് ഓപ്പൺ യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർവകലാശാല ക്യാംപസിലെ ജീവിതം വിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിനും സാമൂഹിക അനുഭവങ്ങൾക്കും പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.
ബർമിങ്ഹാമിലെ സ്പാർക്ക്ബ്രുക്ക് മേഖലയിലെ വിവാഹവേദിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. ബുധനാഴ്ച രാത്രി 8.30ഓടെ ഹൈഗേറ്റ് റോഡിലെ റോയൽ ഷാലിമാർ വേദിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൽ അതിഥികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോൾ ലംബോർഗിനിയും മക്ലാരനും ഉൾപ്പെടെ രണ്ട് കാറുകൾക്ക് തീപിടിച്ചു.

മൂന്ന് പെട്രോൾ ബോംബുകൾ ആണ് വേദിയുടെ പ്രവേശന ഭാഗത്തേക്കും കാറുകൾക്ക് നേരെയും എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കറുത്ത വസ്ത്രം ധരിച്ച മൂന്ന് പേർ സംഭവത്തിന് പിന്നാലെ വെള്ള നിറത്തിലുള്ള ഫോക്സ്വാഗൺ ഗോൾഫിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വെസ്റ്റ് മിഡ്ലാൻഡ്സ് ഫയർ സർവീസ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വിവാഹവേദിയിലെ അതിഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയതെന്ന് റോയൽ ഷാലിമാർ അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ദൃക്സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ആക്രമണത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിന്റെ വെബ്സൈറ്റ് വഴിയോ 101 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് അഭ്യർഥിച്ചു.
പ്രൈവസി കേസ് പരാജയപ്പെട്ടതിനെ തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിൻസ് ഹാരി ഉൾപ്പെടെ ഏഴുപേർക്ക് ഡെയ്ലി മെയിൽ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സിന് 3.45 കോടി പൗണ്ട് വരെ നിയമച്ചെലവ് നൽകേണ്ടിവന്നേക്കും. ഹൈക്കോടതി ജഡ്ജി മിസ്റ്റർ ജസ്റ്റിസ് നിക്ലിൻ ഈ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഹാരി, സർ എൽട്ടൺ ജോൺ, ഡേവിഡ് ഫർണിഷ്, മുൻ ലിബറൽ ഡെമോക്രാറ്റ് ഡെപ്യൂട്ടി നേതാവ് സർ സൈമൺ ഹ്യൂസ്, ബാരനസ് ഡോറീൻ ലോറൻസ്, നടിമാരായ സാഡി ഫ്രോസ്റ്റും ലിസ് ഹർലിയും ഉൾപ്പെടെയാണ് കേസിലെ ഏഴ് ഹർജിക്കാർ. അടുത്ത വെള്ളിയാഴ്ചയ്ക്കകം 95.4 ലക്ഷം പൗണ്ട് ഇടക്കാല നിയമച്ചെലവായി പ്രസാധകർക്ക് നൽകണം.

അനധികൃതമായി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചെന്നായിരുന്നു ഹാരിയും സംഘവും അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. എന്നാൽ ജൂലൈ 7ന് ജസ്റ്റിസ് നിക്ലിൻ ഈ അവകാശവാദങ്ങൾ തള്ളുകയായിരുന്നു. കേസ് അവതരിപ്പിച്ച രീതി ‘ യുക്തിരഹിതമായിരുന്നു എന്ന് വിമർശിച്ച കോടതി തെറ്റായ പ്രവർത്തനങ്ങളും ക്രിമിനൽ സ്വഭാവമുള്ള ആരോപണങ്ങളും തെളിവില്ലെങ്കിൽ പിൻവലിക്കേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി. അതേസമയം, പ്രസാധകർ ആവശ്യപ്പെട്ട 3.45 കോടി പൗണ്ട് മുഴുവൻ അനുവദിക്കണമെന്നല്ല കോടതി പറഞ്ഞത്. തുക വളരെ കൂടുതലാണെന്നും ചെലവുകൾ യുക്തിസഹമാണോ എന്ന കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ജഡ്ജി വ്യക്തമാക്കി. കേസിൽ പരാജയപ്പെട്ട ഏഴുപേർക്ക് ഒക്ടോബർ 2 വരെ വിധിക്കെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്.

കേസിനായി നേരത്തെ 1.62 കോടി പൗണ്ട് വരെയുള്ള നിയമച്ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഇവർക്കുണ്ടായിരുന്നു. എന്നാൽ പ്രസാധകർ കേസ് പ്രതിരോധിക്കാൻ ഏകദേശം 3.45 കോടി പൗണ്ട് ചെലവഴിച്ചതായി കോടതിയെ അറിയിച്ചു. ഇതോടെ ഇൻഷുറൻസ് പരിധിക്ക് മുകളിലുള്ള ഏകദേശം 1.8 കോടി പൗണ്ടിന്റെ അധിക തുക ഹാരിയും മറ്റ് ഹർജിക്കാരും വഹിക്കേണ്ട സാഹചര്യമുണ്ടാകാം. വിധിയിൽ നിരാശയുണ്ടെന്ന് സർ സൈമൺ ഹ്യൂസ് പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ മാസം വിധിക്ക് പിന്നാലെ പ്രിൻസ് ഹാരിയും ബാരനസ് ലോറൻസും കോടതിയിൽ നിന്ന് തങ്ങൾക്ക് നീതിയും ഉത്തരവാദിത്തവും ലഭിച്ചില്ലെന്നും വിധി ‘പൂർണമായും തെറ്റായ വിലയിരുത്തലാണെന്നും’ ആരോപിച്ചിരുന്നു. ഇനി അപ്പീൽ നടപടികളും നിയമച്ചെലവ് സംബന്ധിച്ച വിശദമായ വാദങ്ങളും കേസിൽ നിർണായകമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ റിപ്പോർട്ട് ചെയ്ത സാൽമൊണെല്ല വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾ, ചെറിയ കുട്ടികൾ, വയോജനങ്ങൾ, രോഗപ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പാകം കുറവുള്ള മുട്ടയും മുട്ട ചേർത്തുണ്ടാക്കുന്ന ചില ഭക്ഷണങ്ങളും ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി. മയോണൈസ്, സൂഫ്ലേ, ഹോളണ്ടൈസ് സോസ് തുടങ്ങിയ പാകം ചെയ്യാത്ത മുട്ട അടങ്ങിയ വിഭവങ്ങൾ ഭക്ഷണശാലകളിൽ നിന്ന് കഴിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 200-ലേറെ പേർക്ക് സാൽമൊണെല്ല സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രോഗബാധിതരിൽ വലിയൊരു വിഭാഗം ആശുപത്രിവാസം ആവശ്യമായ നിലയിലായതായും ഒരാൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. യുകെയിലേക്ക് ഇറക്കുമതി ചെയ്ത മുട്ടകളുമായി രോഗവ്യാപനത്തിന് ബന്ധമുണ്ടോയെന്ന് ആരോഗ്യ അധികൃതർ അന്വേഷിച്ചുവരികയാണ്.

അതേസമയം, യുകെയിൽ ഉൽപ്പാദിപ്പിക്കുന്ന മുട്ടകൾ പൊതുവേ സുരക്ഷിതമാണെന്ന് വിദഗ്ധർ വ്യക്തമാക്കി. സാൽമൊണെല്ലയ്ക്കെതിരെ കോഴികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനാൽ ബ്രിട്ടീഷ് മുട്ടകളുമായി രോഗവ്യാപനത്തിന് ഇതുവരെ ബന്ധം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ മുട്ട പൂർണമായും വേവിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്യൂക്ക്-ഡച്ചസ് ഓഫ് സസെക്സ് ഹാരി രാജകുമാരനും മേഗനും ഈ മാസം അമേരിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ, ഇവർക്കുള്ള പൊതുജനങ്ങളുടെ ചെലവിലുള്ള സുരക്ഷ വീണ്ടും ചർച്ചയാകുന്നു. ലണ്ടന് പുറത്തുള്ള സ്വകാര്യ വസതിയിലേക്ക് മാറാനാണ് ഇരുവരുടെയും തീരുമാനം. മക്കളായ ആർച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും സെപ്റ്റംബറിൽ ബ്രിട്ടനിലെ സ്കൂളിൽ പഠനം ആരംഭിക്കും. 2020ൽ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറി അമേരിക്കയിലേക്ക് താമസം മാറിയതിനെ തുടർന്ന് ഹാരിയുടെയും കുടുംബത്തിന്റെയും ബ്രിട്ടനിലെ സുരക്ഷ കുറച്ചിരുന്നു.

ബ്രിട്ടനിൽ സ്ഥിരതാമസമാക്കാനുള്ള പുതിയ തീരുമാനം വന്നതോടെ ഹാരിയുടെയും മേഗന്റെയും സുരക്ഷാ ക്രമീകരണങ്ങൾ റിവാക് (Ravec) വീണ്ടും പരിശോധിക്കും. ഹോം ഓഫീസിന്റെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര സമിതിയാണ് റിവാക്. നേരത്തെ ബ്രിട്ടനിലെത്തുന്നത് അപൂർവമായ സന്ദർശനങ്ങളായിരിക്കുമെന്ന വിലയിരുത്തലിലായിരുന്നു സുരക്ഷ ഓരോ സന്ദർശനത്തിനും പ്രത്യേകം തീരുമാനിച്ചിരുന്നത്. എന്നാൽ സ്ഥിരമായി ബ്രിട്ടനിൽ കഴിയുന്ന സാഹചര്യത്തിൽ സുരക്ഷാ ആവശ്യങ്ങൾ പുനഃപരിശോധിക്കേണ്ടിവരും. ഹാരിക്ക് ആവശ്യപ്പെടുന്ന നിലവാരത്തിലുള്ള നികുതിപ്പണത്തിൽ നിന്നുള്ള സുരക്ഷ ലഭിച്ചില്ലെങ്കിൽ, അധിക സുരക്ഷാ ചെലവ് സ്വന്തം നിലയിൽ വഹിക്കേണ്ടിവരാനും സാധ്യതയുണ്ട്.

രാജകുടുംബവുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ഹാരിയുടെ ആഗ്രഹവും മടങ്ങിവരവിന് പ്രധാന കാരണമാണെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ ഹാരിയും മേഗനും മക്കളുമൊത്ത് ഗ്ലോസ്റ്റർഷെയറിലെ ഹൈഗ്രോവിൽ ചാൾസ് രാജാവിനെ സന്ദർശിച്ചിരുന്നു. നാല് വർഷത്തിലേറെ കാലത്തിന് ശേഷമാണ് രാജാവിന് കൊച്ചുമക്കളെ നേരിൽ കാണാൻ കഴിഞ്ഞത്. അടുത്ത വർഷം ബർമിംഗ്ഹാമിൽ നടക്കുന്ന ഇൻവിക്ടസ് ഗെയിംസും ഹാരിയുടെ ബ്രിട്ടനിലെ സാന്നിധ്യം വർധിപ്പിക്കും. അതേസമയം, കാലിഫോർണിയയിലെ വീട് നിലനിർത്തുന്ന ദമ്പതികൾ കുടുംബബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം ബ്രിട്ടനിലും അമേരിക്കയിലും തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാന മേഖലയിൽ 1,200ലേറെ പുതിയ കുടിയേറ്റ വീടുകൾ നിർമിക്കാനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങൾ രംഗത്തെത്തി. പദ്ധതി ‘അസ്വീകാര്യ’മാണെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയ രാജ്യങ്ങൾ തീരുമാനം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്.

കിഴക്കൻ ജറുസലേമിനും മാലെ അദുമിം കുടിയേറ്റത്തിനുമിടയിലുള്ള ഏകദേശം 12 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അംഗീകരിച്ച 3,401 വീടുകളിൽ 1,234 എണ്ണത്തിനുള്ള ടെൻഡറാണ് ഇസ്രയേൽ ഭവന മന്ത്രാലയം ഇപ്പോൾ പുറത്തിറക്കിയത്. വെസ്റ്റ് ബാങ്കിനെ വടക്കും തെക്കും ആയി വിഭജിക്കുകയും കിഴക്കൻ ജറുസലേമിനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഭാവിയിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള സാധ്യതയ്ക്ക് പദ്ധതി വലിയ തിരിച്ചടിയാകുമെന്ന് പലസ്തീൻ അനുകൂലികളും ഇസ്രയേലിലെ സമാധാന സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.

വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ അക്രമവും പലസ്തീൻ സമ്പദ്വ്യവസ്ഥയ്ക്കുള്ള നിയന്ത്രണങ്ങളും ശക്തമായിരിക്കുന്ന സമയത്താണ് പുതിയ നീക്കമെന്നതും പാശ്ചാത്യ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. പദ്ധതി തുടർന്നാൽ ഒരു പലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാകുമെന്ന് യുഎൻ സെക്രട്ടറി ജനറലും മുന്നറിയിപ്പ് നൽകി. അതേസമയം, 1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ഇസ്രയേൽ ഏകദേശം 160 കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവയിൽ ഏകദേശം ഏഴ് ലക്ഷം ജൂതർ താമസിക്കുന്നുണ്ടെന്നും ഉള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ സിനഗോഗിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 49കാരനായ ഹിക്മത് ഒമർ അലി ഹക്കിമിനെതിരെ കുറ്റം ചുമത്തി. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചെന്നാണ് സാൽഫോർഡ് സ്വദേശിക്കെതിരായ കേസ്. വെള്ളിയാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാക്കാനായി ഇയാളെ കസ്റ്റഡിയിൽ വിട്ടു. 2025 ഒക്ടോബർ 2ന് നടന്ന ആക്രമണത്തിൽ മെൽവിൻ ക്രാവിറ്റ്സ് (66), അഡ്രിയൻ ഡോൾബി (53) എന്നിവർ കൊല്ലപ്പെട്ടിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . എന്നാൽ സംഭവദിവസത്തെ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ഹക്കിം. അന്ന് ആക്രമണം നടത്തിയ ജിഹാദ് അൽ-ഷാമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിന്റെ മുഴുവൻ പശ്ചാത്തലവും കണ്ടെത്താനും സംഭവത്തിൽ ഏതെങ്കിലും തരത്തിൽ പങ്കാളികളായവരെ തിരിച്ചറിയാനുമുള്ള അന്വേഷണം തുടരുകയാണെന്ന് കൗണ്ടർ ടെററിസം പൊലീസിലെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റോബ് പോട്ട്സ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും നേരത്തെ വിധി വന്നിരുന്നു . സൈനിക കേന്ദ്രത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട മുഹമ്മദ് ബഷീറിന് ജൂലൈയിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു; ഇയാൾ കുറഞ്ഞത് 17 വർഷം ജയിലിൽ കഴിയേണ്ടി വരും . 2025 ഓഗസ്റ്റ് 14ന് ഓക്സ്ഫോർഡ്ഷയറിലെ ശ്രീവൻഹാമിലുള്ള യുകെ ഡിഫൻസ് അക്കാദമിയിലേക്ക് അൽ-ഷാമിയെ കൂട്ടിക്കൊണ്ടുപോയി ആക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് അയർലൻഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ GCSE പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം ഗ്രേഡ് 4 (സി ഗ്രേഡിന് തുല്യം) അല്ലെങ്കിൽ അതിലധികം നേടിയവരുടെ ശതമാനം 67.3 ആയി രേഖപ്പെടുത്തിയപ്പോൾ, 2025ലെ 67.4 ശതമാനത്തിൽ നിന്ന് നേരിയ കുറവാണ് ഉണ്ടായത്. ഇത് 2019-ൽ, കോവിഡ് മഹാമാരിക്ക് മുമ്പ് രേഖപ്പെടുത്തിയ നിലവാരത്തിന് തുല്യമാണെന്ന് പരീക്ഷാ കണക്കുകൾ വ്യക്തമാക്കുന്നു. ഫലത്തിൽ വലിയ ഇടിവില്ലെങ്കിലും ഏകദേശം മൂന്നിലൊന്ന് വിദ്യാർഥികൾക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായിട്ടില്ലെന്നത് വിദ്യാഭ്യാസ വിദഗ്ധരുടെ ശ്രദ്ധ നേടുകയാണ്.

പെൺകുട്ടികൾ ഇത്തവണയും ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇരു വിഭാഗങ്ങൾ തമ്മിലുള്ള അന്തരം കുറയുന്ന പ്രവണതയാണ് കാണുന്നത്. ഗ്രേഡ് 7 അല്ലെങ്കിൽ അതിലുപരി നേടിയവരിൽ പെൺകുട്ടികളുടെ വിഹിതം 24.4 ശതമാനമായപ്പോൾ ആൺകുട്ടികളുടേത് 19.6 ശതമാനമാണ്. മൊത്തം പാസ് നിരക്കിൽ പെൺകുട്ടികൾക്ക് 70.2 ശതമാനവും ആൺകുട്ടികൾക്ക് 64.4 ശതമാനവും ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ലിംഗ വ്യത്യാസം കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നുവെങ്കിലും, ഉയർന്ന ഗ്രേഡുകളുടെ കാര്യത്തിൽ പെൺകുട്ടികളുടെ മേൽക്കോയ്മ തുടരുകയാണ്.

ഇംഗ്ലണ്ടിലെ പ്രാദേശിക കണക്കുകളിൽ ലണ്ടൻ വീണ്ടും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മേഖലയായി. ലണ്ടനിൽ 28.6 ശതമാനം വിദ്യാർഥികൾ ഗ്രേഡ് 7 അല്ലെങ്കിൽ അതിലുപരി നേടിയപ്പോൾ, വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ഇത് 17.7 ശതമാനം മാത്രമാണ്. അതേസമയം ഇംഗ്ലീഷും ഗണിതവും ആദ്യ ശ്രമത്തിൽ വിജയിക്കാത്ത വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതേണ്ട നിലവിലെ നയം സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. റീസിറ്റ് പരീക്ഷ എഴുതുന്നവരിൽ വിജയനിരക്ക് കുറഞ്ഞതോടെ, വിദ്യാർഥികളുടെ ആത്മവിശ്വാസത്തെ ഇത് ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാകുകയാണ്. വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങൾ കുറയ്ക്കാനും പ്രാദേശിക വ്യത്യാസങ്ങൾ പരിഹരിക്കാനും കൂടുതൽ നടപടികൾ ആവശ്യമാണെന്ന് വിദ്യാഭ്യാസ സംഘടനകൾ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയിലേക്ക് താമസം മാറി രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിന്മാറിയതിന് ആറുവർഷങ്ങൾക്ക് ശേഷം ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും വീണ്ടും ബ്രിട്ടനിലേക്ക് താമസം മാറ്റാൻ ഒരുങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനത്തോടെ മക്കളായ പ്രിൻസ് ആർച്ചിയെയും പ്രിൻസസ് ലിലിബറ്റിനെയും കൂട്ടി ബ്രിട്ടനിലെ ഒരു സ്വകാര്യ വസതിയിലേക്ക് മാറാനാണ് ദമ്പതികളുടെ തീരുമാനം. സെപ്റ്റംബറിൽ ഇരുവരും ബ്രിട്ടനിലെ സ്കൂളുകളിൽ പഠനം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2020-ൽ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ചുമതലകൾ ഉപേക്ഷിച്ച് കാലിഫോർണിയയിലെ മോണ്ടെസിറ്റോയിലേക്കാണ് ഹാരിയും മേഗനും താമസം മാറ്റിയത്. എന്നാൽ കഴിഞ്ഞ മാസം ഗ്ലോസ്റ്റർഷയറിലെ ഹൈഗ്രോവിൽ രാജാവ് ചാൾസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. കുട്ടികൾക്ക് ബ്രിട്ടനിലെ കുടുംബാംഗങ്ങളുമായി കൂടുതൽ അടുപ്പം വളർത്താനും അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ഹാരിയും മേഗനും രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തില്ലെന്നും സ്വകാര്യ വ്യക്തികളെന്ന നിലയിലുള്ള അവരുടെ നിലവിലെ പദവിയിൽ മാറ്റമുണ്ടാകില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാലിഫോർണിയയിലെയും പോർച്ചുഗലിലെയും വീടുകൾ തുടർന്നും നിലനിർത്തുന്ന ദമ്പതികൾ ബ്രിട്ടനിൽ ഒരു സ്വകാര്യ താമസകേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുൻപ് ഹാരി ഉയർത്തിയിരുന്നെങ്കിലും കുടുംബസമേതം ബ്രിട്ടനിൽ കൂടുതൽ സമയം ചെലവഴിക്കാനുള്ള സാഹചര്യം ഇപ്പോൾ രൂപപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളും കൗമാരക്കാരും വേപ്പിങ് ആരംഭിക്കുന്നത് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കും പിന്നീട് പുകവലിയിലേക്കുള്ള വഴിതുറക്കലിനും കാരണമാകാമെന്ന് ബ്രിട്ടനിലെ ശിശുരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകി. റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്ത് നടത്തിയ സമഗ്ര പഠന അവലോകനത്തിൽ വേപ്പിങ് ചെയ്യുന്ന കുട്ടികളിൽ ചുമ, ശ്വാസംമുട്ടൽ, ബ്രോങ്കൈറ്റിസ് ലക്ഷണങ്ങൾ, ആസ്ത്മ വഷളാകൽ തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നതായി കണ്ടെത്തി.

14,000-ത്തിലധികം ഗവേഷണ പ്രബന്ധങ്ങളും 81 പഠനങ്ങളും പരിശോധിച്ച അവലോകനത്തിൽ വേപ്പിങ് വായയുടെയും പല്ലുകളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും കണ്ടെത്തി. മോണവീക്കം, വായിലെ അൾസർ, വായ വരണ്ടുപോകൽ തുടങ്ങിയ പ്രശ്നങ്ങൾക്കൊപ്പം ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ ചിന്തകൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായും വേപ്പിങ് ബന്ധപ്പെട്ടിരിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുവാക്കളിലെ വേപ്പിങ് ഉപയോഗം പത്തിരട്ടിയോളം വർധിച്ചതായും ബ്രിട്ടനിലെ 11 മുതൽ 17 വയസ്സുവരെയുള്ള അഞ്ചിൽ ഒരാൾ എങ്കിലും വേപ്പിങ് പരീക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളെ ലക്ഷ്യമിട്ട് മിഠായികളുടെയും പാനീയങ്ങളുടെയും രുചിയിലും നിറങ്ങളിലും വിപണനം ചെയ്യുന്ന വേപ്പ് ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു. സാധാരണ പാക്കേജിങ്, കടകളിൽ നിന്ന് വേപ്പ് ഉൽപ്പന്നങ്ങൾ മറച്ചുവയ്ക്കൽ, കുട്ടികളെ ആകർഷിക്കുന്ന പരസ്യങ്ങളും രുചിനാമങ്ങളും നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ സർക്കാർ വേഗത്തിൽ നടപ്പാക്കണമെന്നും അവർ നിർദേശിച്ചു. കുട്ടികൾ ഒരിക്കലും വേപ്പിങ് ഉപയോഗിക്കരുതെന്നും നിക്കോട്ടിൻ ആശ്രിതത്വത്തിൽ നിന്ന് പുതിയ തലമുറയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.