Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എൻഎച്ച്എസിലെ ജീവനക്കാർ പലസ്തീൻ അനുകൂല ബാഡ്ജുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ ചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കണമെന്ന് പുതിയ റിപ്പോർട്ട് ശുപാർശ ചെയ്തു. രോഗികൾക്കും ജീവനക്കാർക്കും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് നിർദേശം. റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായും അംഗീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. ആരോഗ്യ മേഖലയിലെ വിവേചനവും വിദ്വേഷവും തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യഹൂദ സമൂഹത്തിനെതിരായ വിദ്വേഷ സംഭവങ്ങൾ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട സംഘടനകൾ പ്രതികരിച്ചു. ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടാതെ എല്ലാ രാഷ്ട്രീയ ചിഹ്നങ്ങൾക്കും ഒരുപോലെ നിയന്ത്രണം ബാധകമാക്കണമെന്നാണ് അവരുടെ ആവശ്യം. ചില എൻഎച്ച്എസ് ട്രസ്റ്റുകൾ നിലവിൽ തന്നെ ഇത്തരം ചിഹ്നങ്ങൾ ധരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ വിശ്വാസവും ആരോഗ്യ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ലണ്ടനിലെ ഒരു എൻഎച്ച്എസ് ട്രസ്റ്റിന്റെ വസ്ത്രധാരണ നയം തങ്ങളുടെ പലസ്തീൻ അനുകൂല നിലപാടുകളെ അടിസ്ഥാനമാക്കി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് ഡോക്ടർമാരും ഒരു നേഴ്സും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്ന് ഗാസയിൽ ആരംഭിച്ച യുദ്ധത്തിനും ശേഷം ആരോഗ്യ മേഖലയിലെ യഹൂദവിരുദ്ധ സംഭവങ്ങൾ വർധിച്ചതായി വിദഗ്ധർ പറയുന്നു. പൊതുസേവന സ്ഥാപനങ്ങൾ മതത്തിന്റെയോ വംശീയതയുടെയോ പേരിലുള്ള വിവേചനത്തെ ശക്തമായി നേരിടേണ്ടതുണ്ടെന്ന് യഹൂദ സംഘടനകളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എൻഎച്ച്എസ് എല്ലാ വിഭാഗം ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ സുരക്ഷിതവും സ്വാഗതാർഹവുമായ ഇടമായി തുടരണമെന്നും അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ ഡെവൺ കൗണ്ടിയിൽ പരിശീലന പറക്കലിനിടെ തകർന്നുവീണ റോയൽ നേവി ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചു. ഒക്ഹാംപ്ടണിന് സമീപമുള്ള സോർട്ടൺ ഡൗൺ പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. മെർലിൻ എം.കെ.4 ഹെലികോപ്റ്ററാണ് പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൊതുജനങ്ങളുടെ പ്രവേശനം താൽക്കാലികമായി നിരോധിക്കുകയും ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി റോയൽ നേവി അറിയിച്ചു. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ തൽക്കാലം പുറത്തുവിടില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തെ തുടർന്ന് പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിക്ക് ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് നേവി വക്താവ് അറിയിച്ചു. അപകടത്തിൽ ഹെലികോപ്റ്ററിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നു.

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറും പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയും അനുശോചനമറിയിച്ചു. റോയൽ നേവിക്കും രാജ്യത്തിനും വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് നേവി മേധാവി ജനറൽ സർ ഗ്വിൻ ജെൻകിൻസ് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശീലന ദൗത്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് മെർലിൻ എം.കെ.4. അപകടവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജിപിമാർക്ക് അമിത ജോലിഭാരം നേരിടേണ്ടിവരുന്നതിനാൽ വയോജനങ്ങൾക്ക് ആവശ്യമായ പരിചരണം നൽകാൻ കഴിയുന്നില്ലെന്നുള്ള ബ്രിട്ടീഷ് പാർലമെന്ററി സമിതി റിപ്പോർട്ട് പുറത്തുവന്നു . 65 വയസിന് മുകളിലുള്ളവരിൽ പരിക്കുകളെ തുടർന്നുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വീഴ്ച. ഇതുമൂലം ആയിരക്കണക്കിന് ഹിപ് അസ്ഥി ഒടിവുകളും ആരോഗ്യരംഗത്തിന് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിയമപ്രകാരം മിതമായതോ ഗുരുതരമായതോ ആയ ശാരീരിക അവശതയുള്ള വയോജനങ്ങളെ കണ്ടെത്തുകയും വിലയിരുത്തുകയും പിന്തുണ നൽകുകയും ചെയ്യേണ്ട ഉത്തരവാദിത്തം ജിപിമാർക്കുണ്ട്. എന്നാൽ 2024-25 കാലയളവിൽ ഇത്തരം രോഗികളിൽ വെറും 17 ശതമാനം പേരെ മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്. ഗുരുതര അവശതയുള്ളവരിൽ 18 ശതമാനം പേർക്കു മാത്രമാണ് വീഴ്ചാ സാധ്യത വിലയിരുത്തിയത്. ഇതിൽ തന്നെ മരുന്നുകളുടെ അവലോകനം നടത്തിയതാകട്ടെ 16 ശതമാനത്തിൽ താഴെയുള്ള രോഗികൾക്കാണ് .

ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതടക്കമുള്ള പുതിയ ഉത്തരവാദിത്തങ്ങൾ ജിപിമാരുടെ മേൽ അധികഭാരം സൃഷ്ടിച്ചുവെന്നാണ് സമിതിയുടെ വിലയിരുത്തൽ. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ഇതു തിരിച്ചടിയായതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീഴ്ച ഒഴിവാക്കുന്നതിനും അവശത നേരത്തെ കണ്ടെത്തുന്നതിനുമായി ഫാർമസിസ്റ്റുമാരുൾപ്പെടെയുള്ള മറ്റ് ആരോഗ്യപ്രവർത്തകരെ കൂടുതൽ ഉപയോഗപ്പെടുത്തുന്ന കാര്യവും എൻഎച്ച്എസ് പരിഗണിച്ചുവരികയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹെൻറി നൊവാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വൻ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത് . സംഭവത്തെ ഉപയോഗപ്പെടുത്തി സമൂഹത്തിൽ ഭിന്നിപ്പും അസംതൃപ്തിയും വളർത്താൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ, റീഫോം യു.കെ നേതാവ് നൈജൽ ഫരാജിനെതിരെ ആരോപിച്ചു. പാർലമെന്റിലെ ചോദ്യോത്തര വേളയിലും വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രാജ്യത്തെ പോലീസ് സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിത്തിരിവായിട്ടുണ്ട് .

കഴിഞ്ഞ ഡിസംബറിൽ സൗത്താംപ്ടണിൽ നടന്ന ആക്രമണത്തിൽ ഹെൻറി നൊവാക്ക് കൊല്ലപ്പെട്ട കേസിൽ 23-കാരനായ വിക്രം ഡിഗ്വയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ആക്രമണത്തിന് ശേഷം പ്രതി താൻ വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പോലീസിനോട് തെറ്റായ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഗുരുതരമായി പരിക്കേറ്റുകിടന്ന നൊവാക്കിനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പുറത്തുവിട്ട ബോഡിക്യാം ദൃശ്യങ്ങളിൽ കൈവിലങ്ങ് അണിയിച്ച നിലയിൽ “എനിക്ക് ശ്വാസം കിട്ടുന്നില്ല” എന്ന് നൊവാക്ക് പറയുന്നതും കാണാം.

സംഭവം രണ്ടുതരത്തിലുള്ള പോലീസ് നടപടിയുടെ ഉദാഹരണമാണെന്ന് ഫരാജ് ആരോപിച്ചു. എന്നാൽ ഈ ആരോപണം സ്റ്റാർമർ ശക്തമായി തള്ളിക്കളഞ്ഞു. ഇത്തരം ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാതെ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ നടപടികൾ സംബന്ധിച്ച് സ്വതന്ത്ര പോലീസ് ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) അന്വേഷണം നടത്തിവരികയാണ്. അന്വേഷണഫലം പുറത്തുവരുന്നതുവരെ നിഗമനങ്ങളിൽ എത്തരുതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെവോണിലെ ഒക്ഹാംപ്ടണിന് സമീപം സോർട്ടൺ ഡൗൺ മേഖലയിൽ റോയൽ നേവിയുടെ ഹെലികോപ്റ്റർ തകർന്നുവീണു . ബുധനാഴ്ച പുലർച്ചെ 3.45 ഓടെ അപകടം നടന്നതിനെ തുടർന്ന് അടിയന്തിര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു . സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുരന്താവസ്ഥ പ്രഖ്യാപിച്ചതായി ഡെവൺ ആൻഡ് കോർൺവാൾ പൊലീസ് ചീഫ് കോൺസ്റ്റബിൾ ജെയിംസ് വോൺ അറിയിച്ചു.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയൽ നേവി അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത് ഉചിതമല്ലെന്നും നേവി വക്താവ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പാർലമെന്റിൽ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇത് അതീവ ആശങ്കാജനകമായ സമയമാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ ഡാർട്ട്മൂർ മേഖല റോയൽ നേവിയുടെ ഹെലികോപ്റ്റർ പരിശീലനങ്ങൾക്ക് സുപരിചിതമായ പ്രദേശമാണ്. യിയോവിൽട്ടൺ, കൾഡ്രോസ് എന്നീ നാവിക വ്യോമതാവളങ്ങൾക്കിടയിലുള്ള ഈ മേഖലയിൽ പതിവായി സൈനിക ഹെലികോപ്റ്റർ പരിശീലനങ്ങൾ നടക്കാറുണ്ട്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ യിയോവിൽട്ടൺ നാവിക വ്യോമതാവളവുമായി ബന്ധമുള്ളതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അപകടത്തെ തുടർന്ന് സമീപ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ സൗത്താംപ്ടണിൽ വിദ്യാർഥിയായിരുന്ന 18-കാരൻ ഹെൻറി നൊവാക്കിന്റെ കൊലപാതകവും അതിനുശേഷമുള്ള പൊലീസ് നടപടികളും രാജ്യവ്യാപക വിവാദത്തിന് വഴിവച്ചു. 23-കാരനായ വിക്‌റം ഡിഗ്വ കത്തി കൊണ്ട് കുത്തി ഹെൻറിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് പൊലീസിൻ്റെ ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവന്നത്. കുത്തേറ്റതായി ഹെൻറി ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് അദ്ദേഹത്തെ കൈവിലങ്ങ് അണിയിക്കുകയും “എനിക്ക് ശ്വാസംമുട്ടുന്നു” എന്ന് പലതവണ പറഞ്ഞിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നുമാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

സംഭവസ്ഥലത്ത് ഡിഗ്വ താനാണ് വംശീയ ആക്രമണത്തിന് ഇരയായതെന്ന് പൊലീസിനോട് പറഞ്ഞതിനെ തുടർന്നാണ് ഹെൻറിയെ സംശയത്തിന്റെ നിഴലിൽ കണ്ടതെന്നാണ് ആരോപണം. പുറത്തുവന്ന ദൃശ്യങ്ങൾ “ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതാണ്” എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. വംശീയത സംബന്ധിച്ച ആരോപണങ്ങൾ പൊലീസ് തീരുമാനങ്ങളെ എത്രത്തോളം സ്വാധീനിച്ചുവെന്നത് അന്വേഷിക്കപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് നടപടികൾ പരിശോധിച്ച് സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ ഹെൻറിക്ക് നീതി ആവശ്യപ്പെട്ട് സൗത്താംപ്ടണിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ പ്രതിയുടെ കുടുംബം താമസിക്കുന്ന പ്രദേശത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. എന്നാൽ മകന്റെ മരണം കൂടുതൽ വിദ്വേഷത്തിനോ സാമൂഹിക വിഭജനത്തിനോ കാരണമാക്കരുതെന്ന് ഹെൻറിയുടെ കുടുംബം അഭ്യർഥിച്ചു. ഇത് മതത്തിന്റെയോ വംശീയതയുടെയോ വിഷയമല്ല, മറിച്ച് ഒരു കൊലപാതകക്കേസാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി. സംഭവത്തിന്റെ മറവിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ദിനപത്രമായ ‘ദ് ഗാർഡിയൻ’ പുറത്തിറക്കിയ ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയിൽ അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ്’ ഇടം നേടി. കോട്ടയം ജില്ലയിലെ അയ്മനത്തെയും മീനച്ചിലാറിനെയും പശ്ചാത്തലമാക്കിയ ഈ നോവൽ പട്ടികയിൽ 32–ാം സ്ഥാനത്താണ്. ഇംഗ്ലീഷിൽ എഴുതിയതോ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. പട്ടികയിൽ ഇടം നേടിയ ഏക മലയാളി എഴുത്തുകാരിയാണ് അരുന്ധതി റോയി.

170 എഴുത്തുകാരും നിരൂപകരും സാഹിത്യ അധ്യാപകരും നിർദേശിച്ച പ്രിയപ്പെട്ട പത്ത് നോവലുകളുടെ അടിസ്ഥാനത്തിലാണ് ഗാർഡിയൻ പട്ടിക തയ്യാറാക്കിയത്. ജോർജ് എലിയറ്റിന്റെ ‘മിഡിൽമാർച്ച്’ ഒന്നാം സ്ഥാനവും ടോണി മോറിസന്റെ ‘ബിലവഡ്’ രണ്ടാം സ്ഥാനവും നേടി. ജീവിച്ചിരിക്കുന്ന എഴുത്തുകാരിൽ ഏറ്റവും ഉയർന്ന റാങ്ക് സൽമാൻ റുഷ്ദിക്കാണ്; അദ്ദേഹത്തിന്റെ ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ 23–ാം സ്ഥാനത്തെത്തി. ഇന്ത്യൻ വംശജരായ റോഹിൻടൺ മിസ്ത്രിയുടെയും വി.എസ്. നയ്പോളിന്റെയും കൃതികളും പട്ടികയിൽ ഇടം നേടി.

പട്ടികയുടെ മറ്റൊരു പ്രത്യേകത സ്ത്രീ എഴുത്തുകാരുടെ ശക്തമായ സാന്നിധ്യമാണ്. 100 കൃതികളിൽ 36 എണ്ണം സ്ത്രീകളുടേതാണ്. വെർജീനിയ വുൾഫിന്റെ അഞ്ച് നോവലുകൾ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ ജെയ്ൻ ഓസ്റ്റിൻ, ടോണി മോറിസൺ, ഹാൻ കാങ് തുടങ്ങിയവരും ശ്രദ്ധേയ സാന്നിധ്യമായി. അരുന്ധതി റോയി, ഹാൻ കാങ്, ചിമമാൻഡ എൻഗോസി അഡീച്ചി എന്നിവരുടെ ഉൾപ്പെടുത്തൽ പാശ്ചാത്യ ലോകത്തിന് പുറത്തുള്ള സാഹിത്യ ശബ്ദങ്ങൾക്കും ആഗോള അംഗീകാരം വർധിക്കുന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോഹൻലാൽ നായകനായ മലയാള സിനിമ ദൃശ്യത്തിന്റെ കഥയോട് സമാനമായ സംഭവമാണ് ബ്രിട്ടനിലെ ന്യൂകാസിൽ-അണ്ടർ-ലൈമിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു മൾട്ടി സ്റ്റോറി കാർ പാർക്കിന്റെ പുനർവികസന പ്രവർത്തനങ്ങൾക്കിടെയാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മനുഷ്യന്റേതാകാമെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ നിർമാണസ്ഥലത്ത് ആശങ്ക പടരുകയും പൊലീസ് അടിയന്തിരമായി സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവം പുറത്തുവന്നതോടെ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

മുൻ മിഡ്‌വേ കാർ പാർക്ക് സമുച്ചയം ആധുനിക താമസ സമുച്ചയമാക്കി മാറ്റുന്നതിനുള്ള നിർമാണപ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിച്ചിരുന്നത്. 111 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ഭൂഗർഭ ഭാഗത്ത് ജോലികൾ നടക്കുന്നതിനിടെയാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തേക്ക് ഫോറൻസിക് വിദഗ്ധരെ നിയോഗിക്കുകയും തെളിവുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. അവശിഷ്ടങ്ങൾ എത്രകാലം പഴക്കമുള്ളതാണെന്നും അവ കണ്ടെത്തിയ സാഹചര്യങ്ങൾ എന്താണെന്നും കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

സംഭവത്തെ തുടർന്ന് നിർമാണസ്ഥലത്തിന്റെ താഴത്തെ നിലയിലെ എല്ലാ ജോലികളും താൽക്കാലികമായി നിർത്തിവച്ചതായി നിർമാണ കമ്പനി അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിന് പൂർണ സഹകരണം നൽകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. കണ്ടെത്തിയ അവശിഷ്ടങ്ങൾ മനുഷ്യന്റേതാണോയെന്നും അവയ്ക്ക് ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധമുണ്ടോയെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. ദൃശ്യം സിനിമയിൽ നായകൻ കൊലപാതകത്തിനിരയായ യുവാവിന്റെ മൃതദേഹം പൊലീസ് സ്റ്റേഷൻ നിർമാണത്തിനായി തെരഞ്ഞെടുത്ത സ്ഥലത്ത് രഹസ്യമായി മറവുചെയ്യുന്നതും വർഷങ്ങൾക്കുശേഷം അവശിഷ്ടങ്ങൾ കണ്ടെത്തുമോയെന്ന ആശങ്കയും കഥയുടെ പ്രധാന ഘടകമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ മെക്സ്ബറോയിൽ റിവർ ഡോണിൽ വീണു കാണാതായ 11 വയസ്സുകാരൻ മക്കെൻസി സ്വിഫ്റ്റിനായുള്ള തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി ഫെറി ബോട്ട് ലെയ്ന് സമീപം നദിയിലേക്ക് ഇറങ്ങിയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. പൊലീസ്, അണ്ടർവാട്ടർ സെർച്ച് ടീം , മൗണ്ടൻ റെസ്ക്യൂ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ച ശേഷം ഒരു മൃതദേഹം കണ്ടെത്തിയതായി സൗത്ത് യോർക്ക്ഷെയർ പൊലീസ് അറിയിച്ചു. ഔപചാരിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും മക്കെൻസിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർക്കു പ്രത്യേക പിന്തുണ നൽകിവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഡോൺകാസ്റ്റർ ജില്ലാ കമാൻഡർ ചീഫ് സൂപ്രണ്ട് പീറ്റ് തോർപ്, കുട്ടിയെ നഷ്ടപ്പെടുന്നത് ഏതൊരു മാതാപിതാവിനും സഹിക്കാനാവാത്ത ദുരന്തമാണെന്ന് പറഞ്ഞു. അടുത്തിടെ അനുഭവപ്പെടുന്ന കടുത്ത ചൂടിനിടെ തുറസ്സായ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ട് ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം ഇതോടെ 16 ആയി. മക്കെൻസിയുടെ മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്കൂൾ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ അണ്ടർഗ്രൗണ്ട് (ട്യൂബ്) ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്കുകൾ നിശ്ചയിച്ച പ്രകാരം ഇന്ന് ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നടക്കും. നാല് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് (RMT) യൂണിയൻ അംഗങ്ങളാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരം ഒഴിവാക്കുന്നതിനായി നടത്തിയ അവസാനഘട്ട ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചതോടെയാണ് പണിമുടക്ക് ഉറപ്പായത്.

തൊഴിലാളികളുടെ ജോലിസമയം വർധിക്കാനും ഡ്രൈവർമാരുടെ വിശ്രമ സമയം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കകൾക്ക് ആവശ്യമായ ഉറപ്പുകൾ നൽകുന്നതിൽ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (TfL) പരാജയപ്പെട്ടുവെന്ന് ആർ എം റ്റി യൂണിയൻ ആരോപിച്ചു. അതേസമയം, സമരനടപടി നിരാശാജനകമാണെങ്കിലും ട്യൂബ് സർവീസുകളുടെ പകുതിയെങ്കിലും നടത്താൻ ശ്രമിക്കുമെന്ന് ടി എഫ് എൽ അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മുതൽ സമരം ആരംഭിച്ചു . ഇതുമൂലം സർവീസുകളിൽ വലിയ തടസ്സം നേരിടും. സർക്കിൾ, പിക്കഡിലി ലൈനുകൾ പൂർണ്ണമായും നിർത്തിവയ്ക്കുകയും മെട്രോപൊളിറ്റൻ, സെൻട്രൽ ലൈനുകളുടെ ചില ഭാഗങ്ങളിൽ സർവീസ് തടസ്സപ്പെടുകയും ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ബസുകൾ, ഓവർഗ്രൗണ്ട്, എലിസബത്ത് ലൈൻ, ഡി എൽ ആർ, ട്രാം സർവീസുകൾ തുടരുമെങ്കിലും സാധാരണയേക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Copyright © . All rights reserved