Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ 20 സ്ത്രീകളുടെ സ്തനങ്ങൾ അനാവശ്യമായി നീക്കം ചെയ്തതായി എൻഎച്ച്എസ് ട്രസ്റ്റ് സമ്മതിച്ചു. സ്തനാർബുദ ചികിത്സയിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സർജൻമാർ, റേഡിയോളജിസ്റ്റുകൾ, പാത്തോളജിസ്റ്റുകൾ, ക്യാൻസർ വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി സംഘത്തിൽ (എംഡിടി) രോഗികളുടെ ചികിത്സാ പദ്ധതി വിശദമായി പരിശോധിക്കേണ്ടതാണ്. എന്നാൽ ട്രസ്റ്റിന്റെ ബ്രെസ്റ്റ് യൂണിറ്റ് ഇത്തരം യോഗങ്ങളിൽ വേണ്ടത്ര പങ്കെടുത്തിരുന്നില്ലെന്ന് റോയൽ കോളജ് ഓഫ് സർജൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

വ്യക്തിഗത സർജൻമാരുടെ അഭിപ്രായങ്ങൾ മതിയായ പരിശോധനയില്ലാതെ അംഗീകരിച്ചാണ് ചില രോഗികളിൽ തീരുമാനങ്ങൾ എടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. മാർഗനിർദേശങ്ങൾ പാലിക്കാത്ത പഴയ രീതികൾ, ആവർത്തിച്ചുള്ള ശസ്ത്രക്രിയകളുടെ ഉയർന്ന നിരക്ക്, മാസ്റ്റെക്ടമിക്ക് പിന്നാലെ ഉടൻ ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ നടത്തുന്നതിലെ കുറവ് തുടങ്ങിയ വീഴ്ചകളും ഇത് കൂടാതെ കണ്ടെത്തി. യോഗ്യതയില്ലാത്ത താൽക്കാലിക കൺസൾട്ടന്റുമാർ രോഗികളെ ചികിത്സിച്ചിരിക്കാമെന്നും അന്വേഷണത്തിൽ സൂചനയുണ്ട്. ആവശ്യമായ രോഗനിർണയ ഉപകരണങ്ങൾ ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ഡോക്ടർ ഭട്ടി പലതവണ ആശങ്ക ഉന്നയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ ഡർഹം പൊലീസ്, നാഷണൽ ക്രൈം ഏജൻസി എന്നിവ നടത്തുന്ന അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നതായി കൗണ്ടി ഡർഹം ആൻഡ് ഡാർലിങ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറുന്നുണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി. എന്നാൽ അനാവശ്യമായി സ്തനങ്ങൾ നീക്കം ചെയ്ത സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ നഷ്ടം ഇനി പരിഹരിക്കാനാകില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്തനാർബുദ ചികിത്സയിൽ കർശനമായ മാർഗനിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്നും, രാജ്യത്തിന്റെ ഏത് ഭാഗത്തായാലും രോഗികൾക്ക് ഒരേ നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കണമെന്നും ഉള്ള അഭിപ്രായം ശക്തമാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തെറ്റായ കൈകളിലെത്തുന്നത് മനുഷ്യരാശിക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് ചാൾസ് രാജാവ് മുന്നറിയിപ്പ് നൽകി. സമൂഹത്തിന് ഗുണകരമായ രീതിയിൽ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സ്കോട്ട് ലൻഡിലെ ഡംഫ്രീസ് ഹൗസിൽ സംഘടിപ്പിച്ച ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എൻവിഡിയ, ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ എഐ കമ്പനികളുടെ പ്രതിനിധികളും ബ്രിട്ടന്റെ എഐ മന്ത്രി കനിഷ്ക നാരായണനും മാർപാപ്പയുടെ ഉപദേശകനും യോഗത്തിൽ പങ്കെടുത്തു.

എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നവർ തന്നെ ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് ചാൾസ് രാജാവ് പറഞ്ഞു. സാങ്കേതികവിദ്യയുടെ വികസനം മാത്രമല്ല, അത് മനുഷ്യർക്കും സമൂഹത്തിനും പ്രകൃതിക്കും ഗുണകരമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എഐ സുരക്ഷയ്ക്കാണ് ഏറ്റവും പ്രധാന്യം നൽകേണ്ടതെന്നും സുരക്ഷ ഉറപ്പാക്കാനാകാത്ത ഉൽപന്നം പുറത്തിറക്കാതെ കൂടുതൽ സാങ്കേതിക വികസനം നടത്തണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഗൂഗിൾ ഡീപ്‌മൈൻഡിന്റെ സഹസ്ഥാപകൻ സർ ഡെമിസ് ഹസാബിസ് മനുഷ്യനേക്കാൾ മികച്ച രീതിയിൽ വിവിധ ജോലികൾ ചെയ്യാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തിയേക്കാമെന്ന് പറഞ്ഞു. ഇതിന്റെ സ്വാധീനം വ്യാവസായിക വിപ്ലവത്തിന്റേതിനേക്കാൾ പത്തിരട്ടിയാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഐയുടെ അപകടസാധ്യതകളെക്കുറിച്ച് ലോകമെമ്പാടും ചർച്ചകൾ ശക്തമാകുന്നതിനിടെ, സുരക്ഷ ഉറപ്പാക്കാൻ കമ്പനികളും സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഓപ്പൺഎഐ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സാറാ ഫ്രിയറും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒസാമ ബിൻ ലാദനെ പുകഴ്ത്തിയ മുസ്‌ലിം പുരോഹിതൻ ഹാഫിസ് മുഹമ്മദ് താഹിർ മെഹ്മൂദ് അഷ്റഫിക്ക് നൽകിയ പുരസ്കാരം കാന്റർബറി ആർച്ച് ബിഷപ്പ് ഡെയിം സാറാ മുള്ളലി പിൻവലിച്ചു. മതസൗഹാർദത്തിനും സഹകരണത്തിനുമുള്ള ഹ്യൂബർട്ട് വാൾട്ടർ പുരസ്കാരമാണ് കഴിഞ്ഞ ആഴ്ച അഷ്റഫിക്ക് സമ്മാനിച്ചത്. 9/11 ആക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

2007ലെ പ്രസ്താവനകളിലാണ് അഷ്റഫി ബിൻ ലാദനെ പുകഴ്ത്തിയത്. റഷ്യക്കാർക്കും അമേരിക്കക്കാർക്കും ബ്രിട്ടീഷുകാർക്കുമെതിരെ ഇസ്‌ലാമിനുവേണ്ടി പോരാടിയ വ്യക്തിയെന്നാണ് അന്ന് ബിൻ ലാദനെ വിശേഷിപ്പിച്ചത്. ബിൻ ലാദന് ‘സൈഫുല്ല’ (ദൈവത്തിന്റെ വാൾ) എന്ന വിശേഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ തന്റെ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തതാണെന്നും തനിക്കെതിരെ അന്യായമായ പ്രചാരണം നടന്നെന്നും അഷ്റഫി പ്രതികരിച്ചു.

പാകിസ്ഥാനിലെ മതസൗഹാർദ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്ന് ലാംബത്ത് പാലസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2012ൽ മതനിന്ദ ആരോപിച്ച് കേസെടുത്ത ക്രിസ്ത്യൻ പെൺകുട്ടി റിംഷാ മസീഹിന്റെ കേസിൽ അഷ്റഫി ഇടപെട്ടതും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. എന്നാൽ പാകിസ്ഥാനിലെ മതനിന്ദാ നിയമങ്ങളെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. ഈ നിയമങ്ങൾ മതന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് വിമർശിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ ഏഴ് വർഷത്തോളമായി കാണാതായ ഹാംപ്‌ഷയർ സ്വദേശിനി ജോവാൻ ഷീന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓഗസ്റ്റിൽ കാട്ടുതീ ഉണ്ടായ പ്രദേശത്ത് ഓഗസ്റ്റ് 12നാണ് അസ്ഥികൾ കണ്ടെത്തിയത്. വിപുലമായ ഫോറൻസിക് പരിശോധനയ്ക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷമാണ് തിരിച്ചറിഞ്ഞത്.

44കാരിയായ ജോവാൻ മൂന്ന് കുട്ടികളുടെ അമ്മയാണ്. 2019 ഡിസംബറിൽ അവസാനമായി കണ്ട ജോവാനെ 2020 ഫെബ്രുവരിയിലാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത്. ഫെയർഹാമിൽ നിന്ന് ജന്മനാടായ സതാംപ്ടണിലേക്ക് യാത്ര തിരിച്ച ശേഷമാണ് ഇവരെ കാണാതായത്. സംഭവത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ആദ്യം കൊലപാതക അന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞതോടെ അന്വേഷണം ഹാംപ്‌ഷയർ ആൻഡ് ഐൽ ഓഫ് വൈറ്റ് പൊലീസ് ഏറ്റെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് സതാംപ്ടൺ സ്വദേശിയായ 56കാരനെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ജോവാന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജോവാൻ ഫേൽതാമിൽ എത്തിപ്പെട്ടതിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് ക്രൈംസ്റ്റോപ്പേഴ്സ് വഴി രഹസ്യമായി വിവരം കൈമാറാം. അന്വേഷണത്തെ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3.75 ശതമാനത്തിൽ നിലനിർത്തി. പണപ്പെരുപ്പം വീണ്ടും ഉയരുന്നതിനിടെയാണ് നിരക്ക് മാറ്റേണ്ടതില്ലെന്ന് ബാങ്ക് തീരുമാനിച്ചത്. മധ്യപൂർവദേശത്തെ സംഘർഷം ആഗോള ഊർജവില ഉയർത്തുന്നതാണ് ബാങ്കിന്റെ പ്രധാന ആശങ്ക.

ഓഗസ്റ്റിൽ ബ്രിട്ടനിലെ പണപ്പെരുപ്പം 3.1 ശതമാനമായി ഉയർന്നിരുന്നു. ഇന്ധനവിലയിലെ വർധനയാണ് പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ പണപ്പെരുപ്പം അടുത്ത വർഷം ആദ്യം നാലു ശതമാനത്തോളം ഉയരാമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. യുദ്ധവും ഊർജവില വർധനയും തുടരുകയാണെങ്കിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഭാവിയിൽ പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.

അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് സർക്കാർ ബോണ്ടുകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിലും മാറ്റം പ്രഖ്യാപിച്ചു. വിപണിയിലെ അസ്ഥിരത ഒഴിവാക്കുന്നതിനായി ഏകദേശം 146 ബില്യൺ പൗണ്ടിന്റെ സർക്കാർ ബോണ്ടുകൾ ട്രഷറിയിലേക്ക് തിരിച്ചുവിൽക്കാനുള്ള പദ്ധതിയാണ് മുന്നോട്ടുവച്ചത്. പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലും യുദ്ധവും ഊർജവിലയും സൃഷ്ടിക്കുന്ന പണപ്പെരുപ്പ സമ്മർദം ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി തുടരുകയാണ്.

ലണ്ടൻ: സസെക്സിലെ ഡച്ചസ് മേഗൻ മാർക്കിളിന്റെ മൊബൈൽ ഫോൺ നമ്പർ സ്കൂൾ രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് ചോർന്നതായി റിപ്പോർട്ട്. മക്കളായ ആർച്ചിയും ലിലിബറ്റും ബ്രിട്ടനിലെ സ്കൂളിൽ പഠനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മേഗനെ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ചേർത്തതെന്നാണ് വിവരം. ‘ഇയർ 3’ എന്ന ഗ്രൂപ്പിലെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിക്കുന്നതായും റിപ്പോർട്ടുണ്ട്.

ദി സൺ ആണ് മേഗന്റെ ഫോൺ നമ്പർ ചോർന്ന വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. വിവരങ്ങൾ പുറത്തുവന്നതിൽ സസെക്സുമായി അടുത്ത വൃത്തങ്ങൾ നിരാശ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ മേഗന്റെ വക്താവിന്റെ പ്രതികരണം തേടിയെങ്കിലും ലഭിച്ചിട്ടില്ല. അതേസമയം, സുരക്ഷാ ആശങ്കകളെ തുടർന്ന് നേരത്തെ തിരഞ്ഞെടുത്ത സ്കൂളിൽനിന്ന് ആർച്ചിയെയും ലിലിബറ്റിനെയും രണ്ട് ദിവസത്തിനകം മാറ്റിയതിന് പിന്നാലെയാണ് പുതിയ സ്കൂളിൽ കുട്ടികൾ പഠനം ആരംഭിച്ചത്. പുതിയ സ്കൂളിലെ രക്ഷിതാക്കൾക്ക് കുട്ടികൾ എത്തുന്നതിനെക്കുറിച്ച് 24 മണിക്കൂർ മുമ്പാണ് അറിയിപ്പ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.

സ്കൂളിലേക്കുള്ള യാത്രയിൽ തിരക്കേറിയ സമയത്ത് 30 മിനിറ്റ് യാത്ര ഒരു മണിക്കൂറായി നീണ്ടതും ഹാരിയുടെയും മേഗന്റെയും സുരക്ഷാ വാഹനങ്ങൾക്ക് വാഹനവ്യൂഹമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടായതുമാണ് ആശങ്കയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സ്കൂളിൽ ആർച്ചിയും ലിലിബറ്റും രണ്ട് സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് എത്തിയതെന്നും പറയുന്നു. ഇതിനിടെ, ബ്രിട്ടനിൽ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സുരക്ഷ ആവശ്യപ്പെടാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ഹാരി ആവശ്യപ്പെട്ട പുനഃപരിശോധനയ്ക്ക് ആഭ്യന്തര മന്ത്രാലയം നടപടിയാരംഭിച്ചിട്ടുണ്ട്. 2020ൽ രാജകീയ ചുമതലകളിൽനിന്ന് പിന്മാറിയതിന് പിന്നാലെ ബ്രിട്ടനിലെ സുരക്ഷാ അവകാശം നഷ്ടപ്പെട്ട ഹാരി താൻ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ജൂതരെയും മുസ്‌ലിംകളെയും വിഷം നൽകി കൊല്ലുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും കുടിയേറ്റക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത ഇംഗ്ലണ്ടിലെ തീവ്ര വലതുപക്ഷ പ്രവർത്തകന് അഞ്ച് വർഷവും മൂന്ന് മാസവും തടവുശിക്ഷ. സ്റ്റാഫോർഡിൽ നിന്നുള്ള നാലു കുട്ടികളുടെ പിതാവായ ഇവാൻ ജെന്നിങ്സ് (46) ആണ് ലെസ്റ്റർ ക്രൗൺ കോടതിയിൽ ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്ക്ക് പുറമെ അഞ്ച് വർഷം നീണ്ട ലൈസൻസ് വ്യവസ്ഥയും കോടതി ഏർപ്പെടുത്തി.

2024 ഓഗസ്റ്റ് 15 മുതൽ നവംബർ 14 വരെ ടെലഗ്രാമിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽ കൊലപാതകത്തിന് ആഹ്വാനം ചെയ്തതിനും ഭീകരവാദ പ്രസിദ്ധീകരണം പ്രചരിപ്പിച്ചതിനും ജെന്നിങ്സ് കുറ്റം സമ്മതിച്ചിരുന്നു. നോർവേയിലെ കൂട്ടക്കൊലയാളിയായ ആൻഡേഴ്‌സ് ബ്രീവിക്കിന്റെ മാനിഫെസ്റ്റോയും ഇയാൾ പ്രചരിപ്പിച്ചു. ടെലഗ്രാമിലെ കുറഞ്ഞത് ഏഴ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽ ഇയാൾ സജീവമായിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ബോട്ടുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും ഇയാൾ ചർച്ച നടത്തിയിരുന്നു.

മാഞ്ചസ്റ്ററിൽ പാകിസ്ഥാൻ സ്വാതന്ത്ര്യദിനാഘോഷം നടന്ന പരിപാടിയെ ലക്ഷ്യമാക്കി “പ്രവർത്തനം തുടങ്ങണം” എന്ന തരത്തിലുള്ള സന്ദേശങ്ങളും ജെന്നിങ്സ് പങ്കുവച്ചിരുന്നു. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച് പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 51 പേരെ പരാമർശിച്ച് “കൂടുതൽ വലിയ ആഘാതം” വേണമെന്നും ഇയാൾ പറഞ്ഞതായി കോടതി കണ്ടെത്തി. ജൂതർക്കോ മുസ്‌ലിംകൾക്കോ ഭക്ഷണത്തിൽ വിഷം കലർത്തുന്നതിനെക്കുറിച്ചും ഇയാൾ ഉൾപ്പെട്ട ചെറിയ ഗ്രൂപ്പിൽ ചർച്ച നടന്നിരുന്നു. ജെന്നിങ്സിന് “ആഴത്തിൽ വേരൂന്നിയ വെറുപ്പും വംശീയ ചിന്താഗതിയും” ഉണ്ടായിരുന്നെന്ന് ശിക്ഷ വിധിച്ച ജഡ്ജി ലോക്ക്ഹാർട്ട് കെ.സി. പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സഫോക്കിൽ കാണാതായ മൂന്നുവയസ്സുകാരൻ നോഹ വുഡ്സിനായി നടത്തിയ തിരച്ചിലിനിടെ സമീപത്തെ കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ബ്രാന്തത്തിലെ കളിസ്ഥലത്ത് ബന്ധുവിൽനിന്ന് വേർപെട്ടതിനെ തുടർന്നാണ് നോഹയെ കാണാതായത്. നോഹയുടെ മൃതദേഹമാണെന്ന് ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും കുടുംബത്തെ വിവരം അറിയിച്ചതായി സഫോക്ക് പൊലീസ് അറിയിച്ചു. മരണം ദുരൂഹമാണെങ്കിലും സംശയാസ്പദമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നോഹ സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു. ഭാഗികമായി കേൾവിക്കുറവും ഉണ്ടായിരുന്നു. കുട്ടിയെ കണ്ടെത്താൻ പൊലീസ്, ഹെലികോപ്റ്റർ, മുങ്ങൽ വിദഗ്ധർ എന്നിവർക്കൊപ്പം 1,300-ലേറെ നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. ബർമിങ്ഹാം, ഹാംപ്‌ഷയർ എന്നിവിടങ്ങളിൽനിന്നുപോലും ആളുകൾ സഹായിക്കാനെത്തി. ബ്രാന്തം ലെഷർ സെന്ററും വില്ലേജ് ഹാളും കേന്ദ്രീകരിച്ചായിരുന്നു സന്നദ്ധ പ്രവർത്തകരുടെ തിരച്ചിൽ. നോഹ പ്രതികരിക്കില്ലെന്നതിനാൽ വിളിച്ചുപറഞ്ഞ് തിരയരുതെന്നും അധികൃതർ നിർദേശിച്ചിരുന്നു.

കളിസ്ഥലത്തിന് ഏകദേശം 320 മീറ്റർ അകലെയുള്ള ഡികോയ് പോണ്ടിലാണ് മെട്രോപൊളിറ്റൻ പൊലീസ് സംഘത്തിലെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയത്. കിഴക്കൻ ബെർഗോൾട്ടിലേക്കും മാനിങ്‌ട്രീയിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. നോഹയെ കാണാതായതറിഞ്ഞ് വലിയ ജനപിന്തുണയാണ് ലഭിച്ചതെന്ന് സഫോക്ക് പൊലീസ് സൂപ്രണ്ട് ടോം പിയേഴ്‌സ് പറഞ്ഞു. ഈ സമയത്ത് കുടുംബത്തിന് ആവശ്യമായ സ്വകാര്യത നൽകണമെന്ന് അഭ്യർഥിച്ച പൊലീസ്, കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ പണപ്പെരുപ്പം വീണ്ടും 3 ശതമാനം കടന്നു. ഉപഭോക്തൃ വില സൂചിക (CPI) പ്രകാരമുള്ള പണപ്പെരുപ്പം ജൂലൈയിലെ 2.9 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 3.1 ശതമാനമായി ഉയർന്നു. മോട്ടോർ ഇന്ധനവിലയിൽ 23 ശതമാനം വർധനയുണ്ടായതാണ് പ്രധാന കാരണം. പെട്രോൾ വില ലീറ്ററിന് 9.1 പെൻസ് ഉയർന്ന് 161.3 പെൻസിലെത്തി. ഡീസൽ വില 14.2 പെൻസ് വർധിച്ച് 181.8 പെൻസായി.

മധ്യപൂർവദേശത്തെ യുദ്ധസാഹചര്യവും എണ്ണവിലയിലെ കുതിപ്പും ബ്രിട്ടീഷ് കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സമ്മർദം സൃഷ്ടിക്കുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിന് മുകളിലെത്തി. വിമാനനിരക്കിലും ഓഗസ്റ്റിൽ 6.2 ശതമാനം വർധനയുണ്ടായി. അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂക്ഷ്മമായി നിരീക്ഷിക്കുന്ന സേവനമേഖലയിലെ പണപ്പെരുപ്പം 3.4 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയും ഭക്ഷണവും ഊർജവും ഒഴിവാക്കിയുള്ള അടിസ്ഥാന പണപ്പെരുപ്പം 2.6 ശതമാനത്തിൽ തുടരുകയും ചെയ്തു.

പണപ്പെരുപ്പം ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തിൽനിന്ന് അകന്നതോടെ പലിശനിരക്കിനെക്കുറിച്ചുള്ള സമ്മർദം വർധിച്ചിട്ടുണ്ട്. നിലവിലെ 3.75 ശതമാനം പലിശനിരക്ക് വ്യാഴാഴ്ചത്തെ യോഗത്തിൽ മാറ്റമില്ലാതെ തുടരാനാണ് വിപണി പ്രതീക്ഷിക്കുന്നത്. അതേസമയം, വേതനവർധന മന്ദഗതിയിലാകുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്ത സാഹചര്യത്തിൽ അടിസ്ഥാന പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലുമുണ്ട്. മധ്യപൂർവദേശത്തെ സംഘർഷം കൂടുതൽ രൂക്ഷമായാൽ ബ്രിട്ടനിലെ പണപ്പെരുപ്പം നാലുശതമാനത്തോട് അടുക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പ്രതിദിനം ശരാശരി 1,500 പേർ ജോലി ഉപേക്ഷിച്ച് ബന്ധുക്കളെ നോക്കുന്നതിനായി മുഴുവൻ സമയ പരിചാരകരാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രായമായവരെയും രോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നതിനായി പത്ത് ലക്ഷത്തിലധികം പേർ തൊഴിൽ മേഖലയിൽനിന്ന് പിന്മാറിയെന്നാണ് കെയേഴ്സ് യുകെയുടെ പഠനം വ്യക്തമാക്കുന്നത്. സംസ്ഥാന പിന്തുണയോടെയുള്ള സാമൂഹിക പരിചരണ സേവനങ്ങളുടെ ലഭ്യത കുറയുന്നതും ജനസംഖ്യയുടെ പ്രായഘടനയിലുണ്ടാകുന്ന മാറ്റവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് വിലയിരുത്തൽ.

ജോലിയും പരിചരണ ചുമതലകളും ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരുന്ന 67 ലക്ഷം പേരാണ് യുകെയിലുള്ളത്. ഇവരിൽ 22 ശതമാനം പേർ പരിചരണ ചുമതലകൾ നിറവേറ്റുന്നതിനായി ജോലി സമയം കുറച്ചപ്പോൾ, 34 ശതമാനം പേർ ആഴ്ചയിൽ എട്ട് മണിക്കൂറിൽ താഴെ മാത്രമാണ് ജോലി ചെയ്യുന്നത്. പത്തിലൊരാൾ വീതം സ്ഥാനക്കയറ്റം നിരസിക്കുകയോ കുറഞ്ഞ ശമ്പളമുള്ള ജോലികളിലേക്ക് മാറുകയോ ചെയ്തതായും റിപ്പോർട്ട് പറയുന്നു. പരിചരണത്തിനായി ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇരട്ടിയായതോടെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 37 ബില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാകുന്നതായും പഠനം കണക്കാക്കുന്നു.

58കാരിയായ മിഡ്‌വൈഫ് ജാക്വി ഹിൽട്ടന്റെ അനുഭവവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 86കാരിയായ അമ്മ വിന്നിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് രണ്ട് വർഷം മുൻപ് 30 വർഷത്തെ എൻഎച്ച്എസ് ജോലി ഉപേക്ഷിച്ച് അമ്മയെ പരിചരിക്കാൻ ഹിൽട്ടൺ ലണ്ടനിൽനിന്ന് ലീഡ്സിലേക്ക് താമസം മാറ്റുകയായിരുന്നു. ജോലി ഉപേക്ഷിച്ചതിൽ ഖേദമില്ലെങ്കിലും സാമ്പത്തികമായി പിന്നോക്കം പോയെന്നും പെൻഷൻ കുറയുമെന്നും അവർ പറയുന്നു. പരിചരണ ചുമതലയുള്ളവർക്ക് ജോലി തുടരാൻ സഹായിക്കുന്നതിനായി വർഷത്തിൽ 10 ദിവസത്തെ ശമ്പളത്തോടെയുള്ള കെയറേഴ്സ് ലീവ് ഉൾപ്പെടെയുള്ള ശക്തമായ തൊഴിൽ അവകാശങ്ങൾ വേണമെന്നാണ് കെയേഴ്സ് യുകെയുടെ ആവശ്യം. മുതിർന്നവരുടെ സാമൂഹിക പരിചരണ സംവിധാനത്തെക്കുറിച്ചുള്ള ലൂയിസ് കേസിയുടെ സ്വതന്ത്ര അവലോകനത്തിലും പരിചരിക്കുന്നവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Copyright © . All rights reserved