ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്ത് യഹൂദ സേവന സംഘടനയായ ഹത്സോളയുടെ നാല് ആംബുലൻസുകൾക്ക് തീ വെച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ 1.45ഓടെ മഖ്സികെ ഹദാത്ത് സിനഗോഗിന് സമീപമുള്ള ഹൈഫീൽഡ് റോഡിൽ നിന്നാണ് തീപിടിത്ത വിവരം ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ മൂന്നു പേർ ആംബുലൻസുകളിൽ ദ്രാവക രൂപത്തിലുള്ള വസ്തു ഒഴിച്ച് തീ വെച്ച് രക്ഷപ്പെടുന്നതായി കാണുന്നുവെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംഭവത്തെ യഹൂദവിരുദ്ധ വിദ്വേഷ കുറ്റമായി പരിഗണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണത്തിന് പിന്നിൽ ഇറാനുമായി ബന്ധമുള്ള ഒരു സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതിന്റെ സത്യസന്ധത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തീപിടിത്തത്തിൽ ആംബുലൻസുകളിലെ ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപവാസികളുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഏകദേശം 34 പേരെ താൽക്കാലികമായി ഒഴിപ്പിക്കുകയും ചെയ്തു. ലണ്ടൻ ഫയർ ബ്രിഗേഡിന്റെ ആറു ഫയർ എൻജിനുകളും 40ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇത് ഗുരുതരമായ യഹൂദ വിരുദ്ധ ആക്രമണമാണെന്ന് പ്രതികരിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇത് ഭീരുത്വപരമായ ആക്രമണമാണെന്ന് വ്യക്തമാക്കി. യുകെയുടെ മുഖ്യ റബ്ബി എഫ്രൈം മിർവിസ് ജീവൻ രക്ഷിക്കാൻ പ്രവർത്തിക്കുന്ന സേവനങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങളെ അപലപിക്കുന്നതായി പറഞ്ഞു . നശിപ്പിക്കപ്പെട്ട ആംബുലൻസുകൾക്ക് പകരം പുതിയത് നൽകുമെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മധ്യപൂർവേഷ്യയിലെ യുദ്ധ സാഹചര്യം വിലയിരുത്തി. പ്രധാനമായും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ടെലിഫോൺ ചര്ച്ച നടത്തിയെതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഫെബ്രുവരി 28ന് ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ഈ കടൽപ്പാതയിൽ ഗതാഗതം ഏകദേശം 95% വരെ കുറഞ്ഞതായി റിപ്പോർട്ടുണ്ട്. ലോകത്തെ എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും ഏകദേശം 20% ഈ വഴിയാണ് കടന്നുപോകുന്നത് എന്നതുകൊണ്ടു തന്നെ ആഗോള വിപണിയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബാരലിന് 106 ഡോളറായി വില ഉയർന്നതോടെ ഇന്ധനവിലയും ജീവിതച്ചെലവും വർധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാൻ കടൽപ്പാത തടഞ്ഞതോടെ അന്താരാഷ്ട്ര വ്യാപാരത്തിലും വിതരണ ശൃംഖലയിലും തടസ്സം നേരിടുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത് . കടൽപ്പാത തുറക്കാത്ത പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതും സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.

ഇതിനിടെ ബ്രിട്ടനിൽ അടിയന്തിര യോഗം വിളിച്ച് ഊർജസുരക്ഷ, സാമ്പത്തിക ബാധ്യത, കുടുംബങ്ങളുടെ ജീവിതച്ചെലവ് എന്നിവ വിലയിരുത്താൻ സർക്കാർ നീക്കമെടുത്തിട്ടുണ്ട്. അമേരിക്കൻ സൈനിക നടപടികൾക്ക് പിന്തുണയായി ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതും കഴിഞ്ഞദിവസങ്ങളിൽ രാജ്യത്ത് വൻ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇറാൻ ഗൾഫ് മേഖലയിലെ അമേരിക്കൻ ബന്ധമുള്ള ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയത് ആഗോളതലത്തിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കെന്റിലെ മെനിഞ്ചൈറ്റിസ് വ്യാപനത്തെ തുടർന്ന് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ വിലയിരുത്തി . രോഗബാധയെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ചികിത്സയിലിരിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെയും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെയും എൻഎച്ച്എസ് ആരോഗ്യ പ്രവർത്തകരുടെയും ശ്രമങ്ങളെ അദ്ദേഹം “ഹെർക്കുലിയൻ ടാസ്ക് ” എന്നാണ് വിശേഷിപ്പിച്ചത് .

പുതിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ രോഗബാധിതരുടെ എണ്ണം കുറയുകയും സ്ഥിരീകരിച്ച കേസുകൾ 23ൽ നിന്ന് 20 ആയി ചുരുങ്ങുകയും ചെയ്തു. സംശയാസ്പദ കേസുകളുടെ എണ്ണം 11ൽ നിന്ന് 9 ആയി കുറഞ്ഞിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗത്തിലും ഉൾപ്പെട്ടിരിക്കുന്നത് സർവകലാശാല വിദ്യാർത്ഥികളാണ്. രോഗവ്യാപനം ഉണ്ടായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലക്ഷണങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാനും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ രോഗപ്രതിരോധത്തിനായി വ്യാപകമായി വാക്സിനേഷനും ആന്റിബയോട്ടിക് വിതരണവും ആരംഭിച്ചിട്ടുണ്ട്. 9,000ത്തിലധികം പേർ വാക്സിൻ സ്വീകരിച്ചപ്പോൾ 12,000ത്തിലധികം പേർക്ക് മുൻകരുതൽ ആന്റിബയോട്ടിക് നൽകിയിട്ടുണ്ട്. മെനിംജൈറ്റിസ് ബി വാക്സിൻ ദീർഘകാല സംരക്ഷണം നൽകുന്നതാണെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഉടൻ സ്വീകരിക്കേണ്ട പ്രധാന നടപടിയാണ് ആന്റിബയോട്ടിക് കൂടി സ്വീകരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രണത്തിലാണെന്ന ആത്മവിശ്വാസവും ആരോഗ്യവിഭാഗം പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിൽ ലാങ്കാഷെയറിലെ ഓഗ്ടണിൽ താമസിക്കുന്ന സുജി കവാഡിനോ എന്ന അമ്മയും നാല് മക്കളും ഭവനരഹിതരാകുമെന്നുള്ള ഭീഷണിയിൽ ആണ് . ഏകദേശം £1.8 ലക്ഷം ചെലവഴിച്ച് നിർമിച്ച ഇരുനില വീട് വിപുലീകരണം പൊളിച്ചുനീക്കാൻ വെസ്റ്റ് ലാങ്കാഷെയർ കൗൺസിൽ നിർദേശം നൽകിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 20 വർഷമായി താമസിക്കുന്ന വീട്ടിൽ പഴയ കോൺസർവേറ്ററി മാറ്റി അടുക്കള, ബോയിലർ, കൂടാതെ കുട്ടികൾക്കുള്ള ബെഡ്റൂം എന്നിവ 2022 ഡിസംബറിൽ പൂർത്തിയാക്കിയ നിർമ്മാണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിർമാണത്തിന് പ്ലാനിംഗ് അനുമതി ആവശ്യമില്ലെന്ന് ബിൽഡർ പറഞ്ഞതിനാലാണ് താൻ മുന്നോട്ടുപോയതെന്ന് സുജി പറയുന്നു. എന്നാൽ ഈ നിർമാണം പ്രദേശത്തിന്റെ സ്വഭാവത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന് കൗൺസിൽ നിലപാട് സ്വീകരിച്ചതാണ് ഇപ്പോൾ കുടുബത്തെ വെട്ടിലാക്കിയിരിക്കുന്നത് . വിഷയത്തിൽ നടത്തിയ അപ്പീൽ പ്ലാനിംഗ് ഇൻസ്പെക്ടറേറ്റ് തള്ളിയതോടെയാണ് 2026 ഏപ്രിൽ 24നകം പുതിയ നിർമാണം പൊളിച്ചു നീക്കണമെന്ന നിയമപരമായ നിർദേശം കൗൺസിൽ നൽകിയിരിക്കുന്നത് .

താഴത്തെ നിലയിലെ ഭാഗത്താണ് വീട്ടിലെ ഏക അടുക്കളയും ബോയിലർ സംവിധാനവും ഉള്ളത്. ഇത് നീക്കം ചെയ്താൽ താമസിക്കാൻ കഴിയില്ലെന്നും, മുകളിലെ നിലയിലെ ബെഡ്റൂം ഇല്ലാതായാൽ വീട് തിരക്കേറിയതാകുമെന്നും സുജി ആശങ്കപ്പെടുന്നു. രണ്ടുവർഷത്തിലേറെയായി നിലനിൽക്കുന്ന നിർമ്മാണം ഇപ്പോൾ പൊളിക്കണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ല എന്നും അവർ പറഞ്ഞു.
കൗൺസിൽ അധികൃതർ കുടുംബത്തിന് സഹായവും മറ്റ് മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട് . പ്ലാനിംഗ് ഇൻസ്പെക്ടറുടെ തീരുമാനം നിയമപരമായി ബാധകമാണെന്നും അതനുസരിച്ച് നടപടി സ്വീകരിക്കേണ്ടതാണെന്നും ആണ് കൗൺസിൽ പറയുന്നത് . നിർമാണം പൊളിക്കാൻ സാമ്പത്തികമായി കഴിയില്ലെന്നും, സമയപരിധിക്കകം നിർദേശം പാലിക്കാത്തപക്ഷം എന്ത് സംഭവിക്കുമെന്നതിൽ വ്യക്തതയില്ലെന്നും സുജി മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികൾക്ക് ഏപ്രിൽ മാസം മുതൽ സാമ്പത്തികമായി അധിക ചിലവുകൾ നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് വിവിധ ബില്ലുകളും നികുതികളും ഉയരുമ്പോൾ ചില മേഖലകളിൽ ആശ്വാസകരമായ പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ വാട്ടർ ബില്ലുകളിൽ വർധനവ് ഉണ്ടാകും. ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ ശരാശരി 5.4% (ഏകദേശം £33) വർധനവാണ് പ്രതീക്ഷിക്കുന്നത്. സ്കോട്ട് ലൻഡിൽ ഇത് 8.7% വരെ ഉയരും. ചില സേവനദാതാക്കളുടെ ഉപഭോക്താക്കൾക്ക് £50 -ലധികം അധികചെലവും വരാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കൗൺസിൽ ടാക്സ് നിരക്കുകളും മിക്കയിടങ്ങളിലും 4.99% വരെ ഉയരും. ചില കൗൺസിലുകളിൽ ഇത് 8–10% വരെ എത്താൻ സാധ്യതയുണ്ട്. അതേസമയം ടിവി ലൈസൻസ് ഫീസും £5.50 വർധിച്ച് ഏകദേശം £180 ആയി ഉയരും. ഇതോടൊപ്പം വാഹന ഉടമകൾക്ക് റോഡ് ടാക്സ് (VED) ഇനത്തിൽ കൂടുതൽ തുക നൽകേണ്ടി വരും. 2017ന് ശേഷം രജിസ്റ്റർ ചെയ്ത പെട്രോൾ, ഡീസൽ, ഹൈബ്രിഡ് വാഹനങ്ങൾക്ക് £200 ആണ് പുതിയ നിരക്ക്. മുമ്പ് ഒഴിവാക്കിയിരുന്ന ഇലക്ട്രിക് വാഹനങ്ങൾക്കും ഇനി നികുതി ബാധകമാകും. £40,000-ത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് അധികമായി ആഡംബര നികുതി അടയ്ക്കേണ്ടിവരും.

വിമാന യാത്രകൾക്കും ചെലവ് കൂടും. എയർ പാസഞ്ചർ ഡ്യൂട്ടി വർധനവ് കാരണം യൂറോപ്പ് ഉൾപ്പെടെയുള്ള യാത്രകളുടെ ടിക്കറ്റ് നിരക്കുകൾ ഉയരും. എന്നാൽ റെയിൽവേ നിരക്കുകൾ താൽക്കാലികമായി വർധിപ്പിക്കാത്തത് സാധാരണക്കാർക്ക് ഒരു ആശ്വാസമാണ്. ബ്രോഡ്ബാൻഡ്, മൊബൈൽ സേവനങ്ങൾക്ക് പ്രതിമാസം £4 വരെ വർധനവുണ്ടാകും. പ്രമുഖ സേവനദാതാക്കൾ ഇതിനകം തന്നെ നിരക്ക് വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാമ്പ് നിരക്കുകളും ഉയരും . ഫസ്റ്റ് ക്ലാസ് £1.80 ആയും സെക്കൻഡ് ക്ലാസ് 91 പെൻസായും മാറും. മദ്യവിലകളിലും വർധനവ് പ്രതീക്ഷിക്കാം, പ്രത്യേകിച്ച് പബ്ബുകളിൽ.
പാസ്പോർട്ട് ഫീസും £100 കടക്കും. ഓൺലൈൻ അപേക്ഷയ്ക്ക് ഏകദേശം £102, പോസ്റ്റൽ അപേക്ഷയ്ക്ക് £115.50 വരെ നൽകേണ്ടിവരും. കുറഞ്ഞ വരുമാനക്കാർക്കും പെൻഷൻകാർക്കും ചില ആശ്വാസങ്ങൾ ലഭിക്കും. നാഷണൽ ലിവിംഗ് വേജ് മണിക്കൂറിന് £12.71 ആയി ഉയരും. യുവാക്കൾക്കും ഇതിന്റെ ഗുണം ലഭിക്കും. സ്റ്റേറ്റ് പെൻഷൻ 4.8% വർധിച്ച് ആഴ്ചയിൽ £241.30 ആയി മാറും. യൂണിവേഴ്സൽ ക്രെഡിറ്റ് ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്കും 3.8% വരെ വർധനവ് ഉണ്ടാകും. കൂടാതെ എനർജി പ്രൈസ് ക്യാപ്പ് കുറയുന്നതോടെ ശരാശരി ഊർജ്ജ ബില്ലുകളിൽ ഏകദേശം £100 -ലധികം കുറവ് പ്രതീക്ഷിക്കാം. പ്രിസ്ക്രിപ്ഷൻ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്നതും ആശ്വാസകരമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിൽ മെനിംജൈറ്റിസ് കേസുകൾ വീണ്ടും വർധിക്കുകയാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നൽകുന്ന വിവരമനുസരിച്ച് കേസുകളുടെ എണ്ണം 29ൽ നിന്ന് 34 ആയി ഉയർന്നു. ഇതിൽ 23 കേസുകൾ ലബോറട്ടറിയിൽ സ്ഥിരീകരിച്ചവയും 11 എണ്ണം അന്വേഷണത്തിലാണ്. രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബുധനാഴ്ച മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. ഇതിനകം 8,002 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. രോഗബാധയെ തുടർന്ന് രണ്ട് യുവാക്കൾ മരിച്ചതും ആശങ്ക വർധിപ്പിരുന്നു.

രോഗത്തെ കുറിച്ചുള്ള ആശങ്ക വർദ്ധിച്ചതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ശനിയാഴ്ച പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകൾ ക്യൂവിൽ നിന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . യൂണിവേഴ്സിറ്റി ഓഫ് കെന്റിലെ കേന്ദ്രത്തിൽ രാവിലെ 5 മണിക്ക് എത്തിയ അന്യ ട്രിക്കറ്റ് ആദ്യമായി ക്യൂയിൽ നിന്നതായി പറഞ്ഞു. മുൻദിവസം ആശുപത്രിയിൽ നിന്ന് തിരിച്ചയച്ചതിനെ തുടർന്ന് ഈ തവണ നേരത്തെ എത്തുകയായിരുന്നുവെന്ന് അവൾ പറഞ്ഞു. രോഗഭീതിയുടെ പശ്ചാത്തലത്തിൽ വാക്സിൻ എടുക്കുന്നത് അനിവാര്യമാണെന്ന് നിരവധി വിദ്യാർത്ഥികളും പ്രതികരിച്ചു.

മാർഗേറ്റ്, കാന്റർബറി, ഫേവർഷം, ആഷ്ഫോർഡ് എന്നിവിടങ്ങളിൽ ഉൾപ്പെടെ അഞ്ചു വാക്സിനേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തനസജ്ജമാണ്. കൂടാതെ 12,157 പേർക്ക് മുൻകരുതലായി ആന്റിബയോട്ടിക്കുകളും നൽകിയിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രണത്തിലാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. നാല് സ്കൂളുകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം നിമിത്തം സർവകലാശാലയും സ്കൂൾ അധികൃതരും വലിയ മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ആരോഗ്യപ്രവർത്തകരുടെ വേഗത്തിലുള്ള ഇടപെടലിൽ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൺബെഡുകൾ പുകവലിക്ക് സമാനമായ രീതിയിൽ അപകടകാരികളാണെന്ന ആരോഗ്യവകുപ്പിന്റെ അവകാശവാദം പിൻവലിക്കേണ്ടി വന്നത് വിവാദമായി. യുകെയിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മുൻപ് പുറത്തിറക്കിയ അറിയിപ്പിൽ സൺബെഡുകളും പുകവലിയും ഒരേ തരത്തിൽ ക്യാൻസർ വരാൻ കാരണമാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഫാക്റ്റ്-ചെക്കിംഗ് സംഘടനയായ ഫുൾ ഫാക്റ്റ് ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇതോടെ ആരോഗ്യവകുപ്പ് പ്രസ്താവന തിരുത്തുകയും സോഷ്യൽ മീഡിയ പോസ്റ്റുകൾ പുതുക്കുകയും ചെയ്തു.
സൺബെഡുകൾ എന്നത് കൃത്രിമമായി ത്വക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇതിൽ കിടക്കുകയോ നിൽക്കുകയോ ചെയ്ത് അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിൽ സ്വീകരിക്കുകയാണ് ചെയ്യുന്നത്, ഇത് സൂര്യപ്രകാശത്തിന്റെ സ്വഭാവം അനുകരിക്കുന്നതാണ്. എന്നാൽ ഈ UV കിരണങ്ങൾ ത്വക്കിന് ഹാനികരമാണ്. സൺബെഡുകൾ ഉപയോഗിക്കുന്നത് സ്കിൻ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകാം. കൂടാതെ കണ്ണിന് തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കാം. ചുരുക്കത്തിൽ, സൺബെഡുകൾ സൗന്ദര്യ വർധനത്തിനായി ഉപയോഗിക്കുന്നതാണെങ്കിലും അത് സുരക്ഷിതമല്ലാത്ത ഒരു രീതിയാണ്.

ക്യാൻസർ റിസർച്ച് യുകെയുടെ കണക്കുകൾ പ്രകാരം, പുകവലി സൺബെഡുകളേക്കാൾ ഏകദേശം 80 മടങ്ങ് കൂടുതലായി ക്യാൻസർ കേസുകൾക്ക് കാരണമാകുന്നുണ്ട് . സൺബെഡുകളിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളും പുകവലിയും ഒരേ വിഭാഗത്തിൽ ഉൾപ്പെടുന്നുവെങ്കിലും, അവയുടെ അപകടനില ഒരുപോലെയല്ലെന്ന് വിദഗ്ധർ വ്യക്തമാക്കി.

ഓഫീസ് ഫോർ സ്റ്റാറ്റിസ്റ്റിക്കൽ റെഗുലേഷൻ ഇടപെട്ടതിനെ തുടർന്നാണ് തെറ്റായ വിവരങ്ങൾ തിരുത്തിയത്. പൊതുജനങ്ങൾക്ക് നൽകുന്ന ആരോഗ്യവിവരങ്ങൾ കൃത്യവും വ്യക്തവുമായിരിക്കണം എന്ന ഉത്തരവാദിത്വം പൊതുസംവിധാനങ്ങൾക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ സമൂഹത്തിൽ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും, പ്രത്യേകിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അത് വ്യാപകമായി പ്രചരിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിങ്ഹാം: യുകെയിലെ ആദ്യകാല മലയാളി വൈദികരിൽ ഒരാളായ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ ശവസംസ്കാര ശുശ്രൂഷകൾ മാർച്ച് 24, 25 തീയതികളിൽ നടക്കും. മാർച്ച് 24 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദർശനവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. രാത്രി 8.30ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രാപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായുള്ള പ്രാർത്ഥന ശുശ്രൂഷ നടത്തപ്പെടും.
മാർച്ച് 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കുർബാനയിൽ ബിഷപ്പ് ഡേവിഡ് ഇവൻസ് മുഖ്യകാർമികനായിരിക്കും. കുർബാനയ്ക്ക് ശേഷം വൈകിട്ട് 4.30 വരെ ദേവാലയത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും .
ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർക്ക് ഹെർബർട്ട് റോഡിലെ ഡൊമിനിയൻ കാർ പാർക്കിന്റെ താഴത്തെ നിലയിൽ സൗജന്യ പാർക്കിംഗ് സൗകര്യം ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി 9.30 വരെയും ബുധനാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ലഭ്യമായിരിക്കും.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഫെബ്രുവരി 21 – നാണ് ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായത് . ബിർമിങ്ഹാമിലെ വൈദിക മന്ദിരത്തിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണിൽ സീറോമലബാർ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ, പ്രത്യേകിച്ച് 2000 – ത്തിൻ്റെ ആദ്യ പാദത്തിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിൽ വി. കുർബാന അർപ്പിച്ചിരുന്ന വൈദികരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തിൽ നിർണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചൻ.
സീറോ മലബാർ ചർച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികൾക്കായി നിരന്തരം ശുശ്രൂഷ നിർവഹിച്ച ഫാ. ജോസഫ്, റായ്പൂർ രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാർ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാർഗ്ഗനിർദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു.
ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹോർമുസ് കടലിടുക്കിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കൻ അമേരിക്കയ്ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യുകെ സർക്കാർ അനുമതി നൽകി. പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിൽ എടുത്ത ഈ തീരുമാനം “സമൂഹ പ്രതിരോധം” എന്ന അടിസ്ഥാനത്തിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഇതുവരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമായിരുന്ന അനുമതി വിപുലീകരിച്ചാണ് പുതിയ നടപടി. ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിന് പിന്നിൽ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുകെ വൈകിയാണ് പ്രതികരിച്ചതെന്ന് വിമർശിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി സ്റ്റാർമറുടെ തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇത് ബ്രിട്ടീഷ് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞു . ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സംയുക്ത താവളത്തെ ലക്ഷ്യമിട്ട് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല . ഇതിൽ ഒന്ന് വഴിമധ്യേ തകരാറിലായപ്പോൾ മറ്റൊന്ന് യുഎസ് യുദ്ധക്കപ്പൽ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

യുകെയിലെ രാഷ്ട്രീയ രംഗത്തും സർക്കാർ തീരുമാനത്തിനെതിരെ വിമർശനം ഉയർന്നു. കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോച്ച് ഇത് വലിയ നയമാറ്റമെന്ന് വിമർശിച്ചപ്പോൾ, മറ്റ് പ്രതിപക്ഷ നേതാക്കളും പാർലമെന്റിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. ഗ്ലോസസ്റ്റർഷെയറിലെ RAF ഫെയർഫോർഡ് ഉൾപ്പെടെ താവളങ്ങൾ അമേരിക്ക ഇതിനകം ഉപയോഗിച്ചുവരുന്നുണ്ട് . യുദ്ധഭീഷണിയെ തുടർന്ന് കടലിടുക്ക് വഴി കപ്പൽഗതാഗതം തടസ്സപ്പെട്ടിരിക്കെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ അടിയന്തരമായി സംഘർഷം ശമിപ്പിക്കണമെന്നും യുകെ സർക്കാർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സഫോക്ക് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലയാളിയായ ജയാ ജോർജിന്റെ സാന്നിധ്യം ശ്രദ്ധേയമാകുകയാണ് . ആദ്യമായാണ് ഏഷ്യൻ നിന്നുള്ള ഒരു വനിത ഈ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. കാഞ്ഞങ്ങാട് സ്വദേശിയും അഭിഭാഷകയുമായ ജയ ജോര്ജിയാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച് ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമായി മാറുന്നത്. ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകയായ ജയയ്ക്ക് പാർട്ടി സുരക്ഷിതമായ സീറ്റ് തന്നെയാണ് നൽകിയിരിക്കുന്നത് . എൻഎച്ച്എസിലെ ജോലി തുടരുന്നതിനൊപ്പം രാഷ്ട്രീയ പ്രവർത്തനവും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് ജയ ജോര്ജി.
ലേബർ പാർട്ടിയിൽ സജീവമായി പ്രവർത്തിച്ച ജയ, പ്രാദേശികവും ദേശീയവുമായ തലങ്ങളിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് ശ്രദ്ധ നേടിയിരുന്നു . നിലവിൽ കൺസർവേറ്റീവ് സ്വാധീനമുള്ള പ്രദേശമായതിനാൽ ഈ സീറ്റ് രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ളതാണ്. ഗ്രീൻ പാർട്ടി, ലിബറൽ ഡെമോക്രാറ്റ്സ്, റീഫോം പാർട്ടി, സ്വതന്ത്രർ എന്നിവയും ശക്തമായി മത്സരിക്കുന്ന ഈ മേഖലയിൽ ലേബർ പാർട്ടി കൂടുതൽ മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ടാണ് ജയയെ സ്ഥാനാത്ഥിയാക്കിയിരിക്കുന്നത് .

കേംബ്രിഡ്ജിൽ മികച്ച നേഴ്സിനുള്ള പുരസ്കാരം നേടിയ തന്റെ ഭർത്താവ് ജോർജി എബ്രഹാമിൻ്റെ പിന്തുണ തന്റെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾക്ക് എപ്പോഴും കരുത്തു പകരുന്നതാണെന്ന് ജയ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. അഭിഭാഷകനായിരുന്ന പിതാവ് ജോസും കോളേജ് പ്രൊഫസറായിരുന്ന പരേതയായ മാതാവ് മേരിക്കുട്ടിയും ജയയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്താൻ നിർണായക പങ്കുവഹിച്ചവരാണ് . യുകെയിലെത്തിയ ശേഷവും കുടുംബത്തിന്റെ പ്രോത്സാഹനവും പിന്തുണയും തന്നെയാണ് പൊതുജീവിതത്തിൽ കൂടുതൽ സജീവമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ജയ പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം വ്യക്തിപരമായ വിജയം മാത്രമല്ല യുകെ മലയാളി സമൂഹത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണെന്ന് അവർ കൂട്ടിച്ചേർത്തു . സാമൂഹ്യ സേവന രംഗത്തും ശക്തമായ സാന്നിധ്യമുള്ള ജയ, സഫോക്ക് ക്യാൻസർ സപ്പോർട്ട് അംബാസിഡർ, ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നുണ്ട് . സ്ത്രീകൾക്കായി ‘ഫ്യൂച്ചർ ഫീമെയിൽ സൊസൈറ്റി’ പോലുള്ള പ്രവർത്തനങ്ങളിലും അവർ സജീവമാണ്.

യുകെയിലെ മറ്റു പ്രദേശങ്ങളിലും മലയാളി സ്ഥാനാർത്ഥികളുടെ സാന്നിധ്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗേറ്റ്സ്ഹെഡിൽ ഷിനു യോഹന്നാൻ, ക്രോയിഡോണിൽ ഹണി പ്രേംലാൽ, ഹാരോയിൽ ജ്യോതി എൽസ എന്നിവരും മത്സരരംഗത്തുണ്ട്.