Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെവോണിലെ ഒക്ഹാംപ്ടണിന് സമീപം സോർട്ടൺ ഡൗൺ മേഖലയിൽ റോയൽ നേവിയുടെ ഹെലികോപ്റ്റർ തകർന്നുവീണു . ബുധനാഴ്ച പുലർച്ചെ 3.45 ഓടെ അപകടം നടന്നതിനെ തുടർന്ന് അടിയന്തിര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു . സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുരന്താവസ്ഥ പ്രഖ്യാപിച്ചതായി ഡെവൺ ആൻഡ് കോർൺവാൾ പൊലീസ് ചീഫ് കോൺസ്റ്റബിൾ ജെയിംസ് വോൺ അറിയിച്ചു.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയൽ നേവി അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത് ഉചിതമല്ലെന്നും നേവി വക്താവ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പാർലമെന്റിൽ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇത് അതീവ ആശങ്കാജനകമായ സമയമാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ ഡാർട്ട്മൂർ മേഖല റോയൽ നേവിയുടെ ഹെലികോപ്റ്റർ പരിശീലനങ്ങൾക്ക് സുപരിചിതമായ പ്രദേശമാണ്. യിയോവിൽട്ടൺ, കൾഡ്രോസ് എന്നീ നാവിക വ്യോമതാവളങ്ങൾക്കിടയിലുള്ള ഈ മേഖലയിൽ പതിവായി സൈനിക ഹെലികോപ്റ്റർ പരിശീലനങ്ങൾ നടക്കാറുണ്ട്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ യിയോവിൽട്ടൺ നാവിക വ്യോമതാവളവുമായി ബന്ധമുള്ളതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അപകടത്തെ തുടർന്ന് സമീപ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ സൗത്താംപ്ടണിൽ വിദ്യാർഥിയായിരുന്ന 18-കാരൻ ഹെൻറി നൊവാക്കിന്റെ കൊലപാതകവും അതിനുശേഷമുള്ള പൊലീസ് നടപടികളും രാജ്യവ്യാപക വിവാദത്തിന് വഴിവച്ചു. 23-കാരനായ വിക്‌റം ഡിഗ്വ കത്തി കൊണ്ട് കുത്തി ഹെൻറിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് പൊലീസിൻ്റെ ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവന്നത്. കുത്തേറ്റതായി ഹെൻറി ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് അദ്ദേഹത്തെ കൈവിലങ്ങ് അണിയിക്കുകയും “എനിക്ക് ശ്വാസംമുട്ടുന്നു” എന്ന് പലതവണ പറഞ്ഞിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നുമാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

സംഭവസ്ഥലത്ത് ഡിഗ്വ താനാണ് വംശീയ ആക്രമണത്തിന് ഇരയായതെന്ന് പൊലീസിനോട് പറഞ്ഞതിനെ തുടർന്നാണ് ഹെൻറിയെ സംശയത്തിന്റെ നിഴലിൽ കണ്ടതെന്നാണ് ആരോപണം. പുറത്തുവന്ന ദൃശ്യങ്ങൾ “ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതാണ്” എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. വംശീയത സംബന്ധിച്ച ആരോപണങ്ങൾ പൊലീസ് തീരുമാനങ്ങളെ എത്രത്തോളം സ്വാധീനിച്ചുവെന്നത് അന്വേഷിക്കപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് നടപടികൾ പരിശോധിച്ച് സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ ഹെൻറിക്ക് നീതി ആവശ്യപ്പെട്ട് സൗത്താംപ്ടണിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ പ്രതിയുടെ കുടുംബം താമസിക്കുന്ന പ്രദേശത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. എന്നാൽ മകന്റെ മരണം കൂടുതൽ വിദ്വേഷത്തിനോ സാമൂഹിക വിഭജനത്തിനോ കാരണമാക്കരുതെന്ന് ഹെൻറിയുടെ കുടുംബം അഭ്യർഥിച്ചു. ഇത് മതത്തിന്റെയോ വംശീയതയുടെയോ വിഷയമല്ല, മറിച്ച് ഒരു കൊലപാതകക്കേസാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി. സംഭവത്തിന്റെ മറവിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ദിനപത്രമായ ‘ദ് ഗാർഡിയൻ’ പുറത്തിറക്കിയ ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയിൽ അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ്’ ഇടം നേടി. കോട്ടയം ജില്ലയിലെ അയ്മനത്തെയും മീനച്ചിലാറിനെയും പശ്ചാത്തലമാക്കിയ ഈ നോവൽ പട്ടികയിൽ 32–ാം സ്ഥാനത്താണ്. ഇംഗ്ലീഷിൽ എഴുതിയതോ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. പട്ടികയിൽ ഇടം നേടിയ ഏക മലയാളി എഴുത്തുകാരിയാണ് അരുന്ധതി റോയി.

170 എഴുത്തുകാരും നിരൂപകരും സാഹിത്യ അധ്യാപകരും നിർദേശിച്ച പ്രിയപ്പെട്ട പത്ത് നോവലുകളുടെ അടിസ്ഥാനത്തിലാണ് ഗാർഡിയൻ പട്ടിക തയ്യാറാക്കിയത്. ജോർജ് എലിയറ്റിന്റെ ‘മിഡിൽമാർച്ച്’ ഒന്നാം സ്ഥാനവും ടോണി മോറിസന്റെ ‘ബിലവഡ്’ രണ്ടാം സ്ഥാനവും നേടി. ജീവിച്ചിരിക്കുന്ന എഴുത്തുകാരിൽ ഏറ്റവും ഉയർന്ന റാങ്ക് സൽമാൻ റുഷ്ദിക്കാണ്; അദ്ദേഹത്തിന്റെ ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ 23–ാം സ്ഥാനത്തെത്തി. ഇന്ത്യൻ വംശജരായ റോഹിൻടൺ മിസ്ത്രിയുടെയും വി.എസ്. നയ്പോളിന്റെയും കൃതികളും പട്ടികയിൽ ഇടം നേടി.

പട്ടികയുടെ മറ്റൊരു പ്രത്യേകത സ്ത്രീ എഴുത്തുകാരുടെ ശക്തമായ സാന്നിധ്യമാണ്. 100 കൃതികളിൽ 36 എണ്ണം സ്ത്രീകളുടേതാണ്. വെർജീനിയ വുൾഫിന്റെ അഞ്ച് നോവലുകൾ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ ജെയ്ൻ ഓസ്റ്റിൻ, ടോണി മോറിസൺ, ഹാൻ കാങ് തുടങ്ങിയവരും ശ്രദ്ധേയ സാന്നിധ്യമായി. അരുന്ധതി റോയി, ഹാൻ കാങ്, ചിമമാൻഡ എൻഗോസി അഡീച്ചി എന്നിവരുടെ ഉൾപ്പെടുത്തൽ പാശ്ചാത്യ ലോകത്തിന് പുറത്തുള്ള സാഹിത്യ ശബ്ദങ്ങൾക്കും ആഗോള അംഗീകാരം വർധിക്കുന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോഹൻലാൽ നായകനായ മലയാള സിനിമ ദൃശ്യത്തിന്റെ കഥയോട് സമാനമായ സംഭവമാണ് ബ്രിട്ടനിലെ ന്യൂകാസിൽ-അണ്ടർ-ലൈമിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു മൾട്ടി സ്റ്റോറി കാർ പാർക്കിന്റെ പുനർവികസന പ്രവർത്തനങ്ങൾക്കിടെയാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മനുഷ്യന്റേതാകാമെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ നിർമാണസ്ഥലത്ത് ആശങ്ക പടരുകയും പൊലീസ് അടിയന്തിരമായി സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവം പുറത്തുവന്നതോടെ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

മുൻ മിഡ്‌വേ കാർ പാർക്ക് സമുച്ചയം ആധുനിക താമസ സമുച്ചയമാക്കി മാറ്റുന്നതിനുള്ള നിർമാണപ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിച്ചിരുന്നത്. 111 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ഭൂഗർഭ ഭാഗത്ത് ജോലികൾ നടക്കുന്നതിനിടെയാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തേക്ക് ഫോറൻസിക് വിദഗ്ധരെ നിയോഗിക്കുകയും തെളിവുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. അവശിഷ്ടങ്ങൾ എത്രകാലം പഴക്കമുള്ളതാണെന്നും അവ കണ്ടെത്തിയ സാഹചര്യങ്ങൾ എന്താണെന്നും കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

സംഭവത്തെ തുടർന്ന് നിർമാണസ്ഥലത്തിന്റെ താഴത്തെ നിലയിലെ എല്ലാ ജോലികളും താൽക്കാലികമായി നിർത്തിവച്ചതായി നിർമാണ കമ്പനി അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിന് പൂർണ സഹകരണം നൽകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. കണ്ടെത്തിയ അവശിഷ്ടങ്ങൾ മനുഷ്യന്റേതാണോയെന്നും അവയ്ക്ക് ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധമുണ്ടോയെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. ദൃശ്യം സിനിമയിൽ നായകൻ കൊലപാതകത്തിനിരയായ യുവാവിന്റെ മൃതദേഹം പൊലീസ് സ്റ്റേഷൻ നിർമാണത്തിനായി തെരഞ്ഞെടുത്ത സ്ഥലത്ത് രഹസ്യമായി മറവുചെയ്യുന്നതും വർഷങ്ങൾക്കുശേഷം അവശിഷ്ടങ്ങൾ കണ്ടെത്തുമോയെന്ന ആശങ്കയും കഥയുടെ പ്രധാന ഘടകമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ മെക്സ്ബറോയിൽ റിവർ ഡോണിൽ വീണു കാണാതായ 11 വയസ്സുകാരൻ മക്കെൻസി സ്വിഫ്റ്റിനായുള്ള തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി ഫെറി ബോട്ട് ലെയ്ന് സമീപം നദിയിലേക്ക് ഇറങ്ങിയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. പൊലീസ്, അണ്ടർവാട്ടർ സെർച്ച് ടീം , മൗണ്ടൻ റെസ്ക്യൂ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ച ശേഷം ഒരു മൃതദേഹം കണ്ടെത്തിയതായി സൗത്ത് യോർക്ക്ഷെയർ പൊലീസ് അറിയിച്ചു. ഔപചാരിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും മക്കെൻസിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർക്കു പ്രത്യേക പിന്തുണ നൽകിവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഡോൺകാസ്റ്റർ ജില്ലാ കമാൻഡർ ചീഫ് സൂപ്രണ്ട് പീറ്റ് തോർപ്, കുട്ടിയെ നഷ്ടപ്പെടുന്നത് ഏതൊരു മാതാപിതാവിനും സഹിക്കാനാവാത്ത ദുരന്തമാണെന്ന് പറഞ്ഞു. അടുത്തിടെ അനുഭവപ്പെടുന്ന കടുത്ത ചൂടിനിടെ തുറസ്സായ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ട് ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം ഇതോടെ 16 ആയി. മക്കെൻസിയുടെ മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്കൂൾ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ അണ്ടർഗ്രൗണ്ട് (ട്യൂബ്) ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്കുകൾ നിശ്ചയിച്ച പ്രകാരം ഇന്ന് ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നടക്കും. നാല് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് (RMT) യൂണിയൻ അംഗങ്ങളാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരം ഒഴിവാക്കുന്നതിനായി നടത്തിയ അവസാനഘട്ട ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചതോടെയാണ് പണിമുടക്ക് ഉറപ്പായത്.

തൊഴിലാളികളുടെ ജോലിസമയം വർധിക്കാനും ഡ്രൈവർമാരുടെ വിശ്രമ സമയം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കകൾക്ക് ആവശ്യമായ ഉറപ്പുകൾ നൽകുന്നതിൽ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (TfL) പരാജയപ്പെട്ടുവെന്ന് ആർ എം റ്റി യൂണിയൻ ആരോപിച്ചു. അതേസമയം, സമരനടപടി നിരാശാജനകമാണെങ്കിലും ട്യൂബ് സർവീസുകളുടെ പകുതിയെങ്കിലും നടത്താൻ ശ്രമിക്കുമെന്ന് ടി എഫ് എൽ അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മുതൽ സമരം ആരംഭിച്ചു . ഇതുമൂലം സർവീസുകളിൽ വലിയ തടസ്സം നേരിടും. സർക്കിൾ, പിക്കഡിലി ലൈനുകൾ പൂർണ്ണമായും നിർത്തിവയ്ക്കുകയും മെട്രോപൊളിറ്റൻ, സെൻട്രൽ ലൈനുകളുടെ ചില ഭാഗങ്ങളിൽ സർവീസ് തടസ്സപ്പെടുകയും ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ബസുകൾ, ഓവർഗ്രൗണ്ട്, എലിസബത്ത് ലൈൻ, ഡി എൽ ആർ, ട്രാം സർവീസുകൾ തുടരുമെങ്കിലും സാധാരണയേക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (UCL) ൻ്റെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ പഠനത്തിൽ ലക്ഷക്കണക്കിന് സ്തനാർബുദ രോഗികൾക്ക് കീമോതെറാപ്പി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നൽകുന്നു. രോഗികൾക്ക് ക്യാൻസർ വീണ്ടും വരാനുള്ള സാധ്യത കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന പ്രത്യേക ഡി.എൻ.എ പരിശോധനയുടെ സഹായത്തോടെയാണ് ഈ കണ്ടെത്തൽ. ഇതിലൂടെ ചികിത്സയിൽ നിന്ന് യഥാർത്ഥത്തിൽ പ്രയോജനം ലഭിക്കുന്നവരെയും ലഭിക്കാത്തവരെയും തിരിച്ചറിയാൻ സാധിക്കും.

യുകെ ഉൾപ്പെടെ ആറു രാജ്യങ്ങളിലായി 4,000-ത്തിലധികം പുതുതായി രോഗനിർണയം നടത്തിയ സ്ത്രീകളെ പഠനത്തിൽ ഉൾപ്പെടുത്തിരുന്നു . ‘പ്രോസിഗ്ന’ എന്ന ജീൻ പരിശോധന ഉപയോഗിച്ച് ക്യാൻസറിന്റെ വളർച്ചയുമായി ബന്ധപ്പെട്ട 50 ജീനുകളുടെ പ്രവർത്തനം വിലയിരുത്തി ആണ് പഠനം നടത്തിയത് . പരിശോധനയിൽ കുറഞ്ഞ അപകടസാധ്യതയുള്ളതായി കണ്ടെത്തപ്പെട്ട രണ്ടിൽ മൂന്നിലധികം രോഗികൾക്ക് കീമോതെറാപ്പി നൽകാതെ ഹോർമോൺ ചികിത്സ മാത്രം നൽകിയപ്പോഴും അവരുടെ അഞ്ച് വർഷത്തെ അതിജീവനനിരക്ക് 93.7 ശതമാനമായിരുന്നു. കീമോതെറാപ്പി ലഭിച്ചവരിൽ ഇത് 94.9 ശതമാനമായിരുന്നു.

ക്ഷീണം, ഛർദ്ദി, മുടികൊഴിച്ചിൽ, പ്രതിരോധശേഷി കുറയുക, വന്ധ്യതാ പ്രശ്നങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന കീമോതെറാപ്പി പലർക്കും വലിയ ബുദ്ധിമുട്ടാണ്. പുതിയ കണ്ടെത്തൽ വ്യാപകമായി നടപ്പിലാക്കിയാൽ അനാവശ്യ കീമോതെറാപ്പി ഒഴിവാക്കി രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ചികിത്സാചെലവ് കുറയ്ക്കാനും കഴിയുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കൻ ഇറാഖിൽ നടന്ന സൈനിക പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ ബ്രിട്ടീഷ് സൈന്യത്തിലെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ് അപകടം നടന്നത്. സൈനികന്റെ മരണവിവരം പ്രതിരോധ സെക്രട്ടറി ജോൺ ഹീലി തിങ്കളാഴ്ച പാർലമെന്റിന്റെ അധോസഭയിൽ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

വലിയ ദുഃഖത്തോടെയാണ് ഈ വിവരം സഭയെ അറിയിക്കുന്നതെന്നും വടക്കൻ ഇറാഖിൽ ഇന്നലെ നടന്ന പരിശീലന അപകടത്തിലാണ് ബ്രിട്ടീഷ് സൈന്യത്തിലെ ഒരു അംഗം മരിച്ചത് എന്നും ജോൺ ഹീലി പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ച സൈനികന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് സ്വകാര്യത മാനിക്കണമെന്ന് കുടുംബം അഭ്യർഥിച്ചതായും പ്രതിരോധ സെക്രട്ടറി അറിയിച്ചു. ഈ ദുഃഖകരമായ വേളയിൽ സൈനികന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും കൂടെയാണു രാജ്യത്തിന്റെ പ്രാർഥനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഈ വർഷം ആദ്യമായി വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് പലിശനിരക്കുകൾ ഉയർന്നതും ഭവനവായ്പ ചെലവ് വർധിച്ചതുമാണ് വിപണിയെ ബാധിച്ചതെന്ന് നാഷൻവൈഡ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി . മേയിൽ ശരാശരി വീടുവില മുൻമാസത്തേക്കാൾ 0.6 ശതമാനം കുറഞ്ഞ് £278,024 ആയി. വാർഷിക അടിസ്ഥാനത്തിൽ വിലയിൽ 1.7 ശതമാനം വർധനയുണ്ടെങ്കിലും ഏപ്രിലിലെ 3 ശതമാന വളർച്ചയെ അപേക്ഷിച്ച് ഇത് ഗണ്യമായ മന്ദഗതിയെയാണ് സൂചിപ്പിക്കുന്നത്.

വായ്പാ പലിശ ഉയർന്നതോടെ ഭവനവാങ്ങൽ താൽപര്യം കുറയുന്നതായാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത് . ഈ സമയത്ത് വിപണിയിൽ വില വർധിക്കേണ്ട സാഹചര്യത്തിൻ്റെ ആവശ്യകത കുറഞ്ഞുവരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വായ്പാ ചെലവ് കുടുംബങ്ങളുടെ ചെലവിടൽ ശേഷിയെ ബാധിക്കുമെന്നും ഇതിന്റെ പ്രതിഫലം വീടുവിലകളിൽ കൂടുതൽ പ്രകടമാകാമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ഈ വർഷം വീടുവിലയിൽ 2 ശതമാനം വരെ ഇടിവുണ്ടാകാമെന്ന് സാവിൽസ് പ്രവചിച്ചിട്ടുണ്ട്.

അതേസമയം, നിലവിലെ സാഹചര്യം ദീർഘകാല പ്രതിസന്ധിയാകണമെന്നില്ലെന്നാണ് നാഷൻവൈഡിന്റെ വിലയിരുത്തൽ. സ്ഥിരനിരക്കിലുള്ള ഭവനവായ്പകളുടെ അടിസ്ഥാനമായ സ്വാപ്പ് നിരക്കുകൾ 2023ലെ ഉയർന്ന നിലകളേക്കാൾ താഴെയാണെന്നും അതിനാൽ വീടുവാങ്ങാനുള്ള ശേഷിയിൽ വലിയ ആഘാതമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഊർജവിലകൾ സാധാരണ നിലയിലാകുകയും സാമ്പത്തിക അനിശ്ചിതത്വം കുറയുകയും ചെയ്താൽ ഭവനവിപണിയിലെ നിലവിലെ മന്ദത താൽക്കാലികമായിരിക്കാമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ കെയർ വർക്കറായി ജോലി ചെയ്യാനെത്തിയ മലയാളി യുവാവിന് ഒരു വർഷക്കാലം ജോലി നൽകാതിരുന്ന സംഭവത്തിൽ തൊഴിലുടമയ്‌ക്കെതിരെ ചരിത്രപരമായ വിധി വന്നു . കേരളത്തിൽ നിന്നുള്ള ഷാബിൻ ഷാജിക്ക് ഏകദേശം 30,000 പൗണ്ട് (ഏകദേശം 34 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ തൊഴിൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ജോലി ചെയ്യാൻ തയ്യാറായിരുന്നിട്ടും ഒരു ദിവസത്തെ ജോലി പോലും നൽകാതിരുന്നത് നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തി.

2023-ൽ കെയർ വർക്കർ വിസയിൽ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡിലെത്തിയ ഷാബിൻ, ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കാർ വാങ്ങുകയും പരിശീലനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ സ്പോൺസർ ചെയ്തിരുന്ന കെയർ കമ്പനി ഒരു ഷിഫ്റ്റ് പോലും നൽകിയില്ല. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനും വിസ വ്യവസ്ഥകൾ തടസ്സമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹത്തിന് ഭക്ഷണത്തിനും ജീവിക്കാൻ പോലും ചാരിറ്റി സംഘടനകളെയും ഫുഡ് ബാങ്കുകളെയും ആശ്രയിക്കേണ്ടിവന്നു. ഒടുവിൽ മറ്റൊരു തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ലഭിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

കേസിൽ ഷാബിന്റെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ കുടിശ്ശിക വേതനം, അവധിവേതനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ 28,843 പൗണ്ടും അധിക ചെലവായി 8,700 പൗണ്ടും നൽകാൻ കമ്പനിയോട് നിർദേശിച്ചു. കമ്പനിയുടെ സ്പോൺസർഷിപ്പ് ലൈസൻസ് 2024-ൽ റദ്ദാക്കിയതായും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. യുകെയിലേക്ക് വലിയ തുക ചെലവഴിച്ച് എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിന്റെ ഗുരുതര ഉദാഹരണമാണ് ഈ കേസെന്ന് തൊഴിലാളി അവകാശ പ്രവർത്തകർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved