ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഡ്യൂട്ടിയിലിരിക്കെ ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടതായി മെട്രോപൊളിറ്റൻ പൊലീസിലെ മുൻ ഓഫീസർ ഇംറാൻ പാട്ടേലിനെതിരെ ഗുരുതര ആരോപണം ഉയർന്നു . ബ്രിട്ടനിലെ ഏറ്റവും വലിയ പൊലീസ് സേനയായ മെട്രോപൊളിറ്റൻ പൊലീസിൽ വർഷങ്ങളായി സ്ത്രീവിരുദ്ധ സംസ്കാരം നിലനിൽക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് സംഭവം പുറത്ത് വന്നത്. പട്ടേൽ ഒൻപത് മാസത്തോളം നീണ്ട പെരുമാറ്റ പ്രശ്നങ്ങളിലെ അന്വേഷണത്തിനിടെ 2024ൽ പൊലീസ് സർവീസിൽ നിന്ന് രാജിവെച്ചിരുന്നു.

2022 മെയ് മാസത്തിലാണ് പട്ടേൽ ഡ്യൂട്ടിയിലിരിക്കെ സെക്സ് വർകേഴ്സിനെയും അഡൾറ്റ് വെബ്സൈറ്റുകളെയും സമീപിച്ചതെന്ന ആരോപണം ഉയർന്നത്. ആ സമയത്ത് ലണ്ടൻ മേയർ സാദിഖ് ഖാന്റെ നിർദേശപ്രകാരം മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ ലൂയിസ് കേസി മെട്രോ പൊലീസ് വിഭാഗത്തിലെ പെരുമാറ്റ പ്രശ്നങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണത്തിലായിരുന്നു. 2021-ൽ സാറ എവർആർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മെട്രോ പൊലീസുകാരൻ വെയ്ൻ കസൻസിന്റെ കേസിനുശേഷമാണ് ഈ അന്വേഷണം ആരംഭിച്ചത്.

പട്ടേലിനെതിരെ 2021 ഓഗസ്റ്റിൽ ഒരു പൗരന്റെ പണം, ഡ്രൈവിങ് ലൈസൻസ് എന്നിവ തട്ടിയെടുത്തെന്നാരോപിച്ചും അന്വേഷണം നടന്നിരുന്നു . 2022 മാർച്ചിൽ അദ്ദേഹത്തിന്റെ വസതിയിൽ അനധികൃതമായി പൊലീസ് സംരക്ഷണ ജാക്കറ്റ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. മെട്രോ പൊലീസിന്റെ ആന്റി-കറപ്ഷൻ യൂണിറ്റിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി ആണ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട് (IOPC) നേരെത്തെ ഇയാൾക്ക് എതിരെ അന്വേഷണം ആരംഭിച്ചത് . 2024 ജനുവരിയിൽ കുറ്റപത്രം സമർപ്പിക്കാതിരിക്കാനുള്ള തീരുമാനം ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട് എടുത്തിരുന്നു. എന്നാൽ കടുത്ത സമ്മർദങ്ങളെ തുടർന്ന് പട്ടേലിനെതിരെ 2025 ജനുവരിയിൽ പൂർണ്ണമായ ശാസനാന്വേഷണ നടപടി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലുടനീളം പള്ളികളിൽ നടക്കുന്ന ആക്രമണങ്ങളിൽ വർധനയുണ്ടായതായി സർക്കാർ നിയമിച്ച ഇസ്ലാമോഫോബിയ നിരീക്ഷണ ഏജൻസിയായ ബ്രിട്ടീഷ് മുസ്ലിം ട്രസ്റ്റ് (BMT) റിപ്പോർട്ട് ചെയ്തു. ജൂലൈ മുതൽ ഒക്ടോബർ വരെ രാജ്യത്താകെ 25 പള്ളികളിൽ 27 ആക്രമണങ്ങളാണ് നടന്നത്. ഇതിൽ പകുതിയോളം കടുത്ത നാശനഷ്ടം വരുത്തുന്നതായിരുന്നു. ഈസ്റ്റ് സസെക്സിലെ ഒരു പള്ളി തീകൊളുത്തിയതും, മെഴ്സിസൈഡിൽ കുട്ടികൾ ഉള്ളപ്പോൾ പള്ളിയിലേക്ക് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതും, ഗ്രേറ്റർ മാഞ്ചസ്റ്ററിലെയും ഗ്ലാസ്ഗോയിലെയും പള്ളികളിലെ ജനൽതകർക്കലും ഈ അക്രമ സംഭവങ്ങളിൽ ഉൾപ്പെടുന്നു.

ആക്രമണങ്ങളുടെ 40 ശതമാനത്തിലും ബ്രിട്ടീഷ് അല്ലെങ്കിൽ ഇംഗ്ലീഷ് പതാകകളും “ക്രൈസ്റ്റ് ഈസ് കിംഗ്”, “ജീസസ് ഈസ് കിംഗ്” എന്നീ ക്രിസ്ത്യൻ നാഷണലിസ്റ്റ് മുദ്രാവാക്യങ്ങളും ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓഗസ്റ്റ് മുതൽ സംഭവങ്ങൾ ഏകോപിതമായ രീതിയിലേക്കാണ് മാറിയതെന്നും, പതാകയെ തന്നെ ഭീഷണിയുടെ ചിഹ്നമായി ഉപയോഗിച്ചതായും ബി എം റ്റിയുടെ എ സമ്മർ ഓഫ് ഡിവിഷൻ എന്ന റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഉയർന്നു വരുന്ന ഈ തരത്തിലുള്ള വിദ്വേഷപരമായ പ്രചാരണങ്ങൾ മുസ്ലിം സമൂഹത്തിൽ ആശങ്ക പരത്തിയിരിക്കുകയാണ്.

, “ബ്രിട്ടനിലെ മുസ്ലിം വിരുദ്ധ വിദ്വേഷം കാഴ്ചപ്പാടിലും ക്രൂരതയിലും വളരെയധികം വർധിച്ചിരിക്കുകയാണെന്ന് ബി എം റ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് അക്കീല അഹ്മദ് പറഞ്ഞു. ഇത് ഒരു മുന്നറിയിപ്പായി കാണണം എന്നും എന്തോ ഭയപ്പെടുത്തുന്ന രീതിയിൽ സമൂഹത്തിന്റെ സമീപനം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളികൾക്ക് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും, ഫണ്ടിംഗിനുള്ള അപേക്ഷാ പ്രക്രിയ ലളിതമാക്കാനും, സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ നടപ്പാക്കാനും സർക്കാർ തൽക്ഷണം ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. “വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് പോലീസിന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ നിന്ന് തൃപ്തികരമായ പ്രതികരണം ലഭിക്കുന്നില്ല എന്ന പരാതിയും റിപ്പോർട്ടിൽ ഉൾപെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം: നഗരമധ്യത്തിൽ യുവതിയുടെ കഴുത്തിൽ കുത്തേറ്റ സംഭവത്തിൽ 21-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ബർമിംഗ്ഹാം സിറ്റി സെന്ററിലെ ബുള്ള്രിംഗ് ഷോപ്പിങ് സെന്ററിന് പുറത്ത് സ്മോൾബ്രൂക്ക് ക്വീൻസ്വെയിൽ വച്ചാണ് സംഭവം നടന്നത്. കഴുത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ 30 വയസ് പ്രായമുള്ള സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ഡ്ജെയ്സൺ റാഫേൽ (21) എന്നയാളെ കൊലപാതക ശ്രമം , ആയുധം കൈവശം വെയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. പ്രതിയെ തിങ്കളാഴ്ച ബർമിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ഇത് യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണമായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നതായും . സംഭവത്തിന്റെ കാരണം വ്യക്തമാക്കാനായി അന്വേഷണം പുരോഗമിക്കുകയാണ് എന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജെയിംസ് നിക്സ് പറഞ്ഞു. പ്രദേശത്ത് അധിക പോലീസ് സാന്നിധ്യം ഉറപ്പാക്കും എന്നും മറ്റാരുടെയും പങ്ക് സംഭവത്തിൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഗ്രാജുവേറ്റ് വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പഠന ശേഷമുള്ള സ്റ്റേ ബാക്ക് കാലാവധി 2027 ജനുവരി മുതൽ 18 മാസമായി ചുരുക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു. ഇപ്പോൾ രണ്ട് വർഷം താമസിക്കാനുള്ള അനുമതിയാണ് ലഭിക്കുന്നത്, പക്ഷേ 2027 ജനുവരി 1ന് ശേഷമുള്ള ബിരുദധാരികൾക്ക് ഇത് 18 മാസമായിരിക്കും. എന്നാൽ 2026 ഡിസംബർ 31ന് മുമ്പ് വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് നിലവിലെ രണ്ട് വർഷത്തെ കാലാവധി തുടരും. പി.എച്ച്.ഡി. ബിരുദധാരികൾക്കും മറ്റ് ഡോക്ടറൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്കും മൂന്ന് വർഷത്തെ അനുമതി നിലനിൽക്കും.

വിദ്യാർത്ഥികൾക്ക് യുകെയിൽ അംഗീകരിക്കപ്പെട്ട ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ ശേഷം ഈ വിസയ്ക്കായി അപേക്ഷിക്കാം. അപേക്ഷകർക്ക് നിലവിലുള്ള വിദ്യാർത്ഥി വിസ (Student/Tier 4) ഉണ്ടായിരിക്കണം, കൂടാതെ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതായി ഹോം ഓഫീസിലേക്ക് സ്ഥിരീകരണം ലഭിക്കണം. വിസ ഓൺലൈനായി അപേക്ഷിക്കണം, ഫീസ് £880 ആണെന്നും പ്രതിവർഷ ഹെൽത്ത് സർചാർജ് £1,035 ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രാജുവേറ്റ് വിസയിലൂടെ വിദേശ വിദ്യാർത്ഥികൾക്ക് യുകെയിൽ ജോലി ചെയ്യാനും സ്വയംതൊഴിൽ തുടങ്ങാനും കഴിയുമെന്ന് നിയമങ്ങൾ വ്യക്തമാക്കുന്നു. പൊതുവിഭവങ്ങൾ അല്ലെങ്കിൽ സ്റ്റേറ്റ് പെൻഷൻ ലഭിക്കാൻ അനുവാദമില്ല. ഭാവിയിൽ കൂടുതൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്കിൽഡ് വർക്കർ വിസ പോലുള്ള മറ്റൊരു റൂട്ടിലേക്ക് മാറാം. പുതിയ 18 മാസ നിയമം 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും, അതുവരെ പഠനം പൂർത്തിയാക്കുന്നവർക്ക് നിലവിലെ രണ്ട് വർഷത്തേത് തുടരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2012-ൽ കെനിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ബ്രിട്ടീഷ് മുൻസൈനികനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. റോബർട്ട് ജെയിംസ് പർകിസ് (38) എന്ന മുൻസൈനികനെ നവംബർ 6-ന് വിൽഷെയറിലെ ടിഡ്വർത്തിൽ നാഷണൽ ക്രൈം ഏജൻസിയുടെ (NCA) പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. 21 വയസ്സുകാരിയായ ആഗ്നസ് വാൻജിറുവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയാണെന്ന് ഏജൻസി അറിയിച്ചു. പർകിസ് കുറ്റാരോപണം നിഷേധിച്ചിട്ടുണ്ടെന്നും നവംബർ 14-ന് വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കാണാതായതിനു ശേഷം മൂന്ന് മാസം കഴിഞ്ഞ് നായ്നുകി പട്ടണത്തിലെ ഒരു ഹോട്ടലിനു സമീപമുള്ള സെപ്റ്റിക് ടാങ്കിൽ നിന്നാണ് വാൻജിറുവിന്റെ മൃതദേഹം കണ്ടെത്തിയത്. അവൾക്ക് അന്ന് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു. കൊലപാതകം നടന്ന രാത്രി അവൾ ബ്രിട്ടീഷ് സൈനികരോടൊപ്പം ഒരു ബാറിലുണ്ടായിരുന്നതായുള്ള റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു . കേസ് തേച്ചുമായ്ക്കാൻ ബ്രിട്ടീഷ് സൈന്യവും കെനിയൻ അധികാരികളും വർഷങ്ങളായി ശ്രമിച്ചതായി വാൻജിറുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

2021-ൽ സൺഡേ ടൈംസ് നടത്തിയ അന്വേഷണത്തിൽ, ഒരു ബ്രിട്ടീഷ് സൈനികൻ സഹപ്രവർത്തകരോട് വാൻജിറുവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചുവെന്ന വിവരം പുറത്തു വന്നതാണ് സംഭവത്തിൽ നിർണ്ണായക വഴിത്തിരിവായത് . 2024-ൽ ബ്രിട്ടീഷ് സൈന്യം കെനിയയിലെ സൈനികരുടെ പെരുമാറ്റത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും, പ്രാദേശിക സ്ത്രീകളുമായി ലൈംഗിക ചൂഷണം ഉൾപ്പെടെ 35 കേസുകൾ കണ്ടെത്തുകയും ചെയ്തു. വാൻജിറുവിന്റെ കുടുംബം നീതി ലഭിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ചെങ്കിലും, പ്രതിയെ കെനിയയിൽ വിചാരണ നേരിടാൻ അധികാരികൾ വേഗത്തിൽ ഇടപെടണമെന്ന് വാൻജിറുവിൻ്റെ കുടുംബം ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം പുറത്തുവന്നു. പേയാട് സ്വദേശിനിക്ക് 16 ലക്ഷം രൂപയും വട്ടിയൂർക്കാവ് സ്വദേശിനിക്ക് 4 ലക്ഷം രൂപയും ആണ് നഷ്ടമായത് . വിദേശത്ത് ജോലി ചെയ്യുന്ന ശരത് രഘു, ബിനോയ് പോൾ, ബിനോയുടെ ഭാര്യ ടീന എന്നിവർക്കെതിരെ വട്ടപ്പാറയും മ്യൂസിയം പോലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തു.

പ്രതികൾ ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി വിശ്വാസം നേടിയതായാണ് പോലീസ് വെളിപ്പെടുത്തിയത്. വിസ മാസങ്ങൾക്കകം ലഭിക്കുമെന്ന് പറഞ്ഞ് ഇരകളിൽ നിന്ന് പണം വാങ്ങിയെങ്കിലും പിന്നീട് ഫോൺ എടുക്കാതെയായി. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതികൾ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ വിദേശത്തുനിന്നാണ് തട്ടിപ്പ് നാടകം നടത്തിയത് എന്ന് പോലീസ് പറഞ്ഞു.

ഇത്തരത്തിലുള്ള കെയർ വിസ തട്ടിപ്പുകൾ യുകെയിലേക്കുള്ള തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്ന് പണം തട്ടുന്ന പുതിയ പ്രവണതയായി വളരുകയാണ്. വിസയ്ക്കായും സ്പോൺസർഷിപ്പ് ലെറ്ററിനായും സർട്ടിഫിക്കറ്റ് ചെലവിനായും വ്യാജ ഏജൻസികൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. യുകെ ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസയുടെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഉദ്യോഗാർത്ഥികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്‍ ∼ യുകെയിലെ നഴ്സിംഗ് ആൻഡ് മിഡ് വൈഫൈറി കൗൺസിൽ (എൻ എം സി) പത്ത് വര്‍ഷത്തിനുശേഷം ആദ്യമായി രജിസ്ട്രേഷന് ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് പൊതുചര്‍ച്ച ആരംഭിച്ചു. നവംബര്‍ 3-ന് ആരംഭിച്ച 12 ആഴ്ച നീളുന്ന ഈ ചര്‍ച്ച ജനുവരി 26-ന് അവസാനിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി ഫീസ് മാറ്റമില്ലാതെ തുടരുന്നതിനാൽ പണപ്പെരുപ്പം മൂലം കൗണ്‍സിലിന്റെ യഥാര്‍ത്ഥ വരുമാനം 28 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ £180 മില്യണ്‍ വരെ വരുമാന നഷ്ടമുണ്ടായതായി എൻ എം സി വ്യക്തമാക്കുന്നു.

പ്രതിമാസം £1.92 അധികമായി ഇപ്പോഴത്തെ £120 വാര്‍ഷിക ഫീസ് £143 ആക്കാനാണ് നിര്‍ദേശം. ഫീസ് വര്‍ധനയോടൊപ്പം അന്തര്‍ദേശീയമായി രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ക്കും അധിക യോഗ്യതകള്‍ ചേര്‍ക്കുന്നവര്‍ക്കും നല്‍കേണ്ട ഫീസുകളും കൂട്ടാൻ പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19 മില്യണ്‍ പൗണ്ടും ഇത്തവണ 27 മില്യണ്‍ പൗണ്ടും കുറവും പ്രതീക്ഷിക്കുന്നതിനാല്‍ എൻ എം സി ഇപ്പോള്‍ റിസേർവ് ഫണ്ട് ഉപയോഗിച്ച് ചിലവ് നിറവേറ്റേണ്ട അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജോലി സംബദ്ധമായി വെട്ടിക്കുറവ് വരുത്താനും പ്രതിവര്‍ഷം £3.1 മില്യണ്‍ ചെലവ് ചുരുക്കാനും തീരുമാനിച്ചു. “ഫീസ് വര്‍ധനയിലൂടെ സംഘടനയുടെ സാമ്പത്തിക ഉറപ്പ് വീണ്ടെടുക്കാനും, നേഴ്സിംഗ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും, ഫിറ്റ്നസ് ടു പ്രാക്ടീസ് നടപടികള്‍ വേഗത്തിലാക്കാനുമാണ് ലക്ഷ്യം വെയ്ക്കുന്നത് എന്ന് പുതിയ ചെയര്മാന് റോണ്‍ ബാര്‍ക്ലെ-സ്മിത്തും ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീസ് എംബിഇയും പറഞ്ഞു .” പൊതുജനങ്ങള്‍, നേഴ്സുമാര്‍, മിഡ്വൈഫുമാര്‍ തുടങ്ങി ആർക്കും ഈ പൊതു ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും അന്തിമ തീരുമാനം 2026 വസന്തകാലത്ത് കൗണ്‍സില്‍ പ്രഖ്യാപിക്കുമെന്നും എൻ എം സി വ്യക്തമാക്കി .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വീടുകളുടെ വില 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ കുതിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹാലിഫാക്സ് പുറത്തിറക്കിയ പുതിയ പ്രോപ്പർട്ടി വില സൂചിക പ്രകാരം, ഒക്ടോബറിൽ വീടുകളുടെ വില 0.6% വർധിച്ച് ശരാശരി വില £2,99,862 ആയി ഉയർന്നു. സെപ്റ്റംബറിൽ 0.3% ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഈ വർധന വിപണി പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായതാണെന്ന് റിപ്പോർട്ട് പറയുന്നു. വാർഷികമായി വീടുകളുടെ വില 1.9% ഉയർന്നതായും ഇത് സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 1.5 ശതമാനത്തിനെ മറികടന്നതായും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയതാണ് വിപണിക്ക് ഉത്തേജനം ആയതെന്ന് ഹാലിഫാക്സ് മോർട്ട്ഗേജ് വിഭാഗം മേധാവി അമാണ്ട ബ്രൈഡൻ വ്യക്തമാക്കി. പുതുതായി അംഗീകരിക്കുന്ന മോർട്ട്ഗേജ് വായ്പകളുടെ എണ്ണം ഈ വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും വീടുകളുടെ വില ഉയർന്നതും 4% നിരക്കിനടുത്ത് തുടരുന്ന ഫിക്സഡ് മോർട്ട്ഗേജ് പലിശനിരക്കും വാങ്ങുന്നവർക്കുള്ള സാമ്പത്തിക സമ്മർദ്ദം കൂട്ടുന്നതായാണ് വിലയിരുത്തുന്നത്.

നവംബർ 26-നുള്ള ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് അവതരിപ്പിക്കാനിരിക്കുന്ന നികുതി മാറ്റങ്ങളെപ്പറ്റിയുള്ള അനിശ്ചിതത്വത്തെയും മറികടന്ന് വിപണി സ്ഥിരത പുലർത്തുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. 5 ലക്ഷം പൗണ്ടിൽ കൂടുതലുള്ള വീടുകൾ വിൽക്കുന്നവരിൽ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം പുതിയ നികുതി ഈടാക്കാനുള്ള സാധ്യത ബജറ്റിൽ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഡിസംബർ മുതൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുമെന്നാണ് റിയൽ എസ്റ്റേറ്റ് ഏജൻസികൾ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി. പണപ്പെരുപ്പം ഉച്ചസ്ഥായിലെത്തിയെന്ന് വിലയിരുത്തിയാണ് ബാങ്ക് ഈ തീരുമാനം എടുത്തത്. വിലക്കയറ്റം ഇപ്പോൾ 3.8 ശതമാനമായിരിക്കെ, ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിലേക്കെത്താൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് സൂചന. “വിലകൾ കുറയുന്നതിന്റെ വ്യക്തമായ തെളിവ് ലഭിക്കുന്നതുവരെ നിരക്ക് കുറയ്ക്കാൻ കാത്തിരിക്കും എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു.

പലിശനിരക്ക് നിലനിർത്താനുള്ള തീരുമാനത്തിൽ അവലോകന സമിതിയിലെ ഒൻപത് അംഗങ്ങളിൽ അഞ്ചുപേർ അനുകൂലിക്കുകയും നാലുപേർ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് പുറത്തിറക്കിയ കണക്കുകൾ പ്രകാരം വിലക്കയറ്റം മൂലം പലരും ചെലവുകുറഞ്ഞ വിപണികളിലേയ്ക്ക് തിരിയുകയാണെന്ന സൂചനകളുണ്ട് . ഭക്ഷ്യവില വർധന തുടരുന്നതിനാൽ ഉപഭോക്താക്കൾ വില കുറഞ്ഞ പച്ചക്കറികളിലേക്കും രണ്ടാം തരം വസ്ത്രവിപണിയിലേക്കും നീങ്ങുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ താഴേക്കു പോകുന്നതായി ബാങ്കിന്റെ പ്രവചനം കാണിക്കുന്നുവെന്ന് ധനകാര്യമന്ത്രി റേച്ചൽ റീവ്സ് വ്യക്തമാക്കി. “രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാനായുള്ള നീതിപൂർവമായ തീരുമാനങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കും എന്ന് റീവ്സ് പറഞ്ഞു. നികുതി കൂട്ടി ജനങ്ങളെ വലയിലാക്കുകയാണെന്ന ആരോപണം ആണ് പ്രതിപക്ഷം ഉന്നയിച്ചത് . തൊഴിലില്ലായ്മ നിരക്ക് ഈ വർഷാവസാനം 5 ശതമാനത്തിലെത്താൻ സാധ്യതയുണ്ടെന്നും, നിക്ഷേപരംഗത്ത് അനശ്ചിതത്വം തുടരുകയാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: നിർമിത ബുദ്ധി (AI) സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ടെസ്റ്റുകളിൽ ഗൗരവമായ പിഴവുകൾ കണ്ടെത്തിയതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് സർക്കാരിന്റെ എ ഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും സ്റ്റാൻഫോർഡ്, ബെർക്ലി, ഓക്സ്ഫോർഡ് സർവകലാശാലകളിലെ ഗവേഷകരുമടങ്ങുന്ന സംഘം നടത്തിയ പഠനത്തിൽ 440-ലധികം ബഞ്ച്മാർക്കുകൾ പരിശോധിച്ചപ്പോൾ ഭൂരിഭാഗത്തിലും അടിസ്ഥാന ദോഷങ്ങളുണ്ടെന്ന് കണ്ടെത്തി.

ഈ ടെസ്റ്റുകൾ എ.ഐയുടെ പുരോഗതിയെ വിലയിരുത്താനുള്ള പ്രധാന ആധാരങ്ങളാണെന്നും പക്ഷേ ഉറച്ച മാനദണ്ഡങ്ങളില്ലാതെ ലഭിക്കുന്ന ഫലങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും എന്നും ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ആൻഡ്രൂ ബീൻ പറഞ്ഞു. യുകെയിലോ യുഎസിലോ ദേശീയ എ.ഐ നിയമനിർമ്മാണമില്ലാത്ത സാഹചര്യത്തിൽ ഈ ബഞ്ച്മാർക്കുകളാണ് പുതിയ എ.ഐകൾ സുരക്ഷിതമാണോ, മനുഷ്യ താൽപര്യങ്ങൾക്കനുസരിച്ചാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഏക മാനദണ്ഡമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ എ.ഐ മോഡൽ ‘Gemma’ വ്യാജവാർത്തകളും അസത്യ ആരോപണങ്ങളും സൃഷ്ടിച്ചതിനെ തുടർന്ന് കമ്പനി പിൻവലിച്ചിരുന്നു. അമേരിക്കൻ സെനറ്ററിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഈ എ.ഐയുടെ പ്രവർത്തനം ‘നൈതിക പരാജയം’ ആണെന്ന വിമർശനം ഉയർന്നു. അതേസമയം, അമേരിക്കയിൽ എ.ഐ ചാറ്റ്ബോട്ടുകളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ തുടരുന്നതിനിടെ പൊതുവായ മാനദണ്ഡങ്ങൾ ഉടൻ വേണമെന്ന ആവശ്യം ശക്തമാണ്.