Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പ്രമുഖ ഉരുക്ക് നിർമാതാക്കളായ ബ്രിട്ടീഷ് സ്റ്റീലിനെ സർക്കാർ ദേശീയവത്കരിച്ച നടപടിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി ചൈന. ചൈനീസ് കമ്പനികളുടെ ബ്രിട്ടനിലേക്കുള്ള നിക്ഷേപ വിശ്വാസത്തിന് ഈ തീരുമാനം ഗുരുതര തിരിച്ചടിയായെന്നാണ് ചൈനയുടെ വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ബ്രിട്ടീഷ് സ്റ്റീലിന്റെ മുൻ ഉടമകളായ ചൈനീസ് ജിങ്‌യെ ഗ്രൂപ്പിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ബെയ്ജിങ് ആവശ്യപ്പെട്ടു.

സ്കൺതോർപ്പിലെ സ്റ്റീൽ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചുപോകാനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടമാകാനും സാധ്യത ഉയർന്നതോടെയാണ് ബ്രിട്ടീഷ് സർക്കാർ കമ്പനി പൊതുമേഖലയിലേക്കു മാറ്റിയത്. രാജ്യത്തിന്റെ ഉരുക്ക് ഉൽപാദന ശേഷിയും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ സ്റ്റീൽ വിതരണവും ഉറപ്പാക്കുന്നതിനായാണ് ഈ നടപടിയെന്നാണ് ലണ്ടന്റെ വിശദീകരണം.

ജിങ്‌യെ ഗ്രൂപ്പ് 2020-ലാണ് ബ്രിട്ടീഷ് സ്റ്റീൽ ഏറ്റെടുത്തത്. ദേശീയവത്കരണ നടപടിയിലൂടെ കമ്പനിയുടെ നിയമപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി ചൈന ആരോപിച്ചു. ചൈന–ബ്രിട്ടൻ നിക്ഷേപ സംരക്ഷണ കരാർ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദേശീയ താൽപര്യവും വ്യവസായ സുരക്ഷയും മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്ന് ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളിൽ ഉയർന്ന കഫെയ്ൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, 16 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം പാനീയങ്ങൾ വിൽക്കുന്നത് ഇംഗ്ലണ്ടിൽ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന നിയമപ്രകാരം, ലിറ്ററിന് 150 മില്ലിഗ്രാമിൽ കൂടുതൽ കഫെയ്ൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ കടകളിലും വെൻഡിംഗ് മെഷീനുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രായപൂർത്തിയാകാത്തവർക്ക് വിൽക്കാൻ കഴിയില്ല.

ഇംഗ്ലണ്ടിൽ ഏകദേശം ഒരു ലക്ഷം കുട്ടികൾ ദിവസേന ഉയർന്ന കഫെയ്ൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്ക മേഖലകളിലെ കുട്ടികളിലാണ് ഉപയോഗം കൂടുതലെന്ന് കണ്ടെത്തി. ഇത്തരം പാനീയങ്ങളുടെ അമിത ഉപയോഗം ഉത്കണ്ഠ, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, പഠനത്തിലെ പിന്നോക്ക അവസ്ഥ തുടങ്ങിയ ശാരീരിക–മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

നിയമം നടപ്പിലായാൽ പ്രായപരിധി പാലിക്കുന്നതിന്റെ ഉത്തരവാദിത്വം വ്യാപാര സ്ഥാപനങ്ങൾക്കായിരിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് 2,500 പൗണ്ട് വരെ പിഴ ചുമത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും ഈ നടപടി സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും വ്യാപകമായി പിന്തുണച്ച നടപടിയാണിതെന്നും ആരോഗ്യ സംഘടനകൾ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ലണ്ടന് സമീപമുള്ള ഹേയ്സിൽ പഞ്ചാബ് സ്വദേശിനിയായ 24-കാരി കിരൺദീപ് കൗർ വീട്ടിൽ കയറിയ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. ഭർത്താവിനും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ജൂലൈ 12-ന് പുലർച്ചെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 46-കാരനായ ഡാനിയൽ ഷോൺ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതകം, കൊലപാതകശ്രമം, മാരകായുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. കേസിൽ ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

പഞ്ചാബിലെ തരൺതാരൻ ജില്ലയിലെ സ്വദേശിനിയായ കിരൺദീപ് ഒരു വർഷം മുമ്പാണ് വിദ്യാർഥി വിസയിൽ ബ്രിട്ടനിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ജോലി അനുമതി നേടി ഭർത്താവിനൊപ്പം ലണ്ടനിൽ താമസിച്ചുവരികയായിരുന്നു. അടുത്തിടെയാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. സംഭവദിവസം കറുത്ത വസ്ത്രം ധരിച്ച് വലിയ കത്തിയുമായി പ്രദേശത്ത് സഞ്ചരിച്ചിരുന്ന പ്രതി ആദ്യം വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഇരുപത് വയസ്സുള്ള ഒരാളെ പിന്നിൽ നിന്ന് കുത്തിപ്പരിക്കേൽപ്പിച്ചെന്നും തുടർന്ന് കിരൺദീപിന്റെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നുവെന്നുമാണ് അന്വേഷണ വിവരം.

ഭാര്യയുടെ നിലവിളി കേട്ടുണർന്ന ഭർത്താവ് മുറിയിൽ നിന്ന് ഒരാൾ പുറത്തേക്കോടുന്നത് കണ്ടതായി മൊഴി നൽകി. ആക്രമണത്തിന് പിന്നാലെ ജനൽവഴി പുറത്തേക്ക് ചാടിയ പ്രതിയുടെ രണ്ട് കണങ്കാലുകളും ഒടിഞ്ഞതായി കോടതിയെ അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അൽപദൂരം പിന്നിട്ടപ്പോൾ ഇയാൾ വീണുകിടക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ കിരൺദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട യുവതിക്കും പരിക്കേറ്റ മറ്റേയാളും പ്രതിക്ക് പരിചയമില്ലാത്തവരായിരുന്നുവെന്നും ആക്രമണത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വേനൽക്കാലത്തെ നാലാമത്തെ ഉഷ്ണതരംഗത്തിന് ബ്രിട്ടൻ ഒരുങ്ങുന്നു. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും വിവിധ ഭാഗങ്ങളിൽ അടുത്ത ആഴ്ച താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. സ്പെയിനും പോർച്ചുഗലും ഉൾപ്പെടെയുള്ള ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചൂടൻ വായുപ്രവാഹമാണ് താപനില കുത്തനെ ഉയരാൻ കാരണമാകുന്നത്. ലണ്ടൻ, മിഡ്‌ലാൻഡ്സ്, തെക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക.

ജൂൺ മുതൽ ബ്രിട്ടൻ ഇതിനകം മൂന്ന് ഉഷ്ണതരംഗങ്ങൾ നേരിട്ടിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ വളരെ കുറവായതിനാൽ മണ്ണ് വരണ്ട അവസ്ഥയിലാണ്. ഇതോടെ കാട്ടുതീ ഭീഷണി വർധിച്ചതായി അധികൃതർ അറിയിച്ചു. ജലസംഭരണികൾക്ക് സമ്മർദം വർധിക്കുമെന്നും ചില മേഖലകളിൽ ജല ഉപഭോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും കാർഷിക മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.

രാത്രിയിലും താപനില സാധാരണ നിലയിലേക്ക് താഴാതിരിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുമെന്നാണ് വിദഗ്ധരുടെ ആശങ്ക. പ്രത്യേകിച്ച് വയോധികർ, കുട്ടികൾ, ഹൃദയ-ശ്വാസകോശ രോഗങ്ങൾ ഉള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. മതിയായ വെള്ളം കുടിക്കാനും ഉച്ചസമയത്തെ പുറംപ്രവർത്തനങ്ങൾ ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ അതിശക്തമായ ഉഷ്ണതരംഗങ്ങൾ കൂടുതൽ പതിവാകുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുട്ടികളെ ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന ആശങ്കയെ തുടർന്ന് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിനെതിരെ ബ്രിട്ടന്റെ മാധ്യമ നിയന്ത്രണ ഏജൻസിയായ ഓഫ്‌കോം ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഉപയോക്താക്കളുടെ പ്രായം കൃത്യമായി തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ ഫലപ്രദമാണോയെന്നും പ്രായപൂർത്തിയാകാത്തവർക്ക് അപകടകരമായ ഉള്ളടക്കം ലഭിക്കുന്നുണ്ടോയെന്നും അന്വേഷണത്തിൽ പരിശോധിക്കും.

സ്വയംഹത്യ, സ്വയം ഉപദ്രവം, ഭക്ഷണക്രമ വൈകല്യങ്ങൾ, അശ്ലീല ഉള്ളടക്കങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ലഭ്യമാകുന്ന സാഹചര്യമുണ്ടെന്ന ആശങ്കയാണ് അന്വേഷണത്തിന് വഴിവെച്ചത്. ടിക്‌ടോക്ക് ഉപയോഗിക്കുന്ന ‘ഏജ് ഇൻഫറൻസ്’ സാങ്കേതികവിദ്യ കുട്ടികളുടെ പ്രായം കൃത്യമായി നിർണയിക്കുന്നതിൽ പര്യാപ്തമല്ലെന്നാണ് ഓഫ്‌കോമിന്റെ സംശയം. ബ്രിട്ടന്റെ ഓൺലൈൻ സേഫ്റ്റി ആക്ട് പ്രകാരം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പ്രായപരിശോധന സംവിധാനങ്ങൾ കമ്പനികൾ നടപ്പാക്കേണ്ടതുണ്ട്.

അതേസമയം, കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും പ്രായം തിരിച്ചറിയാൻ വിവിധ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ടിക്‌ടോക്ക് പ്രതികരിച്ചു. നിയമലംഘനം തെളിഞ്ഞാൽ ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെയോ 1.8 കോടി പൗണ്ട് വരെയോ പിഴ ചുമത്താൻ ഓഫ്‌കോമിന് അധികാരമുണ്ട്. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബ്രിട്ടൻ പരിഗണിച്ചുവരികയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ റിഫോം യുകെ നേതാവും എംപിയുമായ നൈജൽ ഫാരേജിനെ വെടിവെച്ചു കൊല്ലുമെന്ന് സമൂഹമാധ്യമത്തിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തെന്ന സംശയത്തിൽ ഇരുപത് വയസ്സുള്ള ഒരാളെ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് മാസത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് ഫാരേജ് വിജയിച്ചാൽ “തലയിൽ വെടിവെക്കും” എന്ന തരത്തിലുള്ള ഭീഷണി ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പാർലമെന്ററി അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ദക്ഷിണ ലണ്ടനിൽ നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ എംപിക്കെതിരെ ഭീഷണിപ്പെടുത്തുന്ന സന്ദേശം അയച്ചെന്ന സംശയത്തിൽ ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബ്രിട്ടനിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം ശ്രദ്ധ നേടുന്നത്. ഫെബ്രുവരി മുതൽ തനിക്കെതിരെ നൂറുകണക്കിന് വധഭീഷണികൾ ലഭിച്ചിട്ടുണ്ടെന്ന് ഫാരേജ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായ പശ്ചാത്തലത്തിലും ഈ അറസ്റ്റ് പ്രാധാന്യം നേടുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഡിൻബറോ: സ്കോട്ട് ലൻഡിലെ പ്രശസ്തമായ കെയർൻഗോംസ് ദേശീയോദ്യാനത്തിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് അഗ്നിശമനസേന വ്യാപക രക്ഷാപ്രവർത്തനം നടത്തി. റൈവോൻ ബോത്തി മേഖലയ്ക്ക് സമീപം ആരംഭിച്ച തീ ശക്തമായ ചൂടും വരണ്ട കാലാവസ്ഥയും മൂലം അതിവേഗം വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിൽ നിന്നുള്ള കനത്ത പുക കാരണം സമീപ പ്രദേശവാസികൾ ജനലുകളും വാതിലുകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി.

സംഭവസ്ഥലത്തേയ്ക്ക് നിരവധി അഗ്നിശമന യൂണിറ്റുകൾ എത്തിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. വിനോദസഞ്ചാരികളോടും ട്രെക്കർമാരോടും പ്രദേശം ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. സ്കോട്ട് ലൻഡിൽ നിലവിലുള്ള ഉഷ്ണതരംഗ സാഹചര്യവും വരണ്ട സസ്യാവരണവും കാട്ടുതീ സാധ്യത ഗണ്യമായി വർധിപ്പിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകി.

കെയർൻഗോംസ് ദേശീയോദ്യാനത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ തുറസ്സായ സ്ഥലങ്ങളിൽ തീ കത്തിക്കുന്നതിനും ബാർബിക്യൂ നടത്തുന്നതിനും നിരോധനമുണ്ട്. നിയമലംഘകർക്ക് 500 പൗണ്ട് വരെ പിഴ ലഭിക്കാം. സമീപ വർഷങ്ങളിൽ കാട്ടുതീ സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് അധികൃതർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അറ്റ്ലാന്റ: ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയ്‌ക്കെതിരേ 1-0ന് മുന്നിൽ നിന്ന ഇംഗ്ലണ്ട് അവസാന നിമിഷങ്ങളിൽ 2-1ന് തോറ്റതോടെ പരിശീലകൻ തോമസ് ടൂഹൽ കടുത്ത വിമർശനങ്ങൾ നേരിടുന്നു. ആന്റണി ഗോർഡന്റെ ഗോളിൽ ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് ചുരുങ്ങിയത്. തുടർന്ന് എൻസോ ഫെർണാണ്ടസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളുകൾ അർജന്റീനയെ ഫൈനലിലെത്തിച്ചു.

ഗോൾ നേടിയതിന് പിന്നാലെ ടൂഹൽ നടത്തിയ പ്രതിരോധപരമായ മാറ്റങ്ങളാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നാണ് മുൻ താരങ്ങളും മാധ്യമങ്ങളും ആരോപിക്കുന്നത്. ആക്രമണ നിരയിലെ ഗോർഡനെ പിൻവലിച്ച് പ്രതിരോധ താരത്തെ ഇറക്കിയതോടെ ഇംഗ്ലണ്ട് സ്വന്തം പകുതിയിൽ ഒതുങ്ങിപ്പോയെന്നും അർജന്റീനയ്ക്ക് തുടർച്ചയായി ആക്രമിക്കാനുള്ള അവസരം ലഭിച്ചെന്നും വിലയിരുത്തപ്പെടുന്നു. സമനില ഗോൾ വഴങ്ങുംവരെ ഇംഗ്ലണ്ടിന് പന്തടക്കത്തിൽ വെറും 12 ശതമാനം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

വെയ്ൻ റൂണി, അലൻ ഷിയറർ എന്നിവരടക്കമുള്ള മുൻ താരങ്ങൾ ടൂഹലിന്റെ സമീപനത്തെ ചോദ്യം ചെയ്തു. ലോകകപ്പ് ഫൈനലിലേക്കുള്ള മികച്ച അവസരമാണ് ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയതെന്നും, മത്സരത്തിന്റെ നിയന്ത്രണം സ്വമേധയാ അർജന്റീനയ്ക്ക് കൈമാറിയതാണെന്നും വിമർശനം ഉയർന്നു. ചില മാധ്യമ നിരൂപകർ ടൂഹലിന്റെ തീരുമാനങ്ങളെ “കോച്ചിങ് ദുരന്തം” എന്നാണ് വിശേഷിപ്പിച്ചത്.

അതേസമയം, തീരുമാനങ്ങളുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ടൂഹൽ സമ്മതിച്ചു. എങ്കിലും അർജന്റീനയുടെ ആക്രമണങ്ങളെ ചെറുക്കാനാണ് പ്രതിരോധം ശക്തിപ്പെടുത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ 1966 – ന് ശേഷം ആദ്യ ലോകകപ്പ് ഫൈനൽ എന്ന സ്വപ്നം വീണ്ടും അകലെയായതോടെ ഇംഗ്ലണ്ടിൽ ടൂഹലിനെതിരായ വിമർശനങ്ങൾ കൂടുതൽ ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ ഉൾപ്പെടുത്തി ഇറാനിലെ തീവ്രനിലപാടുള്ള ഹംഷഹ്രി പത്രം പ്രസിദ്ധീകരിച്ചെന്ന് പറയപ്പെടുന്ന ‘പ്രതികാര പട്ടിക’ പുതിയ വിവാദത്തിന് വഴിവച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരടക്കമുള്ള 13 ലോകനേതാക്കളുടെ ചിത്രങ്ങൾ ഓറഞ്ച് നിറത്തിലുള്ള ജയിൽവേഷത്തിൽ പ്രസിദ്ധീകരിച്ചതായാണ് റിപ്പോർട്ടുകൾ. ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ചിത്രത്തിൽ ലക്ഷ്യചിഹ്നവും നൽകിയിട്ടുണ്ട്.

മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കുന്നവർക്കെതിരായ പ്രതികാരത്തിന്റെ ഭാഗമായാണ് പട്ടികയെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ പരമോന്നത നേതാവായ മൊജ്തബ ഖമേനി പ്രതികാരം അനിവാര്യമാണെന്ന തരത്തിൽ പ്രസ്താവന നടത്തിയതായും പത്രം റിപ്പോർട്ട് ചെയ്തു. സ്റ്റാർമർ, മാക്രോൺ, ജർമൻ ചാൻസലർ ഫ്രിഡ്‌റിച്ച് മെർസ്, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും പട്ടികയിലുണ്ടെന്നാണ് വിവരം.

അതേസമയം, ഈ പട്ടികയ്ക്ക് ഇറാൻ സർക്കാർ ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, മധ്യപൗരസ്ത്യ മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പുറത്തുവന്ന ഈ പ്രചാരണചിത്രം അന്താരാഷ്ട്രതലത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ട്രംപിനെതിരായ ഭീഷണികളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും പുറത്തുവന്നതോടെ വിഷയത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള ഊർജ വിപണികളിൽ ആശങ്ക ശക്തമായി. ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 87 ഡോളറിന് മുകളിലെത്തി. നാലുവർഷത്തിനിടയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ പ്രകൃതി വാതക വിലയും മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതത്തെച്ചൊല്ലിയുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്.

എണ്ണവില ഉയർന്നതിന്റെ പ്രതിഫലനം ബ്രിട്ടനിലും പ്രകടമായി. ബ്രിട്ടീഷ് സർക്കാർ ബോണ്ടുകളുടെ വരുമാനനിരക്ക് (ഗിൽറ്റ് യീൽഡ്) മേയ് മാസത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഊർജവില വർധന പണപ്പെരുപ്പം വീണ്ടും ഉയർത്തുമെന്ന ആശങ്കയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കുറയ്ക്കുന്നത് വൈകുകയോ വീണ്ടും വർധിപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വിപണിയുടെ വിലയിരുത്തൽ.

ഇന്ധനവില വർധന ബ്രിട്ടനിലെ കുടുംബ ബജറ്റുകൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും അധിക സമ്മർദം സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. പെട്രോൾ, ഗ്യാസ് വിലകൾ കൂടുന്നതോടെ ഗാർഹിക ചെലവുകളും വർധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മധ്യപൗരസ്ത്യ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ ബ്രിട്ടനിലെ പണപ്പെരുപ്പത്തെയും സാമ്പത്തിക വളർച്ചയെയും അത് പ്രതികൂലമായി ബാധിക്കാമെന്നും വിലയിരുത്തപ്പെടുന്നു.

Copyright © . All rights reserved