ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ധന മോഷണം തുടര്‍ച്ചയായതോടെ നാട്ടുകാരുടെ സഹായത്തോടെ കള്ളന്മാരെ കുടുക്കിയ സംഭവമാണ് ബ്രിട്ടനിലെ ഗ്വിനെത്തില് ശ്രദ്ധേയമായത്. ട്രാവ്സ്ഫിനിഡ് പ്രദേശത്തെ പെട്രോള്‍ പമ്പ് ഉടമയായ ജൂഡിത്ത് ട്രോട്ടന്റെ സ്ഥാപനത്തില്‍നിന്ന് ആറാഴ്ചയ്ക്കിടെ മൂന്ന് തവണ ഇന്ധനം മോഷണം പോയിരുന്നു. ഫേസ്ബുക്കില്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംശയാസ്പദരായ ദമ്പതികളെ കണ്ടെത്തി പൊലീസിന് വിവരം നല്‍കുകയായിരുന്നു.

പോർത്ത്മഡോഗ് കടല്‍ത്തീരത്തിന് സമീപം ഇവരെ വീണ്ടും കണ്ട നാട്ടുകാര്‍ പൊലീസെത്തുംവരെ നിരീക്ഷിച്ചു. പിന്നീട് കുറ്റം സമ്മതിച്ച ദമ്പതികള്‍ പണം അടച്ചതായും ജൂഡിത്ത് പറഞ്ഞു. ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇത്തരം മോഷണങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് പമ്പുടമകളുടെ പരാതി. ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇത്തരം നഷ്ടം വലിയ തിരിച്ചടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെയാണ് മോഷണസംഭവങ്ങളും കൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 62 ശതമാനം വരെ ഇന്ധനമോഷണം വര്‍ധിച്ചതായാണ് കണക്ക്. വ്യാജ നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ചും മുഖം മറച്ചും എത്തുന്ന സംഘങ്ങളെ കണ്ടെത്താന്‍ പൊലീസ് പെട്രോള്‍ പമ്പുകളുമായി ചേര്‍ന്ന് പ്രത്യേക നിരീക്ഷണവും പരിശീലനവും ശക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിനായിരങ്ങൾ അണിനിരന്ന രണ്ട് വൻ പ്രതിഷേധ റാലികൾ കടുത്ത സുരക്ഷാ വലയത്തിനിടെ ലണ്ടനിൽ ശനിയാഴ്ച നടന്നു. തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസൺ നയിച്ച ‘യുണൈറ്റ് ദ കിംഗ്ഡം’ റാലിയും, പലസ്തീൻ അനുകൂലികളുടെ ‘നഖ്ബ ദിന’ പ്രതിഷേധവുമാണ് നഗരമധ്യത്തിൽ നേർക്കുനേർ എത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് 4,000ത്തിലേറെ പൊലീസുകാരെ വിന്യസിച്ച മെട്രോപൊളിറ്റൻ പൊലീസ് ഡ്രോണുകളും കുതിരസേനയും ഉൾപ്പെടെ വൻ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയത്.

ബ്രിട്ടീഷ് പതാകകളും “മേക്ക് ഇംഗ്ലണ്ട് ഗ്രേറ്റ് അഗെയിൻ” തൊപ്പികളും അണിഞ്ഞെത്തിയ പ്രതിഷേധക്കാർ പ്രധാനമന്ത്രികെയർ സ്റ്റാർമർക്കെതിരെ മുദ്രാവാക്യം മുഴക്കിയപ്പോൾ, മറുവശത്ത് പലസ്തീൻ അനുകൂലികൾ “ഫ്രീ പലസ്തീൻ”, “സ്മാഷ് ദ ഫാർ റൈറ്റ്” തുടങ്ങിയ ബാനറുകളുമായാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. മുൻ ലേബർ നേതാവ് ജെറമി കോർബിൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റാലിയിൽ തീവ്ര വലതുപക്ഷത്തെ ചെറുക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

പ്രതിഷേധങ്ങൾ വലിയ അക്രമങ്ങളില്ലാതെ അവസാനിച്ചെങ്കിലും വിവിധ സംഭവങ്ങളിലായി 43 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകി. ബ്രിട്ടന്റെ ആത്മാവിനായുള്ള പോരാട്ടമാണിതെന്ന് പ്രതികരിച്ച സ്റ്റാർമർ, വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിക്കുന്നവരെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രശസ്തമായ റോയൽ വിൻഡ്സർ ഹോഴ്സ് ഷോയിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണ സൈനികൻ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് പരിപാടി അവസാനിച്ച് മടങ്ങുന്നതിനിടെയാണ് കിങ്സ് ട്രൂപ്പ് റോയൽ ഹോഴ്സ് ആർട്ടിലറിയിലെ അംഗമായ സൈനികൻ വീണത്. ഗുരുതരമായി പരിക്കേറ്റ സൈനികന് സ്ഥലത്തുവച്ച് അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് തേംസ് വാലി പൊലീസ് വ്യക്തമാക്കിയത്. സംഭവസമയത്ത് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങൾ പരിപാടിസ്ഥലത്തുണ്ടായിരുന്നെങ്കിലും അപകടത്തിന്റെ ഗുരുതരാവസ്ഥ പിന്നീട് മാത്രമാണ് അറിയാനായതെന്ന് ബക്കിംഗ്ഹാം പാലസ് അറിയിച്ചു. സംഭവത്തിൽ രാജാവ് അതീവ ദുഃഖിതനാണെന്നും കുടുംബത്തെ നേരിട്ട് അനുശോചനം അറിയിക്കുമെന്നും കൊട്ടാരം വ്യക്തമാക്കി.

സംഭവത്തിൽ മരിച്ച സൈനികന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഈ ദുഃഖകരമായ സമയത്ത് കുടുംബത്തിനൊപ്പമാണെന്നും ബ്രിട്ടീഷ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ പ്രധാന കുതിരസവാരി പ്രദർശനങ്ങളിലൊന്നാണ് റോയൽ വിൻഡ്സർ ഹോഴ്സ് ഷോ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ തടയാനുള്ള ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി ഒക്ടോബർ വരെ നീട്ടാൻ ബ്രിട്ടനും ഫ്രാൻസും തീരുമാനിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കഴിഞ്ഞ ജൂലൈയിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ചെറിയ ബോട്ടിൽ ബ്രിട്ടനിലെത്തുന്ന ഒരാളെ ഫ്രാൻസിലേക്ക് തിരിച്ചയക്കുകയും, പകരം ഫ്രാൻസിലുള്ള മറ്റൊരു അഭയാർഥിയെ നിയമപരമായി ബ്രിട്ടനിലെത്തിക്കുകയുമാണ് പദ്ധതിയുടെ അടിസ്ഥാനരീതി.

ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റവും മനുഷ്യക്കടത്ത് സംഘങ്ങളുടെ പ്രവർത്തനവും കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ കരാർ നിലവിൽ വന്നശേഷവും ആയിരക്കണക്കിന് അഭയാർഥികൾ ചെറിയ ബോട്ടുകളിൽ യാത്ര തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുവരെ 605 പേരെ ഫ്രാൻസിലേക്ക് തിരിച്ചയച്ചപ്പോൾ 581 പേരെ പദ്ധതിപ്രകാരം ബ്രിട്ടനിലെത്തിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഈ വർഷം ചാനൽ കടന്നെത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം മൂന്നിലൊന്ന് കുറഞ്ഞതായും അധികൃതർ പറയുന്നു.

പദ്ധതി നീട്ടിയതിൽ അഭയാർഥികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബ്രിട്ടനിൽ നിന്ന് ഫ്രാൻസിലേക്ക് തിരിച്ചയക്കപ്പെട്ട ഒരാൾ, “ഇതിലൂടെ അഭയാർഥികളുടെ യാത്ര അവസാനിക്കില്ലെന്ന് പ്രതികരിച്ചു. ഫ്രാൻസിലേക്ക് മടക്കിയവരിൽ പലരെയും പിന്നീട് കാണാതായതായും മറ്റൊരു അഭയാർഥി ആരോപിച്ചു. അതേസമയം, അനധികൃത കുടിയേറ്റം തടയാനും രാജ്യത്ത് തുടരാൻ അവകാശമില്ലാത്തവരെ തിരിച്ചയക്കാനുമുള്ള വിപുലമായ നടപടികളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്‍: യൂറോപിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രോ എയർപോർട്ട് വിപുലീകരണ പദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . മൂന്നാമത്തെ റണ്‍വേയും പുതിയ ടെര്‍മിനലും നിര്‍മിക്കുന്നതില്‍ മറ്റ് സ്വകാര്യ കമ്പനികള്‍ക്കും അവസരം നല്‍കണമെന്ന് ബ്രിട്ടീഷ് വ്യോമയാന നിയന്ത്രണ ഏജന്‍സിയായ സിവിൽ ഏവിയേഷൻ അതോറിറ്റി നിര്‍ദേശിച്ചതോടെയാണ് ഇത് സാധ്യമായത് . മത്സരാടിസ്ഥാനത്തില്‍ നിര്‍മ്മാണ ചുമതല നല്കിയാല് ചെലവ് കുറയ്ക്കാനും പദ്ധതിയുടെ കാര്യക്ഷമത ഉയര്‍ത്താനും കഴിയുമെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ ഹീത്രോ വികസനത്തിന്റെ മുഴുവന്‍ നിയന്ത്രണവും വിമാനത്താവള അധികൃതര്‍ക്കാണ്. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം മറ്റ് കമ്പനികള്‍ക്കും ടെര്‍മിനല്‍ രൂപകല്പന, നിര്‍മ്മാണം, നടത്തിപ്പ് എന്നിവയില്‍ പങ്കാളികളാകാം. അമേരിക്കയിലെ ജോൺ എഫ്. കെന്നഡി ഇൻ്റർനാഷണൽ എയർപോർട്ട് മാതൃകയില്‍ വ്യത്യസ്ത കമ്പനികള്‍ ടെര്‍മിനലുകള്‍ നടത്തുന്നതും പരിഗണനയിലുണ്ട്. ഇതോടെ വിമാനക്കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും അധിക ചെലവ് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഈ നീക്കം വികസന പദ്ധതിയെ വൈകിപ്പിക്കുമെന്നും നിക്ഷേപത്തെ ബാധിക്കാമെന്നും ഹീത്രോ അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിമാനത്താവള വികസന ചെലവ് £30 ബില്യണില്‍ ഒതുക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായി സുരീന്ദർ അറോറ നേതൃത്വം നല്കുന്ന അറോറ ഗ്രൂപ്പ് കുറഞ്ഞ ചെലവിലുള്ള ബദല്‍ പദ്ധതി മുന്നോട്ടുവെച്ചിരിക്കുകയാണ്. 2035ഓടെ മൂന്നാം റണ്‍വേ പ്രവര്‍ത്തന സജ്ജമാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ലക്ഷ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്‍: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെതിരെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേര്നം പാര്‍ലമെന്റിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നതായും തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനായി മത്സരിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മേക്കര്‍ഫീല്‍ഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബേര്ണത്തിന്റെ നീക്കം. ഇതിനായി നിലവിലെ എം.പി ജോഷ് സൈമണ്‍സ് രാജിവെക്കാന്‍ തയ്യാറായതും ശ്രദ്ധേയമായി.

ലേബര്‍ നേതൃത്വ തെരഞ്ഞെടുപ്പ് നടന്നാല്‍ താനും മത്സരിക്കുമെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ ദിശയില്ലെന്ന വിമര്‍ശനവുമായി സ്ട്രീറ്റിങ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. ലേബര്‍ ഉപനേതാവ് ലൂസി പവലും ബേര്ണത്തിന്റെ പാര്‍ലമെന്റ് തിരിച്ചുവരവിനെ തുറന്നു പിന്തുണച്ചു. ബേര്ണത്തെ മത്സരത്തില്‍നിന്ന് തടയാന്‍ ശ്രമിക്കില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ സൂചനകളുണ്ട്.

ഇതിനിടെ, ലേബര്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാണെന്ന് യോര്‍ക്ക് ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക് മേയര്‍ ഡേവിഡ് സ്കൈത്ത് പ്രതികരിച്ചു. ജനങ്ങളുമായി പാര്‍ട്ടിക്ക് ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു . അതേസമയം, റീഫോം യു.കെ പാര്‍ട്ടി മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ശക്തമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. സ്റ്റാര്‍മറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം ശക്തമാകുന്നതിനിടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവിനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്‍: ബ്രിട്ടനിലെ സൗത്ത്പോര്‍ട്ട് നഗരത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന കത്തി ആക്രമണത്തില്‍ പരിക്കേറ്റവരുടെ മെഡിക്കല്‍ രേഖകള്‍ അനുമതിയില്ലാതെ ആശുപത്രി ജീവനക്കാര്‍ പരിശോധിച്ചതായി ഗുരുതര വെളിപ്പെടുത്തല്‍ പുറത്തുവന്നു . എന്‍.എച്ച്.എസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലിവര്‍പൂള്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയിന്റ്രീ ആശുപത്രിയിലെ 48 ജീവനക്കാരാണ് രോഗികളുടെ വിവരങ്ങള്‍ അനാവശ്യമായി പരിശോധിച്ചതെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. 2024 ജൂലൈയില്‍ കുട്ടികളുടെ ഡാന്‍സ് ക്ലാസില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപിക ലിയാന് ലൂക്കസ് ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ലിയാന് ലൂക്കസ് സ്വകാര്യത ലംഘിക്കപ്പെട്ടതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. “എന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ സമയത്ത് വിശ്വാസം വഞ്ചിക്കപ്പെട്ടു” എന്നാണ് അവര്‍ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ രണ്ടു വര്‍ഷത്തോളം വിവരം മറച്ചുവച്ചതായും അവര്‍ ആരോപിച്ചു. വിവരാവകാശ കമ്മിഷനെ 2024ല്‍ തന്നെ വിവരം അറിയിച്ചിരുന്നുവെങ്കിലും തന്നെ ഇപ്പോള്‍ മാത്രമാണ് അറിയിച്ചതെന്ന് ലൂക്കസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പങ്കുണ്ടായ ജീവനക്കാര്‍ക്കെതിരെ ശാസന നടപടികള്‍ സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആരെയും പിരിച്ചുവിട്ടില്ല. രോഗികളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് വിവരം ഉടന്‍ അറിയിക്കാതിരുന്നതെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളും നിയമ വിദഗ്ധരും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി കൂടുതല്‍ കര്‍ശന നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ അപൂർവ മസിൽ ക്ഷയരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച നൂറുകണക്കിന് കുട്ടികൾക്ക് ഇനി എൻഎച്ച്എസ് വഴി ജീവൻ രക്ഷാ മരുന്നുകൾ സ്ഥിരമായി ലഭ്യമാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (NICE) നുസിനെർസൻ (Spinraza), റിസ്ഡിപ്ലാം (Evrysdi) എന്നീ രണ്ട് മരുന്നുകൾക്കും അന്തിമ അനുമതി നൽകി. ഇതോടെ ഇംഗ്ലണ്ട്, വെയിൽസ്, ഉത്തര അയർലൻഡ് എന്നിവിടങ്ങളിലെ രോഗികൾക്ക് ആവശ്യാനുസരണം ചികിത്സ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ചികിത്സ ലഭിക്കാതെ പോയാൽ കുട്ടികൾക്ക് നടക്കാനും ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും വരെ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഗുരുതര രോഗമാണിത്. SMA ടൈപ്പ്-1 ബാധിച്ച കുട്ടികൾ പലപ്പോഴും രണ്ട് വർഷത്തിനുള്ളിൽ മരിക്കാറുണ്ടെന്നതാണ് ആശങ്ക.

എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ സ്പെഷ്യലൈസ്ഡ് സർവീസസ് മെഡിക്കൽ ഡയറക്ടർ പ്രൊഫ. ജെയിംസ് പാൽമർ, പുതിയ ചികിത്സാരീതി കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതായി പറഞ്ഞു. കെന്റിലെ റാംസ്ഗേറ്റിൽ നിന്നുള്ള ഒൻപത് വയസുകാരൻ എസ്ര തോർമന്റെ ജീവിതം നുസിനെർസൻ മരുന്ന് മാറ്റിമറിച്ചുവെന്നാണ് അമ്മ പോർഷ്യ തോർമൻ പറയുന്നത്. അഞ്ച് മാസം പ്രായത്തിൽ ചികിത്സ ആരംഭിച്ചതിനാൽ മകൻ ഇന്നും ജീവനോടെയുണ്ടെന്നും സാധാരണ സ്കൂളിൽ പഠിക്കാനാകുന്നതായും അവർ പറഞ്ഞു. മുമ്പ് ചെറിയ പനി വന്നാലും ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നെങ്കിലും ഇപ്പോൾ വീട്ടിൽ തന്നെ പരിചരിക്കാനാകുന്നുവെന്നും അമ്മ വ്യക്തമാക്കി.

ബ്രിട്ടനിൽ പ്രതിവർഷം ഏകദേശം 70 കുഞ്ഞുങ്ങൾ SMAയോടെ ജനിക്കുന്നുണ്ടെന്നാണ് കണക്ക്. ഗായിക ജെസി നെൽസൺ തന്റെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് രോഗമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ വിഷയം കൂടുതൽ ശ്രദ്ധ നേടിയിരുന്നു. എല്ലാ നവജാത ശിശുക്കൾക്കും ഹീൽ-പ്രിക് പരിശോധനയിലൂടെ SMA സ്ക്രീനിംഗ് നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാണ്. എൻഎച്ച്എസ് ഒക്ടോബർ മുതൽ നവജാത ശിശുക്കളിൽ പ്രത്യേക പരിശോധനാ പദ്ധതി ആരംഭിക്കാനും ആലോചിക്കുന്നു. മരുന്നുകളുടെ നിർമാതാക്കളായ ബയോഗൻ, റോഷ് ഫാർമസ്യൂട്ടിക്കൽസ് കമ്പനികളുമായി വിലകരാർ ഒപ്പുവെച്ചതോടെയാണ് ചികിത്സ സ്ഥിരമായി എൻഎച്ച്എസിൽ ലഭ്യമാക്കാനുള്ള വഴി തുറന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിങ്ഹാമിലെ എഡ്രിങ്ടൺ മേഖലയിൽ ഒൻപത് വയസുകാരിയെ എക്സ്എൽ ബുള്ളി നായ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവ മംഗൻജെ എന്ന കുട്ടിക്കാണ് ആക്രമണത്തിൽ കൈക്കും കാലിനും ആഴത്തിലുള്ള മുറിവേറ്റത്. അമ്മയോടൊപ്പം കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവയ്ക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു.

സംഭവസമയത്ത് നായ കുട്ടിയുടെ മേൽ ചാടി ആക്രമിക്കുകയായിരുന്നു എന്ന് അമ്മ അലീഷ്യ പറഞ്ഞു. സമീപവാസികൾ ചേർന്ന് നായയെ അടിച്ചോടിച്ച ശേഷമാണ് കുട്ടിയെ രക്ഷിക്കാനായത്. രക്തം വാർന്ന നിലയിൽ കിടന്ന ഇവയെ അടിയന്തിരമായി ബിർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. 11 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടി ഇപ്പോഴും മാനസിക ആഘാതത്തിൽ കഴിയുന്നതായും കുടുംബം അറിയിച്ചു.

സംഭവത്തിന് ആറുമാസങ്ങൾക്കുശേഷമാണ് 33 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടകാരിയായ നായയെ നിയന്ത്രണത്തിലാക്കാതിരുന്നതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് . ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടതായി വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് അറിയിച്ചു. 2023 ഡിസംബർ മുതൽ യുകെയിൽ എക്സ്എൽ ബുള്ളി ഇന നായകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളിൽ മുഖാവരണം ഇല്ലാതെ ഇത്തരം നായകളെ വളർത്തുന്നത് നിയമവിരുദ്ധമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരായ സമ്മർദ്ദം ശക്തമാകുന്നതിനിടെ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം വീണ്ടും പാർലമെന്റിലേക്ക് മടങ്ങാൻ നീക്കം തുടങ്ങി. ആരോഗ്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെസ് സ്ട്രീറ്റിംഗ് രാജിവച്ചതിന് പിന്നാലെയാണ് ലേബർ പാർട്ടിക്കുള്ളിലെ നേതൃത്വചർച്ചകൾ വീണ്ടും സജീവമായത്. ലേബർ എംപി ജോഷ് സൈമൺസ് രാജിവച്ച് ബേൺഹാമിന് മത്സരിക്കാൻ വഴി ഒരുക്കാമെന്ന് പ്രഖ്യാപിച്ചു.

മേക്കർഫീൽഡ് മണ്ഡലത്തിൽ ലേബർ സ്ഥാനാർഥിയായി മത്സരിക്കാനാണ് ബേൺഹാമിന്റെ തീരുമാനം. രാജ്യത്തിന് ആവശ്യമായ മാറ്റം കൊണ്ടുവരാൻ താൻ പാർലമെന്റിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ലേബർ പാർട്ടിയുടെ സമീപകാല തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് സർക്കാരിന്റെ ജനപ്രീതി കുറവാണ് കാരണമെന്ന് ആരോപിച്ചാണ് സ്ട്രീറ്റിംഗ് മന്ത്രിസഭയിൽ നിന്ന് പിന്മാറിയത്. രാജ്യത്തെ പ്രതിസന്ധികൾക്ക് നിലവിലെ നേതൃത്വത്തിന് വ്യക്തമായ പരിഹാരമില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇതിനിടെ മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ നികുതി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചതായി അറിയിച്ചു. ലേബർ നേതൃത്വ മത്സരമുണ്ടായാൽ പങ്കെടുക്കുന്നത് തള്ളിക്കളയുന്നില്ലെങ്കിലും താൻ മത്സര രംഗത്ത് ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഉറപ്പ് പറയാൻ അവർ തയാറായില്ല . ലേബർ പാർട്ടിയിൽ നേതൃത്വ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ 81 എംപിമാരുടെ പിന്തുണ ആവശ്യമാണ്. സ്റ്റാർമറിനെതിരെ ഇതുവരെ ഔദ്യോഗിക വെല്ലുവിളി ഉയർന്നിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിലെ അസ്വസ്ഥത തുടരുകയാണ്.