ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും സ്കോട്ട് ലൻഡിലും വെയിൽസിലും നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ റീഫോം യുകെയുടെ മുന്നേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുകയാണ് . ബ്രെൻ്റ്വുഡിലെ ഹട്ടൺ സൗത്ത് വാർഡിൽ ഫിലിപ്പ നിക്കൾസൺ വിജയിച്ചതോടെ ആദ്യ ഫലങ്ങളിൽ തന്നെ റീഫോം ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. ചോർലിയിലെ ചോർലി ഈസ്റ്റ് വാർഡിലും മാർട്ടിൻ ടോപ്പ് ലേബറിനെ പിന്തള്ളി വിജയിച്ചു. സാൽഫോർഡ് സിറ്റി കൗൺസിലിലെ വാക്ക്ഡൻ നോർത്ത് വാർഡും ലേബറിൽ നിന്ന് റീഫോം പിടിച്ചെടുത്തു.

ആദ്യ ഫല സൂചനകൾ പ്രകാരം റീഫോം യുകെ ശരാശരി 28 ശതമാനം വോട്ട് നേടുമെന്ന്
പ്രശസ്ത തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ ജോൺ കർട്ടിസ് അഭിപ്രായപ്പെട്ടു . അതേസമയം 2022നെ അപേക്ഷിച്ച് ലേബറിന്റെ വോട്ടു ശതമാനത്തിൽ കനത്ത ഇടിവുണ്ടായതായും പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ തിരിച്ചടി ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീൻ പാർട്ടിയും മത്സരിക്കുന്നിടങ്ങളിലെല്ലാം വോട്ടുശതമാനം ഉയർത്തുന്നുണ്ടെങ്കിലും പ്രധാന പോരാട്ടം റീഫോമും പരമ്പരാഗത കക്ഷികളുമായാണ് നടക്കുന്നതെന്ന് വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥികൾക്കെതിരായ ഭീഷണിയും അധിക്ഷേപവും വർധിച്ചതും ഇത്തവണ വലിയ ആശങ്കയുണ്ടാക്കിയിരുന്നു . ലേബർ നേതാക്കളും ഗ്രീൻ പാർട്ടി പ്രതിനിധികളും നിരവധി സ്ഥാനാർഥികൾക്ക് വധഭീഷണിയും അതിക്രമങ്ങളും ഉണ്ടായതായി ആരോപിച്ചു. ഇതിനിടെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ മാറ്റണമെന്ന അഭ്യൂഹങ്ങൾ തള്ളി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. ബ്രിട്ടീഷ് ജനങ്ങൾക്ക് ആവശ്യം നേതൃത്വമാറ്റമല്ല, വാഗ്ദാനങ്ങൾ നടപ്പാക്കലാണെന്നും അദ്ദേഹം പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആൻഡ്രൂ മൗണ്ട്ബാറ്റൻ – വിൻഡ്സറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച വൈകിട്ട് വുൾഫെർട്ടൺ മേഖലയിൽ സംശയാസ്പദമായി പെരുമാറുന്ന ഒരാളിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിന് സമീപത്തുനിന്ന് 39കാരനായ അലക്സ് ജെൻകിൻസണെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതും കസ്റ്റഡിയിൽ രക്തസാമ്പിൾ നൽകാൻ വിസമ്മതിച്ചതുമുൾപ്പെടെ രണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

നടക്കാനിറങ്ങിയപ്പോൾ മുഖം മൂടിയ ഒരാൾ ആൻഡ്രൂവിനെ ഭീഷണിപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം വാഹനത്തിലേക്ക് ഓടിക്കയറിയതായും റിപ്പോർട്ടിലുണ്ട്. സഫോകിലെ സ്റ്റൗമാർക്കറ്റിൽ താമസിക്കുന്ന അലക്സ് ജെൻകിൻസൺ വെള്ളിയാഴ്ച നോർവിച്ചിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇയാളെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയ ആൻഡ്രൂ മൗണ്ട്ബാറ്റൻ – വിൻഡ്സർ അടുത്തിടെയാണ് വിൻഡ്സറിലെ റോയൽ ലോഡ്ജ് വിട്ട് സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ മാർഷ് ഫാമിലേക്ക് താമസം മാറിയത്. എപ്സ്റ്റീൻ വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷം രാജാവ് അദ്ദേഹത്തിന്റെ പ്രിൻസ് പദവിയും ഡ്യൂക്ക് ബഹുമതിയും പിൻവലിച്ചിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ആൻഡ്രൂവിന്റെ നിലപാട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകൾ ചരിത്രനേട്ടത്തിനരികിൽ. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നീ മൂന്ന് പ്രധാന യൂറോപ്യൻ ടൂർണമെന്റുകളുടെയും ഫൈനലുകളിൽ ഇംഗ്ലീഷ് ക്ലബുകൾ ഇടംപിടിച്ചത് ഇതാദ്യമായാണ്. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗിൽ ചെൽസി കിരീടം നേടിയതും യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടനം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതുമുണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗിൽ ആഴ്സനൽ സെമിയിൽ പുറത്തായതോടെ സമ്പൂർണ നേട്ടം നഷ്ടമായിരുന്നു.

ഇംഗ്ലീഷ് ക്ലബുകളുടെ യൂറോപ്യൻ ആധിപത്യം ഇതിന് മുൻപും ശ്രദ്ധേയമായിരുന്നു. 2021ൽ മുഴുവൻ ഇംഗ്ലീഷ് ക്ലബുകൾ തമ്മിലായിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കൈ ഹവെർട്സിന്റെ ഗോളിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കിരീടം നേടി. അതേ വർഷം യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. 2019ൽ ലിവർപൂൾ ടോട്ടനം ഹോട്സ്പറിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ ചെൽസി യൂറോപ്പ ലീഗിൽ ആഴ്സനലിനെ കീഴടക്കി കിരീടം സ്വന്തമാക്കിയതും ഇംഗ്ലീഷ് ക്ലബുകളുടെ കരുത്ത് തെളിയിച്ചിരുന്നു.

1984ലാണ് ഇംഗ്ലീഷ് ക്ലബുകൾ ഒരേ സീസണിൽ രണ്ട് പ്രധാന യൂറോപ്യൻ കിരീടങ്ങൾ അവസാനമായി സ്വന്തമാക്കിയത്. അന്ന് ലിവർപൂൾ റോമയെ തോൽപ്പിച്ച് യൂറോപ്യൻ കപ്പ് നേടിയപ്പോൾ ടോട്ടനം ആൻഡർലെക്റ്റിനെ മറികടന്ന് യുവേഫ കപ്പ് കിരീടവും നേടി. 1981ലും ലിവർപൂൾ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് യൂറോപ്യൻ കിരീടം നേടിയപ്പോൾ ബോബി റോബ്സന്റെ നേതൃത്വത്തിലുള്ള ഇപ്സ്വിച്ച് ടൗൺ യുവേഫ കപ്പ് സ്വന്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അർജന്റീനയിൽ നിന്ന് ഒരു മാസം മുമ്പ് യാത്രതിരിച്ച എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിൽ ഹാൻറാവൈറസ് വ്യാപനം സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമായി. കപ്പലിൽ ഉണ്ടായിരുന്ന ബ്രിട്ടനിലേക്ക് മടങ്ങിയ യാത്രക്കാരോട് 45 ദിവസം വരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇതിനിടെ മൂന്ന് പേർ മരിച്ചതും നിരവധി രാജ്യങ്ങളിൽ വ്യാപക കോൺടാക്ട് ട്രേസിംഗ് പുരോഗമിക്കുന്നതും സ്ഥിതിഗതികൾ ഗുരുതരമാക്കി. രോഗബാധയേറ്റ 56കാരനായ ബ്രിട്ടീഷ് പൗരൻ മാർട്ടിൻ ആൻസ്റ്റിയെ നെതർലൻഡ്സിലെ ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും അധികൃതർ അറിയിച്ചു.

സെന്റ് ഹെലേനയിൽ ഏപ്രിൽ 24ന് കപ്പലിൽ നിന്ന് ഇറങ്ങിയ രണ്ട് ബ്രിട്ടീഷ് യാത്രക്കാർ നിലവിൽ യുകെയിൽ സ്വയം നിരീക്ഷണത്തിലാണ്. ഇവർക്കിപ്പോൾ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും രോഗബാധയുള്ളവരുമായി സമ്പർക്കം ഉണ്ടായിരിക്കാമെന്ന ആശങ്കയിലാണ് ആരോഗ്യവിഭാഗം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം കപ്പലിലുണ്ടായിരുന്ന എട്ട് പേർക്കാണ് ഇതുവരെ ഹാൻറാവൈറസ് ബാധ സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്തത്. അതിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചതാണ്. നെതർലൻഡ്സ്, ജർമനി, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും പരിശോധനയും നിരീക്ഷണവും വ്യാപിപ്പിച്ചിട്ടുണ്ട്.

എലികളിൽ നിന്നാണ് സാധാരണ ഹാൻറാവൈറസ് പകരാറുള്ളത്. എന്നാൽ ഈ കേസിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അടുത്ത സമ്പർക്കത്തിലൂടെ രോഗം പകരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആൻഡീസ് വിഭാഗത്തിലുള്ള വൈറസാണ് കണ്ടെത്തിയതെന്നും അപൂർവമായി ഇത് മനുഷ്യരിലേക്കും പകരുന്നുവെന്നുമാണ് റിപ്പോർട്ട്. ഒരാഴ്ച മുതൽ ആറ് ആഴ്ചവരെ രോഗലക്ഷണങ്ങൾ പ്രകടമാകാൻ സമയമെടുക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ 150ഓളം യാത്രക്കാരും ജീവനക്കാരും കപ്പലിൽ കർശന നിരീക്ഷണത്തിലാണ്. കപ്പൽ മേയ് 9ന് സ്പെയിനിലെ ടെനെറിഫിൽ എത്തിച്ചേരും. അവിടെ എല്ലാവർക്കും ആരോഗ്യ പരിശോധന നടത്തി സ്വദേശങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 2024ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ ജനവിധിക്കായി ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തും . പ്രാദേശിക ഭരണകൂടങ്ങൾ, മേയർമാർ, ദേശീയ പാർലമെന്റുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകളാണ് വിവിധ മേഖലകളിൽ നടക്കുന്നത്. രാവിലെ 7 മുതൽ രാത്രി 10 വരെ വോട്ടെടുപ്പ് നടക്കും. ഫലങ്ങൾ വെള്ളിയാഴ്ച വാരാന്ത്യത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ സർക്കാരിന്റെ ജനപിന്തുണ അളക്കാനുള്ള നിർണായക പരീക്ഷണമായും തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട് .

സ്കോട്ട് ലൻഡിൽ അധികാരത്തിലുള്ള സ്കോട്ടിഷ് നാഷണൽ പാർട്ടി സർക്കാരിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ ആവേശം ഉയർന്നിരിക്കുകയാണ്. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള പ്രധാന മേഖലകളുടെ നിയന്ത്രണം തീരുമാനിക്കുന്ന സ്കോട്ടിഷ് പാർലമെന്റിലേക്കുള്ള എല്ലാ 129 അംഗങ്ങളെയും ഈ തെരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞടുക്കും. ഇൻഡിപെൻഡൻസ് മൂവ്മെന്റിന് ജനങ്ങൾ നൽകുന്ന പിന്തുണ എത്രത്തോളമാണെന്നതും ഫലം വ്യക്തമാക്കുമെന്നാണ് നിരീക്ഷണം.

അതേസമയം, വെയിൽസിൽ 1999 മുതൽ തുടർച്ചയായി അധികാരത്തിലുള്ള ലേബർ പാർട്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. വിപുലീകരിച്ച സെനഡ് പാർലമെന്റിലെ 92 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിൽ നിരവധി കൗൺസിലുകളിലേക്കും മേയർ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാജ്യത്തെ രാഷ്ട്രീയ പ്രവണതകളെ ആകെ സ്വാധീനിക്കുന്ന ജനവിധിയായാണ് ഇതിനെ കാണുന്നത്.

ഇതിനിടെ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളായി നിരവധി യുകെ മലയാളികളും ഇത്തവണ ജനവിധി തേടുന്നുണ്ട്. യുകെയിലെ മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക കൗൺസിലുകളിലേക്ക് മലയാളി സമൂഹത്തിൽ നിന്നുള്ള സ്ഥാനാർഥികൾ സജീവ പ്രചാരണം നടത്തിയിരുന്നു. ആരോഗ്യരംഗം, വിദ്യാഭ്യാസം, കുടിയേറ്റ നയം തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തിയാണ് പലരും വോട്ടർമാരെ സമീപിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് പാർസൽ വിതരണം ആരംഭിച്ച് ആമസോൺ. ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹാമിലെ ഡാർലിങ്ടണിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനം തുടങ്ങിയത്. 2.2 കിലോയിൽ താഴെ ഭാരം വരുന്ന ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ബാറ്ററികൾ, കേബിളുകൾ തുടങ്ങിയ സാധനങ്ങൾ ആമസോണിന്റെ ഫുൽഫിൽമെന്റ് സെന്ററിൽ നിന്ന് 12 കിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോണുകൾ വഴി എത്തിക്കും. നിലവിൽ രണ്ട് മണിക്കൂറിനുള്ളിലാണ് ഡെലിവറി നടക്കുന്നത്. അമേരിക്കയിൽ ശരാശരി 36 മിനിറ്റിനുള്ളിൽ സേവനം ലഭ്യമാകുന്നുവെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്. ദിവസത്തിൽ 100 വരെ പാർസലുകൾ എത്തിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി.

ഡാർലിങ്ടണിലെ കർഷകനായ റോബ് ഷീൽഡ് തന്റെ ഫാമിലെ എയർബിഎൻബി വീടാണ് ആദ്യ പരീക്ഷണങ്ങൾക്ക് നൽകിയത്. ചോക്ലേറ്റ് മുതൽ ടേപ്പ് മെഷർ വരെ നിരവധി സാധനങ്ങൾ ഡ്രോൺ വഴി വാങ്ങിയ അനുഭവം അദ്ദേഹം പങ്കുവച്ചു. വീടിന്റെ മുൻവശത്തെ തോട്ടത്തിലേക്ക് ഏകദേശം 12 അടി ഉയരത്തിൽ നിന്ന് ചെരുപ്പുപെട്ടിയുടെ വലിപ്പമുള്ള പാർസലുകളാണ് ഡ്രോൺ ഇറക്കിവിടുന്നത്. ജിപിഎസ് സാങ്കേതിക വിദ്യയും സെൻസറുകളും ഉപയോഗിക്കുന്ന ഡ്രോണുകൾ വാഷിംഗ് ലൈൻ, ട്രാംപോളിൻ, ആളുകൾ, മറ്റ് വിമാനങ്ങൾ തുടങ്ങിയ തടസ്സങ്ങൾ ഒഴിവാക്കി സ്വയം പറക്കാൻ കഴിവുള്ളവയാണെന്ന് ആമസോൺ അറിയിച്ചു. എന്നാൽ നഗരങ്ങളിലെ ഉയരം കൂടിയ ഫ്ലാറ്റുകളിലും തിരക്കേറിയ മേഖലകളിലും ഇത്തരം സേവനങ്ങൾ നടപ്പാക്കുന്നത് ഇപ്പോഴും വെല്ലുവിളിയാണെന്ന് റീഡിങ് സർവകലാശാലയിലെ ഗവേഷക ഡോ. അന്ന ജാക്ക്മാൻ വിലയിരുത്തി.

ഡ്രോൺ ഡെലിവറി വ്യാപകമാകുന്നത് ഭാവിയിൽ പരമ്പരാഗത ഡെലിവറി ജോലികളെയും തൊഴിൽ മേഖലകളെയും ബാധിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഡ്രൈവർമാരുടെയും കൊറിയർ ജീവനക്കാരുടെയും ആവശ്യകത കുറയാൻ സാധ്യതയുണ്ടെങ്കിലും ഡ്രോൺ ഓപ്പറേഷൻ, എയർ ട്രാഫിക് നിരീക്ഷണം, സോഫ്റ്റ്വെയർ നിയന്ത്രണം, സാങ്കേതിക പരിപാലനം തുടങ്ങിയ പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ആമസോൺ ഡ്രോൺ സേവനം നടത്തുന്നുണ്ട്. ഈ വർഷാവസാനം വരെ പരീക്ഷണത്തിന് യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വ്യാപകമാകുന്നത് ജനങ്ങളുടെ പ്രതികരണത്തെയും സുരക്ഷാ വിലയിരുത്തലുകളെയും ആശ്രയിച്ചായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ രാസവള ക്ഷാമം അടുത്ത വർഷം ആഗോള ഭക്ഷ്യവിലയിൽ വലിയ വർദ്ധനവിന് ഇടയാക്കുമെന്ന് ബ്രിട്ടനിലെ പ്രമുഖ സ്ഥാപനമായ ഗ്രോസ്വെനർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി . ഹോർമുസ് കടലിടുക്ക് പ്രായോഗികമായി അടഞ്ഞതോടെ ലോകത്തെ രാസവള വിതരണ ശൃംഖല തകരാറിലായെന്നും യുദ്ധം ആരംഭിച്ച ഫെബ്രുവരിക്ക് ശേഷം രാസവള വില 50 മുതൽ 70 ശതമാനം വരെ ഉയർന്നുവെന്നും ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ട്രസ്റ്റി മാർക്ക് പ്രെസ്റ്റൺ വ്യക്തമാക്കി. ലോക ഭക്ഷ്യോത്പാദനത്തിന് നിർണായകമായ നൈട്രജൻ അധിഷ്ഠിത വളങ്ങളുടെ ലഭ്യത ഗുരുതരമായി ബാധിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സീസണിൽ യുകെയിലെ വിളകൾക്ക് വലിയ തിരിച്ചടി ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും അടുത്ത വർഷം പ്രത്യാഘാതം ശക്തമാകുമെന്നാണ് മുന്നറിയിപ്പ് . വില വർധനയെ തുടർന്ന് പല കർഷകരും രാസവളം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് പ്രെസ്റ്റൺ പറഞ്ഞു. അതിനാൽ അടുത്ത വർഷം ശൈത്യകാല കൃഷിക്കു പകരം വസന്തകാല കൃഷിയിലേക്ക് കൂടുതൽ കർഷകർ മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെ വലിയ തോതിൽ രാസവളങ്ങളും ദ്രവീകൃത പ്രകൃതി വാതകവും കടന്നുപോകുന്നതിനാൽ അവിടെയുള്ള പ്രതിസന്ധി ഭക്ഷ്യോത്പാദനത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ രാസവള കമ്പനികളിലൊന്നായ യാര ഇന്റർനാഷണലും മിഡിൽ ഈസ്റ്റ് യുദ്ധം ദരിദ്ര രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭക്ഷ്യവില ഉയരുന്നത് സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിനെയും തൊഴിൽ മേഖലയെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കർഷകരുടെ ഉൽപാദന ചെലവ് കുതിച്ചുയരുന്നതോടെ ഭക്ഷ്യസംസ്കരണ മേഖല, റീട്ടെയിൽ വ്യാപാരം, ഹോസ്പിറ്റാലിറ്റി മേഖല എന്നിവയ്ക്കും സമ്മർദം കൂടാനിടയുണ്ട്. വിലക്കയറ്റം ശക്തമായാൽ ഉപഭോക്തൃ ചെലവ് കുറയുകയും അതോടെ ചെറുകിട വ്യാപാര-തൊഴിൽ മേഖലകളിൽ നിയമനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് . അതേസമയം, ജൈവവള നിർമ്മാണം, സുസ്ഥിര കാർഷിക സാങ്കേതിക വിദ്യ, പ്രാദേശിക ഭക്ഷ്യ ഉൽപാദനം തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ ഉയർന്നുവരാനുള്ള സാധ്യതകളുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാൻറാവൈറസ് ബാധിച്ചതായുള്ള സംശയത്തെ തുടർന്ന് ഡച്ച് പതാകയുള്ള ‘എംവി ഹോണ്ടിയസ്’ ക്രൂയിസ് കപ്പലിൽ നിന്ന് മൂന്ന് പേരെ കൂടി മെഡിക്കൽ സഹായത്തിനായി ഒഴിപ്പിച്ചു. ബ്രിട്ടീഷ് ജീവനക്കാരനായ ഒരാളും, നെതർലൻഡ്സുകാരനായ സഹപ്രവർത്തകനും, മറ്റൊരു യാത്രക്കാരനെയുമാണ് നെതർലൻഡ്സിലേക്ക് മാറ്റിയത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മേൽനോട്ടത്തിൽ കാബോ വേർഡെ, ബ്രിട്ടൻ, സ്പെയിൻ, നെതർലൻഡ്സ് എന്നിവിടങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് നടപടി. ഏകദേശം 150 പേർ സഞ്ചരിക്കുന്ന കപ്പലിന് സ്പാനിഷ് അധികൃതർ തുറമുഖത്ത് എത്താൻ അനുമതി നൽകിയതോടെ കാനറി ദ്വീപുകളിലേക്കുള്ള യാത്ര തുടരാനാകും.

കപ്പലിൽ ഉണ്ടായിരുന്ന ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും മരണപ്പെട്ടത് ആശങ്ക വർധിപ്പിച്ചിരുന്നു . ബ്രിട്ടീഷ് പൗരനായ ഒരാൾ ദക്ഷിണാഫ്രിക്കയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഓസ്ട്രേലിയൻ പൗരന്മാരും കപ്പലിലുണ്ടെന്നാണ് റിപ്പോർട്ട്. രോഗബാധിത എലികളുമായോ അവയുടെ മൂത്രം, വിസർജ്യം, എന്നിവയുമായ സമ്പർക്കം മൂലമാണ് സാധാരണയായി ഹാൻറാവൈറസ് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം അപൂർവമാണെങ്കിലും ദക്ഷിണ അമേരിക്കയിൽ കണ്ടെത്തിയ വകഭേദത്തിൽ പരിമിതമായ വ്യാപനം മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, ദക്ഷിണാഫ്രിക്കയിൽ 62 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കി. ഇതുവരെ ആരിലും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കാബോ വേർഡെ യാത്രക്കാരെ ഇറക്കാൻ അനുമതി നിഷേധിച്ചതിനാൽ കപ്പൽ അവസാന ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. പിന്നീട് ഡബ്ല്യുഎച്ച്ഒയും യൂറോപ്യൻ യൂണിയനും അഭ്യർത്ഥിച്ചതിനെ തുടർന്ന് സ്പെയിൻ കപ്പലിനെ സ്വീകരിക്കാൻ സമ്മതിക്കുകയും ടെനെറിഫ് ദ്വീപിൽ കപ്പൽ നങ്കൂരമിടാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രാദേശിക ഭരണകൂടം എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യഹൂദർക്കെതിരായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഹേറ്റ് ക്രൈം കേസുകൾ വേഗത്തിൽ പരിഗണിക്കാൻ നടപടി ശക്തമാക്കി. പ്രോസിക്യൂട്ടർമാർക്ക് കേസുകൾക്ക് ഉടൻ ചാർജ് ചുമത്താൻ നിർദേശം നൽകിയതായി പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ സ്റ്റീഫൻ പാർക്കിൻസൺ അറിയിച്ചു. ഭീഷണികളും അധിക്ഷേപങ്ങളും വഴി യഹൂദ സമൂഹത്തിൽ ഭയം വിതയ്ക്കുന്ന സംഭവങ്ങൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ, നിയമനടപടികൾ വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് യഹൂദർക്ക് നേരെ കത്തി ആക്രമണം ഉണ്ടായതും , യഹൂദർ കൂടുതലായി താമസിക്കുന്ന മേഖലകളിലെ തീകൊളുത്തൽ ആക്രമണങ്ങളും ആണ് ഈ തീരുമാനത്തിന്റെ പിന്നിൽ. ഹേറ്റ് ക്രൈമുകൾ എല്ലാത്തരം കേസുകൾക്കും ഈ നിർദേശം ബാധകമാണെങ്കിലും, യഹൂദർക്കെതിരായ സംഭവങ്ങളിൽ ഉണ്ടായ വലിയ വർധനവാണ് ഇത് പ്രഖ്യാപിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. 2024-ലെ സൗത്ത്പോർട്ട് ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ഉണ്ടായ കലാപങ്ങൾ വേഗത്തിലുള്ള അറസ്റ്റ് – പ്രോസിക്യൂഷൻ നടപടികളിലൂടെ നിയന്ത്രിക്കാനായതും ഉദാഹരണമായി നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

കേസുകളുടെ അടിസ്ഥാന തെളിവുകൾ ലഭിക്കുന്നതോടെ തന്നെ ചാർജ് ചുമത്താൻ പ്രോസിക്യൂട്ടർമാരോട് നിർദേശിച്ചതായി പാർക്കിൻസൺ പറഞ്ഞു. പിന്നീട് ആവശ്യമായാൽ കേസ് ശക്തിപ്പെടുത്താമെങ്കിലും വൈകിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഇംഗ്ലണ്ടും വെയിൽസിലും 1.37 ലക്ഷം ഹേറ്റ് ക്രൈം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും പത്തിലൊന്നിലും താഴെ മാത്രമാണ് കോടതിയിൽ എത്തിയത്. വൈകിപ്പുകളും നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസക്കുറവും കാരണം പല ഇരകളും കേസിൽ നിന്ന് പിന്മാറുന്നത് പ്രധാന വെല്ലുവിളിയാണെന്നും പൊലീസ് കൂടുതൽ വേഗത്തിൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റളിലെ വീട്ടിൽ ബലമായി സ്ഫോടക വസ്തുവുമായി എത്തിയ മുൻ പങ്കാളിയുടെ ആക്രമണത്തിൽ സ്ത്രീയും പ്രതിയും മരിച്ചതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച നടന്ന സ്ഫോടനത്തിൽ 35കാരിയായ ജോ ഷാ, 41കാരനായ റയാൻ കെല്ലി എന്നിവർ ആണ് കൊല്ലപ്പെട്ടത് . ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷായുടെ മരണം കൊലപാതകമായി രേഖപ്പെടുത്തിയതായി എവൺ ആൻഡ് സോമർസെറ്റ് പൊലീസ് വ്യക്തമാക്കി.

സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് ചെറിയ പരിക്കേറ്റെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായില്ല. സംഭവത്തിന് മുൻപ് ഷായുമായി ബന്ധപ്പെട്ട് പൊലീസിന് നേരെത്തെ പരാതികൾ ലഭിച്ചിരുന്നു എന്നും ഗാർഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു അതെന്നും അധികൃതർ അറിയിച്ചു. ഇതിനെ തുടർന്നാണ് പൊലീസ് സ്വമേധയാ കേസ് പൊലീസ് വാച്ച്ഡോഗായ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ടിന് കൈമാറിയത്.

സംഭവത്തെ തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഷായുടെ കുടുംബത്തിന് പിന്തുണ നൽകുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.