Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെയിലേക്ക് മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും കൂറുമാറ്റം തുടരുകയാണ്. പൊതു തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങിയ ഈ ഒഴുക്ക് ഇപ്പോൾ ശക്തമായിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയിൽ നേതൃസ്ഥാനത്തിന് വരെ മത്സരിച്ച മുൻ മന്ത്രി റോബർട്ട് ജെനറിക്കും മുൻ ചാൻസിലർ നദീം സഹാവിയും റിഫോം യുകെയിലേക്ക് ചേർന്നത് വലിയ രാഷ്ട്രീയ ചർച്ചയാകുകയാണ് . കൺസർവേറ്റീവ് പാർട്ടിക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന നൈജൽ ഫെറാജിന്റെ വാദത്തെ ഇതു ശക്തിപ്പെടുത്തുന്നതാണ് .

ഇതുവരെ ഭരണപരിചയമുള്ള നേതാക്കളില്ലെന്നായിരുന്നു റിഫോം യുകെയ്ക്കെതിരെ ലേബറും ടോറികളും ഉന്നയിച്ച പ്രധാന വിമർശനം. പാർട്ടി വെറും ജനക്കൂട്ടമാണെന്നും ഓൺലൈൻ അംഗത്വം ഉപയോഗിച്ച് അംഗസംഖ്യ ഉയർത്തിക്കാട്ടുകയാണെന്നും അവർ ആരോപിച്ചിരുന്നു . എന്നാൽ മുൻ ചാൻസിലറും മന്ത്രിമാരും എംപിമാരും പാർട്ടിയിലേക്ക് വരുന്നതോടെ ഈ വിമർശനം നിലനിൽക്കാനാകാത്ത അവസ്ഥയിലാണ്. ഭാവിയിൽ അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും പല നേതാക്കളെ ആകർഷിക്കുന്നുണ്ട് .

ലേബർ പാർട്ടിയിൽ നിന്ന് പ്രമുഖ നേതാക്കൾ ഇനിയും മാറിയിട്ടില്ലെങ്കിലും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ലേബർ സർക്കാരിന്റെ നികുതി വർധനയും കുടിയേറ്റ വിഷയത്തിലെ അനിശ്ചിത നിലപാടുകളും പലരെയും നിരാശരാക്കിയിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗിച്ച് ലേബർ പാർട്ടിയിലും കടന്നുകയറാനാണ് റിഫോം യുകെയുടെ ശ്രമം. അതേസമയം, നിരാശരായ യുവാക്കളെ ആകർഷിക്കാൻ സൗജന്യ ബസ് യാത്ര പോലുള്ള വാഗ്ദാനങ്ങളുമായി ഗ്രീൻ പാർട്ടിയും രംഗത്തുണ്ട്.

ബ്രിട്ടനിലെ രാഷ്ട്രീയ മാറ്റങ്ങൾ യുകെ മലയാളികളെ നേരിട്ട് ബാധിക്കുന്നതാണ്. കുടിയേറ്റ നയങ്ങളിലും നികുതി കാര്യങ്ങളിലും മാറ്റം വന്നാൽ ജോലി, താമസം, വിസാ സാഹചര്യം എന്നിവയിൽ സ്വാധീനം ഉണ്ടാകുമെന്ന ആശങ്ക മലയാളികൾക്കുണ്ട്. അതിനാൽ റിഫോം യുകെയുടെ ഉയർച്ചയും പ്രധാന പാർട്ടികളുടെ ദുർബലതയും മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടം നിയന്ത്രിക്കാൻ സഹായിക്കും എന്ന വിശ്വാസത്തോടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച ഒരു സ്ത്രീക്ക്, അതേ സേവനദാതാവിൽ നിന്ന് തന്നെ വീണ്ടും കൂടുതൽ ക്രെഡിറ്റ് കാർഡുകൾ എടുക്കാൻ പ്രേരണ ലഭിച്ചതായുള്ള മാധ്യമ റിപോർട്ടുകൾ പുറത്തുവന്നു . £10,000 വരെ കടത്തിലായിരുന്ന അഞ്ചു മക്കളുടെ അമ്മയായ അമാണ്ട കടം വീട്ടാൻ ശ്രമിച്ച സമയത്താണ് Experian പോലുള്ള ക്രെഡിറ്റ് സ്കോർ കമ്പനികളിൽ നിന്ന് ഉയർന്ന പലിശയുള്ള ക്രെഡിറ്റ് കാർഡുകളുടെ സ്ഥിരമായ ഓഫറുകൾ ലഭിച്ചതെന്ന് പറഞ്ഞു . കടം തീർക്കാൻ സഹായിക്കുമെന്ന് കമ്പനികൾ പറയുമ്പോഴും, ഈ കാർഡുകൾ ദീർഘകാലത്തേയ്ക്ക് കൂടുതൽ പലിശ ചുമത്തുന്നതാണെന്ന് ഉപഭോക്തൃ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങളും കടബാധ്യതയും തമ്മിലുള്ള ബന്ധവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബൈപോളർ ഡിസോർഡറുമായി ബന്ധപ്പെട്ട അവസ്ഥയിൽ ഏകദേശം £7,000 വരെ ക്രെഡിറ്റ് കാർഡ് കടത്തിലായ ടോം റിച്ചാർഡ്സൺ, കടം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ തന്നെ ബാങ്ക് ക്രെഡിറ്റ് ലിമിറ്റ് കൂട്ടിയതിൽ ഞെട്ടിയതായി പറഞ്ഞു . ഇത്തരത്തിൽ, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും ബുദ്ധിമുട്ടില്ലാത്തവരെയും വേർതിരിക്കാതെ ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിക്കുന്ന പ്രവണത വ്യാപകമാണെന്ന് സ്റ്റഡ്‌ചേഞ്ച് നടത്തിയ സർവേ കണ്ടെത്തിയിരുന്നു . പലരും മാസംതോറും മിനിമം തുക മാത്രം അടയ്ക്കുന്നതോടെ, പലിശ കടത്തേക്കാൾ കൂടുതലാകുകയും കടം നീണ്ടുനിൽക്കുകയും ചെയ്യും.

യുകെയിൽ ഏകദേശം 28 ലക്ഷം പേർ സ്ഥിരമായ ക്രെഡിറ്റ് കാർഡ് കടത്തിൽ കുടുങ്ങിയിരിക്കുന്നതായി ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 2018ൽ നിയമങ്ങൾ ശക്തമാക്കിയെങ്കിലും പ്രയോജനം ഇല്ലെന്ന വിമർശനവും ശക്തമാണ്. “കൂടുതൽ ക്രെഡിറ്റ് നൽകുന്നത് അല്ല, സമയത്ത് ഇടപെട്ട് സഹായം നൽകുകയാണ് വേണ്ടത് എന്നാണ് ഉപഭോക്തൃ സംഘടനകളുടെ നിലപാട്. കടം തീർക്കാൻ ബുദ്ധിമുട്ടുന്നവർ കൃത്യമായ പ്ലാൻ തയ്യാറാക്കണം എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രീൻലാൻഡിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള ഡൊണൾഡ് ട്രംപിന്റെ പദ്ധതികളെ എതിര്‍ക്കുന്ന രാജ്യങ്ങൾക്ക് 10% ഇറക്കുമതി നികുതി ചുമത്തുമെന്ന ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ രംഗത്ത് വന്നു . ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രസംഗത്തിൽ, പ്രശ്നങ്ങൾ തീർക്കേണ്ടത് ശാന്തമായ ചർച്ചകളിലൂടെയാണെന്നും, സഖ്യരാജ്യങ്ങൾക്കെതിരെ താരിഫ് ഏർപ്പെടുത്തുന്നത് ശരിയായ മാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻലാൻഡിന്റെ ഭാവി അവിടത്തെ ജനങ്ങളും ഡെൻമാർക്കും തീരുമാനിക്കേണ്ടതാണെന്ന നിലപാടും സ്റ്റാർമർ ആവർത്തിച്ചു.

യുകെ–യു.എസ്. ബന്ധത്തിന്റെ സാമ്പത്തികവും സൈനികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയ സ്റ്റാർമർ, തർക്കം വഷളാക്കാതെ പ്രായോഗിക സമീപനമാണ് വേണ്ടതെന്ന് പറഞ്ഞു. ഗ്രീൻലാൻഡിനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്. നികുതി ഭീഷണി യുകെയിൽ വളരെ മോശമായി സ്വീകരിക്കപ്പെട്ടതായി സ്റ്റാർമർ പറഞ്ഞു. പ്രതികാര താരിഫുകളിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും, അതിലേക്ക് പോകാതിരിക്കാൻ തന്നെയാണ് ഉദ്യമമെന്നും ശ്രദ്ധയെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് കെമി ബാഡിനോക് ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ നിലപാടിന് പിന്തുണ അറിയിച്ചു.

ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ നടപ്പായാൽ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽയിരുന്നു . യു.എസ്. യുകെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാൽ, പുതിയ നികുതികൾ ജിഡിപിയിൽ 0.5% വരെ കുറവുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ ഓഹരി വിപണികളിലും ഇതിനകം തന്നെ ആശങ്ക പ്രകടമായി. ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനം, റഷ്യയിൽ നിന്നും ചൈനയിൽ നിന്നുള്ള ഭീഷണികൾ എന്നിവയാണ് തർക്കത്തിന്റെ പശ്ചാത്തലം. പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ബ്രിട്ടന്റെ നിലപാടെന്നും, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സംരക്ഷിക്കേണ്ടത് തൊഴിലാളികളുടെയും സമ്പദ്‌വ്യവസ്ഥയുടെയും താൽപര്യമാണെന്നും സ്റ്റാർമർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലയിൽ സ്വകാര്യവത്കരണത്തിന് ശേഷം ജല വിതരണത്തിൽ ഏറ്റവും വലിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. അറിയിപ്പില്ലാതെ പരിശോധന, എംഒടി പരിശോധനയെ പോലെ സ്ഥിരമായ വിലയിരുത്തൽ, ഗൃഹോപകരണങ്ങൾക്ക് നിർബന്ധിത ജലക്ഷമത ലേബലുകൾ എന്നിവയാണ് പുതിയ നടപടികൾ. മോശം പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജലകമ്പനികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും എന്ന് പരിസ്ഥിതി സെക്രട്ടറി എമ്മ റെയ്നൾഡ്സ്, വ്യക്തമാക്കി. മലിനീകരണം, ചോർച്ച, ജലവിതരണ തടസ്സം എന്നിവ വർധിച്ചതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ.

വാട്ടർ കമ്പനികൾ സ്വന്തം പ്രവർത്തനം വിലയിരുത്തുന്ന സംവിധാനം പാളിയതായും, നിയന്ത്രണ സംവിധാനങ്ങൾ അടക്കം മുഴുവൻ ഘടനയും പരാജയപ്പെട്ടതായും റെയ്നൾഡ്സ് പറഞ്ഞു. പുതിയ നിർദേശങ്ങൾ പ്രകാരം, ഓരോ വാട്ടർ കമ്പനിയെയും പ്രത്യേകം നിരീക്ഷിക്കാൻ പ്രത്യേക ടീമുകൾ രൂപീകരിക്കും. സ്മാർട്ട് മീറ്ററുകളും വാഷിംഗ് മെഷീൻ, ഡിഷ് വാഷർ തുടങ്ങിയ ഉപകരണങ്ങൾക്ക് ജലക്ഷമത ലേബലുകളും ഉപഭോക്താക്കൾക്ക് ഉപയോഗവും ചെലവും മനസ്സിലാക്കാൻ സഹായിക്കും. ഒഫ്വാട്ടിന് പകരം പുതിയ റെഗുലേറ്റർ വരാനും, അതിന്റെ ഭാഗമായി ചീഫ് എഞ്ചിനീയർ പദവി സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ, ഈ പരിഷ്കാരങ്ങൾ മതിയാകില്ലെന്ന് പരിസ്ഥിതി സംഘടനകൾ വിമർശിച്ചു. ലാഭത്തിന് മുൻഗണന നൽകുന്ന സ്വകാര്യ മോഡൽ തുടരുന്നിടത്തോളം മലിനീകരണം അവസാനിക്കില്ലെന്ന് ക്യാമ്പെയ്‌നർമാർ വിമർശനം ഉന്നയിച്ചിട്ടുണ്ട് . 2024ൽ മാത്രം 36 ലക്ഷം മണിക്കൂറിലധികം അസംസ്‌കൃത മലിനജലം നദികളിലേക്കും കടലിലേക്കും ഒഴുക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജലവിതരണത്തിലെ തടസ്സം 8 ശതമാനവും മലിനീകരണ സംഭവങ്ങൾ 27 ശതമാനവും വർധിച്ചു. ശരാശരി വാട്ടർ ബിൽ £123 വരെ ഉയർന്നതോടെ ഉപഭോക്തൃ അസന്തുഷ്ടി കൂടുകയും ചെയ്തു . പുതിയ നിക്ഷേപങ്ങൾ വഴി നദികളുടെ അവസ്ഥ മെച്ചപ്പെടുമോ എന്നതാണ് ഇനി ജനങ്ങളുടെ പ്രധാന പ്രതീക്ഷ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് 60 – തിലധികം ലേബർ എംപിമാർ പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറിന് തുറന്ന കത്ത് നൽകി. നിയന്ത്രണമില്ലാത്തതും കടുത്ത ആസക്തി ഉളവാക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ തുടർച്ചയായ സർക്കാരുകൾ പര്യാപ്തമായി നടപടിയെടുത്തിട്ടില്ലെന്നതാണ് കത്തിലെ മുഖ്യ ആരോപണം. ഡിസംബറിൽ സമാനമായ നിരോധനം നടപ്പാക്കിയ ഓസ്ട്രേലിയയെ മാതൃകയാക്കി ബ്രിട്ടനും മുന്നോട്ട് പോകണമെന്നും, ഡെൻമാർക്ക്, ഫ്രാൻസ്, നോർവേ, ന്യൂസിലാൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇത്തരമൊരു നീക്കം പരിഗണിക്കുകയാണെന്നും എംപിമാർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ എല്ലാ വഴികളും പരിഗണനയിലാണ് എന്ന നിലപാടാണ് സ്റ്റാർമർ സ്വീകരിച്ചിരിക്കുന്നത്.

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം, പഠനത്തിലെ ശ്രദ്ധക്കുറവ്, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയ ആശങ്കകൾ നിരവധി വോട്ടർമാർ ഉന്നയിച്ചതായി എംപിമാർ കത്തിൽ പറയുന്നു. അടുത്ത ആഴ്ച ലോർഡ്‌സ് സഭയിൽ ലിബറൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ച നിർദേശം പരിഗണനയ്‌ക്കെത്തും. സിനിമകളെപ്പോലെ പ്രായപരിധി അടിസ്ഥാനമാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് റേറ്റിംഗ് നൽകുക എന്നതാണ് ഈ നിർദേശം. ആസക്തി ഉളവാക്കുന്ന അൽഗോരിതങ്ങളും അനുചിത ഉള്ളടക്കവും ഉള്ള പ്ലാറ്റ്‌ഫോമുകൾ 16 വയസിന് മുകളിലുള്ളവർക്കായി പരിമിതപ്പെടുത്തുകയും, അശ്ലീലമോ അക്രമങ്ങളോ ഉള്ളവയെ പൂർണമായും പ്രായപൂർത്തിയായവർക്കായി മാറ്റുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനിടെ, അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അണ്ടർ-16 നിരോധനം നടപ്പാക്കുമെന്ന് കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക് പ്രഖ്യാപിച്ചു.

അതേസമയം, 16 വയസ്സിന് താഴെയുള്ളവർക്ക് സമ്പൂർണ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്നതിനെതിരെ ബാലാവകാശ സംഘടനകളും ഓൺലൈൻ സുരക്ഷാ പ്രവർത്തകരും രംഗത്തെത്തി. എൻഎസ്‌പിസിസി, ചൈൽഡ്നെറ്റ്, മൊളി റോസ് ഫൗണ്ടേഷൻ എന്നിവ ഉൾപ്പെടെയുള്ള 42 സംഘടനകളും വ്യക്തികളും ഇത് “തെറ്റായ പരിഹാരമെന്ന്” അഭിപ്രായപ്പെട്ടു. നിരോധനം കുട്ടികൾക്ക് വ്യാജ സുരക്ഷാബോധം സൃഷ്ടിക്കുകയും, അപകടങ്ങൾ മറ്റ് ഓൺലൈൻ മേഖലകളിലേക്ക് മാറാൻ ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുകയും, പ്രായാനുസൃതമായി അപകടകരമായ ഫീച്ചറുകൾക്ക് തെളിവധിഷ്ഠിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമാണ് വേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു. ഓൺലൈൻ ഉള്ളടക്കങ്ങൾ കണ്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത മൊളി റസ്സലിന്റെ പിതാവും സാമൂഹിക പ്രവർത്തകനുമായ ഇയാൻ റസ്സൽ, നിരോധനം അനുദ്ദേശിത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും നിലവിലെ നിയമങ്ങൾ ശക്തമായി നടപ്പാക്കണമെന്നും പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓസ്ട്രേലിയ ഡിസംബറിൽ 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെ, സമാന നടപടികൾ യുകെയിലും പരിഗണനയിലാണെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ വ്യക്തമാക്കി. അണ്ടർ-16 സോഷ്യൽ മീഡിയ നിരോധനം പൂർണമായി തള്ളിക്കളയാൻ കഴിയില്ലെന്ന നിലപാടാണ് സ്റ്റാർമർ സ്വീകരിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ബാലാവകാശ സംഘടനകളും ഓൺലൈൻ സുരക്ഷാ കൂട്ടായ്മകളും ഇത്തരമൊരു നീക്കത്തെ അനുകൂലിച്ചും വിമർശിച്ചും സംയുക്ത പ്രസ്താവനകളുമായി രംഗത്തെത്തി.

ഈ വിഷയത്തിൽ കൂടുതൽ സൂക്ഷ്മമായ നിരോധന നിർദേശങ്ങളിലാണ് അടുത്ത ആഴ്ച ഹൗസ് ഓഫ് ലോർഡ്സ് വോട്ടെടുപ്പ് നടത്താൻ ഒരുങ്ങുന്നത്. കുട്ടികളുടെ ക്ഷേമവും സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബില്ലിൽ ഭേദഗതിയായി ഇത് ഉൾപ്പെടുത്താനാണ് നീക്കം. ലേബർ പാർട്ടിയിലെ നിരവധി എംപിമാരും ഉദ്യോഗസ്ഥരും, ഓസ്ട്രേലിയയുടെ മാതൃക പിന്തുടർന്ന് യുകെ സർക്കാർ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനിടെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും സമാന നിയമങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സോഷ്യൽ മീഡിയ വിലക്കിനെ അനുകൂലിക്കുന്ന നിലപാട് വ്യക്തമാക്കിയപ്പോൾ, കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക് അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചാൽ ഇത്തരമൊരു വിലക്ക് കൊണ്ടുവരുമെന്ന് അറിയിച്ചു. എന്നാൽ, 2017-ൽ 14 വയസ്സുള്ള മകളെ നഷ്ടപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ഇയാൻ റസൽ, ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിൽ ദുഃഖിതരായ കുടുംബങ്ങൾ “ഭീതിയിലാണെന്ന്” പ്രതികരിച്ചു. പുതിയ നിരോധനങ്ങളേക്കാൾ നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം ഗുരുതരമായി പിന്നോക്കം പോകുന്നുവെന്ന് നാഷണൽ ചൈൽഡ്ബർത്ത് ട്രസ്റ്റ് (NCT) റിപ്പോർട്ട് ചെയ്തു . ആവശ്യമായ ധനസഹായവും ജീവനക്കാരും ഇല്ലാത്തതിനാൽ ആയിരക്കണക്കിന് പുതിയ അമ്മമാർ പ്രസവത്തിനു ശേഷം മതിയായ സുരക്ഷയും , പിന്തുണയുമില്ലാതെ, മാനസിക സമ്മർദത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2,000 പുതിയതും ഗർഭിണികളുമായ മാതാപിതാക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 24 ശതമാനം സ്ത്രീകൾക്ക് പ്രസവശേഷം സ്ഥിരമായി എൻ എച്ച് എസ് ജീവനക്കാരുടെ സഹായം ലഭിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 87 ശതമാനം സ്ത്രീകൾക്ക് ഇടയ്ക്കെങ്കിലും അമിത സമ്മർദം അനുഭവപ്പെടുന്നുവെന്ന വിവരം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 22 ശതമാനം പേർ എല്ലായ്പ്പോഴും തന്നെ മാനസികമായി തളർന്ന അവസ്ഥയിൽ ആണെന്ന ഗുരുതരമായ വിലയിരുത്തലും റിപ്പോർട്ടിൽ ഉണ്ട് . 62 ശതമാനം സ്ത്രീകൾക്ക് ഏകാന്തത അനുഭവപ്പെടുന്നതായും 12 ശതമാനം പേർക്ക് അത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് . ഗർഭിണികളായ സ്ത്രീകളിൽ 59 ശതമാനം പേർ സ്വന്തം മാനസികാരോഗ്യത്ത കുറിച്ച് ആശങ്കപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട് . “ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

എൻസിടി ചീഫ് എക്സിക്യൂട്ടീവ് ആഞ്ചല മക്കോൺവിൽ, യു.കെയിലെ മാതൃത്വ പരിചരണ സംവിധാനം സുരക്ഷിതവും കരുണയുള്ളതുമായ സേവനം നൽകുന്നതിൽ പരാജയപ്പെടുകയാണെന്ന് പറഞ്ഞു. ലേബർ എംപി മിഷേൽ വെൽഷ് റിപ്പോർട്ടിനെ “വളരെ ആശങ്കാജനകം” എന്ന് വിശേഷിപ്പിച്ചു. ഇതിനിടെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മാതൃത്വ–നവജാത പരിചരണത്തെ കുറിച്ച് സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ടു കഴിഞ്ഞു . സ്ത്രീകൾക്ക് പ്രസവശേഷം ശാരീരികവും മാനസികവുമായ പിന്തുണ ഉറപ്പാക്കുമെന്ന് സർക്കാർ, അറിയിച്ചു . അസമത്വങ്ങളും പ്രശ്നങ്ങളും ഉടൻ പരിഹരിക്കണമെന്ന് റിപ്പോർട്ട് ശക്തമായി ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിലെ മെയ്ഡ്‌സ്റ്റോൺ നഗരത്തെയും പരിസര ഗ്രാമങ്ങളെയും കടുത്ത കുടിവെള്ള ക്ഷാമം ബാധിച്ചു. ഏകദേശം 4,500 വീടുകളിൽ വെള്ളവിതരണം തടസ്സപ്പെട്ടതായി സൗത്ത് ഈസ്റ്റ് വാട്ടർ (SEW) അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് നിരവധി ഉപഭോക്താക്കൾക്ക് വെള്ളം ലഭിക്കാതായത്. പ്രശ്നം രൂക്ഷമായതോടെ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിച്ചു.

മെയ്ഡ്‌സ്റ്റോണിന് സമീപമുള്ള ജലശുദ്ധീകരണ കേന്ദ്രത്തിൽ ഉണ്ടായ വൈദ്യുതി തകരാറാണ് വെള്ള വിതരണം നിലച്ചതിനു കാരണമായി ചൂണ്ടി കാണിക്കുന്നത്. സംഭവം വിവിധ സ്ഥലങ്ങളിലെ ആയിരക്കണക്കിന് വീടുകളെയാണ് ബാധിച്ചതെന്ന് എസ് ഇ ഡബ്ല്യൂ വ്യക്തമാക്കി. ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഇൻസിഡന്റ് മാനേജർ മാത്യു ഡീൻ, ശൃംഖലയിലുടനീളം ഉണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തരമായി പ്രവർത്തിച്ചു വരുകയാണെന്ന് അറിയിച്ചു.

വൈദ്യുതി തകരാർ പരിഹരിച്ചതായും പൈപ്പുകളിലേക്ക് വെള്ളം പതുക്കെയും സുരക്ഷിതമായും തിരിച്ചൊഴുക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. ഉടനെ തന്നെ വെള്ളവിതരണം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് ഈസ്റ്റ് വാട്ടർ അറിയിച്ചു. അതുവരെ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കമ്പനി അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഒരു നേഴ്‌സറിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ, ഇയാൾക്കെതിരെ 15 പുതിയ കുറ്റങ്ങൾ കൂടി ചുമത്തിയതായി ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. വെസ്റ്റ് ഹാംപ്സ്റ്റെഡിലെ ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറിയിൽ ജോലി ചെയ്തിരുന്ന വിൻസെന്റ് ചാൻ (45) ആണ് പ്രതി . ഈ നേഴ്സറി പിന്നീട് അടച്ചു പൂട്ടിയിരുന്നു. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ രണ്ടുമുതൽ നാലുവയസുവരെയുള്ള നാല് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചതടക്കം 26 കുറ്റങ്ങൾ ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു.

പുതുതായി ചുമത്തിയിരിക്കുന്ന 15 കുറ്റങ്ങൾ, മുൻ കേസുകളേക്കാൾ മുമ്പ് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വെച്ചതും പൊതു മര്യാദ ലംഘിച്ചതുമായി ബന്ധപ്പെട്ടതാണ് പുതിയ കുറ്റങ്ങൾ. ഇതിൽ ഒമ്പത് കേസുകൾ കുട്ടികളുടെ അശ്ലീല ചിത്രം അല്ലെങ്കിൽ വ്യാജ ചിത്രം എടുത്തതുമായി ബന്ധപ്പെട്ടതും, ആറ് കേസുകൾ പൊതു സ്ഥലങ്ങളിൽ അശ്ലീല പ്രവർത്തനം നടത്തിയതുമായി ബന്ധപ്പെട്ടതുമാണ്. ഈ കുറ്റങ്ങൾ ഒമ്പത് പെൺകുട്ടികളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി.

ഫിൻച്ലിയിൽ താമസിക്കുന്ന വിൻസെന്റ് ചാൻ മുൻ കേസുകളിൽ ശിക്ഷ വിധി കാത്ത് കസ്റ്റഡിയിൽ തുടരുകയാണ്. മുൻ കുറ്റങ്ങളിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഗുരുതര കേസുകളും, ആയിരക്കണക്കിന് അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്തതും ഉൾപ്പെടുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തു വിടുമെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും പുനർനിർമ്മാണം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന സമിതിയുടെ സ്ഥാപക അംഗങ്ങളെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ ടോണി ബ്ലെയർ എന്നിവരാണ് പ്രധാന അംഗങ്ങൾ. ട്രംപിന്റെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരും സ്ഥാപക എക്സിക്യൂട്ടീവ് ബോർഡിലുണ്ട്. ബോർഡിന്റെ അധ്യക്ഷൻ ട്രംപ് തന്നെയാകും.

ഗാസയുടെ താൽക്കാലിക ഭരണവും പുനർനിർമ്മാണവും ഈ ബോർഡ് മേൽനോട്ടം വഹിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്വകാര്യ ഇക്വിറ്റി സ്ഥാപന തലവൻ മാർക് റൊവാൻ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരും ബോർഡിലുണ്ട്. ഗാസയുടെ സ്ഥിരതയ്ക്കും ദീർഘകാല വിജയത്തിനും നിർണായകമായ ചുമതലകൾ ഓരോ അംഗത്തിനുമുണ്ടാകുമെന്ന് പ്രസ്താവനയിൽ പറയുന്നു. വരും ആഴ്ചകളിൽ കൂടുതൽ അംഗങ്ങളെ പ്രഖ്യാപിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ, 2003ലെ ഇറാഖ് യുദ്ധത്തിൽ ബ്രിട്ടനെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിവാദത്തിലായ വ്യക്തിയാണ്. എന്നാൽ പിന്നീട് യുഎസ്, യൂറോപ്യൻ യൂണിയൻ, റഷ്യ, യുഎൻ എന്നിവ ഉൾപ്പെട്ട ക്വാർട്ടറ്റിന്റെ മിഡിൽ ഈസ്റ്റ് ദൂതനായി പ്രവർത്തിച്ച അദ്ദേഹം, പലസ്തീനിൽ സാമ്പത്തിക വികസനത്തിനും രണ്ട്- രാജ്യങ്ങൾ തമ്മിൽ പരിഹാരത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ഉയർന്നതല ചർച്ചകളിൽ ബ്ലെയർ ഇതിനകം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിത്തം “ചിലർക്ക് സംശയം ഉയർത്താം” എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന യുഎസ് സമാധാന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കെ, ഗാസയുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും വ്യക്തത കുറവാണ്. ആദ്യഘട്ടത്തിൽ വെടിനിർത്തൽ, തടവുകാരുടെ കൈമാറ്റം, ഭാഗിക ഇസ്രായേൽ പിന്മാറ്റം, സഹായ വർധനവ് എന്നിവ നടപ്പാക്കിയെങ്കിലും വെടിനിർത്തൽ ദുർബലമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 2023ലെ ഹമാസ് ആക്രമണത്തോടെ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 71,000ത്തിലധികം പേർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഗുരുതരമായ മാനവിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, സഹായ സാമഗ്രികളുടെ തടസ്സമില്ലാത്ത ഒഴുക്ക് അനിവാര്യമാണെന്ന് യുഎൻ വീണ്ടും മുന്നറിയിപ്പ് നൽകി.

RECENT POSTS
Copyright © . All rights reserved