Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിലെ ലിവിങ്‌സ്റ്റണിൽ താമസിച്ചിരുന്ന മലയാളിയായ ലിൻഡ മേരി ബാബു അന്തരിച്ചു. മൂന്നുവർഷമായി ക്യാൻസറിനെതിരെ ധീരമായി പോരാടിയിരുന്ന ലിൻഡ ജൂൺ 23-നാണ് അന്തരിച്ചത്. അസുഖബാധിതയായിരുന്ന കാലത്തും അചഞ്ചലമായ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലിൻഡയുടെ വിയോഗം സ്കോട്ട് ലൻഡിലെ മലയാളി സമൂഹത്തെ ആകെ ദുഃഖത്തിലാഴ്ത്തി.

എഡിൻബറോയിലെ സെന്റ് അൽഫോൻസ – സെന്റ് ആന്റണി സീറോ-മലബാർ മിഷനിലെ സജീവ അംഗമായിരുന്ന ലിൻഡ മത-സാംസ്‌കാരിക പ്രവർത്തനങ്ങളിലെ നേതൃത്വപങ്ക് കൊണ്ടും സേവന മനോഭാവം കൊണ്ടും ശ്രദ്ധേയയായിരുന്നു. മരിക്കുന്നതിനു മുമ്പ് മിഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ രോഗീലേപന കൂദാശ നൽകിയിരുന്നു. പോൾ മാത്യു (ബാലു) ആണ് ഭർത്താവ്. മൂന്നുവയസ്സുകാരനായ ആർച്ചർ ആണ് ഏക മകൻ .

ദീർഘകാല രോഗാവസ്ഥയിലായിരുന്നിട്ടും മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ലിൻഡയുടെ സമർപ്പണവും പോരാട്ടവീര്യവും നിരവധി പേർക്ക് പ്രചോദനമായിരുന്നുവെന്ന് സമൂഹാംഗങ്ങൾ അനുസ്മരിച്ചു. സെന്റ് അൽഫോൻസ പ്രയർ ഗ്രൂപ്പും സുഹൃത്തുക്കളും കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. സംസ്കാര ചടങ്ങുകളുടെയും അനുസ്മരണ ശുശ്രൂഷകളുടെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ലിൻഡ മേരി ബാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന നിർണായക പോയിന്റ് സ്വന്തമാക്കി. ക്രൊയേഷ്യക്കെതിരായ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായെത്തിയ ഇംഗ്ലണ്ടിന് ഘാനയുടെ കർശന പ്രതിരോധം ഭേദിക്കാനായില്ല. സമനിലയോടെ ഗ്രൂപ്പിലെ യോഗ്യതാ സാധ്യതകൾ അവസാന മത്സരങ്ങളിലേക്ക് നീണ്ടു.

പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ടിന് മേൽക്കൈ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ടീം പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും നേടാനായില്ല. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ താരങ്ങളിലൂടെ ഇംഗ്ലണ്ട് സമ്മർദം വർധിപ്പിച്ചെങ്കിലും നിക്കോ ഒറൈലിയുടെ ശ്രമം ക്രോസ്‌ബാറിൽ തട്ടി മടങ്ങുകയും ഹാരി കെയ്ന് ലഭിച്ച മികച്ച അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.

കാർലോസ് ക്വിറോസിന്റെ നേതൃത്വത്തിൽ ഘാന പ്രതിരോധത്തിന് മുൻതൂക്കം നൽകിയ തന്ത്രമാണ് വിജയകരമായി നടപ്പാക്കിയത്. പനാമയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിൽ നിന്ന് ഒരു പോയിന്റ് കൂടി നേടിയ ഘാന അവസാന മത്സരത്തിന് മുമ്പ് ശക്തമായ നിലയിലായി. തോമസ് ടുഹേലിന്റെ ഇംഗ്ലണ്ടിന് സമനില നിരാശയായെങ്കിലും നോക്കൗട്ട് പ്രതീക്ഷകൾ ഇപ്പോഴും നിലനിൽക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ആദ്യമായി കൃത്രിമബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള നിയമസേവനത്തിന്റെ സഹായത്തോടെ ഒരു കേസ് കോടതിയിൽ വിജയിച്ച സംഭവം ശ്രദ്ധേയമായി. മനുഷ്യവിഭവശേഷി (എച്ച്ആർ) കൺസൾട്ടന്റായ ടമിറസ് കമാൽ ടാക്വിഡിർ തനിക്ക് ലഭിക്കാനുണ്ടായിരുന്ന 7,000 പൗണ്ടിന്റെ കുടിശ്ശിക ഈടാക്കുന്നതിനായാണ് എഐ നിയമസേവനത്തെ സമീപിച്ചത്. പരമ്പരാഗത നിയമസഹായത്തേക്കാൾ വളരെ കുറഞ്ഞ ചെലവിലാണ് കേസ് മുന്നോട്ടു കൊണ്ടുപോയത്.

കേസുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കൽ, നിയമ നോട്ടീസുകൾ സജ്ജമാക്കൽ, കോടതിയിൽ സമർപ്പിക്കേണ്ട രേഖകൾ ക്രമീകരിക്കൽ തുടങ്ങിയ നടപടികൾ മുഴുവൻ എഐ സംവിധാനമാണ് നിർവഹിച്ചത്. എന്നാൽ കോടതിയിൽ നേരിട്ട് ഹാജരായി വാദം അവതരിപ്പിച്ചത് മനുഷ്യ അഭിഭാഷകനായിരുന്നു. വിചാരണയ്ക്കൊടുവിൽ കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും കുടിശ്ശിക തുക നൽകാൻ നിർദേശിക്കുകയും ചെയ്തു.

നിയമസേവനങ്ങൾ കൂടുതൽ ചെലവുകുറഞ്ഞതും എല്ലാവർക്കും പ്രാപ്യമാക്കുന്നതുമായ മേഖലയായി എഐ മാറാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, എഐ സൃഷ്ടിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ മനുഷ്യരുടെ മേൽനോട്ടം അനിവാര്യമാണെന്നും നിയമരംഗത്ത് എഐ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അതിശക്തമായ ഉഷ്ണതരംഗം യുകെയെ പിടിമുറുക്കിയതോടെ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പല ഭാഗങ്ങളിലും റെഡ് ഹീറ്റ് അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഇംഗ്ലണ്ടിൽ താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സർറി, ലണ്ടൻ, മിഡ്‌ലാൻഡ്സ് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നൂറുകണക്കിന് സ്കൂളുകൾ ഭാഗികമായോ പൂർണമായോ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ടെന്നും ചില സ്കൂളുകൾ ക്ലാസ് സമയം വെട്ടിക്കുറച്ചതായും റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥികൾക്ക് യൂണിഫോമിന് പകരം ലഘുവസ്ത്രങ്ങൾ ധരിക്കാനും ആവശ്യമായ വെള്ളം കൈവശം വയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനി വരെ സംഭവിക്കാവുന്ന സാഹചര്യത്തിനുമുള്ള സാധ്യത ചൂണ്ടിക്കാട്ടി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും റെഡ് അലർട്ട് പുറപ്പെടുവിച്ചു. പ്രായമായവർ, കുട്ടികൾ, രോഗികൾ എന്നിവർക്കൊപ്പം ആരോഗ്യമുള്ളവർക്കും കടുത്ത ചൂട് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. റെയിൽ സർവീസുകൾക്ക് വേഗപരിധി ഏർപ്പെടുത്തിയതോടൊപ്പം നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു. ചില പ്രദേശങ്ങളിൽ രാത്രിയിലും താപനില 20 ഡിഗ്രിക്ക് മുകളിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വാഹന തകരാറുകൾ, വൈദ്യുതി വിതരണ തടസ്സങ്ങൾ, ജലവിതരണ പ്രശ്നങ്ങൾ എന്നിവയും വർധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

അതേസമയം ഇടിമിന്നലോടുകൂടിയ മഴയും മിന്നൽ പ്രഹരങ്ങളും പല പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. ലണ്ടനിലും തെക്കൻ ഇംഗ്ലണ്ടിലെ വിവിധ മേഖലകളിലും വെള്ളപ്പൊക്കവും വൈദ്യുതി തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി യൂറോപ്പിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ ശക്തവും പതിവുമായിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ യൂറോപ്പിലെ ശരാശരി താപനില ഗണ്യമായി ഉയർന്നതായും ഭാവിയിലും സമാനമായ അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ ആവർത്തിക്കാനിടയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുകെയിൽ 2022-ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂടിനോട് അടുത്ത താപനിലയാണ് ഇത്തവണയും അനുഭവപ്പെടുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊടുംചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിൽ കിടപ്പുമുറി തണുപ്പിക്കാനെന്ന ഉദ്ദേശ്യത്തോടെ പകൽസമയത്ത് ജനലുകളും വാതിലുകളും തുറന്നിടുന്നതാണ് പലരും ചെയ്യുന്ന പ്രധാന തെറ്റെന്ന് യുകെയിലെ ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകി. പുറത്തുള്ള താപനില മുറിക്കുള്ളിലേതിനേക്കാൾ കൂടുതലായിരിക്കുമ്പോൾ ജനൽ തുറക്കുന്നത് ചൂടുള്ള വായുവും സൂര്യപ്രകാശവും അകത്തേക്ക് കടക്കാൻ കാരണമാകുകയും മുറിയുടെ ചൂട് കൂടുതൽ ഉയരുകയും ചെയ്യുമെന്നാണ് അവരുടെ വിശദീകരണം.

പകൽസമയത്ത് ജനലുകളും വാതിലുകളും അടച്ചുവെക്കുന്നതിലൂടെ മുറിക്കുള്ളിലെ തണുപ്പ് കൂടുതൽ നേരം നിലനിർത്താനാകുമെന്ന് വിദഗ്ധർ പറയുന്നു. വൈകുന്നേരത്തോടെ പുറത്തുള്ള താപനില കുറയാൻ തുടങ്ങുമ്പോൾ മാത്രമാണ് ജനലുകൾ തുറക്കേണ്ടത്. വീടിന്റെ എതിർവശങ്ങളിലുള്ള ജനലുകൾ തുറന്ന് വായുസഞ്ചാരം വർധിപ്പിക്കുന്നതും മുറിയിലെ ചൂട് പുറത്തേക്കൊഴുക്കാൻ സഹായിക്കുമെന്നാണ് നിർദേശം.

കോട്ടൺ, ലിനൻ പോലുള്ള വായു സഞ്ചാരം അനുവദിക്കുന്ന തുണിത്തരങ്ങൾ ഉപയോഗിക്കുന്നതും കട്ടിയുള്ള പുതപ്പുകൾ ഒഴിവാക്കുന്നതും നല്ല ഉറക്കത്തിന് സഹായകരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉറങ്ങുന്നതിന് മുമ്പ് ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതും ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുമെന്നും രാത്രി വൈകിയുള്ള ഭാരമേറിയ ഭക്ഷണം ഒഴിവാക്കുന്നതും ചൂടുകാലത്ത് സുഖകരമായ ഉറക്കത്തിന് ഗുണകരമാണെന്നും വിദഗ്ധർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ പ്രോപ്പർട്ടി-ലീഗൽ സർവീസ് സ്ഥാപനമായ ഹോമെക്സ് ലീഗൽ മലയാളം യുകെയുമായി സഹകരിച്ച് ഫിഫ ലോകകപ്പ് 2026-നെ ആസ്പദമാക്കി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. “Predict & Win FIFA World Cup 2026” എന്ന പേരിൽ നടക്കുന്ന മത്സരത്തിലൂടെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാനാകും.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/

2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാനമായി ഗ്രാൻഡ് പ്രൈസ് വിന്നർ അവാർഡും, രണ്ടാം സമ്മാനമായി സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും, മൂന്നാം സമ്മാനമായി ഹോമെക്സ് ലീഗൽ എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ലോകകപ്പ് ആവേശം കൂടുതൽ സജീവമാക്കുകയും മലയാളി ഫുട്ബോൾ പ്രേമികളെ ഒരുമിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹോമെക്സ് ലീഗലും മലയാളം യുകെയും ഈ സംരംഭം അവതരിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹോമെക്സ് ലീഗലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് (www.homexlegal.co.uk) തങ്ങളുടെ പ്രവചനം സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/


യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ-കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട് .

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.

ഫുട്ബോൾ പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഹോമെക്സ് യുകെയുടെ ആകർഷകമായ സമ്മാനങ്ങൾ നേടാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച കെയർ സ്റ്റാർമർ, 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ ആറു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിലൂടെ തന്റെ പ്രധാനമന്ത്രി പദവിയുടെ അവസാന അധ്യായം കുറിച്ചു. മുൻ പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചപ്പോൾ നടത്തിയ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ചടങ്ങ്. ഭാര്യ വിക്ടോറിയ, മകൻ, മുതിർന്ന മന്ത്രിമാർ, ഉപദേഷ്ടാക്കൾ, അടുത്ത സഹപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. നൂറോളം മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരും ചടങ്ങിന് സാക്ഷികളായി.

രണ്ടുവർഷം മുൻപ് ലേബർ പാർട്ടിയെ അധികാരത്തിലെത്തിച്ച് ഡൗണിംഗ് സ്ട്രീറ്റിലേക്ക് നടന്നുകയറിയ നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമെന്ന് സ്റ്റാർമർ പറഞ്ഞു. എന്നാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ താനാണ് ഏറ്റവും അനുയോജ്യനെന്ന വിശ്വാസം പാർലമെന്ററി പാർട്ടിക്കില്ലെന്ന് വ്യക്തമായതോടെ ആ തീരുമാനം താൻ മാന്യമായി അംഗീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവിവരം ചാൾസ് രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും സ്റ്റാർമർ അറിയിച്ചു.

പ്രസംഗത്തിന്റെ അവസാന ഭാഗമാണ് ഏറ്റവും വികാരഭരിതമായത്. നല്ല സമയത്തും മോശം സമയത്തും തന്റെ കൂടെ ഉറച്ചുനിന്ന ഭാര്യ വിക്ടോറിയയ്ക്ക് നന്ദി പറഞ്ഞ സ്റ്റാർമർ, രാജ്യത്തെ ഏറ്റവും വലിയ ജോലി അവസാനിപ്പിക്കുമ്പോൾ ഇനി ഏറ്റവും പ്രധാനപ്പെട്ട ജോലിയായ ഭർത്താവിന്റെയും പിതാവിന്റെയും ഉത്തരവാദിത്വങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. കുടുംബത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ അദ്ദേഹം വികാരാധീനനായി . പ്രസംഗം അവസാനിക്കുമ്പോൾ സമീപത്ത് യൂറോപ്യൻ യൂണിയൻ അനുകൂല പ്രവർത്തകനായ സ്റ്റീവ് ബ്രേയുടെ സംഗീതവും കേൾക്കാമായിരുന്നു.

ചടങ്ങിന്റെ ദൃശ്യങ്ങളിൽ ശ്രദ്ധേയമായത് സ്റ്റാർമറുടെ രാഷ്ട്രീയ യാത്രയിൽ നിർണായക പങ്കുവഹിച്ചവരുടെ സാന്നിധ്യമായിരുന്നു. ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി, ചീഫ് സെക്രട്ടറി ഡാരൻ ജോൺസ്, മുതിർന്ന ഉപദേഷ്ടാക്കളായ ജോൺ സ്റ്റീവൻസ്, ടെസ ടൈലർ ടോഡ്, ലിസ് ബേറ്റ്സ് തുടങ്ങിയവർ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. അധികാരത്തിന്റെ കേന്ദ്രമായ ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ നിന്നുള്ള ആ വിടവാങ്ങൽ പ്രസംഗം ഒരു രാഷ്ട്രീയ പ്രഖ്യാപനം മാത്രമല്ല, രണ്ടുവർഷം നീണ്ട പ്രധാനമന്ത്രി കാലഘട്ടത്തിന്റെ ഔപചാരിക സമാപന നിമിഷമായും ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജിക്ക് പിന്നാലെ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നുവരുന്ന ആൻഡി ബേൺഹാം തിങ്കളാഴ്ച പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷമാണ് അദ്ദേഹം ഹൗസ് ഓഫ് കോമൺസിലേക്ക് തിരിച്ചെത്തിയത്. സ്റ്റാർമറുടെ രാജിപ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം തന്നെ ബേൺഹാം നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സ്ഥിരീകരിക്കുകയും രാജ്യത്തിന് സ്ഥിരതയുള്ള നേതൃത്വം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ലേബർ നേതൃസ്ഥാനത്തേക്കുള്ള നാമനിർദേശ നടപടികൾ ജൂലൈ 9-ന് ആരംഭിക്കും. നിലവിൽ ബേൺഹാമിനെതിരെ പ്രമുഖ എതിരാളികൾ രംഗത്തില്ല. മുൻ ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബേൺഹാമിന് പിന്തുണ നൽകുകയും ചെയ്തു. ഇതോടെ മത്സരമില്ലാതെ തന്നെ ജൂലൈ മധ്യത്തോടെ ബേൺഹാം പ്രധാനമന്ത്രിയായി ചുമതലയേൽക്കാനുള്ള സാധ്യത ശക്തമായിട്ടുണ്ട്. ജീവിതച്ചെലവ്, സാമ്പത്തിക വളർച്ച, പൊതുസേവനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായിരിക്കും മുൻഗണനയെന്ന് ബേൺഹാം വ്യക്തമാക്കി.

അതേസമയം, പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നതിന് മുമ്പ് പൊതുതെരഞ്ഞെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് ബേൺഹാം വ്യക്തമായ മറുപടി നൽകിയില്ല. “ഇനിയും നിരവധി ഘട്ടങ്ങൾ ബാക്കിയുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്റ്റാർമറുടെ നേതൃത്വത്തെയും രാജ്യത്തിനുവേണ്ടിയുള്ള സേവനത്തെയും അദ്ദേഹം പ്രശംസിക്കുകയും നേതൃമാറ്റം ക്രമബദ്ധമായി പൂർത്തിയാക്കുമെന്നും ഉറപ്പുനൽകുകയും ചെയ്തു. ലേബർ പാർട്ടിയെ ഒരുമിപ്പിക്കുകയും റിഫോം യുകെയുടെ വെല്ലുവിളി നേരിടുകയും ചെയ്യുക എന്നതാണ് ബേൺഹാമിന് മുന്നിലുള്ള ഏറ്റവും വലിയ ദൗത്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അതിതീവ്ര ചൂടും ഉയർന്ന ഈർപ്പവും കണക്കിലെടുത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും കൂടുതൽ ഭാഗങ്ങളിൽ ബാധകമാകുന്ന അപൂർവ ‘റെഡ് എക്സ്ട്രീം ഹീറ്റ്’ മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു. ലണ്ടൻ, ബർമിംഗ്ഹാം, കേംബ്രിഡ്ജ്ഷയർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. 2022 ജൂലൈയ്ക്ക് ശേഷം ഇത്തരത്തിലുള്ള രണ്ടാമത്തെ റെഡ് മുന്നറിയിപ്പാണിത്.

അതേസമയം, ഇംഗ്ലണ്ടിലെ ആറു മേഖലകളിൽ ‘റെഡ് ഹീറ്റ് ഹെൽത്ത് അലർട്ടും’ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായമായവർക്കും രോഗികൾക്കും മാത്രമല്ല, ആരോഗ്യമുള്ള ആളുകൾക്കുപോലും ജീവന് ഭീഷണിയാകുന്ന സാഹചര്യമുണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതിശക്തമായ ചൂടിനൊപ്പം രാത്രിയിലും ഉയർന്ന താപനിലയും ഈർപ്പവും തുടരുമെന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകാനിടയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

ചൂട് മൂലം ഗതാഗത സംവിധാനങ്ങൾ, വൈദ്യുതി – ജലവിതരണം, ആരോഗ്യ സേവനങ്ങൾ എന്നിവയിൽ വ്യാപക തടസ്സങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. പല സ്കൂളുകളും പ്രവർത്തനസമയം ക്രമീകരിക്കുകയും യൂണിഫോം ധരിക്കുന്നതിൽ ഇളവുകൾ അനുവദിക്കുകയും അധിക കുടിവെള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമായാണ് ഇത്തരം അതിതീവ്രത ഉണ്ടാകുന്നത് പതിവാകുന്നതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുമ്പോൾ, ഇത്തരത്തിലുള്ള സാഹചര്യങ്ങളെ നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും പര്യാപ്തമായി തയ്യാറായിട്ടില്ലെന്ന ആശങ്കയും ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച് അധികാരത്തിലെത്തിയതിന് രണ്ട് വർഷം തികയും മുമ്പാണ് രാജി. പാർട്ടിക്കുള്ളിൽനിന്ന് ശക്തമായ സമ്മർദവും നേതൃത്വത്തിനെതിരായ വിമർശനങ്ങളും ഉയർന്നതിനെ തുടർന്നാണ് തീരുമാനം. പാർലമെന്റ് സെപ്റ്റംബറിൽ വീണ്ടും ചേരുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും അധികാര കൈമാറ്റം സുഗമമാക്കാൻ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ നടന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹം നേടിയ നിർണായക വിജയത്തിന് പിന്നാലെ സ്റ്റാർമറുടെ നേതൃത്വത്തിനെതിരായ പ്രതിഷേധം ശക്തമായി. നിരവധി ലേബർ എംപിമാരും മന്ത്രിമാരും നേതൃത്വമാറ്റം ആവശ്യപ്പെട്ടിരുന്നു. ആദ്യം രാജിവെക്കില്ലെന്ന നിലപാടിലായിരുന്ന സ്റ്റാർമർ, പാർട്ടിക്കുള്ളിലെ പിന്തുണ ഗണ്യമായി കുറഞ്ഞതും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ റിഫോം യുകെയിൽനിന്നുള്ള വെല്ലുവിളി ശക്തമാകുമെന്ന ആശങ്കയും ഉയർന്നതോടെ പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ബേൺഹമാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള മുൻനിര സാധ്യതക്കാരനായി വിലയിരുത്തപ്പെടുന്നത്.

പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ, സാമ്പത്തിക രംഗത്തെ വെല്ലുവിളികൾ, നയപരമായ വിവാദങ്ങൾ, മന്ത്രിസഭയ്ക്കുള്ളിലെ അസ്വാരസ്യങ്ങൾ എന്നിവ സ്റ്റാർമറുടെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ രാജിയോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടന് ഏഴാമത്തെ പ്രധാനമന്ത്രിയെ തേടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. അധികാരത്തിലിരിക്കെ നേടിയ ചില നയതന്ത്ര നേട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും ജനപ്രീതിയിലെ ഇടിവും പാർട്ടിക്കുള്ളിലെ വിശ്വാസക്കുറവും ഒടുവിൽ അദ്ദേഹത്തിന്റെ പുറത്തേക്കുള്ള വഴി തുറന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

RECENT POSTS
Copyright © . All rights reserved