ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം രാജ്യത്തുടനീളം പര്യടനം നടത്താനൊരുങ്ങുന്നു. ജനങ്ങളുമായുള്ള സർക്കാരിന്റെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും അവരുടെ പ്രശ്നങ്ങളും ആശങ്കകളും നേരിട്ട് കേൾക്കുകയും ചെയ്യുകയാണ് പര്യടനത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തുന്ന ഈ വ്യാപക സന്ദർശനം ജനങ്ങളുടെ അഭിപ്രായങ്ങൾ മനസ്സിലാക്കി ഭാവി നയങ്ങൾക്ക് രൂപം നൽകുന്നതിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

ജീവിതച്ചെലവ് വർധനവ് മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കളെ ബാധിക്കുന്ന അന്യായമായ വിലനിർണയ രീതികൾ നിയന്ത്രിക്കുന്നതും രാജ്യത്തെ വ്യാപാര കേന്ദ്രങ്ങളുടെ വികസനവും സർക്കാരിന്റെ പ്രധാന പരിഗണനകളിൽ ഉൾപ്പെടുന്നു. സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്ന പദ്ധതികൾക്ക് ഈ സന്ദർശനത്തിനിടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. സർക്കാരിന്റെ നിലവിലെ നയങ്ങൾ ജനങ്ങളുടെയും വ്യാപാര മേഖലയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പര്യാപ്തമല്ലെന്നാണ് അവരുടെ ആരോപണം. എന്നാൽ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും രാജ്യത്ത് പ്രതീക്ഷ പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഒരു വർഷത്തിനിടെ പാഴാക്കപ്പെടുന്ന മരുന്നുകളുടെ അളവ് 75 നീന്തൽക്കുളങ്ങൾ നിറയ്ക്കാൻ മതിയാകുന്നതാണെന്ന് നാഷണൽ ഫാർമസി അസോസിയേഷൻ (എൻപിഎ) റിപ്പോർട്ട് ചെയ്തു. 2024-25 കാലയളവിൽ ഏകദേശം 3,400 ടൺ ഭാഗികമായി ഉപയോഗിച്ച മരുന്നുകളാണ് ഉപേക്ഷിക്കപ്പെട്ടതെന്നും ഇത് ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസിന് പ്രതിവർഷം കുറഞ്ഞത് 48 കോടി പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

രോഗികൾ ആവശ്യത്തിനുമപ്പുറം മരുന്നുകൾ ഓർഡർ ചെയ്യുന്നതും ആവർത്തിച്ചുള്ള കുറിപ്പടികളുടെ കൃത്യമായ അവലോകനം നടക്കാത്തതുമാണ് പാഴാക്കൽ വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് എൻപിഎ ചൂണ്ടിക്കാട്ടി. ഫാർമസിയിൽ നിന്ന് പുറത്തുപോയ മരുന്നുകൾ തുറക്കാതിരുന്നതായാലും വീണ്ടും ഉപയോഗിക്കാൻ കഴിയാത്തതിനാൽ അവ നശിപ്പിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. അതിനാൽ യഥാർഥത്തിൽ ആവശ്യമായ മരുന്നുകൾ മാത്രം ആവശ്യപ്പെടണമെന്ന് സംഘടന പൊതുജനങ്ങളോട് അഭ്യർഥിച്ചു.

മരുന്ന് പാഴാക്കൽ സാമ്പത്തിക നഷ്ടം മാത്രമല്ല, പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഉപയോഗിക്കാതെ ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ പിന്നീട് വൈദ്യോപദേശമില്ലാതെ ഉപയോഗിക്കുന്നത് മരുന്നുകളോടുള്ള പ്രതിരോധശേഷി വർധിക്കാൻ കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. മരുന്നുകളുടെ ഉപയോഗം നിരന്തരം വിലയിരുത്തുന്നതും ആവശ്യത്തിന് മാത്രം മരുന്ന് വാങ്ങുന്നതുമാണ് പ്രശ്നത്തിന് പരിഹാരമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ സമുദ്രാതിർത്തിക്ക് സമീപമുള്ള റഷ്യൻ നാവിക സാന്നിധ്യം വർധിച്ചതിനെ തുടർന്ന് നിരീക്ഷണ പ്രവർത്തനങ്ങൾ 25 ശതമാനം വർധിപ്പിച്ചതായി റോയൽ നേവി അറിയിച്ചു. ജൂലൈ മാസത്തിൽ മാത്രം റഷ്യൻ കപ്പലുകളെ പിന്തുടരാനും നിരീക്ഷിക്കാനുമായി ബ്രിട്ടീഷ് യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും 21 ദിവസം വിന്യസിച്ചിരുന്നുവെന്നാണ് പുതിയ കണക്കുകൾ.

റഷ്യൻ യുദ്ധക്കപ്പലുകളും എണ്ണക്കപ്പലുകളും ഡോവർ കടലിടുക്കിലും നോർത്ത് സീയിലും സഞ്ചരിച്ചതിനെ തുടർന്നാണ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയത്. എച്ച്എംഎസ് ടൈൻ, എച്ച്എംഎസ് മെഴ്സി, എച്ച്എംഎസ് സെവർൺ എന്നീ കപ്പലുകൾക്കൊപ്പം ഹെലികോപ്റ്ററുകളും സമുദ്ര നിരീക്ഷണ വിമാനങ്ങളും ദൗത്യത്തിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബ്രിട്ടീഷ് ജലപരിധിക്ക് സമീപമുള്ള റഷ്യൻ നാവിക പ്രവർത്തനങ്ങളിൽ ഏകദേശം 30 ശതമാനം വർധനയുണ്ടായതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കടലിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകളും മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനാണ് ശക്തമായ നിരീക്ഷണം തുടരുന്നതെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സമുദ്രാതിർത്തികളും കാത്തുസൂക്ഷിക്കാൻ റോയൽ നേവി എപ്പോഴും ജാഗ്രതയിലായിരിക്കുമെന്ന് നാവികസേന വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന അശ്ലീല ഡീപ്ഫേക്ക് ചിത്രങ്ങളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ട്. കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ നിന്ന് ശേഖരിച്ച് കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ അശ്ലീല രൂപത്തിൽ മാറ്റുന്ന സംഭവങ്ങൾ കൂടിവരുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം ചിത്രങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ പ്രവർത്തിക്കുന്ന ‘റിപ്പോർട്ട് റിമൂവ്’ സേവനത്തിന് ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ മാത്രം 420 പരാതികളാണ് ലഭിച്ചത്.

ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും (IWF) എൻഎസ്പിസിസിയും (NSPCC) ചേർന്ന് നടത്തുന്ന സേവനമാണ് റിപ്പോർട്ട് റിമൂവ്. 2025-ലെ മുഴുവൻ വർഷം ലഭിച്ച പരാതികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇതിനകം ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ കുട്ടികളുടെ ചിത്രങ്ങൾ പോലും AI ഉപയോഗിച്ച് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെട്ടതിനാൽ, ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നത് കൂടുതൽ പ്രയാസകരമാകുകയാണെന്ന് IWF അധികൃതർ പറഞ്ഞു. നിരവധി കേസുകളിൽ ഡീപ്ഫേക്ക് ചിത്രങ്ങൾ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്താനും പണം തട്ടാനുമുള്ള ശ്രമങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളുടെ ചിത്രങ്ങൾ പൊതുവായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടനിലെ സുരക്ഷാ ഏജൻസികൾ മാതാപിതാക്കൾക്ക് നിർദേശം നൽകി. സ്കൂളുകളുടെ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പേജുകളിലും വിദ്യാർഥികളുടെ തിരിച്ചറിയാവുന്ന ചിത്രങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. AI അധിഷ്ഠിത ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗം കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളിയായി മാറുകയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ദുബായിൽ നിന്ന് ന്യൂകാസിലിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ അമ്മയ്ക്കും കുഞ്ഞിനും സമീപം അശ്ലീല പെരുമാറ്റത്തിൽ ഏർപ്പെട്ട കേസിൽ മലയാളി യുവാവിന് യുകെ കോടതി ശിക്ഷ വിധിച്ചു. മിഡിൽസ്ബറോയിൽ താമസിക്കുന്ന ബ്രിട്ടോ ലോറൻസിന് (27) ന്യൂകാസിൽ മജിസ്ട്രേറ്റ്സ് കോടതി 18 മാസത്തെ കമ്മ്യൂണിറ്റി ഓർഡർ ശിക്ഷയാണ് വിധിച്ചത്. 150 മണിക്കൂർ ശമ്പളമില്ലാത്ത സാമൂഹിക സേവനം നിർവഹിക്കാനും കോടതി ചെലവുകളും വിക്ടിം സർചാർജും ഉൾപ്പെടെ 914 പൗണ്ട് അടയ്ക്കാനും ഉത്തരവിട്ടു.
2025 ജൂൺ 2-ന് ദുബായിൽ നിന്ന് ന്യൂകാസിലിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് സംഭവം. കുഞ്ഞിന് ഭക്ഷണം നൽകുന്നതിനായി അമ്മ സീറ്റിൽ നിന്ന് എഴുന്നേറ്റുനിന്ന സമയത്താണ് സമീപത്തിരുന്ന ലോറൻസ് പുതപ്പിനടിയിൽ സ്വയംഭോഗത്തിൽ ഏർപ്പെടുന്നതായി യുവതി ശ്രദ്ധിച്ചത്. ആദ്യം പുതപ്പിനടിയിൽ ആയുധമുണ്ടെന്നായിരുന്നു യുവതി കരുതിയത്. പിന്നീട് സംഭവം വ്യക്തമായതോടെ അവർ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. വിമാനം ന്യൂകാസിലിൽ ഇറങ്ങിയ ഉടൻ നോർതംബ്രിയ പൊലീസ് ലോറൻസിനെ അറസ്റ്റ് ചെയ്തു.
പൊതുമാന്യത ലംഘിച്ചെന്ന കുറ്റം ആദ്യം നിഷേധിച്ച ലോറൻസ് പിന്നീട് വിചാരണ ആരംഭിക്കേണ്ട ദിവസം കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് കുറ്റസമ്മതം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കോടതി അപേക്ഷ തള്ളി. സമീപത്ത് ഒരു ചെറിയ കുട്ടി ഉണ്ടായിരുന്നതും കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന സാഹചര്യമായിരുന്നുവെന്നും ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.
ജയിൽശിക്ഷയ്ക്കു പകരമായാണ് കോടതി കമ്മ്യൂണിറ്റി ഓർഡർ വിധിച്ചത്. ടീസൈഡ് സർവകലാശാലയിൽ നിന്ന് ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ലോറൻസ് ബയോടെക്നോളജി മേഖലയിലും ജോലി ചെയ്തിട്ടുണ്ടെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും മാന്യതയ്ക്കും ഭീഷണിയാകുന്ന അശ്ലീല പെരുമാറ്റങ്ങൾ കർശനമായി നേരിടുമെന്ന സന്ദേശം കൂടിയാണ് ഈ വിധി നൽകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഭവന വിപണിയിൽ ജൂലൈ മാസത്തിൽ വിലവർധനവ് ഏതാണ്ട് നിലച്ചതായി ലോയ്ഡ്സ് ബാങ്കിന്റെ പുതിയ റിപ്പോർട്ട് പുറത്തു വന്നു. ജൂലൈയിൽ ഒരു വീടിന്റെ ശരാശരി വില 2,99,253 പൗണ്ടായി ആണ് രേഖപ്പെടുത്തിയത്. ജൂണിനെ അപേക്ഷിച്ച് 143 പൗണ്ടിന്റെ നേരിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ വിലവർധനവ് വെറും 0.1 ശതമാനമായി ചുരുങ്ങിയതും 2023 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക വളർച്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന മോർട്ട്ഗേജ് പലിശനിരക്കുകളും വാങ്ങുന്നവരുടെ സാമ്പത്തിക സമ്മർദങ്ങളും വിപണിയെ ബാധിക്കുന്നതായി ലോയ്ഡ്സ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് മേഖലയിലെ അനിശ്ചിതത്വം മൂലം പണപ്പെരുപ്പ ആശങ്കകൾ വർധിച്ചതും മോർട്ട്ഗേജ് നിരക്കുകൾ ഉയരാൻ കാരണമായി. ഇതോടെ പുതിയ വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന പലർക്കും താങ്ങാനാവുന്ന സാഹചര്യം കുറഞ്ഞതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നോർത്തേൺ അയർലൻഡിലാണ് ഏറ്റവും കൂടുതൽ വിലവർധനവ് രേഖപ്പെടുത്തിയത്. അവിടെ വീടുകളുടെ വില ഒരു വർഷത്തിനിടെ 7.4 ശതമാനം ഉയർന്നു. സ്കോട് ലൻഡിലും വെയിൽസിലും വളർച്ച തുടരുമ്പോൾ, ലണ്ടനിലും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും വിലയിൽ ഇടിവുണ്ടായി. ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലകളിൽ സർക്കാർ നിക്ഷേപങ്ങളും തൊഴിൽസാധ്യതകളും വർധിക്കുമെന്ന പ്രതീക്ഷ വിപണിക്ക് പിന്തുണ നൽകുന്നതായി റിയൽ എസ്റ്റേറ്റ് വിദഗ്ധർ വിലയിരുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ മാനസികാരോഗ്യ സേവനങ്ങൾക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് കൂടുതൽ കാലതാമസം നേരിടേണ്ടി വരുമെന്ന റിപ്പോർട്ട് പുറത്തു വന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നിരവധി എൻഎച്ച്എസ് (NHS) ട്രസ്റ്റുകൾ സേവനങ്ങൾ വെട്ടിക്കുറയ്ക്കാനോ ചില വിഭാഗങ്ങൾ അടച്ചുപൂട്ടാനോ പദ്ധതിയിടുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് . ഇതോടെ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ പരിചരണം, കൗൺസലിങ് സേവനങ്ങൾ, ലഹരിവിമുക്തി പദ്ധതികൾ, സമൂഹാടിസ്ഥാനത്തിലുള്ള പിന്തുണാ പരിപാടികൾ എന്നിവയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക.

എൻഎച്ച്എസ് അലയൻസിന്റെ സർവേയിൽ പങ്കെടുത്ത മാനസികാരോഗ്യ സേവനദാതാക്കളിൽ 68 ശതമാനവും 2026–27 കാലയളവിൽ ചില സേവനങ്ങൾ കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കി. 59 ശതമാനം സ്ഥാപനങ്ങൾ ഒഴിവുകൾ നികത്തുന്നത് മരവിപ്പിക്കുമെന്നും 57 ശതമാനം ക്ലിനിക്കൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇതിനിടെ രാജ്യത്ത് കൂടുതൽ കമ്മ്യൂണിറ്റി മാനസികാരോഗ്യ കേന്ദ്രങ്ങളും പ്രത്യേക അടിയന്തിര സേവന കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

മാനസികാരോഗ്യ മേഖലയിലെ നിക്ഷേപം തുടർച്ചയായി പിന്നോട്ടു പോകുന്നത് ആരോഗ്യരംഗത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്ന സർക്കാർ പദ്ധതിയെ സംഘടനകൾ സ്വാഗതം ചെയ്തെങ്കിലും ആവശ്യമായ ധനസഹായവും ജീവനക്കാരും ഇല്ലാതെ സേവനങ്ങൾ മെച്ചപ്പെടുത്തുക അസാധ്യമാണെന്ന് മാനസികാരോഗ്യ രംഗത്തെ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വിദേശ പൗരന്മാർക്ക് സാമൂഹിക ഭവന (സോഷ്യൽ ഹൗസിങ്) സൗകര്യം നിഷേധിക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നിർദേശം കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ബ്രിട്ടീഷ് പൗരന്മാർക്കും ഐറിഷ് പൗരന്മാർക്കും സ്ഥിരതാമസ പദവിയുള്ള ചില വിഭാഗങ്ങൾക്കും മാത്രം സാമൂഹിക ഭവനങ്ങൾക്ക് അർഹത നൽകണമെന്നാണ് നിർദേശം. ഇതിലൂടെ ഏകദേശം 2.3 ലക്ഷം വീടുകൾ ബ്രിട്ടീഷ് കുടുംബങ്ങൾക്ക് ലഭ്യമാക്കാനാകുമെന്നും സാമൂഹിക ഭവനങ്ങൾക്കായുള്ള ദീർഘമായ കാത്തിരിപ്പ് പട്ടിക കുറയ്ക്കാനാകുമെന്നും പാർട്ടി അവകാശപ്പെടുന്നു.

എന്നാൽ ഈ നിർദേശത്തിനെതിരെ ഭവനാവകാശ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. നിലവിൽ സാമൂഹിക ഭവനങ്ങളിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ വാടക കരാറുകൾ അവസാനിപ്പിക്കാനുള്ള സാധ്യത പോലും ആയിരക്കണക്കിന് കുടുംബങ്ങളെ അനിശ്ചിതത്വത്തിലാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് വർഷങ്ങളായി ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന കുടിയേറ്റ കുടുംബങ്ങൾ, ആരോഗ്യ – പരിചരണ മേഖലകളിലെ ജീവനക്കാർ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ എന്നിവരെയും ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് വിമർശനം. ഭവനരഹിതരുടെ എണ്ണം വർധിക്കാനും പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടുതൽ സാമ്പത്തികഭാരം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ലേബർ പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഈ നിർദേശത്തെ “വിഭജനമുണ്ടാക്കുന്ന രാഷ്ട്രീയം” എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തെ ഭവന പ്രതിസന്ധിയുടെ പ്രധാന കാരണം സാമൂഹിക ഭവനങ്ങളുടെ അപര്യാപ്തതയും വർഷങ്ങളായുള്ള നിർമ്മാണക്കുറവുമാണെന്നും വിദേശികളെ ലക്ഷ്യമിടുന്നത് യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു. കൂടുതൽ സാമൂഹിക ഭവനങ്ങൾ നിർമിക്കുകയും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് പിന്തുണ വർധിപ്പിക്കുകയും ചെയ്യുന്നതാണ് ദീർഘകാല പരിഹാരമെന്ന് ഭവനരംഗത്തെ സംഘടനകളും അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ മെഴ്സിസൈഡിലെ സെന്റ് ഹെലൻസിൽ ഒരുവയസ്സുകാരൻ ഗുരുതര പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി. 2023 ഓഗസ്റ്റ് 23-ന് ആശുപത്രിയിൽ മരിച്ച മയ്റോ ജോൺസന്റെ മരണകാരണം ഗുരുതര പോഷകാഹാരക്കുറവും ഭക്ഷണലഭ്യതയുടെ അഭാവം സൂചിപ്പിക്കുന്ന കീറ്റോണിക് ഹൈപോഗ്ലൈസീമിയയുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ പിതാവ് ആദം ജോൺസൺ (26), മാതാവ് കൈലി സ്മിത്ത് (25) എന്നിവർക്കെതിരെ കുട്ടിയുടെ മരണത്തിന് കാരണമാകുകയോ അത് തടയുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്തതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ആഗസ്റ്റ് 13-ന് ലിവർപൂൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കുട്ടിയെ അവഗണിച്ചതിനും കഞ്ചാവ് കൈവശം സൂക്ഷിച്ചതിനെതിരെയും കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിനിടെ ദമ്പതികളുടെ മറ്റൊരു കുട്ടിയെയും അവഗണിക്കപ്പെട്ട നിലയിലും വളർച്ച മുരടിച്ച നിലയിലും കണ്ടെത്തിയതായി മെഴ്സിസൈഡ് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പബ്ബുകളില്‍ നിന്നുകൊണ്ട് മദ്യപിക്കുന്ന പതിവ് നിയന്ത്രിക്കാനുള്ള പ്രാദേശിക കൗണ്‍സിലുകളുടെ നീക്കങ്ങള്‍ തടയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പബ്ബുകളില്‍ ബാറിന് മുന്നില്‍ നിന്നുകൊണ്ട് പാനം ചെയ്യുന്നതും ഓര്‍ഡര്‍ നല്‍കുന്നതും ബ്രിട്ടീഷ് ജീവിതശൈലിയുടെ ഭാഗമാണെന്നും അത് നിയന്ത്രിക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ അവതരിപ്പിച്ച കരട് ലൈസന്‍സിങ് നയത്തിലാണ് ‘വെര്‍ട്ടിക്കല്‍ ഡ്രിങ്കിങ്’ എന്നറിയപ്പെടുന്ന നിന്നുകൊണ്ടുള്ള മദ്യപാനം കുറയ്ക്കാനും കൂടുതല്‍ ഇരിപ്പിടങ്ങളും ടേബിള്‍ സര്‍വീസും പ്രോത്സാഹിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സോഹോ, വെസ്റ്റ് എന്‍ഡ് തുടങ്ങിയ നിശാ ജീവിതത്തിന് പേരുകേട്ട മേഖലകളില്‍ പുതിയ പബ്ബുകള്‍ക്കും വിനോദകേന്ദ്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

ഈ നിര്‍ദേശങ്ങള്‍ പബ്ബ് സംസ്കാരത്തെയും ആതിഥേയ വ്യവസായത്തെയും ദോഷകരമായി ബാധിക്കുമെന്ന് വ്യവസായ സംഘടനകളും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും വിമര്‍ശിച്ചു. എന്നാല്‍ പൊതുജന ശല്യം കുറയ്ക്കുകയും തിരക്കേറിയ പ്രദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സിലിന്റെ വിശദീകരണം.