Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലും അയർലണ്ടിലുമായി പ്രവർത്തിച്ചിരുന്ന ക്ലെയേഴ്‌സ് എന്ന ആക്‌സസറീസ് റീട്ടെയിൽ ശൃംഖലയിലെ എല്ലാ സ്റ്റാൻഡ്എലോൺ സ്റ്റോറുകളും അടച്ചുപൂട്ടുകയാണന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു വർഷത്തിനിടെ രണ്ടുതവണ അഡ്മിനിസ്ട്രേഷനിലായതിനെ തുടർന്നാണ് 154 സ്റ്റോറുകൾ പൂട്ടിയതും 1,300 ലധികം ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതുമെന്നാണ് അഡ്മിനിസ്ട്രേറ്റർമാരായ ക്രോൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ 350 സ്റ്റോറുകൾ തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ആഭരണങ്ങളും ബ്രേസ്ലെറ്റുകളും യുവാക്കളെ ആകർഷിക്കുന്ന മറ്റ് സേവനങ്ങളും കൊണ്ട് യുവാക്കൾക്കിടയിൽ ഏറെ പ്രസിദ്ധമായിരുന്ന ബ്രാൻഡിന് കുറഞ്ഞ വിലയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളായ ഷെയിൻ, ടെമു എന്നിവയുമായി മത്സരിക്കാൻ കഴിയാതെ വന്നതായും വിലയിരുത്തപ്പെടുന്നു. ഉപഭോക്തൃ അഭിരുചിയിൽ വന്ന മാറ്റങ്ങളും ഹൈസ്ട്രീറ്റ് വ്യാപാര മേഖലയിലെ പൊതുവായ ഇടിവും കമ്പനിക്ക് തിരിച്ചടിയായതായി സൂചനകളുണ്ട്.

ക്രിസ്മസ് സീസണിലെ വിൽപ്പന വളരെ കുറഞ്ഞത് കമ്പനിയെ ദുർബല നിലയിലാക്കിയതായും അതാണ് അഡ്മിനിസ്ട്രേഷനിലേക്ക് നയിച്ചതെന്നും ഉടമസ്ഥരായ മൊഡെല്ല ക്യാപിറ്റൽ അറിയിച്ചു. നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻസ് പോലുള്ള തൊഴിൽ ചെലവുകൾ ഉയർന്നതും സർക്കാരിന്റെ നയങ്ങളും വ്യാപാര സാഹചര്യം കൂടുതൽ ബുദ്ധിമുട്ടാക്കിയതായും ഹൈസ്ട്രീറ്റ് മേഖലയിലെ വെല്ലുവിളികൾ ഇപ്പോഴും ശക്തമാണെന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളുടെ കാലുകളുടെ ആരോഗ്യം മാതാപിതാക്കൾ കണ്ണിന്റെയും പല്ലിന്റെയും ആരോഗ്യത്തെ പോലെ തന്നെ പ്രധാനമായി കാണണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി . കുട്ടികളിൽ കാലിന്റെ വശത്ത് പൊങ്ങുന്ന കുമിളകൾ പോലുള്ള പ്രശ്നങ്ങൾ വർധിക്കുന്നതായി അവർ ചൂണ്ടിക്കാണിക്കുന്നു. ചില കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ജനിതകമായി ഉണ്ടാകാമെങ്കിലും, ശരിയായ അളവിൽ അല്ലാത്ത ഷൂസ് ധരിക്കുന്നത് അവയെ കൂടുതൽ ഗുരുതരമാക്കും . തുടക്കത്തിൽ ചെറിയ അസ്വസ്ഥതയായി തോന്നുന്ന പ്രശ്നങ്ങൾ, പിന്നീട് നടക്കുന്നതിലും ശരീരഭംഗിയിലും വരെ ബാധിക്കാവുന്ന ദീർഘകാല പ്രശ്നങ്ങളായി മാറാൻ സാധ്യതയുണ്ട്.

ബ്രിട്ടനിൽ 2020 മുതൽ ആയിരത്തിലധികം ഷൂ കടകൾ അടഞ്ഞതോടെ, പ്രത്യേകിച്ച് കുട്ടികളുടെ ഷൂ ഫിറ്റിംഗ് ചെയ്യുന്ന സ്പെഷ്യലിസ്ററ്  കടകളുടെ കുറവ് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. വലിയ ബ്രാൻഡുകൾ അവരുടെ സ്റ്റോറുകൾ കുറയ്ക്കുകയും ചെറിയ കടകൾ അടയുകയും ചെയ്തതിനാൽ, മാതാപിതാക്കൾക്ക് ശരിയായ സേവനം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതിന്റെ ഫലമായി, പലരും കുട്ടികൾക്ക് ഷൂസ് ഓൺലൈനായി വാങ്ങാൻ തുടങ്ങി. എന്നാൽ ശരിയായ അളവ്, വീതി, സപ്പോർട്ട്  എന്നിവ പരിശോധിക്കാതെ ഷൂസ് വാങ്ങുന്നത് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു. ചില മാതാപിതാക്കൾക്ക് ശരിയായ അളവിൽ ഷൂ ലഭിക്കാൻ 50 മൈൽ വരെ യാത്ര ചെയ്യേണ്ടി വരുന്നത് ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

കുട്ടികളുടെ കാലുകൾ മിഡ്-ടീൻ വരെ തുടർച്ചയായി വളരുന്നതിനാൽ, ശരിയായ അളവിൽ ഇല്ലാത്ത ഷൂസ് അവരുടെ വളർച്ചയെയും ചലന ശേഷിയെയും ബാധിക്കും . ചെറുപ്പക്കാർക്ക് ഇത് കൂടുതൽ അപകടകരമാണ്, കാരണം അവർക്ക് തെന്നിപ്പോകാനും വീഴാനും സാധ്യത കൂടുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങൾ കാലിലെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു മുഴുവൻ ശരീരത്തിനും ദോഷകരമായി മാറാം. അതിനാൽ, കുട്ടികൾക്ക് ശരിയായ അളവിലും രൂപത്തിലും ഉള്ള ഷൂസ് തിരഞ്ഞെടുക്കുന്നതും, ആവശ്യമായ സമയത്ത് വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നതും അത്യാവശ്യമാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പത്ത് വർഷത്തിനുശേഷം ഇന്ത്യ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) പദ്ധതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്നതായി ആഭ്യന്തരകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടങ്ങൾ പ്രകാരം ആഗോളതലത്തിൽ ഏകീകൃത ഫീസ് സംവിധാനം നടപ്പിലാക്കി. വിദേശത്ത് നിന്ന് പുതിയ OCI അപേക്ഷകൾക്ക് 275 ഡോളറും, ഇന്ത്യയിൽ അപേക്ഷിക്കുന്നവർക്ക് ₹15,000യും ഈടാക്കും. പാസ്‌പോർട്ട് മാറ്റം അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിനായി OCI കാർഡ് റീ-ഇഷ്യൂ ചെയ്യാൻ 25 ഡോളറും, നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് കാർഡിന് 100 ഡോളറും നിശ്ചയിച്ചിട്ടുണ്ട്. ഭരണ നടപടികൾ ലളിതമാക്കുകയും ബയോമെട്രിക് പരിശോധന മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ മാറ്റങ്ങൾ നടപ്പിലാക്കിയതെന്നാണ് അധികൃതർ അറിയിച്ചത്.

പുതിയ ചട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് പാസ്‌പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട ‘മൂന്നു മാസ നിയമം’ ആണ്. OCI കാർഡുടമകൾക്ക് പുതിയ വിദേശ പാസ്‌പോർട്ട് ലഭിച്ചതിന് ശേഷം 90 ദിവസത്തിനകം ഓൺലൈൻ പോർട്ടലിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. ഇത് പാലിക്കാത്ത പക്ഷം 25 ഡോളർ പിഴ ഈടാക്കും. വിമാനത്താവളങ്ങളിൽ ഇ-ഗേറ്റ് സംവിധാനം വേഗത്തിലാക്കുന്നതിനായി ബയോമെട്രിക് ഡേറ്റയും പാസ്‌പോർട്ട് വിവരങ്ങളും യഥാർത്ഥ സമയത്ത് പൊരുത്തപ്പെടുത്താനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിർദ്ദിഷ്ട സമയപരിധിയിൽ വിവരങ്ങൾ പുതുക്കാത്തവർക്ക് ഡൽഹി, ബെംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിൽ പരിശോധനയും കാലതാമസവും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇതിനൊപ്പം ശ്രീലങ്കയിലെ ഇന്ത്യൻ വംശജർക്കുള്ള നടപടികളിലും മാറ്റമുണ്ട് . മുമ്പ് നാലാം തലമുറവരെ മാത്രം അനുവദിച്ചിരുന്ന OCI യോഗ്യത ഇനി അഞ്ചും ആറാം തലമുറവരെയും ഉൾപ്പെടുത്തി . ശ്രീലങ്കൻ സർക്കാർ രേഖകൾ വംശാവലി തെളിവായി അംഗീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് നിലവിലുണ്ടായിരുന്ന ആറുമാസ താമസ വ്യവസ്ഥയും ഒഴിവാക്കി. ശാസ്ത്രജ്ഞരും ഗവേഷകരും ഇന്ത്യയിലെ പദ്ധതികളിൽ എളുപ്പത്തിൽ പങ്കെടുക്കുന്നതിനും പ്രവാസി ഇന്ത്യൻ സമൂഹവുമായി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുമായി ഈ മാറ്റങ്ങൾ സഹായകരമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലോസ്റ്ററിൽ മലയാളി യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ട് തദ്ദേശീയയായ വനിതയ്ക്ക് ദാരുണാന്ത്യം . യുകെ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയാണ് യുവതി വാഹനം ഓടിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതി ഓടിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗ്ലോസ്റ്ററിലെ ഒരു കെയർ ഹോമിൽ ജോലി ചെയ്തിരുന്ന യുവതി കുവൈത്തിൽ നിന്നെത്തിയതായും യുകെ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരുക്കുകൾ കാരണം അറസ്റ്റ് നടപടികൾ വൈകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

യുകെയിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതര കുറ്റമാണ്‌. ഇതിന് കനത്ത പിഴ, ഡ്രൈവിങ് നിരോധനം, ഇൻഷുറൻസ് അസാധുവാകുന്നത് എന്നിവ ഉൾപ്പെടെ കർശന നടപടികൾ നേരിടേണ്ടി വരും. ഗുരുതര അപകടങ്ങളിൽ ജയിൽ ശിക്ഷയ്ക്കും സാധ്യതയുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസ് തീരസംരക്ഷണ സേന ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്താൻ ശ്രമിച്ച 100-ലധികം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തു. ചെറിയ ബോട്ടുകളിലൂടെ ചാനൽ കടക്കുന്നവരുടെ എണ്ണം വർഷംതോറും ഉയരുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . 2021ൽ 28,526 പേരും, 2022ൽ 45,755 പേരും, 2023ൽ 29,437 പേരും, 2024ൽ 36,816 പേരും ഇത്തരത്തിൽ ബ്രിട്ടനിലെത്തി. 2025ൽ മാർച്ച് മുതൽ ഒക്ടോബർ വരെ മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആളുകൾ കടന്നതായി കണ്ടെത്തിയതോടൊപ്പം, ഡിസംബർ 31 ഓടെ ആകെ 41,472 പേർ ചെറിയ ബോട്ടുകളിൽ ബ്രിട്ടനിലെത്തിയതായി സ്ഥിരീകരിക്കപ്പെട്ടു.

2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ചെറിയ ബോട്ടുകളിലൂടെ ബ്രിട്ടനിലെത്തുന്നവരിൽ ഭൂരിഭാഗവും സംഘർഷബാധിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എറിത്രിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ 7,602 പേർ എത്തിയിരിക്കുന്നത്. തുടർന്ന് അഫ്ഗാനിസ്ഥാൻ (4,755), ഇറാൻ (4,489), സുഡാൻ (4,432), സൊമാലിയ (3,783) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നതെന്ന് കണ്ടെത്തി. യുദ്ധം, രാഷ്ട്രീയ അസ്ഥിരത, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയാണ് പലരെയും ഇത്തരത്തിലുള്ള അപകടകരമായ യാത്രകൾക്ക് പ്രേരിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ചെറിയ ബോട്ടുകളിലൂടെ മാത്രമല്ല, അനധികൃതമായി ബ്രിട്ടനിൽ തുടരാനുള്ള മറ്റ് വഴികളും നിലനിൽക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, വ്യാജ രേഖകൾ ഉപയോഗിച്ച് പ്രവേശിക്കുക, മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ രാജ്യത്തേക്ക് കടക്കുക തുടങ്ങിയ രീതികളും വ്യാപകമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അതേസമയം, അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ ഫ്രാൻസും ബ്രിട്ടനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന ആവശ്യം ഉയരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ആത്മഹത്യകൾ ഗണ്യമായി വർധിച്ചതായി ഔദ്യോഗിക സൂചിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നു . നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2025 മാർച്ചോടെ അവസാനിച്ച വർഷത്തിൽ 150 പേർ ആത്മഹത്യ ചെയ്തതായി ആണ് കണക്കുകൾ കാണിക്കുന്നത് . മുൻവർഷത്തിലെ 98 കേസുകളിൽ നിന്നുള്ള വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡൊമസ്റ്റിക് ഹോമിസൈഡ് പ്രോജക്റ്റ് റിപ്പോർട്ടിൽ 16 മുതൽ 24 വയസ്സ് വരെയുള്ളവർ 8% കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തി. 16 മുതൽ 19 വയസ്സ് വരെയുള്ള യുവാക്കളിൽ 18.2% പേർ ഗാർഹിക പീഡനത്തിനിരയാകുന്നുവെന്ന് കണ്ടെത്തിയതോടെ, ഈ പ്രായവിഭാഗത്തിൽ അപകടസാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു. ആദ്യമായി റിപ്പോർട്ട് ചെയ്ത ഒരു കേസിൽ പ്രതിയും ഇരയും 18 വയസിന് താഴെയായിരുന്നുവെന്നതും ആശങ്ക ഉയർത്തുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ കൗമാരക്കാരുടെ പങ്ക് ഉയരുന്നതിൽ അപകടകരമായ ഓൺലൈൻ ഉള്ളടക്കത്തിന്റെ സ്വാധീനവും ഉണ്ടാകാമെന്ന് ലൂയിസ റോൾഫ് വ്യക്തമാക്കി. ഹിംസയെ സാധാരണവൽക്കരിക്കുന്ന ഉള്ളടക്കങ്ങളും സ്ത്രീകളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ പോസ്റ്റുകളും യുവാക്കളുടെ പെരുമാറ്റത്തെ ബാധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾ ബന്ധങ്ങളിലെ ഹിംസയും നിയന്ത്രണവും സാധാരണവൽക്കരിക്കാൻ ഇടയാക്കുന്നതായും ആണ് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പാർക്കിംഗ് ഫൈൻ അടച്ചില്ലെന്ന പേരിൽ വ്യാജ നോട്ടീസുകൾ അയച്ച് തട്ടിപ്പ് നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഫൈൻ സമയത്ത് അടച്ചില്ലെന്ന പേരിൽ കോടതിയിലൂടെ ഉത്തരവ് നേടിയതായി കാണിച്ചുകൊണ്ട് 700 പൗണ്ട് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും, അടച്ചില്ലെങ്കിൽ തുക 1700 പൗണ്ടായി ഉയരും, കളക്ഷൻ ഏജന്റുമാർ വീട്ടിലെത്തി ജപ്തി നടപടികൾ സ്വീകരിക്കും തുടങ്ങിയ ഭീഷണികളും ലെറ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. ഇത്തരത്തിലുള്ള നോട്ടീസുകൾ ലഭിച്ച് ഭീതിയിലാകുന്നവരിൽ നിരവധി യുകെ മലയാളികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംശയം തോന്നിയ ചിലർ നടത്തിയ പരിശോധനയിൽ, ഇത്തരം ലെറ്ററുകളുടെ ആധികാരികത സംബന്ധിച്ച് ഗൗരവമായ സംശയങ്ങൾ ഉണ്ടായതാണ് തട്ടിപ്പ് പുറത്തുവരാൻ കാരണമായത് . ബന്ധപ്പെട്ട സ്ഥാപനങ്ങളെയും അധികൃതരെയും സമീപിക്കുകയും, ഔദ്യോഗിക വെബ്സൈറ്റുകളുമായി താരതമ്യം ചെയ്യുകയും ചെയ്തപ്പോൾ ഇവ വ്യാജമാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പണം അടയ്ക്കാത്ത പക്ഷം തുടർച്ചയായി ഭീഷണി ലെറ്ററുകൾ ലഭിക്കുന്നതും ഈ തട്ടിപ്പിന്റെ ഭാഗമായിരിക്കാമെന്നാണ് വിലയിരുത്തൽ.

ഹൈ കോർട്ട് എൻഫോഴ്‌സ്‌മെന്റിന്റെ പേരും ലെറ്റർ ഫോർമാറ്റും അനുകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് ഓൺലൈൻ പേയ്‌മെന്റിനായി ലിങ്കുകൾ നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഫൈൻ നോട്ടീസുകൾ ലഭിക്കുമ്പോൾ വിശദമായി പരിശോധിച്ച ശേഷമേ പണം അടക്കാവൂ എന്നും, സംശയാസ്പദമായ ലിങ്കുകൾ വഴി പണമിടപാട് നടത്താതിരിക്കണമെന്നും ആണ് പോലീസ് നിർദേശിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്താൻ അടിയന്തിര മന്ത്രിസഭ സമിതി യോഗമായ ‘കോബ്ര’യ്ക്ക് നാളെ അധ്യക്ഷത വഹിക്കുമെന്ന് പ്രഖ്യാപിച്ചു. ഇറാനെതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തിൽ യുകെ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ യുദ്ധങ്ങളിൽ ഒരിക്കലും രാജ്യത്തെ നയിക്കില്ലെന്നും, ഇറാഖ് യുദ്ധത്തിൽ നിന്നുള്ള പാഠങ്ങൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതങ്ങൾ ഇന്ധനവില വർധനയിലൂടെ ഇതിനകം തന്നെ ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായി ചേർന്ന് സർക്കാർ സാഹചര്യം ദിവസേന വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ലേബർ എംപിമാരോട് തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണത്തെ തുടർന്ന് സ്റ്റാർമറെ പാർലമെന്ററി പ്രിവിലേജസ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മർദ്ദം ചെലുത്തുകയാണ്. പീറ്റർ മാൻഡൽസൺ നിയമനവുമായി ബന്ധപ്പെട്ട വെറ്റിംഗ് വിഷയത്തിലാണ് പ്രധാനമന്ത്രി കടുത്ത വിമർശനം നേരിടുന്നത് . സ്പീക്കർ ലിൻഡ്സെ ഹോയിൽ ഈ വിഷയത്തിൽ വോട്ടെടുപ്പ് അനുവദിക്കുമോ എന്നത് ഇന്ന് തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ലേബർ നേതാക്കളും മന്ത്രിമാരും ഈ ആരോപണങ്ങളെ “രാഷ്ട്രീയ കളി” എന്നും “അർത്ഥശൂന്യമായ ആരോപണം” എന്നും വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിട്ട പാർട്ടിഗേറ്റ് കേസുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്നും അവർ പറഞ്ഞു.

അതേസമയം, രാജ്യത്ത് ഷോപ്പ്ലിഫ്റ്റിംഗ് കുറയ്ക്കാനുള്ള സർക്കാർ നടപടികൾ ഫലം കാണാൻ തുടങ്ങിയതായി സ്റ്റാർമർ അവകാശപ്പെട്ടു. 200 പൗണ്ടിൽ താഴെയുള്ള മോഷണങ്ങൾക്കുള്ള ശിക്ഷാ ഇളവ് നീക്കം ചെയ്തതും, റീട്ടെയിൽ തൊഴിലാളികൾക്കെതിരായ ആക്രമണങ്ങളെ പ്രത്യേക കുറ്റമായി പരിഗണിച്ചതും ഉൾപ്പെടെ കർശന നിയമങ്ങൾ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. 3000ത്തിലധികം അധിക പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതോടെ കുറ്റകൃത്യങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്നും, കുറ്റാരോപിതരുടെ എണ്ണം 17 ശതമാനം വർധിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. ഇതോടെ ഷോപ്പ്ലിഫ്റ്റിംഗ് നിയന്ത്രണത്തിൽ “മാറ്റത്തിന്റെ തുടക്കം” കാണാമെന്ന പ്രതീക്ഷ സർക്കാർ പങ്കുവയ്ക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഷിങ്ടണിലെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ ഉണ്ടായ വെടിവെപ്പ് സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടിയന്തിര ഫോൺ സംഭാഷണം നടത്തി . സംഭവത്തിൽ ശക്തമായ ഞെട്ടലും ആശങ്കയും രേഖപ്പെടുത്തിയ സ്റ്റാർമർ, ട്രംപിനും ഫസ്റ്റ് ലേഡിക്കും ഐക്യദാർഢ്യവും ആശംസകളും അറിയിച്ചു. വെടിവെപ്പിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ അദ്ദേഹം, പരിക്കേറ്റ ഉദ്യോഗസ്ഥൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നും സ്റ്റാർമർ അഭിപ്രായപ്പെട്ടു.

സംഭവത്തിന് പിന്നാലെ യു.കെ–യു.എസ് ബന്ധത്തിലെ നിലവിലെ സംഘർഷാവസ്ഥ വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ സജീവമായി . അടുത്തിടെ ഇരു നേതാക്കളും തമ്മിലുള്ള വാക്കുതർക്കങ്ങളും നയതന്ത്ര ഭിന്നതകളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ഫോൺസംഭാഷണം പ്രാധാന്യമേറിയതായി വിലയിരുത്തപ്പെടുന്നു. കൂടാതെ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും ചർച്ചയിൽ ഇടം നേടി. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനരാരംഭിക്കേണ്ടതിന്റെ അത്യാവശ്യകതയെ കുറിച്ച് ഇരുനേതാക്കളും ഏകാഭിപ്രായം രേഖപ്പെടുത്തി. ആഗോള സാമ്പത്തിക സാഹചര്യത്തെയും ഇന്ധന-ഭക്ഷ്യവില വർധനവിനെയും ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബ്രിട്ടനും ഫ്രാൻസും ചേർന്ന് നടത്തുന്ന നയതന്ത്ര-സൈനിക നീക്കങ്ങൾ സ്റ്റാർമർ വിശദീകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനിടെ, വെടിവെപ്പ് പശ്ചാത്തലത്തിൽ Charles രാജാവിന്റെ നിശ്ചയിച്ചിരിക്കുന്ന അമേരിക്കൻ സന്ദർശനത്തെ ചുറ്റിപ്പറ്റി സുരക്ഷാ ആശങ്കകൾ ശക്തമായി ഉയർന്നിട്ടുണ്ട്. വാഷിങ്ടണിൽ നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന രണ്ട് ദിവസത്തെ സ്റ്റേറ്റ് സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ, ബക്കിംഗ്ഹാം പാലസ്, അമേരിക്കൻ അധികാരികൾ എന്നിവർക്കിടയിൽ ഉയർന്നതല ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെ, ഇറാൻ യുദ്ധവും അതുമായി ബന്ധപ്പെട്ട നയതന്ത്ര സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിൽ ഈ സന്ദർശനം റദ്ദാക്കണമെന്ന ആവശ്യം ചില രാഷ്ട്രീയകക്ഷികൾ ഉയർത്തിയിട്ടുണ്ട്. എങ്കിലും, നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ യു.കെ–യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും തന്ത്രപ്രധാന സഹകരണം ഉറപ്പാക്കുന്നതിനും ഈ സന്ദർശനം നിർണായകമെന്ന നിലപാടിലാണ് ഭരണകൂടം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ മാരത്തോൺ മത്സരത്തിൽ ചരിത്രം കുറിച്ച് കെനിയൻ താരം സബാസ്റ്റ്യൻ സാവെ രണ്ട് മണിക്കൂറിന് താഴെ സമയം കൊണ്ട് ദൂരം പൂർത്തിയാക്കി ലോക റെക്കോർഡ് സൃഷ്ടിച്ചു. 1 മണിക്കൂർ 59 മിനിറ്റ് 30 സെക്കൻഡ് എന്ന അതിശയകരമായ പ്രകടനത്തിലൂടെയാണ് സാവെ വിജയിച്ചത്. മുൻ റെക്കോർഡ് നേടിയിരുന്ന കെൽവിൻ കിപ്റ്റത്തിന്റെ നേട്ടത്തെ 65 സെക്കൻഡ് മറികടന്നാണ് ഈ ചരിത്രവിജയം. ഏറെക്കാലമായി അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന രണ്ട് മണിക്കൂറിന് താഴെയുള്ള മാരത്തോൺ നേട്ടം ഇതോടെ ഔദ്യോഗികമായി സാക്ഷാത്കരിക്കപ്പെട്ടു.

അതേസമയം, എത്യോപ്യൻ താരം യോമിഫ് കെജെൽചയും 1 മണിക്കൂർ 59 മിനിറ്റ് 41 സെക്കൻഡ് സമയം കുറിച്ച് രണ്ടാമതായി ഫിനിഷ് ചെയ്ത് രണ്ട് മണിക്കൂർ ഭേദിച്ച മറ്റൊരു താരമായി. മൂന്നാം സ്ഥാനത്തെത്തിയ ഉഗാണ്ടയുടെ ജേക്കബ് കിപ്ലിമോയുടെ 2 മണിക്കൂർ 00 മിനിറ്റ് 28 സെക്കൻഡ് സമയവും മുൻ ലോക റെക്കോർഡിനെ മറികടക്കുന്ന പ്രകടനമായിരുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മാരത്തോൺ മത്സരമായി ഈ വർഷത്തെ ലണ്ടൻ മാരത്തോൺ മാറി. വനിതാ വിഭാഗത്തിൽ എത്യോപ്യയുടെ ടിഗ്സ്റ്റ് അസെഫ 2 മണിക്കൂർ 15 മിനിറ്റ് 41 സെക്കൻഡ് സമയം കുറിച്ച് വിജയിച്ച് സ്വന്തം റെക്കോർഡ് മെച്ചപ്പെടുത്തി കിരീടം നിലനിർത്തി.

ലണ്ടൻ നഗരത്തിലെ തെരുവുകൾ സാക്ഷിയായ ഈ അപൂർവ നേട്ടങ്ങൾക്ക് പിന്നിൽ താരങ്ങളുടെ കഠിന പരിശീലനത്തിനൊപ്പം സാങ്കേതിക മുന്നേറ്റങ്ങളും നിർണായകമായി. പുതിയ തലമുറയുടെ ഷൂസുകളുടെ ഉപയോഗം പ്രകടനത്തെ ഗണ്യമായി ഉയർത്തിയെന്നാണ് വിലയിരുത്തൽ. ലോക കായികരംഗത്ത് പുതിയ മാനദണ്ഡങ്ങൾ നിർണ്ണയിച്ച ഈ മത്സരം ദീർഘദൂര ഓട്ടത്തിൽ മനുഷ്യശേഷിയുടെ അതിരുകൾ പുതുക്കി നിർവചിച്ച ദിനമായി ചരിത്രത്തിൽ രേഖപ്പെടും.

RECENT POSTS
Copyright © . All rights reserved