ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ കടുത്ത ചൂട് തുടരുന്നതിനിടെ വെള്ളത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം ഉയരുകയാണ്. കെന്റിലും ഓക്സ്ഫോർഡിലും രണ്ടു കൗമാരക്കാർ കൂടി മരിച്ചതോടെ ചൂടുകാലത്ത് ജലാശങ്ങളിൽ ഉള്ള മുങ്ങിമരണങ്ങളുടെ എണ്ണം 11 ആയി. കെന്റിലെ സ്വാൻസ്കോംബിലുള്ള ഒരു കുളത്തിൽ നിന്ന് 15കാരന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ, ഓക്സ്ഫോർഡിലെ തേംസ് നദിയിൽപ്പെട്ട 14കാരനായ ബാൾട്ടസാർ എൽ’ക്വിയും മരിച്ചു.

ബുധനാഴ്ച വൈകിട്ടോടെയാണ് ഇരു സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്. സ്വാൻസ്കോംബിൽ നീന്തുന്നതിനിടെ അപകടം നടന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു . അതേസമയം, ഓക്സ്ഫോർഡിലെ ഡോണിങ്ടൺ പാലത്തിനടുത്ത് നദിയിൽ മുങ്ങിയ ബാൾട്ടസാറിനെ രക്ഷിക്കാൻ അടിയന്തിരസേന ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയില്ലെന്ന് തേംസ് വാലി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ലിങ്കൺ, ഹാലിഫാക്സ്, റോതർഹാം, വാർവിക്ഷയർ, ചെഷയർ, ഫാർൻബറോ, ലാങ്കാഷയർ തുടങ്ങിയ പ്രദേശങ്ങളിലുമുള്ള അപകടങ്ങളിൽ നിരവധി യുവാക്കളാണ് മുങ്ങി മരിച്ചത്. കോർണ്വാളിൽ 60 വയസ്സുള്ള ഒരാളും വെയിൽസിൽ 70 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചവരിൽപ്പെടുന്നു. ചിലരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മറ്റുചിലരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബര്‍മിങ്ഹാം സിറ്റി കൗണ്‍സിലില്‍ നടന്ന മേയര്‍ സ്ഥാനാരോഹണ ചടങ്ങിനെ ചുറ്റിപ്പറ്റി ഭാഷാ വിവാദം ശക്തമാകുന്നു. ചടങ്ങിനിടെ ഖുര്‍ആനില്‍നിന്ന് ഒരു വാക്യം അറബിയില്‍ പാരായണം ചെയ്തതിനെ തുടര്‍ന്ന്, കൗണ്‍സില്‍ യോഗങ്ങളില്‍ ഇംഗ്ലീഷ് മാത്രം ഉപയോഗിക്കണമെന്ന ആവശ്യവുമായി റീഫോം യു.കെ. കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. പുതിയ ലോര്‍ഡ് മേയര്‍ സാക്കര്‍ ചൗധ്രിക്കയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. എല്ലാവര്ക്കും മനസ്സിലാകുന്ന ഭാഷയില്‍ മാത്രമേ ഔദ്യോഗിക നടപടികള്‍ നടക്കാവൂവെന്നായിരുന്നു അവരുടെ നിലപാട്.

റീഫോം യു.കെ.യുടെ ആവശ്യം പുറത്തുവന്നതോടെ രാഷ്ട്രീയ രംഗത്ത് കടുത്ത വിമർശനങ്ങളാണ് ഉയര്‍ന്നത്. ലേബര്‍ കൗണ്‍സിലര്‍ മജീദ് മഹ്മൂദ് ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തെ വിഭജന രാഷ്ട്രീയം എന്നാണ് വിശേഷിപ്പിച്ചത് . ബര്‍മിങ്ഹാമിന്റെ ബഹുസ്വരതയാണ് നഗരത്തിന്റെ ശക്തിയെന്നും വിവിധ മതവിശ്വാസങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും പൊതു വേദികളില്‍ ഇടം നല്‍കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അറബിയില്‍ വായിച്ച വാക്യത്തിന്റെ അര്‍ഥം പിന്നീട് ഇംഗ്ലീഷില്‍ വിശദീകരിച്ചതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ പ്രാര്‍ഥന നടത്തിയ ഇമാം മുഹമ്മദ് അബ്ദാലി, ഖുര്‍ആന്‍ വാക്യം മനുഷ്യര്‍ തമ്മിലുള്ള ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി. മതമോ വംശമോ നോക്കാതെ സമൂഹം ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് അതിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രാര്‍ഥനയുടെ ചെറിയ ഭാഗം മാത്രം ഉള്‍പ്പെടുത്തിയ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദം കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ശമ്പള വര്‍ധനയും കൂടുതൽ നല്ല ജോലി സാഹചര്യങ്ങളും ആവശ്യപ്പെട്ട് വീണ്ടും നാല് ദിവസത്തെ സമരത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ജൂണ്‍ 15 മുതല്‍ 19 വരെ നടക്കുന്ന സമരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ നടത്തുന്ന പതിനാറാമത്തെ സമരമായിരിക്കും. ശമ്പളത്തിന്റെ യഥാര്‍ഥ മൂല്യം 2008 ന് ശേഷം 26 ശതമാനം വരെ കുറഞ്ഞുവെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ആരോപണം.

സമരം മൂലം ആയിരക്കണക്കിന് ശസ്ത്രക്രിയകളും പരിശോധനകളും മാറ്റിവെക്കേണ്ടി വരുമെന്ന് ദേശീയ ആരോഗ്യ സേവന വിഭാഗമായ എന്‍എച്ച്എസ് അറിയിച്ചു. സമരം നിയന്ത്രിക്കാന്‍ മാത്രം പ്രതിദിനം ഏകദേശം 50 ദശലക്ഷം പൗണ്ട് ചെലവാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ക്ക് 33.4 ശതമാനം ശമ്പള വര്‍ധന നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും ആരോഗ്യ സെക്രട്ടറി ജെയിംസ് മറെ പ്രതികരിച്ചു.

അതേസമയം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ ആരോപണം. പുതിയ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് സംഘടന പറയുന്നത്. സമരം രോഗികള്‍ക്കും ആശുപത്രി സംവിധാനങ്ങള്‍ക്കും കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെ മലയാളി സമൂഹത്തെ വീണ്ടും ദുഃഖത്തിലാഴ്ത്തി രണ്ടു അപ്രതീക്ഷിത മരണങ്ങൾ കൂടി. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന സിസിലി കൃഷ്ണ (41) യോഗ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരണമടഞ്ഞപ്പോൾ, ലിറ്റിൽഹാംപ്ടണിൽ അർബുദ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി വിന്നി എം. കോശിയും വിടവാങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി യുകെ മലയാളികൾക്കിടയിൽ തുടർച്ചയായി സംഭവിക്കുന്ന അകാല മരണങ്ങൾ സമൂഹത്തെ നടുക്കിയിരിക്കുകയാണ്.
ഈസ്റ്റ് ഹാമിലെ ആരോഗ്യ സംരക്ഷണ വകുപ്പിൽ ജോലി ചെയ്തിരുന്ന സിസിലി കൃഷ്ണ യോഗ പരിശീലനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്നവർ സിപിആർ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് സിസിലിയുടെ രണ്ടു സഹോദരങ്ങളും നേരത്തെ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിസിലിയുടെ ആരോഗ്യനില എൻഎച്ച്എസ് നിരീക്ഷണത്തിലായിരുന്നു. മരുന്നുകളും ആരോഗ്യസംരക്ഷണ ജീവിതശൈലികളും കൃത്യമായി പിന്തുടർന്നിരുന്ന സമയത്താണ് അപ്രതീക്ഷിത വിയോഗം.
കൊല്ലം സ്വദേശികളായ ശിവദാസൻ–മീനാക്ഷി ദമ്പതികളുടെ മകളാണ് സിസിലി. വർഷങ്ങളായി കുടുംബം യുകെയിൽ സ്ഥിരതാമസക്കാരായിരുന്നു. ഭർത്താവ് അശോക്. മക്കൾ: റയോൻ, റീസ്. സിസിലിയുടെ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തി.
അതേസമയം, ലിറ്റിൽഹാംപ്ടണിൽ താമസിച്ചിരുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി വിന്നി എം. കോശി (52) അർബുദ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പത്ത് വർഷത്തിലേറെയായി യുകെയിൽ താമസിച്ചു വരികയായിരുന്നു. കോട്ടയത്തെ ആദ്യകാല ബസ് ഉടമകളിലൊരാളായ ചാമ്പ്യൻ മോട്ടോഴ്സ് ഉടമ എം.എ. കോശിയുടെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ സിനി. മകൾ നവീന. സഹോദരി വിൻസി എബ്രഹാം. കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളി ഇടവകാംഗമായ വിന്നിയുടെ സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
സിസിലി കൃഷ്ണയുടെയും വിന്നി എം. കോശിയുടെയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ സ്വന്തം ക്ലീൻ എയർ സോൺ നിയമം ലംഘിച്ചതിന് ഏകദേശം £4.7 ലക്ഷം പിഴയായി അടച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു . 2021ല്‍ പദ്ധതി ആരംഭിച്ചതിന് ശേഷം കൗണ്‍സിലിന്റെ വാഹനങ്ങള്‍ 3,262 തവണ നിയമലംഘനം നടത്തിയതായും ഇതില്‍ കൂടുതലും മാലിന്യ സംസ്കരണ വിഭാഗത്തിന്റെ വാഹനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനാണ് പദ്ധതി നടപ്പിലാക്കിയതെങ്കിലും കൗണ്‍സിലിന്റെ സ്വന്തം വാഹനങ്ങള്‍ തന്നെ മാനദണ്ഡം പാലിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ആണ് ഇടയാക്കിയിരിക്കുന്നത് .

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം കൗണ്‍സില്‍ ഇത്തരത്തില്‍ സ്വന്തം ഫണ്ടില്‍ നിന്നു തന്നെ പിഴ അടയ്ക്കുന്നത് കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത് . ഭക്ഷ്യ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് പോലും മലിനീകരണ നിയന്ത്രണ ചാര്‍ജ് വലിയ ബാധ്യതയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചില സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദിവസേന പിഴ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഭക്ഷ്യവിതരണ പ്രവര്‍ത്തനങ്ങള്‍ കുറയുകയും ചെയ്തതായി അവർ ആരോപിച്ചു. എന്നാല്‍ കൗൺസിലിന്റെ നടപടി മൂലം നഗരത്തിലെ വായു മലിനീകരണത്തിന്റെ അളവ് 7 മുതല്‍ 8 ശതമാനം വരെ കുറഞ്ഞതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൗണ്‍സിലിന്റെ വിശദീകരണ പ്രകാരം ഇപ്പോള്‍ 1,170 വാഹനങ്ങളില്‍ 142 എണ്ണം മാത്രമാണ് മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്. പഴയ വാഹനങ്ങള്‍ മാറ്റി പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വാഹനങ്ങളുടെ ഇന്ധന ഉപയോഗം, വേഗത, എഞ്ചിന് പ്രവര്‍ത്തന സമയം എന്നിവ നിരീക്ഷിക്കുന്ന പുതിയ പരിസ്ഥിതി സൗഹൃദ ഡ്രൈവിംഗ് പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യമെങ്ങും അനുഭവപ്പെട്ട കനത്ത ചൂടിനിടെ തുറന്ന ജലാശയങ്ങളിൽ കുളിക്കാനിറങ്ങിയ ഒൻപത് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നാല് ദിവസത്തിനിടെ ഏഴ് കുട്ടികളും രണ്ട് മുതിർന്നവരുമാണ് നദി, തടാകം, കടൽ, റിസർവോയർ എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചത്. ലാങ്കാഷെയറിലെ റിവർ റിബിൾയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച 12കാരൻ ജൂനിയർ സ്ലേറ്ററാണ് ഏറ്റവും ഒടുവിൽ മരണമടഞ്ഞത്. സംഭവസ്ഥലത്ത് “ഇവിടെ പലരും മുങ്ങിമരിച്ചു” എന്ന മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ പതിവായി വെള്ളത്തിലേക്ക് ചാടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഹാംഷെയറിലെ ഹോളി ലേക്കിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു . ചെഷയറിലെ പിക്മിയർ ലേക്കിൽ 17കാരൻ മുങ്ങിമരിച്ചിരുന്നു. ഹാലിഫാക്സിലെ ലീഡ്ബീറ്റർ ഡാമിൽ നിന്ന് പുറത്തെടുത്ത 13കാരൻ റീക്കോ പട്ടോക്ക് ആശുപത്രിയിൽ ആണ് മരിച്ചത് . സ്റ്റാഫോർഡ്ഷെയറിലെ കിങ്സ്ബറി വാട്ടർ പാർക്കിൽ നിന്ന് ലില്ലിയാന ടോംലിൻസന്റെ മൃതദേഹവും കണ്ടെത്തി. സൗത്ത് യോർക്ക്ഷെയറിലെ റോതർ വാലി കൺട്രി പാർക്കിലും ലിങ്കൺഷെയറിലെ തടാകത്തിലും രണ്ട് കുട്ടികൾ കൂടി മുങ്ങിമരിച്ചു. കുട്ടികളെ വെള്ളത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കണം എന്ന് മരിച്ച 15കാരൻ ഡിക്ലാൻ സോയരുടെ പിതാവ് അഭ്യർത്ഥിച്ചു.

കോൺവാളിലെ ട്രെഗേൾസ് ബീച്ചിൽ തിരമാലയിൽപ്പെട്ട കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിച്ച 68കാരൻ ഫിൽ ക്രോയും മരണമടഞ്ഞിരുന്നു . പെംബർക്ഷെയറിലെ വെസ്റ്റ് ആംഗിൾ ബേയിൽ 72കാരിയായ സ്ത്രീയും കടലിൽ മുങ്ങിമരിച്ചു. വായു ചൂടാകുമ്പോഴും ജലത്തിന്റെ താപനില ഇപ്പോഴും 13 ഡിഗ്രിയോളം മാത്രമാണ്. അത്തരത്തിൽ പെട്ടെന്ന് വെള്ളത്തിലിറങ്ങുമ്പോൾ ‘കോൾഡ് ഷോക്ക്’ ഉണ്ടാകുകയും ശ്വാസം നിയന്ത്രിക്കാനാകാതെ പലരും മുങ്ങിമരിക്കുകയും ചെയ്യുന്നു എന്ന് ദേശീയ ജലസുരക്ഷാ ഫോറം ചെയർമാൻ പ്രൊഫ. മൈക്ക് ടിപ്ടൺ പറഞ്ഞു. അതേസമയം കൂടുതൽ നീന്തൽ പരിശീലനവും സ്കൂൾതലത്തിൽ ജലസുരക്ഷാ വിദ്യാഭ്യാസവും അടിയന്തിരമായി നടപ്പാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രോഗിയായ യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതും അനാവശ്യമായി വേദനസംഹാരികൾ നിർദേശിച്ചതും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളെ തുടർന്ന് ഇന്ത്യൻ വംശജനായ ന്യൂറോസർജന് യുകെയിൽ എട്ട് മാസത്തെ സസ്പെൻഷൻ. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ ജോലി ചെയ്തിരുന്ന ഡോ. ചിരാഗ് പട്ടേലിനെതിരെയാണ് മെഡിക്കൽ കൗൺസിൽ നടപടി സ്വീകരിച്ചത്. രോഗിയുടെ ചികിത്സാ ചുമതലയിലിരിക്കെയാണ് ഡോക്ടർ അനഭലഷണീയമായ ബന്ധത്തിലേർപ്പെട്ടതെന്ന് ട്രൈബ്യൂണൽ കണ്ടെത്തി.

നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്ന് യുവതി 2019-ൽ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ സ്വകാര്യബന്ധം ആരംഭിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഡയാസെപാം ഉൾപ്പെടെയുള്ള ശക്തമായ വേദനസംഹാരികൾ ആവശ്യമില്ലാതെയാണ് രോഗിക്ക് നൽകിയതെന്നും മരുന്ന് വിവരങ്ങൾ ഔദ്യോഗിക മെഡിക്കൽ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി. കുടുംബഡോക്ടറെ വിവരമറിയിക്കാതിരുന്നതും ഡോക്ടർക്കെതിരായ ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെട്ടു.

2023-ൽ ബന്ധം വഷളായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. രോഗിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടതും അശ്ലീല ചിത്രങ്ങൾ അയച്ചതും ഡോക്ടർ അന്വേഷണത്തിനിടെ സമ്മതിച്ചു. എന്നാൽ, യുവതിയുടെ ഭീഷണിയും ബ്ലാക്ക്മെയിലിംഗും മൂലമാണ് ബന്ധം തുടരേണ്ടിവന്നതെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. സംഭവത്തിൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രൈബ്യൂണൽ സർവീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെഷയറിലെ പിക്മിയർ തടാകത്തിൽ കാണാതായ 17കാരനായ ബാലനെ തേടിയുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം തടാകത്തിൽ നീന്തുന്നതിനിടെ ബാലനെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സംഘങ്ങൾ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായും, ഔദ്യോഗിക തിരിച്ചറിയൽ പൂർത്തിയായിട്ടില്ലെങ്കിലും അത് കാണാതായ ബാലന്റേതാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് ബാലന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ കുടുംബത്തിന് പിന്തുണ നൽകുകയാണെന്നും അധികൃതർ വ്യക്തമാക്കി. യുകെയിൽ അടുത്തിടെ അനുഭവപ്പെട്ട അതിശക്തമായ ചൂടിനെ തുടർന്ന് നിരവധി മുങ്ങി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . ഇതിന് പിന്നാലെയാണ് പിക്മിയർ തടാകത്തിലെ ഈ ദുരന്തവും ഉണ്ടായത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മില്‍ട്ടണ്‍ കെയ്ൻസിലെ മലയാളി സമൂഹത്തെ നടുക്കി പ്രമുഖ മലയാളി ഡോക്ടര്‍ ഡോ. അച്ചാമ്മ ജോൺ കൊല്ലപ്പെട്ടു . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മികവുറ്റ മുന്‍ വിദ്യാര്‍ഥിനിയായിരുന്ന അച്ചാമ്മ, യുകെയിലെ ആരോഗ്യരംഗത്ത് ശ്രദ്ധേയ ഹിസ്റ്റോപതോളജിസ്റ്റായി പേരെടുത്ത ഡോക്ടറായിരുന്നു. സ്കിന്‍ ക്യാന്‍സര്‍ രംഗത്തെ വിദഗ്ധയായിരുന്ന അവര്‍ എന്‍എച്ച്എസിലെ സഹപ്രവര്‍ത്തകരുടെയും രോഗികളുടെയും ഇടയിൽ അറിയപ്പെടുന്ന ഡോക്ടർ ആയിരുന്നു. എന്നാല്‍ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളാണ് ഒടുവില്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ച വൈകുന്നേരം മില്‍ട്ടണ്‍ കെയ്ൻസിലെ വൂള്വര്ട്ടണിലെ വസതിയില്‍ ദമ്പതികള്‍ക്കിടയില്‍ ഉണ്ടായ കടുത്ത വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഭവം.

വീട്ടില്‍നിന്ന് അടിയന്തിര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അച്ചാമ്മ മരിച്ചിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന 58 കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണെന്നും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നടപടിക്രമങ്ങൾക്ക് ശേഷമേ പുറത്തുവിടുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.
മില്‍ട്ടണ്‍ കെയ്ൻസിലെ പ്രാദേശിക ദേവാലയ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നുവെങ്കിലും ദമ്പതികള്‍ പൊതുവേ മലയാളി സമൂഹത്തില്‍നിന്ന് അകന്നായിരുന്നു ജീവിച്ചിരുന്നതെന്നാണ് അറിയാൻ സാധിച്ചത് . അതുകൊണ്ടുതന്നെ ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവം പുറംലോകം അറിയാന്‍ വൈകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദേശത്തേക്ക് കുടിയേറാൻ ആലോചിക്കുന്ന പൗരന്മാർക്ക് ലോകത്തിലെ ചില രാജ്യങ്ങൾ വമ്പൻ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് . ജനസംഖ്യ കുറയുകയും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ താമസക്കാരെ ആകർഷിക്കാനാണ് ഇത്തരം പദ്ധതികൾ. സ്വിറ്റ്സർലൻഡ് മുതൽ അയർലൻഡ് വരെ നിരവധി രാജ്യങ്ങൾ “പേ ടു മൂവ്” പദ്ധതികളിലൂടെ പുതിയ ജീവിതത്തിന് വഴിയൊരുക്കുകയാണ്.
സ്വിറ്റ്സർലൻഡിലെ മനോഹര ഗ്രാമമായ ആൽബിനെൻ 45 വയസിന് താഴെയുള്ളവർക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് താമസം മാറുന്ന ഓരോ മുതിർന്നവർക്കും ഏകദേശം £23,600 വരെയും കുട്ടികൾക്ക് £9,400 വരെയും സഹായം ലഭിക്കും. എന്നാൽ കുറഞ്ഞത് 10 വർഷം അവിടെ താമസിക്കണമെന്ന നിബന്ധനയും വിലകൂടിയ വീട് സ്വന്തമാക്കണമെന്ന വ്യവസ്ഥയും ഉണ്ട്. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഗ്രാമമാണെങ്കിലും സ്കൂൾ, ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ വളരെ പരിമിതമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

സ്റ്റാർട്ടപ്പ് സംരംഭകരെ ലക്ഷ്യമിട്ട് ചിലി സർക്കാർ വലിയ പദ്ധതിയാണ് നടപ്പാക്കുന്നത്. ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് £74,000 വരെ ഗ്രാന്റ് നൽകുകയും രണ്ട് വർഷത്തെ വർക്ക് വിസ അനുവദിക്കുകയും ചെയ്യുന്നു. ഓഫീസ് സൗകര്യം, മെന്റർഷിപ്പ്, നെറ്റ്വർക്കിംഗ് തുടങ്ങിയ പിന്തുണകളും പദ്ധതിയുടെ ഭാഗമാണ്. സ്ഥിര താമസത്തേക്കാൾ ബിസിനസ് വളർച്ചയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇറ്റലിയിലെ സാർഡീനിയ ദ്വീപ് ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാനായി പുതിയ താമസക്കാരെ സ്വാഗതം ചെയ്യുകയാണ്. 3,000ൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്ക് €15,000 വരെ ധനസഹായം ലഭിക്കും. വീട് വാങ്ങാനോ പുതുക്കിപ്പണിയാനോ ഈ തുക ഉപയോഗിക്കാം. കുട്ടികളുള്ള കുടുംബങ്ങൾക്ക് അധിക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, അയർലൻഡിലെ ദ്വീപ് പ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്ക് £70,000 വരെ ലഭിക്കാവുന്ന പദ്ധതി വലിയ ശ്രദ്ധ നേടുകയാണ്. പഴയ വീടുകൾ പുതുക്കിപ്പണിയുന്നതിനും സ്ഥിര താമസത്തിനുമാണ് ഈ തുക അനുവദിക്കുന്നത്.

പോർച്ചുഗലും ഗ്രാമപ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ കരാർ നേടുകയോ പുതിയ ബിസിനസ് ആരംഭിക്കുകയോ ചെയ്യുന്നവർക്ക് താമസം മാറ്റുന്നതിനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ ഏകദേശം £4,300 വരെ ലഭിക്കും. വിദേശികളോട് സൗഹൃദപരമായ സമീപനമുള്ള രാജ്യമായി അറിയപ്പെടുന്ന പോർച്ചുഗൽ, ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായി കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിൽ നിന്നുള്ള നിരവധി യുവാക്കളും കുടുംബങ്ങളും മികച്ച തൊഴിൽ അവസരങ്ങളും ജീവിത നിലവാരവും തേടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ മലയാളികൾക്കും ശ്രദ്ധേയമായ അവസരങ്ങളായി മാറാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഐ.ടി., സ്റ്റാർട്ടപ്പ്, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ കഴിവുള്ള മലയാളികൾക്ക് ചിലി പോലുള്ള രാജ്യങ്ങളുടെ പദ്ധതികൾ പ്രയോജനപ്പെടാം. അതേസമയം, സമാധാനപരമായ ഗ്രാമജീവിതവും ചെറിയ ബിസിനസ് സാധ്യതകളും ആഗ്രഹിക്കുന്നവർക്ക് ഇറ്റലി, പോർച്ചുഗൽ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പദ്ധതികൾ പുതിയ വഴികൾ തുറക്കുന്നതായാണ് വിലയിരുത്തൽ.