Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ഇന്നലെ 2026 മെയ് 26 രേഖപ്പെടുത്തി. താപനില 34 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ടു. അതിശക്തമായ ചൂടിനെ തുടർന്ന് ബാങ്ക് ഹോളിഡേ ആഘോഷങ്ങളിലൊന്നിലധികം പരിപാടികൾ റദ്ദാക്കേണ്ടിവന്നു. മൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സർറെയിലെ ലെതർഹെഡ് ലയൺസ് ക്ലബ് സംഘടിപ്പിക്കാനിരുന്ന ഡോങ്കി ഡെർബിയും ഡോഗ് ഷോയും ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു.

അതേസമയം, ഗ്ലോസ്റ്റർഷെയറിലെ പ്രശസ്തമായ ചീസ് റോളിംഗ് മത്സരത്തിന് ചൂട് തടസമായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരങ്ങൾ കൂപ്പേഴ്സ് ഹില്ലിൽ നടന്ന മത്സരമൊരുക്കിയ ആവേശം നേരിൽ കാണാൻ ഒത്തുകൂടി. “ടൂളെകോ” എന്ന പേരിൽ അറിയപ്പെടുന്ന ജർമ്മൻ യൂട്യൂബർ ടോം കോപ്‌കെ ആദ്യ റേസിൽ പ്രാദേശിക താരവും ഗിന്നസ് റെക്കോർഡ് ജേതാവുമായ ക്രിസ് ആൻഡേഴ്സണിനെ പിന്നിലാക്കി വിജയം സ്വന്തമാക്കി.

ചൂട് തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും രംഗത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇംഗ്ലണ്ടിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇംഗ്ലണ്ടും വെയിൽസും 30 ഡിഗ്രി ചൂട് അനുഭവിക്കുമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മാത്രം ഇംഗ്ലണ്ടിലെ എട്ട് മേഖലകളിൽ ഔദ്യോഗികമായി ഹീറ്റ് വേവ് സാഹചര്യം രേഖപ്പെടുത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഷെഫീൽഡ് നഗരമധ്യത്തിൽ ബാറിന് പുറത്തുണ്ടായ വെടിവെപ്പിൽ 30-കാരിയായ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് സ്ട്രീറ്റിലെ “വൺ ഫോർ വൺ” ബാറിന് പുറത്താണ് ഇന്ന് പുലർച്ചെയോടെ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സ്ഥലത്തുവെച്ച് ചികിത്സ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് സൗത്ത് യോർക്ക്ഷയർ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 30-കാരനായ ഒരാളെ ഷെഫീൽഡിൽ നിന്നും പിടികൂടിയപ്പോൾ മറ്റൊരു 30-കാരനായ പുരുഷനെയും 32-കാരിയായ സ്ത്രീയെയും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോർട്ടിന് സമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട യുവതിയുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ബാങ്ക് ഹോളിഡേ ആഘോഷത്തിനിടെ യുവതിയുടെ ജീവൻ നഷ്ടമായത് അതീവ ദാരുണമാണെന്നും സംഭവത്തിന്റെ പശ്ചാത്തലം കണ്ടെത്താൻ പൊലീസ് ശക്തമായ അന്വേഷണം തുടരുകയാണെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ കോളിൻ മക്ഫാർലൻ പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ വെസ്റ്റ് സ്ട്രീറ്റും സമീപ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. സംഭവസമയം സ്ഥലത്തുണ്ടായിരുന്നവർ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽ എട്ട് വർഷമായി ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവർത്തകൻ ജഗ്താർ സിങ് ജോഹാലിനെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് പ്രമുഖ അഭിഭാഷകരുടെ കത്ത്. മുൻ അറ്റോർണി ജനറൽ ഡൊമിനിക് ഗ്രീവ് ഉൾപ്പെടെ നാല് മുതിർന്ന നിയമ വിദഗ്ധരാണ് സ്റ്റാർമറിനോട് ഇടപെടാൻ ആവശ്യപ്പെട്ടത്. ഒരേ കുറ്റത്തിന് രണ്ടുതവണ വിചാരണ ചെയ്യുന്നത് തടയുന്ന “ഡബിൾ ജിയോപ്പർഡി” നിയമത്തിന് വിരുദ്ധമായാണ് ഇന്ത്യയിലെ തുടരന്വേഷണമെന്നും അവർ ചൂണ്ടിക്കാട്ടി.

പഞ്ചാബിലെ കോടതിയിൽ കഴിഞ്ഞ വർഷം ഭീകരവാദ കുറ്റങ്ങളിൽ നിന്ന് ജോഹാലിനെ വെറുതെ വിട്ടിരുന്നുവെങ്കിലും ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ സമാനമായ എട്ട് കേസുകളിൽ അന്വേഷണം തുടരുകയാണെന്ന് കത്തിൽ പറയുന്നു. പൊലീസ് പീഡനത്തിനിടെ നിർബന്ധിച്ച് ഒപ്പിടിപ്പിച്ചെന്ന് ആരോപിക്കുന്ന ഒരു “കുറ്റസമ്മത രേഖ” മാത്രമാണ് കേസുകളുടെ അടിസ്ഥാനമെന്നും ജോഹാലിന്റെ അനുയായികൾ ആരോപിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിലാണ് ജോഹാലിനെ ലക്ഷ്യമിട്ടതെന്നും ഐക്യരാഷ്ട്രസഭാ നിയമ വിദഗ്ധർ അദ്ദേഹത്തെ “നിയമവിരുദ്ധ തടങ്കലിൽ” ആണെന്ന് വിലയിരുത്തിയതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇത് യഥാർത്ഥ നിയമനടപടി അല്ലെന്നും തന്റെ സഹോദരനെ ശിക്ഷിക്കാൻ ഒരുക്കിയ സംവിധാനമാണെന്നും ജോഹാലിന്റെ സഹോദരൻ ഗുര്‍പ്രീത് ആരോപിച്ചു. കോടതിയിൽ ഹാജരാകുമ്പോഴെല്ലാം അന്വേഷണം നീട്ടിവെക്കാൻ എൻഐഎ കാരണം കണ്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ അഭിഭാഷകനായിരുന്ന പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ സ്റ്റാർമർ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിറ്റില്‍ഹാംപ്ടണ്‍: അമ്മയ്ക്കൊപ്പമുള്ള ഉറക്കത്തിനിടെ യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു . അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും മാള കുമ്പിടി കുടിലിങ്ങില്‍ റോസ് മേരിയുടെയും മകള്‍ ജെസീക്കയാണ് മരണമടഞ്ഞത് . ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ തൊട്ടരികില്‍ കിടന്നിരുന്ന കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ എമര്‍ജന്‍സി സേവനങ്ങളെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.

രണ്ടാഴ്ച മുന്‍പ് ചെറിയ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉറക്കത്തിനിടെ ശ്വാസതടസം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ആറാം തീയതിയാണ് ജിതിനും റോസ് മേരിയും കുഞ്ഞുമായി നാട്ടിലെത്തി മാമ്മോദീസ ചടങ്ങുകള്‍ നടത്തിയത്. ബന്ധുവീടുകളിലും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ ജെസീക്കയുടെ കളിചിരികള്‍ ഇന്നും മാഞ്ഞു പോകാത്ത ഓര്‍മയായി നില്‍ക്കുന്നതിനിടെയാണ് യുകെയില്‍നിന്ന് ദുരന്തവാര്‍ത്ത എത്തിയത്. ഒരാഴ്ച മുന്‍പാണ് കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയത്.

കുഞ്ഞിന്റെ മരണകാരണം വ്യക്തമാക്കാന്‍ വിദഗ്ധ പരിശോധനകള്‍ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ബാങ്ക് ഹോളിഡേ ആയതിനാല്‍ തുടര്‍നടപടികള്‍ ചൊവ്വാഴ്ച മാത്രമേ ആരംഭിക്കൂവെന്നാണ് സൂചന. സമീപകാലത്ത് യുകെയിലെ മലയാളി സമൂഹത്തെ നടുക്കിയ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായി ജെസീക്കയുടെ വേര്‍പാട് മാറിയിരിക്കുകയാണ്.

കുഞ്ഞ് ജെസീക്കയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ താമസിച്ചിരുന്ന എറണാകുളം പിറവം സ്വദേശി വരിക്കോലിൽ മിജു ജോർജ് (43) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ഇടവകാംഗമാണ്. ഭാര്യ റജീനയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

സംസ്കാരം ഇന്ന് ( 25 / 05/2026) രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നടക്കും.

മിജു ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗജന്യ ശിശുപരിചരണ പദ്ധതിയുടെ പേരിൽ മാതാപിതാക്കളിൽ നിന്ന് നേരത്തെ അറിയിക്കാത്ത ചെലവുകൾ ഈടാക്കുന്നുണ്ടോ എന്നത് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നീക്കം തുടങ്ങി. വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്സൺ മത്സര-ഉപഭോക്തൃ അതോറിറ്റിയായ ‘കോംപറ്റിഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി’യോട് വിഷയത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകും. മൂന്ന്, നാല് വയസുകാരുടെ 30 മണിക്കൂർ സൗജന്യ ശിശുപരിചരണ പദ്ധതി നിലവിലുണ്ടെങ്കിലും, പല നേഴ്സറികളും അഡ്മിഷൻ ഉറപ്പാക്കാൻ മടക്കി നൽകാത്ത ഡെപ്പോസിറ്റുകൾ ആവശ്യപ്പെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

ഭക്ഷണം, ലഘുഭക്ഷണം, നാപ്പി, സൺക്രീം തുടങ്ങിയവയുടെ പേരിൽ അധിക തുകയും ഈടാക്കുന്ന സാഹചര്യമുണ്ടെന്നാണ് മന്ത്രിമാർക്ക് ലഭിച്ച വിവരം. ഇതുവഴി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സൗജന്യ സേവനങ്ങളുടെ ഗുണം പൂർണമായി ലഭിക്കാത്ത അവസ്ഥയാണെന്ന് അവർ വിലയിരുത്തുന്നു. അതിനാൽ ഇത്തരം രഹസ്യച്ചെലവുകൾ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ ഇടപെടലിന് തയ്യാറെടുക്കുകയാണ്.

ഇംഗ്ലണ്ടിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാൻ പ്രായോഗിക നടപടികൾ കൈക്കൊള്ളുന്നതായി തെളിയിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇന്ധനവില വർധനയും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഭക്ഷ്യ-ഊർജ ചെലവുകളിലെ വർധനയും കുടുംബങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ചികിത്സയ്‌ക്കെത്തിയ വനിതാ രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് യുകെയിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി . ഹാംഷെയറിൽ ജനറൽ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. മോഹൻ ബാബുവിന്റെ (49) മെഡിക്കൽ ലൈസൻസാണ് യുകെയിലെ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് റദ്ദാക്കിയത്. ഇതോടെ ഇയാളെ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് പുറത്താക്കി.

2019 സെപ്റ്റംബർ മുതൽ 2021 ജൂലൈ വരെ ഹാംഷെയറിലെ ഹാവന്റിൽ താൽക്കാലിക ഡോക്ടറായി ജോലി ചെയ്യുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന വനിതാ രോഗികളെയാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് കോടതി കണ്ടെത്തി. മൂന്ന് സ്ത്രീകളെ നാല് തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2024 ഏപ്രിലിൽ പോർട്സ്മൗത്ത് ക്രൗൺ കോടതി മൂന്നര വർഷം തടവുശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഇയാൾ ജയിലിലാണ്.

രോഗികളെ സഹായിക്കാനാണെന്ന വ്യാജേനയാണ് മോഹൻ ബാബു അതിക്രമങ്ങൾ നടത്തിയതെന്ന് ട്രിബ്യൂണൽ വിലയിരുത്തി. ഇത് കൂടാതെ പരിശോധനാ മുറിയിൽ നഗ്നത പ്രദർശിപ്പിച്ചതായും കണ്ടെത്തിരുന്നു . ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള ആസൂത്രിതവും ആവർത്തിച്ചുള്ളതുമായ പീഡനങ്ങളാണ് ഇയാൾ നടത്തിയതെന്നും, ഇത് ഡോക്ടർമാരിലുള്ള പൊതുജന വിശ്വാസത്തെ തന്നെ ബാധിക്കുന്നതാണെന്നും ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കുട്ടികൾ കൂടുതലായി കുടുങ്ങുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു . കഴിഞ്ഞ വർഷം മാത്രം 17 വയസിന് താഴെയുള്ള 2,466 കുട്ടികളെയാണ് ഹെറോയിൻ, കൊക്കെയിൻ, ക്രാക്ക് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിൽപ്പനക്കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് ശരാശരി ആഴ്ചയിൽ 50ഓളം കുട്ടികൾ പിടിയിലാകുന്നതിന് തുല്യമാണ്. 2023നെ അപേക്ഷിച്ച് അറസ്റ്റ് നിരക്കിൽ വലിയ വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

11 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ വരെ ഇത്തരം കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത് . കഞ്ചാവ് വിൽപ്പന നടത്തിയെന്ന സംശയത്തിൽ സഫോൾക്കിൽ 11 വയസുകാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസെക്സിലും നോർഫോകിലും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ക്ലാസ് എ മയക്കുമരുന്ന് കേസുകൾ അടുത്തകാലത്തണ് രജിസ്റ്റർ ചെയ്തത് . കെറ്റമിൻ, നൈട്രസ് ഓക്സൈഡ് എന്നിവയുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഇടപാടുകളിലും കുട്ടികളെ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൗണ്ടി ലൈൻസ് സംഘങ്ങൾ കുട്ടികളെ വലയിലാക്കി മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തള്ളിവിടുന്നതായാണ് അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഏകദേശം 11,600 കുട്ടികൾ ഇത്തരം സംഘങ്ങളുടെ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കോർഡിനേഷൻ കേന്ദ്രം വ്യക്തമാക്കി. കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയാണെന്ന് ബാലക്ഷേമ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡോവർ ∙ ബ്രിട്ടനിൽ നിന്ന് യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർക്കായി നടപ്പിലാക്കാനിരുന്ന പരിശോധനകൾ മണിക്കൂറുകളോളം നീണ്ട വാഹനനിര കാരണം താത്കാലികമായി നിർത്തിവെച്ചു. ഇതേ തുടർന്ന് ഗതാഗതക്കുരുക്ക് ക്രമേണ കുറയാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ പതിവ് അതിർത്തി പരിശോധനകൾ തുടരുന്നുണ്ടെന്നും വൈകുന്നേരത്തോടെ അധിക പരിശോധനകൾ വീണ്ടും പുനഃസ്ഥാപിച്ചതായും ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി.

ഷെൻഗൻ മേഖലയിലെ 29 രാജ്യങ്ങളിലാകെ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന എൻട്രി–എക്സിറ്റ് സിസ്റ്റം (EES) ഭാഗമായാണ് പുതിയ പരിശോധനകൾ ആരംഭിച്ചത്. പരിശോധനാ വൈകിയതു മൂലം ഫെറി നഷ്ടപ്പെടുന്ന യാത്രക്കാർക്ക് അടുത്ത ലഭ്യമായ സർവീസിൽ യാത്ര ചെയ്യാനാകുമെന്ന് ഡോവർ തുറമുഖം അറിയിച്ചു.

ശനിയാഴ്ച മാത്രം 8,000ത്തിലധികം കാറുകൾ തുറമുഖം വഴി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോവർ പോർട്ട് സിഇഒ ഡഗ് ബാനിസ്റ്റർ പറഞ്ഞു. പുതിയ ഡിജിറ്റൽ സംവിധാനത്തിനായി 84 കിയോസ്കുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും രാവിലെ പരിശോധനാ നടപടികൾ വളരെ മന്ദഗതിയിലായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ലെഷട്ടിൽ നടത്തുന്ന ചാനൽ ടണൽ ട്രെയിൻ സർവീസുകൾക്കും ഒന്നരമണിക്കൂറിലേറെ വൈകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ആഴ്ചയിൽ 40 മണിക്കൂറിന് മുകളിലുള്ള ഓവർടൈം ജോലിക്കുള്ള വരുമാന നികുതി ഒഴിവാക്കണമെന്ന നിർദേശവുമായി നൈജൽ ഫരാജ് നയിക്കുന്ന റിഫോം യുകെ രംഗത്ത് വന്നു . വാർഷിക വരുമാനം 75,000 പൗണ്ടിൽ താഴെയുള്ള തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് പാർട്ടി വ്യക്തമാക്കി. ‘ഹാർഡ് വർക്ക് ബോണസ്’ പദ്ധതിയിലൂടെ ആഴ്ചയിൽ ആറു മണിക്കൂർ അധികജോലി ചെയ്യുന്ന ഒരു നേഴ്സിന് വർഷത്തിൽ 1,300 പൗണ്ടിലേറെ ലാഭിക്കാമെന്നാണ് പാർട്ടിയുടെ അവകാശവാദം.

പദ്ധതി നടപ്പാക്കാൻ വർഷംതോറും ഏകദേശം 5 ബില്യൺ പൗണ്ട് ചെലവ് വരുമെന്നാണ് റിഫോം യുകെയുടെ കണക്ക്. ക്ഷേമപദ്ധതികളിലെ ചെലവുകുറവ് വഴി ഈ തുക കണ്ടെത്താനാകുമെന്ന് പാർട്ടി പറയുന്നു. ജോലി ചെയ്തിട്ടും ജീവിതത്തിൽ പുരോഗതി കാണുന്നില്ലെന്ന ധാരണ സമൂഹത്തിൽ ശക്തമാണെന്നും ഈ നികുതിയിളവ് കൂടുതൽ ആളുകളെ അധികജോലിക്ക് പ്രേരിപ്പിക്കുമെന്നും ഫരാജ് അഭിപ്രായപ്പെട്ടു. 75,000 പൗണ്ട് വരുമാനപരിധി നിശ്ചയിച്ചതിലൂടെ 90 ശതമാനം തൊഴിലാളികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നുമാണ് പാർട്ടി വിശദീകരണം.

അതേസമയം, പദ്ധതിക്കാവശ്യമായ ധനസമാഹരണം എങ്ങനെ സാധ്യമാക്കുമെന്ന ചോദ്യവുമായി ഭരണകക്ഷിയായ ലേബർ പാർട്ടി ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. ആരോഗ്യ പ്രശ്നമുള്ളവർക്കുള്ള ആനുകൂല്യങ്ങൾ അവസാനിപ്പിക്കണമെന്നും യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ക്ഷേമ ബെനിഫിറ്റുകൾ നിഷേധിക്കണമെന്നുമുള്ള മുൻ നിർദേശങ്ങളിൽ നിന്നുള്ള ലാഭമാണ് നികുതിയിളവിന് ഉപയോഗിക്കാനാകുകയെന്നാണ് റിഫോം യുകെയുടെ വാദം. എന്നാൽ വ്യക്തമായ ധനസ്രോതസ്സ് വ്യക്തമാക്കാതെയുള്ള വാഗ്ദാനമാണിതെന്ന് സർക്കാർ പ്രതിനിധികളും വിമർശിച്ചു.

Copyright © . All rights reserved