ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ എച്ച് എം ആർ സി നടത്തിയ കുട്ടികളുടെ ബെനിഫിറ്റ് തട്ടിപ്പ് നിയന്ത്രണ പദ്ധതിയിൽ ഗുരുതരമായ പിഴവുകൾ ഉള്ളതായ വിവരങ്ങൾ പുറത്ത് വന്നു. ഇതിന്റെ ഭാഗമായി ഹോം ഓഫീസിന്റെ യാത്രാ രേഖകൾ ഉപയോഗിച്ച് ആയിരക്കണക്കിന് കുടുംബങ്ങൾ വിദേശത്തേക്ക് കുടിയേറിയതായി കണക്കാക്കി നൽകേണ്ട അനൂകുല്യങ്ങൾ നിർത്തലാക്കിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ആ കുടുംബങ്ങളിൽ 46 ശതമാനവും യുകെയിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ഈ പദ്ധതിയിലൂടെ സർക്കാരിന് 17 മില്യൺ പൗണ്ട് ലാഭം ഉണ്ടായെങ്കിലും, നിരപരാധികളായ പല കുടുംബങ്ങൾക്കും അന്യായമായി ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ കാരണമായതായുള്ള വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.

വടക്കൻ അയർലൻഡിൽ മാത്രം കണ്ടെത്തിയ 78 ശതമാനം കേസുകളും തെറ്റായിരുന്നു . ചിലർ യാത്ര റദ്ദാക്കിയതോ രോഗം മൂലം യാത്ര ചെയ്യാതിരുന്നതോ ആയിട്ടും, യാത്രാ രേഖകൾ അടിസ്ഥാനമാക്കി അവരുടെ ബെനിഫിറ്റ് നിർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ലേബർ എംപി കിം ജോൺസൺ അടക്കമുള്ള നേതാക്കൾ ഈ വിഷയത്തിൽ അടിയന്തിര അന്വേഷണം ആവശ്യപ്പെട്ടു. നിയമ വിദഗ്ധനായ കോളിൻ യിയോ ഹോം ഓഫീസിന്റെ ഡേറ്റാ തെറ്റായി ഉപയോഗിക്കുന്നത് “അപകടകരമായ പ്രവണത”യാണെന്ന് വ്യക്തമാക്കി.

പൊതു വിമർശനത്തെ തുടർന്ന് എച്ച് എം ആർ സി ക്ഷമ ചോദിക്കുകയും നടപടികൾ തിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു . ഇനി മുതൽ ബെനിഫിറ്റ് നിർത്തുന്നതിന് മുമ്പ് വ്യക്തികൾക്ക് ഒരു മാസം മറുപടി നൽകാനുള്ള സമയം അനുവദിക്കുമെന്നും വ്യക്തമായ രേഖകൾ പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾക്കൊടുവിൽ ബിബിസിയിൽ കൂട്ട രാജി. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം സിഇഒ ഡെബോറ ടർണസും രാജിവെച്ചു. ജീവനക്കാർക്ക് അയച്ച കത്തിൽ രാജി തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്തം ഡയറക്ടർ ജനറൽ എന്ന നിലയിൽ ഏറ്റെടുക്കുകയാണെന്നും ഡേവി വ്യക്തമാക്കി. “ബിബിസി മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,” എന്നാണ് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കിയത്. പുതിയ ഡയറക്ടർ ജനറലിനെ കണ്ടെത്താൻ ബിബിസി ബോർഡുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദം സ്ഥാപനത്തെ മോശമായി ബാധിച്ചതായി ബിബിസിയുടെ വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടർണസ് രാജിക്കുറിപ്പിൽ പറഞ്ഞു . “ഞാൻ സ്നേഹിക്കുന്ന ബിബിസി എന്ന സ്ഥാപനത്തിന് ഈ സംഭവങ്ങൾ വലിയ പ്രതിച്ഛായാ നഷ്ടമുണ്ടാക്കി. ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ബിബിസി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്,” എന്നാണ് അവർ വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിബിസിയുടെ വാർത്താ എഡിറ്റിംഗ് രീതിയെ കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരുടെയും രാജി ബിബിസിയുടെ വിശ്വാസ്യതയെ പുനർസ്ഥാപിക്കാനുള്ള ശ്രമമായി ആണ് വിലയിരുത്തുന്നത് .

ബിബിസിയുടെ ‘പനോരമ’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് വിവാദത്തിന് തുടക്കമായത് . “ട്രംപ്: എ സെക്കൻഡ് ചാൻസ്” എന്ന 2021ലെ ഡോക്യുമെന്ററിയിൽ ട്രംപിന്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങൾ ചേർത്ത് ക്യാപിറ്റൽ ഹിൽ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന തരത്തിൽ ചിത്രീകരിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര വിവരങ്ങൾ ചോർന്നതോടെ വിഷയത്തിൽ വൻ വിവാദം പൊട്ടിപ്പുറപ്പെട്ടു. ബിബിസിയുടെ എഡിറ്റോറിയൽ സ്റ്റാൻഡേർഡ്സ് കമ്മിറ്റിയിലെ മുൻ ഉപദേഷ്ടാവായ മൈക്കൽ പ്രെസ്കോട്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത് എന്ന് പിന്നീട് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. സംഭവം പുറത്ത് വന്നതോടെ ബിബിസിയുടെ വിശ്വാസ്യത വലിയ തോതിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിലെ എക്യുപ്പേഴ്സ് ചര്ച്ചില് രണ്ടര വയസ്സുകാരനായ കുഞ്ഞ് ലൂക്കിന്റെ വിടവാങ്ങൽ ചടങ്ങ് പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളുടെ നടന്നു.. പ്രിയപ്പെട്ടവരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ, കണ്ണീരല്ല പ്രാർത്ഥനയായിരുന്നു പ്രധാനമായത്. കുഞ്ഞ് ലൂക്ക് ചെറുപ്രായത്തിൽ തന്നെ പാട്ടിലൂടെയും കലാ പ്രവർത്തനങ്ങളിലൂടെയും എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു . ബാല്യത്തിലെ കുഞ്ഞിന് ലൂക്കീമിയ രോഗം കണ്ടെത്തിയെങ്കിലും, മനസ്സ് തളരാതെ പ്രത്യാശയോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു കുടുംബം.

“അവൻ യേശുവിന്റെ അരികിലേക്കാണ് മുൻപായി പോയത്” എന്ന് ചടങ്ങിൽ സംസാരിച്ച പിതാവ് നോബിള് വികാരഭരിതനായി പറഞ്ഞു. ദൈവത്തെ സ്നേഹിച്ചും വേദനിക്കുന്നവർക്കായി പ്രാർത്ഥിച്ചും ജീവിച്ച കുഞ്ഞ് ലൂക്ക്, തന്റെ ചെറുപ്രായത്തിൽ തന്നെ 40 പേർക്ക് ബൈബിൾ സമ്മാനിച്ചിരുന്നതായി കുടുംബം ഓർത്തെടുത്തു.

ഫാ. ഷിബു മത്തായിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ. ബ്ലെസൻ മേമനയുടെ ഗാനശുശ്രൂഷയും ഉൾപ്പെട്ടിരുന്നു. നിരവധി പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്ത അനുസ്മരണത്തിൽ, യുകെയിലും ഇന്ത്യയിലുമുള്ള നിരവധി പേരാണ് ഓൺലൈനായി പ്രാർത്ഥനയിൽ പങ്കുചേർന്നത് . യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷനും ബ്രിസ്കയും ഉൾപ്പെടെ വിവിധ മലയാളി സംഘടനകളും കുഞ്ഞ് ലൂക്കിന് അന്തിമോപചാരം അർപ്പിച്ചു. പ്രത്യാശയും ദൈവസാന്നിധ്യവും നിറഞ്ഞ ഈ വിടവാങ്ങൽ, ബ്രിസ്റ്റോൾ സമൂഹത്തെ ആഴത്തിൽ സ്പർശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ വൈറ്റ്ഹാളിലെ സെനോട്ടാഫ് സ്മാരകത്തിന് മുന്നിൽ നടന്ന റിമെംബറാൻസ് സൺഡേ ചടങ്ങിൽ ചാൾസ് രാജാവിന്റെ നേതൃത്യത്തിൽ രാജ്യം മുഴുവൻ രണ്ട് മിനിറ്റ് മൗനം പാലിച്ചു. രാജ്ഞി കമില്ല, വെയിൽസിന്റെ രാജകുമാരി കേറ്റ്, രാജകുടുംബാംഗങ്ങൾ, പ്രധാനമന്ത്രി കീർ സ്റ്റാർമർ, മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, റിഷി സുനാക് എന്നിവർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രാജ്ഞിയും വെയിൽസിന്റെ രാജകുമാരിയും വിദേശകാര്യ ഓഫീസിൻ്റെ ബാൽക്കണിയിൽ നിന്ന് ചടങ്ങ് നിരീക്ഷിച്ചു.

സെക്കൻഡ് വേൾഡ് വാറിൽ പങ്കെടുത്ത ഇരുപതോളം യുദ്ധവീരന്മാർ ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമായി. 101 വയസുള്ള സിഡ് മാച്ചിൻ അടക്കം യുദ്ധത്തിൽ പങ്കെടുത്തവർക്ക് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരണം നൽകിയത് . “ഞങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നതിനു പിന്നിൽ അവർ നൽകിയ ത്യാഗമാണ്” എന്ന് 101 വയസ്സുകാരനായ ഡോണാൾഡ് പൂൾ ഓർമ്മിച്ചു. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പലരും യുദ്ധത്തിൽ വീരമൃത്യു വരിച്ചതായി കണ്ണുനീരോടെ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് മുൻ സൈനികർ വിവിധ സ്ഥലങ്ങളിൽ പരേഡിൽ പങ്കെടുത്തു. വെയിൽസിന്റെ രാജകുമാരൻ ബ്രസീലിൽ നടന്ന COP30 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതിനാൽ രാജകുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനായില്ല . ബ്രിട്ടീഷ് ലീജിയന്റെ പാട്രൺ ആയി കഴിഞ്ഞ വർഷം രാജാവ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. “അവരുടെ ധൈര്യവും ത്യാഗവും എന്നും നമ്മുടെ ഓർമ്മയിൽ നിലനിൽക്കും,” എന്ന് പ്രതിരോധ സേനാമേധാവി എയർ ചീഫ് മാർഷൽ റിച്ചാർഡ് നൈറ്റൺ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഡ്യൂട്ടിയിലിരിക്കെ ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടതായി മെട്രോപൊളിറ്റൻ പൊലീസിലെ മുൻ ഓഫീസർ ഇംറാൻ പാട്ടേലിനെതിരെ ഗുരുതര ആരോപണം ഉയർന്നു . ബ്രിട്ടനിലെ ഏറ്റവും വലിയ പൊലീസ് സേനയായ മെട്രോപൊളിറ്റൻ പൊലീസിൽ വർഷങ്ങളായി സ്ത്രീവിരുദ്ധ സംസ്കാരം നിലനിൽക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് സംഭവം പുറത്ത് വന്നത്. പട്ടേൽ ഒൻപത് മാസത്തോളം നീണ്ട പെരുമാറ്റ പ്രശ്നങ്ങളിലെ അന്വേഷണത്തിനിടെ 2024ൽ പൊലീസ് സർവീസിൽ നിന്ന് രാജിവെച്ചിരുന്നു.

2022 മെയ് മാസത്തിലാണ് പട്ടേൽ ഡ്യൂട്ടിയിലിരിക്കെ സെക്സ് വർകേഴ്സിനെയും അഡൾറ്റ് വെബ്സൈറ്റുകളെയും സമീപിച്ചതെന്ന ആരോപണം ഉയർന്നത്. ആ സമയത്ത് ലണ്ടൻ മേയർ സാദിഖ് ഖാന്റെ നിർദേശപ്രകാരം മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ ലൂയിസ് കേസി മെട്രോ പൊലീസ് വിഭാഗത്തിലെ പെരുമാറ്റ പ്രശ്നങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണത്തിലായിരുന്നു. 2021-ൽ സാറ എവർആർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മെട്രോ പൊലീസുകാരൻ വെയ്ൻ കസൻസിന്റെ കേസിനുശേഷമാണ് ഈ അന്വേഷണം ആരംഭിച്ചത്.

പട്ടേലിനെതിരെ 2021 ഓഗസ്റ്റിൽ ഒരു പൗരന്റെ പണം, ഡ്രൈവിങ് ലൈസൻസ് എന്നിവ തട്ടിയെടുത്തെന്നാരോപിച്ചും അന്വേഷണം നടന്നിരുന്നു . 2022 മാർച്ചിൽ അദ്ദേഹത്തിന്റെ വസതിയിൽ അനധികൃതമായി പൊലീസ് സംരക്ഷണ ജാക്കറ്റ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. മെട്രോ പൊലീസിന്റെ ആന്റി-കറപ്ഷൻ യൂണിറ്റിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി ആണ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട് (IOPC) നേരെത്തെ ഇയാൾക്ക് എതിരെ അന്വേഷണം ആരംഭിച്ചത് . 2024 ജനുവരിയിൽ കുറ്റപത്രം സമർപ്പിക്കാതിരിക്കാനുള്ള തീരുമാനം ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട് എടുത്തിരുന്നു. എന്നാൽ കടുത്ത സമ്മർദങ്ങളെ തുടർന്ന് പട്ടേലിനെതിരെ 2025 ജനുവരിയിൽ പൂർണ്ണമായ ശാസനാന്വേഷണ നടപടി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലുടനീളം പള്ളികളിൽ നടക്കുന്ന ആക്രമണങ്ങളിൽ വർധനയുണ്ടായതായി സർക്കാർ നിയമിച്ച ഇസ്ലാമോഫോബിയ നിരീക്ഷണ ഏജൻസിയായ ബ്രിട്ടീഷ് മുസ്ലിം ട്രസ്റ്റ് (BMT) റിപ്പോർട്ട് ചെയ്തു. ജൂലൈ മുതൽ ഒക്ടോബർ വരെ രാജ്യത്താകെ 25 പള്ളികളിൽ 27 ആക്രമണങ്ങളാണ് നടന്നത്. ഇതിൽ പകുതിയോളം കടുത്ത നാശനഷ്ടം വരുത്തുന്നതായിരുന്നു. ഈസ്റ്റ് സസെക്സിലെ ഒരു പള്ളി തീകൊളുത്തിയതും, മെഴ്സിസൈഡിൽ കുട്ടികൾ ഉള്ളപ്പോൾ പള്ളിയിലേക്ക് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതും, ഗ്രേറ്റർ മാഞ്ചസ്റ്ററിലെയും ഗ്ലാസ്ഗോയിലെയും പള്ളികളിലെ ജനൽതകർക്കലും ഈ അക്രമ സംഭവങ്ങളിൽ ഉൾപ്പെടുന്നു.

ആക്രമണങ്ങളുടെ 40 ശതമാനത്തിലും ബ്രിട്ടീഷ് അല്ലെങ്കിൽ ഇംഗ്ലീഷ് പതാകകളും “ക്രൈസ്റ്റ് ഈസ് കിംഗ്”, “ജീസസ് ഈസ് കിംഗ്” എന്നീ ക്രിസ്ത്യൻ നാഷണലിസ്റ്റ് മുദ്രാവാക്യങ്ങളും ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓഗസ്റ്റ് മുതൽ സംഭവങ്ങൾ ഏകോപിതമായ രീതിയിലേക്കാണ് മാറിയതെന്നും, പതാകയെ തന്നെ ഭീഷണിയുടെ ചിഹ്നമായി ഉപയോഗിച്ചതായും ബി എം റ്റിയുടെ എ സമ്മർ ഓഫ് ഡിവിഷൻ എന്ന റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഉയർന്നു വരുന്ന ഈ തരത്തിലുള്ള വിദ്വേഷപരമായ പ്രചാരണങ്ങൾ മുസ്ലിം സമൂഹത്തിൽ ആശങ്ക പരത്തിയിരിക്കുകയാണ്.

, “ബ്രിട്ടനിലെ മുസ്ലിം വിരുദ്ധ വിദ്വേഷം കാഴ്ചപ്പാടിലും ക്രൂരതയിലും വളരെയധികം വർധിച്ചിരിക്കുകയാണെന്ന് ബി എം റ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് അക്കീല അഹ്മദ് പറഞ്ഞു. ഇത് ഒരു മുന്നറിയിപ്പായി കാണണം എന്നും എന്തോ ഭയപ്പെടുത്തുന്ന രീതിയിൽ സമൂഹത്തിന്റെ സമീപനം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളികൾക്ക് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും, ഫണ്ടിംഗിനുള്ള അപേക്ഷാ പ്രക്രിയ ലളിതമാക്കാനും, സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ നടപ്പാക്കാനും സർക്കാർ തൽക്ഷണം ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. “വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് പോലീസിന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ നിന്ന് തൃപ്തികരമായ പ്രതികരണം ലഭിക്കുന്നില്ല എന്ന പരാതിയും റിപ്പോർട്ടിൽ ഉൾപെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം: നഗരമധ്യത്തിൽ യുവതിയുടെ കഴുത്തിൽ കുത്തേറ്റ സംഭവത്തിൽ 21-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ബർമിംഗ്ഹാം സിറ്റി സെന്ററിലെ ബുള്ള്രിംഗ് ഷോപ്പിങ് സെന്ററിന് പുറത്ത് സ്മോൾബ്രൂക്ക് ക്വീൻസ്വെയിൽ വച്ചാണ് സംഭവം നടന്നത്. കഴുത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ 30 വയസ് പ്രായമുള്ള സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ഡ്ജെയ്സൺ റാഫേൽ (21) എന്നയാളെ കൊലപാതക ശ്രമം , ആയുധം കൈവശം വെയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. പ്രതിയെ തിങ്കളാഴ്ച ബർമിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ഇത് യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണമായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നതായും . സംഭവത്തിന്റെ കാരണം വ്യക്തമാക്കാനായി അന്വേഷണം പുരോഗമിക്കുകയാണ് എന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജെയിംസ് നിക്സ് പറഞ്ഞു. പ്രദേശത്ത് അധിക പോലീസ് സാന്നിധ്യം ഉറപ്പാക്കും എന്നും മറ്റാരുടെയും പങ്ക് സംഭവത്തിൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഗ്രാജുവേറ്റ് വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പഠന ശേഷമുള്ള സ്റ്റേ ബാക്ക് കാലാവധി 2027 ജനുവരി മുതൽ 18 മാസമായി ചുരുക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു. ഇപ്പോൾ രണ്ട് വർഷം താമസിക്കാനുള്ള അനുമതിയാണ് ലഭിക്കുന്നത്, പക്ഷേ 2027 ജനുവരി 1ന് ശേഷമുള്ള ബിരുദധാരികൾക്ക് ഇത് 18 മാസമായിരിക്കും. എന്നാൽ 2026 ഡിസംബർ 31ന് മുമ്പ് വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് നിലവിലെ രണ്ട് വർഷത്തെ കാലാവധി തുടരും. പി.എച്ച്.ഡി. ബിരുദധാരികൾക്കും മറ്റ് ഡോക്ടറൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്കും മൂന്ന് വർഷത്തെ അനുമതി നിലനിൽക്കും.

വിദ്യാർത്ഥികൾക്ക് യുകെയിൽ അംഗീകരിക്കപ്പെട്ട ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ ശേഷം ഈ വിസയ്ക്കായി അപേക്ഷിക്കാം. അപേക്ഷകർക്ക് നിലവിലുള്ള വിദ്യാർത്ഥി വിസ (Student/Tier 4) ഉണ്ടായിരിക്കണം, കൂടാതെ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതായി ഹോം ഓഫീസിലേക്ക് സ്ഥിരീകരണം ലഭിക്കണം. വിസ ഓൺലൈനായി അപേക്ഷിക്കണം, ഫീസ് £880 ആണെന്നും പ്രതിവർഷ ഹെൽത്ത് സർചാർജ് £1,035 ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രാജുവേറ്റ് വിസയിലൂടെ വിദേശ വിദ്യാർത്ഥികൾക്ക് യുകെയിൽ ജോലി ചെയ്യാനും സ്വയംതൊഴിൽ തുടങ്ങാനും കഴിയുമെന്ന് നിയമങ്ങൾ വ്യക്തമാക്കുന്നു. പൊതുവിഭവങ്ങൾ അല്ലെങ്കിൽ സ്റ്റേറ്റ് പെൻഷൻ ലഭിക്കാൻ അനുവാദമില്ല. ഭാവിയിൽ കൂടുതൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്കിൽഡ് വർക്കർ വിസ പോലുള്ള മറ്റൊരു റൂട്ടിലേക്ക് മാറാം. പുതിയ 18 മാസ നിയമം 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും, അതുവരെ പഠനം പൂർത്തിയാക്കുന്നവർക്ക് നിലവിലെ രണ്ട് വർഷത്തേത് തുടരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2012-ൽ കെനിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ബ്രിട്ടീഷ് മുൻസൈനികനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. റോബർട്ട് ജെയിംസ് പർകിസ് (38) എന്ന മുൻസൈനികനെ നവംബർ 6-ന് വിൽഷെയറിലെ ടിഡ്വർത്തിൽ നാഷണൽ ക്രൈം ഏജൻസിയുടെ (NCA) പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. 21 വയസ്സുകാരിയായ ആഗ്നസ് വാൻജിറുവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയാണെന്ന് ഏജൻസി അറിയിച്ചു. പർകിസ് കുറ്റാരോപണം നിഷേധിച്ചിട്ടുണ്ടെന്നും നവംബർ 14-ന് വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കാണാതായതിനു ശേഷം മൂന്ന് മാസം കഴിഞ്ഞ് നായ്നുകി പട്ടണത്തിലെ ഒരു ഹോട്ടലിനു സമീപമുള്ള സെപ്റ്റിക് ടാങ്കിൽ നിന്നാണ് വാൻജിറുവിന്റെ മൃതദേഹം കണ്ടെത്തിയത്. അവൾക്ക് അന്ന് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു. കൊലപാതകം നടന്ന രാത്രി അവൾ ബ്രിട്ടീഷ് സൈനികരോടൊപ്പം ഒരു ബാറിലുണ്ടായിരുന്നതായുള്ള റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു . കേസ് തേച്ചുമായ്ക്കാൻ ബ്രിട്ടീഷ് സൈന്യവും കെനിയൻ അധികാരികളും വർഷങ്ങളായി ശ്രമിച്ചതായി വാൻജിറുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

2021-ൽ സൺഡേ ടൈംസ് നടത്തിയ അന്വേഷണത്തിൽ, ഒരു ബ്രിട്ടീഷ് സൈനികൻ സഹപ്രവർത്തകരോട് വാൻജിറുവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചുവെന്ന വിവരം പുറത്തു വന്നതാണ് സംഭവത്തിൽ നിർണ്ണായക വഴിത്തിരിവായത് . 2024-ൽ ബ്രിട്ടീഷ് സൈന്യം കെനിയയിലെ സൈനികരുടെ പെരുമാറ്റത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും, പ്രാദേശിക സ്ത്രീകളുമായി ലൈംഗിക ചൂഷണം ഉൾപ്പെടെ 35 കേസുകൾ കണ്ടെത്തുകയും ചെയ്തു. വാൻജിറുവിന്റെ കുടുംബം നീതി ലഭിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ചെങ്കിലും, പ്രതിയെ കെനിയയിൽ വിചാരണ നേരിടാൻ അധികാരികൾ വേഗത്തിൽ ഇടപെടണമെന്ന് വാൻജിറുവിൻ്റെ കുടുംബം ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം പുറത്തുവന്നു. പേയാട് സ്വദേശിനിക്ക് 16 ലക്ഷം രൂപയും വട്ടിയൂർക്കാവ് സ്വദേശിനിക്ക് 4 ലക്ഷം രൂപയും ആണ് നഷ്ടമായത് . വിദേശത്ത് ജോലി ചെയ്യുന്ന ശരത് രഘു, ബിനോയ് പോൾ, ബിനോയുടെ ഭാര്യ ടീന എന്നിവർക്കെതിരെ വട്ടപ്പാറയും മ്യൂസിയം പോലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തു.

പ്രതികൾ ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി വിശ്വാസം നേടിയതായാണ് പോലീസ് വെളിപ്പെടുത്തിയത്. വിസ മാസങ്ങൾക്കകം ലഭിക്കുമെന്ന് പറഞ്ഞ് ഇരകളിൽ നിന്ന് പണം വാങ്ങിയെങ്കിലും പിന്നീട് ഫോൺ എടുക്കാതെയായി. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതികൾ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ വിദേശത്തുനിന്നാണ് തട്ടിപ്പ് നാടകം നടത്തിയത് എന്ന് പോലീസ് പറഞ്ഞു.

ഇത്തരത്തിലുള്ള കെയർ വിസ തട്ടിപ്പുകൾ യുകെയിലേക്കുള്ള തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്ന് പണം തട്ടുന്ന പുതിയ പ്രവണതയായി വളരുകയാണ്. വിസയ്ക്കായും സ്പോൺസർഷിപ്പ് ലെറ്ററിനായും സർട്ടിഫിക്കറ്റ് ചെലവിനായും വ്യാജ ഏജൻസികൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. യുകെ ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസയുടെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഉദ്യോഗാർത്ഥികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.