Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലർന്ന വെറ്റ് വൈപ്പുകൾ ബ്രിട്ടൻ നിരോധിക്കുന്നു. ഇത്തരം വെറ്റ് വൈപ്പുകളുടെ നിർമ്മാണവും വിതരണവും ലോകത്ത് ആദ്യമായി നിരോധിക്കുന്ന രാജ്യം ബ്രിട്ടനാണ്. പലപ്പോഴും ടോയ്‌ലറ്റുകളിൽ ഉപയോഗിക്കുന്ന വൈപ്പുകൾ മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുകയും ജലവിതരണത്തെ മലിനമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു . അഴുക്കുചാലുകൾ അടയ്ക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ആരോഗ്യത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നതായി വെറ്റ് വൈപ്പുകളെ കുറിച്ച് പരാതി ഉയർന്ന് വന്നിരുന്നു. മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുന്ന ഈ കണങ്ങൾ മറ്റ് ജീവികളെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും മനുഷ്യൻ്റെ ആരോഗ്യത്തിന് പോലും ഭീഷണിയാകുകയും ചെയ്യും .

ഓരോ വർഷവും യുകെയിൽ ഏകദേശം 11 ബില്യൺ വൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ബ്രിട്ടനിലെ ബീച്ചുകളിൽ ഓരോ 100 മീറ്ററിലും ശരാശരി 20 വെറ്റ് വൈപ്പുകൾ ആണ് കണ്ടെത്തിയത് .ഇംഗ്ലണ്ട് , വടക്കൻ അയർലൻഡ്, സ്കോ ട്ട്‌ലൻഡ്, വെയിൽസ് എന്നിവടങ്ങളിൽ നിരോധനം ഏർപ്പെടുത്താനുള്ള നിയമ നിർമ്മാണം അന്തിമ ഘട്ടത്തിലാണ് . പ്ലാസ്റ്റിക് അടങ്ങിയ വെറ്റ് വൈപ്പുകൾ നമ്മുടെ ജലപാതകളെ മലിനമാക്കുകയും മൈക്രോപ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയിലേക്ക് പ്രവേശിക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

നിരോധനം മുന്നിൽ കണ്ട് പല നിർമ്മാതാക്കളും പ്ലാസ്റ്റിക് രഹിത വെറ്റ് വൈപ്പുകൾ നിർമ്മിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. നിരോധനത്തിനായി ദീർഘകാലമായി പ്രവർത്തിച്ചു വന്നിരുന്ന സംഘടനകൾ സർക്കാർ ഇതിനായി നിയമനിർമാണം നടത്താനുള്ള നടപടികളെ സ്വാഗതം ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കലർന്ന വെറ്റ് വൈപ്പുകൾ നിരോധിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ നടപടി ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും റിവർ ആക്ഷൻ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് വാലസ് പറഞ്ഞു. യുകെയിൽ പ്രതിപക്ഷം 10.8 ബില്യൺ വെറ്റ് വൈപ്പുകൾ ഉപയോഗിക്കുന്നതായാണ് ഏകദേശം കണക്ക് സൂചിപ്പിക്കുന്നത്. ഒരു വ്യക്തി ജീവിത കാലത്ത് ഏതാണ്ട് 38,000 വെറ്റ് വൈപ്പുകൾ ഉപയോഗിക്കുന്നതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാർട്ടി ഫണ്ട് ദുരുപയോഗം ചെയ്തതുൾപ്പെടെയുള്ള ആരോപണങ്ങളുടെ പേരിൽ കൺസർവേറ്റീവ് എംപിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലങ്കൻ ഷെയറിലെ ഫിൽഡെ മണ്ഡലത്തിലെ 2010 മുതലുള്ള എംപിയായ മാർക്ക് മെൻസീസനാണ് നടപടി നേരിട്ടത്. ഇതോടെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അദ്ദേഹത്തിൻറെ സാധ്യതയും ഇല്ലാതായി.

നേരത്തെ ഉയർന്നുവന്ന ആരോപണങ്ങളെ അദ്ദേഹം ശക്തിയായി നിഷേധിച്ചിരുന്നു. എംപിമാരുടെ പെരുമാറ്റ രീതികൾക്ക് വിരുദ്ധമായ പ്രവർത്തികൾ പലതും ഇദ്ദേഹം ചെയ്തതായുള്ള ആരോപണങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്. ഒരു പാർട്ടി പ്രവർത്തകനെ വിളിച്ച് 5000 പൗണ്ട് ആവശ്യപ്പെട്ടതായുള്ള ആരോപണം ഉയർന്ന് വന്നത് കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് . തൻറെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ 14,000 പൗണ്ട് പാർട്ടി ഫണ്ട് ഉപയോഗിച്ചതായി മറ്റൊരു ആരോപണവും ഇദ്ദേഹത്തിനെതിരെ ഉണ്ട്.

എം പിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് കൺസർവേറ്റീവ് പാർട്ടി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ലേബർ പാർട്ടി നേതാവ് ആനിലീസ് ഡോഡ്‌സ്  ലങ്കാ ഷെയർ പോലീസിന് കത്തയച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും അടുത്ത് തിരഞ്ഞെടുപ്പ് വരെ മെൻഡിസ് സ്വതന്ത്ര എംപിയായി തുടരും . അതുകൊണ്ട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പരേതയായ എലിസബത്ത് രാജ്ഞിയുടെ സ്‌മാരകം, രാജ്ഞിയുടെ 98-ാം ജന്മദിനത്തിൽ അനാച്ഛാദനം ചെയ്‌തു. രാജ്ഞിയുടെ പ്രിയപ്പെട്ട വളർത്തു നായ്ക്കളെയും സ്‌മാരകത്തിൽ കാണാം. ജനക്കൂട്ടത്തിൻെറ സാന്നിധ്യത്തിൽ വച്ച് നടത്തിയ ചടങ്ങിൽ വെൽഷ് കോർഗി ഇനത്തിൽ പെട്ട 50 ഓളം കോർഗികളും ചടങ്ങിൽ പങ്കെടുത്തു.

ഏഴടി വരുന്ന ഈ വെങ്കല പ്രതിമ രാജ്ഞിയുടെ ജന്മദിനമാണ് അനാച്ഛാദനം ചെയ്‌തത്‌. സ്മാരകത്തിൽ 5 അടി 4 ഇഞ്ച് ഉയരത്തിൽ രാജ്ഞിയെ ചിത്രീകരിച്ചിരിക്കുന്നു. രാജകീയ വസ്ത്രങ്ങൾ അണിഞ്ഞ രാജ്ഞിയുടെ കാൽ ചുവട്ടിൽ വിശ്വസ്തരായ മൂന്ന് കോർഗി നായ്ക്കളെയും കാണാം. രാജ്ഞിയുടെ 70 വർഷത്തെ വിജയകരമായ ഭരണത്തെ എടുത്ത് കാട്ടുന്ന പ്രതിമ വൻ ജനസ്വീകാര്യതയാണ് നേടിയിരിക്കുന്നത്.

പതിറ്റാണ്ടുകൾ നീണ്ട തൻറെ ഭരണ കാലയളവിൽ എലിസബത്ത് രാജ്ഞിക്ക് ഏകദേശം 30 കോർഗിസും ഡോർഗിസും (ഡാഷ്‌ഷണ്ട്, കോർഗി മിക്സുകൾ) ഉണ്ടായിരുന്നു. പിതാവ് ജോർജ്ജ് ആറാമൻ രാജാവ് എലിസബത്ത് രാജകുമാരിക്കും അവളുടെ ഇളയ സഹോദരി മാർഗരറ്റ് രാജകുമാരിക്കും ഏഴ് വയസ്സുള്ളപ്പോൾ പെംബ്രോകെഷെയർ വെൽഷ് കോർഗിയെ വാങ്ങിയത് മുതൽ തുടങ്ങിയ സ്‌നേഹം മരണം വരെയും ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളുടെ 1000- ലധികം അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച ലൈംഗിക കുറ്റവാളിക്ക് യുകെയിൽ ശിക്ഷ വിധിച്ചു. ഇയാൾക്ക് 5 വർഷത്തേയ്ക്ക് ഏതെങ്കിലും എ ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ട്യൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 48 കാരനായ ആന്റണി ഡോവർ എന്നയാളാണ് പ്രതി. ഇത് കൂടാതെ കമ്മ്യൂണിറ്റി ഓർഡറും 200 പൗണ്ടിന്റെ പിഴ ശിക്ഷയും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവത്തിന്റെ പേരിൽ യുകെയിൽ ശിക്ഷ വിധിക്കുന്ന ഏറ്റവും പുതിയ കേസാണിത്.

ടെക്സ്റ്റ് ടു ഇമേജ് ടൂളുകൾ ഉപയോഗിച്ചാണ് ഇയാൾ കുട്ടികളുടെ നഗ്നചിത്രങ്ങൾ നിർമ്മിച്ചു വന്നിരുന്നത്. എഴുതി കൊടുക്കുന്ന വിവരണങ്ങളുടെ അടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന രീതിയാണിത് . സാധാരണഗതിയിൽ ഉപയോഗിക്കുന്ന ഇത്തരം ടെക്സ്റ്റ് ടു ഇമേജ് സോഫ്റ്റ്‌വെയറുകൾ അനുവദനീയമല്ലാത്ത നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ ഇമേജുകൾ നിർമ്മിക്കില്ല. എന്നാൽ സൈബർ കുറ്റവാളികൾ ഇതിനായി ഡീപ്പ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.


കുട്ടികളുടേതെന്ന് തോന്നിപ്പിക്കുന്ന ലൈംഗിക ചിത്രങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നത് കടുത്ത ശിക്ഷ നൽകുന്ന നിയമം 1990 -ൽ തന്നെ നിലവിൽ വന്നിരുന്നു. എ ഐ ജനറേഷൻ സാങ്കേതികവിദ്യ പ്രചാരത്തിൽ വന്നതോടെ ഇത്തരം കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. സമാനമായ ഒരു സംഭവത്തിൽ വെയ്ൽസിലെ ബെൻബിഗ് ഷെയറിൽ നിന്നുള്ള ഒരു 17 കാരൻ കൃത്രിമ സ്വഭാവമുള്ള ലൈംഗിക വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതിന് കഴിഞ്ഞ ഫെബ്രുവരിയിൽ ശിക്ഷിക്കപ്പെട്ടിരുന്നു.

ഡീപ്പ് ഫെയക്ക് ഇമേജുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്നു വന്നിരിക്കുന്നത്. 12 വയസ്സുള്ള തൻറെ മകൻ സുഹൃത്തുക്കളുടെ നഗ്ന വീഡിയോ നിർമ്മിക്കാൻ എ ഐ ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് അടുത്തയിടെ നടന്ന ഒരു കേസിന്റെ വിസ്താരവേളയിൽ ഒരു പിതാവ് പറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചികിത്സ ലഭിക്കാനുള്ള കാത്തിരിപ്പ് സമയത്തിന്റെയും പിഴവുകളുടെയും പേരിൽ എൻഎച്ച്എസ് ദിനംപ്രതി പ്രതിക്കൂട്ടിലായി കൊണ്ടിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകാലം സുത്യർഹമായി എൻഎച്ച്എസിൽ സേവനമനുഷ്ഠിച്ച പാറ്റ് ഡോസൻ്റെ മരണം എൻഎച്ച്എസ്സിന്റെ ചികിത്സാ പിഴവാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 73 വയസ്സായ അവർ ഉദര സംബന്ധമായ അസുഖങ്ങളുടെ പേരിലാണ് ഹോസ്പിറ്റലിൽ എത്തിയത്.

റോയൽ ബ്ലാക്ക് ബേൺ ഹോസ്പിറ്റലിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. 90 വയസ്സുള്ള ഒരു മനുഷ്യനുമായി ബന്ധപ്പെട്ട ഡിഎൻ ആർ റിപ്പോർട്ട് പാറ്റ് ഡോസന്റേതായി തെറ്റിദ്ധരിക്കപ്പെട്ടതാണ് അവരുടെ മരണത്തിന് കാരണമായത്. മാരകമായ രോഗമോ മറ്റ് ഗുരുതരമായ ആരോഗ്യസ്ഥിതിയോ മൂലം ഹൃദയമോ ശ്വാസമോ നിലച്ചവർക്കാണ് ഡിഎൻആർ റിപ്പോർട്ട് കൊടുക്കുന്നത്. 90 വയസ്സുകാരൻ്റെ ഡിഎൻആർ റിപ്പോർട്ട് മാറി നൽകി ചികിത്സ നിഷേധിക്കപ്പെട്ട് മരണം വരിച്ച 73 വയസ്സുകാരിയുടെ ബന്ധുക്കൾ എൻഎച്ച്എസ്സിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

തൻറെ ജീവിതം മുഴുവൻ എൻഎച്ച്എസ്സിനായി സമർപ്പിച്ച പാറ്റിൻ്റെ ജീവിതം എൻഎച്ച്എസ് സിസ്റ്റത്തിന്റെ കെടു കാര്യസ്ഥത കൊണ്ട് അപകടത്തിലായതിന്റെ ഞെട്ടലിലാണ് അവരുടെ സഹപ്രവർത്തകർ. അവർക്ക് ശരിയായ സമയത്ത് പരിചരണം ലഭിച്ചിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് മിസ്സ് ഡോസൻ്റെ മകൻ ജോൺ വിഷമത്തോടെ പറഞ്ഞത് . ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദാരുണമായ കാര്യമാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ഈസ്റ്റ് ലങ്കാഷെയർ ഹോസ്പിറ്റൽസിലെ എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടറും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവുമായ ജവാദ് ഹുസൈൻ അറിയിച്ചു .

രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി നയിക്കുന്ന എൻഡിഎ . പക്ഷേ കേരളത്തിൽ ഈ ലോക്സഭാ ഇലക്ഷനിൽ എൻഡിഎ ഒരു സീറ്റെങ്കിലും നേടുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യമാണ് ഇത്. ഒന്നിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നു കഴിഞ്ഞു . മോദി പ്രഭാവത്തിന് കേരളത്തിലെ രാഷ്ട്രീയത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കാൻ സാധിക്കുമോ?

രണ്ട് മുന്നണികളും തമ്മിൽ അധികം വോട്ട് വ്യത്യാസമില്ലാതെ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നാം മുന്നണിയെ നയിക്കുന്ന ബിജെപി കളം പിടിക്കാൻ പരിശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിൻ്റെ പടിവാതിലിൽ വച്ച് മറ്റു പാർട്ടികളെ ദുർബലമാക്കാനുള്ള വഴികളെല്ലാം അവർ നോക്കുന്നുണ്ട്. കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന എ കെ ആൻറണിയുടെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയത് ഇതിൻറെ ഭാഗമായാണ്. അതിനു പുറമേ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ് മുൻ കോൺഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരന്റെ പുത്രിയും ഒട്ടേറെ തവണ കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്ത കെ.പത്മജ ബിജെപിയിൽ ചേർന്നത്.

മൂന്ന് മുന്നണികളുടെയും അനുഭാവികൾ യുകെയിലുണ്ട് . എങ്കിലും കേരളത്തിലെ സാധ്യതകളെ കുറിച്ച് ബിജെപി അനുഭാവമുള്ളവരിൽ തന്നെ അത്ര ശുഭാപ്തി വിശ്വാസം ഇല്ലന്നതാണ് സത്യം. ഒന്നോ രണ്ടോ സീറ്റികൾക്ക് അപ്പുറത്തേക്കുള്ള പ്രതീക്ഷകൾ കടുത്ത ബിജെപി അനുഭാവികൾ പോലും വെച്ച് പുലർത്തുന്നില്ല .

ഏതെങ്കിലും രീതിയിൽ ബിജെപിക്ക് സീറ്റ് ലഭിക്കുകയാണെങ്കിൽ തീർച്ചയായും അതിന് പിന്നിൽ ചില അടിയൊഴുക്കുകൾ കാണുന്നവരാണ് പലരും.  തെരഞ്ഞെടുപ്പിന് മുമ്പ് ഇഡിയുടെ ഉൾപ്പെടെയുള്ള പല ഇടപെടലുകൾക്കും പിന്നിൽ ഇത്തരം ചരടു വലികളാണോ എന്ന് നിരീക്ഷിക്കുന്നവരും കുറവല്ല. ഏതെങ്കിലും രീതിയിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അത് സിപിഐ മത്സരിക്കുന്ന രണ്ട് സീറ്റുകൾ ആയിരിക്കാമെന്ന് പറഞ്ഞത് ഒരു മുതിർന്ന മാധ്യമപ്രവർത്തകനാണ്. പേര് പറയാതെ അദ്ദേഹം സൂചിപ്പിച്ചത് തൃശ്ശൂർ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളെ കുറിച്ചാണ്. അങ്ങനെ സംഭവിക്കുകയോ അവിടെ ഇടതുപക്ഷത്തിന്റെ വോട്ട് കുറയുകയോ ചെയ്താൽ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്നത് തീർച്ചയാണ് . ഏതായാലും വരാനിരിക്കുന്ന ലോക്സഭാ മത്സരഫലങ്ങൾ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ വൻ അലയൊലികൾ സൃഷ്ടിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പോലീസ് സേന ഇടപ്പെടുന്നതിന് പിന്നാലെ, മെട്രോപോളിറ്റൻ പോലീസ് തലവൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ. ക്യാമ്പെയ്ൻ എഗെയ്ൻസ്റ്റ് ആൻറിസെമിറ്റിസവും (സിഎഎ) മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ആണ് മെറ്റ് പോലീസ് സേനയുടെ തലവനായ സർ മാർക്ക് റൗലി, യഹൂദ വിരുദ്ധ നടപടികൾ നടത്തിയെന്ന് ആരോപിച്ച് അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

യഹൂദവിരുദ്ധ പ്രതിഷേധങ്ങൾ നടത്തിയവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സേന പരാജയപ്പെട്ടുവെന്ന് ആരോപിച്ച സുല്ല ബ്രാവർമാൻ സർ മാർക്കിനെയും പോലീസ് സേനയേയും കുറ്റപ്പെടുത്തി. യഹൂദവിരുദ്ധ പെരുമാറ്റം കൈകാര്യം ചെയ്യുന്നതിൽ പോലീസ് സേന പരാജയപ്പെട്ടതായി സുല്ല ബ്രാവർമാൻെറ പ്രസ്താവനയിൽ പറയുന്നു.

പോലീസ് സേന ആദ്യം പുറത്ത് വിട്ട പ്രസ്താവനയിൽ യഹൂദ വിരുദ്ധ പരാമർശം ഉള്ളതായി ആരോപണങ്ങൾ വന്നതിന് പിന്നാലെ ക്ഷമാപണം നടത്തി സേന അധികൃതർ രംഗത്ത് വന്നിരുന്നു. ജൂത വിരുദ്ധ സംഘടനകളെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന പൗരന്മാരുടെ അവകാശങ്ങൾ ലംഘിച്ചുവെന്ന ആരോപണവും സേനയ്‌ക്കെതിരെ ഉണ്ട്. ഉയർന്ന് വരുന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ പോലീസിംഗ് മന്ത്രി ക്രിസ് ഫിൽപ്പ് സംഭവത്തെ അഭിസംബോധന ചെയ്യാൻ അടുത്ത ആഴ്ച സർ മാർക്കുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു.

റ്റിജി തോമസ്

ഞാൻ അവാർഡ് സ്വീകരിച്ചത് മലയാളം യുകെ സീനിയർ അസോസിയേറ്റീവ് എഡിറ്റർ ഷിബു മാത്യുവിൽ നിന്നാണ് . യുകെയിൽ എത്തുന്നതിന് മുമ്പ് കേരളത്തിൽ ഒരു മാധ്യമത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം എന്നും പത്രപ്രവർത്തനത്തിനോട് അതിയായ അഭിനിവേശം കാത്തുസൂക്ഷിക്കുന്നയാളാണ് . തന്റെ തിരക്കുകൾ മാറ്റിവെച്ച് എന്നെ സ്വീകരിക്കാൻ അദ്ദേഹം മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയിരുന്നു. യുകെയിൽ വച്ച് തുടങ്ങിയ പരിചയം അദ്ദേഹം കേരളത്തിൽ അവധിക്ക് വരുമ്പോൾ കണ്ടുമുട്ടാനും പല വിഷയങ്ങളെ കുറിച്ചുമുള്ള ചർച്ചകൾക്ക് തുടക്കമിടാൻ സാധിക്കുകയും ചെയ്തു. ഒരിക്കൽ ഞാൻ ജോലി ചെയ്യുന്ന തിരുവല്ലയിലെ മാക്ഫാസ്റ്റ് കോളേജിൽ അദ്ദേഹം സന്ദർശിക്കുകയുണ്ടായി. ഷിബു മാത്യുവിനൊപ്പം വർക്കല ശിവഗിരി മഠത്തിലേയ്ക്കുള്ള യാത്രയും മഠാധിപതി സച്ചിദാനന്ദ സ്വാമികളുമായി രണ്ടു മണിക്കൂറിലേറെ നേരം നടന്ന സംവാദങ്ങളും മനസ്സിൽ എന്നും പച്ച പിടിച്ചു നിൽക്കുന്ന കാര്യങ്ങളാണ്.

മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഭക്ഷണം ക്രമീകരിച്ചിരുന്നത് ലീഡ്സ് തറവാടായിരുന്നു. യുകെ മലയാളിയും പാല സ്വദേശിയുമായ സിബിയുടെ നേതൃത്വത്തിൽ മലയാള തനിമയുള്ള ഭക്ഷണങ്ങൾ കേരളത്തിൽ കിട്ടുന്നതിനെക്കാൾ രുചികരമായി വിളമ്പുന്നു എന്നതാണ് ലീഡ്സ് തറവാടിന്റെ പ്രത്യേകത. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പ്രശസ്തരായ മറ്റ് പലരും തറവാട് ലീഡ്‌സ് സന്ദർശിച്ചതിന്റെ വാർത്തകൾ നേരത്തെ വായിച്ചറിഞ്ഞിരുന്നു. നാളുകൾക്ക് ശേഷം തറവാടിന്റെ രുചിക്കൂട്ട് കൊതിപ്പിക്കുന്ന ഓർമ്മകളായി ഇപ്പോഴും മനസിലുണ്ട് .

തിരക്കിനിടയിൽ പരിചയപ്പെടണം എന്ന് വിചാരിച്ച ഒരാളെ കണ്ടുമുട്ടാൻ സാധിച്ചില്ല. അത് മലയാളം യുകെയിൽ ഈസി കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്തിരുന്ന നോബി ജെയിംസിനെയാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ ആദരിക്കപ്പെടുന്ന വ്യക്തികളുടെ ഗണത്തിൽ നോബിയും ഉണ്ടായിരുന്നു. അത് പക്ഷേ പാചക നൈപുണ്യത്തിന്റെ പേരിലായിരുന്നില്ല. മറിച്ച് സമാനതകളില്ലാത്ത ഒരു ദുരന്തത്തെ സമചിത്തതയോടെ നേരിട്ടതിനായിരുന്നു.

ഷെഫായി ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഡ്രൈവറായി സേവനം ചെയ്യുന്ന നോബിക്ക് ഒരു ഇംഗ്ലീഷുകാരനായ ആർമി ഓഫീസറിൽ നിന്ന് മരണത്തിലേക്ക് വരെ നയിക്കപ്പെടാവുന്ന രീതിയിൽ ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്ന കാര്യവും തുടർ സംഭവങ്ങളും ജോജി എന്നോട് നേരെത്തെ പറഞ്ഞിരുന്നു. നോബിയെ മർദ്ദിച്ച ആർമി ഓഫീസർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച കാര്യം യുകെയിലെ മുൻ നിര മാധ്യമങ്ങളിലെല്ലാം വാർത്തയായിരുന്നു. മരണതുല്യമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നോബിയുടെ ജീവിതം പിന്നീട് അതിജീവനത്തിന്റേതായിരുന്നു. ശാരീരികമായ വൈഷമ്യത്തിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ചില്ലെങ്കിലും നോബി തൻറെ ജീവിതം ധീരമായി തിരികെ പിടിച്ചു. ജോലിയിലും പാചക കുറിപ്പുകളുമായി സമൂഹമാധ്യമങ്ങളിലും മറ്റുള്ളവർക്ക് പ്രചോദനമായും നോബി ഇന്ന് യുകെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമാണ്.

ഒന്നു രണ്ടു കാര്യങ്ങൾ കൂടി പങ്കുവെച്ച് മലയാളം യുകെ അവാർഡ് നൈറ്റിനെ കുറിച്ചുള്ള ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം..

അവാർഡ് നൈറ്റിനെ കുറിച്ച് ഇതുവരെ എഴുതിയതെല്ലാം യുകെ മലയാളികളെ കുറിച്ചാണ് . എന്നാൽ ഇനി എഴുതാൻ പോകുന്നത് തദ്ദേശീയരായ ഇംഗ്ലീഷുകാരെ കുറിച്ചാണ്. പരിപാടി നടന്ന സ്ഥലമായിരുന്ന വെസ്റ്റ് യോർക്ക് ഷെയറിലെ എംപി , മേയർ, കൗൺസിലർ എന്നിവർ കുടുംബസമേതമാണ് മലയാളം യുകെ അവാർഡ് നൈറ്റിൽ എത്തി ചേർന്നിരുന്നത് . നേരത്തെ എത്തിച്ചേർന്ന അവരെ പരിചയപ്പെടാൻ ഔപചാരിക ചടങ്ങ് തുടങ്ങുന്നതിനു മുമ്പ് എനിക്ക് അവസരം ലഭിച്ചിരുന്നു. കേരളത്തിലെ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന അവരുടെ പരിപാടികളിൽ ഉടനീളമുള്ള പെരുമാറ്റം. മലയാളികളേക്കാൾ ആവേശത്തോടെ അവാർഡ് നൈറ്റിൽ പങ്കെടുക്കുന്ന എംപിയും മേയറും കൗൺസിലറും എൻറെ മനസ്സിൽ സ്ഥാനം പിടിക്കാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു കാരണം പരിപാടിയിൽ തുടക്കം മുതൽ അവസാനം വരെ അവരുടെ സാന്നിധ്യമായിരുന്നു. ചുറ്റും പാർട്ടിക്കാരും അനുചരവൃദ്ധവും ഇല്ലാതെ ജനങ്ങളിൽ ഒരാളായി അലിഞ്ഞുചേരുന്ന ജനപ്രതിനിധികളെ നമ്മൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ?

മലയാളം യുകെ അവാർഡ് നൈറ്റിൽ മൂന്നു വയസ്സ് മാത്രം പ്രായമുള്ള അരുണിമ സജീഷ് എന്ന കൊച്ചുമിടുക്കി ഏകദേശം 5 മിനിറ്റോളം വരുന്ന ഒരു മലയാള ഗാനം വളരെ മനോഹരമായി ആലപിച്ച് കാണികളെ ഒന്നടങ്കം കൈയ്യിലെടുത്ത് നടത്തിയ പ്രകടനം അതിശയകരമായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ആ കൊച്ചു മിടുക്കിയുടെ പ്രതിഭയെ കാണികൾ പ്രോത്സാഹിപ്പിച്ചത്. അരുണിമ സജീഷിന്റെ പാട്ട് അവസാനിച്ചപ്പോൾ സദസ്സിൽ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച്‌ ഏറ്റവും മനോഹരമായ പ്രോത്സാഹനം നൽകിയത് എംപിയും മേയറും കൗൺസിലറും ഒന്നിച്ചായിരുന്നു. മലയാളി സമൂഹം തൊട്ടുപിന്നാലെ അവരോടൊപ്പം ചേരുകയായിരുന്നു. അവരുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ കൈയ്യടിയോടെ വേദി വിട്ടിറങ്ങേണ്ടി വരുമായിരുന്നു . ആ കുരുന്നിനും പിതാവായ സജീഷ് ദാമോദരനും മാതാവും സംഗീതജ്ഞയുമായ സ്മിതയ്ക്കും അത് തികച്ചും അവസ്മരണീയമായ അനുഭവമായി മാറിയത് നിറഞ്ഞ സദസ്സിലെ കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചതോടെയാണ്.

പരിപാടികൾ വിജയകരമായി പൂർത്തിയായി . വളരെ ദൂരത്തുനിന്ന് എത്തിയവർ ഒട്ടേറെയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും തിരിച്ചു പോകുന്ന തിരക്കിലാണ്. ഒരു ആസാദാരണ സംഭവത്തിലെയ്‌ക്കാണ്‌ പെട്ടെന്ന് എന്റെ ശ്രദ്ധ ആകർഷിച്ചത്.. പരിപാടിയുടെ ആദ്യം മുതൽ അവസാനം വരെ മുൻനിരയിലിരുന്ന കൗൺസിലർ പോൾ കുക്ക് വേസ്റ്റ് ബോക്സിലേക്ക് ഹാളിൽ ചിതറി കിടക്കുന്ന കടലാസ് കഷണങ്ങളും മറ്റും എടുത്തിടുന്നു. അത് കണ്ട് മറ്റുള്ളവരും അതിനൊപ്പം ചേരുന്നു. ഇങ്ങനെ ചെയ്യാൻ അദ്ദേഹം ആർക്കെങ്കിലും നിർദ്ദേശം കൊടുക്കുന്നതായി കണ്ടില്ല. മറിച്ച് മുന്നിൽ നിന്ന് കാണിച്ചു കൊടുക്കുകയായിരുന്നു. മിനിറ്റുകൾക്കകം പരിപാടി കഴിഞ്ഞ് ആകെ അലങ്കോലമായി കിടന്നിരുന്ന ഹാളിലെ വേസ്റ്റുകൾ അപ്രത്യക്ഷമായി. ഇംഗ്ലണ്ടിലെ ഈ ജനപ്രതിനിധികളുടെ ഇടപെടലിൽ എനിക്ക് അവരോട് അതിയായ ബഹുമാനം തോന്നി. ആളും ആരവുമില്ലാതെ ജനങ്ങളിൽ അലിഞ്ഞുചേരുന്ന ജനപ്രതിനിധികളെ ഇന്ത്യയിൽ കാണാൻ സാധിക്കുമോ?

അതിലും വലിയ അത്ഭുതമായിരുന്നു ലണ്ടൻ പാർലമെൻറ് മന്ദിരത്തിന് മുന്നിൽ കാത്തിരുന്നത്. അത് ലണ്ടൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ എഴുതാം.

റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ചരിത്രപ്രസിദ്ധമായ ലണ്ടൻ പബ്ബിന് തീപിടിച്ചു. വലിയ തീപിടുത്തത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. 80 ഓളം അഗ്നിശമന സേനാംഗങ്ങൾ പ്രയത്നിച്ചതിന് ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്.

പത്തുവർഷമായി കെട്ടിടം അടഞ്ഞു കിടക്കുകയായിരുന്നു. 16-ാം നൂറ്റാണ്ടിന്റെ നിർമ്മാണ സവിശേഷതയാണ് കെട്ടിടത്തെ വ്യത്യസ്തമാക്കുന്നത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത് . പബ്ബിൻറെ ഒന്നും രണ്ടും നിലകളിലെ മേൽക്കൂര കത്തി നശിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് പറഞ്ഞു. പബ്ബിന് അഗ്നിബാധയിൽ നിന്ന് സംരക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം അഗ്നിശമന സേനാംഗങ്ങൾ ചെയ്തിട്ടും ചരിത്ര പ്രാധാന്യമുള്ള കെട്ടിടം തകർന്നത് നാണക്കേടാണെന്നാണ് മെർട്ടൺ പാർക്ക് വാർഡിലെ സ്വതന്ത്ര കൗൺസിലർ എഡ്വേർഡ് ഫോളി സംഭവത്തെ കുറിച്ച് പറഞ്ഞത്.

ഷിബു മാത്യൂ, സീനിയർ അസ്സോസിയേറ്റ് എഡിറ്റർ,  മലയാളം യുകെ ന്യൂസ്

അറിവിൻ്റെ ആകാംഷയ്ക്ക് നല്ലതും ചീത്തയായതും കൊള്ളാവുന്നതും കൊള്ളാത്തവയും നെല്ലും പതിരും പോലെ തരം തിരിച്ച് സത്യത്തിൻ്റെ യഥാർത്ഥ മുഖം മുടക്കമില്ലാതെ അനുദിനം നിങ്ങളിലേയ്ക്കെത്തിക്കാൻ മലയാളം യുകെ ന്യൂസ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു എന്ന് ഏറെ അഭിമാനത്തോടെ പറയേണ്ടിരിക്കുന്നു. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാകുമ്പോൾ വാർത്തകളുടെ മൂല്യങ്ങൾക്കും സത്യസന്ധതയ്ക്കും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തിൽ അറിവും അന്വേഷണ ബുദ്ധിയും സാഹസികതയും സമന്വയിപ്പിച്ചു കൊണ്ട് യൂറോപ്പിലെന്നല്ല ലോകമെമ്പാടുമുള്ള മലയാളികൾക്ക് വായനയുടെ പുത്തൻ ഊർജ്ജം തങ്ങളുടെ പ്രവാസ ജീവിതത്തിൽ നൽകാൻ കഴിഞ്ഞു എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

സൃഷ്ടിയുടെ പൂർണ്ണത അവകാശപ്പെടാൻ നമുക്കാവില്ല. എങ്കിലും ഞങ്ങളിലൂടെ പിറന്ന ഓരോ വാക്കുകളും മറ്റൊരുവനെ അസ്വസ്തനാക്കാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. കാലം കാത്തുവെച്ച ഈ കനിയിൽ പത്രധർമ്മത്തിൻ്റെ മർമ്മം യഥോചിതം സന്നിവേശിപ്പിച്ച് സമഗ്രമായ ഒരു ദർശനമായി രൂപാന്തരപ്പെടുത്തുകയെന്ന ശ്ലാഘനീയമായ കൃത്യം രാഷ്ട്രീയത്തിനും മതത്തിനും വ്യക്തി താല്പര്യങ്ങൾക്കും അതീതമായി ഞങ്ങൾ നിർവ്വഹിച്ചു. ഞങ്ങൾ വിളിച്ചു പറഞ്ഞ നഗ്നസത്യങ്ങൾ കേട്ട് പലരും അസ്വസ്ഥരായിട്ടുണ്ടാവും. പക്ഷേ വാക്കുകളെ വളച്ചൊടിക്കാതെ, ചെളി പുരളാത്ത സംസ്കാര പരിപോഷകമായി കേരളതനിമയോടെ വായനക്കാർക്ക് എരിവും ഉപ്പും പുളിയും മസാലകളൊന്നുമില്ലാതെയുള്ള സത്യത്തിൻ്റെ നേർ മുഖം തുറന്നുകാട്ടാനുള്ള ഞങ്ങളുടെ യജ്ഞത്തിൽ നിങ്ങളും പങ്കാളിയായിരുന്നു എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്.

അക്ഷരക്കൂട്ടങ്ങളുടെ വീഥിയിൽ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ കണ്ണോടിക്കുന്ന പ്രവാസി മലയാളിക്ക് പ്രവാസ ലോകത്തെ പ്രാദേശിക വാർത്തകളറിയാനുള്ള ആകാംഷയുണ്ടാവും എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് മലയാളം യുകെ ന്യൂസ് പിറവിയെടുത്തത്. കേവലമൊരു പത്രമെന്ന നിലയിലല്ല മലയാളം യുകെ ന്യൂസ് നിങ്ങളുടെ സ്വീകരണ മുറികളിൽ സ്ഥാനം പിടിച്ചത്. മറിച്ച് നിങ്ങൾക്ക് പറയുവാനുള്ളത് കേൾക്കാൻ മനസ്സുള്ള ഒരു പത്രമായിട്ടാണ്. ഒരു ഓൺലൈൻ പത്രത്തിലും ഒരിക്കലും നിങ്ങൾ സ്വപ്നം കാണാത്ത വാർത്താ രീതിയാണ് ഇവിടെ ഞങ്ങൾ പരീക്ഷിച്ചത്.

റൂ പോർട്ട് മർഡോക് പറഞ്ഞതുപോലെ പുതിയ കാലം പുതിയ പുതിയ ജേണലിസം ആവശ്യപ്പെടുന്നു. പൊലിമ കുറഞ്ഞ പത്രപ്രവർത്തനത്തിൽ നിന്നും ലോകത്തിനും അതോടൊപ്പം നാടിനും മലയാളിക്കും പുതുജന്മം നല്കാനുള്ള സംരംഭവും അതോടൊപ്പം വായനക്കാരൻ്റെ മൗലീകമായ അറിയാനുള്ള ആവേശവും വായനാ സ്വാതന്ത്ര്യത്തിനും അംഗീകാരം കൊടുത്തപ്പോൾ മറ്റുള്ള ഓൺലൈൻ പത്രങ്ങളിൽ നിന്നും മലയാളം യുകെ ന്യൂസ് വ്യത്യസ്ഥമായി.

ഓൺലൈൻ പത്രമെന്നാൽ മഞ്ഞപ്പത്രമെന്ന് മലയാളികൾ പാടി നടന്ന കാലത്താണ് മലയാളം യുകെ ന്യൂസ് പിറവിയെടുക്കുന്നത്. പ്രവർത്തി കൊണ്ടും അക്ഷരക്കൂട്ടങ്ങൾ ചാലിച്ചെഴുതിയ വാർത്ത കൊണ്ടും മഞ്ഞപ്പത്രങ്ങൾക്ക് മലയാളം യുകെ ന്യൂസ് ഭീഷണിയായി. പ്രത്ര പ്രവർത്തനത്തിൽ സ്വയം രാജാവെന്ന് വിളിച്ച് പറഞ്ഞ് വ്യക്തിഹത്യ നടത്തിയ പലരെയും എഴുത്ത് കൊണ്ട് ഞങ്ങൾ നിർവീര്യമാക്കി. ലോകത്തിലുള്ള ഒരു ഓൺലൈൻ പത്രത്തിനും അവകാശപ്പെടാൻ അർഹതയില്ലാത്തതിനപ്പുറം മലയാള സാഹിത്യത്തിൻ്റെ ആചാര്യൻമാർ മലയാളം യുകെ ന്യൂസിലെഴുതി. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് . ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ എന്നും മലയാളം യുകെ ന്യൂസ് ശ്രമിച്ചു. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ, കാലോചിതമായ ആഘോഷ വേളകൾ ഇവയിലെല്ലാം വളർന്നു വരുന്ന പുതു തലമുറക്കാരുടെ സാഹിത്യകൃതികൾ സജീവമായിരുന്നു. മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച നിരവധി പംക്തികൾ കാലം കഴിഞ്ഞപ്പോൾ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. മലയാള സാഹിത്യത്തിന് മലയാളം യുകെ ന്യൂസിൻ്റെ സംഭാവനയായി ഇതിനെ കാലം രേഖപ്പെടുത്തും.

പ്രവാസി ലോകത്ത് തിളങ്ങുന്ന മലയാളി വ്യക്തിത്വങ്ങളെ മലയാളം യുകെ ന്യൂസ് എല്ലാക്കാലത്തും വലിയ ബഹുമാനത്തോടെ ആദരിക്കുന്നു. അതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഇംഗ്ലണ്ടിലും സ്കോട് ലാൻ്റിലുമായി തുടർച്ചയായി നടത്തിയ രണ്ട് അവാർഡ് നൈറ്റുകൾ. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . 2022ൽ യോർക്ഷയറിൽ നടന്ന അവാർഡ് നൈറ്റിൽ മികച്ച ചെറുകഥാകൃത്തിനുള്ള അവാർഡ് സ്വീകരിക്കാൻ യുകെയിലെത്തിയത് കേരളത്തിലെ പ്രമുഖ കോളേജായ തിരുവല്ലയിലെ മാക്ഫെസ്റ്റ് കോളേജിലെ കംപ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവിയായ ഫ്രൊ. റ്റിജി തോമസായിരുന്നു. മലയാള മാധ്യമ രംഗത്ത് യൂറോപ്പിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രോഗ്രാമുകളായിരുന്നത്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 10 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .

ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് .

ഇനിയും പറയുവാൻ ധാരാളമുണ്ട്. ഒരു ശ്വാസത്തിൽ പറഞ്ഞു തീരില്ല. പ്രസിദ്ധീകരണത്തിൽ മലയാളം യുകെ ന്യൂസിനെ യൂറോപ്പിൽ മുൻനിരയിലെത്തിച്ചത് ഞങ്ങളുടെ പ്രിയ വായനക്കാരാണെന്ന് നന്ദിയോടെ സ്മരിക്കുക്കുന്നു. സത്യങ്ങൾ വിളിച്ചു പറയാൻ ഞങ്ങൾക്ക് ധൈര്യം തരുന്നത് നിങ്ങൾ നൽകുന്ന സപ്പോർട്ടാണ്. ഇനിയും വളരേണ്ടതുണ്ട്. ഒരുമിച്ച് മുന്നേറാം. മലയാളിയും മലയാളം യുകെ ന്യൂസും.

മലയാളം യുകെ ന്യൂസിന് പത്ത് വയസ്സ് തികഞ്ഞു. പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻ്റെ ആശംസകൾ നേരുന്നു.

 

RECENT POSTS
Copyright © . All rights reserved