Spiritual

ശിവരാത്രീ പൂജകൾക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം. 2026 ഫെബ്രുവരി 15-ാം തീയതി ഞായറാഴ്ച ദിവസം വൈകുന്നേരം 8 മുതൽ വിശേഷാൽ ശിവപൂജ,ദിപാരാധന ,രുദ്രാഭിഷേകം, യാമപൂജ,ധാര, സഹസ്രനാമ അർച്ചന, ഭജൻസ്, എന്നിവ നടത്തപ്പെടുന്നതാണ്. ഫെബ്രുവരി 16-ാം തീയതി തിങ്കളാഴ്ച പുലർച്ചെ 4 മുതൽ 5 വരെ നടക്കുന്ന യാമപൂജയും ഭസ്മാഭിഷേകത്തോടും കൂടി ശിവരാത്രി പൂജകൾക്ക് പരിസമാപ്ത്തിയാകും .

വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരരും നേതൃത്വം നൾകും . വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും

2026 ഫെബ്രുവരി 15-ാം തീയതി ശിവരാത്രിയോടാനുബന്ധിച്ചു വൈകുന്നേരം 6 മണി മുതൽ ഭക്തജനങ്ങൾക്കായി ഒൺ വിഷൻ ഹെൽത്ത്‌ ആൻഡ് വെൽ ബീയിങ് അവേർനെസ്സ് സെഷൻ ഒരുക്കിയിട്ടുണ്ട്.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

ജെഗി ജോസഫ്

ഗ്ലോസ്റ്ററിലെ സെൻ്റ് മേരീസ് സീറോ മലബാര്‍ കാതലിക് മിഷന്റെ പാരിഷ് ഡേ ചര്‍ച്ച് ഡൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് വിശുദ്ധ കുർബാന യോടെ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ ജെയിന്‍ പുളിക്കല്‍, എഎസ്എംസിസി വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ഫാ ജെയിന്‍ പുളിക്കല്‍ ഉത്ഘാടനം ചെയ്തു. ഫാ ജിബിന്‍ വാമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ക്രിസ്തുവില്‍ കേന്ദ്രീകൃതമായി ഒരു മുന്തിരിചെടിയും അതിന്റെ ശാഖകളും പോലെയാണ് ഒരു സമൂഹം വളരേണ്ടതെന്നും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന സമൂഹമായി ഗ്ലോസ്റ്ററിലെ സമൂഹം മാറണമെന്നും പാരിഷ് ഡേയില്‍ ഫാദര്‍ ജിബിൻ ആശംസിച്ചു.പാരിഷ് കൗണ്‍സിലിന്റെ സെക്രട്ടറി ലൗലി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനകളുടെ പ്രതിനിധികള്‍ ആശംസ അറിയിച്ചു. ജിസിഎസ്ഇ, എലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിവാഹത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നവരേയും വേദ പാഠത്തിലും ബൈബിള്‍ കലോത്സവത്തിലും മികവു പുലര്‍ത്തിയവരേയും പരിപാടിയില്‍ അനുമോദിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്ന് ഒരുക്കിയിരുന്നു.

രണ്ടുമണികളോടെ വിവിധ കലാ പരിപാടികള്‍ ആരംഭിച്ചു. ഒന്നിനോടൊന്ന് മികച്ച പരിപാടികളായിരുന്നു വേദിയില്‍ അരങ്ങേറിയത്.സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡിന്റെ സ്‌കിറ്റ്, സെന്റ് മേരീസ് വാര്‍ഡിന്റെ കപ്പിള്‍ ഡാന്‍സ്, സെൻ്റ് പീറ്റേർസ് വാർഡിൻ്റെ ചാക്യാർകൂത്ത്,വുമണ്‍സ് ഫോറത്തിന്റെ ഫാഷന്‍ ഷോ , യുവജനങ്ങളുടെ മൈം, തുടങ്ങി നിരവധി ശ്രദ്ധേയ പരിപാടികള്‍ അരങ്ങിലെത്തി. പാട്ടും ഡാന്‍സും സ്‌കിറ്റും ഫാഷന്‍ ഷോയും ഒക്കെയായി ഏഴു മണിക്കൂര്‍ മികച്ച പ്രകടനങ്ങളായിരുന്നു വേദിയില്‍.


ഗ്ലോസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തില്‍ 500 ഓളം പേര്‍ പങ്കെടുത്ത പ്രോഗ്രാമെന്നത് തന്നെ പരിപാടിയുടെ സ്വീകാര്യത വ്യക്തമാക്കുന്നതാണ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായിരുന്ന പ്രിയ ബിനോയ്, നിസി ലോറന്‍സ്, ടോബി ജോണ്‍, രേണു സെബാസ്റ്റ്യൻ , അനില്‍ തോമസ്, ജെസ്വിന്‍ എന്നിവരുടെ മികച്ച ഒരുക്കങ്ങളാണ് പരിപാടിയുടെ വിജയത്തിന് പിന്നില്‍.

ട്രസ്റ്റിമാരായ ആന്റണി, ബിജു തോമസ്, ഷാജി, ബില്‍ജി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് മികച്ചൊരു പാരിഷ് ഡേ ആഘോഷം തന്നെയാണ് ഒരുക്കിയത്.
മൂന്നാമത് പാരിഷ് ഡേ വളരെ ഗംഭീരമായിട്ടാണ് കൊണ്ടാടിയത്.യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.
വേദപാഠത്തിന്റെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. 15 ഓളം ഫാമിലി ഗ്രൂപ്പുകളുടേയും വുമണ്‍സ് ഫോറത്തിന്റെയും ചെറുപുഷ്പം മിഷന്‍ ലീഗ്, മെന്‍സ് ഫോറം, വേദപാഠ അധ്യാപകരുടെ പരിപാടികള്‍ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരുടേയും പരിപാടികളുണ്ടായി. രാത്രി ഒമ്പതരയോടെയാണ് പരിപാടികള്‍ അവസാനിച്ചത്. മണിക്കൂറുകള്‍ നീണ്ട കലാസന്ധ്യ ഏവരും നിറഞ്ഞ മനസ്സോടെ ആസ്വദിച്ചു.

 

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കുംഭ മാസ പൂജ (2026 ഫെബ്രുവരി 14 ആം തീയതി ശനിയാഴ്ച) നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും,പൂജകൾക്ക് കാർമികത്വം വഹിക്കും, വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് പൂജകൾക്ക് സഹ കർമികത്വം വഹിക്കും

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

ബിനോയ് എം. ജെ.

നിങ്ങൾ വളരെ ഗൗരവമുള്ള ഒരു മാനസിക അസ്വസ്ഥതയോ മാനസിക പ്രശ്നത്തെ ദുരന്തത്തെയോ പരാജയത്തെയോ നേരിടുന്നു എന്ന് കരുതുക. നിങ്ങൾ താടിക്ക് കയ്യും കൊടുത്തിരുന്ന് ആലോചിക്കുന്നു. നിങ്ങൾക്ക് ബാഹ്യ ജീവിതത്തിൽ താൽപര്യം നഷ്ടപ്പെട്ടു പോകുന്നു. നിങ്ങളുടെ കർമ്മശേഷി കുറയുന്നു. നിങ്ങൾ ദുഃഖിതൻ ആകുന്നു. പ്രശ്നം ഗുരുതരം ആകുന്തോറും നിങ്ങളുടെ അസ്വസ്ഥതയും കൂടുന്നു. ചിലർ നിരാശയിലേക്കും മറ്റുചിലർ ആത്മഹത്യയിലേക്ക് നീങ്ങുന്നു. നിങ്ങൾക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്? ഒരു കാര്യം വ്യക്തം. നിങ്ങളുടെ വിജ്ഞാനം മറക്കപ്പെട്ടു പോകുന്നു. അതുവരെ ചെയ്തിട്ടില്ലാത്ത മണ്ടത്തരങ്ങൾ ഒക്കെ നിങ്ങൾ ചെയ്തു തുടങ്ങുന്നു. നിങ്ങൾക്ക് യാതൊന്നും

അറിഞ്ഞുകൂടാത്തതുപോലെ അനുഭവപ്പെടുന്നു. നിങ്ങൾ അജ്ഞനും മഠയനുമായി മാറുന്നു. ഇതുവരെ നിങ്ങൾക്കുണ്ടായിരുന്ന വിജ്ഞാനം എല്ലാം ഇപ്പോൾ എവിടെപ്പോയി ഒളിച്ചു? ഒറ്റ നിമിഷം കൊണ്ട് നിങ്ങൾക്ക് എന്ത് സംഭവിച്ചു?

ദുഃഖിതൻ ആകുമ്പോൾ നിങ്ങളുടെ അറിവ് തിരോഭവിയ്ക്കുന്നു. സന്തോഷിക്കുമ്പോൾ അത് അത്യന്തം പ്രകാശിക്കുകയും ചെയ്യുന്നു. ദുഃഖിക്കുമ്പോൾ മനസ്സ് കട്ടിപിടിച്ച് ഉള്ളിലുള്ള ആത്മാവിന്റെ വിജ്ഞാനം ആകുന്ന പ്രകാശത്തെ പുറത്തേക്ക് കൊണ്ടുവന്നതിൽ നാം പരാജയപ്പെട്ടു പോകുന്നു. സന്തോഷിക്കുമ്പോൾ മനസ്സ് സുതാര്യമാവുകയും ഉള്ളിലുള്ള ആത്മാവിന്റെ പ്രകാശം ധാരാളമായി പുറത്തേക്ക് വരികയും ചെയ്യുന്നു.

അറിവ് വേണമെന്നുള്ളവർ അറിവിന്റെ പുറകയല്ല പോകേണ്ടത്. അറിവിന്റെ പുറകെ പോകുമ്പോൾ പരസ്പരവിരുദ്ധമായ ആശയങ്ങൾ മനസ്സിൽ പ്രവേശിക്കുകയും അവ പരസ്പരം സംഘടനത്തിലാകുകയും മനസ്സിന്റെ സുതാര്യത നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നു. ഇതാണ് മനുഷ്യവംശത്തിന് പിണഞ്ഞിരിക്കുന്ന അമളി. മറിച്ച് വിജ്ഞാനത്തെ തത്ക്കാലത്തേക്ക് മാറ്റിവയ്ക്കുകയും പകരം ആവോളം സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ആസ്വദിക്കുകയും ചെയ്താൽ നിങ്ങളുടെ മനസ്സ് സുതാര്യമാവുകയും ഉള്ളിലുള്ള വിജ്ഞാനം നന്നായി പ്രകാശിക്കുകയും ചെയ്യുന്നു.

സന്തോഷിക്കുവാനും ജീവിതം ആസ്വദിക്കാനും കുട്ടികൾക്കുള്ള അപാരമായ കഴിവിനെ കുറിച്ച് എല്ലാവർക്കും തന്നെ നന്നായി അറിയാം. ആ അർത്ഥത്തിൽ കുട്ടികൾ എളുപ്പം അറിവ് സമ്പാദിക്കാൻ അർഹരുമാണ്. കുട്ടികളെ കൂടുതൽ കൂടുതൽ സന്തോഷിക്കുവാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ അവർ സർവ്വജ്ഞന്മാരായി മാറും. ഇതാകുന്നു യഥാർത്ഥമായ വിദ്യാഭ്യാസം. മറിച്ച് അവരുടെ സന്തോഷിക്കുവാനുള്ള നൈസർഗികമായ വാസനയെ കൊന്നുകളഞ്ഞ് അവരെ ബലം പ്രയോഗിച്ച് ഗണിതശാസ്ത്രവും സയൻസും പഠിപ്പിക്കുവാൻ പരിശ്രമിച്ചാൽ അവർ മഠയന്മാരായി മാറുകയേ ഉള്ളൂ. നമ്മുടെ വിദ്യാലയങ്ങൾ ആസ്വാദനത്തിന്റെ ക്ഷേത്രങ്ങളായി മാറേണ്ടിയിരിക്കുന്നു. ജീവിതം ആവോളം ആസ്വദിക്കുവാൻ അവർ പഠിച്ചാൽ അവരുടെ ഉള്ളിൽ

നിന്നും വിജ്ഞാനം പുറത്തേക്ക് വന്നു തുടങ്ങും. കുട്ടികളിൽ നിന്നും വിജ്ഞാനം പുറപ്പെടുന്നു എന്ന് യേശുദേവൻ പറഞ്ഞത് എത്രയോ ശരിയാണ്. അറിവ് പുറത്തുനിന്നും ഉള്ളിലേക്ക് വരേണ്ട ഒന്നല്ല മറിച്ച് ഉള്ളിൽ നിന്ന് പുറത്തേക്ക് വരേണ്ട ഒന്നാണ്. അത് ഇപ്പോൾ തന്നെ ഉള്ളിൽ ഉറങ്ങുന്നുണ്ട്. ആരും ആരെയും ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല. കുട്ടികൾക്കുള്ള തടസ്സങ്ങളെയും പ്രശ്നങ്ങളെയും മാറ്റിക്കളയുവാൻ അവർ താനെ പഠിച്ചു കൊള്ളും. മറിച്ച് എന്തോരു വിവരക്കേടാണ് നാം ഇപ്പോൾ വിദ്യാഭ്യാസത്തിന്റെ പേരിൽ കാട്ടുകൂട്ടിക്കൊണ്ടിരിക്കുന്നത്? വിജ്ഞാനം പുറത്തുനിന്നാണ് വരുന്നത് എന്ന പാശ്ചാത്യയുടെ വിവരംകെട്ട ആശയത്തെ നാം ഇനിയും പ്രോത്സാഹിപ്പിക്കുവാൻ പാടില്ല. നോക്കൂ അല്പം പുളിമാവു മതി ഒരു കലംമാവ്

മുഴുവൻ പുളിപ്പിക്കുവാൻ. അല്പം വിവരക്കേട് നമ്മുടെ സാമൂഹ്യ ജീവിതത്തെ താറുമാറാക്കുന്നു. ഇനിയെങ്കിലും നന്നാകണമെന്നും മെച്ചപ്പെടണമെന്നും ആഗ്രഹമുണ്ടെങ്കിൽ ബുദ്ധിപൂർവ്വം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

അതിനാൽ കുട്ടികൾ മാത്രമല്ല നാമും സന്തോഷിക്കേണ്ടിയിരിക്കുന്നു! സന്തോഷമാകുന്നു പരമമായ ജീവിത ആദർശം. നിങ്ങൾ സന്തുഷ്ടനാണെങ്കിൽ മറ്റുള്ളവ ഒന്നുമില്ലെങ്കിലും സാരമില്ല. നിങ്ങൾ അസന്തുഷ്ടൻ ആണെങ്കിൽ എന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല. ലോകത്തിനു പുറകെ ഓടുമ്പോഴും വാസ്തവത്തിൽ നാം സന്തോഷത്തിന് പിറകെ തന്നെയാണ് ഓടുന്നത്. പണവും അധികാരവും കിട്ടിയാൽ

സന്തുഷ്ടരാകും എന്ന് നാം മൂഢമായി വിചാരിച്ചു വച്ചിരിക്കുന്നു. സന്തോഷിക്കുവാൻ ഒരാൾക്ക് പണത്തിന്റെയോ അധികാരത്തിന്റെ ആവശ്യമൊന്നുമില്ല. സന്തോഷിക്കുവാൻ കാറിന്റെയോ ബംഗ്ലാവിന്റെയോ ആവശ്യമില്ല. സന്തോഷിക്കുവാൻ അതിനുള്ള സന്നദ്ധത മാത്രം മതിയാകും. ആഹ്ലാദത്തിന് മുൻപിൽ എല്ലാം വീഴും. അതിന് മുന്നിൽ പിടിച്ചു നിൽക്കുവാൻ ലൗകിക ശക്തികൾക്ക് ആവുകയില്ല.

ആയതിനാൽ സ്നേഹിതരെ വഞ്ചിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ.കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കുവിൻ. നിങ്ങളുടെ ഉള്ളിൽ ഉറങ്ങുന്ന അനന്തമായ വിജ്ഞാനത്തെക്കുറിച്ച് ബോധവാന്മാരാകുവിൻ. അതിനെ പ്രകാശിപ്പിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ, ഫെബ്രുവരി മാസം 13 മുതൽ 15 വരെ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചൻ കുടിയിലും, ഫാ. ഡെർബിൻ എട്ടിക്കാട്ടിലും സംയുക്തമായിട്ടാവും ത്രിദിന ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)

ലോകരക്ഷകനു മുന്നിൽ മനസ്സ് തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ച നടക്കുന്ന ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

ആന്തരിക സൗഖ്യാധ്യാനം, 13 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 15 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മാനസിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ , ഫാ ഡെബ്രിൻ എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം, 12 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ തന്നെ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് വിവേകാനന്ദ ജയന്തി വർണാഭമായി ആഘോഷിച്ചു. 2026 ജനുവരി 31 ആം തീയതി ശനിയാഴ്ച 6:00 pm മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്. അന്നേദിവസം കുട്ടികൾ അവതരിപ്പിച്ച ഭജന, പ്രഭാഷണം,കുട്ടികളുടെ ചിത്രരചന, ദീപാരാധന,തുടർന്ന് അന്നദാനം എന്നിവ നടത്തപ്പെട്ടു.ലണ്ടന്റെ വിവിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിവേകാനന്ദ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവാ സമിതി നന്ദി അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻസീറോ മലബാർ രൂപത നടത്തുന്ന ആറാമത് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി1ന് അവസാനിക്കും. മത്സര നടത്തിപ്പിനെക്കുറിച്ച് കൂടുതലായി മനസിലാക്കുന്നതിനായി നടത്തുന്ന പ്രാക്ടീസ് മത്സരങ്ങൾ ജനുവരി 31ന് നടത്തപ്പെടും. നാളെ നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിനുള്ള ലിങ്കും സമയക്രമവും മത്സരാർത്ഥികളുടെ റെജിസ്റ്റേർഡ് ഈമെയിലിൽ നാളെ രാവിലെ ലഭിക്കും. മത്സരങ്ങൾക്കുള്ള ലിങ്ക് നാളെ ലഭിച്ചില്ലായെങ്കിൽ നിങ്ങളുടെ മിഷനിലുള്ള ബൈബിൾ അപ്പസ്റ്റോലറ്റ് കോർഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്.ആദ്യറൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 7ന് ആണ് ആരംഭിക്കുന്നത് . മൂന്ന് റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 11ന് നടത്തപ്പെടും.

ഇതുവരെ രണ്ടായിരത്തിനടുത്ത് മത്സരാർഥികളാണ് ഇതുവരെ രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ഇനിയും പേരുകൾ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ഫെബ്രുവരി 1 ന് രാത്രി 12ന്മുൻപ് രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിൽ നിന്നും അറിയിച്ചു , ഓരോ മിഷനിൽനിന്നും കൂടുതൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ച് നോമ്പുകാല ബൈബിൾ പാരായണത്തിനും പഠനത്തിനായി ലഭിച്ചിരിക്കുന്ന ഈ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റിൽ നിന്നും അറിയിച്ചു ,. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രൂപത വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് . എല്ലാ പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ പ്രായ പരിധിയിൽ ഉള്ള ഗ്രൂപ്പുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ നടത്തുക. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി ഒ സി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക .മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടും ആണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന ലിങ്കിൽ ബന്ധപ്പെടണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
https://smegbbiblekalotsavam.com/suvara-2026/

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസാദ്യ ശനിയാഴ്ച്ചകളിൽ സംഘടിപ്പിക്കുന്ന ‘ലണ്ടൻ ബൈബിൾ കൺവെൻഷൻ’ ഫെബ്രുവരി 7 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ്‌ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

‘കർത്താവ് പറഞ്ഞു: ഞാൻ തന്നെ നിന്നോട് കൂടെ വരുകയും, നിനക്ക് ആശ്വാസം നൽകുകയും ചെയ്യും’. (പുറപ്പാട് 33 :14)

പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.

2026 ഫെബ്രുവരി 7 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ കുർബ്ബാന, തിരുവചന ശുശ്രുഷ തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യിൽ – 07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258

Our lady Of La Salette R C Church, Rainham,1 Rainham Road, Essex,RM13 8SR, UK.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു. 2026 ജനുവരി 31 ആം തീയതി ശനിയാഴ്ച 6:00 pm മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം കുട്ടികൾ അവതരിപ്പിക്കുന്ന ഭജന,വിവേകാനന്ദ പ്രഭാഷണം,കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
രമ രാജൻ – 07576492822

ബിനോയ് എം. ജെ.

ജീവിതവും മരണവും, പ്രശ്നവും പരിഹാരവും, സുഖവും ദുഃഖവും ഇപ്രകാരം മനുഷ്യജീവിതം സദാ ദ്വൈതമായി കാണപ്പെടുന്നു. എന്നുമാത്രമല്ല ഒന്ന് മറ്റൊന്നിന് കാരണമായി ഭവിക്കുകയും ചെയ്യുന്നു. ജീവിതം മരണത്തിനു മരണം ജീവിതത്തിനും കാരണമാകുന്നു. പ്രശ്നം പരിഹാരത്തിനും പരിഹാരം വീണ്ടും പ്രശ്നത്തിനും കാരണമാകുന്നു. സുഖം ദുഃഖത്തിനും ദുഃഖം സുഖത്തിനും കാരണമാകുന്നു. ഇപ്രകാരം മനുഷ്യജീവിതം സദാ സംഘർഷഭരിതമാണ്. ഇതിൽ നിന്ന് കരകയറുവാൻ മനുഷ്യന് ആകുന്നില്ല. അവൻ സദാ ആശയക്കുഴപ്പത്തിലാണ്. മനുഷ്യവംശം ഉത്ഭവിച്ചിട്ട് സഹസ്രാബ്ദങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ അവന് കഴിയാതെ പോയി. ജീവിത ദുഃഖങ്ങളും മരണവും

അവനെ സദാ വേട്ടയാടി കൊണ്ടിരിക്കുന്നു. ഇതിനുള്ള ഉത്തരം ഏറെക്കുറെ അസാധ്യം എന്ന് വിധിഎഴുതി കഴിഞ്ഞിരിക്കുന്നു. സഹനം മാത്രമാണ് അവന്റെ കയ്യിലുള്ള ഏക പരിഹാരം. മനുഷ്യജീവിതം പക്ഷാഘാതം പിടിപെട്ടതുപോലെ ആയിരിക്കുന്നു. അവന് സുഖം മാത്രം മതി ദുഃഖം വേണ്ട ജീവിതം മാത്രം മതി മരണം വേണ്ട. എന്നാൽ ജീവിതവും മരണവും, സുഖവും ദുഃഖവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ കൂടിച്ചേർന്നിരിക്കുന്നു. ഒന്നുള്ളിടത്ത് മറ്റതും ഉണ്ട്. അതിനാൽ തന്നെ അതിന്റെ പരിഹാരവും അവിടെത്തന്നെ കിടക്കുന്നു. സുഖത്തെയും ദുഃഖത്തെയും ഒരുപോലെ സ്വീകരിച്ചു കൊള്ളുക. ജീവിതത്തെയും മരണത്തെയും ഒരുപോലെ സ്വീകരിച്ചു കൊള്ളുക. അവയെ എല്ലാം വേണ്ടവണ്ണം ആസ്വദിച്ചു കൊള്ളുക.

അനന്തമായ ആസ്വാദനം- ഇതാകുന്നു പ്രശ്നത്തിനുള്ള പരിഹാരം. അങ്ങനെ ചെയ്യുമ്പോൾ ദ്വൈതത്തിന് പുറകിലുള്ള അദ്വൈതം പ്രകാശിക്കുന്നു. നിങ്ങൾക്ക് ജീവിതവും മരണവും ഒരുപോലെ ആസ്വാദ്യകരമാണെങ്കിൽ അവ തമ്മിൽ പിന്നെ എന്ത് വ്യത്യാസമാണുള്ളത്? സുഖവും ദുഃഖവും ഒരുപോലെ ആസ്വാദ്യകരമാണെങ്കിൽ പിന്നെ അവയ്ക്ക് തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? മരണത്തിൽ ജീവിതത്തിനുള്ള അനന്തമായ സാധ്യത ഉറങ്ങിക്കിടക്കുന്നു. നിങ്ങൾക്ക് മരണത്തെ അനന്തമായി ആസ്വദിക്കുവാനുള്ള കഴിവുണ്ടെങ്കിൽ നിങ്ങടെ ജീവിതവും അനന്തതയിലേക്കുയരുന്നു. അവിടെ നിങ്ങൾ സമാധിയിൽ ലയിക്കുന്നു. ജീവിതത്തിന് പിറകെ ഓടുവാൻ ആരും

ആരെയും പഠിപ്പിക്കേണ്ടതില്ല. എന്നാൽ മരണത്തിന് പിറകെ ഓടുവാനുള്ള കഴിവ് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മരണം ചീത്തയാണെന്നും അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും നാം ചെറുപ്പം മുതലേ പഠിച്ചു വരുന്നു. മരണം പരിഹാരമില്ലാത്ത ഒരു പ്രശ്നമാണെന്നും നാം പഠിച്ചു വച്ചിരിക്കുന്നു. മരണത്തിനോടും ജീവിതയാഥാർത്ഥ്യങ്ങളോടുമുള്ള തെറ്റായ ഈ സമീപനമാണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. മനോ സംഘർഷങ്ങൾ ഇപ്രകാരം രൂപം കൊള്ളുന്നു.

മരണം അത്യന്തം മനോഹരമാണെന്ന് പറഞ്ഞുകൊണ്ട് അതിനെ കുറേശ്ശെ കുറേശ്ശെ ആസ്വദിക്കുവാൻ പരിശ്രമിക്കുവിൻ. ഇതിൽ നിങ്ങൾ വിജയം കണ്ടു തുടങ്ങുമ്പോൾ നിങ്ങൾ സമാധിയോട് അടുക്കുന്നു. ഇപ്രകാരം ജീവിതത്തോടുള്ള ആസക്തി കുറയുകയും മരണത്തോടുള്ള ആസക്തി കൂടുകയും ചെയ്യുമ്പോൾ ഈ കാണുന്ന ജീവിതവും ഈ പ്രപഞ്ചവും ഒരു മിഥ്യാ ഭ്രമം ആണെന്ന് നിങ്ങൾക്ക് മനസ്സിലായി തുടങ്ങും. നമ്മുടെ മുന്നിൽ അരങ്ങേറുന്ന പ്രശ്നങ്ങൾ നമുക്ക് സ്വീകാര്യമല്ലാത്തത് എന്തുകൊണ്ടാണ്? പ്രശ്നങ്ങൾ മനുഷ്യന്റെ കൂടപ്പിറപ്പ് ആയിരിക്കുമ്പോഴും അവൻ അവയോട് പൊരുത്തപ്പെടുന്നതിൽപരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? ജീവിത പ്രശ്നങ്ങളുടെ തീഷ്ണതയിൽ അവൻ വെന്തുരുകുന്നത് എന്തുകൊണ്ടാണ്? ഉത്തരം വളരെ വ്യക്തമാണ്, ഈ പ്രശ്നങ്ങൾ എല്ലാം തന്നെ വിരൽ ചൂണ്ടുന്ന മരണം നമുക്ക് സ്വീകാര്യമല്ലാത്തത് കൊണ്ടാണ്. വാസ്തവത്തിൽ നിഷേധാത്മക ചിന്ത എന്നൊന്നില്ല! ചില ചിന്തകളൊക്കെ

നമുക്ക് നിഷേധാത്മകമായി തോന്നുന്നു എന്ന് മാത്രം! കാരണം അത്തരം ചിന്തകൾ പ്രതിനിധാനം ചെയ്യുന്ന മരണം നമുക്ക് സ്വീകാര്യമല്ലാത്തതുകൊണ്ട് ആണ്. മരണത്തോട് പൊരുത്തപ്പെടുവാനും അതിനെ ആസ്വദിക്കുവാനും കഴിവുള്ള ഒരാൾക്ക് എല്ലാ ചിന്തകളും ഭാവാതാമകം തന്നെ. ഭാവത്മക ചിന്തകളെ കുറിച്ച് എല്ലാവരും തന്നെ വാ തോരാതെ സംസാരിക്കുന്നുണ്ട്. പക്ഷേ ആരും അതിൽ എത്തിച്ചേരുന്നതായി കാണുന്നുമില്ല. എവിടെയാണ് നമുക്ക് പിഴവ് പറ്റിയിരിക്കുന്നതെന്ന് ആലോചിച്ചു നോക്കുവിൻ. ജീവിതത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗമെടുത്ത് അതിനെ ദൂരെയെറിയുവാൻ ശ്രമിച്ചാൽ അവ പോകുകയില്ല. മരണത്തെയും നിഷേധാത്മകമായ കാര്യങ്ങളെയും ദൂരെയേറിയുവാൻ ശ്രമിച്ചാൽ അവ ഒരു

ഭൂതത്തെ പോലെ നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. എല്ലാം ഭാവാത്മകമാണ്. ജീവിതവും ഭാവാത്മകമാണ് മരണവും ഭാവാത്മകമാണ്. പ്രശ്നങ്ങൾ മരണത്തിലേക്കുള്ള ഒരു ചൂണ്ടുവിരൽ മാത്രം. മരണത്തെ തള്ളിക്കളഞ്ഞുകൊണ്ട് നിഷേധാത്മക ചിന്തകളെ കൈകാര്യം ചെയ്യുക ഏറെക്കുറെ അസാധ്യവുമാണ്. അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ മനോസംഘർഷം ഉടലെടുക്കുന്നു. ഈ പ്രതിഭാസം മാനസിക രോഗത്തെ അനുസ്മരിപ്പിക്കുന്നതാണ്. എല്ലാവരും മാനസിക രോഗികൾ! നമുക്ക് ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുവാൻ ആകുന്നില്ല. ചെവിയുള്ളവർ കേൾക്കട്ടെ! ചിട്ടയായുള്ള പരിശീലനത്തിലൂടെ നമുക്ക് ഇതിൽ നിന്നും കരകയറാൻ സാധിക്കും. അപ്പോൾ നമ്മുടെ മനുഷ്യപ്രകൃതം പോലും തിരോഭവിക്കും. അവിടെ ഈശ്വര സാക്ഷാത്കാരം സംഭവിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved