Spiritual

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസാദ്യ ശനിയാഴ്ച്ചകളിൽ സംഘടിപ്പിക്കുന്ന ‘ലണ്ടൻ ബൈബിൾ കൺവെൻഷൻ’ ഫെബ്രുവരി 7 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ്‌ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

‘കർത്താവ് പറഞ്ഞു: ഞാൻ തന്നെ നിന്നോട് കൂടെ വരുകയും, നിനക്ക് ആശ്വാസം നൽകുകയും ചെയ്യും’. (പുറപ്പാട് 33 :14)

പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.

2026 ഫെബ്രുവരി 7 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ കുർബ്ബാന, തിരുവചന ശുശ്രുഷ തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യിൽ – 07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258

Our lady Of La Salette R C Church, Rainham,1 Rainham Road, Essex,RM13 8SR, UK.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു. 2026 ജനുവരി 31 ആം തീയതി ശനിയാഴ്ച 6:00 pm മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം കുട്ടികൾ അവതരിപ്പിക്കുന്ന ഭജന,വിവേകാനന്ദ പ്രഭാഷണം,കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
രമ രാജൻ – 07576492822

ബിനോയ് എം. ജെ.

ജീവിതവും മരണവും, പ്രശ്നവും പരിഹാരവും, സുഖവും ദുഃഖവും ഇപ്രകാരം മനുഷ്യജീവിതം സദാ ദ്വൈതമായി കാണപ്പെടുന്നു. എന്നുമാത്രമല്ല ഒന്ന് മറ്റൊന്നിന് കാരണമായി ഭവിക്കുകയും ചെയ്യുന്നു. ജീവിതം മരണത്തിനു മരണം ജീവിതത്തിനും കാരണമാകുന്നു. പ്രശ്നം പരിഹാരത്തിനും പരിഹാരം വീണ്ടും പ്രശ്നത്തിനും കാരണമാകുന്നു. സുഖം ദുഃഖത്തിനും ദുഃഖം സുഖത്തിനും കാരണമാകുന്നു. ഇപ്രകാരം മനുഷ്യജീവിതം സദാ സംഘർഷഭരിതമാണ്. ഇതിൽ നിന്ന് കരകയറുവാൻ മനുഷ്യന് ആകുന്നില്ല. അവൻ സദാ ആശയക്കുഴപ്പത്തിലാണ്. മനുഷ്യവംശം ഉത്ഭവിച്ചിട്ട് സഹസ്രാബ്ദങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ അവന് കഴിയാതെ പോയി. ജീവിത ദുഃഖങ്ങളും മരണവും

അവനെ സദാ വേട്ടയാടി കൊണ്ടിരിക്കുന്നു. ഇതിനുള്ള ഉത്തരം ഏറെക്കുറെ അസാധ്യം എന്ന് വിധിഎഴുതി കഴിഞ്ഞിരിക്കുന്നു. സഹനം മാത്രമാണ് അവന്റെ കയ്യിലുള്ള ഏക പരിഹാരം. മനുഷ്യജീവിതം പക്ഷാഘാതം പിടിപെട്ടതുപോലെ ആയിരിക്കുന്നു. അവന് സുഖം മാത്രം മതി ദുഃഖം വേണ്ട ജീവിതം മാത്രം മതി മരണം വേണ്ട. എന്നാൽ ജീവിതവും മരണവും, സുഖവും ദുഃഖവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ കൂടിച്ചേർന്നിരിക്കുന്നു. ഒന്നുള്ളിടത്ത് മറ്റതും ഉണ്ട്. അതിനാൽ തന്നെ അതിന്റെ പരിഹാരവും അവിടെത്തന്നെ കിടക്കുന്നു. സുഖത്തെയും ദുഃഖത്തെയും ഒരുപോലെ സ്വീകരിച്ചു കൊള്ളുക. ജീവിതത്തെയും മരണത്തെയും ഒരുപോലെ സ്വീകരിച്ചു കൊള്ളുക. അവയെ എല്ലാം വേണ്ടവണ്ണം ആസ്വദിച്ചു കൊള്ളുക.

അനന്തമായ ആസ്വാദനം- ഇതാകുന്നു പ്രശ്നത്തിനുള്ള പരിഹാരം. അങ്ങനെ ചെയ്യുമ്പോൾ ദ്വൈതത്തിന് പുറകിലുള്ള അദ്വൈതം പ്രകാശിക്കുന്നു. നിങ്ങൾക്ക് ജീവിതവും മരണവും ഒരുപോലെ ആസ്വാദ്യകരമാണെങ്കിൽ അവ തമ്മിൽ പിന്നെ എന്ത് വ്യത്യാസമാണുള്ളത്? സുഖവും ദുഃഖവും ഒരുപോലെ ആസ്വാദ്യകരമാണെങ്കിൽ പിന്നെ അവയ്ക്ക് തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? മരണത്തിൽ ജീവിതത്തിനുള്ള അനന്തമായ സാധ്യത ഉറങ്ങിക്കിടക്കുന്നു. നിങ്ങൾക്ക് മരണത്തെ അനന്തമായി ആസ്വദിക്കുവാനുള്ള കഴിവുണ്ടെങ്കിൽ നിങ്ങടെ ജീവിതവും അനന്തതയിലേക്കുയരുന്നു. അവിടെ നിങ്ങൾ സമാധിയിൽ ലയിക്കുന്നു. ജീവിതത്തിന് പിറകെ ഓടുവാൻ ആരും

ആരെയും പഠിപ്പിക്കേണ്ടതില്ല. എന്നാൽ മരണത്തിന് പിറകെ ഓടുവാനുള്ള കഴിവ് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മരണം ചീത്തയാണെന്നും അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും നാം ചെറുപ്പം മുതലേ പഠിച്ചു വരുന്നു. മരണം പരിഹാരമില്ലാത്ത ഒരു പ്രശ്നമാണെന്നും നാം പഠിച്ചു വച്ചിരിക്കുന്നു. മരണത്തിനോടും ജീവിതയാഥാർത്ഥ്യങ്ങളോടുമുള്ള തെറ്റായ ഈ സമീപനമാണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. മനോ സംഘർഷങ്ങൾ ഇപ്രകാരം രൂപം കൊള്ളുന്നു.

മരണം അത്യന്തം മനോഹരമാണെന്ന് പറഞ്ഞുകൊണ്ട് അതിനെ കുറേശ്ശെ കുറേശ്ശെ ആസ്വദിക്കുവാൻ പരിശ്രമിക്കുവിൻ. ഇതിൽ നിങ്ങൾ വിജയം കണ്ടു തുടങ്ങുമ്പോൾ നിങ്ങൾ സമാധിയോട് അടുക്കുന്നു. ഇപ്രകാരം ജീവിതത്തോടുള്ള ആസക്തി കുറയുകയും മരണത്തോടുള്ള ആസക്തി കൂടുകയും ചെയ്യുമ്പോൾ ഈ കാണുന്ന ജീവിതവും ഈ പ്രപഞ്ചവും ഒരു മിഥ്യാ ഭ്രമം ആണെന്ന് നിങ്ങൾക്ക് മനസ്സിലായി തുടങ്ങും. നമ്മുടെ മുന്നിൽ അരങ്ങേറുന്ന പ്രശ്നങ്ങൾ നമുക്ക് സ്വീകാര്യമല്ലാത്തത് എന്തുകൊണ്ടാണ്? പ്രശ്നങ്ങൾ മനുഷ്യന്റെ കൂടപ്പിറപ്പ് ആയിരിക്കുമ്പോഴും അവൻ അവയോട് പൊരുത്തപ്പെടുന്നതിൽപരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? ജീവിത പ്രശ്നങ്ങളുടെ തീഷ്ണതയിൽ അവൻ വെന്തുരുകുന്നത് എന്തുകൊണ്ടാണ്? ഉത്തരം വളരെ വ്യക്തമാണ്, ഈ പ്രശ്നങ്ങൾ എല്ലാം തന്നെ വിരൽ ചൂണ്ടുന്ന മരണം നമുക്ക് സ്വീകാര്യമല്ലാത്തത് കൊണ്ടാണ്. വാസ്തവത്തിൽ നിഷേധാത്മക ചിന്ത എന്നൊന്നില്ല! ചില ചിന്തകളൊക്കെ

നമുക്ക് നിഷേധാത്മകമായി തോന്നുന്നു എന്ന് മാത്രം! കാരണം അത്തരം ചിന്തകൾ പ്രതിനിധാനം ചെയ്യുന്ന മരണം നമുക്ക് സ്വീകാര്യമല്ലാത്തതുകൊണ്ട് ആണ്. മരണത്തോട് പൊരുത്തപ്പെടുവാനും അതിനെ ആസ്വദിക്കുവാനും കഴിവുള്ള ഒരാൾക്ക് എല്ലാ ചിന്തകളും ഭാവാതാമകം തന്നെ. ഭാവത്മക ചിന്തകളെ കുറിച്ച് എല്ലാവരും തന്നെ വാ തോരാതെ സംസാരിക്കുന്നുണ്ട്. പക്ഷേ ആരും അതിൽ എത്തിച്ചേരുന്നതായി കാണുന്നുമില്ല. എവിടെയാണ് നമുക്ക് പിഴവ് പറ്റിയിരിക്കുന്നതെന്ന് ആലോചിച്ചു നോക്കുവിൻ. ജീവിതത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗമെടുത്ത് അതിനെ ദൂരെയെറിയുവാൻ ശ്രമിച്ചാൽ അവ പോകുകയില്ല. മരണത്തെയും നിഷേധാത്മകമായ കാര്യങ്ങളെയും ദൂരെയേറിയുവാൻ ശ്രമിച്ചാൽ അവ ഒരു

ഭൂതത്തെ പോലെ നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. എല്ലാം ഭാവാത്മകമാണ്. ജീവിതവും ഭാവാത്മകമാണ് മരണവും ഭാവാത്മകമാണ്. പ്രശ്നങ്ങൾ മരണത്തിലേക്കുള്ള ഒരു ചൂണ്ടുവിരൽ മാത്രം. മരണത്തെ തള്ളിക്കളഞ്ഞുകൊണ്ട് നിഷേധാത്മക ചിന്തകളെ കൈകാര്യം ചെയ്യുക ഏറെക്കുറെ അസാധ്യവുമാണ്. അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ മനോസംഘർഷം ഉടലെടുക്കുന്നു. ഈ പ്രതിഭാസം മാനസിക രോഗത്തെ അനുസ്മരിപ്പിക്കുന്നതാണ്. എല്ലാവരും മാനസിക രോഗികൾ! നമുക്ക് ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുവാൻ ആകുന്നില്ല. ചെവിയുള്ളവർ കേൾക്കട്ടെ! ചിട്ടയായുള്ള പരിശീലനത്തിലൂടെ നമുക്ക് ഇതിൽ നിന്നും കരകയറാൻ സാധിക്കും. അപ്പോൾ നമ്മുടെ മനുഷ്യപ്രകൃതം പോലും തിരോഭവിക്കും. അവിടെ ഈശ്വര സാക്ഷാത്കാരം സംഭവിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

പ്രശസ്ത വചനപ്രഘോഷകനും, “ബൈബിൾ ഇൻ എ ഇയർ” വചന പഠന പരമ്പരയിലൂടെ ലോകമെങ്ങുമുള്ള മലയാളികളെ വി.ഗ്രന്ഥത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുകയും ചെയ്ത ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 7 ദിവസത്തെ ബൈബിൾ പഠന ധ്യാനം 2026 നവംബർ 23 തിങ്കൾ മുതൽ 29 ഞായർ വരെ നോർത്ത് വെയിൽസിലെ കഫെൻ ലീ പാർക്കിൽ നടത്തുന്നു.
ഡാനിയേലച്ചനോടൊപ്പം ഒരാഴ്ച താമസിച്ചുള്ള ഈ ശുശ്രൂഷക്ക് താമസത്തിനും ഭക്ഷണത്തിനുമായുള്ള രജിസ്ട്രേഷൻ ഫീസ് 325 പൗണ്ടാണ്.

വചന പഠനത്തിന്റെ ദിവസങ്ങളിൽ വിശുദ്ധ കുർബാനയും, കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഡിവൈൻ യു.കെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട് ശുശ്രൂഷകളിൽ സഹായിക്കാൻ ഉണ്ടാവും.

ദൈവവചനത്തെ ഗൗരവമായി കാണുന്നവർക്കും ദൈവവചനത്തിന്റെ ഉൾക്കാഴ്ചകൾ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ വചന പഠന ശുശ്രൂഷയിലേക്ക് സ്വാഗതം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക: സിജു സൈമൺ – 07983 556834

വിലാസം: Cefn Lea Christian Conference & Retreat Centre, Dolfor, Newtown, Wales SY16 4AJ

“കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും”. (യാക്കോബ് 4/10)

ഷിക്കാഗോ: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വൈദിക മഹാസമ്മേളനം ‘കൊയ്നോനിയ 2025’ ശ്രദ്ധേയമായി. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയിലുടനീളം വിവിധ റീത്തുകളിലും സന്യാസ സഭകളിലും സേവനം ചെയ്യുന്ന മലയാളി വൈദികരെ ഒരുമിപ്പിച്ച് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്.

നവംബർ 18 -ന് വർണാഭമായ ആഘോഷങ്ങളോടെ ആരംഭിച്ച സമ്മേളനത്തിന് വേദിയായത് മയാമി ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോനാ ദേവാലയമായിരുന്നു. രൂപതയുടെ വികാരി ജനറൽ റവ. ഫാ. ജോൺ മേലേപുരത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ. ജോർജ് ഇളമ്പാശ്ശേരിയും ജനറൽ കൺവീനർ ജോഷി ജോസഫും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്നൊരുക്കിയ ചടങ്ങുകൾ രൂപതയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ആഘോഷങ്ങളിൽ ഒന്നായി.

വൈകിട്ട് 4 മണിയോടെ ആരംഭിച്ച വർണശബളമായ ഘോഷയാത്രയിൽ താലപ്പൊലി, ചെണ്ടമേളം, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ മയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി, പെൻസക്കോള ബിഷപ്പ് വില്യം വാക്ക്, ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരേറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ഏകദേശം 150 വൈദികരെ സമ്മേളന വേദിയായ സെന്റ് എലിസബത്ത് ആൻ ദേവാലയത്തിലേക്ക് ആനയിച്ചു.

തുടർന്ന് നാല് പിതാക്കന്മാരും 150 വൈദികരും ഒരുമിച്ച് അർപ്പിച്ച ദിവ്യബലി ഏറെ ഭക്തിസാന്ദ്രമായിരുന്നു. തുടർന്ന് നടന്ന അത്താഴവിരുന്നിന് ശേഷം മാർ ജോയി ആലപ്പാട്ട് പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തിന്റെ എപ്പിസ്കോപ്പൽ ഓർഡിനേഷന്റെ രജത ജൂബിലി മനോഹരമായി ആഘോഷിച്ചു. ജോജോ വാത്യേലിയ്ത്ത് സംവിധാനം നിർവഹിച്ച 125 ഇടവകാംഗങ്ങൾ പങ്കെടുത്ത ‘പാവനം’ എന്ന പേരിലുള്ള സ്റ്റേജ് പ്രോഗ്രാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പൊതുസമ്മേളനത്തിന്റെ തുടക്കത്തിൽ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. 2001-ൽ വെറും രണ്ട് ഇടവകകളും ചില മിഷനുകളുമായി ആരംഭിച്ച രൂപത ഇന്ന് 14 ഫൊറോനകളുടെ കീഴിൽ 54 ഇടവകകളും 31 മിഷനുകളുമായി വളർന്നതായി ഡോക്യുമെൻററി വ്യക്തമാക്കുന്നു.

ഔർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ ദേവാലയത്തിലെ സി.സി.ഡി. പ്രിൻസിപ്പലും കൊയ്നോനിയ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരിൽ ഒരാളുമായ ദീപ ദീപുവാണ് ഡോക്യുമെൻറിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. ഡോക്യുമെൻററിയുടെ സ്പിരിച്വൽ ഡയറക്ഷൻ & ഗൈഡൻസ് നൽകിയത് റവ. ഫാ. ജോൺ മേലേപുരവും റവ. ഫാ. ജോർജ് ഇളമ്പാശ്ശേരിയുമാണ്. റെജിമോൻ സെബാസ്റ്റ്യൻ, ജോസ് ചാഴൂർ, അഞ്ജന ദീപു എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. സൗണ്ട് എഞ്ചിനീയറിംഗ് ബിനു ജോസും വീഡിയോ ക്രിസ്റ്റോ ജിജിയും കൈകാര്യം ചെയ്തു. കെവിൻ അങ്ങാടിയത്തും ജോസ്ലിൻ അനിലും ചേർന്നാണ് ഡോക്യുമെൻററിക്ക് ശബ്ദവിവരണം നൽകിയിരിക്കുന്നത്.

സാമൂഹ്യ ഐക്യത്തിന്റെയും അപ്പസ്തോലിക പാരമ്പര്യത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കുന്ന ഡോക്യുമെന്ററി, എപ്പാർക്കിയുടെ ദൗത്യവും ചരിത്ര പൈതൃകവും പുതുതലമുറയ്ക്ക് കൈമാറുന്ന ഒരു വിലപ്പെട്ട ദൃശ്യരേഖയായാണ് വിലയിരുത്തപ്പെടുന്നത്. ജൂബിലി വർഷത്തിന്റെ മുന്നോടിയായിയാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. താൻ തിരക്കഥയും സംവിധാനവും ആദ്യമായി നിർവഹിച്ച ഈ സംരംഭം ടീമിന്റെ ശക്തമായ പിന്തുണയും സഹകരണവും കൊണ്ടാണ് സാധ്യമായതെന്ന് ദീപ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. എപ്പാർക്കിയുടെ ആത്മീയ പാരമ്പര്യവും സ്ഥാപന രൂപീകരണത്തിലേക്കുള്ള വഴിയും ലളിതവും ആഴത്തിലുള്ളതുമായ അവതരണത്തിലൂടെയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.

 

 

റോച്ചസ്റ്റർ, കെന്റ്: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2026 ജനുവരി 14-ാം തീയതി (ബുധനാഴ്ച) മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിച്ചു. അയ്യപ്പ ഭക്തർക്കായി സമ്പൂർണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.ഇംഗ്ലണ്ടിലെ നൂറു കണക്കിന് അയ്യപ്പ ഭക്തർ എല്ലാ ചടങ്ങുകളിലും പങ്കെടുത്തു.

രാവിലെ 7.00 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് 7.10 ന് നിർമാല്യ ദർശനം, 7.30 ന് ഉഷപൂജ,8:00 ന് ഗണപതി ഹോമം, 9.00 ന് ഉച്ചപൂജ എന്നിവ നടത്തപ്പെട്ടു.

വൈകുന്നേരം 5.30 മുതൽ വിശേഷൽ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാർച്ചന.രാത്രി ചടങ്ങുകളിൽ 9.00 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം നടത്തപ്പെട്ടു.പൂജകൾക്ക് ശ്രീ അഭിജിത്തും താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരറും കർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലാം ശ്രീ അദ്രിത് വാസുദേവ് സഹകർമികത്വവും വഹിച്ചു. മകരവിളിക്കിനോടാനുബന്ധിച്ചു ശ്രീ വിശ്വജിത്ത് തൃക്കാക്കര അവതരിപ്പിച്ച സോപാന സംഗീതം, തത്വമസി ഭജൻസ് ഗ്രൂപ്പ്‌ യുകെ യുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഭജന, ശ്രീമതി രമ്യ അരുൺ കൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം എന്നിവ മകരവിളക്ക് പൂജകൾ ഭക്തി സാന്ദ്രമാക്കി.

ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പവിളക്ക് ആഘോഷം 2026 ജനുവരി 10-ന് ലിവർപൂളിലെ കാർഡിനൽ ഹീനൻ സ്കൂളിൽ വെച്ച് അതീവ ഭക്തിയോടെയും ആഘോഷപൂർവമായും നടത്തപ്പെട്ടു. കെൻസിങ്ടൺ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ശ്രീ നികിതൻ പൂജാരിയുടെയും ശ്രീ വിക്രംജിയുടെയും നേതൃത്വത്തിൽ നടന്ന പൂജകളോടെയാണ് ഈ വിശേഷദിനം ലിവർപൂളിലെ മലയാളി ഹിന്ദു സമാജം ആഘോഷിച്ചത്. വിവിധ പ്രാർത്ഥനകളും അർച്ചനകളും ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ഇക്കൊല്ലത്തെ അയ്യപ്പവിളക്ക് ആഘോഷത്തിന് മാറ്റുകൂട്ടി. അന്നത്തെ ദിവസം ഭക്തർക്ക് കലിയുഗവരദനായ ശബരിമല അയ്യപ്പൻ്റെ അനുഗ്രഹം ലഭിക്കുന്നതിനായി വിവിധ അർച്ചനകൾ, വിളക്ക് പൂജ, സർവ്വൈശ്വര്യ പൂജ, നെയ്യഭിഷേകം തുടങ്ങി പല വഴിപാടുകളും നടത്താനുള്ള അവസരവും LMHS ഒരുക്കിയിട്ടുണ്ടായിരുന്നു.

തിരിതെളിയിക്കൽ, ആരതി, ഗണപതി ആവാഹനം എന്നീ ചടങ്ങുകളോടെ ആഘോഷം ആരംഭിച്ചു. താലപ്പൊലി, കലശം, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗതമായ ചടങ്ങുകളും അയ്യപ്പവിളക്കിൻ്റെ അനുഗ്രഹപ്രദമായ മുഹൂർത്തങ്ങളായി മാറി.

LMHS അംഗങ്ങൾ അവതരിപ്പിച്ച ചിന്തുപാട്ടും അർപ്പിത അവതരിപ്പിച്ച ഭക്തിനൃത്തവും അയ്യപ്പവിളക്ക് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ സ്വന്തം ഭജനസംഘമായ “നാദതരംഗിണി ഭജൻസ് യു കെ ”-യുടെ ഔദ്യോഗികമായ അരങ്ങേറ്റവും ഈ അവസരത്തിൽ നടക്കുകയുണ്ടായി. അവരുടെ ഭക്തിഗാനാലാപനം പ്രേക്ഷകരെ ആകർഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതോടൊപ്പം അയ്യപ്പ വിളക്കിന് ഭക്തിമയമായ അന്തരീക്ഷം പ്രദാനം ചെയ്ത് ഈ ആഘോഷത്തെ ഏറെ ഉജ്ജ്വലമാക്കി.

പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ സിയാൻ മോർട്ട്ഗേജ് ആൻഡ് ഫിനാൻഷ്യൽ സ്പോൺസർ ചെയ്ത റാഫിൾ സമ്മാനങ്ങൾ വിജയികൾക്ക് കൈമാറി. ശ്രീ മുണ്ടേക്കാട് കൃഷ്ണൻ നമ്പൂതിരി രചിച്ച “മധുരം മധുരമീ ഹൃദയതാളം” എന്ന ഗീതാവ്യാഖ്യാനവും ഈ ശുഭദിനത്തിൽ LMHS കുടുംബത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടു.

അതിഗംഭീരമായി ഒരുക്കിയ മണ്ഡപം, പതിനെട്ടാം പടി, കൽവിളക്ക് എന്നിവയിലൂടെ ശബരിമല സന്നിധാനത്തിലെത്തിയ തരം അനുഭവം നൽകിക്കൊണ്ടാണ് LMHS അയ്യപ്പ വിളക്ക് ആഘോഷം സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്ത എല്ലാവരും ശബരിമലയിലെത്തിയ പോലെയുള്ള നിർവൃതിയിലലിഞ്ഞു. LMHS-ന് സമർപ്പിച്ച കൽവിളക്ക് സമാജം പ്രസിഡന്റ് സായികുമാർ ഉണ്ണികൃഷ്ണന്റെ ആശയത്തിലുയർന്ന് സമാജം അംഗങ്ങൾ തന്നെ നിർമ്മിച്ചതാണ് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.

നാദതരംഗിണി ഭജൻസ് യുകെ ആലപിച്ച പതിനെട്ടാം പടി സ്തുതിയുടെ അകമ്പടിയോടെ നടന്ന പടിപൂജയും, മുഖ്യപുരോഹിതൻ തന്നെ രചിച്ച് ആലപിച്ച പ്രത്യേക ഭക്തിഗാനവും ദിനത്തിന്റെ മഹിമ വർധിപ്പിച്ചു. ഹരിവരാസനം പാടിയവസാനിപ്പിച്ച പൂജാ വിധികളെ തുടർന്ന് നടന്ന അന്നദാനത്തോടെ LMHS ൻ്റെ 2026 അയ്യപ്പവിളക്ക് ആഘോഷങ്ങൾ സമാപിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ, കൗൺസിലർമാർ, രാധാകൃഷ്ണ ടെമ്പിളിന്റെ അധ്യക്ഷൻ, മറ്റ് പ്രമുഖർ, ലിമ പോലുള്ള വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ ഗൗരവമേറിയതാക്കി.

ഈ മഹത്തായ പരിപാടി വിജയകരമാക്കാൻ അഹോരാത്രം പരിശ്രമിച്ച വോളണ്ടിയർമാരോടും എല്ലാ വിധത്തിലുള്ള പിന്തുണയും നൽകിയ എല്ലാവരോടും എക്സിക്യൂട്ടീവ് കമ്മിറ്റി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. ഇതോടെ യുകെയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അയ്യപ്പവിളക്ക് ആഘോഷങ്ങളിൽ ഒന്നായി മാറിയ LMHS അയ്യപ്പ വിളക്ക് ആഘോഷം സമംഗളം പര്യവസാനിച്ചു.

ജോർജ് മാത്യു

ബർമിങ്ഹാം: ബർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും, സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഫാ. സോണി സണ്ണി മുഖ്യ കാർമികത്വം വഹിച്ചു. ഫാ. റിക്കു ചെറിയാൻ, ഫാ. വർഗീസ് ജോൺ, ഇടവക വികാരി ഫാ. ബിനോയ് ജോഷ്വാ എന്നിവർ സഹകാർമികരായിരുന്നു.

ശനിയാഴ്ച വൈകിട്ട് കൊടിയേറ്റ്, സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം, വിശുദ്ധ മൂന്നിൻ മേൽ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന, പ്രദിക്ഷണം, ആശീർവാദം, നേർച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവ പ്രധാന ചടങ്ങുകളായി സംഘടിപ്പിച്ചു.

കുർബാന മധ്യേ നടത്തിയ പ്രസംഗത്തിൽ ക്രിസ്തു സാക്ഷ്യത്തിന്റെ യഥാർത്ഥ പ്രതീകമായിരുന്നു സ്തെഫനോസ് സഹദായെന്ന് ഫാ. റിക്കു ചെറിയാൻ ചൂണ്ടിക്കാട്ടി.

ഇടവക വികാരി ഫാ. ബിനോയ് ജോഷുവ, ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലേലത്തിനുശേഷം കൊടിയിറക്കോടുകൂടി പെരുന്നാൾ സമാപിച്ചു.

മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC) യുടെ നേതൃത്വത്തിൽ 2026 ജനുവരി 10-ന് മാഞ്ചസ്റ്ററിലെ രാധാകൃഷ്ണ മന്ദിർ (ഗാന്ധി ഹാൾ), വിഥിങ്ടൺ എന്ന പുണ്യസ്ഥലത്ത് സംഘടിപ്പിച്ച 13-)o മത് മകരവിളക്ക് മഹോത്സവം അയ്യപ്പസ്വാമിയുടെ ദിവ്യ സാന്നിധ്യത്തിൽ അതീവ ഭക്തിസാന്ദ്രമായി നടന്നു.
“സ്വാമിയേ ശരണം അയ്യപ്പാ” എന്ന മന്ത്രധ്വനികളാൽ മുഴങ്ങിക്കൊണ്ടിരുന്ന ക്ഷേത്രാന്തരീക്ഷത്തിൽ, പൂജകൾ, കലശപൂജ, കൊടിയേറ്റ്, അർച്ചന, പടിപൂജ, ദീപാരാധന, നൈവേദ്യം, ഭജന എന്നിവ ഭക്തജനങ്ങളുടെ ഹൃദയം നിറച്ച് നടന്നു. സന്ധ്യാസമയത്ത് ഹരിവരാസനം പാടിക്കൊണ്ട് മഹോത്സവം സമാപിച്ചു, അതോടെ ദീപ്തമായ ആത്മീയാനുഭവമായി ചടങ്ങുകൾ മാറി.
മഹോത്സവത്തിലെ മുഖ്യ പൂജകൾക്ക് നേതൃത്വം നൽകിയ ബ്രഹ്മശ്രീ പ്രസാദ് ഭട്ട് എന്ന പൂജാരിയെയും, ക്ഷേത്രവും കൊടിമരവും ഭക്തിപൂർവ്വം ഒരുക്കിയ രാജൻ പന്തലൂരിനെയും GMMHC പ്രസിഡന്റ് ഗോപകുമാർ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു യുകെയിലെത്തി വസിക്കുന്ന നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ഈ മഹോത്സവം ആത്മീയ ഐക്യത്തിന്റെയും സനാതന ധർമ്മത്തിന്റെ മഹത്വത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ചു.
ഈ മഹോത്സവം വിജയകരമായി സംഘടിപ്പിക്കാൻ ആത്മാർഥമായി സേവനമനുഷ്ഠിച്ച ഭജനസംഘം, അലങ്കാര സംഘം, ക്ഷേത്ര–കൊടിമരം ഒരുക്കിയ സംഘം, ഭക്ഷണ നിയന്ത്രണ സംഘം, സ്വീകരണ കമ്മിറ്റി എന്നിവരടക്കം എല്ലാ സന്നദ്ധ പ്രവർത്തകർക്കും GMMHC ടീം ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
ഈ ദിവ്യ പൂജയിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, പിന്തുണയും സഹകരണവും നൽകിയ എല്ലാവർക്കും അയ്യപ്പസ്വാമിയുടെ കരുണയും അനുഗ്രഹവും  എന്നും നിലനില്ക്കട്ടെയെന്നും പ്രസിഡന്റ് ഗോപകുമാർ ആശംസിച്ചു .

ജോർജ് മാത്യു

ബിർമിങ്ഹം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ഫാ:സോണി സണ്ണി പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ: ബിനോയ്‌ ജോഷുവ സഹകാർമ്മികനാകും.

ജനുവരി 10 ന് വൈകിട്ട് 6.30 കൊടിയേറ്റ്, 7 മണിക്ക് സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടക്കും. 11 ന് രാവിലെ പ്രഭാതനമസ്കാരം, വി.കുർബാന, മധ്യസ്ഥപ്രാർത്ഥന,പ്രദിക്ഷണം,ആശിർവാദവും തുടർന്ന് സ്നേഹവിരുന്നും, ലേലവും ക്രമീകരിച്ചിട്ടുണ്ട്.കൊടിയിറക്കൊടെ പെരുന്നാൾ സമാപിക്കും.

സ്തേഫനോസ് സഹദായുടെ പെരുന്നാളിൽ സംമ്പന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ: ബിനോയ്‌ ജോഷുവ,ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ തോമസ് എന്നിവർ അറിയിച്ചു.

 

Copyright © . All rights reserved