



ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങൾക്ക് ഭക്തിസന്ദ്രമായ സമാപനമായി . 2026 മാർച്ച് 28 ശനിയാഴ്ച തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് മീനഭരണി ആഘോഷ ചടങ്ങുകൾ നടത്തപ്പെട്ടത് . അന്നേ ദിവസം പൊങ്കാല സമർപ്പണം, ഭഗവതി സേവ,പുഷ്പാഞ്ജലി,നാരങ്ങ വിളക്ക്, നാമസങ്കീർത്തനം,താലപ്പൊലി,തുടർന്ന് ദീപാരാധനയും ശേഷം അന്നദാനവും നടന്നു. പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വര്വർ കർമികത്വം വഹിച്ചു ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ പുണ്യ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കമായി .രൂപതയുടെ നൂറിൽ പരം വരുന്ന കേന്ദ്രങ്ങളിൽ നടന്ന ഓശാന തിരുന്നാൾ ആഘോഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്ക് ചേർന്നത് വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ ആണ് ഓരോ കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ളത് .ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന ഓശാനാ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .കത്തീഡ്രൽ വികാരി റെവ ഡോ വർഗീസ് താനമാവുങ്കൽ , രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് എന്നിവർ സഹ കാർമികത്വം വഹിച്ചു .



ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭാഗമായ കീത്തിലി സെൻ്റ് അൽഫോൻസാ മിഷനിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കമായി. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാല് മണിക്ക് കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഓശാന തിരുനാൾ ശുശ്രൂഷകൾ ആരംഭിച്ചു. കുരുത്തോല ആശീർവാദത്തിന് ശേഷം കുരിശോലകളേന്തി ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം നടന്നു. തുടർന്ന് പ്രദക്ഷിണം ദേവാലയത്തിൻ്റെ അടഞ്ഞുകിടക്കുന്ന പ്രധാന കവാടത്തിലെത്തി. തുടർന്ന് കാർമ്മികൻ സ്വരമുയർത്തി പറഞ്ഞു.
“വാതിലുകളെ ശിരസ്സുയർത്തുവിൻ. നിത്യ കവാടങ്ങളെ തുറക്കുവിൻ, മഹത്വത്തിൻ്റെ രാജാവെഴുന്നുള്ളുന്നു.” തുടർന്ന് ദേവാലയത്തിൻ്റെ പ്രധാന കവാടം മൂന്ന് പ്രാവശ്യം മുട്ടി തുറന്ന് പ്രദക്ഷിണം ദേവാലയത്തിനുള്ളിൽ പ്രവേശിച്ചതിനു ശേഷം ആഘോഷമായ വിശുദ്ധ കുർബാന ആരംഭിച്ചു. അത്യധികം ഭക്തിനിർഭരമായ വിശുദ്ധ കുർബാനയിൽ കീത്തിലിയിൽ നിന്നും പരിസര പ്രദേശങ്ങിൽ നിന്നുമായി നാനൂറോളം വിശ്വാസികൾ പങ്കെടുത്തു.

2024 സെപ്റ്റംബറിലാണ് കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ രൂപീകൃതമായത്. റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ ശുശ്രൂഷയിൽ ആരംഭിച്ച സെൻ്റ് അൽഫോൻസാ മിഷനിൽ നൂറ്റിമുപ്പതോളം രജിസ്ട്രേഡ് കുടുംബങ്ങളുണ്ട്. കൂടാതെ, സൺഡേ സ്കൂൾ, SMYM , മിഷൻ ലീഗ്, സാവിയോ ഫ്രൺസ്, ഇവാഞ്ചലൈസേഷൻ ടീം, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ സംഘടനകളും സെൻ്റ് അൽഫോൻസാ മിഷൻ്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു. സെൻ്റ് അൽഫോൻസാമിഷന് മാത്രമായി ഗ്രേറ്റ് ബ്രിട്ടൺ സീറാ മലബാർ സഭ ഒരു വൈദീകനെ നിയോഗിച്ചിട്ടുണ്ട്. പാലാ രൂപതയിൽ നിന്നുള്ള വൈദീകൻ ഉടനെ തന്നെ ചാർജ്ജെടുക്കുമെന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അന്തിയാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
വൈകുന്നേരം 6.30 തോട് കൂടി ഓശാന ഞായർ ശുശ്രൂഷകളവസാനിച്ചു.


ഫാ. ഹാപ്പി ജേക്കബ്ബ്
“ഓശാന പെരുന്നാൾ ” ക്രിസ്തുവിൻറെ വിനീതമായതും മഹിമാ പൂർണ്ണമായതുമായ യെറുശലേമിലേക്കുള്ള പ്രവേശനത്തെ സൂചിപ്പിക്കുന്ന വലിയ ആഘോഷമാണ്. രക്ഷകനെ കാത്തിരിക്കുന്ന ജനതയ്ക്ക് ഇതിൽപരം എന്ത് ഭാഗ്യമാണ് ലഭിക്കാനുള്ളത്? ജനത കാത്തിരുന്നു, രാജകൊട്ടാരങ്ങളിൽ നിന്ന് ഒരു രാജാവ് വരും എന്ന്. ജനന ദിവസം കിഴക്ക് നിന്ന് വന്ന വിദ്വാൻമാർ കൊട്ടാരത്തിൽ ചെന്ന് അന്വേഷിക്കുന്നു, രാജാവായി പിറന്നവൻ എവിടെ എന്ന്. എന്നാൽ ഐഹികമായി രാജ്യം ഇല്ലാത്ത രാജാവിന് എന്ത് കൊട്ടാരം എന്ത് രാജ്യം.
ലാസറിനെ ഉയർപ്പിച്ചു എന്ന് കേട്ടപ്പോൾ തന്നെ ജനം തീരുമാനിച്ചു ഇവനെ നേതാവാക്കണം എന്ന്. അത്ഭുതങ്ങൾ മാത്രം അല്ല ജീവൻ കൂടി നൽകുവാൻ കഴിയും എന്ന് അവൻ സ്ഥാപിച്ച് കഴിഞ്ഞു. അങ്ങനെ കാത്തിരുന്ന ജനം, പെരുന്നാളിന് നഗരത്തിൽ ഉണ്ടായിരുന്ന എല്ലാവരും അവിടെ എത്തി. വി. മർക്കോസ് 11: 1 – 11.
എന്നാൽ യേശു രണ്ടുപേരെ നഗരാതിർത്തിയിലേക്ക് അയക്കുന്നു. അവിടെ കെട്ടിയിരിക്കുന്ന കഴുതയെ അഴിച്ചു കൊണ്ട് വരുവാൻ. ശക്തിയുടെ പ്രതീകമായ രാജകീയ അടയാളമല്ല അവൻ അന്വേഷിച്ചത് പകരം വിനയത്തിന്റെ പ്രതീകമായ രാജത്വം, പ്രവചനങ്ങളുടെ നിവൃത്തിയുമാണ്. അവൻ കഴുതപ്പുറത്ത് കയറി വരുമ്പോൾ ജനം വസ്ത്രം വഴിയിൽ വിരിച്ചു, ഒലിവിലകൾ ഏന്തി കൊണ്ട് ഹോശന്നാ, കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു – എന്ന് ആർത്ത് വിളിച്ചു .
അന്നും ഇന്നും നാം കാണുന്ന രാജാക്കന്മാരും നേതാക്കന്മാരും ഭൗതിക ബലത്തിലും ശക്തിയിലും ആശ്രയിക്കുന്നവരാണ്. യുദ്ധത്തിലും ഭീഷണിയിലും ബലപ്രയോഗത്തിലും ശക്തി തെളിയിച്ച് രാജാവായവരെ നമുക്ക് അറിയാം. എന്നാൽ സമാധാനത്തിലും, ത്യാഗത്തിലും സ്നേഹത്തിലും ജനമനസ്സുകളിൽ കയറി കൂടിയവൻ വേറെ ആരുണ്ട് . ഇത്ര ആർപ്പ് വിളിയോടെ രാജാവിനെ സ്വീകരിച്ചെങ്കിലും അവന്റെ രാജ്യത്തെക്കുറിച്ച് അവർ ബോധവാന്മാരായിരുന്നില്ല. അവരുടെ കാഴ്ചപ്പാടുകൾ ഒരു നേതാവിനെയോ, രക്ഷകനെയോ മാത്രം കാണുന്നവയായിരുന്നു. അതായിരിക്കാം അവർ ആർത്ത് വിളിച്ചത്. ഹോശന്നാ – ഇപ്പോൾ രക്ഷിക്കണമേ. വാക്കുകളിൽ ഉള്ള സ്വാഗതം വളരെ എളുപ്പമാണ്. പക്ഷേ രാജ്യം എന്താണെന്നും, ഹൃദയങ്ങളിലേക്കാണ് അവനെ സ്വാഗതം ചെയ്യേണ്ടതും എന്ന് തിരിച്ചറിയുമ്പോൾ പലരും അവനെ ക്രൂശിക്ക എന്ന് ആർക്കും. കാരണം അവന്റെ രാജ്യം ഐഹികമല്ല. അതിനാൽ നമ്മുടെ ഇഹത്തിലെ പലതും നാം അവനുവേണ്ടി ഉപേക്ഷിക്കേണ്ടിവരും. യഥാർത്ഥമായും ഹോശാന്നാ നാം പാടുമെങ്കിൽ അവൻ നമ്മുടെ രാജാവായി കടന്നുവരും. അതിനുവേണ്ടി ഹൃദയങ്ങളെ തുറന്ന് കൊടുക്കണം. അവൻ നമ്മുടെ രാജാവും ഭരണകർത്താവും ആയി തീരട്ടെ.
നമ്മുടെ തീരുമാനങ്ങളും ആലോചനയും എല്ലാം അവൻ നിയന്ത്രിക്കട്ടെ. നമ്മുടെ ഭയവും ആശങ്കയും എല്ലാം കൃപകളായി ഭവിക്കട്ടെ. ലോകം പല സുഖസൗകര്യങ്ങളും നമുക്ക് വാഗ്ദാനം ചെയ്തിരിക്കാം. എന്നാൽ യഥാർത്ഥ സമാധാനം ക്രിസ്തു എന്ന രാജാവ് നൽകുന്നതാണ്. ഇത് താത്കാലികമല്ല, നിത്യമായും അനുഭവിപ്പാൻ നമ്മെ പ്രാപ്തനാക്കും.
ഹോശാന്നാ വിളിച്ച പലരും അവനെതിരെ തിരിയുന്നു. വിശ്വാസം ഒരിക്കലും വൈകാരികമോ താത്കാലികമോ ആയിരിക്കരുത്. അത് പ്രതിബന്ധതയിലും വിശ്വാസത്തിലും ആഴത്തിൽ ആയിരിക്കണം. കുരുത്തോലകളും ഓശാനകളും മാത്രം ഒതുങ്ങാതെ നമ്മുടെ ഹൃദയവാതിലുകൾ തുറക്കാം. രാജാവ് പ്രവേശിക്കട്ടെ. യഥാർത്ഥ സന്തോഷവും സമാധാനവും സൗഖ്യവും നൽകി അവൻ നമ്മെ നിലനിർത്തട്ടെ. ഹോശാന്നാ, കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു .
ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
ദീപ ദീപു
ആത്മപരിശോധനയുടെയും മാനസാന്തരത്തിന്റെയും ഒരു വിശുദ്ധമായ യാത്രയാണ് ഓരോ നോമ്പുകാലവും. ഈ നോമ്പുകാലത്ത് മൂന്ന് വ്യക്തികളുടെ ജീവിതങ്ങളിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം. അന്ധനായ ബർതിമേയൂസിന്റെ വിശ്വാസജീവിതത്തിലൂടെയുള്ള യാത്ര, യൂദാസിന്റെ വിശ്വാസ വഞ്ചനയിലൂടെയുള്ള യാത്ര, പത്രോസിന്റെ തള്ളിപ്പറയിലിൻ്റെയും അനുതാപത്തിന്റെയും വഴിയിലൂടെയുള്ള യാത്ര.
വി. മർക്കോസിന്റെ സുവിശേഷം പത്താം അധ്യായം 46 – 52 വരെയുള്ള തിരുവചനങ്ങളിലാണ് അന്ധനായ ബർതിമേയൂസിനെ നാം കണ്ടുമുട്ടുന്നത്. യേശു തൻറെ സമീപത്തു കൂടി കടന്നു പോകുന്നു എന്നറിഞ്ഞ ബർതിമേയൂസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ എന്ന് . അവനെ നിശബ്ദനാകാൻ പലരും ശ്രമിച്ചെങ്കിലും അവൻ കൂടുതൽ ഉച്ചത്തിൽ യേശുവിനെ വിളിച്ചു. യേശു ആ വിളി കേട്ട് അവനെ തന്റെ അടുത്തേക്ക് വിളിച്ചു. യേശുവിൻറെ വിളി കേട്ടയുടനെ ബർതിമേയൂസ് ചെയ്ത കാര്യം വളരെ ശ്രദ്ധേയമാണ്. അവൻ തൻ്റെ പുറങ്കുപ്പായം ദൂരെയെറിഞ്ഞ് കുതിച്ചുചാടി യേശുവിൻറെ അടുത്തെത്തി. പുറങ്കുപ്പായം പ്രതീകാത്മകമായ ഒരു പ്രയോഗമാണ്. മനുഷ്യന്റെ അഹങ്കാരത്തിന്റെ, അസൂയയുടെ, നിരാശയുടെ, ദുഃഖങ്ങളുടെ, അശുദ്ധിയുടെ എല്ലാം പ്രതീകമാണ് പുറങ്കുപ്പായം. അത് വലിച്ചെറിഞ്ഞാൽ മാത്രമേ സ്വാതന്ത്ര്യത്തോടെ സ്നേഹത്തോടെ ഈശോയുടെ അടുത്തേക്ക് നമുക്ക് ഓടിയെത്താൻ കഴിയുകയുള്ളൂ. അങ്ങനെ ഈശോയെ സമീപിക്കുമ്പോൾ നാം എന്ത് ചോദിച്ചാലും അവൻ നമുക്കത് സാധിച്ചു തരും. കലർപ്പില്ലാത്ത വിശ്വാസം നമുക്കുണ്ടെങ്കിൽ എല്ലാ തടസ്സങ്ങളുടെ നടുവിലും ആ വിശ്വാസത്തോടെ ദൈവത്തെ നിരന്തരമായി വിളിക്കുന്നവർക്ക് അവിടുന്ന് എപ്പോഴും സമീപസ്ഥനായിരിക്കുമെന്ന് ബർതിമേയൂസിന്റെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
രണ്ടാമത്തെ ചിന്ത സൗഹൃദത്തെ, സ്നേഹത്തെ വില്പന ചരക്കാക്കിയ യൂദാസിന്റെ വഞ്ചനയുടെ കഥയാണ്. മുപ്പത് വെള്ളിക്കാശിന് വേണ്ടി തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ വഞ്ചനയിലൂടെയാണ് യേശുവിൻറെ പീഡാസഹനം ആരംഭിക്കുന്നത്. യേശുവിൻറെ കലർപ്പില്ലാത്ത സ്നേഹത്തിൽ അത്യാഗ്രഹത്തിന്റെ മാലിന്യം യൂദാസ് കലർത്തിയതാണ് അവനെ ഒറ്റുകാരനാക്കിയത് . ബഹുമാനപ്പെട്ട ഫാ. ജിസൺ പോളിന്റെ ഒരു പ്രഭാഷണത്തിൽ നിന്ന് കിട്ടിയ ആശയമാണിത്. യേശുവിൻറെ പീഡാസഹനവും കുരിശു മരണവും അനിവാര്യമായ രക്ഷാകര പദ്ധതിയുടെ ഭാഗമായിരുന്നെങ്കിലും അതിന് കാരണമായത് യേശു ഏറെ സ്നേഹിച്ച തന്റെ ശിഷ്യന്മാരിൽ ഒരുവനായ യൂദാസിന്റെ ചുംബനത്തിലൂടെയുള്ള ഒറ്റിക്കൊടുപ്പിലൂടെയാണ്. നമുക്കും പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ലേ. ഏറെ സ്നേഹിച്ചവരിൽ നിന്ന് തീവ്രമായ സഹനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലേ? അപ്പോൾ ഈശോ എത്രമാത്രം ഹൃദയവേദന അനുഭവിച്ചു കാണുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയും. സ്വന്തം ചങ്കായി കണ്ട് സ്നേഹിച്ചവൻ ചുംബനം കൊണ്ട് ഒറ്റിയപ്പോൾ അവന് സഹിക്കേണ്ടി വന്നത് മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പീഡകളാണ്. അവൻ ശിരസ്സിൽ അണിഞ്ഞ മുൾമുടി , ശരീരത്തിലേറ്റ ചാട്ടവാറടികൾ, തോളിലേറ്റിയ ഭാരമേറിയ കുരിശ്, ഏറ്റുവാങ്ങിയ ശാപവചനങ്ങൾ, അവഹേളനങ്ങൾ , കുരിശുമായി മൂന്നുതവണ നിലത്തു വീണപ്പോൾ അനുഭവിച്ച കഠോരമായ വേദന, വഴിയിൽ വച്ച് തന്റെ അമ്മയെ കണ്ടപ്പോൾ അനുഭവിച്ച ഹൃദയവേദന , ഗാഗുൽത്തായിൽ കുരിശിൽ കിടത്തി കൈകളിലും കാലുകളിലും കാരിരുമ്പാണി അടിച്ചിറക്കിയപ്പോൾ അനുഭവിച്ച പ്രാണൻ പറിഞ്ഞു പോകുന്ന വേദന, കുന്തത്താൽ കുത്തി തുറക്കപ്പെട്ട അവൻറെ ഹൃദയത്തിനേറ്റ വേദന. ഇതെല്ലാം സ്നേഹത്തിൽ വഞ്ചന കലർത്തപ്പെട്ടതിന്റെ പരിണിത ഫലമാണ്. ഈ നോമ്പുകാലത്ത് നമുക്ക് യൂദാസിനെപ്പോലെ നമ്മുടെ അത്യാഗ്രഹങ്ങളാൽ, പാപങ്ങളാൽ നമ്മുടെ നാഥനെ ഒറ്റിക്കൊടുക്കാതിരിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം .
മൂന്നാമതായി പത്രോസിന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. യേശുവിൻറെ ഏറ്റവും ശക്തനായ ശിഷ്യനായിരുന്നു പത്രോസ്. യേശുവിനെ ആദ്യമായി കണ്ട ദിവസം, അവന്റെ ഒറ്റ വിളിയിൽ സർവ്വവും ഉപേക്ഷിച്ച് അവനെ അനുഗമിച്ച പത്രോസ് എക്കാലവും തന്റെ വിശ്വാസം ഏറ്റുപറയുവാൻ ചങ്കൂറ്റം കാണിച്ചവനാണ്. യേശു സർവ്വശക്തനായ ദൈവത്തിൻറെ പുത്രനായ ക്രിസ്തുവാണെന്ന് സധൈര്യം ഏറ്റുപറഞ്ഞ പത്രോസ്, ഗത് സമേൻ തോട്ടത്തിൽ യേശുവിനെ പിടികൂടാൻ വന്ന പടയാളികളോട് പൊരുതി അവരിലൊരുവന്റെ ചെവി ഛേദിച്ചു കളയാൻ ധൈര്യം കാണിച്ച പത്രോസ്. അവൻ തന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറയുമെന്ന് യേശു പ്രവചിച്ചപ്പോൾ നിന്നോടു കൂടി മരിക്കേണ്ടിവന്നാൽ പോലും ഞാൻ നിന്നെ തള്ളി പറയില്ല എന്ന് തറപ്പിച്ചു പറയുന്ന പത്രോസിനെ മർക്കോസിന്റെ സുവിശേഷം 14-ാം അധ്യായം 27 – 31 വരെയുള്ള തിരുവചനങ്ങളിൽ നമ്മൾ കാണുന്നു. എന്നാൽ അധികം താമസിയാതെ 66-ാം വാക്യം മുതൽ കാണുന്നത് യേശുവിൻറെ വിചാരണ സമയത്ത് പുറത്ത് തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസ് ഒരു മനചാഞ്ചല്യവുമില്ലാതെ മൂന്ന് പ്രാവശ്യം തൻറെ ജീവനായിരുന്ന ഗുരുവിനെ തള്ളി പറയുന്നതാണ്. കേവലം നൈമിഷികമായ ഒരു തീയുടെ ചൂട് ലഭിച്ചപ്പോൾ ഒരല്പം സുരക്ഷിതത്വം കിട്ടിയപ്പോൾ ശിഷ്യപ്രമുഖനായ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു. എന്നാൽ ഹൃദയവേദനയോടെയുള്ള യേശുവിൻറെ കരുണ നിറഞ്ഞ ഒരു നോട്ടം പത്രോസിന്റെ ഹൃദയത്തിൻറെ ആഴങ്ങളിലാണ് പതിഞ്ഞത്. അവൻ ഹൃദയം നൊന്ത് ഉള്ളുരുകി കരഞ്ഞു എന്നാണ് തിരുവചനം പറയുന്നത്. പത്രോസിന്റെ ആ അനുതാപ കണ്ണുനീർ അവൻറെ മുഖത്തും ഹൃദയത്തിലും മായാത്ത മുദ്രകൾ പതിപ്പിച്ചു. പിന്നീട് ആ അനുതാപം അവനെ നയിച്ചത് ക്രിസ്തുവിൻറെ സഭയുടെ അടിസ്ഥാനമായ ആദ്യത്തെ മാർപാപ്പ എന്ന പദവിയിലേയ്ക്കാണ്. യേശുവിൻറെ സുവിശേഷം സധൈര്യം പ്രഘോഷിക്കാൻ, അവനുവേണ്ടി രക്തസാക്ഷിത്വം വഹിക്കാൻ ആ മാനസാന്തരം അവനെ പ്രാപ്തനാക്കി.
ഈ നോമ്പുകാലത്ത് ബർതിമേയൂസിനെപ്പോലെ വിശ്വാസം ലഭിക്കാനും യൂദാസിനെ പോലെ ഒറ്റുകാരനാകാതിരിക്കാനും പത്രോസിനെ പോലെ ഹൃദയം നൊന്ത് മനസ് തപിക്കാനുവുമുള്ള കരുണയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.
ദീപ ദീപു
ഫ്ലോറിഡയിൽ നെഫ്രോളജി നഴ്സ് പ്രാക്ടീഷണറായ ദീപയുടെ സ്വദേശം കണ്ണൂർ ആണ്. തൊടുപുഴ സ്വദേശിയായ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെയും ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെയും സജീവ അംഗമായിരുന്നു. 1997-ൽ ജീസസ് യൂത്ത് ഫുൾടൈമറായി സേവനം ചെയ്തിട്ടുണ്ട്. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.
ഫാ. ഹാപ്പി ജേക്കബ്ബ്
സ്വന്തം കുറവുകൾ അവഗണിക്കുകയും മറ്റുള്ളവരുടെ ചെറിയ ന്യൂനതകൾ പോലും പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്ന കാലത്തിലാണ് നാം അധിവസിക്കുന്നത്. ആരാണ് അന്ധത ബാധിച്ചിരിക്കുന്നത് എന്ന് ഇക്കാലത്ത് തിരിച്ചറിയുവാൻ സാധിക്കില്ല. ഇന്നത്തെ വേദ ചിന്തയിൽ ഇപ്രകാരം ഒരു സംഭവം ആണ് അനുസ്മരിക്കുന്നത്. അന്ധത കണ്ണിന് മാത്രമല്ല; ഹൃദയത്തിനും ബാധിക്കും എന്നും ഹൃദയാന്തത നാം എല്ലാവരും പേറുന്ന ബലഹീനത ആണെന്ന് ഈ ഭാഗം ഓർമ്മപ്പെടുത്തുന്നു. സഭയും സന്നദ്ധ സേവനങ്ങളും ഈ അന്ധത മാറ്റാനാണ് ശ്രമിക്കേണ്ടത് എന്നുള്ള മുന്നറിയിപ്പും ഈ ചിന്ത നമുക്ക് തരുന്നു.
യേശു ഒരു വഴിയിലൂടെ കടന്നു പോകുമ്പോൾ ജന്മനാ അന്ധത ബാധിച്ച ഒരുവനെ കാണുന്നു. വി. യോഹന്നാൻ 9: 1 – 41. കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാർ ചോദിക്കുന്നു, ഗുരോ ഇവൻ അന്ധനായി ജനിക്കുവാൻ ഇവനാണോ, ഇവന്റെ അമ്മയപ്പൻമാരാണോ പാപം ചെയ്തത്? ജനം കുറ്റം കണ്ടെത്തുവാൻ ശ്രമിക്കുമ്പോൾ യേശു പറയുന്നു ഇവനും ഇവൻറെ ആരും പാപം ചെയ്തിട്ടില്ല. ദൈവകൃപ ഇവനിൽ വെളിപ്പെടുവാനത്രേ ഇവൻ ഇങ്ങനെ ജനിച്ചത്. കുറ്റപ്പെടുത്തലിൽ നിന്ന് മഹത്വത്തിലേക്കാണ് കർത്താവ് ശ്രദ്ധ തിരിക്കുന്നത്. അവൻ മണ്ണ് കുഴച്ച് അവന്റെ കണ്ണിൽ പുരട്ടി, ശീലോഹാവിൽ പോയി കഴുകുവാൻ ആവശ്യപ്പെട്ടു. അവൻ അത് അനുസരിച്ചു, അവന് കാഴ്ച ലഭിച്ചു. അവൻ ചോദ്യം ചെയ്തില്ല, വിശ്വസിച്ചു പ്രവർത്തിച്ചു.
എന്നാൽ സംഭവം നീണ്ട് പോകുകയാണ്. അവൻറെ യഥാർത്ഥ പ്രശ്നം ആരംഭിച്ചത് സൗഖ്യം ലഭിച്ചതോടെയാണ്. ശാബത് ലംഘിച്ച് എന്ന് പറഞ്ഞ് അവനെ ഭേദിക്കുന്നു. അവൻ ശാന്തമായി ഉത്തരം പറഞ്ഞു. ഒരു കാര്യം സത്യമാണ് ഞാൻ അന്ധനായിരുന്നു ; ഇപ്പോൾ കാണുന്നു. സംഭാഷണം നീളുമ്പോൾ ആദ്യം ഒരു മനുഷ്യൻ, പിന്നെ ഒരു പ്രവാചകൻ അവസാനം ദൈവപുത്രൻ എന്ന് അവൻ സാക്ഷിക്കുന്നു. അതേസമയം കാഴ്ച ഉണ്ട് എന്ന് അഭിമാനിക്കുന്നവർ സ്വയം അന്ധതയിലേക്ക് നീങ്ങുന്നു. അവരുടെ മുമ്പിൽ നിൽക്കുന്ന സാക്ഷാൽ സത്യവളിച്ചത്തെ അവർ മറക്കുന്നു; മറയ്ക്കുന്നു.
നമ്മളിൽ വന്ന് ഭവിക്കുന്ന രോഗങ്ങളും കുറവുകളും ദുഃഖങ്ങളും ദൈവശിക്ഷ എന്ന് കരുതരുത്. ചില സാഹചര്യങ്ങളിൽ എങ്കിലും ദൈവപ്രവർത്തി വെളിപ്പെടുവാനും അനേകരെ ദൈവത്തിങ്കലേക്ക് വരുവാനുമുള്ള മുഖാന്തിരങ്ങൾ നാം ആയി തീരാറുണ്ട്. പഴിചാരലും കുറ്റപ്പെടുത്തലും മാറ്റി വിശ്വാസത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അനുസരണമുള്ള ജീവിതം നമ്മെ മാറ്റത്തിലേക്ക് നയിക്കും. അത് സ്വയം ശിക്ഷണമായാലും നിയമവ്യവസ്ഥയോടായാലും ഇത് ദൃശ്യമായി നമുക്ക് കാണാം. സഭയിലെ നമസ്കാരങ്ങൾ, പ്രാർത്ഥനകൾ, നോമ്പ്, ഉപവാസം ഇതെല്ലാം സ്വയം ശിക്ഷണത്തിൽ നമ്മെ സഹായിക്കുന്നവയാണ്.
യഥാർത്ഥമായ ദർശനം ആത്മീയമാണ് . കാണുന്നതെല്ലാം ഹൃദയത്തിൽ എത്തുന്നില്ല എന്നാൽ ഹൃദയം കൊണ്ട് കാണുന്നതെല്ലാം ഉറച്ച് നിൽക്കുകയും ചെയ്യും. പരീശന്മാർ കണ്ടുവെങ്കിലും ഗ്രഹിച്ചില്ല. പ്രകാശത്തെ തിരിച്ചറിഞ്ഞില്ല.
കർത്താവ് പറയുന്നു, കാണാത്തവർ കാണേണ്ടതിനും, കാണുന്നു എന്ന് കരുതുന്നവർ അന്ധരാകേണ്ടതിനും ഞാൻ ഈ ലോകത്തിലേക്ക് വന്നു. അന്ധകാരം പലവിധത്തിൽ നമ്മെ ബാധിക്കും. എന്നാൽ യഥാർത്ഥ ദർശനം ദൈവത്തെ കാണുക എന്നതാണ്; അതിലൂടെ ദൈവസൃഷ്ടിയേയും കാണുക. നമ്മുടെ ദൗത്യം അതായിരിക്കണം. ഒരു മാറ്റം ആയിരുന്നു നോമ്പിന്റെ ആദ്യ നാളിലെ ചിന്ത. അവസാന ആഴ്ച ആയപ്പോഴേക്കും ഉൾക്കണ്ണുകൾ തുറക്കുവാൻ നാം പര്യാപ്തമായാൽ നോമ്പ് കാലം അർത്ഥപൂർണ്ണമാകും.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ചൻ
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
ബിനു ജോർജ്
ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം ഈ വർഷം മെയ് 23 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒൻപതാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മരിയഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷവും പ്രതീക്ഷിക്കുന്നത്. തീർത്ഥാടനത്തിന്റെ വിജയത്തിനായി എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷന്റെ നേതൃത്വത്തിൽ ലണ്ടൻ, കാന്റർബറി റീജിയനുകളുടെ സഹകരണത്തോടെ വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തിൽ നടന്നുവരുന്നത്.
ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്ൽസ്ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ൽസ്ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
രാവിലെ 11.15 ന് എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയും തുടർന്ന് കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണവും നടക്കും. തീർത്ഥാടനത്തിനെത്തുന്ന എല്ലാവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തിൽ പ്രശോഭിതവും കർമ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്ൽസ്ഫോർഡിലേക്ക് വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർത്ഥാടനത്തോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കാനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുന്നാൾ പ്രസുദേന്തിയാകാൻ താല്പര്യമുള്ളവർ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ (പിൽഗ്രിമേജ് ചീഫ് കോർഡിനേറ്റർ) – 07920690343
അഡ്രസ്: The Friars, Aylesford Carmelite Priory, Kent ME20 7BX
