Spiritual

സെപ്റ്റംബർ 8 ന് പോർട്ട്‌സ്മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്‍റ് പോൾ സിറോ മലബാർ ദേവാലയ കൂദാശ കർമ്മവും ഇടവക പ്രഖ്യാപനവും പരി. അമ്മയുടെ പിറവിത്തിരുനാളും നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പോർട്ട്‌സ് മൗത്ത് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഫിലിപ്പ് ഈഗൻ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുന്ന ചടങ്ങിൽ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് മിഷൻ ഡയറക്ടർ, ബൈജു മാണി, മോനിച്ചൻ തോമസ്, ജിതിൻ ജോൺ കൈക്കാരന്മാർ എന്നിവർ അറിയിച്ചു.

സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് സെപ്റ്റംബർ 13ന് ദൈവാലയത്തിൽ സ്വീകരണം നൽകും.

2024 സെപ്റ്റംബർ 8, ഞായറാഴ്ച
9.00am -ജപമാല
9.30am – വിശുദ്ധ കുർബ്ബാനയ്ക്കായുള്ള പ്രദക്ഷിണം (സ്കൂളിൽ നിന്ന്)
10.00am – ആഘോഷമായ വിശുദ്ധ കുർബ്ബാന
12.00 Noon – പ്രദക്ഷിണം
1.00pm – സ്നേഹവിരുന്ന്.

മാത്യൂ ചെമ്പുകണ്ടത്തിൽ

ഭാരതത്തില്‍ ക്രൈസ്തവസഭയുടെ പ്രവര്‍ത്തനങ്ങള്‍ അപ്പൊസ്തൊലിക കാലഘട്ടത്തില്‍തന്നെ ആരംഭിച്ചതാണെന്നത് ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. ഈശോമശിഹായുടെ ശിഷ്യഗണത്തില്‍ നിന്നും “ദിദിമോസ് എന്നും പേരുള്ള തോമ” എന്ന ശിഷ്യന്‍ ഭാരതത്തില്‍ വന്നു സുവിശേഷം പ്രസംഗിച്ചുവെന്നും വിവിധയിടങ്ങളില്‍ സഭകള്‍ സ്ഥാപിച്ചുവെന്നുമാണ് ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്നത്. മാര്‍തോമായുടെ ആഗമനത്തിനും പ്രവത്തനങ്ങള്‍ക്കും ചരിത്രത്തില്‍ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ തോമാസാന്നിധ്യത്തെ പലരും ചോദ്യംചെയ്യുകയും സംശയിക്കുകയും ചെയ്യുന്നു എന്നതും വിസ്മരിക്കുന്നില്ല. “യേശുക്രിസ്തു ജീവിച്ചിരുന്നില്ല” എന്നുപോലും വാദിക്കുന്നവരുടെ ലോകത്തില്‍ ക്രിസ്തുവിന്‍റെ ശിഷ്യനായ തോമായുടെ ചരിത്രപരതയെ അക്കൂട്ടർ സംശയിക്കുന്നതില്‍ തെറ്റുപറയാൻ കഴിയില്ല. ഈ അടുത്ത കാലത്തു ക്രിസ്തുവിശ്വാസം സ്വീകരിച്ച കുറേപ്പേരും ഇക്കൂട്ടത്തിലുണ്ട്. തോമാസ്ളീഹായുടെ ചരിത്രപരത നിഷേധിച്ചാൽ തങ്ങൾക്ക് എന്തോ വലിയ ശ്രേഷ്ഠതയുണ്ടാകും എന്നാണ് ഇക്കൂട്ടർ ധരിച്ചിരിക്കുന്നത്.

തോമാസ്ലീഹായുടെ ഭാരതസാന്നിധ്യത്തിന് ചരിത്രത്തിലെ തെളിവുകള്‍ക്കൊപ്പം പുതിയനിയമ ഗ്രന്ഥങ്ങളില്‍നിന്ന് മറ്റെന്തെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കില്‍ സ്ലീഹായുടെ ഭാരതസാന്നിധ്യത്തെ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കാന്‍ സാധിക്കും. സഭകളുടെ രൂപവല്‍ക്കരണത്തില്‍ അപ്പൊസ്തൊലന്മാരിലൂടെ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ചില പൊതുഘടകങ്ങളുണ്ട്. അത്തരം ചില പൊതുഘടകങ്ങള്‍ ഭാരതസഭയിലും കണ്ടെത്താന്‍ കഴിയും. അതിനാൽ മാര്‍തോമാ സ്ളീഹാ ഭാരതത്തില്‍ ഈശോ മശിഹായുടെ പരിശുദ്ധശരീരമായ സഭ സ്ഥാപിച്ചതിന് ദൈവവചനം നല്‍കുന്ന ചില സൂചനകളാണ് ഈ ലേഖനത്തിലെ പ്രതിപാദ്യവിഷയം.

പ്ലാസിഡ് പൊടിപ്പാറയച്ചന്‍റെ എഴുത്തുകളിലെ ചില തെളിവുകള്‍

മാര്‍തോമായുടെ ഭാരതസാന്നിധ്യത്തെ ചരിത്രപരമായി ഉറപ്പിച്ചുകൊണ്ട് ”മാര്‍ തോമായും പാലയൂര്‍ പള്ളിയും” എന്നൊരു ഗ്രന്ഥം 1951 -ല്‍ മല്‍പ്പാന്‍ ബഹുമാനപ്പെട്ട പ്ലാസിഡ് പൊടിപ്പാറയച്ചന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ത്തോമായുടെ ചരിത്രപരതയും വിശുദ്ധതിരുവെഴുത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്:

“ചെമ്പുപട്ടയങ്ങളേയും ശിലാരേഖകളേയും അതിശയിക്കുന്നതും മാംസളമായ മനുഷ്യഹൃദയത്തില്‍ ആലേഖനം ചെയ്തിട്ടുള്ളതുമായ നമ്മുടെ പാരമ്പര്യത്തെ സജീവമായി സംവഹിക്കുന്ന മനുഷ്യരാശികളുടെ ഒരു മഹല്‍സഞ്ചയമാണ് സുറിയാനി ക്രിസ്ത്യാനികള്‍ എന്നുകൂടിയും അറിയപ്പെടുന്ന കേരളത്തിലെ മാര്‍ത്തോമാ നസ്രാണികള്‍. ആഭ്യന്തരകലഹം നിമിത്തം ഞാന്‍ അപ്പോളൊയുടെയാണ്, ഞാന്‍ പൗലോസിന്‍റെയാണ്, ഞാന്‍ കേപ്പായുടെയാണ്, ഞാന്‍ മ്ശിഹായുടെയാണ് എന്നിങ്ങനെ കൊറിന്ത്യര്‍ പറയുവാന്‍ ഇടവന്നിട്ടുണ്ടെങ്കിലും (1 കൊരി 1:11-13) ഒരു ശ്ലീഹായുടെ നാമത്തില്‍ നാളിതുവരെ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയജനത കേരളത്തിലല്ലാതെ വേറൊരിടത്തുമില്ലെന്നുള്ള വസ്തുത മാര്‍ത്തോമാ നസ്രാണികള്‍ക്കു വാസ്തവത്തില്‍ അഭിമാനകരംതന്നെ. സംശയമില്ല, അനിഷേധ്യങ്ങളും ചരിത്രപരങ്ങളുമായ സ്മാരകങ്ങള്‍, ആചാരവിശേഷങ്ങള്‍, പ്രബലമായ പാരമ്പര്യം ആദിയായവയാണ് ഈ നാമധേയത്തിന്‍റെ അടിസ്ഥാനം…” (പേജ് 26).

“ആകയാല്‍ മാര്‍ത്തോമാ നസ്രാണികളായ നമ്മളോ നമ്മുടെ പൂര്‍വ്വികരോ വഞ്ചിക്കപ്പെട്ടിട്ടില്ല. മാര്‍ത്തോമാ സ്ലീഹാതന്നെയാണ് സുവിശേഷംകൊണ്ട് മ്ശിഹായില്‍ നമ്മെ ജനിപ്പിച്ചത്. ആ വിശുദ്ധന്‍റെ ശ്ലീഹാസ്ഥാനത്തിന്‍റെ മുദ്രയാണ് മാര്‍ത്തോമാ നസ്രാണികളായ നമ്മള്‍…. കേരള സഭയുടെ ഒന്നാമത്തെ മെത്രാന്‍ മാര്‍ത്തോമാ സ്ലീഹാ ആയിരുന്നു എന്നതില്‍ സംശയമില്ല” (പേജ് 27).

പ്രസ്തുത ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ ബഹുമാനപ്പെട്ട പ്ലാസിഡച്ചന്‍ ഇപ്രകാരം എഴുതി: “നിങ്ങള്‍ക്ക് പതിനായിരം ഉപദേഷ്ടാക്കളുണ്ടായാലും പിതാക്കന്മാര്‍ വളരെയില്ല. സുവിശേഷംകൊണ്ട് മ്ശിഹായില്‍ നിങ്ങളെ ജനിപ്പിച്ചത് ഞാനാകുന്നു (1 കൊരി 4:17) നിങ്ങളാകുന്നു എന്‍റെ ശ്ലീഹാസ്ഥാനത്തിന്‍റെ മുദ്ര (1 കൊരി 9:2). വിശുദ്ധ പൗലോസ് തന്‍റെ ആധ്യാത്മിക സന്താനങ്ങളായ കൊറിന്തിയരോട് അരുളിച്ചെയ്ത ഈ വാക്യങ്ങള്‍ കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളെ നോക്കിക്കൊണ്ട് മാര്‍ത്തോമാ സ്ലീഹാ ഉദ്ധരിക്കുന്നതായി സങ്കല്‍പ്പിച്ചാല്‍ യാതൊരു അബദ്ധവും ഉണ്ടാകില്ല” (പേജ് 1)

ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ തന്നെ തോമാസ്ലീഹായുടെ മകുടമാണ് ഭാരതസുറിയാനി സഭ എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ ഭാരതസഭയുടെ ആത്മീയപിതൃത്വം തോമാസ്ലീഹായ്ക്ക് നല്‍കുന്നതിന് തിരുവചനത്തില്‍നിന്നുള്ള മറ്റുചില തെളിവുകളാണ് ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

ക്രിസ്തുമാര്‍ഗ്ഗവും ആദിമസഭാ ദര്‍ശനങ്ങളും

അന്ത്യത്താഴത്തിനു ശേഷം ശിഷ്യന്മാരോടൊത്തുള്ള സംഭാഷണമധ്യേയാണ് “വഴിയും സത്യവും ജീവനും ഞാനാണ്” എന്ന് ഈശോമശിഹാ വെളിപ്പെടുത്തുന്നത്. ശിഷ്യനായ തോമായുടെ ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ഈശോമശിഹാ ഈ പരമയാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്. നിങ്ങള്‍ക്കു സ്ഥലമൊരുക്കുവാന്‍ ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു മടങ്ങുകയാണെന്ന് ഈശോ പറഞ്ഞപ്പോള്‍ തോമാ ചോദിക്കുന്നു “കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?” ഈ സന്ദര്‍ഭത്തിലാണ് “വഴി ഞാന്‍ തന്നെയാണ്” എന്ന് ഈശോമശിഹാ വെളിപ്പെടുത്തുന്നത്. (യോഹ 14:1-6).

പന്തക്കുസ്താദിവസം പരിശുദ്ധസഭ സ്ഥാപിതമായതിനുശേഷം അപ്പൊസ്തൊലന്മാരെയും ആദിമസഭയെയും ഒരുപോലെ നയിച്ചത് തങ്ങള്‍ “ക്രിസ്തുമാര്‍ഗ്ഗി”കളാണ് എന്നൊരു നവീനചിന്തയായിരുന്നു. മതജീവിതത്തിന്‍റെ ബന്ധനത്തിൽനിന്നും ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കു വിളിക്കപ്പെട്ടവരാണ് തങ്ങളെന്ന അവബോധം ആദിമസഭയുടെ മുഖമുദ്രയായിരുന്നു. ക്രിസ്തുവിശ്വാസികള്‍ തങ്ങളെ “ക്രിസ്തുമാര്‍ഗ്ഗികള്‍” എന്ന് വിശേഷിപ്പിച്ചിരുന്നതായി അപ്പസ്തൊലപ്രവൃത്തികളില്‍ വായിക്കുന്നു. “ക്രിസ്തുമാര്‍ഗ്ഗം” സ്വീകരിച്ചവരെ ബന്ധനസ്ഥരാക്കി ജെറുസലേമില്‍ കൊണ്ടുവരാനാണ് സാവൂള്‍ ശ്രമിച്ചതെന്ന് അപ്പ പ്രവൃ 9:2ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. “ക്രിസ്തുമാര്‍ഗ്ഗത്തെ” സംബന്ധിച്ച് എഫേസോസില്‍ വലിയൊരു ലഹളയുണ്ടായതായി അപ്പസ്തോല പ്രവൃത്തി 19:23ല്‍ കാണാം. കൂടാതെ, ഫെലിക്സ് എന്ന ദേശാധിപതിക്ക് “ക്രിസ്തുമാര്‍ഗ്ഗ”ത്തെ സംബന്ധിച്ചു നല്ല അറിവുണ്ടായിരുന്നു എന്ന് അപ്പസ്തൊല പ്രവൃത്തി 24:22ലും വ്യക്തമാക്കിയിരിക്കുന്നു.
തങ്ങള്‍ ക്രിസ്തുമാര്‍ഗ്ഗികളാണെന്നും ഈശോമശിഹാ എന്ന വഴിയിലൂടെ ദൈവപിതാവിൻ്റെ സന്നിധിയിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തീര്‍ത്ഥാടകരാണെന്നുമുള്ള അവബോധം സഭയുടെ ആരംഭംമുതലേ ക്രൈസ്തവസമൂഹത്തില്‍ നിലനിന്നിരുന്നു. ഇതിനുള്ള തെളിവുകളാണ് ”അപ്പസ്തൊല പ്രവൃത്തികൾ” എന്ന പുതിയനിയമ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.

ക്രിസ്തുമാർഗ്ഗത്തിലെ സഞ്ചാരിയായി പൗലോസ് സ്ലീഹാ

യഹൂദമതത്തില്‍ ഏറെ മതാനുസാരിയായി ജീവിച്ച പൗലോസ് അപ്പൊസ്തൊലന്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനുശേഷം യഹൂദമതത്തിന്‍റെ കുറ്റങ്ങളും കുറവുകളും തീര്‍ത്ത് മറ്റൊരു നവീനമതം കെട്ടിപ്പടുക്കാനല്ല ശ്രമിച്ചത്. താന്‍ ക്രിസ്തുമാര്‍ഗ്ഗിയാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ”ക്രിസ്തുമാര്‍ഗ്ഗം” എന്ന പുതിയനിയമ ദര്‍ശനമാണ് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ സുവിശേഷ പ്രസംഗങ്ങളുടെയെല്ലാം അടിസ്ഥാനം ക്രിസ്തുമാര്‍ഗ്ഗ ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു. കൊറിന്തോസ് സഭയ്ക്കുള്ള ലേഖനത്തില്‍ പൗലോസ് സ്ലീഹാ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കര്‍ത്താവില്‍ എൻ്റെ പ്രിയപുത്രനും വിശ്വസ്തനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കു ഞാനയച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭളിലും ഞാന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്തുവിലുള്ള എൻ്റെ മാര്‍ഗങ്ങള്‍ (My Ways in Christ)നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്. (1 കൊരി 4:17). തന്‍റെ ഉപദേശങ്ങളുടെയും പ്രസംഗങ്ങളുടെയും അടിസ്ഥാനം ”ക്രിസ്തുവിലുള്ള തൻ്റെ യാത്രകൾ” ആണെന്ന യാഥാർത്ഥ്യമാണ് പൗലോസ് സ്ളീഹാ ഇവിടെ വ്യക്തമാക്കുന്നത്. കൂടാതെ പൗലോസ് അപ്പൊസ്തൊലന്‍റേതായി അറിയപ്പെടുന്ന ഹെബ്രായലേഖനത്തില്‍ തന്‍റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നുവെന്നും (ഹെബ്രായര്‍ 10:20) രേഖപ്പെടുത്തിയിരിക്കുന്നു.

പൗലോസ് സ്ലീഹായുടെ ജീവിതവും സന്ദേശവും ”ക്രിസ്തുവിലുള്ള തന്‍റെ വഴികളെ” സംബന്ധിച്ചായിരുന്നു. ക്രിസ്തുമാര്‍ഗ്ഗമെന്നത് കേവല മതജീവിതത്തില്‍നിന്നും വ്യത്യസ്തമായ ജീവിതദര്‍ശനമാണെന്ന സന്ദേശമായിരുന്നു എല്ലാ അപ്പൊസ്തൊലന്മാരും പങ്കുവച്ചത്. വിവിധ മതങ്ങളില്‍നിന്നും പ്രാകൃതസമൂഹങ്ങളില്‍നിന്നും ക്രിസ്തുവിനാല്‍ വീണ്ടെടുക്കപ്പെട്ടു പുതിയ സൃഷ്ടികളാക്കപ്പെട്ടവർ ക്രിസ്തുമാര്‍ഗ്ഗത്തിലുള്ള ജീവിതം പരിശീലിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു അപ്പൊസ്തൊലന്മാര്‍ ലേഖനങ്ങള്‍ എഴുതിയത്. ആഴമേറിയ ദൈവശാസ്ത്ര ദര്‍ശനങ്ങള്‍ക്കൊപ്പം അനുദിനജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ധാര്‍മ്മികനിയമങ്ങളും നീതിബോധവും ഓരോ ക്രിസ്തുശിഷ്യനിലും വളര്‍ത്തിയെടുക്കാനും അവര്‍ തങ്ങളുടെ എഴുത്തുകളില്‍ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് കൊളോസ്യ ലേഖനം 3,4 അധ്യായങ്ങള്‍, എഫേസോസ് ലേഖനം 4,5,6 എന്നീ അധ്യായങ്ങള്‍ നോക്കുക. കൊളോസോസിലെയും എഫേസോസിലെയും പാഗന്‍ സമൂഹങ്ങളില്‍നിന്ന് ക്രിസ്തുമാര്‍ഗ്ഗത്തലേക്കു കടന്നുവന്നവര്‍ക്കു നല്‍കുന്ന ഉപദേശങ്ങളിൽ കാലാതീതമായ ഒരു ക്രൈസ്തവജീവിത സംസ്കാരം രൂപപ്പെടുത്തുന്നതിനുള്ള സ്ലീഹായുടെ ഇടപെടല്‍ വ്യക്തമായി കാണാം. യാക്കോബ്, പത്രോസ്, യൂദ, യോഹന്നാന്‍ എന്നിവരുടെ ലേഖനങ്ങളിലുമെല്ലാം ക്രിസ്തുമാര്‍ഗ്ഗത്തില്‍ അധിഷ്ഠ്തിമായ ജീവിതരീതിയെക്കുറിച്ചുള്ള നിര്‍ദ്ദേങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ദൈവവചനത്തിന്‍റെ ആഴമേറിയ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തുന്നതോടൊപ്പം ക്രിസ്തുമാര്‍ഗ്ഗമെന്ന ജീവിതക്രമത്തിനും അപ്പൊസ്തൊലന്മാര്‍ ഒരുപോലെ പ്രാധാന്യം നല്‍കിയിരുന്നു. ക്രിസ്തുവെന്ന മാര്‍ഗ്ഗത്തില്‍ എല്ലാവര്‍ക്കും മുമ്പേ താന്‍ സഞ്ചരിക്കുന്നതിനാല്‍ തന്നെ അനുകരിച്ചു തന്‍റെ പിന്നാലെ വരുവാനാണ് പൗലോസ് കൊരിന്ത് സഭയെ ആഹ്വാനം ചെയ്തത്. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍” (1 കൊരി 11:1).

ഭാരതസഭയും തോമാമാര്‍ഗ്ഗ ദര്‍ശനങ്ങളും

അപ്പൊസ്തൊലിക ഉപദേശത്തിൻ്റെ കാതലായിരുന്ന ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള ആഹ്വാനമാണ് തോമാസ്ലീഹാ ഭാരതത്തിലും പ്രചരിപ്പിച്ചത്. “ഞാന്‍ വഴിയാണ്” എന്ന് ഈശോമശിഹായില്‍നിന്നു നേരിട്ടു കേട്ട ശിഷ്യനായിരുന്നുവല്ലോ തോമാസ്ലീഹാ. അതിനാല്‍ തന്‍റെ സുവിശേഷപ്രവര്‍ത്തന ഭൂമികയായ ഭാരതത്തില്‍ ക്രൈസ്തവികതയെ മാര്‍ഗ്ഗമായി അവതരിപ്പിക്കുന്നതിനാണ് തോമാസ്ലീഹായും യത്നിച്ചത്. തോമാസ്ലീഹായില്‍നിന്നു പകര്‍ന്നുകിട്ടിയ ഈ മാര്‍ഗ്ഗദര്‍ശനത്തെ ഭാരതത്തിലെ മാര്‍തോമാ ക്രിസ്ത്യാനികളും ഏറ്റെടുത്തു. തങ്ങള്‍ “തോമാമാര്‍ഗ്ഗ”ത്തിലൂടെ ക്രിസ്തുവിനെ പിന്‍പറ്റുന്നവരാണ് എന്നൊരു സ്വയാവബോധം മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ മുഖമുദ്രയായിരുന്നു.

The Liturgical Heritage of the Syro Malabar Church എന്ന ഗ്രന്ഥത്തിൽ ഫാ. പോൾ പള്ളത്ത് എഴുതുന്നു ”For the St Thomas Christians, Christianity was predominantly a way of life (margam) to obtain salvation and to reach God the Father, which was wrought by Christ through his paschal mysteries, introduced in India by Apostle Thomas “Thoma Margom” and assiduously practised by their ancestors ” (The Liturgical Heritage of the Syro Malabar Church: Shadows and Realities, Paul Pallath, HIRS Publication, Changanassery).

മാര്‍ത്തോമാസ്ലീഹാ കേരളത്തില്‍ അവതരിപ്പിച്ചത് ഒരു വിശ്വാസപ്രമാണം മാത്രമായിരുന്നില്ല, ക്രിസ്തുവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതിയുമായിരുന്നു തോമായുടെയും സുവിശേഷം. ഈ ജീവിതരീതി തോമാമാര്‍ഗ്ഗമാണ് എന്ന് ഭാരത ക്രിസ്ത്യാനികൾ മനസ്സിലാക്കി. ക്രിസ്തുവില്‍ സംലഭ്യമായ എല്ലാ ആത്മീയാനുഗ്രഹങ്ങളെയും സ്വായത്തമാക്കുവാന്‍ കഴിയുന്ന ജീവിതക്രമമായിരുന്നു തോമാമാര്‍ഗ്ഗം. വ്യക്തിയിലും കുടുംബത്തിലും സഭയിലും സമൂഹത്തിലും ക്രിസ്തുമാര്‍ഗ്ഗികള്‍ എന്ന അവബോധത്തോടെ തോമായുടെ പിന്നാലെ സഞ്ചരിച്ച് പിതാവിന്‍റെ സന്നിധിയെന്ന മഹത്തായ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഒരു സമൂഹത്തെയാണ് തോമാസ്ലീഹാ ഒരുക്കിയത്. ക്രിസ്ത്വാനുകരണമെന്നത് വിശ്വാസവും ജീവിതരീതിയും കൂടിച്ചേർന്നതാണ് എന്ന അപ്പൊസ്തൊലിക ഉപദേശത്തെ ഭാരതസാംസ്കാരിക പശ്ചാത്തലത്തില്‍ ഉള്‍ക്കൊണ്ടായിരുന്നു തോമാമാര്‍ഗ്ഗം ഇവിടെ നിലനിന്നത്. പ്രാര്‍ത്ഥനയും ഉപവാസവും ആത്മനിയന്ത്രണത്തിനായി നോയമ്പും ശക്തമായ കൂട്ടായ്മാ ബോധവുമെല്ലാം തോമാമാര്‍ഗ്ഗത്തിന്‍റെ സവിശേഷതകളായിരുന്നു.

ക്രിസ്തുവിനെ മാര്‍ഗ്ഗമായും അതോടൊപ്പം വിശ്വാസപ്രമാണമായും അവതരിപ്പിക്കുന്നതിന് ഒരു അപ്പൊസ്തൊലന്‍ കൂടിയേ തീരൂ. അപ്പൊസ്തൊലന്‍റെ സാന്നിധ്യമില്ലെങ്കില്‍ അവിടെ ക്രിസ്തുമാര്‍ഗ്ഗം രൂപപ്പെടില്ല. “തോമാമാര്‍ഗ്ഗികള്‍” എന്ന സുറിയാനി സഭയുടെ അടിസ്ഥാനബോധ്യം ക്രിസ്തുമാര്‍ഗ്ഗമെന്ന അപ്പൊസ്തൊലിക ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭാരതഭൂവിൽ രൂപപ്പെട്ടത്. ഈ അടിസ്ഥാനം രൂപപ്പെടുത്തുവാന്‍ കടന്നുവന്ന ക്രിസ്തുശിഷ്യനായിരുന്നു തോമാസ്ലീഹാ. തോമാസ്ളീഹായുടെ ചരിത്രപരതയ്ക്കൊപ്പം അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൻ്റെ തിരുവചനത്തിലെ തെളിവാണ് ഭാരത സഭയുടെ ആരംഭം മുതൽ മാർത്തോമാ ക്രിസ്ത്യാനികളിൽ നിറഞ്ഞു നിൽക്കുന്ന തോമമാർഗ്ഗ ദർശനങ്ങൾ.

ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജൂലൈ 26 ന് വെള്ളിയാഴ്ച ഹാർലോ ഹോളി ഫാമിലി സീറോമലബാർ മിഷനിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. ഹാർലോയിലെ സെന്റ് തോമസ് മൂർ കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌ ദിനാന്ത യാമങ്ങളിൽ ഉണർന്നിരുന്നു പ്രാർത്ഥനക്കും ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും കൗൺസിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജിൽ ശുശ്രുഷകൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകൾ അവസാനിക്കും.

യേശുവിന്റെ തിരുരക്ത വണക്കത്തിനായി കത്തോലിക്കാ സഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂലൈ മാസത്തിൽ ക്രമീകരിച്ചിരിക്കുന്ന ദൈവീക കൃപകളുടെയും, ക്രിസ്തുവിന്റെ തിരുനിണത്താൽ വിശുദ്ധീകരണവും പ്രാപിക്കുവാൻ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

മനോജ് തയ്യിൽ-07848808550, മാത്തച്ചൻ വിളങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം:
ജൂലൈ 26, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:30 വരെ.
St. Thomas Moor RC Church, Hodings Road, Harlow,
CM20 1TN.

വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ച് പേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പായുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററി. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡികസ്റ്ററിയുടെ പ്രീഫെക്ട് പതിനഞ്ച് വാഴ്ത്തപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ റിപ്പോർട്ട് കൺസിസ്റ്ററിയിൽ അവതരിപ്പിച്ചു.

തുടർന്ന് അവരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള അംഗീകാരം കൺസിസ്റ്ററി അംഗങ്ങൾ നൽകി. പുതിയ വിശുദ്ധരിൽ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഒഴികെയുള്ളവരുടെ പേരുകൾ 2024 ഒക്ടോബർ 20 ഞായറാഴ്ച വിശുദ്ധരുടെ പട്ടികയിൽ ആലേഖനം ചെയ്യും. വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി 2025 ജൂബിലി വർഷത്തിലായിരിക്കും നടക്കുക.

കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച വ്യക്തിയാണ് കാർലോ അക്യൂട്ടിസ്. ലാപ്ടോപ്പും സമൂഹ മാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നശേഷം 15–ാം വയസിൽ അന്തരിച്ച ഈ കംപ്യൂട്ടർ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി നേരത്തെ തീരുമാനിച്ചിരുന്നു.

ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 10 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി വലേറിയയ്ക്ക് അപകടത്തെ തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചതാണ് രണ്ടാമത്തെ അദ്ഭുതം. ഈ നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടർ പ്രതിഭയുമാണ്.

ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അത്ഭുതങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയനായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 136 വിശ്വാസ അത്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി വെർച്വൽ മ്യൂസിയം സൃഷ്ടിച്ചു.

പന്തുകളിയും വിഡിയോ ഗെയിമുകളുമായിരുന്നു ഇഷ്ടം. വെബ്സൈറ്റുകൾ ഉണ്ടാക്കാൻ കംപ്യൂട്ടറിന് മുൻപിലെന്ന പോലെ മണിക്കൂറുകൾ പ്രാർഥനയ്ക്കും ചെലവിട്ടു. രക്താർബുദം ബാധിച്ച് 2006 ൽ ഒക്ടോബർ 12 ന് മരിക്കും വരെ സജീവ സാക്ഷ്യം തുടർന്നു. കഴിഞ്ഞ വർഷം പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥൻ കാർലോ ആയിരുന്നു.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി യുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാൾ ആഘോഷം ജൂലൈ ഏഴാം തിയതി ഞായർ 2.30 ന് റെക്സം സെന്റ് മേരീസ് കതീഡ്രലിൽ നടത്തുന്നു.ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരുന്നു. കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകുന്നതാണ്. കുർ ർബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാർത്ഥന , സമാപന പ്രാത്ഥനയുടെ ആശിർവാദം തുടർന്ന് നേർച്ച പാച്ചോർ വിതരണം, കോഫീ, ചായ സൽക്കാരം ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ കുർബാനയിൽ കുട്ടികൾക്ക് കാഴ്ചവയ്പ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. കഴിയുന്നഅത്രയും കുട്ടികളും പങ്കെടുക്കുക. അതോടൊപ്പം എല്ലാ തോമസ് നാമദാരികളും കാഴ്ച സമർപ്പണം നടത്തുവാൻ ശ്രമിക്കുക.

ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം സെന്റ് മേരീസ് കതീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു കതീഡ്രൽ കാർപാർക്കിൽ കാർ പാർക്ക് ചെയ്ത ശേഷം വണ്ടി രെജിസ്ട്രേഷൻ പള്ളിയുടെ ഉള്ളിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപെടുത്തേണ്ടതാണ്.

പള്ളിയുടെ പോസ്റ്റ്‌ കോഡ്. St Marys Cathedral. LL11 1RB, Regent Street Wrexmham.

.കൂടുതൽ വിവരത്തിന്
Contact – Fr Johnson Kattiparampil CMI – 0749441108, Manoj Chacko – 07714282764 Benny Wrexham -07889971259.Jaison Raphel – 07723926806, Timi Mathew – 07846339027, Jomesh Joby -07570395216, Johny Bangor – 07828624951, Joby Welshpool 07407651900.

വാത്സിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാൽസിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മരിയൻ തീർത്ഥാടനവും തിരുന്നാളും സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത നേതൃത്വം നൽകുന്ന ഏട്ടാമത് തീർത്ഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് സീറോമലബാർ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്.

തീർത്ഥാടകരെ വരവേൽക്കുന്നതിനും, ഗതാഗത നിയന്ത്രണം, ദേവാലയം, തീർത്ഥാടന വീഥികൾ അടക്കം അലങ്കാരം,അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിംഗ്, ഫസ്റ്റ് എയ്ഡ് അടക്കം ഒരുക്കങ്ങൾ പൂർത്തിയായതായി ആതിഥേയർ അറിയിച്ചു. . സീറോമലബാർ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാൽസിങ്ങാം തീർത്ഥാടനങ്ങൾക്ക് സംഘാടക റോളിൽ അനുഭവ സമ്പത്തുള്ളവരാണ് കേംബ്രിഡ്ജ് റീജയൻ വിശ്വാസ സമൂഹം.

ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, മിഷനുകളിൽ നിന്നുള്ള വൈദികർ സഹകാർമ്മികരുമായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും. പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശവും നൽകും.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ പ്രഘോഷണ തിരുന്നാളിനാളിൽ പങ്കു ചേരുന്ന തീർത്ഥാടകർക്ക്, മാതൃ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹ-കൃപാ വർഷവും, പ്രാർത്ഥനാ സാഫല്യവും നിറവേറുന്നതിനായി രൂപതയുടെ നേതൃത്വത്തിലും പ്രത്യേകിച്ച് കേംബ്രിഡ്ജ് റീജണിലെ ഓരോ ഭവനങ്ങളിലും മധ്യസ്ഥ പ്രാർത്ഥനകൾ നടന്നുവരുന്നു.

തീർത്ഥാടനത്തിൽ മാതൃഭക്തരായ വൻജനാവലി എത്തുമ്പോൾ ഉണ്ടാവാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി എല്ലാ മിഷനുകളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു ഒരുമിച്ച് പ്രാർത്ഥിച്ചും ഭക്തിഗാനങ്ങൾ ആലപിച്ചും വരാനുള്ള നിർദ്ദേശം രൂപത നൽകിയിട്ടുണ്ട്.

ആദിമകാലങ്ങളിൽ വാൽസിങ്ങാം തീർത്ഥാടനത്തിനായി എത്തുന്നവർ മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നഗ്ന പാദരായി നടന്നു നീങ്ങുതിനായി ‘സ്ലിപ്പർ’ അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. ‘സ്ലിപ്പർ ചാപ്പൽ’ എന്ന് വിളിക്കുന്ന ‘കാത്തലിക്ക് നാഷണൽ ഷ്രയിൻ ഓഫ് ഔർ ലേഡി ഇൻ വാത്സിങ്ങാം’ ബസിലിക്കയിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ സഭയുടെ മരിയൻ തീർത്ഥാടനം നടക്കുക.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് ഉള്ള സംവിധാനവും ഒരുക്കുന്നതാണ്.

വാൽസിങ്ങാം പള്ളിയുടെ വിലാസം.
Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL

യൂറോപ്യൻ മലയാളികളുടെ ആത്മീയ ഐക്യ കൂട്ടായ്മയായ ഇ.എം.പി.സിയൂടെ ഉദ്ഘാടന സമ്മേളനം ജൂൺ 22 ശനിയാഴ്ച ഡർബിയിൽ നടന്നു. ഇ.എം.പി.സിയുടെ ആദ്യ പ്രൊമോഷണൽ മീറ്റിങ്ങുകൂടിയായ ഈ സമ്മേളനത്തിനു അധ്യക്ഷത വഹിച്ചത് പാസ്റ്റർ സി ടി എബ്രഹാം ആയിരുന്നു.കർത്താവിൽ പ്രിയരായ നിരവധി ദൈവദാസന്മാരുടെയും വിശ്വാസിസമൂഹത്തിന്റെയും സാന്നിധ്യത്തിൽ പാസ്റ്റർ ജോ കുര്യൻ ഇ.എം.പി.സിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .പാസ്റ്റർ ബിജു ചെറിയാൻ സ്വാഗതവും പാസ്റ്റർ മനോജ് എബ്രഹാം നന്ദിയും അറിയിച്ചു.യുകെയിൽ നിന്നും യൂറോപ്പിൽ നിന്നും മറ്റു വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന ദൈവ ദാസന്മാർ ആശംസകൾ അറിയിച്ചു.

യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള വിവിധ സഭകളിൽ നിന്നുള്ള കർത്തൃദാസന്മാരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഈ ചടങ്ങിൽ ഡെർബി ചർച്ച് കൊയറും ഇ.എം.പി.സിയുടെ നാഷണൽ കൊയറും വർഷിപ്പിന് നേതൃത്വം നൽകി.എത്തിച്ചേരാൻ സാധിക്കാതിരുന്നവരുടെ ആശംസകളും അറിയിച്ചു.

യൂറോപ്യൻ മലയാളികളുടെ ഏറെക്കാലത്തെ സ്വപ്ന സാക്ഷാൽക്കാരമായ ഈ ആത്മീയ സമ്മേളനത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്. ഈ മഹാ സമ്മേളനത്തിനു ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയ ഡെർബി പെന്തകോസ്ത് ചർച്ചിലെ കർത്തൃദാസനും വിശ്വാസി സമൂഹത്തിനും പ്രത്യേക നന്ദി ഇ.എം.പി.സിയുടെ ഭാരവാഹികൾ അറിയിച്ചു .

സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ ടെലികാസ്റ്റ് ചെയ്തത് ഓസ്‌ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്നപ്രമുഖ ലൈവ് സ്ട്രീമിംഗ് കമ്പനി ആയ ഇവെന്റ്സ് മീഡിയ ആയിരുന്നു.ലോകത്തിന്റെ നാനാ കോണുകളിൽ നിന്നും നിരവധി ആളുകളാണ് മീറ്റിംഗ് ലൈവ് ആയി വീക്ഷിക്കുകയും ഇ.എം.പി.സിക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തത് .

തത്സമയ ദൃശ്യങ്ങൾ കാണാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ് വീഡിയോയുടെ ലിങ്കും

സെന്റ് ജോൺ സീറോ മലബാർ മിഷണിൽ ദുക്റാനാ തിരുനാൾ ജൂൺ 23ഞായറാഴ്ച വൈകുന്നേരം 4മണിയോടെ മിഷൺ ഡയറക്ടർ ഫാദർ ജോബി ഇടവഴിക്കൽ കൊടി ഉയർത്തിയതോടെ തിരുകർമ്മംങ്ങൾക്ക് തുടക്കമായി. തുടർന്ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് വണക്കം, ലദിഞ്ഞ്, കഴുന്ന് നേർച്ച, പ്രദക്ഷിണം എന്നിവ ഭക്തിയാദരപൂർവ്വം നടന്നു.

തിരുനാൾ ഏറ്റടുത്തു നടത്തിയ 31അംഗ പ്രസുദേന്തിമാരുടെയും, മിഷൺ കമ്മിറ്റിയംഗങ്ങളുടെയും കാര്യക്ഷമമായ പ്രവർത്തനമാണ് തിരുനാൾ ആഘോഷങ്ങളുടെ വലിയ വിജയത്തിന് സഹായകരമായത്. തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്ക് സ്നേഹ വിരുന്നും തിരുനാൾ കമ്മിറ്റി ഒരുക്കിയിരുന്നു. അനുഗ്രഹദായകവും, വിശ്വാസദീപ്തവും ഈ തിരുനാൾ ദിനം സ്നേഹത്തിന്റെയും, കൂട്ടായ്‌മയുടെ ഹൃദ്യമായ അനുഭവമാണ് ഏവർക്കും സമ്മാനിച്ചത്. വൈകുന്നേരം 7മണിയോടെ മിഷൺ ഡയറക്ടർ കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിനു പരിസമാപ്തിയായി.

ഷാജി വർഗീസ് മാമൂട്ടിൽ

ആൾഡർഷോട് സെന്റ് മേരീസ് ദേവാലയത്തിൽ, സീറോ മലബാർ സഭ വിശ്വാസികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ജൂൺ 23 ഞായറാഴ്ച വൈകിട്ട് 4ന് ആരംഭിച്ച തിരുന്നാൾ ആഘോഷങ്ങൾ രാത്രി 9 മണിയോടെ സമാപിച്ചു.

സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കൽ, ഇടവക വികാരി ഫാ. എബിൻ കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി. ഫാ. മാത്യു ജോസഫ് മടിക്കാങ്കൽ വചന സന്ദേശം നൽകി. ജിയോ ആൻ്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിൻ്റെ ഗാനാലാപനം വിശുദ്ധ കുർബാനയെ ഭക്തിസാന്ദ്രമാക്കി. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുന്നാൾ പ്രദക്ഷിണത്തിൽ, തിരുസ്വരൂപങ്ങളും, മുത്തുക്കുടകളും, ദീപ്ക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേർന്നപ്പോൾ ഈ തിരുന്നാൾ ആൾഡർഷോട്ടിൻ്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേർച്ച കാഴ്ചയായി ലഭിച്ച വസ്തുക്കൾ മുൻ വർഷങ്ങളിലെപോലെ ഈ വർഷവും ഫുഡ് ബാങ്കിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചു.

ആൾഡർഷോട് സെന്റ് ജോസഫ്, സെന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബർട്ട് സ്റ്റ്യൂവർടിൻ്റെ നിസ്സീമമായ സഹായവും സഹകരണവും, തിരുന്നാൾ കമ്മിറ്റി, പ്രസുദേന്തിമാർ, വിശ്വാസികൾ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാൾ ഏറ്റവും മനോഹരമാക്കാൻ സഹായിച്ചു.

തിരുന്നാളിൻ്റെ ഭാഗമായി സെന്റ് ജോർജ് പാരീഷ് ഹാളിൽ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. എബിൻ, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാൾ കമ്മിറ്റി കൺവീനർ ടോമി, ജോയിൻ്റ് കൺവീനർ ജെയ്സൺ, അംഗങ്ങളായ അജി, ബിജു, മനു, വിമൻസ് ഫോറം അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവർ നേതൃത്വം നൽകി.

ബിനോയ് എം. ജെ.

ഞാനും ഈ കാണുന്ന പ്രപഞ്ചവും ഒന്നു തന്നെയോ? അല്ലെന്നേ നിങ്ങൾ പറയൂ. കാരണം ഇതിനോടകം തന്നെ ഞാനീ കാണുന്ന ശരീരവുമായും അതിനെ ചുറ്റിപ്പറ്റിയുള്ള ചെറിയ ഒരു മനസ്സുമായും താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്റെ അസ്ഥിത്വം ഈ ഇട്ടാവട്ടത്തിൽ ഒതുങ്ങുന്നു. എന്റെ സുഖദു:ഖങ്ങൾ പരിമിതമായ ഈ സാഹചര്യങ്ങൾക്ക് അപ്പുറം പോകുന്നില്ല. അൽപമായ എന്റെ ചിന്തയെയും പ്രവൃത്തിയെയും പെരിപ്പിച്ച് കാണുന്നതിൽ ഞാൻ സായൂജ്യം കണ്ടെത്തുന്നു. എന്റെ പഠനമോ, ജോലിയോ, വിവാഹമോ, ജീവിതമോ മലണമോ പോലും അനന്തമായി നീളുന്ന ഈ ബ്രഹ്മാണ്ഡത്തിൽ ഒരു സംഭവമേയല്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവ ഈ ബ്രഹ്മാണ്ഡത്തേക്കാൾ പ്രധാനമാണ്. നോക്കുവിൻ, കോടാനുകോടി നക്ഷത്രങ്ങളും, അവയെ ചുറ്റിക്കറങ്ങുന്ന എണ്ണമറ്റ ഗ്രഹങ്ങളും, പ്രകാശത്തിനുപോലും സഞ്ചരിക്കുവാൻ നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങൾ എടുക്കുന്ന അതി വിശാലമായ ഈ ശൂന്യാശവും – അതിലെ ഒരു മൺതരിപോലെ ചെറിയ ഈ ഭൂമിയിലിരുന്നുകൊണ്ട് നാം കാണുന്ന സ്വപ്നങ്ങളും പ്രവർത്തിക്കുന്ന വിക്രിയകളും എത്രയോ അപ്രധാനങ്ങളാണ്? നാമവയെ പെരുപ്പിച്ചു കാണിക്കുന്നുണ്ടെങ്കിൽ അതുവഴി നാം നമ്മെ തന്നെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

ആത്മവഞ്ചനയുടെ ഈ പാത ഉപേക്ഷിച്ചുകൊണ്ട് നമുക്ക് യാഥാർഥ്യത്തിന്റെ പാതയിലൂടെ അൽപം സഞ്ചരിക്കാം.ഞാനും നിങ്ങളും ഈ ഇട്ടാവട്ടത്തിൽ പെട്ടു പോയത് എന്തുകൊണ്ടാണ്? അനന്താകാശത്തിൽ ചുറ്റിക്കറങ്ങുന്ന ഒരു പക്ഷിയെ കൂട്ടിൽ അടക്കുന്നതുപോലെ ഉള്ളൂ ഇത്. ഞാനും നിങ്ങളും ഈ ചെറിയ ശരീരത്തിലും അതിനെ ചുറ്റിപ്പറ്റിയുള്ള ഈ ചെറിയ പ്രവർത്തനമണ്ഡലത്തിലും അടക്കപ്പെട്ടിരിക്കുന്നു. പരിമിതമായ ഈ സമൂഹത്തിൽ സുഖങ്ങളെല്ലാം വച്ചിട്ടുണ്ടെന്ന് നാം സ്വയം വിശ്വസിക്കുന്നു. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള സാഹിത്യഗ്രന്ഥങ്ങൾ എല്ലാം പഠിച്ചാൽ അവ ഒരു കാര്യം അടിവരയിട്ട് പറയുന്നതായി കാണാം – ഇന്നത്തെ സുഖം നാളത്തെ ദുഃഖമായും ഇന്നത്തെ ദുഃഖം നാളത്തെ സുഖമായും മാറുന്നു. ഇവിടുത്തെ സുഖങ്ങളെല്ലാം തന്നെ താത്കാലികങ്ങളാണ്. അവയുടെ പിറകേ പോയിട്ട് കാര്യമൊന്നുമില്ലന്നല്ലേ അവ നൽകുന്ന സന്ദേശം? ശാശ്വതമായ സുഖം എന്നും ഒരു മരീചികയായി അവശേഷിക്കുന്നു. എന്താണ് ഇതിന്റെ കാരണം? നാം സുഖത്തെ തെറ്റായ ഇടത്ത് തിരയുന്നു എന്നത് തന്നെയാണ് ഇതിന്റെ കാരണം. ഈ സമൂഹത്തിൽ സുഖങ്ങളെല്ലാം വച്ചിട്ടുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നു. അത് കണ്ടെത്തുന്നതിൽ നാം അടിക്കടി പരാജയപ്പെടുമ്പോഴും നാം മാറി ചിന്തിക്കുന്നില്ല. ബഹുഭൂരിപക്ഷവും ശാശ്വതമായ സുഖം എന്നൊന്നില്ല എന്നു പറഞ്ഞുകൊണ്ട് ലൗകികതയുടെയും തിന്മയുടെ യും വഴിയിലേക്ക് ചായുന്നു.

എന്നാൽ ശാശ്വതമായ സുഖം എന്നൊന്നുണ്ട്. അതീ സമൂഹത്തിൽ അല്ലെന്ന് മാത്രം. ഞാനീ സമൂഹത്തിലെ ഒരംഗമായിരിക്കാം. അതുകൊണ്ട്? ഞാനീ സമൂഹത്തിന്റെ അടിമയാകണമോ? സമൂഹത്തിന്റെ പിറകേ പോകുന്നവൻ സമൂഹത്തിന്റെ അടിമയായി പിടിക്കപ്പെടുന്നു. സമൂഹത്തെ തള്ളിക്കളയുന്നവനാകട്ടെ എല്ലാ ബന്ധനങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുന്നു. എന്റെയും നിങ്ങളുടെയും അസ്ഥിത്വം വാസ്തവത്തിൽ സമൂഹത്തിന് പുറത്താണ് കിടക്കുന്നത്. അത് ഈ ബ്രഹ്മാണ്ഡം മുഴുവൻ നിറഞ്ഞിരിക്കുന്നു. അതെ! ഞാനും നിങ്ങളും ആ പരബ്രഹ്മം തന്നെ! ആ അനന്തതയുമായി താദാത്മ്യം പ്രാപിക്കുമ്പോൾ നാം അനന്താനന്ദത്തിലേക്ക് വരുന്നു. വേറെ ഒരിടത്തും അനന്താനന്ദം ലഭ്യമല്ല.

സമൂഹം സമരങ്ങളും, സംഘർഷങ്ങളും, മാത്സര്യങ്ങളും നിറഞ്ഞ ഒരിടമാണ്. മറ്റുള്ളവരുടെ മുന്നിൽ എത്തുവാൻ വേണ്ടി എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുന്നു. ഒരാളുടെ ഇഷ്ടം മറ്റൊരാളുടേതുമായി സംഘട്ടനത്തിൽ വരുന്നു. എല്ലായിടത്തും പ്രശ്നങ്ങളാണ്. സമൂഹം എല്ലാ കാലങ്ങളിലും ഇങ്ങനെയൊക്കെതന്നെ ആയിരുന്നു. ഏതെങ്കിലും കാലത്ത് സമൂഹം പരിപൂർണ്ണതയിലെത്തുമോ എന്ന് ചോദിച്ചാൽ എനിക്കറിഞ്ഞു കൂടാ. എത്തുമെങ്കിൽ തന്നെ അത് വിദൂരഭാവിയിൽ പോലും സംഭവിക്കുമെന്നു തോന്നുന്നില്ല. അതു വരെ കാത്തിരിക്കുവാൻ നമ്മെ കൊണ്ടാവില്ലല്ലോ. നമുക്ക് ഈ ജന്മത്തിൽ തന്നെ മോക്ഷം കിട്ടണം. ഈ പ്രശ്നങ്ങളെയും പ്രാരാബ്ധങ്ങളെയും അവയുടെ ഉറവിടത്തോടൊപ്പം ദൂരെയെറിയുക എന്നതാണ് അതിനുള്ള ഏക മാർഗ്ഗം. സമൂഹത്തിന്റെ അഭാവത്തെ ആസ്വദിക്കുവിൻ! സമൂഹ്യജീവിതത്തെ ആസ്വദിക്കുന്നതിന്റെ ആയിരം മടങ്ങ് ശക്തിയോടെ സമൂഹത്തിന്റെ അഭാവത്തെ ആസ്വദിക്കുവാൻ നമുക്ക് കഴിയും. കാരണം സമൂഹം വളറെ ചെറുതാണ്. ബ്രഹ്മാണ്ഡമോ അനന്തവും.

എന്നിരുന്നാലും സാമൂഹിക ജീവിതത്തെ ആസ്വദിക്കാതെ നമുക്ക് ഈ ലോകത്തിൽ ജീവിക്കുവാനാവില്ലല്ലോ. നമുക്ക് സദാ കർമ്മം ചെയ്യേണ്ടിയിരിക്കുന്നു. എന്നാൽ സമൂഹം മാത്രം ശരണം എന്നുവന്നാൽ നാമറിയാതെ തന്നെ സമുഹത്തിന്റെ അടിമകളായി മാറുന്നു. മറിച്ച് വേണ്ടി വന്നാൽ സമൂഹത്തെ വലിച്ചെറിയുവാനും നമുക്കാവുമെന്ന് വന്നാൽ പിന്നീട് നാം അതിന്റെ അടിമയല്ല! സാമൂഹിക ജീവിതത്തെ ആസ്വദിക്കുവാൻ നിങ്ങൾ ഇതിനോടകം പഠിച്ചിട്ടുണ്ട്. ഇനി നിങ്ങൾ പഠിക്കേണ്ടത് അതിന്റെ അഭാവത്തെ ആസ്വദിക്കുക എന്നത് ആണ്. അനന്തമായ ഏകാന്തത! ആ ഏകാന്തത അത്യധികം മധുരമാണ്. സമൂഹം തിരോഭവിച്ചാലും എന്തിന്, ലോകം അവസാനിച്ചാലും നിങ്ങൾക്കത് വിഷയമല്ല. നിങ്ങളെ വേദനിപ്പിക്കുവാൻ ആർക്കും കഴിയുകയുമില്ല. നിങ്ങൾ നിർണ്ണായകമായ ആ വിജയം കൈവരിച്ചിരിക്കുന്നു. അപ്പോൾ നിങ്ങൾ സമൂഹത്തിന്റെ ഭാഗമല്ല, മറിച്ച് സമൂഹം നിങ്ങളുടെ ഭാഗമാണ് എന്ന് വരുന്നു. കാരണം നിങ്ങൾ ബ്രഹ്മാണ്ഡവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു! ഇപ്രകാരം നിങ്ങൾ സ്വന്തം മഹത്വവും പ്രാധാന്യവും മനസ്സിലാക്കുമ്പോൾ നിങ്ങളിലെ അൽപത്വം തിരോഭവിക്കുകയും നിങ്ങൾ മോക്ഷം പ്രാപിക്കുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved