Spiritual

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചാരണം സംഘടിപ്പിച്ചു . 2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത് .അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണത്തോടെ ചടങ്ങുകൾ ആരംഭിച്ചു (രാമായണ പാരായണം ചെയ്തത് Tപങ്കജാക്ഷൻ ) തുടർന്ന് നാമ സങ്കീർത്തനവും ശേഷം ദീപാരാധനയും തുടർന്ന് അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു.രാമായണ മാസ ആചാരണത്തിൽ പങ്കെടുത്ത എല്ലാവർക്കും ലണ്ടൻ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.

പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും ‘പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി’; സന്യാസസമൂഹത്തിന്റെ സ്ഥാപകനും, അഭിഷേകാഗ്നി കൺവെൻഷനുകളുടെ നേതൃ ശുശ്രൂഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ‘ഗ്രേറ്റ് എവേക്കനിങ്’ ഇംഗ്ലീഷ് കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും 2026 ആഗസ്റ്റ് 1 ശനിയാഴ്ച
ബർമിങ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം 4.30-ന് സമാപിക്കും.

ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ മിഷൻ ഡയറക്ടറായ അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. സേവ്യർ വട്ടായിൽ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. ഫാ. ഷൈജു നടുവത്താനിയിൽ (AFCM UK), ബ്രദർ ജോസ് കുര്യാക്കോസ് (AFCM UK) എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.

‘ഗ്രേറ്റ് എവേക്കനിങ്’ കൺവെൻഷനിൽ പ്രശസ്ത ആരാധനാ ബാൻഡ് ആയ ‘വൺ ഹോപ്പ് പ്രൊജക്റ്റ്’ സംഗീതാരാധന നയിക്കും. കുട്ടികൾക്കായി പ്രത്യേക സമാന്തര ക്ലാസുകൾ ഉണ്ടായിരിക്കും. കൺവെൻഷൻ നഗരിയിൽ സൗജന്യ പാർക്കിങ് സൗകര്യം ലഭ്യമാണ്.

ജപമാല പ്രദക്ഷിണം ,സ്തുതി ആരാധന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് ഈ ദിവസത്തെ പ്രധാന ശുശ്രൂഷകൾ. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 29 സ്ഥലങ്ങളിൽ നിന്ന്
കൺവെൻഷനിലേക്ക് കോച്ച് (ബസ്) സൗകര്യം ഉണ്ടായിരിക്കും.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ യേശുനാഥന്റെ സ്നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും, വിശ്വാസത്തിൽ നവീകരിക്കപ്പെടുവാനും ഈ മഹത്തായ ദിവസത്തിലേക്ക് AFCM UK ടീം
ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് afcmuk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അല്ലെങ്കിൽ ജോസഫ് (07506810177), വിൽസൺ (07956381337) എന്നിവരുമായി ബന്ധപ്പെടുക.

അപ്പച്ചൻ കണ്ണഞ്ചിറ

‘മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം എന്നും, പാപം നിമിത്തംവിശുദ്ധി നഷ്‌ടപ്പെട്ട്‌ ഭവനങ്ങൾ നശിക്കുമെന്നും’ പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് . ഭവനങ്ങളിൽ പരിശുദ്ധ അമ്മക്ക് നൽകേണ്ട സ്ഥാനവും ബഹുമാനവും ഉദ്ബോധിപ്പിച്ച ആന്റണി അച്ചൻ പാപം ചെയ്തത് നിമിത്തം ഏദന്തോട്ടത്തിൽ നിന്ന് ദൈവം ആദിമാതാപിതാക്കളെ പുറത്താക്കിയ കാര്യം ഓർമ്മിപ്പിച്ചു.വാത്സിങ്ഹാം തീർത്ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയ മരിയൻ പ്രഭാഷണം നടത്തുകയായിരുന്നു സഭാ പണ്ഡിതനും കൂടിയായ റവ.ഡോ .ആന്റണി ചുണ്ടെലിക്കാട്ട് . ദൈവ ഹിതം അനുസരിച്ച് സർവ്വതും ഉപേക്ഷിച്ചെത്തിയ അബ്രഹാമിനെ ദൈവം പുതിയ ദേശവും ഭവനവും വാഗ്ദാനം നൽകി കൽപ്പനകൾ കൊടുത്ത് വാഗ്ദത്ത ഭൂമിയിലേക്ക് ജനതയെ നയിക്കുവാൻ അയക്കുന്നതാണ് പിന്നീട് കാണുക.’

‘പുതിയ നിയമത്തിൽ മനുഷ്യനു നഷ്ടപ്പെട്ട സ്വർഗ്ഗീയ ഭവനം വീണ്ടെടുക്കാനായി ദൈവം സ്വപുത്രനെ ഭൂമിയിലേക്ക് അയക്കുവാൻ തീരുമാനിക്കുകയും പരിശുദ്ധ മറിയത്തിന്റെ ഉദരത്തിൽ വസിക്കുവാനുള്ള വിശുദ്ധ ഭവനം ഒരുക്കുകയുമായിരുന്നു. മനുഷ്യരക്ഷയുടെ ചരിത്രത്തിൽ മറിയത്തിന്റെ ഈ ദൗത്യം അതുല്യമാണ്. ദൈവപുത്രന് മാനുഷിക ശരീരം നൽകി ദൈവത്തിന്റെ വാസസ്ഥലമായിത്തീർന്ന മറിയം, വിശ്വസ്തരുടെ ആത്മീയ അമ്മയായി സഭ ആദരിക്കുന്നു. ‘കാൽവരിയിലെ ചിന്തയും’ ഇക്കാര്യം അടിവരയിട്ടു പറയുന്നു’.

മനുഷ്യരുടെ ആവശ്യങ്ങൾ എല്ലാ തലങ്ങളിലും മനസ്സിലാക്കി സ്വപുത്രന്റെ ശ്രദ്ധയിൽ എത്തിക്കുകയും, അനുഗ്രഹദായകമാക്കുകയും ചെയ്യുന്ന പരിശുദ്ധ അമ്മ അനുഗ്രഹങ്ങളുടെ പറുദീസയാണ്. പരിശുദ്ധ മറിയത്തിന്റെ മാതൃസ്നേഹം വിശ്വാസത്തിന് ശക്തിയും, ഹൃദയത്തിന് സമാധാനവും, ജീവിതത്തിന് പ്രത്യാശയും പകരുന്ന ആത്മീയ അത്താണിയാണ്. മാതൃപരിപാലനത്തിലും, മാധ്യസ്ഥത്തിലും ആശ്രയിച്ച് ക്രിസ്തുവിനോട് കൂടുതൽ ചേർന്ന് നിൽക്കുകയും, പാപത്തെ അതിജീവിച്ച്, നഷ്ടപ്പെട്ട സ്വർഗ്ഗഭവനത്തിലേക്കുള്ള യാത്രയിൽ സ്ഥിരതയോടെ മുന്നേറുകയും ചെയ്യാം എന്ന് ആന്റണി അച്ചൻ തീർത്ഥാടകരോട് ആഹ്വാനം ചെയ്തു.

അപ്പച്ചൻ കണ്ണഞ്ചിറ

നൈർമ്മലത്തിലേക്കും, വിശുദ്ധിയിലേക്കുമുള്ള ഏക മാർഗ്ഗം തിരുവചനമാണെന്നു മാർ സ്രാമ്പിക്കൽ പിതാവ്. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും, വചനം കേൾക്കുകയും, വിശ്വസിക്കുകയും, ഉൾക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയിൽ പൂരിതയായതെന്നും പിതാവ് ഓർമ്മിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ സന്ദർശനവും സാന്നിദ്ധ്യവും മാതാവിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഭവനങ്ങൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയും എന്നും എലീശാ പുണ്യവതിയുടെ ഭവനം സന്ദർശനത്തിൽ അടക്കം അക്കാര്യം വിശുദ്ധ ഗ്രൻഥം പ്രതിപാദിക്കുന്നുണ്ടെന്നും പിതാവ് ഓർമ്മിപ്പെടുത്തി. വാത്സിങ്ഹാം തീർത്ഥാടനത്തിൽ പരിശുദ്ധ കുർബ്ബാന മദ്ധ്യേ തിരുന്നാൾ സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.

മനുഷ്യ കുലത്തിന്റെ നവീകരണത്തിനും രക്ഷക്കുമായി ദൈവം സ്വപുത്രനെ അയച്ചപ്പോൾ, സ്വന്തം ഉദരം വാസസ്ഥലമായി നൽകിയ പരിശുദ്ധ അമ്മ ജീവിക്കുന്ന സക്രാരിയാണ്. പരിശുദ്ധ അമ്മയെ സ്വന്തം മാതാവായി അംഗീകരിക്കാത്ത ഒരു വ്യക്തിക്കും സമാധാനവും സ്വസ്ഥതയും ലഭിക്കില്ല എന്നും, കാൽവരിയിൽ കുരിശിൽ കിടന്നുകൊണ്ട് ഇതാ നിന്റെ അമ്മയെന്ന് പറഞ്ഞുകൊണ്ട് തന്റെ രക്ഷാകര ദൗത്യം പൂർത്തിയാക്കുമ്പോൾ അമ്മയെന്ന ആശ്രയമാണ് ദൈവം നമ്മൾക്ക് നൽകിയതെന്നും പിതാവ് പറഞ്ഞു.

പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ, ദൈവീക അനുഗ്രഹ വർഷമാണ് രൂപതയിൽ കാണുവാൻ കഴിയുന്നത്. സീറോമലബാർ സഭാ മക്കൾക്കായി എൺപതോളം വൈദികരുടെ അജപാലന സേവനം നൽകുവാൻ ഇന്ന് കഴിയുന്നുവെന്ന് പിതാവ് നന്ദി പുരസ്സരം ഓർമ്മിച്ചു. വൈദീക പട്ടം സ്വീകരിച്ച് സ്വന്തമായി രണ്ടു വൈദികർ രൂപതക്കുണ്ടായതിലും, സമർപ്പിത ജീവിതം തെരഞ്ഞെടുത്ത് രൂപതയിൽ സേവനം ചെയ്യുവാൻ പുതുതലമുറയിലെ സിസ്റ്ററിനെ ലഭിച്ചതും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും സംരക്ഷണവുമാണെന്നും ദൈവത്തിന്റെ കരുതലുമാണെന്നും പിതാവ് നന്ദിയോടെ ഓർമ്മിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ഇംഗ്ളണ്ടിലെ നസ്രത്തിൽ സംഘടിപ്പിച്ച തീർത്ഥാടനം ഭക്തിസാന്ദ്രവും, മരിയഭക്തി പ്രഘോഷണവുമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വാത്സിങ്ഹാം തീർത്ഥാടനത്തിന്റെ പത്താം വാർഷികത്തിൽ, പുണ്യ സന്നിധിയിൽ ഒഴുകിയെത്തിയ ആയിരങ്ങളായ മാതൃഭക്തർ തീർത്ത ജനസാഗരം, മനം നിറയെ മാതൃസ്നേഹം പുൽകിയാണ് തിരിച്ചു പോയത്. പ്രതികൂല കാലാവസ്ഥയെ പ്രാർത്ഥനയിലും മാതൃ സംരക്ഷണത്തിലും പ്രസന്നമാക്കിയ അത്ഭുത അടയാളങ്ങൾക്കും വാത്സിങ്ഹാം സാക്ഷിയായി.

തീർത്ഥാടന തിരുക്കർമ്മൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ സപ്രാ പ്രാർത്ഥനയോടെ ആരംഭമായി. തുടർന്ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചു നടത്തിയ ആരാധനയിലും അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി. ആരാധനക്ക് ശേഷം രൂപതയുടെ പ്രോട്ടോ സെഞ്ചുലോസ്, റവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നൽകിയ മരിയൻ സന്ദേശം മാതൃഭക്തി പ്രഘോഷണവും വിശ്വാസദീപ്തവുമായി. തിരുന്നാൾ കൊടിയേറ്റത്തിനു ശേഷം പ്രസുദേന്തിവാഴ്ച നടന്നു.

രൂപതയുടെ നാനാ ഭാഗത്തു നിന്നും ഒഴുകിയെത്തിയ വൻ ജനാവലി തങ്ങളുടെ മിഷൻ ബാനറുകളുടെ പിന്നിൽ അണിനിരന്ന്, മുത്തുക്കുടകളുടെയും, കൊടിതോരണങ്ങളുടെയും, അകമ്പടിയോടെ വിശുദ്ധരുടെ രൂപങ്ങളുമേന്തി ഭക്ത്യാദരപൂർവ്വം തിരുന്നാൾ പ്രദക്ഷിണം നടത്തി. ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ വിശ്വാസ പാരമ്പര്യങ്ങളുടെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു. പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും രണ്ടു മൈലോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര തീർത്ഥാടകരാണ് അനുഗ്രഹങ്ങളുടെ പറുദീസയിൽ ഈ വർഷം എത്തിച്ചേർന്നത്. പ്രദക്ഷിണത്തിന്റെ ഏറ്റവും പിന്നിലായി വാത്സിങ്ങ്ഹാം മാതാവിന്റെ തിരുസ്വരൂപവുമേന്തി ആതിഥേയരായ കേംബ്രിഡ്ജ് റീജൻ സീറോമലബാർ സംഘവും, അതിന്റെ പിന്നിൽ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് അഭിവന്ദ്യ പിതാവും വൈദികരും പങ്കുചേർന്നു.

വാത്സിങ്ങാമിലെ കത്തോലിക്കാ നാഷണൽ തീർത്ഥാടന ബസിലിക്കയുടെ റെക്ടർ മോൺസിഞ്ഞോർ റോബർട്ട് ബില്ലിംഗ് ഏവർക്കും ഹൃദ്യമായ സ്വാഗതമരുളി. പൗരോഹിത്യ ജൂബിലിയുടെ നിറവിലായിരുന്ന റെക്ടർ മോൺസിഞ്ഞോർ റോബെർട്ട് ബില്ലിങ്ങിന് ബൊക്കെ നൽകിയും, ഷാൾ അണിയിച്ചും അഭിവന്ദ്യ പിതാവ് സനേഹോഷ്മളമായ ആശംസയും അനുമോദാനവും നേരുകയായിരുന്നു.

ആഷ്‌ഫോർഡ് വി. സൈമൺ സ്റ്റോക്ക് കത്തോലിക്കാ ചർച്ച് വികാരിയും, എപ്പാർക്കി വിമൻസ്‌ഫോറം , ചർച്ച് കൊയർ എന്നിവയുടെ ചെയർമാനുമായ ഫാ. ജോസ് അഞ്ചനാനിയിൽ അച്ചന്റെ ജന്മദിനത്തിൽ, ബൊക്കെ നൽകികൊണ്ടു സ്രാമ്പിക്കൽ പിതാവ് ആശംസകൾ നേർന്നു.

പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആൻറണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ ബസിലിക്കയുടെ റെക്ടർ അടക്കം വൈദികർക്കും വോളണ്ടിയേഴ്സിനും തീർത്ഥാടകർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ആരംഭിച്ച ആഘോഷപൂർവ്വമായ പരിശുദ്ധ തിരുന്നാൾ കുർബ്ബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസുവ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ.ജോ മാത്യു, വാത്സിങ്ങ്ഹാം തീർത്ഥാടന കമ്മിറ്റി കോർഡിനേറ്റർ ഫാ ജിനു മുണ്ടുനടക്കൽ അടക്കം രൂപതയിലെ നാല്പതോളം വൈദികർ സഹകാർമ്മികരായി അർപ്പിച്ച ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി പുണ്യ സന്നിധേയത്തിൽ ആത്മീയ വിരുന്നും, അനുഗ്രഹദായകവുമായി.

ആഘോഷമായ തിരുന്നാൾ പരിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വാൽസിംഗ്ഹാം പിൽഗ്രിമേജ് തിരുന്നാൾ കമ്മിറ്റി കോർഡിനേറ്ററും , സീറോമലബാർ ഇടവക വികാരിയുമായ ഫാ. ജിനു മുണ്ടുനടക്കൽ ഏവർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു. സീറോമലബാർ രൂപത യുടെ വാൽസിംഗ്ഹാം തീർത്ഥാടനം ഏറ്റവും വിജയപ്രദവും, അനുഗ്രഹദായകവും, സുഗമമായും നടത്തുന്നതിൽ നേതൃത്വം വഹിച്ച ഫാ. ജിനു മുണ്ടുനടക്കലിനെയും, കേംബ്രിഡ്ജ് റീജൻ സീറോമലബാർ ടീമിനെയും അഭിവന്ദ്യ പിതാവ് പ്രത്യേകം പ്രശംസിക്കുകയും, നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.

ബിജു കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ തിരുന്നാൾ ഗായകസംഘം നടത്തിയ ഗാനശുശ്രുഷ ആത്മീയവും സ്വർഗ്ഗീയവുമായ അനുഭൂതി പകർന്നു. പരിശുദ്ധ അമ്മയെ വണങ്ങി പ്രാർത്ഥനകൾ സമർപ്പിച്ചും, നേർച്ചകാഴ്ച്ചകൾ സ്വീകരിച്ചും, മാതൃസ്നേഹം ആവോളം നുകർന്നതിനും ശേഷമാണ് വിശ്വാസികൾ സ്വഭവനങ്ങളിലേക്ക് മടങ്ങിയത്.

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തോലിക്ക ചര്‍ച്ചില്‍ ആറു കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. ഈ വർഷം 27 ഓളം കുട്ടികള്‍ പഠിച്ച് ഒരുങ്ങിയെങ്കിലും 21 കുട്ടികള്‍ നാട്ടിലാണ് ആദ്യകുര്‍ബാന സ്വീകരിക്കുന്നത്.
മനോഹരമായി അലങ്കരിച്ച ദേവാലയത്തില്‍ കുരുന്നുകള്‍ ഈശോയെ ആദ്യമായി നാവില്‍ രുചിച്ചറിഞ്ഞു.
എസ്എംസിസി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിൻ്റേയും സ്വിന്‍ഡന്‍ മിഷൻ കോഡിനേറ്റർ ഫാ ജെയിൻ പുളിക്കലിൻ്റെയും നേതൃത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

രണ്ടു പേര്‍ കണ്‍ഫര്‍മേഷനും സ്വീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളും വിശ്വാസ സമൂഹവും ചേര്‍ന്ന് കുരുന്നുകളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികള്‍ സന്തോഷം പങ്കുവച്ചുകൊണ്ട് കേക്കു മുറിച്ചു. വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുരുന്നുകള്‍ക്ക് കൊന്തയും സര്‍ട്ടിഫിക്കറ്റുകളും കൈമാറി.
ദേവാലയത്തില്‍ ക്വയര്‍ മനോഹരമായി ഗാനങ്ങള്‍ ആലപിച്ചു. ട്രസ്റ്റിമാരായ ബിജു തോമസ്, ബില്‍ജി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നത്.കുര്‍ബാന മദ്ധ്യേ ഫാ ജെയ്ന്‍ തന്റെ സന്ദേശത്തില്‍ വിശുദ്ധ കുര്‍ബാനയെ കുറിച്ചും വിശുദ്ധ കുമ്പസാരത്തിന്റെ മഹത്വത്തെ കുറിച്ചും ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് കുമ്പസാരത്തിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം ഉദ്ബോധിപ്പിച്ചു.ആദ്യ കുര്‍ബാനയ്ക്ക് കുട്ടികളെ ഒരുക്കിയ ഷീബ അളിയത്ത്, സെബാസ്റ്റ്യന്‍ ജോസഫ്, ജെസിക്കാ സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു
ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് ആശംസ നേര്‍ന്ന് ആശിര്‍വദിച്ചുകൊണ്ടാണ് ഏവരും മടങ്ങിയത്.

ബെന്നി അഗസ്റ്റിൻ കാർഡിഫ്

കാർഡിഫ് സീറോ-മലബാർ വിശ്വാസിസമൂഹത്തിന്റെ ചരിത്രത്തിൽ ജൂലൈ 19 സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെടുന്ന ദിനമായി മാറി. സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇന്നലെ കാർഡിഫിൽ നടന്ന അതിവിശിഷ്ടമായ തിരുന്നാൾ തിരുക്കർമ്മത്തിൽ കാർഡിഫ് സീറോ-മലബാർ മിഷൻ ഔദ്യോഗികമായി ഇടവകയായി പ്രഖ്യാപിച്ചു. സെന്റ് തോമസ് മിഷൻ കാർഡിഫ് ഇന്ന് മുതൽ ‘മാർ തോമ സ്ലീവാ പാരീഷ് കാർഡിഫ്’ എന്നറിയപ്പെടും. ഈ പ്രഖ്യാപനം കാർഡിഫിലെ സീറോ-മലബാർ സമൂഹത്തിന്റെ വിശ്വാസയാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. ഫാ. മാത്യു പിണക്കാട്ട് ആണ് ഇതിനോടനുബന്ധിച്ചുള്ള ഡിക്രി വായിച്ചത്. കാർഡിഫ് – മിനീവിയ അതിരൂപത അധ്യക്ഷൻ ആർച്ബിഷപ്പ് മാർക്ക് ഒറ്റൂൾ തിരുകർമ്മങ്ങളിൽ സന്നിഹിതനായിരുന്നു. തിങ്ങി നിറഞ്ഞ ദേവാലയത്തിൽ വിശ്വാസികൾ വളരെ പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകളിൽ ഭക്തിപൂർവ്വം പങ്കെടുത്തു.

ചെറിയ പ്രാർത്ഥനാ കൂട്ടായ്മയായി ആരംഭിച്ച് മാസ് സെന്ററായും പിന്നീട് സുസംഘടിതമായ വിശ്വാസിസമൂഹമായും വളർന്ന കാർഡിഫ് സമൂഹം ഇന്ന് ഇടവക പദവിയിലേക്ക് ഉയർന്നത് വർഷങ്ങളായുള്ള വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

ഇടവക പ്രഖ്യാപനവേളയിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ദൈവത്തിന് നന്ദി അർപ്പിക്കുകയും, ഈ വളർച്ചയ്ക്ക് നേതൃത്വം നൽകിയ വൈദികരെയും സന്യസ്തരെയും അൽമായ വിശ്വാസികളെയും അഭിനന്ദിക്കുകയും ചെയ്തു. വിശ്വാസം, ഐക്യം, സുവിശേഷപ്രഘോഷണം, കുടുംബമൂല്യങ്ങൾ എന്നിവയിൽ കൂടുതൽ ശക്തിപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ഇടവകയായി വളരുവാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും, മിഷൻ ഡയറക്ടർ ആയിരുന്ന ഫാ. പ്രജിൽ പണ്ടാരപ്പറമ്പിലിനെ ഇടവകയുടെ ആദ്യ വികാരിയായി നിയമിക്കുകയും ചെയ്തു.

കാർഡിഫിലെ സീറോ-മലബാർ വിശ്വാസികൾ അതിയായ സന്തോഷത്തോടും നന്ദിയോടും കൂടിയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇടവക പദവി ലഭിച്ചതോടെ ആത്മീയ ശുശ്രൂഷകൾ കൂടുതൽ ശക്തിപ്പെടുകയും, പുതിയ തലമുറയുടെ വിശ്വാസപരിശീലനത്തിനും സഭാപ്രവർത്തനങ്ങൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കപ്പെടുകയും ചെയ്യും.

മുഖ്യ തിരുന്നാൾ ദിവസമായ ഇന്നലെ രാവിലെ 8.45 കഴുന്നു വിതരണത്തോടെ തുടങ്ങിയ തിരുന്നാൾ കർമ്മങ്ങൾ പിന്നീട് ഇടവകജനങ്ങൾ പിതാക്കന്മാരെ സ്വീകരിക്കുകയും, കാനൻ നിയമപ്രകാരം മിഷൻ ഡയറക്ടർ ഗ്രേറ്റ് ബ്രിട്ടൺ എപ്പാർക്കി അധ്യക്ഷനെ സ്വീകരിക്കുകയും, ഡിക്രി പ്രഖ്യാപനം, തിരികത്തിക്കൽ, ആഘോഷമായ തിരുന്നാൾ കുർബാന, ലദീഞ്ഞും പ്രദക്ഷണവും അവസാനം സ്‌നേഹവിരുന്നോടെ പര്യവസാനിച്ചു. ഇടവക ട്രസ്റ്റിമാരായ സിബിച്ചൻ ജോസഫും, സിൽവി സജിയും മറ്റ് കമ്മറ്റിക്കാരും അടങ്ങിയ തിരുന്നാൾ കമ്മറ്റി ഇന്നലെ നടന്ന ഇടവക പ്രഖ്യാപന ദിവസത്തെ ചടങ്ങുകൾ ക്രമീകരിക്കുന്നതിന് നേതൃത്വം നൽകി.

 

കാർഡിഫ് സീറോ-മലബാർ ഇടവകയുടെ ഈ ചരിത്രനേട്ടം ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ സഭയുടെ വളർച്ചയിലും വിശ്വാസവ്യാപനത്തിലും മറ്റൊരു മഹത്തായ അധ്യായമായി മാറുന്നു. “കർത്താവ് ഈ ആലയം അനുഗ്രഹിക്കുകയും, ഈ ഇടവകയിലൂടെ അനേകരെ വിശ്വാസത്തിലും സ്നേഹത്തിലും നയിക്കുകയും ചെയ്യട്ടെ.”

കാർഡിഫ് സീറോ-മലബാർ ഇടവകയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവാനുഗ്രഹത്താലും പരിശുദ്ധാത്മാവിന്റെ നേതൃത്വത്താലും ഈ പുതിയ ഇടവക വിശ്വാസത്തിലും സാക്ഷ്യത്തിലും സേവനത്തിലും സമൃദ്ധമായി വളരട്ടെയെന്ന് ന്യൂസ് ടീം ആശംസിക്കുന്നു.

ഷൈമോൻ തോട്ടുങ്കൽ

കാർഡിഫ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വാര്ഷികത്തിലേക്ക് കടക്കുമ്പോൾ രൂപതയിലെ ആറാമത്ഇടവകയായി കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന സെന്റ് തോമസ് മിഷൻ .മിഷന്റെ തിരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന തിരുക്കർമ്മങ്ങളോടൊപ്പം ജൂലൈ 19 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ച് വിശുദ്ധ കുർബാന അർപ്പിക്കും . 2001 ൽ ഒരു ചെറു കൂട്ടായ്മയായി തുടങ്ങി പിന്നീട് കാർഡിഫിലും സമീപ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന കേന്ദ്രമായും പിന്നീട് പ്രൊപ്പോസഡ്‌ മിഷനായും , മിഷനായും മാറിയ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും പൂർത്തീകരണമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാമത്തെ ഇടവക ദേവാലയം കാർഡിഫിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാന നിമിഷമായി മാറുകയാണ് ,ഇടവക പ്രഖ്യാപനവും തിരുന്നാൾ ആഘോഷങ്ങളും വലിയ ആത്മീയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മിഷൻ ഡയറക്ടർ ഫാ പ്രജിൽ പണ്ടാര പറമ്പിലിന്റെയും കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരുടെയും നേതൃത്വത്തിലുള്ള മിഷനിലെ കുടുംബാംഗങ്ങൾ. കാർഡിഫിൽ 2002 ൽ റെവ ഫാ. കുര്യാക്കോസ് കണ്ണംകര ഓ എഫ് എം ന്റെ സഹായത്തിൽ ആരംഭിച്ച സീറോ മലബാർ വിശുദ്ധ കുർബാന തുടർന്ന് ഫാ ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ , ഫാ. ടോം പട്ടശ്ശേരിൽ IC, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് IC, ഫാ. ജോർജ് പുത്തൂരാൻ IC എന്നിവരുടെ നേതൃത്വത്തിൽ തുടരുകയും, അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മകളും മാസത്തിൽ ഒരിക്കലുള്ള വിശുദ്ധ കുര്ബാനകളും ,മത ബോധന ക്ലാസ്സുകളും മറ്റ് ഭക്താനുഷ്ഠാനങ്ങളും ആരംഭിക്കുകയും ചെയ്തു .2009 ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു. 2011ൽ ടോം പട്ടശ്ശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റേയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയും ഉള്ള അല്മായരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫും 2019ൽ വിനീതാ ജെയ്സനും മത ബോധന ഹെഡ് ടീച്ചർമാരായി നിയമിതരാകുകയും ചെയ്തു .

2010–2015 കാലയളവിൽ കാർഡിഫിലെ സീറോ മലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടുകയും ഒരു കൂട്ടായ്മയായി വളരുകയും ചെയ്തു ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി. ഫാ. ടോമി അഗസ്റ്റിനും, ഫാ. ടോം പട്ടശ്ശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടിവിശുദ്ധ കുർബാന സെന്ററുകൾ തുടങ്ങി.

കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി സീറോ മലബാർ സഭയുടെ തന്നെ വൈദികനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോ മലബാർ കോഓർഡിനേറ്റർ ആയ റെവ ഫാ തോമസ് പാറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്ദർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു. തുടർന്ന് 2015ൽ റോസ്‌മേനിയൻ സഭ അംഗമായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.2016 ൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായതിന് ശേഷം കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ വളർച്ചയും ദ്രുത ഗതിയിൽ ആരംഭിച്ചു .2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്ദർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു. പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി.

2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു. ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർത്ഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോ മലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.

2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം ഭവന സന്ദർശനം വളരെ റെഗുലർ ആക്കുകയും, മിഷൻ ലീഗ് ഉൾപ്പടെ ഉള്ള ഭക്ത സംഘടനകൾ തുടങ്ങുകയും, . ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു. 2022 ജൂലൈയിൽ കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്ഗീസും ജെസ്സി സ്കറിയയും തിരഞ്ഞെടുക്കപ്പെട്ടു.

2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി. തുടർന്ന്
2024 മാർച്ചിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ മിഷൻ അംഗങ്ങൾ ഒരു മനസോടെ നടത്തിയ പ്രാർഥനയുടെയും ത്യാഗങ്ങളുടെയും ഫലമായി ഈ ഞായറാഴ്ച കാർഡിഫിലെ മലയാളി കുടിയേറ്റ ചരിത്രത്തിനും സീറോമലബാർ സഭക്കും അഭിമാനമായി പുതിയ ഇടവക ദേവാലയം പിറവിയെടുക്കുന്ന ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കുന്ന സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ ഒരുങ്ങി നിൽക്കുകയാണ് വിശ്വാസികൾ .

അപ്പച്ചൻ കണ്ണഞ്ചിറ

വാൽസിങ്ങാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും, അനുഗ്രഹങ്ങളുടെ പറുദീസയും, ഇംഗ്ളണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർത്ഥാടനം നാളെ പ്രൗഢവും,ഭക്ത്യാഘോഷപൂർവ്വവും കൊണ്ടാടും.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം. വാൽത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും, പ്രിയപുത്രന്റെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാൽത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്‌ഠ കാര്യങ്ങൾ സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ഏറെയാണ്.

ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.

ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം, തീർത്ഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിച്ച്‌ , അലങ്കാരങ്ങളും, തിരുന്നാൾ ഒരുക്കങ്ങളുംപൂർത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേൽക്കുവാൻ സജ്ജമായിരിക്കുകയാണ്. തീർത്ഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടത്തിവരുന്ന കേംബ്രിഡ്‌ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള അവസരം നീട്ടി നൽകിയിട്ടുണ്ട്. https://forms.office.com/e/5CmTvcW6p7

വാത്സിങ്ഹാം അധികൃതർ നല്കിയ ഗതാഗത നിയന്ത്രണങ്ങളും, റൂട്ടു മാപ്പുകളും മനസ്സിലാക്കി വോളണ്ടിയേഴ്‌സ് നൽകുന്ന നിർദ്ദേശങ്ങളും, ട്രാഫിക് സൈൻ ബോർഡുകളും പാലിച്ചാവണം തീർത്ഥാടന ദേവാലയത്തിലേക്ക് എത്തേണ്ടതും, തീർത്ഥാടനത്തിൽ പങ്കെടുക്കേണ്ടതും എന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനായി മലയാളി കാറ്ററേഴ്‌സിന്റെ സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് മുൻകൂറായി ഭക്ഷണം ഓർഡർ ചെയ്യുവാൻ 07869212935, 07720614876 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാൽസിങ്ങാം തീർത്ഥാടനത്തിനായി ഒരുങ്ങി ‘ഹോളി മൈൽ’ നഗ്ന പാദരായി നടക്കാനായി സ്ലിപ്പർ അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം.

Screenshot

രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നൽകുന്ന മരിയൻ സന്ദേശവും, പതിനൊന്നരക്ക് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.

പന്ത്രണ്ടു മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, 12:30 നു മാതൃഭക്തി പ്രഘോഷണ നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ അണിനിരന്ന് ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് ഒന്നേമുക്കാലിന് ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പരിശുദ്ധ തിരുന്നാൾ കുർബ്ബാന അർപ്പിക്കും. മുന്നേമുക്കാലിന് നന്ദി പ്രകാശനത്തോടെ തീർത്ഥാടന തിരുന്നാൾ സമാപിക്കും.

വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാൻ ഏവരും ശ്രദ്ധിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ തിരുന്നാൾ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും മാതൃസന്നിധിയിലേക്ക് സസ്നേഹം ക്ഷണിക്കുന്നു.

Registration Link:
https://forms.office.com/e/5CmTvcW6p7

Caterers Contact;
Aju – 07869212935,
IFC -07720614876.

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady Walshingham, Houghton, St. Giles
Norfolk,NR22 6AL

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചരണം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണം (പാരായണം ചെയുന്നത് Tപങ്കജാക്ഷൻ ), നാമ സങ്കീർത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. ശേഷം അന്നദാനവും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു – 07828137478
അനൂപ് ശശി -07743024090
രമ രാജൻ – 07576492822
ശാലിനി രവി – 07529394745

Copyright © . All rights reserved