Spiritual

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തോലിക്ക ചര്‍ച്ചില്‍ ആറു കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. ഈ വർഷം 27 ഓളം കുട്ടികള്‍ പഠിച്ച് ഒരുങ്ങിയെങ്കിലും 21 കുട്ടികള്‍ നാട്ടിലാണ് ആദ്യകുര്‍ബാന സ്വീകരിക്കുന്നത്.
മനോഹരമായി അലങ്കരിച്ച ദേവാലയത്തില്‍ കുരുന്നുകള്‍ ഈശോയെ ആദ്യമായി നാവില്‍ രുചിച്ചറിഞ്ഞു.
എസ്എംസിസി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിൻ്റേയും സ്വിന്‍ഡന്‍ മിഷൻ കോഡിനേറ്റർ ഫാ ജെയിൻ പുളിക്കലിൻ്റെയും നേതൃത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

രണ്ടു പേര്‍ കണ്‍ഫര്‍മേഷനും സ്വീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളും വിശ്വാസ സമൂഹവും ചേര്‍ന്ന് കുരുന്നുകളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികള്‍ സന്തോഷം പങ്കുവച്ചുകൊണ്ട് കേക്കു മുറിച്ചു. വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുരുന്നുകള്‍ക്ക് കൊന്തയും സര്‍ട്ടിഫിക്കറ്റുകളും കൈമാറി.
ദേവാലയത്തില്‍ ക്വയര്‍ മനോഹരമായി ഗാനങ്ങള്‍ ആലപിച്ചു. ട്രസ്റ്റിമാരായ ബിജു തോമസ്, ബില്‍ജി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നത്.കുര്‍ബാന മദ്ധ്യേ ഫാ ജെയ്ന്‍ തന്റെ സന്ദേശത്തില്‍ വിശുദ്ധ കുര്‍ബാനയെ കുറിച്ചും വിശുദ്ധ കുമ്പസാരത്തിന്റെ മഹത്വത്തെ കുറിച്ചും ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് കുമ്പസാരത്തിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം ഉദ്ബോധിപ്പിച്ചു.ആദ്യ കുര്‍ബാനയ്ക്ക് കുട്ടികളെ ഒരുക്കിയ ഷീബ അളിയത്ത്, സെബാസ്റ്റ്യന്‍ ജോസഫ്, ജെസിക്കാ സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു
ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് ആശംസ നേര്‍ന്ന് ആശിര്‍വദിച്ചുകൊണ്ടാണ് ഏവരും മടങ്ങിയത്.

ബെന്നി അഗസ്റ്റിൻ കാർഡിഫ്

കാർഡിഫ് സീറോ-മലബാർ വിശ്വാസിസമൂഹത്തിന്റെ ചരിത്രത്തിൽ ജൂലൈ 19 സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെടുന്ന ദിനമായി മാറി. സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇന്നലെ കാർഡിഫിൽ നടന്ന അതിവിശിഷ്ടമായ തിരുന്നാൾ തിരുക്കർമ്മത്തിൽ കാർഡിഫ് സീറോ-മലബാർ മിഷൻ ഔദ്യോഗികമായി ഇടവകയായി പ്രഖ്യാപിച്ചു. സെന്റ് തോമസ് മിഷൻ കാർഡിഫ് ഇന്ന് മുതൽ ‘മാർ തോമ സ്ലീവാ പാരീഷ് കാർഡിഫ്’ എന്നറിയപ്പെടും. ഈ പ്രഖ്യാപനം കാർഡിഫിലെ സീറോ-മലബാർ സമൂഹത്തിന്റെ വിശ്വാസയാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. ഫാ. മാത്യു പിണക്കാട്ട് ആണ് ഇതിനോടനുബന്ധിച്ചുള്ള ഡിക്രി വായിച്ചത്. കാർഡിഫ് – മിനീവിയ അതിരൂപത അധ്യക്ഷൻ ആർച്ബിഷപ്പ് മാർക്ക് ഒറ്റൂൾ തിരുകർമ്മങ്ങളിൽ സന്നിഹിതനായിരുന്നു. തിങ്ങി നിറഞ്ഞ ദേവാലയത്തിൽ വിശ്വാസികൾ വളരെ പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകളിൽ ഭക്തിപൂർവ്വം പങ്കെടുത്തു.

ചെറിയ പ്രാർത്ഥനാ കൂട്ടായ്മയായി ആരംഭിച്ച് മാസ് സെന്ററായും പിന്നീട് സുസംഘടിതമായ വിശ്വാസിസമൂഹമായും വളർന്ന കാർഡിഫ് സമൂഹം ഇന്ന് ഇടവക പദവിയിലേക്ക് ഉയർന്നത് വർഷങ്ങളായുള്ള വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

ഇടവക പ്രഖ്യാപനവേളയിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ദൈവത്തിന് നന്ദി അർപ്പിക്കുകയും, ഈ വളർച്ചയ്ക്ക് നേതൃത്വം നൽകിയ വൈദികരെയും സന്യസ്തരെയും അൽമായ വിശ്വാസികളെയും അഭിനന്ദിക്കുകയും ചെയ്തു. വിശ്വാസം, ഐക്യം, സുവിശേഷപ്രഘോഷണം, കുടുംബമൂല്യങ്ങൾ എന്നിവയിൽ കൂടുതൽ ശക്തിപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ഇടവകയായി വളരുവാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും, മിഷൻ ഡയറക്ടർ ആയിരുന്ന ഫാ. പ്രജിൽ പണ്ടാരപ്പറമ്പിലിനെ ഇടവകയുടെ ആദ്യ വികാരിയായി നിയമിക്കുകയും ചെയ്തു.

കാർഡിഫിലെ സീറോ-മലബാർ വിശ്വാസികൾ അതിയായ സന്തോഷത്തോടും നന്ദിയോടും കൂടിയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇടവക പദവി ലഭിച്ചതോടെ ആത്മീയ ശുശ്രൂഷകൾ കൂടുതൽ ശക്തിപ്പെടുകയും, പുതിയ തലമുറയുടെ വിശ്വാസപരിശീലനത്തിനും സഭാപ്രവർത്തനങ്ങൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കപ്പെടുകയും ചെയ്യും.

മുഖ്യ തിരുന്നാൾ ദിവസമായ ഇന്നലെ രാവിലെ 8.45 കഴുന്നു വിതരണത്തോടെ തുടങ്ങിയ തിരുന്നാൾ കർമ്മങ്ങൾ പിന്നീട് ഇടവകജനങ്ങൾ പിതാക്കന്മാരെ സ്വീകരിക്കുകയും, കാനൻ നിയമപ്രകാരം മിഷൻ ഡയറക്ടർ ഗ്രേറ്റ് ബ്രിട്ടൺ എപ്പാർക്കി അധ്യക്ഷനെ സ്വീകരിക്കുകയും, ഡിക്രി പ്രഖ്യാപനം, തിരികത്തിക്കൽ, ആഘോഷമായ തിരുന്നാൾ കുർബാന, ലദീഞ്ഞും പ്രദക്ഷണവും അവസാനം സ്‌നേഹവിരുന്നോടെ പര്യവസാനിച്ചു. ഇടവക ട്രസ്റ്റിമാരായ സിബിച്ചൻ ജോസഫും, സിൽവി സജിയും മറ്റ് കമ്മറ്റിക്കാരും അടങ്ങിയ തിരുന്നാൾ കമ്മറ്റി ഇന്നലെ നടന്ന ഇടവക പ്രഖ്യാപന ദിവസത്തെ ചടങ്ങുകൾ ക്രമീകരിക്കുന്നതിന് നേതൃത്വം നൽകി.

 

കാർഡിഫ് സീറോ-മലബാർ ഇടവകയുടെ ഈ ചരിത്രനേട്ടം ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ സഭയുടെ വളർച്ചയിലും വിശ്വാസവ്യാപനത്തിലും മറ്റൊരു മഹത്തായ അധ്യായമായി മാറുന്നു. “കർത്താവ് ഈ ആലയം അനുഗ്രഹിക്കുകയും, ഈ ഇടവകയിലൂടെ അനേകരെ വിശ്വാസത്തിലും സ്നേഹത്തിലും നയിക്കുകയും ചെയ്യട്ടെ.”

കാർഡിഫ് സീറോ-മലബാർ ഇടവകയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവാനുഗ്രഹത്താലും പരിശുദ്ധാത്മാവിന്റെ നേതൃത്വത്താലും ഈ പുതിയ ഇടവക വിശ്വാസത്തിലും സാക്ഷ്യത്തിലും സേവനത്തിലും സമൃദ്ധമായി വളരട്ടെയെന്ന് ന്യൂസ് ടീം ആശംസിക്കുന്നു.

ഷൈമോൻ തോട്ടുങ്കൽ

കാർഡിഫ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വാര്ഷികത്തിലേക്ക് കടക്കുമ്പോൾ രൂപതയിലെ ആറാമത്ഇടവകയായി കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന സെന്റ് തോമസ് മിഷൻ .മിഷന്റെ തിരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന തിരുക്കർമ്മങ്ങളോടൊപ്പം ജൂലൈ 19 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ച് വിശുദ്ധ കുർബാന അർപ്പിക്കും . 2001 ൽ ഒരു ചെറു കൂട്ടായ്മയായി തുടങ്ങി പിന്നീട് കാർഡിഫിലും സമീപ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന കേന്ദ്രമായും പിന്നീട് പ്രൊപ്പോസഡ്‌ മിഷനായും , മിഷനായും മാറിയ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും പൂർത്തീകരണമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാമത്തെ ഇടവക ദേവാലയം കാർഡിഫിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാന നിമിഷമായി മാറുകയാണ് ,ഇടവക പ്രഖ്യാപനവും തിരുന്നാൾ ആഘോഷങ്ങളും വലിയ ആത്മീയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മിഷൻ ഡയറക്ടർ ഫാ പ്രജിൽ പണ്ടാര പറമ്പിലിന്റെയും കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരുടെയും നേതൃത്വത്തിലുള്ള മിഷനിലെ കുടുംബാംഗങ്ങൾ. കാർഡിഫിൽ 2002 ൽ റെവ ഫാ. കുര്യാക്കോസ് കണ്ണംകര ഓ എഫ് എം ന്റെ സഹായത്തിൽ ആരംഭിച്ച സീറോ മലബാർ വിശുദ്ധ കുർബാന തുടർന്ന് ഫാ ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ , ഫാ. ടോം പട്ടശ്ശേരിൽ IC, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് IC, ഫാ. ജോർജ് പുത്തൂരാൻ IC എന്നിവരുടെ നേതൃത്വത്തിൽ തുടരുകയും, അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മകളും മാസത്തിൽ ഒരിക്കലുള്ള വിശുദ്ധ കുര്ബാനകളും ,മത ബോധന ക്ലാസ്സുകളും മറ്റ് ഭക്താനുഷ്ഠാനങ്ങളും ആരംഭിക്കുകയും ചെയ്തു .2009 ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു. 2011ൽ ടോം പട്ടശ്ശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റേയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയും ഉള്ള അല്മായരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫും 2019ൽ വിനീതാ ജെയ്സനും മത ബോധന ഹെഡ് ടീച്ചർമാരായി നിയമിതരാകുകയും ചെയ്തു .

2010–2015 കാലയളവിൽ കാർഡിഫിലെ സീറോ മലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടുകയും ഒരു കൂട്ടായ്മയായി വളരുകയും ചെയ്തു ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി. ഫാ. ടോമി അഗസ്റ്റിനും, ഫാ. ടോം പട്ടശ്ശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടിവിശുദ്ധ കുർബാന സെന്ററുകൾ തുടങ്ങി.

കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി സീറോ മലബാർ സഭയുടെ തന്നെ വൈദികനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോ മലബാർ കോഓർഡിനേറ്റർ ആയ റെവ ഫാ തോമസ് പാറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്ദർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു. തുടർന്ന് 2015ൽ റോസ്‌മേനിയൻ സഭ അംഗമായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.2016 ൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായതിന് ശേഷം കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ വളർച്ചയും ദ്രുത ഗതിയിൽ ആരംഭിച്ചു .2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്ദർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു. പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി.

2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു. ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർത്ഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോ മലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.

2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം ഭവന സന്ദർശനം വളരെ റെഗുലർ ആക്കുകയും, മിഷൻ ലീഗ് ഉൾപ്പടെ ഉള്ള ഭക്ത സംഘടനകൾ തുടങ്ങുകയും, . ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു. 2022 ജൂലൈയിൽ കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്ഗീസും ജെസ്സി സ്കറിയയും തിരഞ്ഞെടുക്കപ്പെട്ടു.

2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി. തുടർന്ന്
2024 മാർച്ചിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ മിഷൻ അംഗങ്ങൾ ഒരു മനസോടെ നടത്തിയ പ്രാർഥനയുടെയും ത്യാഗങ്ങളുടെയും ഫലമായി ഈ ഞായറാഴ്ച കാർഡിഫിലെ മലയാളി കുടിയേറ്റ ചരിത്രത്തിനും സീറോമലബാർ സഭക്കും അഭിമാനമായി പുതിയ ഇടവക ദേവാലയം പിറവിയെടുക്കുന്ന ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കുന്ന സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ ഒരുങ്ങി നിൽക്കുകയാണ് വിശ്വാസികൾ .

അപ്പച്ചൻ കണ്ണഞ്ചിറ

വാൽസിങ്ങാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും, അനുഗ്രഹങ്ങളുടെ പറുദീസയും, ഇംഗ്ളണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർത്ഥാടനം നാളെ പ്രൗഢവും,ഭക്ത്യാഘോഷപൂർവ്വവും കൊണ്ടാടും.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം. വാൽത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും, പ്രിയപുത്രന്റെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാൽത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്‌ഠ കാര്യങ്ങൾ സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ഏറെയാണ്.

ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.

ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം, തീർത്ഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിച്ച്‌ , അലങ്കാരങ്ങളും, തിരുന്നാൾ ഒരുക്കങ്ങളുംപൂർത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേൽക്കുവാൻ സജ്ജമായിരിക്കുകയാണ്. തീർത്ഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടത്തിവരുന്ന കേംബ്രിഡ്‌ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള അവസരം നീട്ടി നൽകിയിട്ടുണ്ട്. https://forms.office.com/e/5CmTvcW6p7

വാത്സിങ്ഹാം അധികൃതർ നല്കിയ ഗതാഗത നിയന്ത്രണങ്ങളും, റൂട്ടു മാപ്പുകളും മനസ്സിലാക്കി വോളണ്ടിയേഴ്‌സ് നൽകുന്ന നിർദ്ദേശങ്ങളും, ട്രാഫിക് സൈൻ ബോർഡുകളും പാലിച്ചാവണം തീർത്ഥാടന ദേവാലയത്തിലേക്ക് എത്തേണ്ടതും, തീർത്ഥാടനത്തിൽ പങ്കെടുക്കേണ്ടതും എന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനായി മലയാളി കാറ്ററേഴ്‌സിന്റെ സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് മുൻകൂറായി ഭക്ഷണം ഓർഡർ ചെയ്യുവാൻ 07869212935, 07720614876 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാൽസിങ്ങാം തീർത്ഥാടനത്തിനായി ഒരുങ്ങി ‘ഹോളി മൈൽ’ നഗ്ന പാദരായി നടക്കാനായി സ്ലിപ്പർ അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം.

Screenshot

രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നൽകുന്ന മരിയൻ സന്ദേശവും, പതിനൊന്നരക്ക് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.

പന്ത്രണ്ടു മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, 12:30 നു മാതൃഭക്തി പ്രഘോഷണ നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ അണിനിരന്ന് ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് ഒന്നേമുക്കാലിന് ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പരിശുദ്ധ തിരുന്നാൾ കുർബ്ബാന അർപ്പിക്കും. മുന്നേമുക്കാലിന് നന്ദി പ്രകാശനത്തോടെ തീർത്ഥാടന തിരുന്നാൾ സമാപിക്കും.

വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാൻ ഏവരും ശ്രദ്ധിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ തിരുന്നാൾ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും മാതൃസന്നിധിയിലേക്ക് സസ്നേഹം ക്ഷണിക്കുന്നു.

Registration Link:
https://forms.office.com/e/5CmTvcW6p7

Caterers Contact;
Aju – 07869212935,
IFC -07720614876.

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady Walshingham, Houghton, St. Giles
Norfolk,NR22 6AL

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചരണം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണം (പാരായണം ചെയുന്നത് Tപങ്കജാക്ഷൻ ), നാമ സങ്കീർത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. ശേഷം അന്നദാനവും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു – 07828137478
അനൂപ് ശശി -07743024090
രമ രാജൻ – 07576492822
ശാലിനി രവി – 07529394745

ജിമ്മി കൂറ്റാരപ്പള്ളി

​മദർവെൽ; സ്‌കോട്‌ലാൻഡ്:
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രവഴികളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു അത്യപൂർവ നേട്ടത്തിന് സ്കോട്ടിഷ് മണ്ണ് സാക്ഷിയാകുന്നു. മദർവെൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷൻ തങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന “സ്വന്തം ദേവാലയം” യാഥാർഥ്യമാക്കിയിരിക്കുന്നു.
“പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി മാറി” എന്ന തിരുവചനത്തെ അന്വർത്ഥമാക്കുന്ന ഈ ചരിത്രവിജയം,
കേവലം നൂറിൽ താഴെവരുന്ന ഒരു പ്രവാസി കുടുംബസമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും മകുടോദാഹരണമാണ്. ഇനിമുതൽ “സെന്റ് മേരീസ് സീറോ മലബാർ ചർച്ച്, മദർവെൽ” (മർത്ത് മറിയം പള്ളി) എന്ന നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ ദേവാലയം, സ്‌കോട്‌ലാൻഡിലെ സീറോ മലബാർ വിശ്വാസികളുടെ ജീവസ്സുറ്റ സാക്ഷ്യവും തലമുറകളുടെ സ്വപ്നസാക്ഷാത്കാരവുമാണ്. ഈയടുത്ത കാലത്ത് സ്വന്തമായി ഒരു വൈദികൻ പോലുമില്ലാതെ, പ്രതിസന്ധികളുടെ ചുഴിയിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന ഒരു ചെറിയ സമൂഹം, ഇന്ന് സ്വന്തമായി ഒരു ദൈവാലയത്തിന്റെ അധിപരായിമാറിയിരിക്കുന്നു എന്നത് സഭയുടെ കുടിയേറ്റ ചരിത്രത്തിലെ ഒരു വിസ്മയ അധ്യായമാണ്. ഈ സ്വപ്നപദ്ധതിക്ക് പ്രത്യാശയുടെ കെടാവിളക്കായി നേതൃത്വം നൽകിയത് മിഷൻ ഡയറക്ടറായ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) ആണ്. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ മാർഗ്ഗദർശനത്തിൽ വിശ്വാസിസമൂഹം ഒന്നടങ്കം കൈകോർത്തപ്പോഴാണ് വർഷങ്ങളുടെ കാത്തിരിപ്പും പ്രാർത്ഥനയും സഫലമായത്.

*2002-ൽ തുടക്കം കുറിച്ച പ്രാരംഭ ചരിത്രം :*

സ്‌കോട്‌ലാൻഡിലെ മലയാളി കുടിയേറ്റത്തിന്റെ തറവാടായ കാംബസ് ലാങ് (Cambuslang) കേന്ദ്രീകരിച്ചാണ് ഈ വിശ്വാസസമൂഹത്തിന്റെ ആത്മീയയാത്ര ആരംഭിക്കുന്നത്.
2002: തലശ്ശേരി അതിരൂപതാംഗമായ റവ. ഫാ. തോമസ് ജോസഫ് തേരകത്തച്ചൻ കാംബസ് ലാങ് പള്ളിയിൽ ആദ്യമായി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. “അന്നാപ്പെസഹാ തിരുനാളി” ൻ്റെ ഈരടികൾ ആദ്യമായി സെന്റ് ബ്രൈഡ്സ് ദേവാലയത്തിൽ മുഴങ്ങിയപ്പോൾ, അത് സ്‌കോട്‌ലാൻഡിലെ സീറോ മലബാർ സഭയുടെ ചരിത്രപ്പിറവിയായിരുന്നു എന്നാരും കരുതിയതേയില്ല.

2003: ലണ്ടനിലെ ഫാ. ബിജു ജോൺ കൊച്ചുപറമ്പിലുമായി ബന്ധപ്പെടുകയും കാംബസ്ലാങ്ങിൽ മാസത്തിലൊരിക്കൽ സീറോ മലബാർ ആരാധന ക്രമീകരിക്കുകയും ചെയ്തു. ഗ്ലാസ്ഗോ മലയാളി കുടിയേറ്റ ചരിത്രത്തിൽ കത്തോലിക്കാ വിശ്വാസികളുടെ മാത്രമല്ല, ഇതര ക്രൈസ്തവ സഭാംഗങ്ങളുടെയും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും ഫാ. ബിജു ജോണിന്റെ സേവനം നിസ്തുലമായിരുന്നു.

2005 – 2006: ബഹുമാനപ്പെട്ട പോൾ മോർട്ടൺ അച്ചന്റെയും ഫാ. ബിജു ജോണിന്റെയും സഹകരണത്തോടെ, സീറോ മലബാർ സിനഡ് മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ പിതാവിനൊപ്പം ഞങ്ങൾ സ്കോട്‌ലൻഡിലെ രൂപതാ മെത്രാന്മാരെ സന്ദർശിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006 നവംബർ 7-ന് ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വി.സി. (മദർവെൽ രൂപത), ഫാ. ജോയി ചേറാടി സി.എം.എഫ്. (ഗ്ലാസ്ഗോ രൂപത), ഫാ. ജോസ് വി.സി. (എഡിൻബർഗ്ഗ് രൂപത) എന്നിവരെ സീറോ മലബാർ ചാപ്ലെയിൻമാരായി നിയമിച്ചു.

*കൂട്ടായ്മയുടെയും വളർച്ചയുടെയും കാലഘട്ടം:*

തുടർന്ന് വിവിധ അപ്പോസ്തോലിക സഭകളെ ഉൾപ്പെടുത്തി ICOMS (Indian Christians of Motherwell Scotland) എന്ന ഐക്യുമെനിക്കൽ കൂട്ടായ്മ രൂപീകരിച്ചു. പള്ളി കമ്മിറ്റി, ഗായകസംഘം, പ്രാർത്ഥനാ ഗ്രൂപ്പുകൾ, മതബോധന ക്ലാസുകൾ, ആത്മീയ ധ്യാനങ്ങൾ എന്നിവയ്ക്ക് പുറമെ ചെണ്ടയും നൃത്തവും ഉൾപ്പെടെയുള്ള സാംസ്കാരിക തനിമയും ഇവിടെ വളർന്നു പന്തലിച്ചു.

2011: ഫാ. സെബാസ്റ്റ്യൻ കല്ലത്ത് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ഫാ. ജോസഫ് വെമ്പാടംന്തറ വി.സി. പുതിയ ചാപ്ലെയിനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ ഒരു കത്തോലിക്കാ കമ്മ്യൂണിറ്റിയായി പൂർണ്ണമായി പരിവർത്തനം ചെയ്യപ്പെട്ടത്.
2016: കമ്മ്യൂണിറ്റിയുടെ ആസ്ഥാനം കാംബസ് ലാങ്ങിൽ നിന്നും ഹാമിൽട്ടണിലെ സെന്റ് കത്ത്ബർട്ടിലേക്ക് മാറ്റി. ഇതേവർഷം ജൂലൈ 28-നാണ് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ നിലവിൽ വന്നത്.
2018: നവംബർ 24-ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഈ സമൂഹത്തെ “സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷൻ, ഹാമിൽട്ടൺ” ആയി പ്രഖ്യാപിച്ചു.
2019-2025: 2019-ൽ ക്നാനായ വിശ്വാസികൾക്കായി ഹോളി ഫാമിലി മിഷൻ നിലവിൽ വന്നു. 2021 ഏപ്രിൽ മുതൽ 2025 ജൂലൈ വരെ ഫാ. ജോണി വെട്ടിക്കൽ വി.സി. മിഷന്റെ ആത്മീയ ചുമതല നിർവ്വഹിച്ചു.

*സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് വഴിതുറന്ന വിസ്മയക്കുതിപ്പ്* :

2025 ജനുവരിയിലാണ് സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നപദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് 2025 ഓഗസ്റ്റിൽ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) മിഷന്റെ അമരക്കാരനായി എത്തിയതോടെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത കൈവന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മദർവെല്ലിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം നടത്തിയ പ്രാർത്ഥനാപൂർവ്വമായ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും പരിസമാപ്തിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്ന ‘മാർട്ട് മറിയം പള്ളി’.

പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠാ-വെഞ്ചരിപ്പ് കർമ്മങ്ങൾ ജൂലൈ 26-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. യുകെയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ചടങ്ങിൽ സന്നിഹിതരാകും.
സ്‌കോട്‌ലാൻഡിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്ന ഈ അഭിമാന നിമിഷത്തിലേക്ക് ജാതി-മത ഭേദമന്യേ എല്ലാ പ്രവാസി മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഈ ദേവാലയം കേവലം ഒരു കെട്ടിടമല്ല, മറിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഒരു ജനതയുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രാർത്ഥനയുടെയും ജീവിക്കുന്ന സ്മാരകമാണ്.
ദേവാലയത്തിന്റെ വിലാസം:
St. Mary’s Syro-Malabar Catholic Church
Motherwell, ML2 7UY

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പത്താമത് വാത്സിങ്ഹാം തീർത്ഥാടനം കൂടുതൽ പ്രൗഢിയോടെയും ഭക്തിപുരസ്സരവുമായി ജൂലൈ 18 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിങ്ഹാം തീർത്ഥാടനത്തിലേക്ക് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്തരുടെ സംഗമത്തിലും, മരിയൻ പ്രഘോഷണ തിരുന്നാളിലൂം പങ്കു ചേരുവാനുള്ള അനുഗ്രഹാവസരമാവും ശനിയാഴ്ച്ച നടക്കുന്ന സീറോ മലബാർ സഭയുടെ തീർത്ഥാടനം.

ആഗോളതലത്തിൽ ‘അനുഗ്രഹങ്ങളുടെ പറുദീസ’യെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്തതക്കും, അനുഗ്രഹ സാഫല്യത്തിനും നന്ദി നേരുന്നതിന് നിത്യേന നിരവധി ആളുകൾ സന്ദർശിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന പ്രമുഖ മരിയൻ അഭയ കേന്ദ്രമാണ് വാത്സിങ്ഹാം. ഈ വർഷത്തെ തീർത്ഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ സമൂഹം ആണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം, ചടങ്ങിനെ കൂടുതൽ ഭക്തിസാന്ദ്രവും, ആകർഷകവുമാക്കും. ഇനിയും പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് https://forms.office.com/e/5CmTvcW6p7 എന്ന ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യുവാനുള്ള അവസരം നീട്ടിയിട്ടുണ്ട്.

രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് എപ്പാർക്കിയുടെ വികാരി ജനറാളും, പ്രോട്ടോ സെഞ്ചുല്ലോസുമായ റവ.ഡോ.ആന്റണി ചുണ്ടെലിക്കാട്ട് നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നിന് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്. പന്ത്രണ്ട് മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, പന്ത്രണ്ടരയോടെ മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തിൽ അണിചേരേണ്ടതാണ്.

ഉച്ചക്ക് ഒന്നേമുക്കാലിന് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുന്നാൾ ദിവ്യബലി അർപ്പിക്കും.പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു, ഫാ. ജിനു മുണ്ടുനടക്കൽ കൂടാതെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലിയിൽ പങ്കുചേരും.

സാധാരണയായി തീർത്ഥാടനത്തിൽ എത്തുമ്പോൾ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദ്ദേശം ഫലം കാണും. വോളണ്ടിയേഴ്‌സ് നൽകുന്ന നിർദ്ദേശങ്ങൾ നിർബ്ബന്ധമായും പാലിക്കണമെന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

തീർത്ഥാടകർക്കായി മിതമായ വിലയിൽ രുചികരമായ ചൂടുള്ള നാടൻ വിഭവങ്ങൾ ലഭ്യമാക്കുവാൻ ജേക്കബ്‌സ് കാറ്ററിംഗ്‌സ് നോർവിച്ച് & ‘ഇന്ത്യൻ ഫുഡ് ക്ലബ്ബ്’ ഭക്ഷണ ശാലകൾ ഒരുക്കുന്ന മലയാളി സ്റ്റാളുകൾ തീർത്ഥാടന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. തീർത്ഥാടകരായ വൻജനാവലിയുടെ തിരക്കിനിടയിൽ ഭക്ഷണം താമസം കൂടാതെ ഗ്രൂപ്പുകളായി വരുന്നവർക്കായി മുൻകൂട്ടി ഓർഡർ ചെയ്യുവാനുള്ള സൗകര്യവും കാറ്ററേഴ്‌സ് ഒരുക്കുന്നുണ്ട്. കാറ്ററേഴ്‌സുമായി ബന്ധപ്പെടുവാൻ : ജേക്കബ്‌സ് കാറ്ററിംഗ്‌സ് നോർവിച്ച് -07869212935,
ഇൻഡ്യൻ ഫുഡ് ക്ലബ്ബ് -07720614876

വാത്സിങ്ഹാം തീർത്ഥാടനത്തിരുന്നാളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ തിരുന്നാൾ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം

For Prasudenthi Registration :https://forms.office.com/e/5CmTvcW6p7

Caterers Contacts:
Jacob’s Caterings, Norwich -07869212935
Indian Food Club-07720614876

Catholic National Shrine of Our Lady Walshingham, Houghton, St. Giles,
Norfolk, NR22 6AL

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസ പൂജ 2026 ജൂലൈ 18 -ാം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

ബെർമിംഗ്ഹാം ∙ പരിശുദ്ധ ത്രിത്വത്തിന്റെ മഹത്ത്വം ആലപിക്കുന്ന പുതിയ ക്രിസ്തീയ ഭക്തിഗാനമായ ‘സർവേശ നാമം ജയ’ സംഗീതാസ്വാദകരുടെയും വിശ്വാസികളുടെയും ശ്രദ്ധ നേടുന്നു. സീറോ മലബാർ സഭയുടെ സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ഗാനത്തിന്റെ നിർമാതാവ് രാജു ജേക്കബാണ്. ഡോ. ഷെറിൻ ജോസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസിന്റെ വരികൾക്ക് ജോർജ് ചെമ്പേരി സംഗീതം പകർന്നപ്പോൾ സംഗീതസംവിധാനം നിർവഹിച്ചത് ജയപ്രകാശാണ്. ‘Joy Chencheril’ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ അപൂർവ ത്രിത്വകീർത്തനമെന്ന പ്രത്യേകതയാണ് ഗാനത്തെ വേറിട്ടുനിർത്തുന്നത്. പല്ലവി മോഹനരാഗത്തിലും അനുപല്ലവി വാസന്തി രാഗത്തിലും ചരണം മലയമാരുതം രാഗത്തിലുമാണ് ഒരുക്കിയിരിക്കുന്നത്. സെമി ക്ലാസിക്കൽ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ഗാനം സംഗീത മത്സരങ്ങൾക്കും നൃത്താവിഷ്കാരങ്ങൾക്കും അനുയോജ്യമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. രംഗപൂജയ്ക്ക് പത്തും ഇരുപതും വർഷം മുമ്പുള്ള പാട്ടുകളായിരുന്നു ഉപയോഗിച്ചിരുന്നത് . രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം രംഗപൂജയ്ക്ക് ഉതകുന്ന ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ജോയി അച്ചനും  രാജു ജേക്കബും ഷെറിൻ ജോസും.

“ജയ ജയ താതൻ, ജയ ജയ സൂനു, ജയ ജയ റൂഹാ നമാമ്യഹം” എന്ന വരികളിലൂടെ പരിശുദ്ധ ത്രിത്വത്തെ വണങ്ങുന്ന ഗാനം വിശ്വാസജീവിതത്തിന്റെ സാരവും ആത്മീയ സന്ദേശവും ഉൾക്കൊള്ളുന്നതാണ്. പരിശുദ്ധ ത്രിത്വത്തെ മഹത്ത്വപ്പെടുത്തുന്ന ഒരു പ്രത്യേക ഭക്തിഗാനം ഒരുക്കണമെന്ന രാജു ജേക്കബിന്റെ ആഗ്രഹമാണ് ഈ സൃഷ്ടിക്ക് പിന്നിലെ പ്രചോദനമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് വി. എം. ആണ്.

ഗാനത്തിന്റെ വീഡിയോ കാണാനും കേൾക്കാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://youtu.be/zRzhdvWAljk?si=AG7oAdTx1laMscqk

 

ബെർമിംഗ്ഹാമിലെ സീറോ മലബാർ സഭയുടെ കീഴിലുള്ള സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകയിൽ വിശുദ്ധ തോമസ് ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ബെനഡിക്ടിന്റെയും സംയുക്ത തിരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്ന തിരുനാൾ ശുശ്രൂഷകളിൽ ഇടവകാംഗങ്ങൾക്കൊപ്പം വിശിഷ്ട അതിഥികളും സമീപ ഇടവകകളിൽ നിന്നെത്തിയ അനേകം വിശ്വാസികളും ഭക്തിപൂർവം പങ്കെടുത്തു. വിശുദ്ധ കുർബാന, പ്രത്യേക പ്രാർത്ഥനകൾ, തിരുനാൾ പ്രദക്ഷിണം എന്നിവയിലൂടെ വിശ്വാസികൾ ദൈവാനുഗ്രഹത്തിനായി ഒരുമിച്ച് പ്രാർത്ഥിച്ചു.

ജൂലൈ 3-ന് വൈകിട്ട് 7 മണിക്ക് വിശുദ്ധ തോമസ് ശ്ലീഹായുടെ തിരുനാൾ ദിനാചരണത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ബർമിംഗ്ഹാം അതിരൂപതയുടെ വികാരി ജനറലായ റെവ. ഫാ. കാനൻ ജോനാഥൻ വിസി മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയും തുടർന്ന് നവനാൾ, ലദീഞ്ഞ്, നേർച്ച വിതരണവും നടന്നു.

ജൂലൈ 4-ന് വൈകിട്ട് 6.30-ന് സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. യൂറോപ്പിലെ സീറോ മലങ്കര സഭയുടെ അപ്പസ്തോലിക് വിസിറ്ററായ ബിഷപ്പ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നവനാൾ, ലദീഞ്ഞ്, നേർച്ച എന്നിവയും ഭക്തിപൂർവം നടന്നു.

ജൂലൈ 5-ന് രാവിലെ 11 മണിക്ക് ആഘോഷപൂർവം അർപ്പിച്ച പൊന്തിഫിക്കൽ റാസയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ വൈദികനായ റവ. ഫാ. മൈക്കിൾ (ടോണി) കൊച്ചേരി മുഖ്യകാർമികത്വം വഹിച്ചു.

ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന തിരുനാൾ ഒരുക്കങ്ങളിൽ എല്ലാ കുടുംബങ്ങളും ആത്മാർത്ഥമായും ആവേശപൂർവമായും പങ്കാളികളായി. നൂറ്റിപ്പന്ത്രണ്ട് പ്രസുദേന്തിമാർ കുടുംബസമേതം തിരുനാളിൽ പങ്കെടുത്തത് ആഘോഷത്തിന് കൂടുതൽ ഭംഗിയും ആത്മീയ ചൈതന്യവും പകർന്നു.

മെൻസ് ഫോറം, വിമൻസ് ഫോറം, യുവജന സംഘടനകൾ, ഫാമിലി യൂണിറ്റുകൾ, വിവിധ കമ്മിറ്റികൾ എന്നിവയുടെ മാതൃകാപരമായ സഹകരണമാണ് തിരുനാളിന്റെ വിജയത്തിന് ശക്തിപകർന്നത്. ജൂലൈ അഞ്ചിന് ആഘോഷപൂർവം അർപ്പിച്ച സമാപന ദിവ്യബലിയോടെയാണ് തിരുനാൾ സമാപിച്ചത്.

തിരുനാളിനോടനുബന്ധിച്ച് നേർച്ചവിരുന്ന്, മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിപ്പ്, ചെണ്ടമേളം, കുട്ടികൾക്കായുള്ള പ്രത്യേക വിനോദപരിപാടികൾ, ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം എന്നിവയും നടന്നു. എല്ലാ പരിപാടികളും വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയും സന്തോഷത്തോടെയും നടന്നു. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ എല്ലാ ഇടവകാംഗങ്ങളും പങ്കുചേർന്ന് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പങ്കുവച്ചു.

ഇടവക ഡയറക്ടറും വികാരിയുമായ ഫാ. ഫാൻസോ പത്തിൽ, തിരുനാളിന്റെ വിജയത്തിനായി അശ്രാന്തമായി പ്രവർത്തിച്ച എല്ലാ ഇടവകാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തിരുനാൾ കമ്മിറ്റി കൺവീനർ ജിമ്മി മൂലംകുന്നം നന്ദിപ്രസംഗം നടത്തി. കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, ഫാമിലി യൂണിറ്റുകളുടെ ഭാരവാഹികൾ, മെൻസ് ഫോറം, വിമൻസ് ഫോറം, വിവിധ സംഘടനകളുടെ പ്രവർത്തകർ എന്നിവരോടൊപ്പം തിരുനാളിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ വിശ്വാസികളോടും അദ്ദേഹം ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹവും വിശുദ്ധ തോമസ് ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ബെനഡിക്ടിന്റെയും മാധ്യസ്ഥവും സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകയെ വിശ്വാസത്തിലും ഐക്യത്തിലും സേവനത്തിലും കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് ആശംസിച്ചുകൊണ്ട് എല്ലാ ഇടവകാംഗങ്ങൾക്കും സംഘാടകർ സ്നേഹപൂർവം നന്ദി അറിയിച്ചു.

തിരുനാൾ സംബന്ധമായ ഫോട്ടോ ആൽബം കാണുന്നതിനായി താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://photos.app.goo.gl/YRWTQsHWvUncaYvm7

RECENT POSTS
Copyright © . All rights reserved