Sports

ലിവർപൂൾ: യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ‘യുക്മ കേരള പൂരം വള്ളംകളി – 2026’ൽ ചാമ്പ്യൻപട്ടം നിലനിർത്താനായി ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) വനിതാ ടീം വീണ്ടും തുഴയെറിയാൻ ഒരുങ്ങുന്നു. കഴിഞ്ഞ തവണത്തെ പ്രതാപം വീണ്ടെടുക്കാനും വിജയകിരീടം കാത്തുസൂക്ഷിക്കാനുമുള്ള ഉറച്ച നിശ്ചയദാർഢ്യത്തോടെയാണ് ഇത്തവണയും പോരാട്ടവീര്യവുമായി ലിവർപൂൾ ടീം മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. ​ക്യാപ്റ്റൻ ജൂലി ഫിലിപ്പിന്റെ ശക്തമായ നേതൃത്വത്തിലാണ് ടീം ഇത്തവണ മത്സരത്തിന് സജ്ജമാകുന്നത്.

​ലിമ വനിതാ ടീമംഗങ്ങൾ:

​ജൂലി ഫിലിപ്പ് (ക്യാപ്റ്റൻ), ബിന്ദു ഹരികുമാർ, റെനി ജോസ്, റോസിലി സെബാസ്റ്റ്യൻ, സിൻലെറ്റ് മാത്യു, ജിൻസിമോൾ ചാക്കോ, ലൂസി ജോർജ്, സ്റ്റെല്ല സ്റ്റാൻലി, ഷെർലി സ്റ്റാൻലി, ശ്രീബ നികുൽ, ആതിര ശ്രീജിത്ത്, സിബി മാത്യു, ചിഞ്ചു ചില്ലിറിക്കൽ ജോയ്, ഷൈജി ജോർജ്, ഫെമി ജോയ് തൊണ്ടിക്കൽ, ജിഷി ജോൺ, മുർഷിദ യഹിയ, ഫ്രെഡ പുന്നൻ, സിനി ബോബി.

​മത്സര വിവരങ്ങൾ ഒരു നോട്ടത്തിൽ:
​തീയതി: 2026 ഓഗസ്റ്റ് 15, ശനിയാഴ്ച
​സമയം: രാവിലെ 10:00 മണി മുതൽ രാത്രി 6:00 മണി വരെ
​വേദി: മാൻവേഴ്‌സ് വാട്ടർഫ്രണ്ട് ബോട്ട് ക്ലബ് (Manvers Lake, Manvers Way, Rotherham)
​സംഘാടകർ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA)

​യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) സംഘടിപ്പിക്കുന്ന ഈ വള്ളംകളി ഉത്സവം യുകെയിലെ മലയാളി കൂട്ടായ്മയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. പമ്പയുടെയും പുന്നമടയുടെയും ആവേശം അതേപടി യുകെയിലെ മാൻവേഴ്‌സ് തടാകത്തിലേക്ക് എത്തിക്കുന്ന പരമ്പരാഗത ശൈലിയിലുള്ള വള്ളംകളിയാണ് മത്സരത്തിന്റെ പ്രധാന ആകർഷണം.

​വള്ളംകളിക്കൊപ്പം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മനോഹരമായ കലാപ്രകടനങ്ങളും പൂരപ്പറമ്പിന് കൂടുതൽ മാറ്റ് കൂട്ടും. യുകെയിലെ തെക്കേ ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ആഘോഷമാക്കുന്ന, മലയാളി സമൂഹത്തിന്റെ വലിയൊരു സംഗമത്തിനാണ് മാൻവേഴ്‌സ് തടാകം വീണ്ടും സാക്ഷ്യം വഹിക്കാൻ പോകുന്നത്. ​ലിവർപൂൾ മലയാളി അസോസിയേഷന്റെ കരുത്തുറ്റ വനിതാ ടീമിന് പിന്തുണയുമായി മുഴുവൻ ലിവർപൂൾ മലയാളികളും ഒന്നടങ്കം മാൻവേഴ്‌സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അർജന്റീന 1-0ന് തോറ്റതിന് പിന്നാലെ ലയണൽ മെസിക്കെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി രംഗത്തെത്തി. മത്സരത്തിനിടെ സ്പെയിൻ പ്രതിരോധ താരം മാർക് കുകുറേയയെ റഫറി പുറത്താക്കണമെന്ന് മെസി ശക്തമായി ആവശ്യപ്പെട്ട സംഭവമാണ് വിവാദമായത്. അധികസമയത്തിലേക്ക് നീണ്ട പോരാട്ടത്തിനിടെയാണ് സംഭവം നടന്നത്. അർജന്റീന താരങ്ങൾക്ക് മേൽ സമ്മർദം വർധിച്ച സാഹചര്യത്തിൽ മെസി നടത്തിയ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും ഫുട്ബോൾ ലോകത്തും വലിയ ചർച്ചയായി മാറി.

മത്സരത്തിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ടീം പത്ത് പേരായി ചുരുങ്ങിയിരുന്നു. ഇതിനുശേഷം കുകുറേയ വായ മൂടിപ്പിടിച്ച് സംസാരിച്ചതാണ് മെസി റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പുതിയ ഫിഫ മാർഗനിർദേശങ്ങൾ പ്രകാരം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും റഫറി സ്ലാവ്‌കോ വിൻചിച്ച് യാതൊരു നടപടിയും സ്വീകരിച്ചില്ല. കുകുറേയയുടെ ഭാഗത്ത് നിന്ന് വ്യക്തമായ നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് റഫറിയുടെ വിലയിരുത്തൽ. ഇതോടെ മെസിയുടെ പ്രതിഷേധം ഫലം കാണാതെ പോവുകയും മത്സരം തുടരുകയും ചെയ്തു.

സംഭവത്തെ തുടർന്ന് മെസിയെ വിമർശിച്ച വെയ്ൻ റൂണി, “അത് ഒരു ലോകോത്തര താരത്തിന് യോജിച്ച പെരുമാറ്റമായിരുന്നില്ല” എന്നാണ് അഭിപ്രായപ്പെട്ടത്. ചില ഇംഗ്ലീഷ് മാധ്യമങ്ങളും മുൻ താരങ്ങളും മെസിയുടെ നടപടി നിരാശയുടെ പ്രകടനമാണെന്ന് വിലയിരുത്തി. അതേസമയം, അധികസമയത്തിന്റെ രണ്ടാം പകുതിയിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനിന് ലോകകപ്പ് കിരീടം സമ്മാനിച്ചത്. ഇതോടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പെയിൻ ആഘോഷത്തിലായപ്പോൾ, മെസിയുടെയും അർജന്റീനയുടെയും കിരീട സ്വപ്നം ഫൈനലിൽ അവസാനിക്കുകയായിരുന്നു.

ലോകകപ്പ് കിരീടം നിലനിർത്താമെന്ന പ്രതീക്ഷയുമായി ഫൈനലിൽ ഇറങ്ങിയ അർജന്റീനയ്ക്ക് സ്പെയിനിനോട് അധികസമയത്ത് 1-0ന് തോറ്റ് നിരാശയോടെ മടങ്ങേണ്ടിവന്നു. നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസിന്റെ ഗോളാണ് സ്പെയിനിന് കിരീടം സമ്മാനിച്ചത്. ഇതോടെ 2022ലെ നേട്ടം ആവർത്തിക്കാനെന്ന അർജന്റീനയുടെ സ്വപ്നവും അവസാനിച്ചു.

ടൂർണമെന്റിലുടനീളം ടീമിനെ മുന്നോട്ട് നയിച്ച ലയണൽ മെസിയെ സ്പാനിഷ് പ്രതിരോധം ഫൈനലിൽ ഫലപ്രദമായി തടഞ്ഞു. മത്സരത്തിൽ അർജന്റീനയ്ക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. അധികസമയത്ത് എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതും ടീമിന് തിരിച്ചടിയായി. സ്പെയിൻ തുടർച്ചയായി സമ്മർദം ചെലുത്തിയപ്പോൾ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് നിരവധി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഒടുവിൽ ടോറസിന്റെ ഗോളിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു.

അവസാന വിസിൽ മുഴങ്ങിയതോടെ മെസിയും സഹതാരങ്ങളും നിരാശയിൽ മുങ്ങി. റണ്ണറപ്പ് മെഡൽ ഏറ്റുവാങ്ങിയ ശേഷം കണ്ണീരോടെ നിൽക്കുന്ന മെസിയുടെ ദൃശ്യങ്ങൾ ആരാധകരെ വേദനിപ്പിച്ചു. തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന സൂചന മുമ്പ് നൽകിയിരുന്ന 39-കാരനായ മെസിക്ക് കിരീടത്തോടെ വിടപറയാനുള്ള അവസരമാണ് നഷ്ടമായത്. ബ്യൂണസ് ഐറസിലടക്കം അർജന്റീനയിലുടനീളം ആരാധകർ ദുഃഖത്തോടെ ഫൈനൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ, സ്പെയിൻ പുതിയ ലോകചാമ്പ്യൻമാരായി ആഘോഷത്തിലായി.

മനോജ് ജോസഫ്

ലിവർപൂൾ: യുകെയിലെ മലയാളി കായികപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ‘ഒരുമ ബ്ലാക്ക്ബേൺ പുൾ ലീഗ് സീസൺ 2’ വടംവലി മത്സരത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) വനിതാ ടീമിന് ചരിത്ര വിജയം. ജൂലൈ 11-ന് ബ്ലാക്ക്ബേണിൽ വച്ചു നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി ലിമയുടെ പെൺപട കിരീടം ചൂടിയത്.

യുകെയിലെ പ്രമുഖ ടീമുകളായ ക്വീൻസ് ഓൾഡ്ഹാം (Queens Oldham), സ്റ്റോക്ക് എലൈറ്റ് (Stock Elite), യു.എം.എ ബ്ലാക്ക്ബേൺ (UMA Blackburn) എന്നിവർക്കെതിരെ ഒരൊറ്റ കളിപോലും തോൽക്കാതെ, തുടർച്ചയായ വിജയങ്ങൾ അനായാസം കരസ്ഥമാക്കിയാണ് ലിമ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഫൈനൽ പോരാട്ടത്തിൽ, ടൂർണമെന്റിന്റെ ആതിഥേയരും കരുത്തരുമായ ഒരുമ ബ്ലാക്ക്ബേണിനെ അടിയറവ് പറയിച്ചാണ് ലിമയുടെ പെൺപുലികൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

കോച്ച് ഹരികുമാർ ഗോപാലന്റെ കീഴിൽ കൃത്യമായ തന്ത്രങ്ങളും തികഞ്ഞ പ്രൊഫഷണൽ ശൈലിയും പരിശീലിച്ചാണ് ടീം കളത്തിലിറങ്ങിയത്. യുകെയിലെ കഠിനമായ ജോലിത്തിരക്കുകൾക്കും വീട്ടുചുമതലകൾക്കും ഇടയിലാണ് ഈ പെൺകുട്ടികൾ പരിശീലനത്തിനായി സമയം കണ്ടെത്തിയത്. യുകെയിലെ പ്രതികൂലമായ കാലാവസ്ഥയെപ്പോലും വകവെക്കാതെ ഗ്രൗണ്ടിൽ അവർ ഒഴുക്കിയ വിയർപ്പിനും കഠിനാധ്വാനത്തിനും ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണ് ഈ ചാമ്പ്യൻ പട്ടം.

യുകെയുടെ മണ്ണിൽ ലിവർപൂൾ മലയാളി അസോസിയേഷൻ്റെ അഭിമാനമായി കപ്പുയർത്തിയ ലിമയുടെ വനിതാ ടീമിനെ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളി സമൂഹവും സംഘടനകളും ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. വരും വർഷങ്ങളിലും ഈ പെൺകരുത്ത് വലിയ വിജയങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലിവർപൂളിലെ കായികപ്രേമികൾ.

സുമേഷൻ പിള്ള

കാർഡിഫ്: കാർഡിഫ് മലയാളി അസോസിയേഷൻ (CMA) സംഘടിപ്പിച്ച യു.കെ. മലയാളി ക്രിക്കറ്റ് ടൂർണമെന്റ് 2026 ജൂലൈ 5-ന് കാർഡിഫിലെ പോണ്ട്കാന്നയിൽ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് മികച്ച കായിക മികവും സൗഹൃദ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.

ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആതിഥേയരായ കാർഡിഫ് മലയാളി അസോസിയേഷൻ (CMA) ടൂർണമെന്റ് ചാമ്പ്യൻമാരായി. ക്യാപ്റ്റൻ ആൽബിൻ സേവ്യർ അസോസിയേഷൻ പ്രസിഡന്റ് ബിജു പോളിൽ നിന്നും വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. കാർഡിഫ് ടസ്ക്കേഴ്സ് റണ്ണേഴ്‌സ്-അപ്പ് സ്ഥാനത്തെത്തി.

വ്യക്തിഗത പുരസ്കാരങ്ങളിൽ, സി.എം.എയുടെ ദീപു സത്യൻ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും, കാർഡിഫ് ടസ്ക്കേഴ്സിന്റെ അബിൻ എബ്രഹാം മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഹർഷ റെഡ്ഡി (CMA) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ടൂർണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഹർഷ റെഡ്ഡി തന്നെ മാൻ ഓഫ് ദ സീരീസ് പുരസ്കാരവും സ്വന്തമാക്കി. കാർഡിഫ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈ ക്രിക്കറ്റ് ടൂർണമെന്റ് കോർഡിനേറ്റ് ചെയ്തത് അസോസിയേഷന്റെ സ്പോർട്സ് സെക്രട്ടറി ബിനു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ്.

ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബിജു പോൾ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ശ്രീ ഫിലിപ്പ് വിജയികൾക്കും വ്യക്തിഗത പുരസ്കാര ജേതാക്കൾക്കും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ട്രഷറർ ബിനോ ആന്റണി, യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, മറ്റ് കമ്മിറ്റി അംഗങ്ങളായ ജോസ് കൊച്ചാപ്പള്ളി, ബോബി കുര്യൻ, സജിതാ ജോബി, സംജോ, സുമേഷ് എന്നിവർ സമാപനസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ടീമുകൾക്കും, സ്പോൺസർമാർക്കും, സന്നദ്ധ പ്രവർത്തകർക്കും, പ്രേക്ഷകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. ടൂർണമെന്റ് ഇൻ-ചാർജും സ്പോർട്സ് സെക്രട്ടറിയുമായ ശ്രീ ബിനു കുര്യാക്കോസ് നന്ദി പ്രകാശനം നടത്തി.

“Come, Play, Support & Celebrate Unity” എന്ന സന്ദേശം അർത്ഥവത്താക്കി മലയാളി സമൂഹത്തിന്റെ ഐക്യവും കായിക സൗഹൃദവും വിളിച്ചോതുന്ന ഒരു വേദിയായി ഈ ടൂർണമെന്റ് മാറിയതായി സംഘാടകർ അറിയിച്ചു.

അറ്റ്‌ലാന്റ: പ്രീ ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ കണ്ണീരോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ലോകകപ്പ് വേദികളില്‍ നിന്നും കരിയറില്‍ നിന്നും വിടപറഞ്ഞപ്പോള്‍, അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് മറ്റൊരു ഇതിഹാസവും കണ്ണീരണിഞ്ഞു. എന്നാല്‍ അത് തോല്‍വിയുടെ ആയിരുന്നില്ല, മറിച്ച് അസാധ്യമായതിനെ സാധ്യമാക്കിയ ജയത്തിന്റെ ആനന്ദക്കണ്ണീരായിരുന്നു! പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടും പോരാട്ടവീര്യം കൈവിടാതെ, ഈജിപ്തിനെതിരെ അര്‍ജന്റീനയെ 3-2 ന്റെ അത്ഭുത വിജയത്തിലേക്ക് നയിച്ച ലയണല്‍ മെസിയുടെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം കണ്ടത് ജയത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യമാണ്. മുന്‍ഗാമികളായ രണ്ട് യുഗപുരുഷന്മാര്‍ മടങ്ങിയപ്പോള്‍, ആ മൂവര്‍ സംഘത്തില്‍ ലയണല്‍ മെസി മാത്രം ഇനി 2026 ലോകകപ്പിന്റെ വരും പോരാട്ടങ്ങളില്‍ വിസ്മയമായി തുടരും.

പെനാല്‍റ്റി പിഴവ് മറന്ന് മെസി; ടൂര്‍ണമെന്റില്‍ എട്ടാം ഗോള്‍. മത്സരത്തിന്റെ തുടക്കത്തില്‍ മെസിക്ക് ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യം കാണാതെ പോയത് അര്‍ജന്റീനയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഈ പിഴവിന്റെ ആനുകൂല്യത്തില്‍ 67-ാം മിനിറ്റില്‍ സികോയിലൂടെ ഈജിപ്ത് രണ്ടാം ഗോളും നേടി 2-0 ന് മുന്നിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ പുറത്തേക്കെന്ന് ഉറപ്പിച്ചതാണ്.

എന്നാല്‍ ഏത് വന്‍ പ്രതിരോധ കോട്ടയെയും തകര്‍ക്കാന്‍ തനിക്ക് കഴിയുമെന്ന് മെസി ഒരിക്കല്‍ക്കൂടി തെളിയിച്ചു. 71-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് ഗോള്‍ നേടാന്‍ വഴിയൊരുക്കിയ മെസി, 75-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീനയെ സമനിലയിലെത്തിച്ചു (22). ഈ നിര്‍ണ്ണായക ഗോളോടെ ടൂര്‍ണമെന്റില്‍ തന്റെ ഗോള്‍വേട്ട എട്ടായി ഉയര്‍ത്താനും മെസിക്ക് കഴിഞ്ഞു. ഇന്‍ജുറി ടൈമിന്റെ 95-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ വിജയഗോളോടെയാണ് (32) അര്‍ജന്റീന നാടകീയമായി ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്.

‘ഹാപ്പി ടിയേഴ്‌സ്’; കളി വിലയിരുത്തി റോയ് കീന്‍ മത്സരത്തിന് പിന്നാലെ മെസിയുടെ പ്രകടനത്തെയും വൈകാരിക നിമിഷങ്ങളെയും മുന്‍ ഐറിഷ് താരം റോയ് കീന്‍ പ്രശംസിച്ചു.

‘കഴിഞ്ഞ ദിവസം നമ്മള്‍ റൊണാള്‍ഡോയുടെ സങ്കടക്കണ്ണീര്‍ കണ്ടു. എന്നാല്‍ ഇന്ന് മെസിയുടെ ആനന്ദക്കണ്ണീരിനാണ് സാക്ഷ്യം വഹിച്ചത്. അവര്‍ ഒരിക്കലും വിട്ടുകൊടുക്കില്ല. ഗോളുകളുടെ നിലവാരം അതിശയിപ്പിക്കുന്നതായിരുന്നു. നമ്മള്‍ ഈ കളിയെ പ്രണയിക്കുന്നത് ഇതുകൊണ്ടാണ്.’ റോയ് കീന്‍ (മുന്‍ ഐറിഷ് ക്യാപ്റ്റന്‍)

മത്സരശേഷം ആരാധകര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ലയണല്‍ മെസി പൂര്‍ണ്ണമായും വികാരാധീനനായി കണ്ണ് നനയുന്നുണ്ടായിരുന്നു. തനിക്കും റൊണാള്‍ഡോയുടെ അതേ വിധി വരുമെന്ന് കരുതിയ ഇടത്തുനിന്നാണ് മെസി തന്റെ മാന്ത്രികത കൊണ്ട് ടീമിനെ രക്ഷപ്പെടുത്തിയത്. ലോകകപ്പിലെ കഴിഞ്ഞ 9 മത്സരങ്ങളിലും തുടര്‍ച്ചയായി ഗോള്‍ പങ്കാളിത്തം (13 ഗോളുകള്‍, 3 അസിസ്റ്റുകള്‍) വഹിച്ച മെസി തന്നെയാണ് കളിയിലെ താരം.

ദൈവത്തിന്റെ കയ്യൊപ്പില്‍ അര്‍ജന്റീന കിരീടം നിലനിര്‍ത്തുമോ? പ്രതിരോധത്തില്‍ അതീവ കരുത്തരായ ഈജിപ്തിനെ തകര്‍ത്തെറിഞ്ഞ മെസിപ്പടയ്ക്ക് ഇനി മുന്നോട്ട് കുതിക്കാം. എങ്കിലും ഇനിയുള്ള പാത അത്ര എളുപ്പമല്ല. കിരീടത്തിലേക്ക് ഇനി വെറും മൂന്ന് മത്സരങ്ങളുടെ ദൂരം മാത്രമാണുള്ളത്.

വരാനിരിക്കുന്ന പോരാട്ടങ്ങള്‍ കടുപ്പമേറിയതാണെങ്കിലും, മെസി എന്ന അത്ഭുതം നയിക്കുന്ന അര്‍ജന്റീന ഈ മൂന്ന് കളികളും ജയിച്ച് ദൈവത്തിന്റെ കൈയ്യൊപ്പില്‍ വീണ്ടും ലോകകിരീടം ചൂടുമോ എന്നാണ് ഇപ്പോള്‍ കായികലോകം ഉറ്റുനോക്കുന്നത്. ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡ് അല്ലെങ്കില്‍ കൊളംബിയ എന്നിവരില്‍ ആരായിരിക്കും അര്‍ജന്റീനയുടെ എതിരാളികളെന്ന് അടുത്ത മത്സരത്തോടെ വ്യക്തമാകും.

ഡാലസ്∙ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ അവസാന നിമിഷം വരെ ഗോൾരഹിതമായി നീണ്ട മത്സരത്തിൽ സ്പെയിൻ 1–0ന് പോർച്ചുഗലിനെ വീഴ്ത്തി ക്വാർട്ടർ ഫൈനലിലെത്തി. പകരക്കാരനായി ഇറങ്ങിയ മൈക്കൽ മെറിനോ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ നേടിയ ഗോളാണ് സ്പാനിഷ് ജയം ഉറപ്പാക്കിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പോർച്ചുഗൽ പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തെങ്കിലും അവസാന നിമിഷത്തിലെ പിഴവ് ടീമിന് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ മേൽക്കൈ സ്പെയിനിനായിരുന്നു. ലാമിൻ യമാൽ, മിക്കേൽ ഒയാർസബാൽ, അലക്സ് ബയേന എന്നിവർ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ മികച്ച രക്ഷാപ്രവർത്തനങ്ങൾ മത്സരം സമനിലയിൽ നിലനിർത്തി. എന്നാൽ ഇൻജുറി ടൈമിൽ ഫെറാൻ ടോറസിന്റെ പാസിൽ നിന്നെത്തിയ മെറിനോയുടെ കൃത്യമായ ഫിനിഷ് പോർച്ചുഗലിന്റെ പ്രതീക്ഷകൾ തകർത്തു. ക്വാർട്ടർ ഫൈനലിൽ സ്പെയിൻ അമേരിക്ക–ബെൽജിയം മത്സരത്തിലെ വിജയികളെ നേരിടും.

41കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിലെ അവസാന മത്സരമെന്ന നിലയിലും ഈ പോരാട്ടം ശ്രദ്ധേയമായി. ആറു ലോകകപ്പുകളിൽ ഗോൾ നേടിയ ഏക താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ റൊണാൾഡോയ്ക്ക് ലോകകിരീടമെന്ന സ്വപ്നം പൂർത്തിയാക്കാനായില്ല. മത്സരശേഷം നിരാശനായി മൈതാനം വിട്ട താരം പിന്നീട് ഇതാണ് തന്റെ അവസാന ലോകകപ്പെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസും ടീമിന്റെ പുറത്താകലിന് പിന്നാലെ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു.

ബ്രസീലിയൻ ഫുട്ബോളിലെ ഒരു യുഗത്തിന് വിരാമമിട്ട് നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2026 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ നോർവേയോട് 2-1ന് പരാജയപ്പെട്ട് ബ്രസീൽ പുറത്തായതിന് പിന്നാലെയാണ് 34കാരനായ താരം ദേശീയ ടീമിനോട് വിടപറഞ്ഞത്. മത്സരശേഷം വികാരാധീനനായ നെയ്മർ, “ഞാൻ പരമാവധി ശ്രമിച്ചു, ഇനി ഇതോടെ അവസാനിക്കുന്നു” എന്ന് പ്രതികരിച്ചു.

ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർവേക്കായി ഇരട്ടഗോൾ നേടി എർലിങ് ഹാലൻഡ് ചരിത്രവിജയം സമ്മാനിച്ചു. മത്സരത്തിന്റെ അധികസമയത്ത് ലഭിച്ച പെനാൽറ്റി ഗോളിലൂടെ നെയ്മർ ബ്രസീലിന്റെ ആശ്വാസഗോൾ നേടി. എന്നാൽ തിരിച്ചുവരവിന് അത് മതിയായില്ല. ഇതോടെ 1990ന് ശേഷമുള്ള ഏറ്റവും നേരത്തെയുള്ള ലോകകപ്പ് പുറത്താകലാണ് ബ്രസീൽ നേരിട്ടത്.

2010ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച നെയ്മർ നാല് ലോകകപ്പുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ചു. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളും നേടിയ അദ്ദേഹം ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡുമായാണ് പടിയിറങ്ങുന്നത്. 2013 കോൺഫെഡറേഷൻസ് കപ്പും 2016 ഒളിമ്പിക് സ്വർണവും നേടിയെങ്കിലും ലോകകപ്പ് കിരീടം മാത്രം അദ്ദേഹത്തിന് അകന്നുനിന്നു.

ഈ ലോകകപ്പിൽ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ നെയ്മർ പ്രധാനമായും പകരക്കാരനായാണ് കളിച്ചത്. നോർവേയ്‌ക്കെതിരായ മത്സരത്തിലെ പെനാൽറ്റി ഗോൾ അദ്ദേഹത്തിന്റെ ലോകകപ്പ് ചരിത്രത്തിലെ ഒൻപതാമത്തെ ഗോളായിരുന്നു. നാല് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ബ്രസീലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന നേട്ടവും ഇതോടെ അദ്ദേഹം സ്വന്തമാക്കി. നെയ്മറുടെ പടിയിറക്കം ബ്രസീലിയൻ ഫുട്ബോളിൽ ഒരു തലമുറയുടെ അവസാനമായി വിലയിരുത്തപ്പെടുകയാണ്.

ഫ്ലോറിഡ: ലോകകപ്പ് ഫുട്ബോളിൽ കേപ് വെർദെയെ 3-2ന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) പ്രവേശനം നേടി. കടുത്ത പോരാട്ടം കാഴ്ച വെച്ച കേപ് വെർദെ അധികസമയത്തേക്ക് മത്സരം നീട്ടിയെങ്കിലും ഒടുവിൽ മെസ്സിയുടെയും സംഘത്തിന്റെയും മുന്നിൽ കീഴടങ്ങുകയായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയിൽ ലയണൽ മെസ്സി നേടിയ ഗോളിൽ അർജന്റീന മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ ഡെറോയ് ഡുവാർട്ടെ നേടിയ സമനിലഗോളിലൂടെ കേപ് വെർദെ തിരിച്ചടിച്ചു. നിശ്ചിത സമയത്ത് 1-1 സമനിലയായതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്ത് അർജന്റീന വീണ്ടും ലീഡ് നേടിയെങ്കിലും സിഡ്നി ലോപ്പസ് കബ്രാൾ കേപ് വെർദെയ്ക്കായി വീണ്ടും സമനില പിടിച്ചു. തുടർന്ന് ക്രിസ്റ്റ്യൻ റൊമേറോ നേടിയ നിർണായക ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ അർജന്റീന റൗണ്ട് ഓഫ് 16ൽ ഈജിപ്തിനെ നേരിടും. മത്സരത്തിൽ ഗോൾ നേടിയ മെസ്സി ലോകകപ്പിൽ തുടർച്ചയായി എട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ലോകകപ്പിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തിയ കേപ് വെർദെ പുറത്തായെങ്കിലും ശക്തരായ അർജന്റീനയെ വിറപ്പിച്ച പ്രകടനത്തിലൂടെ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി.

ആൾഡർഷോട്ട്: ഇംഗ്ലണ്ടിലെ ആൾഡർഷോട്ടിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന എൻഎസ്എ സൂപ്പർ കിംഗ്സ് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ എൻഎസ്എ സൂപ്പർ കിംഗ്സ് തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യൻമാരായി ചരിത്ര നേട്ടം സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീം കിരീടം നിലനിർത്തി, തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി തെളിയിച്ചു.

ചാമ്പ്യൻ ട്രോഫിയും £601 ക്യാഷ് പ്രൈസും എൻഎസ്എ സൂപ്പർ കിംഗ്സ് നായകൻ നിജിൽ ജോസ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസറായ ഇന്ത്യൻ ടേസ്റ്റ് കമ്പനിയുടെ പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങി.

ഫൈനലിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച വോക്കിംഗ് കിംഗ്സ് റണ്ണറപ്പ് കിരീടം സ്വന്തമാക്കി. റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും ടീമിന്റെ നായകൻ ശക്തിക്ക്, സ്പോൺസറായ ലൈഫ് ലൈൻ കമ്പനിയുടെ പ്രതിനിധി ബിബിൻ സമ്മാനിച്ചു.

ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള “മാൻ ഓഫ് ദി ടൂർണമെന്റ്” പുരസ്കാരം എൻഎസ്എ സൂപ്പർ കിംഗ്സ് ടീമിലെ അശോക് കരസ്ഥമാക്കി. ടൂർണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്. ഏറ്റവും മികച്ച ബൗളർക്കും മികച്ച ഫീൽഡർക്കുമുള്ള വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിച്ചു.

ആകെ 9 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ഓരോ മത്സരവും ആവേശം നിറഞ്ഞതായിരുന്നു. നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ഒരുക്കിയിരുന്ന ലൈവ് ഫുഡ് സ്റ്റാളുകൾ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു.

മികച്ച സംഘാടനവും ഉയർന്ന മത്സര നിലവാരവും കാണികളുടെ ആവേശകരമായ പിന്തുണയും കൊണ്ട് എൻഎസ്എ സൂപ്പർ കിംഗ്സ് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റ് ആൾഡർഷോട്ടിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ കായികമേളയായി മാറിയിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

ടൂർണമെന്റിന്റെ വിജയത്തിന് പിന്തുണ നൽകിയ സ്പോൺസർമാരിൽ ഇന്ത്യൻ ടേസ്റ്റ്, ലൈഫ് ലൈൻ, ഹവാന്റ് കെയർ, യൂറോ മെഡിസിറ്റി, സിനി അരുൺ, ബെഡ് & ഫർണിച്ചർ, അൺനോൺ, അലിയാൻസ് ക്രിയേഷൻ, തനിമ എന്നിവരും ഉൾപ്പെടുന്നു. വിവിധ സ്പോൺസർമാരുടെ പിന്തുണയും സന്നദ്ധ പ്രവർത്തകരുടെ ആത്മാർഥമായ സേവനവും ടൂർണമെന്റിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

Copyright © . All rights reserved