ജോബി തോമസ്
ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് ആൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 15 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബേസിംഗ്സ്റ്റോക്കിലെ എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷം ആദ്യമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്ന്ന്റിന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ ആവേശകരമായാണ് പങ്കെടുത്തത്. ഇത്തവണ നടക്കുന്ന രണ്ടാമത് ടൂർണമെന്റിലും യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ടീമുകളുടെ വലിയ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഈ വർഷത്തെ ടൂർണമെന്റിൽ രണ്ട് പ്രധാന വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .
ഇന്റർമീഡിയറ്റ് വിഭാഗം – Yonex Mavis 300 (Blue Cap) നൈലോൺ ഷട്ടിൽ ഉപയോഗിച്ചുകൊണ്ടുള്ള മത്സരങ്ങളാണ് നടത്തുന്നത്. അഡ്വാൻസ്ഡ് വിഭാഗത്തിലുള്ള മത്സരങ്ങളിൽ Yehlex Feather Shuttle ഉപയോഗിച്ചുകൊണ്ടാണ് ടീമുകൾ പങ്കെടുക്കേണ്ടത് .
അഡ്വാൻസ്ഡ് വിഭാഗം ഡിവിഷൻ എ-കൗണ്ടി, ലീഗ് തലത്തിലെ മുൻനിര കളിക്കാർക്കായി പ്രത്യേകിച്ച് നിർദ്ദേശിച്ചിരിക്കുന്നു. മത്സരാർത്ഥികൾ അവരുടെ കഴിവിനും നിലവാരത്തിനും അനുസരിച്ച് യോഗ്യമായ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. അഡ്വാൻസ്ഡ് വിഭാഗം രജിസ്ട്രേഷൻ ഫീസ് ആയി 45 പൗണ്ട് ഓരോ ടീമും നൽകേണ്ടതാണ്.
ഇന്റർമീഡിയറ്റ് വിഭാഗം മത്സരാർത്ഥികൾ രജിസ്ട്രേഷൻ ഫീസ് ആയി 35 പൗണ്ട് ഓരോ ടീമും നൽകേണ്ടതാണ്.
ആവേശവും സൗഹൃദവും സ്പോർട്സ്മാൻസ്പിരിറ്റും നിലനിർത്തി നടത്തുന്ന ഈ ബാഡ്മിന്റൻ ടൂർണമെന്റിൽ അഡ്വാൻസ്ഡ് വിഭാഗത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനം 450 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 250 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്.
ഇന്റർമീഡിയറ്റ് വിഭാഗം മത്സരിക്കുന്നവർക്ക് ഒന്നാം സമ്മാനം 350 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 200 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്.
അതിഥികൾക്കും കളിക്കാർക്കും വേണ്ടി പാൻ ഏഷ്യൻ കാറ്ററിംഗ് ഒരുക്കുന്ന രുചികരമായ ഭക്ഷണസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
ഇന്റർമീഡിയറ്റ് വിഭാഗം രജിസ്‌ട്രേഷൻ നടത്തുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Intermediate Team Registartion link : https://docs.google.com/forms/
അഡ്വാൻസ്ഡ് വിഭാഗം രജിസ്‌ട്രേഷൻ നടത്തുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Advanced Team Registration link : https://docs.google.com/forms/
യുകെയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായ ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ആൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Seljo : 07847 321931
Joby: 07809209406
Raiju: 07469656799
Aswin: 07833813440
മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Everest Community Accademy,
Oxford Way, Sherborne St John,
Basingstoke, RG24 9UP
Date and Time: 15/11/25, 9AM-5 PM.
ദുബായ് ∙ ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ നേർക്കുനേർ എത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിന്റെ ഒടുവിൽ ജയം ഇന്ത്യക്ക് . ഒൻപതാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം ഉയർത്തുന്നത്.
ആദ്യ പത്ത് ഓവറുകളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച പാകിസ്താനെ ഇന്ത്യയുടെ ബൗളർമാർ അടിച്ചമർത്തി. 19.1 ഓവറിൽ 146 റൺസിനാണ് പാകിസ്താൻ പുറത്തായത്. മറുപടി ബാറ്റിംഗിൽ തുടക്കം മോശമായിരുന്നെങ്കിലും തിലക് വർമ്മയുടെ (69 റൺസ്) അർധസെഞ്ചുറിയും ശിവം ദുബെയുടെ (33 റൺസ്) ഇന്നിങ്സും ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തു . ഒടുവിൽ റിങ്കു സിങ്ങിന്റെ ബൗണ്ടറിയോടെ ഇന്ത്യ 19.4 ഓവറിൽ തന്നെ വിജയലക്ഷ്യം മറികടന്നു (150/5).
പാകിസ്താനുവേണ്ടി ഓപ്പണർ സഹിബ്സാദ ഫർഹാൻ (57 റൺസ്) മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മധ്യനിര തകർന്നതോടെ ടീമിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ നേടി ഫൈനലിന്റെ താരം ആയി.
ഫൈനൽ വിജയത്തിനുശേഷം നടന്ന സമ്മാനദാന ചടങ്ങിൽ വിവാദം ഉയർന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനും പിസിബി ചെയർമാനുമായ മുഹസിൻ നഖ്‌വി കപ്പ് കൈമാറേണ്ട സാഹചര്യത്തിൽ, ഇന്ത്യ ഔദ്യോഗികമായി ട്രോഫി ഏറ്റുവാങ്ങാതെ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് കാലതാമസത്തിനും അഭ്യൂഹങ്ങൾക്കും വഴിവച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പൻസും, ലൂട്ടൻ മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബായ ഹോക്സ് എലൈറ്റും സംയുക്തമായി ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റ് സ്റ്റീവനേജിൽ വെച്ച് സംഘടിപ്പിക്കുന്നു. സ്റ്റീവനേജ് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയം, മത്സര വേദിയാവും. ഈ മാസം 21 ന് ഞായറാഴ്ച നടക്കുന്ന മത്സരം നോകൗട്ട് അടിസ്ഥാനത്തിലാവും നിയന്ത്രിക്കുക.
സ്റ്റീവനേജ് അഖില യു കെ ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.
ഹർട്ട്ഫോർഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നൽകുന്ന ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, സ്പോൺസർമാരെ തേടുന്നതായി കോർഡിനേറ്റർമാരായ ലൈജോൺ ഇട്ടീര, മെൽവിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ലൈജോൺ ഇട്ടീര – 07883226679
മെൽവിൻ അഗസ്റ്റിൻ – 07456281428
ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. അവസാന നിമിഷം വരെ ആവേശ പൂരിതമായ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
കളിയുടെ അവസാന ദിവസം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അറ്റ്കിന്‍സണിനെ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇരുടീമുകളും രണ്ടുവീതം മത്സരം ജയിച്ചതോടെ പരമ്പര സമനിലയിലായി.
പരിക്കേറ്റ വോക്സ് ബാറ്റിങിന് ഇറങ്ങുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ നിര്‍ണായക സമയത്ത് കൈയില്‍ പ്ലാസ്റ്റര്‍ കെട്ടിവെച്ച് വോക്സ് കളിക്കളത്തില്‍ ഇറങ്ങിയത് കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍ ഒരു പന്ത് പോലും വോക്സിന് നേരിടേണ്ടി വന്നില്ല. അതിന് മുന്‍പ് അറ്റ്കിന്‍സണിനെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇന്ത്യയ്ക്ക് വിജയം ഒരുക്കുകയായിരുന്നു.
374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിവസം ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സുമായാണ് കളിക്കളം വിട്ടത്. സെഞ്ച്വറി നേടിയ ജോ റൂട്ടും 98 പന്തുകള്‍ നേരിട്ട് 111 റണ്‍സെടുത്ത ഹാരി ബ്രൂക്കും അര്‍ധ സെഞ്ചറി നേടിയ ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം തുടങ്ങിയത്. ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ പുറത്തായി. താരം 54 റണ്‍സെടുത്തു. സ്‌കോര്‍ 82 ല്‍ എത്തിയപ്പോഴാണ് ഡക്കറ്റ് പുറത്തായി. പ്രസിദ്ധ് കൃഷ്ണയാണ് ഡക്കറ്റിനെ പുറത്താക്കിയത്.
സ്‌കോര്‍ 106 ല്‍ എത്തിയതിനു പിന്നാലെ മുഹമ്മദ് സിറാജ് ക്യാപ്റ്റന്‍ ഒലി പോപ്പിനെ ഔട്ടാക്കി ഇംഗ്ലണ്ടിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. താരം 27 റണ്‍സുമായി മടങ്ങി. പിന്നാലെ ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍, ജോ റൂട്ട് എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. പിന്നീട് വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.
ഇന്ത്യ 374 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സെടുത്ത് ഓള്‍ ഔട്ടായിരുന്നു. സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
164 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ രണ്ട് സിക്സുകളും 14 ഫോറുകളും ഉള്‍പ്പടെ 118 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ (53), ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53) എന്നിവര്‍ അര്‍ധ സെഞ്ചറികള്‍ നേടി.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്. മറുപടിബാറ്റിങ്ങിൽ ഇംഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യൻ ബൗളർമാർ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസിന് പുറത്തായിരുന്നു. കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 57 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലായതിനാൽ ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് തുടക്കത്തിൽ അതിവേഗം സ്കോറുയർത്തി. ടീം ഏഴോവറിൽ തന്നെ അമ്പതിലെത്തി. പിന്നാലെ തകർത്തടിച്ച ഓപ്പണർമാരായ സാക് ക്രോളിയും ബെൻ ഡക്കറ്റും ഇംഗ്ലണ്ടിനെ നൂറിനടുത്തെത്തിച്ചു. ടീം സ്‌കോര്‍ 92-ല്‍ നില്‍ക്കേയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തില്‍ 43 റണ്‍സെടുത്ത ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കി. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച സാക് ക്രോളിയും പുറത്തായി. 64 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി തിരിച്ചടിച്ചു. ഒല്ലി പോപ്പ്(22), ജോ റൂട്ട്(29), ജേക്കബ് ബെത്തൽ(5) എന്നിവരും പുറത്തായതോടെ ഇംഗ്ലണ്ട് 195-5 എന്ന നിലയിലേക്ക് വീണു. പിന്നാലെ ജാമി സ്മിത്തിനെയും(8) ജാമി ഓവർട്ടനെയും(0) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. അതോടെ ആതിഥേയർ 215-7 എന്ന നിലയിലായി. അർധസെഞ്ചുറി തികച്ച ഹാരി ബ്രൂക്കാണ്(53) ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ഗസ് ആറ്റികിൻസൺ 11 റൺസെടുത്ത് പുറത്തായി. 247 റൺസിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു.
ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച സന്ദർശകർക്ക് തുടക്കത്തിൽ തന്നെ കരുൺ നായരെ നഷ്ടമായി. 57 റൺസെടുത്ത കരുൺ നായരെ ജോഷ് ടങ്ക് എൽബിഡബ്യുവിൽ കുരുക്കി. പിന്നാലെ വാഷിങ്ടൺ സുന്ദറും കൂടാരം കയറി. 26 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 220-8 എന്ന നിലയിലായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഡക്കായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 224-ൽ അവസാനിച്ചു. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തപ്പോൾ ജോഷ് ടങ്ക് മൂന്ന് വിക്കറ്റെടുത്തു.
ആദ്യദിനം ആതിഥേയർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറി. യശസ്വി ജയ്സ്വാൾ(2), കെ.എൽ.രാഹുൽ(14), സായ് സുദർശൻ(38), ശുഭ്മാൻ ഗിൽ(21), രവീന്ദ്ര ജഡേജ(9) ധ്രുവ് ജുറൽ(19) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്.
മത്സരത്തിൽ 11 റണ്‍സ് നേടിയതോടെ ഗില്‍ പുതിയ റെക്കോഡ് കുറിച്ചിരുന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്.
എന്നാൽ 21 റണ്‍സെടുത്ത ഇന്ത്യൻ നായകൻ റണ്ണൗട്ടാകുകയായിരുന്നു. ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ശ്രമം പാളി. ഷോര്‍ട്ട് കവറില്‍ പന്തടിച്ച ഗില്‍ ഓടാന്‍ ശ്രമിച്ചെങ്കിലും ഗസ് ആറ്റ്കിന്‍സണ്‍ വേഗത്തില്‍ പന്ത് ഓടിയെടുത്തു. അപകടം തിരിച്ചറിഞ്ഞ ഗില്‍ തിരിച്ചോടിയെങ്കിലും ഫലമുണ്ടായില്ല. ക്രീസിലെത്തുമുന്‍പേ ആറ്റ്കിന്‍സന്റെ ഏറ് കുറ്റിപിഴുതു.
അവസാനമത്സരത്തിൽ തോൽക്കാതിരുന്നാൽ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ആതിഥേയർക്ക് സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാൽ 2-2ന് തുല്യതവരും. അപ്പോൾ കിരീടം ആർക്കെന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പരമ്പര സമനിലയായാൽ മുൻവർഷത്തെ ജേതാക്കൾ കിരീടം കൈവശംവെക്കുകയാണ് ചട്ടം. 2021-ൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിലായിരുന്നു. എന്നാൽ, 2019-ൽ ഇംഗ്ലണ്ട് 4-1ന് ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇംഗ്ലണ്ടിനാണ് കിരീടം ലഭിക്കേണ്ടത്. എന്നാലത് പട്ടൗഡി ട്രോഫിയായിരുന്നു. ഇത്തവണമുതൽ പേരുമാറ്റിയാണ് കിരീടം നൽകുന്നത്. അതുകൊണ്ട് ചട്ടം പ്രാവർത്തികമാകുമോയെന്ന് ഉറപ്പില്ല. രണ്ടുടീമുകൾക്കുമായി കിരീടം പങ്കുവെക്കാനാണ് സാധ്യത കൂടുതൽ.
ആഷ്ഫോർഡ് :- ഇംഗ്ലണ്ടിന്റെ ആരാമമായ കെൻ്റിലെ ഏറ്റവും വലിയ അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില യു കെ ക്രിക്കറ്റ് ടൂർണ്ണമെൻറ് വില്ലെസ് ബറോ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറും.
ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരം ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ (എ എം എ ) പ്രസിഡൻറ് നീനു ചെറിയാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 9 പ്രശസ്ത ടീമുകൾ 3 ഗ്രൂപ്പുകളിലായി വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരയ്ക്കപ്പെടുന്നു.
വിജയികളെ കാത്തിരിക്കുന്നത് ആകർഷകങ്ങളായ പുരസ്കാരങ്ങളുടെ നീണ്ട നിരയാണ്. യഥാക്രമം 501 പൗണ്ട്, 251 പൗണ്ട്,101 പൗണ്ട് കൂടാതെ ട്രോഫികളും സമ്മാനമായി നൽകുന്നതാണ്. അതോടൊപ്പം മികച്ച ബാറ്റ്സ്മാനും , മികച്ച ബൗളർക്കും പ്രത്യേക പുരസ്കാരം നൽകുന്നതാണ്.
അന്നേദിവസം രാവിലെ മുതൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി അസോസിയേഷൻ വിവിധ വിനോദ മത്സരങ്ങൾ, ബൗൺസി കാസിൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിൻറെ തനതു വിഭവങ്ങൾ മിതമായ നിരക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും , കാണികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി നാടൻ ഭക്ഷണശാല രാവിലെ മുതൽ അസോസിയേഷൻറെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിക്കുന്നു.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ പ്രസിഡൻ്റും മറ്റ് കമ്മറ്റി അംഗങ്ങളും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും .
ഈ ടൂർണമെൻറ് വൻ വിജയമാക്കുവാൻ മലയാളി അസോസിയേഷൻറെ എല്ലാ അംഗങ്ങളുടെയും നിസ്സിമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും, യുകെയിലെ കായികപ്രേമികളായ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം വില്ലെസ് ബറോ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ നീനു ചെറിയാൻ (പ്രസിഡൻറ്) അജിമോൻ പ്രദീപ് (വൈസ് പ്രസിഡൻ്റ്) റെജി സുനിൽ (സെക്രട്ടറി ) ലിജു മാത്യു (ജോ. സെക്രട്ടറി), ബിജു മാത്യു (ട്രഷറർ) ജോൺസൺ തോമസ് (കൺവീനർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം: –
willesborough Regional Ground
Ashford Kent TN 24 OQH
വിജയവഴിയിൽ വെയിൽസും ഇംഗ്ലണ്ടും. കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി ഇംഗ്ലണ്ടിലെ ഹാർട്ട്ലി പൂളിൽ വച്ച് നടന്ന ത്രിരാഷ്ട്ര കബഡി ടൂർണമെൻ്റ് വിജയകരമായി സമാപിച്ചു. പുരുഷ വിഭാഗത്തിൽ വെയിൽസ് വിജയികളായി. ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് വെയിൽസ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം കരസസ്ഥമാക്കിയപ്പോൾ വെയിൽസാണ് റണ്ണേഴ്സ് അപ്പായത്. ഹാർട്ട്ലിപൂൾ കൗണ്ടി കൗൺസിലർ ആയ ആരോൺ റോയിയുടെ നേതൃത്വത്തിൽ ആണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
കായിക വിനോദത്തിൻ്റെയും വിവിധ കലാ സാംസ്കാരിക പരിപാടികളുടേയും സംഗമ വേദിയാകുകയായിരുന്നു അക്ഷരാർത്ഥത്തിൽ ഹാർട്ട്ലി പൂൾ നഗരം. ആരോൺ റോയിയുടെ വാക്കുകളിൽ ”കായിക വിനോദത്തിനുപരിയായി വിവിധ ദേശങ്ങളുടെ വിവിധ സംസ്കാരങ്ങളുടെ ഒരു സംഗ വേദിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ടൂർണമെൻ്റ് സംഘടിപ്പിച്ചത് അത് വിജയകരമായി എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.
മത്സരിച്ച ടീമുകൾക്ക് പുറമേ സാംസ്കാരിക പരിപാടികളിലും സ്റ്റാളുകളിലും വിവിധ രാജ്യങ്ങൾ പങ്കെടുത്തത് അതിൻ്റെ തെളിവാണ്. ഇനിയും ഇത്തരം ഇവൻ്റുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്”. യുകെയിൽ എമ്പാടും കബഡിയുടെ പ്രചാരം വർദ്ധിപ്പിക്കുകയും യുകെയിലെത്തന്നെ ഏറ്റവും പ്രചാരമുള്ള കായിക വിനോദമായി കബഡിയെ മാറ്റുക എന്നതുമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും വെയിൽസ് ടീമിൻ്റെ മാനേജർമാരായ ജോബി മാത്യുവും ജോണി തോമസ് വെട്ടിക്ക എന്നിവർ അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ട് മുൻ ദേശീയ താരവും നോട്ടിങ്ങാം റോയൽസ് കബഡി ക്ലബിൻ്റെ ഉടമയുമായ രാജു ജോർജ്ജാണ് വെയിൽസ് ടീമിൻ്റെ കോച്ച്. ചടങ്ങിൽ വിവിധ വിശിഷ്ടാഥിതികൾ പങ്കെടുത്തു. ഹാർട്ട്ലി പൂൾമേയർ കരോൾ തോംപ്സൺ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. വേൾഡ് കബഡി അസോസിയേഷൻ പ്രസിഡൻ്റ് അശോക് ദാസ് മുഴുവൻ സമയവും സജീവ സാന്നിധ്യമായിരുന്നു. മുൻ ഇംഗ്ലണ്ട് ദേശീയ താരം സാജു എബ്രഹാം ഉൾപ്പെട്ട പാനലാണ് കളി നിയന്ത്രിച്ചത്.
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് സ്‌കോര്‍ 100 പിന്നിട്ടു. നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് അവര്‍. ഓപ്പണര്‍മാരെ നഷ്ടമായ ശേഷം നിലയുറപ്പിച്ച് കളിക്കുന്ന ഒലി പോപ്പും ജോ റൂട്ടുമാണ് ക്രീസില്‍.
പച്ചപ്പിന്റെ അതിപ്രസരമില്ലാത്ത പിച്ചാണ് ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നതെങ്കിലും ജസ്പ്രീത് ബുംറയും ആകാശ് ദീപും മുഹമ്മദ് സിറാജും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ ശ്രദ്ധയോടെയായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ബാറ്റിങ്. ഇത്തരത്തില്‍ 13 ഓവര്‍ വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ശ്രദ്ധയോടെ പിടിച്ചുനിന്ന സാക്ക് ക്രോളിക്കും ബെന്‍ ഡക്കറ്റിനും പക്ഷേ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 13-ാം ഓവറില്‍ പിഴച്ചു. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡക്കറ്റിനെയും (23), ആറാം പന്തില്‍ ക്രോളിയേയും (18) നീതീഷ്, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച പോപ്പ് – റൂട്ട് സഖ്യം ഇതുവരെ 96 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നേരത്തേ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇടംനേടി. ജോഷ് ടങ്ങിന് പകരമാണ് ആര്‍ച്ചറെത്തിയത്.
യുകെയിലെ പ്രമുഖ ടീമുകളെ ഉൾപ്പെടുത്തി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോട്സ് ആൻ്റ് ഗെയിംസ് അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന് വിജയകരമായ സമാപനം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളുടെയും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ ടൂർണമെൻറ് കാണാൻ വെസ്റ്റ് യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് എത്തിച്ചേർന്നത്.
ജൂൺ 28-ാം തീയതി ശനിയാഴ്ച ലീഡ്സ് വെസ്റ്റ് റൈഡിംഗ് കൗണ്ടി മൈതാനത്ത് ആരംഭിച്ച മത്സരങ്ങൾ മലയാളം യുകെ ഡയറക്ട് ബോർഡ് മെമ്പർ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ ആധുനിക കാലഘട്ടത്ത് ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് പോലുള്ള പ്രസ്ഥാനങ്ങൾക്കുള്ള പ്രസക്തി ഉദ്ഘാടന പ്രസംഗത്തിൽ ജോജി തോമസ് ചൂണ്ടി കാട്ടി. വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോട്സ് ആൻ്റ് ഗെയിംസ് അസോസിയേഷൻ പ്രസിഡൻറ് ടോണി പാറടി ടീമുകളെയും കാണികളെയും സ്വാഗതം ചെയ്തു.
രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരങ്ങൾ അവസാനിച്ചത് വൈകിട്ട് 7 മണിയോടെയാണ്. മത്സരങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായപ്പോൾ കാൽപന്തുകളിയുടെ ആവേശം കാണികളും ഏറ്റെടുത്തു.
ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽ എത്തിയത് ലെൻഡനേഴ്സ് എഫ്സിയും ,സ്റ്റോക്ക് മല്ലൂസ് എഫ്സിയുമാണ്. കലാശ പോരാട്ടത്തിൽ നിർണ്ണായക വിജയം നേടിയത് ലണ്ടൻ ആസ്ഥാനമായുള്ള ലെൻഡനേഴ്സ് എഫ്സിയാണ് . സ്റ്റോക്ക് മല്ലൂസ് എഫ് സി ക്ക് രണ്ടാം സ്ഥാനം കൊണ്ട് മടങ്ങേണ്ടി വന്നു ലൂസേസ് ഫൈനലിൽ വിജയികളായത് ലണ്ടനിൽ നിന്നു തന്നെയുള്ള ടീമായ ഹൃസാർ യുണൈറ്റഡ് ആണ്. മലയാളം യുകെയുടെ ടീം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ക്വാർട്ടറിൽ പൊരുതി വീണു. വിജയികൾക്കുള്ള ട്രോഫി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് പ്രസിഡൻറ് ടോണി പാറടിയും ക്യാഷ് പ്രൈസ് മുഖ്യാതിഥി ജോജി തോമസും കൈമാറി. വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സായ മനോജ് കലരിക്കലും ടോണി തോമസും വിജയികളെ മെഡലണിയിച്ച് ആദരിച്ചു.
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സെക്രട്ടറി അജിത് കുമാറും ക്യാഷ് പ്രൈസ് അന്റോണിയോ ഗ്രോസറി ക്കു വേണ്ടി സിനിമാതാരം ബിനോ ജോസഫും സമ്മാനിച്ചു. മെഡലുകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലെനിൻ തോമസും വിജോയി വിൻസെന്റും കൈമാറി.
സെക്കൻഡ് റണ്ണർ അപ്പിനുള്ള ട്രോഫി ട്രഷറർ രാഘവ് നായരും, മെഡലുകൾ ടോണി തോമസും പ്രവീണും കൈമാറി.
ബെസ്റ്റ് ഗോൾകീപ്പർക്കുള്ള സമ്മാനം സെനോ ജോസഫും , മികച്ച കളിക്കാരനുള്ള സമ്മാനം ജെറിൻ ജെയിംസും ടോപ് സ്കോറർക്കുള്ള സമ്മാനം സജേഷും കൈമാറി.
ഷാജി വർഗീസ് മാമൂട്ടിൽ
ആൾഡർഷോട്ട്: നമ്മുടെ സ്വന്തം ആൾഡർഷോട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ, ആവേശം വാനോളമുയർത്തി എൻഎസ്‌എ സൂപ്പർ കിങ്സ് രണ്ടാം തവണയും കിരീടമുയർത്തി.
യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന ഒൻപത് ടീമുകൾ ഈ വർഷത്തെ ടൂർണമെൻ്റിൽ മാറ്റുരച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ റെഡ് ബാക്‌സ് ഈസ്റ്റ്ഹാമിനെതിരെയാണ് സൂപ്പർ കിങ്സ് അത്യുജ്ജ്വലമായ വിജയം നേടിയത്.
ശനിയാഴ്ച രാവിലെ മുതൽ ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബ്ബിൻ്റെ മൈതാനത്ത് ആരംഭിച്ച ടൂർണമെൻ്റിൽ ഇ.സി. ബോയ്സ് ക്രോയ്ഡൺ, ഗിൽഫോർഡ് കേരള സ്പോർട്സ് ക്ലബ്, കേരള റോയൽസ്, മിക്സ് ബോയ്സ് ഹെസെൽമെർ, എൻഎസ്‌എ ചിയേർസ് XI ആൾഡർഷോട്ട്, റെഡ്ബാക്‌സ് ഈസ്റ്റ്ഹാം, റോയൽ സ്ട്രൈക്കേഴ്സ്, സറി സൂപ്പർസ്റ്റാർസ് എന്നീ ടീമുകൾ പങ്കെടുത്തു. ടീമുകൾക്ക് പ്രോത്സാഹനവുമായി ധാരാളം മലയാളികൾ എത്തിയത് മത്സരാവേശം വാനോളമുയർത്തി.
ലീഗ് റൗണ്ടിലെ മത്സരത്തിൽ വളരെ ഉയർന്ന റൺ സ്കോർ ചെയ്ത സൂപ്പർ കിംഗ്സ്, മികച്ച റൺറേറ്റിൻ്റെ പിൻബലത്തിൽ നേരിട്ട് ഫൈനലിലേക്ക് പ്രവേശിച്ചു. അത്യന്തം ആവേശവും ആകാംക്ഷയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ നിജിൽ ജോസ്, ജിബിൻ രാജേന്ദ്രൻ എന്നിവരുടെ ഉജ്ജ്വല ഇന്നിംഗ്സിൻ്റെ മികവിൽ കപ്പിൽ മുത്തമിട്ടു.
ഗിൽഫോർഡ് കേരള സ്പോർട്സ് ക്ലബ് മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും, റെഡ്ബാക്സ് ഈസ്റ്റ്ഹാം റണ്ണേഴ്‌സിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും NSA സൂപ്പർ കിങ്സിനുവേണ്ടി ക്യാപ്റ്റൻ നിജിൽ ജോസ് ഏറ്റുവാങ്ങി. ജെസ്സൻ ജോൺ (മികച്ച ബാറ്റ്സ്മാൻ, കേരള റോയൽസ്), ഹർപ്രീത് സിങ് (മികച്ച ബൗളർ, മോസ്റ് വാല്യൂബൾ പ്ലേയർ, റെഡ്ബാക്സ്) ജിബിൻ രാജേന്ദ്രൻ (മാൻ ഓഫ് ദി മാച്ച്, എൻഎസ്‌എ സൂപ്പർ കിംഗ്സ്) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ നേടി.
കളിക്കാർക്ക് ആവേശം പകർന്ന് നൽകി ടൂർണമെൻ്റിൻ്റെ സ്പോൺസർമാരായ ഐക്കൺ മോർട്ട്ഗേജ് അസോസിയേറ്റ്സ്, യൂറോ മെഡിസിറ്റി, ഇന്ത്യൻ ടേസ്റ്റ്, ബെഡ്‌സ് ആൻഡ് ഫർണിച്ചർ എന്നിവയുടെ സാരഥികളുടെ സാന്നിധ്യം ശ്രദ്ധേയമായി. മത്സരത്തോട് അനുബന്ധിച്ച് നടന്ന സ്വർണനാണയ നറുക്കെടുപ്പ്, തട്ടുകട, ബർബെക്യു, എന്നിവയും ഉത്സവ പ്രതീതിയുണർത്തി. കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് അടുത്ത സീസണിലും ടൂർണമെൻ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.