Sports

ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി ഐഎസ്എൽ പ്ലേ ഓഫ് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. കാലങ്ങളായി ഐഎസ്എല്ലിലെ റഫറീയിങ് നിലവാരത്തിനെതിരെ പ്രതിഷേധങ്ങൾ ആഞ്ഞടിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസമാണ് കളത്തിൽ അതിനെതിരായ ശക്തമായ സന്ദേശം നൽകി ഒരു ടീം ഒന്നടങ്കം നിലപാടെടുത്തത്. അതിന് നിമിത്തമായത് ആവട്ടെ ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളും..

സൗത്ത് ഇന്ത്യൻ ഡെർബിയിൽ ബ്ലാസ്‌റ്റേഴ്‌സും, ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങും മുൻപ് തന്നെ ശ്രീകണ്ഠീരവ വലിയ അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു ശക്തമായ മത്സരത്തിന്റെ ആവേശത്തിനായി അവിടെയെത്തിയ ആരാധകരെ കാത്തിരുന്നത് ഇന്ത്യൻ ഫുട്ബോളിനും, ഐഎസ്എല്ലിനും നാണക്കേടാവുന്ന സംഭവ വികാസങ്ങളായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷമാണ് അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ നടന്നത്. അധിക സമയത്ത് 96-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ വിവാദ ഗോൾ പിറന്നത്. ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾ കീപ്പർ ഔട്ട് ഓഫ് പൊസിഷനിൽ നിൽക്കുകയും, താരങ്ങൾ ഡിഫൻസ് വാൾ ഒരുക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന നേരത്താണ് ഛേത്രി പൊടുന്നനെ ഫ്രീകിക്ക് വലയിലാക്കിയത്.

സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന റഫറി ക്രിസ്‌റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്‌തതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങി. രാജ്യത്തെ മുൻനിര ലീഗിന്റെ റഫറിയിങ് സ്‌റ്റാൻഡേർഡിലേക്ക് വിരൽ ചൂണ്ടുന്ന സംഭവ വികാസങ്ങളാണ് പിന്നീട് കളത്തിൽ കണ്ടത്. ഒടുവിൽ സഹികെട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ ടീമിനെ തിരികെ വിളിക്കുകയായിരുന്നു.

ഇരു ടീമുകളുടെ പക്ഷത്ത് നിന്നും ആരാധകർ ഇതിന് പിന്തുണയായും, എതിർത്തും രംഗത്ത് വരുന്നുണ്ട്. എന്നാൽ ഫുട്‍ബോൾ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് ഇതിഹാസ സമാനനായ സുനിൽ ഛേത്രിയിൽ നിന്നുണ്ടായതെന്ന വിമർശനം കൂടുതൽ ശക്തമാവുകയാണ്. മത്സരം നിലച്ച് 40 സെക്കന്റുകളിൽ അധികം പിന്നിട്ട ശേഷമാണ് ഛേത്രിയുടെ ഷോട്ട് വന്നത് എന്നത് കൊണ്ട് തന്നെ ക്വിക്ക് ഫ്രീകിക്ക് എന്ന വാദത്തിന് സാധുത ഇല്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ റഫറിയുടെ തീരുമാനം അന്തിമമാണെന്ന് മറ്റൊരു വിഭാഗം മറുപടി നൽകുന്നു.

ദീർഘ നേരത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ മാച്ച് കമ്മീഷണർ മൈതാനത്തെത്തി റഫറിമാരുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന് ശേഷമാണ് ബെംഗളൂരു എഫ്‌സിയെ 1-0ന് വിജയികളായി പ്രഖ്യാപിച്ചത്. സെമി ഫൈനലിൽ ഇതോടെ മുംബൈ സിറ്റിയെ നേരിടാൻ ബെംഗളൂരു ഒരുങ്ങുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കെബിഎഫ്‌സി കോച്ച് ഇവാൻ വുകമനോവിച്ചിനും ക്ലബിനും എതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ന്യൂകാസിൽ യുണൈറ്റഡിനെ 2–0ന് തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലിഷ് ലീഗ് കപ്പ്. ആറു വർഷത്തെ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടം സ്വന്തമാക്കുന്നത്. 2017ലെ യൂറോപ്പ ലീഗ് കിരീടനേട്ടമായിരുന്നു അവസാനത്തേത്. പരിശീലകൻ എറിക് ടെൻ ഹാഗിനു കീഴിൽ യുണൈറ്റഡ് നേടുന്ന ആദ്യ കിരീടമാണിത്.

33–ാം മിനിറ്റിൽ കാസെമിറോയിലൂടെ ആദ്യ ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 39–ാം മിനിറ്റിൽ ന്യൂകാസിൽ താരം സ്വെൻ ബോട്മാന്റെ സെൽഫ് ഗോളിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ന്യൂകാസിൽ ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കൈവിട്ടില്ല.

ക്രിക്കറ്റ് താരം പൃഥ്വി ഷാ തനിക്കെതിരെ നൽകിയ പരാതി വ്യാജമെന്നാരോപിച്ച് സെൽഫി വിവാദത്തിൽ അറസ്റ്റിലായ ഭോജ്‌പുരി നടി സപ്‌ന ഗിൽ. പൃഥ്വി ഷായും സംഘവും തന്നോടാണ് അപമര്യാദയായി പെരുമാറിയതെന്നും പിന്നീട് മാപ്പ് പറയുകയും ചെയ്തെന്നും യുവതി പറയുന്നു. മദ്യലഹരിയിലായിരുന്ന പൃഥ്വി ഷാ തന്റെ സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചെന്നും യുവതി ആരോപിക്കുന്നു.

താൻ സെൽഫിയും പണവും ആവശ്യപ്പെട്ടെന്നാരോപിച്ചാണ് താരം യുവതിക്കും സംഘത്തിനുമെതിരെ പരാതി നൽകിയത്. എന്നാൽ താരത്തിന്റെ ആരോപണം തെറ്റാണെന്ന് യുവതി പറയുന്നു. വിഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ പൃഥ്വി ഷായും സംഘവും തന്നെയും സുഹൃത്തിനെയും മർദ്ദിക്കുകയായിരുന്നെന്നും യുവതി പറയുന്നു.

ഈ മാസം 16നാണ് സംഭവം നടന്നത്. സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർക്കൊപ്പവും സെൽഫിയെടുക്കാൻ ഇവർ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോൾ ചിലർ ബേസ്‌ബോൾ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു.

പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് ഇവർ കാറിന്റെ ചില്ല് തകർത്തു. ഇവർ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോൾ പമ്പിന് സമീപം കാർ തടയുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നും അല്ലാത്തപക്ഷം താൻ കള്ളക്കേസ് കൊടുക്കുമെന്ന് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിക്കുന്നു. സംഭവത്തിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി സി3 കേരള സ്‍ട്രൈക്കേഴ്‍സ്. തെലുങ്ക് വാരിയേഴ്സുമായി ഏറ്റുമുട്ടിയ സ്ട്രൈക്കേഴ്സ് 64 റണ്‍സിനാണ് പരാജയപ്പെട്ടത്. സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്‍റെ ബാറ്റിംഗാണ് കേരളാ ടീമിന് വെല്ലുവിളിയായത്. തെലുങ്ക് താരങ്ങള്‍ മികച്ച ബാറ്റിംഗിൽ പിടിച്ചു നിന്നപ്പോൾ രാജീവ് പിള്ള ഒഴികെയുള്ള സ്‍ട്രൈക്കേഴ്‍സ് താരങ്ങള്‍ റണ്‍ കണ്ടെത്താൻ ബുദ്ധിമുട്ടി.

സ്‍ട്രൈക്കേഴ്‍സിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനാണ് ടീമിന് ആകെ സാധിച്ചത്. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 23 ബോളില്‍ 38 റണ്‍സാണ് രാജീവ് നേടിയത്.

ടോസ് നേടി കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബൗളിംഗിന് യോജിച്ചതാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. എന്നാൽ ക്യാപ്റ്റന്റെ പ്രതീക്ഷകൾക്ക് വിപരീതമായായിരുന്നു തെലുങ്ക് വാരിയേഴ്‍സിന്റെ പ്രകടനം. അഖില്‍ അക്കിനേനിയാണ് തെലുങ്ക് വാരിയേഴ്‍സിന്റെ ക്യാപ്റ്റൻ.

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. താരത്തിന്റെ കാര്‍ ആക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലായിരുന്നു സംഭവം. താരം സെല്‍ഫിയെടുക്കാന്‍ വിസമ്മിച്ചതാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ ഹോസ്റ്റലില്‍ വെച്ച് ഒരു സംഘം പൃഥ്വി ഷായോട് സെല്‍ഫി ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. സെല്‍ഫി വീണ്ടും എടുക്കാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് സംഘം താരത്തിന് എതിരെ തിരിയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.

തുടര്‍ന്ന് അക്രമികളെ ഹോട്ടലില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പുറത്ത് കാത്തു നിന്ന അക്രമികള്‍ പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും ബേസ്ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.

ഈ സമയത്ത് പൃഥ്വി ഷാ കാറില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ നിന്നും മറ്റൊരു വാഹനത്തിലായിരുന്നു താരം മടങ്ങിയത്. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

ഈ വർഷത്തെ വാലന്റൈന്‍സ് ഡേ മുതല്‍ ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. വാലന്റൈന്‍സ് ഡേയില്‍ ശുഭ്മാന്‍ ഗില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇത് വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു അഭ്യൂഹത്തെ കൂടുതല്‍ ശക്തമാക്കി മാറ്റിയിരിക്കുകയാണ്.

ലണ്ടനിലെ ഒരു കഫേയുടെ ഫോട്ടോയാണ് ശുഭ്മാന്‍ ഗില്‍ പങ്കുവെച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറും സമാനമായ ഒരു ഫോട്ടോ മുമ്പ് പങ്കുവെച്ചിരുന്നു എന്നതാണ് പ്രത്യേകത. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഫെബ്രുവരി 14ന് ലണ്ടനിലെ ഒരു കഫേയില്‍ ഇരുന്ന് കോഫി കുടിക്കുന്ന ചിത്രമാണ് ശുഭ്മാന്‍ ഗില്‍ പങ്കുവെച്ചത്. ‘വീണ്ടും ഇത് ഏത് ദിവസമാണ്?’ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയത്. ശുഭ്മാന്‍ ഗില്ലിന്റെ ഈ ഫോട്ടോ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ വൈറലായി. ഈ സ്ഥലം അറിയാമെന്ന് ആരാധകര്‍ ഗില്ലിനെ ഓര്‍മ്മിപ്പിച്ചു. കാരണം 2021 ജൂലൈ 5ന് സാറ ടെണ്ടുല്‍ക്കറും ഈ കഫേയുടെ സമാനമായ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഗില്ലിന്റെ ഒളിച്ചുകളി പിടിക്കപ്പെട്ടിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.

23കാരനായ ശുഭ്മാന്‍ ഗില്ലിന്റെ വ്യക്തി ജീവിതം ബന്ധപ്പെട്ട് നിരന്തരമായി വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്.ആദ്യം ഗില്ലിന്റെ പേര് സാറ ടെണ്ടുല്‍ക്കറുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. പിന്നീട് ബോളിവുഡ് നടി സാറ അലി ഖാനൊപ്പം ഗില്ലിനെ കണ്ടിരുന്നു. ഇപ്പോഴിതാ വീണ്ടും സാറ ടെണ്ടുല്‍ക്കറുമായി ഗില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍, ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ യു കെ അണ്ടർ -17 ഫുട്ബോൾ ടൂർണ്ണമെൻറ് 6 – ന് നടക്കും. മെയ്ഡ് സറ്റൺ യുണൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ട് ആയ ഗലാഗർ സ്റ്റേഡിയത്തിൽ ആണ് ഇത്തവണ ഫുട്ബോൾ പൊടിപുരം അരങ്ങേറുക.

ഫുട്ബോൾ സീസൺ ആവേശ കൊടുമുടിയിൽ നിൽക്കുന്ന മെയ് മാസത്തിൽ തന്നെ മത്സരം സംഘടിപ്പിക്കാൻ സാധിക്കുന്നത് മികച്ച ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ട സ്റ്റേഡിയമായ ഗലാഗർ സ്റ്റേഡിയം അതിമനോഹരവും അതീവ സൗകര്യങ്ങൾ നിറഞ്ഞതുമാണ്.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

വൻ സമ്മാന തുകകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്.

വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും റണ്ണർ അപ്പ് ടീമിന് 500 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 300 പൗണ്ടും ട്രോഫിയും ലഭിക്കുമ്പോൾ നാലാം സ്ഥാനത്തെത്തുന്ന ടീം 200 പൗണ്ടും ട്രോഫിയും സ്വന്തമാക്കും.

4 മത്സരങ്ങൾ വരെ ഒരേസമയത്ത് നടക്കാൻ സൗകര്യമുള്ള ഗലാഗർ സ്റ്റേഡിയത്തിൽ 4200 കാണികൾക്ക് കളികാണാൻ സാധിക്കുമ്പോൾ 792 സീറ്റുകളുള്ള ഗാലറിയും ഉണ്ട് .

16 ടീമുകളാണ് ഇത്തവണ എൻ എം എ യൂത്ത് ഫുട്ബോൾ കപ്പിനുവേണ്ടി കളത്തിൽ ഇറങ്ങുന്നത്.

ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായും താല്പര്യമുള്ളവർ എൻ എം എ ഫുട്ബോൾ ടൂർണ്ണമെൻറ് കോ- ഓർഡിനേറ്റർമാരെ എത്രയും വേഗം ബന്ധപ്പെടണമെന്നും അസോസിയേഷൻ പ്രസിഡൻറ് , സെക്രട്ടറി എന്നിവർ അറിയിച്ചു. ഫെബ്രുവരി മാസം അവസാനത്തോടെ രജിസ്ട്രേഷൻ അവസാനിക്കുമെന്നും ഫിക്സ്ചർ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തിരിച്ചെത്തുന്നത്.

വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെത്തുന്നത്. ആകെ പത്തൊന്‍പത് മല്‍സങ്ങളുണ്ടാകും. ഫോര്‍മാറ്റിലും മാറ്റമുണ്ട്. കു‍ഞ്ചാക്കോ ബോബന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, സിജു വില്‍സണ്‍, പെപ്പെ എന്നിവരൊക്കയുണ്ടാകും. ചാംപ്യന്‍ പട്ടമാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍.ടീമിന്റെ ജഴ്സിയും പ്രകാശനം ചെയ്തു. 2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സായിരുന്നു റണ്ണറപ്പ്.

തുർക്കിയിലെ യെനി മലതിയാസ്​പോർ ക്ലബ് ഗോളി അഹ്മദ് അയ്യൂബ് തുർക്കസ്‍ലാൻ ഭൂകമ്പത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. തുർക്കിയിൽ രണ്ടാം ഡിവിഷൻ ക്ലബിനു വേണ്ടി 2021 മുതൽ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടാണ് മരണം. 2013 മുതൽ പ്രഫഷനൽ ഫുട്ബാളിൽ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബുകൾക്കു വേണ്ടി വല കാത്തിട്ടുണ്ട്.

ഹറ്റായ്​സ്​പോർ ക്ലബിനു വേണ്ടി കളിക്കുന്ന ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സു സമാനമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. താരത്തെ പുറത്തെത്തിച്ചതായി ഘാന ഫുട്ബാൾ അസോസിയേഷൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിട്ടുണ്ട്.

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളാണ്. ടീമിലെ ഏറ്റവും മുതിർന്ന രണ്ട് ക്രിക്കറ്റ് താരങ്ങളായ കോഹ്‌ലിയും രോഹിതും വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മാത്രമല്ല, അവിസ്മരണീയമായ കൂട്ടുകെട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും അവർ ഒരുമിച്ചു കളിക്കുന്ന കാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആസ്വദിച്ചാണ് പോകുന്നത്. ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരം കോഹ്ലി ജയിപ്പിച്ചതിന് ശേഷം താരത്തെ എടുത്ത് ഉയർത്തിയ രോഹിത്തിന്റെ ചിത്രം ആരാധകർ മറക്കാനിടയില്ല.

എന്നിരുന്നാലും, കാര്യങ്ങൾ ഇപ്പോഴും ഒരേപോലെ ആയിരുന്നില്ല. കോഹ്‌ലിയും രോഹിതും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പാകമാകുകയും ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കുകയും വേദനിപ്പിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. 2019 ലോകകപ്പിൽ അത് ആവിർഭവിക്കുകയും 2021 അവസാനത്തോടെ കോഹ്‌ലിയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി പുറത്താക്കിയപ്പോൾ വീണ്ടും ഉയരുകയും ചെയ്തു.

എന്നാൽ ആ കിംവദന്തികൾക്ക് എന്തെങ്കിലും ഗുണമുണ്ടോ? പ്രത്യക്ഷത്തിൽ, അതെ. തങ്ങളുടേതല്ലെങ്കിലും, സോഷ്യൽ മീഡിയയുടെ വരവും സംഘർഷത്തിന്റെ റിപ്പോർട്ടുകളും അവരുടെ ബന്ധത്തെ ചെറുതായിട്ടെങ്കിലും വഷളാക്കിയതായി റിപ്പോർട്ടുണ്ട്. മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ തന്റെ പുസ്തകത്തിൽ രോഹിതും കോഹ്‌ലിയും തമ്മിലുള്ള കാര്യങ്ങൾ എങ്ങനെ കുറഞ്ഞുവെന്ന് വെളിപ്പെടുത്തി, അത് എങ്ങനെ നിയന്ത്രണത്തിൽ വന്നു എന്നും പറഞ്ഞു. രോഹിത് ഗാങ് കോഹ്ലി ഗാങ് എന്ന പേരിൽ താരങ്ങൾ തിരിഞ്ഞതായിട്ടും റിപോർട്ടുകൾ ഉണ്ടായിരുന്നു.

2019 ലോകകപ്പുമായി ബന്ധപ്പെട്ടത് ആയിരുന്നു പ്രശ്നങ്ങൾ എല്ലാം. കോഹ്ലി എടുത്ത ചില തീരുമാനങ്ങൾ രോഹിതിന് ഇഷ്ടപ്പെട്ടില്ല എന്നതാണ് പ്രധാന കാരണം. “ലോക കപ്പിന് ശേഷം ഏകദേശം 10 ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ (യുഎസ്) ലാൻഡർഹില്ലിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായി ലാൻഡ് ചെയ്തു. അവിടെയെത്തിയപ്പോൾ രവി ചെയ്ത ആദ്യത്തെ കാര്യങ്ങളിലൊന്ന് വിരാടിനെയും

രോഹിതിനെയും തന്റെ മുറിയിലേക്ക് വിളിച്ച് സംസാരിച്ചു എന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരോഗ്യകരമാകണമെങ്കിൽ അവർ ഒരേ പേജിലായിരിക്കണമായിരുന്നു.’സോഷ്യൽ മീഡിയയിൽ എന്ത് സംഭവിച്ചാലും കുഴപ്പമില്ല, പക്ഷേ നിങ്ങൾ രണ്ടുപേരും ഏറ്റവും സീനിയർ ക്രിക്കറ്റ് താരങ്ങളാണ്, അതിനാൽ ഇത് അവസാനിപ്പിക്കണം,’ രവി തന്റെ സാധാരണ അസംബന്ധമല്ലാത്ത രീതിയിൽ പറഞ്ഞു. . ‘ഇതെല്ലാം മാറ്റിവെച്ച് ഞങ്ങൾ മുന്നോട്ട് പോകുന്നതിന് ഒരുമിച്ച് ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’”.

രവി ശാസ്ത്രി പറഞ്ഞതോടെയാണ് വലിയ പ്രശ്നം ആകാതെ ഇതൊക്കെ അവസാനിച്ചതെന്നും പുസ്തകത്തിൽ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved