കാരൂർ സോമൻ

കമ്മ്യൂണിസ്റ്റ് പാർട്ടി (സി.പി.എം) സർവ്വ- മത- മർമ്മ- തൈലവുമായി അമ്പല-പള്ളികളിൽ ദർശനങ്ങൾ നടത്താൻ അണികളെ അനുവദിച്ചിരിക്കുന്നു. ജനങ്ങളെ ആകർഷിക്കപ്പെടുകയും അധീനപ്പെടുത്തുകയും ചെയ്യുന്നവർ ലോക ശക്തികൾ മാത്രമല്ല അനന്തതയിൽ ജീവിക്കുന്ന ദൈവ ശക്തികളുമുണ്ടെന്ന് പാർട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ദൈവങ്ങളെ സമ്പന്ന രാഷ്ടങ്ങൾ ദരിദ്ര രാഷ്ടങ്ങൾക്ക് ദാനമായി നൽകിയതാണ്. ഇന്നിവർക്ക് ഈ ദൈവങ്ങളുടെ ആവശ്യമില്ല. ഇപ്പോൾ നടക്കുന്നത് ആരാധനയെക്കാൾ ആചാരങ്ങളാണ്. കയ്യിൽ കിട്ടിയ ദൈവങ്ങളെ മതങ്ങളും രാഷ്ട്രീയ പാർട്ടികളും വീതിച്ചെടുത്തു. ഏറ്റവും കൂടുതൽ സമ്പത്തു൦ ആൾപെരുപ്പവുമുള്ള ദൈവങ്ങൾ വലിയ മതമായും, അത്ര വലുപ്പമില്ലാത്ത ദേവി-ദേവ-ഗുരുക്കന്മാർ കൊച്ചുമതങ്ങളായും മണിമന്ദിരങ്ങൾ കെട്ടിപൊക്കി ആരാധനകൾ നടത്തുന്നു. ആദ്യകാലത്തു ഈ ദൈവങ്ങളെ ഒപ്പം കൂട്ടിയത് ചക്രവർത്തിമാരും രാജാക്കന്മാരുമായിരുന്നെങ്കിൽ ഇന്ന് അവരുടെ അവകാശികൾ ദരിദ്ര രാജ്യങ്ങളിലെ ജനാധിപത്യ വിശ്വാസികളാണ്. ഭൂമിയിൽ ശാന്തി വേണോ അതോ അരാജകത്വം വിതക്കണോയെന്നു തീരുമാനിക്കുന്നത് ഈ ദൈവങ്ങളാണ്. ഇതിനിടയിൽ ദൈവം വലിച്ചെറിഞ്ഞ കുറെ പിശാചുക്കളും പാവങ്ങളുടെ ജീവനെടുക്കാൻ ചാവേറുകളായി മണ്ണിൽ കാണപ്പെട്ടു. ഇസ്രായേൽ പോലും അമേരിക്കൻ പ്രസിഡന്റ്നെ വിളിക്കുന്നത് ദൈവമെന്നാണ്. ഈ ദൈവങ്ങളുടെ നാട്ടിൽ സി.പി.എം.പിന്നോക്കം പോകാൻ തയ്യാറല്ല. ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരിക്കുന്ന പാർട്ടിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത് ആശാവഹമായ കാര്യമാണ്. കഴിഞ്ഞ കാല തെറ്റുകൾ ഈ കാലം തിരുത്തുന്നു. ആ കാഴ്ചപ്പാട് ആരും അംഗീകരിക്കും. ആ തിരുത്തൽ മനുഷ്യ മാനസ്സിന് സംതൃപ്തി നൽകുന്നതിനൊപ്പം സമൂഹത്തിന് ബോധ്യപ്പെടുക കുടി വേണമെന്നു മാത്രം. എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവായത് ഭാഷാസിദ്ധി കൊണ്ടു മാത്രമല്ല ത്യാഗ-ഭാവശുദ്ധികൊണ്ടുകൂടിയാണ്. ഇത് രാഷ്ട്രീയ പ്രവർത്തകർക്കും മാതൃകയാക്കാം. നീതിനിഷേധങ്ങൾ പൊലീസിൽ മാത്രമല്ല. പലയിടത്തും നടക്കുന്നുണ്ട്. അതിലൊന്ന് സർക്കാർ പുസ്തകശാലകളിൽ നീണ്ട വര്ഷങ്ങളായി കോൺട്രാക്ട് സൈൻ ചെയ്‌ത പുസ്തകങ്ങൾ പുറത്തിറക്കാതെ പൊടി പിടിച്ചുകിടന്നിട്ടും സ്ഥാപിതതാല്പര്യക്കാരുടെ പുസ്തകങ്ങൾ പെട്ടെന്ന് പുറത്തിറക്കുന്നു. സി.പി.എം. ആശങ്കപ്പെടുന്നത് കേരളത്തിൽ ഭൂരിപക്ഷ വർഗ്ഗിയതയും ന്യൂനപക്ഷ വർഗ്ഗിയതയും വളരുന്നുവെന്നാണ്. അങ്ങനെയെങ്കിൽ ഈ സ്ഥാപനങ്ങളിൽ വളരുന്നത് വർഗ്ഗിയതയാണോ? അതോ വർഗ്ഗ വാഴ്ചയോ?

നല്ല ഭരണാധിപന്മാർ മാനുഷത്വമുള്ളവരും വിവേകികളുമായി മാറുന്നത് ജീർണ്ണതയുടെ പടുകുഴിയിൽ നിന്നും, അനീതി അക്രമങ്ങളിൽ നിന്നും ജനത്തെ വിടുവിച്ചു അഭയവും ആശ്വാസവും നൽകുമ്പോഴാണ്. ജനസേവകർ വർഗ്ഗ താല്പര്യത്തേക്കാൾ സാമുഹ്യ താല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നതുകൊണ്ടാണ് ജനപ്രിയരാകുന്നത്. അവർക്ക് ശത്രുക്കളുണ്ടെങ്കിലും ഒപ്പം മിത്രങ്ങളുമുണ്ട്. സാഹിത്യ ലോകത്തും ഈ ശത്രുത കാണാറുണ്ട്. അസൂയക്കാരെ മാറ്റിനിർത്തിയാൽ അത് എഴുത്തുകാരനും നിരൂപകനും തമ്മിലുള്ള ശത്രുതയാണ്. ഒരു പുസ്തകത്തിന്റ കുറവുകളെ ചുണ്ടി കാട്ടുന്ന നിരൂപകൻ ഒരിക്കലും സാഹിത്യകാരന്റ ശത്രുവല്ല. അതുപോലെ ഭരണകൂടങ്ങൾ ഒരു തുറന്ന പുസ്തകമാണ്. അതിലെ താളുകൾ മറിച്ചു നോക്കി തെറ്റുകുറ്റങ്ങൾ സൂഷ്മമായി പരിശോധിച്ചു തുറന്നു പറഞ്ഞാൽ അത് സമൂഹത്തിന്റ സാംസ്‌കാരിക കാലവറയായി മാറുക മാത്രമല്ല അഹന്താധിഷ്ഠിതമായ സങ്കിർണ്ണതകളിൽ നിന്നും വിടുതൽ പ്രാപിച്ചു് ശിരസ്സുയർത്തി ആഹ്‌ളാദം ശത്രുക്കളുമായി പങ്കിടാനും സഹായിക്കും. തെറ്റ് തിരുത്തൽ രേഖയിൽ ഇതുകൂടി ഉൾപ്പെടുത്തണം. “നേതാക്കന്മാർ പരിസരബോധമില്ലാതെ പ്രസംഗിക്കരുത്. ജനങ്ങളുടെ ഭാഷ സംസാരിക്കണ൦”. ചിലരുടെ മുഖം കണ്ടാൽ രക്തദാഹികളെപോലെയാണ് നോക്കുന്നത്”. അധികാരത്തിൽ വന്നതിന്റ ധാർഷ്‌ട്യാമാണോയെന്നു തോന്നാം. വോട്ടിനു യാചന നടത്തിയപ്പോൾ സ്‌നേഹ ചാരുതകൾ നിറഞ്ഞൊരു മുഖമായിരുന്നു ജനങ്ങൾ കണ്ടത്. വന്ന കാറിന്റ ഡോർ ആരും തുറന്നുകൊടുത്തും കണ്ടില്ല. അധികാരിയായപ്പോൾ രാജാവായതുപോലെ എത്രയോ സേവകർ. ഇതായിരിക്കാം ജനങ്ങൾ അഹന്ത, അഹംങ്കാരം, ധൂർത്തു, ദാർഷ്ട്യം എന്നൊക്കെ വിളിക്കുന്നത്. എന്തായാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഓർത്തെങ്കിലും ഒന്ന് പുഞ്ചിരിക്കണമെന്ന് ജ്ഞാന -വിവേകമുള്ള എം.എ. ബേബി, ബിനോയ് വിശ്വം, സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഡോ.തോമസ് ഐസക്ക്, ശൈലജ ടീച്ചർ ആരെങ്കിലുമൊന്ന് ധരിപ്പിക്കുന്നത് നല്ലതാണ്. മറ്റ് പാർട്ടികളിലും ഇതുപോലെ ആകാശത്തു നിന്നും പൊട്ടിവീണ വിദ്വാന്മാരുണ്ട്. ഇതിനൊന്നും മാറ്റം വരില്ലെങ്കിൽ നുണക്കഥകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ, സോഷ്യൽ മീഡിയ അതിൽ മത്സരം നടത്തി വേതാളപാട്ടുകൾ പാടി നടക്കും.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ കാല നയനിലപാടുകളിൽ വന്ന മാറ്റം അണികളിൽപോലും ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പണവും സ്വാധിനവും, തൊഴിലാളി മുതലാളിയാകുന്നു തുടങ്ങിയ ആശങ്കകളുയരുന്നു. ഭരണത്തിൽ തിരിച്ചടികളും തിരിച്ചുവരവും നടത്തിയിട്ടുള്ള പാർട്ടി കാറൽമര്കസിന്റ പുസ്തകങ്ങൾ വായിച്ചു വളർന്ന ലോകം കണ്ട മഹാ പ്രതിഭയും, വിപ്ലവകാരിയും, എഴുത്തുകാരനും റഷ്യയുടെ പിതാവുമായിരുന്ന ലെനിനെ ഓർക്കുന്നത് നല്ലതാണ്. തൊഴിലാളി നേതാവായ അദ്ദേഹം വെറുമൊരു തൊഴിലാളിയെപോലെയാണ് ജീവിച്ചു മരിച്ചത്. അന്ന് നൂറുകണക്കിന് തൊഴിലെടുക്കുന്ന ഫാക്ടറികളും മുതലാളിമാരുമുണ്ടായിരുന്നു. അവർക്കൊപ്പം ചേർന്നിരുന്നെങ്കിൽ ഒരു വൻ കിട മുതലാളിയായി മാറാമായിരിന്നു. കുടുംബം സമ്പന്നർക്കൊപ്പം പാർക്കുമായിരുന്നു. ധീരന്മാരയ ആദർശശാലികൾ ഒരിക്കലും ആ വഴി ചിന്തിക്കില്ല. അതിന് നമ്മുടെ ഗാന്ധിജി, സർദാർ പട്ടേൽ, എ.കെ.ജി, ഇ.എം.എസ്, ആർ.ശങ്കർ, ജോസഫ് മുണ്ടശേരി അങ്ങനെ എത്രയോ മഹത്‌വ്യക്തികൾ. ഇപ്പോഴ്രും ഈ പാർട്ടിയിൽ ദരിദ്ര നേതാക്കന്മാരുണ്ട്. ലെനിൻ സോവിയറ്റ് റഷ്യയുടെ പരമാധികാരിയായി ജീവിച്ചപ്പോഴു൦ സ്വാജനപക്ഷപാത൦ നടത്തിയില്ല. സ്വന്തമായി മണി മാളികകൾ തീർത്തില്ല. കള്ളപ്പണകച്ചവടക്കാരുമായി കുട്ടു കൃഷി നടത്തിയില്ല. വിനയം, അറിവ്, ഇച്ഛാശക്തി, ദൃഢനിഞ്ചങ്ങൾ, സത്യസന്ധത ഇതെല്ലം അദ്ദേഹത്തിന്റ മുഖമുദ്രകളായിരുന്നു. എതിർത്തവരെപ്പോലും ഹ്ര്യദയവിലോലതയോട് കണ്ട മനുഷ്യ സ്‌നേഹി. മരണകിടക്കയിൽ പോലും ശത്രുത പുലർത്തിയവർ അദ്ദേഹത്തിന്റ നിത്യ സന്ദർശകരായിരുന്നു. ആശയ സംഘട്ടനങ്ങളെ മാത്രമല്ല തനിക്കതിരെ എഴുതുന്നവരെപ്പോലും നിരുത്സാഹപ്പെടുത്തിയില്ല. റഷ്യൻ മാധ്യമങ്ങൾ ലെനിനെ പാടിപുകഴ്ത്തിയപ്പോൾ അവരെ ശാസിച്ചു. അദ്ദേഹം മാധ്യമ ശ്രദ്ധക്കും പ്രശസ്തിക്കുമല്ല അരനൂറ്റാണ്ടിലധികം ജനത്തിനായി ത്യാഗങ്ങൾ സഹിച്ചത്. സ്വന്തമായി പത്രം നടത്തിയപ്പോഴു൦ റഷ്യയിലെ പാവങ്ങളുടെ പുരോഗതിക്കായി എഴുതുക മാത്രമല്ല സർ ചക്രവർത്തിമാരുടെ ദുർഭരണവും തകർത്തു. അടിമ ദരിദ്ര ജീവിത൦ അവസാനിപ്പിച്ചു. രോഗികളുടെ പഴുത്ത വ്രണങ്ങൾ ഉണക്കി. തൊഴിലാളികൾക്കൊപ്പം പണിചെയ്തു. ലെനിന്റ മരണശേഷമല്ല മുതലകണ്ണീരൊഴുക്കി മഹാനായ ലെനിനെന്നു വാഴ്ത്തപ്പെട്ടത്. അദ്ദേഹം ജീവിച്ചരിക്കുമ്പോൾ തന്നെയാണ് റഷ്യൻ ജനതയുടെ ദൈവമായത്. നന്മകൾ, പുണ്യപ്രവർത്തികൾ ആര് ചെയ്താലും അവരെല്ലാം മണ്ണിലെ കാണപ്പെട്ട ദൈവങ്ങളാണ്.

സി.പി.എം തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ആ പാർട്ടിയുടെ അടിത്തറ ബംഗാൾ, ത്രിപുരപോലെ ഇളകുമെന്ന് ആർക്കുമറിയാം. പാർട്ടിയുടെ തിരുത്തൽ രേഖയിൽ ആദ്യം തിരുത്തേണ്ടത് അണികളല്ല മുകൾത്തട്ടിലുള്ളവരാണ്. ആ കുട്ടത്തിൽ ഓരോ കേസുകളിലും എറിഞ്ഞവനെ പിടിക്കാതെ എറിഞ്ഞത് കിട്ടിയതുകൊണ്ടു നടക്കുന്ന പൊലീസിനെ കുടി തിരുത്താൻ ശ്രമിക്കണം. ഈ പൊലീസ് ഒന്നാം റാങ്കിൽപ്പെട്ട മിടുക്കരോ അതറിയില്ല. ഏത് പാർട്ടി ഭരിച്ചാലും അന്വഷണ ഏജൻസികൾ പാർട്ടികളുടെ ചട്ടുകങ്ങളാണ്. . സർക്കാരുകൾ കൂടുതൽ വിമർശനകൂരമ്പുകൾ ഏൽക്കാതിരിക്കണമെങ്കിൽ അടിയന്തര ചികിത്സ വേണ്ടത് അന്വഷണ എജൻസികൾക്കാണ്. എല്ലും തൊലിയുമായ നമ്മുടെ ഭരണഘടന പൊളിച്ചെഴുതണം. തെറ്റ് തിരുത്തൽ, പൊളിച്ചെഴുത്തോ നടന്നില്ലെങ്കിൽ പൂച്ച എലിയെ കളിപ്പിക്കുംപോലെ സർക്കാരുകളും, പൊലീസും പാവങ്ങളെ തട്ടിക്കളിച്ചുകൊണ്ടരിക്കും. അവിടെയാണ് നീതിനിഷേധങ്ങൾ നടമാടുന്നത്, യാഥാർഥ്യങ്ങൾ തമസ്കരിക്കപ്പെടുന്നത്.

കേരളത്തെ പ്രളയ ഭൂമികയാക്കുന്നതിൽ രാഷ്ട്രീയക്കാർക്ക് പങ്കില്ലെന്ന് പറയാൻ പറ്റുമോ? ഒരു നേതാവിന്റ അറിവില്ലാതെ പാറമല തുടങ്ങുമോ? കുന്നിടിക്കുമോ? മണൽ മാഫിയ, ഗുണ്ട മാഫിയ വളരുമോ? അനധികൃത കെട്ടിടനിർമ്മാണങ്ങൾ നടക്കുമോ? വനഭൂമി കയ്യേറുമോ? ഭക്ഷണങ്ങളിൽ മായം ചേർക്കുമോ? അഴിമതി നടത്തുന്നതിൽ ഇവരുടെ പങ്ക് ആരെങ്കിലും അന്യഷിക്കാറുണ്ടോ? ഒരാപത്തു വന്നാൽ, അനീതി നടത്തിയാൽ അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ചു രക്ഷപ്പെടുക എല്ലാ പാർട്ടികളും ചെയ്യാറുണ്ട്. അതിപ്പോൾ എത്തിനിൽകുന്നത് പ്രക്ർതി വിഭവങ്ങൾ ആഴത്തിൽ കുഴിച്ചെടുക്കുന്നതിലാണ്. മനുഷ്യനായി ഭൂമിദേവി പലതും സംഭാവന ചെയ്തിട്ടുണ്ട്. അതൊക്കെ ചൂക്ഷണം ചെയ്താൽ ഭൂമി പ്രളയഭൂമിയല്ല പ്രേതഭൂമിയായി മാറും. പൊലീസ് നയം മാറേണ്ടതുപോലെ പരിസ്ഥിതി നയവും മാറ്റേണ്ടതാണ്. ശാസ്ത്രജ്ഞർ തന്ന റിപ്പോർട്ടുകൾ എവിടെ? അത് മുക്കി രാഷ്ട്രീയക്കാരെ സമ്പന്നരാക്കുന്ന സൽപ്രവർത്തി അവസാനിപ്പിക്കണം. മനുഷനെ ദുഃഖ ദുരിതത്തിലേക്ക് തള്ളിവിടുന്ന സമ്പന്നർക്ക് കൂട്ടുനിൽക്കുന്ന വികസന പദ്ധതികൾ വരുത്തുന്ന അത്യാപത്തുകൾ സർക്കാർ കണ്ണുമടച്ചു കണ്ടിരിക്കരുത്. ഇതൊക്കെ കണ്ടും കേട്ടും ഒരക്ഷരം പറയാതെ ഇങ്കിലാബ് വിളിക്കുന്ന മത-അധികാര ദൈവങ്ങൾക്ക് പുറകെ പോകുന്ന ജനം ഇന്നും അന്ധന്മാരാണ്. ഭരണ വിരുദ്ധ വികാരങ്ങൾ പാർട്ടിയുടെ സമീപനങ്ങളുമായി തുലനം ചെയ്യേണ്ടതാണ്. ഇച്ഛാശക്തിയുള്ള സർക്കാരിനെ ആരും പ്രതിക്കൂട്ടിലാക്കുമെന്ന് കരുതുന്നില്ല. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും നല്ലത് ചെയ്താൽ അവരെ പ്രശംസിക്കണം.

ഇടത്തു പക്ഷ ദൈവങ്ങൾ തെരഞ്ഞെടുപ്പിൽ ആരാധന നടത്തുമ്പോൾ ആകാശത്തു വെള്ളിവെളിച്ചമായിരിന്നു. ആരാധകർ ഇടത്തു ദൈവങ്ങളുടെ ചെവിട്ടത്തടിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇടതുപക്ഷ ദൈവങ്ങളെല്ലാം പ്രവചിച്ചതാണ് ഇരുപതിൽ പത്തൊൻമ്പത് സീറ്റ് കിട്ടുമെന്ന്. ചുരുക്കത്തിൽ ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയതുപോലെ വലതുപക്ഷ ദൈവങ്ങൾ ഇടത്തു ദൈവങ്ങളെ നീലാകാശത്തിലാക്കി വെള്ളിവെളിച്ചത്തിലൂടെ പറന്ന് പറന്നു ഡൽഹിയിൽ പ്രതിഷ്ട നടത്തി ആരാധന തുടങ്ങി. പാർട്ടിക്കുള്ളിലെ നയനിലപാടുകളിൽ, സമുഹത്തിൽ കാട്ടികൂട്ടികൊണ്ടിരിക്കുന്ന വെറുപ്പും അറപ്പും നിറഞ്ഞ പ്രവർത്തനശൈലിയിൽ ഇടത്തു ദൈവങ്ങൾ തലകുത്തി വീണു. ഒരാപത്തു വന്നാൽ, അനീതി നടത്തിയാൽ അത് മറ്റുള്ളതിന്റ് തലയിൽ കെട്ടിവെച്ചു രക്ഷപ്പെടുക എല്ലാ പാർട്ടികളും ചെയ്യാറുണ്ട്. അത് വിവാദത്തിന് കളമൊരുക്കുന്നു. ജനം ആഗ്രഹിക്കുന്നത് സത്യം പറയുന്നവരും ഹ്ര്യദയ വിശാലതയുള്ളവരെയുമാണ്. എന്തിനാണ് പ്രളയം മഴയുടെ, ആഗോളതാപനത്തിന്റ മണ്ടയിൽ കെട്ടിവെക്കുന്നത്? എല്ലാം വർഷവും കുറച്ചും കുടുതലുമായി മഴ പെയ്യുന്നു. നദികൾ കവിഞ്ഞൊഴുകുന്നു. ഇനിയും ഒരു പ്രളയം വന്നാൽ എങ്ങനെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാം, ഇതൊക്കെ എന്തുകൊണ്ടുണ്ടാകുന്നു അതിനല്ലേ മുൻഗണന കൊടുക്കേണ്ടത്. മറ്റൊന്ന് തെരെഞ്ഞെടുപ്പ് പരാജയം ശബരിമല അയ്യപ്പ സന്നിധിയിൽ കെട്ടിവെച്ചു. അവിടെ മാത്രമല്ലല്ലോ വോട്ടു കുറഞ്ഞത്. അത് പല കാരണങ്ങളിൽ ഒന്നുമാത്രം. കോടതി വിധി ഭരണഘടനപരമായ ഉത്തരവാദിത്വം സർക്കാർ ചെയ്തു. വിശ്വാസ വിഷയമായതിനാൽ പ്രതിപക്ഷ൦ ചോദിച്ചത് എത്രയോ സുപ്രിം കോടതി വിധികൾ മുന്നിലുണ്ട്. ഇതുമാത്രം നടപ്പാക്കാൻ എന്താണീ തിടുക്കം?

ഇടതുപക്ഷത്തിന്റ ഉത്തരവാദിത്വം വളരെ വലുതാണ്. അവിടെ രാഷ്ട്രീയം നോക്കാതെ നിലപാടുകൾ, തുല്യ നീതി നടപ്പാക്കാനുള്ള ആർജ്ജവമാണ് വേണ്ടത്. രാഷ്ട്രീയ ഫാസിസം പോലെ സാംസ്‌കാരിക ഫാസിസവും വളരുന്നുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകൾ പോലെ സാഹിത്യസാംസ്കാരിക രംഗത്തും തെറ്റ് തിരുത്തൽ രേഖ ആവശ്യമാണ്. അധികാര ഫാസിസം പൊലീസിലേതുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തു പലരെയും കുത്തിനിറച്ചിട്ടുണ്ട്. അത് സ്വാദേശ-വിദേശങ്ങളിലും തെളിഞ്ഞു കാണാം. സാഹിത്യത്തിന് രാഷ്ട്രീയമില്ല, മതമില്ല. അവരുടെ രാഷ്ട്രീയം മധുര മലയാള ഭാഷയാണ്. അതിനപ്പുറം നടക്കുന്നതെല്ലാം സ്വാർത്ഥതാല്പര്യങ്ങളും വഴിവിട്ട മാർഗ്ഗങ്ങളുമാണ്. ഈ അടുത്ത ദിവസങ്ങളിൽ എം.ടി.വാസുദേവൻ നായർ പറഞ്ഞത് സമൂഹത്തിന് വേണ്ടി എഴുതാത്തവർ എഴുത്തുകാർ അല്ലെന്നുള്ളതാണ്. മണ്മറഞ്ഞ എഴുത്തുകാർ ആ ഗണത്തിൽപെട്ടവരായിരിന്നു. സർക്കാരിന്റ അപ്പക്കഷണങ്ങൾ ഭക്ഷിച്ചു സസുഖം വാഴുന്നവർ പോലും അനീതികളെ ചോദ്യം ചെയ്യുന്നില്ല. പാർട്ടി ചെയ്യുന്ന നല്ല കാര്യങ്ങൾപോലും എഴുതുന്നില്ല. സഖാവ് എന്നാൽ നല്ലൊരു സുകൃത്തു എന്നാണ്? വിത്യസ്ത ആശയങ്ങൾ തമ്മിൽ പോരാടുമ്പോഴും ഏത് പാർട്ടിയിലുള്ളവരായാലും അവർ സുകൃത്തുക്കളെന്നു ഈ പാർട്ടിയുടെ ഗുണഭോക്താക്കൾ എന്താണ് മനസ്സിലാക്കാത്തത്?