ന്യൂസ് ഡെസ്ക് , മലയാളം യുകെ

പതിറ്റാണ്ടുകളായി തങ്ങളുടെ മാംസ വിപണികളിൽ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ചൈനക്കാർ ബോധവാന്മാരായിരുന്നു. 2005-ലെ രഹസ്യാന്വേഷണത്തിൽ തെക്കൻ ചൈനയിലെ ഒരു റസ്റ്റോറന്റ് വംശനാശം നേരിടുന്ന ചില പല്ലികളെയും പാമ്പുകളെയും വിതരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടും ഭീഷണി പരത്തുന്ന ഒരു വൈറസിന് രൂപം നൽകുന്നതിന് ഇത്തരത്തിലുള്ള മാർക്കറ്റുകൾ കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ അനേകം മുന്നറിയിപ്പുകൾ ലഭിച്ചെങ്കിലും ഇങ്ങനെ വന്യമൃഗങ്ങളുടെ മാംസം വിതരണം ചെയ്യുന്ന റസ്റ്റോറന്റുകളും മാർക്കറ്റുകളും ചൈനയിൽ കൂടികൂടി വന്നു .

കൊറോണ വൈറസ് ബാധ ലോകത്തെയാകെ അലട്ടുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി ചൈനീസ് ഗവൺമെന്റ് തങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. ശരിയായ ചൈനയിലെ മാർക്കറ്റുകളുടെ ചിത്രം പുറംലോകത്ത് വെളിപ്പെടുത്തിയവരെ ശിക്ഷിക്കുന്ന നടപടികളും ഉണ്ടായി.

ചൈനീസ് ഗവൺമെന്റ് കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതത്തിൻെറ വ്യാപ്തി കുറച്ചുകാണിച്ചാണ് പുറം ലോകത്ത് റിപ്പോർട്ട് ചെയ്തത് എന്ന് ബ്രിട്ടീഷ് ഗവൺമെന്റ് ആരോപിച്ചു. വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകാൻ ചൈനീസ് ഗവൺമെന്റ് താമസിച്ചു എന്നും അതിനാൽ മറ്റു രാജ്യങ്ങൾക്ക് സുരക്ഷാമാർഗങ്ങൾ തയ്യാറാക്കേണ്ട വിലയേറിയ സമയം നഷ്ടപ്പെട്ടുവെന്ന ആരോപണവും ശക്തമാണ് .

ഇതേസമയം ചൈനീസ് ഫോറിൻ മിനിസ്റ്റർ യുഎസ് സൈന്യം ആണ് വുഹാനിൽ കൊറോണാ വൈറസിനെ കൊണ്ടുവന്നതെന്ന് ട്വീറ്റ് ചെയ്തത് വിവാദങ്ങൾക്ക് വഴിയൊരുക്കി. മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇത്തരത്തിലുള്ള ചൈനീസ് ഗവൺമെന്റിന്റെ നയങ്ങൾ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങൾ ഇപ്പോൾ ലോക് ഡൗണിലാണ്, ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥ മരവിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വൈറസിന്റെ ഉത്ഭവസ്ഥാനമായ വുഹാനിൽ അതുണ്ടാക്കിയ ആഘാതത്തെപ്പറ്റി നുണ പറയുകയും തെറ്റായ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തതിലുള്ള എതിർപ്പുമായി ലോകരാഷ്ട്രങ്ങൾ മുന്നോട്ടു വന്നത് . എന്നാൽ ഇതേസമയം പകർച്ചവ്യാധികളെ തടയുന്നതിനായി ചൈന പാശ്ചാത്യ രാജ്യങ്ങൾക്ക് നൽകിയ മെഡിക്കൽ സപ്ലൈ നിലവാരമില്ലാത്തതും അപകടകരമാണെന്നുമുള്ള ആരോപണമുയർന്നിട്ടുണ്ട്.