ലണ്ടന്‍: ഡ്രിങ്ക് ഡ്രൈവ് പരിധി മൂന്നിലൊന്നായി കുറയ്ക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആവശ്യം. കൗണ്‍സിലുകളും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അതോറിറ്റികളുമാണ് ഈ ആവശ്യത്തിനു പിന്നില്‍. നിലവില്‍ 80 എംജിയാണ് അനുവദനീയമായ ആല്‍ക്കഹോള്‍ പരിധി. ഇത് 50 എംജിയായി കുറയ്ക്കണമെന്നാണ് ആവശ്യം.
ഇംഗ്ലണ്ടിലും വെയിസിലും അനുവദിച്ചിരിക്കുന്ന ആല്‍ഹോള്‍ പരിധി യൂറോപ്പില്‍ രണ്ടാം സ്ഥാനത്താണ്. മാള്‍ട്ടയില്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന പരിധിയുള്ളത്. മാള്‍ട്ട ഈ നിരക്ക് ഈ വര്‍ഷം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹനം ഉപയോഗിക്കുന്നവര്‍ക്ക് മോശം സന്ദേശമാണ് നിയമം നല്‍കുന്നതെന്നാണ് വാദം. എന്നാല്‍ പരിധി കുറയ്ക്കുന്നതിനെ യുകെയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അനുകൂലിക്കുന്നില്ല. അമിതമായി മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാണ് വകുപ്പ് പറയുന്നത്.

സ്‌കോട്ടിഷ് സര്‍ക്കാര്‍ 2014ല്‍ത്തന്നെ ഈ പരിധി 50 എംജിയായി കുറച്ചിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഉടന്‍തന്നെ നിരക്ക് കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2010നും 2015നുമിടക്ക് 220നും 240 നുമിടക്ക് ആളുകള്‍ മ്ദ്യപിച്ചുണ്ടായ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.