അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ :- ബ്രിട്ടന്റെ ചരിത്രത്തിലെ വിധി നിർണായകമായ ജനറൽ ഇലക്ഷൻ നാളെ. ബ്രെക്സിറ്റും, എൻ എച്ച് എസുമെല്ലാം മുഖ്യ പ്രചാരണ വിഷയങ്ങൾ ആയി മാറിയിരിക്കുകയാണ്. പുതിയ വാഗ്ദാനങ്ങളുമായി കൺസർവേറ്റീവ് പാർട്ടി ഇലക്ഷനെ നേരിടുമ്പോൾ, ഭരണ പോരായ്മകളും, വീഴ്ചകളും ഉയർത്തിക്കാട്ടുകയാണ് ലേബർ പാർട്ടി വക്താക്കൾ. എൻ എച്ച് എസ് ആശുപത്രികളിൽ രോഗികൾക്ക് ആവശ്യമായ ധന സഹായം ലഭിക്കുന്നില്ലെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തുമ്പോൾ, പരിഹാരമാർഗങ്ങൾ കൺസർവേറ്റീവ് പാർട്ടി നിരത്തുന്നു. എങ്കിൽ തന്നെയുംബോറിസ് ജോൺസന് എതിരെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്.


ബ്രെക്സിറ്റ് തടയുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ലിബറൽ ഡെമോക്രാറ്റിക് ലീഡർ ജോ സ്വിൻസൺ പറഞ്ഞു . ലേബർ പാർട്ടി അധികാരത്തിലേറിയാൽ ആരോഗ്യ മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വാഗ്ദാനം. എൻ എച്ച് എസിനെ നിലവിലുള്ള ഗവൺമെന്റ് ഒരു വിൽപന ചരക്കാക്കി മാറിയിരിക്കുകയാണെന്ന കുറ്റപ്പെടുത്തലുകൾ ഉണ്ട്. എൻ എച്ച് എസിനു ആവശ്യമായ ധനസഹായം ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്ന് ജെർമി കോർബിൻ ആരോപിച്ചു .

തന്നെ ഒരു തവണകൂടി തെരഞ്ഞെടുത്താൽ രാജ്യത്തിന്റെ ഭാവി മുന്നേറ്റത്തിന് സഹായകരമാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവകാശപ്പെട്ടു . ബ്രെക്സിറ്റ്‌ നടപ്പിലാക്കുവാനും അതിലൂടെ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനും ഇത് സഹായിക്കും എന്ന് അദ്ദേഹം കൂട്ടിചേർത്തു . എന്നാൽ നാലു വയസ്സുകാരനായ ഒരു പിഞ്ചു കുഞ്ഞ് ലീഡ്സ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ തറയിൽ കിടക്കുന്ന ചിത്രം, ബോറിസ് ജോൺസന്റെ പ്രചാരണത്തിന് ക്ഷതം ഏൽപ്പിച്ചിട്ടുണ്ട്. ഇലക്ഷൻെറ ഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം മുഴുവൻ.