ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ യു.കെ പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക മാറ്റം കൊണ്ടുവരുമെന്ന്ലേബര്‍ പാര്‍ട്ടി. നിലവിലുള്ള ഔദ്യോഗിക പരീക്ഷാ രീതി പ്രൈമറി സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കുകയാവും ലേബര്‍ അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ ആദ്യം കൊണ്ടുവരാന്‍ പോകുന്ന മാറ്റമെന്ന് ലൈബര്‍ നേതാവ് ജെറമി കോര്‍ബന്‍ അറിയിച്ചു. സാറ്റ്‌സ്(SATS) എന്ന മൂല്യനിര്‍ണയരീതിയാണ് യു.കെയിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. ഈ രീതി അശാസ്ത്രീയമാണെന്നാണ് ലേബറിന്റെ വാദം. നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങളോട് സംസാരിക്കവെയാണ് ജെറമി കോര്‍ബന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കൈയ്യടികളോടെയാണ് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങള്‍ കോര്‍ബന്റെ പ്രഖ്യാപനത്തെ കേട്ടത്.

സാറ്റ്‌സ് അശാസ്ത്രീയമാണെന്ന് നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരീക്ഷ കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടികള്‍ ഉണ്ടാക്കുന്നതായി മാതാപിതാക്കള്‍ പരാതിയുമായി എത്താറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ മാറ്റങ്ങളുണ്ടായിട്ടില്ല. കുട്ടികളെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് നാം തയ്യാറെടുപ്പുകള്‍ നല്‍കേണ്ടത്. അല്ലാതെ വെറും പരീക്ഷകള്‍ നേരിടാനല്ലെന്ന് കോര്‍ബന്‍ ചൂണ്ടിക്കാണിക്കുന്നു. സാറ്റ്‌സ് രീതി ഇല്ലാതാക്കുന്നതോടെ സ്‌കൂളുകള്‍ നിലവിലെക്കാളും കൂടുതല്‍ കുട്ടികളുമായി അടുത്തുനില്‍ക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലും വലിയ അളവില്‍ മുക്തി നേടാന്‍ ഇത് ഉപകരിക്കുമെന്നും കോര്‍ബന്‍ വ്യക്തമാക്കി.

ഇത്തരം കടുപ്പമേറിയ പരീക്ഷകള്‍ പ്രൈമറി സ്‌കൂളുകളെുപ്പോലും പരീക്ഷാ ഫാക്ടറികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. നമുക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടെന്ന് മറ്റെന്തൊക്കെയോ ആണ്. മൂല്യമിര്‍ണയത്തിനായി മറ്റു സമാന്തര മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളില്ലാത്ത മൂല്യമിര്‍ണയ രീതി എന്തുകൊണ്ട് അവലംബിക്കാന്‍ കഴിയുന്നില്ലെന്നും കോര്‍ബന്‍ ചോദിച്ചു. കുട്ടികളുടെ പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം മൂല്യനിര്‍ണയം സാധ്യമാകേണ്ടത്. നമ്മുടെ സ്‌കൂളുകളിലേക്ക് സര്‍ഗാത്മകതയെ തിരിച്ചുകൊണ്ടുവരാനാവും ലേബര്‍ ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.