ഗുവാഹത്തി: ഗ്രാമത്തില്‍ മതിയായ റോഡ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് യുവാവ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചു. മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ ചന്ദ്രശിവകോത്തി ശര്‍മയാണ് ഗ്രാമവാസികളെ ഞെട്ടിച്ച് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചത്. വര്‍ക്‌ഷോപ്പ് ജീവനക്കാരനായ ശര്‍മ രണ്ട് എസ്.യു.വികളുടെ എഞ്ചിന്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. നിര്‍മ്മാണത്തിന് ആകെ പതിഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ജോലി ചെയ്തു സമ്പാദിച്ച പണവും സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി വിറ്റ പണവും ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ ഇയാള്‍ പണം കണ്ടെത്തിയത്.
‘പവന്‍ പുത്ര’ എന്നാണ് ശര്‍മ തന്റെ ഹെലികോപ്റ്ററിന് പേര് നല്‍കിയിരിക്കുന്നത്. അസമിലെ ഏറ്റവും ഒറ്റപ്പെട്ട ജില്ലകളിലൊന്നായ ദേമാഞ്ചി ജില്ലയിലെ ശാമാജുലി ഗ്രാമവാസിയാണ് ശര്‍മ. വെള്ളപ്പൊക്ക ബാധിത ജില്ലയായ ദേമാഞ്ചിയില്‍ മതിയായ റോഡ് സൗകര്യങ്ങളുമില്ല. ഇതേതുടര്‍ന്നാണ് ശര്‍മ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

സൈനിക ഹെലികോപ്റ്ററുകളുടെ അത്ര ശേഷിയില്ലെങ്കിലും മണിക്കൂറില്‍ അമ്പത് കിലോമീറ്ററില്‍ പറക്കാന്‍ ശര്‍മയുടെ ഹെലികോപ്റ്ററിന് ശേഷിയുണ്ട്. ഗ്രാമത്തില്‍ പറന്നു തുടങ്ങാന്‍ സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതിക്ക് കാത്തിരിക്കുകയാണ് ശര്‍മ. അനുമതി ലഭിക്കുന്നതിന് ജില്ലാ ഭരണകൂടം ഡി.ജി.സി.എയെ സമീപിക്കുമെന്ന് ജില്ലാ ഡെപ്യുട്ടി കമ്മീഷണര്‍ വിക്ടര്‍ കാര്‍പെന്റര്‍ പറഞ്ഞു. മൂന്നാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ശര്‍മയുടെ അതുല്യമായ കഴിവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഗ്രാമവാസികള്‍ കത്ത് എഴുതിയിട്ടുണ്ട്.