ഇന്ത്യയ്ക്ക് എതിരെ വിദ്വേഷ പ്രസംഗവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് നേപ്പാളിലെ കൊവിഡ് വ്യാപനത്തിലും ഒലി ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളതിനേക്കാൾ മാരകമായി തോന്നുന്നുവെന്നാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ ആരോപണം. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ഒലി ആരോപണം ഉന്നയിച്ചത്.

അനധികൃത മാർഗത്തിലൂടെ ഇന്ത്യയിൽനിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തിയതെന്ന് ശർമ്മ ഒലി പറഞ്ഞു. ചില പ്രാദേശിക ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പരിശോധനകൾ നടത്താതെ ഇന്ത്യയിൽനിന്ന് ആളുകളെ കൊണ്ടുവരുന്നതിൽ പങ്കുണ്ടെന്നും കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി പാർലമെന്റിൽ ആദ്യമായി നടത്തിയ പ്രസംഗത്തിൽ ഒലി പറഞ്ഞു.

ആളുകൾ പുറത്തിറങ്ങുന്നത് കാരണം കൊവിഡ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്. അത് കൂടുതൽ ആളുകളെ രോഗബാധിതരാക്കുന്നെന്നും ഒലി പറഞ്ഞു.

നേരത്തെ ഇതേ പ്രസംഗത്തിൽ ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂടിവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനത്തിലെത്തുമെന്നും ഒലി പറഞ്ഞിരുന്നു. ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവർ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെ തർക്കവുമായി നേപ്പാൾ രംഗത്ത് വന്നത്. എന്നാൽ റോഡ് പൂർണ്ണമായും ഇന്ത്യയുടെ അധീനതയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.